നീലപ്പരുന്ത്‌ : ഹരിത ആർ.

ഈ പുസ്തകത്തിലേക്കു ഞാൻ എത്തി ചേരുവാൻ ആയി എടുത്തിട്ടുള്ളത് ഒന്നര വർഷത്തോളം സമയം ആയിരുന്നു.. കെട്ടറിഞ്ഞതു എല്ലാം തന്നെ വായനയിലേക്കു കൊണ്ടുവരുവാൻ ആയി വീണ്ടും കുറെ നാളുകൾ..

ഒടുവിൽ ഇന്ന് വായിച്ചറിഞ്ഞപ്പോൾ, ഈ നോവലിനെ കുറിച്ചു കേട്ടറിഞ്ഞ പോസറ്റിവും നെഗറ്റിവും ആയ വസ്തുതകളിൽ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റും ആയിരുന്നെന്ന് കൂടെ അറിഞ്ഞു..

പൂർണ്ണമായും ഇതൊരു സ്ത്രീ പക്ഷ നോവലോ പുരുഷ വിദ്വേഷ നോവലോ ആയിരുന്നില്ല, പകരം പ്രണയത്താൽ മുറിവേറ്റ ഒരു പെണ്ണിന്റെ തീരാ പകയുടെ ബാക്കി ചിത്രം ആയിരുന്നു.. അതിലേക്കു അവളെ നയിച്ച ഘടകങ്ങളും അവസ്ഥകളും സർവോപരി അവളിലെ സ്ത്രീത്വവും… ഒപ്പം ഒരു പറ്റം ദുരൂഹമായ കെട്ടുകഥകളും…

ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഈ പുസ്തകം എനിക്ക് മുൻപേ വായിച്ചറിഞ്ഞതിനു ശേഷം പറഞ്ഞതു, ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരിയുടെ എഴുത്തു രൂപം എന്നായിരുന്നു. പക്ഷെ എത്ര കണ്ടു അതു ശരിയാണെന്ന് ഞാൻ ഇപ്പൊ പറയുന്നില്ല..

പുസ്തകത്തിൽ പുരുഷ വിദ്വേഷ പരാമർശം ഉണ്ടെങ്കിൽ കൂടെ, അതു നോവലിന്റെ സുഖമമായ സഞ്ചാര പാതക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പോലെ ആണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.. ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ആസ്വാദനം ഉണ്ടാവുക..

അതേ സമയം അന്ധമായ പ്രണയത്തിനാൽ മുറിവേറ്റ ഒരുവളെയും ഞാൻ കണ്ടിരുന്നു..

നോവലിന്റെ സ്വഭാവം എടുത്തു വെച്ചാൽ, തീക്ഷ്ണമായ അതിനേക്കാൾ ദുരൂഹമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഉള്ള ചിലരുടെ യാത്രകൾ, അതിൽ പാതി വഴിയിൽ വീണു പോയവരും, ആ വീഴ്ചയിൽ നിന്നു ഉയർത്തെഴുനേറ്റവരും ഉണ്ടായിരുന്നു.. ചിലരെല്ലാം ധൂമം പോലെ മായ്ഞ്ഞു പോയിട്ടും ഉണ്ടായിരുന്നു.. അവരിലേക്കുള്ള അന്വേഷണം എന്നു കൂടെ വേണമെങ്കിൽ പറയാം..

ഇതിക ദൂദ് എന്നു പേരുള്ള ഒരു അഭിസാരികയുടെ ജീവിതത്തെ കുറിച്ചു പഠിച്ചു പ്രബന്ധം തയ്യാറാക്കുവാൻ എത്തുന്ന കുറച്ചു കോളേജ് കുട്ടികളിൽ കൂടെ ആയിരുന്നു നോവൽ ആരംഭിക്കുന്നത്..

അവരുടെ ജീവിതത്തിൽ നിന്ന് തങ്ങൾക്കു ആവശ്യമുള്ള കണ്ടെന്റ് കിട്ടില്ല എന്നു ഉറപ്പാവുന്ന കുറച്ചു കുട്ടികൾ പാതി വഴിക്ക് വെച്ചു പിന്മാറുന്നു, എന്നാൽ നൈനിക എന്ന വിദ്യാർത്ഥി മാത്രം ആ പഠനത്തിൽ തുടർന്നും നില കൊള്ളുന്നു..

ഒരു സ്ത്രീയെ ഒരിക്കലും ഒരു പുരുഷന് പൂർണ്ണമായും മനസിലാവില്ല എന്ന തത്വത്തിൽ നിന്നും ആണ് തുടർന്നുള്ള നോവലിന്റെ യാത്ര..

അതു ചെന്നെത്തി നിൽക്കുന്നത് ലിപിക നേത്ര എന്ന ലേഖികയിലേക്കും..
അവളുടെ പ്രണയം ആയിരുന്ന അനിരുദ്ധനിലേക്കും..

അവിടെ തീവ്രമായ ഒരു പ്രണയത്തിന്റെ ചിത്രം നിർമ്മിതമാവുന്നത് കാണുകയും, ഒരേ സമയം പരിഗണിക്ക പെടാത്ത ഭാര്യ എന്ന പദവിയും, മറ്റൊരുവനാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ ആയും ലിപിക ജീവിക്കുന്നു..

അവിടെ നിന്നും നൈനിക എന്ന വിദ്യാർഥിനിയിലേക്കു ചെന്നെത്തി നിന്നാൽ, അവളുടെ ഗവേഷണം എന്നതിന് പിറകിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

ഒരു പക്ഷെ ആകാശത്തെ ചുറ്റി വട്ടമിട്ടു പറക്കുന്ന നീലപരുന്തിനെ കെണി വെച്ചു പിടിക്കുക എന്ന പോലെ..
മുറിവേറ്റ മനസിൽ നിന്നു പുറപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിനു പോലും കൈ കടത്താൻ അവകാശമില്ലന്നു ഓർമിപ്പിക്കുക കൂടെ ആയിരുന്നു തുടർന്നങ്ങോട്ടുള്ള നോവലിന്റെ സഞ്ചാര പാതയിൽ കൂടെ എഴുത്തുകാരി…

ഇടക്ക് മാധവി കുട്ടിയുടെ എഴുത്തുകളിലൂടെയും ചാരുലതയിൽ കൂടെയും നോവൽ സഞ്ചരിച്ചപ്പോഴും, അളവിൽ അധികമായി കടന്നു വന്ന ലൈംഗികതയും ഒട്ടും മുഷിപ്പിക്കുന്നില്ലയിരുന്നു…
പകരം അവയെല്ലാം അവളുടെ മനസിന്റെ പ്രതികാര ഭാവത്തെ ആയിരുന്നു മുൻ തൂക്കം നൽകി പ്രദർശിപ്പിച്ചത്…

ഒടുവിൽ ക്ളൈമാക്സിൽ വന്ന ട്വിസ്റ്റും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും മികവുറ്റ അനുഭവവും തന്നെ നൽകി എന്നു പറഞ്ഞു നിർത്തട്ടെ…

ഒരു പക്ഷെ ഈ നോവൽ എനിക്ക് മുൻപ് തന്നെ നിങ്ങൾ എല്ലാരും വായിച്ചറിഞ്ഞിട്ടുണ്ടാകും, എന്നാലും ഒരാളെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അയാൾക്ക്‌ ഈ പുസ്തകം വായിക്കുവാൻ ഈ കുറിപ്പു ഉപകാരപ്പെടുമെങ്കിൽ ….

ജാമി

ശരീരഭാഷ

ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ? എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്പര്ശനമാകാം, മുഖഭാവനകളാകാം.
മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെ ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.
ഒരാളുടെ ഇരുപ്പോ നിൽപ്പോ എന്തുമാകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.
ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്ത് ആണ് നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.
ഒരാളുടെ ഹസ്തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്തദാനത്തിന്റെ ശക്തി, എടുക്കുന്ന സമയം, സ്പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിക്കുന്ന അകലം, ശബ്ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക് പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നര്ത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.

ഡോ സുനീത് മാത്യു

ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട ഒരു ക്യാൻവാസ് – കൊണാർക്

സൂര്യൻ അതിന്റെ സ്വർണ്ണ വർണ്ണങ്ങൾ വിതറി ഉദിച്ചു വരുമ്പോൾ അതിന്റെ വെളിച്ചതിനൊപ്പം ഉദിച്ചു വരാതെ കാലക്രമേണ അസ്തമിച്ചു പോയ ഒരു സാമ്രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൈകൾ ചുമരുകളിൽ ചേർത്ത് നിർത്തി നോക്കി നിൽക്കുന്നു. പുരാതന അത്ഭുതങ്ങളുടെയും വാസ്തുവിദ്യാ മാതൃകയുടെയും ഈറ്റില്ലം ആയ കൊണാർക്. ഭൂതകാലത്തിന്റെ വശീകരിക്കുന്ന കഥകൾ പേറുന്ന കല്ലുകൾ, കവാടങ്ങൾ, ശില്പ ചാരുതകൾ.
കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഇന്ത്യയിൽ ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യ ക്ഷേത്രം, മധ്യകാല വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നിർമ്മിതി കൂടിയാണ് ഈ സൂര്യ ക്ഷേത്രം. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമന്റെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മാർബിളുകളിൽ കൃത്യമായി ആലേഖനം ചെയ്യപ്പെട്ട ചരിത്രം യാത്രികർക്ക് വായിച്ചു മനസിലാക്കാൻ അവസരം നൽകുന്നു. അല്ലാത്തവർക്ക് വേണമെങ്കിൽ ഗൈഡ്മാരുടെ സഹായവും തേടാവന്നതാണ്. എന്തായാലും ഗൈഡ്മാരെ തത്കാലം അടുപ്പിച്ചില്ല, ചരിത്രം സ്വയം അന്വേഷിച്ചു അറിയാം എന്ന് കരുതി.
ഏകദേശം 1250 CE യിൽ നിർമ്മാണം ആരംഭിച്ച ഈ ക്ഷേത്രം പൂർത്തിയാകാൻ നീണ്ട 12 വർഷങ്ങൾ എടുത്തു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. കല്ലുകളിൽ കൊത്തിയെടുത്ത 24 ചക്രങ്ങൾ ഉള്ള ഒരു രഥം 7 കുതിരകൾ വലിക്കുന്ന മാതൃകയിൽ ആണ് സൂര്യ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യ ദേവന് സമർപ്പിച്ച ഈ ക്ഷേത്രം, സൂര്യ ദേവൻ തന്റെ രഥത്തിലൂടെ ആകാശത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം ആണ് ഇത് നൽകുന്നത്. സൂര്യക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹൈന്ദവ ആചാര കഥകൾ, മൃഗങ്ങൾ, ആകാശ ജീവികൾ, നർത്തകിമാർ അങ്ങനെ നൂറ് കണക്കിന് കൊത്തുപണികൾ ഓരോ തൂണും മനോഹരമാക്കുന്നു. മിഥുനങ്ങൾ എന്നറിയപ്പെടുന്ന ശൃംഗാര ശിൽപ്പങ്ങളാണ് ഇവയിൽ പ്രധാന ആകർഷണം. ആ കാലത്തെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇവ നമ്മെ നയിക്കുന്നു.
സൂര്യക്ഷേത്രത്തിന്റെ മനോഹരമായ കൽപാതകളിൽ കൂടിയും പുൽ തകിടികളിൽ കൂടിയും നടക്കുമ്പോൾ അതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം നമ്മെ വല്ലാതെ ആലിംഗനം ചെയ്യും. ജീവനുള്ള കല്ലുകൾ ആയി കാണാം ഓരോ നിർമ്മിതിയും. ഓരോ അടി വെച്ച് ക്ഷേത്രം വലം വയ്ക്കുമ്പോൾ കരകൗശലത്തിന്റെയും അതേ സമയം ആത്മീയതയുടെയും ഒരു നിഴൽ നമ്മെ നയിക്കുന്നതായി തോന്നാം.

പത്ത് രൂപാ നോട്ടിൽ നമ്മൾ കണ്ട വലിയ കൽ ചക്രം നേരിൽ കണ്ട് ഫോട്ടോ പകർത്താൻ ഉള്ള യാത്രികരുടെ ശ്രമങ്ങൾ കാണാൻ പറ്റും. നൂറ് കണക്കിന് ആളുകൾ ഒരേ സമയം ഇതിനെ വലം വെച്ചുകൊണ്ടിരിക്കുന്നു എങ്കിലും വല്ലാത്തൊരു ശാന്തതയും സമാധാനവും അവിടെങ്ങും നിഴലിക്കുന്നുണ്ട്.

ഒപ്പം വല്ലാതെ വിഷമം തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ, സദാചാരത്തിന്റെ അന്ധത ബാധിച്ച മനുഷ്യർ തകർത്തു കളഞ്ഞ ചില ശിൽപ്പങ്ങൾ ഈ കൂട്ടത്തിൽ കാണാം. മനോഹരമായ സ്ത്രീ രൂപങ്ങൾ തകർത്തു വികൃതം ആക്കിയ അവസ്ഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ ഈ ശിൽപ്പങ്ങൾ നിസ്സാരമായി നശിപ്പിച്ചു കളയാൻ എങ്ങനെ സാധിക്കുന്നു എന്ന തോന്നൽ ആണ് ഏറ്റവും സങ്കടം ഉണ്ടാക്കിയത്.

കൊണാർക്കിലെ ഈ സൂര്യ ക്ഷേത്രം ഒരത്ഭുതം ആണ്. വാസ്തു, ആത്മീയത, ശില്പചാരുത അങ്ങനെ ഓരോ ഭാഗവും ഏറ്റവും മനോഹരമായി പൂർത്തിയാക്കപ്പെട്ട ഒരു വലിയ രഥം.
ഏഴ് കുതിരകളാൽ വലിക്കപ്പെടുന്ന മഹാ രഥം.

സൂര്യക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ലോകം ആകെ മാറുന്നതായി കാണാം. ഒരു കവാടത്തിന് ഇപ്പുറത്ത് കാണുന്ന മാറ്റങ്ങൾ വലുതാണ്. ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം പെട്ടന്ന് കച്ചവട തിരക്കുകളിലേക്കും വാഹനങ്ങളുടെ ശബ്ദങ്ങളിലേക്കും വഴി മാറും.

തിരികെ ഭുവനേശ്വർ ലക്ഷ്യമാക്കി ബസ്സ് കയറുമ്പോൾ മനസ്സിൽ ഇങ്ങനെ തോന്നുന്നു, ഒരു ദിവസത്തെ ചുരുക്കം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വലം വയ്ക്കൽ ഈ ക്ഷേത്രത്തെ മനസിലാക്കി എടുക്കാൻ പോരാതെ വരുന്നു. ഓരോ തൂണുകൾക്കും, ചുവരുകൾക്കും അവയിലെ ഓരോ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും പറയാൻ കഥകൾ ഏറെയാണ്.

കൊണാർക്കിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ കലയുടെയും വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും തടസ്സമില്ലാത്ത ബന്ധങ്ങളോടുള്ള അഗാധമായ ഒരു പ്രണയം തോന്നും. യാത്രകളിൽ കണ്ട് പോരേണ്ട വെറും ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല കൊണാർക്, ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട മനോഹരമായ ഒരു ക്യാൻവാസ് ആണ്, അല്ലെങ്കിൽ മനോഹരമായ് ഇരുവതും കൈകോർത്ത് ആടുന്ന ഒരു നൃത്തമാണ്. കൊണാർക് ഒരു ടൈം ക്യാപ്സുൾ ആണ്. സൂര്യനെ ചുംബിക്കുന്ന ക്ഷേത്രവും അതിലെ ഓരോ ഫലകങ്ങളും പറഞ്ഞു തരുന്ന കഥകൾ നൂറാണ്. കൊണാർക്ക് സൗന്ദര്യാത്മകതയുടെ ആത്മാവിനുള്ള ഒരു നിധിശേഖരമായി തുടരുന്നു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക രേഖയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.

ശേഷിക്കുന്ന കഥകൾ തേടി ഇനിയും പലയാവർത്തി കൊണാർക് തേടി വരേണ്ടതുണ്ട്.

ശ്യാം സോർബ