“Lal Qila” എന്ന ചെങ്കോട്ട

ഇന്ത്യൻ പതാക പ്രൗഡിയോടെ ചെങ്കോട്ടയിൽ പാറിപറക്കുമ്പോൾ നമുക്ക് തോന്നുന്ന അഭിമാനം,

ആ കോട്ട നമ്മുടെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അല്ലെങ്കിൽ അധികാരത്തിന്റെ പ്രതീകം കൂടി ആയതുകൊണ്ടാണ്.

ചെങ്കോട്ടയുടെ ഭീമാകാരമായ മതിലുകളുടെ മുന്നിലൂടെ നടക്കുമ്പോൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷ്യപത്രമായ ഈ ഐതിഹാസിക കോട്ടയുടെ ചരിത്രം അറിയാൻ ആർക്കും ഒരു ആഗ്രഹം ഉണ്ടാകും.

1638-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. ഏകദേശം ഒരു ദശാബ്ദമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.

‘അനുഗ്രഹീത കോട്ട’ എന്നർഥം വരുന്ന ‘ഖിലാ-ഇ-മുബാറക്’ എന്നാണ് കോട്ടയുടെ യഥാർത്ഥ പേര്. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ചെങ്കല്ല് ഉപയോഗിച്ചാണ് കോട്ട പ്രധാനമായും നിർമ്മിച്ചത്.

ചുവന്ന മണൽക്കല്ലിന്റെ ഈ സമൃദ്ധമായ ഉപയോഗം കോട്ടയ്ക്ക് “റെഡ് ഫോർട്ട്” എന്ന പേരും നൽകി.

പേർഷ്യൻ, തിമൂറിഡ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിലാണ് ചെങ്കോട്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് എന്ന് തന്നെ പറയാം. ഉസ്താദ് അഹമ്മദ് ലാഹോരി ആയിരുന്നു കോട്ടയുടെ മുഖ്യ ശില്പി.

ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായാണ് ഇത് നിർമ്മിച്ചത്.

ചെങ്കോട്ട അതിന്റെ പ്രതാപകാലത്ത് മുഗൾ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. മഹത്തായ പല ചടങ്ങുകൾ, സൈനിക പരേഡുകൾ, രാജകീയ പരിപാടികൾ എന്നിവയ്ക്ക് ഇവിടം സാക്ഷ്യം വഹിച്ചു.

ചെങ്കോട്ട ഒരു ദീർഘചതുരാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ നിരവധി കവാടങ്ങളുള്ള ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രശസ്തമായത് ലാഹോർ ഗേറ്റും ഡൽഹി ഗേറ്റുമാണ്.  ഇതിനകത്ത് കൊട്ടാരങ്ങളും സദസ്സുകളും മനോഹരമായ പൂന്തോട്ടങ്ങളും ഉണ്ട്.

കോട്ടയുടെ മുന്നിലായി ആദ്യം നമ്മെ വരവേൽക്കുന്നത് മഹത്തായ ലാഹോർ ഗേറ്റ് ആണ്, അതുകടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പുകൾ കാണാം. ഇന്ത്യയുടെ കലാപരമായ പൈതൃകത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന

കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ഒരു നിര തന്നെ ഉണ്ടിവിടെ. എല്ലാം നല്ല വിലപിടിപ്പുള്ള വസ്തുക്കളാണ്. ഒരുകാലത്ത് വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ പ്രഭുക്കന്മാർക്ക് വിറ്റിരുന്ന ഈ സ്ഥലം ‘ചട്ട ചൗക്ക് ‘ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒരിക്കൽ സംഗീതജ്ഞർ ചക്രവർത്തിയുടെ വരവ് ശ്രുതിമധുരമായ ഈണങ്ങളോടെ അറിയിച്ചിരുന്ന നൗബത്ത് ഖാനയിലേക്കാണ് നമ്മൾ അടുത്തതായി പോകുന്നത്. അതിന്റെ ചുവരുകളിൽ അലങ്കരിച്ച സങ്കീർണ്ണമായ ഫ്രെസ്കോകളും പുഷ്പ ഡിസൈനുകളും മനോഹരമായ കാഴ്ചകളാണ്.

ദിവാൻ-ഇ-ആം,  ഷാജഹാൻ ചക്രവർത്തി തന്റെ പ്രജകളുടെ പരാതികൾ കേട്ടിരുന്നത് ഇവിടെ ഇരുന്നാണ്. ചക്രവർത്തിയുടെ സിംഹാസനവും അതിന് ചുറ്റുമുള്ള അലങ്കരിച്ച തൂണുകളും ഒരു നിമിഷം നമ്മെ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

കിരീടവും ചെങ്കോലും അണിഞ്ഞ ഷാജഹാൻ ചക്രവർത്തി മയൂര സിംഹാസനത്തിൽ എല്ലാ പ്രൗഡിയോടും കൂടി വിരിഞ്ഞ് ഇരിക്കുന്ന കാഴ്ച്ച ഒന്ന് സങ്കല്പിച്ചു നോക്കൂ. മുത്തുകളും പവിഴങ്ങളും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കൊട്ടാരം. ഇന്ന് അതിന്റെ ഒരു പ്രൗഡിയും നമുക്ക് നേരിട്ട് കാണാൻ കഴിയില്ല എന്നുള്ളത് നിരാശജനകമായ ഒരു വസ്തുതയാണ്.

ദിവാൻ-ഇ-ഖാസ്, ചക്രവർത്തിമാർ മീറ്റിങ്ങുകൾ നടത്തിയിരുന്ന ഒരു പ്രൈവറ്റ് ഹാൾ ആണിത്. ചരിത്രത്തിന് നഷ്ടപ്പെട്ട മുഗൾ ഐശ്വര്യത്തിന്റെ മിന്നുന്ന പ്രതീകമായ പ്രസിദ്ധമായ മയൂര സിംഹാസനം ഇവിടെയാണ് ഉണ്ടായിരുന്നത്.

സ്ത്രീകൾക്കായി ഒരുക്കിയ രംഗ് മഹലിലേക്കാണ് അടുത്തതായി പോകേണ്ടത്. അവിടെ ചുറ്റുമുള്ള ഗാർഡൻ വളരെ മനോഹരമായി ഒരുക്കി വെച്ചിട്ടുണ്ട്. രംഗ് മഹലിന്റെ അകത്തളങ്ങൾ അതിമനോഹരമായ പേർഷ്യൻ ശൈലിയിലുള്ള അലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. യമുനാ നദിയിലെ വെള്ളം ഒഴുകുന്നതിനായി പ്രത്യേക പാതകൾ ഇവിടെ ഒരുക്കിയിരുന്നു. ഒരു മസ്ജിദ് കൂടി ഇതിന് അടുത്തായി നമുക്ക് കാണാം.

മുഗൾ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, ചരിത്ര വസ്തുക്കൾ എന്നിവയുടെ ശേഖരം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ചെങ്കോട്ടയിലുണ്ട്.

2007-ൽ, ചെങ്കോട്ടയുടെ ചരിത്രപരവും വാസ്തുവിദ്യാ പ്രാധാന്യവും കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇതിനെ പ്രഖ്യാപിക്കുക ഉണ്ടായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ചെങ്കോട്ട ഇപ്പോൾ ഉള്ളത്.

പുതിയ 500 രൂപ കറൻസിയുടെ പിൻഭാഗത്ത് കാണുന്ന ചിത്രം ചെങ്കോട്ടയുടേത് ആണ്.

ഇന്ന് ഡെൽഹിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട.  എല്ലാ വർഷവും ഈ ചരിത്ര സ്മാരകത്തിൽ സ്വാതന്ത്ര്യ ദിനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്താറുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമായി 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ദേശീയ പതാക ഉയർത്തിയ സ്ഥലമാണ് ചെങ്കോട്ട.  ഈ ചരിത്രസംഭവം രാജ്യത്തിന്റെ കൂട്ടായ ഓർമ്മയിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണ്. അതേ സ്ഥലത്ത് പാരമ്പര്യം തുടരുന്നത് സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

റെഡ്ഫോർട്ട്‌ പ്രവേശന സമയം 9.30 am to 4.30 pm വരെയാണ്. തിങ്കളാഴ്ച്ച ദിവസം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് നിരക്ക് ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ്.

ഇവിടെയ്ക്ക് എത്താൻ മെട്രോ സൗകര്യം ലഭ്യമാണ്. അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ Lal Quila (Violet Line), Chandni Chowk (Yellow Line) എന്നിവയാണ്.

റെഡ്ഫോർട്ടിന് അടുത്തായി കാണാൻ സാധിക്കുന്ന മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് :

Chandni Chowk Market Jama Masjid (900 m), Raj Ghat (2 km), India Gate (7 km), Humayun’s Tomb (9 km)

 

കിഷോർ ലാൽ

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം2

ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഖ്യമായും പല ലൈംഗീക പ്രശ്‌നങ്ങളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ ലൈംഗീകത എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗീക വിനോദത്തിനോ പ്രത്യുത്‌പാദനത്തിനോ അല്ലെങ്കിൽ ഇവ രണ്ടിനുമോ വേണ്ടി സ്‌ത്രീ പുരുഷന്മാർ ഇണ ചേരുന്നതിനെയാണ് ലൈംഗീക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും താത്‌പര്യങ്ങളും അനിവാര്യവുമാണ്.

ലൈംഗീക ബന്ധത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആകെ സെക്ഷ്വൽ റെസ്‌പൊൺസ് സൈക്കിൾ എന്ന് പറയും. ഇത് നാല് വിവിധ ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ ഘട്ടങ്ങളും ഒരു സംതൃപ്‌ത ലൈംഗീക ബന്ധത്തിന് തുല്യ പ്രാധാന്യം ഉള്ളവ തന്നെയാണ്. ഇതിൽ ഏതു ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ലൈംഗീക മാനസിക ആരോഗ്യത്തിൽ പ്രതിഫലിക്കാവുന്നതു തന്നെയാണ്.

എക്സയിറ്റ്മൻറ് അഥവാ ആവേശം എന്നതാണ് ആദ്യ ഘട്ടം. ഇത് ഏതാനും മിനുട്ടുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. ഇതിന്റെ സമയ ദൈർഘ്യം കൂടുന്നതനുസരിച്ചു ലൈംഗീക സംതൃപ്‌തിയും കൂടുന്നതായിരിക്കും. ശരീരത്തിലെ മസിലുകൾ മുറുകുക, ഹൃദയ നിരക്ക്, ശ്ശ്വാസോച്‌വാസം എന്നിവ കൂടുക, ലൈംഗീകാവയവങ്ങളിലേക്കു രക്‌ത സംക്രമണം അധികരിക്കുക, മുലക്കണ്ണുകൾ ദൃഢമാകുക, സ്‌ത്രീകളുടെ യോനീച്ഛദം (ക്ലിറ്റോറിസ്), യോനിച്ചുണ്ടുകൾ തുടങ്ങിയവയ്ക്കും പുരുഷ ലിംഗത്തിനും ഉദ്ധാരണമുണ്ടാകുക, യോനിസ്രവങ്ങൾ ഉണ്ടാകുക, പുരുഷന്മാരിൽ വൃഷണങ്ങൾ വീർക്കുക, സ്രവങ്ങളുൽപാദിപ്പിക്കുക, സ്‌ത്രീകളിൽ മാറിടങ്ങൾ വീർത്തു വരിക തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ.

രണ്ടാമത്തെ ഘട്ടം പ്ലാറ്റോ (plateau)എന്നാണറിയപ്പെടുന്നത്. ഒന്നാം ഘട്ടമായ എക്സയിറ്റ്മൻറ് തീവ്രത കൂടിയ ഘട്ടമാണിത്. യോനി കൂടുതൽ വികസിക്കുകയും വീർക്കുകയും ചെയ്യും.യോനീഭിത്തികൾ ഇരുണ്ട പർപ്പിൾ നിറത്തിലാകും. യോനിച്ഛദം കൂടുതൽ സൂക്ഷ്‌മ സംവേദന ക്ഷമതയുള്ളതാകുന്നു. ഹൃദയ നിരക്ക്, ശ്വാസ നിരക്ക്, രക്‌ത സമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയരുന്നതും, കാൽ പാദങ്ങളിലെയും കൈകളിലെയും മുഖത്തെയും മസിലുകൾ വലിഞ്ഞു മുറുകുന്നതും ഈ ഘട്ടത്തിലാണ്.

മൂന്നാമത്തെ ഘട്ടമാണ് ഓർഗാസം അഥവാ രതിമൂർച്ഛ എന്നറിയപ്പെടുന്നത്. ഇത് തന്നെയാണ്  സെക്ഷ്വൽ റെസ്‌പോൺസ് ചക്രത്തിന്റെ മൂർദ്ധന്യം എന്നറിയപ്പെടുന്നതും. ഹൃദയ, ശ്വാസ നിരക്കുകൾ, രക്‌തസമ്മർദം എന്നിവ അതിന്റെ മൂർദ്ധന്ന്യത്തിലെത്തുന്നതും ഇതിൽത്തന്നെ. ലൈംഗീക പിരിമുറുക്കത്തിൽ നിന്ന് മുക്‌തിപ്രാപിക്കുന്നതു രതിമൂർച്ഛയിലൂടെയാണ് . സ്‌ത്രീകളിൽ യോനിയും ഗർഭാശയവും പ്രത്യേക താളത്തിൽ സങ്കോചിക്കുകയും അപൂർവമായ ഒരു സുഖാവസ്ഥയിലേക്കു നയിക്കപ്പെടുകയും ചെയ്യും.പുരുഷൻമാരിൽ ലിംഗത്തിന്റെ അടിഭാഗത്തുള്ള മസിലുകൾ താളാത്‌മകമായി സങ്കോചിക്കുകയും സ്ക്കലനം നടക്കുകയും ചെയ്യും. പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ അവസ്ഥ നൽകുന്ന ഒന്നാണ് സ്ക്കലനം.

നാലാമത്തെ ഘട്ടമാണ് റെസൊല്യൂഷൻ (resolution) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലാണ് ശരീരം അതിന്റെ പൂർവകാല പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇത് സുഖത്തിന്റെയും അടുപ്പത്തിന്റെയും ക്ഷീണത്തിന്റെയും സമ്മിശ്രമായ ഒരു ഘട്ടമാണ്. സ്‌ത്രീകളിൽ ചിലർക്ക് ഈ ഘട്ടത്തിൽ നിന്ന് വീണ്ടും പെട്ടെന്ന് തന്നെ വീണ്ടുമൊരു രതിമൂർച്ഛാ ഘട്ടത്തിലേക്ക് മടങ്ങുവാൻ സാധിക്കും. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും റെസൊല്യൂഷൻ ഘട്ടങ്ങൾ വ്യത്യസ്‌തമാണ്. സ്‌ത്രീകൾക്ക് ഒന്നിലധികം രതിമൂർച്ഛകൾ സാധ്യമാണെങ്കിലും പുരുഷനിൽ റെസൊല്യൂഷൻ ഘട്ടം ദീർഘമായാണ് കണ്ടുവരുന്നത്. അതിനു റിഫ്രാക്ടറി പീരീഡ് എന്നാണ് പറയുന്നത്. ഈ സമയത്തു വീണ്ടുമൊരു രതിമൂർച്ഛ പുരുഷന് അപ്രാപ്യമാണ്. പ്രായം കൂടുംതോറും റിഫ്രാക്ടറി സമയം കൂടിക്കൊണ്ടിരിക്കും.

സ്‌നേഹവും ദൃഢമൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന ഒരു ഘട്ടമാണ് റെസൊല്യൂഷൻ എന്നതാണ് ഇതിന്റെ പ്രാധാന്യം. സ്‌ത്രീ എപ്പോഴും പുരുഷന്റെ കരുതൽ ഇഷ്‌ടപ്പെടുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. പുരുഷന്റെ ലൈംഗീകത രതിമൂർച്ഛയിലൂടെ തിരശീലയിടപ്പെടുന്നു. അതിനു ശേഷം ലൈംഗീക ചേഷ്‌ടകളോ സ്‌പർശനം പോലുമോ ഇഷ്‌ടപ്പെടാത്തവർ ധാരാളമുണ്ടാകും. എന്നാൽ സ്‌ത്രീക്ക് ഈ ഘട്ടം അങ്ങനെയല്ല. രതിമൂർച്ഛക്കു ശേഷമുള്ള ലൈംഗീക ചേഷ്‌ടകളും ഭാവങ്ങളും അവരെ വീണ്ടും രതിമൂർച്ഛയിലെത്തിച്ചേക്കാം. ഈ ഘട്ടത്തിലുള്ള പുരുഷന്റെ തലോടലോ, കെട്ടിപ്പിടിക്കലോ സ്‌ത്രീകളിൽ തൃപ്‌തിയും സ്‌നേഹവും വർധിപ്പിക്കാൻ കാരണമാകും എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീ അതാഗ്രഹിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത്തരം പ്രവർത്തികൾ സ്‌ത്രീകളിൽ ഇണയോടുള്ള സ്‌നേഹവും അടുപ്പവും വിശ്വാസവും വർധിക്കുന്നതിന് കാരണമാകുമെന്ന് പുരുഷന്മാരും മനസിലാക്കിയിരിക്കേണ്ടതാണ്.

ലൈംഗീകതയുടെ രസതന്ത്രം

ലൈംഗീക ബന്ധത്തിനും ലൈംഗീകതക്കും സഹായിക്കുന്ന വിവിധ ഹോർമോണുകൾ നമ്മുടെ ശരീരം സൃഷ്‌ടിക്കുമെങ്കിലും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊലാക്ടിൻ എന്നിവയാണ് ഇതിൽ മുഖ്യസ്ഥാനം വഹിക്കുന്നത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണും ഈസ്ട്രോജൻ സ്‌ത്രീ ഹോർമോണുമാണ്. പാൽ ഉത്‌പാദനമാണ് പ്രൊലാക്ടിൻറെ മുഖ്യ ധർമ്മം. ഈ ഹോർമോണുകളെല്ലാം വ്യത്യസ്ഥ അളവുകളിൽ സ്‌ത്രീ പുരുഷന്മാരിലുണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലും ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. സ്‌ത്രീകളിലാകട്ടെ നേരേ മറിച്ചും. ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റിറോൺ കുറവുമായിരിക്കും.

അതുപോലെ തന്നെ സ്‌ത്രീയുടെ ലൈംഗീക വികാരങ്ങളെ കുറക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രൊജസ്റ്റീറോൺ. സാധാരണയായി ആർത്തവ ചക്രത്തിലെ അണ്ഡോത്‌പാദന സമയത്ത്, അതായത് ആർത്തവമായി പത്തു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ അളവ് കൂടുതലും പ്രൊജസ്ട്രോജന്റെ അളവ് കുറവുമായിരിക്കും. ഇക്കാലഘട്ടങ്ങളിൽ ആരോഗ്യവതികളായ സ്‌ത്രീകളിൽ ലൈംഗീക വികാരം കൂടുതലായിരിക്കും. ഇത് പ്രത്യുൽപ്പാദനത്തിന്റെ പ്രകൃതി നിയമവുമാണ്.

ലൈംഗീകതയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഹോർമോണുകളാണ് ഓക്‌സിടോസിനും വാസോപ്രെസ്സിനും. മനുഷ്യരെത്തന്നെ അടുപ്പിക്കുകയും സ്‌നേഹിപിക്കുകയും ചെയ്യിപ്പിക്കുക എന്നതാണ് ഓക്‌സിടോസിന്റെ പ്രധാന ധർമ്മം. ഈ ഹോർമോൺ തന്നെയാണ് പ്രസവ സമയത്തു ഗർഭപാത്രത്തിന്റെ സങ്കോചമുണ്ടാക്കുന്നതും. സ്ക്കലനസമയത്ത് ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും എന്നതും ഇണയോടുള്ള ബന്ധത്തിന് തീവ്രത നൽകുന്നു. വാസോപ്രെസ്സിൻ പുരുഷന്മാരിൽ ലൈംഗീക വികാരം വർധിപ്പിക്കുകയും ഉദ്ധാരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് സ്‌ത്രീകളിൽ ലൈംഗീക വികാരം കുറയ്ക്കുകയാണ് ചെയുക.

ആർത്തവവിരാമവും ലൈംഗീകതയും

ആർത്തവവിരാമത്തിൽ ലൈംഗീക ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നു എന്നത് വാസ്‌തവംതന്നെ. അതുകൊണ്ടുതന്നെ അവരുടെ ലൈംഗീകതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലൈംഗീകമായി ഉണരുന്നതിൽ കാലതാമസമുണ്ടാകുക, സ്‌പർശനങ്ങൾക്ക് വികാരമുണർത്തുന്നതിൽ മുൻപുണ്ടായിരുന്ന തീവ്രത നഷ്‌ടപ്പെടുക തുടങ്ങിയവയെല്ലാം ആർത്തവവിരാമത്തോടടുപ്പിച്ചു കുറച്ചുകാലം ഉണ്ടാകാനിടയുണ്ട്. ഇത് മാറിയ ഹോർമോണുകളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം മാത്രമാണ്. ശാരീരികവും മാനസികവുമായ മറ്റസ്വസ്ഥതകളും ഇക്കാലത്തുണ്ടാകും. എന്നാൽ ലൈംഗീകതക്ക് ആർത്തവവിരാമവുമായി വലിയ ബന്ധമൊന്നുമില്ല. ലൈംഗീകതക്ക് പ്രായം വലിയ പ്രശ്‌നമൊന്നുമല്ല എന്നർത്ഥം. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ അവരെ അലട്ടിയേക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും അവ. ഈസ്ട്രജന്റെ കുറവ് യോനിയിലേക്കുള്ള രക്‌തപ്രവാഹം കുറക്കുകയും തൻമൂലം യോനീസ്രവങ്ങൾ കുറയുകയും ലിംഗപ്രവേശനം ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ലേപനങ്ങൾ ഇന്ന് ലഭ്യമാണ്. പലർക്കും ഇക്കാലങ്ങളിലെ ലൈംഗീക ബന്ധങ്ങൾ പഴയതിനേക്കാൾ ആസ്വാദ്യകരമാണെന്നാണ് യാഥാർഥ്യം. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയുന്ന ശസ്‌ത്രക്രിയകൾ വഴിയുള്ള  നിർബന്ധിത ആർത്തവ വിരാമമാണ് പൊതുവെ ലൈംഗീക വികാരം കുറയ്ക്കുന്നതായി കാണപ്പെടുന്നത്. മനസിനും ശരീരത്തിനും ആർത്തവവുമായി പൊരുത്തപ്പെടാനാകാത്തതാണ് ഇതിന്റെ കാരണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കൂടുതൽ ഇക്കൂട്ടരിൽ തന്നെ. ഇത്തരം ശസ്‌ത്രക്രിയകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആവശ്യകത കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

സ്‌ത്രീകളിലെ ആർത്തവവിരാമം പോലെ അപൂർവമെങ്കിലും പുരുഷന്മാരിലും ഒരു വിരാമമുണ്ട്. ഇതിനെ ആൻഡ്രെപ്പോസ് എന്നാണ് വിളിക്കുന്നത്. ഇതിനു കൃത്യമായ പ്രായപരിധിയൊന്നുമില്ല. മുപ്പതു ശതമാനം അമ്പതു വയസിനു മുൻപുള്ളവരെയും പത്തു ശതമാനം മുപ്പത്തിനു മുകളിൽ പ്രായമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സമർത്ഥിക്കുന്നു. എന്നാൽ എൺപതു വയസിനു മുകളിൽ ഇത് ബാധിക്കാത്തവരുമുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഹോമോസെക്ഷ്വാലിറ്റി

ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗീക ആകർഷണമാണ് ഹോമോസെക്ഷ്വാലിറ്റി. സ്‌ത്രീകൾ സ്‌ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും മാനസികവും ശാരീരികവുമായ ആകർഷണം ഉണ്ടാകുന്ന ഒരു അവസ്ഥ. ഇത് മുൻകാലങ്ങളിൽ ഒരു രോഗാവസ്ഥയായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു അവസ്ഥ മാത്രമാണ്. രോഗമല്ല എന്നർത്ഥം. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങൾക്ക് നിയമ സാധുത വരെ നൽകി കഴിഞ്ഞിരിക്കുന്നു. ഹോമോസെക്ഷ്വൽ ആയ സ്‌ത്രീകളെ ലെസ്ബിയൻ എന്നും പുരുഷന്മാരെ ഗേയ് എന്നും സാധാരണ ഭാഷയിൽ പറഞ്ഞുവരുന്നു. ഇത്തരക്കാർക്ക് എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗീകാകർഷണം ഉണ്ടാകാറില്ല. സാധാരണ വിവാഹബന്ധങ്ങൾ നിലനിർത്തുക എന്നതുതന്നെ ഇവർക്ക് സാധ്യമാകുകയില്ല. ഏതു ലിംഗത്തിൽപ്പെട്ടവരോടും ലൈംഗീകാകർഷണമുള്ളവർ ബൈസെക്ഷ്വൽസ് എന്നാണറിയപ്പെടുന്നത്. ഇത്തരക്കാർക്ക് സ്വന്തം ലിംഗത്തിൽ പെട്ടവരോ എതിർ ലിംഗത്തിൽ പെട്ടവരോ അല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ടവരോ ആയി ആനന്ദകരമായ ലൈംഗീക ബന്ധം സാധ്യമാകുന്നു.

ലൈംഗീക താൽപര്യങ്ങൾ മുതൽ ലൈംഗീക സ്വഭാവം വരെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറ്റവും പ്രധാന ലൈംഗീക അവയവം ഏതാണെന്നു ചോദിച്ചാൽ തലച്ചോർ ആണെന്നേ ഞാൻ പറയുകയുള്ളൂ. മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ലൈംഗീകതയിൽ സാരമായ വ്യതിയാനം സൃഷ്‌ടിക്കാനാകും. അതുകൊണ്ടുതന്നെ ലൈംഗീക പ്രശ്‌നങ്ങൾ സ്വന്തം ഇണയോട് തുറന്നുപറയാനുള്ള ആർജവം ഉണ്ടാക്കുക എന്നതും ആവശ്യമുണ്ടെങ്കിൽ വിദഗ്ദ്ധരെ സമീപിക്കുക എന്നതും സന്തോഷകരമായ ഒരു ദാമ്പത്യ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

 

ഡോ. സുനീത് മാത്യു