ഒന്നുമല്ലാതായവരുടെ യുദ്ധം!

“War does not determine who is right – only who is left.” – Bertrand Russell

യുദ്ധം ചെയ്താൽ നശിക്കാത്തതായി ഒരു രാജ്യവും അവശേഷിക്കില്ല. യുദ്ധം എന്തായി അവസാനിച്ചാലും, എങ്ങനെയവസാനിച്ചാലും, ആരുടെ ശരിയിൽ തുടങ്ങിയതായാലും, ആരുടെ തെറ്റിന് പകവീട്ടിയതായാലും, ജയിക്കുന്നവരെയും തോൽക്കുന്നവരെയും കാത്തിരിക്കുന്നത് ഒന്ന് മാത്രം. സർവ്വനാശം! അത് ഭൗതികസ്വത്തുക്കളിലായാലും, മനുഷ്യരുടെ ജീവനായാലും, തീരാദുഃഖവും വേദനകളും മാത്രമായിരിക്കും യുദ്ധത്തിൻ്റെ ശേഷിപ്പ്. യുദ്ധത്തിൻ്റെയന്ത്യം തോൽവി മാത്രമാണ്!

അതുതന്നെയാകണം രാജ്യങ്ങളെ യുദ്ധത്തിലെത്തിക്കാൻ ബദ്ധപ്പെടുന്ന തീവ്രവാദികളുടെ ആവശ്യവും. തകർക്കേണ്ടത് അവരെയാണ്, രാജ്യങ്ങളെയല്ല. ജീവിക്കാൻ പണിപ്പെടുന്ന സാധാരണ മനുഷ്യരെയും, ജീവിച്ചു തുടങ്ങാത്ത കുഞ്ഞുങ്ങളെയുമല്ല. പക്ഷെ യുദ്ധം തുടങ്ങിയാൽപ്പിന്നെ ഒന്നും നോട്ടമില്ലല്ലോ! പലസ്തീൻ-ഇസ്രായേൽ യുദ്ധം തന്നെ വലിയ ഉദാഹരണം. തുടങ്ങാതിരിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്.

തീവ്രവാദികൾ രാജ്യങ്ങളെ പ്രകോപിച്ചുകൊണ്ടേയിരിക്കും. അവർക്കുവേണ്ടത് യുദ്ധമാണ്. സർവ്വനാശമാണ്. നാശത്തിലാണവരുടെ നിലനിൽപ്പ്. ശവം തീനിപ്പുഴുക്കളെപ്പോലെ.

പലരും പലവട്ടം മുന്നറിയിപ്പുതന്നെങ്കിലും മൂന്നാം ലോകമഹായുദ്ധം ഇനിയുമുണ്ടാക്കാത്തത് ഭാഗ്യം. കാരണം ഇനിയൊരു ലോകയുദ്ധത്തിൽ ഒന്നുമവശേഷിക്കില്ല, ഒന്നും.

തീവ്രവാദികളും, മതവാദികളും, ചിന്താഹീനരും, തലയില്ലാത്ത രാജ്യത്തലവരും, ഏകാധിപതികളും, ജനനന്മആഗ്രഹിക്കാത്ത പട്ടാള മേധാവികളും ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും, യുദ്ധത്തിനായി. കാശ്മീരിൽ ഒഴിവുകാലം ആഘോഷിക്കാനെത്തുന്ന ഹതഭാഗ്യരായ സഞ്ചാരികളും, ട്രേഡ് സെന്ററുകളും, ട്രെയിനുകളും, വിമാനങ്ങളും, പള്ളികളും, മോസ്‌കുകളും, സിനഗോഗുകളും, ഗുരുദ്വാരകളും, ഇനിയും ആക്രമിക്കപ്പെട്ടേക്കാം.

ചിന്തയും ബുദ്ധിയും മരവിച്ച തീവ്രരുടെ രാജ്യമോ, മതമോ ഏതായാലെന്ത്? ഏതു ജാതിയും വർഗ്ഗവുമായിരുന്നാലെന്ത്? തകർത്തെറിയണം ഇത്തരക്കാരുടെ കൂട്ടായ്മകളെ. എന്തിൻ്റെപേരിലായാലും ഇവറ്റകളെ സംരക്ഷിക്കുന്നവരെയും ഇതുപോലെ തുരത്തണം. അതാണ് വേണ്ടത്. രാജ്യങ്ങളാണ് പിന്നിലെങ്കിൽ, നയതത്ര തലത്തിലും, സാമ്പത്തിക, വാണീജ്യതലത്തിലും ശക്തമായി നേരിടണം. കഴിവില്ലാത്ത ഭരണകൂടത്തെയും, പട്ടാളത്തെയും ആ രാജ്യക്കാർ നേരിട്ടുകൊള്ളും. വൈകിയായാലും അത് സംഭവിച്ചുകൊള്ളും. തീവ്രവാദത്തിലൂടെ മറ്റുരാജ്യങ്ങളിലെ സാധാരണ മനുഷ്യരെയും, സ്വന്തം നാട്ടുകാരെയും ദയയില്ലാതെ വധിക്കുന്നർ സ്വന്തം ജനതയുടെ വിപ്ലവങ്ങളുടെ തീച്ചൂളയിൽ ഇല്ലാതായിക്കോളും. അതാണ് ചരിത്രം.

ഇത്രയും പറഞ്ഞയത് ഒരുരാജ്യവും തങ്ങളുടെ ജനങ്ങളെ അന്യായമായി കൊന്നൊടുക്കുന്നതുകണ്ട്‌ ഡിപ്ലോമസി കളിച്ചു കയ്യും കെട്ടി നോക്കിനിൽക്കണമെന്നല്ല. രാജ്യം പിടിച്ചടക്കാൻ വരുന്നവരോട് സന്ധിസംഭാഷണത്തിനിരിക്കണമെന്നുമല്ല. വേറെ വഴിയില്ലാത്തിടത്തു തിരിച്ചടിക്കുകതന്നെവേണം. പക്ഷെ അത് പലവട്ടം ചിന്തിച്ചും, അനന്തരഫലങ്ങൾ നന്നായി മനസ്സിലാക്കിയുമുള്ള അവസാനത്തെ തീരുമാനമാകണം. കാരണം ആ തീരുമാനങ്ങൾക്കു തലമുറകൾ കരഞ്ഞാലും തീരാത്ത കണ്ണീരിൻ്റെ വിലയുണ്ടാകും. ഇതുവരെയുണ്ടാക്കിയതൊക്കെയും കളഞ്ഞുള്ള ഭീകരമായ ചിലവിൻ്റെ കനമുണ്ടാകും. രാജ്യത്തെ പുറകിലേക്ക് നയിക്കേണ്ടിവരും. ഒരുവർഷത്തെ യുദ്ധം പത്തുവർഷമെങ്കിലും പുറകിലെത്തിക്കും രാജ്യങ്ങളെ. സംശയമുള്ളവർ റഷ്യയുടെയും, യുക്രൻ്റെയും, ഇസ്രായേലിൻ്റെയും, പലസ്തീനിൻ്റെയും ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ മതി. തുടങ്ങിയ യുദ്ധങ്ങൾ തീർക്കാനാകാതെ വഴിമുട്ടി നിൽക്കുന്നവർ. അവിടുത്തെ ജനതയോ? പട്ടിണിയും പരിവട്ടവും രോഗവും കൊണ്ടുഴലുന്നവർ. ഏതുവഴിയാണ് മരണം വരുന്നതെന്ന് അറിയാത്തവർ. ഒരുനേരത്തെ വിശപ്പടക്കാൻ കഴിയാത്തവർ. ഇന്നുകൂടി ജീവിതം നീട്ടിക്കിട്ടിയതിൽ സന്തോഷിക്കുന്നവർ. മരിച്ചുവീണ ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കല്ലറകൾക്കു കാവലിരിക്കുന്നവർ. ഇനിയൊരു തുള്ളികുടിക്കുവാനില്ലാതെ കണ്ണീരറ്റവർ, തണ്ണീരറ്റവർ . എന്തിൻ്റെ പേരിലായാലും തുടങ്ങിയ യുദ്ധം ഒടുങ്ങുവാനായി നിമിഷങ്ങളെ വർഷങ്ങളാക്കി കാത്തിരിക്കുന്നവർ!

ഇവരെ നിങ്ങക്കറിയില്ലായിരിക്കും. വർത്തകളല്ലാതായിത്തീരുന്ന ഇവരുടെ ജീവിതങ്ങൾ പറഞ്ഞു സമയവും താളുകളും തുലച്ചു വരുമാനം കുറക്കാൻ മാധ്യമങ്ങൾക്കു മനസ്സില്ലാത്തതെന്നുകൊണ്ടു മാത്രം നിങ്ങളറിയാത്തവരാണവർ. ഇവരുടെ ജാതിയും വർഗ്ഗവും രാജ്യവും പറഞ്ഞു മുതലും, ധനവും, രാഷ്‌ടീയലാഭവും ഉണ്ടാക്കിയവരെ നിങ്ങളറിയും, പക്ഷെ ഇവർ കേട്ടിരിക്കാൻ വഴിയില്ല. ഒന്നുമല്ലാതായവരുടെ യുദ്ധം. അതവരോട് തന്നെയായി ഇപ്പോൾ. മരിക്കാതിരിക്കാനുള്ള യുദ്ധം.

‘യുദ്ധം തീർക്കാനുള്ള എളുപ്പ വഴി തോൽക്കുക എന്നതാണെന്ന്’ ആരോ പറഞ്ഞിട്ടുണ്ട്. തോൽക്കാൻ ആർക്കാനിഷ്ടം! ജീവിക്കാൻവേണ്ടി മരിക്കാനും തയാറാണെന്നു പറയുന്നതുപോലെ, ജയിക്കുവാൻ വേണ്ടി മരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്!

മരിച്ചവരാണ് യുദ്ധത്തിൻ്റെ അന്ത്യം കാണുന്നത്. മരിച്ചവർക്കെന്തു യുദ്ധം, എന്ത് ജയം?

“Only the dead have seen the end of war.” – Benjamin Franklin.

സുമേഷ് രാമചന്ദ്രൻ