ഗർഭശ്രീമാൻ!

പ്രബുദ്ധ കേരള രാഷ്ട്രീയത്തിൽ ഗർഭകഥകൾ സുലഭമാണ്. സ്ത്രീ വിഷയങ്ങൾ പൊളിറ്റിക്കൽ ക്യാമ്പയിനുകളിൽ മുഖ്യ യുദ്ധകൗശലവും തന്ത്രങ്ങളുമാകാറുണ്ട്. ഏത്ര സ്ത്രീ വിരുദ്ധത പറഞ്ഞാലും അതാണ് കേരള രാഷ്ട്രീയ ചരിത്രം. പേരുകളും, നേരുകളുമൊന്നും പറയുന്നില്ല. എല്ലാവർക്കും അറിയുന്നതുകൊണ്ട്.

പക്ഷെ ശൂന്യതയിൽ നിന്നും വരുന്ന ഗർഭങ്ങൾ കൗതുകതരമാണ്‌! ഒരുകാര്യത്തിൽ മാത്രമാണ് എല്ലാവർക്കും ഉറപ്പുള്ളത്. ഗർഭകാരകനെ എല്ലാവരും അറിയും. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. ഗർഭിണികളെയാണ് കാണാൻ കിട്ടാത്തത്. അപ്പോൾപ്പിന്നെ ‘അർദ്ധ’ ഗർഭമാകാതെ തരമില്ല.

18 മുതൽ 60 വയസ്സുവരെയുള്ള ഗർഭിണികൾ ഉണ്ടെന്ന് കേൾക്കുന്നു. വെറുതെകേൾക്കുന്നതല്ല. പുകൾപെറ്റ പോലീസ് സേനയും, ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഈവക കാര്യങ്ങൾ ശ്രദ്ധിക്കുന്ന പത്രങ്ങളും ചാനലുകളും പറയുന്നതാണ്. ‘ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ’ എന്നാണ് തലക്കെട്ടുപോലും. അപ്പോൾ സത്യമാകാതെ തരമില്ല. അതോ അർദ്ധസത്യങ്ങളോ? അറിയില്ല. ഗർഭകാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നു. അപ്പോഴേക്കും ഇലക്ഷനും വരുമല്ലോ!

ഈ പറയുന്നതിൽ സത്യം ഉണ്ടാകാം, ഇല്ലാതെയും ഇരിക്കാം. കാണാമറയത്തുനിന്നെത്തുന്ന ഈ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നിറം പിടിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ കാണുമ്പോഴാണ് കഷ്ടം. എന്ത് നിറത്തിലാണ് വരക്കുന്നതെങ്കിലും മഞ്ഞ നിറം മാത്രമാണ് തെളിഞ്ഞു കാണുന്നത്. ഇവരൊക്കെയാണ് നാട്ടിലുള്ള ഓൺലൈൻ, യൂട്യൂബ്, മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്.

കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ ഈ പറയുന്ന കഥകളൊക്കെ ശരിയാണെങ്കിൽപ്പോലും ഈ ‘ഭീകരൻ’ രക്ഷപെട്ടുപോകാനാണ് സാധ്യത. കാരണം ആ രീതിയിലാണ് പോലീസും പത്രങ്ങളും മറ്റു മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത്. ഇതു കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ തലച്ചോർ മുഴുവനും കളിമണ്ണാകാൻ തരമില്ലല്ലോ.

തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന് വാദിക്കുമ്പോഴും, പുകയെക്കുറിച്ചു കഥയുണ്ടാക്കിയാൽ തീയണയില്ലല്ലോ! ഇരകളാക്കപ്പെട്ടവർ മാനസ്സികമായി കടുത്ത വ്യഥയിലാണെന്നാണ് അവരുടെ സുഹൃത്തുക്കളും അടുത്തറിയുന്നവരും പറയുന്നത്. അങ്ങനെയൊരു വസ്തുതയുണ്ടെങ്കിൽ കേസുകൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഇവിടെ നിയമസംവിധാനവും മറ്റും ഉണ്ട്. പരാതിപ്പെടാൻ എന്തിനാണ് മടിക്കുന്നത്? ഇങ്ങനെയുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടേ? അല്ലെങ്കിൽ, അവരും ഇതുപോലുള്ളവരും വീണ്ടും ഇതുതന്നെചെയ്യില്ലേ? എല്ലാകാര്യത്തിലും പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നവർ ഈ കാര്യത്തിൽ മാത്രം എന്തിനാണ് പുറകിലോട്ടുപോകുന്നത്? ഇതിനെയൊക്കെ ധീരമായും ശക്തമായും നേരിടണ്ടേ? വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഇരയാക്കപ്പെട്ട ഒരാളെങ്കിലും അതിനുള്ള ധൈര്യം കാണിക്കണം.

സമൂഹ മാധ്യമ വിചാരണയാണ് ഭയമെങ്കിൽ പോട്ട് പുല്ല് എന്ന് വിചാരിക്കണം. നാമോരോരുത്തരുമാണ് സമൂഹം. നമ്മളെല്ലാം കൂടിയാണ് ഈ മാധ്യമങ്ങളെ വളർത്തുന്നത്. ഇത്രയധികം വാർത്താ ചാനലുകളുടെ ആവശ്യമുണ്ടോ കേരളത്തിൽ? ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ കൊണ്ട് ചാനൽ റേറ്റിംഗ് ഉയർത്താൻ നോക്കുന്നവർ പൂട്ടികെട്ടി പോട്ടേ. അത്രയും കുറച്ചു അശ്ലീലം കേട്ടാൽ മതിയല്ലോ!

ചാനലുകൾ എണ്ണമില്ലാത്ത അന്തി ചർച്ചകൾ നടത്തിയ ഈ വിഷയത്തിൽ ഇതുവരെ വന്നതെളിവുകൾ കുറെ ഓൺലൈൻ ചാറ്റ് ഹിസ്‌റ്ററികളും പിന്നെ എന്തിനോ വേണ്ടി തിളച്ച ചില നാരീമണികളുടെ മറ്റാർക്കോ വേണ്ടിയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലവുമാണ്. ഇന്നേവരെ ഒരു ഇരയോ, കേസോ, ഇല്ലാത്ത സംഭവമാണ് ‘ഗർഭശ്രീമാൻ്റെതു’. എന്നിട്ടും ടിയാനെതിരെ പല നടപടികളും ഉണ്ടായി. ഇപ്പോൾ വീട്ടിൽ കുത്തിയിരിപ്പാണ്. അതവിടെ നിൽക്കട്ടെ. ഉപ്പു തിന്നവൻ വെള്ളം കുടിച്ചു തന്നെയാകണം.

നാടുനീളെനടന്നു സർവത്ര ‘ശ്രീമാൻ’ മാരായിരുന്ന പലരും മാന്യരായി നടക്കുന്ന നാട്ടിലെ കാഴ്ചയാണിത്. ഇരക്കു ഇരയും, കേസിനു കേസും തെളിവിനു തെളിവും ഒക്കെയുണ്ടായിട്ടും, ഇതാണാവസ്ഥ. ഈ അവസ്ഥയിൽ ഇതൊന്നുമില്ലാത്ത ‘ഭീകരനെ’ ഇങ്ങനെ ദയാരഹിതമായി കൈകാര്യം ചെയ്യുന്നതിൽ മറ്റു പല ഉദ്ദേശങ്ങളും ഉണ്ടാകാം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെച്ചേർന്നു ഒരുത്തനെ തകർക്കാൻ വിചാരിച്ചിറങ്ങിയാൽ ചിലപ്പോൾ തകർന്നു പോകും. അതിനിയെത്ര നല്ലവനായാലും, മോശപ്പെട്ടവനായാലും, തകരും. മോശപെട്ടവർ (ആർക്ക്?) തുലഞ്ഞു പോട്ടെ. നല്ലവർ രാഷ്ട്രീയം തുലഞ്ഞു പോട്ടെയെന്നു വിചാരിച്ചു മറ്റുജോലികൾ നോക്കിപ്പോണം.

ഏറ്റവും വലിയ കൗതുകം, ഇവർക്കൊന്നുമില്ലാത്ത വിഷമം നാട്ടുക്കാർക്കാണെന്നതാണ്. അതെന്തിനാണെന്നു ഇനിയും പിടികിട്ടിയിട്ടില്ല. പെണ്ണുകേസുമായി വന്നാൽ, സത്യം എന്തായാലും, അത് വിശ്വസിച്ചു അതിനുപുറകേ പായുന്ന നാട്ടുകാർ ആയിപ്പോയതെന്തുകൊണ്ടാണ് നാം? അതിനു കാരണം എന്തായാലും ആ കാരണം കൊണ്ടുതന്നെയാണ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഇതിനെ ചിലർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഇതു ഇനിയും തുടരും.

ഇലക്ഷൻ കാലം വരുന്നതിനാൽ ഇപ്രാവശ്യവും ഇതൊക്കെത്തന്നെ ഉണ്ടാകും. കൂടുതലായി.
പീഡനവീരരുടെയും, ഗർഭശ്രീമാന്മാരുടെ പുതിയകഥകൾക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.

“The public have an insatiable curiosity to know everything, except what is worth knowing.” – Oscar Wilde

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് : 3

 

 

അദ്ധ്യായം 3: ആഭ്യന്തരയുദ്ധം

1983 ൽ തുടങ്ങിയ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിക്കുന്നത് 2009 ൽ ആണ്. സിംഹള ഭൂരിപക്ഷം ആധിപത്യം പുലർത്തുന്ന ശ്രീലങ്കൻ സർക്കാരും, ദ്വീപിന്റെ വടക്കും കിഴക്കും ഭാഗത്ത് തമിഴ് ഈലം എന്ന സ്വതന്ത്ര തമിഴ് രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) യും, തമ്മിലാണ് ഈ സംഘർഷം നടന്നത്.

സിംഹള ആധിപത്യമുള്ള സർക്കാർ, ശ്രീലങ്കൻ തമിഴർക്കെതിരെ പതിറ്റാണ്ടുകളായി നടത്തിയ വിവേചനത്തിലും, അക്രമാസക്തമായ പീഡനത്തിലുമാണ് ഈ യുദ്ധം വേരൂന്നിയിരുന്നത്, സിംഹളയെ ഏക ഔദ്യോഗിക ഭാഷയാക്കുക, തമിഴ് വിരുദ്ധ വംശഹത്യകളിൽ തമിഴ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുക തുടങ്ങിയ നയങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

പ്രത്യേകിച്ച് 1983 ലെ “കറുത്ത ജൂലൈ” കലാപം. 1983 ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന തമിഴ് വിരുദ്ധ വംശഹത്യയെയാണ് ബ്ലാക്ക് ജൂലൈ എന്ന് പറയുന്നത്. 1983 ജൂലൈ 23 ന് ശ്രീലങ്കൻ സൈന്യത്തിന്റെ പട്രോളിംഗിന് നേരെ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) നടത്തിയ പട്രോളിംഗിൽ 13 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) യിലെയും സർക്കാരിലെയും ഘടകങ്ങളുടെ ഗണ്യമായ പങ്കാളിത്തത്തോടെ, മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ ഒരു കൂട്ടക്കൊലയാണിതെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു, തുടർന്ന് ബഹുജന പങ്കാളിത്തത്തിലേക്ക് ഇത് വ്യാപിച്ചു.

ഈ കലാപത്തിലെ മരണസംഖ്യയുടെ കണക്കുകളിൽ ഒരു കൃത്യതയുമില്ല. 400 മുതൽ ആയിരക്കണക്കിന് വരെ, ചില സ്രോതസ്സുകൾ 5,638 പേർ വരെ കൊല്ലപ്പെട്ടതായി പറയുന്നു. 90,000 മുതൽ 150,000 വരെ തമിഴർ കുടിയിറക്കപ്പെട്ടു, 18,000 വീടുകളും 5,000 കടകളും നശിപ്പിക്കപ്പെട്ടു. സാമ്പത്തിക നഷ്ടം 300 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ആളുകളെ ജീവനോടെ ചുട്ടുകൊല്ലൽ, ബലാത്സംഗം, മുഴുവൻ അയൽപക്കപരിസരങ്ങളുടെയും നാശം തുടങ്ങിയ ക്രൂരമായ പ്രവൃത്തികൾ അക്രമത്തിൽ ഉൾപ്പെടുന്നു.

ശ്രീലങ്കൻ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ബ്ലാക്ക് ജൂലൈ കണക്കാക്കപ്പെടുന്നു, ഇത് തമിഴ് തീവ്രവാദ ഗ്രൂപ്പുകളുടെ നാടകീയമായ വളർച്ചയ്ക്കും തമിഴ് തീവ്രവാദികളും ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള 26 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തിനും കാരണമായി. ശ്രീലങ്കയിൽ നിന്നുള്ള തമിഴരുടെ ആദ്യത്തെ വലിയ പലായനത്തിനും ഈ വംശഹത്യ കാരണമായി, ഇത് ആഗോളതലത്തിൽ തമിഴ് കുടിയേറ്റത്തിന് കാരണമായി. എൽടിടിഇ പ്രധാന തമിഴ് തീവ്രവാദ ഗ്രൂപ്പായി ഉയർന്നുവന്നു, എതിരാളികളായ തമിഴ് സംഘടനകളെ ആസൂത്രിതമായി ഇല്ലാതാക്കി “തമിഴരുടെ ഏക പ്രതിനിധി” ആയി.

തീവ്രമായ സൈനിക ഏറ്റുമുട്ടലുകൾ, ഗറില്ലാ യുദ്ധം, ചാവേർ ബോംബാക്രമണങ്ങൾ, ഇരുവിഭാഗങ്ങളും നടത്തിയ ക്രൂരതകൾ എന്നിവയാൽ ഈ സംഘർഷം ശ്രീലങ്കയുടെ കറുത്ത ദിനങ്ങളായി. നാവികസേനയും വ്യോമസേനയും ഉൾപ്പെടെ ഒരു സങ്കീർണ്ണമായ സൈനിക ഘടന എൽടിടിഇ വികസിപ്പിച്ചെടുത്തു, ചാവേർ ബോംബിംഗിലും ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്നതിലും അവർ കുപ്രസിദ്ധരായി.

ഇന്ത്യ തുടക്കത്തിൽ തമിഴ് തീവ്രവാദികളെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് 1987 ൽ സമാധാന സേനയെ (ഐപികെഎഫ്) ശ്രീലങ്കയിലേയ്ക്ക് അയച്ചു, അത് 1990 ഓടെ പരാജയത്തിലും പിൻവാങ്ങലിലും കലാശിച്ചു. 1991 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും 1993 ൽ ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയെയും എൽടിടിഇ വധിച്ചു.

2009 മെയ് മാസത്തിൽ ശ്രീലങ്കൻ സൈന്യം എൽടിടിഇയെ പരാജയപ്പെടുത്തി, അതിന്റെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ കുറഞ്ഞത് ഒരുലക്ഷം പേരുടെയെങ്കിലും മരണമുണ്ടായി, അതിലും കൂടുതൽ പേർ നാടുകടത്തപ്പെടുകയോ രാജ്യം വിട്ടുപോകേണ്ടി വരികയോ ചെയ്തു. എൽടിടിഇയും ശ്രീലങ്കൻ സൈന്യവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായി കണ്ടെത്തുകയുണ്ടായി.

ആഭ്യന്തരയുദ്ധം ശ്രീലങ്കൻ സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിച്ചു. നീതി, ഉത്തരവാദിത്തം, അനുരഞ്ജനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു, യുദ്ധകാലത്തെ അതിക്രമങ്ങൾക്ക് ഇരകളും അവരുടെ കുടുംബങ്ങളും നീതി തേടുന്നത് തുടരുന്നു. ശ്രീലങ്കയുടെ രാഷ്ട്രീയ വികസനത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും സംഘർഷം സാരമായി ബാധിച്ചു.

ഒരു കാര്യം പറയാതിരിക്കുവാൻ കഴിയില്ല. ഈ ആഭ്യന്തര യുദ്ധകാലത്ത് ഏറ്റവും അധികം കഷ്ടതകൾ അനുഭവിച്ചത് ശ്രീലങ്കയിലെ തമിഴ് വംശജരാണ്. അവർക്ക് രണ്ടു വശങ്ങളിൽ നിന്നുമുള്ള പീഡനങ്ങൾ സഹിക്കേണ്ടതായി വന്നു. ഇക്കാര്യത്തിൽ എൽടിടിഇയും ഒട്ടും മോശമായിരുന്നില്ല. ആഭ്യന്തരയുദ്ധകാലത്തും അതിന്റെ അനന്തരഫലങ്ങളിലും ശ്രീലങ്കൻ തമിഴർ, എൽടിടിഇ യിൽ നിന്നും സിംഹള ആധിപത്യമുള്ള സർക്കാരിൽ നിന്നും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു.

സിംഹള സർക്കാർ തമിഴരെ പാർശവൽക്കരിക്കുന്ന നയങ്ങൾ നടപ്പിലാക്കി, സിംഹള ഒൺലി ആക്ട്, സിലോൺ സിറ്റിസൺഷിപ്പ് ആക്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇത് നിരവധി തമിഴർക്ക് പൗരത്വം നിഷേധിക്കുകയും അവരുടെ ഭാഷാ അവകാശങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. 1956, 1958, 1977, 1981 വർഷങ്ങളിൽ തമിഴർ ആവർത്തിച്ചുള്ള തമിഴ് വിരുദ്ധ വംശഹത്യകളെ നേരിട്ടു, ഏറ്റവും പ്രധാനമായി, 1983 ലെ ബ്ലാക്ക് ജൂലൈ കലാപത്തിൽ ആയിരക്കണക്കിന് തമിഴർ കൊല്ലപ്പെടുകയും, നാടുകടത്തപ്പെടുകയും, അവരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. സർക്കാർ സേന പലപ്പോഴും തമിഴരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ അക്രമത്തിൽ പങ്കാളികളായി.

ആഭ്യന്തരയുദ്ധത്തിലുടനീളം, സർക്കാർ സേന വിവേചനരഹിതമായ ബോംബാക്രമണം, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനം, നിർബന്ധിത തിരോധാനങ്ങൾ, തമിഴ് സിവിലിയന്മാർക്കെതിരായ ലൈംഗിക അതിക്രമങ്ങൾ എന്നിവ അഴിച്ചുവിട്ടു. യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ, മുള്ളിവൈക്കൽ കൂട്ടക്കൊലയിൽ 40,000 മുതൽ 70,000 വരെ തമിഴ് സിവിലിയന്മാർ കൊല്ലപ്പെട്ടു, അവിടെ സർക്കാർ സൈന്യം പ്രഖ്യാപിത സുരക്ഷിത മേഖല ബോംബെറിഞ്ഞു തകർത്തു. ലക്ഷക്കണക്കിന് തമിഴർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു അല്ലെങ്കിൽ വിദേശത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി, പലർക്കും വീടുകൾ, ഉപജീവനമാർഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവ നഷ്ടപ്പെട്ടു.

എൽടിടിഇ ആകട്ടെ, കുട്ടികളെയും മുതിർന്നവരെയും നിർബന്ധിതമായി സൈന്യത്തിൽ ചേർത്തും, അവരെ പോരാളികളായും ചാവേർ ബോംബർമാരായും ഉപയോഗിച്ചും ആയിരുന്നു മിക്ക അക്രമങ്ങളും നടത്തിയിരുന്നത്. പല കുടുംബങ്ങളെയും, കുട്ടികളെ ഉപേക്ഷിക്കാൻ നിർബന്ധിക്കുകയോ, അക്രമാസക്തമായ പ്രതികാര നടപടികൾക്ക് വിധേയരാക്കുകയോ ചെയ്തു. തങ്ങളുടെ രീതികളെയോ പ്രത്യയശാസ്ത്രത്തെയോ എതിർത്ത, എതിരാളികളായ തമിഴ് ഗ്രൂപ്പുകളെയും വ്യക്തികളെയും എൽടിടിഇ ഇല്ലാതാക്കി, ബലപ്രയോഗത്തിലൂടെ അധികാരം ഉറപ്പിച്ചു.

 

എൽടിടിഇ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് സിംഹള, മുസ്ലീം സമുദായങ്ങളെ ബലമായി പുറത്താക്കി, ഇത് കൂടുതൽ കുടിയിറക്കത്തിനും വർഗീയ സംഘർഷങ്ങൾക്കും കാരണമായി.ചാവേർ ബോംബാക്രമണങ്ങളും കുഴിബോംബുകളും ഉപയോഗിച്ചു, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി സിവിലിയന്മാരെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്തു. എൽ.ടി.ടി.ഇ നിയന്ത്രണത്തിൽ ജീവിച്ചിരുന്ന തമിഴർക്ക് സഞ്ചാരം, ആവിഷ്കാരം, കൂട്ടായ്മ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു, വിയോജിപ്പുള്ളവർക്ക് കഠിനമായ ശിക്ഷകളും ലഭിച്ചു.

സംഘർഷകാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ബഹുഭൂരിപക്ഷത്തിനും ശ്രീലങ്കൻ സർക്കാരിനെയോ എൽടിടിഇയെയോ ഉത്തരവാദികളാക്കിയിട്ടില്ല എന്നത് വിരോധാഭാസം. ചുരുക്കത്തിൽ, ശ്രീലങ്കൻ തമിഴർ, ഭരണകൂടം സ്പോൺസർ ചെയ്ത അക്രമം, സിംഹള സർക്കാരിന്റെ വിവേചനം, എൽടിടിഇയുടെ സ്വേച്ഛാധിപത്യ ഭരണം, നിർബന്ധിത റിക്രൂട്ട്മെന്റ്, ക്രൂരമായ തന്ത്രങ്ങൾ എന്നിവയാൽ കഷ്ടപ്പെട്ടു. അതിന്റെ ഫലമായി അഗാധമായ നഷ്ടം, സ്ഥാനഭ്രംശം, ജീവനഷ്ടം എന്നിവ ഉണ്ടായി എന്നത് മാത്രം മിച്ചം.

ഡോ. സുനീത് മാത്യു

 

രോഹിണി

കണ്ണൂർ  സെൻട്രൽ ജയിലിൽ  പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി. വാർഡന്റെ  പതിവ് സന്ദർശനം  ഓരോ റൂമിനു  മുന്നിലും  തുടങ്ങി.

തടവുകാർ  പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു. നൂറ്റിപ്പത്താം റൂമിൽ മാത്രം അനക്കമില്ല.  അതു രോഹിണിയുടെ  റൂമാണ്.  വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.

“സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി..എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ? ”

അവളോർത്തു പള്ളിയുറക്കം  ഉറങ്ങാൻ  മാത്രം രാത്രി  താൻ  ഉറങ്ങാറുണ്ടോ. ഉറക്കം നഷ്ടമായി വർഷങ്ങൾ  കഴിഞ്ഞു.

രോഹിണി മുകളിലെ ഭിത്തിയിൽ  കണ്ണുറപ്പിച്ചു   കിടക്കുകയാണ്.

പന്ത്രണ്ട് വർഷം  ആയി തന്റെ സ്വപ്നങ്ങൾ  നഷ്ടമായിട്ട്.  പന്ത്രണ്ടു വർഷം എത്ര വേഗം  പോയി.  കോടതി  വിധിച്ച  ജീവപരന്ത്യകാലയളവ്.

അവളുടെ  ആ  ഓർമ്മകൾ  പിന്നിലേക്ക്  പോയി.  അന്നത്തെ ആ  ദിവസം..

വലിയൊരു  സ്കൂൾ.  അതിലെ  ക്ലാസ്സ്‌ റൂമിൽ  രോഹിണി  ക്ലാസ്സ്‌ എടുക്കുകയാണ്. കുട്ടികൾ  എല്ലാം അവളെ  നോക്കി  ഇരിക്കുന്നു..

“എടി  രോഹിണി എണീക്ക്  നേരം  പരപരാ വെളുത്തത്  കണ്ടില്ലേ ?”

അവൾ  ഞെട്ടി  ഉണർന്നു.  അപ്പോൾ സ്കൂൾ  എവിടെ?  ഹോ…സ്വപ്നം ആയിരുന്നോ?

തന്റെ  ജീവിതം  ജയിലിൽ  ആണെന്ന  കാര്യം  അവൾ  മറന്നു.  ജീവിതം ഇവിടെ  എത്തിയ  നാൾവഴികൾകളാണ്  അവളുടെ ഓർമ്മയിൽ.

“അമ്മേ  രാത്രി മൊത്തം  പഠിക്കുകയായിരുന്നു.  ലാസ്റ്റ് എക്സാം  ആണമ്മേ അടുത്ത ആഴ്ച .  വെളുപ്പിനാ ഉറങ്ങീത്.  ”

“എടി കിണ്ണാണ്ണം  പറയാതെ.  എണിറ്റു  മുറ്റമടിക്ക്.  നീയൊക്കെ  പഠിച്ചു  എന്ത് ആവാനാ?  ”

“അമ്മേ എനിക്കു പഠിച്ചു  ടീച്ചർ ആവണം.. ”

രോഹിണി  ടി ടി സി  പഠിക്കുകയാണ്..

“മിണ്ടാതെ  ഇരിക്ക്  പെണ്ണേ അവളുടെ  ഒരു  ടീച്ചർ. നാളെ  മുതൽ എന്റെ കൂടെ പണിക്കു  പോരണം ”

അവളുടെ  അമ്മക്ക്  അവൾ പഠിക്കുന്നതു  തീരെ   ഇഷ്ടമല്ല.

“എടി എനിക്കിന്ന്  ദൂരെയാണ് പണി.  നേരത്തെ പോകണം.  വേഗം മുറ്റമടിച്ചു   കഞ്ഞി വച്ചു മുത്തശ്ശിക്കു കൊടുക്ക്. ”  അതു പറഞ്ഞു അവർ പണിക്കു ഇറങ്ങി.

രോഹിണിക്ക്  അമ്മയും  മുത്തശ്ശിയും  മാത്രമേയുള്ളൂ.  അച്ഛൻ  ആരാന്നു കൂടി  അറിയില്ല.  അമ്മ പണിക്കു പോയിടത്തെ  കൂടെ പണി ചെയുന്ന ആളുമായ്  ലോഹ്യത്തിലായി.  അങ്ങനെ ജനിച്ചത്  എന്നാണ് കേട്ടറിവ്.  അമ്മയുടെ  സ്വഭാവം  കാരണം  വിട്ട്  പോയി എന്നും.  അച്ഛനെ പറ്റി അവൾ ചോദിക്കാറുമില്ല.

അമ്മ പോയതിനുശേഷം  അവള്‍  മറ്റു  ജോലികളിലേക്കു  കടന്നു. പണിയൊക്കെ  ഒതുക്കി  കിടപ്പിലായ   മുത്തശ്ശിയുടെ ദേഹം തുടച്ചു.  നല്ല മുണ്ട്  ഉടുപ്പിച്ചു.  കഞ്ഞിയും കൊടുത്തു കിടത്തി.

ക്ലാസ്സ് കഴിഞ്ഞാൽ  അമ്മയുടെ കൂടെ പണിക്കു ചെല്ലാ‍നാണ് അമ്മ പറഞ്ഞിട്ടുള്ളത്.  എങ്ങനെയും എക്സാം കഴിഞ്ഞു  റിസൾട്ട്  വന്നാൽ മതിയായിരുന്നു.

ലക്ഷ്മിമിസ്സ്‌  തന്റെ  അവസ്ഥ  കണ്ടിട്ട്  നഗരത്തിലെ  പ്രൈവറ്റ്   സ്കൂളിൽ കേറാൻ  സഹായിക്കാം  എന്ന്  ഉറപ്പ് പറഞ്ഞിട്ടുണ്ട്.  അവിടെ തന്നെ ഹോസ്റ്റലിൽ  നിൽക്കുകയും  ചെയ്യാം.

അമ്മ വാർക്കപ്പണിക്കാണ്  പോകുന്നത്.  ജോലിക്കു  പോകാൻ  തനിക്കു മടിയില്ല.  പക്ഷെ, അമ്മയുടെ കൂടെ എങ്ങിനെയാ?  അമ്മ ചീത്തയാണെന്നാണ്   എല്ലാവരും   പറയുന്നത്.  അമ്മയുടെ  കയ്യിൽ എപ്പോഴും നിറയെ കാശുണ്ടാവും,  കൂലിപ്പണിക്കു  പോയാൽ  ഇത്രയും  പൈസ  കിട്ടോ?

അറിയില്ല. തനിക്ക്  വിലകൂടിയ  ഡ്രസ്സുകൾ  നല്ല ഭക്ഷണം,  എല്ലാം അമ്മ തരും. അടുത്ത വീട്ടിലെ ചേച്ചിമാരോട്  ഒന്നും  അമ്മ കൂടൂല്ല,  പക്ഷെ, മിക്ക ചേട്ടന്മാരുമായും അമ്മ കൂട്ടാണ്.

രാത്രി, ഭക്ഷണം  കഴിഞ്ഞാൽ  മുത്തശ്ശിയുടെ  മുറിയിൽ  പോയി  കിടക്കും, അമ്മ  ആ  മുറി  പുറത്തുനിന്നു  പൂട്ടുകയും  ചെയ്യും.  പിന്നെ  ഇപ്പുറത്ത് ആരുടെയൊക്കെയോ  അടക്കി  പിടിച്ച  സംസാരം കേൾക്കാം, പക്ഷെ  നേരം വെളുത്ത് കഴിഞ്ഞാൽ ആരെയും കാണുകയുമില്ല.

ആരൊക്കെയാണാവോ?  ഒരാളെ  തനിക്ക്  അറിയാം.  രാഘവൻ ചേട്ടൻ, അമ്മയുടെ  ഏറ്റവും  അടുത്ത  കൂട്ടുകാരൻ.   ഇവിടെ  അടുത്ത്  തന്നെയാണ് താമസം.  നാട്  വേറെങ്ങോ  ആണ്.

വാർക്ക പ്പണിയുടെ  കോൺടാക്ർ  ആണ്.  പക്ഷെ, രാഘവൻ  ചേട്ടനെ തനിക്കിഷ്ടമല്ല.  കട്ടി മീശയും,  ചോരച്ച  കണ്ണുകളും,  മദ്യത്തിന്റെ നാറ്റവും. അമ്മയെ  കാണാനാണ്  എന്നും  പറഞ്ഞ് എപ്പോഴും  വരും,  കൂടുതലും അമ്മയില്ലാത്ത  സമയം  നോക്കിയെ  വരൂ.  വന്നാൽ  പിന്നെ  പോവേമില്ല. വീട്ടിൽ  അധികാരത്തോടെ  കയിറി  ഇരിക്കും.

അമ്മയുണ്ടെങ്കിൽ തന്നെ,  തന്നെയായാണ്  നോട്ടമിടുന്നത്, അറിയാതെയെങ്ങാനും  അടുത്ത്  ചെന്നുപെട്ടാൽ  തീർന്നു,  പിന്നെ  നല്ല ‘വാത്സല്യം’ ആയിരിക്കും,  ഇതൊക്കെ  കണ്ടാലും  അമ്മ  അയാളെ  ഒന്നും പറയില്ല, നിന്നു ചിരിക്കെയുള്ളു.  പിന്നെ  തനിക്ക്  ആകെ  ഒരു  ആ‍ശ്രയം, കണ്ണുകാണാത്ത  കിടപ്പിലായ മുത്തശ്ശി  മാത്രമാണ്. അയാൾ വന്നാൽ താൻ മുത്തശ്ശിയുടെ  അടുത്ത്  തന്നെയായിരിക്കും.

അങ്ങനെ  ഓരോന്ന്  ചിന്തിച്ചു  ഇരിക്കുമ്പോൾ  ആണ്  അന്ന്

” രോഹിണിക്കുട്ടി ഉറങ്ങുകയാണോ”

ഒരു ചോദ്യവും,  ഇരുതോളിലും  പിടിച്ച്  ഒരു  കുലുക്കലും.

രോഹിണി ഞെട്ടിയുണർന്നു.  രാഘവൻ  ചേട്ടനാണ്, ഇയാളെപ്പോൾ എത്തി?  അവൾ ചാടിയെണീറ്റു, അവളെ  ചെറുതായി  വിറക്കാൻ തുടങ്ങി, അമ്മയില്ലാത്ത  സമയം  നോക്കിയാണ്  വന്നിരിക്കുന്നത്,  അമ്മക്കിന്ന് ദൂരെയാണ് ജോലി.  അറിഞ്ഞു കൊണ്ടു തന്നെ ആണ് വരവ്.

“അമ്മ  ഇവിടെയില്ല.  പണിക്ക് പോയി ”

“അയ്യോ, അമ്മയില്ലേ?  ഞാൻ അമ്മയോടൊരു  കാര്യം  പറയാൻ  വന്നതാണ്.. ഇനിയെന്തുചെയ്യും?”

അയാൾ വല്ലാത്തൊരു നഷ്ടബോധത്തോടെ  അടുത്തു കണ്ട  കസേരയിലേക്ക് ഇരുന്നു,  രോഹിണിയെ  ആകെയൊന്നു  നോക്കി,  പാവാടയും  ബ്ലൗസുമാണ് അവളുടെ വേഷം.  അതിലവൾ വളെരെ സുന്ദരി ആയിരിക്കുന്നു.  അയാളുടെ മുഖത്ത്  വല്ലാത്തൊരു  തിളക്കം.

കെണിയിൽ പെട്ട ഇരയെ കണ്ട  വേട്ടക്കാരന്റെ  കണ്ണിലെ  തിളക്കം.

“രോഹിണിക്കുട്ടി പോയിട്ട്  ഇത്തിരി  സംഭാരം  എടുത്തോണ്ട്  വാ വല്ലാത്ത ദാഹം  എന്തൊരു  ചൂടാണ്  പുറത്ത് ”

അവൾ അടുക്കളയിലേക്കു നടന്നു,  അടുക്കളയിൽ  കടന്ന്  വാതിൽ  അടച്ചു സാക്ഷയിട്ടു.  അവളെ  വല്ലാതെ  വിറയ്ക്കുന്നുണ്ടായിരുന്നു,  ദൈവമേ,  എന്തു ചെയ്യും, അയാളുടെ  ഈ  വരവ്  വെറുതെയല്ല,  കരുതിക്കൂട്ടി  തന്നെയുള്ള വരവാണ്,  മുത്തശ്ശിയാണെങ്കിൽ,  മരുന്ന് കഴിച്ചതുകൊണ്ടുള്ള മയക്കത്തിലും,  പെട്ടന്നൊന്നും  ഉണരേമില്ല,  ഉണർന്നാൽതന്നെ  കണ്ണ് കാണാതെ  കിടപ്പിലായ മുത്തശ്ശി  എന്തുചെയ്യാനാണ്?

ആരേലും വന്നെങ്കിൽ,  അവൾ അടുക്കളവാതിൽ തുറന്നു പിന്നിലൂടെ പുറത്തു ഇറങ്ങി.  അപ്പുറത്തെ വീട്ടിൽ പോകാം അവിടെ രാധേച്ചി ഉണ്ടാകും. അവിടെ പോയിരിക്കാം.

അടുക്കള വാതിൽ തുറന്നു പുറത്തു നോക്കിയ അവളൊന്നു ഞെട്ടി പുറത്തു മുന്നിൽ രാഘവൻ ചേട്ടൻ  നിന്നു  ചിരിക്കുന്നു..

“അല്ല രോഹിണിക്കുട്ടി  ഇതെന്താ സംഭാരം  ചോദിച്ചാൽ ൽ വാതിൽ അടച്ചേ?”

അവൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ആഞ്ഞു.  പെട്ടന്നയാളുടെ ബലിഷ്ഠമായ കൈകൾ  അവളെകോരി എടുത്തു അകത്തെക്ക്  നടന്നു.

“അയ്യോ അമ്മേ ഓടി വരൂ ”

അവൾ വിളിച്ചു കൂവി

“ഒരാളും  വരില്ല രോഹിണിക്കുട്ട്യേ  കിടന്നു  കൂവണ്ട  വാ രാഘവേട്ടൻ  ഒരൂട്ടം പറയട്ടെ ”

“അയ്യോ എന്നെ  വിടൂ ”  അവൾ  കൈലാലിട്ടടിച്ചു

“നിന്റെമ്മ   സമ്മതിച്ചു  തന്നെയാണ്  വന്നത് ”  അയാളൊരു  വഷളൻ ചിരി ചിരിച്ചു .

അമ്മ  തന്നെ  ഇയാളെ  പറഞ്ഞയച്ചത്  എന്നോ ദൈവമേ തന്റെ  അമ്മ  ഇത്ര വൃത്തികെട്ടവളാണോ? അവളുടെ മനസ്സിൽ  അമ്മയോട്  വെറുപ്പ് കുമിഞ്ഞു കൂടി

അയാളവളെ  എടുത്തു  ബെഡിലേക്കിട്ടു.

പേടിച്ച മാൻപേടയെപോലെ  അവൾ  മൂലയിൽ  ചുരുണ്ടു  കൂടി.

അയാൾ  അവളുടെ  മേലേക്ക്  ചാഞ്ഞു.

പെട്ടന്ന്  ആണ്  അവൾക്ക്  ഓർമ്മ  വന്നത്  തലയണക്കടിയിൽ  ഇയാളെ പേടിച്ചു  വച്ചിരുന്ന  വാക്കത്തിയെ പ്പറ്റി.  അവളത് എടുത്തു ആഞ്ഞൊരു വെട്ട്. അയാളുടെ തോളിൽ തന്നെ. പിന്നെ  അവിടെ  നടന്നത്  ദാരികനെ  കൊന്ന ഒരു  ഭദ്രകാളി താണ്ഡവമായിരുന്നു.  അവളാകെ ചോരയിൽ കുളിച്ചു.

അവസാനം  അവൾ  തളർന്നു  നിലത്തിരുന്നു.  കൂടെ  അവളുടെ  മോഹങ്ങളും സ്വപ്നങ്ങളും.  ശൂന്യമായ മനസ്സോടെ.

“അല്ല ഇതു വരെ എണീറ്റില്ലേ ”

വാർഡന്റെ  ശബ്ദം  വീണ്ടും  ചിന്തകളെ മുറിച്ചു  കൊണ്ടു മുഴങ്ങി.

അവൾ  വേഗം  തന്നെ എഴുന്നേറ്റു പുറത്തേക്ക്  നടന്നു.

“രോഹിണി ഒന്ന്  നിന്നെ ഒരു കാര്യം  പറയാൻ  ഉണ്ട് ”

ജയിൽ വാർഡൻ പിന്നാലെ എത്തി.

“രോഹിണി ഇന്ന്  പത്തു മണിക്ക്  നിന്നെ  വിട്ടയ്ക്കുകയാണ് . മറന്നു പോയോ? സന്തോഷം ആയില്ലേ? ”

വാർഡൻ  രമണി  ഓർഡർ നീട്ടി കാണിച്ചു.

“അനാഥ ആയ ഞാൻ  എങ്ങോട്ട്  പോകാൻ  ആണ്  രമണി സാറെ ?  ”

“എങ്ങനെ ആയാലും ഇവിടെ നിന്ന് പോയല്ലെ പറ്റു ?”

പത്തു മണിക്ക്  അവളുടെ  സാധങ്ങൾ,  ജയിലിൽ ഇതുവരെ  ജോലി  ചെയ്ത പൈസ എല്ലാം തിരിച്ചു  കൊടുക്കുമ്പോൾ  രമണി പറഞ്ഞു.

“നിന്നെ കാത്തൊരു ആൾ പുറത്ത് നിൽക്കുന്നുണ്ട് ”

“ആരാണ് സാറേ?”

“രാജശേഖരൻ  എന്നാണ്  പേര് . ആരാ  ഒന്നും  പറഞ്ഞില്ല. ”

ആരാണ്  രാജശേഖരൻ?  അങ്ങനെ  പേര്  കേട്ടിട്ടില്ലല്ലോ  അവളാ  പേര് എവിടെയെങ്കിലും  കേട്ടിട്ടുണ്ടോയെന്ന്   ഓർത്തെടുക്കാൻ  ശ്രമിച്ചു. ഇനിയിപ്പോ അമ്മ  എന്ന സ്ത്രീ  പുതിയ  ആളെ പറഞ്ഞയച്ചോ?.

വരട്ടെ  എന്നാപ്പിന്നെ  ഇവിടെ  തന്നെ  ജീവിതകാലം  കഴിയാലോ..

പുറത്തു  കടന്നപ്പോൾ  അവളെയും  കാത്ത് നിൽക്കുന്ന  മധ്യവയസ്സുള്ള അയാളെ  അവൾ  കണ്ടു….

“മോളെ”  അയാൾ വിളിച്ചു.

അവളെ  കൊണ്ടു  പോകാൻ വന്ന  രാജശേഖരനെന്ന  ആ  മനുഷ്യൻ  അവളുടെ  അച്ഛനായിരുന്നു. അവളെ  അറിഞ്ഞു വന്ന  അവളൊരിക്കലും കാണാത്ത  അവളുടെ  അച്ഛൻ .

“മോളെ  അച്ഛൻ  എല്ലാം  അറിയാൻ  വൈകിപ്പോയി. അമ്മയുയുടെ  ദുർനടപ്പ് കാരണം  ആയിരുന്നു  അച്ഛൻ  അമ്മയെ വിട്ടു  പോയത്.   ഇപ്പോൾ  വീണ്ടും ഈ നാട്ടിൽ എത്തി അമ്മയെ അന്വേഷിച്ചു വന്നപ്പോൾ  ആണ്  എല്ലാം അറിഞ്ഞത്. മോൾ അച്ഛന്റെ കൂടെ വരണം.  അച്ഛന്റെ മോളായി  വരൂ  പോകാം”.

അവൾ  പതുക്കെ  തലയാട്ടി.  അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.

 

ഉമാ എസ് നാരായണൻ