പരിചിതവിസ്‌മൃതി

 

അൽഷിമേഴ്സിന്റെ തുടക്കത്തിലുള്ള അമ്മക്ക്
പഴയ കാര്യങ്ങളെകുറിച്ചോർത്തെടുക്കാനുള്ള
അവസരങ്ങളുണ്ടാക്കാൻ ഡോക്ടർ
പറഞ്ഞതിന്റെ പിറ്റേന്ന് അമ്മക്ക് ഞാൻ
അമ്മയുടെ പഴയ കല്യാണ ആൽബം കാണിച്ചു കൊടുത്തു.

അമ്മക്ക് മനസ്സിലായില്ല.
അവർ അതിൽ തുറിച്ചു നോക്കി.. ഞാനും..
അമ്മ പഠിച്ച സ്കൂളും, അമ്മയുടെ തറവാടും കാണിച്ചു…
അവരുടെ കണ്ണുകൾ അപരിചിതത്വത്തിന്റെ
പരിചിതത്വത്തെ വീണ്ടും കാണിച്ചു.
എന്റെ കണ്ണുകൾ അതും അനുകരിച്ചു..

അമ്മക്ക് ഞാൻ അമ്മയുടെ ഒറ്റമകന്റെ
ചിത്രം കാണിച്ചു കൊടുത്തു
അമ്മയുടെ മുഖം വിളറി
അമ്മ എന്റെ മുഖത്തേക്ക് നോക്കി അലറിക്കരഞ്ഞു..

ഓർമ്മകളുടെ പക്ഷികൾ അവരുടെ തലച്ചോറിൽ
ചിറകടിച്ചു പറന്നുകാണും..
അവരേതോ ദുഷിച്ചകാലത്തിന്റെ
പടുകുഴികളിൽ വന്നു വീണുകാണും…

ഞാൻ ചിരിച്ചു..
എനിക്കറിയാം.. അവരിതെല്ലാം മറക്കും..
അവർക്ക് അപരിചിതനായ എന്നെനോക്കി
അവർ പരിചിതഭാവത്തിൽ പുഞ്ചിരിക്കും…

ഉമർ അലി

 

എന്റെ കാമുകനായിരിക്കയാൽ….

ഒരുപക്ഷേ.. അതെന്റെ സ്വാർത്ഥവാക്യം ആയിരിക്കാം..
എന്നിരിക്കിലും ആവർത്തിക്കട്ടെ…
എന്റെ കാമുകനായിരിക്കയാൽ..
പ്രണയിതാവിലുണ്ടായ പ്രധാനമാറ്റമെന്തെന്നാൽ..
ഹൈക്കുകവിയായിരുന്നയാൾ
പരന്നകടൽത്തിരമാല കണക്കേ…
കഥകളിൽ നുരഞ്ഞുപൊന്തുവാൻ
തയ്യാറെടുത്തുവെന്നതാണ്..
എന്റെ കാമുകന്റെ കഥയെഴുത്തുകളിൽ
എന്റെ പ്രേമത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു..
അത് ഉണങ്ങിയ റോസാദളങ്ങളുടെ ഗന്ധമാണ്..
വെറുതേ നാസിക വിടർത്തി ഗന്ധം തിരയുന്ന മനുഷ്യർ
അതിന്റെ ഗന്ധത്തിൽ അജ്ഞരായിരിക്കും..
 പൂവിതളുകളിൽ രഹസ്യമായി പ്രണയിതാവിന്റെ പേര് പകർത്തിയെഴുതുന്നവർക്കേ ആ ഗന്ധത്തെക്കുറിച്ച് അറിവുണ്ടാകൂ..
എന്റെ നാസികയ്ക്കത് പരിചിതമാണ്..
ഓഹ്..
എന്റെ പ്രേമം ഒരുവന്റെ കഥയെഴുത്തിന്റെ
മഷിയാകുകയോ..?
അതായത്.. എന്റെ പ്രണയിതാവ് തന്റെ സൃഷ്ടിയുടെ മാതൃത്വം നുകരുമ്പോൾ..
എന്റെ മുലക്കണ്ണുകളും
ആഹ്‌ളാദം ചുരത്തുകയോ..?
നോക്കൂ..
പ്രപഞ്ചമാകെയൊരു പ്രേമച്ചുവപ്പ് പടർന്നിരിക്കുന്നു..
പടയാളികൾ തങ്ങളുടെ ആയുധം ഉപേക്ഷിക്കുന്നു..
പ്രേമം ദൈവികമായി ഒഴിഞ്ഞ
പാനപാത്രങ്ങൾ നിറയ്ക്കുന്നു..
യുദ്ധങ്ങൾ ഇല്ലാതാകുന്നു..
മനുഷ്യർ അന്യോന്യം ചുംബിക്കുന്നു..
നഗരം കത്തിയെരിയുന്നതിനു പകരം
ഷേക്സ്പിയർഗീതകങ്ങൾ ആലപിക്കുന്നു..!
വിശന്നുവലഞ്ഞ കുഞ്ഞിന്റെ കണ്ണുകൾക്ക്
റൊട്ടി നൽകിയ ആനന്ദവും ഏതാണ്ട് ഇതുപോലെയായിരുന്നു..
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ…?
ഞാൻ അവന്റെ കഥകൾക്കുള്ളിൽ
ഉറങ്ങുകയാണ്.. !
അത് ഞാൻ തന്നെയാണ്..
വിശപ്പുമാറിയ ആ കുഞ്ഞ്
ഞാൻ തന്നെയാണ്…!
ഹരിത. ആർ.

പിൻവിളി

സായന്തനത്തിൻ മടിത്തട്ടിലിന്നു നാം
പോയ കാലങ്ങളയവിറക്കീടക്കവേ,
കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരു
യാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.
അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചു
ചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.
നന്മതൻ തോളിൽ കുരിശു കയറ്റിയ
ഉന്മാദമാർന്ന ലോകത്തു ജീവിച്ച നാം
കണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങു
കൊണ്ടാടിടുന്നു കപടദൈവങ്ങളെ.
ഏതൊരളവിലും ക്രൂരത പേറിടും
ഭീതിദമാം പ്രതിഭാസമല്ലോ നരൻ!
ബുദ്ധി വളർന്നു വികസിച്ച മർത്ത്യത
യുദ്ധക്കളത്തിൽ മരിക്കുന്നു നിത്യവും.
സത്യധർമ്മാദി വളരാൻ മടിക്കുന്ന
മൃത്യുകുടീരമായ് മാറുന്ന ഭൂമിയിൽ
കാത്തിരിക്കുന്നു ഞാനന്തിമമാം വിധി
പേർത്തുമോർമ്മിച്ചുകൊണ്ടീ ദശാസന്ധിയിൽ.
വിട്ടു പിരിയണമെന്താകിലും നമ്മൾ,
ഒട്ടുമിറങ്ങാൻ മടിയില്ലെനിയ്ക്കിനി.
അൻപോടെ നീയെൻ കരം ഗ്രഹിച്ചീടിലും
മുമ്പേ പടിയിറങ്ങുന്നു ഞാനോമലേ!
പിൻവിളി വേണ്ട,യെൻ ദേഹം തണുക്കവേ,
പിൻവലിച്ചേക്കുക നിൻ കരപല്ലവം!

മംഗളാനന്ദൻ ടി.കെ.

കേരളപ്പിറവി

നിത്യഹരിതയായ് നിൽക്കുന്നിതെന്നുടെ
ഹൃത്തടത്തിൻ്റെ സ്പന്ദനം കൈരളീ
എത്ര വർണ്ണനയേറ്റുവാങ്ങി നീയെന്നും
തൃപ്തിയായില്ലതിലൊന്നും ഞാനുമേ.
എത്ര വശ്യമീ സൗന്ദര്യലഹരിയിലത്ര
ഞാനും മയങ്ങിവീണീടവേ
ഏതപൂർവ്വ സുകൃതമോയീവിധം
നിന്നിലായങ്ങു ജന്മമെടുക്കുവാൻ
നിൻ മനോജ്ഞതയിലൊഴിഞ്ഞിടും
വന്നു ചേരുമഴലുകളേതുമേ
വാക്കുകൾക്കതീതമീ സൗന്ദര്യം
വാഴ്ത്തിടട്ടേ ഞാൻ നിന്നപദാനങ്ങൾ.
പച്ചപ്പട്ടാട ചാർത്തി നീയിപ്പൊഴും
പിച്ചവയ്ക്കുന്നു പൈതലെപ്പോലവേ
മങ്ങുകില്ല നിൻ വർണ്ണമൊരിക്കലും
മന്നിലീ മർത്ത്യനങ്ങുള്ള കാലം വരെ
എന്തു ഞാനേകേണ്ടൂ ജന്മദിനമിതിൽ
എന്നാത്മ മിത്രമീക്കവിതയതല്ലാതെ.

ജയേഷ് പണിക്കർ

വൈകുന്നേരത്തെ ആകാശവും നിലാവും…

ഇളം നീല നിറമുള്ള ആകാശത്തിൻ്റെ
പടിഞ്ഞാറേ ചരുവിൽ കുങ്കുമ നിറം
പടരുന്നതും നോക്കി നിൽക്കേ
ഇപ്പുറമുള്ളൊരു വയൽപ്പച്ചയിൽ
ചോപ്പടർന്നു വീണുകൊണ്ടേയിരുന്നു…

ജലരാശിയിലാവട്ടെ ഓളങ്ങൾ
കുനുകുനെ പയ്യാരം പറയുന്നത് കേൾക്കാൻ
കാറ്റ് മെല്ലെ വീശിക്കൊണ്ടേയിരുന്നു …

നേർത്തൊരിരുളിനെ വകഞ്ഞു മാറ്റി
പൊൻതേരിലെത്തിയ അമ്പിളിക്കല
നക്ഷത്രങ്ങളാൽ കൊരുത്തെടുത്ത
മാലയൊന്നണിയിച്ചപ്പോൾ
ഭൂമിയും വ്രീളാവതിയായി.

കൈയിലൊരു പുൽത്തണ്ടുമായി
വൈകുന്നേരത്തെ ആകാശത്തെ
നോക്കിയിരിക്കെ കൃഷ്ണമണികൾ
വജ്രം പോൽ തിളങ്ങുന്നതു കണ്ടു.

പിന്നെയവിടമാകെ
നിറഞ്ഞൊഴുകിയ നിലാവിൽ
രണ്ടു നിഴലുകൾ
അലിഞ്ഞു ചേർന്നു ….

അജിത.വി. അമ്പലപ്പുഴ

കൂട്ടം തെറ്റാതെ

തേനീച്ചക്കൂടു തുറക്കുംപോലെ
വലിയൊരാള്‍ക്കൂട്ടത്തില്‍‍, ഞാന്‍.
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരങ്ങളിലൊന്നു ഞാന്‍.

എന്റെ മുഖമെന്നില്ല, പേരില്ല, വാക്കില്ല.
എന്റെ മാത്രം നടപ്പില്ല, കുതിപ്പില്ല,
കളിയില്ല, ചിരിയില്ല.
സുന്ദരന്‍, മിടുക്കന്‍, നല്ലോന്‍
എന്നാലിംഗനമില്ല.
മണ്ടന്‍, ദുഷ്ടന്‍, എരണം കെട്ടോന്‍
എന്നധിക്ഷേപമില്ല.
ഇല്ലൊരിടത്തും ഞാനെന്നഞാന്‍.

ഒരുമ്മയും എന്റെ കവിളില്‍ മാത്രം പതിയില്ല.
ഒരു തെറിയും എന്റെ നേര്‍ക്കുമാത്രം തെറിക്കില്ല,
‘അതാ, ഒരു കവി’യെന്നാരും വരവേല്ക്കില്ല,
‘അതാ ഒരു ശവ’മെന്നാരും വ്യസനിക്കില്ല.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരക്കടലില്‍ മുങ്ങുമ്പോള്‍
ഇല്ലെനിക്കുമാത്രമായ്
കഴുകിക്കളയാനൊരു പാപവും
നേടാനൊരു പുണ്യവും.
പതിനായിരങ്ങള്‍ക്കൊപ്പമൊറ്റച്ചിതയില്‍ വേവുമ്പോള്‍
ഇല്ലെനിക്കില്ലൊരു വീരമൃത്യുവും.

പതിനായിരങ്ങള്‍ക്കൊപ്പമെന്റെ വാക്കുകള്‍
ദിഗന്തങ്ങള്‍ മുഴങ്ങുമ്പോള്‍
അറിയുന്നു ഞാനൊറ്റയല്ലൊറ്റയല്ല.

തേനീച്ചക്കൂടു തുറക്കുംപോലെ
പതിനായിരങ്ങള്‍ക്കൊപ്പം ചിറകടിക്കുമ്പോള്‍
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

ഇ എസ് സതീശൻ

ഇസഡോറ

ഇസഡോറാ…
ചിലങ്കകെട്ടിയ
നിന്റെചുവടുകളിൽ,
അല്ല ,
നൃത്തവിചാരങ്ങളുടെ
വിസ്മയങ്ങൾക്കൊപ്പം
നീ മറന്ന
നിന്റെകുട്ടികൾ !

പ്രിയ സിംഗർ …
നിന്റെ അശ്രദ്ധയുടെ
അഭിശാപമായ്
നഷ്ടപ്പെട്ട
രണ്ട് കുരുന്നുജീവനുകൾ !

അത് പക്ഷേ,
ഒരമ്മയുടെ
മനോവ്യഥകളിൽ
ജീവിതത്തിന്റെയും
മരണത്തിന്റെയുമിടയിലെ
നൂൽപ്പാലത്തിന്റെ
നേർത്തു വരുന്ന
ഇഴകളായിരുന്നു !

ഇസഡോറാ…
സെൻനദിയിൽ
താഴ്ന്നു താഴ്ന്നു
തണുത്തുറയുമ്പോൾ
നിന്റെകുഞ്ഞുങ്ങൾക്ക്
വിശക്കുന്നുണ്ടായിരുന്നോ ?

ഇസഡോറാ…
ശാന്തമെന്നു തോന്നിപ്പിക്കുന്ന
വിഷാദസാഗരംപോലെ,
സെൻനദിയുടെ
അടിത്തട്ടിൽ രൂപംകൊണ്ട്
ഉയർന്നുവന്ന
ഭീമാകാരങ്ങളായ
ചുഴികളായി
അത് നിന്നെത്തന്നെ
ചുഴറ്റിയെടുത്ത്
വലിച്ചു കൊണ്ടുപോയതോ?

കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത
പാച്ചിലുകളിലും
നിന്റെ കഴുത്തിലുമായ്
മുറുക്കിക്കെട്ടിയ സ്കാർഫ് !
നിന്റെ നീതിയുടെ
അടയാളത്തിന്റെ
പ്രഖ്യാപനമായിരുന്നോ ?

മരണം സ്വീകരിച്ച്
കുരുന്നുകൾക്കൊപ്പം
ചെന്നുചേരാൻ വെമ്പിയ
മാതൃഹൃദയത്തിന്റെ
സ്പന്ദനങ്ങളിൽ
സെൻനദിയും
പിന്നെ –
രണ്ടു കുരുന്നു മുഖങ്ങളും
മാത്രമായിരുന്നു !

ഹാ! സിംഗർ
ഹതഭാഗ്യനായ നീയോ…
കറുത്തജീവിതത്തിന്റെ
അർത്ഥം തേടുകയായിരുന്നോ ?

 

അജികുമാർ നാരായണൻ

സ്വപ്‌നം

 

ഇന്നലെയുറക്കത്തിൽ
എന്റെ മരണം കണ്ട് ഞാൻ
ഞെട്ടിയുണർന്നു നോക്കി

തലയ്ക്കു പകരം കണ്ടതൊരു
ബലിക്കല്ലിലേക്ക് കൊണ്ട്
പോകാൻ കരുതി വച്ചോരാടിന്റെ
തലയുമുടലിനു പകരം
വറ്റി വരണ്ട നീർച്ചോലയുമായിരുന്നു..

ചോര ചാലു പോലെ
ഒഴുകി വരുന്നുണ്ടായിരുന്നു..
മഴയ്ക്ക് മുന്നേ ചത്ത
മൂന്ന് ഈയാം പാറ്റകൾ
ചോരപ്പുഴയിൽ ഒഴുകി പോകാതെ
പിടിച്ചു നിൽപ്പുണ്ടായിരുന്നു..

ചിറകൊടിഞ്ഞ മഴയ്ക്ക്
പകരം വയ്ക്കാനില്ലാതെ
വെളുത്ത രക്തത്തിന്റെ
മുഷിപ്പിക്കുന്ന
മൂക്ക് തുളക്കുന്ന
ഗന്ധം പരത്തുന്ന പാറ്റകളെ തിന്നാനെത്തുന്ന
ശവംതീനിയുറുമ്പുകൾ
എനിക്കൊരു പായ
നീർത്തി ഇട്ടിരുന്നതിലാണ്
ഞാൻ കിടന്നുറങ്ങുന്നത്..

എന്റെ ശരീരത്തിനാകെ
ഇന്നലെ പൂത്തു വാടിയ
ശവംനാറി പൂക്കളുടെ മണം..

തുടയിടുക്കിൽ തിരുകിയ
ഒരു മുഷിഞ്ഞ മുണ്ടിൽ
നിറഞ്ഞു കവിഞ്ഞൊഴുകുന്ന
കട്ട പിടിച്ച രക്തമെന്റെ
പാവാടയിൽ വരച്ചിട്ട ചിത്രം
ഒരുഗ്രസർപ്പത്തിന്റെ പോലെയായിരുന്നു..

ആകെയുഷ്ണിച്ചു വിയർത്തു
ഞാൻ ഞെട്ടിത്തരിച്ചു
നോക്കുമ്പോൾ
ഒരലക്കുകാരി മുഷിഞ്ഞ
കറുത്ത് പിഞ്ഞിയ
വസ്ത്രങ്ങളെ കോരിയെടുത്തു
നടന്നു പോകുന്നു..

എന്റെയുടലും നിഴലായി
ഇഴ പിരിഞ്ഞു പോകുന്നു..
വീണ്ടുമിരുട്ടിൽ എനിക്ക്
കനം വയ്ക്കുന്നു..

ഒറ്റയ്ക്ക് വള്ളി പൊട്ടിയ
ചെരിപ്പും ഏത്തി വലിച്ചു
പൊട്ടിയ കുപ്പിച്ചില്ലിന്
മുകളിലൂടെ വെളുത്ത
രക്തം പുറംതള്ളി
ഞാൻ നടന്നു നീങ്ങുന്നു..

ആതിര തീക്ഷ്ണ