ഇസഡോറ

ഇസഡോറാ…
ചിലങ്കകെട്ടിയ
നിന്റെചുവടുകളിൽ,
അല്ല ,
നൃത്തവിചാരങ്ങളുടെ
വിസ്മയങ്ങൾക്കൊപ്പം
നീ മറന്ന
നിന്റെകുട്ടികൾ !

പ്രിയ സിംഗർ …
നിന്റെ അശ്രദ്ധയുടെ
അഭിശാപമായ്
നഷ്ടപ്പെട്ട
രണ്ട് കുരുന്നുജീവനുകൾ !

അത് പക്ഷേ,
ഒരമ്മയുടെ
മനോവ്യഥകളിൽ
ജീവിതത്തിന്റെയും
മരണത്തിന്റെയുമിടയിലെ
നൂൽപ്പാലത്തിന്റെ
നേർത്തു വരുന്ന
ഇഴകളായിരുന്നു !

ഇസഡോറാ…
സെൻനദിയിൽ
താഴ്ന്നു താഴ്ന്നു
തണുത്തുറയുമ്പോൾ
നിന്റെകുഞ്ഞുങ്ങൾക്ക്
വിശക്കുന്നുണ്ടായിരുന്നോ ?

ഇസഡോറാ…
ശാന്തമെന്നു തോന്നിപ്പിക്കുന്ന
വിഷാദസാഗരംപോലെ,
സെൻനദിയുടെ
അടിത്തട്ടിൽ രൂപംകൊണ്ട്
ഉയർന്നുവന്ന
ഭീമാകാരങ്ങളായ
ചുഴികളായി
അത് നിന്നെത്തന്നെ
ചുഴറ്റിയെടുത്ത്
വലിച്ചു കൊണ്ടുപോയതോ?

കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത
പാച്ചിലുകളിലും
നിന്റെ കഴുത്തിലുമായ്
മുറുക്കിക്കെട്ടിയ സ്കാർഫ് !
നിന്റെ നീതിയുടെ
അടയാളത്തിന്റെ
പ്രഖ്യാപനമായിരുന്നോ ?

മരണം സ്വീകരിച്ച്
കുരുന്നുകൾക്കൊപ്പം
ചെന്നുചേരാൻ വെമ്പിയ
മാതൃഹൃദയത്തിന്റെ
സ്പന്ദനങ്ങളിൽ
സെൻനദിയും
പിന്നെ –
രണ്ടു കുരുന്നു മുഖങ്ങളും
മാത്രമായിരുന്നു !

ഹാ! സിംഗർ
ഹതഭാഗ്യനായ നീയോ…
കറുത്തജീവിതത്തിന്റെ
അർത്ഥം തേടുകയായിരുന്നോ ?

 

അജികുമാർ നാരായണൻ

Leave a Reply

Your email address will not be published. Required fields are marked *