ദുരന്ത താഴ്വരകളിൽ ജീവി(മരി)ക്കുന്നവർ…

നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷപ്പെട്ടവരെയോർത്തുകൊണ്ട് തുടങ്ങട്ടെ. ഇപ്പോഴും ആരാലും കണ്ടെത്തപ്പെടാനാകാതെ ഭൂമിയുടെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഹതഭാഗ്യർ. അവർക്കുവേണ്ടിയാണീ എഴുത്ത്. മഴപെയ്യുമ്പോൾ പരവേശപ്പെട്ട പാവങ്ങൾ. ജീവിക്കാൻ വേണ്ടി മലകളിലും താഴ്വരകളിലും കൃഷിചെയ്തു മണ്ണിനോട് പടവെട്ടി ഒരുരാത്രി ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിനടിലായിപ്പോയ പച്ചമനുഷ്യർ. ഒരിക്കലും കണ്ടെത്തപ്പെടാനാകാതെ, സ്വന്തം വീടുതന്നെ കല്ലറയാക്കേണ്ടിവന്നവർ.

അവർ മാധവ ഗാഡ്‌ഗിലിൻ്റെ റിപ്പോർട്ട് വായിച്ചിട്ടുണ്ടാവില്ല. ഗാഡ്‌ഗിലിനെയും കസ്തൂരിരംഗനെയും മാറിമാറി തെറിവിളിക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യപരിപാടികളെക്കുറിച്ചു ചിന്തിക്കാനും സമയം കിട്ടിയിട്ടുണ്ടാവില്ല. പള്ളിയുടെയും പട്ടക്കാരുടെയും കൂടെനിന്നിട്ടുമുണ്ടാകാം. ക്വാറികളിലേക്കു പോയിവരുന്ന ട്രക്കുകൾ കൂടിവരുന്നത് കാണുമ്പോൾ, കൗതുകത്തിൽ കൂടുതൽ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. അവരുടെ നാട്ടിൽ ഓരോവർഷവും പുതുതായി പൊങ്ങിവരുന്ന വമ്പൻ റിസോർട്ട് ഹോട്ടലുകളും, അവിടുത്തെ കൃത്രിമ തടാകങ്ങളും കണ്ട് നാടിൻ്റെ വികസനത്തെയോർത്ത് അഭിമാനം കൊണ്ടിരിക്കാം. പത്തുമിരുപതും മണിക്കൂറുകൾ കൊണ്ട് പെയ്തിതിറങ്ങിയിരുന്ന മഴമേഘങ്ങൾ, ഇപ്പോൾ തിടുക്കത്തിൽ അരമണിക്കൂറുകൊണ്ട് പെയ്തുപോകുന്നതെന്ത് എന്നറിയാത്തവരായിരുന്നിരിക്കാം.

മാധവ ഗാഡ്‌ഗിലും കൂട്ടരും പറഞ്ഞ പരിസ്ഥിതി അതിലോല മേഖലകളിലേതിലാണ് തൻ്റെയും കുടുംബത്തിൻ്റെയും വാസം എന്നും തിട്ടമില്ലാതെ, ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയിരുന്ന സാധുക്കൾ. ദുരന്തങ്ങളെ അവസരങ്ങളാക്കുന്നവരെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരിക്കാം, നേരിട്ടറിയാൻ വഴിയില്ല. കാരണം അവരിപ്പോൾ മണ്ണിനടിയിലായ വീടുകൾക്ക് കൂട്ടുകിടക്കുകയാണല്ലോ. ജീവൻ രക്ഷപെട്ടു മുകളിൽ നിന്ന് എല്ലാ ആശയുംനശിച്ചു വാവിട്ടുകരയുന്നവർക്കും അതുകാണാൻ മനസ്സുണ്ടാവില്ല, സമയവും.

തങ്ങൾ മരിച്ചു മരവിച്ചു കിടക്കുന്ന വീടുകൾക്കും, മണ്ണിനും, കല്ലിനും, കോൺക്രീറ്റ് കൂനകൾക്കും, ഉടഞ്ഞ വാഹങ്ങൾക്കും മുകളിൽ വിവാദങ്ങളൊഴിയാത്തത് അവർ അറിയുന്നുണ്ടാവില്ല. കുറച്ചുനാളുകൾക്കുശേഷം എല്ലാം മറന്നു, വീണ്ടും ജീവിക്കാനുള്ള പെടാപ്പാടിൽ, കൊണ്ടും, വാങ്ങിയും, കരഞ്ഞും, മഴവന്നാൽ ഉള്ളുരുകി പ്രാർത്ഥിച്ചും, ജീവിക്കാൻ പോകുന്ന, ദുരന്തംകണ്ടു മരവിച്ചുനിൽക്കുന്ന വെറും മനുഷ്യരെക്കുറിച്ചും അവരെന്തു ചിന്തിക്കാൻ? തനിക്കു താഴെ ഇതുപോലെ പല നിലകളിൽ മണ്ണിൽ  വീടോടെയലിഞ്ഞുപോയവരെക്കുറിച്ചും അറിയുന്നുണ്ടാവില്ല. അവരിപ്പോഴും ഉറക്കത്തിലാണെന്നു വിചാരിച്ചുകൊള്ളും. ഒരിക്കലും ഉണർന്നു കാണാൻ കൊള്ളില്ലാത്ത വിവാദങ്ങൾക്കു നേരെ അവരെന്തിന് കണ്ണുതുറക്കണം.

സുരക്ഷിതമായ നഗരങ്ങളിലും, ഭരണസിരാകേന്ദ്രങ്ങളിലെ കുളിരുകോരുന്ന ഓഫീസ് മുറികളിലുമിരുന്നു ദുരന്തനിവാരണം നടത്തുന്നവരെ ക്കുറിച്ചു അവർക്കിനി ഓർക്കേണ്ട കാര്യമില്ല. നിങ്ങൾ പലതലമുറകളായി അടിയിലേക്ക് മൂടപ്പെടുമ്പോൾ അവർക്കു അവരുടെ വരും തലമുറകെളെക്കുറിച്ചു കൂടി ചിന്തിക്കണ്ടേ? “വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന” എന്നതത്വം അവരെക്കാളും നന്നായറിയുന്ന ആരുണ്ട്? അവർ ഒരു ചെറിയമാറ്റം മാത്രമേ ഈ നിർവചനത്തിൽ വരുത്തിയിട്ടുള്ളൂ. ‘നിയന്ത്രിക്കുന്ന’ എന്ന ഒറ്റവാക്ക് അങ്ങ് എടുത്തുമാറ്റി.

അവർക്കിനിയിതൊന്നും ഓർത്തു കരയേണ്ട കാര്യമില്ല. അവർ ഉറങ്ങിക്കോട്ടെ.

***************************

എല്ലാ രാഷ്ട്രീയ കക്ഷികളും (പി. റ്റി. യെ ഓർത്തുകൊണ്ടു തന്നെ) ഒരുപോലെ എതിർക്കണമെങ്കിൽ മാധവ ഗാഡ്‌ഗിലും കൂട്ടരും ഉണ്ടാക്കിയ 500 പുറങ്ങളിലെ ആ റിപ്പോർട്ട് സത്യങ്ങളുടെ ഒരു കൂമ്പാരമാകണം. ആ കൂമ്പാരത്തെ എതിർത്ത്, മണ്ണിന്റെയും കല്ലിന്റെയും പ്രളയക്കൂമ്പാരമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് നേരെ കണ്ണടച്ചുകൊണ്ടു, ഇരുട്ടുമാത്രം കണ്ടുകൊണ്ടു സംസാരിക്കുന്ന, ആ വയോവൃദ്ധൻ പ്രൊഫസർ, ഗാഡ്‌ഗിലിനെ ഈയടുത്തകാലത്തു ടിവിയിൽ കണ്ടു. എന്തൊക്കയോ സത്യങ്ങൾ വീണ്ടും വിളിച്ചുപറയുന്നു. കണ്ണടച്ച് സംസാരിക്കുന്ന അയാൾ പറയുന്നത് കേൾക്കുന്ന ഏതു കുഞ്ഞിനും മനസ്സിലാകും ആരാണ് ശരിക്കും കണ്ണടച്ചു ഇരുട്ടാക്കുന്നതെന്ന്.

ഇനിയെന്ത്? ഇനിയെന്താകാൻ? സാധാരണ മനുഷ്യർ വീണ്ടും മരിക്കും. വിവാദങ്ങൾ വീണ്ടും വരും, പോകും. രണ്ടുമൂന്നാഴ്ചകൾ മാധ്യമങ്ങൾ ദുരന്തകഥകൾ പറഞ്ഞു പൊലിപ്പിക്കും. കീർത്തിമാന്മ്മാരും കീർത്തിമതികളും മതിയാവോളം അവിടെ വരും, കോടികൾ കൊടുക്കും. ദുരന്തത്തിൽപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട, ഭൂമിയും സ്വത്തും സത്വവും നഷ്ടപ്പെട്ടവരെ തോളോടു ചേർക്കും, മാറോടു ചേർക്കും. ബാക്കിയുള്ളവരൊക്കെ പുതിയ വാർത്തകൾക്കും ദുരന്തങ്ങൾക്കും പുറകേ പോകും. ദുരന്തനായകർ വീണ്ടും തിരഞ്ഞെടുക്കപ്പെടും.

നാട്ടിലെ സാധാരണ മനുഷ്യർ മാത്രം തങ്ങളുടെ സഹജീവികളെ അകമഴിഞ്ഞ് സഹായിക്കും. അവർ സർക്കാർ കണക്കുകൾ ചിലപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കില്ല. കണക്കുവായിക്കുന്ന സമയമുണ്ടെങ്കിൽ ഒരു ജീവൻ രക്ഷിക്കാം. അവർക്കു ഗാഡ്‌ഗിലിന്റെയും കസ്തൂരിരംഗൻറെയും റിപ്പോർട്ടുകൾ വായിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല, ആ സമയമുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കാണണം എന്നുപറഞ്ഞു അലറിക്കരയുന്ന രണ്ടുകുട്ടികൾക്കു കൂട്ടിരിക്കാം, എന്തെങ്ങിലും പറഞ്ഞവരെ സമാധാനിപ്പിക്കാം.

പക്ഷെ അവർക്കൊന്നറിയാം. ഇനിയും ഉരുൾപൊട്ടും. മഴവന്നാൽ അവരുടെ നെഞ്ചുകൾ കൂടുതൽമിടിക്കും. അടുത്ത മഴ വരുന്നതും കാത്തു നെടുവീർപ്പിടുന്ന സാധാരണക്കാരാണവർ. മരിക്കുന്നതുവരെ അവർക്കും ജീവിക്കണ്ടേ?

സുമേഷ് രാമചന്ദ്രൻ

സമാന്തരങ്ങൾ

പാർക്ക് വിജനമായിരുന്നു. സായാഹ്നത്തിൻ്റെ വിഷാദം കലർന്ന നീണ്ട നിഴലുകൾ ഇരുട്ടിലേക്ക് ഒഴുകിയെത്തിത്തുടങ്ങി..ബോഗൻ വില്ലയുടെ അരികുപറ്റി സിമൻ്റ് ബെഞ്ചിലിരുന്ന് അയാൾ ഫോണെടുത്ത് കുറച്ചു സമയം ആലോചനയിലാണ്ടു.

‘തൻ്റെ സന്ദേശങ്ങൾക്ക് മറുപടിയില്ലാതായിട്ട് ഒരു മാസമായിരിക്കുന്നു. അവസാനമായി കണ്ടു മുട്ടിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ അയാൾ ഒരു ശ്രമം നടത്തി.

‘അതും ഈ പാർക്കിൽ വെച്ചായിരുന്നു. അന്നു പാർക്ക് ഇതുപോലെ നിശബ്ദമായിരുന്നില്ല. പാർക്കിനെ ചുറ്റിയുള്ള പാതയിലൂടെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയുള്ള ഒരു വൃക്ഷം ചൂണ്ടി ആതിരപറഞ്ഞു: നിറയെ പൂക്കൾ മാത്രം .ഇലകളുണ്ടെന്നു തോന്നുകയേയില്ല. ആകെ പിങ്കു വർണ്ണം. അതിൻ്റെ ചുവട്ടിലും കുങ്കുമം വിതറിയതു പോലെ പൂക്കൾ വീണിട്ടുണ്ട്. പക്ഷേ ദൂരക്കാഴ്ചയിലെ ഭംഗി അടുത്തു ചെന്നാൽ കാണില്ല. ചില ജീവിതങ്ങൾ പോലെ…

“എന്തു പറ്റി?” ഒന്നുമില്ലെന്ന വൾ തലയിളക്കി.

“സുരക്ഷിതമായൊരു ജീവിതം ആരു തന്നാലും അയാളൊടൊപ്പം പോകാൻ ഞാൻ ഒരുക്കമാണ്. പ്രായം.. സൗന്ദര്യം .. മതം ..ഒന്നും എനിക്കു പ്രശ്നമല്ല.സാമ്പത്തികം പോലും പക്ഷേ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ആളാകരുത്.”

“ആരതി എന്നെ വിട്ടു പോകുന്നത് എനിക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല.” അയാൾ അവളെ നോക്കി മന്ദഹസിച്ചു.

തോളറ്റം മുറിച്ചിട്ട മുടി. ഇരുനിറം സൗമ്യമായ വാക്കും ചിരിയും. കൂടാതെ ..എന്താണു പറയേണ്ടതെന്ന് അയാൾക്കറിയില്ല.. ഒരു വിജ്ഞാനിയുടെ പ്രകാശം നിറഞ്ഞ മുഖവും.. അങ്ങനെയാണ് അപ്പോൾ തോന്നിയത്.

“നമുക്ക് ലിവിംഗ് ടുഗതറിനെക്കുറിച്ച് ആലോചിച്ചു കൂടെ?” നിയമാനുസൃതമായൊരു വിവാഹം എളുപ്പമല്ലെന്ന് അയാൾക്കറിയാമായിരുന്നു.

“നോ.. നെവർ. ഉത്തരവാദിത്വ മൊന്നുമില്ലാതെ പെണ്ണുടലിനെ ഉപയോഗപ്പെടുത്താൻ ആണുങ്ങൾ കണ്ടു പിടിച്ചതാണ് അത്. ” ആരതി ദൃഢമായ സ്വരത്തിൽ പറഞ്ഞു.

”ലിവിംഗ് ടുഗതർ ഇഷ്ടപ്പെടുന്ന പെണ്ണുങ്ങളുമുണ്ടല്ലോ ”
“അതൊരു പക്ഷേ ആണധികാരത്തിൽ നിന്നു മാറി നിൽക്കാനാകും. ആണധികാരം അതിരുലംഘിക്കാതെ നോക്കാൻ എനിക്കറിയാം.”

“രണ്ടു പേരും ഏറെ നേരം നിശബ്ദരായിരുന്നു. അയാൾക്കൊരു ഭാര്യയുണ്ടെന്നും വലിയ കുഴപ്പമില്ലാത്ത ഒരു വിവാഹ ജീവിതമാണ് അയാളുടേതെന്നും ആരതിയ്ക്കറിയാം .ജീവിതത്തിൻ്റെ ഏതു വളവിൽ വെച്ചാണ് അവർ ഒരു പ്രണയച്ചുഴിയിൽ പെട്ടതെന്ന് അറിയില്ല. കാലുകൾ നിലത്തുറപ്പിക്കാൻ രണ്ടു പേരും ശ്രമിച്ചതാണ്. പക്ഷേ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഹൃദയതാളം പോലെ പ്രണയം പിടഞ്ഞു കൊണ്ടിരുന്നു.

ഫോണെടുത്ത് ആതിരയെ ഒരിക്കൽക്കൂടി വിളിച്ചു നോക്കിയാലോ എന്നാലോചിക്കുമ്പോഴാണ് മറ്റൊരു നമ്പർ കണ്ണിൽ പെട്ടത്.പണം കൊടുത്താൽ ആരെ വേണമെങ്കിലും കൊന്നു തരുന്നൊരു ക്വട്ടേഷൻ സംഘത്തിൻ്റേതായിരുന്നു ആ നമ്പർ.

മന്ത്‌ലി കോൺഫറൻസുകഴിഞ്ഞ് ഈർഷ്യയും നൈരാശ്യവും ഉള്ളിലൊതുക്കി ഉച്ചവെയിലിൽ നടക്കുമ്പോൾ സഹപ്രവർത്തകൻ പറയുകയായിരുന്നു .. അവർക്കു വേണ്ടത് ബിസിനസ്സിൽ മുന്നേറ്റവും ലാഭവും. നമ്മുടെ ജീവിതം അവർ വിലക്കെടുക്കുകയാണ്. ഇങ്ങനെയുള്ളവരെ ചിലപ്പോൾ കൊന്നു കളയാൻ പോലും തോന്നിയിട്ടുണ്ട്. എൻ്റെ കൈയിൽ അങ്ങനെയൊരു നമ്പറുണ്ട്.

പറഞ്ഞത് തമാശയായിട്ടാണെങ്കിലും ആവശ്യം വരുമെന്നു പറഞ്ഞ് മഹേശ് ആ നമ്പർ തൻ്റെ ഫോണിൽ സേവു ചെയ്തു വെക്കുകയായിരുന്നു. ആ വ ശ്യം വന്നിട്ടില്ല: വരികയുമില്ലെന്ന് അയാൾക്ക് ഉറപ്പാണ്. എന്നിട്ടും അറിയാതെ ആ നമ്പറിൽ വിരലമർത്തി.

മറുഭാഗത്തു നിന്നൊരു കിളിനാദമുയർന്നു. “കോൻ ഹേ ?”

“ഞാൻ….” മഹേശൊന്നു പതറി.

“രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ.” ഫോൺ കട്ടായി .

എന്താണു ചെയ്തതെന്ന് ഓർത്ത് ഒരു നിമിഷം അയാൾ വിറങ്ങലിച്ചിരുന്നു.ഒരു ശത്രു വിനെ നോക്കുന്നതു പോലെ ഫോണിൽ വെറുപ്പോടെ നോക്കി ആ നമ്പർ മായ്ച്ചുകളഞ്ഞു.

ആ സംഭവത്തിനു ശേഷം ആരതി അയാളുടെ മനസിലെ പിടി അയച്ചു തുടങ്ങി. വേണമെന്നു കരുതിയാലും ഓർമ്മകൾ അധികനേരം മനസിൽ തങ്ങിനിൽക്കാതെയായി. അപ്പോഴാണ് ആ ഫോൺ കോൾ വീണ്ടും വന്നത്. വിളിക്കുന്നത് ആരാണെന്ന അയാളുടെ ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു ..

“നിങ്ങളുടെ പേര് മഹേശ് കുമാർ. അടുപ്പമുള്ളവർ മഹിഎന്നു വിളിക്കും.നിങ്ങൾ ക്രിസ്റ്റൽ ക്ലിയർ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. റാംനഗറിൽ പത്താം നമ്പർ സ്ട്രീറ്റിൽ, കോവിലിനു സമീപം ലോട്ടസ് അപ്പാർട്ടുമെൻ്റിൽ താമസിക്കുന്നു. ഭാര്യ മാലതി. ഈ അടുത്ത കാലത്ത് ആരതിയെന്നൊരു സ്ത്രീയുമായി അടുപ്പത്തിലാണ്‌. അവർക്കു വേണ്ടി നിങ്ങൾ ഭാര്യയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാർജ് അഞ്ചു ലക്ഷമാണ്. മൂന്നു മാസമാണ് കൃത്യനിർവ്വഹണത്തിന് ഞങ്ങളാവശ്യപ്പെട്ടുന്ന സമയം. ഒ.കെ. ഫോൺ കട്ടായി .

തിരിച്ചുവിളിക്കാനും എനിക്കു നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും അറിയിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വെറുതെയായി. ഓരോ വിളിയും അങ്ങനെയൊരു നമ്പർ നിലവിലില്ലെന്നു അയാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യ ജീവിതത്തിനു മീതെ മനുഷ്യാതീതമായൊരു ശക്തിയുടെ ഇടപെടൽ. അങ്ങനെയാണ് അയാൾക്കു തോന്നിയത്..

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന അവസരത്തിലാണ് മഹേശിനെ അന്വേഷിച്ച് ഒരാൾ അവിടെ വന്നത്. മഹേശിനെ ഒന്നു നോക്കി ഒന്നും പറയാതെ അയാൾ പോവുകയും ചെയ്തു. അയാൾ പോയ ഉടനെ പ കുതി ദിവസത്തെ അവധിയെടുത്ത് മഹേശ് തൻ്റെ അപ്പാർട്ടുമെൻ്റിലേക്കു കുതിച്ചു. അവിടെ ബാൽക്കണിയിൽ അയാളുണ്ടായിരുന്നു. ഏതാനും യൂക്കാലിപ്റ്റ്സ് കുപ്പികൾ നിരത്തി വെച്ച് അയാൾ ഭാര്യയുമായി വിലപേശുകയാണ് ..

അന്നു രാത്രി ഭക്ഷണം കഴിഞ്ഞ് ഒരു മിച്ചൊരു ബെഡ്ഡിൽ കിടക്കുമ്പോൾ ഏറെ കാലത്തിനു ശേഷം അയാൾ ഭാര്യയ്ക്കഭിമുഖമായി കിടന്നു.മനസിനെ ഞെരിക്കുന്ന വേദനയെ അയാൾ ചുംബനങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ ഉറക്കത്തിനു തൊട്ടു മുമ്പായി അയാൾ പറഞ്ഞു.

“നാളെ രാവിലെ മാലതിനാട്ടിലേക്കു പോകുന്നു.”

“ഇത്ര പെട്ടെന്ന് ?”

“നീ ഇവിടെ സുരക്ഷിതയല്ലെന്നൊരു തോന്നൽ.”.

രാവിലെ കലാശിപ്പാളയത്തിൽ നിന്നും വടകരയ്ക്കുള്ള ബസിൽ അയാൾ അവളെ യാത്രയാക്കി. അയാൾ പറഞ്ഞു കൊണ്ടിരുന്നു…. ഭക്ഷണം കഴിക്കാൻ നിർത്തുമ്പോൾ കൂടെയിറങ്ങി ഭക്ഷണം കഴിക്കണം. അടുത്തിരിക്കുന്ന സ്ത്രീ തലശ്ശേരിക്കാണ്‌. പേടിക്കാനൊന്നുമില്ല. ആറു മണിക്കൂമുമ്പ് ബസ് ഇരിട്ടിയിലെത്തും.. അവൾ എല്ലാറ്റിനും തല കുലുക്കി സമ്മതമറിയിച്ചു. മഹേശ് ബസിൽ നിന്നിറങ്ങിയപ്പോൾ എത്ര ശ്രമിച്ചിട്ടും കണ്ണുകൾക്ക് പിന്തുടരാതിരിക്കാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ടു നീങ്ങിയപ്പോൾ തൻ്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് മാലതിക ണ്ണടച്ചു കിടന്നു.പറയാൻ ബാക്കി വെച്ച രണ്ടു മൂന്നു വാക്കുകൾ ശിരസ്സറ്റതു പോലെ മനസിൽ പിന്നെയും പിന്നെയും പിടഞ്ഞു കൊണ്ടിരുന്നു. താൻ എത്ര മാത്രം സ്നേഹിച്ചു .. എത്ര മാത്രം വിശ്വസിച്ചു. എന്നിട്ടും ..തനിക്കൊന്നുമറിയില്ലെന്നാണ് മഹേശ് കരുതിയിരിക്കുന്നത്.ആ മുഖത്ത് വിരിയുന്ന അകാരണമായ ചിരിയുടേയും സന്തോഷത്തിൻ്റെയും കാരണം പോലും ഉള്ള കൊണ്ടറിയുന്നവളാണു താൻ ..

സിനിമയുടെ ആരവങ്ങളുമായി ബസ് മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.ചുരത്തിലെവിടെയോ റോഡു ബ്ലോക്കായി. അക്ഷമയോടെ യാത്രക്കാരെല്ലാം പൂറത്തിറങ്ങിയിട്ടും മാലതി തൻ്റെ സീറ്റിൽ തന്നെയിരുന്നു. അവൾക്ക് അക്ഷമയില്ലായിരുന്നു. തിരക്കും. വനത്തിലെ ഇരുട്ട് റോഡിലേക്കു പടരുന്നത് വെറുതെ നോക്കിയിരുന്നു.

ഇരിട്ടിയിലെത്തി ഒരു മിൽമാ ബൂത്തിനരികിലായി ബസ്‌ നിർത്തി. വെളിച്ചത്തിൻ്റെ ചെറിയ തുരുത്തുകളെ ഒഴിവാക്കി അന്ധകാരം നിറഞ്ഞൊഴുകി. ഭാരമുള്ള ബാഗ് കഷ്ടപ്പെട്ടാണ് മാലതി സ്റ്റെപ്പു വരെ വലിച്ചിറക്കിയത്. സ്റ്റെപ്പിലെത്തിയപ്പോൾ പിന്നിൽ നിന്നാരോ ബാഗെടുക്കാൻ സഹായിക്കുന്നത് മാലതിയറിഞ്ഞു. തിരിഞ്ഞു നോക്കിയില്ല. യൂക്കാലിയുടെ മണം അവളെ പൊതിഞ്ഞു. വളക്കൊന്ന യു ടെ ഇരുട്ടിൽ ഒതുക്കിയിട്ട ഓട്ടോയിലേക്ക് അവളെ നയിച്ചുകൊണ്ട് അയാൾ പറഞ്ഞു: ദീദിക്കു പോകേണ്ടത് എങ്ങോട്ടെന്ന് എനിക്കറിയില്ല; എനിക്കെൻ്റെ വഴിയേ അറിയൂ..

വിലാസിനി രാജീവൻ

വസൂരി – കാക്കനാടൻ

ജീവിതദുരിതത്തേയും രതിഭാവത്തെയും ബന്ധപ്പെടുത്തി ലൈംഗികതയെ മനുഷ്യദുരന്തത്തിന്റെ ബാഹ്യമായ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നത് കാണാം. മനുഷ്യരെ തങ്ങളിൽ തങ്ങളിൽ, തങ്ങളിൽ, അപരിചിതരാക്കുന്ന വസൂരി മരണമായി മാറുന്നതും, മരണത്തിന് വിധിക്കപ്പെട്ട മനുഷ്യൻ ദുരന്തത്തിന്റെ നിഴലിൽ കിടന്ന് പാപം ചെയ്തു പോകുന്നതും ഈ നോവലിൽ നാം കാണുന്നു.      – കെ. പി. അപ്പൻ.

മനുഷ്യരെ തങ്ങളിൽ തങ്ങളിൽ അപരിചിതരാക്കുന്ന ഭീതി പരത്തുന്ന വസൂരിവിത്തുകൾ ഉഗ്രതാണ്ഡവം, തുടങ്ങുന്നതിനു മുമ്പ് ഒരു ഗ്രാമമുണ്ട്. വീടുകളിൽ ധൈര്യപൂർവ്വം കയറിച്ചെല്ലുന്ന, പരസ്പരം നേരമ്പോക്ക് പറയുന്ന, സ്നേഹമുള്ള, ഉപകാരം ചെയ്യുവാൻ മനസ്സുള്ള മനുഷ്യരുണ്ട്. വസൂരിക്ക് ശേഷമൊരു ഗ്രാമമുണ്ട്. അഥവാ ഗ്രാമത്തിന്റെ യാതൊരു സവിശേഷതകളും തീണ്ടാത്ത ഗ്രാമത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന ഒരു ജഡം. അഥവാ ഒരു നിഴൽ.

വസൂരി പടർന്നു പിടിക്കുന്നതുപോലെ സ്നേഹമില്ലായ്മയും അപരിചതത്വവും വിദ്വേഷവും തിന്മകളും പടർന്നുപിടിക്കുന്നുണ്ട്. എങ്കിലും ആ ഗ്രാമത്തിന്റെ വികൃതമായ വസൂരിക്കലകൾക്ക് മേലെ വീഴുന്ന വെളിച്ചമായി ഒരു വേശ്യയും ഒരു തെമ്മാടിയുമുണ്ട്. ജാനകിയും, കൃഷ്ണൻകുട്ടിയും. എന്തിനായിരിക്കും അവളൊരു വേശ്യയുടെ വേഷം സ്വയം സ്വീകരിച്ചതെന്ന ചോദ്യം വായനക്കാരനിൽ ഉയർന്നു വരത്തക്കവിധമുള്ള പാത്രസൃഷ്ടികൂടിയാണ് ജാനകി. ഗോപാലകൃഷ്ണപിള്ള സാറിന്റെ സുന്ദരിയായ മകൾ രാധയയെയോർക്കുമ്പോഴുണ്ടാകുന്ന വികാരത്തെ അടക്കുവാൻ ജാനകിയെത്തേടിയെത്തുന്ന രാജാഗോപാലൻനായരോട് ‘ തനിക്ക് സുഖമില്ല ‘ യെന്ന് കള്ളം പറയുകയും അയാൾ പോകുമ്പോൾ, ‘ ശവം ‘ എന്നവൾ അയാളെ നോക്കി തുപ്പുകയും ചെയ്യുന്നുണ്ട്. ഒരു വേശ്യയ്ക്ക് സമൂഹം പതിച്ചു നൽകിയിട്ടുള്ള സീമകൾ താണ്ടി നിലനിൽക്കുന്നവളാണ് ജാനകി.

കൃഷ്ണൻകുട്ടിയെ മാത്രം സ്നേഹിക്കുന്ന അയാളുടെ മാത്രം പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനെ ജാനകിയിൽ കാണാം. എന്നാൽ അതേസമയം അവൾ വീണ്ടും പണത്തിനു വേണ്ടി തന്റെ തൊഴിൽ തുടരുന്നുണ്ട്. പിന്നീട് ഒരു അവസരത്തിൽ കൃഷ്ണൻകുട്ടി മറ്റൊരു വേശ്യാസ്ത്രീയ്ക്ക് ഒപ്പം പോയത് കേൾക്കുമ്പോൾ അവൾ അയാളോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച്, കുറ്റബോധം കൊണ്ടും വ്യഥകൾ കൊണ്ടും നീറുകയും ചെയ്യുന്നതായി കാണാം.

ഒടുവിൽ വസൂരി പടർന്നുപിടിക്കുന്ന ഗ്രാമത്തിലെ ഏറ്റവും വലിയൊരു വീട്ടിൽ ( ഗോപാലപിള്ളയുടെ ) ജോലിക്കാരിയായി പോകുന്നത്പോലും കൃഷ്ണൻകുട്ടിക്ക് വേണ്ടിയാണ്. അയാൾക്ക് വേണ്ടി മരിക്കുവാൻവരെ അവൾ തയ്യാറാകുന്ന ഒരു സ്ഥിതിയെ കാണിക്കുന്നുണ്ട്. ഗോപാലപിള്ള, അവളെ എല്ലാം അറിഞ്ഞുകൊണ്ടു ഒരു മകളെപ്പോലെയും രാധ അവളെ ചേച്ചിയെപ്പോലെയും കണക്കാക്കുമ്പോൾ ആരും കയറിവരാനില്ലാതെ ഒറ്റപ്പെടുന്ന മനുഷ്യരുടെ സ്വാഭാവങ്ങളിലെ മാറ്റം തന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്നിട്ടും തന്നെ തെറ്റായി സ്പർശിച്ച ഗോപാലപിള്ളയോട് അവൾക്ക് സഹതാപം തോന്നുന്നതും അയാൾക്ക് ആവശ്യമെങ്കിൽ വീണ്ടും തിരികേ തന്റെ തൊഴിലിനെ സ്വീകരിക്കുവാനും അഥവാ തന്റെ തൊഴിലിനെക്കുറിച്ച് ബോധം ഉണ്ടാവുകയും ചെയ്യുന്ന ജാനകി ഈ നോവലിലെ ഒരു സമസ്യയാണ്‌.

കൃഷ്ണൻകുട്ടിയാണ്‌ ആ ഗ്രാമത്തിലെ വസൂരിക്കലയുടെ മേലെ വീഴുന്ന തെമ്മാടിയായ മറ്റൊരു വെളിച്ചം. അയാൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവനാണ്. തെമ്മാടിയും, മദ്യപാനിയും, വേശ്യകളുടെ അരികിൽ സുഖം തേടി പോകുന്നവനുമാണ്. വിവാഹപ്രായമെത്തിയ തന്റെ മകൾക്ക് പേരുദോഷമുണ്ടായേക്കുമെന്ന് ഭയന്ന് ഗോപാലപിള്ള അയാളെ വീട്ടിൽ നിന്നും ഇറക്കിവിടുന്നുണ്ട്. രാധ വസൂരിക്കിടക്കയിൽ കിടന്ന് മോഹിക്കുന്നത് അയാളെയാണ്. തന്നോട് സ്നേഹമാണെന്നും ജീവനാണെന്നും പറഞ്ഞിരുന്ന രാജഗോപാലൻനായർ രോഗക്കിടക്കയിൽ അവളെ ഉപേക്ഷിച്ചത്, അയാളിൽ വെറുപ്പ് ഉണ്ടാക്കുന്നുണ്ട്. രാജഗോപാലൻനായർ വിദ്യാസമ്പന്നനാണ്, അധ്യാപകനാണ്, ആ വിദ്യാസമ്പന്നതയുടെ ആധികാരികത അയാൾ പ്രദർശിപ്പിക്കുന്നുമുണ്ട്. രാധയെ കാണാൻ പോകാതിരിക്കുമ്പോഴും ഒടുവിൽ വസൂരിബാധയാൽ കൃഷ്ണൻകുട്ടി മരിക്കുമ്പോഴും അയാൾ അത് വ്യക്തമാക്കുന്നുണ്ട്.

// ഇതൊരുതരം ആത്മഹത്യയാണ്‌. വിഡ്ഢിയുടെ ആത്മഹത്യ. അവൻ വ്യാധിയെ വകവെയ്ക്കാത്തവനല്യോ? ആരേയും വകവെയ്ക്കാത്തത് പോലെ. വീരനാവാൻ നടന്നതാ. ഇതാണ് വീരന്മാരുടെ ഗതി. ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല. //

വീണ്ടും കൃഷ്ണൻകുട്ടിയിലേക്ക് വരുമ്പോൾ, അയാൾ രാജഗോപാലൻനായർ വിശേഷിപ്പിക്കുന്നതു പോലെ വിവരമുള്ളവന്റെ വിഡ്ഢിയാണ്. വസൂരിയെ തെല്ലുപോലും ഭയപ്പെടാതെ ആദ്യത്തെ വീട് മുതൽ അയാൾ കയറിയിറങ്ങി നടക്കുന്നുണ്ട്. ആവശ്യങ്ങൾ തിരക്കുന്നുണ്ട്, സമാധാനപ്പെടുത്തുന്നുണ്ട്. ഫിലോമിനയെന്ന വേശ്യയ്ക്ക് ഒപ്പം പോകുന്നത് പോലും, ജാനകിയെ മറന്നിട്ടല്ല. (ജാനകി അയാൾക്ക് വെറുമൊരു വേശ്യയല്ല.)  ‘ ഞങ്ങളെ പട്ടിണിയാക്കല്ലേ ‘ എന്ന് അവൾ പറയുന്നത് കേട്ടിട്ടാണ്. തന്നെ എപ്പോൾ വേണമെങ്കിലും രോഗം പിടിപെട്ടേക്കാമെന്ന ബോധ്യം ഉണ്ടായിട്ടും അയാൾ ആ ഗ്രാമത്തിനു ആശ്വാസമായതും ഒടുവിലൊരു ഗ്രാമത്തിന്റെ മുഴുവൻ ശാപവും ( വസൂരി ) ഏറ്റെടുത്ത് മരണപ്പെടുമ്പോഴും അയാളെ വിശേഷിപ്പിക്കാം. വിഡ്ഢി.! വിഡ്ഢിതന്നെ.

വിമർശനാമാത്മകമായി ഈ കഥയിൽ പ്രതിഫലിക്കുന്നത് രതി ഒരു പാപമാണെന്നുള്ള തലത്തിൽ കൊണ്ടെത്തിക്കുന്ന ചിന്തകളാണ്. അത് സ്ത്രീകളിലൂടെ പുറത്ത് കൊണ്ടുവരുന്നുവെന്നുള്ളതാണ്. ഒരുപക്ഷേ അന്ന് തൊട്ടിന്നോളം നിലനിനിൽക്കുന്ന സമൂഹത്തിന് നേരെയുള്ള ആക്ഷേപവുമാകാം. ദിവാകരൻ ചാന്നാറിന്റെ ഭാര്യ രുഗ്മിണിയ്ക്ക് കൃഷ്ണൻകുട്ടിയോടു തോന്നുന്നത്, ഏലിക്കുട്ടിക്ക്, മരണത്തിന് മുൻപ് തന്റെ ശരീരം ആർക്കെങ്കിലും നൽകിയിരുന്നുവെങ്കിലെന്ന് രാധയ്ക്ക് തോന്നുന്നത്, ഇവരെല്ലാവരും അതിനെ ഒരു പാപമായി കാണുന്നു. പശ്ചാത്തപിക്കുന്നു. തങ്ങളുടെ വസൂരിക്ക് പോലും കാരണം ആ പാപചിന്തയാണെന്ന് കരുതുന്നു. അതേസമയം തന്നെ അതിലെ പുരുഷന്മാർ ഇതെല്ലാം തങ്ങളുടെ അവകാശം ആണെന്നുള്ള മട്ടിൽ പെരുമാറുന്നു. പാപം ലിംഗഭേദങ്ങളിലാണോ നിലനിൽക്കുന്നതെന്ന് ഒരുവേള ചിന്തിക്കാതിരുന്നില്ല.

ഈ നോവലിൽ കടന്നുവരുന്ന മറ്റൊരു വീക്ഷണം, മരണത്തിനോട് അടുക്കുമ്പോൾ അഥവാ ഇനി മരണം മാത്രമേ മുന്നിൽ ഉണ്ടാവുകയുള്ളൂയെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യരിൽ മനുഷ്യത്വം ഇല്ലാതാവുകയും മൃഗതൃഷ്ണകൾ ഉടലെടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ്. മകന്റെ സ്ഥാനത്ത് നില്ക്കുന്ന ( മരുമകൻ )തോമാച്ചനോട് ഏലിക്കുട്ടിയ്ക്കും, മകൾ എന്ന് പോലും കരുതുന്ന ജാനകിയോട് ഗോപാലപിള്ളയ്ക്കും തോന്നുന്ന ലൈംഗികആഗ്രഹം ഇത്തരം സന്ദർഭത്തിന് ഉദാഹരണമാണ്. അവിടേയും പാപം ഒരു ഭീകരജന്തുവായി കടന്നു വരുന്നു. ഗോപാലപിള്ള പാപത്തിൽ നിന്നും സ്വമേധയാ മോചനം നേടുകയും, ഏലിക്കുട്ടി പാപത്തിനാൽ നരകപീഡ അനുഭവിച്ച് മരണപ്പെടുകയും ചെയ്യുന്നു. ലൈംഗികത മനുഷ്യദുരന്തത്തിന്റെ അടയാളമായി മാറുന്നതും അവിടെയാകാം.

കൃഷ്ണൻകുട്ടി, ജാനകി, നരകം, പാപബോധം ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ബൈബിളുമായി ഈ നോവലിനെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. കൃഷ്ണൻകുട്ടിയും ജാനകിയും മഗ്ദലനമറിയവും യേശുക്രിസ്തുവുമായി മാറുന്നുണ്ട്. ജാനകിയെ സ്നേഹം കൊണ്ടു കൃഷ്ണൻകുട്ടി തന്റെ അനുയായിയാക്കുകയും, മരണത്തിന് മുൻപ് അവളെ ഭാര്യയായി സ്വീകരിച്ച് അവളുടെ തൊഴിലിൽ നിന്നും മോചിപ്പിക്കുകയും ഗോപാലപിള്ളയുടെ സംരക്ഷണത്തിലേക്ക് അവളെ ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട്. ക്രിസ്തു ഒരു സമൂഹത്തിന്റെ പാപഭാരം ചുമന്നുകൊണ്ട് കുരിശുമരണത്തിലേക്ക് നീങ്ങിയെങ്കിൽ കൃഷ്ണൻകുട്ടി തന്റെ ഗ്രാമത്തിന്റെ മുഴുവൻ വസൂരിയും പേറി മരണത്തിലേക്ക് നീങ്ങുന്നു. അയാളുടെ നന്മകളുടെ ഉയിർത്തെഴുന്നേൽപ്പ് വസൂരി വിട്ടുമാറുന്ന ഗ്രാമമായി ബിംബവത്കരിക്കപ്പെടുന്നു.

ഈ നോവലിൽ പ്രത്യക്ഷമാകുന്ന ഭ്രാന്തന്റെ ജല്പനങ്ങളാണ് വാസ്തവത്തിൽ എഴുത്തുകാരനും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.

നൊന്തിട്ട് കരയുന്ന, കരഞ്ഞില്ലെങ്കിൽ മോശമാണെന്നു കരുതി കരയുന്ന, എല്ലാവരേയും അയാൾ പരസ്പരം അറിയാത്ത വിഡ്ഢികൾ എന്ന് വിളിക്കുന്നു..!
മനുഷ്യന്റെ മനസ്സിന്റെ വസൂരിവിത്തുകൾക്ക് നേരെ വീശുന്ന വെളിച്ചമാണ് കാക്കനാടന്റെ നോവൽ..

“വസൂരി “!!

 

ഹരിത. ആർ.

 

കൂട്ടം തെറ്റാതെ

തേനീച്ചക്കൂടു തുറക്കുംപോലെ
വലിയൊരാള്‍ക്കൂട്ടത്തില്‍‍, ഞാന്‍.
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരങ്ങളിലൊന്നു ഞാന്‍.

എന്റെ മുഖമെന്നില്ല, പേരില്ല, വാക്കില്ല.
എന്റെ മാത്രം നടപ്പില്ല, കുതിപ്പില്ല,
കളിയില്ല, ചിരിയില്ല.
സുന്ദരന്‍, മിടുക്കന്‍, നല്ലോന്‍
എന്നാലിംഗനമില്ല.
മണ്ടന്‍, ദുഷ്ടന്‍, എരണം കെട്ടോന്‍
എന്നധിക്ഷേപമില്ല.
ഇല്ലൊരിടത്തും ഞാനെന്നഞാന്‍.

ഒരുമ്മയും എന്റെ കവിളില്‍ മാത്രം പതിയില്ല.
ഒരു തെറിയും എന്റെ നേര്‍ക്കുമാത്രം തെറിക്കില്ല,
‘അതാ, ഒരു കവി’യെന്നാരും വരവേല്ക്കില്ല,
‘അതാ ഒരു ശവ’മെന്നാരും വ്യസനിക്കില്ല.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരക്കടലില്‍ മുങ്ങുമ്പോള്‍
ഇല്ലെനിക്കുമാത്രമായ്
കഴുകിക്കളയാനൊരു പാപവും
നേടാനൊരു പുണ്യവും.
പതിനായിരങ്ങള്‍ക്കൊപ്പമൊറ്റച്ചിതയില്‍ വേവുമ്പോള്‍
ഇല്ലെനിക്കില്ലൊരു വീരമൃത്യുവും.

പതിനായിരങ്ങള്‍ക്കൊപ്പമെന്റെ വാക്കുകള്‍
ദിഗന്തങ്ങള്‍ മുഴങ്ങുമ്പോള്‍
അറിയുന്നു ഞാനൊറ്റയല്ലൊറ്റയല്ല.

തേനീച്ചക്കൂടു തുറക്കുംപോലെ
പതിനായിരങ്ങള്‍ക്കൊപ്പം ചിറകടിക്കുമ്പോള്‍
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

ഇ എസ് സതീശൻ