സമാന്തരങ്ങൾ

പാർക്ക് വിജനമായിരുന്നു. സായാഹ്നത്തിൻ്റെ വിഷാദം കലർന്ന നീണ്ട നിഴലുകൾ ഇരുട്ടിലേക്ക് ഒഴുകിയെത്തിത്തുടങ്ങി..ബോഗൻ വില്ലയുടെ അരികുപറ്റി സിമൻ്റ് ബെഞ്ചിലിരുന്ന് അയാൾ ഫോണെടുത്ത് കുറച്ചു സമയം ആലോചനയിലാണ്ടു.

‘തൻ്റെ സന്ദേശങ്ങൾക്ക് മറുപടിയില്ലാതായിട്ട് ഒരു മാസമായിരിക്കുന്നു. അവസാനമായി കണ്ടു മുട്ടിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ അയാൾ ഒരു ശ്രമം നടത്തി.

‘അതും ഈ പാർക്കിൽ വെച്ചായിരുന്നു. അന്നു പാർക്ക് ഇതുപോലെ നിശബ്ദമായിരുന്നില്ല. പാർക്കിനെ ചുറ്റിയുള്ള പാതയിലൂടെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയുള്ള ഒരു വൃക്ഷം ചൂണ്ടി ആതിരപറഞ്ഞു: നിറയെ പൂക്കൾ മാത്രം .ഇലകളുണ്ടെന്നു തോന്നുകയേയില്ല. ആകെ പിങ്കു വർണ്ണം. അതിൻ്റെ ചുവട്ടിലും കുങ്കുമം വിതറിയതു പോലെ പൂക്കൾ വീണിട്ടുണ്ട്. പക്ഷേ ദൂരക്കാഴ്ചയിലെ ഭംഗി അടുത്തു ചെന്നാൽ കാണില്ല. ചില ജീവിതങ്ങൾ പോലെ…

“എന്തു പറ്റി?” ഒന്നുമില്ലെന്ന വൾ തലയിളക്കി.

“സുരക്ഷിതമായൊരു ജീവിതം ആരു തന്നാലും അയാളൊടൊപ്പം പോകാൻ ഞാൻ ഒരുക്കമാണ്. പ്രായം.. സൗന്ദര്യം .. മതം ..ഒന്നും എനിക്കു പ്രശ്നമല്ല.സാമ്പത്തികം പോലും പക്ഷേ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ആളാകരുത്.”

“ആരതി എന്നെ വിട്ടു പോകുന്നത് എനിക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല.” അയാൾ അവളെ നോക്കി മന്ദഹസിച്ചു.

തോളറ്റം മുറിച്ചിട്ട മുടി. ഇരുനിറം സൗമ്യമായ വാക്കും ചിരിയും. കൂടാതെ ..എന്താണു പറയേണ്ടതെന്ന് അയാൾക്കറിയില്ല.. ഒരു വിജ്ഞാനിയുടെ പ്രകാശം നിറഞ്ഞ മുഖവും.. അങ്ങനെയാണ് അപ്പോൾ തോന്നിയത്.

“നമുക്ക് ലിവിംഗ് ടുഗതറിനെക്കുറിച്ച് ആലോചിച്ചു കൂടെ?” നിയമാനുസൃതമായൊരു വിവാഹം എളുപ്പമല്ലെന്ന് അയാൾക്കറിയാമായിരുന്നു.

“നോ.. നെവർ. ഉത്തരവാദിത്വ മൊന്നുമില്ലാതെ പെണ്ണുടലിനെ ഉപയോഗപ്പെടുത്താൻ ആണുങ്ങൾ കണ്ടു പിടിച്ചതാണ് അത്. ” ആരതി ദൃഢമായ സ്വരത്തിൽ പറഞ്ഞു.

”ലിവിംഗ് ടുഗതർ ഇഷ്ടപ്പെടുന്ന പെണ്ണുങ്ങളുമുണ്ടല്ലോ ”
“അതൊരു പക്ഷേ ആണധികാരത്തിൽ നിന്നു മാറി നിൽക്കാനാകും. ആണധികാരം അതിരുലംഘിക്കാതെ നോക്കാൻ എനിക്കറിയാം.”

“രണ്ടു പേരും ഏറെ നേരം നിശബ്ദരായിരുന്നു. അയാൾക്കൊരു ഭാര്യയുണ്ടെന്നും വലിയ കുഴപ്പമില്ലാത്ത ഒരു വിവാഹ ജീവിതമാണ് അയാളുടേതെന്നും ആരതിയ്ക്കറിയാം .ജീവിതത്തിൻ്റെ ഏതു വളവിൽ വെച്ചാണ് അവർ ഒരു പ്രണയച്ചുഴിയിൽ പെട്ടതെന്ന് അറിയില്ല. കാലുകൾ നിലത്തുറപ്പിക്കാൻ രണ്ടു പേരും ശ്രമിച്ചതാണ്. പക്ഷേ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഹൃദയതാളം പോലെ പ്രണയം പിടഞ്ഞു കൊണ്ടിരുന്നു.

ഫോണെടുത്ത് ആതിരയെ ഒരിക്കൽക്കൂടി വിളിച്ചു നോക്കിയാലോ എന്നാലോചിക്കുമ്പോഴാണ് മറ്റൊരു നമ്പർ കണ്ണിൽ പെട്ടത്.പണം കൊടുത്താൽ ആരെ വേണമെങ്കിലും കൊന്നു തരുന്നൊരു ക്വട്ടേഷൻ സംഘത്തിൻ്റേതായിരുന്നു ആ നമ്പർ.

മന്ത്‌ലി കോൺഫറൻസുകഴിഞ്ഞ് ഈർഷ്യയും നൈരാശ്യവും ഉള്ളിലൊതുക്കി ഉച്ചവെയിലിൽ നടക്കുമ്പോൾ സഹപ്രവർത്തകൻ പറയുകയായിരുന്നു .. അവർക്കു വേണ്ടത് ബിസിനസ്സിൽ മുന്നേറ്റവും ലാഭവും. നമ്മുടെ ജീവിതം അവർ വിലക്കെടുക്കുകയാണ്. ഇങ്ങനെയുള്ളവരെ ചിലപ്പോൾ കൊന്നു കളയാൻ പോലും തോന്നിയിട്ടുണ്ട്. എൻ്റെ കൈയിൽ അങ്ങനെയൊരു നമ്പറുണ്ട്.

പറഞ്ഞത് തമാശയായിട്ടാണെങ്കിലും ആവശ്യം വരുമെന്നു പറഞ്ഞ് മഹേശ് ആ നമ്പർ തൻ്റെ ഫോണിൽ സേവു ചെയ്തു വെക്കുകയായിരുന്നു. ആ വ ശ്യം വന്നിട്ടില്ല: വരികയുമില്ലെന്ന് അയാൾക്ക് ഉറപ്പാണ്. എന്നിട്ടും അറിയാതെ ആ നമ്പറിൽ വിരലമർത്തി.

മറുഭാഗത്തു നിന്നൊരു കിളിനാദമുയർന്നു. “കോൻ ഹേ ?”

“ഞാൻ….” മഹേശൊന്നു പതറി.

“രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ.” ഫോൺ കട്ടായി .

എന്താണു ചെയ്തതെന്ന് ഓർത്ത് ഒരു നിമിഷം അയാൾ വിറങ്ങലിച്ചിരുന്നു.ഒരു ശത്രു വിനെ നോക്കുന്നതു പോലെ ഫോണിൽ വെറുപ്പോടെ നോക്കി ആ നമ്പർ മായ്ച്ചുകളഞ്ഞു.

ആ സംഭവത്തിനു ശേഷം ആരതി അയാളുടെ മനസിലെ പിടി അയച്ചു തുടങ്ങി. വേണമെന്നു കരുതിയാലും ഓർമ്മകൾ അധികനേരം മനസിൽ തങ്ങിനിൽക്കാതെയായി. അപ്പോഴാണ് ആ ഫോൺ കോൾ വീണ്ടും വന്നത്. വിളിക്കുന്നത് ആരാണെന്ന അയാളുടെ ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു ..

“നിങ്ങളുടെ പേര് മഹേശ് കുമാർ. അടുപ്പമുള്ളവർ മഹിഎന്നു വിളിക്കും.നിങ്ങൾ ക്രിസ്റ്റൽ ക്ലിയർ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. റാംനഗറിൽ പത്താം നമ്പർ സ്ട്രീറ്റിൽ, കോവിലിനു സമീപം ലോട്ടസ് അപ്പാർട്ടുമെൻ്റിൽ താമസിക്കുന്നു. ഭാര്യ മാലതി. ഈ അടുത്ത കാലത്ത് ആരതിയെന്നൊരു സ്ത്രീയുമായി അടുപ്പത്തിലാണ്‌. അവർക്കു വേണ്ടി നിങ്ങൾ ഭാര്യയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാർജ് അഞ്ചു ലക്ഷമാണ്. മൂന്നു മാസമാണ് കൃത്യനിർവ്വഹണത്തിന് ഞങ്ങളാവശ്യപ്പെട്ടുന്ന സമയം. ഒ.കെ. ഫോൺ കട്ടായി .

തിരിച്ചുവിളിക്കാനും എനിക്കു നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും അറിയിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വെറുതെയായി. ഓരോ വിളിയും അങ്ങനെയൊരു നമ്പർ നിലവിലില്ലെന്നു അയാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യ ജീവിതത്തിനു മീതെ മനുഷ്യാതീതമായൊരു ശക്തിയുടെ ഇടപെടൽ. അങ്ങനെയാണ് അയാൾക്കു തോന്നിയത്..

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന അവസരത്തിലാണ് മഹേശിനെ അന്വേഷിച്ച് ഒരാൾ അവിടെ വന്നത്. മഹേശിനെ ഒന്നു നോക്കി ഒന്നും പറയാതെ അയാൾ പോവുകയും ചെയ്തു. അയാൾ പോയ ഉടനെ പ കുതി ദിവസത്തെ അവധിയെടുത്ത് മഹേശ് തൻ്റെ അപ്പാർട്ടുമെൻ്റിലേക്കു കുതിച്ചു. അവിടെ ബാൽക്കണിയിൽ അയാളുണ്ടായിരുന്നു. ഏതാനും യൂക്കാലിപ്റ്റ്സ് കുപ്പികൾ നിരത്തി വെച്ച് അയാൾ ഭാര്യയുമായി വിലപേശുകയാണ് ..

അന്നു രാത്രി ഭക്ഷണം കഴിഞ്ഞ് ഒരു മിച്ചൊരു ബെഡ്ഡിൽ കിടക്കുമ്പോൾ ഏറെ കാലത്തിനു ശേഷം അയാൾ ഭാര്യയ്ക്കഭിമുഖമായി കിടന്നു.മനസിനെ ഞെരിക്കുന്ന വേദനയെ അയാൾ ചുംബനങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ ഉറക്കത്തിനു തൊട്ടു മുമ്പായി അയാൾ പറഞ്ഞു.

“നാളെ രാവിലെ മാലതിനാട്ടിലേക്കു പോകുന്നു.”

“ഇത്ര പെട്ടെന്ന് ?”

“നീ ഇവിടെ സുരക്ഷിതയല്ലെന്നൊരു തോന്നൽ.”.

രാവിലെ കലാശിപ്പാളയത്തിൽ നിന്നും വടകരയ്ക്കുള്ള ബസിൽ അയാൾ അവളെ യാത്രയാക്കി. അയാൾ പറഞ്ഞു കൊണ്ടിരുന്നു…. ഭക്ഷണം കഴിക്കാൻ നിർത്തുമ്പോൾ കൂടെയിറങ്ങി ഭക്ഷണം കഴിക്കണം. അടുത്തിരിക്കുന്ന സ്ത്രീ തലശ്ശേരിക്കാണ്‌. പേടിക്കാനൊന്നുമില്ല. ആറു മണിക്കൂമുമ്പ് ബസ് ഇരിട്ടിയിലെത്തും.. അവൾ എല്ലാറ്റിനും തല കുലുക്കി സമ്മതമറിയിച്ചു. മഹേശ് ബസിൽ നിന്നിറങ്ങിയപ്പോൾ എത്ര ശ്രമിച്ചിട്ടും കണ്ണുകൾക്ക് പിന്തുടരാതിരിക്കാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ടു നീങ്ങിയപ്പോൾ തൻ്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് മാലതിക ണ്ണടച്ചു കിടന്നു.പറയാൻ ബാക്കി വെച്ച രണ്ടു മൂന്നു വാക്കുകൾ ശിരസ്സറ്റതു പോലെ മനസിൽ പിന്നെയും പിന്നെയും പിടഞ്ഞു കൊണ്ടിരുന്നു. താൻ എത്ര മാത്രം സ്നേഹിച്ചു .. എത്ര മാത്രം വിശ്വസിച്ചു. എന്നിട്ടും ..തനിക്കൊന്നുമറിയില്ലെന്നാണ് മഹേശ് കരുതിയിരിക്കുന്നത്.ആ മുഖത്ത് വിരിയുന്ന അകാരണമായ ചിരിയുടേയും സന്തോഷത്തിൻ്റെയും കാരണം പോലും ഉള്ള കൊണ്ടറിയുന്നവളാണു താൻ ..

സിനിമയുടെ ആരവങ്ങളുമായി ബസ് മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.ചുരത്തിലെവിടെയോ റോഡു ബ്ലോക്കായി. അക്ഷമയോടെ യാത്രക്കാരെല്ലാം പൂറത്തിറങ്ങിയിട്ടും മാലതി തൻ്റെ സീറ്റിൽ തന്നെയിരുന്നു. അവൾക്ക് അക്ഷമയില്ലായിരുന്നു. തിരക്കും. വനത്തിലെ ഇരുട്ട് റോഡിലേക്കു പടരുന്നത് വെറുതെ നോക്കിയിരുന്നു.

ഇരിട്ടിയിലെത്തി ഒരു മിൽമാ ബൂത്തിനരികിലായി ബസ്‌ നിർത്തി. വെളിച്ചത്തിൻ്റെ ചെറിയ തുരുത്തുകളെ ഒഴിവാക്കി അന്ധകാരം നിറഞ്ഞൊഴുകി. ഭാരമുള്ള ബാഗ് കഷ്ടപ്പെട്ടാണ് മാലതി സ്റ്റെപ്പു വരെ വലിച്ചിറക്കിയത്. സ്റ്റെപ്പിലെത്തിയപ്പോൾ പിന്നിൽ നിന്നാരോ ബാഗെടുക്കാൻ സഹായിക്കുന്നത് മാലതിയറിഞ്ഞു. തിരിഞ്ഞു നോക്കിയില്ല. യൂക്കാലിയുടെ മണം അവളെ പൊതിഞ്ഞു. വളക്കൊന്ന യു ടെ ഇരുട്ടിൽ ഒതുക്കിയിട്ട ഓട്ടോയിലേക്ക് അവളെ നയിച്ചുകൊണ്ട് അയാൾ പറഞ്ഞു: ദീദിക്കു പോകേണ്ടത് എങ്ങോട്ടെന്ന് എനിക്കറിയില്ല; എനിക്കെൻ്റെ വഴിയേ അറിയൂ..

വിലാസിനി രാജീവൻ

Leave a Reply

Your email address will not be published. Required fields are marked *