ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1

നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ. ഇവ നാലും ശരിയായവിധത്തിലാണെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇതിൽ ഏതിലെങ്കിലും മാറ്റമുണ്ടായാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

നല്ലൊരു ശതമാനം ആളുകൾ ലൈംഗീക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമോ അവബോധമോ വളർത്തുന്നതിൽ വിദ്യാലയങ്ങൾ പരാജയപ്പെടുന്നത് തന്നെയാണിതിന്റെ മുഖ്യ ഹേതു. അതിന്റെ ഭാഗമായി തന്നെയാകാം ലൈംഗീകതക്ക് ഒരു രഹസ്യ സ്വഭാവമുണ്ടായത്.

ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കുവാനും തുറന്നുപറയുവാനും മിക്കവരും തയ്യാറല്ല. ഭക്ഷണവും വ്യായാമവും ഉറക്കവും പോലെതന്നെയാണിതെന്നു പലരും ഓർക്കാറുപോലുമില്ല. ശരിയായ ലൈംഗീക വിദ്യാഭ്യാസം ലൈംഗീക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മാത്രമല്ല പല മാനസിക പ്രശ്നങ്ങളും രോഗങ്ങൾ തന്നെയും പ്രതിരോധിക്കുന്നതിൽ തികച്ചും ഫലപ്രദമാണ്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെയാണിത് തുടങ്ങേണ്ടത് എന്നതാണ് ശരിയായ രീതി. ലൈംഗീക അവയവങ്ങളുടെ ഘടന, വ്യത്യാസം, വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികൾ മനസിലാക്കിയിരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുമതി ആകുന്നതിനെക്കുറിച്ചും മാസമുറകളെക്കുറിച്ചും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്.

ശാരീരിക വളർച്ചയെന്നപോലെ ലൈംഗീക വളർച്ചയും ആൺ പെൺ കുട്ടികളിൽ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിലുള്ള അവബോധം പരസ്പര ബഹുമാനത്തിനും ആരോഗ്യകരമായ സ്ത്രീ പുരുഷബന്ധങ്ങൾക്കും സഹായകരമാകും. കുട്ടികളുടെ ഇത്തരം സംശയങ്ങളെ അസഹിഷ്ണുതയോടെയാണ് മാതാപിതാക്കളും അധ്യാപകരും കാണുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നു മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നവും കൂടിയാണ്.

ലൈംഗീക പ്രശ്നങ്ങൾ:

ലൈംഗീക പ്രശ്നങ്ങൾ നമുക്ക് രണ്ടായിത്തിരിക്കാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നും. ലൈംഗീക അവയവങ്ങളെ പോലെതന്നെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. വിദേശങ്ങളിൽ പലപ്പോഴും ലൈംഗീകതയെക്കുറിച്ചു പറയാൻ അവർക്കു അവസരം കിട്ടാറുണ്ട്. എന്നാൽ സംസ്കാരത്തെക്കുറിച്ചു ഊറ്റംകൊള്ളുന്ന നമ്മുടെയിടയിൽ അത് അശ്ലീലമായിമാറുന്നു. ഈ മനോഭാവമാണ് മാറേണ്ടത്.

പുരുഷന്മാരുടെ പ്രധാന പ്രശ്നങ്ങളായി നാംകണ്ടുവരുന്നത് ഉദ്ധാരണക്കുറവും ശീഘ്രസ്കലനവുമാണ്. എന്നാൽ ഇതല്ലാതെയും ചില പ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകുന്നുണ്ട്. സ്കലനം നടക്കാതിരിക്കുക, വേദനയോടു കൂടിയ ഉദ്ധാരണം, താത്പര്യമില്ലായ്മ, അമിത താത്പര്യം തുടങ്ങിയവയാണവ.

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ, ചില രോഗങ്ങൾ, ചില മരുന്നുകൾ, പുകവലി, മദ്യപാനം തുടങ്ങി വിഷാദം, ദാമ്പത്യത്തിലെ അലോസരങ്ങൾ, ചെറുപ്പത്തിലെ ലൈംഗീക പീഡനങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, സ്വന്തം ലൈംഗീക പ്രവൃത്തിയിലുള്ള ആകാംഷ എന്നിങ്ങനെ പലതാണ് ഇത്തരം പ്രശ്നങ്ങളുടെ പുറകിൽ.

സ്ത്രീകളുടെ പ്രശ്നങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി വ്യത്യസ്തമാണ്. ലൈംഗീക വികാരം ഉണ്ടാകാതിരിക്കുക, ലൈംഗീക ബന്ധത്തിൽ താത്പര്യം കുറയുക, രതിമൂർച്ച ഉണ്ടാകാതിരിക്കുക, യോനിയിലെ വേദന കാരണം ബന്ധപ്പെടൽ ദുസ്സഹമാകുക തുടങ്ങിയവയാണ് ഇവരിൽ കണ്ടു വരുന്നത്. ഇതോരോന്നിന്റെയും കാരണങ്ങൾ വ്യത്യസ്തമാണ്. ഇതിൽ വേദനയുടെ കാരണം ശാരീരികമായിരിക്കാനാണ് കൂടുതൽ സാധ്യത. അണുബാധ എൻഡോമെട്രിയോസിസ്, അണ്ഡാശയമുഴകൾ, തുടങ്ങി യോനീ പേശികളുടെ സങ്കോചംവരെയാകാം ഇതിന്റെ കാരണങ്ങൾ.

ലൈംഗീകതയിലുള്ള അജ്ഞാനം, ഹോർമോണുകളുടെ വ്യത്യാസം, വിഷാദം, അനീമിയ, ആകാംഷാ രോഗങ്ങൾ, ഗാർഹീക പീഡനങ്ങൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ സ്ത്രീയുടെ ലൈംഗീകതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ലൈംഗീക പ്രശ്നങ്ങൾ എന്തുമാകട്ടെ, ഏതുലിംഗവുമാകട്ടെ അത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സേവനം തേടുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈംഗീകരോഗ ചികിത്സകനോ മനഃശാസ്ത്രജ്ഞനോ വളരെയെളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ് മിക്ക പ്രശ്നങ്ങളും. ചില പ്രശ്നങ്ങൾക്ക് ഔഷധ ചികിത്സയും ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. മരുന്നിനോടൊപ്പം കൗൺസിലിംഗ്, ബിഹേവിയറൽ ചികിത്സകളും ആവശ്യമായിവന്നേക്കാം.

(തുടരും)

 

ഡോ. സുനീത് മാത്യു

ആസാദി : അരുന്ധതി റോയി

ആസാദി : അരുന്ധതി റോയി
സ്വാതന്ത്ര്യം .. ഫാസിസം.. സാഹിത്യം ..
വിവർത്തനം : ജോസഫ്.കെ.ജോബ്.

(അരുന്ധതി റോയിയുടെ ലേഖന സമാഹാരമായ ആസാദിക്കു നാൽപ്പത്തി അഞ്ചാമതു യൂറോപ്യൻ എസേ പ്രൈസ് ലഭിച്ചു. പുസ്തകത്തിൻ്റെ ഫ്രഞ്ചു പരിഭാഷയ്ക്കാണ് അംഗീകാരം.)

 

ഒരു മനുഷ്യൻ സ്വതന്ത്രമാക്കപ്പെടേണ്ടത് എന്തിൽ നിന്നൊക്കെയാണ്? തന്നെ ബന്ധിച്ചിടുന്ന എന്തിൽ നിന്നും! എൻ്റെ ജാതി, എൻ്റെ മതം.. എൻ്റെ ഭാഷ.. എൻ്റെ രാജ്യം .. ഇതിൽ നിന്നെല്ലാം വിടുതൽ നേടി വിശ്വമാനവികതയിലേക്ക് മനുഷ്യൻ ഉയരണം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഭാഷാഭിമാനത്തിനെതിരെ ഉയർത്തുന്ന ചില ചോദ്യങ്ങളാണ്.

ആദ്യ നോവൽ ഗോഡ് ഓഫ് സ്മോൾ തിങ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ ചോദിച്ചു: എന്തുകൊണ്ട് ആദ്യ നോവൽ മാതൃഭാഷയിലെഴുതിയില്ല? ഏതാണെൻ്റെ മാതൃഭാഷ ?അരുന്ധതി റോയി കുഴങ്ങിയിട്ടുണ്ടാകണം. ആദ്യ വാക്കുകൾ ഉച്ചരിക്കാൻ പഠിച്ചത് അസമിലെ തോട്ടം തൊഴിലാളികളിൽ നിന്നാണ്‌.ശ്ലീലമല്ലാത്ത വാക്കുകൾ.. ലൈംഗികാവയവങ്ങളുടെ പേരു ചൊല്ലിയുള്ള തെറി വാക്കുകൾ ഒക്കെ കുട്ടിക്കാലത്തു പഠിച്ചു വെച്ചു. അച്ഛൻ്റെ ഭാഷ ബംഗാളിയും അമ്മയുടെ മാതൃഭാഷ മലയാളവും അവരുടെ സംസാരഭാഷ ഇംഗ്ലീഷും.മലയാളം പഠിക്കാനുള്ള ശ്രമത്തിൽ നിന്ന് തെന്നിമാറി ഹിന്ദിയിലേക്കു കടന്നു.വിദേശത്ത് താമസമാക്കിയതോടെ ഇംഗ്ലീഷിൻ്റെ നിയന്ത്രണത്തിലായി.

ഏതാണ് ശ്രേഷ്ഠ ഭാഷ എന്നു ചോദിച്ചാൽ നമ്മുടെ മനസിലെ വികാരം ഏറ്റവും വ്യക്തമായി മറ്റൊരാളിലേക്കു പകരാൻ കഴിയുന്നതാണ് ശ്രേഷ്ഠ ഭാഷ എന്നു പറയേണ്ടി വരും.അതൊരു മൃദുമന്ദഹാസമാകാം, നിറകണ്ണുകളാകാം ഒരു കുഞ്ഞിൻ്റെ ചുണ്ടിൽ വിടരുന്ന ആദ്യ വാക്കുകളാകാം. ആയിരം മൃതവാക്കുകളെ സൂക്ഷിച്ചു വെച്ചു എന്നതുകൊണ്ട് ഒരു ഭാഷ ശ്രേഷ്ഠമാകുന്നില്ല.

മനുഷ്യനിർമ്മിത അതിരുകൾക്കുള്ളിൽ രാജ്യ സ്നേഹത്തെ വളർത്തിയെടുത്ത് അഹങ്കരിക്കുകയാണ് മനുഷ്യർ. അതിരുകൾ മാറുന്നില്ലായിരിക്കാം എങ്കിലും അവിടെ വസിക്കുന്നവർ മാറിക്കൊണ്ടേയിരിക്കും. എൻ്റേതാണെന്ന ചിന്ത മരണത്തോടെ അവസാനിക്കുന്നു. എൻ്റേതാണെന്നു കരുതിയിരുന്നതെല്ലാം പിന്നീടു മറ്റു പലരുടേതുമായി മാറുന്നു.

പുസ്തകത്തിലെ ചില ഇഷ്ടഭാഗങ്ങൾ ..

“ഒരേ ഭാഷ സംസാരിക്കുന്നവരെല്ലാം പരസ്പരം മനസിലാക്കുന്നവരായിരിക്കണം എന്നില്ല.”

“നമുക്ക് ഭാഷയ്ക്കു പുറത്തു താമസിക്കാൻ കഴിയുമോ? ഈ ചോദ്യം വാക്കുകളായോ വാക്യമായോ അവളിലേക്കു വന്നതല്ല. നിശബ്ദമായ, അവികസിതമായ രോദനമായി അവളിലേക്ക് അതു വന്നു ചേർന്നു.”

“പീഡിത നഗരങ്ങളുടെ മേൽ ഏതു ഭാഷയിലാണ് മഴ പെയ്യുന്നത്? ചോദ്യം പാബ്ലോ നെരൂദയുടേതാണ്.”

ആദ്യ ലേഖനം കഴിഞ്ഞാൽ പിന്നീടുള്ള വ രാഷ്ട്രീയ അപഗ്രഥനങ്ങളാണ്. അറിഞ്ഞു കൊണ്ടു തന്നെ ഞാനതിൽ നിന്നു വിട്ടു നിൽക്കുന്നു. എങ്കിലും വാചക ഭംഗികൊണ്ട് ആകർഷിച്ച ഏതാനും വാചകങ്ങൾ ..

“നോട്ടു നിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വപരീക്ഷണമായിരുന്നു.മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ .. എന്തു വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിൻ്റെ യൊക്കെ പരീക്ഷണം. വർണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാ തിരേകം പ്രകടിപ്പിച്ചു നോട്ടു നിരോധനത്തെ കൈ നീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തി നിന്നു.”

“അവകാശങ്ങൾക്കു വേണ്ടിയുള്ള അവകാശമാണ് പൗരത്വമെന്ന് ഹന്നാ ആ റെൻഡ്”

“കാശ്മീർ തുറക്കപ്പെട്ട നിലയ്ക്ക് ഇനി നമുക്ക് അവിടെ നിന്നു പുത്രവധുക്കളെ കൊണ്ടുവരാം.” ഒരു രാഷ്ട്രീയ നേതാവിൻ്റെ അഭിപ്രായ പ്രകടമാണ്.ഈ ആഭാസത്തിമിർപ്പുകളുടെ ആരവങ്ങൾക്കിടയിലും ഉയർന്നു കേൾക്കുന്നത് ഒരു ജനതയുടെ നിശബ്ദതയാണ്.പുത്രവധുക്കളായി വരണമോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യം ഭയം കൊണ്ട് നിശബ്ദമാക്കപ്പെടുന്നു….

വിലാസിനി രാജീവൻ