മൂളായ്ക സമ്മതം, രാജൻ.

പണം, രാഷ്ട്രീയം, മതം. ഇവമൂന്നും സമാസമം ചാലിച്ച് സ്വയം നേട്ടങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന പൊറാട്ടുനാടകങ്ങൾ. അത് കാണാനും കൈതട്ടാനും നമ്മൾ. മാത്രവുമല്ല അവയെ ചെല്ലും ചെലവും സമയവും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ. ആരൊക്കയോ എന്തൊക്കയോ നേടുന്ന കളിയിൽ ആർക്കോവേണ്ടി അലറിവിളിച്ചു തൊണ്ടപൊട്ടുന്ന, ആർത്തലച്ചു കണ്ണുപൊട്ടുന്ന, അലന്ന ആവലാതിയുള്ളവർ. നമ്മളെയെന്തുവിളിക്കണം? പൊതുജനമെന്നോ? അതോ? അതെ ഞാനും നിങ്ങളും ഉൾപ്പെട്ട ആ ആൾക്കൂട്ടത്തെക്കുറിച്ചാണിന്ന്. മുഖമില്ലാത്ത, തലയില്ലാത്ത, മൂളയില്ലാത്ത, വെറും ആൾക്കൂട്ടം. തമ്പുരാൻ പൊറുക്കട്ടെ!

ഒരു ചെറിയ ചോദ്യത്തിൽ തുടങ്ങാം! നിങ്ങൾ ഒരു സിനിമ കാണുന്നതെന്തിനാണ്? കുറച്ചു നേരം എല്ലാം മറന്ന് ഉല്ലസ്സിക്കാൻ. സമയം കളയാൻ. കല ആസ്വദിക്കാൻ. അതല്ലാതെ അതുനിർമ്മിച്ചവരെയും, അഭിനയിച്ചവരെയും നന്നാക്കാനോ, രാജ്യം നന്നാക്കാനോ, ചരിത്രം പഠിക്കാനോ, പാർട്ടി വളർത്താനോ, സ്വയം നന്നാവാനോ, ജാതിമതവർണ്ണങ്ങളെ ഉദ്ധരിക്കാനോ, വെട്ടാനോ, കൊല്ലാനോ അല്ല. ആണെങ്കിൽ ഇനിയങ്ങോട്ട് വായിക്കരുത്.

നിങ്ങളും ഞാനും സാധാരണഗതിൽ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നോക്കാം. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ ഒരുദാഹരണത്തിൽനിന്നും തുടങ്ങാം.

നിങ്ങൾ അടുത്തയിടക്ക് കണ്ട ഒരു ഹോളിവുഡ് ആംഗലേയ ചിത്രത്തെക്കുറിച്ചു ആലോചിച്ചു നോക്കൂ. മൂന്നുതരം അഭിപ്രായമേയുണ്ടാക്കാൻ തരമുള്ളൂ. നിങ്ങൾക്ക് ഒന്നുകിൽ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, അല്ലെങ്കിൽ എല്ലാ മലയാളിയെയും പോലെ ‘കുഴപ്പമില്ലായിരുന്നു.’ നിങ്ങളിൽ ആരെങ്കിലും ആ ചിത്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജാതിയും മതവും രാഷ്ട്രീയ നിലപാടും ചോദ്യം ചെയ്യുമോ? അതുമല്ലെങ്കിൽ അതിലെ കിടപ്പറ രംഗം നിങ്ങളുടെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് പരിതപിച്ചു സമൂഹമാധ്യമങ്ങളിൽ കഥയിലെ നായകൻ്റെയും നായികയുടെയും സംവിധായകൻ്റെയും അതെഴുതിയവൻ്റെയും തന്തക്കു വിളിക്കുമോ? അങ്ങനെയാരെങ്കിലും ചെയ്‌താൽ അയാൾക്കുവട്ടാണെന്നു നിങ്ങൾ പറഞ്ഞേക്കും. അങ്ങനയൊക്കെ റിവ്യൂ ചെയ്യുന്നവനെ അവഗണിക്കും. പിന്നെ എന്നത്തേയും പോലെ തിരക്കിൽപെട്ട് കഷ്ടപ്പെട്ടു ജീവിക്കും.

അതിനൊരുകാരണമുണ്ടായിയുന്നു. എനിക്കറിയാമായിരുന്ന മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

എല്ലാ കലാസൃഷ്ടികളും സ്വതന്ത്ര സർഗ്ഗസൃഷ്ടികളാണ് എന്നാണ് വയ്പ്പ്. അത് അതുനിർമ്മിക്കുന്നവൻ്റെ മാത്രം ചിന്തകളും വാക്കുകളുമാണ്. കഥയും കവിതയും ഈ എഴുതി വിടുന്നതുമൊക്കെ അങ്ങനെയാണ്. സിനിമയ്ക്കു പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. പണം മുടക്കുന്നവൻ്റെ താല്പര്യം കൂടിനോക്കുന്ന വാണീജ്യസൃഷ്ടിയാകുമ്പോൾ അതിനെ പൂർണ്ണമായും കലയെന്നുവിളിക്കാനാകില്ല. അതൊരു ഉൽപ്പന്നമാണ്. അവിടെ സൃഷ്ടാവിനു പറയാനുള്ളത് മാത്രം പറയാനുള്ള വേദിയാക്കരുത്. വല്ലവൻ്റെയും കാശുപോയാലും എനിക്ക് എൻ്റെ രാഷ്ട്രീയം പറയണമെന്ന് ശഠിക്കരുത്. സ്വന്തം രാഷ്‌ടീയം, മതം ഇവയൊക്കെ സ്വതന്ത്രമായി കൊണ്ടുനടക്കാം വളർത്താം പ്രത്യേകിച്ചും അത് പരിരക്ഷിക്കുന്ന ഭരണഘടനയുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത്. മറ്റുള്ളവനും ഇതേ സ്വാതന്ത്ര്യം ഉണ്ടെന്നുകൂടി മറക്കാതിരിക്കണം.

ഈ അറിവും മര്യാദയുമൊക്കെ അറിയുന്നവരായിരുന്നു മലയാളികൾ. പക്ഷെ ഇപ്പോൾ സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ, അതെന്തായാലും ചിലർ കാണിക്കുന്ന നെറികേടിനെ മനസ്സിലാക്കാത്ത ആൾക്കൂട്ടമായിപ്പോകുന്നു നമ്മൾ എന്ന് തോന്നുന്നു. ഈ നെറികേടുകൾക്കു രണ്ടു ലക്ഷ്യങ്ങൾ മാത്രമാണെന്നാണ് തോന്നുന്നത്. ഒന്ന് നിങ്ങളുടെ വോട്ട്, രണ്ട് നിങ്ങളുടെ പണം. ഇതിനു രണ്ടിനും വേണ്ടിയല്ലാതെ നിങ്ങളുടെ ജീവിതം നന്നാക്കാനല്ല ഈ വിവാദങ്ങൾ. ഇതു രണ്ടും അല്ല ലക്ഷ്യം എന്ന് നിങ്ങൾക്ക് തോന്നിയാൽ വീണ്ടും പേടിക്കണം, കാരണം അവിടെ നിങ്ങളാണ് ഇര അല്ലെങ്കിൽ ഉൽപ്പന്നം. നിങ്ങളിലൂടെയാണ് വോട്ടും അധികാരവും പണവും മറ്റുള്ളവർ ഉണ്ടാക്കാൻ പോകുന്നത്.

ഇനി എൻ്റെ വിശ്വാസങ്ങളും ചിന്തകളും പോതുജനങ്ങളിലേക്ക് എത്തിക്കാൻ എന്തിനാണ് മറ്റുള്ളവൻ്റെ കഞ്ഞിക്കലത്തിൽ കയ്യിടുന്നത്‌. സ്വതന്ത്രമായി പറയാൻ എത്രയോ വഴികളുണ്ട്.

ഉദാഹരണത്തിന് എനിക്ക് മാസം പത്തുലക്ഷം രൂപതന്നു ഒരു വ്യവസായ സ്ഥാപനം ഭരിക്കാൻ പറഞ്ഞാൽ ഓരോ തീരുമാനങ്ങളിലും എന്നെ നിയോഗിച്ച കമ്പനിയുടെ ബോർഡിൻ്റെയും ഓഹരിഉടമസ്ഥരുടെയും താൽപര്യങ്ങൾക്കു അനുസരിച്ചാകണം എൻ്റെ ഭരണം. എൻ്റെയും എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പാർട്ടിക്കാരുടേതുമാകരുത്. അങ്ങനെയാകുമ്പോഴാണ് ജോലിപോകുകയും ചിലപ്പോൾ അഴിയെണ്ണേണ്ടിവരുകയും ചെയ്യുന്നത്. കോർപ്പറേറ്റ് ഫ്രോഡ് എന്നും ചീറ്റിംഗ് എന്നുമൊക്കെയുള്ള വകുപ്പിലായിരിക്കും ശിക്ഷകൾ. ഇതെല്ലായിടത്തും ബാധകമാണ്.

പറഞ്ഞുവന്നത് വല്ലവരും ലാഭമുണ്ടാക്കാൻ വേണ്ടിമാത്രം സിനിമയെടുത്തു, തള്ളിമറിച്ചു, വിവാദമുണ്ടാക്കി, ചർച്ചകൾ നടത്തി വള്ളിക്കെട്ടുകൾ പിടിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനില്ല. സിനിമ കണ്ട് ഇഷ്ടമായെങ്കിൽ സന്തോഷിക്കുക. ഇഷ്ടമായില്ലെങ്കിൽ മറക്കുക. വിവാദങ്ങൾക്കുപുറകേപോയാൽ നിങ്ങളുടെ സമയം നാശമാകും എന്നല്ലാതെ യാതൊരു ഗുണവുമില്ല. വിവാദമുണ്ടാക്കുന്നവരൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി സ്ഥലം കാലിയാക്കും. സിനിമാക്കാരായാലും, രാഷ്ട്രീയക്കാരായാലും, ധർമ്മക്കാരായാലും, പുരാതന-നവ മാധ്യമക്കാരായാലും. എനിക്കും നിങ്ങൾക്കും ബുദ്ധിമുട്ടിത്തന്നെ വീണ്ടും ജീവിക്കേണ്ടിവരും.

വെറുതെ ഇവയുടെ പുറകിൽ പോകുന്നതിലും ഭേദം ഇവയൊക്കെ മറന്നുകളയുകയാണ്.

“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,

നാളത്തെ ശാസ്ത്രമതാകാം,

അതിൽ മൂളായ്ക സമ്മതം രാജൻ.” ആശാൻ.

സുമേഷ് രാമചന്ദ്രൻ

പ്രകൃതിയൊരുക്കുന്ന ധ്യാനം

വൃത്തിയുള്ള പരിസരങ്ങളും, ശുദ്ധമായ വെള്ളവും തെളിഞ്ഞ ആകാശവും ആരാണാഗ്രഹിക്കാത്തത്? നമുക്കിന്നന്യമായിക്കൊണ്ടിരിക്കുകയാണ് ഇവയെല്ലാം. എന്റെ ഫു ക്വോക്ക് യാത്രയിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഇത് തന്നെ. അഴുക്കു ലവലേശമില്ലാത്ത കടൽത്തീരങ്ങൾ ഇന്ന് വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഫു ക്വോക്കിലെ കടൽത്തീരങ്ങളെല്ലാം അതീവ വൃത്തിയിലാണ് നിലനിർത്തിയിരുന്നത്. ഫു ക്വോക്കിൻ്റെ തിളങ്ങുന്ന വെളുത്ത മണൽ ബീച്ചുകൾ ആണ് ഇതിന് “പേൾ ഐലൻഡ്” എന്ന വിളിപ്പേര് നേടിക്കൊടുത്തത്.

കമ്പോഡിയക്കടുത്ത് വിയറ്റ്‌നാമിനു സ്വന്തമായ ഒരു മനോഹര ദ്വീപ്. അതാണ് ഫു ക്വോക്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ ദ്വീപ് എന്ന പദവി കഴിഞ്ഞ വർഷം ലഭിച്ചിട്ടുമുണ്ട്. ഒരു പക്ഷേ ഇന്ത്യൻ യാത്രികർക്ക് അത്ര പരിചിതമാകില്ല ഈ മനോഹര ദ്വീപ്. കഴിഞ്ഞ പത്തുവർഷങ്ങളായി പടിഞ്ഞാറൻ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമി. പത്തുവർഷങ്ങള്ക്കുള്ളിൽ ടൂറിസം വഴി സമ്പന്നമായ ഒരു ദ്വീപ്. വിനോദ സഞ്ചാരം ഒരു പ്രദേശത്തിന് എത്ര വരുമാനം നേടിക്കൊടുക്കും എന്നറിയണമെങ്കിൽ ഇവിടെ പോയാൽ മതി.

സഞ്ചാരികളെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. സഞ്ചാരികൾക്കായി സൗജന്യ ആഡംബര ബസ് യാത്രകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികൾക്ക് ആഴ്ചകളോ മാസങ്ങളോ ഇവിടെ താമസിച്ച് പ്രകൃതിയുമായി സഹവസിക്കുന്നതിനും, ഇവിടത്തെ ആഡംബരം അനുഭവിക്കുന്നതിനും ഒരുപോലെ അവസരം ഒരുക്കുന്നുണ്ട് ഈ ദ്വീപ്.

ലോകത്തെ മിക്ക കടൽത്തീരങ്ങളേയും നിഷ്പ്രഭമാക്കുന്ന തീരങ്ങൾ മാത്രമല്ല ഇവിടുള്ളത്. വെള്ള മണൽത്തീരങ്ങളാൽ ചുറ്റപ്പെട്ട, ഇടതൂർന്ന ഉഷ്ണമേഖലാ കാടുകളും ഇവിടെ ധാരാളമുണ്ട്. 2006 മുതൽ പകുതിയിലധികം ദ്വീപ് യുനെസ്കോ ബയോസ്ഫിയർ റിസർവ് സംരക്ഷിച്ചു വരുന്നു. ദ്വീപിൻ്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാംസ്കാരിക പൈതൃകവും കൃത്യമായിത്തന്നെ ഇവിടെ കണ്ടറിയാൻ കഴിയും.

പ്രാദേശിക സംസ്കാരത്തിലും ചരിത്രത്തിലും താൽപ്പര്യമുള്ള സഞ്ചാരികൾക്ക് ഫു ക്വോക്ക് ജയിൽ സന്ദർശിക്കാം. 1949-1950 കാലഘട്ടങ്ങളിൽ ഫ്രഞ്ച് കൊളോണിയലിസ്റ്റുകൾ രാഷ്ട്രീയ വിമതരെ തടങ്കലിൽ വയ്ക്കാനുള്ള സ്ഥലമായി നിർമ്മിച്ചതാണ് ജയിൽ. വിയറ്റ്നാം യുദ്ധസമയത്ത്, പിടിച്ചെടുത്ത വിയറ്റ് കോംഗുകളെയും വടക്കൻ വിയറ്റ്നാമീസ് സൈനികരെയും തടങ്കലിൽ വയ്ക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഈ ജയിൽ. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിയുണ്ട് ഇതിന്. അന്ന് തടവുകാർക്കു നേരെ ഉണ്ടായിരുന്ന, മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ പ്രതിമാരൂപത്തിൽ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ വേദനയോടല്ലാതെ നമുക്കിത് സന്ദർശിക്കാൻ കഴിയില്ല.

അത് പോലെ ചരിത്ര കാംഷികൾ സന്ദർശിക്കേണ്ട ഇടങ്ങളാണ് കാവോ ദായ് പോലുള്ള ക്ഷേത്രങ്ങൾ.  ഇവിടെ വിശ്വാസികൾ ക്രിസ്തുമതം, ബുദ്ധമതം, ഇസ്ലാം, കൺഫ്യൂഷ്യനിസം, ഹിന്ദുമതം, ജൈനമതം, താവോയിസം എന്നിവയുടെ ഘടകങ്ങളെ സമന്വയിപ്പിക്കുന്ന ഒരു അതുല്യ മതം പിന്തുടരുന്നു.

ഫിഷ് സോസ്, കുരുമുളക്, മുത്തുകൾ എന്നിവയുടെ തറവാട് ആണ് ഈ ദ്വീപ്. ചൈനക്കാരുടേയും തെക്കു കിഴക്കൻ രാജ്യക്കാരുടേയും ഭക്ഷണത്തിൽ ഒരു അവിഭാജ്യ ഘടകമാണ് ഫിഷ് സോസ്. ഫു ക്വോക്ക് അതിൻ്റെ ഫിഷ് സോസിന് പേരുകേട്ടതാണ്, ഇത് നിർമ്മിക്കുന്നത് കാണാൻ ഒരു ഫിഷ് സോസ് ഫാക്ടറി സന്ദർശിക്കുന്നത് നല്ലതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിഷ് സോസ് നിർമ്മാണ ഫാക്ടറിയും ഇവിടെയാണുള്ളത്.

പൈനാപ്പിൾ ദ്വീപ് എന്ന് വിളിപ്പേരുള്ള ഹോൺ തോം ദ്വീപ് എട്ട് കിലോമീറ്റർ ദൂരമുള്ള ഒരു കേബിൾ കാർ വഴി പ്രധാന ദ്വീപുമായി  ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ കാറാണ്. . ഒരു വശത്തേക്ക് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന അതിശയകരമായ സവാരി നൽകുന്ന സൺ വേൾഡ് കേബിൾ കാറിന് വലിയ ഗ്ലാസ് ജനാലകൾ ഉള്ളതിനാൽ, മത്സ്യബന്ധന ബോട്ടുകൾ, ദ്വീപിലെ വനമേഖലകൾ, താഴെയുള്ള കടൽ എന്നിവ നന്നായി ആസ്വദിക്കാം.

ഏകദേശം 50 ഹെക്ടർ വിസ്തീർണ്ണത്തിൽ ഇവിടെ ഒരു മായാലോകമുണ്ട്. വിൻ വണ്ടേഴ്സ് എന്ന ഒരു ആധുനിക ലോകം. ലോകത്തെ പ്രസിദ്ധമായ യക്ഷിക്കഥകളും ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട 12 തീമുകളായും  യൂറോപ്പ്, ചൈന തുടങ്ങിയ നാഗരികതകളുമായി 6 വലിയ പ്രദേശങ്ങളായും തിരിച്ചിരിക്കുന്നു. പുരാതന, വൈൽഡ് വെസ്റ്റ്, യോദ്ധാവ് ഗ്രാമങ്ങൾ, അക്വേറിയം, കോട്ടകൾ എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ഇത് ദ്വീപിലെ മാത്രമല്ല, വിയറ്റ്നാമിലെ തന്നെ വലിയ ഒരു വിനോദകർഷണമാണ്.

ഓങ് ലാങ് ബീച്ച്, റാക് ട്രാം  ബീച്ച്, ഡ്രാഗൺ ബീച്ച്, സ്റ്റാർഫിഷ് ബീച്ച്, സാവോ ബീച്ച്, ലോങ്ങ് ബീച്ച്, തുടങ്ങിയ കടൽത്തീരങ്ങൾ അല്ലാതെ മുപ്പതോളം ബീച്ചുകൾ ഇവിടെ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നു. സായാഹ്നങ്ങളിൽ ഫു ക്വോക്കിന്റെ കടൽത്തീരങ്ങളിൽ  സൂര്യനെയും നമ്മുടെ അശാന്തിയേയും മുക്കിവയ്ക്കുക. അടുത്ത ദിവസം മനോഹരമായ സൂര്യനെയും ശാന്തിയെയും വീണ്ടെടുക്കുക. അശാന്തിയെ നീക്കി ശാന്തിയെ വീണ്ടെടുക്കുന്ന ഒരപൂർവ ധ്യാനമാണ് ഇവിടെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്.

ഡോ. സുനീത് മാത്യു