ഹിപ്നോട്ടിസം കൂടുതലറിയുക

ഹിപ്നോട്ടിസം എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ എന്താണ് ഹിപ്നോട്ടിസം എന്ന് കൂടുതൽ പേർക്കും വ്യക്തതയില്ല. മനുഷ്യന്റെ മനസ്സിനെ ചോർത്തിയെടുക്കുന്ന എന്തോ ഒന്ന് എന്നുമാത്രമാണ് കൂടുതലാളുകൾക്കും അറിയാവുന്നത്. ഹിപ്നോട്ടിസത്തിനു ഒരു മാന്ത്രികഭാവമാണ് നിലവിലുള്ളത്. ചിലരൊക്കെ അങ്ങനെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടാകാം

ഹിപ്നോട്ടിസത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല എന്നതുതന്നെയാണ് സത്യം. ഇതിന്റെ ശാസ്ത്രീയത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല എന്നർത്ഥം. ഹിപ്നോട്ടിസത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രാൻസ് മെസ്മെർ എന്ന ജർമൻ ഭിഷഗ്വരനാണ്. കുറേക്കാലം ഇത് മെസ്മെറിസം എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ജെയിംസ് ബ്രൈഡ് എന്ന സ്കോട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനാണ് ഹിപ്നോട്ടിസം എന്ന പേര് നൽകി ഉപയോഗിക്കുവാൻ തുടങ്ങിയത്. രണ്ടര നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും ഈ ചികിത്സാരീതിക്ക്.

ഹിപ്നോട്ടിസത്തിന് വിധേയനാകുന്ന വ്യക്തിയുടെ സംവേദനങ്ങളിൽ, സങ്കൽപ്പ സ്വഭാവത്തിൽ, ചിന്തയിൽ എല്ലാം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം, ചിന്ത ഒരു പ്രത്യേക വിഷയത്തിലേക്കു കേന്ദ്രീകരിക്കാനാകുന്നു എന്നതുകൊണ്ട് മറന്നിരുന്ന പല കാര്യങ്ങളും ഓർത്തെടുക്കുവാൻ കഴിയും. പ്രത്യേകിച്ചും ചുറ്റുപാടുകളുടെ അലോസരങ്ങൾ ചിന്തകളെ പോറലേൽപ്പിക്കാത്ത സാഹചര്യത്തിൽ. അതേപോലെ തന്നെ ഇതിനു വിധേയനാകുന്ന വ്യക്തികൾക്ക് നിർദ്ദേശാനുസരണം മാറ്റങ്ങൾ ഉൾക്കൊള്ളുവാനും കഴിയും. അതുകൊണ്ടു തന്നെയാണ് ചില ചികിത്സകളിൽ ഹിപ്നോട്ടിസം ഫലപ്രദമാകുന്നത്.

എല്ലാ സാഹചര്യങ്ങളിലും എല്ലാ വ്യക്തികളിലും ഹിപ്നോട്ടിസം സാധ്യമാകുകയില്ല. അതിനു ചില ഒരുക്കങ്ങൾ ആവശ്യമാണ്. ബാഹ്യ ശല്യങ്ങളൊന്നുമില്ലാത്ത സമശീതോഷ്ണമായ ഒരന്തരീക്ഷം ഇതിന് അത്യന്താപേക്ഷികമാണ്. അതുപോലെ തന്നെ മാനസികമായ ഒരുക്കങ്ങളും അത്യാവശ്യമാണ്. എന്നെയെന്തായാലും മോഹനിദ്രയിലാക്കുവാൻ പറ്റുകയില്ലെന്ന മനോഭാവത്തോടെ ഒരാൾ ഇതിനു വിധേയമാകുകയാണെങ്കിൽ ഹിപ്നോട്ടിസത്തിനു വലിയ പ്രസക്തി ഉണ്ടാകുമെന്നു തോന്നുന്നില്ല. അല്ലാത്തപക്ഷം നോർമൽ I.Q. ഉള്ള ഏതൊരാൾക്കും ഇതിനു വിധേയനാകുവാൻ കഴിയും.

പ്രധാനമായും നാല് ഭാഗങ്ങങ്ങളാണ് ഇതിനുള്ളത്. നിർദേശങ്ങൾ അനുസരിക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. തങ്ങളുടെ ചിന്തകൾ മറ്റൊരാളുടെ നിയന്ത്രണത്തിൽ ഏൽപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ നടക്കുന്നത്. മറ്റൊരാളുടെ നിർദേശങ്ങൾക്കനുസരിച്ചു മാത്രം ചിന്തിക്കുക. ചിന്തകളുടെ കേന്ദ്രീകരണമാണ് രണ്ടാമത്തേത്. ഹിപ്നോട്ടിസം നടത്തുന്നയാളുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അദ്ദേഹം നിർദ്ദേശിക്കുന്ന ചിന്തകളിലേക്ക് മാത്രം മുഴുകുകയും ചെയ്യുക എന്നതാണിത്. മാനസിക അയവ് ആണ് മൂന്നാമത്തേത്. മാനസികവും ശാരീരികവുമായ സമ്മർദ്ദമൊഴിവാകുവാൻ ചില തെളിയിക്കപ്പെട്ട വ്യായാമരീതികൾ ഈ ഘട്ടത്തിൽ നിര്ദേശിക്കപ്പെടാറുണ്ട്. മാനസിക കൽപ്പനയാണ് നാലാമത്തേത്. പടവുകൾ ഇറങ്ങുന്ന ലാഘവത്തോടെ ചിന്തകളെ പുറകിലേക്ക് കൊണ്ടുപോകുക എന്ന രീതിയാണ് അവലംബിക്കേണ്ടത്.

ഹിപ്നോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം ഉറക്കം എന്നാണ്. ഈ വാക്കിൽ നിന്നാണ് ഹിപ്നോട്ടിസം അല്ലെങ്കിൽ ഹിപ്നോസിസ് എന്ന വാക്കുകൾ ഉണ്ടായിട്ടുള്ളതെങ്കിലും ഹിപ്നോസിസ് യഥാർത്ഥത്തിൽ ഉറക്കമല്ല. ഹിപ്നോട്ടിസത്തിനു വിധേയനാകുന്ന ആൾ വ്യക്തമായ ബോധത്തോടുകൂടിയാണ് ഇതിനു വിധേയനാകുന്നത്. അയാൾക്ക് പരിസരബോധം പോലും നഷ്ടപ്പെടുന്നില്ല. നിർദ്ദേശാനുസരണം ചിന്തകളുടെ ഏകോപനം മാത്രമാണ് സംഭവിക്കുന്നത്. ഇത് ഒരു ചികിത്സാരീതിയായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു ഭാരത സർക്കാരിന്റെ അംഗീകാരവുമുണ്ട്.

വിഷാദം, ആകാംഷാരോഗങ്ങൾ, എന്നിവയുടെ ചികിത്സയിലും വേദനയും മാനസികസമ്മർദ്ദവും കുറക്കുന്നതിലും പുകവലി നിറുത്തുന്നതിനുമൊക്കെ ഹിപ്നോട്ടിസം നല്ലൊരു ഉപാധിയായി കണ്ടുവരുന്നു. മറ്റു പല രോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമായി കണ്ടുവരുന്നു. പ്രത്യേകിച്ചും ഭയം ഇല്ലാതാക്കുന്നതിലും, ശരീരഭാരം കുറക്കുന്നതിലും. ആത്മവിശ്വാസം ഉയർത്തുന്നതിനും ഈ ചികിത്സാമാർഗ്ഗത്തിനുള്ള പ്രാധാന്യം ചെറുതല്ല.

ഡോ. സുനീത് മാത്യു

ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്

കർമ്മനിരതമായ ചിന്തകൾ നിറഞ്ഞ ഒരു മനസ്സാണ് എല്ലാവരും കാംക്ഷിക്കുന്നത്. ആശയങ്ങളുടെ ക്രമപ്പെടുത്തലുകളും തുടർഫലമായി ഉണ്ടാകുന്ന പ്രവർത്തനങ്ങളുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അടിസ്ഥാനം അവന്റെ ചിന്തകൾ തന്നെയാണ്. ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ചിന്തകൾ തന്നെ. അടുക്കും ചിട്ടയുമുള്ള ചിന്തകൾ വ്യക്തിപരമായും സാമൂഹ്യപരമായും മനുഷ്യരാശിയെ ഔന്ന്യത്യത്തിലെത്തിക്കും എന്നതിൽ സംശയമില്ല.
എന്നാൽ ഈ ചിന്തകൾ തന്നെ നമുക്കൊരു തലവേദനയായാലോ? അടുക്കും ചിട്ടയുമില്ലാതെ അനവസരത്തിൽ, നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ കടന്നുവരുന്ന ചിന്തകൾ തികച്ചും അരോചകമാണെന്നു മാത്രമല്ല, ചിലരിലെങ്കിലും കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ചിന്തകളും അതിനെത്തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളും ഒരു രോഗമായാണ് മനഃശാസ്ത്രം കാണുന്നത്. പീഢിത ചിന്തകളും അനുബന്ധ നിർബന്ധിത പ്രവർത്തനങ്ങളും അടങ്ങുന്ന ഈ രോഗത്തിന് ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ആകാംഷയും ഭയവും അങ്കുരിപ്പിക്കുന്ന ചിന്ത, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ, ബോധമനസ്സിനുൾക്കൊള്ളാൻ കഴയാത്ത ചിന്തകൾ എന്നിങ്ങനെ പല രീതിയിലും നമുക്കിവരുടെ ചിന്തകളെ വിശേഷിപ്പിക്കാം. ചിന്തകൾ അവരുടെ അനുവാദമില്ലാത്ത നുഴഞ്ഞുകയറ്റക്കാരാണ് എന്നർത്ഥം. അതിനെ ഒഴിവാക്കാൻ ഇത്തരക്കാർക്കാകില്ല എന്നത് യഥാർത്ഥ പ്രശ്നം. ഇത്തരക്കാരുടെ പ്രവൃത്തികളുടെ അപാകത കൊണ്ടാണ് പലരും ചികിത്സക്കായി എത്തപ്പെടുന്നത്. അടുത്ത ബന്ധുക്കളായിരിക്കും മിക്കവാറും ഇത്തരം രോഗികളെ കൂട്ടികൊണ്ടു വരിക.

എല്ലാ രോഗികൾക്കും ഒരേ ലക്ഷണങ്ങൾ ആയിരിക്കണമെന്നില്ല. അവരുടെ പ്രവൃത്തിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുകതന്നെ. കുളിക്കാൻ എടുക്കുന്ന സമയം പതിൻ മടങ്ങു വർദ്ധിക്കുക, വീണ്ടും വീണ്ടും കൈകാലുകൾ കഴുകുക, അടുക്കിവച്ചതു തന്നെ വീണ്ടും വീണ്ടും അടുക്കുക, രാത്രിയിലും പകലും പലപ്രാവശ്യം ഗ്യാസ് ഓഫാക്കിയിട്ടുണ്ടോ, വാതിൽ അടച്ചിട്ടുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തുക, വെറുതെ ആവർത്തിച്ചു എണ്ണിക്കൊണ്ടിരിക്കുക, ഞരമ്പുവലി എന്ന് പറയുന്ന ചില പ്രത്യേക അവയവങ്ങളുടെ ചലനങ്ങൾ തുടങ്ങി പലതുമാകാം ഇത്തരം രോഗികകളുടെ ലക്ഷണങ്ങൾ. നിരന്തരം ഇവരുടെ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടിരിക്കും. ഇതിനെ നിയന്ത്രിക്കാൻ ഇക്കൂട്ടർക്കാകില്ല എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. അവരുടെ ചിന്തകൾ അവരെകൊണ്ടിതു ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കും.

അണുക്കളേയും അണുബാധകളേയും ഭയക്കുന്നവരാണിതിൽ ഭൂരിപക്ഷവും. അവരുടെ മനസ്സും അതിനെ നേരിടാൻ ഉതകുന്ന ചിന്തകൾ നിറഞ്ഞതു മാത്രമായിരിക്കും. തിളച്ച വെള്ളത്തിൽ അണുക്കളുണ്ടാകില്ല എന്ന വിശ്വാസത്തിൽ വെള്ളം മക്കൂറുകളോളം തിളപ്പിക്കുന്നവരും, തിളച്ച വെള്ളം കുടിച്ചു പൊള്ളൽ ഉണിണ്ടാക്കുന്നവരും ഇത്തരക്കാരിൽ കണ്ടേക്കും. ചിലരാകട്ടെ പ്രാർത്ഥനകളോ മന്ത്രങ്ങളോ ആയി സമയം കളയും. അനാവശ്യ വസ്തുക്കൾ ചേർത്തുവയ്ക്കുന്നവരും അത്തരം വസ്തുക്കൾകൊണ്ട് വീട് വൃത്തിഹീനമാക്കുന്നവരും ഒ സി ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയിൽ ഉണ്ടാകാറുണ്ട്. രോഗിയുടെ സ്വഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റം ശ്രദ്ധയിൽ പെട്ടാൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഒരു ഡോക്റ്റർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ് ഒ.സി.ഡി.

ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. മറ്റെല്ലാ മാനസിക രോഗങ്ങളിലുമെന്നപോലെ പാരമ്പര്യത്തിനും ഇതിൽ പ്രസക്തിയുണ്ട്. അതുപോലെതന്നെ തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തന വൈകല്യങ്ങളും ഇതിനു കാരണമായേക്കാം. ഇത്തരം രോഗികളുടെ കാന്ത തരംഗ ചിത്രങ്ങളിൽ തലച്ചോറിലെ ഫ്രോണ്ടൽകോർട്ടെക്സിലും അതിനടിയിലെ ചില ഭാഗങ്ങളിലും ചില വ്യത്യാസങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഗവേഷണം ഊർജ്ജിതമായി നടന്നു വരുന്നു. ഇത് പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും ഇരുപതു വയസ്സിനുള്ളിൽ കൂടുതലാളുകളും ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മുപ്പത്തഞ്ചിനു ശേഷം അപൂർവമാണെങ്കിലും ആദ്യലക്ഷണം കാണിക്കില്ല എന്ന് പറയാൻ കഴിയില്ല.

കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടുതന്നെ വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾ തന്നെയാണ് അലോപ്പതിയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരം നൽകുന്നതിനുതകുന്ന മരുന്നുകൾ ഉണ്ട്. രോഗിയുടെ മറ്റു ലക്ഷണങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിക്കുന്നത്. സൈക്കോതെറാപ്പിക്ക് വളരെ പ്രാധാന്യമുള്ള ഒരു രോഗമാണിത്. കൗൺസിലിങ്, ഹാബിറ്റ് റിവേഴ്സൽ തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രത്യേകിച്ചും എക്സ്പോഷർ ആൻഡ് റെസ്പൊൺസ് പ്രീവെൻഷൻ തെറാപ്പി എന്നിവ ഇത്തരം രോഗികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ പോലുള്ള ബ്രെയിൻ സ്റ്റിമുലേഷൻ തെറാപ്പികളും ആവശ്യമായി വന്നേക്കാം.

 

ഡോ. സുനീത് മാത്യു

ആകാംക്ഷാ രോഗം

ഏതു പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ആകാംക്ഷാ രോഗം (Anxiety disorders). എന്തെങ്കിലും കാര്യങ്ങളിൽ ആകാംക്ഷയില്ലാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടുതന്നെ ഇതിനെ രോഗമായി കാണുവാൻ അധികമാർക്കും കഴിയാറുമില്ല. എന്നാൽ ഈ ആകാംക്ഷ നമ്മുടെ ജീവിതത്തിൽ വില്ലൻ ആയാലോ? നമ്മുടെ ജോലി, പഠനം, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിച്ചാലോ? തീർച്ചയായും അപ്പോൾ ഇതൊരു ഗുരുതര പ്രശ്‌നമായി മാറും എന്നതിൽ സംശയമുണ്ടാകാനിടയില്ല.

ഭയം തന്നെയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം. അപ്രതീക്ഷിതമായോ, തുടർച്ചയായോ, ഉണ്ടാകുന്ന ഭയം, അതിനനുബന്ധമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ. കൈകാലുകൾ വിറയ്‌ക്കുക, നെഞ്ചിടിപ്പ് കൂടുക, മയക്കമുണ്ടാകുക, ശ്വാസതടസമുണ്ടാകുക, ടോയ്‌ലെറ്റിൽ പോകാൻ തോന്നുക തുടങ്ങി പലതരം അസ്വസ്ഥതകൾ ഉണ്ടാകാം. സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത ഒരവസ്ഥ എന്ന് വേണമെങ്കിൽ പറയാം. ചിലരിലാകട്ടെ ചുണ്ടും വായും വരളുക, ഛർദിക്കാൻ വരിക, മാംസപേശികൾ വലിഞ്ഞുമുറുകുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ.

ആകാംക്ഷാ രോഗങ്ങളും പാരമ്പര്യമായിട്ടാണ് കണ്ടുവരുന്നത്. ജീവിത സാഹചര്യങ്ങളും സമ്മർദ്ദങ്ങളും ഇതിന്റെ പ്രശ്‌നങ്ങൾക്ക് തീവ്രത കൂട്ടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, ഗുരുതരമായ ശാരീരിക രോഗങ്ങൾ തുടങ്ങിയവ ഈ രോഗാവസ്ഥയെ ഗുരുതരമാക്കിയേക്കാം. കൗമാരക്കാരുടെ ഇടയിലും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ചില രോഗങ്ങളും ഇതിന്റെ പുറകിൽ ഉണ്ടാകാം. ബെൻസോ ഡിയസിപാം പോലുള്ള ചില മരുന്നുകൾ, കഫീൻ, മദ്യം തുടങ്ങിയവയും ആകാംക്ഷാ രോഗങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഗാബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തലച്ചോറിലെ ഒരു രാസവസ്‌തുവിന്റെ അളവ് കുറയുമ്പോഴാണ് നമുക്ക് ഈ അസ്വസ്ഥകൾ ഉണ്ടാകുന്നത്. തലച്ചോറിലെ അമൈഗ്‌ദാല എന്നറിയപ്പെടുന്ന ഭാഗമാണ് ഭയവും ആകാംക്ഷയും ഉണ്ടാക്കുന്നത്. ഇതിന്റെ പ്രവർത്തന വൈകല്യവും ഈ രോഗത്തിന്റെ കാരണമാണ്. തലച്ചോറിന്റെ മറ്റുചില ഭാഗങ്ങൾക്കും ഇതിൽ പങ്കില്ലാതില്ല.

ആകാംക്ഷാ രോഗങ്ങൾ പലവിധത്തിൽ തരം തിരിക്കപ്പെട്ടിട്ടുണ്ട്. താഴെ പറയുന്നവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.

ജെനറലൈസ്ഡ്ആങ്സൈറ്റി ഡിസോർഡർ (Generalized Anxiety Disorder)

മാസങ്ങളോളം തുടർച്ചയായ ഭയവും ആകാംക്ഷയുമാണ് മുഖ്യ ലക്ഷണങ്ങൾ. ശരീരത്തളർച്ച, ഒന്നിലും ശ്രദ്ധിക്കാനാകാത്ത അവസ്ഥ, വിഷമം നിയന്ത്രിക്കാൻ കഴിയാതാകുക, ഉറക്കം കിട്ടാതിരിക്കുക, അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

പാനിക് ഡിസോർഡർ (Panic Disorder)

പൊടുന്നനെ ഉണ്ടാകുന്ന ഭയം ആണ് ഇതിന്റെ മുഖ്യ ലക്ഷണം. സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന തോന്നൽ, അടുത്തുവരാൻ പോകുന്ന അവസ്ഥയെക്കുറിച്ചുള്ള ശക്‌തമായ ഭയം. മുൻ അനുഭവങ്ങളിൽ നിന്നും ഇത്തരം അവസ്ഥയുണ്ടാക്കിയ സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ ഭയമുണ്ടാകുക തുടങ്ങിയവയാണിതിന്റെ ലക്ഷണങ്ങൾ.

സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ (Social Anxiety Disorder)

ആൾക്കൂട്ടത്തെ ഭയപ്പെടുക, ആളുകളെ അഭിമുഖീകരിക്കുവാൻ ഭയം, ആളുകൾ തന്നെയാണ് നോക്കുന്നതെന്നും, തന്നെക്കുറിച്ചാണ് പറയുന്നതെന്നും തോന്നുക, സുഹൃത്തുക്കളുമായി ഇടപഴകാനാകാതെ വരിക, ജോലിക്കോ പഠനത്തിനോ പോകാൻ കഴിയാതെ വരിക, ആളുകളുടെ സാന്നിധ്യത്തിൽ മറ്റു ചില രോഗങ്ങൾ ഉള്ളതായി തോന്നുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷണം.

സ്പെസിഫിക് ഫോബിയ (Specific Phobia)

ചില പ്രത്യേക സാഹചര്യങ്ങളോടും സാധനങ്ങളോടും ഉള്ള ഭയമാണിത്. ഉയരത്തിൽ കയറാനോ ഉയരത്തിൽ നിന്ന് നോക്കാനോ ഭയം, വിമാനയാത്ര ചെയ്യാൻ ഭയം, ലിഫ്റ്റിൽ കയറാൻ ഭയം, അടച്ച മുറിയിൽ ഭയം, തുറസ്സായ സ്ഥലം ഭയം തുടങ്ങി ഒട്ടേറെയുണ്ട് പട്ടികയിൽ.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder)

ഒരിക്കൽ അനുഭവിച്ച ഒരു സമ്മർദ്ദം വീണ്ടും വീണ്ടും സങ്കൽപ്പത്തിൽ സൃഷ്‌ടിച്ചെടുക്കുന്നു എന്നതാണ് ഈ രോഗാവസ്ഥ. ഒരിക്കൽ ഉണ്ടായ ഒരു അപകടം, അതിന്റെ നടുക്കം വിട്ടുമാറാതിരിക്കുക, ഇടയ്ക്കിടയ്ക്ക് അത് അനുഭവഭേദ്യമാകുക എന്നതാണീ രോഗത്തിന്റെ പ്രത്യേകത. കുട്ടിക്കാലത്തു ശാരീരികമായോ മാനസികമായോ ദുര്യുപയോഗം ചെയ്യപ്പെട്ടത് , ബലാത്‌സംഗം ചെയ്യപ്പെട്ടത്, ഗുരുതരമായ ഒരപകടം, ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എന്തുമാകാം ഇതിന്റെ പിന്നിൽ.

സെപ്പറേഷൻ ആങ്സൈറ്റി ഡിസോർഡർ (Separation Anxiety Disorder)

കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അടുത്ത ബന്ധങ്ങളിൽ നിന്നും വേർപിരിയുന്നതിന്റെ പ്രശ്‌നങ്ങൾ തന്നെ. ഏഴു ശതമാനം മുതിർന്നവരേയും നാല് ശതമാനം കുട്ടികവിളേയും ഇത് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത്തരം വേർപിരിയലുകളെ ഉൾക്കൊള്ളാൻ കഴിയുന്നതെന്നും ഓർക്കണം.

സിറ്റുവേഷണൽ ആങ്സൈറ്റി (Situational Anxiety)

പുതിയ സാഹചര്യങ്ങളുമായോ മാറ്റങ്ങളുമായോ ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്ക് ചില സാഹചര്യങ്ങളിൽ പാനിക് അറ്റാക്കിനു തുല്യമായ അവസ്ഥയാണുണ്ടാകുക.

ഒബ്സസ്സീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder)

ഈ അടുത്തകാലങ്ങളിൽ കൂടുതലായി കേൾക്കുന്ന ഒരു രോഗമാണിത്. എന്താണെന്നറിയില്ലെങ്കിലും മിക്കവർക്കും സുപരിചിതമായ ഒരു രോഗമാണിത്. ചില ചിന്തകൾ രോഗിയുടെ അനുവാദമില്ലാതെ കടന്നു വരികയും അതിനോടനുബന്ധമായ ചില പ്രവർത്തനങ്ങൾക്ക് നിർബന്ധിതരാക്കുകയും ചെയുന്ന അവസ്ഥ. മിക്കവർക്കും ഇത് വൃത്തിയുടേയും സംശയത്തിന്റെയും ഭാവത്തിലാണ് കടന്നു വരുന്നത്. എത്ര കഴുകിയാലും വൃത്തിയാകുന്നില്ല എന്ന തോന്നൽ വീണ്ടും വീണ്ടും കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കും. വീട് പൂട്ടിയോ, ഗ്യാസ് ഓഫ് ചെയ്‌തോ തുടങ്ങിയ സംശയങ്ങളും രോഗിയെകൊണ്ട്  വീണ്ടും വീണ്ടും പരിശോധിപ്പിച്ചുകൊണ്ടിരിക്കും.

സെലക്റ്റീവ് മ്യൂട്ടിസം (Selective Mutism)

നന്നായി സംസാരിക്കുന്ന ഒരാൾ ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ആവശ്യമുള്ളപ്പോൾ വാക്കുകൾ കിട്ടാതെ, സംസാരിക്കാനാകാതെ കഷ്‌ടപ്പെടുന്ന ഒരവസ്ഥയാണിത്.

ഇത്രയും ആകാംക്ഷ രോഗങ്ങൾ വിവരിച്ചതിൽ നിന്നും അത് അനുഭവിക്കുന്ന വ്യക്‌തിക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിക്കാണുമല്ലോ. മറ്റേതു മാനസിക രോഗങ്ങളുമെന്നപോലെ ചികിൽസിക്കപ്പെടേണ്ട ഒരു രോഗം തന്നെയാണിതും. മരുന്നുകൾക്ക് ഇതിൽ ഗുണപ്രദമായ പങ്കുണ്ട്. തലച്ചോറിലെ രാസവസ്‌തുക്കളുടേയും ചില ഭാഗങ്ങളുടേയും പ്രവർത്തന നിയന്ത്രണം മരുന്നുകൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ ഹോമിയോപ്പതി മുരുന്നുകൾക്കുള്ള പ്രസക്‌തി ഞാൻ മൂന്നധ്യായങ്ങളിൽ വിവരിച്ചിരുന്നു. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട് സൈക്കോതെറാപ്പിയും. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും മൈൻഡ് ഫുൾനെസ് തെറാപ്പിയുമാണ് ഇതിൽ പ്രാധാന്യമർഹിക്കുന്നത്. മദ്യം, കഫീൻ, പുകവലി തുടങ്ങിയവയുടെ നിയന്ത്രണവും ചികിത്‌സക്ക് അനിവാര്യമാണ്.

 

ഡോ സുനീത് മാത്യു

ഹോമിയോപ്പതി

ലോകത്തിലെ തന്നെ ഏറ്റവും പുതിയ ചികിത്‌സാരീതിയാണ് ഹോമിയോപ്പതി. 1810 ൽ ജർമൻ ഭിഷഗ്വരനായിരുന്ന ഡോ. ഹാനിമാൻ ആണ് ഈ ചികിത്‌സാരീതി ആദ്യമായി ലോകത്തിനു സമർപ്പിക്കുന്നത്. മറ്റു പാരമ്പര്യ ചികിത്‌സകളിൽ നിന്നും കടം കൊണ്ടല്ല ഇത് രൂപം കൊണ്ടതെന്നതും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പ്രചാരവും അംഗീകാരവും കിട്ടിയ മറ്റൊരു ചികിത്‌സാരീതിയില്ല എന്നതും ഹോമിയോപ്പതിയെ മറ്റു ചികിത്സാരീതികളിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോഡേൺ മെഡിസിൻ എന്നറിയപ്പെട്ടിരുന്ന അലോപ്പതി ചികിത്‌സാരീതിക്ക്‌ വളരെയധികം പരിമിതികൾ ഉണ്ടായിരുന്നു. അതുതന്നെയായിരിക്കാം അക്കാലങ്ങളിൽ ഹോമിയോപ്പതിക്ക്‌ ഇത്രയധികം പ്രചാരം കിട്ടുവാനുണ്ടായ ഒരു കാരണവും. പെൻസിലിൻ കണ്ടു പിടിക്കുന്നത് വരെ അമേരിക്കയിലേയും യൂറോപ്പിലേയും ഏറ്റവും നല്ല ചികിത്‌സാരീതിയായിട്ടായിരുന്നു ഹോമിയോപ്പതി തിളങ്ങിയിരുന്നത്.

തുടർന്നുണ്ടായ ചില വർഷങ്ങൾ, ആന്റി ബയോട്ടിക്കുകളുടെ കുത്തൊഴുക്കിൽ ലോകത്താകെ ഈ ചികിത്‌സാരീതി പിന്നോട്ട് വലിക്കപ്പെട്ടെങ്കിലും അടുത്തകാലങ്ങളിൽ വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഹോമിയോപ്പതി ചികിത്‌സാരീതിയിലേക്ക് വേണ്ടത്ര എത്തുന്നില്ല, അല്ലെങ്കിൽ എത്തിക്കുന്നില്ല എന്നതും ഈ ശാസ്‌ത്രത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നിരിക്കാം.

മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ആളുകൾ ബോധവാന്മാരായത് ഈ അടുത്തകാലങ്ങളിൽ മാത്രമാണ് എന്നതും അക്കാലങ്ങളിൽ ഹോമിയോപ്പതി ചികിത്‌സയെ പല രാജ്യങ്ങളിലും മന്ദീഭവിപ്പിക്കാൻ കാരണമായിരുന്നിരിക്കാം. അമേരിക്കയിലും യൂറോപ്പിലും വളർന്നു വികസിച്ചിരുന്നു എങ്കിലും ഹോമിയോപ്പതിക്ക്‌ ഏഷ്യയിൽ പ്രചാരമുണ്ടാക്കിയ രാജ്യം ഇന്ത്യ തന്നെയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയുവാൻ കഴിയും. മറ്റു രാജ്യങ്ങളിൽ ഹോമിയോപ്പതി പഠിക്കണമെങ്കിൽ അലോപ്പതിയിൽ ബിരുദം വേണമെന്നിരിക്കെ, ബിരുദ ലെവലിൽ ഹോമിയോപ്പതി പഠനം നടത്തുന്ന ചുരുക്കം രാജ്യങ്ങളിൽ പ്രധാനിയും ഇന്ത്യ തന്നെ. ഈ അടുത്ത വർഷങ്ങളിൽ ഹോമിയോപ്പതിയെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും മാറ്റി ആയുഷ് മന്ത്രാലയത്തിലാക്കിയ നടപടി ഹോമിയോപ്പതിയെ വീണ്ടും ഗവേഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ സഹായവും ഇക്കാര്യത്തിലുണ്ട് എന്നത് തീർച്ചയായും ശുഭകരമാണ്.

ശാസ്‌ത്രത്തിന്റെ ഒരു പ്രത്യേകത, അത് നമുക്ക് പൂർണമായും പിടിതരുന്നില്ല എന്നത് തന്നെയാണ്. ഇന്നത്തെ ശരി നാളത്തെ ശരി ആയിരിക്കണമെന്നില്ല. ഇന്ന് തെറ്റെന്നു കരുതുന്നത് നാളെ ശരിയുമാകാം. ഇത് ഹോമിയോപ്പതിയുടെ കാര്യത്തിലും അർത്ഥവത്താണ്. ഹോമിയോപ്പതി മരുന്നുകൾ നേർപ്പിക്കുമ്പോൾ മരുന്നുകളുടെ അംശം ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ മരുന്നില്ല എന്നതായിരുന്നു ഹോമിയോ വിരുദ്ധർ പ്രചരിപ്പിച്ചിരുന്നത്. ഈ സംശയകാലത്തും ഹോമിയോപ്പതി ചികിത്‌സാ വളർന്നുകൊണ്ടിരുന്നു എന്നത് രോഗികൾക്കുകിട്ടിയ രോഗശമനം കൊണ്ടായിരിക്കുമല്ലോ!

നാനോ ടെക്‌നോളജി വളർന്നു വന്നപ്പോഴാണ്, ചെറിയ കണങ്ങൾ നമ്മുടെ എക്കാല സങ്കൽപ്പങ്ങൾക്കപ്പുറം ചെറുതാണെന്ന് മനസിലാക്കുന്നത്. ഒരു നാനോ ഗ്രാം അല്ലെങ്കിൽ നാനോ മീറ്റർ എന്നത് ദ്രവ്യത്തിന്റെ അടിസ്ഥാന അളവിന്റെ ആയിരം മില്യൺ ചെറുതാണ്. കൃത്യമായി പറഞ്ഞാൽ 1/10 to the power of 9 = 1/1000000000. ഹോമിയോപ്പതി മരുന്നുകൾ ഇത്രയധികം നേർപ്പിക്കപ്പെടുന്നുമില്ല. അതിനർത്ഥം ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.

ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ  നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം.  അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.

സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്‌. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.

പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു.  ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.

ഡോ സുനീത് മാത്യു

പഠന വൈകല്യം

കുട്ടികൾ നന്നായി പഠിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. തന്റെ കുട്ടിക്ക് കഴിയുന്നത്ര  വിദ്യാഭ്യാസം കൊടുക്കണമെന്നാഗ്രഹിക്കുന്നവർ. എന്നാൽ ചില കുട്ടികൾ നന്നായി പഠിക്കുന്നു. ചിലരാകട്ടെ പഠനത്തിൽ വിമുഖത കാണിക്കുന്നു. മറ്റുചിലരാകട്ടെ എഴുതാനോ വായിക്കാനോ പ്രാപ്‌തിയില്ലാത്തവരും. ഇവരിൽ മിക്കവരും പഠനമൊഴികെയുള്ള മറ്റെന്തിനും മിടുക്കു കാണിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെ അവരുടെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടുന്നു. കഠിനമായ ശിക്ഷണവും സ്വകാര്യ വിദ്യാഭ്യാസവുമാണ് മിക്ക മാതാപിതാക്കളും ഇതിനു കാണുന്ന പരിഹാരം. എന്നാൽ ഇതൊരുപക്ഷേ പഠന വൈകല്യമാകാം. മറ്റു വൈകല്യങ്ങളെന്നപോലെ തലച്ചോറിലെ ഒരു വൈകല്യം എന്നർത്ഥം.

ഭാഷ, അക്ഷരങ്ങൾ, അക്കങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവില്ലായ്‌മയാണ് പഠന വൈകല്യം കൊണ്ടുദ്ദേശിക്കുന്നത്. ഇതിന് ബുദ്ധിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പഠന വൈകല്യം ബാധിക്കുന്ന കുട്ടികൾ ചിലരെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു ബുദ്ധി കൂടുതലുള്ളവരുമാകാം. വായിക്കാനോ എഴുതാനോ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുക, പ്രതേകിച്ചും അവരുടെ വയസ്സിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു്. വായിക്കാനോ എഴുതാനോ തന്നെ കഴിയാത്തവരും വിരളമല്ല. വായിക്കുമ്പോൾ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ കഴിയാതെ വരിക, അക്ഷരതെറ്റുകൾ ധാരാളമായി വരുത്തുക, കണക്കുകൂട്ടാൻ ബുദ്ധിമുട്ടുണ്ടാകുക, അക്കങ്ങളുടെ ബന്ധം നിശ്ചയമില്ലാതെ വരിക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങൾ തന്നെ. ശ്രദ്ധ പതറുക, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക, ദിശാബോധം ഇല്ലാതെ വരിക, അച്ചടക്കമില്ലായ്‌മ തുടങ്ങിയവയും ഇവരുടെ പ്രശ്‌നങ്ങൾ ആകുന്നു.

പ്രായത്തിനനുസരണമായി ലക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. പ്രായാടിസ്ഥാനത്തിൽ ലക്ഷണങ്ങൾ ഇപ്രകാരമായിരിക്കും:

അഞ്ചു വയസ്സിനു മുൻപ് :

  • വാക്കുകൾ ഉച്ചരിക്കുവാൻ പ്രയാസം.
  • സംസാരിക്കുമ്പോൾ ശരിയായ വാക്കുകൾ കണ്ടുപിടിക്കാൻ വിഷമിക്കുക.
  • താളാത്‌മകമായി പാട്ടുകൾ പാടാൻ കഴിയാതിരിക്കുക.
  • അക്ഷരങ്ങൾ, അക്കങ്ങൾ, ആകൃതികൾ, നിറങ്ങൾ തുടങ്ങിയവ തെറ്റിപ്പോകുക.
  • പെൻസിൽ, ക്രയോൺസ് തുടങ്ങിയവ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.

അഞ്ചു മുതൽ പത്തു വയസു വരെ:

  • അക്ഷരങ്ങളും അവയുടെ ഉച്ചാരണങ്ങളുമായുള്ള ബന്ധം കിട്ടാതിരിക്കുക.
  • അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചു വാക്കുകൾ വായിക്കാനാകാതിരിക്കുക.
  • നിസ്സാര വാക്കുകൾ പോലും വായിക്കുമ്പോൾ തെറ്റിപ്പോകുക.
  • എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുക, തിരിഞ്ഞു പോകുക.
  • ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുക.

പത്തു മുതൽ പതിമൂന്നു വയസുവരെ:

  • വായിക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവിക്കുക.
  • കണക്കുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
  • വായനയോടും എഴുത്തിനോടും വെറുപ്പുണ്ടാകുക, കഴിയുന്നതും ഇതിൽനിന്നൊഴിയാൻ ശ്രമിക്കുക.
  • വൃത്തിഹീനമായ കൈയ്യക്ഷരം.
  • ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതാകുക.
  • ബോർഡിൽ നിന്നും എഴുതിയെടുക്കാനാകാതാകുക.
  • വാക്കുകൾ മാറ്റി തെറ്റായി ഉച്ചരിക്കുക.

പഠന വൈകല്യത്തിന്റെ കാരണങ്ങൾ ഇന്നും വ്യക്‌തമല്ല. തലച്ചോറിന്റെ ഘടനാപരമായ വൈകല്യം തന്നെയാണിതിന്റെ പുറകിലെന്നു പറയുമ്പോഴും അതിനുള്ള കാരണങ്ങൾ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. പാരമ്പര്യം, ജന്മ സമയത്തുണ്ടാകുന്ന തലച്ചോറിന്റെ പരിക്കുകൾ, തൂക്കക്കുറവ്, ഗർഭകാലത്ത് ഉപയോഗിച്ചിരുന്ന ചില മരുന്നുകൾ, മദ്യം തുടങ്ങിയവയും, ഗർഭകാലത്തെ പോഷകാഹാരക്കുറവ്, ആഹാരക്കുറവ്, മാതാവിന്റെ ശരീരത്തിലെത്തിയ ചില ലോഹാംശങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെട്ടേക്കാം.

വിവര ശേഖരണത്തിലും ഉപയോഗത്തിലുമാണ് ഇത്തരക്കാരിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. വിവരങ്ങൾ അല്ലെങ്കിൽ അറിവുകൾ തലച്ചോറിൽ വിനിയോഗിക്കപ്പെടുന്നത് നാലുതരം പ്രവർത്തനങ്ങളിലൂടെയാണ്.

നിക്ഷേപണമാണ് ആദ്യ ഘട്ടം. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ പ്രത്യേകിച്ചും കാഴ്‌ച, കേൾവി വഴി ലഭിക്കുന്ന വിവരങ്ങളെ തലച്ചോറിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്. ഏകീകരണമാണ് രണ്ടാമത്തേത്. പഞ്ചേന്ദ്രിയങ്ങൾ വഴി ലഭ്യമാകുന്ന സമാനമായ വിവരങ്ങൾ ഏകീകരിക്കുക എന്നതാണ് ഈ പ്രക്രിയ. സംഭരണമാണ് അടുത്തത്. ഓരോ ഇന്ദ്രിയങ്ങളും വിവരങ്ങൾ കൈമാറുന്നത് തലച്ചോറിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ്. കിട്ടുന്ന വിവരങ്ങൾ ഏകോപനത്തിനുശേഷം ആവശ്യത്തിന് പുറത്തെടുക്കാൻ വേണ്ടി അനുയോജ്യമായ കേന്ദ്രങ്ങളിൽ സംഭരിക്കുകയെന്ന പ്രക്രിയയാണിത്. വീണ്ടെടുക്കൽ ആണ് നാലാമത്തേത്. ആവശ്യാനുസരണം വിവരങ്ങൾ തലച്ചോറിൽ നിന്നും പുറത്തെടുക്കുന്ന പ്രക്രിയയാണിത്. പഠന വൈകല്യം ഉള്ളവരിൽ ഈ പ്രവർത്തനങ്ങൾ സുഗമമായിരിക്കില്ല എന്നതാണ് അവർ നേരിടുന്ന വെല്ലുവിളിയും.

പഠന വൈകല്യം എന്ന് പറയുമ്പോഴും ഇത് ഒരു തരത്തിൽ മാത്രമല്ല ഉള്ളത്. പലതരത്തിലുള്ള വൈകല്യങ്ങളുണ്ട്. ഇവയിൽ  ഏതെങ്കിലുമൊന്നോ ഒന്നിലേറെയോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. പഠന വൈകല്യ വിദ്യാഭ്യാസത്തിൽ പരിശീലനം കിട്ടിയിട്ടുള്ളവർക്കു മാത്രമേ ഇത് നിർണ്ണയിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ട ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പ്രധാന പഠന വൈകല്യങ്ങൾ താഴെ പറയുന്നവയാണ്.

ഡിസ്ലെക്സിയ: എന്നത് പഠന വൈകല്യത്തിന് പൊതുവായി പറയുന്ന ഒരു പേരാണ്. 70% കുട്ടികളുടെയും പ്രശ്‌നവും ഇതുതന്നെയായിരിക്കും. റീഡിങ് ഡിസോർഡർ എന്നും ഡിസോർഡർ ഓഫ് റിട്ടൺ എക്‌സ്‌പ്രെഷൻ എന്നുമുള്ള രണ്ടു പ്രശ്‌നങ്ങൾ ചേർന്നതാണ് ഇത്.  പൊതുവായി പറഞ്ഞാൽ എഴുതാനും വായിക്കാനും ഉച്ചരിക്കുവാനുമുള്ള പ്രശ്‌നങ്ങൾ തന്നെ. എന്നിരിക്കിലും വായിക്കാനുള്ള പ്രശ്‌നങ്ങളാണ് ചില സമയങ്ങളിലെങ്കിലും ഡിസ്‌ലെക്‌സിയ കൊണ്ടുദ്ദേശിക്കുന്നത്.

ഡിസ് ഗ്രാഫിയ: എഴുതുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഡിസ് ഗ്രാഫിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഡിസ്കാൽകുലിയ: കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈകല്യമാണ് ഇത്.

പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുന്ന ഒന്നല്ല പഠനവൈകല്യം. എന്നാൽ പഠന വൈകല്യ ചികിത്‌സയിൽ കുറെ വർഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ഞാൻ ചികിത്‌സക്കായി ഉപയോഗിക്കുന്നത് ഹോമിയോപ്പതി മരുന്നുകളാണ്. കൂടെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ചില പഠന പരിശീലനങ്ങളും. ഇത് രണ്ടും കൃത്യമായി പാലിക്കുന്നവരിൽ എൺപതു ശതമാനത്തിലധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായി കരുതുന്നു.

കുട്ടികൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ അത് തനിയെ ശരിയാകും എന്ന് ചിന്തിച്ചു സമയം കളയുന്നതിനു പകരം എത്രയും വേഗം വിദഗ്ദ്ധ സഹായം തേടുക എന്നത് തന്നെയാണ് ഏറ്റവും ശരി. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഇന്ന് ലഭ്യമാണ്. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും പഠിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ മാനസിക സമ്മർദ്ദം ഉയർത്താനും, തന്മൂലം പഠനം കൂടുതൽ തകരാറിലാക്കാനും മാത്രമേ ഉപകരിക്കൂ.

 

ഡോ സുനീത് മാത്യു

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം2

ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഖ്യമായും പല ലൈംഗീക പ്രശ്‌നങ്ങളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ ലൈംഗീകത എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗീക വിനോദത്തിനോ പ്രത്യുത്‌പാദനത്തിനോ അല്ലെങ്കിൽ ഇവ രണ്ടിനുമോ വേണ്ടി സ്‌ത്രീ പുരുഷന്മാർ ഇണ ചേരുന്നതിനെയാണ് ലൈംഗീക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും താത്‌പര്യങ്ങളും അനിവാര്യവുമാണ്.

ലൈംഗീക ബന്ധത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആകെ സെക്ഷ്വൽ റെസ്‌പൊൺസ് സൈക്കിൾ എന്ന് പറയും. ഇത് നാല് വിവിധ ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ ഘട്ടങ്ങളും ഒരു സംതൃപ്‌ത ലൈംഗീക ബന്ധത്തിന് തുല്യ പ്രാധാന്യം ഉള്ളവ തന്നെയാണ്. ഇതിൽ ഏതു ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ലൈംഗീക മാനസിക ആരോഗ്യത്തിൽ പ്രതിഫലിക്കാവുന്നതു തന്നെയാണ്.

എക്സയിറ്റ്മൻറ് അഥവാ ആവേശം എന്നതാണ് ആദ്യ ഘട്ടം. ഇത് ഏതാനും മിനുട്ടുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. ഇതിന്റെ സമയ ദൈർഘ്യം കൂടുന്നതനുസരിച്ചു ലൈംഗീക സംതൃപ്‌തിയും കൂടുന്നതായിരിക്കും. ശരീരത്തിലെ മസിലുകൾ മുറുകുക, ഹൃദയ നിരക്ക്, ശ്ശ്വാസോച്‌വാസം എന്നിവ കൂടുക, ലൈംഗീകാവയവങ്ങളിലേക്കു രക്‌ത സംക്രമണം അധികരിക്കുക, മുലക്കണ്ണുകൾ ദൃഢമാകുക, സ്‌ത്രീകളുടെ യോനീച്ഛദം (ക്ലിറ്റോറിസ്), യോനിച്ചുണ്ടുകൾ തുടങ്ങിയവയ്ക്കും പുരുഷ ലിംഗത്തിനും ഉദ്ധാരണമുണ്ടാകുക, യോനിസ്രവങ്ങൾ ഉണ്ടാകുക, പുരുഷന്മാരിൽ വൃഷണങ്ങൾ വീർക്കുക, സ്രവങ്ങളുൽപാദിപ്പിക്കുക, സ്‌ത്രീകളിൽ മാറിടങ്ങൾ വീർത്തു വരിക തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ.

രണ്ടാമത്തെ ഘട്ടം പ്ലാറ്റോ (plateau)എന്നാണറിയപ്പെടുന്നത്. ഒന്നാം ഘട്ടമായ എക്സയിറ്റ്മൻറ് തീവ്രത കൂടിയ ഘട്ടമാണിത്. യോനി കൂടുതൽ വികസിക്കുകയും വീർക്കുകയും ചെയ്യും.യോനീഭിത്തികൾ ഇരുണ്ട പർപ്പിൾ നിറത്തിലാകും. യോനിച്ഛദം കൂടുതൽ സൂക്ഷ്‌മ സംവേദന ക്ഷമതയുള്ളതാകുന്നു. ഹൃദയ നിരക്ക്, ശ്വാസ നിരക്ക്, രക്‌ത സമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയരുന്നതും, കാൽ പാദങ്ങളിലെയും കൈകളിലെയും മുഖത്തെയും മസിലുകൾ വലിഞ്ഞു മുറുകുന്നതും ഈ ഘട്ടത്തിലാണ്.

മൂന്നാമത്തെ ഘട്ടമാണ് ഓർഗാസം അഥവാ രതിമൂർച്ഛ എന്നറിയപ്പെടുന്നത്. ഇത് തന്നെയാണ്  സെക്ഷ്വൽ റെസ്‌പോൺസ് ചക്രത്തിന്റെ മൂർദ്ധന്യം എന്നറിയപ്പെടുന്നതും. ഹൃദയ, ശ്വാസ നിരക്കുകൾ, രക്‌തസമ്മർദം എന്നിവ അതിന്റെ മൂർദ്ധന്ന്യത്തിലെത്തുന്നതും ഇതിൽത്തന്നെ. ലൈംഗീക പിരിമുറുക്കത്തിൽ നിന്ന് മുക്‌തിപ്രാപിക്കുന്നതു രതിമൂർച്ഛയിലൂടെയാണ് . സ്‌ത്രീകളിൽ യോനിയും ഗർഭാശയവും പ്രത്യേക താളത്തിൽ സങ്കോചിക്കുകയും അപൂർവമായ ഒരു സുഖാവസ്ഥയിലേക്കു നയിക്കപ്പെടുകയും ചെയ്യും.പുരുഷൻമാരിൽ ലിംഗത്തിന്റെ അടിഭാഗത്തുള്ള മസിലുകൾ താളാത്‌മകമായി സങ്കോചിക്കുകയും സ്ക്കലനം നടക്കുകയും ചെയ്യും. പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ അവസ്ഥ നൽകുന്ന ഒന്നാണ് സ്ക്കലനം.

നാലാമത്തെ ഘട്ടമാണ് റെസൊല്യൂഷൻ (resolution) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലാണ് ശരീരം അതിന്റെ പൂർവകാല പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇത് സുഖത്തിന്റെയും അടുപ്പത്തിന്റെയും ക്ഷീണത്തിന്റെയും സമ്മിശ്രമായ ഒരു ഘട്ടമാണ്. സ്‌ത്രീകളിൽ ചിലർക്ക് ഈ ഘട്ടത്തിൽ നിന്ന് വീണ്ടും പെട്ടെന്ന് തന്നെ വീണ്ടുമൊരു രതിമൂർച്ഛാ ഘട്ടത്തിലേക്ക് മടങ്ങുവാൻ സാധിക്കും. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും റെസൊല്യൂഷൻ ഘട്ടങ്ങൾ വ്യത്യസ്‌തമാണ്. സ്‌ത്രീകൾക്ക് ഒന്നിലധികം രതിമൂർച്ഛകൾ സാധ്യമാണെങ്കിലും പുരുഷനിൽ റെസൊല്യൂഷൻ ഘട്ടം ദീർഘമായാണ് കണ്ടുവരുന്നത്. അതിനു റിഫ്രാക്ടറി പീരീഡ് എന്നാണ് പറയുന്നത്. ഈ സമയത്തു വീണ്ടുമൊരു രതിമൂർച്ഛ പുരുഷന് അപ്രാപ്യമാണ്. പ്രായം കൂടുംതോറും റിഫ്രാക്ടറി സമയം കൂടിക്കൊണ്ടിരിക്കും.

സ്‌നേഹവും ദൃഢമൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന ഒരു ഘട്ടമാണ് റെസൊല്യൂഷൻ എന്നതാണ് ഇതിന്റെ പ്രാധാന്യം. സ്‌ത്രീ എപ്പോഴും പുരുഷന്റെ കരുതൽ ഇഷ്‌ടപ്പെടുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. പുരുഷന്റെ ലൈംഗീകത രതിമൂർച്ഛയിലൂടെ തിരശീലയിടപ്പെടുന്നു. അതിനു ശേഷം ലൈംഗീക ചേഷ്‌ടകളോ സ്‌പർശനം പോലുമോ ഇഷ്‌ടപ്പെടാത്തവർ ധാരാളമുണ്ടാകും. എന്നാൽ സ്‌ത്രീക്ക് ഈ ഘട്ടം അങ്ങനെയല്ല. രതിമൂർച്ഛക്കു ശേഷമുള്ള ലൈംഗീക ചേഷ്‌ടകളും ഭാവങ്ങളും അവരെ വീണ്ടും രതിമൂർച്ഛയിലെത്തിച്ചേക്കാം. ഈ ഘട്ടത്തിലുള്ള പുരുഷന്റെ തലോടലോ, കെട്ടിപ്പിടിക്കലോ സ്‌ത്രീകളിൽ തൃപ്‌തിയും സ്‌നേഹവും വർധിപ്പിക്കാൻ കാരണമാകും എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീ അതാഗ്രഹിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത്തരം പ്രവർത്തികൾ സ്‌ത്രീകളിൽ ഇണയോടുള്ള സ്‌നേഹവും അടുപ്പവും വിശ്വാസവും വർധിക്കുന്നതിന് കാരണമാകുമെന്ന് പുരുഷന്മാരും മനസിലാക്കിയിരിക്കേണ്ടതാണ്.

ലൈംഗീകതയുടെ രസതന്ത്രം

ലൈംഗീക ബന്ധത്തിനും ലൈംഗീകതക്കും സഹായിക്കുന്ന വിവിധ ഹോർമോണുകൾ നമ്മുടെ ശരീരം സൃഷ്‌ടിക്കുമെങ്കിലും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊലാക്ടിൻ എന്നിവയാണ് ഇതിൽ മുഖ്യസ്ഥാനം വഹിക്കുന്നത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണും ഈസ്ട്രോജൻ സ്‌ത്രീ ഹോർമോണുമാണ്. പാൽ ഉത്‌പാദനമാണ് പ്രൊലാക്ടിൻറെ മുഖ്യ ധർമ്മം. ഈ ഹോർമോണുകളെല്ലാം വ്യത്യസ്ഥ അളവുകളിൽ സ്‌ത്രീ പുരുഷന്മാരിലുണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലും ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. സ്‌ത്രീകളിലാകട്ടെ നേരേ മറിച്ചും. ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റിറോൺ കുറവുമായിരിക്കും.

അതുപോലെ തന്നെ സ്‌ത്രീയുടെ ലൈംഗീക വികാരങ്ങളെ കുറക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രൊജസ്റ്റീറോൺ. സാധാരണയായി ആർത്തവ ചക്രത്തിലെ അണ്ഡോത്‌പാദന സമയത്ത്, അതായത് ആർത്തവമായി പത്തു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ അളവ് കൂടുതലും പ്രൊജസ്ട്രോജന്റെ അളവ് കുറവുമായിരിക്കും. ഇക്കാലഘട്ടങ്ങളിൽ ആരോഗ്യവതികളായ സ്‌ത്രീകളിൽ ലൈംഗീക വികാരം കൂടുതലായിരിക്കും. ഇത് പ്രത്യുൽപ്പാദനത്തിന്റെ പ്രകൃതി നിയമവുമാണ്.

ലൈംഗീകതയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഹോർമോണുകളാണ് ഓക്‌സിടോസിനും വാസോപ്രെസ്സിനും. മനുഷ്യരെത്തന്നെ അടുപ്പിക്കുകയും സ്‌നേഹിപിക്കുകയും ചെയ്യിപ്പിക്കുക എന്നതാണ് ഓക്‌സിടോസിന്റെ പ്രധാന ധർമ്മം. ഈ ഹോർമോൺ തന്നെയാണ് പ്രസവ സമയത്തു ഗർഭപാത്രത്തിന്റെ സങ്കോചമുണ്ടാക്കുന്നതും. സ്ക്കലനസമയത്ത് ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും എന്നതും ഇണയോടുള്ള ബന്ധത്തിന് തീവ്രത നൽകുന്നു. വാസോപ്രെസ്സിൻ പുരുഷന്മാരിൽ ലൈംഗീക വികാരം വർധിപ്പിക്കുകയും ഉദ്ധാരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് സ്‌ത്രീകളിൽ ലൈംഗീക വികാരം കുറയ്ക്കുകയാണ് ചെയുക.

ആർത്തവവിരാമവും ലൈംഗീകതയും

ആർത്തവവിരാമത്തിൽ ലൈംഗീക ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നു എന്നത് വാസ്‌തവംതന്നെ. അതുകൊണ്ടുതന്നെ അവരുടെ ലൈംഗീകതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലൈംഗീകമായി ഉണരുന്നതിൽ കാലതാമസമുണ്ടാകുക, സ്‌പർശനങ്ങൾക്ക് വികാരമുണർത്തുന്നതിൽ മുൻപുണ്ടായിരുന്ന തീവ്രത നഷ്‌ടപ്പെടുക തുടങ്ങിയവയെല്ലാം ആർത്തവവിരാമത്തോടടുപ്പിച്ചു കുറച്ചുകാലം ഉണ്ടാകാനിടയുണ്ട്. ഇത് മാറിയ ഹോർമോണുകളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം മാത്രമാണ്. ശാരീരികവും മാനസികവുമായ മറ്റസ്വസ്ഥതകളും ഇക്കാലത്തുണ്ടാകും. എന്നാൽ ലൈംഗീകതക്ക് ആർത്തവവിരാമവുമായി വലിയ ബന്ധമൊന്നുമില്ല. ലൈംഗീകതക്ക് പ്രായം വലിയ പ്രശ്‌നമൊന്നുമല്ല എന്നർത്ഥം. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ അവരെ അലട്ടിയേക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും അവ. ഈസ്ട്രജന്റെ കുറവ് യോനിയിലേക്കുള്ള രക്‌തപ്രവാഹം കുറക്കുകയും തൻമൂലം യോനീസ്രവങ്ങൾ കുറയുകയും ലിംഗപ്രവേശനം ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ലേപനങ്ങൾ ഇന്ന് ലഭ്യമാണ്. പലർക്കും ഇക്കാലങ്ങളിലെ ലൈംഗീക ബന്ധങ്ങൾ പഴയതിനേക്കാൾ ആസ്വാദ്യകരമാണെന്നാണ് യാഥാർഥ്യം. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയുന്ന ശസ്‌ത്രക്രിയകൾ വഴിയുള്ള  നിർബന്ധിത ആർത്തവ വിരാമമാണ് പൊതുവെ ലൈംഗീക വികാരം കുറയ്ക്കുന്നതായി കാണപ്പെടുന്നത്. മനസിനും ശരീരത്തിനും ആർത്തവവുമായി പൊരുത്തപ്പെടാനാകാത്തതാണ് ഇതിന്റെ കാരണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കൂടുതൽ ഇക്കൂട്ടരിൽ തന്നെ. ഇത്തരം ശസ്‌ത്രക്രിയകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആവശ്യകത കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

സ്‌ത്രീകളിലെ ആർത്തവവിരാമം പോലെ അപൂർവമെങ്കിലും പുരുഷന്മാരിലും ഒരു വിരാമമുണ്ട്. ഇതിനെ ആൻഡ്രെപ്പോസ് എന്നാണ് വിളിക്കുന്നത്. ഇതിനു കൃത്യമായ പ്രായപരിധിയൊന്നുമില്ല. മുപ്പതു ശതമാനം അമ്പതു വയസിനു മുൻപുള്ളവരെയും പത്തു ശതമാനം മുപ്പത്തിനു മുകളിൽ പ്രായമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സമർത്ഥിക്കുന്നു. എന്നാൽ എൺപതു വയസിനു മുകളിൽ ഇത് ബാധിക്കാത്തവരുമുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഹോമോസെക്ഷ്വാലിറ്റി

ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗീക ആകർഷണമാണ് ഹോമോസെക്ഷ്വാലിറ്റി. സ്‌ത്രീകൾ സ്‌ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും മാനസികവും ശാരീരികവുമായ ആകർഷണം ഉണ്ടാകുന്ന ഒരു അവസ്ഥ. ഇത് മുൻകാലങ്ങളിൽ ഒരു രോഗാവസ്ഥയായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു അവസ്ഥ മാത്രമാണ്. രോഗമല്ല എന്നർത്ഥം. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങൾക്ക് നിയമ സാധുത വരെ നൽകി കഴിഞ്ഞിരിക്കുന്നു. ഹോമോസെക്ഷ്വൽ ആയ സ്‌ത്രീകളെ ലെസ്ബിയൻ എന്നും പുരുഷന്മാരെ ഗേയ് എന്നും സാധാരണ ഭാഷയിൽ പറഞ്ഞുവരുന്നു. ഇത്തരക്കാർക്ക് എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗീകാകർഷണം ഉണ്ടാകാറില്ല. സാധാരണ വിവാഹബന്ധങ്ങൾ നിലനിർത്തുക എന്നതുതന്നെ ഇവർക്ക് സാധ്യമാകുകയില്ല. ഏതു ലിംഗത്തിൽപ്പെട്ടവരോടും ലൈംഗീകാകർഷണമുള്ളവർ ബൈസെക്ഷ്വൽസ് എന്നാണറിയപ്പെടുന്നത്. ഇത്തരക്കാർക്ക് സ്വന്തം ലിംഗത്തിൽ പെട്ടവരോ എതിർ ലിംഗത്തിൽ പെട്ടവരോ അല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ടവരോ ആയി ആനന്ദകരമായ ലൈംഗീക ബന്ധം സാധ്യമാകുന്നു.

ലൈംഗീക താൽപര്യങ്ങൾ മുതൽ ലൈംഗീക സ്വഭാവം വരെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറ്റവും പ്രധാന ലൈംഗീക അവയവം ഏതാണെന്നു ചോദിച്ചാൽ തലച്ചോർ ആണെന്നേ ഞാൻ പറയുകയുള്ളൂ. മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ലൈംഗീകതയിൽ സാരമായ വ്യതിയാനം സൃഷ്‌ടിക്കാനാകും. അതുകൊണ്ടുതന്നെ ലൈംഗീക പ്രശ്‌നങ്ങൾ സ്വന്തം ഇണയോട് തുറന്നുപറയാനുള്ള ആർജവം ഉണ്ടാക്കുക എന്നതും ആവശ്യമുണ്ടെങ്കിൽ വിദഗ്ദ്ധരെ സമീപിക്കുക എന്നതും സന്തോഷകരമായ ഒരു ദാമ്പത്യ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

 

ഡോ. സുനീത് മാത്യു

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1

നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ. ഇവ നാലും ശരിയായവിധത്തിലാണെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇതിൽ ഏതിലെങ്കിലും മാറ്റമുണ്ടായാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

നല്ലൊരു ശതമാനം ആളുകൾ ലൈംഗീക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമോ അവബോധമോ വളർത്തുന്നതിൽ വിദ്യാലയങ്ങൾ പരാജയപ്പെടുന്നത് തന്നെയാണിതിന്റെ മുഖ്യ ഹേതു. അതിന്റെ ഭാഗമായി തന്നെയാകാം ലൈംഗീകതക്ക് ഒരു രഹസ്യ സ്വഭാവമുണ്ടായത്.

ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കുവാനും തുറന്നുപറയുവാനും മിക്കവരും തയ്യാറല്ല. ഭക്ഷണവും വ്യായാമവും ഉറക്കവും പോലെതന്നെയാണിതെന്നു പലരും ഓർക്കാറുപോലുമില്ല. ശരിയായ ലൈംഗീക വിദ്യാഭ്യാസം ലൈംഗീക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മാത്രമല്ല പല മാനസിക പ്രശ്നങ്ങളും രോഗങ്ങൾ തന്നെയും പ്രതിരോധിക്കുന്നതിൽ തികച്ചും ഫലപ്രദമാണ്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെയാണിത് തുടങ്ങേണ്ടത് എന്നതാണ് ശരിയായ രീതി. ലൈംഗീക അവയവങ്ങളുടെ ഘടന, വ്യത്യാസം, വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികൾ മനസിലാക്കിയിരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുമതി ആകുന്നതിനെക്കുറിച്ചും മാസമുറകളെക്കുറിച്ചും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്.

ശാരീരിക വളർച്ചയെന്നപോലെ ലൈംഗീക വളർച്ചയും ആൺ പെൺ കുട്ടികളിൽ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിലുള്ള അവബോധം പരസ്പര ബഹുമാനത്തിനും ആരോഗ്യകരമായ സ്ത്രീ പുരുഷബന്ധങ്ങൾക്കും സഹായകരമാകും. കുട്ടികളുടെ ഇത്തരം സംശയങ്ങളെ അസഹിഷ്ണുതയോടെയാണ് മാതാപിതാക്കളും അധ്യാപകരും കാണുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നു മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നവും കൂടിയാണ്.

ലൈംഗീക പ്രശ്നങ്ങൾ:

ലൈംഗീക പ്രശ്നങ്ങൾ നമുക്ക് രണ്ടായിത്തിരിക്കാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നും. ലൈംഗീക അവയവങ്ങളെ പോലെതന്നെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. വിദേശങ്ങളിൽ പലപ്പോഴും ലൈംഗീകതയെക്കുറിച്ചു പറയാൻ അവർക്കു അവസരം കിട്ടാറുണ്ട്. എന്നാൽ സംസ്കാരത്തെക്കുറിച്ചു ഊറ്റംകൊള്ളുന്ന നമ്മുടെയിടയിൽ അത് അശ്ലീലമായിമാറുന്നു. ഈ മനോഭാവമാണ് മാറേണ്ടത്.

പുരുഷന്മാരുടെ പ്രധാന പ്രശ്നങ്ങളായി നാംകണ്ടുവരുന്നത് ഉദ്ധാരണക്കുറവും ശീഘ്രസ്കലനവുമാണ്. എന്നാൽ ഇതല്ലാതെയും ചില പ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകുന്നുണ്ട്. സ്കലനം നടക്കാതിരിക്കുക, വേദനയോടു കൂടിയ ഉദ്ധാരണം, താത്പര്യമില്ലായ്മ, അമിത താത്പര്യം തുടങ്ങിയവയാണവ.

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ, ചില രോഗങ്ങൾ, ചില മരുന്നുകൾ, പുകവലി, മദ്യപാനം തുടങ്ങി വിഷാദം, ദാമ്പത്യത്തിലെ അലോസരങ്ങൾ, ചെറുപ്പത്തിലെ ലൈംഗീക പീഡനങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, സ്വന്തം ലൈംഗീക പ്രവൃത്തിയിലുള്ള ആകാംഷ എന്നിങ്ങനെ പലതാണ് ഇത്തരം പ്രശ്നങ്ങളുടെ പുറകിൽ.

സ്ത്രീകളുടെ പ്രശ്നങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി വ്യത്യസ്തമാണ്. ലൈംഗീക വികാരം ഉണ്ടാകാതിരിക്കുക, ലൈംഗീക ബന്ധത്തിൽ താത്പര്യം കുറയുക, രതിമൂർച്ച ഉണ്ടാകാതിരിക്കുക, യോനിയിലെ വേദന കാരണം ബന്ധപ്പെടൽ ദുസ്സഹമാകുക തുടങ്ങിയവയാണ് ഇവരിൽ കണ്ടു വരുന്നത്. ഇതോരോന്നിന്റെയും കാരണങ്ങൾ വ്യത്യസ്തമാണ്. ഇതിൽ വേദനയുടെ കാരണം ശാരീരികമായിരിക്കാനാണ് കൂടുതൽ സാധ്യത. അണുബാധ എൻഡോമെട്രിയോസിസ്, അണ്ഡാശയമുഴകൾ, തുടങ്ങി യോനീ പേശികളുടെ സങ്കോചംവരെയാകാം ഇതിന്റെ കാരണങ്ങൾ.

ലൈംഗീകതയിലുള്ള അജ്ഞാനം, ഹോർമോണുകളുടെ വ്യത്യാസം, വിഷാദം, അനീമിയ, ആകാംഷാ രോഗങ്ങൾ, ഗാർഹീക പീഡനങ്ങൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ സ്ത്രീയുടെ ലൈംഗീകതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ലൈംഗീക പ്രശ്നങ്ങൾ എന്തുമാകട്ടെ, ഏതുലിംഗവുമാകട്ടെ അത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സേവനം തേടുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈംഗീകരോഗ ചികിത്സകനോ മനഃശാസ്ത്രജ്ഞനോ വളരെയെളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ് മിക്ക പ്രശ്നങ്ങളും. ചില പ്രശ്നങ്ങൾക്ക് ഔഷധ ചികിത്സയും ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. മരുന്നിനോടൊപ്പം കൗൺസിലിംഗ്, ബിഹേവിയറൽ ചികിത്സകളും ആവശ്യമായിവന്നേക്കാം.

(തുടരും)

 

ഡോ. സുനീത് മാത്യു

അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ

സ്വഭാവ നിയന്ത്രണമില്ലാത്ത കുട്ടികൾ, ശ്രദ്ധയില്ലാത്ത പെരുമാറ്റം, അടങ്ങിയിരിക്കുവാനുള്ള ബുദ്ധിമുട്ട്. ഇതെല്ലാം ഒരു രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില മുതിർന്നവരിലും ഇത് കാണാറുണ്ട്. ഇതൊരു പക്ഷേ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന രോഗമായിരിക്കാം. പലപ്പോഴും വിദ്യാലയങ്ങളിൽ പ്രശ്നക്കാരാകുമ്പോൾ മാത്രമേ മിക്ക മാതാപിതാക്കളും ഇത് ശ്രദ്ധിക്കുന്നുള്ളൂ എന്നത് തികച്ചും ഖേദകരം.

ശ്രദ്ധ കുറയുന്നതുകൊണ്ടുള്ള അധിക പ്രസരിപ്പാണ് ഈ രോഗം എന്നാണു ഇതിന്റെ പേരിൽ ഉള്ളതെങ്കിലും തങ്ങളിലേക്ക് ശ്രദ്ധ എത്തിക്കുക എന്നതാണ് ഈ കുട്ടികളുടെ പ്രവർത്തനത്തിലൂടെ കണ്ടു വരുന്നത്. എല്ലാവരും തങ്ങളെ ശ്രദ്ധിക്കണമെന്ന തോന്നലാണ് ഇവർക്കുള്ളത്. അതിനുവേണ്ടി എന്തും ചെയ്യാൻ ഇവർ ശ്രമിക്കും. നന്മ തിന്മകളെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയും ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറവും പുകഴ്ത്തലുകളോടുള്ള അമിത പ്രിയവും ഇവരെ പ്രശ്നക്കാരാക്കി മാറ്റുന്നു.

കൂടുതലായും പാരമ്പര്യമായി കണ്ടു വരുന്നു എങ്കിലും ഇതിനു പുറകിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഗർഭകാലത്തെ മദ്യപാനം, പുകവലി, ചില മരുന്നുകൾ എന്നിവ ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറു പ്രായത്തിലോ ഗർഭധാരണ സമയത്തോ ഉണ്ടാകുന്ന ഈയം പോലുള്ള ലോഹങ്ങളുടെ വിഷബാധ, ഗർഭകാലം പൂർത്തിയാക്കുന്നതിനു മുൻപുള്ള പ്രസവം, പ്രസവ സമയത്തെ കുറഞ്ഞ തൂക്കം, തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയും ഇതിൽ പെടുന്നു. ഗർഭ കാലത്തുണ്ടാകുന്ന ചില പകർച്ചവ്യാധികൾ, പ്രത്യേകിച്ചും മീസിൽസ്, വെരിസില്ല, റൂബെല്ല തുടങ്ങിയവയ്ക്കും ഈ രോഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നു പുതിയ പഠനം.

തലച്ചോറിലെ സന്ദേശ വാഹക രാസ പദാർത്ഥങ്ങളുടെ പ്രവർത്തന വൈകല്യങ്ങളാണ് ഇവരുടെ ഒരു പ്രശ്നം. പ്രത്യേകിച്ചും ഡോപ്പാമിൻ, നോർ എപിനെഫ്രിൻ എന്നീ രാസവസ്തുക്കളുടെ. അതുപോലെതന്നെ ഇത്തരക്കാരുടെ തലച്ചോറിന്റെ ചില ഘടനാ വൈകല്യങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സിന്റെയും പോസ്റ്റീരിയർ പരൈറ്റൽ കോർട്ടെക്സിന്റെയും ചുരുക്കമാണ് ഇതിൽ പ്രധാനം. തലച്ചോറിനെ സംബന്ധിക്കുന്ന മൂന്നു പ്രധാന പ്രശ്നങ്ങളാണ് ഇത്തരക്കാരിൽ കണ്ടു വരുന്നത്. ശ്രദ്ധയിലുള്ള നിയന്ത്രണം, സ്വയം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണം, കർമ്മവ്യാപൃതമായ ഓർമ്മ എന്നിവയിൽ കുറവുണ്ടാകുക എന്നിവയാണ് അവ.

രോഗ ലക്ഷണങ്ങളുടെ ഒരു നിര തന്നെയുണ്ട് ഇത്തരക്കാർക്ക്. ശ്രദ്ധ പതറുക, ഒന്നിലും ഏറെ നേരം ശ്രദ്ധിക്കാൻ കഴിയാതാകുക, പെട്ടെന്ന് മറന്നു പോകുക, ഒരു പ്രവർത്തിയിൽ നിന്ന് മറ്റൊന്നിലേക്ക് ദ്രുതഗതിയിൽ പൊയ്ക്കൊണ്ടിരിക്കുക, ഒരേ പ്രവൃത്തിയിൽ തുടരാൻ കഴിയാതെ വരിക, സന്തോഷപൂർവം ആരംഭിക്കുന്ന പ്രവൃത്തികളിൽ നിമിഷങ്ങൾക്കകം മടുപ്പുണ്ടാകുക, ക്ലാസ്സിൽ പറയുന്ന കാര്യങ്ങളോ ബോർഡിൽ എഴുതിയിരിക്കുന്ന കാര്യങ്ങളോ എഴുതിയെടുക്കാൻ കഴിയാതെ വരിക, ഗൃഹപാഠം ചെയ്യാനാകാതെ വരിക, പെൻസിൽ, ബുക്ക്, കളിപ്പാട്ടങ്ങൾ തുടങ്ങിയവ അടിക്കടി നഷ്ടപ്പെടുത്തുക, മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിർദ്ദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുക, കാണുന്നതിലെല്ലാം തൊടുക, എടുത്തു നോക്കുക, ഒരുസ്ഥലത്ത് ഉറച്ചിരിക്കാൻ പ്രയാസം അനുഭവപ്പെടുക, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുക, ക്ഷമയില്ലായ്മ , മറ്റുള്ളവരുടെ സംസാരത്തെ തടസ്സപ്പെടുത്തുക, ശ്രദ്ധയാകർഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കാര്യമില്ലാതെ ശബ്ദമുണ്ടാക്കുക തുടങ്ങി ഏറെയുണ്ട് ഈ പട്ടികയിൽ.

ചില കുട്ടികളിൽ ഈ രോഗം മറ്റു ചില രോഗങ്ങളോടൊപ്പം കാണപ്പെടാറുണ്ട്. എപ്പിലെപ്സി, ഓട്ടിസം, പഠന വൈകല്യം, ഉറക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് ഒരു വിദഗ്ധന് മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. ഈ രോഗ ബാധിതരായ കുട്ടികളുടെ ബുദ്ധി അളക്കുന്ന IQ ടെസ്റ്റിൽ മിക്കപ്പോഴും സ്കോർ കുറവായിരിക്കും. അത് ബുദ്ധിയുടെ കുറവുകൊണ്ടു മാത്രമായിരിക്കുകയില്ല. മറിച്ച് ടെസ്റ്റ് നടത്തുമ്പോഴുള്ള കുട്ടിയുടെ ശ്രദ്ധക്കുറവും ധൃതിയും ഓർമ്മക്കുറവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

ഇത്തരം രോഗബാധിത കുട്ടികൾ ശരിയായ ചികിത്സ തേടിയില്ലെങ്കിൽ രോഗം അവരുടെ പിൻകാലജീവിതത്തിലേക്കു വളരാൻ സാധ്യതയുണ്ട്. മൂന്നിലൊന്നു മുതൽ മൂന്നിൽ രണ്ടു വരെയാണ് ഇതിനുള്ള സാധ്യത. കൃത്യമായും ശരിയായും തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതും ക്ഷമയില്ലായ്മയും തെറ്റുകളിലേക്ക് വഴുതി വീഴുന്ന പ്രകൃതവും സാമൂഹിക പ്രശ്നങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ജോലിയിൽ താത്പര്യമില്ലായ്മയും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും അമിത കോപവും ഇവരെ കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. ഉത്തരവാദിത്വം ഇല്ലാത്ത ഇവർ ജീവിതത്തിലും പരാജയപ്പെടുക സാധാരണമാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ വിദഗ്ധ സഹായത്താലും മരുന്നുകളാലും പരിഹരിക്കുക എന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി.

മരുന്നുകളും ബിഹേവിയറൽ തെറാപ്പികളുമാണ് ഇതിൽ പ്രധാനം. സ്കൂളുകളിൽ ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതും, മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെ. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വത പരിഹാരം ലഭിക്കുന്ന മരുന്നുകൾ ഉണ്ട്.

ഡോ. സുനീത് മാത്യു

നമ്മുടെ ആരോഗ്യ മേഖല ശരിയായ ദിശയിലാണോ?

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ ആരോഗ്യരംഗത്ത് വൻ കുതിപ്പ് കൈവരിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. എന്നിരിക്കിലും ഇന്നും ഇതിന്റെ ഗുണഭോക്താക്കളാകുവാൻ നല്ലൊരു പങ്ക് ഇന്ത്യൻ ജനതയ്ക്കും കഴിഞ്ഞിട്ടില്ല എന്നത് തികച്ചും നിരാശാകരമാണ്. ആയുർദൈർഖ്യം കുറച്ചു വർധിപ്പിക്കുവാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ നമ്മുടെ ആരോഗ്യരംഗം അത്ര മികച്ചതാണ് എന്ന അഭിപ്രായം എനിക്കില്ല.

ഇന്ത്യയിലെ ആരോഗ്യരംഗം പരിപാലിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒരുപോലെ പങ്കുവഹിക്കുന്നു. ചിലയിടങ്ങളിൽ പൊതു – സ്വകാര്യ പങ്കാളിത്തങ്ങളും ഉണ്ടായേക്കാം. സർക്കാർ ആശുപത്രികൾ മിക്കതും സൗജന്യമെങ്കിൽ സ്വകാര്യ ആശുപത്രികൾ തികച്ചും ഭിന്നമാണ്. ഇവിടെ അമിത നിരക്കിലാണ് ചികിത്സ ലഭ്യമാകുന്നത്. നൂറ്റിനാൽപ്പതു കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ വളരെക്കുറച്ചു ശതമാനം ആളുകൾക്ക് മാത്രം ലഭ്യമാകുന്ന സേവനം. ഇത്തരം ചികിത്സാഭേദം പല വികസിത രാജ്യങ്ങളിലുമില്ല. അവിടത്തെ  പൗരന്മാർക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് അവിടത്തെ സർക്കാരുകൾ.

ഇന്ത്യയുടെ ആരോഗ്യരംഗത്തെ വീണ്ടും രണ്ടായി തിരിക്കേണ്ടിവരും. നഗരങ്ങളിലെയെന്നും ഗ്രാമങ്ങളിലെയെന്നും. ഗ്രാമങ്ങളിലെ ആരോഗ്യം വീണ്ടും രണ്ടായി തിരിക്കേണ്ടി വരുമെന്ന് ഞാൻ ഭയക്കുന്നു. വടക്കേയിന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചികിത്സ ലഭ്യമാകുന്നത് പലയിടത്തും അത്ര എളുപ്പമല്ല. തെക്കേ ഇന്ത്യയിലും സ്ഥിതി അങ്ങനെതന്നെയാണെങ്കിലും നഗരസാന്നിധ്യം പലപ്പോഴും രക്ഷയാകാറുണ്ട്. ഇന്ത്യയിൽ ഭൂരിപക്ഷവും വസിക്കുന്നത് ഗ്രാമങ്ങളിലാണ്. അവർക്കുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിന് ഇത്രയും കാലമായിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ് നമ്മുടെ ആരോഗ്യ വ്യവസ്ഥയുടെ പ്രധാന പ്രശ്‍നം.

നാഷണൽ റൂറൽ മിഷൻ, പ്രധാനമന്ത്രിയുടെ ജന ആരോഗ്യ യോജന തുടങ്ങി പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും അതിന്റെയൊന്നും പ്രയോജനം ഇനിയും സാധാരണക്കാരിൽ എത്തിയിട്ടില്ല. ആശുപത്രികളുടെ അഭാവവും ഉയർന്ന ജനസംഖ്യക്ക് അനുപാതമായി യോഗ്യതയുള്ള ചികിത്സകർ ഇല്ല എന്നതും ചികിത്സ ലഭ്യമാകാതിരിക്കുന്നതിനോ, വ്യാജ ചികിത്സ തേടുന്നതിനോ കാരണമാകുന്നു. ഇത് ആരോഗ്യരംഗത്തെ വൻ വീഴ്ച്ചയാണ്.

സബ് സെന്ററുകൾ എന്നറിയപ്പെടുന്ന ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഏറ്റവും ചെറിയ യൂണിറ്റ്. ഇന്ത്യയിലുടനീളം 148124 കേന്ദ്രങ്ങൾ ഉണ്ട് എന്നാണു കണക്ക്. 8500 പേർക്ക് ഒരു സെന്റർ എന്ന തോതിൽ വരും ഇത്. പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ഇതിൽ എത്രയോ താഴെയാണ്. ഗർഭകാല പരിചരണം, പ്രസവം, കുട്ടികളുടെ ആരോഗ്യം, പകർച്ചവ്യാധികളുടെ തടയലും ചികിത്സയും ആണ് ഇത്തരം സെന്ററുകളുടെ പ്രധാന ലക്‌ഷ്യം. ഡോക്ടർമാരോ രക്ത പരിശോധകരോ പലയിടങ്ങളിലുമില്ല. ഇതിനേക്കാൾ കുറച്ചുകൂടി ഉയർന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അത്യാവശ്യ ചികിത്സ പോലും കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളെയോ ജില്ലാ ആശുപത്രികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അവിടെയാണെങ്കിൽ ഇത്രയും രോഗികളെ ഉൾക്കൊള്ളുവാനുള്ള സാഹചര്യങ്ങളുമില്ല. പലയിടങ്ങളും ഡോക്ടർമാരുടെ ദൗർലഭ്യം, വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാൽ ആവശ്യമായ ചികിത്സ നൽകുവാൻ കഴിയാത്ത അവസ്ഥയിലുമാണ്. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കാര്യം ഇക്കാര്യത്തിൽ ദയനീയം തന്നെ.

ആരോഗ്യകാര്യങ്ങളിൽ ഉള്ള അജ്ഞതയാണ് പ്രധാന പ്രശനം. ഇക്കാര്യങ്ങളിൽ കാര്യമായി ഇടപെടേണ്ട സ്ഥാപനങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചെറു കേന്ദ്രങ്ങളും. എന്നാൽ ആരോഗ്യസംരക്ഷണത്തിൽ ഇതിന്റെ പ്രവർത്തനക്ഷമത അത്ര തൃപ്തികരമല്ല. ഒരു സാധാരണ പൗരന്, ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുന്ന സാഹചര്യം ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഇത്തരം ഒരു ലേഖനം എഴുതണമെന്ന പ്രേരണയുണ്ടാക്കിയത്.

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് നാം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോൾ. ആധുനിക സൗകര്യങ്ങളുമായി പഞ്ചനക്ഷത്ര ആശുപത്രികൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അവിടത്തെ സൗകര്യങ്ങൾ ഒഴിച്ചുനിറുത്തിയാൽ ചികിത്സയുടെ ഗുണനിലവാരവും പലയിടങ്ങളിലും സംശയത്തിന്റെ നിഴലിൽത്തന്നെ. ആരോഗ്യരംഗത്തിന്റെ തകർച്ചക്ക് കാരണമായി എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു.

വർദ്ധിച്ചുവരുന്ന ഗ്രാമ ജനസംഖ്യാവർദ്ധനവിനോടുള്ള അവഗണന തന്നെയാണ് അതിൽ മുഖ്യഹേതു. ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ഗ്രാമങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നില്ല. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണവും അങ്ങനെ തന്നെ. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങൾ എന്നാൽ പലതും നമുക്ക് സങ്കൽപ്പിക്കുവാൻ പോലുമാകാത്തത്ര കുഗ്രാമങ്ങളാണെന്നോർക്കണം. ഇരുപതു മുതൽ അമ്പതു കിലോമീറ്റെർ ദൂരത്തിൽ ഒരു ചികിത്സാകേന്ദ്രങ്ങളുമില്ലാത്ത പലഗ്രാമങ്ങളും അവിടെയുണ്ട്. സാമാന്യം മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടുത്തുള്ള ഭേദപ്പെട്ട നഗരത്തിൽ എത്തണം. അവിടെയെല്ലാം കൂടുതലായി ഉള്ളത് സ്വകാര്യ ആശുപത്രികളാണ്. സാധാരണക്കാർക്ക് ഇവിടെനിന്നും കാര്യമായ പ്രയോജനം കിട്ടാറുമില്ല.

നമ്മുടെ ആരാരോഗ്യരംഗം കൂടുതലായും പാശ്ചാത്യ ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനാണ് ശ്രമിക്കുന്നത്. അവിടത്തെ ചികിത്സാരീതികൾ അതേപോലെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സ്ഥലത്തു കൂടുതൽ ആളുകൾ വസിക്കുന്ന ഒരു രാജ്യം. ഇവിടത്തെ ആരോഗ്യപ്രശ്നങ്ങളും ജീവിത ഭക്ഷണ രീതികളും വ്യത്യസ്തമാണ്. അവ മനസ്സിലാക്കാതെ പാശ്ചാത്യ രീതി ഇവിടെയുള്ള രോഗികളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ശരിയായ ദിശയിലുള്ള ഒരു പ്രവർത്തനമായി എനിക്ക് തോന്നുന്നില്ല. നമ്മുടെ തനതായ കാഴ്ചപ്പാടിലൂടെ ചികിത്സാരീതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. ചൈനയും റഷ്യയുമെല്ലാം ഇക്കാര്യത്തിൽ നമുക്ക് കണ്ടു പഠിക്കാവുന്ന രാജ്യങ്ങളാണ്. അവർ അവരുടെ തനതായ വൈദ്യശാസ്ത്ര രീതിയും ചേർത്ത് ആധുനിക വൈദ്യത്തെ ഉപകാരപ്രദമായ വിധത്തിൽ വിനിയോഗിക്കുകയാണ് ചെയ്യുന്നത്. അവർ കണ്ണടച്ചിരുട്ടാക്കുന്നില്ല എന്നർത്ഥം.

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട പല ചികിത്സാരീതികളുമുണ്ട്. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയാണ് മുഖ്യ ധാരയിലുള്ളത്. ഇപ്പോൾ യോഗയും പ്രകൃതി ചികിത്സയും കൂടി അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ ഇവിടെ നടക്കുന്നത് ചികിത്സാവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ചേരിപ്പോരാണ്. എല്ലാ വിഭാഗത്തിലെ ചികിത്സകരും പഠിക്കുന്നത് ഒരേ വിഷയങ്ങൾ തന്നെയാണ്. പഠന കാലാവധിയും ഒന്ന് തന്നെ. മരുന്നുകളിൽ മാത്രമേ കാര്യമായ മാറ്റമുള്ളൂ. രോഗങ്ങളും അവസ്ഥയുമെല്ലാം എല്ലാവർക്കും ഒരുപോലെ അറിയാവുന്നതുമാണ്. ഈ വ്യത്യസ്ഥ ചികിത്സകരുടെ ഒരു സൗഹൃദവും സഹകരണവും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുമെന്ന് ഞാൻ കരുതുന്നു.എല്ലാ ചികിത്സാരീതികൾക്കും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ടാകാം. അത് മനസ്സിലാക്കി രോഗിക്ക് വേണ്ടത് നൽകുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നു ഞാൻ കരുതുന്നു.

സാമൂഹ്യവ്യവസ്ഥയിലും സാമ്പത്തികവ്യവസ്ഥയിലുമുള്ള വ്യത്യാസമാണ് അടുത്ത്. എല്ലാവർക്കും ഒരേ ചികിത്സ കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആർജവമുള്ള സർക്കാരുകൾ വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമേ ഇതിലുള്ളൂ. ഇൻഷുറൻസ് പരിരക്ഷകൾ പോലെയുള്ള കാര്യങ്ങൾ വഴി എല്ലാവർക്കും ഭേദപ്പെട്ട ചികിത്സ നൽകാവുന്നതാണ്. ഇൻഷുറൻസ് കമ്പനികളുടെ കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ അനാവശ്യ ചികിത്സകളും ചിലവുകളും സ്വകാര്യ ആശുപത്രികളിലും ഇല്ലാതാകും. രോഗിയുടെ അജ്ഞതയാണ് പല ആശുപത്രികളും മുതലെടുക്കുന്നത് എന്ന് പറയാതെ നിവൃത്തിയില്ല. ഇൻഷുറൻസിനോട് നമുക്ക് അത്ര താൽപ്പര്യമില്ല. അതെങ്ങനെയോ  നമ്മുടെ മനോഭാവത്തിൽ കാലങ്ങളായി ഉടലെടുത്തതാണ്. എന്നാൽ ചികിത്സാ രംഗത്ത് ഇൻഷുറൻസിനു വലിയ പ്രാധാന്യമാണ് മറ്റു രാജ്യങ്ങൾ നൽകുന്നത്.

അതുപോലെ തന്നെ സർക്കാർ ആശുപത്രികൾ അടിസ്ഥാന ഘടകം മുതൽ കുറച്ചുകൂടി അഭിവൃദ്ധിപ്പെടുത്തേണ്ടിയിരിക്കുന്നു. സാംകൃമിക രോഗങ്ങളെ കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പെടുത്തേണ്ടതാണ്. മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും നിലവാരമുള്ളവയാക്കുകയും സ്വകാര്യ ആശുപത്രികൾ സജ്ജീകരിക്കുന്ന സൗകര്യങ്ങൾ സ്ഥാപിക്കുകയും ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും വേണം. ഇതിനു തടസ്സമായി നിൽക്കുന്നത്, ഇന്ത്യയിൽ എല്ലാ മേഖലകളിലുമുള്ള പോലെ, അഴിമതി തന്നെയാണ്. വൻ തുകകളാണ് ഓരോ ബജറ്റിലും ആരോഗ്യത്തിനായി നീക്കി വയ്ക്കുന്നത്. ഇതിന്റെ ചെറിയൊരു അംശം പോലും സാധാരണ രോഗികൾക്ക് ലഭ്യമാകുന്നില്ല എന്നത് അതീവ ദുഖകരം തന്നെ.

കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൂടുതൽ ഡോക്ടർ മാരെ  സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഡോക്ടർമാരെ ഗ്രാമീണ ചികിത്സാ മേഖലയിലേക്ക് ആകർഷിക്കുന്ന പരിഷ്കരണങ്ങളും നടപ്പിലാക്കേണ്ടതാണ്. എല്ലാ ചികിത്സാ വിഭാഗക്കാരെയും ഒരേ കുടക്കീഴിലാക്കിയും പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

അതേപോലെ തന്നെ ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കുള്ള സാഹചര്യങ്ങൾ കൂട്ടുക എന്നത് ഏറ്റവും മുഖ്യമായ ഒന്നാണ്. ഹൃദ്രോഗവും പ്രമേഹവും ഇന്ന് നമ്മുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ആയി മാറിക്കഴിഞ്ഞു. എന്നാൽ ഈ രണ്ടു രോഗങ്ങൾക്കും മരുന്നുകളോ പ്രതിരോധ മാർഗ്ഗങ്ങളോ ഇന്ത്യയിൽ നിന്നും ഉണ്ടാകുന്നില്ല എന്നത് അത്ഭുതമാണ്. ഇതെല്ലാം നമ്മൾ പാശ്ചാത്യരെ അതേപടി അനുകരിക്കുകയാണ്. അമേരിക്കൻ ഡയബെറ്റീസ് അസോസിയേഷൻ അല്ലെങ്കിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് അങ്ങനെ തന്നെ വിഴുങ്ങുന്നു എന്നർത്ഥം. ഒരു കാലത്തു ശസ്ത്രക്രിയ പോലും കണ്ടുപിടിക്കപ്പെട്ടത് ഇന്ത്യയിൽ നിന്നായിരുന്നു എന്നുകൂടി ഓർക്കണം.

അത് പോലെ മറ്റൊന്നാണ് മരുന്ന് മാഫിയകളുടെ പ്രവർത്തനവും. പലപ്പോഴും പലമരുന്നുകളും രോഗികളിൽ അനാവശ്യമായി അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യമെന്നോ സർക്കാരെന്നോ വലിയ വ്യത്യാസമൊന്നുമില്ല. ഇത്തരമൊരു പ്രവണത പാശ്ചാത്യ ലോകത്തു ഇല്ല എന്ന് തന്നെ പറയാം. അവർ മരുന്നുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നു, അല്ലെങ്കിൽ അവരെ നിയന്ത്രിക്കുന്ന ഇൻഷുറൻസ് കമ്പനികൾ അവരെ അക്കാര്യത്തിൽ ശ്രദ്ധാലുക്കളാക്കുന്നു. മരുന്നുകൾക്ക് പാശ്ചാത്യരെ അനുകരിക്കുന്ന നമ്മൾ ഉപയോഗ നിയന്ത്രണത്തിൽ അവരെ തഴയുകയും ചെയ്യുന്നു. സേവനമാണ് ആരോഗ്യരംഗമെന്ന് പറയുമ്പോഴും. അതങ്ങനെ അല്ല എന്ന് പറയാതിരിക്കുവാനാകില്ല. ഇന്ന് ആരോഗ്യരംഗം ഒരു വ്യാപാര മേഖലയാണ്. ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്ന ഒരു കച്ചവടം. ഇവിടെ ആരും ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാകുന്നില്ല. അവരവരുടെ പോക്കറ്റ് വീർപ്പിക്കുക എന്ന് മാത്രം ചിന്തിക്കുന്നു.

ആരോഗ്യരംഗം ഭദ്രമാകണമെങ്കിൽ ജനങ്ങൾക്കും ഒരു മുഖ്യ പങ്കുണ്ട്. ദിനം പ്രതി ഡോക്ടർമാരെ മാറ്റുന്ന ഒരു പ്രവണത ഇന്ന് കണ്ടു വരുന്നുണ്ട്. ക്ഷിപ്രശമനം ആണ് എല്ലാവർക്കും വേണ്ടത്. എന്റെ അഭിപ്രായത്തിൽ വിശ്വസിക്കുവാൻ കൊള്ളുന്ന ഒരു ഡോക്ടർ എല്ലാവർക്കും വേണം. അദ്ദേഹത്തിന്റെ നിർദേശാനുസരണം മാത്രം വിദഗ്ധ ചികിത്സകരെ കാണുന്ന രീതി നടപ്പിലാകണം. കുടുംബ ഡോക്ടർ എന്നൊരു രീതി പുനഃസ്ഥാപിക്കപ്പെടണം. അത്തരം ഡോക്ടർമാരെയും അതിനുതകുന്ന ആരോഗ്യ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കണം.

 

ഡോ. സുനീത് മാത്യു

 

ശരീരഭാഷ

ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ? എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്പര്ശനമാകാം, മുഖഭാവനകളാകാം.
മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെ ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.
ഒരാളുടെ ഇരുപ്പോ നിൽപ്പോ എന്തുമാകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.
ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്ത് ആണ് നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.
ഒരാളുടെ ഹസ്തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്തദാനത്തിന്റെ ശക്തി, എടുക്കുന്ന സമയം, സ്പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിക്കുന്ന അകലം, ശബ്ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക് പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നര്ത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.

ഡോ സുനീത് മാത്യു

വിഷാദരോഗവും ഹോമിയൊപ്പതിയും

ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക രോഗങ്ങൾ. അതിൽത്തന്നെ ഏറ്റവും പ്രധാനമായ, ഒരു രോഗാവസ്ഥയാണ് വിഷാദം അഥവാ ഡിപ്രഷന്‍. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗിക ജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം ഒരു രോഗമായി അനുഭവപ്പെടുന്നത്. കിട്ടികൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുക, രോഗം പിടിപെടുക, ജോലി നഷ്ടപെടുക, സാബത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുക, ബാല്യകാലത്തില്‍ മുതിര്‍ന്നവരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുക, ബലാത്സംഗത്തിന് ഇരയാകുക, സ്ത്രീകളില്‍ പ്രസാവാനന്തരം, ആര്‍ത്തവ വിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദ രോഗികളായി തീര്‍ക്കാറുണ്ട്.

ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദരോഗത്തിന് അടിമകളായിരിന്നു എന്നതും കാലക്രമേണ അവരതില്‍ നിന്നും മുക്തി നേടിയതുമെല്ലാം പല മാധ്യമങ്ങളിലൂടെയും അറിഞ്ഞുവരുന്നതാണ്.

ആണ്‍ – പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദ രോഗം ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കുകൂടിവരുന്ന ഈ കാലഘട്ടത്തില്‍ വിഷാദ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇതില്‍ തന്നെ തനിക്ക് വിഷാദ രോഗം ആണ് പിടിപെട്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും എടുത്തുപറയെണ്ട ഒന്നാണ്. മറ്റ് പല രോഗാവസ്ഥയും ആയി ഡോക്ടറെ സമീപിക്കുന്നവരില്‍ 10% ആള്‍ക്കാരുടേയും പ്രധാന പ്രശ്നം വിഷാദരോഗമാണ് എന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. പ്രായഭേദമന്യേ ആളുകളില്‍ വിഷാദരോഗം കണ്ടുവരുന്നു. ക‍ൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. 2030 ആകുന്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറിയേക്കാം എന്നതാണ് ആരോഗ്യ വിദഗ് ധരുടെ കണ്ടെത്തല്‍.

പെട്ടെന്നുള്ള ദേഷ്യം, അല്ലെങ്കില്‍ ആക്രമണ മനോഭാവം, ആത്മാഭിമാനവും, ആത്മ വിശ്വാസവും നഷ്ടപ്പെടുക, മിക്കവാറും സമയങ്ങളില്‍ ഉത്സാഹകുറവും സങ്കടവും അനുഭവപ്പെടുക, കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുക, ദൈനംദിന കാര്യങ്ങളില്‍ താല്പര്യകുറവും അവ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുക, ഭാവിയെ കുറിച്ച് പ്രത്യാശയില്ലാതായിരിക്കുക, സ്വയം വേദനിപ്പിക്കുകയോ, ആത്മഹത്യയെകുറിച്ചോ മരണത്തെ കുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക, കാരണമില്ലാതെ കരയുക അതോടൊപ്പം കൂടുതല്‍ സമയവും നിരാശയോടെ കാണപ്പെടുക എന്നിവയെല്ലാമാണ് സാധാരണയായി കണ്ടുവരുന്ന വിഷാദരോഗലക്ഷണങ്ങള്‍.

വ്യായാമത്തിലൂടെയും, ക്രമീകൃത ഡയറ്റ്, കൂടാതെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയും, ചിട്ടയായ ഉറക്കത്തിലൂടെയും എല്ലാം നമുക്ക് ഒരു പരിധിവരെ രോഗസങ്കീര്‍ണത കുറച്ച് കൊണ്ട് വരാം.

ലഘു മാനസിക പ്രശ്നങ്ങളില്‍ പെട്ടവരെ കൗണ്‍സിലിംങ്ങ് കൊണ്ടും അനുയോജ്യമായ ഹോമിയോപതി ചികിത്സാരീതി കൊണ്ടും രോഗമുക്തരാക്കാന്‍ സാധിക്കും. ഇതു മാത്രമല്ല മാനസിക പ്രശ്നങ്ങളില്‍ ഹോമിയോപ്പതിയുടെ പങ്ക് വളരെ വലുതാണ്.

സ്വഭാവ വ്യതിയാനം മാറ്റാന്‍ ദീര്‍ഘകാലമൊന്നും മരുന്ന കഴിക്കേണ്ടതില്ല. രണ്ട് ആഴ്ചകൊണ്ട് തന്നെ വ്യത്യാസം കാണപ്പെടും കൂടിയാല്‍ മൂന്നുമാസത്തെ ചികിത്സ മതി.

വ്യക്തിഗത സവിശേഷതകള്‍ക്കും വ്യക്തി എങ്ങനെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുകയും, സമര്‍ദ്ദ സാഹചര്യം അനുഭവിക്കുകയും ചെയ്യുന്നു, എന്നതിന് അനുസരിച്ചാണ് ഹോമിയോ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്ക് പ്രത്യേക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഓരോ വ്യക്തിയുടേയും സവിശേഷ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഒരു രോഗിയുടെ രോഗലക്ഷണങ്ങള്‍ മുന്‍കാല ചരിത്രം, കുടുംബ ചരിത്രം, മെഡിക്കള്‍ ചരിത്രം, വൈകാരിക ചരിത്രം എന്നിവ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും, പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിലും ഒരു ഹോമിയോപ്പതി ഡോക്ടര്‍ സാധാരണയായി ഒരു രോഗിയുമായി സമഗ്രമായ അഭിമുഖം നടത്തുന്നു. അതിലൂടെ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്ന മരുന്നുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. ഇതിനായി നന്നായി പരിശീലനം നേടിയ ഒരു വിദഗ്ധ ഹോമിയോപതി ഡോക്ടറെ ബന്ധപ്പെടുക.

സമ്മര്‍ദ്ദ സാഹചര്യങ്ങളെ കൂടുതല്‍ ശാന്തമായി കൈകാര്യം ചെയ്യുന്നതിന് ഹോമിയോപ്പതി ചികിത്സക്ക് സാധ്യമാവുന്നതിനോടൊപ്പം ശാരീരികവും മാനസികവും ആയ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

 

ഡോ. വൈഷ്ണവി ടി. കെ.

 

തൈറോയിഡ് രോഗങ്ങളും ഹോമിയോപ്പതിയും

1980 ന് മുൻപ് തൈറോയിഡ് പ്രശ്നങ്ങൾ അത്ര ഗൗരവമായി മെഡിക്കൽ സയൻസ് കണ്ടിരുന്നില്ല. 80 കൾക്ക് മുൻപ് മുഴ പ്രത്യക്ഷപ്പെട്ടാൽ മാത്രമെ surgery അല്ലെങ്കിൽ മറ്റ് treatment നെ കുറിച്ച് ആളുകൾ ബോധവാന്മായിരുന്നുള്ളു. എന്നാൽ 1983 ന് ശേഷം ആണ് തൈറോയിഡ് ഗ്രന്ഥി വീക്കം വെക്കാതെ തന്നെ ഹോർമോൺ അളവിൽ വ്യത്യാസം വരുമെന്നു അത് ചികിത്സിക്കേണ്ടതാണ് എന്നും കണ്ടെത്തുന്നത്.

ജനനം മുതല്‍  മരണം വരെ ഉള്ള  എല്ലാ പ്രവര്‍ത്തനനങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് തൈറോയ്‍ഡ് ഹോര്‍മോണ്‍. ​ ശരീരത്തിലെ  ഏറ്റവും വലിപ്പം കൂടിയ അന്തസാവീഗന്ഥിയാണ് തൈറോയ്ഡ് ഗന്ഥി. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ അന്ത:സ്രാവീഗ്രന്ഥിയാണ് തൈറോയ്ഡ്  ഗ്രന്ഥി നാളീ രഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മ്മം  ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.    മനുഷ്യശരീരത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

പ്രായപൂര്‍ത്തിയായവരില്‍ തൈറോയ് ഡ്  20 മുതല്‍   40 ഗ്രാം വരെ തൂക്കമുള്ളതായിരുക്കും T3 ,T4  ഹോര്‍മോണ്‍ മനുഷ്യശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിലനിര്‍ത്തിക്കുന്നു.  ഓക്സിജനേയും പോഷകങ്ങളെയും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റികൊണ്ടാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ  നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.  ഈ ഹോര്‍മോണുകളാണ് അഞ്ചുവയസുവരെ മനുഷ്യന്‍റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.  ശൈശവത്തിലും  കൗമാരത്തിലും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ   ഹോര്‍മോണുകളാണ്.  ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥി പേശികള്‍ എന്നിവയെ T3, T4  ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു.

ടീനേജ്  മുതല്‍ ആണ് കൂടുതലായും ഈ ഹോര്‍മോണ്‍  അളവിലെ വ്യത്യാസം കണ്ട് തുടങ്ങുന്നത്  അതും സ്തീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ തൈറോയ്ഡ് Problem കാണപ്പെടുന്നു.  സാധാരണ രീതിയില്‍ ഉള്ള തൈറോയ്ഡ്  അവസ്ഥ യൂതൈറോയ്ഡ് എന്നും പ്രവര്‍ത്തന  ക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ് ഡ് എന്നും അതി സജീവമായ  അവസ്ഥ ഹൈപ്പര്‍ തൈറോയ്ഡ് എന്നും

അറിയപ്പെടുന്നു.തൈറോയ് ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു.  ജനിച്ച ഉടനെ തന്നെ പരിശോധനകള്‍‍ നടത്തി തൈറോയ്ഡ് അവസ്ഥ  മനസിലാക്കാനാകും.  കൃത്രിമമായി   ഹോര്‍മോണ്‍  ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ തടയാന്‍ കഴിയും,  ഹോര്‍മോണ്‍ ഉല്പാദനം കുറവായിരിക്കുന്പോള്‍ തൈറോയ് ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുന്നു,  കഴുത്തിലെ മുഴപോലെ പുറമെ കാണുന്ന വലിപ്പം കൂടിയ തൈറോയ് ഡ്  ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു.  തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ക്ഷമതയിലെ മാറ്റം  പ്രതിരോധ ശേഷിയിലും മാറ്റം വരുന്നതിനു കാരണമാകുന്നു,  തൈറോയ് ഡ് ഗ്രന്ഥിയെ അപൂര്‍വ്വമായി അര്‍ബുദ രോഗം ബാധിക്കാറുണ്ട്.  ഇത് ചികിത്സിച്ച് ഭേദമാക്കാനാകുന്നതാണ്.

പ്രധാനമായും കണ്ട് വരുന്ന ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉറക്കം കൂടുതല്‍, തടി കൂടല്‍, കാലുകളില്‍ കണ്ട് വരുന്ന നീര്, ഹൃദയത്തി്ലും ശ്വാസകോശത്തിലും നീര്, മലബന്ധം, ആര്‍ത്തവ ക്രമകേടുകള്‍, വന്ധ്യത, ചിലപേശികള്‍ അസാധാരണമാം വിധം വലുതാകല്‍, രക്തസമര്‍ദ്ദം കൊളസ്ട്രോള്‍ തുടങ്ങിയവ വര്‍ദ്ധിക്കല്‍ എന്നിവയാണ്.  എല്ലാ ലക്ഷണങ്ങളും  എല്ലാ രോഗികളിലും ഉണ്ടാവണമെന്നില്ല.  ചിലരില്‍ വളരെ നേരിയ തോതില്‍ ഉള്ള ലക്ഷണങ്ങള്‍ മാത്രമെ കാണു.

തൈറോയ്ഡ‍് ഹോര്‍മോണ്‍ അധികമായാലും വളരെ അധികം ശാരീരിക ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നു.  പ്രധാനമായും ശരീരം മെലിയല്‍, പേശികള്‍ക്ക് ബലം കുറയല്‍, കൈവിറയല്‍, നെഞ്ചിടിപ്പ് കൂടല്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളി വരിക, വിശപ്പ് കൂടല്‍, ഹൃദയ മിടിപ്പിലും പമ്പിങ്ങിലും ഉള്ള പ്രശ്നങ്ങള്‍, വിയര്‍പ്പ് കൂടുതല്‍, കാരണ​ അറിയാതെ നീണ്ട് നില്‍ക്കുന്ന  പനി എന്നിവയാണ്.

ഗര്‍ഭകാല തൈറോയ് ഡ് പ്രശ്നങ്ങള്‍ പലരിലും ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്.  തൈറോയ് ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്നമാണ്.  ഹൈപ്പര്‍ തൈറോയ്ഡിസം അമ്മയ്ക്ക്  രക്ത സമ്മര്‍ദ്ദം കൂടല്‍, അബോര്‍ഷന്‍, പ്രായം തികയാതെ ഉള്ള പ്രസവം, കുഞ്ഞിന് വളര്‍ച്ച കുറവ് എന്നിവയിലേക്ക് നയിക്കാം, ഹൈപ്പോതൈറോയ്ഡിസം കു‍ഞ്ഞിന്‍റെ  ബുദ്ധി വികാസത്തിനു ഗുരുതരമായ തകരാറുകള്‍ വരുത്തി വെയ്ക്കാന്‍ സാധ്യതയുണ്ട്.

ഹോമിയോപ്പതിയില്‍ തൈറോയിഡിന് ഫലപ്രദമായ ചികിത്സയുണ്ട്.  അലോപ്പതിയില്‍ പുറത്ത് നിന്നും ഹോര്‍മോണ്‍ സപ്ലെചെയ്തുകൊണ്ടുള്ള ചികിത്സയാണ് കണ്ടുവരുന്നത്.  എന്നാല്‍ ഹോമിയോപ്പതിയില്‍ തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനെ നോര്‍മ്മല്‍ ആക്കുന്ന മരുന്നുകള്‍ ഉണ്ട്.  അതുകൊണ്ട് തന്നെ ഏത് പ്രശ്നം കൊണ്ടാണോ നിങ്ങള്‍ക്ക് തൈറോയ് ഡ് കപ്ലൈന്‍റ്  ഉണ്ടായത്  അതിനെ നോര്‍മ്മല്‍ ആക്കി കഴിഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി സുഖപ്രദമായി പ്രവര്‍ത്തിക്കുന്നു.  അതിനായി  നിങ്ങള്‍ക്ക് അടുത്തു തന്നെ ഉള്ള ഒരു വിദഗ്ദ്ധ ഹോമിയോപ്പതി ‍ഡോക്ടറെ സമീപിക്കാവുന്നതാണ്.

 

ഡോ. വൈഷ്ണവി ടി.കെ