കൊടുമുടി ഭീമന്മാരെ ആസ്വദിക്കാം – ടൈഗർ ഹിൽ, ഡാർജീലിംഗ്

മലനിരകളുടെ റാണിയായ വെസ്റ്റ്ബംഗാളിലെ ഡാർജീലിംഗ്, അവിടുന്ന് 11 കിലോമീറ്റർ മാറി മനോഹരമായ ഒരു മലനിര. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ, യാത്രികരുടെ ഇഷ്ട്ട കേന്ദ്രമായ ടൈഗർ ഹിൽ. ടൈഗർ ഹില്ലിലേക്ക് നടത്തിയ എന്റെ യാത്രയേ ഇവിടെ കുറിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും പർവത നിരകൾ ആയ എവറെസ്റ്റിന്റെയും കാഞ്ചൻജങ്കയുടെ അതിമനോഹരമായ കാഴ്ച്ചകൾ തേടി ആണ് അതിരാവിലെ ടൈഗർ ഹിൽ ലക്ഷ്യമാക്കി യാത്ര ചെയ്തത്. ദൃശ്യ ഭംഗികൾക്ക് അപ്പുറം ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും പേറുന്ന ടൈഗർ ഹിൽ. നൂറ്റാണ്ടുകൾ ആയി പ്രദേശ വാസികളുടെയും യാത്രികരുടെയും പ്രധാന കേന്ദ്രമാണ് ഇവിടം.

ടൈഗർ ഹില്ലിനെ പറ്റി ആദ്യകാല പരാമർശങ്ങൾ ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ ആണ് സൂചിപ്പിച്ചിരിക്കുന്നത്. ബുദ്ധമത വിശ്വാസികളുടെ ആദ്യകാല തീർത്ഥാടന കേന്ദ്രവും പുണ്യ പുരാതന സ്ഥലവും ആയിരുന്നു ടൈഗർ ഹിൽ. പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്ത് പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സൈനീകർ ഈ സ്ഥലം കയ്യേറുകയും അവരുടെ സൈനീക ഔട്പോസ്റ്റ് ആയി മാറ്റുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ആക്കാലത്തെ ബ്രിട്ടീഷ് ഓഫിസർമാരുടെ പ്രിയപ്പെട്ട സ്ഥലം ആയി മാറി ടൈഗർ ഹിൽ. അത് അവരുടെ ഭരണ നീക്കങ്ങൾക്ക് സഹായകമായ സ്ഥലം എന്നതിൽ ഉപരി അതിന്റെ മനോഹാരിത തന്നെ ആയിരുന്നു കാരണം.

പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സൈന്യം സൈനീക നിരീക്ഷണങ്ങൾക്ക് ഈ സ്ഥലം ഉപയോഗിക്കുന്നു എങ്കിൽ പോലും പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു എന്നതും ശ്രദ്ധേയമാണ്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഒരു പ്രധാന യുദ്ധം നടന്ന സ്ഥലം കൂടെ ആണ് എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. പാകിസ്ഥാൻ ആർമ്മിയിൽ നിന്നും ടൈഗർ ഹിൽ തിരിച്ചു പിടിച്ചത് വലിയ നേട്ടം ആയി ചരിത്രങ്ങളിൽ രേഖപ്പെടുത്തുന്നു..

അതിരാവിലെ ആണ് ടൈഗർ ഹില്ലിലെ ഏറ്റവും മനോഹരമായ കാഴ്ച്ച. സൂര്യൻ ഉദിച്ചുയരുമ്പോൾ തെളിഞ്ഞു വരുന്ന എവറസ്റ്റ് – കാഞ്ചൻജങ്ക മലനിരകളുടെ ഏറ്റവും മനോഹരമായ കാഴ്ച്ച. താഴെ ഔട്പോസ്റ്റിൽ നിന്നും 80 രൂപ ടിക്കറ്റ് എടുത്ത് വേണം ടൈഗർ ഹിൽ കയറാൻ. നടന്നു കയറുക എന്നത് അത്രയ്ക്ക് എളുപ്പമല്ലാത്ത കൊണ്ട് മുകളിൽ വരെ മനോഹരമായ റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഒരു കാട്ട് വഴികളിലൂടെ കുത്തനെയുള്ള ഡ്രൈവിംഗ് ചെന്നെത്തിക്കുന്നത് ടൈഗർ ഹില്ലിന്റെ ഉച്ചിയിൽ ആണ്. മുകളിൽ യാത്രികർക്ക് വേണ്ടി പണി കഴിപ്പിച്ച വ്യൂ പോയിന്റുകൾ. കോടമഞ്ഞു ചതിച്ചില്ലെങ്കിൽ നമുക്ക് സാക്ഷ്യം വഹിക്കാൻ പറ്റുന്നത് ആകാശം മുട്ടെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾ ആണ്. മഞ്ഞു മൂടി പഞ്ഞിക്കെട്ട് പോലെ വെളുത്തിരിക്കുന്ന എവറസ്റ്റ്-കാഞ്ചൻജങ്ക മലനിരകൾ.

മേഘങ്ങളെ കീറി മുറിച്ചുകൊണ്ട് സ്വർണ്ണ നിറത്തിൽ കൊടുമുടികളിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ, ഇടക്ക് അവയെ മൂടാനായി എത്തുന്ന മേഘങ്ങളും കോടമഞ്ഞും. അവിടെ സ്ഥാപിച്ച ടെലിസ്കോപ്പിൽ 50 രൂപ ടിക്കറ്റ് നൽകിയാൽ അവയെ അടുത്ത് കാണാം. പക്ഷെ അതിന്റെ ആവശ്യം ഇല്ലാതെ തന്നെ അത്രയും മനോഹരമായി നമുക്ക് അവിടം ആസ്വദിക്കാൻ സാധിക്കും.

ടിബറ്റൻസംസ്ക്കാരം എടുത്തു പറയുന്നതാണ് അങ്ങോട്ടുള്ള വഴികൾ അത്രയും. ഇരു വസങ്ങളിലും മുകളിലും പാറി നടക്കുന്ന ടിബറ്റൻ ഫ്ലാഗുകൾ, ഇടയ്ക്ക് ചെറിയ ക്ഷേത്രങ്ങൾ, ഇരു വസങ്ങളിലും മൃഗങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സൂചന ബോർഡുകൾ, അപൂർവ്വമായ സസ്യ വൃക്ഷാദികൾ, പൂക്കൾ, കിളികൾ…

ടൈഗർ ഹിൽ ഒരു അത്ഭുതം ആണ്. അത് ചരിത്രം കൊണ്ടും കാഴ്ച്ചകൾ കൊണ്ടും. ഡാർജീലിംഗ് യാത്ര അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ ടൈഗർ ഹിൽ കൂടെ കീഴടക്കാതെ സാധിക്കില്ല.. ജീവിതത്തിൽ ഒരു തവണ എങ്കിലും ടൈഗർ ഹില്ലിന്റെ മുകളിൽ നിന്ന് ഒരു കപ്പ്‌ ചായ നുണഞ്ഞുകൊണ്ട് ആ തണുപ്പിൽ ദൂരെ തലയുയർത്തി നിൽക്കുന്ന കൊടുമുടി ഭീമന്മാരെ ആസ്വദിക്കണം.
ഹാ…. അതൊരു സുഖമുള്ള കാഴ്ചകളാണ്.

 

ശ്യാം സോർബ

ഗുരുസാഗരം : ഒ.വി.വിജയൻ.

വയലാർ അവാർഡും കേന്ദ്ര … കേരള സാഹിത്യ അക്കാദമി അവാർഡുകളും നേടിയ നോവൽ.

പ്രപഞ്ചം ആവർത്തനം കൊണ്ട് നിറഞ്ഞിരിക്കുന്നു. കാലവും ദേശവും കടന്ന് ഓരോ സംഭവവും വീണ്ടും ആവർത്തിക്കുന്നു. പ്രകൃതിയിലെ ചൈതന്യ രൂപികളൊക്കെ ജന്മാന്തരങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. ഓർമത്തെറ്റു പോലെ പാതി വഴിയിൽ വഴി മുടങ്ങി നിന്നു പോകുന്നു.

ബംഗ്ലാദേശിലെയുദ്ധം റിപ്പോർട്ടു ചെയ്യാനെത്തുന്ന കുഞ്ഞുണ്ണി യുദ്ധത്തിൻ്റെ അർഥശൂന്യതയും നിരർഥകതയുമാണ് ഓർത്തു പോകുന്നത്‌. താൽക്കാലിക വിജയാരവങ്ങൾക്കപ്പുറം പരന്നൊഴുകുന്ന കണ്ണീരിൻ്റെ സമുദ്രമാണ് കാണുന്നത്. മാനം നഷ്ടപ്പെട്ട സ്ത്രീകൾ, ജീവൻ നഷ്ടപ്പെടുന്ന ശിശുക്കൾ നാടും നഗരവും വിട്ട് പാലായനം ചെയ്യേണ്ടി വരുന്ന ജനങ്ങൾ … എല്ലാം ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ. മുൻ കാല ചരിത്രങ്ങളും കഥകളും നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്ന സത്യങ്ങൾ.

യുദ്ധത്തിനു മുമ്പും പിമ്പും ആദ്യം കൈവെക്കുന്നത് പെണ്ണിൻ്റെ ഉടുവസ്ത്രത്തിലാണ്. കുഞ്ഞുണ്ണി മഹാഭാരതത്തോളം പിറകോട്ടു സഞ്ചരിച്ചു. അഴിച്ചെടുക്കുന്ന വസ്ത്രത്തുമ്പിൽ പിടിച്ച് അലമുറയിടുന്ന പാഞ്ചാലി. ധർമം രക്ഷിക്കപ്പെടണമെന്നു പറഞ്ഞു തുടങ്ങിയ യുദ്ധത്തിലുടനീളം അധർമത്തിൻ്റെ തേർവാഴ്ച’. സകലതും നഷ്ടപ്പെടുത്തി നേടിയ ജയത്തിൻ്റെ ദൈന്യ വിലാപം. അതു തന്നെയാണ് പിന്നെയും പിന്നെയും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്‌.

ബംഗ്ലാദേശിലും താൻ റിപ്പോർട്ടു ചെയ്യാൻ പോകുന്നത് ഇത്തരം ദീന വിലാപങ്ങളെ ത്തന്നെയാണ്. എഴുതുന്ന താനും വായിക്കുന്നവരും അറിയാതെ തന്നെ ഒരു തരം സുരതാനന്ദം അനുഭവിക്കുകയാണ്.

കുഞ്ഞുണ്ണിയുടെ സ്റ്റെനൊ ലളിതയുടെ സഹോദരൻ പട്ടാളത്തിലായിരുന്നു. നാഥനില്ലാത്തൊരു കറുത്ത പെട്ടി അച്ഛാ എന്ന വിലാപവുമായി അതിൻ്റെ വീടന്വേഷിച്ചു വന്ന ദിവസം.. ലളിത പഠിപ്പു നിർത്തി. ജോലിയന്വേഷിച്ചു ദില്ലിക്കു വന്നു. പാരായണജപങ്ങൾ മറന്നു. താളിയോലകൾ മറന്നു.: സാമീപ്യത്തിൻ്റെ നിമിഷത്തിൽ, സാമീപ്യത്തിൻ്റെ സമൃദ്ധമായ വിഷാദത്തിൽ, നമ്രശിരസ്കയായി നിന്ന പെൺകുട്ടിയുടെ ഉൾത്തലങ്ങളിൽ സങ്കീർത്തനത്തിൻ്റെ മൗന ധ്വനികൾ ഉയർത്തി കുഞ്ഞുണ്ണി നിന്നു.

ഒരു പിടി ധർമസങ്കടങ്ങളുടെ ആകെത്തുകയാണ് കുഞ്ഞുണ്ണിയുടെ ജീവിതം. തലയിണയ്ക്കടിയിൽ നിന്ന് കല്യാണിയുടെ കത്തെടുത്ത് കുഞ്ഞുണ്ണി ഒരിക്കൽക്കൂടി വായിച്ചു. പിനാകിയമ്മാവൻ വരുമ്പോളൊക്കെ അയാളുടെ നായയെയും കൂടെ കൊണ്ടുവരും. എനിക്ക് ആ നായയെ ഇഷ്ടമല്ല. അമ്മ വരില്ലെങ്കിൽ വേണ്ട എന്നെ തനിച്ചു വരാൻ സമ്മതിച്ചാലെന്താ..

തകർന്നു പോയൊരു വിവാഹ ജീവിതത്തിൻ്റെ നിഴൽ പരക്കുന്നുണ്ട് കുഞ്ഞുണ്ണിയുടെ ജീവിതത്തിൽ. ഒരുമിച്ചു കഴിയാൻ ആഗ്രഹിക്കുന്ന അച്ഛൻ്റേയും മകളുടെയും നിസ്സഹായതയും.

ബംഗ്ലാദേശിലേക്കു പുറപ്പെടുന്നതിനു മുമ്പായി കുഞ്ഞുണ്ണി ഭാര്യ ശിവാനിയേയും മകളേയും സന്ദർശിക്കുന്നു. ശിവാനിക്കു മാത്രമറിയാവുന്ന ചില കാരണങ്ങളാൽ അവൾ കുഞ്ഞുണ്ണിയെ ഒഴിവാക്കുന്നുണ്ട്. ഒരു പകൽ അത്രയും മകളോടൊപ്പം കഴിഞ്ഞ് കുഞ്ഞൂണ്ണി സ്വന്തം റൂമിൽ തിരിച്ചെത്തുന്നു. പോകുന്നതിനു മുമ്പ് മകൾക്ക് പനിയാണെന്നും സാരമാക്കാനില്ലെന്നും ശിവാനി കുഞ്ഞുണ്ണിയോടു പറയുന്നുണ്ട്.

യുദ്ധഭൂമിയിൽ വെച്ച് പരിക്കേറ്റ കുഞ്ഞുണ്ണിക്ക് മാസങ്ങൾക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. സ്വന്തം ശരീരം ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കാൻ വീണ്ടും മാസങ്ങൾ വേണ്ടിവന്നു. പരിക്ഷീണത വകവെക്കാതെ കല്യാണിയുടെ അടുത്തെത്തിയപ്പോൾ മകൾ മരണത്തോട് വളരെയധികം അടുത്തിരുന്നു. കല്യാണിയുടെ നെറുകയിൽ ചുംബിക്കാൻ കുനിഞ്ഞപ്പോൾ പിനാകി കുഞ്ഞുണ്ണിയെ വിലക്കി. അരുത്. സ്പർശം കുട്ടിക്ക് വേദനയായിരിക്കും. അവൾക്ക് രക്താർബ്ബുദമാണ്. നീണ്ടു നിന്ന പുത്രീ ധ്യാനത്തിനു ശേഷം കുഞ്ഞുണ്ണി തിരിഞ്ഞ് പൂറത്തെ ഇടനാഴിയിലേക്കു വന്നു.

‘രോഗത്തിൻ്റെ ഇടവേളകളിൽ കല്യാണി താങ്കളെ അന്വേഷിച്ചു കൊണ്ടിരുന്നു.’ പിനാകി സെൻഗുപ്ത പറഞ്ഞു.
അച്ഛൻ അരികിലിരുന്നിട്ടും കല്യാണി അത് അറിഞ്ഞില്ല. ബോധത്തിലേക്കു തിരിച്ചുവരാതെ അവൾ മരണത്തോടൊപ്പം പോയി.

ഹോട്ടലിലെത്തി. ശിവാനിയുടെ മുറിയിൽ കടലോരത്തെ മൗനം. ആ മൗനം തുടർന്ന്‌ ഇപ്പോൾ അസഹ്യമായിത്തീർന്നു. ശിവാനി കുഞ്ഞുണ്ണിയുടെ മുമ്പിൽ മുട്ടുകുത്തി.

‘കല്യാണി പോവുകയാണ്’.. ശിവാനി പറഞ്ഞു “യാതൊരു ഭാരവും നാം അവളുടെ മേൽ ഏൽപ്പിച്ചു കൂടാ.
“ശിവാനി എന്താണ് പറയുന്നത്?”
“അങ്ങ് കല്യാണിയെ വെറുക്കരുത്. ആ ഭാരവും കൊണ്ട് അവൾ പോയിക്കൂടാ.കല്യാണി അങ്ങയുടെ കുട്ടിയല്ല. അവൾ പിനാകി യുടെ കുട്ടിയാണ്.”

കടലിൻ്റെ വിസ്തൃതിയിൽ ഇപ്പോൾ ഗുരുപ്രസാദം നിറഞ്ഞൂ.കടലിനു മുകളിൽ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു.
അച്ഛാ.. അച്ഛൻ ഖേദിക്കുന്നുവോ?
അതെ മകളെ.
ജൈവ ധാരയുടെ നിരന്തര തയെക്കുറിച്ച് അച്ഛൻ്റെ പൂച്ച പരീക്ഷിത്ത് അച്ഛന് ഉപദേശം തന്നില്ലേ?
തന്നു
ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതായിരുന്നിട്ടുള്ളു.പി റ കോട്ട് തിരിഞ്ഞു നോക്കൂ.. അച്ഛന് ഓർമയില്ലേ.. ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ..
നിസ്സാന്ത്വനമായ തൻ്റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു’; ശുകാ.. ശുകാ.. മകനേ..
വിശ്വ പ്രകൃതി ചെകി ടോർത്തു. ശത കോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി കല്യാണിയുടെ ശബ്ദത്തിൽ വിളി കേട്ടു .അച്ഛാ.. അച്ഛാ…

വിലാസിനി രാജീവൻ

അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ

സ്വഭാവ നിയന്ത്രണമില്ലാത്ത കുട്ടികൾ, ശ്രദ്ധയില്ലാത്ത പെരുമാറ്റം, അടങ്ങിയിരിക്കുവാനുള്ള ബുദ്ധിമുട്ട്. ഇതെല്ലാം ഒരു രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില മുതിർന്നവരിലും ഇത് കാണാറുണ്ട്. ഇതൊരു പക്ഷേ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന രോഗമായിരിക്കാം. പലപ്പോഴും വിദ്യാലയങ്ങളിൽ പ്രശ്നക്കാരാകുമ്പോൾ മാത്രമേ മിക്ക മാതാപിതാക്കളും ഇത് ശ്രദ്ധിക്കുന്നുള്ളൂ എന്നത് തികച്ചും ഖേദകരം.

ശ്രദ്ധ കുറയുന്നതുകൊണ്ടുള്ള അധിക പ്രസരിപ്പാണ് ഈ രോഗം എന്നാണു ഇതിന്റെ പേരിൽ ഉള്ളതെങ്കിലും തങ്ങളിലേക്ക് ശ്രദ്ധ എത്തിക്കുക എന്നതാണ് ഈ കുട്ടികളുടെ പ്രവർത്തനത്തിലൂടെ കണ്ടു വരുന്നത്. എല്ലാവരും തങ്ങളെ ശ്രദ്ധിക്കണമെന്ന തോന്നലാണ് ഇവർക്കുള്ളത്. അതിനുവേണ്ടി എന്തും ചെയ്യാൻ ഇവർ ശ്രമിക്കും. നന്മ തിന്മകളെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയും ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറവും പുകഴ്ത്തലുകളോടുള്ള അമിത പ്രിയവും ഇവരെ പ്രശ്നക്കാരാക്കി മാറ്റുന്നു.

കൂടുതലായും പാരമ്പര്യമായി കണ്ടു വരുന്നു എങ്കിലും ഇതിനു പുറകിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഗർഭകാലത്തെ മദ്യപാനം, പുകവലി, ചില മരുന്നുകൾ എന്നിവ ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറു പ്രായത്തിലോ ഗർഭധാരണ സമയത്തോ ഉണ്ടാകുന്ന ഈയം പോലുള്ള ലോഹങ്ങളുടെ വിഷബാധ, ഗർഭകാലം പൂർത്തിയാക്കുന്നതിനു മുൻപുള്ള പ്രസവം, പ്രസവ സമയത്തെ കുറഞ്ഞ തൂക്കം, തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയും ഇതിൽ പെടുന്നു. ഗർഭ കാലത്തുണ്ടാകുന്ന ചില പകർച്ചവ്യാധികൾ, പ്രത്യേകിച്ചും മീസിൽസ്, വെരിസില്ല, റൂബെല്ല തുടങ്ങിയവയ്ക്കും ഈ രോഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നു പുതിയ പഠനം.

തലച്ചോറിലെ സന്ദേശ വാഹക രാസ പദാർത്ഥങ്ങളുടെ പ്രവർത്തന വൈകല്യങ്ങളാണ് ഇവരുടെ ഒരു പ്രശ്നം. പ്രത്യേകിച്ചും ഡോപ്പാമിൻ, നോർ എപിനെഫ്രിൻ എന്നീ രാസവസ്തുക്കളുടെ. അതുപോലെതന്നെ ഇത്തരക്കാരുടെ തലച്ചോറിന്റെ ചില ഘടനാ വൈകല്യങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സിന്റെയും പോസ്റ്റീരിയർ പരൈറ്റൽ കോർട്ടെക്സിന്റെയും ചുരുക്കമാണ് ഇതിൽ പ്രധാനം. തലച്ചോറിനെ സംബന്ധിക്കുന്ന മൂന്നു പ്രധാന പ്രശ്നങ്ങളാണ് ഇത്തരക്കാരിൽ കണ്ടു വരുന്നത്. ശ്രദ്ധയിലുള്ള നിയന്ത്രണം, സ്വയം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണം, കർമ്മവ്യാപൃതമായ ഓർമ്മ എന്നിവയിൽ കുറവുണ്ടാകുക എന്നിവയാണ് അവ.

രോഗ ലക്ഷണങ്ങളുടെ ഒരു നിര തന്നെയുണ്ട് ഇത്തരക്കാർക്ക്. ശ്രദ്ധ പതറുക, ഒന്നിലും ഏറെ നേരം ശ്രദ്ധിക്കാൻ കഴിയാതാകുക, പെട്ടെന്ന് മറന്നു പോകുക, ഒരു പ്രവർത്തിയിൽ നിന്ന് മറ്റൊന്നിലേക്ക് ദ്രുതഗതിയിൽ പൊയ്ക്കൊണ്ടിരിക്കുക, ഒരേ പ്രവൃത്തിയിൽ തുടരാൻ കഴിയാതെ വരിക, സന്തോഷപൂർവം ആരംഭിക്കുന്ന പ്രവൃത്തികളിൽ നിമിഷങ്ങൾക്കകം മടുപ്പുണ്ടാകുക, ക്ലാസ്സിൽ പറയുന്ന കാര്യങ്ങളോ ബോർഡിൽ എഴുതിയിരിക്കുന്ന കാര്യങ്ങളോ എഴുതിയെടുക്കാൻ കഴിയാതെ വരിക, ഗൃഹപാഠം ചെയ്യാനാകാതെ വരിക, പെൻസിൽ, ബുക്ക്, കളിപ്പാട്ടങ്ങൾ തുടങ്ങിയവ അടിക്കടി നഷ്ടപ്പെടുത്തുക, മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിർദ്ദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുക, കാണുന്നതിലെല്ലാം തൊടുക, എടുത്തു നോക്കുക, ഒരുസ്ഥലത്ത് ഉറച്ചിരിക്കാൻ പ്രയാസം അനുഭവപ്പെടുക, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുക, ക്ഷമയില്ലായ്മ , മറ്റുള്ളവരുടെ സംസാരത്തെ തടസ്സപ്പെടുത്തുക, ശ്രദ്ധയാകർഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കാര്യമില്ലാതെ ശബ്ദമുണ്ടാക്കുക തുടങ്ങി ഏറെയുണ്ട് ഈ പട്ടികയിൽ.

ചില കുട്ടികളിൽ ഈ രോഗം മറ്റു ചില രോഗങ്ങളോടൊപ്പം കാണപ്പെടാറുണ്ട്. എപ്പിലെപ്സി, ഓട്ടിസം, പഠന വൈകല്യം, ഉറക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് ഒരു വിദഗ്ധന് മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. ഈ രോഗ ബാധിതരായ കുട്ടികളുടെ ബുദ്ധി അളക്കുന്ന IQ ടെസ്റ്റിൽ മിക്കപ്പോഴും സ്കോർ കുറവായിരിക്കും. അത് ബുദ്ധിയുടെ കുറവുകൊണ്ടു മാത്രമായിരിക്കുകയില്ല. മറിച്ച് ടെസ്റ്റ് നടത്തുമ്പോഴുള്ള കുട്ടിയുടെ ശ്രദ്ധക്കുറവും ധൃതിയും ഓർമ്മക്കുറവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

ഇത്തരം രോഗബാധിത കുട്ടികൾ ശരിയായ ചികിത്സ തേടിയില്ലെങ്കിൽ രോഗം അവരുടെ പിൻകാലജീവിതത്തിലേക്കു വളരാൻ സാധ്യതയുണ്ട്. മൂന്നിലൊന്നു മുതൽ മൂന്നിൽ രണ്ടു വരെയാണ് ഇതിനുള്ള സാധ്യത. കൃത്യമായും ശരിയായും തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതും ക്ഷമയില്ലായ്മയും തെറ്റുകളിലേക്ക് വഴുതി വീഴുന്ന പ്രകൃതവും സാമൂഹിക പ്രശ്നങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ജോലിയിൽ താത്പര്യമില്ലായ്മയും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും അമിത കോപവും ഇവരെ കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. ഉത്തരവാദിത്വം ഇല്ലാത്ത ഇവർ ജീവിതത്തിലും പരാജയപ്പെടുക സാധാരണമാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ വിദഗ്ധ സഹായത്താലും മരുന്നുകളാലും പരിഹരിക്കുക എന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി.

മരുന്നുകളും ബിഹേവിയറൽ തെറാപ്പികളുമാണ് ഇതിൽ പ്രധാനം. സ്കൂളുകളിൽ ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതും, മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെ. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വത പരിഹാരം ലഭിക്കുന്ന മരുന്നുകൾ ഉണ്ട്.

ഡോ. സുനീത് മാത്യു