അതി ദാരിദ്ര്യം അഭിനയിക്കുന്നവർ!

ലോകത്തിലെ ഏറ്റവും മികച്ചവരും മോശപ്പെട്ടവരും അമേരിക്കയിലാണെന്ന് തോന്നുന്നു. ഈയടുത്തു നടന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയെ തിരഞ്ഞെടുത്തതു വഴി ബുദ്ധിയുള്ളവരും ആ നാട്ടിൽ ഉണ്ടെന്നു തെളിഞ്ഞു. ഡൊണാൾഡ് ട്രംപിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മണ്ടന്മാരാണ് ആ നാട്ടിൽ കൂടുതലും. ഇത് പൊതുവായി പറയുന്നതാണ്.

കേരളത്തിലെ കാര്യവും ഇതുപോലെയാണെന്ന് തോന്നുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധിയുള്ളവരുടെ നാട്. ബുദ്ധിഹീനരുടെയും എന്നുകൂടി പറയണം. അതിദരിദ്രർ ഇല്ലാത്ത നാടെന്നു പ്രഖ്യാപിക്കുമ്പോൾ കൈയ്യടിക്കുന്നത്, തലകുലുക്കി സമ്മതിക്കുന്നത് ബുദ്ധിയുടെയോ, അതോ ബുദ്ധിഹീനതയുടെയോ ലക്ഷണമെന്നു ഇതു വായിക്കുന്നവർ തീരുമാനിക്കുക.

കടവരാന്തകളിലും, പാലങ്ങളുടെ അടിയിലും, ആദിവാസി ഊരുകളിലെ ചോരുന്ന കുടിലുകളിലും അന്തിയുറങ്ങുന്നവർ അതിദരിദ്രർ അല്ലെങ്കിൽ പിന്നെ എല്ലാം ത്യജിച്ച സന്യാസിമാരാകും. അതുമല്ലെങ്കിൽ ദാരിദ്ര്യം അഭിനയിക്കുന്നവരായിരിക്കും.

ഇവർക്ക് നാലുകാര്യങ്ങളിൽ ആണ് ഉയർച്ച ഉണ്ടായിരിക്കുന്നത്.

1. ഭക്ഷണവും സ്ഥിര വരുമാനവും ലഭ്യമാകുന്നു (Access to food and a stable income)
2. സുരക്ഷിതമായ ഭവനം (Secure housing)
3. ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നു (Access to healthcare)
4. ആധാർ, റേഷൻ കാർഡുകൾ പോലുള്ള അടിസ്ഥാന രേഖകൾ (Basic documentation like Aadhar and ration cards)

അറുപത്തിനാലായിരം കുടുംബങ്ങളിൽ നിന്നായി, ഒരു ലക്ഷത്തോളം വരുന്ന അതിദരിദ്രരെ കണ്ടെത്തി. പിന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉണ്ടെന്നു ഉറപ്പുവരുത്തി, അല്ലെങ്കിൽ ഉണ്ടാക്കിക്കൊടുത്തു. അതിനായി 1000 കോടി രൂപ ചെലവഴിച്ചു എന്ന് പറയപ്പെടുന്നു. അത് നേരാണെങ്കിൽ നന്ന്.

എന്നാൽ, ഈ കണക്കുകളും മാനദണ്ഡങ്ങളും തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. വിശദീകരിക്കാൻ മതിയായ കണക്കുകൾ ഇല്ലാത്തതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. എന്നാൽ, പ്രഖ്യാപനങ്ങൾക്ക് ശേഷം വീണ്ടും പണം മുടക്കി വലിയ സമ്മേളനം നടത്തി, സൂപ്പർ താരങ്ങളെക്കൊണ്ട് നല്ലതു പറയിക്കുമ്പോളാണ് ആളുകൾക്ക് സംശയം വരുന്നത്. കാരണം, പറയുന്ന, അവകാശപ്പെടുന്ന കാര്യങ്ങൾ നേരിൽ കാണാൻ കഴിയുന്നില്ല എന്നൊരു ദോഷമുണ്ട്. ദാരിദ്ര്യം പൂർണ്ണമായും മാറിയിട്ടില്ലെന്നും ഇനിയും ഒരുപാട് ദാരിദ്ര്യം മാറാനുണ്ടെന്നും ഒരു കോടീശ്വരൻ വേദനയോടെ വെളിപ്പെടുത്തി. അത് വിശ്വസനീയമാണ്. സ്വന്തം പണം ഉപയോഗിച്ച് ദരിദ്രരെ സഹായിക്കുന്നവരെ വിശ്വസിക്കണം. പട്ടിണികിടന്നു കിട്ടുന്ന കാശുമായി സിനിമ കാണാൻ ഓടുന്നവരെ ഇദ്ദേഹത്തിന് അറിയാം.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പരിഗണിക്കാം. ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്തു എന്ന് പറയുന്നിടത്താണ് അതിദരിദ്രർ ചികിത്സകിട്ടാതെ മരിച്ചു വീഴുന്നത്. അപ്പോൾ കണക്കുകളിൽ പറയുന്നത് ജീവിതത്തിൽ കാണാൻ കഴിയാത്ത അതി ദരിദ്രർക്ക്, ആരോട്, എന്ത്, ചോദിക്കാനാകും? ചോദിച്ചിട്ട് ഒരു കാര്യവുമില്ല! പ്രഖ്യാപനങ്ങൾ കഴിഞ്ഞില്ലേ? അപ്പോൾപിന്നെ ഇതൊക്കെ അതി ദരിദ്രരുടെ തോന്നൽ ആകാതെ തരമില്ല. അല്ലെങ്കിൽ ഇത് അവരുടെ അഭിനയം. രണ്ടുമല്ലെങ്കിൽ സത്യത്തെ അംഗീകരിക്കാനുള്ള മടി.

ഒന്നാമതെന്നു ആരോഗ്യമേഖലയെ പ്രഖ്യാപിക്കുന്നവർ ഒന്നാമതായി അവിടെപ്പോയി ചികിത്സ നേടാത്തത്തിനു ഒരേയൊരു കാരണം, ഇതൊക്കെ പാവപ്പെട്ടവർക്ക് മാത്രം ഉപകരിക്കട്ടെയെന്നു വിചാരിച്ചിട്ടാണ്. അതുകൊണ്ടാണല്ലോ പാവപ്പെട്ടവരും കൂടി തരുന്ന നികുതിപ്പണം രാഷ്ട്രനിർമ്മാണത്തിനു മാത്രം ചിലവഴിച്ചു, സ്വന്തം പോക്കറ്റിലെ കാശെടുത്തു വിദേശ ചികിത്സക്ക് പോകുന്നത്. പാവങ്ങൾക്ക് നാട്ടിലെ നല്ലചികിത്സ കിട്ടുമ്പോൾ, ഇവർ അമേരിക്കയിലെ ധർമ്മാശുപത്രികളിൽ പോയി, കിട്ടുന്ന എന്തെങ്കിലും ചികിത്സ നേടുന്നത്. ഇതിലും നന്നായി ദരിദ്രരെ സേവിക്കുന്നതെങ്ങനെ? അതി ദാരിദ്ര്യം നാടുനീങ്ങിയില്ലെങ്കിലേ അത്ഭുതത്തിനു വഴിയുള്ളൂ.

രാഷ്ട്രീയപരമായ കാര്യസാധ്യത്തിനായി പ്രചാരണം (പ്രോപഗണ്ട) നടത്തുന്നത് പുതിയ കാര്യമല്ല. എല്ലാ ഗവൺമെന്റുകളും എക്കാലത്തും ചെയ്യുന്ന ഒരു കാര്യമാണിത്. പക്ഷെ അത് സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിലും, സത്യം മനസ്സിലാക്കാൻ കഴിയാത്ത ബൗദ്ധിക നിലവാരത്തിലുള്ള ജനതക്കു മുന്നിലും, പിന്നെ സ്വന്തം പൊളിറ്റിക്കൽ വിശ്വാസങ്ങൾ എല്ലാ സത്യങ്ങൾക്കും മുകളിൽ ആണെന്നും വിശ്വസിക്കുന്നവർക്കിടയിലും നടക്കും. അങ്ങനെയാണ് ചരിത്രം പറയുന്നത്.

ട്രംപ് ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രചാരവേലയാണെന്നു ബുദ്ധിയുറച്ച ഏതു കുട്ടികൾക്കും മനസ്സിലാകും. പക്ഷെ അയാളെ അന്ധമായി ആരാധിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാകില്ല. അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കില്ല. അതുതന്നെയാണ് നമ്മുടെ നാട്ടിലും സംഭവിക്കുന്നത്.

ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് കേൾക്കാറില്ല. കാശ് തടയുന്ന പ്രാക്ടിക്കൽ ഐഡിയകൾ മാത്രം ബാക്കിയായി. അതുകൊണ്ട്, ഭരണം ആരുടെ കയ്യിലായാലും ഇതുതന്നെ സംഭവിക്കും. ഇത്തരം പ്രചരണങ്ങൾ എല്ലാ ദിവസവും ഉണ്ടാകും. സത്യം തിരക്കി ആരും പോകില്ല എന്ന ഗുണവുമുണ്ട്. എന്ത് തരം ആരോപണങ്ങൾ വന്നാലും ഒരു പുല്ലും വരാനില്ലെന്നു എല്ലാവർക്കും അറിയാം. അപ്പൊപ്പിന്നെ എല്ലാവരും അതി ദരിദ്രരും, ദരിദ്രരും, സമ്പന്നരും, അതി സമ്പന്നരും ഒക്കെയായി അഭിനയിക്കാൻ തയ്യാറായി ഇരിക്കണം.

പ്രചാരണങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. അരുവന്നാലും പോയാലും ഇതൊക്കെത്തന്നെയാകും. ഇത്തരം വലിയ സമ്മേളനങ്ങളിൽ ഇവ അവതരിപ്പിക്കപ്പെടും. വിശ്വാസത കുറച്ചെങ്കിലും ബാക്കിയുള്ളവരെയും, സിനിമാതാരങ്ങളെയും കൊണ്ട് പറയിപ്പിക്കും. നട്ടാൽക്കുരുക്കാത്ത നുണകൾ വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. അതുവഴി വോട്ടുകളും നേട്ടങ്ങളും ഉണ്ടാക്കും. അതി സമ്പന്നരും സമ്പന്നരും അതിൻ്റെ ഭാഗമാകും.

അതി ദരിദ്രരും, ദരിദ്രരും മാത്രം ദാരിദ്ര്യം അഭിനയച്ചു തകർത്തു, ഒടുക്കം ഏതെങ്കിലും ധർമ്മാശുപത്രിയുടെ തണുത്ത തറയിൽ ചികിത്സ കിട്ടാതെ മരവിക്കും. അപ്പോൾ അടുത്തുള്ള വലിയ സമ്മേളന വേദിയിൽ നിന്നും ദാരിദ്രവും തുടച്ചു നീക്കിയെന്ന പ്രഖ്യാപനം ഉണ്ടാകും.

അതുകേൾക്കാൻ കുറച്ചെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ താനും ധനികനായെന്ന ആത്മസംതൃപ്തിൽ കണ്ണടക്കാം.

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്:5

വിനോദ സഞ്ചാരം

വൈവിധ്യമാർന്ന ഭൂപ്രകൃതികൾ, പുരാതന പൈതൃകം, ഊഷ്മളമായ ആതിഥ്യം എന്നിവയാൽ ശ്രദ്ധേയമാണ് ശ്രീലങ്ക. കുറച്ചു കാലങ്ങളിലെ ഉൾവലിയലുകൾക്കു ശേഷം,ഏഷ്യയിലെ ഏറ്റവും പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങളിലൊന്നായി വീണ്ടും ഉയർന്നുവന്നിരിക്കുന്നു.

ശ്രീലങ്കയുടെ സമ്പത്ത് വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ടൂറിസം, ഇത് രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നൽകുകയും, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗമാകുകയും ചെയ്യുന്നുണ്ട് . 2022 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഈ മേഖല ശക്തമായി തിരിച്ചുവന്നു, 2024 ൽ 2 ദശലക്ഷത്തിലധികം പേർ ഇവിടെയെത്തി, 2025 ൽ ശക്തമായ മുന്നേറ്റ പ്രവണതയും. 2025 മധ്യത്തോടെ, ശ്രീലങ്ക ഇതിനകം 1 ദശലക്ഷത്തിലധികം വിദേശ സന്ദർശകരെ സ്വാഗതം ചെയ്തു. ഇന്ത്യയാണ് ഏറ്റവും കൂടുതൽ സ്രോതസ്സ് വിപണിയായി മുന്നിലെത്തിയത്. തുടർന്ന് റഷ്യയും യുണൈറ്റഡ് കിങ്ഡവും.

ശ്രീലങ്കയുടെ ആകർഷണം അതിന്റെ ശ്രദ്ധേയമായ വൈവിധ്യത്തിലാണ്. ട്രിൻകോമാലീ, ഉനാവതുന, മിരിസ്സ തുടങ്ങിയ തനതായ ബീച്ചുകളും, കാൻഡി, നുവാര ഏലിയ, ബദുല്ല എന്നീ മധ്യ ഉയർന്ന പ്രദേശങ്ങളിലെ സമൃദ്ധമായ തേയിലത്തോട്ടങ്ങളും, യാല, വിൽപട്ട് തുടങ്ങിയ വന്യജീവികളാൽ സമ്പന്നമായ ദേശീയോദ്യാനങ്ങളും ഈ ദ്വീപിൽ ഉണ്ട്. അനുരാധപുര, പൊളൊന്നരുവ തുടങ്ങിയ പുരാതന നഗരങ്ങളും, സിഗിരിയ കോട്ടയും ദ്വീപിന്റെ ചരിത്രപരമായ ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്നു.

സാംസ്കാരിക ഊർജ്ജസ്വലത മറ്റൊരു മുഖമുദ്രയാണ്. കൊളംബോയിലെ നവം മഹാ പെരഹേര പോലുള്ള ഉത്സവങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ, ഘോഷയാത്രകൾ, നൃത്തങ്ങൾ, ആകർഷകങ്ങളായ വസ്ത്രങ്ങൾ എന്നിവയാൽ ശ്രദ്ധ നേടുന്നു.. സിലോൺ ചായ എന്നറിയപ്പെടുന്ന 150 വർഷം പഴക്കമുള്ള രാജ്യത്തെ തേയില വ്യവസായം, തോട്ടങ്ങളുടെ ജീവിതം അനുഭവിക്കാനും ആസ്വദിക്കാനും സന്ദർശകരെ പ്രലോഭിപ്പിക്കുന്നു.

ശ്രീലങ്കക്കാർ അവരുടെ ഊഷ്മളതയ്ക്കും സംസ്കാരം പങ്കുവെക്കാനുള്ള ആർജ്ജവത്തിനും പേരുകേട്ടവരാണ്. ദീർഘായുസ്സിനായുള്ള പ്രതീകമായി പരമ്പരാഗതമായി “ആയുബോവൻ” എന്ന് ആശംസിച്ചുകൊണ്ട് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. അതിഥികളെ വളരെയധികം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നത്, പലപ്പോഴും ഏറ്റവും നല്ല ഇരിപ്പിടം വാഗ്ദാനം ചെയ്യുകയോ ഭക്ഷണത്തിന് ആദ്യം വിളമ്പുകയോ ചെയ്യും. മുതിർന്നവരോട് പ്രത്യേക ബഹുമാനം കാണിക്കുന്നു, എല്ലാ ഇടപെടലുകളിലും ക്ഷമയും സൗഹൃദവും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിഥികളെ കുടുംബത്തിലെ ഒരാൾ എന്ന രീതിയിൽ കാണുന്നതിൽ ഇവർക്കുള്ള കഴിവ് അപാരമാണ്. ഞാൻ താമസിച്ചിട്ടുള്ള ഹോം സ്റ്റേകളിൽ നിന്നും ഇത് എനിക്ക് എപ്പോഴും അനുഭപ്പെടാറുണ്ട്.

ടൂറിസത്തിന്റെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് ശ്രീലങ്കൻ സർക്കാർ കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഒരു ദേശീയ ടൂറിസം കമ്മീഷൻ സ്ഥാപിച്ചതിലൂടെ നയങ്ങൾ കാര്യക്ഷമമാക്കാനും വ്യവസായ വളർച്ചയെ ഏകീകരിക്കാനും കഴിയുന്നു.ആഗോള പ്രമോഷണൽ കാമ്പെയ്നുകളും ശ്രീലങ്ക ടൂറിസം അവാർഡുകളുടെ പുനരുജ്ജീവനവും മേഖലയിലെ മികവിനെ ആഘോഷിക്കുന്നതും തന്ത്രപരമായ നീക്കങ്ങൾ ആയിത്തന്നെ കരുതേണ്ടിയിരിക്കുന്നു.

ഈ ശ്രമങ്ങൾ ഇതിനകം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്: 2025-ൽ വിനോദസഞ്ചാരികളുടെ വരവ് മുൻ വർഷങ്ങളെ മറികടന്നു. ദൈനംദിന വരവിൽ ശ്രദ്ധേയമായ വർധനയും, ചൈന, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഗണ്യമായ വർദ്ധനവും ഈ മേഖലയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.

വൈവിധ്യമാർന്ന ആകർഷണങ്ങൾ, സമ്പന്നമായ ചരിത്രം, പ്രകൃതി സൗന്ദര്യം എന്നിവയാൽ പ്രശസ്തമാണ് ശ്രീലങ്കയിലെ ടൂറിസം. പ്രകൃതി, വന്യജീവികൾ, ചരിത്ര സ്മാരകങ്ങൾ, തദ്ദേശീയ സംസ്കാരം എന്നിവയാൽ രാജ്യം അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്നു.

എന്നിരിക്കിലും, വെല്ലുവിളികൾ അവശേഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, ടൂറിസത്തിന്റെ നേട്ടങ്ങൾ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നിവയിൽ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ശ്രീലങ്കയിൽ മിക്ക സ്ഥലങ്ങളും സന്ദർശകർക്ക് ഹൃദ്യമായ വിരുന്നൊരുക്കി കാത്തിരിക്കുന്നുണ്ടെങ്കിലും സന്ദർശകർ കൂടുതലായും എത്തുന്നത് സ്ഥിരം സ്ഥലങ്ങൾ മാത്രമാണ് എന്നത് ഒരു പോരായ്മയായി എനിക്ക് തോന്നുന്നു. കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വിനോദ സഞ്ചാരം വളരേണ്ടിയിരിക്കുന്നു.

ശ്രീലങ്ക സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം :
തെക്കു പടിഞ്ഞാറായി ഉള്ള സ്ഥലങ്ങളും, മലമ്പ്രദേശങ്ങളും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം ഡിസംബർ മുതൽ മാർച്ച് വരെയാണ്. വടക്കു കിഴക്കൻ തീരം സന്ദര്ശിക്കുന്നതിനുള്ള ഏറ്റവും നല്ല കാലാവസ്ഥ മെയ് മുതൽ സെപ്റ്റംബർ വരെയാണ്.

ശ്രീലങ്ക സന്ദർശിക്കുവാൻ ഇപ്പോൾ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA ) എന്നൊരു അനുവാദം ശ്രീലങ്കൻ ഇമിഗ്രേഷൻ സൈറ്റിലൂടെ സൗജന്യമായി ലഭിക്കുന്നതാണ്.

ഡോ. സുനീത് മാത്യു

മീ ടൈം

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?”

ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി വന്ന ഭർത്താവ് എന്നെ തുറിച്ചു നോക്കി.

“ഇത്തിരി കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി ചാലിച്ചത് ”

അദ്ദേഹത്തിന്റെ തുറിച്ചു നോട്ടം കണ്ടില്ലെന്നു നടിച്ച് ഞാൻ അലസമായി പറഞ്ഞു. എന്റെ കൈ കൊണ്ട് ഞാൻ അരച്ച് എന്റെ മുഖത്ത് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാൻ തേച്ചു പിടിപ്പിച്ചിരിക്കുന്ന അരപ്പ് കണ്ട് ഇങ്ങേർക്കെന്തിന് ഹാലിളകുന്നു?

ഞാൻ ഉണങ്ങിയ മൈലാഞ്ചി പൊടിച്ചതിലേക്ക് കടുപ്പത്തിലുള്ള കട്ടൻ ചായ ഒഴിച്ചു.

“ഉമ്മിക്ക് കയ്യിൽ മൈലാഞ്ചിയിടാൻ ഇന്നലെ നേരം കിട്ടി. ഞാനെന്റെ സൽവാറൊന്നു ഹാൻഡ് വാഷ് ചെയ്തു തരാൻ പറഞ്ഞിട്ട് അതിന് പറ്റൂല്ല, സമയോം ഇല്ല ”

അലക്കു കല്ലിനരികിലേക്ക് നടക്കും വഴി മോളെന്നെ അടിമുടി നോക്കി.

“ഈ പത്തമ്പത് വയസ്സാകാറായപ്പോൾ നിനക്ക് നാണമാകില്ലേ മൈലാഞ്ചിയൊക്കെ ഇട്ടോണ്ട് നടക്കാൻ… കഷ്ടം!'”

ആകെ ചൊറിഞ്ഞു നിൽക്കുന്ന കെട്ട്യോൻ എന്റെ കൈ നഖങ്ങളിലേക്ക് നോക്കി.

“എന്റെ കൈ, എന്റെ വിരൽ, എന്റെ നഖം. ഞാനെന്തിന് നാണിക്കണം. തുണിയുടുക്കാതെയൊന്നും അല്ലല്ലോ ഞാൻ നടക്കുന്നത്?”

അദ്ദേഹം ഒന്നും മിണ്ടാതെ അവിടുന്നും പോയി.

അല്ല പിന്നെ… ഇവർക്കൊക്കെ ഇത് എന്തിന്റെ കുഴപ്പമാണ് ഞാൻ ഹെന്നയിലേക്ക് ചേർക്കാനായി നാരങ്ങ മുറിക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്.

മീനാക്ഷിയാണ്…

“എടി… നീ ഇന്നലെ ലോക മലയാളീ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ആ ഫോട്ടോസ് കാണാൻ എന്ത് ഭംഗിയാ! കുറേ ലൈകും കിട്ടീട്ടുണ്ടല്ലോ?”

മുഖവുരയൊന്നുമില്ലാതെ അവൾ എന്നോട് പറഞ്ഞു. ഞാനൊന്നു ചിരിച്ചു. കാര്യം ഇമ്മിണി ലൈക്ക് കിട്ടിയാൽ പുഴുങ്ങി തിന്നാൻ പറ്റുമോന്നൊക്കെ ആൾക്കാരു ചോദിക്കും. അതിനൊന്നും പറ്റില്ല… പക്ഷേ അതൊരു സന്തോഷമാണ്. ഞാനും ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും ഞാനും ഈ വ്യവസ്ഥിതിയുടെ ഒരു ഭാഗമാണെന്നും എന്നെ തന്നെ ബോധ്യപ്പെടുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരു കുറുക്കു വഴി.

അവൾ തുടർന്നു.

“എടി…ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.കുറച്ചായിട്ട് എനിക്ക് ഒരു രസോമില്ല.ആകെപ്പാടെ ഒരു പരവേശം. വല്ലാത്ത ദേഷ്യം, മടി . ചില നേരം എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് തോന്നും. ഇന്നിപ്പോ രാവിലെ മോനോട് ദേഷ്യപ്പെട്ടു. പിള്ളേരു വലുതായില്ലേ. അവൻ എന്നോടും കയർത്തു. എനിക്കാകെ സങ്കടമായി. ആരും എന്നെ മനസ്സിലാക്കുന്നില്ല. അവർക്ക് എല്ലാ കാര്യത്തിനും ഞാൻ വേണം. പക്ഷേ നമ്മുടെ ഇമോഷൻസ് ഒന്നും ആരും മനസ്സിലാക്കില്ല.എല്ലാം പോരാഞ്ഞ് ഭയങ്കര ചൂടും വിയർപ്പും. ഒക്കെ ഊരി പറിച്ച് എറിഞ്ഞു കളയാൻ തോന്നും ചില നേരത്ത് ”

ഇടറിയും മുറിഞ്ഞും മടുപ്പും സങ്കടവും കലർന്ന ശബ്ദത്തിൽ അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നു. എന്ത് മിടുക്കിയായിരുന്നു അവൾ! എത്ര സുന്ദരിയായിരുന്നു. അവളുടെ അറ്റം ചുരുണ്ട ആ മുടി എനിക്ക് വല്യ ഇഷ്ടമായിരുന്നു. കുഞ്ഞു നാള് മുതലേയുള്ള കൂട്ടുകാരാണ് ഞങ്ങൾ. എന്നേക്കാൾ പഠിപ്പിലും അവളായിരുന്നു മിടുക്കി.

അവൾ തുടർന്നു

” നീ ഒന്ന് ഓർത്തു നോക്ക്. നമ്മൾ എന്ത് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് നമുക്കൊരു ജോലിയൊക്കെ കിട്ടിയത്. എന്നിട്ടോ അതിന്റെയൊക്കെ ആ സുഖവും സന്തോഷവും നമുക്ക് നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ടോ? എന്ത് തിരക്കാണ് എപ്പോഴും! ജോലിക്ക് പോയുള്ള ശമ്പളോം ആനുകൂല്യോം ഒക്കെ എല്ലാർക്കും വേണം. പക്ഷേ ജോലി സ്ഥലത്തോ അല്ലാതെയോ നമുക്ക് ഉണ്ടാകുന്ന സ്‌ട്രെസ്സ് വല്ലതും ഇവരുമായി ഷെയർ ചെയ്യാൻ പറ്റുമോ? എന്തെങ്കിലും പറഞ്ഞാൽ പറയും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന്. എനിക്ക് മടുത്തു. അതിനൊപ്പം പിരീഡും വ്യത്യാസം. ഇടക്ക് ഒരു തരം വിറയൽ, ഭയങ്കര മറവി… എനിക്ക് വയ്യ ”

അവളുടെ വർത്തമാനത്തിൽ തേങ്ങൽ കലർന്ന് ശബ്ദം ചിലമ്പിച്ചു.

” നീ വിഷമിക്കേണ്ട. നമുക്ക് മെനോപോസിനുള്ള സമയം ആയില്ലേ? കുറച്ചൊക്കെ അതിന്റെ ഹോർമോൺ വേരിയേഷൻസും ഉണ്ടാകും ”

അവളുടെ ആദ്യ കുഞ്ഞിനെ പ്രസവിച്ചു കിടന്നപ്പോൾ അവൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നത് ഓർത്തുകൊണ്ട് ഞാൻ അവളെ അലിവാർന്ന ശബ്ദം കൊണ്ട് ചേർത്തു പിടിച്ചു.പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ അനുഭവിച്ചിട്ടുള്ളവർക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ച് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഒരിക്കൽ ഞാൻ വായിച്ചിട്ടുണ്ട്.

“ഉം… ”

അവളൊന്ന് അമർത്തി മൂളി. പിന്നെ തുടർന്നു.

“അതിന്റെ കുറേ പ്രോബ്ലെംസ് ഉണ്ട്. ഒരിക്കൽ അതേ കുറിച്ച് പുള്ളിയോട് പറഞ്ഞപ്പോൾ “നിനക്ക് മാത്രമാണല്ലോ ഇങ്ങനത്തെ എടങ്ങേറ്” എന്നും ചോദിച്ച് എന്റെ നേരെ കണ്ണു മിഴിച്ചു. വല്യ അറിവും വായനേം എഴുത്തും കുത്തും ഒക്കെയുണ്ട്. പക്ഷേ കൂടെ ജീവിക്കുന്നവളെ അശേഷം മനസിലാക്കുകയോ ചേർത്തു പിടിക്കുകയോ ചെയ്യില്ല. പുറത്തു നിന്നും നോക്കുന്നവർക്ക് എന്താ കുഴപ്പം… രണ്ടു പേർക്കും നല്ല ജോലി മക്കൾ വീട് വണ്ടി എല്ലാം ഉണ്ട്. പക്ഷേ എനിക്കെന്തോ മടുപ്പിന്റെ വിഷവായു എന്റെ ചുറ്റും തങ്ങി നിൽക്കുന്ന പോലെ തോന്നുന്നു ”

അവളുടെ ശബ്ദത്തിൽ രോഷത്തിന്റെ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു. എനിക്കുമുണ്ട് ഈ പറഞ്ഞ ആധിയും വ്യാധിയുമൊക്കെ. ഇന്നോളം എല്ലാ നോവും ഞങ്ങൾ പങ്കു വച്ചിട്ടുള്ളത് കൊണ്ട് തന്നെ എനിക്കവളെ എളുപ്പം മനസ്സിലാകുകയും ചെയ്യും. ഞാനെന്റെ ശബ്ദം കഴിയുന്നതും ആർദ്രമാക്കി അവളോട്‌ പറഞ്ഞു.

“നീ ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ എനിക്കുമുണ്ട്. നമുക്ക് ഈ പ്രായം വന്നോർക്കു മാത്രമല്ല ചെറുതിലേ പല അസുഖങ്ങളാൽ യൂട്രെസ് ഓവറി റിമൂവൽ സർജറി ചെയ്തിട്ടുള്ളവർക്കും ബുദ്ധിമുട്ട് കൂടുതൽ ആയിരിക്കും. അല്ലെങ്കിൽ തന്നെ നീയൊന്ന് ഓർത്തു നോക്കിയേ നമ്മുടെ അമ്മമാർ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആ കാലം. അവരൊക്കെ വീട്ടമ്മമാർ ആയതു കൊണ്ട് ഇതൊന്നും മിക്കവാറും ആരോടും പറഞ്ഞിട്ടും ഉണ്ടകില്ല. ഈസ്ട്രജൻ ഉത്പാദനം കുറയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നോ മെനോപോസ് എന്നൊരു സംഭവം ഉണ്ടെന്നോ അവർ അറിഞ്ഞിട്ടും കൂടി ഉണ്ടാകില്ല..അന്നൊന്നും നമ്മൾ ഇതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. പാവങ്ങൾ… ആരോരും മനസ്സിലാക്കാതെ അവർ പോലും അറിയാതെ എന്തെല്ലാം അവരും തരണം ചെയ്തിട്ടുണ്ടാകും”

അല്പ സമയം ഞങ്ങൾ ഇരുവരും നിശ്ശബ്ദരായി.

“ഞാൻ നിന്നെ സമാധാനിക്കാൻ വേണ്ടി പറയുന്നതല്ല. ചില നേരം എനിക്ക് ദേഷ്യം കൊണ്ട് കണ്ണു കാണാൻ പറ്റാതാകും. പിന്നെ ചില നേരം വെറുതെയങ്ങ് ആർത്തലച്ചു കരയാൻ തോന്നും. ഇടക്ക് ഉയർന്ന നെഞ്ചിടിപ്പു പോലെ തോന്നും. ആദ്യമൊക്കെ എനിക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഇവരോടൊക്കെ സങ്കടം പറഞ്ഞു നടക്കും. പിന്നെപിന്നെ എനിക്ക് മനസ്സിലായി എനിക്ക് ഏറ്റവും വലിയ താങ്ങും തണലുമാകേണ്ടത് ഞാൻ തന്നെയാണെന്ന്. നമ്മളെ നമുക്ക് അറിയാവുന്നതു പോലെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല.ആ തിരിച്ചറിവിൽ നിന്നും ഞാൻ എന്നെ സ്നേഹിക്കാനും എന്നെ പരിചരിക്കാനുമായി കുറച്ചു സമയം നീക്കി വെച്ചു. ഇപ്പോൾ എനിക്കൊരു സന്തോഷമൊക്കെയുണ്ട് ”

ഞാൻ പറഞ്ഞു നിറുത്തി. അവളൊന്നു നേർമ്മയായി നിശ്വസിച്ചു. പിന്നെ പറഞ്ഞു.

“എവിടെയാണ് എനിക്കതിനൊക്കെ സമയം. ഇവിടുത്തെ കാര്യങ്ങളും ഓഫീസിലെ തിരക്കും കൂടി കഴിഞ്ഞാൽ പിന്നേ ഒന്നിനും നേരം കിട്ടില്ല. മക്കളായിട്ട് ഉള്ളതാണെങ്കിൽ രണ്ട് ആൺപിള്ളേരും. എല്ലാം ഞാൻ ചെയ്തു കൊടുക്കണം ”

“അതെന്താ അവർക്ക് കൈക്കും കാലിനും എന്തെങ്കിലും തകരാറുണ്ടോ. എന്റെ അറിവിൽ കുഴപ്പമൊന്നും ഇല്ലല്ലോ?”

“നീ ഒന്നു പോയെ… തമാശ പറയാതെ ”

അവൾ ചിണുങ്ങി. ഞാൻ ഫോൺ ചെവിയോട് ചേർത്തു കൊണ്ട് തന്നെ ഹെന്നയിലേക്ക് നാരങ്ങ നീര് മിക്സ്‌ ചെയ്ത് ഒരു വശത്തേക്ക് അത്‌ ഒതുക്കി വെച്ചു.ശേഷം മുൻവശത്തെ സെറ്റിയിൽ പോയി ഇരുന്നു.

“ഞാൻ തമാശ പറഞ്ഞതല്ല. ഇനിയെങ്കിലും അവരുടെ കാര്യങ്ങൾ അവരേം കൊണ്ട് ചെയ്യിപ്പിക്ക്. എന്നിട്ട് നിന്റെ കാര്യങ്ങൾക്കായി സമയം കണ്ടെത്ത്. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അല്ലാതെ നീ സന്തോഷിച്ചോ എന്നും പറഞ്ഞ് അതാരും നമ്മുടെ കയ്യിൽ കൊണ്ടുതരില്ല. നിന്നെ സ്നേഹിക്കാനും നിന്റെ ഇഷ്ടങ്ങൾ ചെയ്യാനുമായി നീ ഇത്തിരി സമയം കണ്ടെത്തി നോക്ക്. അത്ഭുതങ്ങൾ സംഭവിക്കും നിന്റെ മനസ്സിലും ശരീരത്തിലും”

ഞാനെന്റെ മൈലാഞ്ചി അണിഞ്ഞ നഖങ്ങളിലേക്കു നോക്കി അല്പനേരം മിണ്ടാതിരുന്നു.പിന്നെ തുടർന്നു.

“മി ടൈം എന്നു കേട്ടിട്ടില്ലേ നീ?

അത്‌ തന്നെ… നമുക്ക് സ്ത്രീകൾക്ക് ഇല്ലാതെ പോകുന്നതും ഈ “ഞാൻ സമയം” തന്നെയാണ്. പിന്നെ നല്ല നാരുള്ള ഭക്ഷണം കഴിച്ചും, വ്യായാമം ചെയ്തും, കുഞ്ഞു വിനോദങ്ങളിൽ ഏർപ്പെട്ടും നീയൊന്ന് ഉഷാറാക്. യാത്രകൾ നിനക്ക് ഇഷ്ടമല്ലേ?… വേണമെങ്കിൽ നമുക്കൊന്നിച്ചൊരു യാത്ര പോകാം. വീട് കുട്ടി പ്രാരാബ്ധങ്ങൾ ഒന്നുമില്ലാതെ ”

“നമ്മൾ തനിച്ചോ… ആളുകളെന്ത്‌ പറയും?”

അവൾ ആശ്ചര്യപ്പെട്ടു.

“ഏയ്‌ തനിച്ചല്ല.. ആ കവലയിൽ നിന്നും അഞ്ചാറു പേരെ വിളിക്കാം ”

“നീ പോ പെണ്ണേ…”

അവൾ പൊട്ടി ചിരിച്ചു.സന്തോഷത്തോടെ ഞാൻ തുടർന്നു.

“എടി നമ്മൾ ഒളിച്ചോടി പോകുന്നത് ഒന്നും അല്ലല്ലോ. ഒരു പകൽ സമയ ട്രിപ്പ്‌. നമ്മുടെ കെട്യോൻമാര് പോകുന്ന പോലെ ഒരാഴ്ചത്തേക്കൊന്നും നമുക്ക് പോകേണ്ട. അത്‌ പിന്നെ ആലോചിക്കാം ”

“എനിക്കിപ്പോ എന്തോ ആശ്വാസം തോന്നുന്നു. ഞാൻ എനിക്കായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടേം സൗകര്യം നോക്കിയാണ് ഒന്നുറങ്ങുക പോലും ചെയ്യുന്നത്. ഇനി ഞാനും ഒന്നു പരീക്ഷിക്കട്ടെ ഈ മി ടൈം ”

അവൾ ചുണയോടെ പറഞ്ഞു.

“അല്ല പിന്നെ… അൻപത് വയസ്സും മെനോപോസുമൊക്കെ ആയി എന്നു കരുതി നമുക്കും ജീവിക്കേണ്ടേ. പിന്നൊരു കാര്യം ഇതൊക്കെ ചെയ്തിട്ടും സഹിക്കാൻ കഴിയാത്ത മാനസിക ശരീരിക പ്രശ്നങ്ങൾ നിനക്ക് ഉണ്ടെങ്കിൽ നമുക്കൊരു ഡോക്ടറെ കാണാം… ട്ടോ. എന്തിനും പരിഹാരമുണ്ടെന്നേ…!”

“ശരിയെടി… ഞാൻ പിന്നെ വിളിക്കാം ”

സന്തോഷത്തോടെ അവൾ എന്നോട് ബൈ പറഞ്ഞു.ഒരു ചെറു ചിരിയോടെ ഹെന്ന പാക്കിനടുത്തേക്ക് നടക്കുമ്പോൾ അടുത്ത് നിൽക്കുന്ന മകൾ കേൾക്കാൻ പാകത്തിൽ ഞാൻ അല്പം ഉറക്കെ പറഞ്ഞു…

“വാരാന്ത്യം അല്ലേ… ഇന്നെന്തായാലും എണ്ണ തേച്ചൊന്നു കുളിക്കണം.അതു കഴിഞ്ഞ് അല്പം ഒന്നുറങ്ങണം.പുറത്തു നല്ല മഴയുണ്ടല്ലോ! മൂടി പുതച്ചുറങ്ങാൻ നല്ല സുഖമായിരിക്കും ”

സൗമ്യ മുഹമ്മദ്‌