

ലോകത്തിലെ ഏറ്റവും മികച്ചവരും മോശപ്പെട്ടവരും അമേരിക്കയിലാണെന്ന് തോന്നുന്നു. ഈയടുത്തു നടന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയെ തിരഞ്ഞെടുത്തതു വഴി ബുദ്ധിയുള്ളവരും ആ നാട്ടിൽ ഉണ്ടെന്നു തെളിഞ്ഞു. ഡൊണാൾഡ് ട്രംപിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മണ്ടന്മാരാണ് ആ നാട്ടിൽ കൂടുതലും. ഇത് പൊതുവായി പറയുന്നതാണ്.
കേരളത്തിലെ കാര്യവും ഇതുപോലെയാണെന്ന് തോന്നുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധിയുള്ളവരുടെ നാട്. ബുദ്ധിഹീനരുടെയും എന്നുകൂടി പറയണം. അതിദരിദ്രർ ഇല്ലാത്ത നാടെന്നു പ്രഖ്യാപിക്കുമ്പോൾ കൈയ്യടിക്കുന്നത്, തലകുലുക്കി സമ്മതിക്കുന്നത് ബുദ്ധിയുടെയോ, അതോ ബുദ്ധിഹീനതയുടെയോ ലക്ഷണമെന്നു ഇതു വായിക്കുന്നവർ തീരുമാനിക്കുക.
കടവരാന്തകളിലും, പാലങ്ങളുടെ അടിയിലും, ആദിവാസി ഊരുകളിലെ ചോരുന്ന കുടിലുകളിലും അന്തിയുറങ്ങുന്നവർ അതിദരിദ്രർ അല്ലെങ്കിൽ പിന്നെ എല്ലാം ത്യജിച്ച സന്യാസിമാരാകും. അതുമല്ലെങ്കിൽ ദാരിദ്ര്യം അഭിനയിക്കുന്നവരായിരിക്കും.
ഇവർക്ക് നാലുകാര്യങ്ങളിൽ ആണ് ഉയർച്ച ഉണ്ടായിരിക്കുന്നത്.
1. ഭക്ഷണവും സ്ഥിര വരുമാനവും ലഭ്യമാകുന്നു (Access to food and a stable income)
2. സുരക്ഷിതമായ ഭവനം (Secure housing)
3. ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നു (Access to healthcare)
4. ആധാർ, റേഷൻ കാർഡുകൾ പോലുള്ള അടിസ്ഥാന രേഖകൾ (Basic documentation like Aadhar and ration cards)
അറുപത്തിനാലായിരം കുടുംബങ്ങളിൽ നിന്നായി, ഒരു ലക്ഷത്തോളം വരുന്ന അതിദരിദ്രരെ കണ്ടെത്തി. പിന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉണ്ടെന്നു ഉറപ്പുവരുത്തി, അല്ലെങ്കിൽ ഉണ്ടാക്കിക്കൊടുത്തു. അതിനായി 1000 കോടി രൂപ ചെലവഴിച്ചു എന്ന് പറയപ്പെടുന്നു. അത് നേരാണെങ്കിൽ നന്ന്.
എന്നാൽ, ഈ കണക്കുകളും മാനദണ്ഡങ്ങളും തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. വിശദീകരിക്കാൻ മതിയായ കണക്കുകൾ ഇല്ലാത്തതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. എന്നാൽ, പ്രഖ്യാപനങ്ങൾക്ക് ശേഷം വീണ്ടും പണം മുടക്കി വലിയ സമ്മേളനം നടത്തി, സൂപ്പർ താരങ്ങളെക്കൊണ്ട് നല്ലതു പറയിക്കുമ്പോളാണ് ആളുകൾക്ക് സംശയം വരുന്നത്. കാരണം, പറയുന്ന, അവകാശപ്പെടുന്ന കാര്യങ്ങൾ നേരിൽ കാണാൻ കഴിയുന്നില്ല എന്നൊരു ദോഷമുണ്ട്. ദാരിദ്ര്യം പൂർണ്ണമായും മാറിയിട്ടില്ലെന്നും ഇനിയും ഒരുപാട് ദാരിദ്ര്യം മാറാനുണ്ടെന്നും ഒരു കോടീശ്വരൻ വേദനയോടെ വെളിപ്പെടുത്തി. അത് വിശ്വസനീയമാണ്. സ്വന്തം പണം ഉപയോഗിച്ച് ദരിദ്രരെ സഹായിക്കുന്നവരെ വിശ്വസിക്കണം. പട്ടിണികിടന്നു കിട്ടുന്ന കാശുമായി സിനിമ കാണാൻ ഓടുന്നവരെ ഇദ്ദേഹത്തിന് അറിയാം.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പരിഗണിക്കാം. ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്തു എന്ന് പറയുന്നിടത്താണ് അതിദരിദ്രർ ചികിത്സകിട്ടാതെ മരിച്ചു വീഴുന്നത്. അപ്പോൾ കണക്കുകളിൽ പറയുന്നത് ജീവിതത്തിൽ കാണാൻ കഴിയാത്ത അതി ദരിദ്രർക്ക്, ആരോട്, എന്ത്, ചോദിക്കാനാകും? ചോദിച്ചിട്ട് ഒരു കാര്യവുമില്ല! പ്രഖ്യാപനങ്ങൾ കഴിഞ്ഞില്ലേ? അപ്പോൾപിന്നെ ഇതൊക്കെ അതി ദരിദ്രരുടെ തോന്നൽ ആകാതെ തരമില്ല. അല്ലെങ്കിൽ ഇത് അവരുടെ അഭിനയം. രണ്ടുമല്ലെങ്കിൽ സത്യത്തെ അംഗീകരിക്കാനുള്ള മടി.
ഒന്നാമതെന്നു ആരോഗ്യമേഖലയെ പ്രഖ്യാപിക്കുന്നവർ ഒന്നാമതായി അവിടെപ്പോയി ചികിത്സ നേടാത്തത്തിനു ഒരേയൊരു കാരണം, ഇതൊക്കെ പാവപ്പെട്ടവർക്ക് മാത്രം ഉപകരിക്കട്ടെയെന്നു വിചാരിച്ചിട്ടാണ്. അതുകൊണ്ടാണല്ലോ പാവപ്പെട്ടവരും കൂടി തരുന്ന നികുതിപ്പണം രാഷ്ട്രനിർമ്മാണത്തിനു മാത്രം ചിലവഴിച്ചു, സ്വന്തം പോക്കറ്റിലെ കാശെടുത്തു വിദേശ ചികിത്സക്ക് പോകുന്നത്. പാവങ്ങൾക്ക് നാട്ടിലെ നല്ലചികിത്സ കിട്ടുമ്പോൾ, ഇവർ അമേരിക്കയിലെ ധർമ്മാശുപത്രികളിൽ പോയി, കിട്ടുന്ന എന്തെങ്കിലും ചികിത്സ നേടുന്നത്. ഇതിലും നന്നായി ദരിദ്രരെ സേവിക്കുന്നതെങ്ങനെ? അതി ദാരിദ്ര്യം നാടുനീങ്ങിയില്ലെങ്കിലേ അത്ഭുതത്തിനു വഴിയുള്ളൂ.
രാഷ്ട്രീയപരമായ കാര്യസാധ്യത്തിനായി പ്രചാരണം (പ്രോപഗണ്ട) നടത്തുന്നത് പുതിയ കാര്യമല്ല. എല്ലാ ഗവൺമെന്റുകളും എക്കാലത്തും ചെയ്യുന്ന ഒരു കാര്യമാണിത്. പക്ഷെ അത് സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിലും, സത്യം മനസ്സിലാക്കാൻ കഴിയാത്ത ബൗദ്ധിക നിലവാരത്തിലുള്ള ജനതക്കു മുന്നിലും, പിന്നെ സ്വന്തം പൊളിറ്റിക്കൽ വിശ്വാസങ്ങൾ എല്ലാ സത്യങ്ങൾക്കും മുകളിൽ ആണെന്നും വിശ്വസിക്കുന്നവർക്കിടയിലും നടക്കും. അങ്ങനെയാണ് ചരിത്രം പറയുന്നത്.
ട്രംപ് ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രചാരവേലയാണെന്നു ബുദ്ധിയുറച്ച ഏതു കുട്ടികൾക്കും മനസ്സിലാകും. പക്ഷെ അയാളെ അന്ധമായി ആരാധിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാകില്ല. അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കില്ല. അതുതന്നെയാണ് നമ്മുടെ നാട്ടിലും സംഭവിക്കുന്നത്.
ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് കേൾക്കാറില്ല. കാശ് തടയുന്ന പ്രാക്ടിക്കൽ ഐഡിയകൾ മാത്രം ബാക്കിയായി. അതുകൊണ്ട്, ഭരണം ആരുടെ കയ്യിലായാലും ഇതുതന്നെ സംഭവിക്കും. ഇത്തരം പ്രചരണങ്ങൾ എല്ലാ ദിവസവും ഉണ്ടാകും. സത്യം തിരക്കി ആരും പോകില്ല എന്ന ഗുണവുമുണ്ട്. എന്ത് തരം ആരോപണങ്ങൾ വന്നാലും ഒരു പുല്ലും വരാനില്ലെന്നു എല്ലാവർക്കും അറിയാം. അപ്പൊപ്പിന്നെ എല്ലാവരും അതി ദരിദ്രരും, ദരിദ്രരും, സമ്പന്നരും, അതി സമ്പന്നരും ഒക്കെയായി അഭിനയിക്കാൻ തയ്യാറായി ഇരിക്കണം.
പ്രചാരണങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. അരുവന്നാലും പോയാലും ഇതൊക്കെത്തന്നെയാകും. ഇത്തരം വലിയ സമ്മേളനങ്ങളിൽ ഇവ അവതരിപ്പിക്കപ്പെടും. വിശ്വാസത കുറച്ചെങ്കിലും ബാക്കിയുള്ളവരെയും, സിനിമാതാരങ്ങളെയും കൊണ്ട് പറയിപ്പിക്കും. നട്ടാൽക്കുരുക്കാത്ത നുണകൾ വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. അതുവഴി വോട്ടുകളും നേട്ടങ്ങളും ഉണ്ടാക്കും. അതി സമ്പന്നരും സമ്പന്നരും അതിൻ്റെ ഭാഗമാകും.
അതി ദരിദ്രരും, ദരിദ്രരും മാത്രം ദാരിദ്ര്യം അഭിനയച്ചു തകർത്തു, ഒടുക്കം ഏതെങ്കിലും ധർമ്മാശുപത്രിയുടെ തണുത്ത തറയിൽ ചികിത്സ കിട്ടാതെ മരവിക്കും. അപ്പോൾ അടുത്തുള്ള വലിയ സമ്മേളന വേദിയിൽ നിന്നും ദാരിദ്രവും തുടച്ചു നീക്കിയെന്ന പ്രഖ്യാപനം ഉണ്ടാകും.
അതുകേൾക്കാൻ കുറച്ചെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ താനും ധനികനായെന്ന ആത്മസംതൃപ്തിൽ കണ്ണടക്കാം.
സുമേഷ് രാമചന്ദ്രൻ


