വിഷാദരോഗവും ഹോമിയൊപ്പതിയും

ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക രോഗങ്ങൾ. അതിൽത്തന്നെ ഏറ്റവും പ്രധാനമായ, ഒരു രോഗാവസ്ഥയാണ് വിഷാദം അഥവാ ഡിപ്രഷന്‍. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗിക ജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം ഒരു രോഗമായി അനുഭവപ്പെടുന്നത്. കിട്ടികൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുക, രോഗം പിടിപെടുക, ജോലി നഷ്ടപെടുക, സാബത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുക, ബാല്യകാലത്തില്‍ മുതിര്‍ന്നവരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുക, ബലാത്സംഗത്തിന് ഇരയാകുക, സ്ത്രീകളില്‍ പ്രസാവാനന്തരം, ആര്‍ത്തവ വിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദ രോഗികളായി തീര്‍ക്കാറുണ്ട്.

ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദരോഗത്തിന് അടിമകളായിരിന്നു എന്നതും കാലക്രമേണ അവരതില്‍ നിന്നും മുക്തി നേടിയതുമെല്ലാം പല മാധ്യമങ്ങളിലൂടെയും അറിഞ്ഞുവരുന്നതാണ്.

ആണ്‍ – പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദ രോഗം ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കുകൂടിവരുന്ന ഈ കാലഘട്ടത്തില്‍ വിഷാദ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇതില്‍ തന്നെ തനിക്ക് വിഷാദ രോഗം ആണ് പിടിപെട്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും എടുത്തുപറയെണ്ട ഒന്നാണ്. മറ്റ് പല രോഗാവസ്ഥയും ആയി ഡോക്ടറെ സമീപിക്കുന്നവരില്‍ 10% ആള്‍ക്കാരുടേയും പ്രധാന പ്രശ്നം വിഷാദരോഗമാണ് എന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. പ്രായഭേദമന്യേ ആളുകളില്‍ വിഷാദരോഗം കണ്ടുവരുന്നു. ക‍ൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. 2030 ആകുന്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറിയേക്കാം എന്നതാണ് ആരോഗ്യ വിദഗ് ധരുടെ കണ്ടെത്തല്‍.

പെട്ടെന്നുള്ള ദേഷ്യം, അല്ലെങ്കില്‍ ആക്രമണ മനോഭാവം, ആത്മാഭിമാനവും, ആത്മ വിശ്വാസവും നഷ്ടപ്പെടുക, മിക്കവാറും സമയങ്ങളില്‍ ഉത്സാഹകുറവും സങ്കടവും അനുഭവപ്പെടുക, കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുക, ദൈനംദിന കാര്യങ്ങളില്‍ താല്പര്യകുറവും അവ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുക, ഭാവിയെ കുറിച്ച് പ്രത്യാശയില്ലാതായിരിക്കുക, സ്വയം വേദനിപ്പിക്കുകയോ, ആത്മഹത്യയെകുറിച്ചോ മരണത്തെ കുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക, കാരണമില്ലാതെ കരയുക അതോടൊപ്പം കൂടുതല്‍ സമയവും നിരാശയോടെ കാണപ്പെടുക എന്നിവയെല്ലാമാണ് സാധാരണയായി കണ്ടുവരുന്ന വിഷാദരോഗലക്ഷണങ്ങള്‍.

വ്യായാമത്തിലൂടെയും, ക്രമീകൃത ഡയറ്റ്, കൂടാതെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയും, ചിട്ടയായ ഉറക്കത്തിലൂടെയും എല്ലാം നമുക്ക് ഒരു പരിധിവരെ രോഗസങ്കീര്‍ണത കുറച്ച് കൊണ്ട് വരാം.

ലഘു മാനസിക പ്രശ്നങ്ങളില്‍ പെട്ടവരെ കൗണ്‍സിലിംങ്ങ് കൊണ്ടും അനുയോജ്യമായ ഹോമിയോപതി ചികിത്സാരീതി കൊണ്ടും രോഗമുക്തരാക്കാന്‍ സാധിക്കും. ഇതു മാത്രമല്ല മാനസിക പ്രശ്നങ്ങളില്‍ ഹോമിയോപ്പതിയുടെ പങ്ക് വളരെ വലുതാണ്.

സ്വഭാവ വ്യതിയാനം മാറ്റാന്‍ ദീര്‍ഘകാലമൊന്നും മരുന്ന കഴിക്കേണ്ടതില്ല. രണ്ട് ആഴ്ചകൊണ്ട് തന്നെ വ്യത്യാസം കാണപ്പെടും കൂടിയാല്‍ മൂന്നുമാസത്തെ ചികിത്സ മതി.

വ്യക്തിഗത സവിശേഷതകള്‍ക്കും വ്യക്തി എങ്ങനെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുകയും, സമര്‍ദ്ദ സാഹചര്യം അനുഭവിക്കുകയും ചെയ്യുന്നു, എന്നതിന് അനുസരിച്ചാണ് ഹോമിയോ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്ക് പ്രത്യേക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഓരോ വ്യക്തിയുടേയും സവിശേഷ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഒരു രോഗിയുടെ രോഗലക്ഷണങ്ങള്‍ മുന്‍കാല ചരിത്രം, കുടുംബ ചരിത്രം, മെഡിക്കള്‍ ചരിത്രം, വൈകാരിക ചരിത്രം എന്നിവ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും, പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിലും ഒരു ഹോമിയോപ്പതി ഡോക്ടര്‍ സാധാരണയായി ഒരു രോഗിയുമായി സമഗ്രമായ അഭിമുഖം നടത്തുന്നു. അതിലൂടെ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്ന മരുന്നുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. ഇതിനായി നന്നായി പരിശീലനം നേടിയ ഒരു വിദഗ്ധ ഹോമിയോപതി ഡോക്ടറെ ബന്ധപ്പെടുക.

സമ്മര്‍ദ്ദ സാഹചര്യങ്ങളെ കൂടുതല്‍ ശാന്തമായി കൈകാര്യം ചെയ്യുന്നതിന് ഹോമിയോപ്പതി ചികിത്സക്ക് സാധ്യമാവുന്നതിനോടൊപ്പം ശാരീരികവും മാനസികവും ആയ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

 

ഡോ. വൈഷ്ണവി ടി. കെ.

 

അങ്കോർ എന്ന ചരിത്ര വിസ്മയം

ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.

സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു  സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.

അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു.  എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.

ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.

സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച്‌ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.

ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.

ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.

അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ  വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.

സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.

ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.

ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്‌മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.

ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.

 

ഡോ. സുനീത് മാത്യു

എഗ്ഗ് പിസ്സ

മുട്ടയുടെ ഗുണങ്ങൾ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്രയും പോഷക സമ്പുഷ്ടമാണ് മുട്ട. പലകുട്ടികൾക്കും സ്ഥിരമായി കഴിക്കുന്ന മുട്ട പലപ്പോഴും ഇഷ്ടപ്പെടാറില്ല. എന്നാൽ അതൊരു പിസ്സ ആയി കഴിക്കുമ്പോൾ അവർക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. മാത്രമല്ല പൂർണ്ണമായും ആരോഗ്യദായക ചേരുവകകൾ മാത്രമാണ് ഇതിൽ ഉള്ളത്.

ചേരുവകൾ


പുഴുങ്ങിയ മുട്ട 3
പച്ചമുട്ട 2
നാന്നായി അരിഞ്ഞ സവാള ഒരു പകുതി.
നന്നായി അരിഞ്ഞ ക്യാപ്‌സിക്കം 3 സ്പൂൺ
മുളകുപൊടി 1 ടേബിൾ സ്പൂൺ
മൊസെറില്ല ചീസ് ചീകിയത് 4 ടേബിൾ സ്പൂൺ
എണ്ണ 2 ടേബിൾ സ്പൂൺ
ഗോതമ്പുപൊടി 3 ടേബിൾ സ്പൂൺ
പാൽ 1/2 കപ്പ്
മല്ലിയില അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഒറിഗാനോ 1 ടീ സ്പൂൺ

പാചക രീതി

ഒരു പാനിൽ എണ്ണയൊഴിച്ച് അതു ചൂടാകുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇട്ടു വരട്ടുക. അതിലേയ്ക്ക് ഗോതമ്പുപൊടിയും, പച്ചമുട്ടയും,പാലും, ഉപ്പും, മുളകും ചേർത്തു കുഴച്ച മിശ്രിതം ഒഴിച്ച ശേഷം, രണ്ടായി മുറിച്ച മുട്ടകൾ ക്രമമായി കമിഴ്ത്തി വയ്ക്കുക. അതിനു മുകളിൽ ചീകി വച്ചിരിക്കുന്ന ചീസ് വിതറുക. ശേഷം പാൻ അടച്ച് 8 മുതൽ 10 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. രുചികരവും ആരോഗ്യകരവുമായ എഗ്ഗ് പിസ്സ റെഡി.
ഗോതമ്പിനു പകരം മൈദ ചേർത്താൽ രുചികൂടും. ആരോഗ്യദായകമെന്ന നിലയിലാണ് ഇതിൽ ഗോതമ്പുപൊടി ചേർത്തിരിക്കുന്നത്.

ഡോ. ഷേർളി സുനീത്