ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്

കർമ്മനിരതമായ ചിന്തകൾ നിറഞ്ഞ ഒരു മനസ്സാണ് എല്ലാവരും കാംക്ഷിക്കുന്നത്. ആശയങ്ങളുടെ ക്രമപ്പെടുത്തലുകളും തുടർഫലമായി ഉണ്ടാകുന്ന പ്രവർത്തനങ്ങളുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അടിസ്ഥാനം അവന്റെ ചിന്തകൾ തന്നെയാണ്. ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ചിന്തകൾ തന്നെ. അടുക്കും ചിട്ടയുമുള്ള ചിന്തകൾ വ്യക്തിപരമായും സാമൂഹ്യപരമായും മനുഷ്യരാശിയെ ഔന്ന്യത്യത്തിലെത്തിക്കും എന്നതിൽ സംശയമില്ല.
എന്നാൽ ഈ ചിന്തകൾ തന്നെ നമുക്കൊരു തലവേദനയായാലോ? അടുക്കും ചിട്ടയുമില്ലാതെ അനവസരത്തിൽ, നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ കടന്നുവരുന്ന ചിന്തകൾ തികച്ചും അരോചകമാണെന്നു മാത്രമല്ല, ചിലരിലെങ്കിലും കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ചിന്തകളും അതിനെത്തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളും ഒരു രോഗമായാണ് മനഃശാസ്ത്രം കാണുന്നത്. പീഢിത ചിന്തകളും അനുബന്ധ നിർബന്ധിത പ്രവർത്തനങ്ങളും അടങ്ങുന്ന ഈ രോഗത്തിന് ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ആകാംഷയും ഭയവും അങ്കുരിപ്പിക്കുന്ന ചിന്ത, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ, ബോധമനസ്സിനുൾക്കൊള്ളാൻ കഴയാത്ത ചിന്തകൾ എന്നിങ്ങനെ പല രീതിയിലും നമുക്കിവരുടെ ചിന്തകളെ വിശേഷിപ്പിക്കാം. ചിന്തകൾ അവരുടെ അനുവാദമില്ലാത്ത നുഴഞ്ഞുകയറ്റക്കാരാണ് എന്നർത്ഥം. അതിനെ ഒഴിവാക്കാൻ ഇത്തരക്കാർക്കാകില്ല എന്നത് യഥാർത്ഥ പ്രശ്നം. ഇത്തരക്കാരുടെ പ്രവൃത്തികളുടെ അപാകത കൊണ്ടാണ് പലരും ചികിത്സക്കായി എത്തപ്പെടുന്നത്. അടുത്ത ബന്ധുക്കളായിരിക്കും മിക്കവാറും ഇത്തരം രോഗികളെ കൂട്ടികൊണ്ടു വരിക.

എല്ലാ രോഗികൾക്കും ഒരേ ലക്ഷണങ്ങൾ ആയിരിക്കണമെന്നില്ല. അവരുടെ പ്രവൃത്തിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുകതന്നെ. കുളിക്കാൻ എടുക്കുന്ന സമയം പതിൻ മടങ്ങു വർദ്ധിക്കുക, വീണ്ടും വീണ്ടും കൈകാലുകൾ കഴുകുക, അടുക്കിവച്ചതു തന്നെ വീണ്ടും വീണ്ടും അടുക്കുക, രാത്രിയിലും പകലും പലപ്രാവശ്യം ഗ്യാസ് ഓഫാക്കിയിട്ടുണ്ടോ, വാതിൽ അടച്ചിട്ടുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തുക, വെറുതെ ആവർത്തിച്ചു എണ്ണിക്കൊണ്ടിരിക്കുക, ഞരമ്പുവലി എന്ന് പറയുന്ന ചില പ്രത്യേക അവയവങ്ങളുടെ ചലനങ്ങൾ തുടങ്ങി പലതുമാകാം ഇത്തരം രോഗികകളുടെ ലക്ഷണങ്ങൾ. നിരന്തരം ഇവരുടെ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടിരിക്കും. ഇതിനെ നിയന്ത്രിക്കാൻ ഇക്കൂട്ടർക്കാകില്ല എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. അവരുടെ ചിന്തകൾ അവരെകൊണ്ടിതു ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കും.

അണുക്കളേയും അണുബാധകളേയും ഭയക്കുന്നവരാണിതിൽ ഭൂരിപക്ഷവും. അവരുടെ മനസ്സും അതിനെ നേരിടാൻ ഉതകുന്ന ചിന്തകൾ നിറഞ്ഞതു മാത്രമായിരിക്കും. തിളച്ച വെള്ളത്തിൽ അണുക്കളുണ്ടാകില്ല എന്ന വിശ്വാസത്തിൽ വെള്ളം മക്കൂറുകളോളം തിളപ്പിക്കുന്നവരും, തിളച്ച വെള്ളം കുടിച്ചു പൊള്ളൽ ഉണിണ്ടാക്കുന്നവരും ഇത്തരക്കാരിൽ കണ്ടേക്കും. ചിലരാകട്ടെ പ്രാർത്ഥനകളോ മന്ത്രങ്ങളോ ആയി സമയം കളയും. അനാവശ്യ വസ്തുക്കൾ ചേർത്തുവയ്ക്കുന്നവരും അത്തരം വസ്തുക്കൾകൊണ്ട് വീട് വൃത്തിഹീനമാക്കുന്നവരും ഒ സി ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയിൽ ഉണ്ടാകാറുണ്ട്. രോഗിയുടെ സ്വഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റം ശ്രദ്ധയിൽ പെട്ടാൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഒരു ഡോക്റ്റർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ് ഒ.സി.ഡി.

ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. മറ്റെല്ലാ മാനസിക രോഗങ്ങളിലുമെന്നപോലെ പാരമ്പര്യത്തിനും ഇതിൽ പ്രസക്തിയുണ്ട്. അതുപോലെതന്നെ തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തന വൈകല്യങ്ങളും ഇതിനു കാരണമായേക്കാം. ഇത്തരം രോഗികളുടെ കാന്ത തരംഗ ചിത്രങ്ങളിൽ തലച്ചോറിലെ ഫ്രോണ്ടൽകോർട്ടെക്സിലും അതിനടിയിലെ ചില ഭാഗങ്ങളിലും ചില വ്യത്യാസങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഗവേഷണം ഊർജ്ജിതമായി നടന്നു വരുന്നു. ഇത് പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും ഇരുപതു വയസ്സിനുള്ളിൽ കൂടുതലാളുകളും ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മുപ്പത്തഞ്ചിനു ശേഷം അപൂർവമാണെങ്കിലും ആദ്യലക്ഷണം കാണിക്കില്ല എന്ന് പറയാൻ കഴിയില്ല.

കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടുതന്നെ വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾ തന്നെയാണ് അലോപ്പതിയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരം നൽകുന്നതിനുതകുന്ന മരുന്നുകൾ ഉണ്ട്. രോഗിയുടെ മറ്റു ലക്ഷണങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിക്കുന്നത്. സൈക്കോതെറാപ്പിക്ക് വളരെ പ്രാധാന്യമുള്ള ഒരു രോഗമാണിത്. കൗൺസിലിങ്, ഹാബിറ്റ് റിവേഴ്സൽ തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രത്യേകിച്ചും എക്സ്പോഷർ ആൻഡ് റെസ്പൊൺസ് പ്രീവെൻഷൻ തെറാപ്പി എന്നിവ ഇത്തരം രോഗികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ പോലുള്ള ബ്രെയിൻ സ്റ്റിമുലേഷൻ തെറാപ്പികളും ആവശ്യമായി വന്നേക്കാം.

 

ഡോ. സുനീത് മാത്യു

ആന ഡോക്ടർ : ജയമോഹൻ

”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”

കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.

നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.

എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്.  കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.

കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”

*ജയമോഹൻ*

ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്

പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,

ആന ഡോക്ടർ!

ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.

കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ

2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..

സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു

ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.

ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.

 

സുഹൈൽ സുഗു