ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്: 4

ഭൂപ്രകൃതി, പ്രകൃതി സമ്പത്ത്

ഭൂമിശാസ്ത്രം, പ്രകൃതി സൗന്ദര്യം, ജൈവവൈവിധ്യം, ചരിത്രം, സംസ്കാരം എന്നിവയാൽ സവിശേഷമായ ഒരു ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ണുനീർ തുള്ളിയുടെ ആകൃതിയിലുള്ള ഒരു ദ്വീപാണ് ഇത്. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ദ്വീപിനെ പാക്ക് കടലിടുക്കും, മാന്നാർ ഉൾക്കടലും വേർതിരിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കടൽ പാതകൾക്ക് സമീപമുള്ള സ്ഥാനം ശ്രീലങ്കയെ, ചരിത്രത്തിലുടനീളം വ്യാപാരത്തിന്റെയും സമുദ്ര പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ശ്രീലങ്കയുടെ സമ്പത്ത് വ്യവസ്ഥയ്ക്കും, അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമായ നിരവധി വലുതും ചെറുതുമായ തുറമുഖങ്ങൾ ഇവിടെയുണ്ട്.

ശ്രീലങ്കയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖവും ദക്ഷിണേഷ്യയിലെ ഒരു മുൻനിര ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രവുമാണ് കൊളംബോ തുറമുഖം. പ്രതിവർഷം 7 ദശലക്ഷത്തിലധികം TEU-കളും രാജ്യത്തിന്റെ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ 60%-ത്തിലധികവും ഇത് കൈകാര്യം ചെയ്യുന്നു. ആഴക്കടൽ ബെർത്തുകൾ, വിപുലമായ ചരക്ക് കൈകാര്യം ചെയ്യൽ സൗകര്യങ്ങൾ എന്നിവ ഈ തുറമുഖത്തിന്റെ പ്രത്യേകതയാണ്, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 25 കണ്ടെയ്നർ തുറമുഖങ്ങളിൽ ഒന്നാണിത്.

കിഴക്ക്-പടിഞ്ഞാറ് പ്രധാന ഷിപ്പിംഗ് റൂട്ടുകൾക്ക് സമീപം തന്ത്രപരമായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ തുറമുഖമാണ് ഹമ്പൻടോട്ട. റോറോ കാർഗോ, ബൾക്ക് ഗുഡ്സ്, ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ചൈനീസ് നിക്ഷേപത്തോടെ നിർമ്മിച്ച ഇത് ഇപ്പോൾ 99 വർഷത്തെ പാട്ടത്തിന് ഒരു ചൈനീസ് കമ്പനിയാണ് നടത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ ട്രിങ്കോമാലി, സിമൻറ്, ഗോതമ്പ്, പെട്രോളിയം തുടങ്ങിയ ചരക്കുകൾ കൈകാര്യം ചെയ്യുന്നു. ആഴക്കടൽ ബെർത്തുകളും വിപുലമായ സംഭരണ സൗകര്യങ്ങളുമുള്ള ഒരു കയറ്റുമതി കേന്ദ്രമായി ഇത് വികസിച്ചുകൊണ്ടിരിക്കുന്നു.

ഗോൾ തുറമുഖം, ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം. പ്രധാനമായും പ്രാദേശിക ഗതാഗതത്തിനും ക്രൂയിസ് കപ്പലുകൾക്കും സേവനം നൽകുന്നു. യാച്ചിംഗിന് പേരുകേട്ട ഈ തുറമുഖം വലിയ ചരക്ക് കപ്പലുകൾക്ക് പരിമിതമായ ശേഷി മാത്രമേ നൽകുന്നുള്ളൂ. ഇതല്ലാതെ ധാരാളം ചെറിയ ഹാർബറുകളും ഇവിടെയുണ്ട്. പോയന്റ് പെദ്രോ, കങ്കേശൻതുറൈ, ഓലുവിൽ, കൽപിറ്റിയ എന്നിവയാണ് അവ. ഇന്ത്യയിൽ നാഗപട്ടണത്തു നിന്നുമുള്ള കപ്പൽ സർവീസ് നടത്തുന്നത് കാങ്കേശൻ തുറയിലേക്കാണ്. ശ്രീലങ്കയുടെ ഏറ്റവും വടക്കായിട്ടാണ് ഈ തുറമുഖം ഉള്ളത്.

പരന്ന തീരദേശ സമതലങ്ങൾ, ഉരുണ്ടുകൂടിയ കുന്നുകൾ, തെക്കൻ-മധ്യ ഉൾപ്രദേശങ്ങളിലെ, സെൻട്രൽ ഹൈലാൻഡ്സ് എന്നറിയപ്പെടുന്ന, പരുക്കൻ പർവതപ്രദേശം എന്നിവ ഈ രാജ്യത്തിന്റെ സവിശേഷതയാണ്. ഏറ്റവും ഉയരമുള്ള കൊടുമുടി 2,524 മീറ്റർ (8,281 അടി) ഉയരമുള്ള പിദുരുതലഗലയാണ്. ശ്രീലങ്കൻ മിലിട്ടറിയുടെ രഹസ്യ സ്വഭാവമുള്ള ഒരു താവളമാണ് ഈ കൊടുമുടി. അവിടേക്കുള്ള പ്രവേശനം പ്രത്യേക അനുവാദപ്രകാരമേ സാധ്യമാകുകയുള്ളൂ.

ആനകൾ, പുള്ളിപ്പുലികൾ, വിവിധതരം തദ്ദേശീയ ജീവികൾ എന്നിവയുൾപ്പെടെയുള്ള അതുല്യമായ വന്യജീവികൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. സമൃദ്ധമായ മഴക്കാടുകൾ, വരണ്ട മേഖലകൾ, വിശാലമായ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ എന്നിവയും ഇവിടെയുണ്ട്. 103 നദികളും, 50-ലധികം പ്രധാന വെള്ളച്ചാട്ടങ്ങളും, നിരവധി തടാകങ്ങളും, അഴിമുഖങ്ങളും ഉള്ള ഈ ദ്വീപ് ശുദ്ധജല വിഭവങ്ങളാൽ സമ്പന്നമാണ്. ഭൂമിയുടെ ഏകദേശം 29% വനങ്ങൾ കൈവശപ്പെടുത്തുന്നു, കൂടാതെ തദ്ദേശീയ ജീവജാലങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ആവാസ കേന്ദ്രവുമാണ് വനങ്ങൾ.

വർഷം മുഴുവനും ചൂടുള്ള താപനില, ഉയർന്ന ആർദ്രത, മൺസൂൺ കാറ്റിന്റെ സ്വാധീനത്താൽ വ്യത്യസ്തമായ ഈർപ്പമുള്ളതും വരണ്ടതുമായ സീസണുകൾ എന്നിവയാൽ സവിശേഷമായ ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് ശ്രീലങ്കയിലുള്ളത്. തെക്കുപടിഞ്ഞാറൻ മൺസൂൺ (മെയ്–സെപ്റ്റംബർ): തെക്കുപടിഞ്ഞാറൻ, മധ്യ മേഖലകളിൽ കനത്ത മഴ പെയ്യിക്കുന്നു . വടക്കുകിഴക്കൻ മൺസൂൺ (ഡിസംബർ–മാർച്ച്): വടക്കും കിഴക്കും മഴ പെയ്യിക്കുന്നു.

ശ്രീലങ്കയുടെ കാലാവസ്ഥ സമ്പന്നമായ ജൈവവൈവിധ്യത്തെയും, കാർഷിക ഉൽപ്പാദനക്ഷമതയെയും വർദ്ധിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ പരിസ്ഥിതിയുടെയും സമ്പത്ത് വ്യവസ്ഥയുടെയും ഒരു സുപ്രധാന ഘടകം തന്നെയാണ്.

ശ്രീലങ്കയുടെ മൂന്നിലൊന്ന് ഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു, വിവിധ വിളകൾക്ക് അനുയോജ്യമാണ് ശ്രീലങ്കയുടെ ഭൂമി. നെല്ല് പ്രധാന ഭക്ഷണവും ഗാർഹിക ഉപഭോഗത്തിനുള്ള പ്രധാന വിളയുമാണ്. രണ്ട് പ്രധാന സീസണുകളിലാണ് ഇത് കൃഷി ചെയ്യുന്നത്: മഹാ സീസൺ (സെപ്റ്റംബർ മുതൽ മാർച്ച് വരെ), യാല സീസൺ (മെയ് മുതൽ ഓഗസ്റ്റ് വരെ), മഹാ സീസൺ ഏറ്റവും പ്രധാനമാണ്. പ്രധാന കൃഷി അരിയാണെങ്കിലും, ശ്രീലങ്ക , പ്രാദേശിക ഉൽപാദനത്തിലെ സമീപകാല ഇടിവ് കാരണം, അതിന്റെ അരിയുടെ ഒരു ഭാഗം ഇറക്കുമതി ചെയ്യുന്നുമുണ്ട്.

തേയില, റബ്ബർ, തെങ്ങ്, കറുവപ്പട്ട, കുരുമുളക്, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഉയർന്ന നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ശ്രീലങ്കയുടെ പ്രശസ്തിക്ക് മാറ്റു കൂട്ടുന്നു. ശ്രീലങ്കയിൽ പൈനാപ്പിൾ, മാങ്ങ, പപ്പായ, വാഴപ്പഴം, ചക്ക, മുളക്, ഉള്ളി, മത്തങ്ങ തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടെ വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. ഇവ ആഭ്യന്തരമായി ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും. ഉരുളക്കിഴങ്ങ്, മരച്ചീനി, മധുരക്കിഴങ്ങ്, ചോളം എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

രത്നങ്ങൾ, ഗ്രാഫൈറ്റ്, ധാതുമണൽ, ഫോസ്ഫേറ്റുകൾ, കളിമണ്ണ് എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഈ ദ്വീപ്. തേയില, റബ്ബർ, ടൂറിസം എന്നീ മേഖലകളിലെ സ്ഥാപിത വ്യവസായങ്ങൾക്കൊപ്പം ദ്വീപ് അതിന്റെ പെട്രോളിയം, വാതക സ്രോതസ്സുകളും വികസിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള രത്നങ്ങൾക്ക്, പ്രത്യേകിച്ച് നീലക്കല്ലുകൾ, മാണിക്യങ്ങൾ, ടോപസ് എന്നിവയ്ക്ക് ശ്രീലങ്ക പ്രശസ്തമാണ്, രത്നപുര “രത്നങ്ങളുടെ നഗരം” എന്നറിയപ്പെടുന്നു.

പ്രകൃതിയിലെ അത്ഭുതങ്ങൾ, ചരിത്രപരമായ ആഴം, സാംസ്കാരിക വൈവിധ്യം എന്നിവയുടെ സംയോജനം ശ്രീലങ്കയെ ശരിക്കും ഒരു സവിശേഷ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും പഠിക്കാനും പര്യവേക്ഷണം ചെയ്യാനും ആകർഷകമായ ഒരു രാജ്യമാക്കി മാറ്റുകയും ചെയ്യുന്നു.

ഡോ സുനീത് മാത്യു

 

തസ്കരഃശ്രീ

കാടിനു തടിയുംവേണ്ട! തേവർക്കു സ്വർണ്ണവും വേണ്ട! വേണ്ടാത്ത ഇവയൊക്കെ (അടിച്ചു) മാറ്റി സ്ഥലം വൃത്തിയാക്കുന്നവരെ എന്തിനാണിങ്ങനെ ഭർത്സിക്കുന്നത്? എന്തായാലും ‘തത്വമസി’ എന്നെഴുതിവച്ചിരിക്കുന്നു. അപ്പോപ്പിന്നെ എൻ്റെ സ്വർണ്ണം, നിൻ്റെ സ്വർണ്ണം, ദേവൻ്റെ സ്വർണ്ണം എന്നൊക്കെയുണ്ടോ? അത് നീയാകുമ്പോൾ, ആ സ്വർണ്ണവും നിൻ്റെതാകില്ലേ?

പഴി പറയുന്നവർക്ക്, ആഘോഷിക്കുന്നവർക്കും, ഛാന്ദോഗ്യോപനിഷത്തതിനെക്കുറിച്ചും ശ്വേതകേതുവിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം. അവിടെ നിന്നാണല്ലോ ഈ തത്വമസി കടമെടുത്തത്.

“കേൾക്കാൻ കഴിയാത്തത് കേൾക്കാനും, കാണാൻ കഴിയാത്തത് കാണാനും, അറിയാൻ കഴിയാത്തത് അറിയാനും സാധ്യമാക്കുന്ന അറിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ” എന്ന് ശ്വേതകേതുവിനോട് തൻ്റെ പിതാവായ രാജാവ് ചോദിച്ചുവത്രേ. ഇന്നാണെങ്കിൽ ഉടൻ ഉത്തരമായി ‘മാധ്യമപ്രവർത്തന പരിചയം’ എന്നോ അല്ലെങ്കിൽ ‘രാഷ്ട്രീയ പ്രവർത്തന പരിചയം’ എന്നോ മറ്റോ പറഞ്ഞു നോക്കാമായിരുന്നു. അന്നതു പറ്റില്ലല്ലോ. അത്രക്കൊന്നും അറിവു വന്നിട്ടില്ലാത്ത കാലമാണ്. ‘ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെല്ലാം എടുത്തുകാട്ടി’ പിതാശ്രീയായ ഉദ്ദാലകൻ രാജാവ് ശ്വേതകേതുവിന് ബ്രഹ്മവിദ്യ പകർന്നുകൊടുത്തു എന്നാണ് ഛാന്ദോഗ്യോപനിഷത്ത് പറഞ്ഞു വയ്ക്കുന്നത്.

ഈ ‘വിദ്യ’ ഇന്നത്തെ കാലാനുസ്തൃതവും കലാത്മകവുമായി നേർജീവിതത്തിൽ കാണിച്ചുതരുമ്പോൾ അതുമനസ്സിലാക്കി ‘ബ്രഹ്മജ്ഞാനം’ നേടുന്നതിനു പകരം, ഇങ്ങനെയൊരു പുകിലുണ്ടോ? മാത്രവുമോ, ഈ ‘ബ്രഹ്മജ്ഞാനം’ കാലാതീതമായ മാറ്റങ്ങളോടെ അടുത്ത തലത്തിൽ വരെ എത്തിച്ചു. ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും മാത്രമല്ല ചെമ്പിന്റെപോലും എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെന്നു കാണിച്ചു തന്നു. ഈ അറിവും കഴിവും വച്ച് സ്വർണ്ണത്തിനെ മറ്റുപല ലോഹങ്ങളും, എന്തിന്, വായു കണികകൾ പോലും ആക്കാവുന്ന അതീന്ദ്രിയജ്ഞാനം ഉണ്ടാക്കി വരുമ്പോഴാണ് ഒരാവിശ്യവുമില്ലാത്ത ഈ വിവാദങ്ങൾ.

അല്ലെങ്കിലും കഴിവുള്ളവരെ അംഗീകരിക്കില്ലല്ലോ ഈ മലയാളികൾ. ‘രസ-തന്ത്ര’ ത്തിൽ നോബൽ പുരസ്കാരം പോലും കിട്ടിയേക്കാമായിരുന്ന ഈ കണ്ടുപിടിത്തങ്ങളെ തൃണവൽക്കരിച്ചുകളഞ്ഞു ഈ മലയാളീസ്. എല്ലാവരുമല്ല. ഈ ജീനിയസുകളെ സംരക്ഷിക്കുന്നവരും പുകഴ്ത്തുന്നവരുമുണ്ട്. അവർക്കുമിരിക്കട്ടെയൊരു കുതിരപ്പവൻ.

സ്വർണ്ണവും പണ്ടവും പണ്ടാരമടക്കാൻ ഇനിയും എത്രയോ ഉണ്ടായിരുന്നതാണ്. ദേവസ്വം വകയിലെ ഭണ്ടാരങ്ങൾ കഴിഞ്ഞാലും, അനന്തമായി കിടക്കുകയല്ലേ പത്മനാഭൻ. ഏതെങ്കിലും വകുപ്പിൽ A മുതൽ Z വരെയുള്ള നിലവറകൾക്കു സ്വർണ്ണം പൂശാമല്ലോ.

ഇത്തരം തനതായ കലാസാംസ്കാരിക, ശാസ്ത്രീയ, തത്ത്വദർശന, വിചിന്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, നാലാളെ വിളിച്ചു ചർച്ചചെയ്തു, യൂട്യൂബ് വിഡിയോയും ഉണ്ടാക്കി വെറുപ്പിക്കണോ?

ഇതൊരു കോമ്പറ്റിഷൻ ഐറ്റം അല്ലാത്തതുകൊണ്ട് കപ്പൊന്നും കിട്ടിയില്ലെന്നാരും പരാതിപറയരുത്. ഇനി എത്രയധികം മത്സരാത്ഥികളുണ്ടാകുമ്പോൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, എല്ലാവർഷവും ഒരുപട്ടം അങ്ങ് കൊടുക്കണം. ‘തസ്കരഃശ്രീ’ എന്നോമറ്റോ, ഇനി അമ്മാതിരി സംസാരം വേണ്ടങ്കിൽ ‘കനകശ്രീ’ എന്നാക്കാമല്ലോ!

പിന്നെ പത്തോ നൂറോ കോടി വകയിരുത്തി ഒരു യൂണിവേഴ്സിറ്റിയങ്ങുണ്ടാകണം. വേണ്ടവർ ഈ കലകളൊക്കെ അംഗീകൃതമായിത്തന്നെ പഠിച്ചു പാസ്സാകട്ടെ. കലാകാരൻമ്മാർക്ക് പഞ്ഞമുണ്ടായിട്ടല്ല. യൂണിവേഴ്സിറ്റിയൊക്കെ ഉണ്ടാക്കിയാൽ ആ വഴിക്കും കൊറേ തുട്ടുകൾ തടയും. പിന്നെ ഈ വക ശാസ്ത്രങ്ങൾ ശാസ്ത്രീയമായി തന്നെ പരിശീലിപ്പിക്കാനും വൈസ് ചാൻസലർ ആക്കാനുമൊക്കെ ആളെ തപ്പി നടക്കേണ്ട എന്ന ഗുണവുമുണ്ട്. ഈ യൂണിവേഴ്സിറ്റി വഴി രസതന്ത്രത്തിലെ നോബൽ പുരസ്കാരം നേടി ആ കാര്യത്തിലും കേരളത്തെ ലോകത്തിലേക്കും വച്ച് ഒന്നാം നമ്പർ ആക്കണം. അതുകണ്ട് അമേരിക്കക്കാരും ബ്രിട്ടീഷ്‌കാരും ജർമൻകാരുമൊക്കെ നാണിക്കണം!

എന്നിട്ട് ആ യൂണിവേഴ്സിറ്റിയുടെ മുൻപിൽ ‘അജ്ഞാനം ബ്രഹ്മഃ’ എന്ന മഹാവാക്യം കൂടി എഴുതി വക്കണം. പിന്നെ ഏതെങ്കിലും കാലത്ത് ഏതവനെങ്കിലും എന്തെങ്കിലും പൊക്കിക്കൊണ്ടുവന്നാൽ അറിഞ്ഞില്ല, ആരും പറഞ്ഞില്ല, എന്നൊക്കെ തരം പോലെ നിർവചിക്കാം എന്ന ഗുണവുമുണ്ട്.

സുമേഷ് രാമചന്ദ്രൻ