ഇന്ത്യയുടെ ആത്മാവു തേടി ഒരു യാത്ര

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നത് ആയിരുന്നു സേവാഗ്രാമിലേക്കുള്ള യാത്ര.

ഈ ഒരു യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. നാട്ടിൽ നിന്ന് എത്തിയ
ഒരു സുഹൃത്തുമൊത്ത് നാഗ്പൂരിനോട് അടുത്ത് കിടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ആ യാത്ര ബോർ ടൈഗർ റിസേർവിലേക്ക് തുടങ്ങി സേവാഗ്രാമിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതങ്ങളിൽ ഒന്നാണ് ബോർ ടൈഗർ റിസേർവ്. പെഞ്ച്, തടോബ തുടങ്ങി പേരുകേട്ട വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാടാണ് ബോറിന്റേത്. നാഗ്പൂർ സിറ്റിയിൽ നിന്നും ഏകദേശം 75km ദൂരമുണ്ട് അങ്ങോട്ടേക്ക്. ഞങ്ങൾ ടൂവീലറിലാണ് പോയത്. രാവിലെ ആറര ആയപ്പോളേക്കും റൂമിൽ നിന്ന് ഇറങ്ങി എട്ടുമണി ആയപ്പോളേക്കും അവിടെയെത്തി.

ബോർ ടൈഗർ റിസർവിന്റെ മെയിൻ ഗേറ്റ് ആണ് ഡെസ്റ്റിനേഷൻ ആയിട്ട് ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സഫാരിക്കുള്ള ടിക്കറ്റ് എടുക്കേണ്ടത് ഒരു കിലോമീറ്റർ അപ്പുറം മറ്റൊരിടത്താണെന്നത്.
പത്തുമണി വരെ സഫാരി ഉണ്ടെന്നായിരുന്നു അറിവ്. അവിടെ ചെന്നപ്പോൾ ടിക്കറ്റ് എടുക്കുന്നിടത്ത് ഒരു മനുഷ്യർ പോലുമില്ല. രണ്ടുമൂന്ന് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ വെറുതെ കറങ്ങി. സഫാരിക്കുള്ള ജീപ്പുകളൊക്കെ കിടപ്പുണ്ട്. അവസാനം അവിടെ
ഒരു പുള്ളിയെ കണ്ടുമുട്ടി.

സഫാരി ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉള്ളൂ, ഇന്നലെ മഴ പെയ്തത് കൊണ്ട് വഴിയെല്ലാം ചെളി കയറി കിടക്കുകയാണ് അതുകൊണ്ട് ഇന്നത്തെ സഫാരി സംശയവുമാണ്. ആറുപേർ അടങ്ങുന്ന ഒരു സഫാരി ജീപ്പിന് അയ്യായിരം രൂപയാണ് ചാർജ് എന്ന് പറഞ്ഞത്. സഫാരിക്കുള്ള സാധ്യത മങ്ങിയത് കാരണം ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു.

അടുത്തുള്ള ബോർ ഡാം വഴിയൊക്കെ ഒന്ന് കറങ്ങി. അപ്പോളാണ് അവിടെ അടുത്തായി ഒരു ബുദ്ധകേന്ദ്രം കാണാൻ ഇടയായത്. ഒരു മനുഷ്യക്കുഞ്ഞുപോലും അവിടെയുമില്ല, പക്ഷെ അവിടുത്തെ ആംബിയൻസ് ബുദ്ധപ്രതിമയൊക്കെ എനിക്ക് നന്നായി ഇഷ്ടമായി.

ബോർ വന്യജീവി സാങ്കേതികവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശവും മുൻപ് വിനോദ സഞ്ചാരികളെ വരവേൽക്കാൻ നന്നായി പ്രവർത്തിച്ചിരുന്നത് ആയിരിക്കാമെന്ന് ആ ചുറ്റുപാട് കാണുമ്പോൾ നമുക്ക് മനസ്സിലാകും. സർക്കാരിന്റെ ഒരു റിസോർട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രദേശം അറ്റകുറ്റ പണികൾ ഒന്നും നടത്താത്ത അവസ്ഥയിലാണ്. എങ്കിലും വീക്കെന്റുകളിൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സേവാഗ്രാമിലേക്കാണ് അടുത്ത യാത്ര. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്. മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ ഗാന്ധിജിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ്.

റോഡിന്റെ ഇരുവശങ്ങളും കൃഷിഭൂമികൾ. കുറേയേറെ പ്രദേശങ്ങൾ വിജനമായി കിടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാത്രം കാണുന്ന വളരെ ചെറിയ ജനവാസ കേന്ദ്രങ്ങൾ. പശുക്കളാണ് ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം.
വീടിനോട് ചേർന്ന് നിൽക്കുന്ന തൊഴുത്തും മൂന്നു നാല് പശുക്കളെയും നമുക്ക് അവിടെ പലയിടത്തും കാണാം.

പതിനൊന്ന് മണി ആയപ്പോളേക്കും ഞങ്ങൾ സേവാഗ്രാം എത്തി.
വർദാ സിറ്റിയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് സേവാഗ്രാം സ്ഥിതിചെയ്യുന്നത്. 1936 മുതൽ 1948ൽ മരണം വരെ ഇവിടെ ആയിരുന്നു ഗാന്ധിജിയുടെ ആശ്രമം. ചരിത്രപ്രധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തിരക്കുള്ള ഒരിടം ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവിടെ ഒരുപാട് കടകളോ വാഹനങ്ങളോ ഒന്നുമില്ല. ആശ്രമത്തിന് അടുത്തേക്ക് എത്തുമ്പോൾ പോലും അങ്ങനെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് തോന്നുകയെ ഇല്ല.

പ്രധാന ഗേറ്റിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് രണ്ടു ഷോപ്പുകളാണ്. അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള
പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ലഭ്യമാണ്.
അവിടെ നിന്നും സ്വല്പം മുന്നോട്ട് നടക്കുമ്പോൾ ചെറിയ കുടിലുകൾ കണ്ട് തുടങ്ങും. വളരെ ശാന്തസുന്ദരമായ പ്രദേശം. തണൽ മരങ്ങൾ ഏറെ.
അത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു കാഴ്ച്ച കൂടിയാണ്. അവിടുത്തെ നിശബ്ദത നമ്മെ കൂടുതൽ ശാന്തരാക്കും. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

സേവാഗ്രാം ആശ്രമം നിർമ്മിക്കുമ്പോൾ അഞ്ഞൂറ് രൂപയിൽ കൂടുതൽ ചിലവ് വരരുത് എന്നും പ്രദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടും മാത്രമേ കുടിലുകൾ നിർമ്മിക്കാവൂ എന്ന് ഗാന്ധിജിയുടെ പ്രേത്യേക നിർദ്ദേശം ഉണ്ടായിരുന്നു. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. കുടിലിന് അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഈ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.

1930-ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചപ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം ഗാന്ധിജി രണ്ട് വർഷത്തിലേറെ തടവിലായി. മോചിതനായ അദ്ദേഹം കുറച്ച് സമയം യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആ സമയത്താണ് മധ്യേന്ത്യയിലെ ഒരു ഗ്രാമം തന്റെ ആസ്ഥാനമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1934-ൽ ജംനാലാൽജി ബജാജിന്റെ ക്ഷണപ്രകാരം അദ്ദേഹം വാർധയിലെത്തി. 1936 ഏപ്രിലിൽ, ഗാന്ധിജി ഷെഗാവ് ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു, അതിനെ അദ്ദേഹം സേവാഗ്രാം എന്ന് പുനർനാമകരണം ചെയ്യുക ആയിരുന്നു, അതായത് ‘സേവനത്തിന്റെ ഗ്രാമം’. സേവാഗ്രാമിൽ വരുമ്പോൾ ഗാന്ധിജിക്ക്
67 വയസ്സായിരുന്നു.

“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറയുക മാത്രമല്ല, ഗാന്ധിജി അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു. സേവാഗ്രാം പോലെ ഒരു സ്ഥലത്ത് ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്
ഗാന്ധി ഒരു പ്രചോദനം ആവുകയായിരുന്നു.

കിഷോർ ലാൽ

കലാവാണി, കളവാണി!

2024 മലയാള സിനിമാചരിത്രത്തിൽ പലവുരു ചേർത്തുവായിക്കപ്പെടുന്ന വർഷമായിരിക്കും. വൻ വിജയങ്ങൾ. വർഷം പകുതിയാകുമ്പോൾ തന്നെ ആയിരം കോടിയിൽ അധികം കച്ചവടം. ഇറങ്ങിയ മിക്കപടങ്ങളും ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുന്ന അപൂർവ്വകാഴ്ച. മുൻപൊരിക്കലും ഉണ്ടാകാത്തത്. ഇനിയും ഉണ്ടാകുമോയെന്നുമറിയാത്തത്!

പ്രധാനകാര്യം ഈ ചിത്രങ്ങളധികവും സൂപ്പർസ്റ്റാർ ജാടകൾ ഒന്നുംതന്നെയില്ലാതെ ഇറങ്ങിയവയാണ്. മാത്രവുമല്ല ഈ ചിത്രങ്ങൾ പലതും കലാപരമായ അധികം മികവു പുലർത്താത്തവയാണ്‌ താനും. ചിലതു തനി കച്ചവട സിനിമകൾ മാത്രം. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് ചേരുവകൾ തന്നെ ചേർത്ത രസ്യൻ മസാല/അടിപ്പടങ്ങൾ. എന്നിട്ടും നൂറും ഇരുനൂറും കോടികൾ മുടക്കുമുതലും വൻലാഭവുമായി തിരികെ കിട്ടുന്നു.

വിജയകരമായിവർത്തിച്ച 2024ലെ എല്ലാ പടങ്ങളും കണ്ടില്ല. കണ്ടതുവച്ചു പറഞ്ഞാൽ, കയ്യിലെ കാശുമുടക്കി മുൾട്ടിപ്ലസ്സുകളിലും മറ്റുമായി പടംകാണാൻ കയറുന്ന സാധാരണക്കാരൻ്റെ മനസ്സ്നിറക്കാൻ ഉതകുന്നതാണീ സിനിമകൾ എന്നതാകണം വിജയരഹസ്യം. രണ്ടുരണ്ടര മണിക്കൂർ ഒന്നുമറിയാതെ, സ്വന്തം വേദനകളൊന്നും ഓർക്കാതെ മറ്റാരുടെയോ അതിശയോക്തികലർത്തിയ, വർണാഭമായ ജീവിതം കണ്ടുതീർക്കുമ്പോളുണ്ടാകുന്ന ആനന്ദം. സൗന്ദര്യവും, സംഗീതവും, സർഗ്ഗവൈഭവവും സമാസമം ചേർത്ത് കാണുന്നവൻ്റെ കണ്ണിനും, കാതിനും, ചങ്കിനും, ചിന്തക്കുമുണ്ടാകുന്ന ഉത്തേജനം, ഉണർവ്. അഭിനയേതാക്കളുടെ തികവ്, കപടോക്തിപ്രദാനമെങ്കിലും ഇതെവിടെയോ ആരൊക്കെയോ ജീവിച്ചുതീർക്കുന്നതാണല്ലോ എന്ന സഹജാവബോധം.

പറഞ്ഞുവന്നത് കലയെക്കുറിച്ചാണ്. മുൻപ് എഴുതിയിട്ടുള്ളതാണ്, എന്നാലും പറയണമെന്ന് തോന്നി. എന്തിനാണ് കലയും, കലാകാരൻമാരും, മമ്മൂട്ടിയും, മോഹൻലാലും, ഉർവ്വശിയുമൊക്കെ നമ്മുടെ ജീവിതത്തിൽ ആരൊക്കയോ എന്തൊക്കെയോ ആണെന്നു വെറുതെ തോന്നുന്നത്? അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മൾ തന്നെയായിപ്പോകുന്നത്? അവരൊക്കെ സിനിമയിൽ അഭിനയിച്ചു കാശുണ്ടാക്കി നന്നായവരാണ്! നേർജീവിതത്തിൽ അവരുടെ കഥാപാത്രങ്ങളുടെ നന്മതിന്മയാരോപിക്കപ്പെടാൻ പാടില്ലാത്തവർ. എന്നിരുന്നാലും അവരുടെ വ്യക്തിജീവിതത്തെപ്പോലും നമ്മൾ വെറുതെവിടുന്നില്ല. അവർ സോളമനെപ്പോലെയും, ബാലൻമാസ്റ്ററെപ്പോലെയും, ആന്ദവല്ലിയെപ്പോലെയും ആകണമെന്നു നമ്മൾ ശഠിക്കുന്നു.

എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുത്തരമേയുള്ളൂ. കല! നമുക്ക് കലയോടുള്ള അഭിനിവേശം. കലയില്ലാത്തജീവിതം നിരർത്ഥകമായതുകൊണ്ട്. ഫ്രീഡ്രിക്ക് നീച്ചയെന്ന ജർമ്മൻ തത്വശാസ്ത്രഞ്ജൻ്റെ വാക്കുകൾ കടമെടുത്താൽ, കലയില്ലായിരുന്നെങ്കിൽ നമ്മൾ ജീവിതയാഥാർത്യങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തീർന്നില്ലാതായേനെ (We have art in order not to die of the truth.). നഗ്നമായജീവിത സത്യങ്ങൾ നമ്മെ ശ്വാസംമുട്ടിച്ചേനെ. ഇവയിൽനിന്നൊരു വിടുതലുംകൂടിയാണ് കല. മറ്റാരുടെയോ മറ്റേതോ ഭ്രമാത്മകമായ ലോകത്തിൽ സഞ്ചരിക്കുമ്പോൾ നാം നമ്മളല്ലാത്ത മറ്റെന്തൊ ആയിപ്പോകുന്നു. ഈ അയനത്തിൽ സ്വയം മറന്നില്ലാതാകുന്നവരെയും, മറ്റെന്തോ ആയിത്തീരുന്നവരെയും നാം അറിയും. ഷാജി എൻ കരുണിൻ്റെ വാനപ്രസ്ഥം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രത്തിലൂടെ കണ്ടതും അതാണ്. കുഞ്ഞിക്കുട്ടൻ ആശാൻ്റെ അർജുനനുമായി പ്രണയത്തിലായവൾ. അർജുനൻ്റെ കുഞ്ഞിന് ജന്മം നല്കിയവൾ. കുഞ്ഞിക്കുട്ടൻ എന്ന കഥകളിയാശാൻ്റെ വ്യഥകൾ മനസ്സിലാകാത്തവൾ. കലാകാരനിലെ കലയെമാത്രം പരിണയിച്ചവൾ.

ഒരു പരിധിവരെ നമ്മളെല്ലാം അങ്ങനെതന്നെയാണ്. കലാകാരും കലയും ഒന്നാണെന്ന് ചിന്തിക്കുന്നവർ. യേശുദാസ് അദ്ദേഹത്തിൻ്റെ പാട്ടുകൾപോലെ നിർമലനാകണമെന്നു ശഠിക്കുന്നവർ. മോഹൻലാൽ എപ്പോഴും ഏഴാംതമ്പുരാനായി ‘മാസ്സ്’ കാണിക്കണമെന്ന് വിചാരിക്കുന്നവർ. കലയുടെ ശക്തിയിൽ ദുർബലരായിപ്പോകുന്ന കലാകാരൻമ്മാരെന്നല്ലാതെ എന്തുപറയാൻ. കുഞ്ഞിക്കുട്ടൻ ആശാനെപ്പോലെ!

കലയെന്നു പറയുമ്പോൾ സിനിമ മാത്രമല്ല, മറ്റെല്ലാ കലകളും ഇതേഗണത്തിൽപ്പെടുത്താം. നൃത്തവും, നാടകവും, ചിത്രരചനയും, സാഹിത്യവും, എല്ലാം. ഇവയെല്ലാം നമുക്കുവേണ്ടി ഒരേ കാര്യംചെയുന്നു. നമ്മുടെ അഭിരുചികൾക്കനുസരിക്കുച്ചുള്ളവ നാം തിരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ. അഭിരുചികളും, അനുഭവങ്ങളും, ചോതനകളും, ചിന്തകളും, സാഹചര്യങ്ങളും മാറുന്നതനുസരിച്ചു തിരഞ്ഞെടുപ്പുകൾ മാറുന്നു.

കല ജീവിതം തന്നെയെന്നു കുട്ടിക്കൃഷ്ണമാരാരും, കല കലക്കുവേണ്ടിയെന്നു (Art for art’s sake) ‘യാരോ ഒരാൾ’ പറഞ്ഞതും എന്താണെന്നതിൻ്റെ ഗുട്ടൻസ് ഇപ്പോ പിടികിട്ടിയോ? ‘എന്താണ് കല?’ (What is Art?) എന്ന ക്ലാസിക് പുസ്തകമെഴുതി എഴുത്തിൻ്റെ കുലപതിയായ ലിയോ ടോൾസ്റ്റോയ് ഇതുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. യഥാർത്ഥ കല അതിന്റെ സൗന്ദര്യപരമായ ഗുണങ്ങളാൽ മാത്രമല്ല, മറിച്ച് വികാരങ്ങളെ ദ്യോതിപ്പിക്കാനുള്ള കഴിവിലൂടെയും ജനങ്ങളെ ഐക്യപ്പെടുത്തുന്നതിലൂടെയും നിർവചിക്കപ്പെടുന്നു എന്ന് ടിയാൻ എഴുതി.

കലക്ക് പലധർമ്മങ്ങൾ നിർവഹിക്കാനാകും. അതിനു മനുഷ്യരെ സ്വാധീനിക്കാനുള്ള ശേഷികൊണ്ടാണിത് സാധ്യമാകുന്നത്. വിപ്ലവങ്ങൾക്കും, വിജയങ്ങൾക്കും, യുദ്ധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് കലയോടുള്ള അഭിനിവേശം. ചരിത്രം പറയുന്നില്ല. കേരളത്തിൻ്റെ ചരിത്രം മാത്രം നോക്കിയാൽ മതി.

കല ഒന്നിനും വേണ്ടിയല്ലാതെ, ഒന്നിനെയും ഗുണപ്പെടുത്താനോ, ഗണപ്പെടുത്താനോ അല്ലാതെ, വെറുതെ കലക്കുവേണ്ടി മാത്രം ആസ്വദിക്കാം. കാരണം അത് നമ്മുടെ ജന്മവാസനയാണ്. 300,000 വർഷം കൊണ്ടുണ്ടായി, വളർന്നുവശായി നമ്മുടെ ജനിതകഘടനയിൽ കയ്യൊപ്പുചാർത്തിയതാണ് കലാവാസന. മമ്മൂട്ടിയും മോഹൻലാലും അവർക്കും മുപേ വന്നവരും അവർക്കുപുറകേ വന്നവരും ഇനി വരാനിരിക്കുന്നവരുമൊക്കെ നമ്മെ സ്വാധീനിക്കും, സന്തോഷിപ്പിക്കും, കരയിക്കും. അവർ കലാകാർ ആണെന്നതുകൊണ്ടുമാത്രം. അവരിൽ നാം നമ്മെക്കാണും, അവരെകാണുമ്പോൾ നമ്മെപ്പോലും മറക്കും!
ഇനിയും നല്ല കലകളുണ്ടാകട്ടെ, കലാകാരും. ആയിരം കോടികൾ പിറക്കട്ടെ, പതിനായിരം കലാകാരുണ്ടാകട്ടെ. കലകൾ ഇനിയും നന്നാവട്ടെ. എന്നിട്ടുവേണം എനിക്ക് എന്നെയൊന്നറിയാൻ, കുറച്ചുനേരത്തേക്ക് മറക്കാൻ!

“Art enables us to find ourselves and lose ourselves at the same time.” – Thomas Merton

 

സുമേഷ് രാമചന്ദ്രൻ

 

ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം പഴയലക്കങ്ങൾ വായിക്കാം

ഓർമ്മകളുണ്ടായിരിക്കണം!

ഷുക്കൂറുമാർ ഉണ്ടാകുന്നത്…

തെറ്റിയോടിയ ഘടികാരങ്ങൾ!

ഒരുവട്ടംകൂടി… 

ചില ‘യുങ്ങിയൻ’ ചിന്തകൾ

പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!

ഛായാരൂപൻ

ജരാതുരം-ഭയാനകം

ആനന്ദം, പ്രാഗ്‌നാനന്ദം

ആപേക്ഷികത!

ഭയോം!

ബുദ്ധി-ഇതി-നിർമിതി

ഭയങ്കരം!

മായാത്ത ചിരി…

നാടകമേ ഉലകം…

 

 

ഹോമിയോപ്പതി

ലോകത്തിലെ തന്നെ ഏറ്റവും പുതിയ ചികിത്‌സാരീതിയാണ് ഹോമിയോപ്പതി. 1810 ൽ ജർമൻ ഭിഷഗ്വരനായിരുന്ന ഡോ. ഹാനിമാൻ ആണ് ഈ ചികിത്‌സാരീതി ആദ്യമായി ലോകത്തിനു സമർപ്പിക്കുന്നത്. മറ്റു പാരമ്പര്യ ചികിത്‌സകളിൽ നിന്നും കടം കൊണ്ടല്ല ഇത് രൂപം കൊണ്ടതെന്നതും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പ്രചാരവും അംഗീകാരവും കിട്ടിയ മറ്റൊരു ചികിത്‌സാരീതിയില്ല എന്നതും ഹോമിയോപ്പതിയെ മറ്റു ചികിത്സാരീതികളിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോഡേൺ മെഡിസിൻ എന്നറിയപ്പെട്ടിരുന്ന അലോപ്പതി ചികിത്‌സാരീതിക്ക്‌ വളരെയധികം പരിമിതികൾ ഉണ്ടായിരുന്നു. അതുതന്നെയായിരിക്കാം അക്കാലങ്ങളിൽ ഹോമിയോപ്പതിക്ക്‌ ഇത്രയധികം പ്രചാരം കിട്ടുവാനുണ്ടായ ഒരു കാരണവും. പെൻസിലിൻ കണ്ടു പിടിക്കുന്നത് വരെ അമേരിക്കയിലേയും യൂറോപ്പിലേയും ഏറ്റവും നല്ല ചികിത്‌സാരീതിയായിട്ടായിരുന്നു ഹോമിയോപ്പതി തിളങ്ങിയിരുന്നത്.

തുടർന്നുണ്ടായ ചില വർഷങ്ങൾ, ആന്റി ബയോട്ടിക്കുകളുടെ കുത്തൊഴുക്കിൽ ലോകത്താകെ ഈ ചികിത്‌സാരീതി പിന്നോട്ട് വലിക്കപ്പെട്ടെങ്കിലും അടുത്തകാലങ്ങളിൽ വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഹോമിയോപ്പതി ചികിത്‌സാരീതിയിലേക്ക് വേണ്ടത്ര എത്തുന്നില്ല, അല്ലെങ്കിൽ എത്തിക്കുന്നില്ല എന്നതും ഈ ശാസ്‌ത്രത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നിരിക്കാം.

മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ആളുകൾ ബോധവാന്മാരായത് ഈ അടുത്തകാലങ്ങളിൽ മാത്രമാണ് എന്നതും അക്കാലങ്ങളിൽ ഹോമിയോപ്പതി ചികിത്‌സയെ പല രാജ്യങ്ങളിലും മന്ദീഭവിപ്പിക്കാൻ കാരണമായിരുന്നിരിക്കാം. അമേരിക്കയിലും യൂറോപ്പിലും വളർന്നു വികസിച്ചിരുന്നു എങ്കിലും ഹോമിയോപ്പതിക്ക്‌ ഏഷ്യയിൽ പ്രചാരമുണ്ടാക്കിയ രാജ്യം ഇന്ത്യ തന്നെയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയുവാൻ കഴിയും. മറ്റു രാജ്യങ്ങളിൽ ഹോമിയോപ്പതി പഠിക്കണമെങ്കിൽ അലോപ്പതിയിൽ ബിരുദം വേണമെന്നിരിക്കെ, ബിരുദ ലെവലിൽ ഹോമിയോപ്പതി പഠനം നടത്തുന്ന ചുരുക്കം രാജ്യങ്ങളിൽ പ്രധാനിയും ഇന്ത്യ തന്നെ. ഈ അടുത്ത വർഷങ്ങളിൽ ഹോമിയോപ്പതിയെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും മാറ്റി ആയുഷ് മന്ത്രാലയത്തിലാക്കിയ നടപടി ഹോമിയോപ്പതിയെ വീണ്ടും ഗവേഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ സഹായവും ഇക്കാര്യത്തിലുണ്ട് എന്നത് തീർച്ചയായും ശുഭകരമാണ്.

ശാസ്‌ത്രത്തിന്റെ ഒരു പ്രത്യേകത, അത് നമുക്ക് പൂർണമായും പിടിതരുന്നില്ല എന്നത് തന്നെയാണ്. ഇന്നത്തെ ശരി നാളത്തെ ശരി ആയിരിക്കണമെന്നില്ല. ഇന്ന് തെറ്റെന്നു കരുതുന്നത് നാളെ ശരിയുമാകാം. ഇത് ഹോമിയോപ്പതിയുടെ കാര്യത്തിലും അർത്ഥവത്താണ്. ഹോമിയോപ്പതി മരുന്നുകൾ നേർപ്പിക്കുമ്പോൾ മരുന്നുകളുടെ അംശം ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ മരുന്നില്ല എന്നതായിരുന്നു ഹോമിയോ വിരുദ്ധർ പ്രചരിപ്പിച്ചിരുന്നത്. ഈ സംശയകാലത്തും ഹോമിയോപ്പതി ചികിത്‌സാ വളർന്നുകൊണ്ടിരുന്നു എന്നത് രോഗികൾക്കുകിട്ടിയ രോഗശമനം കൊണ്ടായിരിക്കുമല്ലോ!

നാനോ ടെക്‌നോളജി വളർന്നു വന്നപ്പോഴാണ്, ചെറിയ കണങ്ങൾ നമ്മുടെ എക്കാല സങ്കൽപ്പങ്ങൾക്കപ്പുറം ചെറുതാണെന്ന് മനസിലാക്കുന്നത്. ഒരു നാനോ ഗ്രാം അല്ലെങ്കിൽ നാനോ മീറ്റർ എന്നത് ദ്രവ്യത്തിന്റെ അടിസ്ഥാന അളവിന്റെ ആയിരം മില്യൺ ചെറുതാണ്. കൃത്യമായി പറഞ്ഞാൽ 1/10 to the power of 9 = 1/1000000000. ഹോമിയോപ്പതി മരുന്നുകൾ ഇത്രയധികം നേർപ്പിക്കപ്പെടുന്നുമില്ല. അതിനർത്ഥം ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.

ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ  നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം.  അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.

സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്‌. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.

പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു.  ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.

ഡോ സുനീത് മാത്യു