ഹോമിയോപ്പതി

ലോകത്തിലെ തന്നെ ഏറ്റവും പുതിയ ചികിത്‌സാരീതിയാണ് ഹോമിയോപ്പതി. 1810 ൽ ജർമൻ ഭിഷഗ്വരനായിരുന്ന ഡോ. ഹാനിമാൻ ആണ് ഈ ചികിത്‌സാരീതി ആദ്യമായി ലോകത്തിനു സമർപ്പിക്കുന്നത്. മറ്റു പാരമ്പര്യ ചികിത്‌സകളിൽ നിന്നും കടം കൊണ്ടല്ല ഇത് രൂപം കൊണ്ടതെന്നതും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പ്രചാരവും അംഗീകാരവും കിട്ടിയ മറ്റൊരു ചികിത്‌സാരീതിയില്ല എന്നതും ഹോമിയോപ്പതിയെ മറ്റു ചികിത്സാരീതികളിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോഡേൺ മെഡിസിൻ എന്നറിയപ്പെട്ടിരുന്ന അലോപ്പതി ചികിത്‌സാരീതിക്ക്‌ വളരെയധികം പരിമിതികൾ ഉണ്ടായിരുന്നു. അതുതന്നെയായിരിക്കാം അക്കാലങ്ങളിൽ ഹോമിയോപ്പതിക്ക്‌ ഇത്രയധികം പ്രചാരം കിട്ടുവാനുണ്ടായ ഒരു കാരണവും. പെൻസിലിൻ കണ്ടു പിടിക്കുന്നത് വരെ അമേരിക്കയിലേയും യൂറോപ്പിലേയും ഏറ്റവും നല്ല ചികിത്‌സാരീതിയായിട്ടായിരുന്നു ഹോമിയോപ്പതി തിളങ്ങിയിരുന്നത്.

തുടർന്നുണ്ടായ ചില വർഷങ്ങൾ, ആന്റി ബയോട്ടിക്കുകളുടെ കുത്തൊഴുക്കിൽ ലോകത്താകെ ഈ ചികിത്‌സാരീതി പിന്നോട്ട് വലിക്കപ്പെട്ടെങ്കിലും അടുത്തകാലങ്ങളിൽ വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഹോമിയോപ്പതി ചികിത്‌സാരീതിയിലേക്ക് വേണ്ടത്ര എത്തുന്നില്ല, അല്ലെങ്കിൽ എത്തിക്കുന്നില്ല എന്നതും ഈ ശാസ്‌ത്രത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നിരിക്കാം.

മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ആളുകൾ ബോധവാന്മാരായത് ഈ അടുത്തകാലങ്ങളിൽ മാത്രമാണ് എന്നതും അക്കാലങ്ങളിൽ ഹോമിയോപ്പതി ചികിത്‌സയെ പല രാജ്യങ്ങളിലും മന്ദീഭവിപ്പിക്കാൻ കാരണമായിരുന്നിരിക്കാം. അമേരിക്കയിലും യൂറോപ്പിലും വളർന്നു വികസിച്ചിരുന്നു എങ്കിലും ഹോമിയോപ്പതിക്ക്‌ ഏഷ്യയിൽ പ്രചാരമുണ്ടാക്കിയ രാജ്യം ഇന്ത്യ തന്നെയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയുവാൻ കഴിയും. മറ്റു രാജ്യങ്ങളിൽ ഹോമിയോപ്പതി പഠിക്കണമെങ്കിൽ അലോപ്പതിയിൽ ബിരുദം വേണമെന്നിരിക്കെ, ബിരുദ ലെവലിൽ ഹോമിയോപ്പതി പഠനം നടത്തുന്ന ചുരുക്കം രാജ്യങ്ങളിൽ പ്രധാനിയും ഇന്ത്യ തന്നെ. ഈ അടുത്ത വർഷങ്ങളിൽ ഹോമിയോപ്പതിയെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും മാറ്റി ആയുഷ് മന്ത്രാലയത്തിലാക്കിയ നടപടി ഹോമിയോപ്പതിയെ വീണ്ടും ഗവേഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ സഹായവും ഇക്കാര്യത്തിലുണ്ട് എന്നത് തീർച്ചയായും ശുഭകരമാണ്.

ശാസ്‌ത്രത്തിന്റെ ഒരു പ്രത്യേകത, അത് നമുക്ക് പൂർണമായും പിടിതരുന്നില്ല എന്നത് തന്നെയാണ്. ഇന്നത്തെ ശരി നാളത്തെ ശരി ആയിരിക്കണമെന്നില്ല. ഇന്ന് തെറ്റെന്നു കരുതുന്നത് നാളെ ശരിയുമാകാം. ഇത് ഹോമിയോപ്പതിയുടെ കാര്യത്തിലും അർത്ഥവത്താണ്. ഹോമിയോപ്പതി മരുന്നുകൾ നേർപ്പിക്കുമ്പോൾ മരുന്നുകളുടെ അംശം ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ മരുന്നില്ല എന്നതായിരുന്നു ഹോമിയോ വിരുദ്ധർ പ്രചരിപ്പിച്ചിരുന്നത്. ഈ സംശയകാലത്തും ഹോമിയോപ്പതി ചികിത്‌സാ വളർന്നുകൊണ്ടിരുന്നു എന്നത് രോഗികൾക്കുകിട്ടിയ രോഗശമനം കൊണ്ടായിരിക്കുമല്ലോ!

നാനോ ടെക്‌നോളജി വളർന്നു വന്നപ്പോഴാണ്, ചെറിയ കണങ്ങൾ നമ്മുടെ എക്കാല സങ്കൽപ്പങ്ങൾക്കപ്പുറം ചെറുതാണെന്ന് മനസിലാക്കുന്നത്. ഒരു നാനോ ഗ്രാം അല്ലെങ്കിൽ നാനോ മീറ്റർ എന്നത് ദ്രവ്യത്തിന്റെ അടിസ്ഥാന അളവിന്റെ ആയിരം മില്യൺ ചെറുതാണ്. കൃത്യമായി പറഞ്ഞാൽ 1/10 to the power of 9 = 1/1000000000. ഹോമിയോപ്പതി മരുന്നുകൾ ഇത്രയധികം നേർപ്പിക്കപ്പെടുന്നുമില്ല. അതിനർത്ഥം ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.

ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ  നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം.  അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.

സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്‌. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.

പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു.  ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.

ഡോ സുനീത് മാത്യു

Leave a Reply

Your email address will not be published. Required fields are marked *