ആണവ കോപം: അശാന്തിയുടെ വർഷാരംഭം

ആധുനിക ഭൂരാഷ്ട്രീയത്തിലെ ഏറ്റവും അസ്ഥിരമായ ഒരു വിള്ളലാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത. 1979 ലെ ഇറാനിയൻ വിപ്ലവത്തെത്തുടർന്നാണ് ഇവരുടെ ബന്ധം ഇത്രയേറെ വഷളായത്.

പരസ്പരവിരുദ്ധങ്ങളായ കാഴ്ചപ്പാടുകളിൽ നിന്നാണ് ഈ സംഘർഷം ഉടലെടുക്കുന്നത്. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ഇസ്രായേലിന്റെ നാശത്തിന് ആഹ്വാനം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവ കാരണം ഇറാനെ ഒരു അസ്തിത്വ ഭീഷണിയായി ഇസ്രായേൽ കാണുന്നു.

തങ്ങളുടെ ദിവ്യാധിപത്യ ഭരണത്തിൻ കീഴിൽ, ഇറാൻ പലസ്തീൻ പ്രതിരോധത്തിനനുകൂലമായും സയണിസത്തിനെതിരായും നിലകൊള്ളുന്നു. ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂത്തികൾ തുടങ്ങിയ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നു. ഇതെല്ലാം ഇസ്രായേൽ വെല്ലുവിളികളായാണ് കാണുന്നത്.

2015 ലെ ഇറാൻ ആണവ കരാറിൽ (JCPOA ) നിന്ന് യുഎസ് 2018 ൽ പിൻമാറിയത്,  ആയുധ നിലവാരത്തിലേക്ക് യുറേനിയം സമ്പുഷ്ടമാക്കാൻ ഇറാനെ പ്രേരിപ്പിച്ചു. ഇത് ഇസ്രയേലിനെ ഭീതിയിലാഴ്ത്തുന്നുണ്ട് എന്നത് തർക്കമറ്റ ഒരു കാര്യം തന്നെയാണ്.

എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം രൂപപ്പെട്ട പ്രത്യയശാസ്ത്രപരവും, മതപരവും, തന്ത്രപരവുമായ എതിർപ്പുകളിൽ നിന്നാണ് ഇറാന് ഇസ്രായേലിനോടുള്ള ശത്രുത പ്രധാനമായും ഉടലെടുത്തത്. അതിനുമുമ്പ്, ഷായുടെ കീഴിൽ, 1948-ൽ ഇറാൻ ഇസ്രായേലിനെ അംഗീകരിക്കുകയും എണ്ണ വ്യാപാരം, സൈനിക സഹകരണം എന്നിവയുൾപ്പെടെ അടുത്ത ബന്ധം നിലനിർത്തുകയും ചെയ്തു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള ഖൊമേനി ഇസ്രായേലിനെ “ചെറിയ സാത്താൻ” എന്നും നിയമവിരുദ്ധമായ “സയണിസ്റ്റ് ഭരണകൂടം” എന്നും മുദ്രകുത്തി, എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ടെഹ്റാനിലെ മുൻ എംബസി പലസ്തീൻ ഓഫീസാക്കി മാറ്റുകയും ചെയ്തു. ജൂത രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന്റെ നിലനിൽപ്പിനെ നിരാകരിക്കുകയും അതിന്റെ നാശത്തെ ഒരു പ്രധാന നയമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇറാന്റെ വിപ്ലവ സിദ്ധാന്തത്തിൽ ഈ നിലപാട് ഉൾച്ചേർന്നിരിക്കുന്നു. ഇത് വർഷം തോറും ഖുദ്സ് ദിനത്തിൽ ആഘോഷിക്കുകായും ചെയ്യുന്നു.

ഇസ്രയേലിന്റെ ജൂത സ്വത്വത്തിനെതിരെ ഷിയ ഇസ്ലാമിക തത്വങ്ങളെ കൂട്ടുപിടിച്ച് മതപരമായ സ്പർദ്ധ ഉണ്ടാക്കുന്നതിൽ ഖൊമേനിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് പരസ്പര അവിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഇസ്രയേൽ വിരുദ്ധ ഗ്രൂപ്പുകളായ ഹിസ്ബുള്ള, ഹമാസ് എന്നിവയെ പിന്തുണയ്ക്കുന്നതിലൂടെ ഇറാൻ മുസ്ലീം ലോകത്തിന്റെ നേതാവായി സ്വയം നിലകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇസ്രായിലിനെയും അവരുടെ യുഎസ് സഖ്യകക്ഷിയെയും തങ്ങളുടെ ആണവ അഭിലാഷങ്ങൾക്കും മിഡിൽ ഈസ്റ്റ് ആധിപത്യത്തിനും തടസ്സങ്ങളായി ഇറാൻ കാണുന്നു. നേരിട്ടുള്ള യുദ്ധം ഒഴിവാക്കാൻ നിഴൽ സംഘർഷങ്ങൾ ഉപയോഗിച്ചിരുന്നു. ആഭ്യന്തരമായി, സാമ്പത്തിക ദുരിതങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വളരെയധികം പണവും ചെലവിട്ടിരുന്നു.

1948-ൽ ഇസ്രായേൽ സ്ഥാപിതമായതു മുതൽ 1979-ലെ ഇസ്ലാമിക വിപ്ലവം വരെ ഇറാനും ഇസ്രായേലും തന്ത്രപരമായ സഖ്യം നിലനിർത്തിയിരുന്ന രണ്ടു രാജ്യങ്ങൾ ആയിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടത് തന്നെയാണ്. അറബ് ദേശീയതയിൽ നിന്നുള്ള ഭീഷണികളും പരസ്പര സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അന്ന് ഈ രാജ്യങ്ങളെ ഒരുമിപ്പിച്ചിരുന്നത്.

ഇസ്രയേലും അമേരിക്കയും ഇറാൻ എന്ന രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണ് എന്ന് ചിലർ നിരീക്ഷിക്കുന്നു. അതുപോലെ, യുഎഇ, ഖത്തർ, ജോർദാൻ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമപ്രകാരം ന്യായീകരിക്കാനാവില്ല. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കുള്ള പ്രതികാരമായി ഇറാന്റെ “ട്രൂ പ്രോമിസ് 4” ന്റെ ഭാഗമായ ഈ നടപടികളിൽ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം തകൃതിയായി നടക്കുന്നു. എന്നാൽ ആ താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നിഷ്പക്ഷ രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടി തന്നെയല്ലേ ഇറാന്റേതും.

ആഴത്തിലുള്ള ചരിത്രപരമായ സംഘർഷങ്ങൾക്കിടയിൽ ഇരുപക്ഷവും സ്വയം പ്രതിരോധം അവകാശപ്പെടുന്നതിനാൽ, നടന്നുകൊണ്ടിരിക്കുന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ “ആരാണ് തെറ്റ് അല്ലെങ്കിൽ ആരാണ് ശരി ” എന്ന് നിർണ്ണയിക്കുന്നത് വളരെ ശ്രമകരമാണ്.

ഈ യുദ്ധത്തിൽ കുടുങ്ങിപ്പോകുന്നത് നിരപരാധികളായ, ഇസ്രയേലിനോടും ഇറാനോടും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവുമില്ലാത്ത നിരപരാധികൾ ആകുന്നു എന്നതാണ് ഏറ്റവും ദുഃഖകരം. ഏറ്റവും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

തയാറാക്കിയത്: ടീം ഇതിവൃത്തം

അനശ്വരമായ സന്ദേശം…

താരങ്ങൾ ഉണ്ടാകുന്നു. അവർ ജ്വലിക്കുന്നു. പിന്നീട് അസ്തമിക്കുന്നു. സിനിമയിൽ ഇത് സാധാരണമാണ്. എന്നാൽ താരങ്ങൾക്ക് തിളങ്ങാനും നിലനിൽക്കാനും ഒഴിഞ്ഞു പോകാനും ശൂന്യാകാശം വേണം. ശൂന്യമെന്ന് തോന്നിക്കുന്ന ‘നിറഞ്ഞ’ ശൂന്യതയില്ലെങ്കിൽ താരങ്ങളോ പ്രകാശമോ പ്രപഞ്ചമോ ഉണ്ടാകില്ല.

പറഞ്ഞുവന്നത് മലയാള സിനിമാ വ്യാവസായത്തിൻ്റെ ശൂന്യാകാശമായി മാറി അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയെക്കുറിച്ചാണ്. സ്വയം ശൂന്യതയിൽ നിന്ന് സിനിമയെ താങ്ങിനിർത്തിയ പല പ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അവരിൽ പ്രമുഖനായിരുന്നു ശ്രീനിവാസൻ. മരിക്കാൻ വലിയ കഴിവൊന്നും വേണ്ട, എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ്, ഓർമ്മയായി മാറിയ മനുഷ്യൻ. മലയാളികളുടെ കാപട്യങ്ങളെ ഇത്രയധികം തുറന്നുകാണിച്ച്, ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകൾ ചെയ്ത വേറൊരാൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം.

ശ്രീനിവാസൻ സിനിമകൾ ബുദ്ധിജീവി സിനിമകളോ ആർക്കും മനസ്സിലാകാത്ത ആർട്ട് സിനിമകളോ അല്ലായിരുന്നു. ജീവിതത്തിലെ സാധാരണ കാര്യങ്ങൾ, നർമ്മത്തിന്റെ അകമ്പടിയോടെ, അദ്ദേഹം നമ്മളോട് സംവദിച്ചു. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകൾ മലയാള സിനിമയിലെ ക്ലാസിക്കുകളാണ്. ഇത്, ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായ അടൂർ ഗോപാലകൃഷ്ണൻ പോലും അംഗീകരിച്ചിട്ടുള്ള കാര്യമാണ്.

ശ്രീനിവാസനും സത്യൻ അന്തിക്കാടും തമ്മിലുള്ള ആത്മബന്ധം മലയാള സിനിമയിലെ സുവർണ്ണകാലം തന്നെയായിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്രത്തോളം വിജയകരമായ മറ്റൊരു നടൻ-തിരക്കഥാകൃത്ത്-സംവിധായകൻ കൂട്ടുകെട്ട് വേറെയുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ശ്രീനിവാസന്റെ മൂർച്ചയേറിയ ഹാസ്യവും സത്യൻ അന്തിക്കാടിന്റെ ലളിതവും ഹൃദയസ്പർശിയുമായ ആവിഷ്കാര ശൈലിയും ഒത്തുചേർന്നപ്പോഴാണ് പല മാജിക്കുകളും പിറന്നത്. അക്കാലത്തെ അതിശയോക്തി കലർന്ന നായക സങ്കൽപ്പങ്ങളിൽ നിന്ന് മാറി, സാധാരണ മലയാളി യുവാക്കളുടെ തൊഴിലില്ലായ്മയും പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകളും രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളും അവർ അവരുടെ സിനിമകളിലൂടെ ചർച്ച ചെയ്തു.

സാമൂഹിക യാഥാർത്ഥ്യങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിച്ചു എന്നതാണ് ഈ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ മധ്യവർഗ്ഗ ത്തിൻ്റെ കപടതകളെ ശ്രീനിവാസൻ തന്റെ തൂലികയിലൂടെ പരിഹസിച്ചപ്പോൾ, അവയെ വൈകാരികമായ ആഴത്തിൽ സ്ക്രീനിലെത്തിക്കാൻ സത്യൻ അന്തിക്കാടിന് സാധിച്ചു. നാടോടിക്കാറ്റ്, വരവേൽപ്പ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്ദേശം തുടങ്ങിയ ചിത്രങ്ങൾ കേവലം തമാശപ്പടങ്ങൾ മാത്രമായിരുന്നില്ല ആയിരുന്നില്ല, മറിച്ച് അവ സമൂഹത്തെ ചിന്തിപ്പിച്ച ശക്തമായ ജീവിത നിരീക്ഷണങ്ങളായിരുന്നു. ഈ സിനിമകളിലെ നായകനമ്മാരും, നായികമാരും പലപ്പോഴും പരാജയപ്പെടുന്നവരോ കഷ്ടപ്പെടുന്നവരോ ആയ സാധാരണ മനുഷ്യരായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ തങ്ങളുടെ തന്നെ ജീവിതമാണ് ആ സിനിമകളിൽ കണ്ടത്.

ദാസനും വിജയനും എന്ന ഇതിഹാസ ജോഡികളുടെ ജനനവും ഈ കൂട്ടുകെട്ടിൻ്റെ സംഭാവനയായിരുന്നു. മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ഈ കഥാപാത്രങ്ങൾ 1980 -90 കാലഘട്ടങ്ങളിൽ മെച്ചപ്പെട്ട ജീവിതത്തിനായി ‘മരിക്കാൻപോലും’ തയ്യാറായ മലയാളി യുവാക്കളുടെ പ്രതീകമായി മാറി. ഇന്നും ഗുണനിലവാരമുള്ള വിനോദ സിനിമകളുടെ അളവുകോലായി സത്യൻ-ശ്രീനി കൂട്ടുകെട്ട് നിലനിൽക്കുന്നു എന്നത് ആശ്വാസരമാണ്. ഈയടുത്ത കാലത്തു വിജയിച്ച സർവ്വം മായ എന്ന പടം തന്നെ ഇതിനു നല്ലൊരുദാഹരണമാണ്.

മലയാള സിനിമയ്ക്ക് താൻ നൽകിയ ഏറ്റവും വലിയ സംഭാവന, താൻ വേണ്ടെന്ന് വെച്ച നൂറുകണക്കിന് മോശം സിനിമകളാണെന്ന് പറയാനുള്ള ആർജ്ജവം ശ്രീനിവാസന് അല്ലാതെ മറ്റാർക്കുണ്ടാകും? ആ ഒരു സത്യസന്ധത തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതും. എന്നാൽ, അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയപ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ നമ്മുടെ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. ‘ചിദംബരം’ പോലുള്ള ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് ആ നടനവൈഭവം നമ്മൾ ശരിക്കും കണ്ടത്.

രണ്ടു സിനിമകൾ മാത്രം സംവിധാനം ചെയ്ത അദ്ദേഹം, മൂന്നാമതൊരു ചിത്രം കൂടി ചെയ്തിരുന്നെങ്കിൽ എന്ന് ഏതൊരു സിനിമാപ്രേമിയും ഇന്നും ആഗ്രഹിച്ചുപോകുന്നുണ്ട്. മരിക്കാൻ വലിയ കഴിവൊന്നും വേണ്ടായിരിക്കാം, പക്ഷേ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ജീവിക്കാനും ക്രിയാത്മകമായി ഇടപെടാനും വലിയ പ്രതിഭ തന്നെ വേണം. ആ പ്രതിഭയുടെ ധാരാളിത്തം കൊണ്ട് മലയാളിക്ക് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ മനുഷ്യനോട് സ്നേഹവും ആദരവും മാത്രം. ഇനിയും ഇതുപോലുള്ള പ്രതിഭകൾ നമുക്കിടയിൽ ജനിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

സുമേഷ് രാമചന്ദ്രൻ

AI ഒരുമ്പെട്ടാൽ!

ഈയടുത്തകാലത്തായി നിർമ്മിത ബുദ്ധിയെ (Artificial Intelligence – AI) കുറിച്ചുള്ള ധാരാളം വാർത്തകൾ വരുന്നുണ്ട്‌. മാത്രമല്ല നാമെല്ലാം ജനറേറ്റീവ് AI (Generative AI) എന്ന നിർമ്മിതബുദ്ധി സർവസാധാരണമായി ഉപയോഗിക്കുന്നുമുണ്ട്. ChatGPT, Gemini, Copilot എന്നീ ജനറേറ്റീവ് AI ടൂളുകൾ നമ്മുടെ സാധാരണ ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു.

പക്ഷെ നിർമ്മിതബുദ്ധിയുടെ വളർച്ചയക്കുറിച്ചും ഭാവിയെക്കുറിച്ചും കഥകൾ, അല്ലെങ്കിൽ പ്രവചനങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. മിക്കകഥകളും പറയുന്നത് ഭാവിയിൽ നിർമ്മിത ബുദ്ധിയാൽ ചലിക്കുന്ന യന്ത്രങ്ങൾ വിവിധ തൊഴിൽ മേഘലകളെ മാറ്റിമറിക്കുമെന്നും, അവ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും എന്നൊക്കെയാണ്. യന്ത്രങ്ങൾ മനുഷ്യരെ അപ്രസക്തരാക്കും എന്ന ചിന്തയാണ് പ്രധാനമായും ഉരുത്തിരിഞ്ഞു വരുന്നത്.

എന്നിരുന്നാലും, ചരിത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. ഓരോ മഹത്തായ സാങ്കേതിക മുന്നേറ്റവും, വിവേകത്തോടെ കൈകാര്യം ചെയ്യുമ്പോൾ, മനുഷ്യന്റെ തകർച്ചക്ക് പകരം അഭിവൃദ്ധിയുടെ പുതിയ യുഗങ്ങൾ തുറന്നിട്ടുണ്ട് എന്നാണ് കാണാൻ കഴിയുന്നത്. അച്ചടി യന്ത്രം, വൈദ്യുതിവൽക്കരണം, വ്യാവസായിക യന്ത്രവൽക്കരണം, കൂടാതെ ആണവോർജ്ജം പോലും, അവയുടെ ശക്തിയെ സുരക്ഷിതമായി നയിക്കാൻ കഴിവുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് മുമ്പ് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷെ അവയൊന്നും വിചാരിച്ചപോലെ വിനാശം വിതച്ചില്ല. അണുവായുധങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉപയോഗിച്ചിട്ടേയില്ല എന്നുമാത്രമല്ല ഈ കണ്ടുപിടുത്തം കൂടുതലായും നന്മകളാണ് ഉണ്ടാക്കിയിട്ടുള്ളത്.

AI വിപ്ലവവും ഈ ചരിത്രപരമായ വികസന പരമ്പരയിലെ അവസാന കണ്ണിയാണെന്നു വേണം കരുതാൻ. എന്നാൽ മുൻകാലങ്ങളിലെ മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി AI മനുഷ്യൻ്റെ ചിന്താശേഷിയെയാണ് ഉയർത്തുന്നത്. ഈ കാരണം കൊണ്ടാണ് ഇവ മനുഷ്യനെ കടത്തിവെട്ടി എല്ലാത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുമോയെന്നു നമ്മൾ ചിന്തിക്കുന്നത്.
ഈ പറയുന്ന പ്രശ്നങ്ങളൊക്കെയും യുക്തിപരമാണെങ്കിലും അവയൊന്നും ഈ പറയുന്ന വേഗത്തിലും ശക്തിയിലും നമ്മെ ബാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാത്രവുമല്ല AI ക്കു നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളെയും വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് എന്നതാണ് പ്രധാന കാര്യം. ആദ്യം AI നമുക്ക് നൽകിയേക്കാവുന്ന സംഭാവനകളെക്കുറിച്ചു പറഞ്ഞിട്ട് പിന്നെ ഇതിൻ്റെ ഈപറയുന്ന ഭീകരമായ വശത്തേക്ക് തിരികെവരാം.

AI നൽകുന്ന ഏറ്റവും ശക്തമായ സംഭാവനകളിലൊന്ന് നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും ഇതു കാര്യക്ഷമമായ പരിഹാരം കണ്ടെത്തും എന്നതാണ്. ആധുനിക നാഗരികത അഭൂതപൂർവവും സങ്കീർണ്ണവുമായ വെല്ലുവിളികളെയാണ് നേരിടുന്നത് എന്ന് നമുക്കറിയാം. കാലാവസ്ഥാ അസ്ഥിരത, മഹാമാരികൾ, ദുർബലമായ വിതരണ ശൃംഖലകൾ, അപര്യാപ്‌തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആഴത്തിലുള്ള വിശകലന ശേഷിയും, വേഗതയുമുള്ള ഡാറ്റാ വിശകലനം ആവശ്യമാണ്. AI വൻതോതിലുള്ള ഡാറ്റാകളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുന്നതിൽ മികവ് പുലർത്തുന്നു. ഇത് പ്രശ്നപരിഹാരങ്ങൾക്കുള്ള വഴിതുറന്നേക്കാം. ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ, കാലാവസ്ഥാ ശാസ്ത്രജ്ഞർ തീവ്രമായ കാലാവസ്ഥാ ചക്രങ്ങൾ പ്രവചിക്കാനും, അതിനെ നേരിടാനുള്ള തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും AI-യെ ഉപയോഗിക്കുന്നു. ആരോഗ്യരംഗത്ത്, വൈറസ് പരിണാമം വിശകലനം ചെയ്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കാണാനും, പതിറ്റാണ്ടുകൾ എടുത്തിരുന്ന മരുന്ന്ഗവേഷണ പ്രക്രിയകൾ മാസങ്ങളായി കുറയ്ക്കാനും AI സംവിധാനങ്ങൾ സഹായിക്കുന്നു. ഇതു AI കൊണ്ടുള്ള ചില വലിയ നേട്ടങ്ങളാണ്.

ഇനി നമ്മുടെ ഏറ്റവും വലിയ ഭയം, ഈ AI വളർച്ച മനുഷ്യന്റെ തലച്ചോറിനും പേശീബലത്തിനും അതീതമായി വളർന്നു മനുഷ്യനെത്തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തുമോ എന്നതാണ്. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, അത്തരം ഒരു വിപത്തു വിദൂരമാണെന്നു പറയേണ്ടിവരും. AI ധാരാളം തൊഴിലുകൾ അപ്രസക്തമാക്കുമെന്നും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്കെല്ലാം ഇപ്പോൾ തന്നെ അറിയുന്നതാണ്. ഇനിയും ഈ തരത്തിലുള്ള പലകാര്യങ്ങളും സംഭവിക്കും. അത് നമുക്ക് തടയാൻ കഴിയില്ല എന്നുമാത്രമല്ല തടയേണ്ട കാര്യവും ഇല്ല. കാരണം അത് ഉത്പാദനക്ഷമതയും, സാമ്പത്തിക വളർച്ചയും ഉണ്ടാക്കും എന്നത് തന്നെ.

ഇതിനൊക്കെപ്പുറമെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അതിബുദ്ധിയായി AI വളരും എന്ന് വിചാരിക്കാൻ തൽക്കാലം നിവൃത്തിയില്ല. അതിനു പ്രധാനമായ കാരണം AIയെക്കുറിച്ചുള്ള ധാരണകളിലെ ഒരു പ്രധാന പിശകാണ്. ബുദ്ധിയെയും സ്വയംഭരണ ശേഷിയെയും (Agency) ഒന്നായി കണക്കാക്കുന്നു എന്നതാണീ പിശക്. AI-യുടെ ബുദ്ധി എന്നത് വിവരങ്ങൾ വിശകലനം ചെയ്യാനും, പ്രവചിക്കാനും, ഭാഷ നിർമ്മിക്കാനുമുള്ള ഗണിതപരമായ ഒരു കഴിവാണ്. എന്നാൽ, സ്വയംഭരണ ശേഷി അല്ലെങ്കിൽ ഏജൻസി എന്നാൽ, എന്തെങ്കിലും ആഗ്രഹിക്കാനും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനും, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുമുള്ള കഴിവാണ്. ഇത് ഭയം, പ്രതീക്ഷ, അഭിലാഷം തുടങ്ങിയവ അടങ്ങുന്ന ബോധമനസ്സിൽ (consciousness) നിന്ന് ഉണ്ടാകുന്നതാണ്. AI-ക്ക് ആന്തരികമായ ഒരു ലോകമോ, ഭാവിയെക്കുറിച്ചുള്ള ഭയമോ, അല്ലെങ്കിൽ ലോകത്ത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമോ ഇല്ല. അത് യാതൊരു വികാരങ്ങളുമില്ലാത്ത , നിസ്സംഗതയോടെ, അതിൻ്റെ പ്രവർത്തനങ്ങൾ മാത്രം നിർവ്വഹിക്കുന്ന ഒരു സിസ്റ്റം മാത്രമാണ്.

AI ആധിപത്യം സ്ഥാപിക്കാൻ പദ്ധതിയിടുന്നു എന്ന നമ്മുടെ ഭയം യഥാർത്ഥത്തിൽ AI-യുടെ സ്വഭാവമല്ല, മറിച്ച് അത് മനുഷ്യൻ്റെ മനഃശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അധികാരത്തോടുള്ള ആർത്തി, ഇല്ലാതായി പോകുമോ എന്ന ഭയം തുടങ്ങിയ നമ്മെ നയിക്കുന്ന മനുഷ്യ സഹജമായ കാര്യങ്ങൾ നമ്മൾ AI-യിൽ ആരോപിക്കുന്നു. ഉദാഹരണത്തിന് ഒരു ചെസ്സ് എഞ്ചിൻ ജയിക്കാൻ ആഗ്രഹിക്കുന്നില്ല; അത് ഏറ്റവും നല്ല നീക്കം മാത്രം നിർമ്മിക്കാൻ നോക്കുകമാത്രം ചെയ്യുന്നു. ഒരു കാലാവസ്ഥാ മോഡലിന് നഗരങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുന്നതിൽ ദുഃഖമുണ്ടാകില്ല.

പറഞ്ഞു വന്നത് AI-യുടെ ഔട്ട്പുട്ടുകൾ ഉണ്ടാക്കുന്നത് പ്രത്യേകം ഉദ്ദേശങ്ങളൊന്നുമില്ലാതെയാണ് എന്നാണ്. അത് നമ്മൾ നൽകുന്ന ഡാറ്റയിലെ പാറ്റേണുകൾ കാണിക്കുന്നു, കാര്യങ്ങൾ പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. തീരുമാനങ്ങൾ എടുക്കാനാവിശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. ചുരുക്കത്തിൽ, പറയുന്നതും ചോദിക്കുന്നതുമായ കാര്യങ്ങൾ AI ചെയ്തുതരുന്നു. ഇതൊക്കെക്കണ്ട് AI ഭാവിയിൽ ഇതൊക്കെ സ്വന്തമായി മനസ്സിലാക്കി ചെയ്യും എന്ന് ഭയന്നാൽ അതിൽ വലിയ കാര്യം ഉണ്ടെന്നു പറയാൻ കഴിയില്ല. എനിക്ക് തോന്നുന്നത് ഇവിടെ സംഭവിക്കുന്നത് AI-യുടെ ശക്തിയെ നമ്മൾ പർവ്വതീകരിച്ചു കാണുന്നതല്ല, മറിച്ച് മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ സാധ്യതകളെ, മനുഷ്യ സഹജമായ കഴിവുകളെ നമ്മൾ വിലകുറച്ചു കാണുന്നു എന്നതാണ്.

മനുഷ്യൻ്റെ കഴിവുകൾ അത്ഭുതാവഹമാണ്. അത് ബോധം, ബോധ്യം, സ്വാതന്ത്ര്യം, ഉത്തരവാദിത്തം, ലക്ഷ്യങ്ങൾക്കുവേണ്ടി ശ്രമിക്കാനുള്ള കഴിവ് എന്നിവയുടെ കൂട്ടായ്‌മയാണ്‌. മനുഷ്യസഹജമായ ഈ കഴിവവുകൾ AI-യുടെ അൽഗോരിതങ്ങൾക്ക് ഒരിക്കലും നേടാനാവില്ല, അല്ലെങ്കിൽ അടുത്തെങ്ങും നേടാനാകില്ല എന്ന് പറയാം.

ചുരുക്കത്തിൽ AI-യെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠ യഥാർത്ഥത്തിൽ യന്ത്രങ്ങൾ മനുഷ്യനെ കീഴടക്കുന്നതിനെക്കുറിച്ചല്ല എന്ന് തോന്നുന്നു. മറിച്ചു യന്ത്രങ്ങൾ മനുഷ്യരാകുമെന്ന ഭയമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള സാധ്യത വളരെ വിദൂരം എന്നുമാത്രമല്ല, ഏറെക്കുറെ അസാധ്യവുമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സാധ്യതയുള്ള ഒരു നാളെയിൽ മനുഷ്യരും AI യും പരസ്പരം പൂരകങ്ങളായി സഹവസിക്കുക എന്നതാണ് ഉത്തമം. അവിടെ, ലക്ഷ്യം, ധാർമ്മികത, ഭാവന, സ്വയംഭരണ ശേഷി (Agency) എന്നിവ മനുഷ്യർ സംഭാവന ചെയ്യുമ്പോൾ, വേഗത, വ്യാപ്തി, കൃത്യത എന്നിവ AI പ്രദാനം ചെയ്യുന്നു. അങ്ങനെയുള്ള ഒരു ലോകത്തിൽ, യന്ത്രങ്ങൾ നമ്മെപ്പോലെയായി മാറുമോ എന്ന് നമ്മൾ ഭയപ്പെടെണ്ടതില്ല. പകരം, മനുഷ്യർക്ക് മാത്രം കഴിയുന്ന മൂല്യങ്ങൾ, ഉത്തരവാദിത്തങ്ങൾ, ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ എന്നിവ നാം നടത്തുമ്പോൾ തന്നെ, നമ്മുടെ കഴിവുകൾ വികസിപ്പിക്കാനായി നമ്മൾ AI-യെ ഉപയോഗിക്കുന്നു. അങ്ങനെയാകട്ടെ നമ്മുടെ ഭാവി എന്ന് ആശംസിക്കാം.

സുമേഷ് രാമചന്ദ്രൻ

അതി ദാരിദ്ര്യം അഭിനയിക്കുന്നവർ!

ലോകത്തിലെ ഏറ്റവും മികച്ചവരും മോശപ്പെട്ടവരും അമേരിക്കയിലാണെന്ന് തോന്നുന്നു. ഈയടുത്തു നടന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയെ തിരഞ്ഞെടുത്തതു വഴി ബുദ്ധിയുള്ളവരും ആ നാട്ടിൽ ഉണ്ടെന്നു തെളിഞ്ഞു. ഡൊണാൾഡ് ട്രംപിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മണ്ടന്മാരാണ് ആ നാട്ടിൽ കൂടുതലും. ഇത് പൊതുവായി പറയുന്നതാണ്.

കേരളത്തിലെ കാര്യവും ഇതുപോലെയാണെന്ന് തോന്നുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധിയുള്ളവരുടെ നാട്. ബുദ്ധിഹീനരുടെയും എന്നുകൂടി പറയണം. അതിദരിദ്രർ ഇല്ലാത്ത നാടെന്നു പ്രഖ്യാപിക്കുമ്പോൾ കൈയ്യടിക്കുന്നത്, തലകുലുക്കി സമ്മതിക്കുന്നത് ബുദ്ധിയുടെയോ, അതോ ബുദ്ധിഹീനതയുടെയോ ലക്ഷണമെന്നു ഇതു വായിക്കുന്നവർ തീരുമാനിക്കുക.

കടവരാന്തകളിലും, പാലങ്ങളുടെ അടിയിലും, ആദിവാസി ഊരുകളിലെ ചോരുന്ന കുടിലുകളിലും അന്തിയുറങ്ങുന്നവർ അതിദരിദ്രർ അല്ലെങ്കിൽ പിന്നെ എല്ലാം ത്യജിച്ച സന്യാസിമാരാകും. അതുമല്ലെങ്കിൽ ദാരിദ്ര്യം അഭിനയിക്കുന്നവരായിരിക്കും.

ഇവർക്ക് നാലുകാര്യങ്ങളിൽ ആണ് ഉയർച്ച ഉണ്ടായിരിക്കുന്നത്.

1. ഭക്ഷണവും സ്ഥിര വരുമാനവും ലഭ്യമാകുന്നു (Access to food and a stable income)
2. സുരക്ഷിതമായ ഭവനം (Secure housing)
3. ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നു (Access to healthcare)
4. ആധാർ, റേഷൻ കാർഡുകൾ പോലുള്ള അടിസ്ഥാന രേഖകൾ (Basic documentation like Aadhar and ration cards)

അറുപത്തിനാലായിരം കുടുംബങ്ങളിൽ നിന്നായി, ഒരു ലക്ഷത്തോളം വരുന്ന അതിദരിദ്രരെ കണ്ടെത്തി. പിന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉണ്ടെന്നു ഉറപ്പുവരുത്തി, അല്ലെങ്കിൽ ഉണ്ടാക്കിക്കൊടുത്തു. അതിനായി 1000 കോടി രൂപ ചെലവഴിച്ചു എന്ന് പറയപ്പെടുന്നു. അത് നേരാണെങ്കിൽ നന്ന്.

എന്നാൽ, ഈ കണക്കുകളും മാനദണ്ഡങ്ങളും തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. വിശദീകരിക്കാൻ മതിയായ കണക്കുകൾ ഇല്ലാത്തതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. എന്നാൽ, പ്രഖ്യാപനങ്ങൾക്ക് ശേഷം വീണ്ടും പണം മുടക്കി വലിയ സമ്മേളനം നടത്തി, സൂപ്പർ താരങ്ങളെക്കൊണ്ട് നല്ലതു പറയിക്കുമ്പോളാണ് ആളുകൾക്ക് സംശയം വരുന്നത്. കാരണം, പറയുന്ന, അവകാശപ്പെടുന്ന കാര്യങ്ങൾ നേരിൽ കാണാൻ കഴിയുന്നില്ല എന്നൊരു ദോഷമുണ്ട്. ദാരിദ്ര്യം പൂർണ്ണമായും മാറിയിട്ടില്ലെന്നും ഇനിയും ഒരുപാട് ദാരിദ്ര്യം മാറാനുണ്ടെന്നും ഒരു കോടീശ്വരൻ വേദനയോടെ വെളിപ്പെടുത്തി. അത് വിശ്വസനീയമാണ്. സ്വന്തം പണം ഉപയോഗിച്ച് ദരിദ്രരെ സഹായിക്കുന്നവരെ വിശ്വസിക്കണം. പട്ടിണികിടന്നു കിട്ടുന്ന കാശുമായി സിനിമ കാണാൻ ഓടുന്നവരെ ഇദ്ദേഹത്തിന് അറിയാം.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പരിഗണിക്കാം. ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനത്തു എന്ന് പറയുന്നിടത്താണ് അതിദരിദ്രർ ചികിത്സകിട്ടാതെ മരിച്ചു വീഴുന്നത്. അപ്പോൾ കണക്കുകളിൽ പറയുന്നത് ജീവിതത്തിൽ കാണാൻ കഴിയാത്ത അതി ദരിദ്രർക്ക്, ആരോട്, എന്ത്, ചോദിക്കാനാകും? ചോദിച്ചിട്ട് ഒരു കാര്യവുമില്ല! പ്രഖ്യാപനങ്ങൾ കഴിഞ്ഞില്ലേ? അപ്പോൾപിന്നെ ഇതൊക്കെ അതി ദരിദ്രരുടെ തോന്നൽ ആകാതെ തരമില്ല. അല്ലെങ്കിൽ ഇത് അവരുടെ അഭിനയം. രണ്ടുമല്ലെങ്കിൽ സത്യത്തെ അംഗീകരിക്കാനുള്ള മടി.

ഒന്നാമതെന്നു ആരോഗ്യമേഖലയെ പ്രഖ്യാപിക്കുന്നവർ ഒന്നാമതായി അവിടെപ്പോയി ചികിത്സ നേടാത്തത്തിനു ഒരേയൊരു കാരണം, ഇതൊക്കെ പാവപ്പെട്ടവർക്ക് മാത്രം ഉപകരിക്കട്ടെയെന്നു വിചാരിച്ചിട്ടാണ്. അതുകൊണ്ടാണല്ലോ പാവപ്പെട്ടവരും കൂടി തരുന്ന നികുതിപ്പണം രാഷ്ട്രനിർമ്മാണത്തിനു മാത്രം ചിലവഴിച്ചു, സ്വന്തം പോക്കറ്റിലെ കാശെടുത്തു വിദേശ ചികിത്സക്ക് പോകുന്നത്. പാവങ്ങൾക്ക് നാട്ടിലെ നല്ലചികിത്സ കിട്ടുമ്പോൾ, ഇവർ അമേരിക്കയിലെ ധർമ്മാശുപത്രികളിൽ പോയി, കിട്ടുന്ന എന്തെങ്കിലും ചികിത്സ നേടുന്നത്. ഇതിലും നന്നായി ദരിദ്രരെ സേവിക്കുന്നതെങ്ങനെ? അതി ദാരിദ്ര്യം നാടുനീങ്ങിയില്ലെങ്കിലേ അത്ഭുതത്തിനു വഴിയുള്ളൂ.

രാഷ്ട്രീയപരമായ കാര്യസാധ്യത്തിനായി പ്രചാരണം (പ്രോപഗണ്ട) നടത്തുന്നത് പുതിയ കാര്യമല്ല. എല്ലാ ഗവൺമെന്റുകളും എക്കാലത്തും ചെയ്യുന്ന ഒരു കാര്യമാണിത്. പക്ഷെ അത് സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിലും, സത്യം മനസ്സിലാക്കാൻ കഴിയാത്ത ബൗദ്ധിക നിലവാരത്തിലുള്ള ജനതക്കു മുന്നിലും, പിന്നെ സ്വന്തം പൊളിറ്റിക്കൽ വിശ്വാസങ്ങൾ എല്ലാ സത്യങ്ങൾക്കും മുകളിൽ ആണെന്നും വിശ്വസിക്കുന്നവർക്കിടയിലും നടക്കും. അങ്ങനെയാണ് ചരിത്രം പറയുന്നത്.

ട്രംപ് ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രചാരവേലയാണെന്നു ബുദ്ധിയുറച്ച ഏതു കുട്ടികൾക്കും മനസ്സിലാകും. പക്ഷെ അയാളെ അന്ധമായി ആരാധിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാകില്ല. അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കില്ല. അതുതന്നെയാണ് നമ്മുടെ നാട്ടിലും സംഭവിക്കുന്നത്.

ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് കേൾക്കാറില്ല. കാശ് തടയുന്ന പ്രാക്ടിക്കൽ ഐഡിയകൾ മാത്രം ബാക്കിയായി. അതുകൊണ്ട്, ഭരണം ആരുടെ കയ്യിലായാലും ഇതുതന്നെ സംഭവിക്കും. ഇത്തരം പ്രചരണങ്ങൾ എല്ലാ ദിവസവും ഉണ്ടാകും. സത്യം തിരക്കി ആരും പോകില്ല എന്ന ഗുണവുമുണ്ട്. എന്ത് തരം ആരോപണങ്ങൾ വന്നാലും ഒരു പുല്ലും വരാനില്ലെന്നു എല്ലാവർക്കും അറിയാം. അപ്പൊപ്പിന്നെ എല്ലാവരും അതി ദരിദ്രരും, ദരിദ്രരും, സമ്പന്നരും, അതി സമ്പന്നരും ഒക്കെയായി അഭിനയിക്കാൻ തയ്യാറായി ഇരിക്കണം.

പ്രചാരണങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. അരുവന്നാലും പോയാലും ഇതൊക്കെത്തന്നെയാകും. ഇത്തരം വലിയ സമ്മേളനങ്ങളിൽ ഇവ അവതരിപ്പിക്കപ്പെടും. വിശ്വാസത കുറച്ചെങ്കിലും ബാക്കിയുള്ളവരെയും, സിനിമാതാരങ്ങളെയും കൊണ്ട് പറയിപ്പിക്കും. നട്ടാൽക്കുരുക്കാത്ത നുണകൾ വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. അതുവഴി വോട്ടുകളും നേട്ടങ്ങളും ഉണ്ടാക്കും. അതി സമ്പന്നരും സമ്പന്നരും അതിൻ്റെ ഭാഗമാകും.

അതി ദരിദ്രരും, ദരിദ്രരും മാത്രം ദാരിദ്ര്യം അഭിനയച്ചു തകർത്തു, ഒടുക്കം ഏതെങ്കിലും ധർമ്മാശുപത്രിയുടെ തണുത്ത തറയിൽ ചികിത്സ കിട്ടാതെ മരവിക്കും. അപ്പോൾ അടുത്തുള്ള വലിയ സമ്മേളന വേദിയിൽ നിന്നും ദാരിദ്രവും തുടച്ചു നീക്കിയെന്ന പ്രഖ്യാപനം ഉണ്ടാകും.

അതുകേൾക്കാൻ കുറച്ചെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ താനും ധനികനായെന്ന ആത്മസംതൃപ്തിൽ കണ്ണടക്കാം.

സുമേഷ് രാമചന്ദ്രൻ

തസ്കരഃശ്രീ

കാടിനു തടിയുംവേണ്ട! തേവർക്കു സ്വർണ്ണവും വേണ്ട! വേണ്ടാത്ത ഇവയൊക്കെ (അടിച്ചു) മാറ്റി സ്ഥലം വൃത്തിയാക്കുന്നവരെ എന്തിനാണിങ്ങനെ ഭർത്സിക്കുന്നത്? എന്തായാലും ‘തത്വമസി’ എന്നെഴുതിവച്ചിരിക്കുന്നു. അപ്പോപ്പിന്നെ എൻ്റെ സ്വർണ്ണം, നിൻ്റെ സ്വർണ്ണം, ദേവൻ്റെ സ്വർണ്ണം എന്നൊക്കെയുണ്ടോ? അത് നീയാകുമ്പോൾ, ആ സ്വർണ്ണവും നിൻ്റെതാകില്ലേ?

പഴി പറയുന്നവർക്ക്, ആഘോഷിക്കുന്നവർക്കും, ഛാന്ദോഗ്യോപനിഷത്തതിനെക്കുറിച്ചും ശ്വേതകേതുവിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം. അവിടെ നിന്നാണല്ലോ ഈ തത്വമസി കടമെടുത്തത്.

“കേൾക്കാൻ കഴിയാത്തത് കേൾക്കാനും, കാണാൻ കഴിയാത്തത് കാണാനും, അറിയാൻ കഴിയാത്തത് അറിയാനും സാധ്യമാക്കുന്ന അറിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ” എന്ന് ശ്വേതകേതുവിനോട് തൻ്റെ പിതാവായ രാജാവ് ചോദിച്ചുവത്രേ. ഇന്നാണെങ്കിൽ ഉടൻ ഉത്തരമായി ‘മാധ്യമപ്രവർത്തന പരിചയം’ എന്നോ അല്ലെങ്കിൽ ‘രാഷ്ട്രീയ പ്രവർത്തന പരിചയം’ എന്നോ മറ്റോ പറഞ്ഞു നോക്കാമായിരുന്നു. അന്നതു പറ്റില്ലല്ലോ. അത്രക്കൊന്നും അറിവു വന്നിട്ടില്ലാത്ത കാലമാണ്. ‘ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെല്ലാം എടുത്തുകാട്ടി’ പിതാശ്രീയായ ഉദ്ദാലകൻ രാജാവ് ശ്വേതകേതുവിന് ബ്രഹ്മവിദ്യ പകർന്നുകൊടുത്തു എന്നാണ് ഛാന്ദോഗ്യോപനിഷത്ത് പറഞ്ഞു വയ്ക്കുന്നത്.

ഈ ‘വിദ്യ’ ഇന്നത്തെ കാലാനുസ്തൃതവും കലാത്മകവുമായി നേർജീവിതത്തിൽ കാണിച്ചുതരുമ്പോൾ അതുമനസ്സിലാക്കി ‘ബ്രഹ്മജ്ഞാനം’ നേടുന്നതിനു പകരം, ഇങ്ങനെയൊരു പുകിലുണ്ടോ? മാത്രവുമോ, ഈ ‘ബ്രഹ്മജ്ഞാനം’ കാലാതീതമായ മാറ്റങ്ങളോടെ അടുത്ത തലത്തിൽ വരെ എത്തിച്ചു. ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും മാത്രമല്ല ചെമ്പിന്റെപോലും എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെന്നു കാണിച്ചു തന്നു. ഈ അറിവും കഴിവും വച്ച് സ്വർണ്ണത്തിനെ മറ്റുപല ലോഹങ്ങളും, എന്തിന്, വായു കണികകൾ പോലും ആക്കാവുന്ന അതീന്ദ്രിയജ്ഞാനം ഉണ്ടാക്കി വരുമ്പോഴാണ് ഒരാവിശ്യവുമില്ലാത്ത ഈ വിവാദങ്ങൾ.

അല്ലെങ്കിലും കഴിവുള്ളവരെ അംഗീകരിക്കില്ലല്ലോ ഈ മലയാളികൾ. ‘രസ-തന്ത്ര’ ത്തിൽ നോബൽ പുരസ്കാരം പോലും കിട്ടിയേക്കാമായിരുന്ന ഈ കണ്ടുപിടിത്തങ്ങളെ തൃണവൽക്കരിച്ചുകളഞ്ഞു ഈ മലയാളീസ്. എല്ലാവരുമല്ല. ഈ ജീനിയസുകളെ സംരക്ഷിക്കുന്നവരും പുകഴ്ത്തുന്നവരുമുണ്ട്. അവർക്കുമിരിക്കട്ടെയൊരു കുതിരപ്പവൻ.

സ്വർണ്ണവും പണ്ടവും പണ്ടാരമടക്കാൻ ഇനിയും എത്രയോ ഉണ്ടായിരുന്നതാണ്. ദേവസ്വം വകയിലെ ഭണ്ടാരങ്ങൾ കഴിഞ്ഞാലും, അനന്തമായി കിടക്കുകയല്ലേ പത്മനാഭൻ. ഏതെങ്കിലും വകുപ്പിൽ A മുതൽ Z വരെയുള്ള നിലവറകൾക്കു സ്വർണ്ണം പൂശാമല്ലോ.

ഇത്തരം തനതായ കലാസാംസ്കാരിക, ശാസ്ത്രീയ, തത്ത്വദർശന, വിചിന്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, നാലാളെ വിളിച്ചു ചർച്ചചെയ്തു, യൂട്യൂബ് വിഡിയോയും ഉണ്ടാക്കി വെറുപ്പിക്കണോ?

ഇതൊരു കോമ്പറ്റിഷൻ ഐറ്റം അല്ലാത്തതുകൊണ്ട് കപ്പൊന്നും കിട്ടിയില്ലെന്നാരും പരാതിപറയരുത്. ഇനി എത്രയധികം മത്സരാത്ഥികളുണ്ടാകുമ്പോൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, എല്ലാവർഷവും ഒരുപട്ടം അങ്ങ് കൊടുക്കണം. ‘തസ്കരഃശ്രീ’ എന്നോമറ്റോ, ഇനി അമ്മാതിരി സംസാരം വേണ്ടങ്കിൽ ‘കനകശ്രീ’ എന്നാക്കാമല്ലോ!

പിന്നെ പത്തോ നൂറോ കോടി വകയിരുത്തി ഒരു യൂണിവേഴ്സിറ്റിയങ്ങുണ്ടാകണം. വേണ്ടവർ ഈ കലകളൊക്കെ അംഗീകൃതമായിത്തന്നെ പഠിച്ചു പാസ്സാകട്ടെ. കലാകാരൻമ്മാർക്ക് പഞ്ഞമുണ്ടായിട്ടല്ല. യൂണിവേഴ്സിറ്റിയൊക്കെ ഉണ്ടാക്കിയാൽ ആ വഴിക്കും കൊറേ തുട്ടുകൾ തടയും. പിന്നെ ഈ വക ശാസ്ത്രങ്ങൾ ശാസ്ത്രീയമായി തന്നെ പരിശീലിപ്പിക്കാനും വൈസ് ചാൻസലർ ആക്കാനുമൊക്കെ ആളെ തപ്പി നടക്കേണ്ട എന്ന ഗുണവുമുണ്ട്. ഈ യൂണിവേഴ്സിറ്റി വഴി രസതന്ത്രത്തിലെ നോബൽ പുരസ്കാരം നേടി ആ കാര്യത്തിലും കേരളത്തെ ലോകത്തിലേക്കും വച്ച് ഒന്നാം നമ്പർ ആക്കണം. അതുകണ്ട് അമേരിക്കക്കാരും ബ്രിട്ടീഷ്‌കാരും ജർമൻകാരുമൊക്കെ നാണിക്കണം!

എന്നിട്ട് ആ യൂണിവേഴ്സിറ്റിയുടെ മുൻപിൽ ‘അജ്ഞാനം ബ്രഹ്മഃ’ എന്ന മഹാവാക്യം കൂടി എഴുതി വക്കണം. പിന്നെ ഏതെങ്കിലും കാലത്ത് ഏതവനെങ്കിലും എന്തെങ്കിലും പൊക്കിക്കൊണ്ടുവന്നാൽ അറിഞ്ഞില്ല, ആരും പറഞ്ഞില്ല, എന്നൊക്കെ തരം പോലെ നിർവചിക്കാം എന്ന ഗുണവുമുണ്ട്.

സുമേഷ് രാമചന്ദ്രൻ

ഗർഭശ്രീമാൻ!

പ്രബുദ്ധ കേരള രാഷ്ട്രീയത്തിൽ ഗർഭകഥകൾ സുലഭമാണ്. സ്ത്രീ വിഷയങ്ങൾ പൊളിറ്റിക്കൽ ക്യാമ്പയിനുകളിൽ മുഖ്യ യുദ്ധകൗശലവും തന്ത്രങ്ങളുമാകാറുണ്ട്. ഏത്ര സ്ത്രീ വിരുദ്ധത പറഞ്ഞാലും അതാണ് കേരള രാഷ്ട്രീയ ചരിത്രം. പേരുകളും, നേരുകളുമൊന്നും പറയുന്നില്ല. എല്ലാവർക്കും അറിയുന്നതുകൊണ്ട്.

പക്ഷെ ശൂന്യതയിൽ നിന്നും വരുന്ന ഗർഭങ്ങൾ കൗതുകതരമാണ്‌! ഒരുകാര്യത്തിൽ മാത്രമാണ് എല്ലാവർക്കും ഉറപ്പുള്ളത്. ഗർഭകാരകനെ എല്ലാവരും അറിയും. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. ഗർഭിണികളെയാണ് കാണാൻ കിട്ടാത്തത്. അപ്പോൾപ്പിന്നെ ‘അർദ്ധ’ ഗർഭമാകാതെ തരമില്ല.

18 മുതൽ 60 വയസ്സുവരെയുള്ള ഗർഭിണികൾ ഉണ്ടെന്ന് കേൾക്കുന്നു. വെറുതെകേൾക്കുന്നതല്ല. പുകൾപെറ്റ പോലീസ് സേനയും, ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഈവക കാര്യങ്ങൾ ശ്രദ്ധിക്കുന്ന പത്രങ്ങളും ചാനലുകളും പറയുന്നതാണ്. ‘ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ’ എന്നാണ് തലക്കെട്ടുപോലും. അപ്പോൾ സത്യമാകാതെ തരമില്ല. അതോ അർദ്ധസത്യങ്ങളോ? അറിയില്ല. ഗർഭകാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നു. അപ്പോഴേക്കും ഇലക്ഷനും വരുമല്ലോ!

ഈ പറയുന്നതിൽ സത്യം ഉണ്ടാകാം, ഇല്ലാതെയും ഇരിക്കാം. കാണാമറയത്തുനിന്നെത്തുന്ന ഈ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നിറം പിടിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ കാണുമ്പോഴാണ് കഷ്ടം. എന്ത് നിറത്തിലാണ് വരക്കുന്നതെങ്കിലും മഞ്ഞ നിറം മാത്രമാണ് തെളിഞ്ഞു കാണുന്നത്. ഇവരൊക്കെയാണ് നാട്ടിലുള്ള ഓൺലൈൻ, യൂട്യൂബ്, മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്.

കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ ഈ പറയുന്ന കഥകളൊക്കെ ശരിയാണെങ്കിൽപ്പോലും ഈ ‘ഭീകരൻ’ രക്ഷപെട്ടുപോകാനാണ് സാധ്യത. കാരണം ആ രീതിയിലാണ് പോലീസും പത്രങ്ങളും മറ്റു മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത്. ഇതു കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ തലച്ചോർ മുഴുവനും കളിമണ്ണാകാൻ തരമില്ലല്ലോ.

തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന് വാദിക്കുമ്പോഴും, പുകയെക്കുറിച്ചു കഥയുണ്ടാക്കിയാൽ തീയണയില്ലല്ലോ! ഇരകളാക്കപ്പെട്ടവർ മാനസ്സികമായി കടുത്ത വ്യഥയിലാണെന്നാണ് അവരുടെ സുഹൃത്തുക്കളും അടുത്തറിയുന്നവരും പറയുന്നത്. അങ്ങനെയൊരു വസ്തുതയുണ്ടെങ്കിൽ കേസുകൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഇവിടെ നിയമസംവിധാനവും മറ്റും ഉണ്ട്. പരാതിപ്പെടാൻ എന്തിനാണ് മടിക്കുന്നത്? ഇങ്ങനെയുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടേ? അല്ലെങ്കിൽ, അവരും ഇതുപോലുള്ളവരും വീണ്ടും ഇതുതന്നെചെയ്യില്ലേ? എല്ലാകാര്യത്തിലും പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നവർ ഈ കാര്യത്തിൽ മാത്രം എന്തിനാണ് പുറകിലോട്ടുപോകുന്നത്? ഇതിനെയൊക്കെ ധീരമായും ശക്തമായും നേരിടണ്ടേ? വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഇരയാക്കപ്പെട്ട ഒരാളെങ്കിലും അതിനുള്ള ധൈര്യം കാണിക്കണം.

സമൂഹ മാധ്യമ വിചാരണയാണ് ഭയമെങ്കിൽ പോട്ട് പുല്ല് എന്ന് വിചാരിക്കണം. നാമോരോരുത്തരുമാണ് സമൂഹം. നമ്മളെല്ലാം കൂടിയാണ് ഈ മാധ്യമങ്ങളെ വളർത്തുന്നത്. ഇത്രയധികം വാർത്താ ചാനലുകളുടെ ആവശ്യമുണ്ടോ കേരളത്തിൽ? ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ കൊണ്ട് ചാനൽ റേറ്റിംഗ് ഉയർത്താൻ നോക്കുന്നവർ പൂട്ടികെട്ടി പോട്ടേ. അത്രയും കുറച്ചു അശ്ലീലം കേട്ടാൽ മതിയല്ലോ!

ചാനലുകൾ എണ്ണമില്ലാത്ത അന്തി ചർച്ചകൾ നടത്തിയ ഈ വിഷയത്തിൽ ഇതുവരെ വന്നതെളിവുകൾ കുറെ ഓൺലൈൻ ചാറ്റ് ഹിസ്‌റ്ററികളും പിന്നെ എന്തിനോ വേണ്ടി തിളച്ച ചില നാരീമണികളുടെ മറ്റാർക്കോ വേണ്ടിയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലവുമാണ്. ഇന്നേവരെ ഒരു ഇരയോ, കേസോ, ഇല്ലാത്ത സംഭവമാണ് ‘ഗർഭശ്രീമാൻ്റെതു’. എന്നിട്ടും ടിയാനെതിരെ പല നടപടികളും ഉണ്ടായി. ഇപ്പോൾ വീട്ടിൽ കുത്തിയിരിപ്പാണ്. അതവിടെ നിൽക്കട്ടെ. ഉപ്പു തിന്നവൻ വെള്ളം കുടിച്ചു തന്നെയാകണം.

നാടുനീളെനടന്നു സർവത്ര ‘ശ്രീമാൻ’ മാരായിരുന്ന പലരും മാന്യരായി നടക്കുന്ന നാട്ടിലെ കാഴ്ചയാണിത്. ഇരക്കു ഇരയും, കേസിനു കേസും തെളിവിനു തെളിവും ഒക്കെയുണ്ടായിട്ടും, ഇതാണാവസ്ഥ. ഈ അവസ്ഥയിൽ ഇതൊന്നുമില്ലാത്ത ‘ഭീകരനെ’ ഇങ്ങനെ ദയാരഹിതമായി കൈകാര്യം ചെയ്യുന്നതിൽ മറ്റു പല ഉദ്ദേശങ്ങളും ഉണ്ടാകാം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെച്ചേർന്നു ഒരുത്തനെ തകർക്കാൻ വിചാരിച്ചിറങ്ങിയാൽ ചിലപ്പോൾ തകർന്നു പോകും. അതിനിയെത്ര നല്ലവനായാലും, മോശപ്പെട്ടവനായാലും, തകരും. മോശപെട്ടവർ (ആർക്ക്?) തുലഞ്ഞു പോട്ടെ. നല്ലവർ രാഷ്ട്രീയം തുലഞ്ഞു പോട്ടെയെന്നു വിചാരിച്ചു മറ്റുജോലികൾ നോക്കിപ്പോണം.

ഏറ്റവും വലിയ കൗതുകം, ഇവർക്കൊന്നുമില്ലാത്ത വിഷമം നാട്ടുക്കാർക്കാണെന്നതാണ്. അതെന്തിനാണെന്നു ഇനിയും പിടികിട്ടിയിട്ടില്ല. പെണ്ണുകേസുമായി വന്നാൽ, സത്യം എന്തായാലും, അത് വിശ്വസിച്ചു അതിനുപുറകേ പായുന്ന നാട്ടുകാർ ആയിപ്പോയതെന്തുകൊണ്ടാണ് നാം? അതിനു കാരണം എന്തായാലും ആ കാരണം കൊണ്ടുതന്നെയാണ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഇതിനെ ചിലർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഇതു ഇനിയും തുടരും.

ഇലക്ഷൻ കാലം വരുന്നതിനാൽ ഇപ്രാവശ്യവും ഇതൊക്കെത്തന്നെ ഉണ്ടാകും. കൂടുതലായി.
പീഡനവീരരുടെയും, ഗർഭശ്രീമാന്മാരുടെ പുതിയകഥകൾക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.

“The public have an insatiable curiosity to know everything, except what is worth knowing.” – Oscar Wilde

സുമേഷ് രാമചന്ദ്രൻ

വിപ്ലവാനന്തരം….

അവസാനത്തെ കമ്മ്യൂണിസ്റ്റ്കാരനും വിടവാങ്ങി എന്നാണ്‌ ശ്രീ വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയപ്പോൾ പലരും പറഞ്ഞു കേട്ടത്. പക്ഷെ നേരും നെറിയുമുണ്ടായിരുന്ന അവസാനത്തെ രാഷ്ട്രീയക്കാരനും നമ്മെവിട്ട് യാത്രയായി എന്നാണ് എനിക്ക് തോന്നിയത്. അതൊരു കാലഘട്ടത്തിൻറെ അവസാനമായിരുന്നു. എങ്ങനെയായിരിക്കണം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതമെന്നു നമുക്ക് കാണിച്ചു തന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ.

ധാരാളം അപൂർവ്വതകളുള്ള ഒരു ജീവിതമായിരുന്നു സഖാവ് അച്യുതാനന്ദൻ്റെത്‌. ഞാൻ നേരിൽ, ശരിക്കും നേർക്കുനേരെ കണ്ട മഹാൻമാരായ നേതാക്കളിലൊരാൾ. സംസാരിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ്. ഞാൻ എയർപോർട്ട് ടെർമിനലിലേക്കു കേറുമ്പോൾ എതിരെ ചില ആൾക്കാരുടെ അകമ്പടിയോടുകൂടി വന്ന കുറിയ മനുഷ്യനെ ആദ്യം മനസ്സിലായില്ല. മനസ്സിലുണ്ടായിരുന്നത് വലിയൊരു രൂപമായിരുന്നു. അകമ്പടിക്കാരാരും വളരെ അരികിലല്ല. ഞാനും സഖാവും ഏകദേശം നേർക്കുനേർ. ഞാൻ പുഞ്ചിരിച്ചു. സഖാവ് ഗൗരവത്തിൽ ഒന്ന് നോക്കുക മാത്രം ചെയ്തു. അന്നദ്ദേഹം മുഖ്യമന്ത്രിയായിരുന്നോ, പ്രതിപക്ഷ നേതാവായിരുന്നോയെന്നു ഓർക്കുന്നില്ല. രണ്ടായാലും വളരെ നിർഭയനായി ജനങ്ങളുടെ മുഖത്തുനോക്കി നടക്കാൻ കഴിഞ്ഞ അവസ്സാനത്തെ നേതാവായിരുന്നല്ലോ അദ്ദേഹം!

ഒരുകാലത്തു സ്വന്തം പാർട്ടിക്കാരാണല്ലോ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്, ആക്ഷേപിച്ചത്. എന്നിട്ടും എം വി രാഘവനും കെ ആർ ഗൗരിയമ്മക്കും പറ്റിയതുപോലെ അപകടമൊന്നും പറ്റാതെ പാർട്ടിയിൽ പിടിച്ചു നിൽക്കാൻ ചെറിയ ശ്രമം പോരായിരുന്നു. അതൊരു വല്ലാത്ത നയതത്രജ്ഞത തന്നെയായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തെളിവോടെ മനസ്സിലാകും.

സഖാവിൻറെ നാക്കിന്റെ ചൂടറിയാത്ത രാഷ്ട്രീയക്കാർ സ്വന്തം പാർട്ടിയിലും മറ്റുപാർട്ടികളിലും ഉണ്ടെന്നുതോന്നുന്നില്ല. ‘കടലിലെത്തിര’ എന്ന ‘പ്രസിദ്ധ’ ഉദാഹരണത്തിന് അദ്ദേഹം നൽകിയ മറുപടിയുടെ അർത്ഥം മലയാളികൾക്ക് മനസ്സിലാകുന്നത് ഇപ്പോഴാണെന്നു മാത്രം. അതുപോലെ തന്നെ ‘അമൂൽ ബേബി’ പരാമർശം. പിന്നെ ഓ രാജഗോപാലിനെക്കുറിച്ചുള്ള പരാമർശം. ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞതിൽ, ചിലതുമാത്രം, പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ചു പറഞ്ഞത്, വേണ്ടായിരുന്നു എന്ന് പറയുന്നവരുണ്ടാകാം. പക്ഷെ അതാ ഓളത്തിൽ അങ്ങനെ പറഞ്ഞു പോയി എന്നല്ലാതെ എത്രസീരിസ് ആയി പറഞ്ഞതാണോയെന്നു സംശയം തോന്നും. അത് പറഞ്ഞയിടമായിരുന്നു അപകടം പിടിച്ചത്. പിന്നെ കെഎം മാണിയെക്കുറിച്ചു അവിടെവച്ചു തന്നെ പറഞ്ഞത്.

എന്തുപറഞ്ഞാലും വ്യത്യസ്‌തമായി പറയുന്ന ഒരു അപൂർവ നേതാവായിരുന്നു വിഎസ്. താളത്തിലും ഈണത്തിലും എന്തും പറഞ്ഞു ഫലിപ്പിച്ചുകളയും. അസബ്ലിമന്ദിരത്തിനകത്തു കയറിയാൽ അതിൻ്റെ മൂർച്ചകൂടും, ശബ്ദം ഉച്ചസ്ഥായിയിലാകും, നീട്ടിയ ഈണത്തിൽ മനോധർമ്മസ്വരങ്ങൾ പാടുന്ന ഒരു ഭാഗവതരായി മാറും. പിന്നെ ഒന്നും നോട്ടമില്ല, ആരെയും.

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമത്രിയായിരുമെന്നു അദ്ദേഹമെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആരായിരുന്നു എന്നതിന് എനിക്ക് ഒരുത്തരമേയുള്ളൂ. അത് സഖാവ് അച്യുതാനന്ദൻ തന്നെയാണ്. ഇത്രയും കൂടുതൽ സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെട്ട മറ്റൊരു പ്രതിപക്ഷനേതാവുയിരുന്നോയെന്നു സംശയം. ഉമ്മൻ ചാണ്ടിയെമറക്കുന്നില്ല. പക്ഷെ അതിലും കൂടുതൽ സിസ്റ്റമാറ്റിക് ആയിരുന്നു, അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവ്. അക്കാലത്തു മികച്ച പ്രൊഫഷണലുകളുടെ ഒരു കൂട്ടമാണ് അന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. പ്രത്യേകിച്ചും അവസാനത്തെ രണ്ടു ടേമുകളിൽ. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിനും തൊണ്ണൂറിനും ഇടയിൽ പ്രായമുണ്ടായിരുന്നു എന്നോർക്കണം. മൂന്നു ടെമുകളിലായി പതിനഞ്ചു വർഷം. മറ്റുള്ളവരൊക്കെ വിരമിക്കുന്ന പ്രായത്തിലാണ് അച്യുതാനന്ദൻ ശരിക്കും തുടങ്ങുന്നത്. അതൊരു വല്ലാത്ത തുടക്കമായിരുന്നു! ഇത്രയും പ്രൊഫെഷനലായി ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം പോലും എന്നെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നു സംശയം. പ്രതിപക്ഷങ്ങളെയൊക്കെ ഇല്ലാതാക്കണമെന്നു ചിലർ ധൈര്യപൂർവ്വം വീമ്പുപറയുന്നതു ഈ ധൈര്യത്തിലാകും. ഒരു പ്രതിപക്ഷം എന്തായിരിക്കണമെന്നതിനുള്ള ഒരു റഫറൻസ് ബുക്ക് ആയിരുന്നു വിഎസ് നേതൃത്വം നൽകിയ ആ പ്രതിപക്ഷം.

പ്രതിപക്ഷ നേതാവായി (1992–1996, 2001–2006, 2011–2016) മൂന്ന് കാലാവധികളിലായി പ്രവർത്തിച്ച വി. എസ്. അച്യുതാനന്ദൻ, അഴിമതി, ഭൂമി കയ്യേറ്റം, സാമൂഹ്യ അനീതി എന്നിവയ്‌ക്കെതിരെ നിരന്തരം പോരാടി. 1990-കളിലെ തുടക്കത്തിൽ പാമോയിൻ ഇറക്കുമതി വിവാദം പുറത്ത് കൊണ്ടുവന്നതിൽ നിന്നും ആരംഭിച്ച്, മണ്ണ് മാഫിയ, അനധികൃത മണൽ ഖനനം, മുന്നാറിലെ ഭൂമി കയ്യേറ്റം തിടങ്ങിയവക്കെതിരെയുള്ള സമരങ്ങൾ നയിക്കുകയും, ആദിവാസി ഭൂമി അവകാശങ്ങൾക്കും എൻഡോസൾഫാൻ ബാധിതർക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ജനങ്ങളുടെ പക്ഷത്ത് ഉറച്ചു നിന്ന അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലെത്തിച്ചത്. അതുവരെയുണ്ടായിരുന്ന അച്യുതാനന്ദൻ എന്ന രാഷ്ട്രീയക്കാരനായിരുന്നില്ല, അച്യുതാനന്ദൻ എന്ന പ്രതിപക്ഷനേതാവ്.

കേരള ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായിരുന്നപ്പോൾ 2019-ൽ ചെറിയൊരു സ്‌ട്രോക്ക് വന്നതിനെ തുടർന്ന്, അദ്ദേഹം ക്രമേണ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. 2025 ജൂലൈ 21-ന് 101-ആം വയസ്സിൽ അദ്ദേഹം വിടവാങ്ങിയത് കേരള ചരിത്രത്തെ തന്നെ മാറ്റിയെഴുതിയിട്ടാണ്. ഒരൊറ്റ കാര്യം ഉറപ്പിച്ചു പറയാം. ഇനി ഇതുപോലുള്ളൊരു രാഷ്ട്രീയക്കാരൻ കേരളത്തിൽ ജനിക്കില്ല.

കെ കെ രമയെ ആശ്വസിപ്പിക്കുന്ന വിഎസ്‌ൻ്റെ ചിത്രം മനസ്സിൽകണ്ട് ഇതുകൂടി പറഞ്ഞു നിർത്താം.

“The highest measure of a leader is not where he stands in moments of comfort, but where he stands at times of challenge and controversy.” — Martin Luther King Jr.

സുമേഷ് രാമചന്ദ്രൻ

ഇരുവർ

ആനക്ക് ഭ്രാന്ത് വന്നാൽ…ചങ്ങലക്കിടാം…
ചങ്ങലക്കു ഭ്രാന്ത് വന്നാലോ? എന്ന ചോദ്യത്തിന്, ആനക്കിടാമെന്നു ഏതോ രസികൻ എവിടെയോ പറഞ്ഞുകേട്ടതായി ഓർക്കുന്നു.
ഇതിപ്പോൾ പറയാൻ കാരണം, തലക്കും ചങ്ങലക്കും നട്ടപ്പിരാന്തു പിടിച്ച രണ്ടു വേദനിക്കുന്ന കോടീശ്വരൻമ്മാരെ ഓർത്തപ്പോളാണ്.

ഇരുവർ. സുഹൃത്തുക്കകളായിരുന്നവർ. ഇപ്പോൾ ശത്രുക്കൾ. അല്ലെങ്കിൽ തന്നെ ബന്ധുവാര്….ശത്രുവാര്…!
ഇതിൽ ആദ്യത്തയാളെ നമുക്ക് ‘ടുട്ടു’ വെന്നും രണ്ടാമത്തയാളെ ‘കുട്ടു’ വെന്നും വിളക്കാം.

ടുട്ടുവിനു ഭരിക്കാനൊരു നാട്ടുരാജ്യമുണ്ടെങ്കിൽ കുട്ടുവിനു വലിയ കുറേ ബിസിനസുകളായിരുന്നു ഭരണം. ടുട്ടുവിനും ബിസിനസുകളുണ്ടെങ്കിലും അത് കുട്ടുവിന്റെ ബിസിനസുമായി തട്ടിച്ചാൽ അത്ര നന്നായി പോകുന്നവയല്ല!

രണ്ടുപേർക്കും സ്വന്തമായി സൗണ്ടസ് സിസ്റ്റത്തിന്റെ കടയുണ്ട്. അതുകൊണ്ടു എന്തുവേണെമെങ്കിലും കോളാമ്പി മൈക്കിലൂടെ ആരോടും വിളിച്ചു പറയാം. അങ്ങനെ വിളിച്ചു പരസ്പരം തെറിപറഞ്ഞപ്പോൾ മാത്രമാണ് ഇവർ അടിച്ചു പിരിഞ്ഞ കാര്യം മാളോകർ അറിയുന്നതു. ഇതു കേട്ടപ്പോൾ എല്ലാവരുടെയും വായ മൂന്നുനാലിഞ്ചു തുറന്നുവരിക്കുകയും, വിരൽ മൂക്കത്തേക്കു പോകുകയും ചെയ്തു. ഇത്രപെട്ടെന്ന് പിണങ്ങിയോ? എന്നായി നാട്ടുകാർ.

നമുക്കെന്താണ് ഇവന്മാർ തമ്മിൽ അടിച്ചാൽ എന്ന് പറയാൻ വരട്ടെ. രണ്ടാമത് രാജ്യഭരണം കിട്ടിയശേഷം രണ്ടു മൂന്നു കലാപരിപാടികളിലാണ് ടുട്ടുവിന്റെ ശ്രദ്ധ. ഒന്ന്, മറ്റു നാട്ടുരാജ്യങ്ങളെ നിർത്തിയങ്ങപമാനിക്കുക, അവൻമ്മാരുടെ അഹങ്കാരം തീർക്കാൻ ഇറക്കുമതി കരം താങ്ങാനാവാത്ത നിലവാരത്തെയിലേക്കുയർത്തുക.
നീയൊന്നും അങ്ങനെ നന്നാവണ്ട എന്ന ലൈൻ. രണ്ട്, രാജ്യങ്ങളെ തമ്മിലടിപ്പിക്കുക, യുദ്ധമുണ്ടാക്കുക, പിന്നെ കരിമരുന്നും, വെടിമരുന്നും, കളിത്തോക്കുകളും, കൈബോബുകളും ഇവർക്ക് വിൽക്കുക, ലാഭമുണ്ടാക്കുക. പിന്നെ ആ യുദ്ധം നിർത്തിക്കാൻ കോളാമ്പിയിലൂടെ ഗീർവാണം. എങ്ങാനും നിന്നാൽ അതിന്റെ ക്രെഡിറ്റ് ടുട്ടു എടുത്തുകൊണ്ട് ഓടിക്കളയും, ഒറ്റയ്ക്ക് തിന്നും. വേറെയാർക്കും കൊടുക്കില്ല. എന്നിട്ടു എല്ലാവരോടും വീമ്പുപറയും. ഇതൊക്കൊ നിർത്തിയാൽ ചില സമ്മാനങ്ങളൊക്കെ വന്നുചേരുമെന്നു ഏതോ ജ്യോൽസ്യൻ പറഞ്ഞത് കേട്ടിട്ടാണ് ഈ സാഹസം. പട്ടാളക്കാർ നടത്തുന്ന ഏതോ നാട്ടുരാജ്യത്തെ വിരട്ടി ശുപാർശക്കും വിട്ടിരുന്നു. മൂന്നാമതായി, രാജ്യത്തെ കുടിയേറ്റക്കാരെ തുരത്തി ഓടിക്കുക. അവനൊക്കെ വന്നടത്തു തന്നെ തിരിച്ചുപോയി തൊലയട്ടെയെന്നു!

കുട്ടുവിലേക്കുവന്നാൽ ഒരു ചെറിയ-വലിയ പ്രശ്‌നമുണ്ട്. കുട്ടുവിന്റെ ബിസിനസ്സുകൾ എല്ലാം കേന്ദ്രീകൃതമായിരിക്കുന്നതു ടുട്ടുവിന്റെ രാജ്യത്താണ്. കുട്ടു വേറെ നാട്ടുരാജ്യത്തിൽ നിന്നും ടുട്ടുവിന്റെ നാട്ടിൽ കുടിയേറിയതാണ്. അതുകൊണ്ട് ടുട്ടു വിചാരിച്ചാൽ കുട്ടുവും കൂട്ടരും പപ്പടം പൊടിയുന്നപോലെ പൊടിയും. പെട്ടീം കിടക്കേം കെട്ടി രായ്ക്കു രാമാനം സ്ഥലം കാലിയാക്കേണ്ടി വരും. അല്ലെങ്കിൽ നാടുകടത്തപ്പെടും.

ടുട്ടുവിന്റെത് വലിയൊരു നാട്ടുരാജ്യമാണ്. നാട്ടുരാജ്യങ്ങളായ നാട്ടുരാജ്യങ്ങൾ ഒക്കെ പേടിക്കുന്നത്. നാട്ടുരാജ്യങ്ങളുടെ ഇടയിലെ കാരണവരും പോലീസും എന്നെയൊക്കയാണ് വെയ്പ്പ്. പണ്ട് യുദ്ധമൊക്കെയുണ്ടാക്കി ബോബുപൊട്ടിച്ചിട്ടുളള പാരമ്പര്യം വേറെ. ഇവിടുത്തെ രാജാധിരാജന് കുറച്ചു കൈക്കരുത്തും കൂടും. ടുട്ടുവെന്ന പേരുകേട്ടാലെ പള്ളിമുണ്ടിൽ മുള്ളുന്ന നാട്ടുരാജാക്കൻമ്മാരുള്ള ലോകത്തു കുട്ടു എന്ത് ചെയ്യാനാണ്.

പക്ഷെ ബുദ്ധി’മുട്ടി’ലായ കുട്ടുവിനു മാത്രം ഇതൊന്നും മനസ്സിലായില്ല. കുട്ടു തൻ്റെ ഇലക്ട്രിക്ക് മോട്ടോറിൽ ഓടുന്ന കാളവണ്ടി ബിസിനസ്സും. ഓണത്തിനും, വിഷുവിനും, ദീപാവലിക്കും ആകാശത്തേക്കു വിടാവുന്ന വാണ ബിസിനസ്സും അതിൽനിന്നു ഉണ്ടാക്കിയ കുതിരപ്പവനും കൈയിലുള്ളപ്പോൾ എന്തിനാണു പേടിയെന്നു വിചാരിച്ചു.

ഒരുകാര്യം പറയാൻ മറന്നു. ഈ ബദ്ധവൈരികളായുന്ന ടുട്ടുവും കുട്ടുവും വലിയ ചങ്ങാതിമാർ ആയിരുന്നു എന്നുപറഞ്ഞുവല്ലോ! പണ്ടൊരുവട്ടം രാജാവായിരുന്നപ്പോൾ തോന്നിയ കന്നംതിരിവുകളൊക്കെ ചെയ്യ്തുവച്ചു കൊട്ടരവിപ്ലവം വരെ നടത്തിയതിന്റെ പേരിൽ ഇറക്കിവിട്ട ടുട്ടുവിനെ വീണ്ടും രാജാവാക്കിയത് താനും തൻ്റെ കുതിരപ്പൊന്നുമാണെന്നു കുട്ടു പറഞ്ഞു നടന്നു. അതിൽ ചില സത്യങ്ങൽ ഉണ്ടുതാനും. എന്നാലും മന്ദബുദ്ധികളായ, ഒന്നും ഒരുവർഷത്തിൽ കൂടുതൽ ഓർമ്മവയ്ക്കാത്ത നാട്ടുകാര് തെണ്ടികളാണ് തന്നെ രണ്ടാമതും രാജാവാക്കിയതെന്നു ടുട്ടുവും വാദിച്ചു. രണ്ടാമതും രാജാവായ ടുട്ടു, കുട്ടുവിനെ ചില വലിയ കാര്യങ്ങളൊക്കെ നോക്കാൻ പിടിച്ചേൽപ്പിച്ചതുമാണ്. ഇതിനിടയിലാണ് ആ ‘ബില്ല്’ വില്ലനായെത്തിയത്. നാട്ടുകാര് തെണ്ടികൾക്കു ഉപകാരമായിക്കോട്ടെയെന്നു കരുതി കുറച്ചു കരവും നികുതിയുമൊക്കെ കുറച്ചു കയ്യടിവാങ്ങാം എന്ന് കരുതി ഇറക്കിയതാണ്‌. നിയമമാക്കിയെടുത്തു. അത് നാട്ടുരാജ്യത്തിൻ്റെ പൊതുകടം പത്തു വർഷത്തിനകത്തു കാക്കതൊള്ളായിരമാക്കിക്കളയും എന്നാണ് കുട്ടുവിന്റെ പരാതി. അതൊക്കെ നാട്ടുകാരു തെണ്ടികളിൽനിന്നും വേറേ വഴിയിൽ പിരിഞ്ഞു കിട്ടുമെന്നും ഈ തെണ്ടിയെന്തിനാണ് ഈ കാര്യത്തിൽ തലയിടുന്നു എന്നുമാണ് ടുട്ടുവിന്റെ ചോദ്യം. കാളവണ്ടി ബിസിനസ്സിനും, വാണ ബിസിനസ്സിനും കൊടുത്തുകൊണ്ടിരിക്കുന്ന സഹായങ്ങളൊക്കെ നിർത്തിക്കളയും എന്നും ഭീഷണി വേറെ. തൻ്റെ സഹായം എൻ്റെ പട്ടിക്കുവേണം എന്ന സ്ഥിരം ക്ളീഷേ ശൈലിയിൽ പോയി പണി വല്ലോമുണ്ടെങ്കിൽ നോക്കാൻ കുട്ടുവും കോളാമ്പിയിലൂടെ തട്ടിമൂളിച്ചു.

പിന്നെ അടിയായി, വഴക്കായി, പൊതു കടവുകളിലെ വിഴുപ്പലക്കലായി. കോളാമ്പികൾക്ക് വിശ്രമമില്ലാതായി. നാട്ടിലെ ജോലിയില്ലാതിരുന്ന കുറേ കവലവായിനോക്കിത്തൊഴിലാളികൾക്കു പറഞ്ഞു നടക്കാൻ ഒരു കഥയായതു മിച്ചം. കഥ തുടരുന്നു എന്നാണ് പുതിയ കോളാമ്പി വർത്തമാനം. കളിച്ചാൽ പുതിയ പാർട്ടിയുണ്ടാക്കി ഞൊട്ടിക്കളയും എന്ന ഭീഷണിയാണ് കുട്ടുവിന്റെ വക പുതിയത്. ഏതായലും ബില്ല് നിയമമായി. നിയമത്തിന്റെ ബലത്തിൽ അധികാരം ജയിക്കുമോ അതോ കുതിരപ്പണത്തിന്റെ തിമിര് ജയിക്കുമോയെന്നു കാത്തിരുന്നു കാണാം.

ഇതിനിടയിൽ സമാധാനത്തിനുള്ള ലോകസമ്മാനവും കാത്തിരിക്കുന്ന ടുട്ടുവിന്റെ സമാധാനം പോയിക്കിട്ടി എന്ന് മാത്രം പറയാം.

അടി കണ്ടു രസിക്കുന്ന നാട്ടുകാര് തെണ്ടികളുടെ അന്നം മുടക്കുന്ന അടിയാണീ അടിയെന്നു മനസ്സിലാകാതെ കഥയുയറിയാതെ ആട്ടം കണ്ടു രസിക്കുന്നവരോട് എന്ത് പറയാൻ!

സുമേഷ് രാമചന്ദ്രൻ

താരം, തരൂരിസം…

യുദ്ധം ഒഴിവായി. നല്ലകാര്യം. ഒന്നും നഷ്ടപ്പെടാനില്ലാത്തവർ ഇനിയും ശ്രമിക്കും. ‘കൊല്ലാൻ ഇനിയും നോക്കും അവൻ.. ചാവാതിരിക്കാൻ ഞാനും’ എന്ന ക്ലാസിക് എംടി വാചകമാണ് ഓർമ്മവരുന്നത്. താഴ്വാരത്തിലേത്.

ഇന്ത്യ ഒരു രാജ്യം എന്നരീതിയിൽ കൈവരിച്ച വികസനത്തിനോടൊപ്പം വികസിച്ചു, അതിൻ്റെ പക്വതയും നയതന്ത്രതയും എന്ന് പറയേണ്ടിവരും. യുദ്ധാനന്തരം രാജ്യം നടത്തിയ ഓരോ നീക്കവും അത് നൽകുന്ന സൂചനയാണ്. പാർട്ടികളുടെ പ്രത്യയശാസ്ത്രവും മതവും ജാതിയും വർണ്ണവും രാഷ്രീയവുമൊന്നുമല്ല രാജ്യം, യുദ്ധം പോലൊരു പ്രതിസന്ധി നേരിടുമ്പോൾ നോക്കേണ്ടെതെന്ന് എല്ലാപാർട്ടികളും കാട്ടിത്തന്നു, മിക്കവാറും എല്ലാം!

നയതന്ത്ര സംഘങ്ങളെ മറ്റു രാജ്യങ്ങളിലേക്കയക്കാനും അതുനയിക്കാൻ എല്ലാ പാർട്ടികളിലെയും മിടുക്കരെ തിരഞ്ഞെടുത്തത് വളരെ നല്ല നീക്കമായിരുന്നു. തരൂരിനെയും ബ്രിട്ടാസിനെയും മുഹമ്മദ് ബഷീറിനെയും പോലുള്ള മികച്ച രാഷ്ട്രീയക്കാരെ അതിൻ്റെ ഭാഗമാക്കിയതും നന്നായി.

ഇതിൽ എടുത്തു പറയേണ്ടത് തരൂരിൻ്റെ സംഭാവനകളെക്കുറിച്ചാണ്. അയാളെക്കുറിച്ചു മാത്രമാണ് ഇനിയങ്ങോട്ടുള്ള എഴുത്ത്.

ഈ കഴിഞ്ഞ ഹ്രസ്വമായ യുദ്ധസമാന അന്തരീക്ഷത്തിൽ രാജ്യത്തിന് വേണ്ടി കാര്യങ്ങൾ കാര്യഗൗരവമായി ഒരിറ്റു പിഴവില്ലാതെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്, ഞാൻ കേൾക്കാനിടയായത്, ഒരാൾ മാത്രമാണ്. തരൂർ. അയാൾക്ക് ഈ കാര്യങ്ങളിലുള്ള അറിവും, തെളിച്ചവും, പക്വതയും വേറൊരാളിലും കണ്ടില്ല. രാജ്യം പ്രതിസന്ധിയിലായി നിൽക്കുമ്പോൾ മറ്റൊന്നും നോക്കാതെ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നവരെ അക്ഷരം തെറ്റാതെ വിളിക്കാം – തികഞ്ഞ രാജ്യസ്‌നേഹി. രാഷ്ട്രീയ ലക്ഷ്യങ്ങളും, വിശ്വാസങ്ങളും, പിന്നെ മനസ്സിലാകാത്ത പല കാരണങ്ങളാലും പലരും പലതും പറയുന്നതും പറയാതിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പക്ഷെ തരൂരിൻ്റെ വിഷയത്തിലെ അറിവും യുദ്ധക്കെടുതികളെക്കുറിച്ചുള്ള ആകുലതകളും നയതന്ത്രത്തിലെ അവഗാഹവും അനന്യനായി തോന്നി.

തരൂരിനെപ്പോലുള്ള മികച്ച ഡിപ്ലോമാറ്റുകൾ (രാഷ്ട്രീയക്കാരൻ എന്ന് പറയാനാകില്ല) ഉള്ളപ്പോൾ അവരെ നന്നായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് വേണ്ടി. അയാൾ ഏതു പാർട്ടിയുടെ ലേബലിൽ ഉള്ള ആളാണെങ്കിലും തരക്കേടില്ല. എല്ലാ പാർട്ടികളിലും നല്ല നേതാക്കളുണ്ടല്ലോ! പക്ഷെ തരൂരിൻ്റെ അത്രയും കഴിവും വാക്‌ചാതുരിയും വിവരവും ഉള്ളവർ ചുരുങ്ങും.

ഏൽപ്പിച്ച ജോലി ടിയാൻ എങ്ങനെ ചെയ്യുന്നു എന്ന് കണ്ടല്ലോ. അയാളുടെ പ്രസംഗങ്ങൾ എന്നും മനോഹരങ്ങളാണെങ്കിലും കൊളംബിയ പോലുള്ള രാജ്യങ്ങളുടെ തീരുമാനങ്ങളെ മാറ്റാനുതകുന്ന വിധം അവ മികച്ചതാകുന്നിടത്താണീ ദൗത്യത്തിൻ്റെ വിജയം. ഈ തരുണത്തിൽ വിചിത്രമായ വസ്തുത എന്തെന്നാൽ, അയാളുടെ ചെയ്തികളെ ഏറ്റവും വിമർശിക്കുന്നത് അയാളുടെ തന്നെ പാർട്ടിയിൽ പെട്ടവരാണ്. ഭരിക്കുന്ന പാർട്ടിയോട് ഒട്ടും ചേർന്നുപോകാനാകാത്ത ബ്രിട്ടാസിന്റെയും കനിമൊഴിയുടെയും പാർട്ടികൾ പോലും അങ്ങനെ ചെയ്യാൻ മടിക്കുന്നിടത്താണീ സാഹസം എന്നോർക്കണം. അതിനു കാരണം തരൂരിൻ്റെ പ്രതിഭ തന്നെയാകണം. കടുത്ത മനോവിഷമത്തിനു പറ്റിയപേര് സ്പര്‍ധയെന്നോ, അസൂയയെന്നോ, മത്സരമെന്നോ, അതിലും കടുത്ത മറ്റെന്തെങ്കിലുമെന്നോ?

തരൂരിൻറെ ബയോഡേറ്റ അറിയാത്തവർ കേരളത്തിൽ ഉണ്ടാകില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ടഫ്റ്സ് യൂണിവേഴ്സിറ്റിയിൽ (Tufts University) നിന്നും ഡോക്ടറൽ ബിരുദം (PhD). UN-ൽ ദശകങ്ങൾ നീണ്ട വിശിഷ്ട സേവനം. ലണ്ടനിൽ ജനിച്ചു, മുംബയിലും കൊൽക്കത്തയിലും വളർന്നു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം നേടാമായിരുന്നു. വേണ്ടെന്നു വച്ചു. മുപ്പതോളം പുസ്തകങ്ങൾ എഴുതി, അതിലൊരു നോവലുമുണ്ട്, കഥകളും. ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനും അയാൾ കഴിഞ്ഞിട്ടേയുള്ളൂ, ആരും. കാഴ്ച്ചയിൽ സിനിമാതാരം. വിവാദങ്ങളുടെ തോഴൻ. സ്വകാര്യ ജീവിതത്തെക്കുറിച്ചു ചില അറിവുകളുണ്ട് പൊതുജനത്തിന്. പക്ഷെ മേല്പടി ബയോഡേറ്റയുടെ പാർശ്വഫലങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. കൂടുതൽ പറയുന്നില്ല. അയാൾ ഒരു മനുഷ്യനും ആയിരുന്നു എന്ന് പരദൂഷണം ചുരുക്കാം.

സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ തോറ്റ്, യുഎന്നിലെ ജോലി രാജിവച്ചു പടിയിറങ്ങുമ്പോൾ തരൂരിന് മുന്നിൽ ആയിരം വഴികൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഐവി ലീഗ് (Ivy League) യൂണിവേഴ്സിറ്റികളിലെ പ്രൊഫസർ, അല്ലെങ്കിൽ ഏതെങ്കിലും ഇടത്തരം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, അതുമല്ലെങ്കിൽ ഏതെങ്കിലും അറിയപ്പെടുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയോ, കമ്പനികളുടെയോ തലവൻ. ഇതൊന്നും അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും മൂലയിൽ ഇരുന്നു വായനയിലും എഴുത്തിലും മാത്രം ഏർപ്പെട്ടിരുന്നെങ്കിൽ മാസം കോടികൾ കയ്യിൽ വന്നേനെ, പ്രശസ്തി വേറെയും. ഇനി ലൗകികമായതൊന്നും വേണ്ടെങ്കിൽ (!) ഹിമാലയത്തിൽ പോയി തപസ്സിരിക്കാമായിരുന്നു. പക്ഷെ ഇതൊന്നുമല്ലാതെ ഒരു ഹിലമായൻ മണ്ടത്തരമാണ് അയാൾ കാണിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്കിറങ്ങി. നമ്മുടെ ദേശത്തു വന്നു തിരഞ്ഞെടുപ്പിൽ നിന്നു. ബുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരെമാത്രം കണ്ടുപരിചയമുള്ളവർ ജീവിതത്തിൽ കിട്ടുന്ന ദുർലഭമായയൊരവസരം മനസ്സിലാക്കി അയാളെ തിരഞ്ഞെടുത്തു വിട്ടു. മൂന്നു വട്ടം.

രാഷ്ട്രീയ കുശലതയും, കുടിലതയും, കൂസലില്ലായ്മയും കൂടെയില്ലാതിരുന്ന തരൂർ എന്തൊക്കയോ കാണിച്ചു കൂട്ടി എന്നേ പറയാനാകൂ. പത്തിരുപതു വർഷങ്ങളാകുന്നു സാർ. ഇനിയെങ്കിലും നിർത്തൂ. ‘തരത്തിൽ പോയി കളിക്കൂ.’

മറ്റു പലരും വിചാരിക്കുന്നതുപോലെ യുഎന്നിലും (UN) മറ്റും തിരികെപ്പോകാൻ പറ്റിയെന്നിരിക്കില്ല. കാരണം അവിടെ UN ബാക്കി കാണണ്ടേ? നിലനിൽക്കാൻ പാടുപെടുന്ന, പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആരുടെയൊക്കെയോ കളിപ്പാവയാകുന്ന UN-ന്നിൽ തരൂരിന് ബാക്കിയെന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല.

തരൂർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അയാൾ മാത്രമാണ്. എന്ത് ചെയ്താലും സ്വന്തം പ്രതിഭയുടെ ഒരംശമെങ്കിലും ഉപയോഗിക്കാവുന്ന ഒരു മേഖലയായാൽ നന്നായിരിക്കും. നമുക്ക് കൂടി അഭിമാനിക്കാമല്ലോ, താങ്കളെയോർത്ത്!

അതിനിപ്പോൾ ടിയാൻ കുറച്ചു കാലമായി കക്ഷിരാഷ്‌ടീയ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്നാണെങ്കിൽ, ഒരാവശ്യവും ഇല്ലാത്ത കാര്യങ്ങൾ നന്നായിട്ടു ചെയ്തിട്ടെന്തിനാണ്?

“There is nothing so useless as doing efficiently that which should not be done at all.”
– Peter Drucker

സുമേഷ് രാമചന്ദ്രൻ

ഒന്നുമല്ലാതായവരുടെ യുദ്ധം!

“War does not determine who is right – only who is left.” – Bertrand Russell

യുദ്ധം ചെയ്താൽ നശിക്കാത്തതായി ഒരു രാജ്യവും അവശേഷിക്കില്ല. യുദ്ധം എന്തായി അവസാനിച്ചാലും, എങ്ങനെയവസാനിച്ചാലും, ആരുടെ ശരിയിൽ തുടങ്ങിയതായാലും, ആരുടെ തെറ്റിന് പകവീട്ടിയതായാലും, ജയിക്കുന്നവരെയും തോൽക്കുന്നവരെയും കാത്തിരിക്കുന്നത് ഒന്ന് മാത്രം. സർവ്വനാശം! അത് ഭൗതികസ്വത്തുക്കളിലായാലും, മനുഷ്യരുടെ ജീവനായാലും, തീരാദുഃഖവും വേദനകളും മാത്രമായിരിക്കും യുദ്ധത്തിൻ്റെ ശേഷിപ്പ്. യുദ്ധത്തിൻ്റെയന്ത്യം തോൽവി മാത്രമാണ്!

അതുതന്നെയാകണം രാജ്യങ്ങളെ യുദ്ധത്തിലെത്തിക്കാൻ ബദ്ധപ്പെടുന്ന തീവ്രവാദികളുടെ ആവശ്യവും. തകർക്കേണ്ടത് അവരെയാണ്, രാജ്യങ്ങളെയല്ല. ജീവിക്കാൻ പണിപ്പെടുന്ന സാധാരണ മനുഷ്യരെയും, ജീവിച്ചു തുടങ്ങാത്ത കുഞ്ഞുങ്ങളെയുമല്ല. പക്ഷെ യുദ്ധം തുടങ്ങിയാൽപ്പിന്നെ ഒന്നും നോട്ടമില്ലല്ലോ! പലസ്തീൻ-ഇസ്രായേൽ യുദ്ധം തന്നെ വലിയ ഉദാഹരണം. തുടങ്ങാതിരിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്.

തീവ്രവാദികൾ രാജ്യങ്ങളെ പ്രകോപിച്ചുകൊണ്ടേയിരിക്കും. അവർക്കുവേണ്ടത് യുദ്ധമാണ്. സർവ്വനാശമാണ്. നാശത്തിലാണവരുടെ നിലനിൽപ്പ്. ശവം തീനിപ്പുഴുക്കളെപ്പോലെ.

പലരും പലവട്ടം മുന്നറിയിപ്പുതന്നെങ്കിലും മൂന്നാം ലോകമഹായുദ്ധം ഇനിയുമുണ്ടാക്കാത്തത് ഭാഗ്യം. കാരണം ഇനിയൊരു ലോകയുദ്ധത്തിൽ ഒന്നുമവശേഷിക്കില്ല, ഒന്നും.

തീവ്രവാദികളും, മതവാദികളും, ചിന്താഹീനരും, തലയില്ലാത്ത രാജ്യത്തലവരും, ഏകാധിപതികളും, ജനനന്മആഗ്രഹിക്കാത്ത പട്ടാള മേധാവികളും ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും, യുദ്ധത്തിനായി. കാശ്മീരിൽ ഒഴിവുകാലം ആഘോഷിക്കാനെത്തുന്ന ഹതഭാഗ്യരായ സഞ്ചാരികളും, ട്രേഡ് സെന്ററുകളും, ട്രെയിനുകളും, വിമാനങ്ങളും, പള്ളികളും, മോസ്‌കുകളും, സിനഗോഗുകളും, ഗുരുദ്വാരകളും, ഇനിയും ആക്രമിക്കപ്പെട്ടേക്കാം.

ചിന്തയും ബുദ്ധിയും മരവിച്ച തീവ്രരുടെ രാജ്യമോ, മതമോ ഏതായാലെന്ത്? ഏതു ജാതിയും വർഗ്ഗവുമായിരുന്നാലെന്ത്? തകർത്തെറിയണം ഇത്തരക്കാരുടെ കൂട്ടായ്മകളെ. എന്തിൻ്റെപേരിലായാലും ഇവറ്റകളെ സംരക്ഷിക്കുന്നവരെയും ഇതുപോലെ തുരത്തണം. അതാണ് വേണ്ടത്. രാജ്യങ്ങളാണ് പിന്നിലെങ്കിൽ, നയതത്ര തലത്തിലും, സാമ്പത്തിക, വാണീജ്യതലത്തിലും ശക്തമായി നേരിടണം. കഴിവില്ലാത്ത ഭരണകൂടത്തെയും, പട്ടാളത്തെയും ആ രാജ്യക്കാർ നേരിട്ടുകൊള്ളും. വൈകിയായാലും അത് സംഭവിച്ചുകൊള്ളും. തീവ്രവാദത്തിലൂടെ മറ്റുരാജ്യങ്ങളിലെ സാധാരണ മനുഷ്യരെയും, സ്വന്തം നാട്ടുകാരെയും ദയയില്ലാതെ വധിക്കുന്നർ സ്വന്തം ജനതയുടെ വിപ്ലവങ്ങളുടെ തീച്ചൂളയിൽ ഇല്ലാതായിക്കോളും. അതാണ് ചരിത്രം.

ഇത്രയും പറഞ്ഞയത് ഒരുരാജ്യവും തങ്ങളുടെ ജനങ്ങളെ അന്യായമായി കൊന്നൊടുക്കുന്നതുകണ്ട്‌ ഡിപ്ലോമസി കളിച്ചു കയ്യും കെട്ടി നോക്കിനിൽക്കണമെന്നല്ല. രാജ്യം പിടിച്ചടക്കാൻ വരുന്നവരോട് സന്ധിസംഭാഷണത്തിനിരിക്കണമെന്നുമല്ല. വേറെ വഴിയില്ലാത്തിടത്തു തിരിച്ചടിക്കുകതന്നെവേണം. പക്ഷെ അത് പലവട്ടം ചിന്തിച്ചും, അനന്തരഫലങ്ങൾ നന്നായി മനസ്സിലാക്കിയുമുള്ള അവസാനത്തെ തീരുമാനമാകണം. കാരണം ആ തീരുമാനങ്ങൾക്കു തലമുറകൾ കരഞ്ഞാലും തീരാത്ത കണ്ണീരിൻ്റെ വിലയുണ്ടാകും. ഇതുവരെയുണ്ടാക്കിയതൊക്കെയും കളഞ്ഞുള്ള ഭീകരമായ ചിലവിൻ്റെ കനമുണ്ടാകും. രാജ്യത്തെ പുറകിലേക്ക് നയിക്കേണ്ടിവരും. ഒരുവർഷത്തെ യുദ്ധം പത്തുവർഷമെങ്കിലും പുറകിലെത്തിക്കും രാജ്യങ്ങളെ. സംശയമുള്ളവർ റഷ്യയുടെയും, യുക്രൻ്റെയും, ഇസ്രായേലിൻ്റെയും, പലസ്തീനിൻ്റെയും ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ മതി. തുടങ്ങിയ യുദ്ധങ്ങൾ തീർക്കാനാകാതെ വഴിമുട്ടി നിൽക്കുന്നവർ. അവിടുത്തെ ജനതയോ? പട്ടിണിയും പരിവട്ടവും രോഗവും കൊണ്ടുഴലുന്നവർ. ഏതുവഴിയാണ് മരണം വരുന്നതെന്ന് അറിയാത്തവർ. ഒരുനേരത്തെ വിശപ്പടക്കാൻ കഴിയാത്തവർ. ഇന്നുകൂടി ജീവിതം നീട്ടിക്കിട്ടിയതിൽ സന്തോഷിക്കുന്നവർ. മരിച്ചുവീണ ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കല്ലറകൾക്കു കാവലിരിക്കുന്നവർ. ഇനിയൊരു തുള്ളികുടിക്കുവാനില്ലാതെ കണ്ണീരറ്റവർ, തണ്ണീരറ്റവർ . എന്തിൻ്റെ പേരിലായാലും തുടങ്ങിയ യുദ്ധം ഒടുങ്ങുവാനായി നിമിഷങ്ങളെ വർഷങ്ങളാക്കി കാത്തിരിക്കുന്നവർ!

ഇവരെ നിങ്ങക്കറിയില്ലായിരിക്കും. വർത്തകളല്ലാതായിത്തീരുന്ന ഇവരുടെ ജീവിതങ്ങൾ പറഞ്ഞു സമയവും താളുകളും തുലച്ചു വരുമാനം കുറക്കാൻ മാധ്യമങ്ങൾക്കു മനസ്സില്ലാത്തതെന്നുകൊണ്ടു മാത്രം നിങ്ങളറിയാത്തവരാണവർ. ഇവരുടെ ജാതിയും വർഗ്ഗവും രാജ്യവും പറഞ്ഞു മുതലും, ധനവും, രാഷ്‌ടീയലാഭവും ഉണ്ടാക്കിയവരെ നിങ്ങളറിയും, പക്ഷെ ഇവർ കേട്ടിരിക്കാൻ വഴിയില്ല. ഒന്നുമല്ലാതായവരുടെ യുദ്ധം. അതവരോട് തന്നെയായി ഇപ്പോൾ. മരിക്കാതിരിക്കാനുള്ള യുദ്ധം.

‘യുദ്ധം തീർക്കാനുള്ള എളുപ്പ വഴി തോൽക്കുക എന്നതാണെന്ന്’ ആരോ പറഞ്ഞിട്ടുണ്ട്. തോൽക്കാൻ ആർക്കാനിഷ്ടം! ജീവിക്കാൻവേണ്ടി മരിക്കാനും തയാറാണെന്നു പറയുന്നതുപോലെ, ജയിക്കുവാൻ വേണ്ടി മരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്!

മരിച്ചവരാണ് യുദ്ധത്തിൻ്റെ അന്ത്യം കാണുന്നത്. മരിച്ചവർക്കെന്തു യുദ്ധം, എന്ത് ജയം?

“Only the dead have seen the end of war.” – Benjamin Franklin.

സുമേഷ് രാമചന്ദ്രൻ

മൂളായ്ക സമ്മതം, രാജൻ.

പണം, രാഷ്ട്രീയം, മതം. ഇവമൂന്നും സമാസമം ചാലിച്ച് സ്വയം നേട്ടങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന പൊറാട്ടുനാടകങ്ങൾ. അത് കാണാനും കൈതട്ടാനും നമ്മൾ. മാത്രവുമല്ല അവയെ ചെല്ലും ചെലവും സമയവും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ. ആരൊക്കയോ എന്തൊക്കയോ നേടുന്ന കളിയിൽ ആർക്കോവേണ്ടി അലറിവിളിച്ചു തൊണ്ടപൊട്ടുന്ന, ആർത്തലച്ചു കണ്ണുപൊട്ടുന്ന, അലന്ന ആവലാതിയുള്ളവർ. നമ്മളെയെന്തുവിളിക്കണം? പൊതുജനമെന്നോ? അതോ? അതെ ഞാനും നിങ്ങളും ഉൾപ്പെട്ട ആ ആൾക്കൂട്ടത്തെക്കുറിച്ചാണിന്ന്. മുഖമില്ലാത്ത, തലയില്ലാത്ത, മൂളയില്ലാത്ത, വെറും ആൾക്കൂട്ടം. തമ്പുരാൻ പൊറുക്കട്ടെ!

ഒരു ചെറിയ ചോദ്യത്തിൽ തുടങ്ങാം! നിങ്ങൾ ഒരു സിനിമ കാണുന്നതെന്തിനാണ്? കുറച്ചു നേരം എല്ലാം മറന്ന് ഉല്ലസ്സിക്കാൻ. സമയം കളയാൻ. കല ആസ്വദിക്കാൻ. അതല്ലാതെ അതുനിർമ്മിച്ചവരെയും, അഭിനയിച്ചവരെയും നന്നാക്കാനോ, രാജ്യം നന്നാക്കാനോ, ചരിത്രം പഠിക്കാനോ, പാർട്ടി വളർത്താനോ, സ്വയം നന്നാവാനോ, ജാതിമതവർണ്ണങ്ങളെ ഉദ്ധരിക്കാനോ, വെട്ടാനോ, കൊല്ലാനോ അല്ല. ആണെങ്കിൽ ഇനിയങ്ങോട്ട് വായിക്കരുത്.

നിങ്ങളും ഞാനും സാധാരണഗതിൽ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നോക്കാം. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ ഒരുദാഹരണത്തിൽനിന്നും തുടങ്ങാം.

നിങ്ങൾ അടുത്തയിടക്ക് കണ്ട ഒരു ഹോളിവുഡ് ആംഗലേയ ചിത്രത്തെക്കുറിച്ചു ആലോചിച്ചു നോക്കൂ. മൂന്നുതരം അഭിപ്രായമേയുണ്ടാക്കാൻ തരമുള്ളൂ. നിങ്ങൾക്ക് ഒന്നുകിൽ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, അല്ലെങ്കിൽ എല്ലാ മലയാളിയെയും പോലെ ‘കുഴപ്പമില്ലായിരുന്നു.’ നിങ്ങളിൽ ആരെങ്കിലും ആ ചിത്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജാതിയും മതവും രാഷ്ട്രീയ നിലപാടും ചോദ്യം ചെയ്യുമോ? അതുമല്ലെങ്കിൽ അതിലെ കിടപ്പറ രംഗം നിങ്ങളുടെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് പരിതപിച്ചു സമൂഹമാധ്യമങ്ങളിൽ കഥയിലെ നായകൻ്റെയും നായികയുടെയും സംവിധായകൻ്റെയും അതെഴുതിയവൻ്റെയും തന്തക്കു വിളിക്കുമോ? അങ്ങനെയാരെങ്കിലും ചെയ്‌താൽ അയാൾക്കുവട്ടാണെന്നു നിങ്ങൾ പറഞ്ഞേക്കും. അങ്ങനയൊക്കെ റിവ്യൂ ചെയ്യുന്നവനെ അവഗണിക്കും. പിന്നെ എന്നത്തേയും പോലെ തിരക്കിൽപെട്ട് കഷ്ടപ്പെട്ടു ജീവിക്കും.

അതിനൊരുകാരണമുണ്ടായിയുന്നു. എനിക്കറിയാമായിരുന്ന മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

എല്ലാ കലാസൃഷ്ടികളും സ്വതന്ത്ര സർഗ്ഗസൃഷ്ടികളാണ് എന്നാണ് വയ്പ്പ്. അത് അതുനിർമ്മിക്കുന്നവൻ്റെ മാത്രം ചിന്തകളും വാക്കുകളുമാണ്. കഥയും കവിതയും ഈ എഴുതി വിടുന്നതുമൊക്കെ അങ്ങനെയാണ്. സിനിമയ്ക്കു പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. പണം മുടക്കുന്നവൻ്റെ താല്പര്യം കൂടിനോക്കുന്ന വാണീജ്യസൃഷ്ടിയാകുമ്പോൾ അതിനെ പൂർണ്ണമായും കലയെന്നുവിളിക്കാനാകില്ല. അതൊരു ഉൽപ്പന്നമാണ്. അവിടെ സൃഷ്ടാവിനു പറയാനുള്ളത് മാത്രം പറയാനുള്ള വേദിയാക്കരുത്. വല്ലവൻ്റെയും കാശുപോയാലും എനിക്ക് എൻ്റെ രാഷ്ട്രീയം പറയണമെന്ന് ശഠിക്കരുത്. സ്വന്തം രാഷ്‌ടീയം, മതം ഇവയൊക്കെ സ്വതന്ത്രമായി കൊണ്ടുനടക്കാം വളർത്താം പ്രത്യേകിച്ചും അത് പരിരക്ഷിക്കുന്ന ഭരണഘടനയുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത്. മറ്റുള്ളവനും ഇതേ സ്വാതന്ത്ര്യം ഉണ്ടെന്നുകൂടി മറക്കാതിരിക്കണം.

ഈ അറിവും മര്യാദയുമൊക്കെ അറിയുന്നവരായിരുന്നു മലയാളികൾ. പക്ഷെ ഇപ്പോൾ സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ, അതെന്തായാലും ചിലർ കാണിക്കുന്ന നെറികേടിനെ മനസ്സിലാക്കാത്ത ആൾക്കൂട്ടമായിപ്പോകുന്നു നമ്മൾ എന്ന് തോന്നുന്നു. ഈ നെറികേടുകൾക്കു രണ്ടു ലക്ഷ്യങ്ങൾ മാത്രമാണെന്നാണ് തോന്നുന്നത്. ഒന്ന് നിങ്ങളുടെ വോട്ട്, രണ്ട് നിങ്ങളുടെ പണം. ഇതിനു രണ്ടിനും വേണ്ടിയല്ലാതെ നിങ്ങളുടെ ജീവിതം നന്നാക്കാനല്ല ഈ വിവാദങ്ങൾ. ഇതു രണ്ടും അല്ല ലക്ഷ്യം എന്ന് നിങ്ങൾക്ക് തോന്നിയാൽ വീണ്ടും പേടിക്കണം, കാരണം അവിടെ നിങ്ങളാണ് ഇര അല്ലെങ്കിൽ ഉൽപ്പന്നം. നിങ്ങളിലൂടെയാണ് വോട്ടും അധികാരവും പണവും മറ്റുള്ളവർ ഉണ്ടാക്കാൻ പോകുന്നത്.

ഇനി എൻ്റെ വിശ്വാസങ്ങളും ചിന്തകളും പോതുജനങ്ങളിലേക്ക് എത്തിക്കാൻ എന്തിനാണ് മറ്റുള്ളവൻ്റെ കഞ്ഞിക്കലത്തിൽ കയ്യിടുന്നത്‌. സ്വതന്ത്രമായി പറയാൻ എത്രയോ വഴികളുണ്ട്.

ഉദാഹരണത്തിന് എനിക്ക് മാസം പത്തുലക്ഷം രൂപതന്നു ഒരു വ്യവസായ സ്ഥാപനം ഭരിക്കാൻ പറഞ്ഞാൽ ഓരോ തീരുമാനങ്ങളിലും എന്നെ നിയോഗിച്ച കമ്പനിയുടെ ബോർഡിൻ്റെയും ഓഹരിഉടമസ്ഥരുടെയും താൽപര്യങ്ങൾക്കു അനുസരിച്ചാകണം എൻ്റെ ഭരണം. എൻ്റെയും എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പാർട്ടിക്കാരുടേതുമാകരുത്. അങ്ങനെയാകുമ്പോഴാണ് ജോലിപോകുകയും ചിലപ്പോൾ അഴിയെണ്ണേണ്ടിവരുകയും ചെയ്യുന്നത്. കോർപ്പറേറ്റ് ഫ്രോഡ് എന്നും ചീറ്റിംഗ് എന്നുമൊക്കെയുള്ള വകുപ്പിലായിരിക്കും ശിക്ഷകൾ. ഇതെല്ലായിടത്തും ബാധകമാണ്.

പറഞ്ഞുവന്നത് വല്ലവരും ലാഭമുണ്ടാക്കാൻ വേണ്ടിമാത്രം സിനിമയെടുത്തു, തള്ളിമറിച്ചു, വിവാദമുണ്ടാക്കി, ചർച്ചകൾ നടത്തി വള്ളിക്കെട്ടുകൾ പിടിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനില്ല. സിനിമ കണ്ട് ഇഷ്ടമായെങ്കിൽ സന്തോഷിക്കുക. ഇഷ്ടമായില്ലെങ്കിൽ മറക്കുക. വിവാദങ്ങൾക്കുപുറകേപോയാൽ നിങ്ങളുടെ സമയം നാശമാകും എന്നല്ലാതെ യാതൊരു ഗുണവുമില്ല. വിവാദമുണ്ടാക്കുന്നവരൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി സ്ഥലം കാലിയാക്കും. സിനിമാക്കാരായാലും, രാഷ്ട്രീയക്കാരായാലും, ധർമ്മക്കാരായാലും, പുരാതന-നവ മാധ്യമക്കാരായാലും. എനിക്കും നിങ്ങൾക്കും ബുദ്ധിമുട്ടിത്തന്നെ വീണ്ടും ജീവിക്കേണ്ടിവരും.

വെറുതെ ഇവയുടെ പുറകിൽ പോകുന്നതിലും ഭേദം ഇവയൊക്കെ മറന്നുകളയുകയാണ്.

“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,

നാളത്തെ ശാസ്ത്രമതാകാം,

അതിൽ മൂളായ്ക സമ്മതം രാജൻ.” ആശാൻ.

സുമേഷ് രാമചന്ദ്രൻ

വല്ലാത്ത ട്രമ്പിയ കാലം!

അതെ ഡോണൾഡ് ട്രംപിനെക്കുറിച്ചു തന്നെ. ട്രംപിൻ്റെ വമ്പുകണ്ടു വിരൽ മൂക്കത്തുവെക്കണോ? അതോ, വിരലൊന്നു ചൂണ്ടി അമേരിക്കക്കാരോട് ഇതു വേണ്ടിയുരുന്നോ എന്ന് ചോദിക്കണോ? ഇനി അതുമല്ലെങ്കിൽ മധ്യസ്ഥായിയിൽ വിരലിലൊന്നുയർത്തി മുദ്ര കാണിക്കണോയെന്നുപോലും അറിയാതെ ആട്ടം കാണുന്നവർ നമ്മൾ. കഥയിതെന്തെന്നറിയാതെ തന്നെ.

എല്ലാകളിയും തിരിയുന്ന കറകളഞ്ഞ കച്ചവടക്കാരനെപിടിച്ചു രാജ്യം ഭരിക്കാൻ ഏൽപ്പിച്ചാൽ, അതും രണ്ടാം വട്ടം, പിന്നെന്തു വേണം? ടിയാനെ തിരഞ്ഞെടുത്തവരുടെ കാര്യം ഇലോൺ മസ്കിൻ്റെ ചെറിയമകൻ മൂക്കള തുടച്ച ഓവൽ ഓഫീസിലെ മേശപോലായി. ഇപ്പോൾ അറ്റകുറ്റപ്പണികൾക്കെന്ന വ്യാജേന ഷെഡ്‌ഡിൽകേറ്റിയിരിക്കുന്നു. ഇനി ഏതു രൂപത്തിൽ തിരികെയിറങ്ങും എന്നൊരു രൂപവുമില്ല. കാത്തിരുന്നു കാണുക!

വൊളൊഡിമിർ സെലെൻസ്കി എന്ന യുക്രൈൻ ഭരണാധികാരിയെ തൻ്റെ പഴയ തട്ടകത്തിലേക് തിരികെ കൊണ്ടുവന്നു, ട്രംപ്. ഓവൽ ഓഫീസിൽ വച്ച്. കോമാളി (Comedian)! ആരെയും കോമാളിയാക്കാനും, സ്വയം അങ്ങനെയാകാനുമുള്ള സിദ്ധിയുള്ള ട്രംപിന് കൂട്ടിനു രണ്ടാമൻ ജെ.ഡി.വാന്‍സും ഉണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് നയതന്ത്രത്തിനു പുതിയ ചരിത്രം ഉണ്ടാക്കികൊടുത്തു, സെലെൻസ്കിയെ പ്രതി. നാട്ടുകാരുടെ മുന്നിൽ തട്ടിക്കേറുന്ന, ഭീഷണി മുഴക്കുന്ന, കൊച്ചാക്കുന്ന, അപമാനിക്കുന്ന, ശുദ്ധസുന്ദര ട്രംപിയൻ നയതന്ത്രം. നയമില്ലെങ്കിലും തന്ത്രമുണ്ടെന്നു തോന്നുന്നു. നയതന്ത്രത്തിനുപകരം ‘നയമില്ലാ ട്രന്ത്രം’ എന്നോമറ്റോ വിളിക്കാമെന്ന് തോന്നുന്നു.

അങ്ങനെ യുക്രൈനെ ഒതുക്കി. വ്ലാദിമിർ പുടിനെ സ്നേഹിച്ചാൽ പലതുണ്ട് ഗുണം എന്ന് ട്രംപിന് മനസ്സിലായി. യുക്രയ്ൻറെ കയ്യിലെ റെയർ എർത്ത് മൂലകങ്ങൾ (Rare-earth Elements) ഇനി അമേരിക്ക പറയുന്ന വിലയും ഉപയോഗവുമാണ്. റഷ്യയുടെ കയ്യിലെ എണ്ണയും അമേരിക്കയിലേക്കൊഴുക്കാം. യുദ്ധത്തിൽ തകർന്ന രാജ്യങ്ങളെ പുനർനിർമ്മിച്ചു എന്ന ഇനത്തിൽ ‘കുറച്ചു’ ഡോളേഴ്‌സ് ഉണ്ടാക്കാം. ഇതിനൊക്കെ പുറമേ യുദ്ധം നിർത്തിയവൻ എന്നാരോപിച്ചു വല്ല നോബൽ സമ്മാനവും പിടിച്ചേൽപ്പിച്ചാലും മുഷിയില്ല. മാത്രവുമല്ല പുടിൻ ഒക്കെ ഇനി എത്രനാളേക്കാണ്? ഇസ്രായേലിൻ്റെ മൊസാദും അമേരിക്കയുടെ സിഐഎയും കൂടി പിടിച്ചാൽ പുടിൻ പുട്ടുപോലെ പൊടിയും. അതവിടെ നിൽക്കട്ടെ. പക്ഷെ ഇപ്പോൾ പുടിനെ മുന്നിൽ നിർത്തിയാൽ യൂറോപ്പിലെ നേതാക്കൾ ട്രൗസറിൽ മുള്ളുന്ന അവസ്ഥയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, ഫ്രഞ്ച് പ്രസിഡന്റും ട്രംപിൻ്റെ രണ്ടുകാലുകളിലും മുത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.

ഇനി പാലസ്‌തീനിൻ്റെ ഊഴമാണ്. പാലസ്‌തീനിനെ കൈക്കലാക്കി, പുനർനിർമ്മാണം നടത്തിയാൽ സ്വന്തം കമ്പനിയെയും മറ്റു അമേരിക്കൻ കുത്തകകളെയും അതിസമ്പന്നമാക്കാം. കൂട്ടത്തിൽ ഇസ്രായേലിനെ എന്നെന്നും സ്നേഹിതരും, വിധേയരുമാക്കാം. നേരത്തെ പറഞ്ഞത്പോലെ മൊസാദും സിഐഎയും കൂടി കൂട്ടിയാൽ ‘കുറയാത്ത’തൊന്നുമേ ബാക്കിയുണ്ടാകില്ല.

കാനഡയെയും, മെക്സികോയെയും, ചൈനയെയും വെറുപ്പിച്ചാൽ പുല്ലാണ് എന്നാണ് ടിയാൻ കരുതുന്നത്. കാനഡയും മെക്സിക്കോയും പാവങ്ങൾ. അടിക്കാനും ഇടിക്കാനും ഒന്നും പോയേക്കില്ല. പക്ഷെ ചൈനയോടുള്ള കളി കരുതിയാകണം എന്ന് മൂപ്പരോടാരും പറഞ്ഞു കൊടുത്തിട്ടില്ലെന്നു തോന്നുന്നു. പാൻഡകളെപ്പോലെ (Panda) നിഷ്കളങ്കമായിരുന്ന് തീ തുപ്പുന്ന വ്യാളികളെപ്പോലെ (Dragon) പണികൊടുക്കാൻ ചേട്ടന്മാർക്കുള്ള മിടുക്ക് മനസ്സിലാക്കാൻ സമയമെടുക്കും. ‘ഡീപ്‌സീക്’ (Deepseek) പോലൊരു ചെറിയ ‘വലിയ’ എഐ (AI) മോഡൽ ഉണ്ടാക്കി ലോകത്തെ AI സൂപ്പർപവറുകളെ തൃണവൽക്കരിച്ചുകളഞ്ഞു ഒരു കുഞ്ഞു ചൈനീസ് കമ്പനി, ഈയിടക്ക്‌. അതാണ് അവരുടെ ലൈൻ. പണി ഏതുവഴിയും എപ്പോഴും വരാം. കോവിടൊക്കെ തനിച്ചു വന്നതാണോ ലാബിലൂടെവന്നതാണോ എന്നൊക്കെ ആർക്കറിയാം. ചൈനയിൽ നിന്നാണ് വന്നതെന്നറിഞ്ഞാൽ മതി. ഇതുപോലുള്ള പണികൾ ഓർക്കാപ്പുറത്തു വന്നാൽ വിഷമിക്കരുത്. വിധിയാണെന്ന് കരുതാനേ അമേരിക്കക്ക് കഴിയൂ.

ഇന്ത്യയുൾപ്പെടെയുള്ളവർക്ക് പണി എപ്പോൾ വരുമെന്നറിയില്ല. പക്ഷെ വരുമെന്നുറപ്പിക്കാം. മോടിയുള്ള വാക്കുകൾകൊണ്ട് ‘പ്രിയസുഹൃത്തായ’ മോദിയേ വർണ്ണിച്ച ട്രംപിന് സമയമാകുമ്പോൾ വാക്കുകൾ വക്രീകരിക്കാനും അറിയും. അമേരിക്കൻ റഷ്യൻ അച്ചുതണ്ടിലേക്കു ചൈന കൂടിവന്നാൽ (റഷ്യ വഴി) തെണ്ടുന്നത് ഇന്ത്യയായിരിക്കും. ഒന്നും അസംഭവ്യമല്ല ഈ കാലത്ത്.

ഈ ദേഹത്തിനു ഏറ്റവും ഇഷ്ടമുള്ള വാക്ക്, ചുങ്കവിഹിതം (Tariff – താരിഫ്) ആണത്രേ. ഈ താരിഫ് ചുമത്തുന്നത് മറ്റു രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കാണെങ്കിലും ഇവയൊക്കെ പണ്ടാരമടങ്ങി വന്നു വീഴുന്നത് അമേരിക്കക്കാരൻ്റെ പെടലിക്ക് തന്നെയാണ്. കൂടിയ ചുങ്കവിഹിതത്തിൻ്റെ അധികഭാരം കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചുമക്കില്ല. ട്രംപും, വാൻസും, അമേരിക്കൻ സർക്കാരും വഹിക്കില്ല. പിന്നെ വഹിക്കാൻ ഉപഭോക്താക്കൾ മാത്രമേ ബാക്കിയുണ്ടാവുള്ളൂ. ചക്കിനു വച്ചതു കൊക്കിനു കൊണ്ടാലും വേണ്ടിയിരുന്നില്ല, വച്ചവന് തന്നെ കൊണ്ടാലോ? സഹിക്കണം, അല്ലാതെന്താ! ചുരുക്കത്തിൽ തെരഞ്ഞുപിടിച്ചു പ്രസിഡന്റാക്കിയ അമേരിക്കക്കാർക്കിട്ടാണ് മൂപ്പരുടെ വലിയ പണി.

കവി എന്താണുദ്ദേശിക്കുന്നത് എന്നറിയാത്തിടത്താണ് ഈ കവിതയുടെ ഭംഗി. നാടകം തുടങ്ങിയിട്ടേയുള്ളൂ. നാടകാന്തം ട്രമ്പത്വം ആണന്നു മാത്രം പറയാം. കാത്തിരിക്കുകതന്നെ. ഇതൊരു വല്ലാത്ത ട്രമ്പിയ കാലം തന്നെ!

സുമേഷ് രാമചന്ദ്രൻ

 

അനുരാഗഗാനം പോലെ…

മലയാളികളുടെ മനസ്സിന്റെ അറിയാത്തൊരിടം കവർന്ന ഭാവഗായകന് വിട. അനുരാഗഗാനം പോലെ പറഞ്ഞറിയിക്കാനാകാത്ത ഏതോ സുരലോകാനുഭൂതി നൽകിയ ഗാനങ്ങൾ പാടി ആ ഗന്ധർവ്വൻ ദേഹം വെടിഞ്ഞു. സ്വർഗ്ഗീയഗാനങ്ങൾ മാത്രം ബാക്കിയായി.

ജയചന്ദ്രനെ കേൾക്കുമ്പോൾ കേൾവിക്കാരുടെ മനസ്സ് അലിഞ്ഞില്ലാതാകുന്നു, കാവ്യഭാവനയിലെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തംപോലെ. ഭാവഗായകനെയോർക്കാൻ ശ്രീ യേശുദാസിൻ്റെ പാട്ടിലെ വരികളിൽ തന്നെ തുടങ്ങണം. അതങ്ങനെയാണ്. കത്തിജ്ജ്വലിക്കുന്ന സൂര്യൻ്റെമുന്നിൽ മനസ്സലിയിക്കുന്ന ചന്ദ്രപ്രഭയാൽ മയക്കിയ ജയചന്ദ്രനെയോർക്കാൻ ഈ താരതമ്യം വേണം. സൂര്യനില്ലായിരുന്നെങ്കിൽ ചന്ദ്രനെ ആരോർക്കാൻ? സൂര്യനെക്കാൾ ചന്ദ്രനെക്കുറിച്ചു കവികൾ പാടിപ്പുകഴ്ത്തിയതെന്തിനാകും? ആ ഭാവം, സൗന്ദര്യം, ലയം, സ്വർഗ്ഗീയാനുഭൂതി, അനുരാഗം.

ആ വെള്ളിനിലാവിൻ്റെ സൗന്ദര്യത്തിൽ അലഞ്ഞുപോയ ചന്ദ്രകാന്തം ഞാനും നിങ്ങളുമായിരുന്നു. നമ്മുടെ മനസ്സിൻ്റെ അറിയാത്തൊരിടം. അത് മാത്രമാണയാൾ ആ ശബ്ദമാധുരിയിൽ കവർന്നെടുത്ത്….ജയചന്ദ്രനെക്കുറിച്ചു ഓർമ്മക്കുറിപ്പെഴുതാനാകില്ല. മരിക്കുന്നവർക്കാണല്ലോ ഓർമ്മക്കുറിപ്പുകൾ. മരണമില്ലാത്തവർക്ക് എന്താണ് വേണ്ടത്? ആസ്വാദനം. അതെ, അതുതന്നെയാണ് ഇവിടെ ഞാൻ കുറിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ചില നന്മകൾക്കും, സ്വാതന്ത്യത്തിനും, സന്തോഷത്തിനും ഇടനൽകിയ കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. നമ്മുടെ ജീവിതത്തിൽ യേശുദാസിന്റെയും ജയചന്ദ്രന്റെയുംമൊക്കെ പാട്ടുകൾ കൂടിയില്ലായിരുന്നെങ്കിൽ!

ജയചന്ദ്രന്റെ പാട്ടുകൾ രണ്ട് കാലഘട്ടത്തിലാണ് മനസിലാക്കേണ്ടത് എന്ന് തോന്നുന്നു. രണ്ടായിരത്തിനു മുൻപും, ശേഷവും. രണ്ടായിരത്തിനു മുൻപിലെ ജയചന്ദ്രൻ യേശുദാസിന് കുറച്ചു പുറകിൽ ആയിരുന്നെന്ന് എന്റെ മാത്രം തോന്നലാണ്. പക്ഷെ രണ്ടായിരത്തിനു ശേഷമുള്ള ജയേട്ടൻ യേശുദാസിനും റാഫിസാഹെബിനും മുന്നിലായിരുന്നെന്നു ഞാൻ പറയും. എന്റെ തോന്നലാകും. തെറ്റായിരിക്കും. പക്ഷെ അവയൊക്കെ 55 കഴിഞ്ഞ ജയചന്ദ്രൻ പാടിയാതെയാണെന്നോരോർക്കുമ്പോൾ സ്നേഹം കൂടും.

ആ ശബ്ദത്തിന്റെയും ലയത്തിന്റെയും ശരിക്കും ആഴത്തിലെത്തിയത് രണ്ടായിരത്തിനുശേഷമുള്ള ഒരിരുപതു വർഷമായിരുന്നു. മുൻപുപാടിയതൊന്നും മോശമെന്നല്ല. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരാഴവും പരപ്പുമുണ്ടായി. പിന്നെ പാടിയതൊക്കെ മറ്റാർക്കും കഴിയാത്ത മനോഹരമാം രത്നങ്ങളായിരുന്നു എന്നതാണ് സത്യം. യുഗ്മഗാനങ്ങൾ പ്രത്യേകിച്ചും!

കഴിവുകൾ പലതുമേ ജന്മനായുണ്ടായിട്ടും അതിനെയൊക്കെ രാവിയുരച്ചു സ്ഫുടംചെയ്തെടുത്തില്ല ടിയാൻ. ഒന്നിനും വേണ്ടി മിനക്കെട്ടില്ല. കിട്ടിയസമയം മുഴുവൻ മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാനും അവരെ പാടിപ്പുകഴ്ത്താനും ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ സ്വയം എന്തൊക്കയോ പാടിയെന്നു വരുത്തി. സ്വന്തം പാട്ടുകൾ നന്നായെന്ന് എവിടെയും അവകാശപ്പെട്ടില്ല. സുശീലാമ്മയെയും, യേശുദാസിനെയും, റാഫിസാഹബിനെയും, എം. എസ്. വിശ്വനാഥനെയും, ദേവരാജൻമാസ്റ്ററെയും കുറിച്ച് മതിവരാതെ സംസാരിച്ചു.
തനിക്കു വട്ടാണെന്ന് സ്വയം പറഞ്ഞികഴ്ത്തി. മറ്റുള്ളവരെ മതിയാകാതെ പുകഴ്ത്തി. സ്വന്തം പ്രതിഭയോട് നീതികാണിച്ചില്ല. എന്നിട്ടും വിടവാങ്ങിയപ്പോൾ മലയാളി വിങ്ങിപ്പൊട്ടിയതു ഇനിയിതുപോലൊരാൾ ഈ വഴി വന്നേക്കില്ലറിഞ്ഞുകൊണ്ടുതന്നെയാണ്.

ഇടക്ക് അഭിനയത്തിലും ഒരു കൈനോക്കി. മൃദംഗവാദനവും, ചെണ്ടകൊട്ടും പോലെ അതും തുടർന്നുപോയില്ല. ‘നഖക്ഷതങ്ങളിലെ’ എല്ലാത്തിലും കൈവച്ചു ഒന്നും മുഴുമിപ്പിക്കാത്ത നമ്പൂതിരി കഥാപാത്രം ജയചന്ദ്രന്റെ തനിപ്പകർപ്പാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

ഒരാസ്വാദകനായിരുന്നു ജയചന്ദ്രൻ, പാട്ടുക്കാരനേക്കാൾ. ഇത്രയധികം സംഗീതം ശ്രവിച്ചയാളുണ്ടാകുമോ? വാക്കുകളുടെ ഉള്ളറിഞ്ഞയാളുണ്ടോ? വാക്കുകൾക്കകത്തെ സംഗീതത്തെ പുറത്തുകൊണ്ടുവരുന്ന വല്ലഭനായിരുന്നു അദ്ദേഹം. പാടുമ്പോൾ വാക്കുകളെ ഇത്രമേൽ സ്നേഹിക്കുന്ന, ലാളിക്കുന്ന, അർത്ഥവത്താക്കുന്ന, വികാര തരളിതമാക്കുന്ന, ഭാവതരളമാക്കുന്ന മറ്റൊരുഗായകനുണ്ടോ? ജന്മവാസനയുള്ള ആർക്കും നല്ലപാട്ടുകൾ കേട്ടുവളർന്നാൽ ഭാവഗായകനാകാമെന്നു കൂടി പഠിപ്പിച്ചു നമ്മെ.

ഈ എഴുത്തിൽ ജയചന്ദ്രന്റെ ഒരു പാട്ടിനെക്കുറിച്ചും പറഞ്ഞില്ല. പക്ഷെ നിങ്ങൾ പലതും കേട്ടുവെങ്കിൽ അതാണ് ജയചന്ദ്രൻ ഉപേക്ഷിച്ച ദേഹം ബാക്കിയാക്കിയത്. മലയാളവും തമിഴും പറയുന്നവരും, സംഗീതം കേൾക്കുന്നവരും ഇതോർത്തുകൊണ്ടേയിരിക്കും. ഓർമ്മ നിലക്കുന്നതുവരെ. അറിയാതെ…അറിയാതെ…അനുരാഗ ഗാനം പോലെ….

സുമേഷ് രാമചന്ദ്രൻ

വരും, വരാതിരിക്കില്ല.

വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്നമട്ടിൽ എന്തെങ്കിലും എഴുതിയവരൊക്കെ എഴുത്തുകാരെന്നു നടിക്കുന്ന നാടാണ് കേരളം. ഇടക്ക് വന്നുപോയ മഹാമാരി മലയാളികളെയൊക്കെയും എഴുത്തുകാരാക്കി. നല്ലത്!

ഇതിനൊരപവാദം ചില സാധാരണ മനുഷ്യരാണ്. വെറും നാട്ടിൽപുറത്തുകാർ.

അതിൽ ഒരാളുടെ കാര്യം പറയാം.

ധാരാളം എഴുതി. എഴുത്തുകാരായ മലയാളികളുടെ ഇടയിൽ ഒരിക്കൽപ്പോലും ഒരെഴുത്തുകാരനെന്ന് അവകാശപ്പെട്ടില്ല. ഒരു സാധാരണക്കാരനായി ജീവിച്ചു. നാട്ടുമ്പുറത്തുകാരനായി മാത്രം സംവേദിച്ചു. പേരുകേട്ട മലയാളം മാസികയുടെ എഡിറ്റർ ആയിരുന്നിട്ടും, താനാരെയും എഴുത്തുകാരനാക്കിയെന്ന് ഒരിക്കൽപ്പോലും അവകാശപ്പെട്ടില്ല. മലയാളഭാഷക്കെന്തെങ്കിലും സംഭാവന നൽകിയെന്ന് നടിച്ചില്ല. ഈയിടക്ക് മരിച്ചുപോയി. കടന്നുപോയത്, ഭാഷതന്നെയായിരുന്നില്ലേ? അറിയില്ല. എം. ടിയെന്ന വിളിപ്പേരിലായിരുന്നു ടിയാനെ അറിഞ്ഞത്.

എം. ടി. എന്ന മനുഷ്യനെക്കുറിച്ചു കൂടുതൽ ഒന്നും പറയാനില്ല. എഴുത്തുകാരനെയും, ചലച്ചിത്രകാരനെയും, സാഹിത്യമാസിക എഡിറ്ററേയും കുറിച്ച് അത്രപോലും. കൈവച്ച മേഖലകളിലൊക്കെ നന്നായി, നന്നാക്കി. മറ്റാരേക്കാളും കൂടുതലായിത്തന്നെ. വേണമെങ്കിൽ എന്തും അവകാശപ്പെടാമായിരുന്നു. ഒന്നും ചെയ്തില്ല. രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ചു. എന്നിട്ടും എന്തെങ്കിലും നേടിയതായി അഹങ്കരിച്ചില്ല.

ഇദ്ദേഹത്തോളം മലയാളത്തെ സേവിച്ച മറ്റൊരാൾ ഒരുപക്ഷെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനായിരിക്കും. നമുക്ക് ധാരാളം നല്ല കവികളും, കഥാകാരും, നാടകകൃത്തുക്കളും, നിരൂപകരും, ഭാഷാപണ്ഡിതരും ഉണ്ടായിരുന്നു. എല്ലാവരും അവരുടേതായ രീതിയിൽ ഭാഷയെ സമ്പന്നമാക്കി. ഒരു താരതമ്യം അസാധ്യവും അനാവശ്യവും ആയിരിക്കെത്തന്നെ ഇതുകൂടി പറയണം. മറ്റാരെങ്കിലും ഇത്രയധികം കഥകൾ നിർമ്മിക്കുകയും, മറ്റു കഥാകാരെ വാർത്തെടുക്കുകയും ചെയ്തതായറിവില്ല. ഇതിലും നന്നായി സിനിമപിടിച്ചവർ ഉണ്ടാകും. തിരക്കഥ രചനയിൽ ഒരുപടികൂടി മുന്നിൽനിന്നവർ വേറെയുണ്ടാകാം. പക്ഷെ സാഹിത്യ പ്രവർത്തനത്തിൽ ഇതിൽകൂടുതലായി ചെയ്തവരുടെ പേരുകൾ പറയാൻ കുറച്ചധികം ചിന്തിക്കേണ്ടിവരും.

പറയാൻ കുറവെന്തെങ്കിലും ചിലർ കണ്ടുപിടിച്ചത്, പേരിലെ ആ വാലും, ശിഥിലമായ തറവാടുകളുടെ കഥകളും മാത്രമാണ്. അതെങ്ങനെ അയാളുടെ കുറ്റമാകും? സ്വന്തം ജനനവും ജീവിത സാഹചര്യങ്ങളും, മാതാപിതാക്കളും അയാൾ തിരഞ്ഞെടുത്തതായിരുന്നില്ലല്ലോ. അറിയുന്ന കാര്യങ്ങൾ എഴുതി, ചെയ്തു, വെടിപ്പായി. അത്രയൊക്കെയേ ഏതു വലിയ എഴുത്തുകാരും ചെയ്തുള്ളൂ.

ഒരോ മനുഷ്യർക്കും അവരവരുടെ ജീവിത പരിസരങ്ങളിലൂന്നി നിന്നേ കഥപറയാനാകൂ. അതിനിയവർ എന്തുപറഞ്ഞാലും എഴുതിയാലും ആ സ്വാധീനമുണ്ടാകും. ഉണ്ടാകണം. അതല്ലാത്ത നല്ല എഴുത്തുകാർ ഉണ്ടാകില്ല. ഗബ്രിയേൽ ഗാർസിയ മാർകേസ് കൊളംബിയയെക്കുറിച്ചു എഴുതിയതൊക്കെ ആഘോഷിച്ചവർ, എം. ടി. യുടെ ഭീമനെ, ഭീമൻ നായർ എന്നു വിവക്ഷിച്ചത്‌ ആക്ഷേപമാണോ, നിരൂപണമാണോ, വ്യാഖ്യാനമാണോയെന്നു മനസ്സിലായിട്ടില്ല.

എന്തുപറഞ്ഞാലും എം. ടി. എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സാഹിത്യപ്രവർത്തകനും, ഭാഷാ എഡിറ്ററും, തിരക്കഥാകൃത്തുമാണ് കടന്നുപോയത്. ഇനിയിതുപോലൊരാളാൾ ഉണ്ടാകുമോയെന്നറിയില്ല.

അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് എന്തോ വലിയ സംഭവമാക്കി വിലപിച്ചവർ എന്തറിഞ്ഞിയിട്ടായിരുന്നു? അവരുടെ ജീവിതത്തിൽ എന്തുണ്ടായെന്ന് നാട്ടുകാരെയെല്ലാം അറിയിച്ചിട്ടുവേണമായിരുന്നോ? സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. തൊണ്ണൂറ്റൊന്നാമത്തെവയസ്സിൽ ജീവൻ വെടിയുമ്പോൾ അമ്പതുവർഷം മുൻപ് സ്വകാര്യ ജീവിതത്തിൽ നടന്നതിനെ കുത്തിപ്പൊക്കി അവഹേളിക്കാൻ മലയാളഭാഷതന്നെ ഉപയോഗിക്കുന്നതിലെ പെരുത്തമില്ലായ്മ!

ആ രണ്ടക്ഷരത്തിൻ്റെ ദേഹം മാത്രമേ പോയിട്ടുള്ളൂ. എഴുതിയതെല്ലാം ക്ഷയിക്കാതെ മലയാളത്തോടൊപ്പമുണ്ടാകും, ഭാഷ മരിക്കുന്നതുവരെ. മലയാള സാഹിത്യം എംടിക്ക് മുൻപും ശേഷവും എന്നു ഉറപ്പിച്ചു പറയാം. കാരണം അയാൾ കഥയെഴുതുക മാത്രമല്ല, ഭാഷാചരിത്രംതന്നെയുണ്ടാക്കുകയായിരുന്നല്ലോ. മറ്റാർക്കെങ്കിലും അവകാശപ്പെടാനാകാത്തത്. ഈവഴിക്കിനിയാരെങ്കിലും ഇതുപോലെ വന്നുപോകുമോ?

വരും. വരാതിരിക്കില്ല.

സുമേഷ് രാമചന്ദ്രൻ