
യുദ്ധം ഒഴിവായി. നല്ലകാര്യം. ഒന്നും നഷ്ടപ്പെടാനില്ലാത്തവർ ഇനിയും ശ്രമിക്കും. ‘കൊല്ലാൻ ഇനിയും നോക്കും അവൻ.. ചാവാതിരിക്കാൻ ഞാനും’ എന്ന ക്ലാസിക് എംടി വാചകമാണ് ഓർമ്മവരുന്നത്. താഴ്വാരത്തിലേത്.
ഇന്ത്യ ഒരു രാജ്യം എന്നരീതിയിൽ കൈവരിച്ച വികസനത്തിനോടൊപ്പം വികസിച്ചു, അതിൻ്റെ പക്വതയും നയതന്ത്രതയും എന്ന് പറയേണ്ടിവരും. യുദ്ധാനന്തരം രാജ്യം നടത്തിയ ഓരോ നീക്കവും അത് നൽകുന്ന സൂചനയാണ്. പാർട്ടികളുടെ പ്രത്യയശാസ്ത്രവും മതവും ജാതിയും വർണ്ണവും രാഷ്രീയവുമൊന്നുമല്ല രാജ്യം, യുദ്ധം പോലൊരു പ്രതിസന്ധി നേരിടുമ്പോൾ നോക്കേണ്ടെതെന്ന് എല്ലാപാർട്ടികളും കാട്ടിത്തന്നു, മിക്കവാറും എല്ലാം!
നയതന്ത്ര സംഘങ്ങളെ മറ്റു രാജ്യങ്ങളിലേക്കയക്കാനും അതുനയിക്കാൻ എല്ലാ പാർട്ടികളിലെയും മിടുക്കരെ തിരഞ്ഞെടുത്തത് വളരെ നല്ല നീക്കമായിരുന്നു. തരൂരിനെയും ബ്രിട്ടാസിനെയും മുഹമ്മദ് ബഷീറിനെയും പോലുള്ള മികച്ച രാഷ്ട്രീയക്കാരെ അതിൻ്റെ ഭാഗമാക്കിയതും നന്നായി.
ഇതിൽ എടുത്തു പറയേണ്ടത് തരൂരിൻ്റെ സംഭാവനകളെക്കുറിച്ചാണ്. അയാളെക്കുറിച്ചു മാത്രമാണ് ഇനിയങ്ങോട്ടുള്ള എഴുത്ത്.
ഈ കഴിഞ്ഞ ഹ്രസ്വമായ യുദ്ധസമാന അന്തരീക്ഷത്തിൽ രാജ്യത്തിന് വേണ്ടി കാര്യങ്ങൾ കാര്യഗൗരവമായി ഒരിറ്റു പിഴവില്ലാതെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്, ഞാൻ കേൾക്കാനിടയായത്, ഒരാൾ മാത്രമാണ്. തരൂർ. അയാൾക്ക് ഈ കാര്യങ്ങളിലുള്ള അറിവും, തെളിച്ചവും, പക്വതയും വേറൊരാളിലും കണ്ടില്ല. രാജ്യം പ്രതിസന്ധിയിലായി നിൽക്കുമ്പോൾ മറ്റൊന്നും നോക്കാതെ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നവരെ അക്ഷരം തെറ്റാതെ വിളിക്കാം – തികഞ്ഞ രാജ്യസ്നേഹി. രാഷ്ട്രീയ ലക്ഷ്യങ്ങളും, വിശ്വാസങ്ങളും, പിന്നെ മനസ്സിലാകാത്ത പല കാരണങ്ങളാലും പലരും പലതും പറയുന്നതും പറയാതിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പക്ഷെ തരൂരിൻ്റെ വിഷയത്തിലെ അറിവും യുദ്ധക്കെടുതികളെക്കുറിച്ചുള്ള ആകുലതകളും നയതന്ത്രത്തിലെ അവഗാഹവും അനന്യനായി തോന്നി.
തരൂരിനെപ്പോലുള്ള മികച്ച ഡിപ്ലോമാറ്റുകൾ (രാഷ്ട്രീയക്കാരൻ എന്ന് പറയാനാകില്ല) ഉള്ളപ്പോൾ അവരെ നന്നായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് വേണ്ടി. അയാൾ ഏതു പാർട്ടിയുടെ ലേബലിൽ ഉള്ള ആളാണെങ്കിലും തരക്കേടില്ല. എല്ലാ പാർട്ടികളിലും നല്ല നേതാക്കളുണ്ടല്ലോ! പക്ഷെ തരൂരിൻ്റെ അത്രയും കഴിവും വാക്ചാതുരിയും വിവരവും ഉള്ളവർ ചുരുങ്ങും.
ഏൽപ്പിച്ച ജോലി ടിയാൻ എങ്ങനെ ചെയ്യുന്നു എന്ന് കണ്ടല്ലോ. അയാളുടെ പ്രസംഗങ്ങൾ എന്നും മനോഹരങ്ങളാണെങ്കിലും കൊളംബിയ പോലുള്ള രാജ്യങ്ങളുടെ തീരുമാനങ്ങളെ മാറ്റാനുതകുന്ന വിധം അവ മികച്ചതാകുന്നിടത്താണീ ദൗത്യത്തിൻ്റെ വിജയം. ഈ തരുണത്തിൽ വിചിത്രമായ വസ്തുത എന്തെന്നാൽ, അയാളുടെ ചെയ്തികളെ ഏറ്റവും വിമർശിക്കുന്നത് അയാളുടെ തന്നെ പാർട്ടിയിൽ പെട്ടവരാണ്. ഭരിക്കുന്ന പാർട്ടിയോട് ഒട്ടും ചേർന്നുപോകാനാകാത്ത ബ്രിട്ടാസിന്റെയും കനിമൊഴിയുടെയും പാർട്ടികൾ പോലും അങ്ങനെ ചെയ്യാൻ മടിക്കുന്നിടത്താണീ സാഹസം എന്നോർക്കണം. അതിനു കാരണം തരൂരിൻ്റെ പ്രതിഭ തന്നെയാകണം. കടുത്ത മനോവിഷമത്തിനു പറ്റിയപേര് സ്പര്ധയെന്നോ, അസൂയയെന്നോ, മത്സരമെന്നോ, അതിലും കടുത്ത മറ്റെന്തെങ്കിലുമെന്നോ?
തരൂരിൻറെ ബയോഡേറ്റ അറിയാത്തവർ കേരളത്തിൽ ഉണ്ടാകില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ടഫ്റ്സ് യൂണിവേഴ്സിറ്റിയിൽ (Tufts University) നിന്നും ഡോക്ടറൽ ബിരുദം (PhD). UN-ൽ ദശകങ്ങൾ നീണ്ട വിശിഷ്ട സേവനം. ലണ്ടനിൽ ജനിച്ചു, മുംബയിലും കൊൽക്കത്തയിലും വളർന്നു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം നേടാമായിരുന്നു. വേണ്ടെന്നു വച്ചു. മുപ്പതോളം പുസ്തകങ്ങൾ എഴുതി, അതിലൊരു നോവലുമുണ്ട്, കഥകളും. ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനും അയാൾ കഴിഞ്ഞിട്ടേയുള്ളൂ, ആരും. കാഴ്ച്ചയിൽ സിനിമാതാരം. വിവാദങ്ങളുടെ തോഴൻ. സ്വകാര്യ ജീവിതത്തെക്കുറിച്ചു ചില അറിവുകളുണ്ട് പൊതുജനത്തിന്. പക്ഷെ മേല്പടി ബയോഡേറ്റയുടെ പാർശ്വഫലങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. കൂടുതൽ പറയുന്നില്ല. അയാൾ ഒരു മനുഷ്യനും ആയിരുന്നു എന്ന് പരദൂഷണം ചുരുക്കാം.
സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ തോറ്റ്, യുഎന്നിലെ ജോലി രാജിവച്ചു പടിയിറങ്ങുമ്പോൾ തരൂരിന് മുന്നിൽ ആയിരം വഴികൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഐവി ലീഗ് (Ivy League) യൂണിവേഴ്സിറ്റികളിലെ പ്രൊഫസർ, അല്ലെങ്കിൽ ഏതെങ്കിലും ഇടത്തരം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, അതുമല്ലെങ്കിൽ ഏതെങ്കിലും അറിയപ്പെടുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയോ, കമ്പനികളുടെയോ തലവൻ. ഇതൊന്നും അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും മൂലയിൽ ഇരുന്നു വായനയിലും എഴുത്തിലും മാത്രം ഏർപ്പെട്ടിരുന്നെങ്കിൽ മാസം കോടികൾ കയ്യിൽ വന്നേനെ, പ്രശസ്തി വേറെയും. ഇനി ലൗകികമായതൊന്നും വേണ്ടെങ്കിൽ (!) ഹിമാലയത്തിൽ പോയി തപസ്സിരിക്കാമായിരുന്നു. പക്ഷെ ഇതൊന്നുമല്ലാതെ ഒരു ഹിലമായൻ മണ്ടത്തരമാണ് അയാൾ കാണിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്കിറങ്ങി. നമ്മുടെ ദേശത്തു വന്നു തിരഞ്ഞെടുപ്പിൽ നിന്നു. ബുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരെമാത്രം കണ്ടുപരിചയമുള്ളവർ ജീവിതത്തിൽ കിട്ടുന്ന ദുർലഭമായയൊരവസരം മനസ്സിലാക്കി അയാളെ തിരഞ്ഞെടുത്തു വിട്ടു. മൂന്നു വട്ടം.
രാഷ്ട്രീയ കുശലതയും, കുടിലതയും, കൂസലില്ലായ്മയും കൂടെയില്ലാതിരുന്ന തരൂർ എന്തൊക്കയോ കാണിച്ചു കൂട്ടി എന്നേ പറയാനാകൂ. പത്തിരുപതു വർഷങ്ങളാകുന്നു സാർ. ഇനിയെങ്കിലും നിർത്തൂ. ‘തരത്തിൽ പോയി കളിക്കൂ.’
മറ്റു പലരും വിചാരിക്കുന്നതുപോലെ യുഎന്നിലും (UN) മറ്റും തിരികെപ്പോകാൻ പറ്റിയെന്നിരിക്കില്ല. കാരണം അവിടെ UN ബാക്കി കാണണ്ടേ? നിലനിൽക്കാൻ പാടുപെടുന്ന, പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആരുടെയൊക്കെയോ കളിപ്പാവയാകുന്ന UN-ന്നിൽ തരൂരിന് ബാക്കിയെന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല.
തരൂർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അയാൾ മാത്രമാണ്. എന്ത് ചെയ്താലും സ്വന്തം പ്രതിഭയുടെ ഒരംശമെങ്കിലും ഉപയോഗിക്കാവുന്ന ഒരു മേഖലയായാൽ നന്നായിരിക്കും. നമുക്ക് കൂടി അഭിമാനിക്കാമല്ലോ, താങ്കളെയോർത്ത്!
അതിനിപ്പോൾ ടിയാൻ കുറച്ചു കാലമായി കക്ഷിരാഷ്ടീയ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്നാണെങ്കിൽ, ഒരാവശ്യവും ഇല്ലാത്ത കാര്യങ്ങൾ നന്നായിട്ടു ചെയ്തിട്ടെന്തിനാണ്?
“There is nothing so useless as doing efficiently that which should not be done at all.”
– Peter Drucker
സുമേഷ് രാമചന്ദ്രൻ