പിൻവിളി

സായന്തനത്തിൻ മടിത്തട്ടിലിന്നു നാം
പോയ കാലങ്ങളയവിറക്കീടക്കവേ,
കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരു
യാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.
അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചു
ചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.
നന്മതൻ തോളിൽ കുരിശു കയറ്റിയ
ഉന്മാദമാർന്ന ലോകത്തു ജീവിച്ച നാം
കണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങു
കൊണ്ടാടിടുന്നു കപടദൈവങ്ങളെ.
ഏതൊരളവിലും ക്രൂരത പേറിടും
ഭീതിദമാം പ്രതിഭാസമല്ലോ നരൻ!
ബുദ്ധി വളർന്നു വികസിച്ച മർത്ത്യത
യുദ്ധക്കളത്തിൽ മരിക്കുന്നു നിത്യവും.
സത്യധർമ്മാദി വളരാൻ മടിക്കുന്ന
മൃത്യുകുടീരമായ് മാറുന്ന ഭൂമിയിൽ
കാത്തിരിക്കുന്നു ഞാനന്തിമമാം വിധി
പേർത്തുമോർമ്മിച്ചുകൊണ്ടീ ദശാസന്ധിയിൽ.
വിട്ടു പിരിയണമെന്താകിലും നമ്മൾ,
ഒട്ടുമിറങ്ങാൻ മടിയില്ലെനിയ്ക്കിനി.
അൻപോടെ നീയെൻ കരം ഗ്രഹിച്ചീടിലും
മുമ്പേ പടിയിറങ്ങുന്നു ഞാനോമലേ!
പിൻവിളി വേണ്ട,യെൻ ദേഹം തണുക്കവേ,
പിൻവലിച്ചേക്കുക നിൻ കരപല്ലവം!

മംഗളാനന്ദൻ ടി.കെ.

ഞാൻ മരിച്ചു എന്ന് ഞാനെങ്ങനെ നിന്നോടു പറയും …

സമയമപ്പോൾ രാവിലെ എട്ടു മണിയായിരുന്നു.മുറ്റത്തിന്റെ അരികു പറ്റി വളരുന്ന മാവിൻ കൊമ്പിലിരുന്ന് കാക്കകൾ പലവട്ടം വിളിച്ചിട്ടും രജീഷ് കണ്ണു തുറന്നില്ല.അടുത്ത മുറിയിൽ പക്ഷാഘാതം വന്ന് തളർന്നു കിടക്കുന്ന അമ്മയും പല ശബ്ദത്താൽ രജീഷിനെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് പത്രക്കാരൻ പോയി. സൊസൈറ്റി പാലുമായി പോകുന്ന വണ്ടി ഹോണടിച്ചെങ്കിലും കതകു തുറക്കപ്പെട്ടില്ല. ഫോൺ മാത്രം മായ്ച്ചു കളയാൻ കഴിയാതെ പോയ സന്ദേശങ്ങളുടെ ഭാരമേറ്റു തളർന്നു..

………………………………………………………………………………………………………………………………………………

രജീഷേട്ടാ,ഏട്ടൻ പറയുന്നതെല്ലാം എനിക്കു മനസ്സിലാകും. വീട്ടിൽ ഏട്ടനും തളർന്നു കിടക്കുന്ന അമ്മയും മാത്രമേ ഉള്ളു , ഓട്ടോ റിക്ഷ ഓടിക്കുന്ന ഒരാളുടെ വരുമാനമേയുള്ളു, ഡി പ്രഷനു മരുന്നു കഴിക്കുന്ന ആളാണ് ഏട്ടൻ, പ്രായവും നാല്പതിനു മേലായി ഇതൊക്കെയല്ലേ..എനിക്കും ഞാനും അമ്മയും മാത്രമല്ലേയുള്ളു.അമ്മയെ തനിച്ചാക്കാനുള്ള മടി കൊണ്ടാണ് ഞാനും ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നത്. ഈയിടെ അമ്മയ്ക്കെന്തോ ഭയം.അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ തനിച്ചാ വില്ലേയെന്ന് . വിവാഹത്തേക്കുറിച്ചാലോചിച്ചാൽ എനിക്ക് രജീഷേട്ടനെയല്ലാതെ മറ്റാരേയും ഓർക്കാൻ കഴിയില്ല.

രജീഷ് ആ സന്ദേശത്തിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു. സായാഹ്നമായിരുന്നു.പട്ടണത്തിൽ തിരക്കേറിയ സമയം. പാർക്കിലേക്കും പാർക്കിൽ നിന്നു തിരിച്ചും ജനം സഞ്ചരിക്കുന്ന സമയം.

രജീഷിന്റെ ഓട്ടോയിലും ഒരാൾ വന്നു മുട്ടി വിളിച്ചു.
“പാർക്ക് ”
ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് തിരക്കിനിടയിലൂടെ രജീഷ് സാവകാശം ഒട്ടോ ഓടിച്ചു.
“അസ്തമയം കാണാൻ കഴിയില്ല അല്ലേ.കുറച്ചു നേരത്തേ ഇറങ്ങേണ്ടതായിരുന്നു.” രജീഷ് അതിനു മറുപടി പറഞ്ഞില്ല.
” വീട്ടിൽ കാറുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.. ടൗണിലെത്തിയാൽ എവിടെയും പാർക്കു ചെയ്യാനാവില്ല.അവസാനം ബസിനു വരേണ്ടി വന്നു.”
അതിനും രജീഷ് മറുപടി പറഞ്ഞില്ല.

പോക്കറ്റിലെ ഫോൺ അപ്പോഴും രജീഷിനുള്ള സന്ദേശത്തെക്കുറിച്ച് അറിയിപ്പു കൊടുത്തു കൊണ്ടിരുന്നു.കടൽത്തീരത്തിനടുത്തുള്ള മരച്ചുവട്ടിൽ ഓട്ടോ നിർത്തി രജീഷ് തിരിഞ്ഞു നോക്കി. മൗനമായി ഒന്നു തലയിളക്കി രണ്ടു പേരും യാത്ര പറഞ്ഞു.

രജീഷ് ഫോണെടുത്തു നോക്കി.
“എന്തെങ്കിലുമൊന്ന് പറയൂ.” പ്രമീള.
എന്തു പറയണമെന്നറിയില്ല.എങ്കിലും അവളുടെ സന്ദേശം ഒരു സന്തോഷമാണ്. നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നാലെ നടക്കുകയാണെന്നറിയാമെങ്കിലും ആ നടത്തത്തിന്റെ ക്ഷീണമയാളെ ഉറക്കുന്നുണ്ട്.

“പ്രമീളേ ..എനിക്കാഗ്രഹമുണ്ട്. സാഹചര്യം നിനക്കറിയാമല്ലോ. ”
” ഞാനൊരു ഭാരമാവില്ല രജീഷേട്ടാ.അത്യാവശ്യം തുന്നലൊക്കെ എനിക്കുണ്ട്. ഞാനതു കൊണ്ട് ജീവിച്ചു കൊള്ളാം.:
“അതു മാത്രമല്ലല്ലോ.”
” പ്രായം? നാല്പതു കഴിഞ്ഞതല്ലേയുള്ളു.”
“അതും മാത്രമല്ല.”
“ഡി പ്രഷൻ?മരുന്ന്?”
“മനോരോഗിയെന്ന് മുദ്ര ചാർത്തപ്പെട്ട വനാണു ഞാൻ. ഡോക്ടർ പറയും എനിക്കു തുറന്നു സംസാരിക്കാൻ ഒരാളെയാണു വേണ്ടതെന്ന്.പക്ഷേ അതിനു നിന്റെ ജീവിതം ചോദിക്കാൻ പാടില്ലല്ലോ.ഇതിങ്ങനെ പോകട്ടെ.”

രജീഷന്റെ കണ്ണിലെ വിളക്കണഞ്ഞതു പോലെ ഒരു നിമിഷം തോന്നി.കൈകൾ വിറയ്ക്കുന്നു.ആരോ വന്ന് തട്ടി വിളിച്ചിട്ടു. ഓട്ടം പോകുന്നില്ലെന്നു പറഞ്ഞ് രജീഷ് തല കുമ്പിട്ടിരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോഴാണ് രജീഷ് അമ്മയെക്കുറിച്ചോർത്തത്.പകൽ അമ്മയെ നോക്കാമെന്ന് ഏറ്റ സ്ത്രീ ഇപ്പോൾ പോയിട്ടുണ്ടാകും.അയാൾ ഓട്ടോ സ്റ്റാർട്ടു ചെയ്തു.പട്ടണമപ്പോഴും തിരക്കിൽ തിളച്ചു കൊണ്ടിരുന്നു.
വൈകിയതിന് അമ്മയ്ക്കു നീരസം തോന്നുമെന്നാണ് രജീഷ് കരുതിയത്.അമ്മയുടെ കണ്ണിൽ പരിഭവമില്ലായിരുന്നു.പതിവില്ലാത്ത വിധം രജീഷിന്റെകൈ പിടിച്ച് അമ്മ രജീഷിനെത്തന്നെ നോക്കിയിരുന്നു.എന്താണെന്ന ചോദ്യത്തിന് ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു മറുപടി.

കുളിച്ച് വസ്ത്രം മാറി രജീഷ് വീണ്ടും ഫോൺകൈയിലെടുത്തു.പ്രമീള അയച്ച ചില സന്ദേശങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചു.
…… ജീവിതത്തിന്റെ നിറമില്ലാത്ത ഏടുകൾ മറച്ചു മറച്ചു പോകുമ്പോൾ ചിലപ്പോഴെങ്കിലും അതിൽ നിറം കലർത്താൻ നമ്മൾ ആഗ്രഹിക്കാറുണ്ട്.ആദ്യത്തെ പരിചയപ്പെടൽ തൊട്ട് എല്ലാം മറക്കാതെ മനസ്സിൽ കിടക്കുന്നു.ഇതു പോലെ രജീഷേട്ടൻ ജീവിതത്തോട് ഒട്ടി നിൽക്കും എന്നു ഞാൻ അന്നു കരുതിയതേയില്ല. സ്നേഹ വാക്കുകൾ അധികം പറഞ്ഞിട്ടില്ല.എന്നിട്ടും മനസ്സിനെ പൂർണമാക്കാൻ കഴിയുന്ന എന്തൊക്കയോ രജീഷേട്ടനിൽ ഉണ്ടെന്നു എനിക്കു തോനി.രജീഷേട്ടനുമാത്രം നൽകാൻ കഴിയുന്ന സ്നേഹം. സ്നേഹിക്കപ്പെടുന്നത് എങ്ങനെയെന്ന് ഞാനറിഞ്ഞു….

ഹൃദയത്തിൽ തൊട്ടു വിളിക്കും പോലെ രജീഷ് പ്രമീളയ്ക്കു മെസേജയച്ചു
…പ്രമീ…  ആ വിളിക്ക് പ്രമീളയും കാത്തിരിക്കുകയായിരുന്നു.
“ദുരിത ജീവിതത്തിലേക്കാണ് വിളിക്കുന്നതെന്ന് എനിക്കറിയാം. വേദനിക്കുന്ന രണ്ടു മനസുകൾകൈകോർത്ത് ഒരു യാത്ര ജീവിതത്തിന്റെ അവസാനമെന്തെന്ന് അറിഞ്ഞ് ജീവിച്ചവരാരുമില്ലല്ലോ..”
രജീഷ് അയച്ച അവസാന സന്ദേശം അതായിരുന്നു.

വിലാസിനി രാജീവൻ

 

“ബൊഗയ്ൻവില്ല “

തീയേറ്ററിൽ തന്നെ കാണുവാൻ മോഹിച്ചിരുന്നുവെങ്കിലും നടക്കാതിരുന്നത് കൊണ്ട് OTT റിലീസ് നു കാത്തിരിക്കുകയായിരുന്നു. കാരണങ്ങൾ ധാരാളം ഉണ്ട്.

* ക്രൈം ത്രില്ലർ വായിക്കുവാൻ തുടങ്ങിയ കാലത്ത് പിടിച്ചിരുത്തിയ ബോറടിപ്പിക്കാതിരുന്ന എഴുത്തുകാരൻ ലാജോ ജോസ് ന്റെ പുസ്തകത്തിന്റെ മൂലകഥ ആയത് കൊണ്ട്.
* അമൽ നീരദ് സിനിമ ആയത് കൊണ്ട്
* വളരെയേറെ ആരാധന തോന്നിയ അഭിനേത്രിയായ, ജ്യോതിർമയിയുടെ തിരിച്ചുവരവ്..

കഥ ഏതാണ്ട് ഒക്കെ കുറേ അറിയാമായിരുന്നു. എന്നിട്ടും, ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കാതെ മുഴുവനും കണ്ടുതീർക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ സിനിമ കാത്തിരുന്ന ആളെന്നുള്ള നിലയിൽ സന്തോഷം ഉണ്ട്..
എന്റെ wow factor ഉറപ്പായും ജ്യോതിർമയ് തന്നെ ആയിരുന്നു. ”

റൂത്തിന്റെ ലോകം ” വായിക്കുമ്പോൾ ആശ്ചര്യപ്പെട്ട കാര്യം റൂത്തിനുള്ളിലേക്ക് വായനക്കാരെ ആകർഷിക്കുവാൻ എഴുത്തുകാരന് കഴിയുന്നുണ്ടല്ലോ എന്ന് തന്നെ ആയിരുന്നു. അതേ എഫക്ട് നൽകുവാനും റീത്തു ( സിനിമയിലെ പേര് ) വിന് ഇനി വേറെ ഒരു മുഖവും ചേരുകയില്ല എന്ന് തോന്നിപ്പിക്കുംവിധം ജ്യോതിർമയ് അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്.

മിക്കവാറും തോന്നാറുള്ളതും അങ്ങനെ തന്നെയാണ്. ഒരാൾ ചെയ്തു വെച്ച കഥാപാത്രത്തിന് പകരം ഇനി ആരും ഇല്ലെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുംവിധം ആയിരിക്കണം, cast selection ഉം, അഭിനയവും.
എന്ന് പറയുമ്പോൾ, തന്നെ പറയേണ്ട മറ്റൊരു കാര്യം, ഫഹദ് ഫാസിൽ അവതരിപ്പിച്ച പോലീസുകാരന്റെ റോൾ. അത് അദ്ദേഹം തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നി. അതേ തോന്നൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച കഥാപാത്രത്തിനും തോന്നി.

വില്ലനിലെ വില്ലനിസം അവതരിപ്പിക്കുന്നതിൽ അത്ര നന്നായില്ലയെന്നും തോന്നി. അതുപോലെ തന്നെ Background score. “സ്തുതി” എന്നുള്ള പാട്ടിനു ഉണ്ടായിരുന്ന ഒരു ഫീൽ സിനിമയിൽ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് ഒരു സംശയം ആയിരുന്നു.

സിനിമ കണ്ടു കഴിഞ്ഞ ഉടനെ, ഒരിക്കൽ കൂടി ” റൂത്തിന്റെ ലോകം ” വായിക്കാൻ ആണ് തോന്നിയത്. വീണ്ടും അത് വായിക്കുകയും ചെയ്തു. സിനിമ കണ്ടിട്ട് പുസ്തകം വായിച്ചപ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് തിരക്കഥയിൽ ഉണ്ടായതെന്ന് ശ്രദ്ധിച്ചു വായിക്കുന്നതിൽ ഒരു പുതിയ വായനാനുഭവം ഉണ്ടായിരുന്നു..!

ചെകുത്താൻ സൃഷ്ടിക്കുന്ന ഇല്ലായ്മ യുടെ വിശ്വാസ്യത ഉണ്ടാക്കുന്ന നിശബ്ദതയുണ്ടല്ലോ അത് സൃഷ്ടിക്കാൻ റീത്തു ( റൂത്ത് )ന് കഴിഞ്ഞിട്ടുണ്ട്….!
ഹൈഡ്രേഞ്ചിയയും കോഫീഹൗസ് ഉം ഒക്കെ സിനിമ ആയേക്കുമെന്നുള്ള പ്രതീക്ഷയോടെ….

ഹരിത. ആർ.

വരും, വരാതിരിക്കില്ല.

വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്നമട്ടിൽ എന്തെങ്കിലും എഴുതിയവരൊക്കെ എഴുത്തുകാരെന്നു നടിക്കുന്ന നാടാണ് കേരളം. ഇടക്ക് വന്നുപോയ മഹാമാരി മലയാളികളെയൊക്കെയും എഴുത്തുകാരാക്കി. നല്ലത്!

ഇതിനൊരപവാദം ചില സാധാരണ മനുഷ്യരാണ്. വെറും നാട്ടിൽപുറത്തുകാർ.

അതിൽ ഒരാളുടെ കാര്യം പറയാം.

ധാരാളം എഴുതി. എഴുത്തുകാരായ മലയാളികളുടെ ഇടയിൽ ഒരിക്കൽപ്പോലും ഒരെഴുത്തുകാരനെന്ന് അവകാശപ്പെട്ടില്ല. ഒരു സാധാരണക്കാരനായി ജീവിച്ചു. നാട്ടുമ്പുറത്തുകാരനായി മാത്രം സംവേദിച്ചു. പേരുകേട്ട മലയാളം മാസികയുടെ എഡിറ്റർ ആയിരുന്നിട്ടും, താനാരെയും എഴുത്തുകാരനാക്കിയെന്ന് ഒരിക്കൽപ്പോലും അവകാശപ്പെട്ടില്ല. മലയാളഭാഷക്കെന്തെങ്കിലും സംഭാവന നൽകിയെന്ന് നടിച്ചില്ല. ഈയിടക്ക് മരിച്ചുപോയി. കടന്നുപോയത്, ഭാഷതന്നെയായിരുന്നില്ലേ? അറിയില്ല. എം. ടിയെന്ന വിളിപ്പേരിലായിരുന്നു ടിയാനെ അറിഞ്ഞത്.

എം. ടി. എന്ന മനുഷ്യനെക്കുറിച്ചു കൂടുതൽ ഒന്നും പറയാനില്ല. എഴുത്തുകാരനെയും, ചലച്ചിത്രകാരനെയും, സാഹിത്യമാസിക എഡിറ്ററേയും കുറിച്ച് അത്രപോലും. കൈവച്ച മേഖലകളിലൊക്കെ നന്നായി, നന്നാക്കി. മറ്റാരേക്കാളും കൂടുതലായിത്തന്നെ. വേണമെങ്കിൽ എന്തും അവകാശപ്പെടാമായിരുന്നു. ഒന്നും ചെയ്തില്ല. രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ചു. എന്നിട്ടും എന്തെങ്കിലും നേടിയതായി അഹങ്കരിച്ചില്ല.

ഇദ്ദേഹത്തോളം മലയാളത്തെ സേവിച്ച മറ്റൊരാൾ ഒരുപക്ഷെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനായിരിക്കും. നമുക്ക് ധാരാളം നല്ല കവികളും, കഥാകാരും, നാടകകൃത്തുക്കളും, നിരൂപകരും, ഭാഷാപണ്ഡിതരും ഉണ്ടായിരുന്നു. എല്ലാവരും അവരുടേതായ രീതിയിൽ ഭാഷയെ സമ്പന്നമാക്കി. ഒരു താരതമ്യം അസാധ്യവും അനാവശ്യവും ആയിരിക്കെത്തന്നെ ഇതുകൂടി പറയണം. മറ്റാരെങ്കിലും ഇത്രയധികം കഥകൾ നിർമ്മിക്കുകയും, മറ്റു കഥാകാരെ വാർത്തെടുക്കുകയും ചെയ്തതായറിവില്ല. ഇതിലും നന്നായി സിനിമപിടിച്ചവർ ഉണ്ടാകും. തിരക്കഥ രചനയിൽ ഒരുപടികൂടി മുന്നിൽനിന്നവർ വേറെയുണ്ടാകാം. പക്ഷെ സാഹിത്യ പ്രവർത്തനത്തിൽ ഇതിൽകൂടുതലായി ചെയ്തവരുടെ പേരുകൾ പറയാൻ കുറച്ചധികം ചിന്തിക്കേണ്ടിവരും.

പറയാൻ കുറവെന്തെങ്കിലും ചിലർ കണ്ടുപിടിച്ചത്, പേരിലെ ആ വാലും, ശിഥിലമായ തറവാടുകളുടെ കഥകളും മാത്രമാണ്. അതെങ്ങനെ അയാളുടെ കുറ്റമാകും? സ്വന്തം ജനനവും ജീവിത സാഹചര്യങ്ങളും, മാതാപിതാക്കളും അയാൾ തിരഞ്ഞെടുത്തതായിരുന്നില്ലല്ലോ. അറിയുന്ന കാര്യങ്ങൾ എഴുതി, ചെയ്തു, വെടിപ്പായി. അത്രയൊക്കെയേ ഏതു വലിയ എഴുത്തുകാരും ചെയ്തുള്ളൂ.

ഒരോ മനുഷ്യർക്കും അവരവരുടെ ജീവിത പരിസരങ്ങളിലൂന്നി നിന്നേ കഥപറയാനാകൂ. അതിനിയവർ എന്തുപറഞ്ഞാലും എഴുതിയാലും ആ സ്വാധീനമുണ്ടാകും. ഉണ്ടാകണം. അതല്ലാത്ത നല്ല എഴുത്തുകാർ ഉണ്ടാകില്ല. ഗബ്രിയേൽ ഗാർസിയ മാർകേസ് കൊളംബിയയെക്കുറിച്ചു എഴുതിയതൊക്കെ ആഘോഷിച്ചവർ, എം. ടി. യുടെ ഭീമനെ, ഭീമൻ നായർ എന്നു വിവക്ഷിച്ചത്‌ ആക്ഷേപമാണോ, നിരൂപണമാണോ, വ്യാഖ്യാനമാണോയെന്നു മനസ്സിലായിട്ടില്ല.

എന്തുപറഞ്ഞാലും എം. ടി. എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സാഹിത്യപ്രവർത്തകനും, ഭാഷാ എഡിറ്ററും, തിരക്കഥാകൃത്തുമാണ് കടന്നുപോയത്. ഇനിയിതുപോലൊരാളാൾ ഉണ്ടാകുമോയെന്നറിയില്ല.

അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് എന്തോ വലിയ സംഭവമാക്കി വിലപിച്ചവർ എന്തറിഞ്ഞിയിട്ടായിരുന്നു? അവരുടെ ജീവിതത്തിൽ എന്തുണ്ടായെന്ന് നാട്ടുകാരെയെല്ലാം അറിയിച്ചിട്ടുവേണമായിരുന്നോ? സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. തൊണ്ണൂറ്റൊന്നാമത്തെവയസ്സിൽ ജീവൻ വെടിയുമ്പോൾ അമ്പതുവർഷം മുൻപ് സ്വകാര്യ ജീവിതത്തിൽ നടന്നതിനെ കുത്തിപ്പൊക്കി അവഹേളിക്കാൻ മലയാളഭാഷതന്നെ ഉപയോഗിക്കുന്നതിലെ പെരുത്തമില്ലായ്മ!

ആ രണ്ടക്ഷരത്തിൻ്റെ ദേഹം മാത്രമേ പോയിട്ടുള്ളൂ. എഴുതിയതെല്ലാം ക്ഷയിക്കാതെ മലയാളത്തോടൊപ്പമുണ്ടാകും, ഭാഷ മരിക്കുന്നതുവരെ. മലയാള സാഹിത്യം എംടിക്ക് മുൻപും ശേഷവും എന്നു ഉറപ്പിച്ചു പറയാം. കാരണം അയാൾ കഥയെഴുതുക മാത്രമല്ല, ഭാഷാചരിത്രംതന്നെയുണ്ടാക്കുകയായിരുന്നല്ലോ. മറ്റാർക്കെങ്കിലും അവകാശപ്പെടാനാകാത്തത്. ഈവഴിക്കിനിയാരെങ്കിലും ഇതുപോലെ വന്നുപോകുമോ?

വരും. വരാതിരിക്കില്ല.

സുമേഷ് രാമചന്ദ്രൻ