

സമയമപ്പോൾ രാവിലെ എട്ടു മണിയായിരുന്നു.മുറ്റത്തിന്റെ അരികു പറ്റി വളരുന്ന മാവിൻ കൊമ്പിലിരുന്ന് കാക്കകൾ പലവട്ടം വിളിച്ചിട്ടും രജീഷ് കണ്ണു തുറന്നില്ല.അടുത്ത മുറിയിൽ പക്ഷാഘാതം വന്ന് തളർന്നു കിടക്കുന്ന അമ്മയും പല ശബ്ദത്താൽ രജീഷിനെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് പത്രക്കാരൻ പോയി. സൊസൈറ്റി പാലുമായി പോകുന്ന വണ്ടി ഹോണടിച്ചെങ്കിലും കതകു തുറക്കപ്പെട്ടില്ല. ഫോൺ മാത്രം മായ്ച്ചു കളയാൻ കഴിയാതെ പോയ സന്ദേശങ്ങളുടെ ഭാരമേറ്റു തളർന്നു..
………………………………………………………………………………………………………………………………………………
രജീഷേട്ടാ,ഏട്ടൻ പറയുന്നതെല്ലാം എനിക്കു മനസ്സിലാകും. വീട്ടിൽ ഏട്ടനും തളർന്നു കിടക്കുന്ന അമ്മയും മാത്രമേ ഉള്ളു , ഓട്ടോ റിക്ഷ ഓടിക്കുന്ന ഒരാളുടെ വരുമാനമേയുള്ളു, ഡി പ്രഷനു മരുന്നു കഴിക്കുന്ന ആളാണ് ഏട്ടൻ, പ്രായവും നാല്പതിനു മേലായി ഇതൊക്കെയല്ലേ..എനിക്കും ഞാനും അമ്മയും മാത്രമല്ലേയുള്ളു.അമ്മയെ തനിച്ചാക്കാനുള്ള മടി കൊണ്ടാണ് ഞാനും ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നത്. ഈയിടെ അമ്മയ്ക്കെന്തോ ഭയം.അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ തനിച്ചാ വില്ലേയെന്ന് . വിവാഹത്തേക്കുറിച്ചാലോചിച്ചാൽ എനിക്ക് രജീഷേട്ടനെയല്ലാതെ മറ്റാരേയും ഓർക്കാൻ കഴിയില്ല.
രജീഷ് ആ സന്ദേശത്തിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു. സായാഹ്നമായിരുന്നു.പട്ടണത്തിൽ തിരക്കേറിയ സമയം. പാർക്കിലേക്കും പാർക്കിൽ നിന്നു തിരിച്ചും ജനം സഞ്ചരിക്കുന്ന സമയം.
രജീഷിന്റെ ഓട്ടോയിലും ഒരാൾ വന്നു മുട്ടി വിളിച്ചു.
“പാർക്ക് ”
ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് തിരക്കിനിടയിലൂടെ രജീഷ് സാവകാശം ഒട്ടോ ഓടിച്ചു.
“അസ്തമയം കാണാൻ കഴിയില്ല അല്ലേ.കുറച്ചു നേരത്തേ ഇറങ്ങേണ്ടതായിരുന്നു.” രജീഷ് അതിനു മറുപടി പറഞ്ഞില്ല.
” വീട്ടിൽ കാറുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.. ടൗണിലെത്തിയാൽ എവിടെയും പാർക്കു ചെയ്യാനാവില്ല.അവസാനം ബസിനു വരേണ്ടി വന്നു.”
അതിനും രജീഷ് മറുപടി പറഞ്ഞില്ല.
പോക്കറ്റിലെ ഫോൺ അപ്പോഴും രജീഷിനുള്ള സന്ദേശത്തെക്കുറിച്ച് അറിയിപ്പു കൊടുത്തു കൊണ്ടിരുന്നു.കടൽത്തീരത്തിനടുത്തുള്ള മരച്ചുവട്ടിൽ ഓട്ടോ നിർത്തി രജീഷ് തിരിഞ്ഞു നോക്കി. മൗനമായി ഒന്നു തലയിളക്കി രണ്ടു പേരും യാത്ര പറഞ്ഞു.
രജീഷ് ഫോണെടുത്തു നോക്കി.
“എന്തെങ്കിലുമൊന്ന് പറയൂ.” പ്രമീള.
എന്തു പറയണമെന്നറിയില്ല.എങ്കിലും അവളുടെ സന്ദേശം ഒരു സന്തോഷമാണ്. നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നാലെ നടക്കുകയാണെന്നറിയാമെങ്കിലും ആ നടത്തത്തിന്റെ ക്ഷീണമയാളെ ഉറക്കുന്നുണ്ട്.
“പ്രമീളേ ..എനിക്കാഗ്രഹമുണ്ട്. സാഹചര്യം നിനക്കറിയാമല്ലോ. ”
” ഞാനൊരു ഭാരമാവില്ല രജീഷേട്ടാ.അത്യാവശ്യം തുന്നലൊക്കെ എനിക്കുണ്ട്. ഞാനതു കൊണ്ട് ജീവിച്ചു കൊള്ളാം.:
“അതു മാത്രമല്ലല്ലോ.”
” പ്രായം? നാല്പതു കഴിഞ്ഞതല്ലേയുള്ളു.”
“അതും മാത്രമല്ല.”
“ഡി പ്രഷൻ?മരുന്ന്?”
“മനോരോഗിയെന്ന് മുദ്ര ചാർത്തപ്പെട്ട വനാണു ഞാൻ. ഡോക്ടർ പറയും എനിക്കു തുറന്നു സംസാരിക്കാൻ ഒരാളെയാണു വേണ്ടതെന്ന്.പക്ഷേ അതിനു നിന്റെ ജീവിതം ചോദിക്കാൻ പാടില്ലല്ലോ.ഇതിങ്ങനെ പോകട്ടെ.”
രജീഷന്റെ കണ്ണിലെ വിളക്കണഞ്ഞതു പോലെ ഒരു നിമിഷം തോന്നി.കൈകൾ വിറയ്ക്കുന്നു.ആരോ വന്ന് തട്ടി വിളിച്ചിട്ടു. ഓട്ടം പോകുന്നില്ലെന്നു പറഞ്ഞ് രജീഷ് തല കുമ്പിട്ടിരുന്നു.
ഏറെ നേരം കഴിഞ്ഞപ്പോഴാണ് രജീഷ് അമ്മയെക്കുറിച്ചോർത്തത്.പകൽ അമ്മയെ നോക്കാമെന്ന് ഏറ്റ സ്ത്രീ ഇപ്പോൾ പോയിട്ടുണ്ടാകും.അയാൾ ഓട്ടോ സ്റ്റാർട്ടു ചെയ്തു.പട്ടണമപ്പോഴും തിരക്കിൽ തിളച്ചു കൊണ്ടിരുന്നു.
വൈകിയതിന് അമ്മയ്ക്കു നീരസം തോന്നുമെന്നാണ് രജീഷ് കരുതിയത്.അമ്മയുടെ കണ്ണിൽ പരിഭവമില്ലായിരുന്നു.പതിവില്ലാത്ത വിധം രജീഷിന്റെകൈ പിടിച്ച് അമ്മ രജീഷിനെത്തന്നെ നോക്കിയിരുന്നു.എന്താണെന്ന ചോദ്യത്തിന് ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു മറുപടി.
കുളിച്ച് വസ്ത്രം മാറി രജീഷ് വീണ്ടും ഫോൺകൈയിലെടുത്തു.പ്രമീള അയച്ച ചില സന്ദേശങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചു.
…… ജീവിതത്തിന്റെ നിറമില്ലാത്ത ഏടുകൾ മറച്ചു മറച്ചു പോകുമ്പോൾ ചിലപ്പോഴെങ്കിലും അതിൽ നിറം കലർത്താൻ നമ്മൾ ആഗ്രഹിക്കാറുണ്ട്.ആദ്യത്തെ പരിചയപ്പെടൽ തൊട്ട് എല്ലാം മറക്കാതെ മനസ്സിൽ കിടക്കുന്നു.ഇതു പോലെ രജീഷേട്ടൻ ജീവിതത്തോട് ഒട്ടി നിൽക്കും എന്നു ഞാൻ അന്നു കരുതിയതേയില്ല. സ്നേഹ വാക്കുകൾ അധികം പറഞ്ഞിട്ടില്ല.എന്നിട്ടും മനസ്സിനെ പൂർണമാക്കാൻ കഴിയുന്ന എന്തൊക്കയോ രജീഷേട്ടനിൽ ഉണ്ടെന്നു എനിക്കു തോനി.രജീഷേട്ടനുമാത്രം നൽകാൻ കഴിയുന്ന സ്നേഹം. സ്നേഹിക്കപ്പെടുന്നത് എങ്ങനെയെന്ന് ഞാനറിഞ്ഞു….
ഹൃദയത്തിൽ തൊട്ടു വിളിക്കും പോലെ രജീഷ് പ്രമീളയ്ക്കു മെസേജയച്ചു
…പ്രമീ… ആ വിളിക്ക് പ്രമീളയും കാത്തിരിക്കുകയായിരുന്നു.
“ദുരിത ജീവിതത്തിലേക്കാണ് വിളിക്കുന്നതെന്ന് എനിക്കറിയാം. വേദനിക്കുന്ന രണ്ടു മനസുകൾകൈകോർത്ത് ഒരു യാത്ര ജീവിതത്തിന്റെ അവസാനമെന്തെന്ന് അറിഞ്ഞ് ജീവിച്ചവരാരുമില്ലല്ലോ..”
രജീഷ് അയച്ച അവസാന സന്ദേശം അതായിരുന്നു.
വിലാസിനി രാജീവൻ
ഹൃദയസ്പർശിയായ ഒരു പ്രണയം
മനസ്സിലങ്ങനെ ഒരു വലിയ നോവ് ആയി നിൽക്കുകയാണ്
വിലാസിനി രാജീവന് എല്ലാ ആശംസകളും നേരുന്നു
ഇനിയും നല്ല നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ.