
സായന്തനത്തിൻ മടിത്തട്ടിലിന്നു നാം
പോയ കാലങ്ങളയവിറക്കീടക്കവേ,
കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരു
യാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.
അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചു
ചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.
നന്മതൻ തോളിൽ കുരിശു കയറ്റിയ
ഉന്മാദമാർന്ന ലോകത്തു ജീവിച്ച നാം
കണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങു
കൊണ്ടാടിടുന്നു കപടദൈവങ്ങളെ.
ഏതൊരളവിലും ക്രൂരത പേറിടും
ഭീതിദമാം പ്രതിഭാസമല്ലോ നരൻ!
ബുദ്ധി വളർന്നു വികസിച്ച മർത്ത്യത
യുദ്ധക്കളത്തിൽ മരിക്കുന്നു നിത്യവും.
സത്യധർമ്മാദി വളരാൻ മടിക്കുന്ന
മൃത്യുകുടീരമായ് മാറുന്ന ഭൂമിയിൽ
കാത്തിരിക്കുന്നു ഞാനന്തിമമാം വിധി
പേർത്തുമോർമ്മിച്ചുകൊണ്ടീ ദശാസന്ധിയിൽ.
വിട്ടു പിരിയണമെന്താകിലും നമ്മൾ,
ഒട്ടുമിറങ്ങാൻ മടിയില്ലെനിയ്ക്കിനി.
അൻപോടെ നീയെൻ കരം ഗ്രഹിച്ചീടിലും
മുമ്പേ പടിയിറങ്ങുന്നു ഞാനോമലേ!
പിൻവിളി വേണ്ട,യെൻ ദേഹം തണുക്കവേ,
പിൻവലിച്ചേക്കുക നിൻ കരപല്ലവം!
മംഗളാനന്ദൻ ടി.കെ.