
വീര്യം കുറഞ്ഞ മദ്യങ്ങൾക്കും പാനീയങ്ങൾക്കും കുറച്ച നികുതിയാണല്ലോ മിക്കവരുടേയും ഉറക്കം കെടുത്തുന്നത്? നികുതി കുറച്ചാൽ സംസ്ഥാന വരുമാനം കുറയും എന്നാധി പിടിക്കുന്നവരും, വരും തലമുറയെ മദ്യ സംസ്കാരത്തിലേയ്ക്ക് തള്ളിവിടും എന്ന് വിലപിക്കുന്നവരും എന്ന് വേണമെങ്കിൽ നമുക്കവരെ തരം തിരിക്കാം.
സംസ്ഥാനത്തിന്റെ വായനാശീലമുള്ള അത്യാവശ്യം അറിവുണ്ടെന്നു പൊതുവേ എല്ലാവരും കരുതുന്ന ഒരു ധനമന്ത്രിയുടേയും അനുബന്ധ പ്രവർത്തകരുടേയും ആലോചിച്ചെടുത്ത ഒരു തീരുമാനം ആകുമല്ലോ അത്. ഒരു രൂപ വിലയിൽ ചോക്കലേറ്റ് നിർമ്മിച്ചു വിൽക്കുന്ന കമ്പനിയും ലാഭത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് ചിന്തിക്കാൻ ശേഷിയില്ലാത്തവരാണ് അവർ എന്ന് കരുതാൻ കഴിയില്ല.
കൂടുതൽ വിറ്റുപോകാവുന്ന ഒരു വസ്തുവിന് നികുതി കുറച്ചുകൊടുത്താൽ വരുമാനം കൂടും എന്നതാണ് സത്യം. ഒരു വസ്തുവിന്റെ ലാഭം അതിൽ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാകണമെന്നില്ല. അത് വഴിയുണ്ടാകുന്ന അനുബന്ധ വ്യാപാരങ്ങളിൽ നിന്നുകൂടിയാകാം. ഒരുദാഹരണത്തിന് കേരളത്തെ സംബന്ധിച്ച് ഏറ്റവും നല്ല വരുമാനമാർഗ്ഗങ്ങളിൽ ഒന്നാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷികമായ ഒന്നാണ് മദ്യം എന്നത് നിഷേധിക്കാവാനാത്ത ഒരു സത്യമാണ്.
കുറഞ്ഞ വീര്യമുള്ള പാനീയങ്ങൾ (20% ൽ താഴെ ABV) അമിതമായ ലഹരിയില്ലാതെ ഇന്നു വളർന്നുവരുന്ന മദ്യപാന സംസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള നല്ല മാർഗം തന്നെയാണ്. ഈ പാനീയങ്ങൾ ചിലരിലെങ്കിലും എത്തനോൾ ഉപഭോഗം നിയന്ത്രിക്കാൻ പ്രചോദനമായേക്കാം. അതുവഴി അമിതമായ മദ്യപാനത്തിന്റെ അപകടങ്ങൾ, മദ്യപാനം വഴിയുണ്ടാകുന്ന രോഗങ്ങൾ അല്ലെങ്കിൽ ആക്രമണം പോലുള്ള ശാരീരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ എന്നിവയിൽ ഗണ്യമായ കുറവുണ്ടായേക്കാം.
ഉപഭോക്താക്കൾക്ക് അമിത മദ്യപാനം മൂലമുണ്ടാകുന്ന ഹാംഗ് ഓവറുകളും ക്ഷീണവും കുറയ്ക്കുന്നതിനും കുടുംബം, ജോലി, സമൂഹം എന്നിവയുടെ പ്രതിബദ്ധതകളിൽ സജീവമായി ഇടപഴകുന്നതിനും അവസരമുണ്ടാകുന്നതിനും ഇത്തരം മദ്യങ്ങൾ സഹായിക്കും.
കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾ (കുറഞ്ഞ എബിവി വൈനുകൾ അല്ലെങ്കിൽ ബിയറുകൾ പോലുള്ളവ) സാധാരണ മദ്യത്തിന്റെ രൂപം, രുചി, വിപണനം എന്നിവയെ അനുകരിക്കുന്നതിനാൽ, നിലവിലുള്ള മദ്യപാന സംസ്കാരങ്ങൾ മാറ്റപ്പെടുവാൻ സമയം എടുക്കും എന്നത് ഒരു സത്യം തന്നെയാണ്. എങ്കിലും കാലക്രമത്തിൽ ഇതൊരു നല്ല സംസ്കാരത്തിന് വഴിതെളിക്കും എന്നത് നിസ്സംശയം പറയാൻ കഴിയും.
നമ്മുടെ മദ്യപാന സംസ്കാരമാണ് മാറേണ്ടത്. അല്ലാതെ മദ്യ നയം അല്ല. സമൂഹത്തിൽ ഈ സംസ്‍കാരം മാറ്റുക എന്നത് സർക്കാരുകളുടെ മാത്രം ചുമതലയായി കാണുന്നിടത്താണ് പ്രശ്‍നം ഉദിക്കുന്നത്. നമ്മുടെ മക്കൾ മദ്യത്തിനടിമയാകാതെ നോക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ചുമതലയാണ്. അത് കൃത്യമായി നിർവഹിച്ചാൽ തീരുന്ന പ്രശ്നമേ ഇതിൽ ഉള്ളു. അത് കഴിയാത്തവർ ഇക്കാര്യത്തിൽ വിദഗ്ധരുടെ സേവനം തേടേണ്ടതാണ്. അതിനുള്ള സംവിധാനങ്ങൾ പൂർണ്ണ സൗജന്യമായി ലഭ്യവുമാണ്.
എന്തിലും തടസ്സവാദങ്ങൾ ഉന്നയിക്കാതെ നമ്മുടെ സംസ്ഥാനത്തെ എങ്ങനെയൊക്കെ ഉന്നതിയിലെത്തിക്കാം എന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാം ബാലൻസ് ചെയ്തു വികസനം ഉണ്ടാക്കുക എന്നത് ഒരിക്കലും നടക്കാത്ത ഒരു കാര്യമാണ്. ചില വിട്ടുവീഴ്ചകൾ അനിവാര്യമാണ്.
ഡോ. സുനീത് മാത്യു