

തീയേറ്ററിൽ തന്നെ കാണുവാൻ മോഹിച്ചിരുന്നുവെങ്കിലും നടക്കാതിരുന്നത് കൊണ്ട് OTT റിലീസ് നു കാത്തിരിക്കുകയായിരുന്നു. കാരണങ്ങൾ ധാരാളം ഉണ്ട്.
* ക്രൈം ത്രില്ലർ വായിക്കുവാൻ തുടങ്ങിയ കാലത്ത് പിടിച്ചിരുത്തിയ ബോറടിപ്പിക്കാതിരുന്ന എഴുത്തുകാരൻ ലാജോ ജോസ് ന്റെ പുസ്തകത്തിന്റെ മൂലകഥ ആയത് കൊണ്ട്.
* അമൽ നീരദ് സിനിമ ആയത് കൊണ്ട്
* വളരെയേറെ ആരാധന തോന്നിയ അഭിനേത്രിയായ, ജ്യോതിർമയിയുടെ തിരിച്ചുവരവ്..
കഥ ഏതാണ്ട് ഒക്കെ കുറേ അറിയാമായിരുന്നു. എന്നിട്ടും, ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കാതെ മുഴുവനും കണ്ടുതീർക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ സിനിമ കാത്തിരുന്ന ആളെന്നുള്ള നിലയിൽ സന്തോഷം ഉണ്ട്..
എന്റെ wow factor ഉറപ്പായും ജ്യോതിർമയ് തന്നെ ആയിരുന്നു. ”
റൂത്തിന്റെ ലോകം ” വായിക്കുമ്പോൾ ആശ്ചര്യപ്പെട്ട കാര്യം റൂത്തിനുള്ളിലേക്ക് വായനക്കാരെ ആകർഷിക്കുവാൻ എഴുത്തുകാരന് കഴിയുന്നുണ്ടല്ലോ എന്ന് തന്നെ ആയിരുന്നു. അതേ എഫക്ട് നൽകുവാനും റീത്തു ( സിനിമയിലെ പേര് ) വിന് ഇനി വേറെ ഒരു മുഖവും ചേരുകയില്ല എന്ന് തോന്നിപ്പിക്കുംവിധം ജ്യോതിർമയ് അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്.
മിക്കവാറും തോന്നാറുള്ളതും അങ്ങനെ തന്നെയാണ്. ഒരാൾ ചെയ്തു വെച്ച കഥാപാത്രത്തിന് പകരം ഇനി ആരും ഇല്ലെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുംവിധം ആയിരിക്കണം, cast selection ഉം, അഭിനയവും.
എന്ന് പറയുമ്പോൾ, തന്നെ പറയേണ്ട മറ്റൊരു കാര്യം, ഫഹദ് ഫാസിൽ അവതരിപ്പിച്ച പോലീസുകാരന്റെ റോൾ. അത് അദ്ദേഹം തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നി. അതേ തോന്നൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച കഥാപാത്രത്തിനും തോന്നി.
വില്ലനിലെ വില്ലനിസം അവതരിപ്പിക്കുന്നതിൽ അത്ര നന്നായില്ലയെന്നും തോന്നി. അതുപോലെ തന്നെ Background score. “സ്തുതി” എന്നുള്ള പാട്ടിനു ഉണ്ടായിരുന്ന ഒരു ഫീൽ സിനിമയിൽ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് ഒരു സംശയം ആയിരുന്നു.
സിനിമ കണ്ടു കഴിഞ്ഞ ഉടനെ, ഒരിക്കൽ കൂടി ” റൂത്തിന്റെ ലോകം ” വായിക്കാൻ ആണ് തോന്നിയത്. വീണ്ടും അത് വായിക്കുകയും ചെയ്തു. സിനിമ കണ്ടിട്ട് പുസ്തകം വായിച്ചപ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് തിരക്കഥയിൽ ഉണ്ടായതെന്ന് ശ്രദ്ധിച്ചു വായിക്കുന്നതിൽ ഒരു പുതിയ വായനാനുഭവം ഉണ്ടായിരുന്നു..!
ചെകുത്താൻ സൃഷ്ടിക്കുന്ന ഇല്ലായ്മ യുടെ വിശ്വാസ്യത ഉണ്ടാക്കുന്ന നിശബ്ദതയുണ്ടല്ലോ അത് സൃഷ്ടിക്കാൻ റീത്തു ( റൂത്ത് )ന് കഴിഞ്ഞിട്ടുണ്ട്….!
ഹൈഡ്രേഞ്ചിയയും കോഫീഹൗസ് ഉം ഒക്കെ സിനിമ ആയേക്കുമെന്നുള്ള പ്രതീക്ഷയോടെ….
ഹരിത. ആർ.