

നിത്യഹരിതയായ് നിൽക്കുന്നിതെന്നുടെ
ഹൃത്തടത്തിൻ്റെ സ്പന്ദനം കൈരളീ
എത്ര വർണ്ണനയേറ്റുവാങ്ങി നീയെന്നും
തൃപ്തിയായില്ലതിലൊന്നും ഞാനുമേ.
എത്ര വശ്യമീ സൗന്ദര്യലഹരിയിലത്ര
ഞാനും മയങ്ങിവീണീടവേ
ഏതപൂർവ്വ സുകൃതമോയീവിധം
നിന്നിലായങ്ങു ജന്മമെടുക്കുവാൻ
നിൻ മനോജ്ഞതയിലൊഴിഞ്ഞിടും
വന്നു ചേരുമഴലുകളേതുമേ
വാക്കുകൾക്കതീതമീ സൗന്ദര്യം
വാഴ്ത്തിടട്ടേ ഞാൻ നിന്നപദാനങ്ങൾ.
പച്ചപ്പട്ടാട ചാർത്തി നീയിപ്പൊഴും
പിച്ചവയ്ക്കുന്നു പൈതലെപ്പോലവേ
മങ്ങുകില്ല നിൻ വർണ്ണമൊരിക്കലും
മന്നിലീ മർത്ത്യനങ്ങുള്ള കാലം വരെ
എന്തു ഞാനേകേണ്ടൂ ജന്മദിനമിതിൽ
എന്നാത്മ മിത്രമീക്കവിതയതല്ലാതെ.
ജയേഷ് പണിക്കർ