

ഇന്നലെകളിൽ ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ.?
ഇന്നിന്റേതായതൊന്നും അവരിലേക്ക് എത്തപ്പെട്ടിട്ടില്ല.
മഴയും, വെയിലും, മണവും, നിറവും,
ഒക്കെയും ഇന്നലെകളിലേക്ക് മാത്രമായി
ഒതുങ്ങിപ്പോയവർ
അംഗ സംഖ്യ നോക്കി വീതിച്ചുകിട്ടുന്ന
രണ്ടു വറ്റു ചൂടുകഞ്ഞിക്കൊപ്പം
ഞരടിയുടയപ്പെടുന്ന കാന്താരിമുളകിന്റെ എരിവിൽ
രുചികളിൽപോലും കഴിഞ്ഞകാലത്തിന്റെ
മധുരം നുകരുന്നവർ.
ഇപ്പോഴും ഉള്ളിലുറങ്ങുന്ന ഒരു നനുത്ത
പ്രണയത്തിന്റെ കുളിരിൽ വിരൽതുമ്പു തൊട്ടു നടക്കുന്നവർ.
വെന്തുരുകുന്ന കറുത്ത പാതകളിൽ
നഗ്നപാദരായി നിൽക്കുവാനാകാതെ
ഇരുവശങ്ങളിലും ശീമക്കൊന്നകളും, ചെമ്പരത്തികളും
നിത്യവസന്തമൊരുക്കി അതിരുകൾതീർത്ത
പഴയ മൺവഴിയുടെ തണുപ്പ് തേടുന്നവർ.
ചുറ്റുമൊന്നു മിഴിതുറന്നു നോക്കു
കാലൻ കുടയുടെ പിടി,
ഊന്നു വടിയെന്നപോലെ കൈയ്യിൽ മുറുകെപ്പിടിച്ചു
നമുക്കു മുൻപേ നടന്നു പോകുന്നുണ്ടവർ
ഇന്നലെകളിൽ ജീവിക്കുന്നവർ.
ശ്രീലാൽ ശ്രീലയം