

ഇന്നലെയുറക്കത്തിൽ
എന്റെ മരണം കണ്ട് ഞാൻ
ഞെട്ടിയുണർന്നു നോക്കി
തലയ്ക്കു പകരം കണ്ടതൊരു
ബലിക്കല്ലിലേക്ക് കൊണ്ട്
പോകാൻ കരുതി വച്ചോരാടിന്റെ
തലയുമുടലിനു പകരം
വറ്റി വരണ്ട നീർച്ചോലയുമായിരുന്നു..
ചോര ചാലു പോലെ
ഒഴുകി വരുന്നുണ്ടായിരുന്നു..
മഴയ്ക്ക് മുന്നേ ചത്ത
മൂന്ന് ഈയാം പാറ്റകൾ
ചോരപ്പുഴയിൽ ഒഴുകി പോകാതെ
പിടിച്ചു നിൽപ്പുണ്ടായിരുന്നു..
ചിറകൊടിഞ്ഞ മഴയ്ക്ക്
പകരം വയ്ക്കാനില്ലാതെ
വെളുത്ത രക്തത്തിന്റെ
മുഷിപ്പിക്കുന്ന
മൂക്ക് തുളക്കുന്ന
ഗന്ധം പരത്തുന്ന പാറ്റകളെ തിന്നാനെത്തുന്ന
ശവംതീനിയുറുമ്പുകൾ
എനിക്കൊരു പായ
നീർത്തി ഇട്ടിരുന്നതിലാണ്
ഞാൻ കിടന്നുറങ്ങുന്നത്..
എന്റെ ശരീരത്തിനാകെ
ഇന്നലെ പൂത്തു വാടിയ
ശവംനാറി പൂക്കളുടെ മണം..
തുടയിടുക്കിൽ തിരുകിയ
ഒരു മുഷിഞ്ഞ മുണ്ടിൽ
നിറഞ്ഞു കവിഞ്ഞൊഴുകുന്ന
കട്ട പിടിച്ച രക്തമെന്റെ
പാവാടയിൽ വരച്ചിട്ട ചിത്രം
ഒരുഗ്രസർപ്പത്തിന്റെ പോലെയായിരുന്നു..
ആകെയുഷ്ണിച്ചു വിയർത്തു
ഞാൻ ഞെട്ടിത്തരിച്ചു
നോക്കുമ്പോൾ
ഒരലക്കുകാരി മുഷിഞ്ഞ
കറുത്ത് പിഞ്ഞിയ
വസ്ത്രങ്ങളെ കോരിയെടുത്തു
നടന്നു പോകുന്നു..
എന്റെയുടലും നിഴലായി
ഇഴ പിരിഞ്ഞു പോകുന്നു..
വീണ്ടുമിരുട്ടിൽ എനിക്ക്
കനം വയ്ക്കുന്നു..
ഒറ്റയ്ക്ക് വള്ളി പൊട്ടിയ
ചെരിപ്പും ഏത്തി വലിച്ചു
പൊട്ടിയ കുപ്പിച്ചില്ലിന്
മുകളിലൂടെ വെളുത്ത
രക്തം പുറംതള്ളി
ഞാൻ നടന്നു നീങ്ങുന്നു..
ആതിര തീക്ഷ്ണ