

കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി. വാർഡന്റെ പതിവ് സന്ദർശനം ഓരോ റൂമിനു മുന്നിലും തുടങ്ങി.
തടവുകാർ പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു. നൂറ്റിപ്പത്താം റൂമിൽ മാത്രം അനക്കമില്ല. അതു രോഹിണിയുടെ റൂമാണ്. വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.
“സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി..എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ? ”
അവളോർത്തു പള്ളിയുറക്കം ഉറങ്ങാൻ മാത്രം രാത്രി താൻ ഉറങ്ങാറുണ്ടോ. ഉറക്കം നഷ്ടമായി വർഷങ്ങൾ കഴിഞ്ഞു.
രോഹിണി മുകളിലെ ഭിത്തിയിൽ കണ്ണുറപ്പിച്ചു കിടക്കുകയാണ്.
പന്ത്രണ്ട് വർഷം ആയി തന്റെ സ്വപ്നങ്ങൾ നഷ്ടമായിട്ട്. പന്ത്രണ്ടു വർഷം എത്ര വേഗം പോയി. കോടതി വിധിച്ച ജീവപരന്ത്യകാലയളവ്.
അവളുടെ ആ ഓർമ്മകൾ പിന്നിലേക്ക് പോയി. അന്നത്തെ ആ ദിവസം..
വലിയൊരു സ്കൂൾ. അതിലെ ക്ലാസ്സ് റൂമിൽ രോഹിണി ക്ലാസ്സ് എടുക്കുകയാണ്. കുട്ടികൾ എല്ലാം അവളെ നോക്കി ഇരിക്കുന്നു..
“എടി രോഹിണി എണീക്ക് നേരം പരപരാ വെളുത്തത് കണ്ടില്ലേ ?”
അവൾ ഞെട്ടി ഉണർന്നു. അപ്പോൾ സ്കൂൾ എവിടെ? ഹോ…സ്വപ്നം ആയിരുന്നോ?
തന്റെ ജീവിതം ജയിലിൽ ആണെന്ന കാര്യം അവൾ മറന്നു. ജീവിതം ഇവിടെ എത്തിയ നാൾവഴികൾകളാണ് അവളുടെ ഓർമ്മയിൽ.
“അമ്മേ രാത്രി മൊത്തം പഠിക്കുകയായിരുന്നു. ലാസ്റ്റ് എക്സാം ആണമ്മേ അടുത്ത ആഴ്ച . വെളുപ്പിനാ ഉറങ്ങീത്. ”
“എടി കിണ്ണാണ്ണം പറയാതെ. എണിറ്റു മുറ്റമടിക്ക്. നീയൊക്കെ പഠിച്ചു എന്ത് ആവാനാ? ”
“അമ്മേ എനിക്കു പഠിച്ചു ടീച്ചർ ആവണം.. ”
രോഹിണി ടി ടി സി പഠിക്കുകയാണ്..
“മിണ്ടാതെ ഇരിക്ക് പെണ്ണേ അവളുടെ ഒരു ടീച്ചർ. നാളെ മുതൽ എന്റെ കൂടെ പണിക്കു പോരണം ”
അവളുടെ അമ്മക്ക് അവൾ പഠിക്കുന്നതു തീരെ ഇഷ്ടമല്ല.
“എടി എനിക്കിന്ന് ദൂരെയാണ് പണി. നേരത്തെ പോകണം. വേഗം മുറ്റമടിച്ചു കഞ്ഞി വച്ചു മുത്തശ്ശിക്കു കൊടുക്ക്. ” അതു പറഞ്ഞു അവർ പണിക്കു ഇറങ്ങി.
രോഹിണിക്ക് അമ്മയും മുത്തശ്ശിയും മാത്രമേയുള്ളൂ. അച്ഛൻ ആരാന്നു കൂടി അറിയില്ല. അമ്മ പണിക്കു പോയിടത്തെ കൂടെ പണി ചെയുന്ന ആളുമായ് ലോഹ്യത്തിലായി. അങ്ങനെ ജനിച്ചത് എന്നാണ് കേട്ടറിവ്. അമ്മയുടെ സ്വഭാവം കാരണം വിട്ട് പോയി എന്നും. അച്ഛനെ പറ്റി അവൾ ചോദിക്കാറുമില്ല.
അമ്മ പോയതിനുശേഷം അവള്‍ മറ്റു ജോലികളിലേക്കു കടന്നു. പണിയൊക്കെ ഒതുക്കി കിടപ്പിലായ മുത്തശ്ശിയുടെ ദേഹം തുടച്ചു. നല്ല മുണ്ട് ഉടുപ്പിച്ചു. കഞ്ഞിയും കൊടുത്തു കിടത്തി.
ക്ലാസ്സ് കഴിഞ്ഞാൽ അമ്മയുടെ കൂടെ പണിക്കു ചെല്ലാനാണ് അമ്മ പറഞ്ഞിട്ടുള്ളത്. എങ്ങനെയും എക്സാം കഴിഞ്ഞു റിസൾട്ട് വന്നാൽ മതിയായിരുന്നു.
ലക്ഷ്മിമിസ്സ് തന്റെ അവസ്ഥ കണ്ടിട്ട് നഗരത്തിലെ പ്രൈവറ്റ് സ്കൂളിൽ കേറാൻ സഹായിക്കാം എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. അവിടെ തന്നെ ഹോസ്റ്റലിൽ നിൽക്കുകയും ചെയ്യാം.
അമ്മ വാർക്കപ്പണിക്കാണ് പോകുന്നത്. ജോലിക്കു പോകാൻ തനിക്കു മടിയില്ല. പക്ഷെ, അമ്മയുടെ കൂടെ എങ്ങിനെയാ? അമ്മ ചീത്തയാണെന്നാണ് എല്ലാവരും പറയുന്നത്. അമ്മയുടെ കയ്യിൽ എപ്പോഴും നിറയെ കാശുണ്ടാവും, കൂലിപ്പണിക്കു പോയാൽ ഇത്രയും പൈസ കിട്ടോ?
അറിയില്ല. തനിക്ക് വിലകൂടിയ ഡ്രസ്സുകൾ നല്ല ഭക്ഷണം, എല്ലാം അമ്മ തരും. അടുത്ത വീട്ടിലെ ചേച്ചിമാരോട് ഒന്നും അമ്മ കൂടൂല്ല, പക്ഷെ, മിക്ക ചേട്ടന്മാരുമായും അമ്മ കൂട്ടാണ്.
രാത്രി, ഭക്ഷണം കഴിഞ്ഞാൽ മുത്തശ്ശിയുടെ മുറിയിൽ പോയി കിടക്കും, അമ്മ ആ മുറി പുറത്തുനിന്നു പൂട്ടുകയും ചെയ്യും. പിന്നെ ഇപ്പുറത്ത് ആരുടെയൊക്കെയോ അടക്കി പിടിച്ച സംസാരം കേൾക്കാം, പക്ഷെ നേരം വെളുത്ത് കഴിഞ്ഞാൽ ആരെയും കാണുകയുമില്ല.
ആരൊക്കെയാണാവോ? ഒരാളെ തനിക്ക് അറിയാം. രാഘവൻ ചേട്ടൻ, അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ. ഇവിടെ അടുത്ത് തന്നെയാണ് താമസം. നാട് വേറെങ്ങോ ആണ്.
വാർക്ക പ്പണിയുടെ കോൺടാക്ർ ആണ്. പക്ഷെ, രാഘവൻ ചേട്ടനെ തനിക്കിഷ്ടമല്ല. കട്ടി മീശയും, ചോരച്ച കണ്ണുകളും, മദ്യത്തിന്റെ നാറ്റവും. അമ്മയെ കാണാനാണ് എന്നും പറഞ്ഞ് എപ്പോഴും വരും, കൂടുതലും അമ്മയില്ലാത്ത സമയം നോക്കിയെ വരൂ. വന്നാൽ പിന്നെ പോവേമില്ല. വീട്ടിൽ അധികാരത്തോടെ കയിറി ഇരിക്കും.
അമ്മയുണ്ടെങ്കിൽ തന്നെ, തന്നെയായാണ് നോട്ടമിടുന്നത്, അറിയാതെയെങ്ങാനും അടുത്ത് ചെന്നുപെട്ടാൽ തീർന്നു, പിന്നെ നല്ല ‘വാത്സല്യം’ ആയിരിക്കും, ഇതൊക്കെ കണ്ടാലും അമ്മ അയാളെ ഒന്നും പറയില്ല, നിന്നു ചിരിക്കെയുള്ളു. പിന്നെ തനിക്ക് ആകെ ഒരു ആശ്രയം, കണ്ണുകാണാത്ത കിടപ്പിലായ മുത്തശ്ശി മാത്രമാണ്. അയാൾ വന്നാൽ താൻ മുത്തശ്ശിയുടെ അടുത്ത് തന്നെയായിരിക്കും.
അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് അന്ന്
” രോഹിണിക്കുട്ടി ഉറങ്ങുകയാണോ”
ഒരു ചോദ്യവും, ഇരുതോളിലും പിടിച്ച് ഒരു കുലുക്കലും.
രോഹിണി ഞെട്ടിയുണർന്നു. രാഘവൻ ചേട്ടനാണ്, ഇയാളെപ്പോൾ എത്തി? അവൾ ചാടിയെണീറ്റു, അവളെ ചെറുതായി വിറക്കാൻ തുടങ്ങി, അമ്മയില്ലാത്ത സമയം നോക്കിയാണ് വന്നിരിക്കുന്നത്, അമ്മക്കിന്ന് ദൂരെയാണ് ജോലി. അറിഞ്ഞു കൊണ്ടു തന്നെ ആണ് വരവ്.
“അമ്മ ഇവിടെയില്ല. പണിക്ക് പോയി ”
“അയ്യോ, അമ്മയില്ലേ? ഞാൻ അമ്മയോടൊരു കാര്യം പറയാൻ വന്നതാണ്.. ഇനിയെന്തുചെയ്യും?”
അയാൾ വല്ലാത്തൊരു നഷ്ടബോധത്തോടെ അടുത്തു കണ്ട കസേരയിലേക്ക് ഇരുന്നു, രോഹിണിയെ ആകെയൊന്നു നോക്കി, പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. അതിലവൾ വളെരെ സുന്ദരി ആയിരിക്കുന്നു. അയാളുടെ മുഖത്ത് വല്ലാത്തൊരു തിളക്കം.
കെണിയിൽ പെട്ട ഇരയെ കണ്ട വേട്ടക്കാരന്റെ കണ്ണിലെ തിളക്കം.
“രോഹിണിക്കുട്ടി പോയിട്ട് ഇത്തിരി സംഭാരം എടുത്തോണ്ട് വാ വല്ലാത്ത ദാഹം എന്തൊരു ചൂടാണ് പുറത്ത് ”
അവൾ അടുക്കളയിലേക്കു നടന്നു, അടുക്കളയിൽ കടന്ന് വാതിൽ അടച്ചു സാക്ഷയിട്ടു. അവളെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു, ദൈവമേ, എന്തു ചെയ്യും, അയാളുടെ ഈ വരവ് വെറുതെയല്ല, കരുതിക്കൂട്ടി തന്നെയുള്ള വരവാണ്, മുത്തശ്ശിയാണെങ്കിൽ, മരുന്ന് കഴിച്ചതുകൊണ്ടുള്ള മയക്കത്തിലും, പെട്ടന്നൊന്നും ഉണരേമില്ല, ഉണർന്നാൽതന്നെ കണ്ണ് കാണാതെ കിടപ്പിലായ മുത്തശ്ശി എന്തുചെയ്യാനാണ്?
ആരേലും വന്നെങ്കിൽ, അവൾ അടുക്കളവാതിൽ തുറന്നു പിന്നിലൂടെ പുറത്തു ഇറങ്ങി. അപ്പുറത്തെ വീട്ടിൽ പോകാം അവിടെ രാധേച്ചി ഉണ്ടാകും. അവിടെ പോയിരിക്കാം.
അടുക്കള വാതിൽ തുറന്നു പുറത്തു നോക്കിയ അവളൊന്നു ഞെട്ടി പുറത്തു മുന്നിൽ രാഘവൻ ചേട്ടൻ നിന്നു ചിരിക്കുന്നു..
“അല്ല രോഹിണിക്കുട്ടി ഇതെന്താ സംഭാരം ചോദിച്ചാൽ ൽ വാതിൽ അടച്ചേ?”
അവൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ആഞ്ഞു. പെട്ടന്നയാളുടെ ബലിഷ്ഠമായ കൈകൾ അവളെകോരി എടുത്തു അകത്തെക്ക് നടന്നു.
“അയ്യോ അമ്മേ ഓടി വരൂ ”
അവൾ വിളിച്ചു കൂവി
“ഒരാളും വരില്ല രോഹിണിക്കുട്ട്യേ കിടന്നു കൂവണ്ട വാ രാഘവേട്ടൻ ഒരൂട്ടം പറയട്ടെ ”
“അയ്യോ എന്നെ വിടൂ ” അവൾ കൈലാലിട്ടടിച്ചു
“നിന്റെമ്മ സമ്മതിച്ചു തന്നെയാണ് വന്നത് ” അയാളൊരു വഷളൻ ചിരി ചിരിച്ചു .
അമ്മ തന്നെ ഇയാളെ പറഞ്ഞയച്ചത് എന്നോ ദൈവമേ തന്റെ അമ്മ ഇത്ര വൃത്തികെട്ടവളാണോ? അവളുടെ മനസ്സിൽ അമ്മയോട് വെറുപ്പ് കുമിഞ്ഞു കൂടി
അയാളവളെ എടുത്തു ബെഡിലേക്കിട്ടു.
പേടിച്ച മാൻപേടയെപോലെ അവൾ മൂലയിൽ ചുരുണ്ടു കൂടി.
അയാൾ അവളുടെ മേലേക്ക് ചാഞ്ഞു.
പെട്ടന്ന് ആണ് അവൾക്ക് ഓർമ്മ വന്നത് തലയണക്കടിയിൽ ഇയാളെ പേടിച്ചു വച്ചിരുന്ന വാക്കത്തിയെ പ്പറ്റി. അവളത് എടുത്തു ആഞ്ഞൊരു വെട്ട്. അയാളുടെ തോളിൽ തന്നെ. പിന്നെ അവിടെ നടന്നത് ദാരികനെ കൊന്ന ഒരു ഭദ്രകാളി താണ്ഡവമായിരുന്നു. അവളാകെ ചോരയിൽ കുളിച്ചു.
അവസാനം അവൾ തളർന്നു നിലത്തിരുന്നു. കൂടെ അവളുടെ മോഹങ്ങളും സ്വപ്നങ്ങളും. ശൂന്യമായ മനസ്സോടെ.
“അല്ല ഇതു വരെ എണീറ്റില്ലേ ”
വാർഡന്റെ ശബ്ദം വീണ്ടും ചിന്തകളെ മുറിച്ചു കൊണ്ടു മുഴങ്ങി.
അവൾ വേഗം തന്നെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
“രോഹിണി ഒന്ന് നിന്നെ ഒരു കാര്യം പറയാൻ ഉണ്ട് ”
ജയിൽ വാർഡൻ പിന്നാലെ എത്തി.
“രോഹിണി ഇന്ന് പത്തു മണിക്ക് നിന്നെ വിട്ടയ്ക്കുകയാണ് . മറന്നു പോയോ? സന്തോഷം ആയില്ലേ? ”
വാർഡൻ രമണി ഓർഡർ നീട്ടി കാണിച്ചു.
“അനാഥ ആയ ഞാൻ എങ്ങോട്ട് പോകാൻ ആണ് രമണി സാറെ ? ”
“എങ്ങനെ ആയാലും ഇവിടെ നിന്ന് പോയല്ലെ പറ്റു ?”
പത്തു മണിക്ക് അവളുടെ സാധങ്ങൾ, ജയിലിൽ ഇതുവരെ ജോലി ചെയ്ത പൈസ എല്ലാം തിരിച്ചു കൊടുക്കുമ്പോൾ രമണി പറഞ്ഞു.
“നിന്നെ കാത്തൊരു ആൾ പുറത്ത് നിൽക്കുന്നുണ്ട് ”
“ആരാണ് സാറേ?”
“രാജശേഖരൻ എന്നാണ് പേര് . ആരാ ഒന്നും പറഞ്ഞില്ല. ”
ആരാണ് രാജശേഖരൻ? അങ്ങനെ പേര് കേട്ടിട്ടില്ലല്ലോ അവളാ പേര് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. ഇനിയിപ്പോ അമ്മ എന്ന സ്ത്രീ പുതിയ ആളെ പറഞ്ഞയച്ചോ?.
വരട്ടെ എന്നാപ്പിന്നെ ഇവിടെ തന്നെ ജീവിതകാലം കഴിയാലോ..
പുറത്തു കടന്നപ്പോൾ അവളെയും കാത്ത് നിൽക്കുന്ന മധ്യവയസ്സുള്ള അയാളെ അവൾ കണ്ടു….
“മോളെ” അയാൾ വിളിച്ചു.
അവളെ കൊണ്ടു പോകാൻ വന്ന രാജശേഖരനെന്ന ആ മനുഷ്യൻ അവളുടെ അച്ഛനായിരുന്നു. അവളെ അറിഞ്ഞു വന്ന അവളൊരിക്കലും കാണാത്ത അവളുടെ അച്ഛൻ .
“മോളെ അച്ഛൻ എല്ലാം അറിയാൻ വൈകിപ്പോയി. അമ്മയുയുടെ ദുർനടപ്പ് കാരണം ആയിരുന്നു അച്ഛൻ അമ്മയെ വിട്ടു പോയത്. ഇപ്പോൾ വീണ്ടും ഈ നാട്ടിൽ എത്തി അമ്മയെ അന്വേഷിച്ചു വന്നപ്പോൾ ആണ് എല്ലാം അറിഞ്ഞത്. മോൾ അച്ഛന്റെ കൂടെ വരണം. അച്ഛന്റെ മോളായി വരൂ പോകാം”.
അവൾ പതുക്കെ തലയാട്ടി. അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.
ഉമാ എസ് നാരായണൻ