ആണവ കോപം: അശാന്തിയുടെ വർഷാരംഭം

ആധുനിക ഭൂരാഷ്ട്രീയത്തിലെ ഏറ്റവും അസ്ഥിരമായ ഒരു വിള്ളലാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത. 1979 ലെ ഇറാനിയൻ വിപ്ലവത്തെത്തുടർന്നാണ് ഇവരുടെ ബന്ധം ഇത്രയേറെ വഷളായത്.

പരസ്പരവിരുദ്ധങ്ങളായ കാഴ്ചപ്പാടുകളിൽ നിന്നാണ് ഈ സംഘർഷം ഉടലെടുക്കുന്നത്. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ഇസ്രായേലിന്റെ നാശത്തിന് ആഹ്വാനം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവ കാരണം ഇറാനെ ഒരു അസ്തിത്വ ഭീഷണിയായി ഇസ്രായേൽ കാണുന്നു.

തങ്ങളുടെ ദിവ്യാധിപത്യ ഭരണത്തിൻ കീഴിൽ, ഇറാൻ പലസ്തീൻ പ്രതിരോധത്തിനനുകൂലമായും സയണിസത്തിനെതിരായും നിലകൊള്ളുന്നു. ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂത്തികൾ തുടങ്ങിയ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നു. ഇതെല്ലാം ഇസ്രായേൽ വെല്ലുവിളികളായാണ് കാണുന്നത്.

2015 ലെ ഇറാൻ ആണവ കരാറിൽ (JCPOA ) നിന്ന് യുഎസ് 2018 ൽ പിൻമാറിയത്,  ആയുധ നിലവാരത്തിലേക്ക് യുറേനിയം സമ്പുഷ്ടമാക്കാൻ ഇറാനെ പ്രേരിപ്പിച്ചു. ഇത് ഇസ്രയേലിനെ ഭീതിയിലാഴ്ത്തുന്നുണ്ട് എന്നത് തർക്കമറ്റ ഒരു കാര്യം തന്നെയാണ്.

എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം രൂപപ്പെട്ട പ്രത്യയശാസ്ത്രപരവും, മതപരവും, തന്ത്രപരവുമായ എതിർപ്പുകളിൽ നിന്നാണ് ഇറാന് ഇസ്രായേലിനോടുള്ള ശത്രുത പ്രധാനമായും ഉടലെടുത്തത്. അതിനുമുമ്പ്, ഷായുടെ കീഴിൽ, 1948-ൽ ഇറാൻ ഇസ്രായേലിനെ അംഗീകരിക്കുകയും എണ്ണ വ്യാപാരം, സൈനിക സഹകരണം എന്നിവയുൾപ്പെടെ അടുത്ത ബന്ധം നിലനിർത്തുകയും ചെയ്തു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള ഖൊമേനി ഇസ്രായേലിനെ “ചെറിയ സാത്താൻ” എന്നും നിയമവിരുദ്ധമായ “സയണിസ്റ്റ് ഭരണകൂടം” എന്നും മുദ്രകുത്തി, എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ടെഹ്റാനിലെ മുൻ എംബസി പലസ്തീൻ ഓഫീസാക്കി മാറ്റുകയും ചെയ്തു. ജൂത രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന്റെ നിലനിൽപ്പിനെ നിരാകരിക്കുകയും അതിന്റെ നാശത്തെ ഒരു പ്രധാന നയമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇറാന്റെ വിപ്ലവ സിദ്ധാന്തത്തിൽ ഈ നിലപാട് ഉൾച്ചേർന്നിരിക്കുന്നു. ഇത് വർഷം തോറും ഖുദ്സ് ദിനത്തിൽ ആഘോഷിക്കുകായും ചെയ്യുന്നു.

ഇസ്രയേലിന്റെ ജൂത സ്വത്വത്തിനെതിരെ ഷിയ ഇസ്ലാമിക തത്വങ്ങളെ കൂട്ടുപിടിച്ച് മതപരമായ സ്പർദ്ധ ഉണ്ടാക്കുന്നതിൽ ഖൊമേനിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് പരസ്പര അവിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഇസ്രയേൽ വിരുദ്ധ ഗ്രൂപ്പുകളായ ഹിസ്ബുള്ള, ഹമാസ് എന്നിവയെ പിന്തുണയ്ക്കുന്നതിലൂടെ ഇറാൻ മുസ്ലീം ലോകത്തിന്റെ നേതാവായി സ്വയം നിലകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇസ്രായിലിനെയും അവരുടെ യുഎസ് സഖ്യകക്ഷിയെയും തങ്ങളുടെ ആണവ അഭിലാഷങ്ങൾക്കും മിഡിൽ ഈസ്റ്റ് ആധിപത്യത്തിനും തടസ്സങ്ങളായി ഇറാൻ കാണുന്നു. നേരിട്ടുള്ള യുദ്ധം ഒഴിവാക്കാൻ നിഴൽ സംഘർഷങ്ങൾ ഉപയോഗിച്ചിരുന്നു. ആഭ്യന്തരമായി, സാമ്പത്തിക ദുരിതങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വളരെയധികം പണവും ചെലവിട്ടിരുന്നു.

1948-ൽ ഇസ്രായേൽ സ്ഥാപിതമായതു മുതൽ 1979-ലെ ഇസ്ലാമിക വിപ്ലവം വരെ ഇറാനും ഇസ്രായേലും തന്ത്രപരമായ സഖ്യം നിലനിർത്തിയിരുന്ന രണ്ടു രാജ്യങ്ങൾ ആയിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടത് തന്നെയാണ്. അറബ് ദേശീയതയിൽ നിന്നുള്ള ഭീഷണികളും പരസ്പര സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അന്ന് ഈ രാജ്യങ്ങളെ ഒരുമിപ്പിച്ചിരുന്നത്.

ഇസ്രയേലും അമേരിക്കയും ഇറാൻ എന്ന രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണ് എന്ന് ചിലർ നിരീക്ഷിക്കുന്നു. അതുപോലെ, യുഎഇ, ഖത്തർ, ജോർദാൻ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമപ്രകാരം ന്യായീകരിക്കാനാവില്ല. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കുള്ള പ്രതികാരമായി ഇറാന്റെ “ട്രൂ പ്രോമിസ് 4” ന്റെ ഭാഗമായ ഈ നടപടികളിൽ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം തകൃതിയായി നടക്കുന്നു. എന്നാൽ ആ താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നിഷ്പക്ഷ രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടി തന്നെയല്ലേ ഇറാന്റേതും.

ആഴത്തിലുള്ള ചരിത്രപരമായ സംഘർഷങ്ങൾക്കിടയിൽ ഇരുപക്ഷവും സ്വയം പ്രതിരോധം അവകാശപ്പെടുന്നതിനാൽ, നടന്നുകൊണ്ടിരിക്കുന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ “ആരാണ് തെറ്റ് അല്ലെങ്കിൽ ആരാണ് ശരി ” എന്ന് നിർണ്ണയിക്കുന്നത് വളരെ ശ്രമകരമാണ്.

ഈ യുദ്ധത്തിൽ കുടുങ്ങിപ്പോകുന്നത് നിരപരാധികളായ, ഇസ്രയേലിനോടും ഇറാനോടും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവുമില്ലാത്ത നിരപരാധികൾ ആകുന്നു എന്നതാണ് ഏറ്റവും ദുഃഖകരം. ഏറ്റവും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

തയാറാക്കിയത്: ടീം ഇതിവൃത്തം

Leave a Reply

Your email address will not be published. Required fields are marked *