ജ്ഞാനോദയവും മരണവും ആലിംഗനം ചെയ്യുന്നൊരു നഗരം..

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്ന്…. വാരാണസി..

ചരിത്രവും, തത്വവും, ആത്മീയതയും, ഗ്രാമീണതയും, നാഗരികതയും ഒക്കെ അവിടെ ഇങ്ങനെ ഇഴച്ചേർന്ന് കിടക്കുന്നുണ്ട്… യാത്രയോടുള്ള പ്രണയം മനസ്സിൽ കോറിയിട്ട് തന്ന സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്, താങ്കൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നഗരം ഏതാണ് എന്ന്… ഒട്ടും സംശയിക്കാതെ അദ്ദേഹം പറയും അത് വാരാണസി ആണെന്ന്. അതിന് അദ്ദേഹം കൊടുക്കുന്ന മറുപടി ഇങ്ങനെ ആണ് : അവിടെ ശവങ്ങൾ മാത്രമാണ്.. എത്ര മഹാനായാലും അവിടെ വെറും ശവങ്ങൾ മാത്രം.

ശരിയാണ്… ഗംഗനദിയിലേക്ക് ചുവട് വെച്ചിറങ്ങുന്ന നിരവധി ഘട്ടുകൾ. അതിൽ ഏറ്റവും ഒടുവിൽ മണിക്കർണ്ണിക ഘട്ട്. ഒരേ സമയം എത്ര ദേഹങ്ങൾ ആണ് കത്തിയെരിയുന്നത്.. കരച്ചിലുകളോ നിലവിളികളോ ഇല്ലാതെ, പാതി കത്തിയ ശരീരങ്ങൾ തോണ്ടി പുറത്തേക്ക് ഇട്ട് അടുത്ത ശരീരത്തിനായി ഇടം ഒരുക്കുന്നവർ, ശവങ്ങൾക്ക് അലങ്കാരം ഒരുക്കിയ പൂമാലകളെ ഭക്ഷണം ആക്കാൻ ഊഴം കാത്തിരിക്കുന്ന ആടുകളും പശുക്കളും… അങ്ങനെ എരിഞ്ഞു തീരുന്ന ശവങ്ങളുടെ പുകയിൽ ഒരു ദിവസം മുഴുവൻ ജീവിക്കുന്ന മണിക്കർണ്ണിക ഘട്ട്….

സായാഹ്നങ്ങളിൽ പതിനായിരത്തിലധികം ആളുകളുടെ സാക്ഷിയാക്കി ഗംഗയെ ദീപാലൻകൃതമാക്കുന്ന ദശാസ്വമേദ് ഘട്ടിലെ ആരതി… പടവുകളിൽ ആത്മീയവും, സൗഹൃദപരവും, ചരിതപരവും ഒക്കെയായ സംഭാഷണങ്ങളിൽ മുഴുകി ഇരിക്കുന്ന മനുഷ്യർ… ഒരു ചായയിലും ബീഡിയിലും കൊഴിഞ്ഞു പോകുന്ന സമയങ്ങൾ… ദേഹമാശകലം ഭസ്മം പൂശി ഘട്ടുകളിൽ ആളുകളെ കാത്തിരിക്കുന്ന അഘോരികൾ, പത്ത് രൂപയ്ക്ക് നെറ്റിയിൽ നീളത്തിൽ ഭംഗിയിൽ കുറി തൊട്ട് കൊടുക്കുന്ന മനുഷ്യർ… അങ്ങനെ അവിടെ ഓരോ മനുഷ്യനും വ്യത്യസ്തരാണ്… അസ്സി ഘട്ടിൽ തുടങ്ങി മണികർണ്ണിക ഘട്ടിൽ എത്തും വരെ…. പിന്നെയവിടം ഉയിരില്ലാത്ത ദേഹങ്ങൾ മാത്രം… വികാരവും വിചാരവും ഇല്ലാത്ത കൊറേ ദേഹങ്ങൾ….

നിങ്ങളെ ആസ്വാധനത്തിന്റെ കൊടുമുടി കയറ്റാൻ തക്കവണ്ണം അവിടെ ഒന്നുമില്ല. പക്ഷെ എല്ലാത്തിലുമുരി ഏറ്റവും സമാധാനമുള്ള ഒരു അന്തരീക്ഷം അവിടെ കാണാൻ സാധിച്ചു എന്നതാണ് സത്യം.

പടവുകളിലേക്ക് ചേർത്ത് നിരനിരയായി കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ഉണ്ട്. 50 ഉം 100 ഉം രൂപയ്ക്ക് ഗംഗയുടെ മടിത്തട്ടിലൂടെ ഒരു യാത്ര, അത് മനോഹരമായ ഒരു അനുഭൂതിയാണ്.

അഘോരികളുടെ ഒരു വലിയ സംഗമസ്ഥാനം ആണ് ഓരോ ഘട്ടുകളും. പ്രാചീനമായ വസ്ത്രം ധരിച്ചും, വസ്ത്രങ്ങൾ ഒന്നും ധരിക്കാതെയും, ഒരൽപ്പം മോഡേൺ ആയും ഒക്കെ ഉള്ള അഘോരികളെ അവിടെ കാണാൻ പറ്റും. അവരുടെ ഫോട്ടോ എടുക്കാൻ പറ്റില്ല, അതിന് അവർക്ക് പണം കൊടുക്കണം. ഉപജീവനത്തിനു ഇങ്ങനെയും പണം കണ്ടെത്താം എന്ന് സാരം. നെറ്റിയിൽ വ്യത്യസ്ത ഡിസൈൻ കുറികൾ വരച്ചു പണം കണ്ടെത്തുന്നവർ, ഭിക്ഷാടനം, ചെവിയിലെ മെഴുക് വൃത്തിയാക്കി കൊടുക്കുന്നവർ, നടന്ന് ചായ വിൽക്കുന്നവർ, ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നവർ, തോണി തുഴയുന്നവർ, നിർദ്ദേശങ്ങൾ നൽകുന്നവർ,  അങ്ങനെ ഉപജീവനം നടത്താൻ പണം കണ്ടെത്താൻ അവിടെ നൂറ് നൂറ് വഴികൾ ഉണ്ട്. ആരും ആരെയും തുറിച്ചു നോക്കുന്നില്ല, ആരും ആരുടേയും കാര്യങ്ങളിൽ ഇടപെടുന്നില്ല, ഏതേലും ഒരു ഘട്ടിൽ നിങ്ങൾക്ക് മണിക്കൂറുകൾ വിശ്രമിക്കാം, അവിടെ കിടന്നുറങ്ങാം…

വൈകുന്നേരം സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോഴേക്കും അന്തരീക്ഷം ആകെ മാറിമറിയും. അതുവരെ കണ്ട സമാധാനം നിറഞ്ഞ അന്തരീക്ഷം പതിയെ ഇല്ലാണ്ടാകും. പതിനായിരക്കണക്കിന് ജനങ്ങൾ അവിടേക്ക് ഒഴുകും. പോലീസും പട്ടാളവും നിയന്ത്രണ രേഖകൾ തീർക്കും, വള്ളങ്ങളിലും പടവുകളിലും കസേരകളിലുമായി ആളുകൾ ഇരിപ്പിടം ഉറപ്പിക്കും. സൂര്യൻ അസ്തമിച്ചു എന്ന് മനസിലായ നിമിഷം ആരതി ആരംഭിക്കും. അതെ, ചരിത്ര പ്രസിദ്ധമായ ഗംഗാ ആരതി. നിരനിരയായി തങ്ങളുടെ പീഡങ്ങളിൽ അണിനിരക്കുന്നതോട് കൂടെ അവിടം നിശബ്ദത. പിന്നെ ബജൻസ് മാത്രം. അതിനൊപ്പം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു കൊറിയോഗ്രാഫി പോലെ ഈ പൂജാരിമാർ ദീപങ്ങൾ കൊണ്ടുള്ള മനോഹര കാഴ്ച്ചകൾക്ക് തുടക്കം കുറിക്കും. ദീപങ്ങളും, ദൂപവും, തീർത്ഥവും ഒക്കെ മാറി മാറി അവരുടെ കൈകളിൽ മനോഹരമായി ചലനത്തിന് വിദേയമാകും. പതിയെ പതിയെ തീയും പുകയും മന്ത്രങ്ങളും ഒക്കെ ചേർന്ന് അന്തരീക്ഷം പൂർണ്ണമായും ആത്മീയതയുടെ മൂർദ്ധന്യത്തിൽ എത്തും. ഏകദേശം ഒരു മണിക്കൂറിനു അടുത്ത് ഈ ആരതി തുടരും.

വാരാണസി അനുഭവിച്ചറിയേണ്ട ഇടമാണ്. ഓരോ നിമിഷവും, ഓരോ ഇടങ്ങളും ഓരോ അന്തരീക്ഷം ആയി രൂപാന്തരപ്പെടും. അത് ആത്മീയതയുടെയും, ഭക്തിയുടെയും, സമാധാനത്തിന്റെയും, മോക്ഷത്തിന്റെയും, മരണത്തിന്റെയും ഒക്കെ രൂപം പ്രാപിക്കും.

വാരാണസി – ജ്ഞാനോദയവും മരണവുമാണ് അവിടം…

 

ശ്യാം സോർബ

Leave a Reply

Your email address will not be published. Required fields are marked *