ഇന്ത്യയുടെ ആത്മാവു തേടി ഒരു യാത്ര

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നത് ആയിരുന്നു സേവാഗ്രാമിലേക്കുള്ള യാത്ര.

ഈ ഒരു യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. നാട്ടിൽ നിന്ന് എത്തിയ
ഒരു സുഹൃത്തുമൊത്ത് നാഗ്പൂരിനോട് അടുത്ത് കിടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ആ യാത്ര ബോർ ടൈഗർ റിസേർവിലേക്ക് തുടങ്ങി സേവാഗ്രാമിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതങ്ങളിൽ ഒന്നാണ് ബോർ ടൈഗർ റിസേർവ്. പെഞ്ച്, തടോബ തുടങ്ങി പേരുകേട്ട വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാടാണ് ബോറിന്റേത്. നാഗ്പൂർ സിറ്റിയിൽ നിന്നും ഏകദേശം 75km ദൂരമുണ്ട് അങ്ങോട്ടേക്ക്. ഞങ്ങൾ ടൂവീലറിലാണ് പോയത്. രാവിലെ ആറര ആയപ്പോളേക്കും റൂമിൽ നിന്ന് ഇറങ്ങി എട്ടുമണി ആയപ്പോളേക്കും അവിടെയെത്തി.

ബോർ ടൈഗർ റിസർവിന്റെ മെയിൻ ഗേറ്റ് ആണ് ഡെസ്റ്റിനേഷൻ ആയിട്ട് ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സഫാരിക്കുള്ള ടിക്കറ്റ് എടുക്കേണ്ടത് ഒരു കിലോമീറ്റർ അപ്പുറം മറ്റൊരിടത്താണെന്നത്.
പത്തുമണി വരെ സഫാരി ഉണ്ടെന്നായിരുന്നു അറിവ്. അവിടെ ചെന്നപ്പോൾ ടിക്കറ്റ് എടുക്കുന്നിടത്ത് ഒരു മനുഷ്യർ പോലുമില്ല. രണ്ടുമൂന്ന് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ വെറുതെ കറങ്ങി. സഫാരിക്കുള്ള ജീപ്പുകളൊക്കെ കിടപ്പുണ്ട്. അവസാനം അവിടെ
ഒരു പുള്ളിയെ കണ്ടുമുട്ടി.

സഫാരി ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉള്ളൂ, ഇന്നലെ മഴ പെയ്തത് കൊണ്ട് വഴിയെല്ലാം ചെളി കയറി കിടക്കുകയാണ് അതുകൊണ്ട് ഇന്നത്തെ സഫാരി സംശയവുമാണ്. ആറുപേർ അടങ്ങുന്ന ഒരു സഫാരി ജീപ്പിന് അയ്യായിരം രൂപയാണ് ചാർജ് എന്ന് പറഞ്ഞത്. സഫാരിക്കുള്ള സാധ്യത മങ്ങിയത് കാരണം ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു.

അടുത്തുള്ള ബോർ ഡാം വഴിയൊക്കെ ഒന്ന് കറങ്ങി. അപ്പോളാണ് അവിടെ അടുത്തായി ഒരു ബുദ്ധകേന്ദ്രം കാണാൻ ഇടയായത്. ഒരു മനുഷ്യക്കുഞ്ഞുപോലും അവിടെയുമില്ല, പക്ഷെ അവിടുത്തെ ആംബിയൻസ് ബുദ്ധപ്രതിമയൊക്കെ എനിക്ക് നന്നായി ഇഷ്ടമായി.

ബോർ വന്യജീവി സാങ്കേതികവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശവും മുൻപ് വിനോദ സഞ്ചാരികളെ വരവേൽക്കാൻ നന്നായി പ്രവർത്തിച്ചിരുന്നത് ആയിരിക്കാമെന്ന് ആ ചുറ്റുപാട് കാണുമ്പോൾ നമുക്ക് മനസ്സിലാകും. സർക്കാരിന്റെ ഒരു റിസോർട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രദേശം അറ്റകുറ്റ പണികൾ ഒന്നും നടത്താത്ത അവസ്ഥയിലാണ്. എങ്കിലും വീക്കെന്റുകളിൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സേവാഗ്രാമിലേക്കാണ് അടുത്ത യാത്ര. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്. മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ ഗാന്ധിജിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ്.

റോഡിന്റെ ഇരുവശങ്ങളും കൃഷിഭൂമികൾ. കുറേയേറെ പ്രദേശങ്ങൾ വിജനമായി കിടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാത്രം കാണുന്ന വളരെ ചെറിയ ജനവാസ കേന്ദ്രങ്ങൾ. പശുക്കളാണ് ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം.
വീടിനോട് ചേർന്ന് നിൽക്കുന്ന തൊഴുത്തും മൂന്നു നാല് പശുക്കളെയും നമുക്ക് അവിടെ പലയിടത്തും കാണാം.

പതിനൊന്ന് മണി ആയപ്പോളേക്കും ഞങ്ങൾ സേവാഗ്രാം എത്തി.
വർദാ സിറ്റിയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് സേവാഗ്രാം സ്ഥിതിചെയ്യുന്നത്. 1936 മുതൽ 1948ൽ മരണം വരെ ഇവിടെ ആയിരുന്നു ഗാന്ധിജിയുടെ ആശ്രമം. ചരിത്രപ്രധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തിരക്കുള്ള ഒരിടം ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവിടെ ഒരുപാട് കടകളോ വാഹനങ്ങളോ ഒന്നുമില്ല. ആശ്രമത്തിന് അടുത്തേക്ക് എത്തുമ്പോൾ പോലും അങ്ങനെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് തോന്നുകയെ ഇല്ല.

പ്രധാന ഗേറ്റിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് രണ്ടു ഷോപ്പുകളാണ്. അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള
പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ലഭ്യമാണ്.
അവിടെ നിന്നും സ്വല്പം മുന്നോട്ട് നടക്കുമ്പോൾ ചെറിയ കുടിലുകൾ കണ്ട് തുടങ്ങും. വളരെ ശാന്തസുന്ദരമായ പ്രദേശം. തണൽ മരങ്ങൾ ഏറെ.
അത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു കാഴ്ച്ച കൂടിയാണ്. അവിടുത്തെ നിശബ്ദത നമ്മെ കൂടുതൽ ശാന്തരാക്കും. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

സേവാഗ്രാം ആശ്രമം നിർമ്മിക്കുമ്പോൾ അഞ്ഞൂറ് രൂപയിൽ കൂടുതൽ ചിലവ് വരരുത് എന്നും പ്രദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടും മാത്രമേ കുടിലുകൾ നിർമ്മിക്കാവൂ എന്ന് ഗാന്ധിജിയുടെ പ്രേത്യേക നിർദ്ദേശം ഉണ്ടായിരുന്നു. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. കുടിലിന് അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഈ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.

1930-ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചപ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം ഗാന്ധിജി രണ്ട് വർഷത്തിലേറെ തടവിലായി. മോചിതനായ അദ്ദേഹം കുറച്ച് സമയം യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആ സമയത്താണ് മധ്യേന്ത്യയിലെ ഒരു ഗ്രാമം തന്റെ ആസ്ഥാനമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1934-ൽ ജംനാലാൽജി ബജാജിന്റെ ക്ഷണപ്രകാരം അദ്ദേഹം വാർധയിലെത്തി. 1936 ഏപ്രിലിൽ, ഗാന്ധിജി ഷെഗാവ് ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു, അതിനെ അദ്ദേഹം സേവാഗ്രാം എന്ന് പുനർനാമകരണം ചെയ്യുക ആയിരുന്നു, അതായത് ‘സേവനത്തിന്റെ ഗ്രാമം’. സേവാഗ്രാമിൽ വരുമ്പോൾ ഗാന്ധിജിക്ക്
67 വയസ്സായിരുന്നു.

“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറയുക മാത്രമല്ല, ഗാന്ധിജി അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു. സേവാഗ്രാം പോലെ ഒരു സ്ഥലത്ത് ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്
ഗാന്ധി ഒരു പ്രചോദനം ആവുകയായിരുന്നു.

കിഷോർ ലാൽ

Leave a Reply

Your email address will not be published. Required fields are marked *