കൂട്ടം തെറ്റാതെ

തേനീച്ചക്കൂടു തുറക്കുംപോലെ
വലിയൊരാള്‍ക്കൂട്ടത്തില്‍‍, ഞാന്‍.
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരങ്ങളിലൊന്നു ഞാന്‍.

എന്റെ മുഖമെന്നില്ല, പേരില്ല, വാക്കില്ല.
എന്റെ മാത്രം നടപ്പില്ല, കുതിപ്പില്ല,
കളിയില്ല, ചിരിയില്ല.
സുന്ദരന്‍, മിടുക്കന്‍, നല്ലോന്‍
എന്നാലിംഗനമില്ല.
മണ്ടന്‍, ദുഷ്ടന്‍, എരണം കെട്ടോന്‍
എന്നധിക്ഷേപമില്ല.
ഇല്ലൊരിടത്തും ഞാനെന്നഞാന്‍.

ഒരുമ്മയും എന്റെ കവിളില്‍ മാത്രം പതിയില്ല.
ഒരു തെറിയും എന്റെ നേര്‍ക്കുമാത്രം തെറിക്കില്ല,
‘അതാ, ഒരു കവി’യെന്നാരും വരവേല്ക്കില്ല,
‘അതാ ഒരു ശവ’മെന്നാരും വ്യസനിക്കില്ല.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരക്കടലില്‍ മുങ്ങുമ്പോള്‍
ഇല്ലെനിക്കുമാത്രമായ്
കഴുകിക്കളയാനൊരു പാപവും
നേടാനൊരു പുണ്യവും.
പതിനായിരങ്ങള്‍ക്കൊപ്പമൊറ്റച്ചിതയില്‍ വേവുമ്പോള്‍
ഇല്ലെനിക്കില്ലൊരു വീരമൃത്യുവും.

പതിനായിരങ്ങള്‍ക്കൊപ്പമെന്റെ വാക്കുകള്‍
ദിഗന്തങ്ങള്‍ മുഴങ്ങുമ്പോള്‍
അറിയുന്നു ഞാനൊറ്റയല്ലൊറ്റയല്ല.

തേനീച്ചക്കൂടു തുറക്കുംപോലെ
പതിനായിരങ്ങള്‍ക്കൊപ്പം ചിറകടിക്കുമ്പോള്‍
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

ഇ എസ് സതീശൻ

Leave a Reply

Your email address will not be published. Required fields are marked *