അനശ്വരമായ സന്ദേശം…

താരങ്ങൾ ഉണ്ടാകുന്നു. അവർ ജ്വലിക്കുന്നു. പിന്നീട് അസ്തമിക്കുന്നു. സിനിമയിൽ ഇത് സാധാരണമാണ്. എന്നാൽ താരങ്ങൾക്ക് തിളങ്ങാനും നിലനിൽക്കാനും ഒഴിഞ്ഞു പോകാനും ശൂന്യാകാശം വേണം. ശൂന്യമെന്ന് തോന്നിക്കുന്ന ‘നിറഞ്ഞ’ ശൂന്യതയില്ലെങ്കിൽ താരങ്ങളോ പ്രകാശമോ പ്രപഞ്ചമോ ഉണ്ടാകില്ല.

പറഞ്ഞുവന്നത് മലയാള സിനിമാ വ്യാവസായത്തിൻ്റെ ശൂന്യാകാശമായി മാറി അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയെക്കുറിച്ചാണ്. സ്വയം ശൂന്യതയിൽ നിന്ന് സിനിമയെ താങ്ങിനിർത്തിയ പല പ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അവരിൽ പ്രമുഖനായിരുന്നു ശ്രീനിവാസൻ. മരിക്കാൻ വലിയ കഴിവൊന്നും വേണ്ട, എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ്, ഓർമ്മയായി മാറിയ മനുഷ്യൻ. മലയാളികളുടെ കാപട്യങ്ങളെ ഇത്രയധികം തുറന്നുകാണിച്ച്, ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകൾ ചെയ്ത വേറൊരാൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം.

ശ്രീനിവാസൻ സിനിമകൾ ബുദ്ധിജീവി സിനിമകളോ ആർക്കും മനസ്സിലാകാത്ത ആർട്ട് സിനിമകളോ അല്ലായിരുന്നു. ജീവിതത്തിലെ സാധാരണ കാര്യങ്ങൾ, നർമ്മത്തിന്റെ അകമ്പടിയോടെ, അദ്ദേഹം നമ്മളോട് സംവദിച്ചു. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകൾ മലയാള സിനിമയിലെ ക്ലാസിക്കുകളാണ്. ഇത്, ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായ അടൂർ ഗോപാലകൃഷ്ണൻ പോലും അംഗീകരിച്ചിട്ടുള്ള കാര്യമാണ്.

ശ്രീനിവാസനും സത്യൻ അന്തിക്കാടും തമ്മിലുള്ള ആത്മബന്ധം മലയാള സിനിമയിലെ സുവർണ്ണകാലം തന്നെയായിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്രത്തോളം വിജയകരമായ മറ്റൊരു നടൻ-തിരക്കഥാകൃത്ത്-സംവിധായകൻ കൂട്ടുകെട്ട് വേറെയുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ശ്രീനിവാസന്റെ മൂർച്ചയേറിയ ഹാസ്യവും സത്യൻ അന്തിക്കാടിന്റെ ലളിതവും ഹൃദയസ്പർശിയുമായ ആവിഷ്കാര ശൈലിയും ഒത്തുചേർന്നപ്പോഴാണ് പല മാജിക്കുകളും പിറന്നത്. അക്കാലത്തെ അതിശയോക്തി കലർന്ന നായക സങ്കൽപ്പങ്ങളിൽ നിന്ന് മാറി, സാധാരണ മലയാളി യുവാക്കളുടെ തൊഴിലില്ലായ്മയും പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകളും രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളും അവർ അവരുടെ സിനിമകളിലൂടെ ചർച്ച ചെയ്തു.

സാമൂഹിക യാഥാർത്ഥ്യങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിച്ചു എന്നതാണ് ഈ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ മധ്യവർഗ്ഗ ത്തിൻ്റെ കപടതകളെ ശ്രീനിവാസൻ തന്റെ തൂലികയിലൂടെ പരിഹസിച്ചപ്പോൾ, അവയെ വൈകാരികമായ ആഴത്തിൽ സ്ക്രീനിലെത്തിക്കാൻ സത്യൻ അന്തിക്കാടിന് സാധിച്ചു. നാടോടിക്കാറ്റ്, വരവേൽപ്പ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്ദേശം തുടങ്ങിയ ചിത്രങ്ങൾ കേവലം തമാശപ്പടങ്ങൾ മാത്രമായിരുന്നില്ല ആയിരുന്നില്ല, മറിച്ച് അവ സമൂഹത്തെ ചിന്തിപ്പിച്ച ശക്തമായ ജീവിത നിരീക്ഷണങ്ങളായിരുന്നു. ഈ സിനിമകളിലെ നായകനമ്മാരും, നായികമാരും പലപ്പോഴും പരാജയപ്പെടുന്നവരോ കഷ്ടപ്പെടുന്നവരോ ആയ സാധാരണ മനുഷ്യരായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ തങ്ങളുടെ തന്നെ ജീവിതമാണ് ആ സിനിമകളിൽ കണ്ടത്.

ദാസനും വിജയനും എന്ന ഇതിഹാസ ജോഡികളുടെ ജനനവും ഈ കൂട്ടുകെട്ടിൻ്റെ സംഭാവനയായിരുന്നു. മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ഈ കഥാപാത്രങ്ങൾ 1980 -90 കാലഘട്ടങ്ങളിൽ മെച്ചപ്പെട്ട ജീവിതത്തിനായി ‘മരിക്കാൻപോലും’ തയ്യാറായ മലയാളി യുവാക്കളുടെ പ്രതീകമായി മാറി. ഇന്നും ഗുണനിലവാരമുള്ള വിനോദ സിനിമകളുടെ അളവുകോലായി സത്യൻ-ശ്രീനി കൂട്ടുകെട്ട് നിലനിൽക്കുന്നു എന്നത് ആശ്വാസരമാണ്. ഈയടുത്ത കാലത്തു വിജയിച്ച സർവ്വം മായ എന്ന പടം തന്നെ ഇതിനു നല്ലൊരുദാഹരണമാണ്.

മലയാള സിനിമയ്ക്ക് താൻ നൽകിയ ഏറ്റവും വലിയ സംഭാവന, താൻ വേണ്ടെന്ന് വെച്ച നൂറുകണക്കിന് മോശം സിനിമകളാണെന്ന് പറയാനുള്ള ആർജ്ജവം ശ്രീനിവാസന് അല്ലാതെ മറ്റാർക്കുണ്ടാകും? ആ ഒരു സത്യസന്ധത തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതും. എന്നാൽ, അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയപ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ നമ്മുടെ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. ‘ചിദംബരം’ പോലുള്ള ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് ആ നടനവൈഭവം നമ്മൾ ശരിക്കും കണ്ടത്.

രണ്ടു സിനിമകൾ മാത്രം സംവിധാനം ചെയ്ത അദ്ദേഹം, മൂന്നാമതൊരു ചിത്രം കൂടി ചെയ്തിരുന്നെങ്കിൽ എന്ന് ഏതൊരു സിനിമാപ്രേമിയും ഇന്നും ആഗ്രഹിച്ചുപോകുന്നുണ്ട്. മരിക്കാൻ വലിയ കഴിവൊന്നും വേണ്ടായിരിക്കാം, പക്ഷേ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ജീവിക്കാനും ക്രിയാത്മകമായി ഇടപെടാനും വലിയ പ്രതിഭ തന്നെ വേണം. ആ പ്രതിഭയുടെ ധാരാളിത്തം കൊണ്ട് മലയാളിക്ക് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ മനുഷ്യനോട് സ്നേഹവും ആദരവും മാത്രം. ഇനിയും ഇതുപോലുള്ള പ്രതിഭകൾ നമുക്കിടയിൽ ജനിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

സുമേഷ് രാമചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *