അന്ധകാരനഴി : ഇ. സന്തോഷ് കുമാർ.

 

 

     

“ജീവിതത്തിൻ്റെ വിജയത്തെ അളക്കേണ്ടത് നാം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തെ ആസ്പദമാക്കിയാണ്”  സി.ആർ.പരമേശ്വരൻ.
ആ ലക്ഷ്യത്തിലേക്കുള്ള മാർഗത്തെ ലക്ഷ്യമാണ് ന്യായീകരിക്കേണ്ടത്. ലക്ഷ്യത്തിലെത്താതെ, പാതി വഴിയിൽ യാത്ര നിലച്ചാൽ അവരുടെ മാർഗത്തെ ന്യായീകരിക്കാൻ പരാജയപ്പെട്ടു പോയ ആ ലക്ഷ്യത്തിനു കഴിയുമോ? കഴിയില്ല.ലക്ഷ്യവും മാർഗവും പിഴച്ചു പോയി വഴിയിൽ കൊഴിഞ്ഞു പോയ എത്രയെത്ര ജന്മങ്ങൾ! അവരിൽ അധികവും ഭാവനയിൽ വസന്തം കണ്ട സാഹിത്യകാരന്മാരായിരുന്നു. തോൽപ്പിക്കപ്പെട്ട സൈന്യത്തെപ്പോലെ ശൂന്യതയിലേക്കു നീങ്ങിപ്പോയവർ…ജനാധിപത്യവത്കരണത്തിനുള്ള ഈ നൂറ്റാണ്ടിലെ രാഷ്ട്രീയത്യാ ഗ ങ്ങൾ വ്യർഥമായിപ്പോയി എന്നു പരിതപിക്കേണ്ടി വന്നവർ.. സമകാലീനമായ വിപ്ലവ ധർമ നീതിയുടെ ബലതന്ത്രം മനസിലാക്കാതെ കൈയും കാലും തളർന്ന് അകർമണ്യതയുടെ തേർത്തട്ടിൽ തളർന്നിരുന്നു പോയവർ… അന്ന് ഈ പരാജിതർ ഉണ്ടായിരുന്നില്ലെങ്കിൽ പൊതു ജീവിതത്തിലെ സംശുദ്ധി എന്തെന്നു നാം മറന്നു പോയേനെ. ആ മനുഷ്യരിൽ പലരും പുതിയ ജീവിതത്തോടു പൊരുത്തപ്പെടാനാകാതെ ,ഒരാവേശവും ബാക്കിയില്ലാതെ എന്നാൽ ഇന്നും അകളങ്കിതരായി, അജ്ഞാതരായി നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗ വൈകല്യങ്ങൾക്കു പോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിൻ്റെ തുരുത്തിൽ അഭയം തേടിയ വിപ്ലവകാരിയാണ് ശിവൻ.ശിവൻതേടിച്ചെന്നത് പുല്ലാനിത്തുരുത്തിലെ കരടിയച്ചാച്ചനെയാണ്.കരടിയച്ചാച്ചൻ ഉണ്ടായിരുന്നു എന്ന കേട്ടറിവുകൾക്കപ്പുറത്തേക്ക് ശിവൻ്റെ അന്വേഷണം നീളുന്നില്ല. ആ സക്തിയുടെ തുരുത്തിൽ ആത്മനിന്ദയോടെ അയാൾ അകപ്പെട്ടു പോവുകയാണ്.
ശിവനെ തിരക്കി അയാളെ ആ തുരുത്തിലെത്തിച്ച അച്ചു എന്ന വിപ്ലവകാരി വരുന്നുണ്ട്. അയാൾ ചോദിക്കുന്നുണ്ട്: “സഖാവേ .നിങ്ങൾക്കിനിയും ഒരു പാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.മടങ്ങി വരാൻ സാധിക്കുമോ” ?
” ഒരിക്കലും വരില്ല”.ശിവൻ്റെ മറുപടി.
“വർഗശത്രു വിനേക്കാൾ അധമനാണ് വർഗ വഞ്ചകൻ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് ”
” പുസ്തകത്തിൽ വായിച്ചതായിരിക്കും.ഏട്ടിലെ പശുക്കൾ “
“എന്നാൽ ചിലപ്പോൾ അതു പുറത്തു വരും.പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗ വഞ്ചകർക്കെതിരെ കലാപം നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും. നിലത്തു വീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല..
വിപ്ലവ സ്വപ്നങ്ങളോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ ദുർബ്ബലമനസ്കൻ കവി ശ്രീനിവാസൻ. പോലീസിനോടൊപ്പം പോയ കവിയെ പിന്നീട് ഭാര്യ ശകുന്തള കാണുന്നത് മർദ്ദനമേറ്റ് ചതഞ്ഞ ഉടലോടെ, അല്പവസ്ത്രധാരിയായി പോലീസ് ക്യാമ്പിൻ്റെ പിന്നാമ്പുറത്ത് നിൽക്കുന്നതാണ്. അയാൾ ശ്രീനിവാസൻ തന്നെയായിരുന്നോ? ആണെന്നും അല്ലെന്നും ശകുന്തളയുടെ മനസു പറയുന്നു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു പോയെന്നും പോലീസ് പറയുന്നു. ജീവനോടെയുണ്ടോ .. അതറിഞ്ഞാൽ മതി. ശകുന്തളയുടെ അന്വേഷണം തുടരുകയാണ്.പത്രമാഫീസിൽ ,ഭരണാധികാരികളുടെ അടുത്ത്, ഭ്രാന്താശുപത്രിയിൽപ്പോലും അവൾ തിരക്കിപ്പോകുന്നു. മകൻ ശശി വളർന്നപ്പോൾ തീരുമാനമാകാത്ത ഒരു ജീവിതത്തിൻ്റെ മറുകരയിലാണ് അവൻ എത്തി നിൽക്കുന്നതെന്ന് ശകുന്തള മനസിലാക്കുന്നു.
കരടിയച്ചാച്ചനെ തേടി പുതിയ സംഘം വീണ്ടും പുറപ്പെടുകയാണ്. അവരെ അതിലേക്കു നയിക്കുന്നവർ പാതി വഴിയിൽ പിന്തിരിഞ്ഞു പോവുകയാണ്… നിഷ്ഫലമാകാവുന്ന രാഷ്ട്രീയ വേനലുകളെക്കുറിച്ച് ഓർമപ്പെടുത്താതെ …

 

വിലാസിനി രാജീവൻ

 

 

                                  

 

Leave a Reply

Your email address will not be published. Required fields are marked *