അഭയാർഥികൾ : ആനന്ദ്

 

വായനയിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്ന നോവലുകളുണ്ട്. അവസാന വരിയും വായിച്ചു കഴിയാതെ താഴെ വെക്കാൻ കഴിയാത്ത വ. വായനകഴിഞ്ഞ് മടക്കി വെച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാത്തവ. ആനന്ദിൻ്റെ നോവലുകൾ നമ്മെ വായനയിലൂടെ ഒഴുക്കി കൊണ്ടു പോകുന്നില്ല. പർവ്വതാരോഹണം പോലെ കുറച്ചു ക്ലേശം നിറഞ്ഞതാണ് ആ വായന. വായിച്ചു കഴിഞ്ഞാൽ വീണ്ടുമെന്തൊക്കയോ മനസിലാക്കാൻ ബാക്കി വെച്ചതു പോലെ, വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ. ഒരിക്കൽ മാത്രം പൂത്തുപട്ടു പോകുന്ന ചെറു തൈകളല്ല ആ നോവലുകൾ. കാലികമായി പൂത്തു കൊണ്ടേയിരിക്കുകയും ചിന്തകളിൽ പുഷ്പ വർഷം നടത്തുകയും ചെയ്തു കൊണ്ടിരിക്കും.

വായിച്ചു കഴിഞ്ഞിട്ടും മനസിൽ നിന്നു മായാൻ കൂട്ടാക്കാതെ കിടക്കുന്ന ഏതാനും വരികൾ മാത്രമേ ഇവിടെ കുറിക്കുന്നുള്ളൂ .. എൻ്റെ ഇഷ്ടങ്ങൾക്കപ്പുറത്തും വേറെ ഇഷ്ടങ്ങളുണ്ടെന്ന തിരിച്ചറിവോടെ.

ഗംഗയുടെ തീരത്ത് നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരുടെ കൂട്ടത്തിൽ ഗൗതമനും ഉണ്ട്. ഓരോ കിളപ്പാടിലും അവർ കണ്ടെത്തുന്നത് മൺമറഞ്ഞു പോയ പുരാതന സംസ്ക്കാരത്തിൻ്റെ ചിതറിയ ശിലാഖണ്ഡങ്ങളെയാണ്‌. അന്നത്തേതുപോലെ ഇന്നും മനുഷ്യർ കൈകളിലേന്തിയ ഗംഗാജലവുമായി കിഴക്കോട്ടു തിരിഞ്ഞു നിന്നു സൂര്യനെ വന്ദിക്കുന്നു.ഗംഗാസ്നാനം ചെയ്ത് മുജ്ജന്മത്തിൻ്റെ ചരട് അറക്കുന്നു. ജ്യോതിസിൽ നിന്നു തമസ്സിലേക്കു ഒഴുകിയൊടുങ്ങുന്ന ഓരോ ദിന ന്തത്തിലും മൃതിയിൽ നിന്നു മൃതി മാത്രം നേടിയ വരുടെ ചിതകളുടെ നീണ്ട നിര ഗംഗാതീരത്തെ പ്രോജ്വലമാക്കുന്നു.

“നമുക്കൊരു പുതിയ ഗംഗയെ കൊണ്ടുവരണം” സുമൻ വാദിച്ചു. “മരിച്ചു പോയവരുടെ പിതൃക്കൾക്കുമോക്ഷം നൽകുന്ന ഗംഗയല്ല .ജീവിച്ചിരിക്കുന്നവരെ മരണത്തിൽ നിന്നു മോചിപ്പിക്കുന്നതുമല്ല. ജനിക്കാനിരിക്കുന്ന തലമുറയ്ക്കു ജീവൻ വാഗ്ദാനം ചെയ്യുന്നത് ”
ഒരു ദിവസം സുമനും അവരിൽ നിന്നു വഴിമാറി നടന്നു, ദു:ഖമില്ലാതെ സ്നേഹമില്ലെന്ന വിശ്വാസം അവശേഷിപ്പിച്ചു കൊണ്ട്.

“ചരിത്രം തെറ്റുകളെ തിരുത്തുന്നില്ല. തെറ്റുകളെ പഴക്കം കൊണ്ട് ശരികളാക്കി മാറ്റുന്നതേയുള്ളൂ.”
” കാലം മാത്രമല്ല, ഗൗതമൻ തെറ്റുകളെ ശരികളാക്കി മാറ്റുന്നത് ..വിശ്വാസങ്ങൾ കൂടിയാണ്.വിശ്വാസങ്ങളുടെ .പ്രമാണങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പേരിലാണ് നടക്കുന്നതെങ്കിൽ എല്ലാം ശരിയാകുന്നു. അതാ തു കാലത്തെ വിശ്വാസങ്ങളും പ്രമാണങ്ങളുമാകുന്നു ശരി. ”

“സംസ്കാരത്തിൻ്റെ ആരംഭം തൊട്ടിങ്ങോട്ട് എക്കാലത്തെഴും ഏറ്റവും വലിയ വ്യവസായം യുദ്ധമായിരുന്നു.മറ്റൊരു വഴിക്കും ചെലവാക്കാത്തത്ര പണം ഗവേഷണത്തിലും പരിശീലനത്തിലുമായി ചെലവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതൊരു പരിശീലനത്തെയും സാരവത്താക്കൂന്നത്, പഠിച്ചതു പ്രയോഗത്തിൽ നിന്നു കിട്ടുന്ന സംതൃപ്തിയാണ്. പക്ഷേ ,ഇവിടെയാ കട്ടെ .. പരിശീലനം സിദ്ധിച്ച ഒരു പട്ടാളക്കാരൻ അതു പ്രയോഗിക്കാനുള്ള സന്ദർഭം വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു സൈനികൻ തൻ്റെ വഴിമുഴുവൻ ലക്ഷ്യവുമായി വഴക്കടിക്കുന്നു.”

“നിർജീവമായ പാറയിൽ നിന്നു പിരിഞ്ഞു പോന്ന ആദ്യത്തെ ജീവാണു വിന് ജീവിതം കൈമുതലായി കൊടുത്തത് അതിൻ്റെ ഏകാന്തതയും നിസ്സഹായതയും മാത്രമായിരുന്നു. അതു നഷ്ടപ്പെട്ടാൽ പിന്നെ ജീവിതമില്ല’ ”

“ചരിത്രത്തിൻ്റെ മൂക മേരുക്കൾക്കുമീതെ പുറത്തു കാണുന്നത് വിജയത്തിൻ്റേയും ആഹ്ലാദത്തിൻ്റെയും പൂക്കളായിരിക്കാം.പക്ഷേ അവയ്ക്കടിയിൽ കിടക്കുന്നത് കുടത്തിലാക്കപ്പെട്ട വിത്തുകൾ പോലെ മുളയ്ക്കാന രു താത്ത മൂകവേദന കളാകുന്നു.”

“ഏതു കാലത്തും, എവിടെയും ജീവിച്ചിരുന്നവരുടെയിടയിൽ മുക്കാൽ ഭാഗവും അടിമകളൂംചൂഷിതരുമായിരുന്നു. അവരുടെ പേര് ചരിത്രത്തിൽ കാണുകയില്ലെങ്കിലും അവർ പൊരുതാതിരുന്നിട്ടില്ല. അവർ പൊരുതുകയും കഴുവിലും കുരിശിലുമേറ്റപ്പെടുകയും കല്ലെറിഞ്ഞോടിക്കപ്പെടുകയും ചെയ്‌തു. പതുക്കെപ്പതുക്കെയാണെങ്കിലും പേരുകളില്ലാത്ത മനുഷ്യരല്ലേ ചരിത്രത്തെ രൂപപ്പെടുത്തിയത്? ഒറ്റയ്ക്കൊറ്റയ്ക്കുള്ള പരാജയപ്പെട്ട കൊച്ചു കൊച്ചു കലാപങ്ങളിൽക്കൂടി ?”

“ജീവിതത്തിൻ്റെ ഏതു ദിശയിലാണ്.. സംഘർഷത്തിൻ്റെ ഏതളവിലാണ്.. ബോധത്തിൻ്റെ ഏതു തിരി വിലാണ്.. സാധാരണ മനുഷ്യൻ അഭയാർഥിയായി മാറുന്നത്? ജനിച്ചു വളർന്ന വീടും നാടും വിട്ട് , വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച് .ഭൂതകാലത്തെ പിന്നിൽ വിട്ട്. അറിയപ്പെടാത്ത ദിക്കുകളിലേക്കും ശൂന്യമായ ഭാവിയിലേക്കും ഇറങ്ങിത്തിരിക്കുന്നത്? ഗൗതമനു പറയാനാകുന്നില്ല. എന്നിട്ടും എവിടെയും എപ്പോഴും ഇറങ്ങിത്തിരിച്ചു കൊണ്ടേയിരുന്ന ഈ മനുഷ്യരുടെ ഇളകുന്ന അടിത്തറയിന്മേലാകുന്നു നൂറ്റാണ്ടുകളോളം ഇളകാതെ വാണ സംസ്ക്കാരങ്ങൾ പടുത്തുയർത്തപ്പെട്ടത്.”

അഭയം തേടി അലയുന്നവർ വേറെയുമുണ്ട് നോവലിൽ .നമ്മൾ കാഴ്ചക്കാരായി വെറുതെ നോക്കി നിൽക്കുന്നു…

വിലാസിനി രാജീവൻ

 

Leave a Reply

Your email address will not be published. Required fields are marked *