കലാവാണി, കളവാണി!

2024 മലയാള സിനിമാചരിത്രത്തിൽ പലവുരു ചേർത്തുവായിക്കപ്പെടുന്ന വർഷമായിരിക്കും. വൻ വിജയങ്ങൾ. വർഷം പകുതിയാകുമ്പോൾ തന്നെ ആയിരം കോടിയിൽ അധികം കച്ചവടം. ഇറങ്ങിയ മിക്കപടങ്ങളും ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുന്ന അപൂർവ്വകാഴ്ച. മുൻപൊരിക്കലും ഉണ്ടാകാത്തത്. ഇനിയും ഉണ്ടാകുമോയെന്നുമറിയാത്തത്!

പ്രധാനകാര്യം ഈ ചിത്രങ്ങളധികവും സൂപ്പർസ്റ്റാർ ജാടകൾ ഒന്നുംതന്നെയില്ലാതെ ഇറങ്ങിയവയാണ്. മാത്രവുമല്ല ഈ ചിത്രങ്ങൾ പലതും കലാപരമായ അധികം മികവു പുലർത്താത്തവയാണ്‌ താനും. ചിലതു തനി കച്ചവട സിനിമകൾ മാത്രം. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് ചേരുവകൾ തന്നെ ചേർത്ത രസ്യൻ മസാല/അടിപ്പടങ്ങൾ. എന്നിട്ടും നൂറും ഇരുനൂറും കോടികൾ മുടക്കുമുതലും വൻലാഭവുമായി തിരികെ കിട്ടുന്നു.

വിജയകരമായിവർത്തിച്ച 2024ലെ എല്ലാ പടങ്ങളും കണ്ടില്ല. കണ്ടതുവച്ചു പറഞ്ഞാൽ, കയ്യിലെ കാശുമുടക്കി മുൾട്ടിപ്ലസ്സുകളിലും മറ്റുമായി പടംകാണാൻ കയറുന്ന സാധാരണക്കാരൻ്റെ മനസ്സ്നിറക്കാൻ ഉതകുന്നതാണീ സിനിമകൾ എന്നതാകണം വിജയരഹസ്യം. രണ്ടുരണ്ടര മണിക്കൂർ ഒന്നുമറിയാതെ, സ്വന്തം വേദനകളൊന്നും ഓർക്കാതെ മറ്റാരുടെയോ അതിശയോക്തികലർത്തിയ, വർണാഭമായ ജീവിതം കണ്ടുതീർക്കുമ്പോളുണ്ടാകുന്ന ആനന്ദം. സൗന്ദര്യവും, സംഗീതവും, സർഗ്ഗവൈഭവവും സമാസമം ചേർത്ത് കാണുന്നവൻ്റെ കണ്ണിനും, കാതിനും, ചങ്കിനും, ചിന്തക്കുമുണ്ടാകുന്ന ഉത്തേജനം, ഉണർവ്. അഭിനയേതാക്കളുടെ തികവ്, കപടോക്തിപ്രദാനമെങ്കിലും ഇതെവിടെയോ ആരൊക്കെയോ ജീവിച്ചുതീർക്കുന്നതാണല്ലോ എന്ന സഹജാവബോധം.

പറഞ്ഞുവന്നത് കലയെക്കുറിച്ചാണ്. മുൻപ് എഴുതിയിട്ടുള്ളതാണ്, എന്നാലും പറയണമെന്ന് തോന്നി. എന്തിനാണ് കലയും, കലാകാരൻമാരും, മമ്മൂട്ടിയും, മോഹൻലാലും, ഉർവ്വശിയുമൊക്കെ നമ്മുടെ ജീവിതത്തിൽ ആരൊക്കയോ എന്തൊക്കെയോ ആണെന്നു വെറുതെ തോന്നുന്നത്? അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മൾ തന്നെയായിപ്പോകുന്നത്? അവരൊക്കെ സിനിമയിൽ അഭിനയിച്ചു കാശുണ്ടാക്കി നന്നായവരാണ്! നേർജീവിതത്തിൽ അവരുടെ കഥാപാത്രങ്ങളുടെ നന്മതിന്മയാരോപിക്കപ്പെടാൻ പാടില്ലാത്തവർ. എന്നിരുന്നാലും അവരുടെ വ്യക്തിജീവിതത്തെപ്പോലും നമ്മൾ വെറുതെവിടുന്നില്ല. അവർ സോളമനെപ്പോലെയും, ബാലൻമാസ്റ്ററെപ്പോലെയും, ആന്ദവല്ലിയെപ്പോലെയും ആകണമെന്നു നമ്മൾ ശഠിക്കുന്നു.

എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുത്തരമേയുള്ളൂ. കല! നമുക്ക് കലയോടുള്ള അഭിനിവേശം. കലയില്ലാത്തജീവിതം നിരർത്ഥകമായതുകൊണ്ട്. ഫ്രീഡ്രിക്ക് നീച്ചയെന്ന ജർമ്മൻ തത്വശാസ്ത്രഞ്ജൻ്റെ വാക്കുകൾ കടമെടുത്താൽ, കലയില്ലായിരുന്നെങ്കിൽ നമ്മൾ ജീവിതയാഥാർത്യങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തീർന്നില്ലാതായേനെ (We have art in order not to die of the truth.). നഗ്നമായജീവിത സത്യങ്ങൾ നമ്മെ ശ്വാസംമുട്ടിച്ചേനെ. ഇവയിൽനിന്നൊരു വിടുതലുംകൂടിയാണ് കല. മറ്റാരുടെയോ മറ്റേതോ ഭ്രമാത്മകമായ ലോകത്തിൽ സഞ്ചരിക്കുമ്പോൾ നാം നമ്മളല്ലാത്ത മറ്റെന്തൊ ആയിപ്പോകുന്നു. ഈ അയനത്തിൽ സ്വയം മറന്നില്ലാതാകുന്നവരെയും, മറ്റെന്തോ ആയിത്തീരുന്നവരെയും നാം അറിയും. ഷാജി എൻ കരുണിൻ്റെ വാനപ്രസ്ഥം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രത്തിലൂടെ കണ്ടതും അതാണ്. കുഞ്ഞിക്കുട്ടൻ ആശാൻ്റെ അർജുനനുമായി പ്രണയത്തിലായവൾ. അർജുനൻ്റെ കുഞ്ഞിന് ജന്മം നല്കിയവൾ. കുഞ്ഞിക്കുട്ടൻ എന്ന കഥകളിയാശാൻ്റെ വ്യഥകൾ മനസ്സിലാകാത്തവൾ. കലാകാരനിലെ കലയെമാത്രം പരിണയിച്ചവൾ.

ഒരു പരിധിവരെ നമ്മളെല്ലാം അങ്ങനെതന്നെയാണ്. കലാകാരും കലയും ഒന്നാണെന്ന് ചിന്തിക്കുന്നവർ. യേശുദാസ് അദ്ദേഹത്തിൻ്റെ പാട്ടുകൾപോലെ നിർമലനാകണമെന്നു ശഠിക്കുന്നവർ. മോഹൻലാൽ എപ്പോഴും ഏഴാംതമ്പുരാനായി ‘മാസ്സ്’ കാണിക്കണമെന്ന് വിചാരിക്കുന്നവർ. കലയുടെ ശക്തിയിൽ ദുർബലരായിപ്പോകുന്ന കലാകാരൻമ്മാരെന്നല്ലാതെ എന്തുപറയാൻ. കുഞ്ഞിക്കുട്ടൻ ആശാനെപ്പോലെ!

കലയെന്നു പറയുമ്പോൾ സിനിമ മാത്രമല്ല, മറ്റെല്ലാ കലകളും ഇതേഗണത്തിൽപ്പെടുത്താം. നൃത്തവും, നാടകവും, ചിത്രരചനയും, സാഹിത്യവും, എല്ലാം. ഇവയെല്ലാം നമുക്കുവേണ്ടി ഒരേ കാര്യംചെയുന്നു. നമ്മുടെ അഭിരുചികൾക്കനുസരിക്കുച്ചുള്ളവ നാം തിരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ. അഭിരുചികളും, അനുഭവങ്ങളും, ചോതനകളും, ചിന്തകളും, സാഹചര്യങ്ങളും മാറുന്നതനുസരിച്ചു തിരഞ്ഞെടുപ്പുകൾ മാറുന്നു.

കല ജീവിതം തന്നെയെന്നു കുട്ടിക്കൃഷ്ണമാരാരും, കല കലക്കുവേണ്ടിയെന്നു (Art for art’s sake) ‘യാരോ ഒരാൾ’ പറഞ്ഞതും എന്താണെന്നതിൻ്റെ ഗുട്ടൻസ് ഇപ്പോ പിടികിട്ടിയോ? ‘എന്താണ് കല?’ (What is Art?) എന്ന ക്ലാസിക് പുസ്തകമെഴുതി എഴുത്തിൻ്റെ കുലപതിയായ ലിയോ ടോൾസ്റ്റോയ് ഇതുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. യഥാർത്ഥ കല അതിന്റെ സൗന്ദര്യപരമായ ഗുണങ്ങളാൽ മാത്രമല്ല, മറിച്ച് വികാരങ്ങളെ ദ്യോതിപ്പിക്കാനുള്ള കഴിവിലൂടെയും ജനങ്ങളെ ഐക്യപ്പെടുത്തുന്നതിലൂടെയും നിർവചിക്കപ്പെടുന്നു എന്ന് ടിയാൻ എഴുതി.

കലക്ക് പലധർമ്മങ്ങൾ നിർവഹിക്കാനാകും. അതിനു മനുഷ്യരെ സ്വാധീനിക്കാനുള്ള ശേഷികൊണ്ടാണിത് സാധ്യമാകുന്നത്. വിപ്ലവങ്ങൾക്കും, വിജയങ്ങൾക്കും, യുദ്ധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് കലയോടുള്ള അഭിനിവേശം. ചരിത്രം പറയുന്നില്ല. കേരളത്തിൻ്റെ ചരിത്രം മാത്രം നോക്കിയാൽ മതി.

കല ഒന്നിനും വേണ്ടിയല്ലാതെ, ഒന്നിനെയും ഗുണപ്പെടുത്താനോ, ഗണപ്പെടുത്താനോ അല്ലാതെ, വെറുതെ കലക്കുവേണ്ടി മാത്രം ആസ്വദിക്കാം. കാരണം അത് നമ്മുടെ ജന്മവാസനയാണ്. 300,000 വർഷം കൊണ്ടുണ്ടായി, വളർന്നുവശായി നമ്മുടെ ജനിതകഘടനയിൽ കയ്യൊപ്പുചാർത്തിയതാണ് കലാവാസന. മമ്മൂട്ടിയും മോഹൻലാലും അവർക്കും മുപേ വന്നവരും അവർക്കുപുറകേ വന്നവരും ഇനി വരാനിരിക്കുന്നവരുമൊക്കെ നമ്മെ സ്വാധീനിക്കും, സന്തോഷിപ്പിക്കും, കരയിക്കും. അവർ കലാകാർ ആണെന്നതുകൊണ്ടുമാത്രം. അവരിൽ നാം നമ്മെക്കാണും, അവരെകാണുമ്പോൾ നമ്മെപ്പോലും മറക്കും!
ഇനിയും നല്ല കലകളുണ്ടാകട്ടെ, കലാകാരും. ആയിരം കോടികൾ പിറക്കട്ടെ, പതിനായിരം കലാകാരുണ്ടാകട്ടെ. കലകൾ ഇനിയും നന്നാവട്ടെ. എന്നിട്ടുവേണം എനിക്ക് എന്നെയൊന്നറിയാൻ, കുറച്ചുനേരത്തേക്ക് മറക്കാൻ!

“Art enables us to find ourselves and lose ourselves at the same time.” – Thomas Merton

 

സുമേഷ് രാമചന്ദ്രൻ

 

ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം പഴയലക്കങ്ങൾ വായിക്കാം

ഓർമ്മകളുണ്ടായിരിക്കണം!

ഷുക്കൂറുമാർ ഉണ്ടാകുന്നത്…

തെറ്റിയോടിയ ഘടികാരങ്ങൾ!

ഒരുവട്ടംകൂടി… 

ചില ‘യുങ്ങിയൻ’ ചിന്തകൾ

പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!

ഛായാരൂപൻ

ജരാതുരം-ഭയാനകം

ആനന്ദം, പ്രാഗ്‌നാനന്ദം

ആപേക്ഷികത!

ഭയോം!

ബുദ്ധി-ഇതി-നിർമിതി

ഭയങ്കരം!

മായാത്ത ചിരി…

നാടകമേ ഉലകം…

 

 

11 thoughts on “കലാവാണി, കളവാണി!”

  1. “ഭയങ്കരം ” അതിഭയങ്കരം.. ഭാഷശുദ്ധി ഗംഭീരം.. മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു 😁

  2. അവസരോചിതമായ എല്ലാ തരത്തിലുള്ള കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചുള്ള ഭാഷാ ശുദ്ധിയോടുള്ള എഴുത്ത്!!

  3. ഞാൻ കരുതി,12 fail എന്ന് തുടങ്ങിയപ്പോൾ
    കഥാപാത്രം……….ഐ ആയിരിക്കും എന്ന്.
    👍

  4. ജീവിക്കാൻ മറന്ന മനുഷ്യർ!ഇപ്പൊ മനുഷ്യരും ഇല്ല. മനുഷ്യ മൃഗങ്ങൾ… മൃഗങ്ങൾക്ക് കൂടി നാണക്കേട് അതു പറഞ്ഞാൽ..

Leave a Reply to Lola nagachandran Cancel reply

Your email address will not be published. Required fields are marked *