

പെട്ടെന്ന് ഇറങ്ങി തിരിച്ച, യാതൊരു ആസൂത്രണവും ചെയ്യാത്ത ഒരു യാത്രയെക്കുറിച്ചാണ് എഴുതി വയ്ക്കുന്നത്.
ട്രെയിനിൻ്റെ ഫൈനൽ ചാർട്ട് വരുന്ന ഏകദേശ സമയം കണക്കാക്കി ഒന്നു തിരഞ്ഞപ്പോൾ ഉഡുപ്പിയിലേക്ക് 14 ടിക്കറ്റ് പച്ചകത്തി കിടക്കുന്നു.
ഉഡുപ്പിയെങ്കിൽ ഉഡുപ്പി. വെറുതെയൊന്ന് അവിടം കറങ്ങി, പ്രസിദ്ധമായ മസാലദോശ കഴിച്ച് മടങ്ങാം.
കൊണ്ടുവരുമ്പോൾ ഗംഭീര ഭംഗിയും, മണവുമൊക്കെയുള്ള, തിന്നുതുടങ്ങി പകുതിയെത്തുമ്പോഴേക്കും വേണോ വേണ്ടേ എന്ന മട്ടിപ്പുണ്ടാക്കി, അവസാനം വരെ ആസ്വാദിച്ച് തിന്നാൻ പറ്റാത്ത ഒന്നാണ് എനിക്ക് ഇന്നത്തെ കാലത്തെ മസാലദോശ. അല്പം സങ്കടത്തോടെയാണെങ്കിലും പണ്ടത്തെ രുചിയോർത്ത് ഇന്നും ഇടയ്ക്ക് വാങ്ങിക്കും. പരാജയപ്പെടും. ഇത്തവണ ഉഡുപ്പിയിൽ നിന്നാകട്ടെ.
തൃശൂരിൽ നിന്ന് വെളുപ്പിന് 6.20ന് ഉഡുപ്പിക്ക് കയറി. ഷൊർണ്ണൂരെത്തിയപ്പോൾ അങ്കോള എന്ന സ്ഥലത്തെക്കുറിച്ച് ഒരു ചിന്ത കയറി കൊളുത്തി. അന്നാ അവിടെ വരെ ഒന്നു പോയാലോ?
കണക്ഷൺ ട്രെയിൻ ചുറ്റിക്കാനിടയുണ്ട്. ലേറ്റായാൽ മാറി കയറാനുള്ളത് കറക്റ്റ് സമയത്തെത്തും എന്ന പതിവും നിലനില്ക്കുന്നുണ്ട്.
ഒരു മണിക്കൂർ വ്യത്യാസത്തിൽ അങ്കോളയ്ക്ക് ഉഡുപ്പിയിൽ നിന്ന് സെക്കൻ്റ് ക്ലാസ് ടിക്കറ്റ് കിട്ടി.
ഇത് ലേറ്റായിരുന്നു. പക്ഷെ മംഗാലാപുരം കഴിഞ്ഞുള്ള ലൈനിൽ മൂപ്പിലാൻ കയറിയപ്പോൾ സമാധാനമായി. മറ്റവൻ ഈ ലൈനിൽ പിന്നിലേ വരൂ.
അങ്കോളയിലെത്തി. അവിടെയങ്ങനെ സ്ഥലം കാണാനുള്ള യാതൊരു ഉദ്ദേശ്യവുമില്ല. ഈ യാത്ര കൂടുതൽ സമയം ഇന്ത്യൻ റെയിവേക്കായി നീക്കിവച്ചിട്ടുള്ളതാണ്.. അവരോടൊപ്പമായിരിക്കും കൂടുതൽ നേരം.
വ്യത്യസ്തത എന്നെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവത്തതാണ്.
അങ്കോളയ്ക്കുള്ള യാത്രക്കിടയിൽ വരാൻ പോകുന്ന രണ്ടാമത്തെ അർദ്ധരാത്രിക്ക് ഉഡുപ്പിയിൽ നിന്ന് തൃശൂർക്ക് റിട്ടേൺ ടിക്കറ്റ് എടുത്തിട്ടു. വെയ്റ്റിംഗ് ലിസ്റ്റാണ്. കൺഫോം ആയികൊള്ളും.
അങ്കോളയിൽനിന്ന് കാരി ഇഷാദ് മാങ്ങ തേടി പിടിച്ചു. ഗംഭീരം. അത് തന്നെ ആണോന്ന് ഉറപ്പില്ല. അവിടെ അങ്ങനെയൊരു പ്രസിദ്ധ മാങ്ങയുണ്ടെന്നറിയാം.എന്തായാലും ടേസ്റ്റിയാണ്.
യാന ഗുഹലോകത്തേക്ക് ഒന്നു പോയാലോ എന്ന ഇടയ്ക്കു കയറി വന്ന ചിന്തയെ സൗത്ത് ഗോവയിലെ പാലോലം ബീച്ചും, ഗോകർണ്ണചിന്തയും ഒരുമിച്ച് വന്ന് തകർത്തു കളഞ്ഞു.
ഒന്ന് ഒഴിവാക്കിയാൽ രണ്ടു സ്ഥലത്തെത്താം. അങ്കോള, കുമ്ത, ഗോകർണ്ണം എന്ന സ്ഥലത്തു നിന്ന് ഏകദേശം തുല്ല്യ ദൂരമാണ് യാനഗുഹലോകത്തേക്ക്.
വായ്ത്താളം കൊണ്ട് കുറച്ച് അകലെയായി അങ്കോളയിൽ ഒരു മുറി തരപ്പെടുത്തി. അന്തിയുറങ്ങാൻ. ഇവിടെ നിന്നും വെളുപ്പിന് 4.20ന് ഗോകർണ്ണത്തേക്ക് ഒരു ട്രെയിനുണ്ട്. മാത്രമല്ല അങ്കോളയിൽ വേറെ സ്ഥലമെങ്ങാനും കണ്ടാൽ മാങ്ങ തിന്നാൻ വേണ്ടി മാത്രം തൃശൂരിൽ നിന്നെത്തിയ ആളെന്ന പേര് പോയ്കിട്ടും. അതേതായാലും വേണ്ട.
ഇടയിൽ വിട്ടുപോയ ഒന്നുണ്ട്. മംഗലാപുരത്തു നിന്ന് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒപ്പം സീറ്റിലുണ്ടായിരുന്നു. കന്നട ഭാഷക്കാർ. അവർ പാലിച്ച പൊതുമര്യാദ വളരെ ഇഷ്പ്പെട്ടു.
അവരുമായി ഒന്നു സംസാരിച്ചിരുന്നു. ഉഡുപ്പി എത്തിയപ്പോൾ ഒരു ചെറുപുഞ്ചിരി അവർക്കായി കൊടുത്ത് ഞാനിറങ്ങി. എന്നും തോന്നുന്ന മാനസികാവസ്ഥ. ഈ ജന്മത്തിലിനി അവരെ കാണാനിടയില്ല. കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ച് പൂർത്തിയാക്കാതെ വിട്ടുപോയ ചിലരായിരിക്കും അടുത്ത് വന്ന് കുറേ നേരം ഇരുന്ന് ഇങ്ങനെ മാഞ്ഞു പോകുന്നത്.
ചിന്തകൾ എങ്ങോട്ടെക്കെയാണ് പാറി പറക്കുന്നത്. ഗോകർണ്ണത്ത് അതിരാവിലെ എത്തി. ഗോകർണ്ണത്തു നിന്ന് ബസ്സ് കിട്ടുന്നിടത്തേക്ക് 75 രൂപയെന്ന് ഓട്ടോക്കാർ പറഞ്ഞു. അവിടെ വിലപേശൽ ഏൽക്കില്ല എന്നു മനസ്സിലായി. പറ്റിക്കുന്നതിൽ അവർ ഒറ്റക്കെട്ടായിരിക്കും. അതിനെ മറികടക്കാൻ അവിടെ വിട്ട് കുറച്ചു ദൂരത്തേക്ക് നടക്കണം. വിജനമായിടത്തു നിന്ന് അവിടേക്ക് എത്ര ദൂരമെന്നറിയില്ലല്ലോ. അറിഞ്ഞു കൊണ്ട് വിട്ടുകൊടുക്കുന്നവൻ വിജയിക്കുന്നുവെന്നല്ലേ? ഒരുവട്ടം ഏതായാലും കയറാം. ഒരു റോഡിൽ എത്തിച്ച് അയാൾ മടങ്ങി. നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.
അവിടെ കുറച്ചധികം നേരം നില്ക്കേണ്ടി വന്നു.ബസ്സ് കിട്ടി ഗോകർണ്ണ സ്റ്റാൻ്റിലേക്ക്. അടച്ചിട്ട കടകൾക്കിടയിലൂടെ വലിയ ആൾബഹളമില്ലാത്ത ഗോകർണ്ണ തെരുവിലൂടെ വെറുതെ കുറെനേരം നടന്നു.
നിറയെ കടകളുള്ള സ്ഥലമാണ്. ആ നടത്തം പതിവുള്ളതാണ്. ഇടവഴികളുടെ അറ്റങ്ങൾ കണ്ടെത്തി മനസിലാക്കി വയ്ക്കും. ഓടി രക്ഷപ്പെടാനെങ്കിലും ഉപകരിയ്ക്കുമല്ലോ?
ഇടക്കിടെ മഴയുണ്ട്.ശക്തമായതും…നൂൽമഴയും.
100 മീറ്റർ അകലെയായി കടലാണ്. അവിടന്ന് ഇടത്തോട്ട് കുറച്ചധികം നടന്നാൽ ഒരു ക്ഷേത്രവുമുണ്ട്.
ഇനി ഗോകർണ്ണത്തു നിന്ന് കാനകൊണയിൽ എത്തണം. പാലോലം ബീച്ചിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അവിടെ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് ഗണപതിയുടെ വരവ്. ആളുകൾ ഒഴിഞ്ഞിടത്ത് ഇരിക്കുന്ന ശീലമുള്ള എൻ്റടുത്തേക്ക് ക്ഷണിക്കാതെ കയറിവന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ.
50 മിനിറ്റ് ലൈറ്റായെത്തുന്ന ട്രെയിൻ വരുന്നതുവരെ ഇയാളെ സഹിക്കേണ്ടതില്ല എന്നാണ് ചിന്തിച്ചത്.
എഴുന്നേല്ക്കാൻ ഒരുമ്പെടുമ്പോൾ അയാളുടെ ചോദ്യം. ‘തും… കേരള ആദ്മിയേ..”.
“ആ..”
ഗണപതിയുടെ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ട്.. വീർത്തിട്ടുണ്ട്.കണ്ടാൽ തന്നെയറിയാം ആൾ വെടിപ്പല്ല എന്ന്.
സാധാരണ ഇത്തരം ആളുകളെ ഒഴിവാക്കുകയാണല്ലോ ചെയ്യാറ്. എന്തോ ആ പാത പിൻതുടരാൻ തോന്നിയില്ല.
ഗണപതി തുടർന്നു. “ആ കാണുന്ന വീടിൻ്റെ പുറകിലുള്ളതാണ് എൻ്റെ വീട്.”
ഞാൻ നോക്കിയപ്പോൾ ആ റെയിൽവേ സ്റ്റേഷൻ്റെ മുന്നിലുള്ളത് ഒരു അർദ്ധവട്ടമെന്ന പോലെ മലയാണ്.
അതായത് ട്രാക്കിനും മലയ്ക്കും ഇടയിലായി കുറച്ചു വീടുകൾ. അതെനിക്ക് ഗണപതിയിൽ ഒരു വിശ്വാസമുണ്ടാക്കി. വേറൊന്നും കൊണ്ടുമല്ല. ഒരു വീടൊക്കെ ഉള്ളവനല്ലേ?
ഉരുൾപൊട്ടലിൻ്റെ സംഹാര താണ്ഡവം ദൃശ്യമാധ്യമങ്ങളിൽ കണ്ട ഭയപ്പാടുള്ളതുകൊണ്ട് ഇവിടെ എങ്ങനെ എന്ന് പെട്ടെന്ന് ചോദിച്ചു. “ഗംഗാവലി നദി. ഇതർ സേ കിത്തനാ ദൂർ ഹേ??” എൻ്റെ അന്നേരത്തെ ഭാഷയാണ്.
ലോറിപ്പെട്ട കാര്യം മേൽപറഞ്ഞ ഹിന്ദിയിൽ ഞാൻ ചോദിക്കുകയുണ്ടായി.
അവന് കന്നഡയേ അറിയൂ. ഹിന്ദി മുറിഹിന്ദിയാണ്. രണ്ടു പേർക്കും ഭാഷ പൊട്ടലും ചീറ്റലുമായി മാത്രം അറിയുന്നതുകൊണ്ട് ഇവിടെ വലിപ്പചെറുപ്പ പ്രശ്നമില്ല.
നെറ്റിയിലെ മുറിവ് അടിച്ചു വീലായി കാൽ തെറ്റി വീണ് ഉണ്ടായതാണെന്ന് പറഞ്ഞു. എങ്ങനെയാണ് വീണത് എന്ന് എനിക്കായി വീണ്ടും ആവിഷ്കരിക്കാനും ഗണപതി ശ്രദ്ധിച്ചു. വിശ്വസനീയം. അത് വിശ്വസിച്ചില്ലെങ്കിൽ ഞാൻ ജീവിച്ചിരിന്നിട്ട് കാര്യമില്ല.
മണ്ണിടിച്ചിലും, ലോറി അകപ്പെട്ടതും അവനറിയാം. ഇവിടെയല്ല ബൈന്ദൂരിനടുത്താണ് സംഭവം എന്നു പറയുകയുണ്ടായി. അത്യാവശ്യം വിവരമുള്ളവനാണ്. ജോലിയെന്താണെന്ന് ചോദിച്ചപ്പോൾ ഇവിടത്തെ റെയിൽവേയിലെ കാൻ്റീനിൽ ആണെന്ന്.
ഇടയ്ക്ക് കടന്നുപോയ അവിടത്തെ ജോലിക്കാരിലൊരാൾ സ്നേഹത്തോടെ അയാളെ ശാസിക്കുന്നുണ്ട് വീണതറിഞ്ഞ്. അയാൾ വളരെ കാര്യമായിതന്നെ ഗണപതിയെ പരിഗണിക്കുന്നതു കണ്ടപ്പോൾ, അതുവരെ ചെറിയ കൊമ്പത്തായിരുന്ന ഞാൻ താഴെയിറങ്ങി.
നല്ല വസ്ത്രധാരണത്തിനുള്ളിൽ,, മുഖങ്ങൾക്കിടയിൽ മൃഗീയ ചിന്തയുള്ളവരുണ്ടെങ്കിൽ,,
ഭംഗിയില്ലാത്ത വസ്ത്രധാരണത്തിനുള്ളിൽ,,മുഖങ്ങൾക്കിടയിൽ സത്യസന്ധരായ മനുഷ്യസ്നേഹികളും ഉണ്ടാകും. ജീവിതപശ്ചാത്തലം കണ്ട് അളന്നങ്ങനെ ചിട്ടപ്പെടുത്താൻ വരട്ടെ.
ഒരു മനുഷ്യായുസ്സിലെ ഏറ്റവും ചെറിയ മണിക്കൂർ ഞാൻ ചിലവഴിച്ച.. അല്ല ബോറടിപ്പിക്കാതെ കടത്തിവിട്ട ഗണപതിക്ക് നന്ദി. വീണുവീർത്ത മുഖം പഴയപോലെയായി, നല്ല വസ്ത്രമണിഞ്ഞ് ചിരിച്ചങ്ങനെ നില്ക്കുന്ന ഗണപതിയെ ഗോകർണ്ണത്തെ കാൻറീനിൽ വച്ച് എന്നെങ്കിലും കാണുമാറാകട്ടെ. അനുമതിയോടെ ഒരു ഫോട്ടോയുമെടുത്ത് കാനകൊണയിലേക്ക് ഞാൻ ട്രെയിൻ കയറി.
കൊറോണക്ക് ശേഷം ആളുകൾ തുമ്മുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന മനോരോഗം കൂടെയുള്ളതുകൊണ്ട് കൂടെയിരിക്കുന്ന ഒരുവൻ്റെ രണ്ടു തുമ്മൽ എന്നെ പതുക്കെ അവിടന്ന് എഴുന്നേല്പിച്ചു. പിന്നെയാണ് UKക്കാരൻ ചുളളൻ മുന്നിൽ വരുന്നത്. തുമ്മൽ ഇല്ല. കയറിയങ്ങ് പരിചയപ്പെട്ടു. യാത്രയിൽ എനിക്ക് കിട്ടാറുള്ള ആതിഥ്യമര്യാദ കുറച്ച് അദ്ദേഹത്തിനും വിളമ്പാം.
മുറിഇംഗ്ലീഷ് കൈവശമുണ്ടുതാനും.
ചുള്ളന് ഞാനൊരു ഉപദേശം കൊടുത്തു. യാതൊരു കാരണവശാലും ട്രെയിനിലെ ടോയ്ലെറ്റിലേയ്ക്ക് ഓടി കയറരുത്. ഒരു തഞ്ചത്തിലും താളത്തിലും അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോന്ന് തിരഞ്ഞു വേണം കയറാൻ. ചുള്ളൻ ചിരിച്ചു. അനുമതിയോടെ ഒരു ഫോട്ടോ എടുത്തു.
പാലോലം ബീച്ച്. നല്ല വെയിലാണ്. നോർത്തിലെ കല്ലൻകുത്ത് ബീച്ചിനോളം മനോഹരമായി തോന്നിയില്ല.
തിരക്കിടം ഇഷ്ടപ്പെടാത്തവർക്ക് ചേരും. വിദേശികൾ ധാരാളമുണ്ട്. രണ്ടു കഷ്ണം ദേഹത്തുചുറ്റി കിടക്കുന്നവർക്കരികിലൂടെ 3 സെക്കൻ്റിനപ്പുറം അവരെ നോക്കാതെ കടന്നുപോകാൻ ഞാൻ ശ്രദ്ധിച്ചു.
അപ്പോഴാണ് വലയിൽ നിന്ന് മീനിനെ വേർപ്പെടുത്തുന്ന ചിലരെ കണ്ടത്. അസാധാരണ കാഴ്ചയൊന്നുമല്ല.
കിണറും, മീനും എവിടെ കണ്ടാലും ഒന്നു എത്തിനോക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അങ്ങ് ഗോവയിലെ പാലോലം ബീച്ചിൽ നിന്ന് ഒരു ചിത്രം ഞാൻ പകർത്തി.. അയിലപിടുത്തം
വ്യത്യസ്തയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അങ്കോളയിലെ കാരി ഇഷാദ് മാങ്ങയ്ക്ക് സൗത്ത് ഗോവയിലെ പലോലം ബീച്ചിലെ മീൻപിടുത്തം ചെക്ക്.
ചാൾസ് കെ എസ്.