എതിര് : ആത്മകഥ… എം. കുഞ്ഞാമൻ.

ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം 

ജീവിതത്തോടു പൊരുതി ജയിച്ച ആൾ എന്നു സമൂഹം വിലയിരുത്തിയപ്പോൾ ,പൊരുതി തോറ്റു പോയ ആളാണ് ഞാനെന്ന് അദ്ദേഹം സ്വയം വിധിയെഴുതി 3.12.2023 ന് ആത്മഹത്യ ചെയ്തു. ജീവിതം നൽകിയ ദു:ഖാനുഭവങ്ങളെ അദ്ദേഹം കുടഞ്ഞു കളഞ്ഞില്ല. അവസാന നിമിഷം വരെ കൂടെ നിർത്തി. മറന്നു പോയെങ്കിലോ എന്നു കരുതി അരുമയോടെ താലോലിച്ചു .അത്തരമൊരു താലോലിക്ക ലാ ണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ .അനീതിയ്ക്കു മുമ്പിൽ അനുസരണയോടെ തല കുനിച്ചു നിൽക്കുകയല്ല വേണ്ടത്, എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം വരും തലമുറയെ ഓർമപ്പെടുത്തുന്നു.

ഇരുട്ടും പേടിയും വിശപ്പും നിറഞ്ഞൊരു ഭൂതകാലമുണ്ട് കുഞ്ഞാമൻ്റെ മനസിൽ.പട്ടാമ്പിക്കടുത്ത് വാടാനം കുറിശ്ശിയിലാണ് കുഞ്ഞാമൻ്റെ വീട്. വീടെന്നു പറയരുത്, അതൊരു ചാളയെന്ന് കുഞ്ഞാമൻ. അച്ഛൻ കന്നുപൂട്ടാൻ പോകും.സമുദായത്തിൻ്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിൽ സദ്യയും അടിയന്തരവുമുണ്ടാകുമ്പോൾ ഇലമുറിച്ചു കൊടുക്കും.സദ്യ കഴിഞ്ഞാൽ എച്ചിൽ എടുക്കും.സഹപാഠികൾ കാൺകെ എച്ചിലെടുക്കുന്നതും കഴിക്കുന്നതും അപകർഷതയുണ്ടാക്കി.വിശപ്പിനു മുമ്പിൽ അഭിമാനം കീഴടങ്ങും. പതിനാലു വയസ്സുള്ളപ്പോഴാണ് ഒരു ജന്മി കുടുംബത്തിൻ്റെ അരികുപറ്റി നിന്നു.കഞ്ഞിക്കാണ്‌. അവർ മുറ്റത്തിനു വെളിയിൽ കുഴി കുത്തി ഇലയിട്ട് കഞ്ഞി അതിൽ ഒഴിച്ചു കൊടുത്തു.മറ്റൊരാൾകൂടി കഞ്ഞിക്കായി കാത്തിരുപ്പുണ്ടായിരുന്നു. ഒരു തടിയൻ പട്ടി.പട്ടി കുഞ്ഞാമനെ കടിച്ചു മാറ്റി കഞ്ഞി കുടിച്ചു.വിശപ്പ്‌ രണ്ടുപേർക്കും ഒരു പോലെയാണ്.കുഞ്ഞാമൻ സ്വയം ആശ്വസിച്ചു.

പുസ്തകവും സ്ളേറ്റുമില്ലാതെ.ഒരുഷർട്ടുപോലുമില്ലാതെയാണ് സ്ക്കൂളിൽ പോയിരുന്നത്‌. സ്ക്കൂളിൽ ചില ദിവസങ്ങളിൽ കഞ്ഞിയുണ്ടാകും. ആ കഞ്ഞിയാണ് സ്കൂളിലേക്കാകർഷിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. അധ്യാപകൻ പാണൻ എന്ന ജാതിപ്പേരാണ് വിളിക്കുക.. സാർ എന്നെ ജാതിപ്പേർ വിളിക്കരുത്. കുഞ്ഞാമൻ എന്നു വിളിക്കണം .. മൂന്നാം ക്ലാസുകാരൻ പ്രതിഷേധിച്ചു. അധ്യാപകൻ മുഖത്തടിച്ചു.കഞ്ഞി’ കുടിക്കാൻ മാത്രമാണ് വരുന്ന തെന്ന് അധിക്ഷേപിച്ചു.കുഞ്ഞാമൻ പിന്നീട് ആ സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചില്ല. ഉച്ച സമയത്ത് മറ്റു കുട്ടികൾകഞ്ഞി കുടിക്കുമ്പോൾ പ്ലാവിൻ്റെ തണലിൽ പോയി ഇരുന്നു. അടിച്ച അധ്യാപകൻ തന്നെ നിർബ്ബന്ധിച്ചു.. കുഞ്ഞാമാ കഞ്ഞി കുടിക്ക് ..
“വേണ്ട സാർ.ഇനിയെനിക്ക് കഞ്ഞി വേണ്ട.” കുഞ്ഞാമൻ്റെ തീരുമാനം ഉറച്ച തായിരുന്നു.

സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന ലഷ്മിയേടത്തി കുറച്ച് ഉപ്പുമാവ് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ കുഞ്ഞാമനു കൊടുക്കും. കുഞ്ഞാമൻ മൂത്രപ്പുരയിൽ പോയിരുന്ന് അത് കഴിക്കും.ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞാമന് ഉപ്പുമാവിന് അർഹതയില്ലായിരുന്നു.
കഞ്ഞി കുടിക്കാനാണോ സ്കൂളിൽ വരുന്ന തെന്ന ചോദ്യം ഒരു മുറി വായി കുഞ്ഞാമൻ്റെ മനസിൽ കിടന്നു.കഞ്ഞി കുടിക്കാനല്ല’: പഠിക്കാനാണ് വരുന്ന തെന്ന് കുഞ്ഞാമന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു .വാടാനം കുറിശ്ശിയിലെ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി.ഒരു കഴുതയെപ്പോലെ ഞാൻ അധ്വാനിക്കുകയായിരുന്നു എന്ന് കുഞ്ഞാമൻ ഓർത്തെടുക്കുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ തുടർ പഠനം. അക്കാലത്ത് സഹായിച്ചവരും ആക്ഷേപിച്ചവരുമുണ്ട്. ഹോസ്റ്റലിൽ മുറിയിൽ കൂടെ താമസിക്കുന്ന കുട്ടിയോട് കാസർഗോഡു നിന്നു വന്ന പെൺകുട്ടി ചോദിക്കുന്നു .. ആ ബെഗ്ഗറുടെ കൂടെയോ? കുഞ്ഞാമൻ ആ പെൺകുട്ടിയെ കണ്ടു പറഞ്ഞു “കുട്ടി പറഞ്ഞതു ശരിയാണ്. ഞാൻ മാത്രമല്ല എൻ്റെ സമുദായം മുഴുവൻ ബെഗ്ഗേഴ്സ് ആണ്. പ്രീഡിഗ്രിയ്ക്ക് ക്ലാസുണ്ടായിരുന്നു.ബി എ കഴിഞ്ഞ് എം.എയ്ക്കു അവിടെത്തന്നെ പഠിച്ചു.ഒന്നാംറാങ്കോടെ പാസായി. അന്നു കിട്ടിയ സ്വർണ മെഡൽ പിറ്റേ ദിവസം തന്നെ പണയം വെച്ചു. അധികം വൈകാതെ വിൽക്കേണ്ടിയും വന്നു. കുഞ്ഞാമൻ പറയുന്നു .. എൻ്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളാണ്.. ദാരിദ്ര്യം. ഭയം.. അപകർഷത .. ആത്മവിശ്വാസമില്ലായ്മ .. ധൈര്യമില്ലായ്മ ..

അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ

1. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിൻ്റെയും അപകർഷതയുടെയും .
2. ആനുകൂല്യം ശക്തൻ അശക്തനു കൊടുക്കുന്ന ദാക്ഷിണ്യമാണ്‌
3. നീതിന്യായ വ്യവസ്ഥ എന്നാൽ നീതിക്കുള്ള വ്യവസ്ഥയല്ല, ന്യായത്തിനുള്ള വ്യവസ്ഥയാണ്.
4. ഞങ്ങൾക്കു ലഭിച്ചത് ചില ആനുകൂല്യങ്ങളാണ്.മറ്റുള്ളവർക്കു ലഭിച്ചത് അവകാശങ്ങളാണ്.
5. ചിലർ നിയമ വ്യവസ്ഥയ്ക്കു വിധേയരാണ്.മറ്റു ചിലർ അതീതരാണ്. വേറെ ചിലർ നിയമ രഹിതമായി നിയന്ത്രിക്കപ്പെടുന്നു.

കുഞ്ഞാമൻ തിരുവനന്തപുരത്ത് സി ഡി എസ്സിൽ എം.ഫിലിനു ചേരുമ്പോൾ സി ഡി എസ് മേധാവിയായിരുന്ന ഡോ.കെ.എൻ.രാജിനോടു പറയുന്നുണ്ട്… താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് യി രുന്നെങ്കിൽ നോബൽ സമ്മാന ജേതാവാകുമായിരുന്നു ..

അഞ്ചിലധികം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായിരുന്നു കുഞ്ഞാമൻ.27 വർഷം കാര്യവട്ടം കാമ്പസിൽ അധ്യാപകൻ .. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ .. എല്ലാ നേട്ടങ്ങൾക്കുമിടയിലും നൈരാശ്യവും ആത്മഹത്യാ പ്രേരണയും ഇടയ്ക്കു തല നീട്ടി.ആരോടും പരിഭവമില്ലാതെ.. ആർക്കുമിതിൽ പങ്കില്ലെന്നു പറഞ്ഞ് ജീവിതത്തോടു വിടപറഞ്ഞു..

 

വിലാസിനി രാജീവൻ

Leave a Reply

Your email address will not be published. Required fields are marked *