
കത്താൻ മടിച്ച പച്ച വിറക് അടുപ്പിനുള്ളിലേക്ക് ഒന്നൂടെ തള്ളി വെച്ച്, നിർത്താതെ ആഞ്ഞാഞ്ഞു ഊതിയെങ്കിലും വിറകും തീയും അവളെയും അവളുടെ ഭർത്താവിനെയും പോലെ പരസ്പരം പോരടിച്ചു നിന്നതേ ഉള്ളൂ. ഒടുവിൽ, എന്നത്തേയും പോലെ അവളുടെ കണ്ണുനീരിനാൽ തന്നെ അടുപ്പിലെ തീ കെട്ടു.
“എടിയേ… ജോലിക്ക് പോകാൻ സമയമായി. ചോറ് എന്തിയേ?”
“അമ്മേ… ഞങ്ങൾക്കും സ്കൂളിൽ പോകാൻ സമയമായി. എവിടെ ചോറും പാത്രം?”
ഒരു നെടുവീർപ്പിനാൽ അവൾ ഉത്തരം പറഞ്ഞത് അവരാരും കേട്ടില്ല. അല്ലെങ്കിൽ, കേട്ടതായി ഭാവിച്ചില്ല. പണ്ടേ, അവളുടെ ഒച്ച അടുക്കളയുടെ വെളിയിലേക്ക് ആർക്കും കേൾക്കാറില്ലായിരുന്നല്ലോ.
ഇനിയും വൈകിയാൽ ശരിയാവില്ല എന്ന് തോന്നിയ അവൾ ഒരു കറി കത്തി എടുത്തു തന്റെ ശരീരത്തിൽ നിന്നു ഓരോ കഷ്ണം മാംസം അരിഞ്ഞെടുത്ത് പാത്രത്തിലാക്കി മക്കൾക്കും ഭർത്താവിനും കൊടുത്തു വിട്ടു…
സെബിൻഈരേശ്ശേരീൽ