അന്ധകാരനഴി : ഇ. സന്തോഷ് കുമാർ.

 

 

     

“ജീവിതത്തിൻ്റെ വിജയത്തെ അളക്കേണ്ടത് നാം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തെ ആസ്പദമാക്കിയാണ്”  സി.ആർ.പരമേശ്വരൻ.
ആ ലക്ഷ്യത്തിലേക്കുള്ള മാർഗത്തെ ലക്ഷ്യമാണ് ന്യായീകരിക്കേണ്ടത്. ലക്ഷ്യത്തിലെത്താതെ, പാതി വഴിയിൽ യാത്ര നിലച്ചാൽ അവരുടെ മാർഗത്തെ ന്യായീകരിക്കാൻ പരാജയപ്പെട്ടു പോയ ആ ലക്ഷ്യത്തിനു കഴിയുമോ? കഴിയില്ല.ലക്ഷ്യവും മാർഗവും പിഴച്ചു പോയി വഴിയിൽ കൊഴിഞ്ഞു പോയ എത്രയെത്ര ജന്മങ്ങൾ! അവരിൽ അധികവും ഭാവനയിൽ വസന്തം കണ്ട സാഹിത്യകാരന്മാരായിരുന്നു. തോൽപ്പിക്കപ്പെട്ട സൈന്യത്തെപ്പോലെ ശൂന്യതയിലേക്കു നീങ്ങിപ്പോയവർ…ജനാധിപത്യവത്കരണത്തിനുള്ള ഈ നൂറ്റാണ്ടിലെ രാഷ്ട്രീയത്യാ ഗ ങ്ങൾ വ്യർഥമായിപ്പോയി എന്നു പരിതപിക്കേണ്ടി വന്നവർ.. സമകാലീനമായ വിപ്ലവ ധർമ നീതിയുടെ ബലതന്ത്രം മനസിലാക്കാതെ കൈയും കാലും തളർന്ന് അകർമണ്യതയുടെ തേർത്തട്ടിൽ തളർന്നിരുന്നു പോയവർ… അന്ന് ഈ പരാജിതർ ഉണ്ടായിരുന്നില്ലെങ്കിൽ പൊതു ജീവിതത്തിലെ സംശുദ്ധി എന്തെന്നു നാം മറന്നു പോയേനെ. ആ മനുഷ്യരിൽ പലരും പുതിയ ജീവിതത്തോടു പൊരുത്തപ്പെടാനാകാതെ ,ഒരാവേശവും ബാക്കിയില്ലാതെ എന്നാൽ ഇന്നും അകളങ്കിതരായി, അജ്ഞാതരായി നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗ വൈകല്യങ്ങൾക്കു പോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിൻ്റെ തുരുത്തിൽ അഭയം തേടിയ വിപ്ലവകാരിയാണ് ശിവൻ.ശിവൻതേടിച്ചെന്നത് പുല്ലാനിത്തുരുത്തിലെ കരടിയച്ചാച്ചനെയാണ്.കരടിയച്ചാച്ചൻ ഉണ്ടായിരുന്നു എന്ന കേട്ടറിവുകൾക്കപ്പുറത്തേക്ക് ശിവൻ്റെ അന്വേഷണം നീളുന്നില്ല. ആ സക്തിയുടെ തുരുത്തിൽ ആത്മനിന്ദയോടെ അയാൾ അകപ്പെട്ടു പോവുകയാണ്.
ശിവനെ തിരക്കി അയാളെ ആ തുരുത്തിലെത്തിച്ച അച്ചു എന്ന വിപ്ലവകാരി വരുന്നുണ്ട്. അയാൾ ചോദിക്കുന്നുണ്ട്: “സഖാവേ .നിങ്ങൾക്കിനിയും ഒരു പാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.മടങ്ങി വരാൻ സാധിക്കുമോ” ?
” ഒരിക്കലും വരില്ല”.ശിവൻ്റെ മറുപടി.
“വർഗശത്രു വിനേക്കാൾ അധമനാണ് വർഗ വഞ്ചകൻ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് ”
” പുസ്തകത്തിൽ വായിച്ചതായിരിക്കും.ഏട്ടിലെ പശുക്കൾ “
“എന്നാൽ ചിലപ്പോൾ അതു പുറത്തു വരും.പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗ വഞ്ചകർക്കെതിരെ കലാപം നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും. നിലത്തു വീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല..
വിപ്ലവ സ്വപ്നങ്ങളോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ ദുർബ്ബലമനസ്കൻ കവി ശ്രീനിവാസൻ. പോലീസിനോടൊപ്പം പോയ കവിയെ പിന്നീട് ഭാര്യ ശകുന്തള കാണുന്നത് മർദ്ദനമേറ്റ് ചതഞ്ഞ ഉടലോടെ, അല്പവസ്ത്രധാരിയായി പോലീസ് ക്യാമ്പിൻ്റെ പിന്നാമ്പുറത്ത് നിൽക്കുന്നതാണ്. അയാൾ ശ്രീനിവാസൻ തന്നെയായിരുന്നോ? ആണെന്നും അല്ലെന്നും ശകുന്തളയുടെ മനസു പറയുന്നു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു പോയെന്നും പോലീസ് പറയുന്നു. ജീവനോടെയുണ്ടോ .. അതറിഞ്ഞാൽ മതി. ശകുന്തളയുടെ അന്വേഷണം തുടരുകയാണ്.പത്രമാഫീസിൽ ,ഭരണാധികാരികളുടെ അടുത്ത്, ഭ്രാന്താശുപത്രിയിൽപ്പോലും അവൾ തിരക്കിപ്പോകുന്നു. മകൻ ശശി വളർന്നപ്പോൾ തീരുമാനമാകാത്ത ഒരു ജീവിതത്തിൻ്റെ മറുകരയിലാണ് അവൻ എത്തി നിൽക്കുന്നതെന്ന് ശകുന്തള മനസിലാക്കുന്നു.
കരടിയച്ചാച്ചനെ തേടി പുതിയ സംഘം വീണ്ടും പുറപ്പെടുകയാണ്. അവരെ അതിലേക്കു നയിക്കുന്നവർ പാതി വഴിയിൽ പിന്തിരിഞ്ഞു പോവുകയാണ്… നിഷ്ഫലമാകാവുന്ന രാഷ്ട്രീയ വേനലുകളെക്കുറിച്ച് ഓർമപ്പെടുത്താതെ …

 

വിലാസിനി രാജീവൻ

 

 

                                  

 

തൈറോയിഡ് രോഗങ്ങളും ഹോമിയോപ്പതിയും

1980 ന് മുൻപ് തൈറോയിഡ് പ്രശ്നങ്ങൾ അത്ര ഗൗരവമായി മെഡിക്കൽ സയൻസ് കണ്ടിരുന്നില്ല. 80 കൾക്ക് മുൻപ് മുഴ പ്രത്യക്ഷപ്പെട്ടാൽ മാത്രമെ surgery അല്ലെങ്കിൽ മറ്റ് treatment നെ കുറിച്ച് ആളുകൾ ബോധവാന്മായിരുന്നുള്ളു. എന്നാൽ 1983 ന് ശേഷം ആണ് തൈറോയിഡ് ഗ്രന്ഥി വീക്കം വെക്കാതെ തന്നെ ഹോർമോൺ അളവിൽ വ്യത്യാസം വരുമെന്നു അത് ചികിത്സിക്കേണ്ടതാണ് എന്നും കണ്ടെത്തുന്നത്.

ജനനം മുതല്‍  മരണം വരെ ഉള്ള  എല്ലാ പ്രവര്‍ത്തനനങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് തൈറോയ്‍ഡ് ഹോര്‍മോണ്‍. ​ ശരീരത്തിലെ  ഏറ്റവും വലിപ്പം കൂടിയ അന്തസാവീഗന്ഥിയാണ് തൈറോയ്ഡ് ഗന്ഥി. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ അന്ത:സ്രാവീഗ്രന്ഥിയാണ് തൈറോയ്ഡ്  ഗ്രന്ഥി നാളീ രഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മ്മം  ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.    മനുഷ്യശരീരത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

പ്രായപൂര്‍ത്തിയായവരില്‍ തൈറോയ് ഡ്  20 മുതല്‍   40 ഗ്രാം വരെ തൂക്കമുള്ളതായിരുക്കും T3 ,T4  ഹോര്‍മോണ്‍ മനുഷ്യശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിലനിര്‍ത്തിക്കുന്നു.  ഓക്സിജനേയും പോഷകങ്ങളെയും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റികൊണ്ടാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ  നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.  ഈ ഹോര്‍മോണുകളാണ് അഞ്ചുവയസുവരെ മനുഷ്യന്‍റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.  ശൈശവത്തിലും  കൗമാരത്തിലും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ   ഹോര്‍മോണുകളാണ്.  ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥി പേശികള്‍ എന്നിവയെ T3, T4  ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു.

ടീനേജ്  മുതല്‍ ആണ് കൂടുതലായും ഈ ഹോര്‍മോണ്‍  അളവിലെ വ്യത്യാസം കണ്ട് തുടങ്ങുന്നത്  അതും സ്തീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ തൈറോയ്ഡ് Problem കാണപ്പെടുന്നു.  സാധാരണ രീതിയില്‍ ഉള്ള തൈറോയ്ഡ്  അവസ്ഥ യൂതൈറോയ്ഡ് എന്നും പ്രവര്‍ത്തന  ക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ് ഡ് എന്നും അതി സജീവമായ  അവസ്ഥ ഹൈപ്പര്‍ തൈറോയ്ഡ് എന്നും

അറിയപ്പെടുന്നു.തൈറോയ് ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു.  ജനിച്ച ഉടനെ തന്നെ പരിശോധനകള്‍‍ നടത്തി തൈറോയ്ഡ് അവസ്ഥ  മനസിലാക്കാനാകും.  കൃത്രിമമായി   ഹോര്‍മോണ്‍  ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ തടയാന്‍ കഴിയും,  ഹോര്‍മോണ്‍ ഉല്പാദനം കുറവായിരിക്കുന്പോള്‍ തൈറോയ് ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുന്നു,  കഴുത്തിലെ മുഴപോലെ പുറമെ കാണുന്ന വലിപ്പം കൂടിയ തൈറോയ് ഡ്  ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു.  തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ക്ഷമതയിലെ മാറ്റം  പ്രതിരോധ ശേഷിയിലും മാറ്റം വരുന്നതിനു കാരണമാകുന്നു,  തൈറോയ് ഡ് ഗ്രന്ഥിയെ അപൂര്‍വ്വമായി അര്‍ബുദ രോഗം ബാധിക്കാറുണ്ട്.  ഇത് ചികിത്സിച്ച് ഭേദമാക്കാനാകുന്നതാണ്.

പ്രധാനമായും കണ്ട് വരുന്ന ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉറക്കം കൂടുതല്‍, തടി കൂടല്‍, കാലുകളില്‍ കണ്ട് വരുന്ന നീര്, ഹൃദയത്തി്ലും ശ്വാസകോശത്തിലും നീര്, മലബന്ധം, ആര്‍ത്തവ ക്രമകേടുകള്‍, വന്ധ്യത, ചിലപേശികള്‍ അസാധാരണമാം വിധം വലുതാകല്‍, രക്തസമര്‍ദ്ദം കൊളസ്ട്രോള്‍ തുടങ്ങിയവ വര്‍ദ്ധിക്കല്‍ എന്നിവയാണ്.  എല്ലാ ലക്ഷണങ്ങളും  എല്ലാ രോഗികളിലും ഉണ്ടാവണമെന്നില്ല.  ചിലരില്‍ വളരെ നേരിയ തോതില്‍ ഉള്ള ലക്ഷണങ്ങള്‍ മാത്രമെ കാണു.

തൈറോയ്ഡ‍് ഹോര്‍മോണ്‍ അധികമായാലും വളരെ അധികം ശാരീരിക ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നു.  പ്രധാനമായും ശരീരം മെലിയല്‍, പേശികള്‍ക്ക് ബലം കുറയല്‍, കൈവിറയല്‍, നെഞ്ചിടിപ്പ് കൂടല്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളി വരിക, വിശപ്പ് കൂടല്‍, ഹൃദയ മിടിപ്പിലും പമ്പിങ്ങിലും ഉള്ള പ്രശ്നങ്ങള്‍, വിയര്‍പ്പ് കൂടുതല്‍, കാരണ​ അറിയാതെ നീണ്ട് നില്‍ക്കുന്ന  പനി എന്നിവയാണ്.

ഗര്‍ഭകാല തൈറോയ് ഡ് പ്രശ്നങ്ങള്‍ പലരിലും ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്.  തൈറോയ് ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്നമാണ്.  ഹൈപ്പര്‍ തൈറോയ്ഡിസം അമ്മയ്ക്ക്  രക്ത സമ്മര്‍ദ്ദം കൂടല്‍, അബോര്‍ഷന്‍, പ്രായം തികയാതെ ഉള്ള പ്രസവം, കുഞ്ഞിന് വളര്‍ച്ച കുറവ് എന്നിവയിലേക്ക് നയിക്കാം, ഹൈപ്പോതൈറോയ്ഡിസം കു‍ഞ്ഞിന്‍റെ  ബുദ്ധി വികാസത്തിനു ഗുരുതരമായ തകരാറുകള്‍ വരുത്തി വെയ്ക്കാന്‍ സാധ്യതയുണ്ട്.

ഹോമിയോപ്പതിയില്‍ തൈറോയിഡിന് ഫലപ്രദമായ ചികിത്സയുണ്ട്.  അലോപ്പതിയില്‍ പുറത്ത് നിന്നും ഹോര്‍മോണ്‍ സപ്ലെചെയ്തുകൊണ്ടുള്ള ചികിത്സയാണ് കണ്ടുവരുന്നത്.  എന്നാല്‍ ഹോമിയോപ്പതിയില്‍ തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനെ നോര്‍മ്മല്‍ ആക്കുന്ന മരുന്നുകള്‍ ഉണ്ട്.  അതുകൊണ്ട് തന്നെ ഏത് പ്രശ്നം കൊണ്ടാണോ നിങ്ങള്‍ക്ക് തൈറോയ് ഡ് കപ്ലൈന്‍റ്  ഉണ്ടായത്  അതിനെ നോര്‍മ്മല്‍ ആക്കി കഴിഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി സുഖപ്രദമായി പ്രവര്‍ത്തിക്കുന്നു.  അതിനായി  നിങ്ങള്‍ക്ക് അടുത്തു തന്നെ ഉള്ള ഒരു വിദഗ്ദ്ധ ഹോമിയോപ്പതി ‍ഡോക്ടറെ സമീപിക്കാവുന്നതാണ്.

 

ഡോ. വൈഷ്ണവി ടി.കെ

 

 

 

 

 

ജ്ഞാനോദയവും മരണവും ആലിംഗനം ചെയ്യുന്നൊരു നഗരം..

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്ന്…. വാരാണസി..

ചരിത്രവും, തത്വവും, ആത്മീയതയും, ഗ്രാമീണതയും, നാഗരികതയും ഒക്കെ അവിടെ ഇങ്ങനെ ഇഴച്ചേർന്ന് കിടക്കുന്നുണ്ട്… യാത്രയോടുള്ള പ്രണയം മനസ്സിൽ കോറിയിട്ട് തന്ന സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്, താങ്കൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നഗരം ഏതാണ് എന്ന്… ഒട്ടും സംശയിക്കാതെ അദ്ദേഹം പറയും അത് വാരാണസി ആണെന്ന്. അതിന് അദ്ദേഹം കൊടുക്കുന്ന മറുപടി ഇങ്ങനെ ആണ് : അവിടെ ശവങ്ങൾ മാത്രമാണ്.. എത്ര മഹാനായാലും അവിടെ വെറും ശവങ്ങൾ മാത്രം.

ശരിയാണ്… ഗംഗനദിയിലേക്ക് ചുവട് വെച്ചിറങ്ങുന്ന നിരവധി ഘട്ടുകൾ. അതിൽ ഏറ്റവും ഒടുവിൽ മണിക്കർണ്ണിക ഘട്ട്. ഒരേ സമയം എത്ര ദേഹങ്ങൾ ആണ് കത്തിയെരിയുന്നത്.. കരച്ചിലുകളോ നിലവിളികളോ ഇല്ലാതെ, പാതി കത്തിയ ശരീരങ്ങൾ തോണ്ടി പുറത്തേക്ക് ഇട്ട് അടുത്ത ശരീരത്തിനായി ഇടം ഒരുക്കുന്നവർ, ശവങ്ങൾക്ക് അലങ്കാരം ഒരുക്കിയ പൂമാലകളെ ഭക്ഷണം ആക്കാൻ ഊഴം കാത്തിരിക്കുന്ന ആടുകളും പശുക്കളും… അങ്ങനെ എരിഞ്ഞു തീരുന്ന ശവങ്ങളുടെ പുകയിൽ ഒരു ദിവസം മുഴുവൻ ജീവിക്കുന്ന മണിക്കർണ്ണിക ഘട്ട്….

സായാഹ്നങ്ങളിൽ പതിനായിരത്തിലധികം ആളുകളുടെ സാക്ഷിയാക്കി ഗംഗയെ ദീപാലൻകൃതമാക്കുന്ന ദശാസ്വമേദ് ഘട്ടിലെ ആരതി… പടവുകളിൽ ആത്മീയവും, സൗഹൃദപരവും, ചരിതപരവും ഒക്കെയായ സംഭാഷണങ്ങളിൽ മുഴുകി ഇരിക്കുന്ന മനുഷ്യർ… ഒരു ചായയിലും ബീഡിയിലും കൊഴിഞ്ഞു പോകുന്ന സമയങ്ങൾ… ദേഹമാശകലം ഭസ്മം പൂശി ഘട്ടുകളിൽ ആളുകളെ കാത്തിരിക്കുന്ന അഘോരികൾ, പത്ത് രൂപയ്ക്ക് നെറ്റിയിൽ നീളത്തിൽ ഭംഗിയിൽ കുറി തൊട്ട് കൊടുക്കുന്ന മനുഷ്യർ… അങ്ങനെ അവിടെ ഓരോ മനുഷ്യനും വ്യത്യസ്തരാണ്… അസ്സി ഘട്ടിൽ തുടങ്ങി മണികർണ്ണിക ഘട്ടിൽ എത്തും വരെ…. പിന്നെയവിടം ഉയിരില്ലാത്ത ദേഹങ്ങൾ മാത്രം… വികാരവും വിചാരവും ഇല്ലാത്ത കൊറേ ദേഹങ്ങൾ….

നിങ്ങളെ ആസ്വാധനത്തിന്റെ കൊടുമുടി കയറ്റാൻ തക്കവണ്ണം അവിടെ ഒന്നുമില്ല. പക്ഷെ എല്ലാത്തിലുമുരി ഏറ്റവും സമാധാനമുള്ള ഒരു അന്തരീക്ഷം അവിടെ കാണാൻ സാധിച്ചു എന്നതാണ് സത്യം.

പടവുകളിലേക്ക് ചേർത്ത് നിരനിരയായി കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ഉണ്ട്. 50 ഉം 100 ഉം രൂപയ്ക്ക് ഗംഗയുടെ മടിത്തട്ടിലൂടെ ഒരു യാത്ര, അത് മനോഹരമായ ഒരു അനുഭൂതിയാണ്.

അഘോരികളുടെ ഒരു വലിയ സംഗമസ്ഥാനം ആണ് ഓരോ ഘട്ടുകളും. പ്രാചീനമായ വസ്ത്രം ധരിച്ചും, വസ്ത്രങ്ങൾ ഒന്നും ധരിക്കാതെയും, ഒരൽപ്പം മോഡേൺ ആയും ഒക്കെ ഉള്ള അഘോരികളെ അവിടെ കാണാൻ പറ്റും. അവരുടെ ഫോട്ടോ എടുക്കാൻ പറ്റില്ല, അതിന് അവർക്ക് പണം കൊടുക്കണം. ഉപജീവനത്തിനു ഇങ്ങനെയും പണം കണ്ടെത്താം എന്ന് സാരം. നെറ്റിയിൽ വ്യത്യസ്ത ഡിസൈൻ കുറികൾ വരച്ചു പണം കണ്ടെത്തുന്നവർ, ഭിക്ഷാടനം, ചെവിയിലെ മെഴുക് വൃത്തിയാക്കി കൊടുക്കുന്നവർ, നടന്ന് ചായ വിൽക്കുന്നവർ, ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നവർ, തോണി തുഴയുന്നവർ, നിർദ്ദേശങ്ങൾ നൽകുന്നവർ,  അങ്ങനെ ഉപജീവനം നടത്താൻ പണം കണ്ടെത്താൻ അവിടെ നൂറ് നൂറ് വഴികൾ ഉണ്ട്. ആരും ആരെയും തുറിച്ചു നോക്കുന്നില്ല, ആരും ആരുടേയും കാര്യങ്ങളിൽ ഇടപെടുന്നില്ല, ഏതേലും ഒരു ഘട്ടിൽ നിങ്ങൾക്ക് മണിക്കൂറുകൾ വിശ്രമിക്കാം, അവിടെ കിടന്നുറങ്ങാം…

വൈകുന്നേരം സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോഴേക്കും അന്തരീക്ഷം ആകെ മാറിമറിയും. അതുവരെ കണ്ട സമാധാനം നിറഞ്ഞ അന്തരീക്ഷം പതിയെ ഇല്ലാണ്ടാകും. പതിനായിരക്കണക്കിന് ജനങ്ങൾ അവിടേക്ക് ഒഴുകും. പോലീസും പട്ടാളവും നിയന്ത്രണ രേഖകൾ തീർക്കും, വള്ളങ്ങളിലും പടവുകളിലും കസേരകളിലുമായി ആളുകൾ ഇരിപ്പിടം ഉറപ്പിക്കും. സൂര്യൻ അസ്തമിച്ചു എന്ന് മനസിലായ നിമിഷം ആരതി ആരംഭിക്കും. അതെ, ചരിത്ര പ്രസിദ്ധമായ ഗംഗാ ആരതി. നിരനിരയായി തങ്ങളുടെ പീഡങ്ങളിൽ അണിനിരക്കുന്നതോട് കൂടെ അവിടം നിശബ്ദത. പിന്നെ ബജൻസ് മാത്രം. അതിനൊപ്പം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു കൊറിയോഗ്രാഫി പോലെ ഈ പൂജാരിമാർ ദീപങ്ങൾ കൊണ്ടുള്ള മനോഹര കാഴ്ച്ചകൾക്ക് തുടക്കം കുറിക്കും. ദീപങ്ങളും, ദൂപവും, തീർത്ഥവും ഒക്കെ മാറി മാറി അവരുടെ കൈകളിൽ മനോഹരമായി ചലനത്തിന് വിദേയമാകും. പതിയെ പതിയെ തീയും പുകയും മന്ത്രങ്ങളും ഒക്കെ ചേർന്ന് അന്തരീക്ഷം പൂർണ്ണമായും ആത്മീയതയുടെ മൂർദ്ധന്യത്തിൽ എത്തും. ഏകദേശം ഒരു മണിക്കൂറിനു അടുത്ത് ഈ ആരതി തുടരും.

വാരാണസി അനുഭവിച്ചറിയേണ്ട ഇടമാണ്. ഓരോ നിമിഷവും, ഓരോ ഇടങ്ങളും ഓരോ അന്തരീക്ഷം ആയി രൂപാന്തരപ്പെടും. അത് ആത്മീയതയുടെയും, ഭക്തിയുടെയും, സമാധാനത്തിന്റെയും, മോക്ഷത്തിന്റെയും, മരണത്തിന്റെയും ഒക്കെ രൂപം പ്രാപിക്കും.

വാരാണസി – ജ്ഞാനോദയവും മരണവുമാണ് അവിടം…

 

ശ്യാം സോർബ