നീലപ്പരുന്ത്‌ : ഹരിത ആർ.

ഈ പുസ്തകത്തിലേക്കു ഞാൻ എത്തി ചേരുവാൻ ആയി എടുത്തിട്ടുള്ളത് ഒന്നര വർഷത്തോളം സമയം ആയിരുന്നു.. കെട്ടറിഞ്ഞതു എല്ലാം തന്നെ വായനയിലേക്കു കൊണ്ടുവരുവാൻ ആയി വീണ്ടും കുറെ നാളുകൾ..

ഒടുവിൽ ഇന്ന് വായിച്ചറിഞ്ഞപ്പോൾ, ഈ നോവലിനെ കുറിച്ചു കേട്ടറിഞ്ഞ പോസറ്റിവും നെഗറ്റിവും ആയ വസ്തുതകളിൽ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റും ആയിരുന്നെന്ന് കൂടെ അറിഞ്ഞു..

പൂർണ്ണമായും ഇതൊരു സ്ത്രീ പക്ഷ നോവലോ പുരുഷ വിദ്വേഷ നോവലോ ആയിരുന്നില്ല, പകരം പ്രണയത്താൽ മുറിവേറ്റ ഒരു പെണ്ണിന്റെ തീരാ പകയുടെ ബാക്കി ചിത്രം ആയിരുന്നു.. അതിലേക്കു അവളെ നയിച്ച ഘടകങ്ങളും അവസ്ഥകളും സർവോപരി അവളിലെ സ്ത്രീത്വവും… ഒപ്പം ഒരു പറ്റം ദുരൂഹമായ കെട്ടുകഥകളും…

ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഈ പുസ്തകം എനിക്ക് മുൻപേ വായിച്ചറിഞ്ഞതിനു ശേഷം പറഞ്ഞതു, ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരിയുടെ എഴുത്തു രൂപം എന്നായിരുന്നു. പക്ഷെ എത്ര കണ്ടു അതു ശരിയാണെന്ന് ഞാൻ ഇപ്പൊ പറയുന്നില്ല..

പുസ്തകത്തിൽ പുരുഷ വിദ്വേഷ പരാമർശം ഉണ്ടെങ്കിൽ കൂടെ, അതു നോവലിന്റെ സുഖമമായ സഞ്ചാര പാതക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പോലെ ആണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.. ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ആസ്വാദനം ഉണ്ടാവുക..

അതേ സമയം അന്ധമായ പ്രണയത്തിനാൽ മുറിവേറ്റ ഒരുവളെയും ഞാൻ കണ്ടിരുന്നു..

നോവലിന്റെ സ്വഭാവം എടുത്തു വെച്ചാൽ, തീക്ഷ്ണമായ അതിനേക്കാൾ ദുരൂഹമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഉള്ള ചിലരുടെ യാത്രകൾ, അതിൽ പാതി വഴിയിൽ വീണു പോയവരും, ആ വീഴ്ചയിൽ നിന്നു ഉയർത്തെഴുനേറ്റവരും ഉണ്ടായിരുന്നു.. ചിലരെല്ലാം ധൂമം പോലെ മായ്ഞ്ഞു പോയിട്ടും ഉണ്ടായിരുന്നു.. അവരിലേക്കുള്ള അന്വേഷണം എന്നു കൂടെ വേണമെങ്കിൽ പറയാം..

ഇതിക ദൂദ് എന്നു പേരുള്ള ഒരു അഭിസാരികയുടെ ജീവിതത്തെ കുറിച്ചു പഠിച്ചു പ്രബന്ധം തയ്യാറാക്കുവാൻ എത്തുന്ന കുറച്ചു കോളേജ് കുട്ടികളിൽ കൂടെ ആയിരുന്നു നോവൽ ആരംഭിക്കുന്നത്..

അവരുടെ ജീവിതത്തിൽ നിന്ന് തങ്ങൾക്കു ആവശ്യമുള്ള കണ്ടെന്റ് കിട്ടില്ല എന്നു ഉറപ്പാവുന്ന കുറച്ചു കുട്ടികൾ പാതി വഴിക്ക് വെച്ചു പിന്മാറുന്നു, എന്നാൽ നൈനിക എന്ന വിദ്യാർത്ഥി മാത്രം ആ പഠനത്തിൽ തുടർന്നും നില കൊള്ളുന്നു..

ഒരു സ്ത്രീയെ ഒരിക്കലും ഒരു പുരുഷന് പൂർണ്ണമായും മനസിലാവില്ല എന്ന തത്വത്തിൽ നിന്നും ആണ് തുടർന്നുള്ള നോവലിന്റെ യാത്ര..

അതു ചെന്നെത്തി നിൽക്കുന്നത് ലിപിക നേത്ര എന്ന ലേഖികയിലേക്കും..
അവളുടെ പ്രണയം ആയിരുന്ന അനിരുദ്ധനിലേക്കും..

അവിടെ തീവ്രമായ ഒരു പ്രണയത്തിന്റെ ചിത്രം നിർമ്മിതമാവുന്നത് കാണുകയും, ഒരേ സമയം പരിഗണിക്ക പെടാത്ത ഭാര്യ എന്ന പദവിയും, മറ്റൊരുവനാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ ആയും ലിപിക ജീവിക്കുന്നു..

അവിടെ നിന്നും നൈനിക എന്ന വിദ്യാർഥിനിയിലേക്കു ചെന്നെത്തി നിന്നാൽ, അവളുടെ ഗവേഷണം എന്നതിന് പിറകിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

ഒരു പക്ഷെ ആകാശത്തെ ചുറ്റി വട്ടമിട്ടു പറക്കുന്ന നീലപരുന്തിനെ കെണി വെച്ചു പിടിക്കുക എന്ന പോലെ..
മുറിവേറ്റ മനസിൽ നിന്നു പുറപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിനു പോലും കൈ കടത്താൻ അവകാശമില്ലന്നു ഓർമിപ്പിക്കുക കൂടെ ആയിരുന്നു തുടർന്നങ്ങോട്ടുള്ള നോവലിന്റെ സഞ്ചാര പാതയിൽ കൂടെ എഴുത്തുകാരി…

ഇടക്ക് മാധവി കുട്ടിയുടെ എഴുത്തുകളിലൂടെയും ചാരുലതയിൽ കൂടെയും നോവൽ സഞ്ചരിച്ചപ്പോഴും, അളവിൽ അധികമായി കടന്നു വന്ന ലൈംഗികതയും ഒട്ടും മുഷിപ്പിക്കുന്നില്ലയിരുന്നു…
പകരം അവയെല്ലാം അവളുടെ മനസിന്റെ പ്രതികാര ഭാവത്തെ ആയിരുന്നു മുൻ തൂക്കം നൽകി പ്രദർശിപ്പിച്ചത്…

ഒടുവിൽ ക്ളൈമാക്സിൽ വന്ന ട്വിസ്റ്റും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും മികവുറ്റ അനുഭവവും തന്നെ നൽകി എന്നു പറഞ്ഞു നിർത്തട്ടെ…

ഒരു പക്ഷെ ഈ നോവൽ എനിക്ക് മുൻപ് തന്നെ നിങ്ങൾ എല്ലാരും വായിച്ചറിഞ്ഞിട്ടുണ്ടാകും, എന്നാലും ഒരാളെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അയാൾക്ക്‌ ഈ പുസ്തകം വായിക്കുവാൻ ഈ കുറിപ്പു ഉപകാരപ്പെടുമെങ്കിൽ ….

ജാമി

ശരീരഭാഷ

ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ? എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്പര്ശനമാകാം, മുഖഭാവനകളാകാം.
മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെ ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.
ഒരാളുടെ ഇരുപ്പോ നിൽപ്പോ എന്തുമാകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.
ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്ത് ആണ് നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.
ഒരാളുടെ ഹസ്തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്തദാനത്തിന്റെ ശക്തി, എടുക്കുന്ന സമയം, സ്പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിക്കുന്ന അകലം, ശബ്ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക് പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നര്ത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.

ഡോ സുനീത് മാത്യു

ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട ഒരു ക്യാൻവാസ് – കൊണാർക്

സൂര്യൻ അതിന്റെ സ്വർണ്ണ വർണ്ണങ്ങൾ വിതറി ഉദിച്ചു വരുമ്പോൾ അതിന്റെ വെളിച്ചതിനൊപ്പം ഉദിച്ചു വരാതെ കാലക്രമേണ അസ്തമിച്ചു പോയ ഒരു സാമ്രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൈകൾ ചുമരുകളിൽ ചേർത്ത് നിർത്തി നോക്കി നിൽക്കുന്നു. പുരാതന അത്ഭുതങ്ങളുടെയും വാസ്തുവിദ്യാ മാതൃകയുടെയും ഈറ്റില്ലം ആയ കൊണാർക്. ഭൂതകാലത്തിന്റെ വശീകരിക്കുന്ന കഥകൾ പേറുന്ന കല്ലുകൾ, കവാടങ്ങൾ, ശില്പ ചാരുതകൾ.
കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഇന്ത്യയിൽ ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യ ക്ഷേത്രം, മധ്യകാല വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നിർമ്മിതി കൂടിയാണ് ഈ സൂര്യ ക്ഷേത്രം. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമന്റെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മാർബിളുകളിൽ കൃത്യമായി ആലേഖനം ചെയ്യപ്പെട്ട ചരിത്രം യാത്രികർക്ക് വായിച്ചു മനസിലാക്കാൻ അവസരം നൽകുന്നു. അല്ലാത്തവർക്ക് വേണമെങ്കിൽ ഗൈഡ്മാരുടെ സഹായവും തേടാവന്നതാണ്. എന്തായാലും ഗൈഡ്മാരെ തത്കാലം അടുപ്പിച്ചില്ല, ചരിത്രം സ്വയം അന്വേഷിച്ചു അറിയാം എന്ന് കരുതി.
ഏകദേശം 1250 CE യിൽ നിർമ്മാണം ആരംഭിച്ച ഈ ക്ഷേത്രം പൂർത്തിയാകാൻ നീണ്ട 12 വർഷങ്ങൾ എടുത്തു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. കല്ലുകളിൽ കൊത്തിയെടുത്ത 24 ചക്രങ്ങൾ ഉള്ള ഒരു രഥം 7 കുതിരകൾ വലിക്കുന്ന മാതൃകയിൽ ആണ് സൂര്യ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യ ദേവന് സമർപ്പിച്ച ഈ ക്ഷേത്രം, സൂര്യ ദേവൻ തന്റെ രഥത്തിലൂടെ ആകാശത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം ആണ് ഇത് നൽകുന്നത്. സൂര്യക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹൈന്ദവ ആചാര കഥകൾ, മൃഗങ്ങൾ, ആകാശ ജീവികൾ, നർത്തകിമാർ അങ്ങനെ നൂറ് കണക്കിന് കൊത്തുപണികൾ ഓരോ തൂണും മനോഹരമാക്കുന്നു. മിഥുനങ്ങൾ എന്നറിയപ്പെടുന്ന ശൃംഗാര ശിൽപ്പങ്ങളാണ് ഇവയിൽ പ്രധാന ആകർഷണം. ആ കാലത്തെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇവ നമ്മെ നയിക്കുന്നു.
സൂര്യക്ഷേത്രത്തിന്റെ മനോഹരമായ കൽപാതകളിൽ കൂടിയും പുൽ തകിടികളിൽ കൂടിയും നടക്കുമ്പോൾ അതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം നമ്മെ വല്ലാതെ ആലിംഗനം ചെയ്യും. ജീവനുള്ള കല്ലുകൾ ആയി കാണാം ഓരോ നിർമ്മിതിയും. ഓരോ അടി വെച്ച് ക്ഷേത്രം വലം വയ്ക്കുമ്പോൾ കരകൗശലത്തിന്റെയും അതേ സമയം ആത്മീയതയുടെയും ഒരു നിഴൽ നമ്മെ നയിക്കുന്നതായി തോന്നാം.

പത്ത് രൂപാ നോട്ടിൽ നമ്മൾ കണ്ട വലിയ കൽ ചക്രം നേരിൽ കണ്ട് ഫോട്ടോ പകർത്താൻ ഉള്ള യാത്രികരുടെ ശ്രമങ്ങൾ കാണാൻ പറ്റും. നൂറ് കണക്കിന് ആളുകൾ ഒരേ സമയം ഇതിനെ വലം വെച്ചുകൊണ്ടിരിക്കുന്നു എങ്കിലും വല്ലാത്തൊരു ശാന്തതയും സമാധാനവും അവിടെങ്ങും നിഴലിക്കുന്നുണ്ട്.

ഒപ്പം വല്ലാതെ വിഷമം തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ, സദാചാരത്തിന്റെ അന്ധത ബാധിച്ച മനുഷ്യർ തകർത്തു കളഞ്ഞ ചില ശിൽപ്പങ്ങൾ ഈ കൂട്ടത്തിൽ കാണാം. മനോഹരമായ സ്ത്രീ രൂപങ്ങൾ തകർത്തു വികൃതം ആക്കിയ അവസ്ഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ ഈ ശിൽപ്പങ്ങൾ നിസ്സാരമായി നശിപ്പിച്ചു കളയാൻ എങ്ങനെ സാധിക്കുന്നു എന്ന തോന്നൽ ആണ് ഏറ്റവും സങ്കടം ഉണ്ടാക്കിയത്.

കൊണാർക്കിലെ ഈ സൂര്യ ക്ഷേത്രം ഒരത്ഭുതം ആണ്. വാസ്തു, ആത്മീയത, ശില്പചാരുത അങ്ങനെ ഓരോ ഭാഗവും ഏറ്റവും മനോഹരമായി പൂർത്തിയാക്കപ്പെട്ട ഒരു വലിയ രഥം.
ഏഴ് കുതിരകളാൽ വലിക്കപ്പെടുന്ന മഹാ രഥം.

സൂര്യക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ലോകം ആകെ മാറുന്നതായി കാണാം. ഒരു കവാടത്തിന് ഇപ്പുറത്ത് കാണുന്ന മാറ്റങ്ങൾ വലുതാണ്. ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം പെട്ടന്ന് കച്ചവട തിരക്കുകളിലേക്കും വാഹനങ്ങളുടെ ശബ്ദങ്ങളിലേക്കും വഴി മാറും.

തിരികെ ഭുവനേശ്വർ ലക്ഷ്യമാക്കി ബസ്സ് കയറുമ്പോൾ മനസ്സിൽ ഇങ്ങനെ തോന്നുന്നു, ഒരു ദിവസത്തെ ചുരുക്കം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വലം വയ്ക്കൽ ഈ ക്ഷേത്രത്തെ മനസിലാക്കി എടുക്കാൻ പോരാതെ വരുന്നു. ഓരോ തൂണുകൾക്കും, ചുവരുകൾക്കും അവയിലെ ഓരോ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും പറയാൻ കഥകൾ ഏറെയാണ്.

കൊണാർക്കിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ കലയുടെയും വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും തടസ്സമില്ലാത്ത ബന്ധങ്ങളോടുള്ള അഗാധമായ ഒരു പ്രണയം തോന്നും. യാത്രകളിൽ കണ്ട് പോരേണ്ട വെറും ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല കൊണാർക്, ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട മനോഹരമായ ഒരു ക്യാൻവാസ് ആണ്, അല്ലെങ്കിൽ മനോഹരമായ് ഇരുവതും കൈകോർത്ത് ആടുന്ന ഒരു നൃത്തമാണ്. കൊണാർക് ഒരു ടൈം ക്യാപ്സുൾ ആണ്. സൂര്യനെ ചുംബിക്കുന്ന ക്ഷേത്രവും അതിലെ ഓരോ ഫലകങ്ങളും പറഞ്ഞു തരുന്ന കഥകൾ നൂറാണ്. കൊണാർക്ക് സൗന്ദര്യാത്മകതയുടെ ആത്മാവിനുള്ള ഒരു നിധിശേഖരമായി തുടരുന്നു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക രേഖയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.

ശേഷിക്കുന്ന കഥകൾ തേടി ഇനിയും പലയാവർത്തി കൊണാർക് തേടി വരേണ്ടതുണ്ട്.

ശ്യാം സോർബ

കൊൽക്കത്ത സന്തോഷവും സൗന്ദര്യവും ആണ്

ഹൌറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് കൊൽക്കത്തയുടെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടായിരിക്കും. ഒരു അത്ഭുതലോകത്തേക്ക് എന്ന പോലെ ആണ് കൊൽക്കത്ത നമ്മെ വരവേൽക്കുന്നത്. അവിടെ അലഞ്ഞു തിരിയുന്ന ഓരോ ആത്മാവിനും കേൾക്കാൻ സാധിക്കും ഏകാന്തതയുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഒഴുകുന്ന ബൌൾ സംഗീതം.

ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ സകല അവശേഷിപ്പുകളും പേറുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്ന് ആയിരിക്കും City of Joy എന്ന കൊൽക്കത്ത.

ടാഗോറും സത്യജിത് റേയും ഒക്കെ പല മാധ്യമങ്ങളിലൂടെ, എഴുത്തിലൂടെ സിനിമയിലൂടെ ഒക്കെ കാട്ടി തന്ന ഭംഗി. ഒരുപക്ഷെ സൗന്ദര്യബോധം ഇത്രയും മനോഹരമായി പേറി നടക്കുന്ന മറ്റൊരു നഗരം ഉണ്ടെന്ന് തോന്നുന്നില്ല. കെട്ടിടങ്ങളും വഴികളും മനുഷ്യരും വണ്ടികളും അങ്ങനെ എല്ലാം വല്ലാത്തൊരു സൗന്ദര്യം വഹിക്കുന്നുണ്ട്.

ഒരുസമയത്ത് തുടർച്ചയായി ഓടിക്കൊണ്ടിരുന്ന, ഇന്ന് വല്ലപ്പോഴും മാത്രം റോടുകളിൽ കൂടെ കടന്നു പോകുന്ന ട്രാം ട്രൈനുകൾ, അവ കൊൽക്കത്തയുടെ പാരമ്പര്യം ഏറ്റികൊണ്ടാണ് ഓടി നടക്കുന്നത്. മഞ്ഞ അംബാസിഡർ കാറുകൾ, ഹാ അതൊരു ഭംഗി ആണ്…

മൺപാത്രത്തിലെ ചായയും ലസ്സിയും പിന്നെ രുചികൂട്ടുകളും കൽക്കത്ത ബിരിയാണിയും… നാവിൽ ഇങ്ങനെ കപ്പൽ ഓടും എന്നൊക്കെ പറയാറില്ലേ, ഹാ അത് തന്നെ.

ബ്രിട്ടീഷ് സ്വാധീനത്തിന്റെ പ്രതിരൂപമായ വിക്‌റ്റോറിയ മെമ്മോറിയൽ, ഹ്യൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം, തെരുവുകൾ, വലിയ കെട്ടിടങ്ങൾ… ഇങ്ങനെ വാസ്തുസൗന്ദര്യം കൊൽക്കത്തയുടെ മുഖരൂപമാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ മ്യൂസിയം – അത് പങ്ക് വെക്കുന്ന അറിവും കൗതുകവും.

തെരുവുകളിൽ അടുക്കി വെച്ച പുസ്തകങ്ങൾ… അങ്ങനെ നീണ്ടു കിടക്കും ഈ നഗരം.

നഗരത്തിലെ വിപണികൾ ഒക്കെയും വല്ലാതെ ചടുലമായവയാണ്. ഒരു യാത്രികന് ന്യൂ മാർക്കറ്റും ഗറിയാഹത്ത് മാർക്കറ്റും ഒക്കെ താണ്ടുക എന്നതായിരിക്കും ഏറ്റവും ശ്രമകരം എന്ന് തോന്നി.

എല്ലാത്തിലും ഉപരി അവിടുത്തെ ജനങ്ങൾ, ജീവിതം, കല, സംസ്ക്കാരം ഇവയോടൊക്കെ ഉള്ള അവരുടെ അഭിനിവേശം അതിങ്ങനെ ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ഒരു പകർച്ച വ്യാധി പോലെ പടരും.

വൈകുന്നേരങ്ങളിൽ പാട്ടും വരയും ചർച്ചയും ഒക്കെയായി കൂടുതൽ ഉണരുന്ന ആർട്ട് ഗാലറിയും പരിസരവും. ഓരോ കോപ്പ ചായയിലും അവിടെ ജനിക്കുന്നത് ക്രിയാത്മകതയുടെ വലിയ ആഘോഷങ്ങൾ ആണ്.
വൈകുന്നേരങ്ങളിൽ അവിടെ ഒത്ത് കൂടുന്ന മനുഷ്യർക്ക് ഒരു വല്ലാത്ത സൗന്ദര്യം ആണ്. കൊൽക്കത്തയുടെ സൗന്ദര്യബോധം എന്നെ കാണിച്ചു തന്ന ഇടം ആയിരുന്നു അത്. വസ്ത്രങ്ങളും ആഭരണങ്ങളും മനുഷ്യരും ഒക്കെ ആ സൗന്ദര്യത്തിന്റെ ഓരോ ഘടകങ്ങൾ ആണ്.

പ്രിയപ്പെട്ട നഗരമേ,
വായിച്ചും കേട്ടും അറിഞ്ഞതിൽ അപ്പുറമാണ് നീ. എന്റെ ദിവസങ്ങളിൽ നീ തന്ന ഓർമ്മകൾക്ക് നന്ദി. ഏറ്റവും മനോഹരമായി നീ തന്ന ആലിംഗനങ്ങൾക്ക് നന്ദി. നീ തന്ന രുചികൾക്ക് നന്ദി.

കൊതിയായിരുന്നു നീ, ഇന്ന് ഈ നഗരം കണ്ട് മടങ്ങുമ്പോൾ വീണ്ടും തിരിച്ചു വരാനുള്ള കൊതി പെരുകുന്നുമുണ്ട്.

“ചരിത്രവും ആധുനികതയും കൈകോർത്ത് നൃത്തം ചെയ്യുന്ന കാലാതീതമായ ഒരു ചാരുത ഉൾക്കൊള്ളുന്ന, സന്തോഷത്തിന്റെ നഗരമായ കൊൽക്കത്ത. അവിടെ അലഞ്ഞു തിരിയുന്ന ഓരോ മനുഷ്യനെയും അതിങ്ങനെ ആലിംഗനം ചെയ്യും”.

ശ്യാം സോർബ

ഐഡന്റിറ്റി : മിലൻ കുന്ദേര

“എഴുത്തുകാരനാകുകയെന്നാൽ സത്യത്തിന്റെ ഉദ്ഘോഷകനാവുക എന്നല്ല അർഥം. സത്യം കണ്ടെത്തുന്നവനാകുക എന്നാണ്.”

എഴുത്തിനെ ഈ വിധം നിർവചിച്ച ഒരു മഹാമേരു, ശരീരത്താൽ അസ്തമിച്ചിരിക്കുന്നു. തന്റെ പുസ്തകങ്ങളിലൂടെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് നിർബാധം സഞ്ചരിക്കുന്ന ആ എഴുത്തുകാരന് , മിലൻ കുന്ദേരയ്ക്ക് പ്രണാമം.

മിലൻ കുന്ദേരയുടെ മെറ്റാ തീമുകളിലൂടെ കടന്നുപോകുന്ന, മികച്ച ഒരു നോവലായ “ഐഡന്റിറ്റി” യുടെ ആസ്വാദനമാണ് ഇതിൽ കുറിക്കുന്നത്. സർറിയലിസത്തിന്റെയും, സ്വപ്നാടനത്തിലേയ്ക്കും, ആസ്വാദകന്റെ മനസ്സിനെ പായിച്ചു വിടുന്ന മനോഹരമായ കൃതിയാണ് ഐഡന്റിറ്റി എന്ന് ആദ്യമേ പറയട്ടെ.

കഥ, രണ്ടുപേരിൽ തുടങ്ങുന്നു. ഷാന്റലിനും ഷോൺ മാർക്കും! അവരിൽ തുടങ്ങി, ഇടയിൽ കടന്നു വരുന്ന മനുഷ്യരെ അതിന്റെ surface ൽ മാത്രം പറഞ്ഞു വെച്ചുകൊണ്ട്, അവരിൽ തന്നെ കഥ അവസാനിക്കുന്നു.

ഷാന്റലിൻ, വിവാഹമോചിതയായ, തന്റെ കുഞ്ഞ് മരണപ്പെട്ടത് ഓർത്ത്, നീറുന്ന, ഏറ്റവും സെൻസിറ്റീവ് ആയ എന്നാൽ, ഏറ്റവും ശക്തയായ സ്ത്രീയാണ്. വയസ്സിൽ തന്നെക്കാൾ ചെറുപ്പമായ ഷോൺ മാർക്കിന്റെ മനസ്സിനെ എത്ര ഗാംഭീരമായിട്ടാണ് അവൾ കൊരുത്തിട്ടിരിക്കുന്നത്. ഷോൺ മാർക്ക് അവളെ വല്ലാതെ പ്രണയിക്കുന്നുണ്ട്. ഒരുപക്ഷേ, ഇടയിൽ എപ്പോഴോ അവൾക്ക് അവനെ മടുത്തെന്നു തോന്നിപ്പിക്കും.
അതിനുദാഹരണമാണ്, വളരെ നാളുകൾക്ക് ശേഷം, കാമുകനെ കാണുന്ന അവൾ

” ആണുങ്ങൾ, ഇപ്പോൾ എന്നെ കണ്ടാൽ നോക്കാറില്ല ”

എന്ന് അവനോട് പറഞ്ഞു വെയ്ക്കുന്നത്. തന്റെ കാമുകൻ തന്നെ പൂർണ്ണമായും പ്രണയിക്കുന്നുവെന്ന് ഉറപ്പുള്ള സ്ത്രീയ്ക്ക്, മറ്റു പുരുഷന്മാരുടെ ദർശനം തീർച്ചയായും ആവശ്യമുണ്ടായിരിക്കില്ല. അവളുടെ ആ തോന്നലിനെയാണോ, അതോ, അവൾക്ക് തന്റെ പ്രണയം മടുപ്പുളവാക്കികൊണ്ടിരിക്കുന്നുവെന്നുള്ള തോന്നലിനെയാണോ ഇവിടെ ഉദ്ദേശിക്കുന്നതെന്നു, ഷോൺ മാർക്കിനെ പോലെ, വായനക്കാരനും ചിന്തിക്കുന്നു.

ശേഷം, ഷോൺ മാർക്ക്, ഒരു അജ്ഞാതനെന്ന പോലെ അവൾക്ക് കത്തുകൾ എഴുതുന്നു. തന്റെ ബ്രായുടെ കൂമ്പാരങ്ങൾക്കുള്ളിൽ അവളത് ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട് ഷോൺ മാർക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥൻ എന്ന് തിരിച്ചറിയുന്നത്, അവളെ അത്ഭുതപ്പെടുത്തുന്നു.

” ഇല്ലില്ല, ഒരു പ്രണയവും മൂകതയെ അതിജീവിക്കില്ല ”

ഈ വാചകത്തിന് നോവലിൽ ഉടനീളം പ്രസക്തിയുണ്ട്. ഇതിലെ മറ്റൊരു ഭംഗിയുള്ള കഥാപാത്രമാണ്, ഇടയ്ക്കിടെ, ആ തെരുവിൽ കാണുന്ന ഒരു പിച്ചക്കാരൻ. അയാളുടെ ലൈംഗികജീവിതം എങ്ങനെയായിരിക്കുമെന്ന് ഷാന്റലിൻ ചിന്തിക്കുന്നുണ്ട്. അത് ഷോൺ മാർക്കിനോട് പറയുന്നുമുണ്ട്. അതു കൂടാതെ അവളുടെ സ്വപ്നങ്ങൾ നെയ്തുപോകുന്നതിനെ എഴുത്തുകാരൻ, രൂപപ്പെടുത്തിയിരിക്കുന്നത് പോലും വായനക്കാരനെ ഒരു dream home ലേയ്ക്ക് കൊണ്ടുപോകുന്നതിനു തുല്യമായിട്ടാണ്.

രതിയുടെ ബിംബങ്ങളെയും പരമപ്രധാനമായി ഐഡന്റിറ്റി വിളിച്ചു പറയുന്നു. എങ്കിലും ചുണ്ടകൾക്കിടയിലെ നാവുകൾ തമ്മിൽ പരസ്പരം കെട്ടുപിണയുന്നതിനെ വെറുക്കുന്ന ഷാന്റലിൻ, തന്റെ രതിയിലുള്ള ഫാന്റസികൾ വേറെ ആണെന്ന് പറയാതെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.

എല്ലാ സ്വപ്നാടനങ്ങൾക്കും ഒടുവിൽ,

” രാത്രി മുഴുവൻ, ഞാൻ ഈ വിളക്ക് തെളിച്ചിടാൻ പോകുന്നു മതി ഇനിയെല്ലാ രാത്രികളിലും ”

എന്ന് അവൾ പറയുന്നിടത്ത്, ഐഡന്റിറ്റി അവസാനിക്കുമ്പോൾ, വായനക്കാരനും ചിന്തിക്കും, ഏത് മനുഷ്യനാണ്, മറ്റൊരു ഐഡന്റിറ്റിയിൽ സ്വപ്നത്തിൽ എങ്കിൽ പോലും ജീവിക്കുവാൻ കൊതിക്കാത്തത് എന്ന്.

മനുഷ്യന്റെ പ്രണയത്തേയും കാമനകളേയും, ആഴത്തിൽ തൊടുന്ന, പറഞ്ഞതിലേറെ ആഴമുള്ള ചെറുനോവൽ ആണ്, ഐഡന്റിറ്റി. ഡി. സി ബുക്സ് പബ്ലിഷ് ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ മനോഹരമായ വിവർത്തനം നടത്തിയിട്ടുള്ളത്
അനൂപ് ചന്ദ്രൻ ആണ്.

ഹരിത. ആർ

വിഷാദരോഗവും ഹോമിയൊപ്പതിയും

ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക രോഗങ്ങൾ. അതിൽത്തന്നെ ഏറ്റവും പ്രധാനമായ, ഒരു രോഗാവസ്ഥയാണ് വിഷാദം അഥവാ ഡിപ്രഷന്‍. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗിക ജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം ഒരു രോഗമായി അനുഭവപ്പെടുന്നത്. കിട്ടികൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുക, രോഗം പിടിപെടുക, ജോലി നഷ്ടപെടുക, സാബത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുക, ബാല്യകാലത്തില്‍ മുതിര്‍ന്നവരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുക, ബലാത്സംഗത്തിന് ഇരയാകുക, സ്ത്രീകളില്‍ പ്രസാവാനന്തരം, ആര്‍ത്തവ വിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദ രോഗികളായി തീര്‍ക്കാറുണ്ട്.

ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദരോഗത്തിന് അടിമകളായിരിന്നു എന്നതും കാലക്രമേണ അവരതില്‍ നിന്നും മുക്തി നേടിയതുമെല്ലാം പല മാധ്യമങ്ങളിലൂടെയും അറിഞ്ഞുവരുന്നതാണ്.

ആണ്‍ – പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദ രോഗം ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കുകൂടിവരുന്ന ഈ കാലഘട്ടത്തില്‍ വിഷാദ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇതില്‍ തന്നെ തനിക്ക് വിഷാദ രോഗം ആണ് പിടിപെട്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും എടുത്തുപറയെണ്ട ഒന്നാണ്. മറ്റ് പല രോഗാവസ്ഥയും ആയി ഡോക്ടറെ സമീപിക്കുന്നവരില്‍ 10% ആള്‍ക്കാരുടേയും പ്രധാന പ്രശ്നം വിഷാദരോഗമാണ് എന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. പ്രായഭേദമന്യേ ആളുകളില്‍ വിഷാദരോഗം കണ്ടുവരുന്നു. ക‍ൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. 2030 ആകുന്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറിയേക്കാം എന്നതാണ് ആരോഗ്യ വിദഗ് ധരുടെ കണ്ടെത്തല്‍.

പെട്ടെന്നുള്ള ദേഷ്യം, അല്ലെങ്കില്‍ ആക്രമണ മനോഭാവം, ആത്മാഭിമാനവും, ആത്മ വിശ്വാസവും നഷ്ടപ്പെടുക, മിക്കവാറും സമയങ്ങളില്‍ ഉത്സാഹകുറവും സങ്കടവും അനുഭവപ്പെടുക, കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുക, ദൈനംദിന കാര്യങ്ങളില്‍ താല്പര്യകുറവും അവ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുക, ഭാവിയെ കുറിച്ച് പ്രത്യാശയില്ലാതായിരിക്കുക, സ്വയം വേദനിപ്പിക്കുകയോ, ആത്മഹത്യയെകുറിച്ചോ മരണത്തെ കുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക, കാരണമില്ലാതെ കരയുക അതോടൊപ്പം കൂടുതല്‍ സമയവും നിരാശയോടെ കാണപ്പെടുക എന്നിവയെല്ലാമാണ് സാധാരണയായി കണ്ടുവരുന്ന വിഷാദരോഗലക്ഷണങ്ങള്‍.

വ്യായാമത്തിലൂടെയും, ക്രമീകൃത ഡയറ്റ്, കൂടാതെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയും, ചിട്ടയായ ഉറക്കത്തിലൂടെയും എല്ലാം നമുക്ക് ഒരു പരിധിവരെ രോഗസങ്കീര്‍ണത കുറച്ച് കൊണ്ട് വരാം.

ലഘു മാനസിക പ്രശ്നങ്ങളില്‍ പെട്ടവരെ കൗണ്‍സിലിംങ്ങ് കൊണ്ടും അനുയോജ്യമായ ഹോമിയോപതി ചികിത്സാരീതി കൊണ്ടും രോഗമുക്തരാക്കാന്‍ സാധിക്കും. ഇതു മാത്രമല്ല മാനസിക പ്രശ്നങ്ങളില്‍ ഹോമിയോപ്പതിയുടെ പങ്ക് വളരെ വലുതാണ്.

സ്വഭാവ വ്യതിയാനം മാറ്റാന്‍ ദീര്‍ഘകാലമൊന്നും മരുന്ന കഴിക്കേണ്ടതില്ല. രണ്ട് ആഴ്ചകൊണ്ട് തന്നെ വ്യത്യാസം കാണപ്പെടും കൂടിയാല്‍ മൂന്നുമാസത്തെ ചികിത്സ മതി.

വ്യക്തിഗത സവിശേഷതകള്‍ക്കും വ്യക്തി എങ്ങനെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുകയും, സമര്‍ദ്ദ സാഹചര്യം അനുഭവിക്കുകയും ചെയ്യുന്നു, എന്നതിന് അനുസരിച്ചാണ് ഹോമിയോ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്ക് പ്രത്യേക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഓരോ വ്യക്തിയുടേയും സവിശേഷ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഒരു രോഗിയുടെ രോഗലക്ഷണങ്ങള്‍ മുന്‍കാല ചരിത്രം, കുടുംബ ചരിത്രം, മെഡിക്കള്‍ ചരിത്രം, വൈകാരിക ചരിത്രം എന്നിവ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും, പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിലും ഒരു ഹോമിയോപ്പതി ഡോക്ടര്‍ സാധാരണയായി ഒരു രോഗിയുമായി സമഗ്രമായ അഭിമുഖം നടത്തുന്നു. അതിലൂടെ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്ന മരുന്നുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. ഇതിനായി നന്നായി പരിശീലനം നേടിയ ഒരു വിദഗ്ധ ഹോമിയോപതി ഡോക്ടറെ ബന്ധപ്പെടുക.

സമ്മര്‍ദ്ദ സാഹചര്യങ്ങളെ കൂടുതല്‍ ശാന്തമായി കൈകാര്യം ചെയ്യുന്നതിന് ഹോമിയോപ്പതി ചികിത്സക്ക് സാധ്യമാവുന്നതിനോടൊപ്പം ശാരീരികവും മാനസികവും ആയ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

 

ഡോ. വൈഷ്ണവി ടി. കെ.

 

അങ്കോർ എന്ന ചരിത്ര വിസ്മയം

ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.

സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു  സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.

അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു.  എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.

ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.

സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച്‌ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.

ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.

ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.

അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ  വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.

സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.

ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.

ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്‌മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.

ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.

 

ഡോ. സുനീത് മാത്യു

എഗ്ഗ് പിസ്സ

മുട്ടയുടെ ഗുണങ്ങൾ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്രയും പോഷക സമ്പുഷ്ടമാണ് മുട്ട. പലകുട്ടികൾക്കും സ്ഥിരമായി കഴിക്കുന്ന മുട്ട പലപ്പോഴും ഇഷ്ടപ്പെടാറില്ല. എന്നാൽ അതൊരു പിസ്സ ആയി കഴിക്കുമ്പോൾ അവർക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. മാത്രമല്ല പൂർണ്ണമായും ആരോഗ്യദായക ചേരുവകകൾ മാത്രമാണ് ഇതിൽ ഉള്ളത്.

ചേരുവകൾ


പുഴുങ്ങിയ മുട്ട 3
പച്ചമുട്ട 2
നാന്നായി അരിഞ്ഞ സവാള ഒരു പകുതി.
നന്നായി അരിഞ്ഞ ക്യാപ്‌സിക്കം 3 സ്പൂൺ
മുളകുപൊടി 1 ടേബിൾ സ്പൂൺ
മൊസെറില്ല ചീസ് ചീകിയത് 4 ടേബിൾ സ്പൂൺ
എണ്ണ 2 ടേബിൾ സ്പൂൺ
ഗോതമ്പുപൊടി 3 ടേബിൾ സ്പൂൺ
പാൽ 1/2 കപ്പ്
മല്ലിയില അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഒറിഗാനോ 1 ടീ സ്പൂൺ

പാചക രീതി

ഒരു പാനിൽ എണ്ണയൊഴിച്ച് അതു ചൂടാകുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇട്ടു വരട്ടുക. അതിലേയ്ക്ക് ഗോതമ്പുപൊടിയും, പച്ചമുട്ടയും,പാലും, ഉപ്പും, മുളകും ചേർത്തു കുഴച്ച മിശ്രിതം ഒഴിച്ച ശേഷം, രണ്ടായി മുറിച്ച മുട്ടകൾ ക്രമമായി കമിഴ്ത്തി വയ്ക്കുക. അതിനു മുകളിൽ ചീകി വച്ചിരിക്കുന്ന ചീസ് വിതറുക. ശേഷം പാൻ അടച്ച് 8 മുതൽ 10 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. രുചികരവും ആരോഗ്യകരവുമായ എഗ്ഗ് പിസ്സ റെഡി.
ഗോതമ്പിനു പകരം മൈദ ചേർത്താൽ രുചികൂടും. ആരോഗ്യദായകമെന്ന നിലയിലാണ് ഇതിൽ ഗോതമ്പുപൊടി ചേർത്തിരിക്കുന്നത്.

ഡോ. ഷേർളി സുനീത്

അന്ധകാരനഴി : ഇ. സന്തോഷ് കുമാർ.

 

 

     

“ജീവിതത്തിൻ്റെ വിജയത്തെ അളക്കേണ്ടത് നാം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തെ ആസ്പദമാക്കിയാണ്”  സി.ആർ.പരമേശ്വരൻ.
ആ ലക്ഷ്യത്തിലേക്കുള്ള മാർഗത്തെ ലക്ഷ്യമാണ് ന്യായീകരിക്കേണ്ടത്. ലക്ഷ്യത്തിലെത്താതെ, പാതി വഴിയിൽ യാത്ര നിലച്ചാൽ അവരുടെ മാർഗത്തെ ന്യായീകരിക്കാൻ പരാജയപ്പെട്ടു പോയ ആ ലക്ഷ്യത്തിനു കഴിയുമോ? കഴിയില്ല.ലക്ഷ്യവും മാർഗവും പിഴച്ചു പോയി വഴിയിൽ കൊഴിഞ്ഞു പോയ എത്രയെത്ര ജന്മങ്ങൾ! അവരിൽ അധികവും ഭാവനയിൽ വസന്തം കണ്ട സാഹിത്യകാരന്മാരായിരുന്നു. തോൽപ്പിക്കപ്പെട്ട സൈന്യത്തെപ്പോലെ ശൂന്യതയിലേക്കു നീങ്ങിപ്പോയവർ…ജനാധിപത്യവത്കരണത്തിനുള്ള ഈ നൂറ്റാണ്ടിലെ രാഷ്ട്രീയത്യാ ഗ ങ്ങൾ വ്യർഥമായിപ്പോയി എന്നു പരിതപിക്കേണ്ടി വന്നവർ.. സമകാലീനമായ വിപ്ലവ ധർമ നീതിയുടെ ബലതന്ത്രം മനസിലാക്കാതെ കൈയും കാലും തളർന്ന് അകർമണ്യതയുടെ തേർത്തട്ടിൽ തളർന്നിരുന്നു പോയവർ… അന്ന് ഈ പരാജിതർ ഉണ്ടായിരുന്നില്ലെങ്കിൽ പൊതു ജീവിതത്തിലെ സംശുദ്ധി എന്തെന്നു നാം മറന്നു പോയേനെ. ആ മനുഷ്യരിൽ പലരും പുതിയ ജീവിതത്തോടു പൊരുത്തപ്പെടാനാകാതെ ,ഒരാവേശവും ബാക്കിയില്ലാതെ എന്നാൽ ഇന്നും അകളങ്കിതരായി, അജ്ഞാതരായി നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗ വൈകല്യങ്ങൾക്കു പോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിൻ്റെ തുരുത്തിൽ അഭയം തേടിയ വിപ്ലവകാരിയാണ് ശിവൻ.ശിവൻതേടിച്ചെന്നത് പുല്ലാനിത്തുരുത്തിലെ കരടിയച്ചാച്ചനെയാണ്.കരടിയച്ചാച്ചൻ ഉണ്ടായിരുന്നു എന്ന കേട്ടറിവുകൾക്കപ്പുറത്തേക്ക് ശിവൻ്റെ അന്വേഷണം നീളുന്നില്ല. ആ സക്തിയുടെ തുരുത്തിൽ ആത്മനിന്ദയോടെ അയാൾ അകപ്പെട്ടു പോവുകയാണ്.
ശിവനെ തിരക്കി അയാളെ ആ തുരുത്തിലെത്തിച്ച അച്ചു എന്ന വിപ്ലവകാരി വരുന്നുണ്ട്. അയാൾ ചോദിക്കുന്നുണ്ട്: “സഖാവേ .നിങ്ങൾക്കിനിയും ഒരു പാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.മടങ്ങി വരാൻ സാധിക്കുമോ” ?
” ഒരിക്കലും വരില്ല”.ശിവൻ്റെ മറുപടി.
“വർഗശത്രു വിനേക്കാൾ അധമനാണ് വർഗ വഞ്ചകൻ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് ”
” പുസ്തകത്തിൽ വായിച്ചതായിരിക്കും.ഏട്ടിലെ പശുക്കൾ “
“എന്നാൽ ചിലപ്പോൾ അതു പുറത്തു വരും.പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗ വഞ്ചകർക്കെതിരെ കലാപം നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും. നിലത്തു വീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല..
വിപ്ലവ സ്വപ്നങ്ങളോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ ദുർബ്ബലമനസ്കൻ കവി ശ്രീനിവാസൻ. പോലീസിനോടൊപ്പം പോയ കവിയെ പിന്നീട് ഭാര്യ ശകുന്തള കാണുന്നത് മർദ്ദനമേറ്റ് ചതഞ്ഞ ഉടലോടെ, അല്പവസ്ത്രധാരിയായി പോലീസ് ക്യാമ്പിൻ്റെ പിന്നാമ്പുറത്ത് നിൽക്കുന്നതാണ്. അയാൾ ശ്രീനിവാസൻ തന്നെയായിരുന്നോ? ആണെന്നും അല്ലെന്നും ശകുന്തളയുടെ മനസു പറയുന്നു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു പോയെന്നും പോലീസ് പറയുന്നു. ജീവനോടെയുണ്ടോ .. അതറിഞ്ഞാൽ മതി. ശകുന്തളയുടെ അന്വേഷണം തുടരുകയാണ്.പത്രമാഫീസിൽ ,ഭരണാധികാരികളുടെ അടുത്ത്, ഭ്രാന്താശുപത്രിയിൽപ്പോലും അവൾ തിരക്കിപ്പോകുന്നു. മകൻ ശശി വളർന്നപ്പോൾ തീരുമാനമാകാത്ത ഒരു ജീവിതത്തിൻ്റെ മറുകരയിലാണ് അവൻ എത്തി നിൽക്കുന്നതെന്ന് ശകുന്തള മനസിലാക്കുന്നു.
കരടിയച്ചാച്ചനെ തേടി പുതിയ സംഘം വീണ്ടും പുറപ്പെടുകയാണ്. അവരെ അതിലേക്കു നയിക്കുന്നവർ പാതി വഴിയിൽ പിന്തിരിഞ്ഞു പോവുകയാണ്… നിഷ്ഫലമാകാവുന്ന രാഷ്ട്രീയ വേനലുകളെക്കുറിച്ച് ഓർമപ്പെടുത്താതെ …

 

വിലാസിനി രാജീവൻ

 

 

                                  

 

തൈറോയിഡ് രോഗങ്ങളും ഹോമിയോപ്പതിയും

1980 ന് മുൻപ് തൈറോയിഡ് പ്രശ്നങ്ങൾ അത്ര ഗൗരവമായി മെഡിക്കൽ സയൻസ് കണ്ടിരുന്നില്ല. 80 കൾക്ക് മുൻപ് മുഴ പ്രത്യക്ഷപ്പെട്ടാൽ മാത്രമെ surgery അല്ലെങ്കിൽ മറ്റ് treatment നെ കുറിച്ച് ആളുകൾ ബോധവാന്മായിരുന്നുള്ളു. എന്നാൽ 1983 ന് ശേഷം ആണ് തൈറോയിഡ് ഗ്രന്ഥി വീക്കം വെക്കാതെ തന്നെ ഹോർമോൺ അളവിൽ വ്യത്യാസം വരുമെന്നു അത് ചികിത്സിക്കേണ്ടതാണ് എന്നും കണ്ടെത്തുന്നത്.

ജനനം മുതല്‍  മരണം വരെ ഉള്ള  എല്ലാ പ്രവര്‍ത്തനനങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് തൈറോയ്‍ഡ് ഹോര്‍മോണ്‍. ​ ശരീരത്തിലെ  ഏറ്റവും വലിപ്പം കൂടിയ അന്തസാവീഗന്ഥിയാണ് തൈറോയ്ഡ് ഗന്ഥി. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ അന്ത:സ്രാവീഗ്രന്ഥിയാണ് തൈറോയ്ഡ്  ഗ്രന്ഥി നാളീ രഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മ്മം  ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.    മനുഷ്യശരീരത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

പ്രായപൂര്‍ത്തിയായവരില്‍ തൈറോയ് ഡ്  20 മുതല്‍   40 ഗ്രാം വരെ തൂക്കമുള്ളതായിരുക്കും T3 ,T4  ഹോര്‍മോണ്‍ മനുഷ്യശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിലനിര്‍ത്തിക്കുന്നു.  ഓക്സിജനേയും പോഷകങ്ങളെയും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റികൊണ്ടാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ  നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.  ഈ ഹോര്‍മോണുകളാണ് അഞ്ചുവയസുവരെ മനുഷ്യന്‍റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.  ശൈശവത്തിലും  കൗമാരത്തിലും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ   ഹോര്‍മോണുകളാണ്.  ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥി പേശികള്‍ എന്നിവയെ T3, T4  ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു.

ടീനേജ്  മുതല്‍ ആണ് കൂടുതലായും ഈ ഹോര്‍മോണ്‍  അളവിലെ വ്യത്യാസം കണ്ട് തുടങ്ങുന്നത്  അതും സ്തീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ തൈറോയ്ഡ് Problem കാണപ്പെടുന്നു.  സാധാരണ രീതിയില്‍ ഉള്ള തൈറോയ്ഡ്  അവസ്ഥ യൂതൈറോയ്ഡ് എന്നും പ്രവര്‍ത്തന  ക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ് ഡ് എന്നും അതി സജീവമായ  അവസ്ഥ ഹൈപ്പര്‍ തൈറോയ്ഡ് എന്നും

അറിയപ്പെടുന്നു.തൈറോയ് ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു.  ജനിച്ച ഉടനെ തന്നെ പരിശോധനകള്‍‍ നടത്തി തൈറോയ്ഡ് അവസ്ഥ  മനസിലാക്കാനാകും.  കൃത്രിമമായി   ഹോര്‍മോണ്‍  ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ തടയാന്‍ കഴിയും,  ഹോര്‍മോണ്‍ ഉല്പാദനം കുറവായിരിക്കുന്പോള്‍ തൈറോയ് ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുന്നു,  കഴുത്തിലെ മുഴപോലെ പുറമെ കാണുന്ന വലിപ്പം കൂടിയ തൈറോയ് ഡ്  ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു.  തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ക്ഷമതയിലെ മാറ്റം  പ്രതിരോധ ശേഷിയിലും മാറ്റം വരുന്നതിനു കാരണമാകുന്നു,  തൈറോയ് ഡ് ഗ്രന്ഥിയെ അപൂര്‍വ്വമായി അര്‍ബുദ രോഗം ബാധിക്കാറുണ്ട്.  ഇത് ചികിത്സിച്ച് ഭേദമാക്കാനാകുന്നതാണ്.

പ്രധാനമായും കണ്ട് വരുന്ന ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉറക്കം കൂടുതല്‍, തടി കൂടല്‍, കാലുകളില്‍ കണ്ട് വരുന്ന നീര്, ഹൃദയത്തി്ലും ശ്വാസകോശത്തിലും നീര്, മലബന്ധം, ആര്‍ത്തവ ക്രമകേടുകള്‍, വന്ധ്യത, ചിലപേശികള്‍ അസാധാരണമാം വിധം വലുതാകല്‍, രക്തസമര്‍ദ്ദം കൊളസ്ട്രോള്‍ തുടങ്ങിയവ വര്‍ദ്ധിക്കല്‍ എന്നിവയാണ്.  എല്ലാ ലക്ഷണങ്ങളും  എല്ലാ രോഗികളിലും ഉണ്ടാവണമെന്നില്ല.  ചിലരില്‍ വളരെ നേരിയ തോതില്‍ ഉള്ള ലക്ഷണങ്ങള്‍ മാത്രമെ കാണു.

തൈറോയ്ഡ‍് ഹോര്‍മോണ്‍ അധികമായാലും വളരെ അധികം ശാരീരിക ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നു.  പ്രധാനമായും ശരീരം മെലിയല്‍, പേശികള്‍ക്ക് ബലം കുറയല്‍, കൈവിറയല്‍, നെഞ്ചിടിപ്പ് കൂടല്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളി വരിക, വിശപ്പ് കൂടല്‍, ഹൃദയ മിടിപ്പിലും പമ്പിങ്ങിലും ഉള്ള പ്രശ്നങ്ങള്‍, വിയര്‍പ്പ് കൂടുതല്‍, കാരണ​ അറിയാതെ നീണ്ട് നില്‍ക്കുന്ന  പനി എന്നിവയാണ്.

ഗര്‍ഭകാല തൈറോയ് ഡ് പ്രശ്നങ്ങള്‍ പലരിലും ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്.  തൈറോയ് ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്നമാണ്.  ഹൈപ്പര്‍ തൈറോയ്ഡിസം അമ്മയ്ക്ക്  രക്ത സമ്മര്‍ദ്ദം കൂടല്‍, അബോര്‍ഷന്‍, പ്രായം തികയാതെ ഉള്ള പ്രസവം, കുഞ്ഞിന് വളര്‍ച്ച കുറവ് എന്നിവയിലേക്ക് നയിക്കാം, ഹൈപ്പോതൈറോയ്ഡിസം കു‍ഞ്ഞിന്‍റെ  ബുദ്ധി വികാസത്തിനു ഗുരുതരമായ തകരാറുകള്‍ വരുത്തി വെയ്ക്കാന്‍ സാധ്യതയുണ്ട്.

ഹോമിയോപ്പതിയില്‍ തൈറോയിഡിന് ഫലപ്രദമായ ചികിത്സയുണ്ട്.  അലോപ്പതിയില്‍ പുറത്ത് നിന്നും ഹോര്‍മോണ്‍ സപ്ലെചെയ്തുകൊണ്ടുള്ള ചികിത്സയാണ് കണ്ടുവരുന്നത്.  എന്നാല്‍ ഹോമിയോപ്പതിയില്‍ തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനെ നോര്‍മ്മല്‍ ആക്കുന്ന മരുന്നുകള്‍ ഉണ്ട്.  അതുകൊണ്ട് തന്നെ ഏത് പ്രശ്നം കൊണ്ടാണോ നിങ്ങള്‍ക്ക് തൈറോയ് ഡ് കപ്ലൈന്‍റ്  ഉണ്ടായത്  അതിനെ നോര്‍മ്മല്‍ ആക്കി കഴിഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി സുഖപ്രദമായി പ്രവര്‍ത്തിക്കുന്നു.  അതിനായി  നിങ്ങള്‍ക്ക് അടുത്തു തന്നെ ഉള്ള ഒരു വിദഗ്ദ്ധ ഹോമിയോപ്പതി ‍ഡോക്ടറെ സമീപിക്കാവുന്നതാണ്.

 

ഡോ. വൈഷ്ണവി ടി.കെ

 

 

 

 

 

ജ്ഞാനോദയവും മരണവും ആലിംഗനം ചെയ്യുന്നൊരു നഗരം..

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്ന്…. വാരാണസി..

ചരിത്രവും, തത്വവും, ആത്മീയതയും, ഗ്രാമീണതയും, നാഗരികതയും ഒക്കെ അവിടെ ഇങ്ങനെ ഇഴച്ചേർന്ന് കിടക്കുന്നുണ്ട്… യാത്രയോടുള്ള പ്രണയം മനസ്സിൽ കോറിയിട്ട് തന്ന സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്, താങ്കൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നഗരം ഏതാണ് എന്ന്… ഒട്ടും സംശയിക്കാതെ അദ്ദേഹം പറയും അത് വാരാണസി ആണെന്ന്. അതിന് അദ്ദേഹം കൊടുക്കുന്ന മറുപടി ഇങ്ങനെ ആണ് : അവിടെ ശവങ്ങൾ മാത്രമാണ്.. എത്ര മഹാനായാലും അവിടെ വെറും ശവങ്ങൾ മാത്രം.

ശരിയാണ്… ഗംഗനദിയിലേക്ക് ചുവട് വെച്ചിറങ്ങുന്ന നിരവധി ഘട്ടുകൾ. അതിൽ ഏറ്റവും ഒടുവിൽ മണിക്കർണ്ണിക ഘട്ട്. ഒരേ സമയം എത്ര ദേഹങ്ങൾ ആണ് കത്തിയെരിയുന്നത്.. കരച്ചിലുകളോ നിലവിളികളോ ഇല്ലാതെ, പാതി കത്തിയ ശരീരങ്ങൾ തോണ്ടി പുറത്തേക്ക് ഇട്ട് അടുത്ത ശരീരത്തിനായി ഇടം ഒരുക്കുന്നവർ, ശവങ്ങൾക്ക് അലങ്കാരം ഒരുക്കിയ പൂമാലകളെ ഭക്ഷണം ആക്കാൻ ഊഴം കാത്തിരിക്കുന്ന ആടുകളും പശുക്കളും… അങ്ങനെ എരിഞ്ഞു തീരുന്ന ശവങ്ങളുടെ പുകയിൽ ഒരു ദിവസം മുഴുവൻ ജീവിക്കുന്ന മണിക്കർണ്ണിക ഘട്ട്….

സായാഹ്നങ്ങളിൽ പതിനായിരത്തിലധികം ആളുകളുടെ സാക്ഷിയാക്കി ഗംഗയെ ദീപാലൻകൃതമാക്കുന്ന ദശാസ്വമേദ് ഘട്ടിലെ ആരതി… പടവുകളിൽ ആത്മീയവും, സൗഹൃദപരവും, ചരിതപരവും ഒക്കെയായ സംഭാഷണങ്ങളിൽ മുഴുകി ഇരിക്കുന്ന മനുഷ്യർ… ഒരു ചായയിലും ബീഡിയിലും കൊഴിഞ്ഞു പോകുന്ന സമയങ്ങൾ… ദേഹമാശകലം ഭസ്മം പൂശി ഘട്ടുകളിൽ ആളുകളെ കാത്തിരിക്കുന്ന അഘോരികൾ, പത്ത് രൂപയ്ക്ക് നെറ്റിയിൽ നീളത്തിൽ ഭംഗിയിൽ കുറി തൊട്ട് കൊടുക്കുന്ന മനുഷ്യർ… അങ്ങനെ അവിടെ ഓരോ മനുഷ്യനും വ്യത്യസ്തരാണ്… അസ്സി ഘട്ടിൽ തുടങ്ങി മണികർണ്ണിക ഘട്ടിൽ എത്തും വരെ…. പിന്നെയവിടം ഉയിരില്ലാത്ത ദേഹങ്ങൾ മാത്രം… വികാരവും വിചാരവും ഇല്ലാത്ത കൊറേ ദേഹങ്ങൾ….

നിങ്ങളെ ആസ്വാധനത്തിന്റെ കൊടുമുടി കയറ്റാൻ തക്കവണ്ണം അവിടെ ഒന്നുമില്ല. പക്ഷെ എല്ലാത്തിലുമുരി ഏറ്റവും സമാധാനമുള്ള ഒരു അന്തരീക്ഷം അവിടെ കാണാൻ സാധിച്ചു എന്നതാണ് സത്യം.

പടവുകളിലേക്ക് ചേർത്ത് നിരനിരയായി കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ഉണ്ട്. 50 ഉം 100 ഉം രൂപയ്ക്ക് ഗംഗയുടെ മടിത്തട്ടിലൂടെ ഒരു യാത്ര, അത് മനോഹരമായ ഒരു അനുഭൂതിയാണ്.

അഘോരികളുടെ ഒരു വലിയ സംഗമസ്ഥാനം ആണ് ഓരോ ഘട്ടുകളും. പ്രാചീനമായ വസ്ത്രം ധരിച്ചും, വസ്ത്രങ്ങൾ ഒന്നും ധരിക്കാതെയും, ഒരൽപ്പം മോഡേൺ ആയും ഒക്കെ ഉള്ള അഘോരികളെ അവിടെ കാണാൻ പറ്റും. അവരുടെ ഫോട്ടോ എടുക്കാൻ പറ്റില്ല, അതിന് അവർക്ക് പണം കൊടുക്കണം. ഉപജീവനത്തിനു ഇങ്ങനെയും പണം കണ്ടെത്താം എന്ന് സാരം. നെറ്റിയിൽ വ്യത്യസ്ത ഡിസൈൻ കുറികൾ വരച്ചു പണം കണ്ടെത്തുന്നവർ, ഭിക്ഷാടനം, ചെവിയിലെ മെഴുക് വൃത്തിയാക്കി കൊടുക്കുന്നവർ, നടന്ന് ചായ വിൽക്കുന്നവർ, ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നവർ, തോണി തുഴയുന്നവർ, നിർദ്ദേശങ്ങൾ നൽകുന്നവർ,  അങ്ങനെ ഉപജീവനം നടത്താൻ പണം കണ്ടെത്താൻ അവിടെ നൂറ് നൂറ് വഴികൾ ഉണ്ട്. ആരും ആരെയും തുറിച്ചു നോക്കുന്നില്ല, ആരും ആരുടേയും കാര്യങ്ങളിൽ ഇടപെടുന്നില്ല, ഏതേലും ഒരു ഘട്ടിൽ നിങ്ങൾക്ക് മണിക്കൂറുകൾ വിശ്രമിക്കാം, അവിടെ കിടന്നുറങ്ങാം…

വൈകുന്നേരം സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോഴേക്കും അന്തരീക്ഷം ആകെ മാറിമറിയും. അതുവരെ കണ്ട സമാധാനം നിറഞ്ഞ അന്തരീക്ഷം പതിയെ ഇല്ലാണ്ടാകും. പതിനായിരക്കണക്കിന് ജനങ്ങൾ അവിടേക്ക് ഒഴുകും. പോലീസും പട്ടാളവും നിയന്ത്രണ രേഖകൾ തീർക്കും, വള്ളങ്ങളിലും പടവുകളിലും കസേരകളിലുമായി ആളുകൾ ഇരിപ്പിടം ഉറപ്പിക്കും. സൂര്യൻ അസ്തമിച്ചു എന്ന് മനസിലായ നിമിഷം ആരതി ആരംഭിക്കും. അതെ, ചരിത്ര പ്രസിദ്ധമായ ഗംഗാ ആരതി. നിരനിരയായി തങ്ങളുടെ പീഡങ്ങളിൽ അണിനിരക്കുന്നതോട് കൂടെ അവിടം നിശബ്ദത. പിന്നെ ബജൻസ് മാത്രം. അതിനൊപ്പം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു കൊറിയോഗ്രാഫി പോലെ ഈ പൂജാരിമാർ ദീപങ്ങൾ കൊണ്ടുള്ള മനോഹര കാഴ്ച്ചകൾക്ക് തുടക്കം കുറിക്കും. ദീപങ്ങളും, ദൂപവും, തീർത്ഥവും ഒക്കെ മാറി മാറി അവരുടെ കൈകളിൽ മനോഹരമായി ചലനത്തിന് വിദേയമാകും. പതിയെ പതിയെ തീയും പുകയും മന്ത്രങ്ങളും ഒക്കെ ചേർന്ന് അന്തരീക്ഷം പൂർണ്ണമായും ആത്മീയതയുടെ മൂർദ്ധന്യത്തിൽ എത്തും. ഏകദേശം ഒരു മണിക്കൂറിനു അടുത്ത് ഈ ആരതി തുടരും.

വാരാണസി അനുഭവിച്ചറിയേണ്ട ഇടമാണ്. ഓരോ നിമിഷവും, ഓരോ ഇടങ്ങളും ഓരോ അന്തരീക്ഷം ആയി രൂപാന്തരപ്പെടും. അത് ആത്മീയതയുടെയും, ഭക്തിയുടെയും, സമാധാനത്തിന്റെയും, മോക്ഷത്തിന്റെയും, മരണത്തിന്റെയും ഒക്കെ രൂപം പ്രാപിക്കും.

വാരാണസി – ജ്ഞാനോദയവും മരണവുമാണ് അവിടം…

 

ശ്യാം സോർബ