ഗുരുസാഗരം : ഒ.വി.വിജയൻ.

വയലാർ അവാർഡും കേന്ദ്ര … കേരള സാഹിത്യ അക്കാദമി അവാർഡുകളും നേടിയ നോവൽ.

പ്രപഞ്ചം ആവർത്തനം കൊണ്ട് നിറഞ്ഞിരിക്കുന്നു. കാലവും ദേശവും കടന്ന് ഓരോ സംഭവവും വീണ്ടും ആവർത്തിക്കുന്നു. പ്രകൃതിയിലെ ചൈതന്യ രൂപികളൊക്കെ ജന്മാന്തരങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. ഓർമത്തെറ്റു പോലെ പാതി വഴിയിൽ വഴി മുടങ്ങി നിന്നു പോകുന്നു.

ബംഗ്ലാദേശിലെയുദ്ധം റിപ്പോർട്ടു ചെയ്യാനെത്തുന്ന കുഞ്ഞുണ്ണി യുദ്ധത്തിൻ്റെ അർഥശൂന്യതയും നിരർഥകതയുമാണ് ഓർത്തു പോകുന്നത്‌. താൽക്കാലിക വിജയാരവങ്ങൾക്കപ്പുറം പരന്നൊഴുകുന്ന കണ്ണീരിൻ്റെ സമുദ്രമാണ് കാണുന്നത്. മാനം നഷ്ടപ്പെട്ട സ്ത്രീകൾ, ജീവൻ നഷ്ടപ്പെടുന്ന ശിശുക്കൾ നാടും നഗരവും വിട്ട് പാലായനം ചെയ്യേണ്ടി വരുന്ന ജനങ്ങൾ … എല്ലാം ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ. മുൻ കാല ചരിത്രങ്ങളും കഥകളും നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്ന സത്യങ്ങൾ.

യുദ്ധത്തിനു മുമ്പും പിമ്പും ആദ്യം കൈവെക്കുന്നത് പെണ്ണിൻ്റെ ഉടുവസ്ത്രത്തിലാണ്. കുഞ്ഞുണ്ണി മഹാഭാരതത്തോളം പിറകോട്ടു സഞ്ചരിച്ചു. അഴിച്ചെടുക്കുന്ന വസ്ത്രത്തുമ്പിൽ പിടിച്ച് അലമുറയിടുന്ന പാഞ്ചാലി. ധർമം രക്ഷിക്കപ്പെടണമെന്നു പറഞ്ഞു തുടങ്ങിയ യുദ്ധത്തിലുടനീളം അധർമത്തിൻ്റെ തേർവാഴ്ച’. സകലതും നഷ്ടപ്പെടുത്തി നേടിയ ജയത്തിൻ്റെ ദൈന്യ വിലാപം. അതു തന്നെയാണ് പിന്നെയും പിന്നെയും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്‌.

ബംഗ്ലാദേശിലും താൻ റിപ്പോർട്ടു ചെയ്യാൻ പോകുന്നത് ഇത്തരം ദീന വിലാപങ്ങളെ ത്തന്നെയാണ്. എഴുതുന്ന താനും വായിക്കുന്നവരും അറിയാതെ തന്നെ ഒരു തരം സുരതാനന്ദം അനുഭവിക്കുകയാണ്.

കുഞ്ഞുണ്ണിയുടെ സ്റ്റെനൊ ലളിതയുടെ സഹോദരൻ പട്ടാളത്തിലായിരുന്നു. നാഥനില്ലാത്തൊരു കറുത്ത പെട്ടി അച്ഛാ എന്ന വിലാപവുമായി അതിൻ്റെ വീടന്വേഷിച്ചു വന്ന ദിവസം.. ലളിത പഠിപ്പു നിർത്തി. ജോലിയന്വേഷിച്ചു ദില്ലിക്കു വന്നു. പാരായണജപങ്ങൾ മറന്നു. താളിയോലകൾ മറന്നു.: സാമീപ്യത്തിൻ്റെ നിമിഷത്തിൽ, സാമീപ്യത്തിൻ്റെ സമൃദ്ധമായ വിഷാദത്തിൽ, നമ്രശിരസ്കയായി നിന്ന പെൺകുട്ടിയുടെ ഉൾത്തലങ്ങളിൽ സങ്കീർത്തനത്തിൻ്റെ മൗന ധ്വനികൾ ഉയർത്തി കുഞ്ഞുണ്ണി നിന്നു.

ഒരു പിടി ധർമസങ്കടങ്ങളുടെ ആകെത്തുകയാണ് കുഞ്ഞുണ്ണിയുടെ ജീവിതം. തലയിണയ്ക്കടിയിൽ നിന്ന് കല്യാണിയുടെ കത്തെടുത്ത് കുഞ്ഞുണ്ണി ഒരിക്കൽക്കൂടി വായിച്ചു. പിനാകിയമ്മാവൻ വരുമ്പോളൊക്കെ അയാളുടെ നായയെയും കൂടെ കൊണ്ടുവരും. എനിക്ക് ആ നായയെ ഇഷ്ടമല്ല. അമ്മ വരില്ലെങ്കിൽ വേണ്ട എന്നെ തനിച്ചു വരാൻ സമ്മതിച്ചാലെന്താ..

തകർന്നു പോയൊരു വിവാഹ ജീവിതത്തിൻ്റെ നിഴൽ പരക്കുന്നുണ്ട് കുഞ്ഞുണ്ണിയുടെ ജീവിതത്തിൽ. ഒരുമിച്ചു കഴിയാൻ ആഗ്രഹിക്കുന്ന അച്ഛൻ്റേയും മകളുടെയും നിസ്സഹായതയും.

ബംഗ്ലാദേശിലേക്കു പുറപ്പെടുന്നതിനു മുമ്പായി കുഞ്ഞുണ്ണി ഭാര്യ ശിവാനിയേയും മകളേയും സന്ദർശിക്കുന്നു. ശിവാനിക്കു മാത്രമറിയാവുന്ന ചില കാരണങ്ങളാൽ അവൾ കുഞ്ഞുണ്ണിയെ ഒഴിവാക്കുന്നുണ്ട്. ഒരു പകൽ അത്രയും മകളോടൊപ്പം കഴിഞ്ഞ് കുഞ്ഞൂണ്ണി സ്വന്തം റൂമിൽ തിരിച്ചെത്തുന്നു. പോകുന്നതിനു മുമ്പ് മകൾക്ക് പനിയാണെന്നും സാരമാക്കാനില്ലെന്നും ശിവാനി കുഞ്ഞുണ്ണിയോടു പറയുന്നുണ്ട്.

യുദ്ധഭൂമിയിൽ വെച്ച് പരിക്കേറ്റ കുഞ്ഞുണ്ണിക്ക് മാസങ്ങൾക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. സ്വന്തം ശരീരം ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കാൻ വീണ്ടും മാസങ്ങൾ വേണ്ടിവന്നു. പരിക്ഷീണത വകവെക്കാതെ കല്യാണിയുടെ അടുത്തെത്തിയപ്പോൾ മകൾ മരണത്തോട് വളരെയധികം അടുത്തിരുന്നു. കല്യാണിയുടെ നെറുകയിൽ ചുംബിക്കാൻ കുനിഞ്ഞപ്പോൾ പിനാകി കുഞ്ഞുണ്ണിയെ വിലക്കി. അരുത്. സ്പർശം കുട്ടിക്ക് വേദനയായിരിക്കും. അവൾക്ക് രക്താർബ്ബുദമാണ്. നീണ്ടു നിന്ന പുത്രീ ധ്യാനത്തിനു ശേഷം കുഞ്ഞുണ്ണി തിരിഞ്ഞ് പൂറത്തെ ഇടനാഴിയിലേക്കു വന്നു.

‘രോഗത്തിൻ്റെ ഇടവേളകളിൽ കല്യാണി താങ്കളെ അന്വേഷിച്ചു കൊണ്ടിരുന്നു.’ പിനാകി സെൻഗുപ്ത പറഞ്ഞു.
അച്ഛൻ അരികിലിരുന്നിട്ടും കല്യാണി അത് അറിഞ്ഞില്ല. ബോധത്തിലേക്കു തിരിച്ചുവരാതെ അവൾ മരണത്തോടൊപ്പം പോയി.

ഹോട്ടലിലെത്തി. ശിവാനിയുടെ മുറിയിൽ കടലോരത്തെ മൗനം. ആ മൗനം തുടർന്ന്‌ ഇപ്പോൾ അസഹ്യമായിത്തീർന്നു. ശിവാനി കുഞ്ഞുണ്ണിയുടെ മുമ്പിൽ മുട്ടുകുത്തി.

‘കല്യാണി പോവുകയാണ്’.. ശിവാനി പറഞ്ഞു “യാതൊരു ഭാരവും നാം അവളുടെ മേൽ ഏൽപ്പിച്ചു കൂടാ.
“ശിവാനി എന്താണ് പറയുന്നത്?”
“അങ്ങ് കല്യാണിയെ വെറുക്കരുത്. ആ ഭാരവും കൊണ്ട് അവൾ പോയിക്കൂടാ.കല്യാണി അങ്ങയുടെ കുട്ടിയല്ല. അവൾ പിനാകി യുടെ കുട്ടിയാണ്.”

കടലിൻ്റെ വിസ്തൃതിയിൽ ഇപ്പോൾ ഗുരുപ്രസാദം നിറഞ്ഞൂ.കടലിനു മുകളിൽ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു.
അച്ഛാ.. അച്ഛൻ ഖേദിക്കുന്നുവോ?
അതെ മകളെ.
ജൈവ ധാരയുടെ നിരന്തര തയെക്കുറിച്ച് അച്ഛൻ്റെ പൂച്ച പരീക്ഷിത്ത് അച്ഛന് ഉപദേശം തന്നില്ലേ?
തന്നു
ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതായിരുന്നിട്ടുള്ളു.പി റ കോട്ട് തിരിഞ്ഞു നോക്കൂ.. അച്ഛന് ഓർമയില്ലേ.. ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ..
നിസ്സാന്ത്വനമായ തൻ്റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു’; ശുകാ.. ശുകാ.. മകനേ..
വിശ്വ പ്രകൃതി ചെകി ടോർത്തു. ശത കോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി കല്യാണിയുടെ ശബ്ദത്തിൽ വിളി കേട്ടു .അച്ഛാ.. അച്ഛാ…

വിലാസിനി രാജീവൻ

അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ

സ്വഭാവ നിയന്ത്രണമില്ലാത്ത കുട്ടികൾ, ശ്രദ്ധയില്ലാത്ത പെരുമാറ്റം, അടങ്ങിയിരിക്കുവാനുള്ള ബുദ്ധിമുട്ട്. ഇതെല്ലാം ഒരു രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില മുതിർന്നവരിലും ഇത് കാണാറുണ്ട്. ഇതൊരു പക്ഷേ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്ന രോഗമായിരിക്കാം. പലപ്പോഴും വിദ്യാലയങ്ങളിൽ പ്രശ്നക്കാരാകുമ്പോൾ മാത്രമേ മിക്ക മാതാപിതാക്കളും ഇത് ശ്രദ്ധിക്കുന്നുള്ളൂ എന്നത് തികച്ചും ഖേദകരം.

ശ്രദ്ധ കുറയുന്നതുകൊണ്ടുള്ള അധിക പ്രസരിപ്പാണ് ഈ രോഗം എന്നാണു ഇതിന്റെ പേരിൽ ഉള്ളതെങ്കിലും തങ്ങളിലേക്ക് ശ്രദ്ധ എത്തിക്കുക എന്നതാണ് ഈ കുട്ടികളുടെ പ്രവർത്തനത്തിലൂടെ കണ്ടു വരുന്നത്. എല്ലാവരും തങ്ങളെ ശ്രദ്ധിക്കണമെന്ന തോന്നലാണ് ഇവർക്കുള്ളത്. അതിനുവേണ്ടി എന്തും ചെയ്യാൻ ഇവർ ശ്രമിക്കും. നന്മ തിന്മകളെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയും ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറവും പുകഴ്ത്തലുകളോടുള്ള അമിത പ്രിയവും ഇവരെ പ്രശ്നക്കാരാക്കി മാറ്റുന്നു.

കൂടുതലായും പാരമ്പര്യമായി കണ്ടു വരുന്നു എങ്കിലും ഇതിനു പുറകിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഗർഭകാലത്തെ മദ്യപാനം, പുകവലി, ചില മരുന്നുകൾ എന്നിവ ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറു പ്രായത്തിലോ ഗർഭധാരണ സമയത്തോ ഉണ്ടാകുന്ന ഈയം പോലുള്ള ലോഹങ്ങളുടെ വിഷബാധ, ഗർഭകാലം പൂർത്തിയാക്കുന്നതിനു മുൻപുള്ള പ്രസവം, പ്രസവ സമയത്തെ കുറഞ്ഞ തൂക്കം, തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയും ഇതിൽ പെടുന്നു. ഗർഭ കാലത്തുണ്ടാകുന്ന ചില പകർച്ചവ്യാധികൾ, പ്രത്യേകിച്ചും മീസിൽസ്, വെരിസില്ല, റൂബെല്ല തുടങ്ങിയവയ്ക്കും ഈ രോഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നു പുതിയ പഠനം.

തലച്ചോറിലെ സന്ദേശ വാഹക രാസ പദാർത്ഥങ്ങളുടെ പ്രവർത്തന വൈകല്യങ്ങളാണ് ഇവരുടെ ഒരു പ്രശ്നം. പ്രത്യേകിച്ചും ഡോപ്പാമിൻ, നോർ എപിനെഫ്രിൻ എന്നീ രാസവസ്തുക്കളുടെ. അതുപോലെതന്നെ ഇത്തരക്കാരുടെ തലച്ചോറിന്റെ ചില ഘടനാ വൈകല്യങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ പ്രീ ഫ്രോണ്ടൽ കോർട്ടെക്സിന്റെയും പോസ്റ്റീരിയർ പരൈറ്റൽ കോർട്ടെക്സിന്റെയും ചുരുക്കമാണ് ഇതിൽ പ്രധാനം. തലച്ചോറിനെ സംബന്ധിക്കുന്ന മൂന്നു പ്രധാന പ്രശ്നങ്ങളാണ് ഇത്തരക്കാരിൽ കണ്ടു വരുന്നത്. ശ്രദ്ധയിലുള്ള നിയന്ത്രണം, സ്വയം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണം, കർമ്മവ്യാപൃതമായ ഓർമ്മ എന്നിവയിൽ കുറവുണ്ടാകുക എന്നിവയാണ് അവ.

രോഗ ലക്ഷണങ്ങളുടെ ഒരു നിര തന്നെയുണ്ട് ഇത്തരക്കാർക്ക്. ശ്രദ്ധ പതറുക, ഒന്നിലും ഏറെ നേരം ശ്രദ്ധിക്കാൻ കഴിയാതാകുക, പെട്ടെന്ന് മറന്നു പോകുക, ഒരു പ്രവർത്തിയിൽ നിന്ന് മറ്റൊന്നിലേക്ക് ദ്രുതഗതിയിൽ പൊയ്ക്കൊണ്ടിരിക്കുക, ഒരേ പ്രവൃത്തിയിൽ തുടരാൻ കഴിയാതെ വരിക, സന്തോഷപൂർവം ആരംഭിക്കുന്ന പ്രവൃത്തികളിൽ നിമിഷങ്ങൾക്കകം മടുപ്പുണ്ടാകുക, ക്ലാസ്സിൽ പറയുന്ന കാര്യങ്ങളോ ബോർഡിൽ എഴുതിയിരിക്കുന്ന കാര്യങ്ങളോ എഴുതിയെടുക്കാൻ കഴിയാതെ വരിക, ഗൃഹപാഠം ചെയ്യാനാകാതെ വരിക, പെൻസിൽ, ബുക്ക്, കളിപ്പാട്ടങ്ങൾ തുടങ്ങിയവ അടിക്കടി നഷ്ടപ്പെടുത്തുക, മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിർദ്ദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുക, കാണുന്നതിലെല്ലാം തൊടുക, എടുത്തു നോക്കുക, ഒരുസ്ഥലത്ത് ഉറച്ചിരിക്കാൻ പ്രയാസം അനുഭവപ്പെടുക, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുക, ക്ഷമയില്ലായ്മ , മറ്റുള്ളവരുടെ സംസാരത്തെ തടസ്സപ്പെടുത്തുക, ശ്രദ്ധയാകർഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കാര്യമില്ലാതെ ശബ്ദമുണ്ടാക്കുക തുടങ്ങി ഏറെയുണ്ട് ഈ പട്ടികയിൽ.

ചില കുട്ടികളിൽ ഈ രോഗം മറ്റു ചില രോഗങ്ങളോടൊപ്പം കാണപ്പെടാറുണ്ട്. എപ്പിലെപ്സി, ഓട്ടിസം, പഠന വൈകല്യം, ഉറക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് ഒരു വിദഗ്ധന് മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. ഈ രോഗ ബാധിതരായ കുട്ടികളുടെ ബുദ്ധി അളക്കുന്ന IQ ടെസ്റ്റിൽ മിക്കപ്പോഴും സ്കോർ കുറവായിരിക്കും. അത് ബുദ്ധിയുടെ കുറവുകൊണ്ടു മാത്രമായിരിക്കുകയില്ല. മറിച്ച് ടെസ്റ്റ് നടത്തുമ്പോഴുള്ള കുട്ടിയുടെ ശ്രദ്ധക്കുറവും ധൃതിയും ഓർമ്മക്കുറവും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

ഇത്തരം രോഗബാധിത കുട്ടികൾ ശരിയായ ചികിത്സ തേടിയില്ലെങ്കിൽ രോഗം അവരുടെ പിൻകാലജീവിതത്തിലേക്കു വളരാൻ സാധ്യതയുണ്ട്. മൂന്നിലൊന്നു മുതൽ മൂന്നിൽ രണ്ടു വരെയാണ് ഇതിനുള്ള സാധ്യത. കൃത്യമായും ശരിയായും തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതും ക്ഷമയില്ലായ്മയും തെറ്റുകളിലേക്ക് വഴുതി വീഴുന്ന പ്രകൃതവും സാമൂഹിക പ്രശ്നങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ജോലിയിൽ താത്പര്യമില്ലായ്മയും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും അമിത കോപവും ഇവരെ കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. ഉത്തരവാദിത്വം ഇല്ലാത്ത ഇവർ ജീവിതത്തിലും പരാജയപ്പെടുക സാധാരണമാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ വിദഗ്ധ സഹായത്താലും മരുന്നുകളാലും പരിഹരിക്കുക എന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി.

മരുന്നുകളും ബിഹേവിയറൽ തെറാപ്പികളുമാണ് ഇതിൽ പ്രധാനം. സ്കൂളുകളിൽ ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതും, മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെ. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വത പരിഹാരം ലഭിക്കുന്ന മരുന്നുകൾ ഉണ്ട്.

ഡോ. സുനീത് മാത്യു

സ്വപ്‌നം

 

ഇന്നലെയുറക്കത്തിൽ
എന്റെ മരണം കണ്ട് ഞാൻ
ഞെട്ടിയുണർന്നു നോക്കി

തലയ്ക്കു പകരം കണ്ടതൊരു
ബലിക്കല്ലിലേക്ക് കൊണ്ട്
പോകാൻ കരുതി വച്ചോരാടിന്റെ
തലയുമുടലിനു പകരം
വറ്റി വരണ്ട നീർച്ചോലയുമായിരുന്നു..

ചോര ചാലു പോലെ
ഒഴുകി വരുന്നുണ്ടായിരുന്നു..
മഴയ്ക്ക് മുന്നേ ചത്ത
മൂന്ന് ഈയാം പാറ്റകൾ
ചോരപ്പുഴയിൽ ഒഴുകി പോകാതെ
പിടിച്ചു നിൽപ്പുണ്ടായിരുന്നു..

ചിറകൊടിഞ്ഞ മഴയ്ക്ക്
പകരം വയ്ക്കാനില്ലാതെ
വെളുത്ത രക്തത്തിന്റെ
മുഷിപ്പിക്കുന്ന
മൂക്ക് തുളക്കുന്ന
ഗന്ധം പരത്തുന്ന പാറ്റകളെ തിന്നാനെത്തുന്ന
ശവംതീനിയുറുമ്പുകൾ
എനിക്കൊരു പായ
നീർത്തി ഇട്ടിരുന്നതിലാണ്
ഞാൻ കിടന്നുറങ്ങുന്നത്..

എന്റെ ശരീരത്തിനാകെ
ഇന്നലെ പൂത്തു വാടിയ
ശവംനാറി പൂക്കളുടെ മണം..

തുടയിടുക്കിൽ തിരുകിയ
ഒരു മുഷിഞ്ഞ മുണ്ടിൽ
നിറഞ്ഞു കവിഞ്ഞൊഴുകുന്ന
കട്ട പിടിച്ച രക്തമെന്റെ
പാവാടയിൽ വരച്ചിട്ട ചിത്രം
ഒരുഗ്രസർപ്പത്തിന്റെ പോലെയായിരുന്നു..

ആകെയുഷ്ണിച്ചു വിയർത്തു
ഞാൻ ഞെട്ടിത്തരിച്ചു
നോക്കുമ്പോൾ
ഒരലക്കുകാരി മുഷിഞ്ഞ
കറുത്ത് പിഞ്ഞിയ
വസ്ത്രങ്ങളെ കോരിയെടുത്തു
നടന്നു പോകുന്നു..

എന്റെയുടലും നിഴലായി
ഇഴ പിരിഞ്ഞു പോകുന്നു..
വീണ്ടുമിരുട്ടിൽ എനിക്ക്
കനം വയ്ക്കുന്നു..

ഒറ്റയ്ക്ക് വള്ളി പൊട്ടിയ
ചെരിപ്പും ഏത്തി വലിച്ചു
പൊട്ടിയ കുപ്പിച്ചില്ലിന്
മുകളിലൂടെ വെളുത്ത
രക്തം പുറംതള്ളി
ഞാൻ നടന്നു നീങ്ങുന്നു..

ആതിര തീക്ഷ്ണ

നമ്മുടെ ആരോഗ്യ മേഖല ശരിയായ ദിശയിലാണോ?

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ ആരോഗ്യരംഗത്ത് വൻ കുതിപ്പ് കൈവരിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. എന്നിരിക്കിലും ഇന്നും ഇതിന്റെ ഗുണഭോക്താക്കളാകുവാൻ നല്ലൊരു പങ്ക് ഇന്ത്യൻ ജനതയ്ക്കും കഴിഞ്ഞിട്ടില്ല എന്നത് തികച്ചും നിരാശാകരമാണ്. ആയുർദൈർഖ്യം കുറച്ചു വർധിപ്പിക്കുവാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ നമ്മുടെ ആരോഗ്യരംഗം അത്ര മികച്ചതാണ് എന്ന അഭിപ്രായം എനിക്കില്ല.

ഇന്ത്യയിലെ ആരോഗ്യരംഗം പരിപാലിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒരുപോലെ പങ്കുവഹിക്കുന്നു. ചിലയിടങ്ങളിൽ പൊതു – സ്വകാര്യ പങ്കാളിത്തങ്ങളും ഉണ്ടായേക്കാം. സർക്കാർ ആശുപത്രികൾ മിക്കതും സൗജന്യമെങ്കിൽ സ്വകാര്യ ആശുപത്രികൾ തികച്ചും ഭിന്നമാണ്. ഇവിടെ അമിത നിരക്കിലാണ് ചികിത്സ ലഭ്യമാകുന്നത്. നൂറ്റിനാൽപ്പതു കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ വളരെക്കുറച്ചു ശതമാനം ആളുകൾക്ക് മാത്രം ലഭ്യമാകുന്ന സേവനം. ഇത്തരം ചികിത്സാഭേദം പല വികസിത രാജ്യങ്ങളിലുമില്ല. അവിടത്തെ  പൗരന്മാർക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് അവിടത്തെ സർക്കാരുകൾ.

ഇന്ത്യയുടെ ആരോഗ്യരംഗത്തെ വീണ്ടും രണ്ടായി തിരിക്കേണ്ടിവരും. നഗരങ്ങളിലെയെന്നും ഗ്രാമങ്ങളിലെയെന്നും. ഗ്രാമങ്ങളിലെ ആരോഗ്യം വീണ്ടും രണ്ടായി തിരിക്കേണ്ടി വരുമെന്ന് ഞാൻ ഭയക്കുന്നു. വടക്കേയിന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചികിത്സ ലഭ്യമാകുന്നത് പലയിടത്തും അത്ര എളുപ്പമല്ല. തെക്കേ ഇന്ത്യയിലും സ്ഥിതി അങ്ങനെതന്നെയാണെങ്കിലും നഗരസാന്നിധ്യം പലപ്പോഴും രക്ഷയാകാറുണ്ട്. ഇന്ത്യയിൽ ഭൂരിപക്ഷവും വസിക്കുന്നത് ഗ്രാമങ്ങളിലാണ്. അവർക്കുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിന് ഇത്രയും കാലമായിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ് നമ്മുടെ ആരോഗ്യ വ്യവസ്ഥയുടെ പ്രധാന പ്രശ്‍നം.

നാഷണൽ റൂറൽ മിഷൻ, പ്രധാനമന്ത്രിയുടെ ജന ആരോഗ്യ യോജന തുടങ്ങി പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും അതിന്റെയൊന്നും പ്രയോജനം ഇനിയും സാധാരണക്കാരിൽ എത്തിയിട്ടില്ല. ആശുപത്രികളുടെ അഭാവവും ഉയർന്ന ജനസംഖ്യക്ക് അനുപാതമായി യോഗ്യതയുള്ള ചികിത്സകർ ഇല്ല എന്നതും ചികിത്സ ലഭ്യമാകാതിരിക്കുന്നതിനോ, വ്യാജ ചികിത്സ തേടുന്നതിനോ കാരണമാകുന്നു. ഇത് ആരോഗ്യരംഗത്തെ വൻ വീഴ്ച്ചയാണ്.

സബ് സെന്ററുകൾ എന്നറിയപ്പെടുന്ന ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഏറ്റവും ചെറിയ യൂണിറ്റ്. ഇന്ത്യയിലുടനീളം 148124 കേന്ദ്രങ്ങൾ ഉണ്ട് എന്നാണു കണക്ക്. 8500 പേർക്ക് ഒരു സെന്റർ എന്ന തോതിൽ വരും ഇത്. പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ഇതിൽ എത്രയോ താഴെയാണ്. ഗർഭകാല പരിചരണം, പ്രസവം, കുട്ടികളുടെ ആരോഗ്യം, പകർച്ചവ്യാധികളുടെ തടയലും ചികിത്സയും ആണ് ഇത്തരം സെന്ററുകളുടെ പ്രധാന ലക്‌ഷ്യം. ഡോക്ടർമാരോ രക്ത പരിശോധകരോ പലയിടങ്ങളിലുമില്ല. ഇതിനേക്കാൾ കുറച്ചുകൂടി ഉയർന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അത്യാവശ്യ ചികിത്സ പോലും കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളെയോ ജില്ലാ ആശുപത്രികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അവിടെയാണെങ്കിൽ ഇത്രയും രോഗികളെ ഉൾക്കൊള്ളുവാനുള്ള സാഹചര്യങ്ങളുമില്ല. പലയിടങ്ങളും ഡോക്ടർമാരുടെ ദൗർലഭ്യം, വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാൽ ആവശ്യമായ ചികിത്സ നൽകുവാൻ കഴിയാത്ത അവസ്ഥയിലുമാണ്. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കാര്യം ഇക്കാര്യത്തിൽ ദയനീയം തന്നെ.

ആരോഗ്യകാര്യങ്ങളിൽ ഉള്ള അജ്ഞതയാണ് പ്രധാന പ്രശനം. ഇക്കാര്യങ്ങളിൽ കാര്യമായി ഇടപെടേണ്ട സ്ഥാപനങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചെറു കേന്ദ്രങ്ങളും. എന്നാൽ ആരോഗ്യസംരക്ഷണത്തിൽ ഇതിന്റെ പ്രവർത്തനക്ഷമത അത്ര തൃപ്തികരമല്ല. ഒരു സാധാരണ പൗരന്, ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുന്ന സാഹചര്യം ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഇത്തരം ഒരു ലേഖനം എഴുതണമെന്ന പ്രേരണയുണ്ടാക്കിയത്.

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് നാം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോൾ. ആധുനിക സൗകര്യങ്ങളുമായി പഞ്ചനക്ഷത്ര ആശുപത്രികൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അവിടത്തെ സൗകര്യങ്ങൾ ഒഴിച്ചുനിറുത്തിയാൽ ചികിത്സയുടെ ഗുണനിലവാരവും പലയിടങ്ങളിലും സംശയത്തിന്റെ നിഴലിൽത്തന്നെ. ആരോഗ്യരംഗത്തിന്റെ തകർച്ചക്ക് കാരണമായി എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു.

വർദ്ധിച്ചുവരുന്ന ഗ്രാമ ജനസംഖ്യാവർദ്ധനവിനോടുള്ള അവഗണന തന്നെയാണ് അതിൽ മുഖ്യഹേതു. ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ഗ്രാമങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നില്ല. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണവും അങ്ങനെ തന്നെ. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങൾ എന്നാൽ പലതും നമുക്ക് സങ്കൽപ്പിക്കുവാൻ പോലുമാകാത്തത്ര കുഗ്രാമങ്ങളാണെന്നോർക്കണം. ഇരുപതു മുതൽ അമ്പതു കിലോമീറ്റെർ ദൂരത്തിൽ ഒരു ചികിത്സാകേന്ദ്രങ്ങളുമില്ലാത്ത പലഗ്രാമങ്ങളും അവിടെയുണ്ട്. സാമാന്യം മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടുത്തുള്ള ഭേദപ്പെട്ട നഗരത്തിൽ എത്തണം. അവിടെയെല്ലാം കൂടുതലായി ഉള്ളത് സ്വകാര്യ ആശുപത്രികളാണ്. സാധാരണക്കാർക്ക് ഇവിടെനിന്നും കാര്യമായ പ്രയോജനം കിട്ടാറുമില്ല.

നമ്മുടെ ആരാരോഗ്യരംഗം കൂടുതലായും പാശ്ചാത്യ ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനാണ് ശ്രമിക്കുന്നത്. അവിടത്തെ ചികിത്സാരീതികൾ അതേപോലെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സ്ഥലത്തു കൂടുതൽ ആളുകൾ വസിക്കുന്ന ഒരു രാജ്യം. ഇവിടത്തെ ആരോഗ്യപ്രശ്നങ്ങളും ജീവിത ഭക്ഷണ രീതികളും വ്യത്യസ്തമാണ്. അവ മനസ്സിലാക്കാതെ പാശ്ചാത്യ രീതി ഇവിടെയുള്ള രോഗികളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ശരിയായ ദിശയിലുള്ള ഒരു പ്രവർത്തനമായി എനിക്ക് തോന്നുന്നില്ല. നമ്മുടെ തനതായ കാഴ്ചപ്പാടിലൂടെ ചികിത്സാരീതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. ചൈനയും റഷ്യയുമെല്ലാം ഇക്കാര്യത്തിൽ നമുക്ക് കണ്ടു പഠിക്കാവുന്ന രാജ്യങ്ങളാണ്. അവർ അവരുടെ തനതായ വൈദ്യശാസ്ത്ര രീതിയും ചേർത്ത് ആധുനിക വൈദ്യത്തെ ഉപകാരപ്രദമായ വിധത്തിൽ വിനിയോഗിക്കുകയാണ് ചെയ്യുന്നത്. അവർ കണ്ണടച്ചിരുട്ടാക്കുന്നില്ല എന്നർത്ഥം.

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട പല ചികിത്സാരീതികളുമുണ്ട്. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയാണ് മുഖ്യ ധാരയിലുള്ളത്. ഇപ്പോൾ യോഗയും പ്രകൃതി ചികിത്സയും കൂടി അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ ഇവിടെ നടക്കുന്നത് ചികിത്സാവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ചേരിപ്പോരാണ്. എല്ലാ വിഭാഗത്തിലെ ചികിത്സകരും പഠിക്കുന്നത് ഒരേ വിഷയങ്ങൾ തന്നെയാണ്. പഠന കാലാവധിയും ഒന്ന് തന്നെ. മരുന്നുകളിൽ മാത്രമേ കാര്യമായ മാറ്റമുള്ളൂ. രോഗങ്ങളും അവസ്ഥയുമെല്ലാം എല്ലാവർക്കും ഒരുപോലെ അറിയാവുന്നതുമാണ്. ഈ വ്യത്യസ്ഥ ചികിത്സകരുടെ ഒരു സൗഹൃദവും സഹകരണവും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുമെന്ന് ഞാൻ കരുതുന്നു.എല്ലാ ചികിത്സാരീതികൾക്കും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ടാകാം. അത് മനസ്സിലാക്കി രോഗിക്ക് വേണ്ടത് നൽകുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നു ഞാൻ കരുതുന്നു.

സാമൂഹ്യവ്യവസ്ഥയിലും സാമ്പത്തികവ്യവസ്ഥയിലുമുള്ള വ്യത്യാസമാണ് അടുത്ത്. എല്ലാവർക്കും ഒരേ ചികിത്സ കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആർജവമുള്ള സർക്കാരുകൾ വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമേ ഇതിലുള്ളൂ. ഇൻഷുറൻസ് പരിരക്ഷകൾ പോലെയുള്ള കാര്യങ്ങൾ വഴി എല്ലാവർക്കും ഭേദപ്പെട്ട ചികിത്സ നൽകാവുന്നതാണ്. ഇൻഷുറൻസ് കമ്പനികളുടെ കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ അനാവശ്യ ചികിത്സകളും ചിലവുകളും സ്വകാര്യ ആശുപത്രികളിലും ഇല്ലാതാകും. രോഗിയുടെ അജ്ഞതയാണ് പല ആശുപത്രികളും മുതലെടുക്കുന്നത് എന്ന് പറയാതെ നിവൃത്തിയില്ല. ഇൻഷുറൻസിനോട് നമുക്ക് അത്ര താൽപ്പര്യമില്ല. അതെങ്ങനെയോ  നമ്മുടെ മനോഭാവത്തിൽ കാലങ്ങളായി ഉടലെടുത്തതാണ്. എന്നാൽ ചികിത്സാ രംഗത്ത് ഇൻഷുറൻസിനു വലിയ പ്രാധാന്യമാണ് മറ്റു രാജ്യങ്ങൾ നൽകുന്നത്.

അതുപോലെ തന്നെ സർക്കാർ ആശുപത്രികൾ അടിസ്ഥാന ഘടകം മുതൽ കുറച്ചുകൂടി അഭിവൃദ്ധിപ്പെടുത്തേണ്ടിയിരിക്കുന്നു. സാംകൃമിക രോഗങ്ങളെ കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പെടുത്തേണ്ടതാണ്. മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും നിലവാരമുള്ളവയാക്കുകയും സ്വകാര്യ ആശുപത്രികൾ സജ്ജീകരിക്കുന്ന സൗകര്യങ്ങൾ സ്ഥാപിക്കുകയും ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും വേണം. ഇതിനു തടസ്സമായി നിൽക്കുന്നത്, ഇന്ത്യയിൽ എല്ലാ മേഖലകളിലുമുള്ള പോലെ, അഴിമതി തന്നെയാണ്. വൻ തുകകളാണ് ഓരോ ബജറ്റിലും ആരോഗ്യത്തിനായി നീക്കി വയ്ക്കുന്നത്. ഇതിന്റെ ചെറിയൊരു അംശം പോലും സാധാരണ രോഗികൾക്ക് ലഭ്യമാകുന്നില്ല എന്നത് അതീവ ദുഖകരം തന്നെ.

കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൂടുതൽ ഡോക്ടർ മാരെ  സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഡോക്ടർമാരെ ഗ്രാമീണ ചികിത്സാ മേഖലയിലേക്ക് ആകർഷിക്കുന്ന പരിഷ്കരണങ്ങളും നടപ്പിലാക്കേണ്ടതാണ്. എല്ലാ ചികിത്സാ വിഭാഗക്കാരെയും ഒരേ കുടക്കീഴിലാക്കിയും പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

അതേപോലെ തന്നെ ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കുള്ള സാഹചര്യങ്ങൾ കൂട്ടുക എന്നത് ഏറ്റവും മുഖ്യമായ ഒന്നാണ്. ഹൃദ്രോഗവും പ്രമേഹവും ഇന്ന് നമ്മുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ആയി മാറിക്കഴിഞ്ഞു. എന്നാൽ ഈ രണ്ടു രോഗങ്ങൾക്കും മരുന്നുകളോ പ്രതിരോധ മാർഗ്ഗങ്ങളോ ഇന്ത്യയിൽ നിന്നും ഉണ്ടാകുന്നില്ല എന്നത് അത്ഭുതമാണ്. ഇതെല്ലാം നമ്മൾ പാശ്ചാത്യരെ അതേപടി അനുകരിക്കുകയാണ്. അമേരിക്കൻ ഡയബെറ്റീസ് അസോസിയേഷൻ അല്ലെങ്കിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് അങ്ങനെ തന്നെ വിഴുങ്ങുന്നു എന്നർത്ഥം. ഒരു കാലത്തു ശസ്ത്രക്രിയ പോലും കണ്ടുപിടിക്കപ്പെട്ടത് ഇന്ത്യയിൽ നിന്നായിരുന്നു എന്നുകൂടി ഓർക്കണം.

അത് പോലെ മറ്റൊന്നാണ് മരുന്ന് മാഫിയകളുടെ പ്രവർത്തനവും. പലപ്പോഴും പലമരുന്നുകളും രോഗികളിൽ അനാവശ്യമായി അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യമെന്നോ സർക്കാരെന്നോ വലിയ വ്യത്യാസമൊന്നുമില്ല. ഇത്തരമൊരു പ്രവണത പാശ്ചാത്യ ലോകത്തു ഇല്ല എന്ന് തന്നെ പറയാം. അവർ മരുന്നുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നു, അല്ലെങ്കിൽ അവരെ നിയന്ത്രിക്കുന്ന ഇൻഷുറൻസ് കമ്പനികൾ അവരെ അക്കാര്യത്തിൽ ശ്രദ്ധാലുക്കളാക്കുന്നു. മരുന്നുകൾക്ക് പാശ്ചാത്യരെ അനുകരിക്കുന്ന നമ്മൾ ഉപയോഗ നിയന്ത്രണത്തിൽ അവരെ തഴയുകയും ചെയ്യുന്നു. സേവനമാണ് ആരോഗ്യരംഗമെന്ന് പറയുമ്പോഴും. അതങ്ങനെ അല്ല എന്ന് പറയാതിരിക്കുവാനാകില്ല. ഇന്ന് ആരോഗ്യരംഗം ഒരു വ്യാപാര മേഖലയാണ്. ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്ന ഒരു കച്ചവടം. ഇവിടെ ആരും ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാകുന്നില്ല. അവരവരുടെ പോക്കറ്റ് വീർപ്പിക്കുക എന്ന് മാത്രം ചിന്തിക്കുന്നു.

ആരോഗ്യരംഗം ഭദ്രമാകണമെങ്കിൽ ജനങ്ങൾക്കും ഒരു മുഖ്യ പങ്കുണ്ട്. ദിനം പ്രതി ഡോക്ടർമാരെ മാറ്റുന്ന ഒരു പ്രവണത ഇന്ന് കണ്ടു വരുന്നുണ്ട്. ക്ഷിപ്രശമനം ആണ് എല്ലാവർക്കും വേണ്ടത്. എന്റെ അഭിപ്രായത്തിൽ വിശ്വസിക്കുവാൻ കൊള്ളുന്ന ഒരു ഡോക്ടർ എല്ലാവർക്കും വേണം. അദ്ദേഹത്തിന്റെ നിർദേശാനുസരണം മാത്രം വിദഗ്ധ ചികിത്സകരെ കാണുന്ന രീതി നടപ്പിലാകണം. കുടുംബ ഡോക്ടർ എന്നൊരു രീതി പുനഃസ്ഥാപിക്കപ്പെടണം. അത്തരം ഡോക്ടർമാരെയും അതിനുതകുന്ന ആരോഗ്യ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കണം.

 

ഡോ. സുനീത് മാത്യു

 

അഭയാർഥികൾ : ആനന്ദ്

 

വായനയിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്ന നോവലുകളുണ്ട്. അവസാന വരിയും വായിച്ചു കഴിയാതെ താഴെ വെക്കാൻ കഴിയാത്ത വ. വായനകഴിഞ്ഞ് മടക്കി വെച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാത്തവ. ആനന്ദിൻ്റെ നോവലുകൾ നമ്മെ വായനയിലൂടെ ഒഴുക്കി കൊണ്ടു പോകുന്നില്ല. പർവ്വതാരോഹണം പോലെ കുറച്ചു ക്ലേശം നിറഞ്ഞതാണ് ആ വായന. വായിച്ചു കഴിഞ്ഞാൽ വീണ്ടുമെന്തൊക്കയോ മനസിലാക്കാൻ ബാക്കി വെച്ചതു പോലെ, വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ. ഒരിക്കൽ മാത്രം പൂത്തുപട്ടു പോകുന്ന ചെറു തൈകളല്ല ആ നോവലുകൾ. കാലികമായി പൂത്തു കൊണ്ടേയിരിക്കുകയും ചിന്തകളിൽ പുഷ്പ വർഷം നടത്തുകയും ചെയ്തു കൊണ്ടിരിക്കും.

വായിച്ചു കഴിഞ്ഞിട്ടും മനസിൽ നിന്നു മായാൻ കൂട്ടാക്കാതെ കിടക്കുന്ന ഏതാനും വരികൾ മാത്രമേ ഇവിടെ കുറിക്കുന്നുള്ളൂ .. എൻ്റെ ഇഷ്ടങ്ങൾക്കപ്പുറത്തും വേറെ ഇഷ്ടങ്ങളുണ്ടെന്ന തിരിച്ചറിവോടെ.

ഗംഗയുടെ തീരത്ത് നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരുടെ കൂട്ടത്തിൽ ഗൗതമനും ഉണ്ട്. ഓരോ കിളപ്പാടിലും അവർ കണ്ടെത്തുന്നത് മൺമറഞ്ഞു പോയ പുരാതന സംസ്ക്കാരത്തിൻ്റെ ചിതറിയ ശിലാഖണ്ഡങ്ങളെയാണ്‌. അന്നത്തേതുപോലെ ഇന്നും മനുഷ്യർ കൈകളിലേന്തിയ ഗംഗാജലവുമായി കിഴക്കോട്ടു തിരിഞ്ഞു നിന്നു സൂര്യനെ വന്ദിക്കുന്നു.ഗംഗാസ്നാനം ചെയ്ത് മുജ്ജന്മത്തിൻ്റെ ചരട് അറക്കുന്നു. ജ്യോതിസിൽ നിന്നു തമസ്സിലേക്കു ഒഴുകിയൊടുങ്ങുന്ന ഓരോ ദിന ന്തത്തിലും മൃതിയിൽ നിന്നു മൃതി മാത്രം നേടിയ വരുടെ ചിതകളുടെ നീണ്ട നിര ഗംഗാതീരത്തെ പ്രോജ്വലമാക്കുന്നു.

“നമുക്കൊരു പുതിയ ഗംഗയെ കൊണ്ടുവരണം” സുമൻ വാദിച്ചു. “മരിച്ചു പോയവരുടെ പിതൃക്കൾക്കുമോക്ഷം നൽകുന്ന ഗംഗയല്ല .ജീവിച്ചിരിക്കുന്നവരെ മരണത്തിൽ നിന്നു മോചിപ്പിക്കുന്നതുമല്ല. ജനിക്കാനിരിക്കുന്ന തലമുറയ്ക്കു ജീവൻ വാഗ്ദാനം ചെയ്യുന്നത് ”
ഒരു ദിവസം സുമനും അവരിൽ നിന്നു വഴിമാറി നടന്നു, ദു:ഖമില്ലാതെ സ്നേഹമില്ലെന്ന വിശ്വാസം അവശേഷിപ്പിച്ചു കൊണ്ട്.

“ചരിത്രം തെറ്റുകളെ തിരുത്തുന്നില്ല. തെറ്റുകളെ പഴക്കം കൊണ്ട് ശരികളാക്കി മാറ്റുന്നതേയുള്ളൂ.”
” കാലം മാത്രമല്ല, ഗൗതമൻ തെറ്റുകളെ ശരികളാക്കി മാറ്റുന്നത് ..വിശ്വാസങ്ങൾ കൂടിയാണ്.വിശ്വാസങ്ങളുടെ .പ്രമാണങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പേരിലാണ് നടക്കുന്നതെങ്കിൽ എല്ലാം ശരിയാകുന്നു. അതാ തു കാലത്തെ വിശ്വാസങ്ങളും പ്രമാണങ്ങളുമാകുന്നു ശരി. ”

“സംസ്കാരത്തിൻ്റെ ആരംഭം തൊട്ടിങ്ങോട്ട് എക്കാലത്തെഴും ഏറ്റവും വലിയ വ്യവസായം യുദ്ധമായിരുന്നു.മറ്റൊരു വഴിക്കും ചെലവാക്കാത്തത്ര പണം ഗവേഷണത്തിലും പരിശീലനത്തിലുമായി ചെലവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതൊരു പരിശീലനത്തെയും സാരവത്താക്കൂന്നത്, പഠിച്ചതു പ്രയോഗത്തിൽ നിന്നു കിട്ടുന്ന സംതൃപ്തിയാണ്. പക്ഷേ ,ഇവിടെയാ കട്ടെ .. പരിശീലനം സിദ്ധിച്ച ഒരു പട്ടാളക്കാരൻ അതു പ്രയോഗിക്കാനുള്ള സന്ദർഭം വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു സൈനികൻ തൻ്റെ വഴിമുഴുവൻ ലക്ഷ്യവുമായി വഴക്കടിക്കുന്നു.”

“നിർജീവമായ പാറയിൽ നിന്നു പിരിഞ്ഞു പോന്ന ആദ്യത്തെ ജീവാണു വിന് ജീവിതം കൈമുതലായി കൊടുത്തത് അതിൻ്റെ ഏകാന്തതയും നിസ്സഹായതയും മാത്രമായിരുന്നു. അതു നഷ്ടപ്പെട്ടാൽ പിന്നെ ജീവിതമില്ല’ ”

“ചരിത്രത്തിൻ്റെ മൂക മേരുക്കൾക്കുമീതെ പുറത്തു കാണുന്നത് വിജയത്തിൻ്റേയും ആഹ്ലാദത്തിൻ്റെയും പൂക്കളായിരിക്കാം.പക്ഷേ അവയ്ക്കടിയിൽ കിടക്കുന്നത് കുടത്തിലാക്കപ്പെട്ട വിത്തുകൾ പോലെ മുളയ്ക്കാന രു താത്ത മൂകവേദന കളാകുന്നു.”

“ഏതു കാലത്തും, എവിടെയും ജീവിച്ചിരുന്നവരുടെയിടയിൽ മുക്കാൽ ഭാഗവും അടിമകളൂംചൂഷിതരുമായിരുന്നു. അവരുടെ പേര് ചരിത്രത്തിൽ കാണുകയില്ലെങ്കിലും അവർ പൊരുതാതിരുന്നിട്ടില്ല. അവർ പൊരുതുകയും കഴുവിലും കുരിശിലുമേറ്റപ്പെടുകയും കല്ലെറിഞ്ഞോടിക്കപ്പെടുകയും ചെയ്‌തു. പതുക്കെപ്പതുക്കെയാണെങ്കിലും പേരുകളില്ലാത്ത മനുഷ്യരല്ലേ ചരിത്രത്തെ രൂപപ്പെടുത്തിയത്? ഒറ്റയ്ക്കൊറ്റയ്ക്കുള്ള പരാജയപ്പെട്ട കൊച്ചു കൊച്ചു കലാപങ്ങളിൽക്കൂടി ?”

“ജീവിതത്തിൻ്റെ ഏതു ദിശയിലാണ്.. സംഘർഷത്തിൻ്റെ ഏതളവിലാണ്.. ബോധത്തിൻ്റെ ഏതു തിരി വിലാണ്.. സാധാരണ മനുഷ്യൻ അഭയാർഥിയായി മാറുന്നത്? ജനിച്ചു വളർന്ന വീടും നാടും വിട്ട് , വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച് .ഭൂതകാലത്തെ പിന്നിൽ വിട്ട്. അറിയപ്പെടാത്ത ദിക്കുകളിലേക്കും ശൂന്യമായ ഭാവിയിലേക്കും ഇറങ്ങിത്തിരിക്കുന്നത്? ഗൗതമനു പറയാനാകുന്നില്ല. എന്നിട്ടും എവിടെയും എപ്പോഴും ഇറങ്ങിത്തിരിച്ചു കൊണ്ടേയിരുന്ന ഈ മനുഷ്യരുടെ ഇളകുന്ന അടിത്തറയിന്മേലാകുന്നു നൂറ്റാണ്ടുകളോളം ഇളകാതെ വാണ സംസ്ക്കാരങ്ങൾ പടുത്തുയർത്തപ്പെട്ടത്.”

അഭയം തേടി അലയുന്നവർ വേറെയുമുണ്ട് നോവലിൽ .നമ്മൾ കാഴ്ചക്കാരായി വെറുതെ നോക്കി നിൽക്കുന്നു…

വിലാസിനി രാജീവൻ

 

ദയയില്ലാത്ത ഞണ്ട്

ഈ മുറിയിലെ തണുപ്പ് പുതപ്പിനുള്ളിലൂടെ അരിച്ചരിച്ച്, എന്റെ എല്ലുകളിൽ കയറി താമസമാക്കുന്നത് പോലെ തോന്നി. കിടക്കയുടെ വലതുവശത്തെ ചെറിയ ടീപ്പോയിൽ ഇരിക്കുന്ന, ടൈം പീസിൽ നോക്കാതെ തന്നെ എനിക്കിപ്പോൾ സമയമെത്രയായിയെന്ന് അറിയാം. കൃത്യമായ സമയമല്ല. ഏകദേശം ഒരു ഊഹം. ഏതാണ്ട്, മൂന്ന് മണിയോളം ആയിട്ടുണ്ടാകും. ഞാൻ, പ്രതീക്ഷിച്ചത് പോലെ തന്നെ, അഞ്ചോ പത്തോ മിനിറ്റുകൾക്ക് ശേഷം, എന്റെ മൊബൈലിൽ അമ്മയുടെ നമ്പർ തെളിഞ്ഞു.

” നീ, ടെൻഷൻ ഒന്നും ആവണ്ട. അവള് പോയി. ”

ഞാൻ, മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു. എനിക്കെന്ത് ടെൻഷൻ? ഞാൻ ഈ ഫോൺ വിളി പ്രതീക്ഷിക്കുകയായിരുന്നു. ഇത് വന്നില്ലായിരുന്നുവെങ്കിൽ ഈ ദിവസത്തെ കുറിച്ചുള്ള എല്ലാ പ്ലാനിങ് ഉം തെറ്റിപ്പോകുമായിരുന്നു. എന്റെ അടുത്ത് കിടന്നുറങ്ങുന്ന പ്രദീപിനെ നോക്കി. അയാൾ ഉറങ്ങട്ടെ. ഇപ്പോൾ പറയണ്ട. പറഞ്ഞാലും,

” ആണോ?” എന്ന് തീരെ ഞെട്ടൽ ഇല്ലാതെ ചോദിച്ചേക്കും. രണ്ട് നിമിഷങ്ങൾ കൂടി അയാളെ നോക്കി. കലണ്ടറിൽ ഇന്നത്തെ ദിവസം വട്ടം വരച്ച് ഇട്ടിരുന്നു. ഈ മരണം അത്ര ആകസ്മികമൊന്നുമല്ല. എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്റെ കല്യാണമോതിരം ഊരി വെച്ചുകൊണ്ട് ഞാൻ ഷവറിന് കീഴിലായി നിന്നു.

” അവര്, പെണ്ണുകാണാൻ വരും അല്ലേ? നീ ഭാഗ്യവതിയാണ്. സ്നേഹിച്ച ആളേ തന്നെ വിവാഹം ചെയ്യുവാൻ കഴിഞ്ഞല്ലോ. ങ്ഹാ “.

രണ്ടുവർഷങ്ങൾക്ക് മുൻപ് അവൾ ഉതിർത്ത ആ നെടുവീർപ്പിന്റെ ശബ്ദം, എന്റെ കാതുകളെ വരിഞ്ഞുമുറുക്കി.

” അയാള് ഇല്ലേ? ഒരൂസം എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. എന്നെ മറന്നിട്ടില്ലയെന്നും, എന്നെ ഓർക്കുന്നുണ്ടെന്നും, സുഖമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നും പറഞ്ഞു. മൂന്നേ മൂന്ന് വാചകം. ”

എനിക്കൊട്ടും ദുഃഖം തോന്നിയില്ല. ചേച്ചിയ്ക്ക് അതുകൊണ്ട്, നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ. പിന്നെ, വീട്ടുകാരുമായുള്ള വഴക്ക്. അതിപ്പോൾ ഭർത്താവ് വിചാരിച്ചാൽ മാറാവുന്നതേ ഉള്ളൂ. അതല്ലെങ്കിലും, വിനോദേട്ടനും ലക്ഷ്മി ചേച്ചിക്കും, ചേച്ചിയുടെ വീട്ടിൽ നിൽക്കാമല്ലോ. പുള്ളിക്കാരി ഒറ്റ മകളല്ലേ?

പുറത്ത്, ചെറിയൊരു ചാറ്റൽ ഉണ്ട്. ടർപ്പായ നന്നായി വലിച്ചു കെട്ടിയിട്ടില്ലെന്നു തോന്നുന്നു. ഇന്നത്തെ ദിവസം എനിക്ക് ഓർമ്മയുണ്ട്. ഇന്ന് നക്ഷത്രം ചിത്തിരയാണ്‌. എന്റെ അമ്മ പോലും അത് ഓർമ്മിക്കാത്തതിൽ എനിക്ക് അരിശം തോന്നി. കരഞ്ഞുകലങ്ങി, ഒരു പുഴ അടുത്തുകൂടെ ഒഴുകുന്നുണ്ട്. മുറ്റത്തെ ഏക വെള്ളച്ചാമ്പയിൽ നിറയെ ചാമ്പങ്ങ ഉണ്ട്.

” എനിക്ക് ഒറ്റയ്ക്ക് കളിക്കാൻ ആണ് ഇഷ്ടം. നീ നിന്റെ വീട്ടിൽ പോ ”

ലക്ഷ്മി ചേച്ചി, എനിക്കൊരു ഉന്തു തന്നതും ഞാൻ വീണതും, പിന്നെ അമ്മാവൻ ചാമ്പങ്ങ പൊട്ടിച്ചു തന്നു കരച്ചിൽ മാറ്റിയതുമെല്ലാം ഓർത്തു. അന്നും എന്റെ പിറന്നാൾ ആയിരുന്നു. എന്റെ പത്താം പിറന്നാളിനും, ഇരുപത്തിരണ്ടാം പിറന്നാളിനും എന്നെ കൃത്യമായി കരയിച്ചവൾ കിടക്കുന്നത് കണ്ടില്ലേ?

” ദെണ്ണം ആയിരുന്നൂലോ, കൊറേ സ്ഥലത്ത് ഒക്കെ കൊണ്ടോയി, ഒരു കൊച്ചുപോലും ഇല്ലാത്തതാ കഷ്ടം. പാവം, ഒരു ചെറുപ്പക്കാരന്റെ ജീവിതം പോയി. ”

” ഗർഭം ണ്ടായിരുന്നൂലോ, ന്നട്ടോ? ”

” എട്ടാം മാസം ആയപ്പോൾ ഓപ്പറേഷൻ ചെയ്തു കളഞ്ഞില്ലേ? മൂന്നാമത്തെ ആയിരുന്നു. അപ്പൊ ആണത്രേ രോഗം അറിഞ്ഞേ ”

എന്റെ കണ്ണു വീണ്ടും അവളുടെ കൈകളെ പരതി. അതിൽ മീൻ വരയുന്നത് പോലെ കൃത്യമായി അഞ്ച് വരകൾ ഉണ്ടായിരുന്നു. ആ വയനാടുകാരനെ കല്യാണം കഴിച്ചേ പറ്റൂന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കിയ അവൾ വലിയ ധൈര്യക്കാരി ആയിരുന്നു. പതിനെട്ടിന്റെ ധൈര്യം, ഇരുപത്തിയെട്ടിൽ ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലെന്ന് അവളെന്നോട് ചിരിക്കുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞുവന്നു. അവളുടെ മൂക്കിന്മേൽ എന്താണ് ഒരു പ്ലാസ്റ്റിക്ക് കെട്ട്? ഞാൻ സൂക്ഷിച്ചു നോക്കി, കടുത്ത മഞ്ഞ നിറത്തിൽ പഴുപ്പ് അടിഞ്ഞിരിക്കുന്നതാണ്. അവൾ സുന്ദരിയായിരുന്നു. അതോർത്തപ്പോൾ മാത്രം എന്റെ കണ്ണുകൾ നനഞ്ഞു.

” നീ, ഇത് കണ്ടോ? ടി ടി സി യ്ക്കും ണ്ട്, ഇങ്ങനെ കുറെ നൂലാമാലകൾ. ഇതു കണ്ടോ, ഇത് മീനിന്റെ ചെതുമ്പൽ കൊണ്ട് ഉള്ളതാണ്.”

അവസാനം കാണുമ്പോൾ എന്നോട് പറഞ്ഞതാണ്. എനിക്ക് ആവശ്യം ഇല്ലെങ്കിൽ കൂടിയും ഞാൻ വെറുതേ അന്നതിന്റെ ഫോട്ടോസ് എടുത്തു വെച്ചു. ആ ഫോട്ടോസ് ഒന്നു കൂടി നോക്കുവാൻ മനസ്സ് പറഞ്ഞു. അമ്മായി ഒഴികെ മറ്റാരും ആർത്തലച്ചു കരയുന്നൊന്നും ഇല്ല. കിടന്നു നരകിക്കുന്നതിലും നല്ലതല്ലേ എന്നൊരു ധ്വനി എല്ലാവരുടെയും കണ്ണിലും മുഖത്തും ഉണ്ടായിരുന്നു.

” നീ, വെഷമിക്കണ്ട ലക്ഷ്‌മി, ഇതൊക്കെ മാറും. എത്രയോ പേര് ഇപ്പോഴും മാറി സുഖായി ജീവിക്കുന്നു. മ്മടെ അജയൻ ചേട്ടന്റെ ഓപ്പോൾടെ കാര്യം എടുത്തൂടെ? മൊല മുറിക്കെന്ടിം വന്നു. ന്നാലും ജീവനോടെ ണ്ടല്ലോ. ”

” ഹേയ്, ഞാൻ രക്ഷപെടൽ ഒന്നും ണ്ടാവില്ല അമ്മായി. ഈ ജന്മം ഇങ്ങനെ വേദന തിന്നു തീരും. ”

അമ്മയുടെ അടക്കിപ്പറച്ചിലുകളിൽ ഇതൊക്കെ എനിക്കും കേൾക്കാം. ചിത കൂട്ടുന്നത്, ഞാൻ വെറുതേ നോക്കി. എന്റെ ദഹനം ആണവിടെ സംഭവിക്കുന്നതെന്നോർത്തു. ഉള്ളിൽ ഒരു ഭയം. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

” ഇനി, ആരേലും ണ്ടോ? എള്ളും പൂവും ഇടാൻ. ”

ആരോ വിളിച്ചു ചോദിച്ചു. ഞാൻ എള്ളും പൂവുമിട്ടു, വലംവെച്ചു. കൈകൂപ്പി, ഒന്നും പ്രാർത്ഥിച്ചില്ല. അയാൾ, അറിഞ്ഞോയെന്ന്, ആ മുഖം വീണ്ടും തിരക്കുന്നത് പോലെ തോന്നി.

” എടി കുക്കൂ, നമുക്ക്, അടുത്ത തവണ നീ വരുമ്പോ, ചേലാമറ്റത്ത് പോണം. ന്തോ, രമേശമ്മാമനെ സ്വപ്നം കാണുന്നു. ”

അച്ഛനെ ഞാൻ കണ്ടിട്ട്, ഒത്തിരിയായി. അച്ഛനോട് പറയുവാൻ ഭയപ്പെട്ടിരുന്നതൊക്കെ, ലക്ഷ്മി ചേച്ചിയോട് പറഞ്ഞു വിടാമായിരുന്നു. അതെങ്ങനെ? അന്നു ഫോട്ടോ എടുത്തു പോന്നതിൽ പിന്നെ ഞാൻ ആളേ കണ്ടിട്ടേ ഇല്ല.

” ദീപ്തി, വാ നമുക്ക് ഇറങ്ങാം. എനിക്ക് തിരക്കുണ്ട്. ”

പ്രദീപ് വന്നു വിളിച്ചു. അമ്മായിയുടെ കൈയിൽ വെറുതേ മുറുക്കെ പിടിച്ചു. പോകുന്നു, എന്നൊന്നും പറയാൻ തോന്നിയില്ല. പ്രദീപ് ഫോണിൽ തന്നെ ആയിരുന്നു. കനപ്പെട്ടു നിന്ന ആകാശം ഇനി വയ്യെന്ന് പറഞ്ഞു, ഉറക്കെ കരഞ്ഞു തുടങ്ങി. എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി.
ഞാൻ പ്രദീപിനെ നോക്കി. അയാൾ, അന്നു വൈകുന്നേരം, കമ്പനി നടത്തുവാനിരിക്കുന്ന പാർട്ടിയെ കുറിച്ച് ഫോണിൽ സംസാരിക്കുകയായിരുന്നു.

” നിന്റെ, ഭാഗ്യം. ഇഷ്ടപ്പെട്ട ആൾക്കൊപ്പം കഴിയാൻ പറ്റിയില്ലേ? ”

ലക്ഷ്മിചേച്ചി, എനിക്ക് പുറകിൽ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഈ മഴ അവസാനിക്കരുതേയെന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവളുടെ ദേഹം ഇപ്പോൾ ചാരമായിക്കാണും. ഞാൻ ഓർത്തുകൊണ്ടിരുന്നു. എനിക്ക് അപ്പോഴാണ് മറ്റൊന്ന് ഓർമ്മ വന്നത്. ആ ചിത യുടെ തൊട്ടരികിൽ ഒരു ഞണ്ട് ഉണ്ടായിരുന്നു. ചൂട് ഭയമില്ലാത്ത, ആരേയും ഞെരുക്കി കൊല്ലുവാൻ പാകത്തിന് കരുത്തുള്ള ഒരു കറുത്ത ഞണ്ട്.

ഹരിത. ആർ.

നീലപ്പരുന്ത്‌ : ഹരിത ആർ.

ഈ പുസ്തകത്തിലേക്കു ഞാൻ എത്തി ചേരുവാൻ ആയി എടുത്തിട്ടുള്ളത് ഒന്നര വർഷത്തോളം സമയം ആയിരുന്നു.. കെട്ടറിഞ്ഞതു എല്ലാം തന്നെ വായനയിലേക്കു കൊണ്ടുവരുവാൻ ആയി വീണ്ടും കുറെ നാളുകൾ..

ഒടുവിൽ ഇന്ന് വായിച്ചറിഞ്ഞപ്പോൾ, ഈ നോവലിനെ കുറിച്ചു കേട്ടറിഞ്ഞ പോസറ്റിവും നെഗറ്റിവും ആയ വസ്തുതകളിൽ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റും ആയിരുന്നെന്ന് കൂടെ അറിഞ്ഞു..

പൂർണ്ണമായും ഇതൊരു സ്ത്രീ പക്ഷ നോവലോ പുരുഷ വിദ്വേഷ നോവലോ ആയിരുന്നില്ല, പകരം പ്രണയത്താൽ മുറിവേറ്റ ഒരു പെണ്ണിന്റെ തീരാ പകയുടെ ബാക്കി ചിത്രം ആയിരുന്നു.. അതിലേക്കു അവളെ നയിച്ച ഘടകങ്ങളും അവസ്ഥകളും സർവോപരി അവളിലെ സ്ത്രീത്വവും… ഒപ്പം ഒരു പറ്റം ദുരൂഹമായ കെട്ടുകഥകളും…

ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഈ പുസ്തകം എനിക്ക് മുൻപേ വായിച്ചറിഞ്ഞതിനു ശേഷം പറഞ്ഞതു, ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരിയുടെ എഴുത്തു രൂപം എന്നായിരുന്നു. പക്ഷെ എത്ര കണ്ടു അതു ശരിയാണെന്ന് ഞാൻ ഇപ്പൊ പറയുന്നില്ല..

പുസ്തകത്തിൽ പുരുഷ വിദ്വേഷ പരാമർശം ഉണ്ടെങ്കിൽ കൂടെ, അതു നോവലിന്റെ സുഖമമായ സഞ്ചാര പാതക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പോലെ ആണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.. ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ആസ്വാദനം ഉണ്ടാവുക..

അതേ സമയം അന്ധമായ പ്രണയത്തിനാൽ മുറിവേറ്റ ഒരുവളെയും ഞാൻ കണ്ടിരുന്നു..

നോവലിന്റെ സ്വഭാവം എടുത്തു വെച്ചാൽ, തീക്ഷ്ണമായ അതിനേക്കാൾ ദുരൂഹമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഉള്ള ചിലരുടെ യാത്രകൾ, അതിൽ പാതി വഴിയിൽ വീണു പോയവരും, ആ വീഴ്ചയിൽ നിന്നു ഉയർത്തെഴുനേറ്റവരും ഉണ്ടായിരുന്നു.. ചിലരെല്ലാം ധൂമം പോലെ മായ്ഞ്ഞു പോയിട്ടും ഉണ്ടായിരുന്നു.. അവരിലേക്കുള്ള അന്വേഷണം എന്നു കൂടെ വേണമെങ്കിൽ പറയാം..

ഇതിക ദൂദ് എന്നു പേരുള്ള ഒരു അഭിസാരികയുടെ ജീവിതത്തെ കുറിച്ചു പഠിച്ചു പ്രബന്ധം തയ്യാറാക്കുവാൻ എത്തുന്ന കുറച്ചു കോളേജ് കുട്ടികളിൽ കൂടെ ആയിരുന്നു നോവൽ ആരംഭിക്കുന്നത്..

അവരുടെ ജീവിതത്തിൽ നിന്ന് തങ്ങൾക്കു ആവശ്യമുള്ള കണ്ടെന്റ് കിട്ടില്ല എന്നു ഉറപ്പാവുന്ന കുറച്ചു കുട്ടികൾ പാതി വഴിക്ക് വെച്ചു പിന്മാറുന്നു, എന്നാൽ നൈനിക എന്ന വിദ്യാർത്ഥി മാത്രം ആ പഠനത്തിൽ തുടർന്നും നില കൊള്ളുന്നു..

ഒരു സ്ത്രീയെ ഒരിക്കലും ഒരു പുരുഷന് പൂർണ്ണമായും മനസിലാവില്ല എന്ന തത്വത്തിൽ നിന്നും ആണ് തുടർന്നുള്ള നോവലിന്റെ യാത്ര..

അതു ചെന്നെത്തി നിൽക്കുന്നത് ലിപിക നേത്ര എന്ന ലേഖികയിലേക്കും..
അവളുടെ പ്രണയം ആയിരുന്ന അനിരുദ്ധനിലേക്കും..

അവിടെ തീവ്രമായ ഒരു പ്രണയത്തിന്റെ ചിത്രം നിർമ്മിതമാവുന്നത് കാണുകയും, ഒരേ സമയം പരിഗണിക്ക പെടാത്ത ഭാര്യ എന്ന പദവിയും, മറ്റൊരുവനാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ ആയും ലിപിക ജീവിക്കുന്നു..

അവിടെ നിന്നും നൈനിക എന്ന വിദ്യാർഥിനിയിലേക്കു ചെന്നെത്തി നിന്നാൽ, അവളുടെ ഗവേഷണം എന്നതിന് പിറകിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

ഒരു പക്ഷെ ആകാശത്തെ ചുറ്റി വട്ടമിട്ടു പറക്കുന്ന നീലപരുന്തിനെ കെണി വെച്ചു പിടിക്കുക എന്ന പോലെ..
മുറിവേറ്റ മനസിൽ നിന്നു പുറപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിനു പോലും കൈ കടത്താൻ അവകാശമില്ലന്നു ഓർമിപ്പിക്കുക കൂടെ ആയിരുന്നു തുടർന്നങ്ങോട്ടുള്ള നോവലിന്റെ സഞ്ചാര പാതയിൽ കൂടെ എഴുത്തുകാരി…

ഇടക്ക് മാധവി കുട്ടിയുടെ എഴുത്തുകളിലൂടെയും ചാരുലതയിൽ കൂടെയും നോവൽ സഞ്ചരിച്ചപ്പോഴും, അളവിൽ അധികമായി കടന്നു വന്ന ലൈംഗികതയും ഒട്ടും മുഷിപ്പിക്കുന്നില്ലയിരുന്നു…
പകരം അവയെല്ലാം അവളുടെ മനസിന്റെ പ്രതികാര ഭാവത്തെ ആയിരുന്നു മുൻ തൂക്കം നൽകി പ്രദർശിപ്പിച്ചത്…

ഒടുവിൽ ക്ളൈമാക്സിൽ വന്ന ട്വിസ്റ്റും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും മികവുറ്റ അനുഭവവും തന്നെ നൽകി എന്നു പറഞ്ഞു നിർത്തട്ടെ…

ഒരു പക്ഷെ ഈ നോവൽ എനിക്ക് മുൻപ് തന്നെ നിങ്ങൾ എല്ലാരും വായിച്ചറിഞ്ഞിട്ടുണ്ടാകും, എന്നാലും ഒരാളെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അയാൾക്ക്‌ ഈ പുസ്തകം വായിക്കുവാൻ ഈ കുറിപ്പു ഉപകാരപ്പെടുമെങ്കിൽ ….

ജാമി

ശരീരഭാഷ

ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ? എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്പര്ശനമാകാം, മുഖഭാവനകളാകാം.
മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെ ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.
ഒരാളുടെ ഇരുപ്പോ നിൽപ്പോ എന്തുമാകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.
ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്ത് ആണ് നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.
ഒരാളുടെ ഹസ്തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്തദാനത്തിന്റെ ശക്തി, എടുക്കുന്ന സമയം, സ്പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിക്കുന്ന അകലം, ശബ്ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക് പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നര്ത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.

ഡോ സുനീത് മാത്യു

ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട ഒരു ക്യാൻവാസ് – കൊണാർക്

സൂര്യൻ അതിന്റെ സ്വർണ്ണ വർണ്ണങ്ങൾ വിതറി ഉദിച്ചു വരുമ്പോൾ അതിന്റെ വെളിച്ചതിനൊപ്പം ഉദിച്ചു വരാതെ കാലക്രമേണ അസ്തമിച്ചു പോയ ഒരു സാമ്രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൈകൾ ചുമരുകളിൽ ചേർത്ത് നിർത്തി നോക്കി നിൽക്കുന്നു. പുരാതന അത്ഭുതങ്ങളുടെയും വാസ്തുവിദ്യാ മാതൃകയുടെയും ഈറ്റില്ലം ആയ കൊണാർക്. ഭൂതകാലത്തിന്റെ വശീകരിക്കുന്ന കഥകൾ പേറുന്ന കല്ലുകൾ, കവാടങ്ങൾ, ശില്പ ചാരുതകൾ.
കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഇന്ത്യയിൽ ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യ ക്ഷേത്രം, മധ്യകാല വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നിർമ്മിതി കൂടിയാണ് ഈ സൂര്യ ക്ഷേത്രം. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമന്റെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മാർബിളുകളിൽ കൃത്യമായി ആലേഖനം ചെയ്യപ്പെട്ട ചരിത്രം യാത്രികർക്ക് വായിച്ചു മനസിലാക്കാൻ അവസരം നൽകുന്നു. അല്ലാത്തവർക്ക് വേണമെങ്കിൽ ഗൈഡ്മാരുടെ സഹായവും തേടാവന്നതാണ്. എന്തായാലും ഗൈഡ്മാരെ തത്കാലം അടുപ്പിച്ചില്ല, ചരിത്രം സ്വയം അന്വേഷിച്ചു അറിയാം എന്ന് കരുതി.
ഏകദേശം 1250 CE യിൽ നിർമ്മാണം ആരംഭിച്ച ഈ ക്ഷേത്രം പൂർത്തിയാകാൻ നീണ്ട 12 വർഷങ്ങൾ എടുത്തു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. കല്ലുകളിൽ കൊത്തിയെടുത്ത 24 ചക്രങ്ങൾ ഉള്ള ഒരു രഥം 7 കുതിരകൾ വലിക്കുന്ന മാതൃകയിൽ ആണ് സൂര്യ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യ ദേവന് സമർപ്പിച്ച ഈ ക്ഷേത്രം, സൂര്യ ദേവൻ തന്റെ രഥത്തിലൂടെ ആകാശത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം ആണ് ഇത് നൽകുന്നത്. സൂര്യക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹൈന്ദവ ആചാര കഥകൾ, മൃഗങ്ങൾ, ആകാശ ജീവികൾ, നർത്തകിമാർ അങ്ങനെ നൂറ് കണക്കിന് കൊത്തുപണികൾ ഓരോ തൂണും മനോഹരമാക്കുന്നു. മിഥുനങ്ങൾ എന്നറിയപ്പെടുന്ന ശൃംഗാര ശിൽപ്പങ്ങളാണ് ഇവയിൽ പ്രധാന ആകർഷണം. ആ കാലത്തെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇവ നമ്മെ നയിക്കുന്നു.
സൂര്യക്ഷേത്രത്തിന്റെ മനോഹരമായ കൽപാതകളിൽ കൂടിയും പുൽ തകിടികളിൽ കൂടിയും നടക്കുമ്പോൾ അതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം നമ്മെ വല്ലാതെ ആലിംഗനം ചെയ്യും. ജീവനുള്ള കല്ലുകൾ ആയി കാണാം ഓരോ നിർമ്മിതിയും. ഓരോ അടി വെച്ച് ക്ഷേത്രം വലം വയ്ക്കുമ്പോൾ കരകൗശലത്തിന്റെയും അതേ സമയം ആത്മീയതയുടെയും ഒരു നിഴൽ നമ്മെ നയിക്കുന്നതായി തോന്നാം.

പത്ത് രൂപാ നോട്ടിൽ നമ്മൾ കണ്ട വലിയ കൽ ചക്രം നേരിൽ കണ്ട് ഫോട്ടോ പകർത്താൻ ഉള്ള യാത്രികരുടെ ശ്രമങ്ങൾ കാണാൻ പറ്റും. നൂറ് കണക്കിന് ആളുകൾ ഒരേ സമയം ഇതിനെ വലം വെച്ചുകൊണ്ടിരിക്കുന്നു എങ്കിലും വല്ലാത്തൊരു ശാന്തതയും സമാധാനവും അവിടെങ്ങും നിഴലിക്കുന്നുണ്ട്.

ഒപ്പം വല്ലാതെ വിഷമം തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ, സദാചാരത്തിന്റെ അന്ധത ബാധിച്ച മനുഷ്യർ തകർത്തു കളഞ്ഞ ചില ശിൽപ്പങ്ങൾ ഈ കൂട്ടത്തിൽ കാണാം. മനോഹരമായ സ്ത്രീ രൂപങ്ങൾ തകർത്തു വികൃതം ആക്കിയ അവസ്ഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ ഈ ശിൽപ്പങ്ങൾ നിസ്സാരമായി നശിപ്പിച്ചു കളയാൻ എങ്ങനെ സാധിക്കുന്നു എന്ന തോന്നൽ ആണ് ഏറ്റവും സങ്കടം ഉണ്ടാക്കിയത്.

കൊണാർക്കിലെ ഈ സൂര്യ ക്ഷേത്രം ഒരത്ഭുതം ആണ്. വാസ്തു, ആത്മീയത, ശില്പചാരുത അങ്ങനെ ഓരോ ഭാഗവും ഏറ്റവും മനോഹരമായി പൂർത്തിയാക്കപ്പെട്ട ഒരു വലിയ രഥം.
ഏഴ് കുതിരകളാൽ വലിക്കപ്പെടുന്ന മഹാ രഥം.

സൂര്യക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ലോകം ആകെ മാറുന്നതായി കാണാം. ഒരു കവാടത്തിന് ഇപ്പുറത്ത് കാണുന്ന മാറ്റങ്ങൾ വലുതാണ്. ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം പെട്ടന്ന് കച്ചവട തിരക്കുകളിലേക്കും വാഹനങ്ങളുടെ ശബ്ദങ്ങളിലേക്കും വഴി മാറും.

തിരികെ ഭുവനേശ്വർ ലക്ഷ്യമാക്കി ബസ്സ് കയറുമ്പോൾ മനസ്സിൽ ഇങ്ങനെ തോന്നുന്നു, ഒരു ദിവസത്തെ ചുരുക്കം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വലം വയ്ക്കൽ ഈ ക്ഷേത്രത്തെ മനസിലാക്കി എടുക്കാൻ പോരാതെ വരുന്നു. ഓരോ തൂണുകൾക്കും, ചുവരുകൾക്കും അവയിലെ ഓരോ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും പറയാൻ കഥകൾ ഏറെയാണ്.

കൊണാർക്കിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ കലയുടെയും വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും തടസ്സമില്ലാത്ത ബന്ധങ്ങളോടുള്ള അഗാധമായ ഒരു പ്രണയം തോന്നും. യാത്രകളിൽ കണ്ട് പോരേണ്ട വെറും ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല കൊണാർക്, ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട മനോഹരമായ ഒരു ക്യാൻവാസ് ആണ്, അല്ലെങ്കിൽ മനോഹരമായ് ഇരുവതും കൈകോർത്ത് ആടുന്ന ഒരു നൃത്തമാണ്. കൊണാർക് ഒരു ടൈം ക്യാപ്സുൾ ആണ്. സൂര്യനെ ചുംബിക്കുന്ന ക്ഷേത്രവും അതിലെ ഓരോ ഫലകങ്ങളും പറഞ്ഞു തരുന്ന കഥകൾ നൂറാണ്. കൊണാർക്ക് സൗന്ദര്യാത്മകതയുടെ ആത്മാവിനുള്ള ഒരു നിധിശേഖരമായി തുടരുന്നു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക രേഖയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.

ശേഷിക്കുന്ന കഥകൾ തേടി ഇനിയും പലയാവർത്തി കൊണാർക് തേടി വരേണ്ടതുണ്ട്.

ശ്യാം സോർബ

കൊൽക്കത്ത സന്തോഷവും സൗന്ദര്യവും ആണ്

ഹൌറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് കൊൽക്കത്തയുടെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടായിരിക്കും. ഒരു അത്ഭുതലോകത്തേക്ക് എന്ന പോലെ ആണ് കൊൽക്കത്ത നമ്മെ വരവേൽക്കുന്നത്. അവിടെ അലഞ്ഞു തിരിയുന്ന ഓരോ ആത്മാവിനും കേൾക്കാൻ സാധിക്കും ഏകാന്തതയുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഒഴുകുന്ന ബൌൾ സംഗീതം.

ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ സകല അവശേഷിപ്പുകളും പേറുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്ന് ആയിരിക്കും City of Joy എന്ന കൊൽക്കത്ത.

ടാഗോറും സത്യജിത് റേയും ഒക്കെ പല മാധ്യമങ്ങളിലൂടെ, എഴുത്തിലൂടെ സിനിമയിലൂടെ ഒക്കെ കാട്ടി തന്ന ഭംഗി. ഒരുപക്ഷെ സൗന്ദര്യബോധം ഇത്രയും മനോഹരമായി പേറി നടക്കുന്ന മറ്റൊരു നഗരം ഉണ്ടെന്ന് തോന്നുന്നില്ല. കെട്ടിടങ്ങളും വഴികളും മനുഷ്യരും വണ്ടികളും അങ്ങനെ എല്ലാം വല്ലാത്തൊരു സൗന്ദര്യം വഹിക്കുന്നുണ്ട്.

ഒരുസമയത്ത് തുടർച്ചയായി ഓടിക്കൊണ്ടിരുന്ന, ഇന്ന് വല്ലപ്പോഴും മാത്രം റോടുകളിൽ കൂടെ കടന്നു പോകുന്ന ട്രാം ട്രൈനുകൾ, അവ കൊൽക്കത്തയുടെ പാരമ്പര്യം ഏറ്റികൊണ്ടാണ് ഓടി നടക്കുന്നത്. മഞ്ഞ അംബാസിഡർ കാറുകൾ, ഹാ അതൊരു ഭംഗി ആണ്…

മൺപാത്രത്തിലെ ചായയും ലസ്സിയും പിന്നെ രുചികൂട്ടുകളും കൽക്കത്ത ബിരിയാണിയും… നാവിൽ ഇങ്ങനെ കപ്പൽ ഓടും എന്നൊക്കെ പറയാറില്ലേ, ഹാ അത് തന്നെ.

ബ്രിട്ടീഷ് സ്വാധീനത്തിന്റെ പ്രതിരൂപമായ വിക്‌റ്റോറിയ മെമ്മോറിയൽ, ഹ്യൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം, തെരുവുകൾ, വലിയ കെട്ടിടങ്ങൾ… ഇങ്ങനെ വാസ്തുസൗന്ദര്യം കൊൽക്കത്തയുടെ മുഖരൂപമാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ മ്യൂസിയം – അത് പങ്ക് വെക്കുന്ന അറിവും കൗതുകവും.

തെരുവുകളിൽ അടുക്കി വെച്ച പുസ്തകങ്ങൾ… അങ്ങനെ നീണ്ടു കിടക്കും ഈ നഗരം.

നഗരത്തിലെ വിപണികൾ ഒക്കെയും വല്ലാതെ ചടുലമായവയാണ്. ഒരു യാത്രികന് ന്യൂ മാർക്കറ്റും ഗറിയാഹത്ത് മാർക്കറ്റും ഒക്കെ താണ്ടുക എന്നതായിരിക്കും ഏറ്റവും ശ്രമകരം എന്ന് തോന്നി.

എല്ലാത്തിലും ഉപരി അവിടുത്തെ ജനങ്ങൾ, ജീവിതം, കല, സംസ്ക്കാരം ഇവയോടൊക്കെ ഉള്ള അവരുടെ അഭിനിവേശം അതിങ്ങനെ ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ഒരു പകർച്ച വ്യാധി പോലെ പടരും.

വൈകുന്നേരങ്ങളിൽ പാട്ടും വരയും ചർച്ചയും ഒക്കെയായി കൂടുതൽ ഉണരുന്ന ആർട്ട് ഗാലറിയും പരിസരവും. ഓരോ കോപ്പ ചായയിലും അവിടെ ജനിക്കുന്നത് ക്രിയാത്മകതയുടെ വലിയ ആഘോഷങ്ങൾ ആണ്.
വൈകുന്നേരങ്ങളിൽ അവിടെ ഒത്ത് കൂടുന്ന മനുഷ്യർക്ക് ഒരു വല്ലാത്ത സൗന്ദര്യം ആണ്. കൊൽക്കത്തയുടെ സൗന്ദര്യബോധം എന്നെ കാണിച്ചു തന്ന ഇടം ആയിരുന്നു അത്. വസ്ത്രങ്ങളും ആഭരണങ്ങളും മനുഷ്യരും ഒക്കെ ആ സൗന്ദര്യത്തിന്റെ ഓരോ ഘടകങ്ങൾ ആണ്.

പ്രിയപ്പെട്ട നഗരമേ,
വായിച്ചും കേട്ടും അറിഞ്ഞതിൽ അപ്പുറമാണ് നീ. എന്റെ ദിവസങ്ങളിൽ നീ തന്ന ഓർമ്മകൾക്ക് നന്ദി. ഏറ്റവും മനോഹരമായി നീ തന്ന ആലിംഗനങ്ങൾക്ക് നന്ദി. നീ തന്ന രുചികൾക്ക് നന്ദി.

കൊതിയായിരുന്നു നീ, ഇന്ന് ഈ നഗരം കണ്ട് മടങ്ങുമ്പോൾ വീണ്ടും തിരിച്ചു വരാനുള്ള കൊതി പെരുകുന്നുമുണ്ട്.

“ചരിത്രവും ആധുനികതയും കൈകോർത്ത് നൃത്തം ചെയ്യുന്ന കാലാതീതമായ ഒരു ചാരുത ഉൾക്കൊള്ളുന്ന, സന്തോഷത്തിന്റെ നഗരമായ കൊൽക്കത്ത. അവിടെ അലഞ്ഞു തിരിയുന്ന ഓരോ മനുഷ്യനെയും അതിങ്ങനെ ആലിംഗനം ചെയ്യും”.

ശ്യാം സോർബ

ഐഡന്റിറ്റി : മിലൻ കുന്ദേര

“എഴുത്തുകാരനാകുകയെന്നാൽ സത്യത്തിന്റെ ഉദ്ഘോഷകനാവുക എന്നല്ല അർഥം. സത്യം കണ്ടെത്തുന്നവനാകുക എന്നാണ്.”

എഴുത്തിനെ ഈ വിധം നിർവചിച്ച ഒരു മഹാമേരു, ശരീരത്താൽ അസ്തമിച്ചിരിക്കുന്നു. തന്റെ പുസ്തകങ്ങളിലൂടെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് നിർബാധം സഞ്ചരിക്കുന്ന ആ എഴുത്തുകാരന് , മിലൻ കുന്ദേരയ്ക്ക് പ്രണാമം.

മിലൻ കുന്ദേരയുടെ മെറ്റാ തീമുകളിലൂടെ കടന്നുപോകുന്ന, മികച്ച ഒരു നോവലായ “ഐഡന്റിറ്റി” യുടെ ആസ്വാദനമാണ് ഇതിൽ കുറിക്കുന്നത്. സർറിയലിസത്തിന്റെയും, സ്വപ്നാടനത്തിലേയ്ക്കും, ആസ്വാദകന്റെ മനസ്സിനെ പായിച്ചു വിടുന്ന മനോഹരമായ കൃതിയാണ് ഐഡന്റിറ്റി എന്ന് ആദ്യമേ പറയട്ടെ.

കഥ, രണ്ടുപേരിൽ തുടങ്ങുന്നു. ഷാന്റലിനും ഷോൺ മാർക്കും! അവരിൽ തുടങ്ങി, ഇടയിൽ കടന്നു വരുന്ന മനുഷ്യരെ അതിന്റെ surface ൽ മാത്രം പറഞ്ഞു വെച്ചുകൊണ്ട്, അവരിൽ തന്നെ കഥ അവസാനിക്കുന്നു.

ഷാന്റലിൻ, വിവാഹമോചിതയായ, തന്റെ കുഞ്ഞ് മരണപ്പെട്ടത് ഓർത്ത്, നീറുന്ന, ഏറ്റവും സെൻസിറ്റീവ് ആയ എന്നാൽ, ഏറ്റവും ശക്തയായ സ്ത്രീയാണ്. വയസ്സിൽ തന്നെക്കാൾ ചെറുപ്പമായ ഷോൺ മാർക്കിന്റെ മനസ്സിനെ എത്ര ഗാംഭീരമായിട്ടാണ് അവൾ കൊരുത്തിട്ടിരിക്കുന്നത്. ഷോൺ മാർക്ക് അവളെ വല്ലാതെ പ്രണയിക്കുന്നുണ്ട്. ഒരുപക്ഷേ, ഇടയിൽ എപ്പോഴോ അവൾക്ക് അവനെ മടുത്തെന്നു തോന്നിപ്പിക്കും.
അതിനുദാഹരണമാണ്, വളരെ നാളുകൾക്ക് ശേഷം, കാമുകനെ കാണുന്ന അവൾ

” ആണുങ്ങൾ, ഇപ്പോൾ എന്നെ കണ്ടാൽ നോക്കാറില്ല ”

എന്ന് അവനോട് പറഞ്ഞു വെയ്ക്കുന്നത്. തന്റെ കാമുകൻ തന്നെ പൂർണ്ണമായും പ്രണയിക്കുന്നുവെന്ന് ഉറപ്പുള്ള സ്ത്രീയ്ക്ക്, മറ്റു പുരുഷന്മാരുടെ ദർശനം തീർച്ചയായും ആവശ്യമുണ്ടായിരിക്കില്ല. അവളുടെ ആ തോന്നലിനെയാണോ, അതോ, അവൾക്ക് തന്റെ പ്രണയം മടുപ്പുളവാക്കികൊണ്ടിരിക്കുന്നുവെന്നുള്ള തോന്നലിനെയാണോ ഇവിടെ ഉദ്ദേശിക്കുന്നതെന്നു, ഷോൺ മാർക്കിനെ പോലെ, വായനക്കാരനും ചിന്തിക്കുന്നു.

ശേഷം, ഷോൺ മാർക്ക്, ഒരു അജ്ഞാതനെന്ന പോലെ അവൾക്ക് കത്തുകൾ എഴുതുന്നു. തന്റെ ബ്രായുടെ കൂമ്പാരങ്ങൾക്കുള്ളിൽ അവളത് ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട് ഷോൺ മാർക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥൻ എന്ന് തിരിച്ചറിയുന്നത്, അവളെ അത്ഭുതപ്പെടുത്തുന്നു.

” ഇല്ലില്ല, ഒരു പ്രണയവും മൂകതയെ അതിജീവിക്കില്ല ”

ഈ വാചകത്തിന് നോവലിൽ ഉടനീളം പ്രസക്തിയുണ്ട്. ഇതിലെ മറ്റൊരു ഭംഗിയുള്ള കഥാപാത്രമാണ്, ഇടയ്ക്കിടെ, ആ തെരുവിൽ കാണുന്ന ഒരു പിച്ചക്കാരൻ. അയാളുടെ ലൈംഗികജീവിതം എങ്ങനെയായിരിക്കുമെന്ന് ഷാന്റലിൻ ചിന്തിക്കുന്നുണ്ട്. അത് ഷോൺ മാർക്കിനോട് പറയുന്നുമുണ്ട്. അതു കൂടാതെ അവളുടെ സ്വപ്നങ്ങൾ നെയ്തുപോകുന്നതിനെ എഴുത്തുകാരൻ, രൂപപ്പെടുത്തിയിരിക്കുന്നത് പോലും വായനക്കാരനെ ഒരു dream home ലേയ്ക്ക് കൊണ്ടുപോകുന്നതിനു തുല്യമായിട്ടാണ്.

രതിയുടെ ബിംബങ്ങളെയും പരമപ്രധാനമായി ഐഡന്റിറ്റി വിളിച്ചു പറയുന്നു. എങ്കിലും ചുണ്ടകൾക്കിടയിലെ നാവുകൾ തമ്മിൽ പരസ്പരം കെട്ടുപിണയുന്നതിനെ വെറുക്കുന്ന ഷാന്റലിൻ, തന്റെ രതിയിലുള്ള ഫാന്റസികൾ വേറെ ആണെന്ന് പറയാതെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.

എല്ലാ സ്വപ്നാടനങ്ങൾക്കും ഒടുവിൽ,

” രാത്രി മുഴുവൻ, ഞാൻ ഈ വിളക്ക് തെളിച്ചിടാൻ പോകുന്നു മതി ഇനിയെല്ലാ രാത്രികളിലും ”

എന്ന് അവൾ പറയുന്നിടത്ത്, ഐഡന്റിറ്റി അവസാനിക്കുമ്പോൾ, വായനക്കാരനും ചിന്തിക്കും, ഏത് മനുഷ്യനാണ്, മറ്റൊരു ഐഡന്റിറ്റിയിൽ സ്വപ്നത്തിൽ എങ്കിൽ പോലും ജീവിക്കുവാൻ കൊതിക്കാത്തത് എന്ന്.

മനുഷ്യന്റെ പ്രണയത്തേയും കാമനകളേയും, ആഴത്തിൽ തൊടുന്ന, പറഞ്ഞതിലേറെ ആഴമുള്ള ചെറുനോവൽ ആണ്, ഐഡന്റിറ്റി. ഡി. സി ബുക്സ് പബ്ലിഷ് ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ മനോഹരമായ വിവർത്തനം നടത്തിയിട്ടുള്ളത്
അനൂപ് ചന്ദ്രൻ ആണ്.

ഹരിത. ആർ

വിഷാദരോഗവും ഹോമിയൊപ്പതിയും

ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക രോഗങ്ങൾ. അതിൽത്തന്നെ ഏറ്റവും പ്രധാനമായ, ഒരു രോഗാവസ്ഥയാണ് വിഷാദം അഥവാ ഡിപ്രഷന്‍. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗിക ജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം ഒരു രോഗമായി അനുഭവപ്പെടുന്നത്. കിട്ടികൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുക, രോഗം പിടിപെടുക, ജോലി നഷ്ടപെടുക, സാബത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുക, ബാല്യകാലത്തില്‍ മുതിര്‍ന്നവരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുക, ബലാത്സംഗത്തിന് ഇരയാകുക, സ്ത്രീകളില്‍ പ്രസാവാനന്തരം, ആര്‍ത്തവ വിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദ രോഗികളായി തീര്‍ക്കാറുണ്ട്.

ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദരോഗത്തിന് അടിമകളായിരിന്നു എന്നതും കാലക്രമേണ അവരതില്‍ നിന്നും മുക്തി നേടിയതുമെല്ലാം പല മാധ്യമങ്ങളിലൂടെയും അറിഞ്ഞുവരുന്നതാണ്.

ആണ്‍ – പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദ രോഗം ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കുകൂടിവരുന്ന ഈ കാലഘട്ടത്തില്‍ വിഷാദ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇതില്‍ തന്നെ തനിക്ക് വിഷാദ രോഗം ആണ് പിടിപെട്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും എടുത്തുപറയെണ്ട ഒന്നാണ്. മറ്റ് പല രോഗാവസ്ഥയും ആയി ഡോക്ടറെ സമീപിക്കുന്നവരില്‍ 10% ആള്‍ക്കാരുടേയും പ്രധാന പ്രശ്നം വിഷാദരോഗമാണ് എന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. പ്രായഭേദമന്യേ ആളുകളില്‍ വിഷാദരോഗം കണ്ടുവരുന്നു. ക‍ൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. 2030 ആകുന്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറിയേക്കാം എന്നതാണ് ആരോഗ്യ വിദഗ് ധരുടെ കണ്ടെത്തല്‍.

പെട്ടെന്നുള്ള ദേഷ്യം, അല്ലെങ്കില്‍ ആക്രമണ മനോഭാവം, ആത്മാഭിമാനവും, ആത്മ വിശ്വാസവും നഷ്ടപ്പെടുക, മിക്കവാറും സമയങ്ങളില്‍ ഉത്സാഹകുറവും സങ്കടവും അനുഭവപ്പെടുക, കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുക, ദൈനംദിന കാര്യങ്ങളില്‍ താല്പര്യകുറവും അവ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുക, ഭാവിയെ കുറിച്ച് പ്രത്യാശയില്ലാതായിരിക്കുക, സ്വയം വേദനിപ്പിക്കുകയോ, ആത്മഹത്യയെകുറിച്ചോ മരണത്തെ കുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക, കാരണമില്ലാതെ കരയുക അതോടൊപ്പം കൂടുതല്‍ സമയവും നിരാശയോടെ കാണപ്പെടുക എന്നിവയെല്ലാമാണ് സാധാരണയായി കണ്ടുവരുന്ന വിഷാദരോഗലക്ഷണങ്ങള്‍.

വ്യായാമത്തിലൂടെയും, ക്രമീകൃത ഡയറ്റ്, കൂടാതെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയും, ചിട്ടയായ ഉറക്കത്തിലൂടെയും എല്ലാം നമുക്ക് ഒരു പരിധിവരെ രോഗസങ്കീര്‍ണത കുറച്ച് കൊണ്ട് വരാം.

ലഘു മാനസിക പ്രശ്നങ്ങളില്‍ പെട്ടവരെ കൗണ്‍സിലിംങ്ങ് കൊണ്ടും അനുയോജ്യമായ ഹോമിയോപതി ചികിത്സാരീതി കൊണ്ടും രോഗമുക്തരാക്കാന്‍ സാധിക്കും. ഇതു മാത്രമല്ല മാനസിക പ്രശ്നങ്ങളില്‍ ഹോമിയോപ്പതിയുടെ പങ്ക് വളരെ വലുതാണ്.

സ്വഭാവ വ്യതിയാനം മാറ്റാന്‍ ദീര്‍ഘകാലമൊന്നും മരുന്ന കഴിക്കേണ്ടതില്ല. രണ്ട് ആഴ്ചകൊണ്ട് തന്നെ വ്യത്യാസം കാണപ്പെടും കൂടിയാല്‍ മൂന്നുമാസത്തെ ചികിത്സ മതി.

വ്യക്തിഗത സവിശേഷതകള്‍ക്കും വ്യക്തി എങ്ങനെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുകയും, സമര്‍ദ്ദ സാഹചര്യം അനുഭവിക്കുകയും ചെയ്യുന്നു, എന്നതിന് അനുസരിച്ചാണ് ഹോമിയോ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്ക് പ്രത്യേക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഓരോ വ്യക്തിയുടേയും സവിശേഷ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഒരു രോഗിയുടെ രോഗലക്ഷണങ്ങള്‍ മുന്‍കാല ചരിത്രം, കുടുംബ ചരിത്രം, മെഡിക്കള്‍ ചരിത്രം, വൈകാരിക ചരിത്രം എന്നിവ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും, പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിലും ഒരു ഹോമിയോപ്പതി ഡോക്ടര്‍ സാധാരണയായി ഒരു രോഗിയുമായി സമഗ്രമായ അഭിമുഖം നടത്തുന്നു. അതിലൂടെ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്ന മരുന്നുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. ഇതിനായി നന്നായി പരിശീലനം നേടിയ ഒരു വിദഗ്ധ ഹോമിയോപതി ഡോക്ടറെ ബന്ധപ്പെടുക.

സമ്മര്‍ദ്ദ സാഹചര്യങ്ങളെ കൂടുതല്‍ ശാന്തമായി കൈകാര്യം ചെയ്യുന്നതിന് ഹോമിയോപ്പതി ചികിത്സക്ക് സാധ്യമാവുന്നതിനോടൊപ്പം ശാരീരികവും മാനസികവും ആയ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

 

ഡോ. വൈഷ്ണവി ടി. കെ.

 

അങ്കോർ എന്ന ചരിത്ര വിസ്മയം

ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.

സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു  സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.

അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു.  എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.

ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.

സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച്‌ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.

ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.

ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.

അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ  വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.

സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.

ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.

ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്‌മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.

ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.

 

ഡോ. സുനീത് മാത്യു

എഗ്ഗ് പിസ്സ

മുട്ടയുടെ ഗുണങ്ങൾ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്രയും പോഷക സമ്പുഷ്ടമാണ് മുട്ട. പലകുട്ടികൾക്കും സ്ഥിരമായി കഴിക്കുന്ന മുട്ട പലപ്പോഴും ഇഷ്ടപ്പെടാറില്ല. എന്നാൽ അതൊരു പിസ്സ ആയി കഴിക്കുമ്പോൾ അവർക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. മാത്രമല്ല പൂർണ്ണമായും ആരോഗ്യദായക ചേരുവകകൾ മാത്രമാണ് ഇതിൽ ഉള്ളത്.

ചേരുവകൾ


പുഴുങ്ങിയ മുട്ട 3
പച്ചമുട്ട 2
നാന്നായി അരിഞ്ഞ സവാള ഒരു പകുതി.
നന്നായി അരിഞ്ഞ ക്യാപ്‌സിക്കം 3 സ്പൂൺ
മുളകുപൊടി 1 ടേബിൾ സ്പൂൺ
മൊസെറില്ല ചീസ് ചീകിയത് 4 ടേബിൾ സ്പൂൺ
എണ്ണ 2 ടേബിൾ സ്പൂൺ
ഗോതമ്പുപൊടി 3 ടേബിൾ സ്പൂൺ
പാൽ 1/2 കപ്പ്
മല്ലിയില അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഒറിഗാനോ 1 ടീ സ്പൂൺ

പാചക രീതി

ഒരു പാനിൽ എണ്ണയൊഴിച്ച് അതു ചൂടാകുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇട്ടു വരട്ടുക. അതിലേയ്ക്ക് ഗോതമ്പുപൊടിയും, പച്ചമുട്ടയും,പാലും, ഉപ്പും, മുളകും ചേർത്തു കുഴച്ച മിശ്രിതം ഒഴിച്ച ശേഷം, രണ്ടായി മുറിച്ച മുട്ടകൾ ക്രമമായി കമിഴ്ത്തി വയ്ക്കുക. അതിനു മുകളിൽ ചീകി വച്ചിരിക്കുന്ന ചീസ് വിതറുക. ശേഷം പാൻ അടച്ച് 8 മുതൽ 10 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. രുചികരവും ആരോഗ്യകരവുമായ എഗ്ഗ് പിസ്സ റെഡി.
ഗോതമ്പിനു പകരം മൈദ ചേർത്താൽ രുചികൂടും. ആരോഗ്യദായകമെന്ന നിലയിലാണ് ഇതിൽ ഗോതമ്പുപൊടി ചേർത്തിരിക്കുന്നത്.

ഡോ. ഷേർളി സുനീത്