ഇസഡോറ

ഇസഡോറാ…
ചിലങ്കകെട്ടിയ
നിന്റെചുവടുകളിൽ,
അല്ല ,
നൃത്തവിചാരങ്ങളുടെ
വിസ്മയങ്ങൾക്കൊപ്പം
നീ മറന്ന
നിന്റെകുട്ടികൾ !

പ്രിയ സിംഗർ …
നിന്റെ അശ്രദ്ധയുടെ
അഭിശാപമായ്
നഷ്ടപ്പെട്ട
രണ്ട് കുരുന്നുജീവനുകൾ !

അത് പക്ഷേ,
ഒരമ്മയുടെ
മനോവ്യഥകളിൽ
ജീവിതത്തിന്റെയും
മരണത്തിന്റെയുമിടയിലെ
നൂൽപ്പാലത്തിന്റെ
നേർത്തു വരുന്ന
ഇഴകളായിരുന്നു !

ഇസഡോറാ…
സെൻനദിയിൽ
താഴ്ന്നു താഴ്ന്നു
തണുത്തുറയുമ്പോൾ
നിന്റെകുഞ്ഞുങ്ങൾക്ക്
വിശക്കുന്നുണ്ടായിരുന്നോ ?

ഇസഡോറാ…
ശാന്തമെന്നു തോന്നിപ്പിക്കുന്ന
വിഷാദസാഗരംപോലെ,
സെൻനദിയുടെ
അടിത്തട്ടിൽ രൂപംകൊണ്ട്
ഉയർന്നുവന്ന
ഭീമാകാരങ്ങളായ
ചുഴികളായി
അത് നിന്നെത്തന്നെ
ചുഴറ്റിയെടുത്ത്
വലിച്ചു കൊണ്ടുപോയതോ?

കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത
പാച്ചിലുകളിലും
നിന്റെ കഴുത്തിലുമായ്
മുറുക്കിക്കെട്ടിയ സ്കാർഫ് !
നിന്റെ നീതിയുടെ
അടയാളത്തിന്റെ
പ്രഖ്യാപനമായിരുന്നോ ?

മരണം സ്വീകരിച്ച്
കുരുന്നുകൾക്കൊപ്പം
ചെന്നുചേരാൻ വെമ്പിയ
മാതൃഹൃദയത്തിന്റെ
സ്പന്ദനങ്ങളിൽ
സെൻനദിയും
പിന്നെ –
രണ്ടു കുരുന്നു മുഖങ്ങളും
മാത്രമായിരുന്നു !

ഹാ! സിംഗർ
ഹതഭാഗ്യനായ നീയോ…
കറുത്തജീവിതത്തിന്റെ
അർത്ഥം തേടുകയായിരുന്നോ ?

 

അജികുമാർ നാരായണൻ

ഹരമായി …. മൂകാംബിക

വർത്തമാനം പറയാൻ പിശുക്ക് കാണിക്കാത്ത ഞാൻ സംസാരിച്ചിരിക്കാൻ ആളില്ലാതെ ഒറ്റക്ക് ഇടയ്ക്ക് യാത്രക്കിറങ്ങുന്നത് അതിൽ വേറെ ഒരു രസമുണ്ട് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്.

യാത്രയുടെ ഗിയർ ആരോടും ചോദിക്കാതെ തന്നെ മാറ്റാം. ഈ യാത്രയിൽ വഴിയിൽ എവിടെയെങ്കിലും വച്ച് വേറെ ഒരാൾ ഒപ്പം കൂടും എന്നുറപ്പുണ്ടായിരുന്നു. ആള് കൂടെയുണ്ട്.കൂടെ തന്നെയുണ്ട്..

മഴ ഇന്നത്തെ എൻ്റെ ചങ്ങാതി. വർഷത്തിൽ രണ്ടു തവണ വരുമെങ്കിൽ,,ഒരു തവണ ഇയാളുടെ സൗകര്യം നോക്കി ഞാനിങ്ങെത്തും. ഇത്തവണ കുറച്ച് വൈകിയെന്നു മാത്രം.

എന്നോട് ചേർന്നങ്ങനെയുണ്ട്.. വിടാതെ. വല്ലാത്ത ഒരിഷ്ടം ഇടയ്ക്ക് ആള് കാണിച്ചപ്പോൾ കുടയുടെ ഒരു കമ്പി ഒടിഞ്ഞു. മഴയുള്ളപ്പോൾ ഈ അമ്പലമുറ്റത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേക ഭംഗിയാണ്.

മഴക്കാലത്ത് യാതൊരു തിരക്കുമില്ലാത്ത ഇവിടത്തെ ഇടവഴികളിലൂടെ വെറുതെയൊന്നു നടന്നു നോക്കണം.

നിറഞ്ഞൊഴുകുന്ന സൗപർണ്ണികയുടെ ആ യാത്രയുടെ ആഹ്ളാദ ആരവങ്ങൾ കേട്ടങ്ങനെ നില്ക്കണം. പറ്റിയാലൊന്നു മുങ്ങി നിവരണം.പുഞ്ചിരിയോടെ തണുത്തൊന്ന് വിറയ്ക്കണം.

മഴക്കാലത്ത് കുടജാദ്രിമല കയറണം. വേറിട്ട ഒരനുഭവം കാത്തിരിപ്പുണ്ട്. അട്ടയെ ശ്രദ്ധിച്ചു കയറുന്ന ഒരു മഴക്കാലത്ത് ഒറ്റപ്പെട്ടു പോയിട്ടുണ്ട്. മുന്നിലും പിന്നിലും ആളില്ലാതെ. ആളുകൾ വരുന്നതുവരെ കാത്തു നില്ക്കണോ അതോ കയറണോ,തിരിച്ചിറങ്ങി നോക്കണോ എന്ന് ശങ്കിച്ചു നിന്നിട്ടുണ്ട്. പിൽകാലത്ത് ആ അനുഭവമൊരു വെളിച്ചമേൽകിയിട്ടുണ്ട്.

ഇടിമിന്നലില്ലാത്ത മഴക്കാലം കുടജാദ്രിമലയിൽ ആസ്വാദ്യമായ ഒരു കാഴ്ചയൊരുക്കും. മഴയും,തണുത്ത കാറ്റും ചേർന്ന പ്രകൃതിയുടെ വോൾട്ടേജ് കുറഞ്ഞ ഒരു സുന്ദരമുഹൂർത്തമുണ്ട്. ആഹാ.. അനുഭവിച്ചറിയേണ്ടയൊന്ന്.

ചുട്ടുപൊള്ളുന്ന ഈ നട്ടാപ്ര വെയിലത്ത് കൊല്ലൂര് എങ്ങനെ മഴയെന്നല്ലേ?? മഴയൊന്നുമില്ല.,

ഓർമ്മകളിലാണ് മഴ നിന്നു പെയ്യുന്നത്.. ഓർമ്മകളിലാണ് ഇഷ്ടപ്പെട്ട കൊല്ലൂരിലെ മഴക്കാലം കടന്നു വന്ന് പെരുമ്പറ കൊട്ടുന്നത്. 24 തവണ താണ്ടി കഴിഞ്ഞ മൂകാംബിക യാത്രയുടെ നിർത്താതെ ഓടി കളിക്കുന്ന ഓർമ്മകളെ,, രസങ്ങളെ അവിടന്നും ഇവിടന്നുമായി പിടിച്ചു കൊണ്ട് വന്ന് കൂട്ടി വയ്ക്കുന്നതാണിവിടെ.

അതിൽ അടുക്കും ചിട്ടയും ഉണ്ടായികൊള്ളണമെന്നില്ല. സാഹചര്യവും കാലാവസ്ഥയുമൊക്കെ രംഗബോധമില്ലാതെ കടന്നു വരാം. ചുരുക്കി പറഞ്ഞാൽ ഒരു വെപ്രാളമയം കാണാമെന്നേ.. മൂകാംബിക യാത്രയെക്കുറിച്ച് ആരെന്ത് ചോദിച്ചാലും എന്നിൽ കടന്നു വരുന്ന അതേ വെപ്രാളം വാക്കുകളിൽ, വാചകങ്ങളിൽ കടന്നു വരുന്നതറിയുന്നുണ്ട്.

മൂകാംബിക ക്ഷേത്രം തൃശൂർ അടുത്തായിരുന്നുവെങ്കിൽ ഇത്ര തവണ പോകുമായിരുന്നോ എന്ന ചോദ്യം നേരിടേണ്ടി വന്നാൽ പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്ക് വിഷമിക്കേണ്ടി വരും. കാരണങ്ങൾ പലതായതു കൊണ്ടു തന്നെ. ഒരുപാട് പറഞ്ഞതും, പറയാൻ ഇഷ്ടപ്പെടാത്തതുമായ പലതും മുന്നിലുണ്ട്.

ചിലതെന്നും നമ്മിലുറങ്ങണം… നമ്മളിൽ ചേർന്നു മാത്രമങ്ങനെ ഉറങ്ങണം.

പിന്നെ,,പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നു മനസ്സു പറയുന്നതൊന്നും തുറന്നു വിടരുത്. ലക്ഷ്യത്തിലെത്തില്ല എന്നുറപ്പുള്ളതൊന്നും തൊടുക്കരുതല്ലോ? ചിലത് മനപ്പൂർവ്വം വിഴുങ്ങുന്നു.

ഭക്തിക്കപ്പുറം ചിന്തിക്കുന്നവർക്ക് കാണാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തിടമെന്ന് തോന്നാം.. എന്നാൽ,, ചുറ്റുവട്ടത്ത് ഒളിഞ്ഞിരിക്കുന്ന ചില കാഴ്ചകളുണ്ട്. ഇവിടെത്തെ ഓരോ മനുഷ്യരും കാഴ്ചകളാണ്..
അവരുടെ ദിനചര്യകൾ കാഴ്ചകളാണ്.. ഓരോ കടകളും കാഴ്ചകളാണ്.. കെട്ടിയിടാതെ, കാലത്ത് തീറ്റ തേടി പുറത്തു പോയി വൈകീട്ട് തിരിച്ചെത്തുന്ന പശുക്കൾ കാഴ്ചകളാണ്..

സ്നേഹത്തിൻ്റെ ഭാഷയിൽ മാത്രമുള്ള സംസാരങ്ങൾ,, ശബ്ദങ്ങൾ കാഴ്ചകളാണ്…(മലയാളം പറഞ്ഞാൽ മതി.. അവർക്ക് മനസ്സിലാവും.) അത്രയങ്ങ് രുചിയില്ലാത്ത ‘കേരളീയ ഭക്ഷണം’ വിളമ്പുന്ന കേരളീയ ഹോട്ടലുകളും കാഴ്ചകളാണ്. കേരളീയ ഭക്ഷണം നമുക്ക് തരാൻ കാത്തിരിക്കുന്ന അവർ പുഞ്ചിരിക്കുന്ന കാഴ്ചകളാണ്.

ഒരു ലിറ്റർ പാലിൽ 3 ലിറ്റർ വെള്ളമൊഴിച്ച് ചൂടാക്കി പാൽചായ തന്ന് പറ്റിക്കപ്പെടുന്ന മലയാളീസിന് ഇവിടെത്തെ ചെറിയ ഗ്ലാസിലെ വലിയചായ കാഴ്ചകളാണ്…

സിന്ദൂരം തൊട്ട കല്ല്യാണം കഴിയാത്ത പെൺകുട്ടികൾ കാഴ്ചകളാണ്… കവുങ്ങിൻപൂവിൻ്റെ കതിർ തലമുടിയിൽ തിരുകി,, റോസാപൂവ് വച്ച പവറു കാണിക്കുന്ന സ്ത്രീകൾ കാഴ്ചകളാണ്.

സാധാരണ ഗതിയിൽ ഒരു അപരിചതനെ കണ്ടാൽ പ്രത്യേകിച്ച് ഒന്നും മനസ്സിലാവില്ല. അയാളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അയാളെ കാണാനാവുന്നത്.. മനസിലാവുന്നത്. അല്ലെങ്കിൽ,, അത് വെറുമൊരു നോട്ടം കൊണ്ടവസാനിക്കും. ഇവിടെ അങ്ങനെയാണ്. വെറുതെയങ്ങ് നോക്കിയാൽ ഒന്നും കാണാനാവില്ല. പ്രിയപ്പെട്ട ഒരു സ്ഥലമായി മാറിയത് ആഴ്ന്നിറങ്ങി നോക്കിയപ്പോഴാണ്.

ആദ്യമായി ഇവിടേക്ക് വന്നപ്പോൾ കുന്ദാപുര റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. ബൈന്ദൂർ സ്റ്റേഷൻ അന്നില്ല. ബൈന്ദൂർ സ്റ്റേഷൻ തുടങ്ങുന്നതും അവിടന്നിങ്ങോട്ടുള്ള സ്റ്റേഷൻ്റെ വളർച്ചയിലും മൂകസാക്ഷികളിൽ ഒരാളായി ഞാനുമുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നേത്രാവതിയിൽ ബൈന്ദൂരെന്ന ചെറിയ സ്റ്റേഷനിൽ 1.30 am വന്നിറങ്ങി ഒരു ചെറിയ ബെഞ്ചിൽ നേരം പുലരുന്നത് നോക്കി കാത്തു കിടന്നിട്ടുണ്ട്..പല തവണ. കൊതുകുകടിയും, തണുപ്പും
ടാക്സി ഡ്രൈവർമാരുടെ ഇടയ്ക്കുയരുന്ന കലപിലയും, നല്ല ഇരുട്ടും മാത്രം കൂട്ടിനുണ്ടാകും.

വന്നിറങ്ങിയ ചെറിയകൂട്ടം ആളുകൾ കാറോ, ഓട്ടോയോ വിളിച്ച് പോയിട്ടുണ്ടാകും. ട്രെയിൻ പോയി കഴിഞ്ഞാൽ ഉണ്ടായിരുന്ന സ്റ്റേഷനിലെ വെളിച്ചവും അണഞ്ഞു പോകും. അന്നതിനെ സ്റ്റേഷൻ എന്ന് സംബോധന ചെയ്യുമാറായിട്ടില്ല. ഇങ്ങോട്ട് പോരുമ്പോൾ ആ ട്രെയിനിലാണ് ടിക്കറ്റ് കിട്ടുക.

ഇന്നും പഴയ സ്റ്റേഷനും, കാടുപിടിച്ച ബെഞ്ചു കിടന്ന സ്ഥലവും വെറുതെ ഒന്നു നോക്കി പോകും. എവിടെയെങ്കിലും വച്ച് അറിയാതെ എന്തെങ്കിലുമൊന്ന് മനസ്സിൽ കയറി കൊളുത്തിയിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല എന്ന ഓർമ്മപ്പെടുത്തലാണ് ആ തിരിഞ്ഞു നോട്ടം. അന്നത് അത്ര സുഖകരമായിരുന്നില്ലെങ്കിലും ഇന്നത് നഷ്ടബോധമാണ്.

വേണമെങ്കിൽ ടാക്സി വിളിച്ച് പോകാം. അന്ന് തിരിച്ചു വരുന്നില്ലെങ്കിൽ പിന്നെന്തിന് ഈ ധ്യതിയെന്നാണ് ചിന്തിക്കാറ്. റൂം എടുക്കുന്നതും ഒഴിയുന്നതും സൗകര്യപ്രദവുമാകില്ല. ഒരു രാത്രി പൂർണ്ണമായും മൂകാംബികയിൽ കിട്ടണം.

കാലത്ത് ബൈന്ദൂരിൽ നിന്നുള്ള ബസ് യാത്ര ഒഴിവാക്കാനും പറ്റില്ല. അതും ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ്. ആ ദേശത്തെ ആളുകളോടൊപ്പമുള്ള യാത്രക്ക് കിട്ടുന്ന അവസരമെങ്ങനെ ഒഴിവാക്കാൻ.

ഒരിക്കൽ നല്ല മഴയുള്ള ഒരു വെളുപ്പാൻ കാലം. ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ബസ്റ്റാൻ്റിലെത്താം. 5.30 am ന് ഒരു കുടയും ചൂടി ഞാൻ നില്ക്കുമ്പോൾ ജോലിക്കു പോകുന്ന ഒരു സ്വദേശി അടുത്ത് വന്ന് കുശലം ചോദിച്ചു.

അയാൾ സംസാരം തുടർന്നു.. “എവിടന്നാണ്?? ബസ്സ് ഇപ്പോൾ വരില്ല. കൃത്യസമയം പറഞ്ഞു തന്നു. ഇവിടെ തന്നെ നിന്നോ.. ഒറ്റക്കാണല്ലേ.??? നാട്ടിൽ മഴയുണ്ടോ??”

ഇങ്ങനെ പലതും അയാൾ ചോദിച്ചും പറഞ്ഞും കൊണ്ടേയിരുന്നു. ഒപ്പം സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ചേർത്തുവച്ചു. ഒരപരിചിത സ്ഥലത്തെത്തപ്പെട്ട ഒരാൾക്ക് കണ്ടറിഞ്ഞ് സഹായമേകുന്ന ഒരു നല്ല മനുഷ്യൻ. കാര്യങ്ങളൊക്കെ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു തന്ന്, മനസിലായിട്ടുണ്ടെന്ന് ഉറപ്പു വരുത്തി റോഡിന് മറുവശത്തായി അദ്ദേഹത്തിനു പോകേണ്ട ബസ്സിനായി നടന്നു നീങ്ങി.

ഇപ്പോൾ ബസ്സില്ല എന്നെനിക്ക് അറിയാമായിരുന്നു. ഏറെക്കുറെ അയാൾ പറഞ്ഞതൊക്കെയും.
എന്നോട് കാര്യങ്ങൾ പറഞ്ഞു തരുന്ന അയാളിലെ സന്തോഷത്തെ ഒരു നിമിഷത്തേക്കു പോലും മങ്ങി പോകാതിരിക്കാൻ എന്നാലാകും വിധം ശ്രദ്ധിച്ചു. വേറൊന്നുകൊണ്ടുമല്ല.. മറ്റൊരാൾക്കും കൂടി വേണ്ടി ലാഭേച്ഛ കൂടാതെ സ്വയമേവ പ്രവർത്തിക്കുന്നവൻ,, സമയം നഷ്ടപ്പെടുത്തുന്നവൻ തലയുയർത്തി തന്നെ കടന്നു പോകട്ടെ.

അങ്ങോട്ടുള്ള യാത്രയിൽ അത്രകണ്ട് കടുത്ത കളർ ഡ്രസ്സ് ഉപയോഗിക്കാത്ത ആളുകൾ അവരുടെ ചെറിയവർത്തമാനങ്ങളുമായി ബസ്സിലേക്ക് വന്നു കയറും. നേരത്തെ പറഞ്ഞ പോലെ കവുങ്ങിൻ പൂക്കുലയുടെ കതിര് തലമുടിയിൽ തിരുകി ഓരോരോ സ്ത്രീകൾ ഇടയ്ക്കു നിന്നു കയറിവരും. നമ്മുടെ മുക്കുറ്റിക്കും, തുളസിക്കും, മുല്ലപ്പൂവിനും പകരമായിട്ടാണെന്ന് തോന്നുന്നു.. ഇത് തലമുടിയിഴകളിൽ നിക്ഷേപിക്കുന്നത്.

മുന്നോട്ടു പോകുമ്പോൾ ചെറിയ ചെറിയ വീടുകൾ കാണാം.. കടകൾ കാണാം.വിജനമായിടത്തെ ബസ് സ്റ്റോപ്പുകൾ.. സ്കൂളുകൾ.. കുട്ടികൾ. ഒരു കുട്ടി കൈ കാണിച്ചാലും ബസ്സ് നിർത്തും. അപ്പോൾ തോന്നും അടുത്ത ബസ്സിന് ഇടവേള കുറച്ചധികമുള്ളതുകൊണ്ടു മാത്രമാണെന്നാണ്. കയറിയ കുട്ടിയോടുള്ള ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ ആ നിഗമനം പാടെ തെറ്റും.

ആ ബസ്സിലെ മറ്റു യാത്രക്കാർ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അല്ലെങ്കിൽ ഒരു പടി കടന്നുള്ള പരിഗണന അവന്, അവൾക്ക് അവർ കൊടുക്കുന്നുണ്ട്.. നോക്കിയിരുന്നു പോകും. എന്നും കാണുന്ന കാഴ്ചയിൽ നിന്ന് വ്യത്യസ്തമായതെന്തും അത്ഭുതമാണല്ലോ?

ചില മാറ്റങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പഴയ കാലത്തിൻ്റെ ഓർമ്മകളായി, അതിനോട് ചേർന്ന് നില്ക്കുന്ന പോലെ ഇന്നും അവിടെ ഏറെ പലതും അവശേഷിക്കുന്നുണ്ട്. നാഗരികത അധികമൊന്നും കടന്നു വരാതെ വഴിയിലെങ്ങുമതു കാണാം.

വേറൊന്നും കൂടിയുണ്ട്. അത് എടുത്തു പറയാനുള്ളതാണ്. ഇത്ര പഴയതെന്ന് നമ്മുക്ക് തോന്നിക്കാവുന്ന ജീവിതശൈലിയിൽ പോയ്കൊണ്ടിരിക്കുന്ന ഒരു ജനത ബസ്സിൽ ലിംഗഭേദമില്ലാതെ സീറ്റിലിരിക്കും. മര്യാദയോടെ. മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട്.തൊട്ടുരുമ്മി. ഞെക്കി തോണ്ടിയെന്ന ശബ്ദമൊന്നും കേൾക്കാൻ യാതൊരു സാധ്യതയുമില്ല. വിശ്വാസത്തോടെയുള്ളആ ഇരിപ്പുകണ്ടാൽ ഈ നിഗമനത്തിലാണെത്തുക. അവരെന്നും അങ്ങനെയിരിക്കട്ടെ സന്തോഷമായി.

പച്ച പരിഷ്കാരികൾക്ക് നോക്കിയിങ്ങനെ നെടുവീർപ്പിടാം. ഇവിടൊന്നും ഈ യുഗത്തിൽ സംഭവിക്കാനിടയില്ല.

അമ്പല പരിസരം കുറച്ച് മാറിയിട്ടുണ്ട്. അഡികമാർ പുറത്തേക്ക് ഭൂമി വില്ക്കാറില്ല എന്നു കേട്ടറിവുണ്ട്.
ശ്രദ്ധിച്ചാൽ അത് ശരിയാണെന്ന് തോന്നും. നല്ല തീരുമാനമാണ്. അവര് അവരുടെ ശൈലിയിൽ നീങ്ങട്ടെ. ആ ഒരു ചുറ്റുപാടിലുള്ള മൂകാംബിക അമ്മയെത്തേടിയല്ലേ യഥാർത്ഥ ഭക്തരുടെ യാത്ര. അതിനു മാറ്റം വരണ്ട.

പിന്നെ അമ്പലത്തിലെ അഡികമാർക്ക് കാശിനോട് കുറച്ച് ആക്രാന്തം കൂടിയിട്ടുണ്ട്.അതങ്ങ് ക്ഷമിക്കുന്നു. കാരണം, മനുഷ്യൻ ”മതി” യെന്ന് പൂർണ്ണമനസ്സോടെ പറയാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂവെന്ന് പല തവണ എനിക്ക് തോന്നിയിട്ടുണ്ട്.. പണം. എൻ്റെ മാത്രം തോന്നലായിരിക്കാം.

സ്വാർത്ഥതയോടെ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ആ ജനതയും, ബസ്സും, കടകളും, ഗ്രാമപ്രദേശങ്ങളും, പെരുമാറ്റങ്ങളും, സ്നേഹങ്ങളും എന്നും ഇങ്ങനെതന്നെ മാറ്റങ്ങൾ വരാതെ നിലനില്ക്കട്ടേയെന്ന്.

ചാൾസ്

ഇന്ത്യയുടെ ആത്മാവു തേടി ഒരു യാത്ര

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നത് ആയിരുന്നു സേവാഗ്രാമിലേക്കുള്ള യാത്ര.

ഈ ഒരു യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. നാട്ടിൽ നിന്ന് എത്തിയ
ഒരു സുഹൃത്തുമൊത്ത് നാഗ്പൂരിനോട് അടുത്ത് കിടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ആ യാത്ര ബോർ ടൈഗർ റിസേർവിലേക്ക് തുടങ്ങി സേവാഗ്രാമിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതങ്ങളിൽ ഒന്നാണ് ബോർ ടൈഗർ റിസേർവ്. പെഞ്ച്, തടോബ തുടങ്ങി പേരുകേട്ട വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാടാണ് ബോറിന്റേത്. നാഗ്പൂർ സിറ്റിയിൽ നിന്നും ഏകദേശം 75km ദൂരമുണ്ട് അങ്ങോട്ടേക്ക്. ഞങ്ങൾ ടൂവീലറിലാണ് പോയത്. രാവിലെ ആറര ആയപ്പോളേക്കും റൂമിൽ നിന്ന് ഇറങ്ങി എട്ടുമണി ആയപ്പോളേക്കും അവിടെയെത്തി.

ബോർ ടൈഗർ റിസർവിന്റെ മെയിൻ ഗേറ്റ് ആണ് ഡെസ്റ്റിനേഷൻ ആയിട്ട് ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സഫാരിക്കുള്ള ടിക്കറ്റ് എടുക്കേണ്ടത് ഒരു കിലോമീറ്റർ അപ്പുറം മറ്റൊരിടത്താണെന്നത്.
പത്തുമണി വരെ സഫാരി ഉണ്ടെന്നായിരുന്നു അറിവ്. അവിടെ ചെന്നപ്പോൾ ടിക്കറ്റ് എടുക്കുന്നിടത്ത് ഒരു മനുഷ്യർ പോലുമില്ല. രണ്ടുമൂന്ന് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ വെറുതെ കറങ്ങി. സഫാരിക്കുള്ള ജീപ്പുകളൊക്കെ കിടപ്പുണ്ട്. അവസാനം അവിടെ
ഒരു പുള്ളിയെ കണ്ടുമുട്ടി.

സഫാരി ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉള്ളൂ, ഇന്നലെ മഴ പെയ്തത് കൊണ്ട് വഴിയെല്ലാം ചെളി കയറി കിടക്കുകയാണ് അതുകൊണ്ട് ഇന്നത്തെ സഫാരി സംശയവുമാണ്. ആറുപേർ അടങ്ങുന്ന ഒരു സഫാരി ജീപ്പിന് അയ്യായിരം രൂപയാണ് ചാർജ് എന്ന് പറഞ്ഞത്. സഫാരിക്കുള്ള സാധ്യത മങ്ങിയത് കാരണം ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു.

അടുത്തുള്ള ബോർ ഡാം വഴിയൊക്കെ ഒന്ന് കറങ്ങി. അപ്പോളാണ് അവിടെ അടുത്തായി ഒരു ബുദ്ധകേന്ദ്രം കാണാൻ ഇടയായത്. ഒരു മനുഷ്യക്കുഞ്ഞുപോലും അവിടെയുമില്ല, പക്ഷെ അവിടുത്തെ ആംബിയൻസ് ബുദ്ധപ്രതിമയൊക്കെ എനിക്ക് നന്നായി ഇഷ്ടമായി.

ബോർ വന്യജീവി സാങ്കേതികവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശവും മുൻപ് വിനോദ സഞ്ചാരികളെ വരവേൽക്കാൻ നന്നായി പ്രവർത്തിച്ചിരുന്നത് ആയിരിക്കാമെന്ന് ആ ചുറ്റുപാട് കാണുമ്പോൾ നമുക്ക് മനസ്സിലാകും. സർക്കാരിന്റെ ഒരു റിസോർട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രദേശം അറ്റകുറ്റ പണികൾ ഒന്നും നടത്താത്ത അവസ്ഥയിലാണ്. എങ്കിലും വീക്കെന്റുകളിൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സേവാഗ്രാമിലേക്കാണ് അടുത്ത യാത്ര. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്. മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ ഗാന്ധിജിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ്.

റോഡിന്റെ ഇരുവശങ്ങളും കൃഷിഭൂമികൾ. കുറേയേറെ പ്രദേശങ്ങൾ വിജനമായി കിടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാത്രം കാണുന്ന വളരെ ചെറിയ ജനവാസ കേന്ദ്രങ്ങൾ. പശുക്കളാണ് ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം.
വീടിനോട് ചേർന്ന് നിൽക്കുന്ന തൊഴുത്തും മൂന്നു നാല് പശുക്കളെയും നമുക്ക് അവിടെ പലയിടത്തും കാണാം.

പതിനൊന്ന് മണി ആയപ്പോളേക്കും ഞങ്ങൾ സേവാഗ്രാം എത്തി.
വർദാ സിറ്റിയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് സേവാഗ്രാം സ്ഥിതിചെയ്യുന്നത്. 1936 മുതൽ 1948ൽ മരണം വരെ ഇവിടെ ആയിരുന്നു ഗാന്ധിജിയുടെ ആശ്രമം. ചരിത്രപ്രധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തിരക്കുള്ള ഒരിടം ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവിടെ ഒരുപാട് കടകളോ വാഹനങ്ങളോ ഒന്നുമില്ല. ആശ്രമത്തിന് അടുത്തേക്ക് എത്തുമ്പോൾ പോലും അങ്ങനെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് തോന്നുകയെ ഇല്ല.

പ്രധാന ഗേറ്റിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് രണ്ടു ഷോപ്പുകളാണ്. അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള
പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ലഭ്യമാണ്.
അവിടെ നിന്നും സ്വല്പം മുന്നോട്ട് നടക്കുമ്പോൾ ചെറിയ കുടിലുകൾ കണ്ട് തുടങ്ങും. വളരെ ശാന്തസുന്ദരമായ പ്രദേശം. തണൽ മരങ്ങൾ ഏറെ.
അത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു കാഴ്ച്ച കൂടിയാണ്. അവിടുത്തെ നിശബ്ദത നമ്മെ കൂടുതൽ ശാന്തരാക്കും. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

സേവാഗ്രാം ആശ്രമം നിർമ്മിക്കുമ്പോൾ അഞ്ഞൂറ് രൂപയിൽ കൂടുതൽ ചിലവ് വരരുത് എന്നും പ്രദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടും മാത്രമേ കുടിലുകൾ നിർമ്മിക്കാവൂ എന്ന് ഗാന്ധിജിയുടെ പ്രേത്യേക നിർദ്ദേശം ഉണ്ടായിരുന്നു. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. കുടിലിന് അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഈ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.

1930-ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചപ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം ഗാന്ധിജി രണ്ട് വർഷത്തിലേറെ തടവിലായി. മോചിതനായ അദ്ദേഹം കുറച്ച് സമയം യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആ സമയത്താണ് മധ്യേന്ത്യയിലെ ഒരു ഗ്രാമം തന്റെ ആസ്ഥാനമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1934-ൽ ജംനാലാൽജി ബജാജിന്റെ ക്ഷണപ്രകാരം അദ്ദേഹം വാർധയിലെത്തി. 1936 ഏപ്രിലിൽ, ഗാന്ധിജി ഷെഗാവ് ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു, അതിനെ അദ്ദേഹം സേവാഗ്രാം എന്ന് പുനർനാമകരണം ചെയ്യുക ആയിരുന്നു, അതായത് ‘സേവനത്തിന്റെ ഗ്രാമം’. സേവാഗ്രാമിൽ വരുമ്പോൾ ഗാന്ധിജിക്ക്
67 വയസ്സായിരുന്നു.

“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറയുക മാത്രമല്ല, ഗാന്ധിജി അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു. സേവാഗ്രാം പോലെ ഒരു സ്ഥലത്ത് ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്
ഗാന്ധി ഒരു പ്രചോദനം ആവുകയായിരുന്നു.

കിഷോർ ലാൽ

കലാവാണി, കളവാണി!

2024 മലയാള സിനിമാചരിത്രത്തിൽ പലവുരു ചേർത്തുവായിക്കപ്പെടുന്ന വർഷമായിരിക്കും. വൻ വിജയങ്ങൾ. വർഷം പകുതിയാകുമ്പോൾ തന്നെ ആയിരം കോടിയിൽ അധികം കച്ചവടം. ഇറങ്ങിയ മിക്കപടങ്ങളും ഹിറ്റ്ചാർട്ടിൽ ഇടംപിടിക്കുന്ന അപൂർവ്വകാഴ്ച. മുൻപൊരിക്കലും ഉണ്ടാകാത്തത്. ഇനിയും ഉണ്ടാകുമോയെന്നുമറിയാത്തത്!

പ്രധാനകാര്യം ഈ ചിത്രങ്ങളധികവും സൂപ്പർസ്റ്റാർ ജാടകൾ ഒന്നുംതന്നെയില്ലാതെ ഇറങ്ങിയവയാണ്. മാത്രവുമല്ല ഈ ചിത്രങ്ങൾ പലതും കലാപരമായ അധികം മികവു പുലർത്താത്തവയാണ്‌ താനും. ചിലതു തനി കച്ചവട സിനിമകൾ മാത്രം. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് ചേരുവകൾ തന്നെ ചേർത്ത രസ്യൻ മസാല/അടിപ്പടങ്ങൾ. എന്നിട്ടും നൂറും ഇരുനൂറും കോടികൾ മുടക്കുമുതലും വൻലാഭവുമായി തിരികെ കിട്ടുന്നു.

വിജയകരമായിവർത്തിച്ച 2024ലെ എല്ലാ പടങ്ങളും കണ്ടില്ല. കണ്ടതുവച്ചു പറഞ്ഞാൽ, കയ്യിലെ കാശുമുടക്കി മുൾട്ടിപ്ലസ്സുകളിലും മറ്റുമായി പടംകാണാൻ കയറുന്ന സാധാരണക്കാരൻ്റെ മനസ്സ്നിറക്കാൻ ഉതകുന്നതാണീ സിനിമകൾ എന്നതാകണം വിജയരഹസ്യം. രണ്ടുരണ്ടര മണിക്കൂർ ഒന്നുമറിയാതെ, സ്വന്തം വേദനകളൊന്നും ഓർക്കാതെ മറ്റാരുടെയോ അതിശയോക്തികലർത്തിയ, വർണാഭമായ ജീവിതം കണ്ടുതീർക്കുമ്പോളുണ്ടാകുന്ന ആനന്ദം. സൗന്ദര്യവും, സംഗീതവും, സർഗ്ഗവൈഭവവും സമാസമം ചേർത്ത് കാണുന്നവൻ്റെ കണ്ണിനും, കാതിനും, ചങ്കിനും, ചിന്തക്കുമുണ്ടാകുന്ന ഉത്തേജനം, ഉണർവ്. അഭിനയേതാക്കളുടെ തികവ്, കപടോക്തിപ്രദാനമെങ്കിലും ഇതെവിടെയോ ആരൊക്കെയോ ജീവിച്ചുതീർക്കുന്നതാണല്ലോ എന്ന സഹജാവബോധം.

പറഞ്ഞുവന്നത് കലയെക്കുറിച്ചാണ്. മുൻപ് എഴുതിയിട്ടുള്ളതാണ്, എന്നാലും പറയണമെന്ന് തോന്നി. എന്തിനാണ് കലയും, കലാകാരൻമാരും, മമ്മൂട്ടിയും, മോഹൻലാലും, ഉർവ്വശിയുമൊക്കെ നമ്മുടെ ജീവിതത്തിൽ ആരൊക്കയോ എന്തൊക്കെയോ ആണെന്നു വെറുതെ തോന്നുന്നത്? അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മൾ തന്നെയായിപ്പോകുന്നത്? അവരൊക്കെ സിനിമയിൽ അഭിനയിച്ചു കാശുണ്ടാക്കി നന്നായവരാണ്! നേർജീവിതത്തിൽ അവരുടെ കഥാപാത്രങ്ങളുടെ നന്മതിന്മയാരോപിക്കപ്പെടാൻ പാടില്ലാത്തവർ. എന്നിരുന്നാലും അവരുടെ വ്യക്തിജീവിതത്തെപ്പോലും നമ്മൾ വെറുതെവിടുന്നില്ല. അവർ സോളമനെപ്പോലെയും, ബാലൻമാസ്റ്ററെപ്പോലെയും, ആന്ദവല്ലിയെപ്പോലെയും ആകണമെന്നു നമ്മൾ ശഠിക്കുന്നു.

എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുത്തരമേയുള്ളൂ. കല! നമുക്ക് കലയോടുള്ള അഭിനിവേശം. കലയില്ലാത്തജീവിതം നിരർത്ഥകമായതുകൊണ്ട്. ഫ്രീഡ്രിക്ക് നീച്ചയെന്ന ജർമ്മൻ തത്വശാസ്ത്രഞ്ജൻ്റെ വാക്കുകൾ കടമെടുത്താൽ, കലയില്ലായിരുന്നെങ്കിൽ നമ്മൾ ജീവിതയാഥാർത്യങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തീർന്നില്ലാതായേനെ (We have art in order not to die of the truth.). നഗ്നമായജീവിത സത്യങ്ങൾ നമ്മെ ശ്വാസംമുട്ടിച്ചേനെ. ഇവയിൽനിന്നൊരു വിടുതലുംകൂടിയാണ് കല. മറ്റാരുടെയോ മറ്റേതോ ഭ്രമാത്മകമായ ലോകത്തിൽ സഞ്ചരിക്കുമ്പോൾ നാം നമ്മളല്ലാത്ത മറ്റെന്തൊ ആയിപ്പോകുന്നു. ഈ അയനത്തിൽ സ്വയം മറന്നില്ലാതാകുന്നവരെയും, മറ്റെന്തോ ആയിത്തീരുന്നവരെയും നാം അറിയും. ഷാജി എൻ കരുണിൻ്റെ വാനപ്രസ്ഥം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രത്തിലൂടെ കണ്ടതും അതാണ്. കുഞ്ഞിക്കുട്ടൻ ആശാൻ്റെ അർജുനനുമായി പ്രണയത്തിലായവൾ. അർജുനൻ്റെ കുഞ്ഞിന് ജന്മം നല്കിയവൾ. കുഞ്ഞിക്കുട്ടൻ എന്ന കഥകളിയാശാൻ്റെ വ്യഥകൾ മനസ്സിലാകാത്തവൾ. കലാകാരനിലെ കലയെമാത്രം പരിണയിച്ചവൾ.

ഒരു പരിധിവരെ നമ്മളെല്ലാം അങ്ങനെതന്നെയാണ്. കലാകാരും കലയും ഒന്നാണെന്ന് ചിന്തിക്കുന്നവർ. യേശുദാസ് അദ്ദേഹത്തിൻ്റെ പാട്ടുകൾപോലെ നിർമലനാകണമെന്നു ശഠിക്കുന്നവർ. മോഹൻലാൽ എപ്പോഴും ഏഴാംതമ്പുരാനായി ‘മാസ്സ്’ കാണിക്കണമെന്ന് വിചാരിക്കുന്നവർ. കലയുടെ ശക്തിയിൽ ദുർബലരായിപ്പോകുന്ന കലാകാരൻമ്മാരെന്നല്ലാതെ എന്തുപറയാൻ. കുഞ്ഞിക്കുട്ടൻ ആശാനെപ്പോലെ!

കലയെന്നു പറയുമ്പോൾ സിനിമ മാത്രമല്ല, മറ്റെല്ലാ കലകളും ഇതേഗണത്തിൽപ്പെടുത്താം. നൃത്തവും, നാടകവും, ചിത്രരചനയും, സാഹിത്യവും, എല്ലാം. ഇവയെല്ലാം നമുക്കുവേണ്ടി ഒരേ കാര്യംചെയുന്നു. നമ്മുടെ അഭിരുചികൾക്കനുസരിക്കുച്ചുള്ളവ നാം തിരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ. അഭിരുചികളും, അനുഭവങ്ങളും, ചോതനകളും, ചിന്തകളും, സാഹചര്യങ്ങളും മാറുന്നതനുസരിച്ചു തിരഞ്ഞെടുപ്പുകൾ മാറുന്നു.

കല ജീവിതം തന്നെയെന്നു കുട്ടിക്കൃഷ്ണമാരാരും, കല കലക്കുവേണ്ടിയെന്നു (Art for art’s sake) ‘യാരോ ഒരാൾ’ പറഞ്ഞതും എന്താണെന്നതിൻ്റെ ഗുട്ടൻസ് ഇപ്പോ പിടികിട്ടിയോ? ‘എന്താണ് കല?’ (What is Art?) എന്ന ക്ലാസിക് പുസ്തകമെഴുതി എഴുത്തിൻ്റെ കുലപതിയായ ലിയോ ടോൾസ്റ്റോയ് ഇതുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. യഥാർത്ഥ കല അതിന്റെ സൗന്ദര്യപരമായ ഗുണങ്ങളാൽ മാത്രമല്ല, മറിച്ച് വികാരങ്ങളെ ദ്യോതിപ്പിക്കാനുള്ള കഴിവിലൂടെയും ജനങ്ങളെ ഐക്യപ്പെടുത്തുന്നതിലൂടെയും നിർവചിക്കപ്പെടുന്നു എന്ന് ടിയാൻ എഴുതി.

കലക്ക് പലധർമ്മങ്ങൾ നിർവഹിക്കാനാകും. അതിനു മനുഷ്യരെ സ്വാധീനിക്കാനുള്ള ശേഷികൊണ്ടാണിത് സാധ്യമാകുന്നത്. വിപ്ലവങ്ങൾക്കും, വിജയങ്ങൾക്കും, യുദ്ധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട് കലയോടുള്ള അഭിനിവേശം. ചരിത്രം പറയുന്നില്ല. കേരളത്തിൻ്റെ ചരിത്രം മാത്രം നോക്കിയാൽ മതി.

കല ഒന്നിനും വേണ്ടിയല്ലാതെ, ഒന്നിനെയും ഗുണപ്പെടുത്താനോ, ഗണപ്പെടുത്താനോ അല്ലാതെ, വെറുതെ കലക്കുവേണ്ടി മാത്രം ആസ്വദിക്കാം. കാരണം അത് നമ്മുടെ ജന്മവാസനയാണ്. 300,000 വർഷം കൊണ്ടുണ്ടായി, വളർന്നുവശായി നമ്മുടെ ജനിതകഘടനയിൽ കയ്യൊപ്പുചാർത്തിയതാണ് കലാവാസന. മമ്മൂട്ടിയും മോഹൻലാലും അവർക്കും മുപേ വന്നവരും അവർക്കുപുറകേ വന്നവരും ഇനി വരാനിരിക്കുന്നവരുമൊക്കെ നമ്മെ സ്വാധീനിക്കും, സന്തോഷിപ്പിക്കും, കരയിക്കും. അവർ കലാകാർ ആണെന്നതുകൊണ്ടുമാത്രം. അവരിൽ നാം നമ്മെക്കാണും, അവരെകാണുമ്പോൾ നമ്മെപ്പോലും മറക്കും!
ഇനിയും നല്ല കലകളുണ്ടാകട്ടെ, കലാകാരും. ആയിരം കോടികൾ പിറക്കട്ടെ, പതിനായിരം കലാകാരുണ്ടാകട്ടെ. കലകൾ ഇനിയും നന്നാവട്ടെ. എന്നിട്ടുവേണം എനിക്ക് എന്നെയൊന്നറിയാൻ, കുറച്ചുനേരത്തേക്ക് മറക്കാൻ!

“Art enables us to find ourselves and lose ourselves at the same time.” – Thomas Merton

 

സുമേഷ് രാമചന്ദ്രൻ

 

ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം പഴയലക്കങ്ങൾ വായിക്കാം

ഓർമ്മകളുണ്ടായിരിക്കണം!

ഷുക്കൂറുമാർ ഉണ്ടാകുന്നത്…

തെറ്റിയോടിയ ഘടികാരങ്ങൾ!

ഒരുവട്ടംകൂടി… 

ചില ‘യുങ്ങിയൻ’ ചിന്തകൾ

പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!

ഛായാരൂപൻ

ജരാതുരം-ഭയാനകം

ആനന്ദം, പ്രാഗ്‌നാനന്ദം

ആപേക്ഷികത!

ഭയോം!

ബുദ്ധി-ഇതി-നിർമിതി

ഭയങ്കരം!

മായാത്ത ചിരി…

നാടകമേ ഉലകം…

 

 

ഹോമിയോപ്പതി

ലോകത്തിലെ തന്നെ ഏറ്റവും പുതിയ ചികിത്‌സാരീതിയാണ് ഹോമിയോപ്പതി. 1810 ൽ ജർമൻ ഭിഷഗ്വരനായിരുന്ന ഡോ. ഹാനിമാൻ ആണ് ഈ ചികിത്‌സാരീതി ആദ്യമായി ലോകത്തിനു സമർപ്പിക്കുന്നത്. മറ്റു പാരമ്പര്യ ചികിത്‌സകളിൽ നിന്നും കടം കൊണ്ടല്ല ഇത് രൂപം കൊണ്ടതെന്നതും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പ്രചാരവും അംഗീകാരവും കിട്ടിയ മറ്റൊരു ചികിത്‌സാരീതിയില്ല എന്നതും ഹോമിയോപ്പതിയെ മറ്റു ചികിത്സാരീതികളിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

ആന്റിബയോട്ടിക്കുകൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോഡേൺ മെഡിസിൻ എന്നറിയപ്പെട്ടിരുന്ന അലോപ്പതി ചികിത്‌സാരീതിക്ക്‌ വളരെയധികം പരിമിതികൾ ഉണ്ടായിരുന്നു. അതുതന്നെയായിരിക്കാം അക്കാലങ്ങളിൽ ഹോമിയോപ്പതിക്ക്‌ ഇത്രയധികം പ്രചാരം കിട്ടുവാനുണ്ടായ ഒരു കാരണവും. പെൻസിലിൻ കണ്ടു പിടിക്കുന്നത് വരെ അമേരിക്കയിലേയും യൂറോപ്പിലേയും ഏറ്റവും നല്ല ചികിത്‌സാരീതിയായിട്ടായിരുന്നു ഹോമിയോപ്പതി തിളങ്ങിയിരുന്നത്.

തുടർന്നുണ്ടായ ചില വർഷങ്ങൾ, ആന്റി ബയോട്ടിക്കുകളുടെ കുത്തൊഴുക്കിൽ ലോകത്താകെ ഈ ചികിത്‌സാരീതി പിന്നോട്ട് വലിക്കപ്പെട്ടെങ്കിലും അടുത്തകാലങ്ങളിൽ വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഹോമിയോപ്പതി ചികിത്‌സാരീതിയിലേക്ക് വേണ്ടത്ര എത്തുന്നില്ല, അല്ലെങ്കിൽ എത്തിക്കുന്നില്ല എന്നതും ഈ ശാസ്‌ത്രത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നിരിക്കാം.

മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ആളുകൾ ബോധവാന്മാരായത് ഈ അടുത്തകാലങ്ങളിൽ മാത്രമാണ് എന്നതും അക്കാലങ്ങളിൽ ഹോമിയോപ്പതി ചികിത്‌സയെ പല രാജ്യങ്ങളിലും മന്ദീഭവിപ്പിക്കാൻ കാരണമായിരുന്നിരിക്കാം. അമേരിക്കയിലും യൂറോപ്പിലും വളർന്നു വികസിച്ചിരുന്നു എങ്കിലും ഹോമിയോപ്പതിക്ക്‌ ഏഷ്യയിൽ പ്രചാരമുണ്ടാക്കിയ രാജ്യം ഇന്ത്യ തന്നെയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയുവാൻ കഴിയും. മറ്റു രാജ്യങ്ങളിൽ ഹോമിയോപ്പതി പഠിക്കണമെങ്കിൽ അലോപ്പതിയിൽ ബിരുദം വേണമെന്നിരിക്കെ, ബിരുദ ലെവലിൽ ഹോമിയോപ്പതി പഠനം നടത്തുന്ന ചുരുക്കം രാജ്യങ്ങളിൽ പ്രധാനിയും ഇന്ത്യ തന്നെ. ഈ അടുത്ത വർഷങ്ങളിൽ ഹോമിയോപ്പതിയെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും മാറ്റി ആയുഷ് മന്ത്രാലയത്തിലാക്കിയ നടപടി ഹോമിയോപ്പതിയെ വീണ്ടും ഗവേഷണത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ സഹായവും ഇക്കാര്യത്തിലുണ്ട് എന്നത് തീർച്ചയായും ശുഭകരമാണ്.

ശാസ്‌ത്രത്തിന്റെ ഒരു പ്രത്യേകത, അത് നമുക്ക് പൂർണമായും പിടിതരുന്നില്ല എന്നത് തന്നെയാണ്. ഇന്നത്തെ ശരി നാളത്തെ ശരി ആയിരിക്കണമെന്നില്ല. ഇന്ന് തെറ്റെന്നു കരുതുന്നത് നാളെ ശരിയുമാകാം. ഇത് ഹോമിയോപ്പതിയുടെ കാര്യത്തിലും അർത്ഥവത്താണ്. ഹോമിയോപ്പതി മരുന്നുകൾ നേർപ്പിക്കുമ്പോൾ മരുന്നുകളുടെ അംശം ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ മരുന്നില്ല എന്നതായിരുന്നു ഹോമിയോ വിരുദ്ധർ പ്രചരിപ്പിച്ചിരുന്നത്. ഈ സംശയകാലത്തും ഹോമിയോപ്പതി ചികിത്‌സാ വളർന്നുകൊണ്ടിരുന്നു എന്നത് രോഗികൾക്കുകിട്ടിയ രോഗശമനം കൊണ്ടായിരിക്കുമല്ലോ!

നാനോ ടെക്‌നോളജി വളർന്നു വന്നപ്പോഴാണ്, ചെറിയ കണങ്ങൾ നമ്മുടെ എക്കാല സങ്കൽപ്പങ്ങൾക്കപ്പുറം ചെറുതാണെന്ന് മനസിലാക്കുന്നത്. ഒരു നാനോ ഗ്രാം അല്ലെങ്കിൽ നാനോ മീറ്റർ എന്നത് ദ്രവ്യത്തിന്റെ അടിസ്ഥാന അളവിന്റെ ആയിരം മില്യൺ ചെറുതാണ്. കൃത്യമായി പറഞ്ഞാൽ 1/10 to the power of 9 = 1/1000000000. ഹോമിയോപ്പതി മരുന്നുകൾ ഇത്രയധികം നേർപ്പിക്കപ്പെടുന്നുമില്ല. അതിനർത്ഥം ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.

ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ  നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം.  അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.

സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്‌. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.

പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു.  ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.

ഡോ സുനീത് മാത്യു

ചിലന്തി

പുലരിമഞ്ഞിൽ, താൻ നെയ്ത വലയിൽ ആദ്യ പ്രകാശമേൽക്കുമ്പോഴുള്ള ചാരുതയിൽ ഒരു നിമിഷം സ്വയം മറന്നിരിക്കുകയായിരുന്നു പെൺചിലന്തി. ഇര പിടിക്കാൻ താനൊരുക്കിയ കെണിയാണിതെന്ന് ഓർക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഇതിനെ പിന്നിലെ അധ്വാനവും തൻ്റെ കലാവിരുതും മാത്രമിപ്പോൾ ഓർക്കുക. അല്ലെങ്കിലും ഈ ക്ഷണിക ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ വേണ്ടിവരും, അനുഭവങ്ങളുടെ കാര്യത്തിലായാലും ഓർമ്മകളുടെ കാര്യത്തിലായാലും. ഓർക്കാൻ ഇഷ്ടമല്ലാത്തവയെ അതിൻ്റെ പാട്ടിനു വിട്ടേക്കുക എന്നല്ലാതെ എന്തു ചെയ്യാൻ!

അപ്പോഴാണ് ഒരു ആൺ ചിലന്തി നൂലിഴ പൊട്ടി അവളുടെ അടുത്തേക്ക് ആടിയുലഞ്ഞ് എത്തിയത്. ഇര എന്നു തെറ്റിദ്ധരിച്ച് അവൾ ഓടി അടുക്കുക പോലും ചെയ്തു. ആദ്യം മനസ്സിൽ പിറന്നത് കുറച്ച് ശകാരവാക്കുകളാണ്. പിന്നീട് സ്വയം നിയന്ത്രിച്ചു. വാക്കുകൾ കൊണ്ട് മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള ആനന്ദം ഇനി വേണ്ട എന്നവൾ മുമ്പേ തീരുമാനിച്ചതാണ്‌. അതു കൊണ്ട് അവൾ കാരുണ്യ പൂർവ്വം ചോദിച്ചു: വലകെട്ടാൻ ഇതുവരെ പഠിച്ചില്ല അല്ലേ?

” ചാട്ടം പിഴച്ചു. എങ്കിലും ആ പിഴച്ച ചാട്ടത്തിൽ ഞാനിപ്പോൾ ദു:ഖിക്കുന്നില്ല. നിൻ്റെ അടുത്തെത്താൻ ഒരു വഴിപിഴക്കൽ ആവശ്യമായി വന്നു.”

പെൺചിലന്തി ഒരു നിമിഷം മൗനത്തിൽ ആണ്ടു പോയി. അപ്പോൾ അവളുടെ മുഖം ധ്യാനനിരതയായ ബുദ്ധ സന്യാസിനിയെ ഓർമ്മിപ്പിച്ചു.കാമനകളെ തടഞ്ഞ് ക്ഷണിക സുഖങ്ങളുടെ വലയിൽ പെടാതെ മോക്ഷമാർഗ്ഗത്തിലൂടെ അടി വെച്ചു നീങ്ങുന്ന ഒരു ബുദ്ധ സന്യാസിനി.

” എൻ്റെ അരികിൽ വരരുത്. ഞാൻ നിന്നെ വേദനിപ്പിക്കും.”

“വേദനയ്ക്കൊരു സുഖമുണ്ട്. അത് നിന്നിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.”

” നീ ദുരന്തം ചോദിച്ചു വാങ്ങുകയാണ്.”

” ആൺ ചിലന്തി എന്ന നിലയിൽ ഞാനെൻ്റെ ജന്മനിയോഗം സ്വീകരിക്കുന്നു.”

“എന്നിൽക്കൂടി ?”

“മറ്റാരേക്കാളും നീയാകുന്നതാണിഷ്ടം.”

പെൺചിലന്തി ആലോചനയിലാണ്ടു. എത്ര തന്നെ മാറി നിന്നാലും കാമനകൾ തന്നെ ബന്ധിക്കും എന്നാണോ കരുതേണ്ടത് ..

“രതിയോടൊപ്പം മരണത്തെ ചേർത്തുവെച്ച മറ്റൊരാളെ നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?” പെൺചിലന്തി വലയിളക്കിക്കൊണ്ടു ചോദിച്ചു. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ചെറുപ്രാണി അവളെ കബളിപ്പിച്ചു പോവുകയും ചെയ്തു.

” ഞാൻ ഓർമ്മകളെ ചുമക്കാറില്ല. ഭൂതകാലത്തേയും.നമ്മൾ ചിലന്തികൾ ഈ നിമിഷം ജീവിക്കുന്നവരാണ് ”

പെൺചിലന്തി പറഞ്ഞു: “എട്ടാം ക്ളാസിലെ ചരിത്ര പാഠത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു സുന്ദരിയെക്കുറിച്ച് പഠിച്ചിരുന്നു. ഈ ജിപ്ത് ഭരിച്ചിരുന്ന ടോളമി ഏഴാമൻ്റെ പുത്രി പന്ത്രണ്ടാമത്തെ ക്ലിയോപാട്ര. ഭോഗ സാമ്രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടവൾ. വ്യഭിചരിച്ചാൽ പോലും പുരോഹിതർ ആശിർവദിച്ചു പോകുന്ന ചാരുത. ഷേക്സ്പിയറാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവൾ വെളുത്ത പൂക്കളിൽ വിഷം പുരട്ടി തലയിലണിഞ്ഞാണ് കാമുകന്മാരെ സ്വീകരിച്ചിരുന്നത്‌. രതിയുടെ ആലസ്യത്തിൽ മയങ്ങുന്നവരെ തൻ്റെ നീല കേശത്താൽ ചുറ്റി വീർപ്പുമുട്ടിച്ചു കൊല്ലുമായിരുന്നു അവൾ. രതി അവളിൽ ജ്വലിച്ചതു പോലെ ക്രൂരതയും ജ്വലിച്ചു നിന്നു. വിഷ വീര്യം അളക്കാൻ അടിമകളായ ആഫ്രിക്കൻ യുവതികൾക്ക് അവൾ വിഷം കൊടുത്തിരുന്നു. അവരുടെ പിടച്ചിലിൽ അവൾ രതിമൂർഛ അനുഭവിച്ചു. രതി തന്നെ വിഷമാണല്ലേ?”

“സ്നേഹമില്ലാത്ത രതിയേ വിഷമാകുന്നുള്ളു. ഇന്നു രാത്രി പ്രണയത്തിൻ്റേതാണ്. പുലർച്ചെ ആദ്യ രശ്മി നിൻ്റെ വലയിൽ പതിക്കുന്നതിനു മുമ്പേ രതി പൂർത്തിയാക്കുക. എൻ്റെ ജീവചൈതന്യമത്രയും നിന്നിലേക്കൊഴുക്കുവാൻ എന്നെ അനുവദിക്കുക. എൻ്റെ നൂറു പുത്രന്മാർക്കു ജന്മം നൽകി എൻ്റേയും നിൻ്റെയും ജന്മനിയോഗങ്ങൾ പൂർത്തിയാക്കുക. നാളെ നീയും നിൻ്റെ വലയും ഞാനും എൻ്റെ സ്വപ്നങ്ങളും ഇവിടെയുണ്ടാകണമെന്നില്ല.”

എട്ടുകാലുകൾ എട്ടു കൈകളായി മാറിയ രാത്രി ..
രതി യുടെ ആനന്ദോത്സവം നിറഞ്ഞാടിയ രാത്രി ..

വെയിൽ വീണു തുടങ്ങിയപ്പോൾ പൊള്ളയായ ഒരു ഉടൽ കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.

 

വിലാസിനി രാജീവൻ

പഠന വൈകല്യം

കുട്ടികൾ നന്നായി പഠിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. തന്റെ കുട്ടിക്ക് കഴിയുന്നത്ര  വിദ്യാഭ്യാസം കൊടുക്കണമെന്നാഗ്രഹിക്കുന്നവർ. എന്നാൽ ചില കുട്ടികൾ നന്നായി പഠിക്കുന്നു. ചിലരാകട്ടെ പഠനത്തിൽ വിമുഖത കാണിക്കുന്നു. മറ്റുചിലരാകട്ടെ എഴുതാനോ വായിക്കാനോ പ്രാപ്‌തിയില്ലാത്തവരും. ഇവരിൽ മിക്കവരും പഠനമൊഴികെയുള്ള മറ്റെന്തിനും മിടുക്കു കാണിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെ അവരുടെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടുന്നു. കഠിനമായ ശിക്ഷണവും സ്വകാര്യ വിദ്യാഭ്യാസവുമാണ് മിക്ക മാതാപിതാക്കളും ഇതിനു കാണുന്ന പരിഹാരം. എന്നാൽ ഇതൊരുപക്ഷേ പഠന വൈകല്യമാകാം. മറ്റു വൈകല്യങ്ങളെന്നപോലെ തലച്ചോറിലെ ഒരു വൈകല്യം എന്നർത്ഥം.

ഭാഷ, അക്ഷരങ്ങൾ, അക്കങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവില്ലായ്‌മയാണ് പഠന വൈകല്യം കൊണ്ടുദ്ദേശിക്കുന്നത്. ഇതിന് ബുദ്ധിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പഠന വൈകല്യം ബാധിക്കുന്ന കുട്ടികൾ ചിലരെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു ബുദ്ധി കൂടുതലുള്ളവരുമാകാം. വായിക്കാനോ എഴുതാനോ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുക, പ്രതേകിച്ചും അവരുടെ വയസ്സിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു്. വായിക്കാനോ എഴുതാനോ തന്നെ കഴിയാത്തവരും വിരളമല്ല. വായിക്കുമ്പോൾ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ കഴിയാതെ വരിക, അക്ഷരതെറ്റുകൾ ധാരാളമായി വരുത്തുക, കണക്കുകൂട്ടാൻ ബുദ്ധിമുട്ടുണ്ടാകുക, അക്കങ്ങളുടെ ബന്ധം നിശ്ചയമില്ലാതെ വരിക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങൾ തന്നെ. ശ്രദ്ധ പതറുക, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക, ദിശാബോധം ഇല്ലാതെ വരിക, അച്ചടക്കമില്ലായ്‌മ തുടങ്ങിയവയും ഇവരുടെ പ്രശ്‌നങ്ങൾ ആകുന്നു.

പ്രായത്തിനനുസരണമായി ലക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. പ്രായാടിസ്ഥാനത്തിൽ ലക്ഷണങ്ങൾ ഇപ്രകാരമായിരിക്കും:

അഞ്ചു വയസ്സിനു മുൻപ് :

  • വാക്കുകൾ ഉച്ചരിക്കുവാൻ പ്രയാസം.
  • സംസാരിക്കുമ്പോൾ ശരിയായ വാക്കുകൾ കണ്ടുപിടിക്കാൻ വിഷമിക്കുക.
  • താളാത്‌മകമായി പാട്ടുകൾ പാടാൻ കഴിയാതിരിക്കുക.
  • അക്ഷരങ്ങൾ, അക്കങ്ങൾ, ആകൃതികൾ, നിറങ്ങൾ തുടങ്ങിയവ തെറ്റിപ്പോകുക.
  • പെൻസിൽ, ക്രയോൺസ് തുടങ്ങിയവ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.

അഞ്ചു മുതൽ പത്തു വയസു വരെ:

  • അക്ഷരങ്ങളും അവയുടെ ഉച്ചാരണങ്ങളുമായുള്ള ബന്ധം കിട്ടാതിരിക്കുക.
  • അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചു വാക്കുകൾ വായിക്കാനാകാതിരിക്കുക.
  • നിസ്സാര വാക്കുകൾ പോലും വായിക്കുമ്പോൾ തെറ്റിപ്പോകുക.
  • എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുക, തിരിഞ്ഞു പോകുക.
  • ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുക.

പത്തു മുതൽ പതിമൂന്നു വയസുവരെ:

  • വായിക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവിക്കുക.
  • കണക്കുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
  • വായനയോടും എഴുത്തിനോടും വെറുപ്പുണ്ടാകുക, കഴിയുന്നതും ഇതിൽനിന്നൊഴിയാൻ ശ്രമിക്കുക.
  • വൃത്തിഹീനമായ കൈയ്യക്ഷരം.
  • ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതാകുക.
  • ബോർഡിൽ നിന്നും എഴുതിയെടുക്കാനാകാതാകുക.
  • വാക്കുകൾ മാറ്റി തെറ്റായി ഉച്ചരിക്കുക.

പഠന വൈകല്യത്തിന്റെ കാരണങ്ങൾ ഇന്നും വ്യക്‌തമല്ല. തലച്ചോറിന്റെ ഘടനാപരമായ വൈകല്യം തന്നെയാണിതിന്റെ പുറകിലെന്നു പറയുമ്പോഴും അതിനുള്ള കാരണങ്ങൾ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. പാരമ്പര്യം, ജന്മ സമയത്തുണ്ടാകുന്ന തലച്ചോറിന്റെ പരിക്കുകൾ, തൂക്കക്കുറവ്, ഗർഭകാലത്ത് ഉപയോഗിച്ചിരുന്ന ചില മരുന്നുകൾ, മദ്യം തുടങ്ങിയവയും, ഗർഭകാലത്തെ പോഷകാഹാരക്കുറവ്, ആഹാരക്കുറവ്, മാതാവിന്റെ ശരീരത്തിലെത്തിയ ചില ലോഹാംശങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെട്ടേക്കാം.

വിവര ശേഖരണത്തിലും ഉപയോഗത്തിലുമാണ് ഇത്തരക്കാരിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. വിവരങ്ങൾ അല്ലെങ്കിൽ അറിവുകൾ തലച്ചോറിൽ വിനിയോഗിക്കപ്പെടുന്നത് നാലുതരം പ്രവർത്തനങ്ങളിലൂടെയാണ്.

നിക്ഷേപണമാണ് ആദ്യ ഘട്ടം. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ പ്രത്യേകിച്ചും കാഴ്‌ച, കേൾവി വഴി ലഭിക്കുന്ന വിവരങ്ങളെ തലച്ചോറിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്. ഏകീകരണമാണ് രണ്ടാമത്തേത്. പഞ്ചേന്ദ്രിയങ്ങൾ വഴി ലഭ്യമാകുന്ന സമാനമായ വിവരങ്ങൾ ഏകീകരിക്കുക എന്നതാണ് ഈ പ്രക്രിയ. സംഭരണമാണ് അടുത്തത്. ഓരോ ഇന്ദ്രിയങ്ങളും വിവരങ്ങൾ കൈമാറുന്നത് തലച്ചോറിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ്. കിട്ടുന്ന വിവരങ്ങൾ ഏകോപനത്തിനുശേഷം ആവശ്യത്തിന് പുറത്തെടുക്കാൻ വേണ്ടി അനുയോജ്യമായ കേന്ദ്രങ്ങളിൽ സംഭരിക്കുകയെന്ന പ്രക്രിയയാണിത്. വീണ്ടെടുക്കൽ ആണ് നാലാമത്തേത്. ആവശ്യാനുസരണം വിവരങ്ങൾ തലച്ചോറിൽ നിന്നും പുറത്തെടുക്കുന്ന പ്രക്രിയയാണിത്. പഠന വൈകല്യം ഉള്ളവരിൽ ഈ പ്രവർത്തനങ്ങൾ സുഗമമായിരിക്കില്ല എന്നതാണ് അവർ നേരിടുന്ന വെല്ലുവിളിയും.

പഠന വൈകല്യം എന്ന് പറയുമ്പോഴും ഇത് ഒരു തരത്തിൽ മാത്രമല്ല ഉള്ളത്. പലതരത്തിലുള്ള വൈകല്യങ്ങളുണ്ട്. ഇവയിൽ  ഏതെങ്കിലുമൊന്നോ ഒന്നിലേറെയോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. പഠന വൈകല്യ വിദ്യാഭ്യാസത്തിൽ പരിശീലനം കിട്ടിയിട്ടുള്ളവർക്കു മാത്രമേ ഇത് നിർണ്ണയിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ട ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പ്രധാന പഠന വൈകല്യങ്ങൾ താഴെ പറയുന്നവയാണ്.

ഡിസ്ലെക്സിയ: എന്നത് പഠന വൈകല്യത്തിന് പൊതുവായി പറയുന്ന ഒരു പേരാണ്. 70% കുട്ടികളുടെയും പ്രശ്‌നവും ഇതുതന്നെയായിരിക്കും. റീഡിങ് ഡിസോർഡർ എന്നും ഡിസോർഡർ ഓഫ് റിട്ടൺ എക്‌സ്‌പ്രെഷൻ എന്നുമുള്ള രണ്ടു പ്രശ്‌നങ്ങൾ ചേർന്നതാണ് ഇത്.  പൊതുവായി പറഞ്ഞാൽ എഴുതാനും വായിക്കാനും ഉച്ചരിക്കുവാനുമുള്ള പ്രശ്‌നങ്ങൾ തന്നെ. എന്നിരിക്കിലും വായിക്കാനുള്ള പ്രശ്‌നങ്ങളാണ് ചില സമയങ്ങളിലെങ്കിലും ഡിസ്‌ലെക്‌സിയ കൊണ്ടുദ്ദേശിക്കുന്നത്.

ഡിസ് ഗ്രാഫിയ: എഴുതുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഡിസ് ഗ്രാഫിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഡിസ്കാൽകുലിയ: കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈകല്യമാണ് ഇത്.

പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുന്ന ഒന്നല്ല പഠനവൈകല്യം. എന്നാൽ പഠന വൈകല്യ ചികിത്‌സയിൽ കുറെ വർഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ഞാൻ ചികിത്‌സക്കായി ഉപയോഗിക്കുന്നത് ഹോമിയോപ്പതി മരുന്നുകളാണ്. കൂടെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ചില പഠന പരിശീലനങ്ങളും. ഇത് രണ്ടും കൃത്യമായി പാലിക്കുന്നവരിൽ എൺപതു ശതമാനത്തിലധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായി കരുതുന്നു.

കുട്ടികൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ അത് തനിയെ ശരിയാകും എന്ന് ചിന്തിച്ചു സമയം കളയുന്നതിനു പകരം എത്രയും വേഗം വിദഗ്ദ്ധ സഹായം തേടുക എന്നത് തന്നെയാണ് ഏറ്റവും ശരി. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഇന്ന് ലഭ്യമാണ്. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും പഠിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ മാനസിക സമ്മർദ്ദം ഉയർത്താനും, തന്മൂലം പഠനം കൂടുതൽ തകരാറിലാക്കാനും മാത്രമേ ഉപകരിക്കൂ.

 

ഡോ സുനീത് മാത്യു

നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?

“ഒരു മഹാകാഥികന്റെയോ മഹാകവിയുടെയോ പുസ്തകമിറങ്ങുന്ന ദിവസം ബുക്ക്സ്റ്റാളിന്റെ മുന്നിൽ ബോക്സോഫീസ് തകർക്കാനൊരുങ്ങി നില്ക്കുന്ന ഒരു ജനക്കൂട്ടം, അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പിരിച്ചു വിടാനും ചൂരൽവടികളുമായി പോലീസുകാർ – ഇതൊന്നും ഉണ്ടായിട്ടില്ല.; ഉണ്ടാവില്ല.”         –     എം.ടി (കാഥികന്റെ പണിപ്പുര)

ഈ വാചകത്തിൽ നിന്നും ആരംഭിക്കാം. അതായത്, ഒരു പുതിയ പുസ്തകം (ഏത് എഴുത്തുകാരന്റെ ആയാലും) സമൂഹത്തിനിടയിലേക്ക് വരുന്നു എന്ന് പറയുന്നത് പ്രത്യക്ഷമായ ചലനം സൃഷ്ടിക്കുന്നില്ല എന്ന് തന്നെ അർത്ഥം. എന്റെ ചോദ്യം ആരംഭിക്കുന്നത്, എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല?? എന്നുള്ളതിൽ നിന്നുമാണ്. ശരിയായിരിക്കാം. എഴുത്തുകാരന്റെ മനോവ്യാപാരങ്ങളിൽ കുടുങ്ങുന്ന കളിമണ്ണ് പോലെ മാത്രമുള്ള അസംസ്കൃത വസ്തുക്കളെ ചേർത്ത്, ഒരു കഥ അയാൾ സൃഷ്ടിക്കുന്നതിന്റെ ആദ്യത്തെ ഉദ്ദേശമെന്നത്, ആത്മരതി തന്നെയാവാം.

എന്നാൽ അത് സഞ്ചരിക്കേണ്ട വഴി വായനക്കാരനിലൂടെ തന്നെയല്ലേ? അവന്റെ മനസ്സിലെ കെട്ടുപോയ വിളക്കിൽ ഒരു പ്രകാശമെന്നോണം തന്നെയല്ലേ സാഹിത്യം തെളിയേണ്ടത്? ഞാൻ എഴുതുന്ന ഭൂമികയിലെ മനുഷ്യർ, അത് എഴുതപ്പെട്ടത് അവർക്ക് വേണ്ടിയാണെന്ന് അറിയണമെന്ന് നിർബന്ധമില്ലാത്ത യന്ത്രമായി എഴുത്തുകാർ മാറുന്നുണ്ടോ…???

സാഹിത്യം ബുദ്ധനോ..? സിദ്ധാർത്ഥനോ?

സാഹിത്യത്തിനും കാലപരിണാമങ്ങൾ കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ, ഇന്നത്തെ സാഹിത്യം ബുദ്ധനിൽ നിന്നും സിദ്ധാർത്ഥനിലേക്ക് തിരിച്ചു നടന്നുവെന്ന് കൂടി വിശ്വസിക്കേണ്ടി വരും.

എഴുത്തുകാരനായ, ശ്രീ. അബ്ബാസ് മുഹമ്മദ് ഫേസ്ബുക്കിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധിച്ചു. വര്ഷങ്ങളായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒരു മനുഷ്യന് അവിടെത്തന്നെ വർഷാവർഷങ്ങളിൽ അരങ്ങേറുന്ന KLF എന്താണെന്ന് അറിയുന്നില്ല. അന്നം തേടി ഓടുന്നവന് എന്ത് സാഹിത്യം? എന്ത് KLF? അതൊക്കെ ചുമ്മാ ഇരിക്കുന്നവർക്ക് കൊള്ളാം സാറേ എന്നായിരുന്നിരിക്കുമോ അയാളുടെ ആത്മഗതമെന്ന് ഞാൻ വെറുതേ ആലോചിച്ചു നോക്കി. അതോ ഒരുപക്ഷേ, സാഹിത്യം ചുറ്റും ഭീമാകാരമായ മതിലുകളുള്ള, കാവൽക്കാരുള്ള ഒരു വലിയ മാളികയിൽ, സിദ്ധാർത്ഥനായി ( രാജാവായി )വസിക്കുകയാണോ? ഞാൻ സംശയിച്ചു.

ആർക്ക് വേണ്ടിയാണ് സാഹിത്യങ്ങൾ എഴുത്തുകാരന്റെ തൂലികയുടെ പുറംതോടുകൾ ഭേദിച്ചു പുറത്തേക്ക് വരേണ്ടത്? അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തു വരുന്നത് വരെ മാത്രമേ കുഞ്ഞ് അമ്മയുടെ സ്വകാര്യഅവകാശം ആകുന്നുള്ളൂ. അതിന് ശേഷം ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അവന്റെ നിലനിൽപ്പ് ആ സമൂഹത്തിലാണ്. അവൻ പരുവപ്പെടേണ്ടത് ആ സമൂഹത്തിലേക്ക് കൂടിയാണ്. ഇത് തന്നെയാണ് സാഹിത്യത്തിന്റെ പിറവിയിലും ഉണ്ടാവേണ്ടത്.

ഓരോ എഴുത്തുകാരനിൽ നിന്നും ഉതിർന്നു വീഴുന്ന പുസ്തകത്തെ,
” അതാ, നമുക്ക് വേണ്ടി കൂടി ” യെന്ന് സമൂഹം ചേർത്തു പിടിക്കുമ്പോഴേ അതൊരു യഥാർത്ഥ സാഹിത്യമായി മാറുന്നുള്ളൂ. സാഹിത്യത്തിനെ ഏതോ ഒരു പ്രത്യേകവിഭാഗത്തിന്റെ സംസ്കാരം എന്നുള്ളതിന് പകരം ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ ലോകത്തിന്റെ തന്റെ നിലനില്പ് എന്ന് പരിഭാഷപ്പെടുത്തുകയാണ് ഓരോ സാഹിത്യകാരന്മാരും, സാഹിത്യോത്സവങ്ങളും സാധാരണക്കാരന് വേണ്ടി ചെയ്യേണ്ടത്.

സാഹിത്യം സിദ്ധാർത്ഥനിലേക്ക് തിരിച്ചു പോയതാണോ? അതോ ഇതുവരേയും ബുദ്ധനിലേക്ക് എത്താത്തതാണോയെന്നും ഞാൻ ചിന്തിച്ചു. അതേ നിമിഷം ആ ചിന്തയുടെ അടുത്ത് ആദ്യം വന്ന പേര്, കടപ്പുറത്തെ മനുഷ്യരെ എഴുതിയ ശ്രീമാൻ തകഴിയുടെ ” ചെമ്മീൻ ” എന്നുള്ള കൃതിയാണ്.
” ആ കൃതി, കടലോര നിവാസികളായ ഞങ്ങളെ കുറിച്ചാണെന്നും അത് എഴുതിയത് തകഴി ശിവശങ്കരപ്പിള്ള ആണെന്നും അവർ അറിഞ്ഞിരിക്കുമോ? ”

ഈ സംശയത്തിന്റെ നിവാരണത്തിനായി ഞാൻ സമീപിച്ചത്, എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ, ശ്രീ. പി. ജെ. ജെ ആന്റണി സാറിന്റെ അടുത്താണ്.

” മീൻപിടുത്തക്കാരുടെ ഇടയിലാണ് എന്റെ വീട് . പഴയ തലമുറയിലെ എല്ലാവർക്കും ചെമ്മീനും തകഴിയും സുപരിചിതം. പുതുതലമുറ അത്രയും അറിയുന്നില്ല. പാപബോധം മതബോധം കുറഞ്ഞ്വരുന്നു. പ്രണയത്തെ പുനർ നിർവചിച്ചിരിക്കുന്നു സമകാലം. വള്ളത്തിൽ പോയി ഇന്ന് മീൻ പിടിക്കുന്നില്ല. ബോട്ടും ചെറുകപ്പലുകളും ഇന്ന് പ്രിയം. ”

എനിക്കുള്ളിൽ ഇതേ ഉത്തരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സാഹിത്യത്തിനും കാലത്തിനും ഇടയിൽ ഒരുപക്ഷേ നികത്തുവാൻ കഴിഞ്ഞേക്കാവുന്ന ഒരു വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ആ വിടവ് സാഹിത്യകാരന്മാരുടേയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങൾ, നിങ്ങളെ ക്കുറിച്ച് എഴുതുന്നത്, നിങ്ങൾ അറിയാതെ പോകരുതല്ലോയെന്ന് തന്നെയാണ് പറയുന്നത്.

സാഹിത്യകാരനെ അറിഞ്ഞില്ലയെങ്കിലും സാഹിത്യത്തെ അറിയേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടി കൂടിയാണ് എന്റെ പേന ശബ്ദിക്കുന്നതെന്ന് പറയുവാൻ, സാഹിത്യം, സിദ്ധാർത്ഥകുമാരനിൽ നിന്നുമിറങ്ങി, ബുദ്ധന്റെ ബോധോദയത്തിലേക്ക് എത്തേണ്ടത് കൂടിയുണ്ട്.

” അഷിത ” യെന്ന പേര് കണ്ടമാത്രയിൽ
” അവർ ഇസ്ലാമാണോ? ഇസ്ലാമുകൾ, ശിവേന സഹനർത്തനമെന്ന് എഴുതുമോ? അവർക്ക് അതൊക്കെ പുച്ഛമല്ലേ? ” യെന്ന് എന്നോട് ചോദിച്ച ഒരു വ്യക്തിയെ ഈ നിമിഷം ഓർക്കുന്നു.

” ശിവേന സഹനർത്തനത്തിന്, ” ഹിന്ദുവുമായിട്ടല്ല മനുഷ്യനുമായിട്ടാണ് ബന്ധമെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിൽക്കാതെ അയാളെ ഞാൻ ഒഴിവാക്കിയതിൽ, ലളിതമായ ഒരു യുക്തിയുണ്ട്.

” മുറിഞ്ഞാൽ ചുവന്നചോര ഒരേപോലെ വരുന്നവർ സഹജീവികൾ ആണെന്നുള്ള അവരുടെ വേദന ഒരുപോലെ തന്നെ ആയിരിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവരെ ഭരിക്കുന്നത്, വെറുപ്പും വിദ്വേഷവും, മതവും ( മദം ) തീവ്രവാദമനോഭാവങ്ങളും മാത്രമായിരിക്കും. അങ്ങനെയുള്ളവരെ തിരുത്തുവാൻ കഴിയില്ല. തർക്കിക്കുവാൻ തീരെയും കഴിയില്ല. ഉപേക്ഷിക്കുവാൻ മാത്രമേ കഴിയൂ”.

മനസ്സിൽ വീണ്ടും ആർക്ക് വേണ്ടിയാണ് സാഹിത്യം ഉണ്ടാവേണ്ടത് എന്നുള്ള ചോദ്യം.

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ഒരാൾ, പുഴയിൽ നിന്നും മത്സ്യം പിടിക്കുന്നൊരാൾ, സവാരികൾക്ക് വേണ്ടി വരുന്നവരുടെ, ജാതി, മതം, രാഷ്ട്രീയം ( പേര് പോലും ) തിരക്കാത്ത ഒരാൾ. ഇവരൊക്കെ തന്റെ ജോലികൾക്കിടയിലും കവിതകൾ മൂളുന്ന, കഥകൾ സ്വരുക്കൂട്ടുന്ന കാലം ഉണ്ടാകുമെന്നും സാഹിത്യസിദ്ധാർത്ഥൻ മാളിക വിട്ട്, ബുദ്ധനായി പരിണമിക്കുമെന്നും സാഹിത്യം അതിന്റെ പൂർവ്വകാല വേരുകളിൽ പൊട്ടിക്കിളിർക്കുമെന്നും പ്രത്യാശിക്കാം.

ഹരിത. ആർ.

നന്ദി : ഈ ലേഖനത്തെ കുറിച്ചുള്ള ചിന്ത പകർന്നു നൽകുവാൻ സഹായിച്ച, ശ്രീ. മുഹമ്മദ് അബ്ബാസ് സാറിനും. സംശയനിവാരണം നൽകിയ ശ്രീ. P.J. ആന്റണി സാറിനും.

പ്രതികരണങ്ങൾ

 

ഇതിവൃത്തം വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്നുണ്ട്. കൃത്യമായ ഒരു ഘടന നിലനിർത്തുന്നു എന്നതാണ് പ്രധാനം. വായനക്കുശേഷവും ചിന്തയിൽ നിൽക്കുന്ന അനുഭവം എല്ലാ എഴുത്തുകാരും നൽകുന്നു എന്നതും എടുത്തുപറയേണ്ടതു തന്നെയാണ്. അത് ലേഖനങ്ങളാകട്ടെ, കഥകളാകട്ടെ, കവിതകളാകട്ടെ. ആകെ മൊത്തം മനോഹരമാണ്. അഭിനന്ദനങ്ങൾ.

രമണി സി.കെ., ആലത്തൂർ

ഒക്ടോബർ ലക്കം എഡിറ്റോറിയൽ ശാസ്ത്രത്തിന്റെ ശാസ്ത്രീയത ഗംഭീരമായിരുന്നു. ശരിക്കും ശാസ്ത്രീയ അന്ധത ശാസ്ത്രീയമായി തന്നെ പറഞ്ഞു. ആരോഗ്യമേഖലയെക്കുറിച്ചുള്ള ലേഖനവും വളരെ നിലവാരം ഉള്ളതു തന്നെയായിരുന്നു. പ്രതിപാദ്യം എല്ലാ ലക്കങ്ങളും ഗംഭീരമാകുന്നുണ്ട്. സമകാലീന പ്രശ്നങ്ങൾ നർമ്മത്തിൽ അവതരിപ്പിക്കുന്ന ഈ പംക്തി മാസികയ്ക്ക് അഭിമാനം തന്നെയാണ്. കഥകൾ, കവിതകൾ എല്ലാം മനോഹരം.

ശ്രീ ലക്ഷ്മി ദാമോദരൻ, പട്ടാമ്പി

ഇതിവൃത്തം മാസിക നല്ല നിലവാരം പുലർത്തുന്നുണ്ട്. മുഖമൊഴി, പ്രതിപാദ്യം എന്നിവ ചിന്തയുണർത്തുന്നവയാണ്. ആരോഗ്യം, യാത്ര, ലേഖനങ്ങളും, പുസ്തകാസ്വാദനവും വളരെ ഉപകാരപ്രദം തന്നെ. കഥകളും കവിതകളും ഒന്നിനൊന്നു മെച്ചം. വിലാസിനി രാജീവ് എഴുതിയ രക്തം ഗംഭീരം. ഇത്തരം സ്ത്രീ എഴുത്തുകാരെയാണ് ഇന്ന് നമുക്കാവശ്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.

 ഭവാനി, മുവാറ്റുപുഴ.   

മലയാളത്തിൽ ഇന്ന് ധാരാളം പേപ്പർ മാസികകളും ഓൺലൈൻ മാസികകളും ഉണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇതിവൃത്തം എന്ന് പറയാൻ തോന്നുന്നു. എനിക്കേറ്റവും ഇഷ്ടം നല്ല ചിന്തകൾ നൽകുന്ന മുഖമൊഴി തന്നെയാണ്. ഇന്ന് ഇത്തരം എഡിറ്റോറിയലുകൾ വിരളമാണ്. അധികം പറയുന്നില്ല, എന്നാൽ ഇരുത്തി ചിന്തിപ്പിക്കുന്നു. പ്രതിപാദ്യമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. സരസമായ ശൈലിയിൽ പറയേണ്ടത് പറയുന്നു. ഇത് രണ്ടുമാണ് ഇതിവൃത്തത്തെ മറ്റു മാസികകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. കഥകളും കവിതകളും മറ്റു ലേഖനങ്ങളും മികച്ചവ തന്നെ. എല്ലാവർക്കും സ്നേഹാശംസകൾ.

സിന്ദുജ പ്രദീപ്, കോഴിക്കോട്

ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. അന്നും ഇന്നും മനോഹരം. ഞാൻ വായിക്കുവാൻ ലിങ്ക് കൊടുത്ത പലരും ഇതേ അഭിപ്രായക്കാർ തന്നെയാണ്. വളരെ സന്തോഷം. അണിയറപ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും.

ഉമ രാജശേഖരൻ, കോയമ്പത്തൂർ

കെട്ടിലും മട്ടിലും മനോഹരം. പ്രതിപാദ്യവും മുഖമൊഴിയും അതി മനോഹരം. കഥകളും, കവിതകളും മികച്ച നിലവാരം പുലർത്തുന്നു. യാത്ര ഗംഭീരം. ആരോഗ്യ ലേഖനം നല്ല അറിവുകൾ നൽകുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ

റ്റി. കെ. ജോസഫ്, മുവാറ്റുപുഴ

മാസിക വളരെ നന്നാവുന്നുണ്ട്. ഓഫീസ് യാത്രകളിലാണ് വായന. ജിസ പ്രമോദിന്റെ കരിമർമ്മം എന്ന കഥ വളരെയിഷ്ടപ്പെട്ടു. പുസ്തകാസ്വാദനം അസ്സലാകുന്നുണ്ട്. മുൻനിര മാസികകൾക്കൊപ്പം തന്നെയാണ് എന്റെ മനസ്സിൽ ഇതിവൃത്തത്തിന്റെയും സ്ഥാനം.

പ്രതിഭ കെ. ആർ, തൃപ്പൂണിത്തുറ

ഇതിവൃത്തം മാസികയ്ക്ക് എല്ലാവിധ ആശംസകളും. ഡോക്ടറുടെ കൈകളിൽ മാസിക ഭദ്രമാണെന്നറിയാം. ഇനിയും ധാരാളം വളർച്ച ഉണ്ടാകട്ടെ.

രതീഷ് നായർ, കോഴിക്കോട്

ഇതിവൃത്തത്തിന്റെ സാരഥികൾക്ക് ആശംസകൾ അറിയിക്കുന്നു.
എല്ലാ താളുകളിലും നിറയെ അറിവുകൾ, കഥകൾ കവിതകൾ.
സ്നേഹത്തോടെ

റാണി സുനിൽ, ലണ്ടൻ

അടുത്തകാലത്താണ് ഇതിവൃത്തം വായിക്കുവാൻ തുടങ്ങിയത്. നല്ല അടുക്കും അടുക്കും ചിട്ടയുമോടെ മാസികയിൽ ഓരോന്നിനും സ്ഥാനം നിശ്ചയിച്ചിട്ടുള്ളതിനാൽ ഇച്ഛയ്ക്കനുസരിച്ച് വായിക്കുവാൻ എളുപ്പമുണ്ട്. ഡോക്ടർ സുമേഷ് രാമചന്ദ്രന്റെ ശശി ഋഷിമാർ മാസികയ്ക്ക് നല്ലൊരു മുഖപ്രൗഢി നൽകി. രണ്ടു പ്രതിഭകളുടെ നീണ്ട യാഥാർഥ്യങ്ങൾ ഇത്രയും ക്രോഡീകരിച്ച് എഴുതാൻ സാധാരണ എഴുത്തുകാർക്ക് അസാധ്യമാണ്. എപ്പോഴും താങ്കളുടെ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ. തുടർന്നുള്ള പ്രതീക്ഷകളോടെ ഒരു വായനക്കാരൻ.

ചന്ദ്രശേഖരൻ, കോയമ്പത്തൂർ

ഗംഭീരമായ ഒരു വായന നൽകുന്നുണ്ട് ഇതിവൃത്തം മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. പ്രതിപാദ്യം ഗംഭീരം. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

രേവതി ബാലകൃഷ്ണൻ, തൃപ്പൂണിത്തുറ

ധാരാളം മാസികൾ ഓൺലൈനിൽ ലഭ്യമാണ്. പലതിന്റേയും പേരു പോലുമറിയില്ല. എന്നാൽ മറ്റു മാസികകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഇതിവൃത്തം. നല്ല നിലവാരം പുലർത്തുന്നു. ഒരു നോവൽ കൂടി തുടങ്ങാമായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്. ഒത്തിരി സ്നേഹത്തോടെ.

രശ്മി മേനോൻ, പട്ടാമ്പി

കവിതകളിൽ ഏതാണ് നല്ലത് എന്ന് വിലയിരുത്താൻ കഴിയാത്തത്ര മനോഹരങ്ങളായ കവിതകൾ, കഥകൾ, യാത്ര, ആരോഗ്യം, പാചകം, പുസ്തകാസ്വാദനം, തുടങ്ങി എല്ലാം മനോഹരം. പ്രതിപാദ്യം എടുത്തു പറയേണ്ട ഒന്നു തന്നെ. ലളിതവും രസകരവുമായ ശൈലി. ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. അഭിനന്ദനങ്ങൾ

കെ. എം. മുസ്തഫ, ഷാർജ

മലയാള ഭാഷയ്ക്കു തന്നെ ഒരലങ്കാരമാണ് ഇതിവൃത്തം മലയാള മാസിക. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു മാസിക. മലയാള സാഹിത്യം സ്ത്രീ എഴുത്തുകാരെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പലയിടങ്ങളിലും കാണുന്നുണ്ട്. അതിനൊരപവാദം കൂടിയാണ് ഈ മാസിക. ധാരാളം നല്ല എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ മാസിക. അതിൽ വലിയൊരു ശതമാനം എഴുത്തുകാരും സ്ത്രീകൾ ആണ് എന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു.

നിർമ്മല എം കെ , ചാലക്കുടി

പേരുപോലെ മനോഹരങ്ങളായ ഇതിവൃത്തവും. ഞാൻ ആസ്വദിച്ചു വായിക്കുന്ന ഒരു മാസികയാണ് ഇതിവൃത്തം. ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം ആണ് ആദ്യം വായിക്കുക. സരസമായ പ്രതിപാദ്യം. ആരോഗ്യ, സഞ്ചാര ലേഖനങ്ങളും കേമം. പുസ്തകാസ്വാദനം പലപ്പോഴും ആ പുസ്തകങ്ങൾ വാങ്ങലിൽ തന്നെയെത്തിക്കുന്നു. കഥകളും കവിതകളും നിലവാരം പുലർത്തുന്നവ തന്നെ. ഇതിവൃത്തത്തിന്റെ വിജയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.

ഉദയൻ രാമകൃഷ്ണൻ, സിഡ്നി, ഓസ്ട്രേലിയ.

ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് എനിക്ക് ഡോ. സുനീത് മാത്യുവിനോടുള്ളത്.താങ്കളുടെ കുറച്ചു കഥകൾ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. മനോഹരമായ കഥകൾ ആയിരുന്നു. അവയെല്ലാം. എന്നാൽ ഇതിവൃത്തം മാസികയിൽ താങ്കളുടെ കഥകൾ കാണുന്നില്ല എന്നത് ദുഃഖകരം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് താങ്കളുടെ കഥകളും പ്രതീക്ഷിക്കുന്നു. ഇന്തോന്വേഷ്യൻ ദിനങ്ങൾ മനോഹരമാകുന്നുണ്ട്. മാസികയിലെ സൃഷ്ടികൾ എല്ലാം മികച്ചവ തന്നെ. അഭിനന്ദനങ്ങൾ.

ഷൈനി സോമസുന്ദരം, തിരുവനന്തപുരം.

“Lal Qila” എന്ന ചെങ്കോട്ട

ഇന്ത്യൻ പതാക പ്രൗഡിയോടെ ചെങ്കോട്ടയിൽ പാറിപറക്കുമ്പോൾ നമുക്ക് തോന്നുന്ന അഭിമാനം,

ആ കോട്ട നമ്മുടെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അല്ലെങ്കിൽ അധികാരത്തിന്റെ പ്രതീകം കൂടി ആയതുകൊണ്ടാണ്.

ചെങ്കോട്ടയുടെ ഭീമാകാരമായ മതിലുകളുടെ മുന്നിലൂടെ നടക്കുമ്പോൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷ്യപത്രമായ ഈ ഐതിഹാസിക കോട്ടയുടെ ചരിത്രം അറിയാൻ ആർക്കും ഒരു ആഗ്രഹം ഉണ്ടാകും.

1638-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. ഏകദേശം ഒരു ദശാബ്ദമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.

‘അനുഗ്രഹീത കോട്ട’ എന്നർഥം വരുന്ന ‘ഖിലാ-ഇ-മുബാറക്’ എന്നാണ് കോട്ടയുടെ യഥാർത്ഥ പേര്. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ചെങ്കല്ല് ഉപയോഗിച്ചാണ് കോട്ട പ്രധാനമായും നിർമ്മിച്ചത്.

ചുവന്ന മണൽക്കല്ലിന്റെ ഈ സമൃദ്ധമായ ഉപയോഗം കോട്ടയ്ക്ക് “റെഡ് ഫോർട്ട്” എന്ന പേരും നൽകി.

പേർഷ്യൻ, തിമൂറിഡ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിലാണ് ചെങ്കോട്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് എന്ന് തന്നെ പറയാം. ഉസ്താദ് അഹമ്മദ് ലാഹോരി ആയിരുന്നു കോട്ടയുടെ മുഖ്യ ശില്പി.

ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായാണ് ഇത് നിർമ്മിച്ചത്.

ചെങ്കോട്ട അതിന്റെ പ്രതാപകാലത്ത് മുഗൾ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. മഹത്തായ പല ചടങ്ങുകൾ, സൈനിക പരേഡുകൾ, രാജകീയ പരിപാടികൾ എന്നിവയ്ക്ക് ഇവിടം സാക്ഷ്യം വഹിച്ചു.

ചെങ്കോട്ട ഒരു ദീർഘചതുരാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ നിരവധി കവാടങ്ങളുള്ള ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രശസ്തമായത് ലാഹോർ ഗേറ്റും ഡൽഹി ഗേറ്റുമാണ്.  ഇതിനകത്ത് കൊട്ടാരങ്ങളും സദസ്സുകളും മനോഹരമായ പൂന്തോട്ടങ്ങളും ഉണ്ട്.

കോട്ടയുടെ മുന്നിലായി ആദ്യം നമ്മെ വരവേൽക്കുന്നത് മഹത്തായ ലാഹോർ ഗേറ്റ് ആണ്, അതുകടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പുകൾ കാണാം. ഇന്ത്യയുടെ കലാപരമായ പൈതൃകത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന

കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ഒരു നിര തന്നെ ഉണ്ടിവിടെ. എല്ലാം നല്ല വിലപിടിപ്പുള്ള വസ്തുക്കളാണ്. ഒരുകാലത്ത് വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ പ്രഭുക്കന്മാർക്ക് വിറ്റിരുന്ന ഈ സ്ഥലം ‘ചട്ട ചൗക്ക് ‘ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒരിക്കൽ സംഗീതജ്ഞർ ചക്രവർത്തിയുടെ വരവ് ശ്രുതിമധുരമായ ഈണങ്ങളോടെ അറിയിച്ചിരുന്ന നൗബത്ത് ഖാനയിലേക്കാണ് നമ്മൾ അടുത്തതായി പോകുന്നത്. അതിന്റെ ചുവരുകളിൽ അലങ്കരിച്ച സങ്കീർണ്ണമായ ഫ്രെസ്കോകളും പുഷ്പ ഡിസൈനുകളും മനോഹരമായ കാഴ്ചകളാണ്.

ദിവാൻ-ഇ-ആം,  ഷാജഹാൻ ചക്രവർത്തി തന്റെ പ്രജകളുടെ പരാതികൾ കേട്ടിരുന്നത് ഇവിടെ ഇരുന്നാണ്. ചക്രവർത്തിയുടെ സിംഹാസനവും അതിന് ചുറ്റുമുള്ള അലങ്കരിച്ച തൂണുകളും ഒരു നിമിഷം നമ്മെ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

കിരീടവും ചെങ്കോലും അണിഞ്ഞ ഷാജഹാൻ ചക്രവർത്തി മയൂര സിംഹാസനത്തിൽ എല്ലാ പ്രൗഡിയോടും കൂടി വിരിഞ്ഞ് ഇരിക്കുന്ന കാഴ്ച്ച ഒന്ന് സങ്കല്പിച്ചു നോക്കൂ. മുത്തുകളും പവിഴങ്ങളും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കൊട്ടാരം. ഇന്ന് അതിന്റെ ഒരു പ്രൗഡിയും നമുക്ക് നേരിട്ട് കാണാൻ കഴിയില്ല എന്നുള്ളത് നിരാശജനകമായ ഒരു വസ്തുതയാണ്.

ദിവാൻ-ഇ-ഖാസ്, ചക്രവർത്തിമാർ മീറ്റിങ്ങുകൾ നടത്തിയിരുന്ന ഒരു പ്രൈവറ്റ് ഹാൾ ആണിത്. ചരിത്രത്തിന് നഷ്ടപ്പെട്ട മുഗൾ ഐശ്വര്യത്തിന്റെ മിന്നുന്ന പ്രതീകമായ പ്രസിദ്ധമായ മയൂര സിംഹാസനം ഇവിടെയാണ് ഉണ്ടായിരുന്നത്.

സ്ത്രീകൾക്കായി ഒരുക്കിയ രംഗ് മഹലിലേക്കാണ് അടുത്തതായി പോകേണ്ടത്. അവിടെ ചുറ്റുമുള്ള ഗാർഡൻ വളരെ മനോഹരമായി ഒരുക്കി വെച്ചിട്ടുണ്ട്. രംഗ് മഹലിന്റെ അകത്തളങ്ങൾ അതിമനോഹരമായ പേർഷ്യൻ ശൈലിയിലുള്ള അലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. യമുനാ നദിയിലെ വെള്ളം ഒഴുകുന്നതിനായി പ്രത്യേക പാതകൾ ഇവിടെ ഒരുക്കിയിരുന്നു. ഒരു മസ്ജിദ് കൂടി ഇതിന് അടുത്തായി നമുക്ക് കാണാം.

മുഗൾ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, ചരിത്ര വസ്തുക്കൾ എന്നിവയുടെ ശേഖരം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ചെങ്കോട്ടയിലുണ്ട്.

2007-ൽ, ചെങ്കോട്ടയുടെ ചരിത്രപരവും വാസ്തുവിദ്യാ പ്രാധാന്യവും കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇതിനെ പ്രഖ്യാപിക്കുക ഉണ്ടായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ചെങ്കോട്ട ഇപ്പോൾ ഉള്ളത്.

പുതിയ 500 രൂപ കറൻസിയുടെ പിൻഭാഗത്ത് കാണുന്ന ചിത്രം ചെങ്കോട്ടയുടേത് ആണ്.

ഇന്ന് ഡെൽഹിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട.  എല്ലാ വർഷവും ഈ ചരിത്ര സ്മാരകത്തിൽ സ്വാതന്ത്ര്യ ദിനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്താറുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമായി 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ദേശീയ പതാക ഉയർത്തിയ സ്ഥലമാണ് ചെങ്കോട്ട.  ഈ ചരിത്രസംഭവം രാജ്യത്തിന്റെ കൂട്ടായ ഓർമ്മയിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണ്. അതേ സ്ഥലത്ത് പാരമ്പര്യം തുടരുന്നത് സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

റെഡ്ഫോർട്ട്‌ പ്രവേശന സമയം 9.30 am to 4.30 pm വരെയാണ്. തിങ്കളാഴ്ച്ച ദിവസം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് നിരക്ക് ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ്.

ഇവിടെയ്ക്ക് എത്താൻ മെട്രോ സൗകര്യം ലഭ്യമാണ്. അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ Lal Quila (Violet Line), Chandni Chowk (Yellow Line) എന്നിവയാണ്.

റെഡ്ഫോർട്ടിന് അടുത്തായി കാണാൻ സാധിക്കുന്ന മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് :

Chandni Chowk Market Jama Masjid (900 m), Raj Ghat (2 km), India Gate (7 km), Humayun’s Tomb (9 km)

 

കിഷോർ ലാൽ

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം2

ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഖ്യമായും പല ലൈംഗീക പ്രശ്‌നങ്ങളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ ലൈംഗീകത എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗീക വിനോദത്തിനോ പ്രത്യുത്‌പാദനത്തിനോ അല്ലെങ്കിൽ ഇവ രണ്ടിനുമോ വേണ്ടി സ്‌ത്രീ പുരുഷന്മാർ ഇണ ചേരുന്നതിനെയാണ് ലൈംഗീക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും താത്‌പര്യങ്ങളും അനിവാര്യവുമാണ്.

ലൈംഗീക ബന്ധത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആകെ സെക്ഷ്വൽ റെസ്‌പൊൺസ് സൈക്കിൾ എന്ന് പറയും. ഇത് നാല് വിവിധ ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ ഘട്ടങ്ങളും ഒരു സംതൃപ്‌ത ലൈംഗീക ബന്ധത്തിന് തുല്യ പ്രാധാന്യം ഉള്ളവ തന്നെയാണ്. ഇതിൽ ഏതു ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ലൈംഗീക മാനസിക ആരോഗ്യത്തിൽ പ്രതിഫലിക്കാവുന്നതു തന്നെയാണ്.

എക്സയിറ്റ്മൻറ് അഥവാ ആവേശം എന്നതാണ് ആദ്യ ഘട്ടം. ഇത് ഏതാനും മിനുട്ടുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. ഇതിന്റെ സമയ ദൈർഘ്യം കൂടുന്നതനുസരിച്ചു ലൈംഗീക സംതൃപ്‌തിയും കൂടുന്നതായിരിക്കും. ശരീരത്തിലെ മസിലുകൾ മുറുകുക, ഹൃദയ നിരക്ക്, ശ്ശ്വാസോച്‌വാസം എന്നിവ കൂടുക, ലൈംഗീകാവയവങ്ങളിലേക്കു രക്‌ത സംക്രമണം അധികരിക്കുക, മുലക്കണ്ണുകൾ ദൃഢമാകുക, സ്‌ത്രീകളുടെ യോനീച്ഛദം (ക്ലിറ്റോറിസ്), യോനിച്ചുണ്ടുകൾ തുടങ്ങിയവയ്ക്കും പുരുഷ ലിംഗത്തിനും ഉദ്ധാരണമുണ്ടാകുക, യോനിസ്രവങ്ങൾ ഉണ്ടാകുക, പുരുഷന്മാരിൽ വൃഷണങ്ങൾ വീർക്കുക, സ്രവങ്ങളുൽപാദിപ്പിക്കുക, സ്‌ത്രീകളിൽ മാറിടങ്ങൾ വീർത്തു വരിക തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ.

രണ്ടാമത്തെ ഘട്ടം പ്ലാറ്റോ (plateau)എന്നാണറിയപ്പെടുന്നത്. ഒന്നാം ഘട്ടമായ എക്സയിറ്റ്മൻറ് തീവ്രത കൂടിയ ഘട്ടമാണിത്. യോനി കൂടുതൽ വികസിക്കുകയും വീർക്കുകയും ചെയ്യും.യോനീഭിത്തികൾ ഇരുണ്ട പർപ്പിൾ നിറത്തിലാകും. യോനിച്ഛദം കൂടുതൽ സൂക്ഷ്‌മ സംവേദന ക്ഷമതയുള്ളതാകുന്നു. ഹൃദയ നിരക്ക്, ശ്വാസ നിരക്ക്, രക്‌ത സമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയരുന്നതും, കാൽ പാദങ്ങളിലെയും കൈകളിലെയും മുഖത്തെയും മസിലുകൾ വലിഞ്ഞു മുറുകുന്നതും ഈ ഘട്ടത്തിലാണ്.

മൂന്നാമത്തെ ഘട്ടമാണ് ഓർഗാസം അഥവാ രതിമൂർച്ഛ എന്നറിയപ്പെടുന്നത്. ഇത് തന്നെയാണ്  സെക്ഷ്വൽ റെസ്‌പോൺസ് ചക്രത്തിന്റെ മൂർദ്ധന്യം എന്നറിയപ്പെടുന്നതും. ഹൃദയ, ശ്വാസ നിരക്കുകൾ, രക്‌തസമ്മർദം എന്നിവ അതിന്റെ മൂർദ്ധന്ന്യത്തിലെത്തുന്നതും ഇതിൽത്തന്നെ. ലൈംഗീക പിരിമുറുക്കത്തിൽ നിന്ന് മുക്‌തിപ്രാപിക്കുന്നതു രതിമൂർച്ഛയിലൂടെയാണ് . സ്‌ത്രീകളിൽ യോനിയും ഗർഭാശയവും പ്രത്യേക താളത്തിൽ സങ്കോചിക്കുകയും അപൂർവമായ ഒരു സുഖാവസ്ഥയിലേക്കു നയിക്കപ്പെടുകയും ചെയ്യും.പുരുഷൻമാരിൽ ലിംഗത്തിന്റെ അടിഭാഗത്തുള്ള മസിലുകൾ താളാത്‌മകമായി സങ്കോചിക്കുകയും സ്ക്കലനം നടക്കുകയും ചെയ്യും. പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ അവസ്ഥ നൽകുന്ന ഒന്നാണ് സ്ക്കലനം.

നാലാമത്തെ ഘട്ടമാണ് റെസൊല്യൂഷൻ (resolution) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലാണ് ശരീരം അതിന്റെ പൂർവകാല പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇത് സുഖത്തിന്റെയും അടുപ്പത്തിന്റെയും ക്ഷീണത്തിന്റെയും സമ്മിശ്രമായ ഒരു ഘട്ടമാണ്. സ്‌ത്രീകളിൽ ചിലർക്ക് ഈ ഘട്ടത്തിൽ നിന്ന് വീണ്ടും പെട്ടെന്ന് തന്നെ വീണ്ടുമൊരു രതിമൂർച്ഛാ ഘട്ടത്തിലേക്ക് മടങ്ങുവാൻ സാധിക്കും. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും റെസൊല്യൂഷൻ ഘട്ടങ്ങൾ വ്യത്യസ്‌തമാണ്. സ്‌ത്രീകൾക്ക് ഒന്നിലധികം രതിമൂർച്ഛകൾ സാധ്യമാണെങ്കിലും പുരുഷനിൽ റെസൊല്യൂഷൻ ഘട്ടം ദീർഘമായാണ് കണ്ടുവരുന്നത്. അതിനു റിഫ്രാക്ടറി പീരീഡ് എന്നാണ് പറയുന്നത്. ഈ സമയത്തു വീണ്ടുമൊരു രതിമൂർച്ഛ പുരുഷന് അപ്രാപ്യമാണ്. പ്രായം കൂടുംതോറും റിഫ്രാക്ടറി സമയം കൂടിക്കൊണ്ടിരിക്കും.

സ്‌നേഹവും ദൃഢമൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന ഒരു ഘട്ടമാണ് റെസൊല്യൂഷൻ എന്നതാണ് ഇതിന്റെ പ്രാധാന്യം. സ്‌ത്രീ എപ്പോഴും പുരുഷന്റെ കരുതൽ ഇഷ്‌ടപ്പെടുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. പുരുഷന്റെ ലൈംഗീകത രതിമൂർച്ഛയിലൂടെ തിരശീലയിടപ്പെടുന്നു. അതിനു ശേഷം ലൈംഗീക ചേഷ്‌ടകളോ സ്‌പർശനം പോലുമോ ഇഷ്‌ടപ്പെടാത്തവർ ധാരാളമുണ്ടാകും. എന്നാൽ സ്‌ത്രീക്ക് ഈ ഘട്ടം അങ്ങനെയല്ല. രതിമൂർച്ഛക്കു ശേഷമുള്ള ലൈംഗീക ചേഷ്‌ടകളും ഭാവങ്ങളും അവരെ വീണ്ടും രതിമൂർച്ഛയിലെത്തിച്ചേക്കാം. ഈ ഘട്ടത്തിലുള്ള പുരുഷന്റെ തലോടലോ, കെട്ടിപ്പിടിക്കലോ സ്‌ത്രീകളിൽ തൃപ്‌തിയും സ്‌നേഹവും വർധിപ്പിക്കാൻ കാരണമാകും എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീ അതാഗ്രഹിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത്തരം പ്രവർത്തികൾ സ്‌ത്രീകളിൽ ഇണയോടുള്ള സ്‌നേഹവും അടുപ്പവും വിശ്വാസവും വർധിക്കുന്നതിന് കാരണമാകുമെന്ന് പുരുഷന്മാരും മനസിലാക്കിയിരിക്കേണ്ടതാണ്.

ലൈംഗീകതയുടെ രസതന്ത്രം

ലൈംഗീക ബന്ധത്തിനും ലൈംഗീകതക്കും സഹായിക്കുന്ന വിവിധ ഹോർമോണുകൾ നമ്മുടെ ശരീരം സൃഷ്‌ടിക്കുമെങ്കിലും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊലാക്ടിൻ എന്നിവയാണ് ഇതിൽ മുഖ്യസ്ഥാനം വഹിക്കുന്നത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണും ഈസ്ട്രോജൻ സ്‌ത്രീ ഹോർമോണുമാണ്. പാൽ ഉത്‌പാദനമാണ് പ്രൊലാക്ടിൻറെ മുഖ്യ ധർമ്മം. ഈ ഹോർമോണുകളെല്ലാം വ്യത്യസ്ഥ അളവുകളിൽ സ്‌ത്രീ പുരുഷന്മാരിലുണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലും ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. സ്‌ത്രീകളിലാകട്ടെ നേരേ മറിച്ചും. ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റിറോൺ കുറവുമായിരിക്കും.

അതുപോലെ തന്നെ സ്‌ത്രീയുടെ ലൈംഗീക വികാരങ്ങളെ കുറക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രൊജസ്റ്റീറോൺ. സാധാരണയായി ആർത്തവ ചക്രത്തിലെ അണ്ഡോത്‌പാദന സമയത്ത്, അതായത് ആർത്തവമായി പത്തു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ അളവ് കൂടുതലും പ്രൊജസ്ട്രോജന്റെ അളവ് കുറവുമായിരിക്കും. ഇക്കാലഘട്ടങ്ങളിൽ ആരോഗ്യവതികളായ സ്‌ത്രീകളിൽ ലൈംഗീക വികാരം കൂടുതലായിരിക്കും. ഇത് പ്രത്യുൽപ്പാദനത്തിന്റെ പ്രകൃതി നിയമവുമാണ്.

ലൈംഗീകതയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഹോർമോണുകളാണ് ഓക്‌സിടോസിനും വാസോപ്രെസ്സിനും. മനുഷ്യരെത്തന്നെ അടുപ്പിക്കുകയും സ്‌നേഹിപിക്കുകയും ചെയ്യിപ്പിക്കുക എന്നതാണ് ഓക്‌സിടോസിന്റെ പ്രധാന ധർമ്മം. ഈ ഹോർമോൺ തന്നെയാണ് പ്രസവ സമയത്തു ഗർഭപാത്രത്തിന്റെ സങ്കോചമുണ്ടാക്കുന്നതും. സ്ക്കലനസമയത്ത് ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും എന്നതും ഇണയോടുള്ള ബന്ധത്തിന് തീവ്രത നൽകുന്നു. വാസോപ്രെസ്സിൻ പുരുഷന്മാരിൽ ലൈംഗീക വികാരം വർധിപ്പിക്കുകയും ഉദ്ധാരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് സ്‌ത്രീകളിൽ ലൈംഗീക വികാരം കുറയ്ക്കുകയാണ് ചെയുക.

ആർത്തവവിരാമവും ലൈംഗീകതയും

ആർത്തവവിരാമത്തിൽ ലൈംഗീക ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നു എന്നത് വാസ്‌തവംതന്നെ. അതുകൊണ്ടുതന്നെ അവരുടെ ലൈംഗീകതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലൈംഗീകമായി ഉണരുന്നതിൽ കാലതാമസമുണ്ടാകുക, സ്‌പർശനങ്ങൾക്ക് വികാരമുണർത്തുന്നതിൽ മുൻപുണ്ടായിരുന്ന തീവ്രത നഷ്‌ടപ്പെടുക തുടങ്ങിയവയെല്ലാം ആർത്തവവിരാമത്തോടടുപ്പിച്ചു കുറച്ചുകാലം ഉണ്ടാകാനിടയുണ്ട്. ഇത് മാറിയ ഹോർമോണുകളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം മാത്രമാണ്. ശാരീരികവും മാനസികവുമായ മറ്റസ്വസ്ഥതകളും ഇക്കാലത്തുണ്ടാകും. എന്നാൽ ലൈംഗീകതക്ക് ആർത്തവവിരാമവുമായി വലിയ ബന്ധമൊന്നുമില്ല. ലൈംഗീകതക്ക് പ്രായം വലിയ പ്രശ്‌നമൊന്നുമല്ല എന്നർത്ഥം. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ അവരെ അലട്ടിയേക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും അവ. ഈസ്ട്രജന്റെ കുറവ് യോനിയിലേക്കുള്ള രക്‌തപ്രവാഹം കുറക്കുകയും തൻമൂലം യോനീസ്രവങ്ങൾ കുറയുകയും ലിംഗപ്രവേശനം ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ലേപനങ്ങൾ ഇന്ന് ലഭ്യമാണ്. പലർക്കും ഇക്കാലങ്ങളിലെ ലൈംഗീക ബന്ധങ്ങൾ പഴയതിനേക്കാൾ ആസ്വാദ്യകരമാണെന്നാണ് യാഥാർഥ്യം. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയുന്ന ശസ്‌ത്രക്രിയകൾ വഴിയുള്ള  നിർബന്ധിത ആർത്തവ വിരാമമാണ് പൊതുവെ ലൈംഗീക വികാരം കുറയ്ക്കുന്നതായി കാണപ്പെടുന്നത്. മനസിനും ശരീരത്തിനും ആർത്തവവുമായി പൊരുത്തപ്പെടാനാകാത്തതാണ് ഇതിന്റെ കാരണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കൂടുതൽ ഇക്കൂട്ടരിൽ തന്നെ. ഇത്തരം ശസ്‌ത്രക്രിയകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആവശ്യകത കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

സ്‌ത്രീകളിലെ ആർത്തവവിരാമം പോലെ അപൂർവമെങ്കിലും പുരുഷന്മാരിലും ഒരു വിരാമമുണ്ട്. ഇതിനെ ആൻഡ്രെപ്പോസ് എന്നാണ് വിളിക്കുന്നത്. ഇതിനു കൃത്യമായ പ്രായപരിധിയൊന്നുമില്ല. മുപ്പതു ശതമാനം അമ്പതു വയസിനു മുൻപുള്ളവരെയും പത്തു ശതമാനം മുപ്പത്തിനു മുകളിൽ പ്രായമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സമർത്ഥിക്കുന്നു. എന്നാൽ എൺപതു വയസിനു മുകളിൽ ഇത് ബാധിക്കാത്തവരുമുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഹോമോസെക്ഷ്വാലിറ്റി

ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗീക ആകർഷണമാണ് ഹോമോസെക്ഷ്വാലിറ്റി. സ്‌ത്രീകൾ സ്‌ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും മാനസികവും ശാരീരികവുമായ ആകർഷണം ഉണ്ടാകുന്ന ഒരു അവസ്ഥ. ഇത് മുൻകാലങ്ങളിൽ ഒരു രോഗാവസ്ഥയായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു അവസ്ഥ മാത്രമാണ്. രോഗമല്ല എന്നർത്ഥം. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങൾക്ക് നിയമ സാധുത വരെ നൽകി കഴിഞ്ഞിരിക്കുന്നു. ഹോമോസെക്ഷ്വൽ ആയ സ്‌ത്രീകളെ ലെസ്ബിയൻ എന്നും പുരുഷന്മാരെ ഗേയ് എന്നും സാധാരണ ഭാഷയിൽ പറഞ്ഞുവരുന്നു. ഇത്തരക്കാർക്ക് എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗീകാകർഷണം ഉണ്ടാകാറില്ല. സാധാരണ വിവാഹബന്ധങ്ങൾ നിലനിർത്തുക എന്നതുതന്നെ ഇവർക്ക് സാധ്യമാകുകയില്ല. ഏതു ലിംഗത്തിൽപ്പെട്ടവരോടും ലൈംഗീകാകർഷണമുള്ളവർ ബൈസെക്ഷ്വൽസ് എന്നാണറിയപ്പെടുന്നത്. ഇത്തരക്കാർക്ക് സ്വന്തം ലിംഗത്തിൽ പെട്ടവരോ എതിർ ലിംഗത്തിൽ പെട്ടവരോ അല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ടവരോ ആയി ആനന്ദകരമായ ലൈംഗീക ബന്ധം സാധ്യമാകുന്നു.

ലൈംഗീക താൽപര്യങ്ങൾ മുതൽ ലൈംഗീക സ്വഭാവം വരെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറ്റവും പ്രധാന ലൈംഗീക അവയവം ഏതാണെന്നു ചോദിച്ചാൽ തലച്ചോർ ആണെന്നേ ഞാൻ പറയുകയുള്ളൂ. മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ലൈംഗീകതയിൽ സാരമായ വ്യതിയാനം സൃഷ്‌ടിക്കാനാകും. അതുകൊണ്ടുതന്നെ ലൈംഗീക പ്രശ്‌നങ്ങൾ സ്വന്തം ഇണയോട് തുറന്നുപറയാനുള്ള ആർജവം ഉണ്ടാക്കുക എന്നതും ആവശ്യമുണ്ടെങ്കിൽ വിദഗ്ദ്ധരെ സമീപിക്കുക എന്നതും സന്തോഷകരമായ ഒരു ദാമ്പത്യ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

 

ഡോ. സുനീത് മാത്യു

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1

നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ. ഇവ നാലും ശരിയായവിധത്തിലാണെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇതിൽ ഏതിലെങ്കിലും മാറ്റമുണ്ടായാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

നല്ലൊരു ശതമാനം ആളുകൾ ലൈംഗീക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമോ അവബോധമോ വളർത്തുന്നതിൽ വിദ്യാലയങ്ങൾ പരാജയപ്പെടുന്നത് തന്നെയാണിതിന്റെ മുഖ്യ ഹേതു. അതിന്റെ ഭാഗമായി തന്നെയാകാം ലൈംഗീകതക്ക് ഒരു രഹസ്യ സ്വഭാവമുണ്ടായത്.

ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കുവാനും തുറന്നുപറയുവാനും മിക്കവരും തയ്യാറല്ല. ഭക്ഷണവും വ്യായാമവും ഉറക്കവും പോലെതന്നെയാണിതെന്നു പലരും ഓർക്കാറുപോലുമില്ല. ശരിയായ ലൈംഗീക വിദ്യാഭ്യാസം ലൈംഗീക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മാത്രമല്ല പല മാനസിക പ്രശ്നങ്ങളും രോഗങ്ങൾ തന്നെയും പ്രതിരോധിക്കുന്നതിൽ തികച്ചും ഫലപ്രദമാണ്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെയാണിത് തുടങ്ങേണ്ടത് എന്നതാണ് ശരിയായ രീതി. ലൈംഗീക അവയവങ്ങളുടെ ഘടന, വ്യത്യാസം, വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികൾ മനസിലാക്കിയിരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുമതി ആകുന്നതിനെക്കുറിച്ചും മാസമുറകളെക്കുറിച്ചും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്.

ശാരീരിക വളർച്ചയെന്നപോലെ ലൈംഗീക വളർച്ചയും ആൺ പെൺ കുട്ടികളിൽ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിലുള്ള അവബോധം പരസ്പര ബഹുമാനത്തിനും ആരോഗ്യകരമായ സ്ത്രീ പുരുഷബന്ധങ്ങൾക്കും സഹായകരമാകും. കുട്ടികളുടെ ഇത്തരം സംശയങ്ങളെ അസഹിഷ്ണുതയോടെയാണ് മാതാപിതാക്കളും അധ്യാപകരും കാണുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നു മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നവും കൂടിയാണ്.

ലൈംഗീക പ്രശ്നങ്ങൾ:

ലൈംഗീക പ്രശ്നങ്ങൾ നമുക്ക് രണ്ടായിത്തിരിക്കാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നും. ലൈംഗീക അവയവങ്ങളെ പോലെതന്നെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. വിദേശങ്ങളിൽ പലപ്പോഴും ലൈംഗീകതയെക്കുറിച്ചു പറയാൻ അവർക്കു അവസരം കിട്ടാറുണ്ട്. എന്നാൽ സംസ്കാരത്തെക്കുറിച്ചു ഊറ്റംകൊള്ളുന്ന നമ്മുടെയിടയിൽ അത് അശ്ലീലമായിമാറുന്നു. ഈ മനോഭാവമാണ് മാറേണ്ടത്.

പുരുഷന്മാരുടെ പ്രധാന പ്രശ്നങ്ങളായി നാംകണ്ടുവരുന്നത് ഉദ്ധാരണക്കുറവും ശീഘ്രസ്കലനവുമാണ്. എന്നാൽ ഇതല്ലാതെയും ചില പ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകുന്നുണ്ട്. സ്കലനം നടക്കാതിരിക്കുക, വേദനയോടു കൂടിയ ഉദ്ധാരണം, താത്പര്യമില്ലായ്മ, അമിത താത്പര്യം തുടങ്ങിയവയാണവ.

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ, ചില രോഗങ്ങൾ, ചില മരുന്നുകൾ, പുകവലി, മദ്യപാനം തുടങ്ങി വിഷാദം, ദാമ്പത്യത്തിലെ അലോസരങ്ങൾ, ചെറുപ്പത്തിലെ ലൈംഗീക പീഡനങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, സ്വന്തം ലൈംഗീക പ്രവൃത്തിയിലുള്ള ആകാംഷ എന്നിങ്ങനെ പലതാണ് ഇത്തരം പ്രശ്നങ്ങളുടെ പുറകിൽ.

സ്ത്രീകളുടെ പ്രശ്നങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി വ്യത്യസ്തമാണ്. ലൈംഗീക വികാരം ഉണ്ടാകാതിരിക്കുക, ലൈംഗീക ബന്ധത്തിൽ താത്പര്യം കുറയുക, രതിമൂർച്ച ഉണ്ടാകാതിരിക്കുക, യോനിയിലെ വേദന കാരണം ബന്ധപ്പെടൽ ദുസ്സഹമാകുക തുടങ്ങിയവയാണ് ഇവരിൽ കണ്ടു വരുന്നത്. ഇതോരോന്നിന്റെയും കാരണങ്ങൾ വ്യത്യസ്തമാണ്. ഇതിൽ വേദനയുടെ കാരണം ശാരീരികമായിരിക്കാനാണ് കൂടുതൽ സാധ്യത. അണുബാധ എൻഡോമെട്രിയോസിസ്, അണ്ഡാശയമുഴകൾ, തുടങ്ങി യോനീ പേശികളുടെ സങ്കോചംവരെയാകാം ഇതിന്റെ കാരണങ്ങൾ.

ലൈംഗീകതയിലുള്ള അജ്ഞാനം, ഹോർമോണുകളുടെ വ്യത്യാസം, വിഷാദം, അനീമിയ, ആകാംഷാ രോഗങ്ങൾ, ഗാർഹീക പീഡനങ്ങൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ സ്ത്രീയുടെ ലൈംഗീകതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ലൈംഗീക പ്രശ്നങ്ങൾ എന്തുമാകട്ടെ, ഏതുലിംഗവുമാകട്ടെ അത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സേവനം തേടുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈംഗീകരോഗ ചികിത്സകനോ മനഃശാസ്ത്രജ്ഞനോ വളരെയെളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ് മിക്ക പ്രശ്നങ്ങളും. ചില പ്രശ്നങ്ങൾക്ക് ഔഷധ ചികിത്സയും ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. മരുന്നിനോടൊപ്പം കൗൺസിലിംഗ്, ബിഹേവിയറൽ ചികിത്സകളും ആവശ്യമായിവന്നേക്കാം.

(തുടരും)

 

ഡോ. സുനീത് മാത്യു

ആസാദി : അരുന്ധതി റോയി

ആസാദി : അരുന്ധതി റോയി
സ്വാതന്ത്ര്യം .. ഫാസിസം.. സാഹിത്യം ..
വിവർത്തനം : ജോസഫ്.കെ.ജോബ്.

(അരുന്ധതി റോയിയുടെ ലേഖന സമാഹാരമായ ആസാദിക്കു നാൽപ്പത്തി അഞ്ചാമതു യൂറോപ്യൻ എസേ പ്രൈസ് ലഭിച്ചു. പുസ്തകത്തിൻ്റെ ഫ്രഞ്ചു പരിഭാഷയ്ക്കാണ് അംഗീകാരം.)

 

ഒരു മനുഷ്യൻ സ്വതന്ത്രമാക്കപ്പെടേണ്ടത് എന്തിൽ നിന്നൊക്കെയാണ്? തന്നെ ബന്ധിച്ചിടുന്ന എന്തിൽ നിന്നും! എൻ്റെ ജാതി, എൻ്റെ മതം.. എൻ്റെ ഭാഷ.. എൻ്റെ രാജ്യം .. ഇതിൽ നിന്നെല്ലാം വിടുതൽ നേടി വിശ്വമാനവികതയിലേക്ക് മനുഷ്യൻ ഉയരണം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഭാഷാഭിമാനത്തിനെതിരെ ഉയർത്തുന്ന ചില ചോദ്യങ്ങളാണ്.

ആദ്യ നോവൽ ഗോഡ് ഓഫ് സ്മോൾ തിങ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ ചോദിച്ചു: എന്തുകൊണ്ട് ആദ്യ നോവൽ മാതൃഭാഷയിലെഴുതിയില്ല? ഏതാണെൻ്റെ മാതൃഭാഷ ?അരുന്ധതി റോയി കുഴങ്ങിയിട്ടുണ്ടാകണം. ആദ്യ വാക്കുകൾ ഉച്ചരിക്കാൻ പഠിച്ചത് അസമിലെ തോട്ടം തൊഴിലാളികളിൽ നിന്നാണ്‌.ശ്ലീലമല്ലാത്ത വാക്കുകൾ.. ലൈംഗികാവയവങ്ങളുടെ പേരു ചൊല്ലിയുള്ള തെറി വാക്കുകൾ ഒക്കെ കുട്ടിക്കാലത്തു പഠിച്ചു വെച്ചു. അച്ഛൻ്റെ ഭാഷ ബംഗാളിയും അമ്മയുടെ മാതൃഭാഷ മലയാളവും അവരുടെ സംസാരഭാഷ ഇംഗ്ലീഷും.മലയാളം പഠിക്കാനുള്ള ശ്രമത്തിൽ നിന്ന് തെന്നിമാറി ഹിന്ദിയിലേക്കു കടന്നു.വിദേശത്ത് താമസമാക്കിയതോടെ ഇംഗ്ലീഷിൻ്റെ നിയന്ത്രണത്തിലായി.

ഏതാണ് ശ്രേഷ്ഠ ഭാഷ എന്നു ചോദിച്ചാൽ നമ്മുടെ മനസിലെ വികാരം ഏറ്റവും വ്യക്തമായി മറ്റൊരാളിലേക്കു പകരാൻ കഴിയുന്നതാണ് ശ്രേഷ്ഠ ഭാഷ എന്നു പറയേണ്ടി വരും.അതൊരു മൃദുമന്ദഹാസമാകാം, നിറകണ്ണുകളാകാം ഒരു കുഞ്ഞിൻ്റെ ചുണ്ടിൽ വിടരുന്ന ആദ്യ വാക്കുകളാകാം. ആയിരം മൃതവാക്കുകളെ സൂക്ഷിച്ചു വെച്ചു എന്നതുകൊണ്ട് ഒരു ഭാഷ ശ്രേഷ്ഠമാകുന്നില്ല.

മനുഷ്യനിർമ്മിത അതിരുകൾക്കുള്ളിൽ രാജ്യ സ്നേഹത്തെ വളർത്തിയെടുത്ത് അഹങ്കരിക്കുകയാണ് മനുഷ്യർ. അതിരുകൾ മാറുന്നില്ലായിരിക്കാം എങ്കിലും അവിടെ വസിക്കുന്നവർ മാറിക്കൊണ്ടേയിരിക്കും. എൻ്റേതാണെന്ന ചിന്ത മരണത്തോടെ അവസാനിക്കുന്നു. എൻ്റേതാണെന്നു കരുതിയിരുന്നതെല്ലാം പിന്നീടു മറ്റു പലരുടേതുമായി മാറുന്നു.

പുസ്തകത്തിലെ ചില ഇഷ്ടഭാഗങ്ങൾ ..

“ഒരേ ഭാഷ സംസാരിക്കുന്നവരെല്ലാം പരസ്പരം മനസിലാക്കുന്നവരായിരിക്കണം എന്നില്ല.”

“നമുക്ക് ഭാഷയ്ക്കു പുറത്തു താമസിക്കാൻ കഴിയുമോ? ഈ ചോദ്യം വാക്കുകളായോ വാക്യമായോ അവളിലേക്കു വന്നതല്ല. നിശബ്ദമായ, അവികസിതമായ രോദനമായി അവളിലേക്ക് അതു വന്നു ചേർന്നു.”

“പീഡിത നഗരങ്ങളുടെ മേൽ ഏതു ഭാഷയിലാണ് മഴ പെയ്യുന്നത്? ചോദ്യം പാബ്ലോ നെരൂദയുടേതാണ്.”

ആദ്യ ലേഖനം കഴിഞ്ഞാൽ പിന്നീടുള്ള വ രാഷ്ട്രീയ അപഗ്രഥനങ്ങളാണ്. അറിഞ്ഞു കൊണ്ടു തന്നെ ഞാനതിൽ നിന്നു വിട്ടു നിൽക്കുന്നു. എങ്കിലും വാചക ഭംഗികൊണ്ട് ആകർഷിച്ച ഏതാനും വാചകങ്ങൾ ..

“നോട്ടു നിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വപരീക്ഷണമായിരുന്നു.മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ .. എന്തു വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിൻ്റെ യൊക്കെ പരീക്ഷണം. വർണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാ തിരേകം പ്രകടിപ്പിച്ചു നോട്ടു നിരോധനത്തെ കൈ നീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തി നിന്നു.”

“അവകാശങ്ങൾക്കു വേണ്ടിയുള്ള അവകാശമാണ് പൗരത്വമെന്ന് ഹന്നാ ആ റെൻഡ്”

“കാശ്മീർ തുറക്കപ്പെട്ട നിലയ്ക്ക് ഇനി നമുക്ക് അവിടെ നിന്നു പുത്രവധുക്കളെ കൊണ്ടുവരാം.” ഒരു രാഷ്ട്രീയ നേതാവിൻ്റെ അഭിപ്രായ പ്രകടമാണ്.ഈ ആഭാസത്തിമിർപ്പുകളുടെ ആരവങ്ങൾക്കിടയിലും ഉയർന്നു കേൾക്കുന്നത് ഒരു ജനതയുടെ നിശബ്ദതയാണ്.പുത്രവധുക്കളായി വരണമോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യം ഭയം കൊണ്ട് നിശബ്ദമാക്കപ്പെടുന്നു….

വിലാസിനി രാജീവൻ

കൊടുമുടി ഭീമന്മാരെ ആസ്വദിക്കാം – ടൈഗർ ഹിൽ, ഡാർജീലിംഗ്

മലനിരകളുടെ റാണിയായ വെസ്റ്റ്ബംഗാളിലെ ഡാർജീലിംഗ്, അവിടുന്ന് 11 കിലോമീറ്റർ മാറി മനോഹരമായ ഒരു മലനിര. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ, യാത്രികരുടെ ഇഷ്ട്ട കേന്ദ്രമായ ടൈഗർ ഹിൽ. ടൈഗർ ഹില്ലിലേക്ക് നടത്തിയ എന്റെ യാത്രയേ ഇവിടെ കുറിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും പർവത നിരകൾ ആയ എവറെസ്റ്റിന്റെയും കാഞ്ചൻജങ്കയുടെ അതിമനോഹരമായ കാഴ്ച്ചകൾ തേടി ആണ് അതിരാവിലെ ടൈഗർ ഹിൽ ലക്ഷ്യമാക്കി യാത്ര ചെയ്തത്. ദൃശ്യ ഭംഗികൾക്ക് അപ്പുറം ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും പേറുന്ന ടൈഗർ ഹിൽ. നൂറ്റാണ്ടുകൾ ആയി പ്രദേശ വാസികളുടെയും യാത്രികരുടെയും പ്രധാന കേന്ദ്രമാണ് ഇവിടം.

ടൈഗർ ഹില്ലിനെ പറ്റി ആദ്യകാല പരാമർശങ്ങൾ ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ ആണ് സൂചിപ്പിച്ചിരിക്കുന്നത്. ബുദ്ധമത വിശ്വാസികളുടെ ആദ്യകാല തീർത്ഥാടന കേന്ദ്രവും പുണ്യ പുരാതന സ്ഥലവും ആയിരുന്നു ടൈഗർ ഹിൽ. പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്ത് പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സൈനീകർ ഈ സ്ഥലം കയ്യേറുകയും അവരുടെ സൈനീക ഔട്പോസ്റ്റ് ആയി മാറ്റുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ആക്കാലത്തെ ബ്രിട്ടീഷ് ഓഫിസർമാരുടെ പ്രിയപ്പെട്ട സ്ഥലം ആയി മാറി ടൈഗർ ഹിൽ. അത് അവരുടെ ഭരണ നീക്കങ്ങൾക്ക് സഹായകമായ സ്ഥലം എന്നതിൽ ഉപരി അതിന്റെ മനോഹാരിത തന്നെ ആയിരുന്നു കാരണം.

പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സൈന്യം സൈനീക നിരീക്ഷണങ്ങൾക്ക് ഈ സ്ഥലം ഉപയോഗിക്കുന്നു എങ്കിൽ പോലും പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു എന്നതും ശ്രദ്ധേയമാണ്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഒരു പ്രധാന യുദ്ധം നടന്ന സ്ഥലം കൂടെ ആണ് എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. പാകിസ്ഥാൻ ആർമ്മിയിൽ നിന്നും ടൈഗർ ഹിൽ തിരിച്ചു പിടിച്ചത് വലിയ നേട്ടം ആയി ചരിത്രങ്ങളിൽ രേഖപ്പെടുത്തുന്നു..

അതിരാവിലെ ആണ് ടൈഗർ ഹില്ലിലെ ഏറ്റവും മനോഹരമായ കാഴ്ച്ച. സൂര്യൻ ഉദിച്ചുയരുമ്പോൾ തെളിഞ്ഞു വരുന്ന എവറസ്റ്റ് – കാഞ്ചൻജങ്ക മലനിരകളുടെ ഏറ്റവും മനോഹരമായ കാഴ്ച്ച. താഴെ ഔട്പോസ്റ്റിൽ നിന്നും 80 രൂപ ടിക്കറ്റ് എടുത്ത് വേണം ടൈഗർ ഹിൽ കയറാൻ. നടന്നു കയറുക എന്നത് അത്രയ്ക്ക് എളുപ്പമല്ലാത്ത കൊണ്ട് മുകളിൽ വരെ മനോഹരമായ റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഒരു കാട്ട് വഴികളിലൂടെ കുത്തനെയുള്ള ഡ്രൈവിംഗ് ചെന്നെത്തിക്കുന്നത് ടൈഗർ ഹില്ലിന്റെ ഉച്ചിയിൽ ആണ്. മുകളിൽ യാത്രികർക്ക് വേണ്ടി പണി കഴിപ്പിച്ച വ്യൂ പോയിന്റുകൾ. കോടമഞ്ഞു ചതിച്ചില്ലെങ്കിൽ നമുക്ക് സാക്ഷ്യം വഹിക്കാൻ പറ്റുന്നത് ആകാശം മുട്ടെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾ ആണ്. മഞ്ഞു മൂടി പഞ്ഞിക്കെട്ട് പോലെ വെളുത്തിരിക്കുന്ന എവറസ്റ്റ്-കാഞ്ചൻജങ്ക മലനിരകൾ.

മേഘങ്ങളെ കീറി മുറിച്ചുകൊണ്ട് സ്വർണ്ണ നിറത്തിൽ കൊടുമുടികളിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ, ഇടക്ക് അവയെ മൂടാനായി എത്തുന്ന മേഘങ്ങളും കോടമഞ്ഞും. അവിടെ സ്ഥാപിച്ച ടെലിസ്കോപ്പിൽ 50 രൂപ ടിക്കറ്റ് നൽകിയാൽ അവയെ അടുത്ത് കാണാം. പക്ഷെ അതിന്റെ ആവശ്യം ഇല്ലാതെ തന്നെ അത്രയും മനോഹരമായി നമുക്ക് അവിടം ആസ്വദിക്കാൻ സാധിക്കും.

ടിബറ്റൻസംസ്ക്കാരം എടുത്തു പറയുന്നതാണ് അങ്ങോട്ടുള്ള വഴികൾ അത്രയും. ഇരു വസങ്ങളിലും മുകളിലും പാറി നടക്കുന്ന ടിബറ്റൻ ഫ്ലാഗുകൾ, ഇടയ്ക്ക് ചെറിയ ക്ഷേത്രങ്ങൾ, ഇരു വസങ്ങളിലും മൃഗങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സൂചന ബോർഡുകൾ, അപൂർവ്വമായ സസ്യ വൃക്ഷാദികൾ, പൂക്കൾ, കിളികൾ…

ടൈഗർ ഹിൽ ഒരു അത്ഭുതം ആണ്. അത് ചരിത്രം കൊണ്ടും കാഴ്ച്ചകൾ കൊണ്ടും. ഡാർജീലിംഗ് യാത്ര അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ ടൈഗർ ഹിൽ കൂടെ കീഴടക്കാതെ സാധിക്കില്ല.. ജീവിതത്തിൽ ഒരു തവണ എങ്കിലും ടൈഗർ ഹില്ലിന്റെ മുകളിൽ നിന്ന് ഒരു കപ്പ്‌ ചായ നുണഞ്ഞുകൊണ്ട് ആ തണുപ്പിൽ ദൂരെ തലയുയർത്തി നിൽക്കുന്ന കൊടുമുടി ഭീമന്മാരെ ആസ്വദിക്കണം.
ഹാ…. അതൊരു സുഖമുള്ള കാഴ്ചകളാണ്.

 

ശ്യാം സോർബ