വെറുതെ ഒരു കൊങ്കൺ റെയിൽ യാത്ര

പെട്ടെന്ന് ഇറങ്ങി തിരിച്ച, യാതൊരു ആസൂത്രണവും ചെയ്യാത്ത ഒരു യാത്രയെക്കുറിച്ചാണ് എഴുതി വയ്ക്കുന്നത്.

ട്രെയിനിൻ്റെ ഫൈനൽ ചാർട്ട് വരുന്ന ഏകദേശ സമയം കണക്കാക്കി ഒന്നു തിരഞ്ഞപ്പോൾ ഉഡുപ്പിയിലേക്ക് 14 ടിക്കറ്റ് പച്ചകത്തി കിടക്കുന്നു.

ഉഡുപ്പിയെങ്കിൽ ഉഡുപ്പി. വെറുതെയൊന്ന് അവിടം കറങ്ങി, പ്രസിദ്ധമായ മസാലദോശ കഴിച്ച് മടങ്ങാം.

കൊണ്ടുവരുമ്പോൾ ഗംഭീര ഭംഗിയും, മണവുമൊക്കെയുള്ള, തിന്നുതുടങ്ങി പകുതിയെത്തുമ്പോഴേക്കും വേണോ വേണ്ടേ എന്ന മട്ടിപ്പുണ്ടാക്കി, അവസാനം വരെ ആസ്വാദിച്ച് തിന്നാൻ പറ്റാത്ത ഒന്നാണ് എനിക്ക് ഇന്നത്തെ കാലത്തെ മസാലദോശ. അല്പം സങ്കടത്തോടെയാണെങ്കിലും പണ്ടത്തെ രുചിയോർത്ത് ഇന്നും ഇടയ്ക്ക് വാങ്ങിക്കും. പരാജയപ്പെടും. ഇത്തവണ ഉഡുപ്പിയിൽ നിന്നാകട്ടെ.

തൃശൂരിൽ നിന്ന് വെളുപ്പിന് 6.20ന് ഉഡുപ്പിക്ക് കയറി. ഷൊർണ്ണൂരെത്തിയപ്പോൾ അങ്കോള എന്ന സ്ഥലത്തെക്കുറിച്ച് ഒരു ചിന്ത കയറി കൊളുത്തി. അന്നാ അവിടെ വരെ ഒന്നു പോയാലോ?

കണക്ഷൺ ട്രെയിൻ ചുറ്റിക്കാനിടയുണ്ട്. ലേറ്റായാൽ മാറി കയറാനുള്ളത് കറക്റ്റ് സമയത്തെത്തും എന്ന പതിവും നിലനില്ക്കുന്നുണ്ട്.

ഒരു മണിക്കൂർ വ്യത്യാസത്തിൽ അങ്കോളയ്ക്ക് ഉഡുപ്പിയിൽ നിന്ന് സെക്കൻ്റ് ക്ലാസ് ടിക്കറ്റ് കിട്ടി.

ഇത് ലേറ്റായിരുന്നു. പക്ഷെ മംഗാലാപുരം കഴിഞ്ഞുള്ള ലൈനിൽ മൂപ്പിലാൻ കയറിയപ്പോൾ സമാധാനമായി. മറ്റവൻ ഈ ലൈനിൽ പിന്നിലേ വരൂ.

അങ്കോളയിലെത്തി. അവിടെയങ്ങനെ സ്ഥലം കാണാനുള്ള യാതൊരു ഉദ്ദേശ്യവുമില്ല. ഈ യാത്ര കൂടുതൽ സമയം ഇന്ത്യൻ റെയിവേക്കായി നീക്കിവച്ചിട്ടുള്ളതാണ്.. അവരോടൊപ്പമായിരിക്കും കൂടുതൽ നേരം.

വ്യത്യസ്തത എന്നെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവത്തതാണ്.

അങ്കോളയ്ക്കുള്ള യാത്രക്കിടയിൽ വരാൻ പോകുന്ന രണ്ടാമത്തെ അർദ്ധരാത്രിക്ക് ഉഡുപ്പിയിൽ നിന്ന് തൃശൂർക്ക് റിട്ടേൺ ടിക്കറ്റ് എടുത്തിട്ടു. വെയ്റ്റിംഗ് ലിസ്റ്റാണ്. കൺഫോം ആയികൊള്ളും.

അങ്കോളയിൽനിന്ന് കാരി ഇഷാദ് മാങ്ങ തേടി പിടിച്ചു. ഗംഭീരം. അത് തന്നെ ആണോന്ന് ഉറപ്പില്ല. അവിടെ അങ്ങനെയൊരു പ്രസിദ്ധ മാങ്ങയുണ്ടെന്നറിയാം.എന്തായാലും ടേസ്റ്റിയാണ്.

യാന ഗുഹലോകത്തേക്ക് ഒന്നു പോയാലോ എന്ന ഇടയ്ക്കു കയറി വന്ന ചിന്തയെ സൗത്ത് ഗോവയിലെ പാലോലം ബീച്ചും, ഗോകർണ്ണചിന്തയും ഒരുമിച്ച് വന്ന് തകർത്തു കളഞ്ഞു.

ഒന്ന് ഒഴിവാക്കിയാൽ രണ്ടു സ്ഥലത്തെത്താം. അങ്കോള, കുമ്ത, ഗോകർണ്ണം എന്ന സ്ഥലത്തു നിന്ന് ഏകദേശം തുല്ല്യ ദൂരമാണ് യാനഗുഹലോകത്തേക്ക്.

വായ്ത്താളം കൊണ്ട് കുറച്ച് അകലെയായി അങ്കോളയിൽ ഒരു മുറി തരപ്പെടുത്തി. അന്തിയുറങ്ങാൻ. ഇവിടെ നിന്നും വെളുപ്പിന് 4.20ന് ഗോകർണ്ണത്തേക്ക് ഒരു ട്രെയിനുണ്ട്. മാത്രമല്ല അങ്കോളയിൽ വേറെ സ്ഥലമെങ്ങാനും കണ്ടാൽ മാങ്ങ തിന്നാൻ വേണ്ടി മാത്രം തൃശൂരിൽ നിന്നെത്തിയ ആളെന്ന പേര് പോയ്കിട്ടും. അതേതായാലും വേണ്ട.

ഇടയിൽ വിട്ടുപോയ ഒന്നുണ്ട്. മംഗലാപുരത്തു നിന്ന് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒപ്പം സീറ്റിലുണ്ടായിരുന്നു. കന്നട ഭാഷക്കാർ. അവർ പാലിച്ച പൊതുമര്യാദ വളരെ ഇഷ്പ്പെട്ടു.
അവരുമായി ഒന്നു സംസാരിച്ചിരുന്നു. ഉഡുപ്പി എത്തിയപ്പോൾ ഒരു ചെറുപുഞ്ചിരി അവർക്കായി കൊടുത്ത് ഞാനിറങ്ങി. എന്നും തോന്നുന്ന മാനസികാവസ്ഥ. ഈ ജന്മത്തിലിനി അവരെ കാണാനിടയില്ല. കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ച് പൂർത്തിയാക്കാതെ വിട്ടുപോയ ചിലരായിരിക്കും അടുത്ത് വന്ന് കുറേ നേരം ഇരുന്ന് ഇങ്ങനെ മാഞ്ഞു പോകുന്നത്.

ചിന്തകൾ എങ്ങോട്ടെക്കെയാണ് പാറി പറക്കുന്നത്. ഗോകർണ്ണത്ത് അതിരാവിലെ എത്തി. ഗോകർണ്ണത്തു നിന്ന് ബസ്സ് കിട്ടുന്നിടത്തേക്ക് 75 രൂപയെന്ന് ഓട്ടോക്കാർ പറഞ്ഞു. അവിടെ വിലപേശൽ ഏൽക്കില്ല എന്നു മനസ്സിലായി. പറ്റിക്കുന്നതിൽ അവർ ഒറ്റക്കെട്ടായിരിക്കും. അതിനെ മറികടക്കാൻ അവിടെ വിട്ട് കുറച്ചു ദൂരത്തേക്ക് നടക്കണം. വിജനമായിടത്തു നിന്ന് അവിടേക്ക് എത്ര ദൂരമെന്നറിയില്ലല്ലോ. അറിഞ്ഞു കൊണ്ട് വിട്ടുകൊടുക്കുന്നവൻ വിജയിക്കുന്നുവെന്നല്ലേ? ഒരുവട്ടം ഏതായാലും കയറാം. ഒരു റോഡിൽ എത്തിച്ച് അയാൾ മടങ്ങി. നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.

അവിടെ കുറച്ചധികം നേരം നില്ക്കേണ്ടി വന്നു.ബസ്സ് കിട്ടി ഗോകർണ്ണ സ്റ്റാൻ്റിലേക്ക്. അടച്ചിട്ട കടകൾക്കിടയിലൂടെ വലിയ ആൾബഹളമില്ലാത്ത ഗോകർണ്ണ തെരുവിലൂടെ വെറുതെ കുറെനേരം നടന്നു.
നിറയെ കടകളുള്ള സ്ഥലമാണ്. ആ നടത്തം പതിവുള്ളതാണ്. ഇടവഴികളുടെ അറ്റങ്ങൾ കണ്ടെത്തി മനസിലാക്കി വയ്ക്കും. ഓടി രക്ഷപ്പെടാനെങ്കിലും ഉപകരിയ്ക്കുമല്ലോ?

ഇടക്കിടെ മഴയുണ്ട്.ശക്തമായതും…നൂൽമഴയും.

100 മീറ്റർ അകലെയായി കടലാണ്. അവിടന്ന് ഇടത്തോട്ട് കുറച്ചധികം നടന്നാൽ ഒരു ക്ഷേത്രവുമുണ്ട്.

ഇനി ഗോകർണ്ണത്തു നിന്ന് കാനകൊണയിൽ എത്തണം. പാലോലം ബീച്ചിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അവിടെ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് ഗണപതിയുടെ വരവ്. ആളുകൾ ഒഴിഞ്ഞിടത്ത് ഇരിക്കുന്ന ശീലമുള്ള എൻ്റടുത്തേക്ക് ക്ഷണിക്കാതെ കയറിവന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ.

50 മിനിറ്റ് ലൈറ്റായെത്തുന്ന ട്രെയിൻ വരുന്നതുവരെ ഇയാളെ സഹിക്കേണ്ടതില്ല എന്നാണ് ചിന്തിച്ചത്.
എഴുന്നേല്ക്കാൻ ഒരുമ്പെടുമ്പോൾ അയാളുടെ ചോദ്യം. ‘തും… കേരള ആദ്മിയേ..”.

“ആ..”

ഗണപതിയുടെ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ട്.. വീർത്തിട്ടുണ്ട്.കണ്ടാൽ തന്നെയറിയാം ആൾ വെടിപ്പല്ല എന്ന്.
സാധാരണ ഇത്തരം ആളുകളെ ഒഴിവാക്കുകയാണല്ലോ ചെയ്യാറ്. എന്തോ ആ പാത പിൻതുടരാൻ തോന്നിയില്ല.
ഗണപതി തുടർന്നു. “ആ കാണുന്ന വീടിൻ്റെ പുറകിലുള്ളതാണ് എൻ്റെ വീട്.”
ഞാൻ നോക്കിയപ്പോൾ ആ റെയിൽവേ സ്റ്റേഷൻ്റെ മുന്നിലുള്ളത് ഒരു അർദ്ധവട്ടമെന്ന പോലെ മലയാണ്.
അതായത് ട്രാക്കിനും മലയ്ക്കും ഇടയിലായി കുറച്ചു വീടുകൾ. അതെനിക്ക് ഗണപതിയിൽ ഒരു വിശ്വാസമുണ്ടാക്കി. വേറൊന്നും കൊണ്ടുമല്ല. ഒരു വീടൊക്കെ ഉള്ളവനല്ലേ?

ഉരുൾപൊട്ടലിൻ്റെ സംഹാര താണ്ഡവം ദൃശ്യമാധ്യമങ്ങളിൽ കണ്ട ഭയപ്പാടുള്ളതുകൊണ്ട് ഇവിടെ എങ്ങനെ എന്ന് പെട്ടെന്ന് ചോദിച്ചു. “ഗംഗാവലി നദി. ഇതർ സേ കിത്തനാ ദൂർ ഹേ??” എൻ്റെ അന്നേരത്തെ ഭാഷയാണ്.
ലോറിപ്പെട്ട കാര്യം മേൽപറഞ്ഞ ഹിന്ദിയിൽ ഞാൻ ചോദിക്കുകയുണ്ടായി.

അവന് കന്നഡയേ അറിയൂ. ഹിന്ദി മുറിഹിന്ദിയാണ്. രണ്ടു പേർക്കും ഭാഷ പൊട്ടലും ചീറ്റലുമായി മാത്രം അറിയുന്നതുകൊണ്ട് ഇവിടെ വലിപ്പചെറുപ്പ പ്രശ്നമില്ല.

നെറ്റിയിലെ മുറിവ് അടിച്ചു വീലായി കാൽ തെറ്റി വീണ് ഉണ്ടായതാണെന്ന് പറഞ്ഞു. എങ്ങനെയാണ് വീണത് എന്ന് എനിക്കായി വീണ്ടും ആവിഷ്കരിക്കാനും ഗണപതി ശ്രദ്ധിച്ചു. വിശ്വസനീയം. അത് വിശ്വസിച്ചില്ലെങ്കിൽ ഞാൻ ജീവിച്ചിരിന്നിട്ട് കാര്യമില്ല.

മണ്ണിടിച്ചിലും, ലോറി അകപ്പെട്ടതും അവനറിയാം. ഇവിടെയല്ല ബൈന്ദൂരിനടുത്താണ് സംഭവം എന്നു പറയുകയുണ്ടായി. അത്യാവശ്യം വിവരമുള്ളവനാണ്. ജോലിയെന്താണെന്ന് ചോദിച്ചപ്പോൾ ഇവിടത്തെ റെയിൽവേയിലെ കാൻ്റീനിൽ ആണെന്ന്.

ഇടയ്ക്ക് കടന്നുപോയ അവിടത്തെ ജോലിക്കാരിലൊരാൾ സ്നേഹത്തോടെ അയാളെ ശാസിക്കുന്നുണ്ട് വീണതറിഞ്ഞ്. അയാൾ വളരെ കാര്യമായിതന്നെ ഗണപതിയെ പരിഗണിക്കുന്നതു കണ്ടപ്പോൾ, അതുവരെ ചെറിയ കൊമ്പത്തായിരുന്ന ഞാൻ താഴെയിറങ്ങി.

നല്ല വസ്ത്രധാരണത്തിനുള്ളിൽ,, മുഖങ്ങൾക്കിടയിൽ മൃഗീയ ചിന്തയുള്ളവരുണ്ടെങ്കിൽ,,
ഭംഗിയില്ലാത്ത വസ്ത്രധാരണത്തിനുള്ളിൽ,,മുഖങ്ങൾക്കിടയിൽ സത്യസന്ധരായ മനുഷ്യസ്നേഹികളും ഉണ്ടാകും. ജീവിതപശ്ചാത്തലം കണ്ട് അളന്നങ്ങനെ ചിട്ടപ്പെടുത്താൻ വരട്ടെ.

ഒരു മനുഷ്യായുസ്സിലെ ഏറ്റവും ചെറിയ മണിക്കൂർ ഞാൻ ചിലവഴിച്ച.. അല്ല ബോറടിപ്പിക്കാതെ കടത്തിവിട്ട ഗണപതിക്ക് നന്ദി. വീണുവീർത്ത മുഖം പഴയപോലെയായി, നല്ല വസ്ത്രമണിഞ്ഞ് ചിരിച്ചങ്ങനെ നില്ക്കുന്ന ഗണപതിയെ ഗോകർണ്ണത്തെ കാൻറീനിൽ വച്ച് എന്നെങ്കിലും കാണുമാറാകട്ടെ. അനുമതിയോടെ ഒരു ഫോട്ടോയുമെടുത്ത് കാനകൊണയിലേക്ക് ഞാൻ ട്രെയിൻ കയറി.

കൊറോണക്ക് ശേഷം ആളുകൾ തുമ്മുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന മനോരോഗം കൂടെയുള്ളതുകൊണ്ട് കൂടെയിരിക്കുന്ന ഒരുവൻ്റെ രണ്ടു തുമ്മൽ എന്നെ പതുക്കെ അവിടന്ന് എഴുന്നേല്പിച്ചു. പിന്നെയാണ് UKക്കാരൻ ചുളളൻ മുന്നിൽ വരുന്നത്. തുമ്മൽ ഇല്ല. കയറിയങ്ങ് പരിചയപ്പെട്ടു. യാത്രയിൽ എനിക്ക് കിട്ടാറുള്ള ആതിഥ്യമര്യാദ കുറച്ച് അദ്ദേഹത്തിനും വിളമ്പാം.
മുറിഇംഗ്ലീഷ് കൈവശമുണ്ടുതാനും.

ചുള്ളന് ഞാനൊരു ഉപദേശം കൊടുത്തു. യാതൊരു കാരണവശാലും ട്രെയിനിലെ ടോയ്‌ലെറ്റിലേയ്ക്ക് ഓടി കയറരുത്. ഒരു തഞ്ചത്തിലും താളത്തിലും അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോന്ന് തിരഞ്ഞു വേണം കയറാൻ. ചുള്ളൻ ചിരിച്ചു. അനുമതിയോടെ ഒരു ഫോട്ടോ എടുത്തു.

പാലോലം ബീച്ച്. നല്ല വെയിലാണ്. നോർത്തിലെ കല്ലൻകുത്ത് ബീച്ചിനോളം മനോഹരമായി തോന്നിയില്ല.
തിരക്കിടം ഇഷ്ടപ്പെടാത്തവർക്ക് ചേരും. വിദേശികൾ ധാരാളമുണ്ട്. രണ്ടു കഷ്ണം ദേഹത്തുചുറ്റി കിടക്കുന്നവർക്കരികിലൂടെ 3 സെക്കൻ്റിനപ്പുറം അവരെ നോക്കാതെ കടന്നുപോകാൻ ഞാൻ ശ്രദ്ധിച്ചു.

അപ്പോഴാണ് വലയിൽ നിന്ന് മീനിനെ വേർപ്പെടുത്തുന്ന ചിലരെ കണ്ടത്. അസാധാരണ കാഴ്ചയൊന്നുമല്ല.
കിണറും, മീനും എവിടെ കണ്ടാലും ഒന്നു എത്തിനോക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അങ്ങ് ഗോവയിലെ പാലോലം ബീച്ചിൽ നിന്ന് ഒരു ചിത്രം ഞാൻ പകർത്തി.. അയിലപിടുത്തം

വ്യത്യസ്തയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അങ്കോളയിലെ കാരി ഇഷാദ് മാങ്ങയ്ക്ക് സൗത്ത് ഗോവയിലെ പലോലം ബീച്ചിലെ മീൻപിടുത്തം ചെക്ക്.

ചാൾസ് കെ എസ്.

നമുക്ക് മരുഭൂമികളിൽ ചെന്ന് രാപ്പാർക്കാം…

 

രാജസ്ഥാനിലെ ജൈസാൽമീരിൽ നിന്നും ഖുറി ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. നേർരേഖ പോലെ തോന്നിക്കുന്ന നീണ്ട പാത, ജൈസൽമീർ നഗരത്തിൽ നിന്ന് അകന്നകന്നു പോകുന്തോറും വഴി കൂടുതൽ വിജനമായി മാറുന്നു. അസ്സഹനീയമായ ചൂടാണ്, ഉഷ്ണകാറ്റും പൊടിയും മുഖത്തേക്ക് അടിച്ചു വീശുന്നു.

റോഡിനിരുവശവും അധികം ഉയരം വെക്കാത്ത മുൾചെടികൾ അങ്ങിങ്ങായി കാണാം, ഒരൊറ്റ മനുഷ്യ ജീവിയെയും കാണാനില്ല.

വരണ്ട ഉഷ്ണകാറ്റ്‌ കൊണ്ടുള്ള ബൈക്ക് യാത്ര ഒരേ സമയം ആസ്വാദ്യവും അത് പോലെ ബുദ്ധിമുട്ടേറിയതുമാണ്. വഴിയരികിൽ വണ്ടി നിർത്തി വെള്ളം കുടിക്കാൻ പോലും ഒരു തണൽ മരം കാണാത്ത അവസ്ഥ.

മണിക്കൂറുകൾ നീണ്ട യാത്രകൊടുവിൽ ഒരു ഗ്രാമം എന്ന് തോന്നിക്കുന്ന ഒരിടത്തെത്തി. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ കാണാം. ഇവിടുത്തെ കെട്ടിടങ്ങൾക്കൊക്കെ ഒരേ ആകൃതിയും നിറവുമാണ്. സ്വർണ നിറമുള്ള കല്ലുകൾ ചെത്തിയെടുത്തു നിർമിച്ച മനോഹരമായ കൊച്ചു വീടുകൾ. ദൂരെ നിന്ന് നോക്കുമ്പോൾ തവിട്ട് കലർന്ന മഞ്ഞ നിറമുള്ള ഈ കെട്ടിടങ്ങൾ കാണാൻ നല്ല ഭംഗിയാണ്.

ഗ്രാമത്തിന് നടുവിൽ കണ്ട ഒരു കുഞ്ഞു മരത്തിനടിയിൽ ബൈക്ക് നിർത്തി കുറച്ചു സമയം വിശ്രമിച്ചു യാത്ര തുടരാൻ തീരുമാനിച്ചു. മരം എന്നൊന്നും പറയാൻ പറ്റില്ല, ഒരാൾ പൊക്കം മാത്രമുള്ള ഒരു മുൾ ചെടി..

ഖുലിയ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.ഇസ്ലാം മത വിശ്വാസികൾ കൂടുതലായി താമസിക്കുന്ന ഗ്രാമമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.ഗ്രാമത്തിലെ വീടുകളുടെ മുകളിൽ മീലാദ് നബി എന്ന് അറബിയിൽ എഴുതിയ കൊടികൾ കാണാം. മൗലിദ് മാസം ആയതിനാലാവും.

മരത്തിനിടയിലെ ഞങ്ങളുടെ ഇരുപ്പ് കണ്ടു കുറച്ചു കുട്ടികൾ ചുറ്റും കൂടി. ബാഗിൽ ഉണ്ടായിരുന്ന മുട്ടായികൾ അവർക്ക് കൊടുത്തപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷം. കുട്ടികളെല്ലാവരും മിടുക്കരാണ്, ചിലർ യൂണിഫോം ഇട്ടിരിക്കുന്നു, സ്കൂളിൽ എന്തോ പരിപാടി ആയതിനാൽ ഇപ്പൊ ക്ലാസ്സ്‌ ഇല്ല എന്നാണവർ പറഞ്ഞത്.ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കേരളത്തെ പറ്റിയായി മക്കളുടെ ചോദ്യങ്ങൾ. ഇവിടുത്തെ കാലാവസ്ഥ, മഴ, കടൽ, മരങ്ങൽ, കാട് തുടങ്ങിയ കാര്യങ്ങളെല്ലാം മക്കൾ വലിയ അത്ഭുതത്തോടെ കേട്ടിരുന്നു.
ഭൂരിപക്ഷം കുട്ടികൾക്കും പഠിച്ചു അധ്യാപകർ ആവാനാണ് താല്പര്യം, ഡോക്ടർ ഒക്കെ ആവാൻ ഒരുപാട് പഠിക്കണം, അദ്ധ്യാപകൻ ആവാൻ കുറച്ചു പഠിച്ചാൽ മതി എന്നാണ് അവരുടെ വാദം.

ഖുലിയ ഗ്രാമവാസികൾ അധികവും കൽ പണിക്കാരും ഒട്ടക സഫാരിക്കാരുമാണ്. ഇവിടുത്തെ മിനുസമുള്ള കല്ലുകളിൽ അവർ മനോഹരമായ കൊത്തുപണികൾ നടത്തുന്നു. കുറച്ചു പേര് കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന സാം മണൽ പരപ്പിൽ സഞ്ചാരികൾക്കായി ഒട്ടക സഫാരിയും നിശാ ക്യാമ്പും സംഘടിപ്പിച്ചു ജീവിതമാർഗം കണ്ടെത്തുന്നു

ഖുലിയയിലെ മക്കളോട് സംസാരിച്ചിരുന്നു സമയം ഒരുപാടു വൈകി. എത്ര പെട്ടെന്നാണ് ഒരാത്മബന്ധം അവരുമായി ഉണ്ടായത്. വീണ്ടും വരാംഎന്ന ഭംഗി വാക്കും പറഞ്ഞു ഞങ്ങൾ ഖുറി ലക്ഷ്യമാക്കി നീങ്ങി.

ഖുറിയുടെ പേര് എഴുതിയ മൈൽ കുറ്റികളിൽ കിലോമീറ്ററുകൾ കുറഞ്ഞു കുറഞ്ഞു വന്നു . ഒടുവിൽ മൂന്നോ നാലോ കടകൾ മാത്രമുള്ള ഒരു ചെറിയ അങ്ങാടിയിൽ എത്തിച്ചേർന്നു.

ഇന്നത്തെ രാത്രി താമസിക്കാനുള്ള ബാധൽജിയുടെ വീട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ബാധൽജി ഖുറി ഗ്രാമത്തിലെ ഒരു കർഷകനാണ്. വീടിനോട് ചേർന്ന് ചെറിയ ഹോംസ്റ്റെ നടത്തുന്നു. ബാധൾജിയുടെ വീട് തന്നെയാണ് ഹോം സ്റ്റെ ആയി മാറിയിരിക്കുന്നത്. വീടിനോട് ചേർന്നു തനത് രാജസ്ഥാൻ ശൈലിയിൽ മൺകുടിലുകൾ പണിതിട്ടുണ്ട്.

ബാധൽജി ഒരടിപൊളി മനുഷ്യനാണ്.ഒത്തിരി ആർഭാടങ്ങളൊക്കെയുള്ള മരുഭൂമിയിലെ ക്യാമ്പിങ് ടൂറിസത്തോടെ അദ്ദേഹത്തിന് വലിയ താല്പര്യം ഇല്ല. രാജസ്ഥാനിലേക്ക് വരുന്നവർ ഗ്രാമീണർക്കിടയിൽ താമസിച്ചു ഇവിടുത്തെ ജീവിതവും സംസ്കാരവുമെല്ലാം മനസ്സിലാക്കണമെന്നാണ് മൂപ്പരുടെ വാദം.

പ്രധാനമായും രണ്ട് തരത്തിലുള്ള താമസ സൗകര്യങ്ങയാണ് ബാദൽ ഹോമിൽ ഉല്ലത്. ഒന്നാമത്തേത് ബാധൽ ജിയുടെ വീട്ടിൽ, അതായത് മൺ കുടിലിൽ താമസിക്കാം, താല്പര്യമുണ്ടെങ്കിൽ കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന മരുഭൂമിയിലേക്ക് ഒട്ടക സഫാരി നടത്തി സൂര്യസ്ത്മയം കണ്ടു തിരികെയെത്താം. അവരുടെ വീട്ടിൽ വെച്ചുണ്ടാക്കിയ ഭക്ഷണമെല്ലാം കഴിച്ചു അന്ന് രാത്രിയവിടെ താമസിക്കാം.

രണ്ടാമത്തെ ഓപ്ഷൻ കുറച്ചു സഹസികമായതാണ്, ബാധൽ ഹോമിൽ നമ്മുടെ ബാഗുകൾ എല്ലാം വെച്ച് ഒരു രാത്രി മരുഭൂമിയിൽ തങ്ങാനാവശ്യമായ വസ്ത്രങ്ങളും പുതപ്പും പാചകത്തിനുള്ള പാത്രങ്ങളുമെല്ലാം എടുത്ത് ഒട്ടകപ്പുറത്തേറി മരുഭൂമിയിലേക്ക് പോകാം. സൂര്യസ്തമായതിനു മുന്നേ അവിടെയെത്തി, ഭക്ഷണം ഉണ്ടാക്കി അന്ന് രാത്രി മരുഭൂമിയിൽ കിടന്നുറങ്ങാം

വിജനമായ മരുഭൂമിയിൽ ഒരു രാത്രി, കൂട്ടിനു മറ്റാരുമില്ല. ഒരു സഹായത്തിനായി ഒട്ടക സഫാരിക്കാരൻ ആ പരിസരത്തു ഉണ്ടാകുമെന്ന് മാത്രം. അല്പം പേടി തോന്നിയെങ്കിലും ഞങ്ങൾ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു.

വിജനമായ മരുഭൂമിയിൽ , ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി മണൽ പരപ്പിൽ കിടന്നുറങ്ങുക. പരിമിതമായ സൌകര്യങ്ങൾ ഉപയോഗിച്ച് അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കുക,മരുഭൂമിയിലെ സൂര്യോദയം കണികണ്ടുണരുക.. എന്ത് സുന്ദരമായ അനുഭവം ആയിരിക്കുമല്ലേ!?

ആവശ്യ സാധനങ്ങളും പാത്രങ്ങളുമൊക്കെയെടുത്തു രണ്ട് ഒട്ടകപ്പുറത്തേറി ഞങ്ങൾ മരുഭൂമിയിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു പൊതു കിണറിനടുത്തു ഒട്ടകങ്ങളെ നിർത്തി നിർത്തി കന്നാസുകളിൽ വെള്ളം നിറച്ചു. തനി രാജസ്ഥാൻ ഗ്രാമീണ ജീവിതങ്ങളുടെ നേർ കാഴ്ച തന്നെയായിരുന്നു ആ പൊതു കിണർ.

കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും തലയിൽ കുടവുമെന്തി നടന്നു വരുന്ന സാരിത്തുമ്പ് കൊണ്ട് മുഖം മറച്ച രാജസ്ഥാനി സ്ത്രീകൾ. കുടങ്ങളിൽ വെള്ളം നിറച്ചു ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ കുടങ്ങൾ ഒന്നിന് മുഖളിൽ ഓരോന്നായി വെച്ച് അവരുടെ ദൂരെയുള്ള വീട്ടിലേക്ക് നടന്നു പോകുന്നു. കുടിവെള്ള ക്ഷാമത്തിന്റെ എറ്റവും മാരകമായ കാഴ്ച ഈ പൊതുകിണറിനടുത്തു നിന്നാണ് കണ്ടത്. ഇവരുടെ വീടിനടുത്തു ഇത്തരത്തിൽ പൊതു കിണറുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉണ്ടാക്കാൻ ശ്രമിക്കാമല്ലോ എന്നൊരാശയം ഗ്രീമീണനോട് പങ്കു വെച്ചപ്പോൾ ശുദ്ധജലം ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങൾ വളരെ കുറവാണെന്നും വെള്ളം പെട്ടെന്ന് വറ്റിപോവാൻ സാധ്യതയുള്ളതിനാലാണ് പൊതുകിണറുകളിൽ മോട്ടോർ ഉപയോഗിച്ച് ജലവിതരണം നടത്താതെന്നും അദ്ദേഹം പറഞ്ഞു. റേഷൻ പോലെ കുടങ്ങളിൽ കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദയനീയ മുഖങ്ങൾ നേർത്ത സാരിത്തുമ്പിനുള്ളിലൂടെ വ്യക്തമായി കാണാം.

ഞങ്ങളുടെ ഒട്ടകസഫാരിക്കാരൻ ഒരു ചെറിയ പയ്യനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. പൊതുകിണറിനു അടുത്ത് ഒട്ടകങ്ങൾ നിർത്തി അവിടെയുള്ള സ്ത്രീകൾക്ക് വെള്ളം കോരി കൊടുത്താണ് അവൻ യാത്ര പുനരാരംഭിച്ചത് . ആ ഗ്രാമീണ സ്ത്രീകളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് അവനു ചെറിയൊരിഷ്ടം ഉള്ളത് പോലെ അവന്റെ നോട്ടത്തിലും ഭാവത്തിലും തോന്നിയിട്ടുണ്ട്. ഒന്നും സംസാരിക്കാതെ ആ മേലുഞ്ഞുങ്ങിയ പെൺകുട്ടിക്ക്‌ നേരെ കണ്ണെറിഞ്ഞു അവൻ തന്റെ ഇഷ്ടം അറിയിക്കുന്നു.സഞ്ചാരികളോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന ആ യുവാവിനെ വലിയ ആരാധനയോടെ ആ പെൺകുട്ടി നോക്കി നിൽക്കുന്നു. പരസ്പരം സംസാരിക്കാതെ, ആ രണ്ട് ഗ്രാമീണ ജീവിതങ്ങൾ ഒരുപാടു കാലമായി ഇങ്ങനെ കണ്ണ് കൊണ്ട് പ്രണയിക്കുന്നുണ്ടാവാം.. ഒരുപക്ഷെ ഇതെല്ലാം എന്റെ തോന്നലുമാവാം.

സൂര്യസ്തമായതിനു തൊട്ട് മുന്നേ മരുഭൂമിയിൽ എത്തി.ഖുറിയിലെ മണൽപരപ്പുകൾ പൊതുവെ ശാന്തമാണ്. മണൽപരപ്പിലൂടെ ചീറിപായുന്ന വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളൊന്നുമില്ലാതെ തനിച്ചിരുന്നു മരുഭൂമി ആസ്വദിക്കാം..

ഞങ്ങൾ മാത്രം..

മരുഭൂമിയിലെ സൂര്യസ്തമയം ഒരടിപൊളി കാഴ്ച തന്നെയാണ്. ഒട്ടകങ്ങളുടെ പാശ്ചാത്തലത്തിൽ ചുവന്നു തുടുത്ത സൂര്യൻ മരുഭൂമിയിൽ നിന്നകന്നു മറയുന്നു

രാത്രി വെളിച്ചത്തിന് മൊബൈൽ ഫ്ലാഷ് ആയിരുന്നു ഉപയോഗിച്ചത്. പക്ഷെ സമയം പോവുന്തോറും മരുഭൂമി കൂടുതൽ തെളിഞ്ഞു വന്നു.പൂർണ ചന്ദ്രൻ ശോഭയിൽ രാത്രി കാഴ്ച വ്യകതമായി കാണാൻ സാധിക്കുന്നുണ്ട്.

അവിടെയിരുന്നു ഭക്ഷണം ഉണ്ടാക്കി ഒട്ടകക്കാരനോടൊപ്പം ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പകൽ പോലെയല്ല, രാത്രിയിൽ ചെറിയ തണുപ്പൊക്കെയുണ്ട് . കൊണ്ട് വന്ന പുതപ്പ് നിലത്തു വിരിച്ചാണ് കിടപ്പ്. ആകാശത്തു നിറയെ നക്ഷത്രങ്ങൾ, പൂർണ ചന്ദ്രൻ, പാശ്ചാത്തലത്തിൽ ഒട്ടകങ്ങൾ തീറ്റ തേടി നടക്കുമ്പോൾ അവയുടെ കഴുത്തിൽ അണിഞ്ഞ മരകഷ്ണങ്ങൾ കൂട്ടിയിടുക്കുന്ന ശബ്ദവും. എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്രയും മനോഹരമായ ഒരു രാത്രി

ഉറക്കം വരാതെ, ആകാശവും നോക്കി ഞങ്ങൾ അവിടെ കിടന്നു.. ഇടക്കെപ്പോഴോ ഉറങ്ങി വീണു. പലപ്പോഴും ഞെട്ടി എണീറ്റു, വീണ്ടും ഉറങ്ങാതെ മാനം നോക്കി കിടന്നു.

ഉദയ സൂര്യകിരണങ്ങൾ കണ്ണിൽ തട്ടിയപ്പോൾ പല്ല് തേപ്പും ചായ കുടിയും കഴിഞ്ഞു ഞങ്ങൾ തിരികെ പുറപ്പെട്ടു.
പ്രഭാതം കർമങ്ങൾ നിർവഹിക്കാൻ ബാധൽ ഹോമിൽ എത്തണം.തലേ ദിവസം പോയ വഴിയിലൂടെയല്ല രാവിലത്തെ പോക്ക്.പോകുന്ന വഴിയിൽ അവന്റെ പ്രേമഭാജനം ഒരു ഇഷ്ടിക കളത്തിലിരുന്നു തന്റെ സഹപ്രവർത്തകരോടൊപ്പം ട്രാക്റ്ററിലേക്ക് ഇഷ്ടിക പെറുക്കിയിടുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഒരിക്കൽ കൂടി ദയനീയ നോട്ടതിനാൽ തങ്ങളുടെ പ്രണയ സന്ദേശങ്ങൾ കൈമാറി.

മറ്റൊരു മരുഭൂദിനത്തെ വരവേൽക്കാൻ ഖുറി ഗ്രാമം തയ്യാറാവുകയാണ്..

 

സുഹൈൽ സുഗു

ഹേമജ്വാലം

തീപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രവ്യവസായത്തെകുറിച്ച്‌ കൂടുതൽ എന്തുപറയാനാണ്? അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നു കാലാകാലമായി കേട്ടുകൊണ്ടിരുന്നതെല്ലാം ഒരു റിപ്പോർട്ടായി എഴുതിവയ്ക്കപ്പെട്ടു എന്നത് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പിന്നെ അതിനുശേഷമുള്ള വെളിപ്പെടുത്തലുകളും. മുൻപും വെളിപ്പെടുത്തലുകളും, കേസുകളും, അപവാദങ്ങളും, കുറ്റാരോപണങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടെന്തായി? ആരെയെങ്കിലും ശിക്ഷിച്ചോ? പണവും, പവറും, പിടിയും ആവോളം കൂടെയുള്ളവർ എന്ത് പേടിക്കാനാണ്? കുറെ രാമൻപിള്ളമാരും, നരിമാൻമാരും, മുകുൾ റോഹ്‌തഗിമാരും കുറച്ചുകൂടി ധനികരാകും എന്നൊഴിച്ചാൽ, അധികമൊന്നും സംഭവിക്കാനിടയില്ല. ചിലതുകൂടി സംഭവിച്ചേക്കാം. ടി.വി. ചാനലുകൾ TRP റേറ്റിംഗ്‌കൂട്ടി പരസ്യവരുമാനം കൂട്ടും. ചില യൂട്യൂബ് ചാനലുകളും, യൂട്യൂബർമാരും കാശുണ്ടാക്കും. ശേഷം ചിന്ത്യം!

ചില ചോദ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്? മേൽപ്പറഞ്ഞ കോലാഹലങ്ങളൊക്കെക്കൊണ്ട് സ്ത്രീസുരക്ഷ ഉറപ്പിക്കാമോ? സ്ത്രീകൾക്കു പേടികൂടാതെ തൊഴിലെടുക്കാൻ കഴിയുമോ? സിനിമാ വ്യവസായം നന്നാകുമോ?

‘ഇല്ല’ എന്നാണെനിക്കു തോന്നുന്നത്. കാരണം നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്. ദോഷം പറയുന്നതല്ല. നമ്മുടെ സാമൂഹിക, സാംസ്കാരിക, നിയമ, ഭരണരീതികളും, ഘടനയും ഒക്കെ അങ്ങനെയാണ്. ഒരുദാഹരണം പറയാം. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്‌ൻസ്‌റ്റെയ്‌നെതിരെ രണ്ടായിരത്തിപതിനേഴു ഒക്ടോബറിൽ പീഡന ആരോപണങ്ങളുണ്ടാകുന്നു. എൺപതോളം നടികൾ പരാതിയുമായെത്തി. കേസ് ആയി. മാർച്ച്‌ രണ്ടായിരത്തിൽ അയാളെ 23 വർഷം തടവിനായി ശിക്ഷിച്ചു. ഇപ്പോൾ ജയിലിൽ. മൂന്നുവർഷം കൊണ്ട് തീരുമാനമായി. മാതൃകാപരം. ഈ മാതൃക ഇവിടെ സ്വീകരിക്കപ്പെടുമോ? ഇല്ല എന്നാണുത്തരമെങ്കിൽ വീണ്ടും മേൽപ്പറഞ്ഞപോലെ ക്രിമിനൽ വക്കീലൻമ്മാരുടെടെയും, ടി.വി. ചാനലുകളുടെയും, യൂട്യൂബ് ചാനലുകളുടെയും ഉന്നമനം ഉണ്ടാകും. ഇതിനിടയിൽ നിയമത്തിനുമുന്നിൽ എത്തിപ്പെടേണ്ട തെളിവുകളൊക്കെ എങ്ങോട്ടോ അലിഞ്ഞുപോകും. മൊഴികൾ മാറിമറിയും. പത്തിരുപതു വർഷങ്ങൾകഴിഞ്ഞു തെളിവുകളില്ലാതെ ആരെ ശിക്ഷിക്കാനാണ്?

ചലച്ചിത്ര വ്യവസായം പണത്തിന്റെയും പവറിൻ്റെയും ഗ്ലാമറിൻ്റെയും ലോകമാണ്. അത് സമൂഹത്തിന്റെ നേർപരിഛേദമല്ല. പണത്തിനും പവറിനും ഗ്ലാമറിനും വേണ്ടി ഏങ്ങനെ മനുഷ്യൻ്റെ ചിന്തകളും ബുദ്ധിയും പ്രവർത്തിക്കുന്നോ, അതൊക്കെ അവിടെയുണ്ട്. പണവും, പവറും, ഗ്ലാമറും കൂടുമ്പോൾ ജീവിതത്തിൻ്റെ ലഹരിയും ആസ്വാദ്യതയും കൂടും. ലഹരികൂടുമ്പോൾ ചിന്തയും, വിവേകവും കുറയും. നാലുചുമരുകളുടെ സ്വകാര്യതയിൽ ആരും എന്തും ചെയ്യും. ആണും, പെണ്ണും. ചിലതു പുറത്തുവരും. ഇതു കേൾക്കാൻ ആളുകൾ മാധ്യമങ്ങളുടെ മുന്നിൽ അടയിരിക്കും. കുറച്ചു നാൾ. പുതിയൊരു വെളിപ്പെടുത്തൽ വരുന്നതുവരെ എല്ലാവരും എല്ലാം മറക്കും. ഇതിനുവേണ്ടി പോരാടുന്നവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, അവസരങ്ങൾ ഇല്ലാതെയാകും. എല്ലാം വിസ്‌മൃതിയിലേക്കു മറയും. പിന്നെ പുതിയ തലമുറകളും, പുതിയ വിവാദങ്ങളും. ലോകാവസാനംവരെ ഇതുതന്നെയായിരിക്കാം.

അതിനു കാരണമെന്തായിരിക്കും?

നമ്മൾതന്നെയാണതിനു കാരണക്കാർ! നമ്മൾ ജീവിക്കുന്ന സമൂഹം തന്നെയാണ് ഇതിനൊക്കെ കുടപിടിക്കുന്നതും, തൃണവൽക്കരിക്കുന്നതും, മറന്നുകളയുന്നതും, പൂഴ്ത്തിവെക്കുന്നതും, ചിലപ്പോഴൊക്കെ ആഘോഷിക്കുന്നതും. സ്വന്തമായൊരു അനുഭവം വരുന്നതുവരെ ടിവിയിലും യൂട്യൂബിലുമൊക്കെ നിറംപിടിപ്പിച്ച കഥകൾ കണ്ടാസ്വദിക്കുന്നവരുമാണ് നാമെല്ലാം. അതുവരെ ഇതൊക്കെ മറ്റുള്ളവരുടെ കഥകളും, ദുർവിധിയുമായും മാത്രം നമ്മൾ കാണും. ചിലപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടും. വേറൊന്നും ചെയ്യാൻ വഴിയില്ല.

സ്ത്രീസുരക്ഷ ലോകത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അത് ഹനിക്കപ്പെടുന്നത് ഗ്ലാമർകൂടിയ സിനിമാ രംഗത്തായതുകൊണ്ട്, അതിനെ വലുതാക്കിക്കാണാനോ ചെറുതാക്കിക്കാണാനോ പാടില്ല. എവിടെ നടക്കുന്നു എന്നതിലല്ല, എന്ത് നടക്കുന്നു എന്നതാണ് പ്രധാനം. വെളിപ്പെടുത്തലുകൾ നടത്തുന്ന സിനിമാ പ്രവർത്തകർക്കുണ്ടാകുന്നതുപോലെയോ, അതിൽ കൂടുതലോ അനുഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതൊക്കെ നാം സൗകര്യപൂർവ്വം മറന്നുപോകുന്നതെന്താണ്? അത് മറ്റുള്ളവരുടെ മാത്രം പ്രശ്നങ്ങളാകുന്നിടത്താണ്, ഇവയൊക്കെ വീണ്ടും ഉണ്ടാകുന്നതും നമ്മളിലേക്ക് എത്തുന്നതും. ഒരു സമൂഹമായി, ഒറ്റക്കെട്ടായി നാമെന്താണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്തത്‌?

പിഞ്ചുകുഞ്ഞുങ്ങളെ ബലാൽക്കാരം ചെയ്തു കെട്ടിത്തൂക്കുന്നവരുടെ ജാതിയും, മതവും, പാർട്ടിയും നോക്കി മാത്രം പ്രതികരിക്കുന്നവരാണ് നമ്മൾ. ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരായ യുവതികളെപ്പോലും പിച്ചിച്ചീന്തുന്നവരുടെ സ്റ്റേറ്റ് ഓഫ് മൈൻഡ് (State of Mind) അല്ല, സ്റ്റേറ്റ് (സംസ്ഥാനം) ആണ് നമ്മുടെ പ്രതികരണങ്ങളുടെ മാനദണ്ഡം. ഒരേ രീതിയിയിൽ നടക്കുന്നു സ്ത്രീചൂഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ മാത്രം അന്ധരാകുകയും അത് ഉത്തരേന്ത്യയിൽ നടക്കുമ്പോൾ കവിത ചമക്കുകയും, പാടുകയും ചെയ്യുന്നവരാകുന്നു നമ്മൾ. നമ്മളെങ്ങനെ നമ്മളായെന്ന് വല്ലപ്പോഴുമെങ്കിലുമോർത്തു നോക്കാം.

ഗ്ലാമർ കൂടുന്നിടത്തെ മാത്രം സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലരാകുന്നവരാകരുതു നമ്മൾ. അത് കുറഞ്ഞയിടങ്ങൾ മറന്നുപോകുകയുമരുത്. ടിവിയിലും യൂട്യുബിലും ചാനൽ ചർച്ചകൾ കണ്ടു പ്രബുദ്ധരാകുമ്പോൾ സ്വന്തം വീട്ടിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നുകൂടി അന്വേക്ഷിക്കുന്നവരാകണം നമ്മൾ. നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീകൾക്കും സുരക്ഷയുണ്ടോയെന്നു കൂടി ഉറപ്പുവരുത്തണം. നാട്ടിൽ സ്ത്രീസുരക്ഷയില്ലെങ്കിൽ അതിനു കാരണക്കാർ ഞാനും നിങ്ങളും കൂടിയാണെന്ന് മനസ്സിലാക്കണം.

നാട് നന്നാകണമെങ്കിൽ നാട്ടാരും നന്നാകണം. നിയമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സുരക്ഷിതം അല്ലെന്നു അറിയാവുന്ന തൊഴിലിടങ്ങളിൽ ജാഗ്രത പാലിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റുസുരക്ഷിതമായ തൊഴിലുകൾ നേടാനുള്ള അറിവും കഴിവും സമ്പാദിച്ചു മുന്നേറണം.

“I am no longer accepting the things I cannot change. I am changing the things I cannot accept.” — Angela Davis

സുമേഷ് രാമചന്ദ്രൻ

ദുരന്ത താഴ്വരകളിൽ ജീവി(മരി)ക്കുന്നവർ…

നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷപ്പെട്ടവരെയോർത്തുകൊണ്ട് തുടങ്ങട്ടെ. ഇപ്പോഴും ആരാലും കണ്ടെത്തപ്പെടാനാകാതെ ഭൂമിയുടെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഹതഭാഗ്യർ. അവർക്കുവേണ്ടിയാണീ എഴുത്ത്. മഴപെയ്യുമ്പോൾ പരവേശപ്പെട്ട പാവങ്ങൾ. ജീവിക്കാൻ വേണ്ടി മലകളിലും താഴ്വരകളിലും കൃഷിചെയ്തു മണ്ണിനോട് പടവെട്ടി ഒരുരാത്രി ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിനടിലായിപ്പോയ പച്ചമനുഷ്യർ. ഒരിക്കലും കണ്ടെത്തപ്പെടാനാകാതെ, സ്വന്തം വീടുതന്നെ കല്ലറയാക്കേണ്ടിവന്നവർ.

അവർ മാധവ ഗാഡ്‌ഗിലിൻ്റെ റിപ്പോർട്ട് വായിച്ചിട്ടുണ്ടാവില്ല. ഗാഡ്‌ഗിലിനെയും കസ്തൂരിരംഗനെയും മാറിമാറി തെറിവിളിക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യപരിപാടികളെക്കുറിച്ചു ചിന്തിക്കാനും സമയം കിട്ടിയിട്ടുണ്ടാവില്ല. പള്ളിയുടെയും പട്ടക്കാരുടെയും കൂടെനിന്നിട്ടുമുണ്ടാകാം. ക്വാറികളിലേക്കു പോയിവരുന്ന ട്രക്കുകൾ കൂടിവരുന്നത് കാണുമ്പോൾ, കൗതുകത്തിൽ കൂടുതൽ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. അവരുടെ നാട്ടിൽ ഓരോവർഷവും പുതുതായി പൊങ്ങിവരുന്ന വമ്പൻ റിസോർട്ട് ഹോട്ടലുകളും, അവിടുത്തെ കൃത്രിമ തടാകങ്ങളും കണ്ട് നാടിൻ്റെ വികസനത്തെയോർത്ത് അഭിമാനം കൊണ്ടിരിക്കാം. പത്തുമിരുപതും മണിക്കൂറുകൾ കൊണ്ട് പെയ്തിതിറങ്ങിയിരുന്ന മഴമേഘങ്ങൾ, ഇപ്പോൾ തിടുക്കത്തിൽ അരമണിക്കൂറുകൊണ്ട് പെയ്തുപോകുന്നതെന്ത് എന്നറിയാത്തവരായിരുന്നിരിക്കാം.

മാധവ ഗാഡ്‌ഗിലും കൂട്ടരും പറഞ്ഞ പരിസ്ഥിതി അതിലോല മേഖലകളിലേതിലാണ് തൻ്റെയും കുടുംബത്തിൻ്റെയും വാസം എന്നും തിട്ടമില്ലാതെ, ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയിരുന്ന സാധുക്കൾ. ദുരന്തങ്ങളെ അവസരങ്ങളാക്കുന്നവരെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരിക്കാം, നേരിട്ടറിയാൻ വഴിയില്ല. കാരണം അവരിപ്പോൾ മണ്ണിനടിയിലായ വീടുകൾക്ക് കൂട്ടുകിടക്കുകയാണല്ലോ. ജീവൻ രക്ഷപെട്ടു മുകളിൽ നിന്ന് എല്ലാ ആശയുംനശിച്ചു വാവിട്ടുകരയുന്നവർക്കും അതുകാണാൻ മനസ്സുണ്ടാവില്ല, സമയവും.

തങ്ങൾ മരിച്ചു മരവിച്ചു കിടക്കുന്ന വീടുകൾക്കും, മണ്ണിനും, കല്ലിനും, കോൺക്രീറ്റ് കൂനകൾക്കും, ഉടഞ്ഞ വാഹങ്ങൾക്കും മുകളിൽ വിവാദങ്ങളൊഴിയാത്തത് അവർ അറിയുന്നുണ്ടാവില്ല. കുറച്ചുനാളുകൾക്കുശേഷം എല്ലാം മറന്നു, വീണ്ടും ജീവിക്കാനുള്ള പെടാപ്പാടിൽ, കൊണ്ടും, വാങ്ങിയും, കരഞ്ഞും, മഴവന്നാൽ ഉള്ളുരുകി പ്രാർത്ഥിച്ചും, ജീവിക്കാൻ പോകുന്ന, ദുരന്തംകണ്ടു മരവിച്ചുനിൽക്കുന്ന വെറും മനുഷ്യരെക്കുറിച്ചും അവരെന്തു ചിന്തിക്കാൻ? തനിക്കു താഴെ ഇതുപോലെ പല നിലകളിൽ മണ്ണിൽ  വീടോടെയലിഞ്ഞുപോയവരെക്കുറിച്ചും അറിയുന്നുണ്ടാവില്ല. അവരിപ്പോഴും ഉറക്കത്തിലാണെന്നു വിചാരിച്ചുകൊള്ളും. ഒരിക്കലും ഉണർന്നു കാണാൻ കൊള്ളില്ലാത്ത വിവാദങ്ങൾക്കു നേരെ അവരെന്തിന് കണ്ണുതുറക്കണം.

സുരക്ഷിതമായ നഗരങ്ങളിലും, ഭരണസിരാകേന്ദ്രങ്ങളിലെ കുളിരുകോരുന്ന ഓഫീസ് മുറികളിലുമിരുന്നു ദുരന്തനിവാരണം നടത്തുന്നവരെ ക്കുറിച്ചു അവർക്കിനി ഓർക്കേണ്ട കാര്യമില്ല. നിങ്ങൾ പലതലമുറകളായി അടിയിലേക്ക് മൂടപ്പെടുമ്പോൾ അവർക്കു അവരുടെ വരും തലമുറകെളെക്കുറിച്ചു കൂടി ചിന്തിക്കണ്ടേ? “വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന” എന്നതത്വം അവരെക്കാളും നന്നായറിയുന്ന ആരുണ്ട്? അവർ ഒരു ചെറിയമാറ്റം മാത്രമേ ഈ നിർവചനത്തിൽ വരുത്തിയിട്ടുള്ളൂ. ‘നിയന്ത്രിക്കുന്ന’ എന്ന ഒറ്റവാക്ക് അങ്ങ് എടുത്തുമാറ്റി.

അവർക്കിനിയിതൊന്നും ഓർത്തു കരയേണ്ട കാര്യമില്ല. അവർ ഉറങ്ങിക്കോട്ടെ.

***************************

എല്ലാ രാഷ്ട്രീയ കക്ഷികളും (പി. റ്റി. യെ ഓർത്തുകൊണ്ടു തന്നെ) ഒരുപോലെ എതിർക്കണമെങ്കിൽ മാധവ ഗാഡ്‌ഗിലും കൂട്ടരും ഉണ്ടാക്കിയ 500 പുറങ്ങളിലെ ആ റിപ്പോർട്ട് സത്യങ്ങളുടെ ഒരു കൂമ്പാരമാകണം. ആ കൂമ്പാരത്തെ എതിർത്ത്, മണ്ണിന്റെയും കല്ലിന്റെയും പ്രളയക്കൂമ്പാരമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് നേരെ കണ്ണടച്ചുകൊണ്ടു, ഇരുട്ടുമാത്രം കണ്ടുകൊണ്ടു സംസാരിക്കുന്ന, ആ വയോവൃദ്ധൻ പ്രൊഫസർ, ഗാഡ്‌ഗിലിനെ ഈയടുത്തകാലത്തു ടിവിയിൽ കണ്ടു. എന്തൊക്കയോ സത്യങ്ങൾ വീണ്ടും വിളിച്ചുപറയുന്നു. കണ്ണടച്ച് സംസാരിക്കുന്ന അയാൾ പറയുന്നത് കേൾക്കുന്ന ഏതു കുഞ്ഞിനും മനസ്സിലാകും ആരാണ് ശരിക്കും കണ്ണടച്ചു ഇരുട്ടാക്കുന്നതെന്ന്.

ഇനിയെന്ത്? ഇനിയെന്താകാൻ? സാധാരണ മനുഷ്യർ വീണ്ടും മരിക്കും. വിവാദങ്ങൾ വീണ്ടും വരും, പോകും. രണ്ടുമൂന്നാഴ്ചകൾ മാധ്യമങ്ങൾ ദുരന്തകഥകൾ പറഞ്ഞു പൊലിപ്പിക്കും. കീർത്തിമാന്മ്മാരും കീർത്തിമതികളും മതിയാവോളം അവിടെ വരും, കോടികൾ കൊടുക്കും. ദുരന്തത്തിൽപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട, ഭൂമിയും സ്വത്തും സത്വവും നഷ്ടപ്പെട്ടവരെ തോളോടു ചേർക്കും, മാറോടു ചേർക്കും. ബാക്കിയുള്ളവരൊക്കെ പുതിയ വാർത്തകൾക്കും ദുരന്തങ്ങൾക്കും പുറകേ പോകും. ദുരന്തനായകർ വീണ്ടും തിരഞ്ഞെടുക്കപ്പെടും.

നാട്ടിലെ സാധാരണ മനുഷ്യർ മാത്രം തങ്ങളുടെ സഹജീവികളെ അകമഴിഞ്ഞ് സഹായിക്കും. അവർ സർക്കാർ കണക്കുകൾ ചിലപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കില്ല. കണക്കുവായിക്കുന്ന സമയമുണ്ടെങ്കിൽ ഒരു ജീവൻ രക്ഷിക്കാം. അവർക്കു ഗാഡ്‌ഗിലിന്റെയും കസ്തൂരിരംഗൻറെയും റിപ്പോർട്ടുകൾ വായിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല, ആ സമയമുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കാണണം എന്നുപറഞ്ഞു അലറിക്കരയുന്ന രണ്ടുകുട്ടികൾക്കു കൂട്ടിരിക്കാം, എന്തെങ്ങിലും പറഞ്ഞവരെ സമാധാനിപ്പിക്കാം.

പക്ഷെ അവർക്കൊന്നറിയാം. ഇനിയും ഉരുൾപൊട്ടും. മഴവന്നാൽ അവരുടെ നെഞ്ചുകൾ കൂടുതൽമിടിക്കും. അടുത്ത മഴ വരുന്നതും കാത്തു നെടുവീർപ്പിടുന്ന സാധാരണക്കാരാണവർ. മരിക്കുന്നതുവരെ അവർക്കും ജീവിക്കണ്ടേ?

സുമേഷ് രാമചന്ദ്രൻ

സമാന്തരങ്ങൾ

പാർക്ക് വിജനമായിരുന്നു. സായാഹ്നത്തിൻ്റെ വിഷാദം കലർന്ന നീണ്ട നിഴലുകൾ ഇരുട്ടിലേക്ക് ഒഴുകിയെത്തിത്തുടങ്ങി..ബോഗൻ വില്ലയുടെ അരികുപറ്റി സിമൻ്റ് ബെഞ്ചിലിരുന്ന് അയാൾ ഫോണെടുത്ത് കുറച്ചു സമയം ആലോചനയിലാണ്ടു.

‘തൻ്റെ സന്ദേശങ്ങൾക്ക് മറുപടിയില്ലാതായിട്ട് ഒരു മാസമായിരിക്കുന്നു. അവസാനമായി കണ്ടു മുട്ടിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ അയാൾ ഒരു ശ്രമം നടത്തി.

‘അതും ഈ പാർക്കിൽ വെച്ചായിരുന്നു. അന്നു പാർക്ക് ഇതുപോലെ നിശബ്ദമായിരുന്നില്ല. പാർക്കിനെ ചുറ്റിയുള്ള പാതയിലൂടെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയുള്ള ഒരു വൃക്ഷം ചൂണ്ടി ആതിരപറഞ്ഞു: നിറയെ പൂക്കൾ മാത്രം .ഇലകളുണ്ടെന്നു തോന്നുകയേയില്ല. ആകെ പിങ്കു വർണ്ണം. അതിൻ്റെ ചുവട്ടിലും കുങ്കുമം വിതറിയതു പോലെ പൂക്കൾ വീണിട്ടുണ്ട്. പക്ഷേ ദൂരക്കാഴ്ചയിലെ ഭംഗി അടുത്തു ചെന്നാൽ കാണില്ല. ചില ജീവിതങ്ങൾ പോലെ…

“എന്തു പറ്റി?” ഒന്നുമില്ലെന്ന വൾ തലയിളക്കി.

“സുരക്ഷിതമായൊരു ജീവിതം ആരു തന്നാലും അയാളൊടൊപ്പം പോകാൻ ഞാൻ ഒരുക്കമാണ്. പ്രായം.. സൗന്ദര്യം .. മതം ..ഒന്നും എനിക്കു പ്രശ്നമല്ല.സാമ്പത്തികം പോലും പക്ഷേ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ആളാകരുത്.”

“ആരതി എന്നെ വിട്ടു പോകുന്നത് എനിക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല.” അയാൾ അവളെ നോക്കി മന്ദഹസിച്ചു.

തോളറ്റം മുറിച്ചിട്ട മുടി. ഇരുനിറം സൗമ്യമായ വാക്കും ചിരിയും. കൂടാതെ ..എന്താണു പറയേണ്ടതെന്ന് അയാൾക്കറിയില്ല.. ഒരു വിജ്ഞാനിയുടെ പ്രകാശം നിറഞ്ഞ മുഖവും.. അങ്ങനെയാണ് അപ്പോൾ തോന്നിയത്.

“നമുക്ക് ലിവിംഗ് ടുഗതറിനെക്കുറിച്ച് ആലോചിച്ചു കൂടെ?” നിയമാനുസൃതമായൊരു വിവാഹം എളുപ്പമല്ലെന്ന് അയാൾക്കറിയാമായിരുന്നു.

“നോ.. നെവർ. ഉത്തരവാദിത്വ മൊന്നുമില്ലാതെ പെണ്ണുടലിനെ ഉപയോഗപ്പെടുത്താൻ ആണുങ്ങൾ കണ്ടു പിടിച്ചതാണ് അത്. ” ആരതി ദൃഢമായ സ്വരത്തിൽ പറഞ്ഞു.

”ലിവിംഗ് ടുഗതർ ഇഷ്ടപ്പെടുന്ന പെണ്ണുങ്ങളുമുണ്ടല്ലോ ”
“അതൊരു പക്ഷേ ആണധികാരത്തിൽ നിന്നു മാറി നിൽക്കാനാകും. ആണധികാരം അതിരുലംഘിക്കാതെ നോക്കാൻ എനിക്കറിയാം.”

“രണ്ടു പേരും ഏറെ നേരം നിശബ്ദരായിരുന്നു. അയാൾക്കൊരു ഭാര്യയുണ്ടെന്നും വലിയ കുഴപ്പമില്ലാത്ത ഒരു വിവാഹ ജീവിതമാണ് അയാളുടേതെന്നും ആരതിയ്ക്കറിയാം .ജീവിതത്തിൻ്റെ ഏതു വളവിൽ വെച്ചാണ് അവർ ഒരു പ്രണയച്ചുഴിയിൽ പെട്ടതെന്ന് അറിയില്ല. കാലുകൾ നിലത്തുറപ്പിക്കാൻ രണ്ടു പേരും ശ്രമിച്ചതാണ്. പക്ഷേ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഹൃദയതാളം പോലെ പ്രണയം പിടഞ്ഞു കൊണ്ടിരുന്നു.

ഫോണെടുത്ത് ആതിരയെ ഒരിക്കൽക്കൂടി വിളിച്ചു നോക്കിയാലോ എന്നാലോചിക്കുമ്പോഴാണ് മറ്റൊരു നമ്പർ കണ്ണിൽ പെട്ടത്.പണം കൊടുത്താൽ ആരെ വേണമെങ്കിലും കൊന്നു തരുന്നൊരു ക്വട്ടേഷൻ സംഘത്തിൻ്റേതായിരുന്നു ആ നമ്പർ.

മന്ത്‌ലി കോൺഫറൻസുകഴിഞ്ഞ് ഈർഷ്യയും നൈരാശ്യവും ഉള്ളിലൊതുക്കി ഉച്ചവെയിലിൽ നടക്കുമ്പോൾ സഹപ്രവർത്തകൻ പറയുകയായിരുന്നു .. അവർക്കു വേണ്ടത് ബിസിനസ്സിൽ മുന്നേറ്റവും ലാഭവും. നമ്മുടെ ജീവിതം അവർ വിലക്കെടുക്കുകയാണ്. ഇങ്ങനെയുള്ളവരെ ചിലപ്പോൾ കൊന്നു കളയാൻ പോലും തോന്നിയിട്ടുണ്ട്. എൻ്റെ കൈയിൽ അങ്ങനെയൊരു നമ്പറുണ്ട്.

പറഞ്ഞത് തമാശയായിട്ടാണെങ്കിലും ആവശ്യം വരുമെന്നു പറഞ്ഞ് മഹേശ് ആ നമ്പർ തൻ്റെ ഫോണിൽ സേവു ചെയ്തു വെക്കുകയായിരുന്നു. ആ വ ശ്യം വന്നിട്ടില്ല: വരികയുമില്ലെന്ന് അയാൾക്ക് ഉറപ്പാണ്. എന്നിട്ടും അറിയാതെ ആ നമ്പറിൽ വിരലമർത്തി.

മറുഭാഗത്തു നിന്നൊരു കിളിനാദമുയർന്നു. “കോൻ ഹേ ?”

“ഞാൻ….” മഹേശൊന്നു പതറി.

“രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ.” ഫോൺ കട്ടായി .

എന്താണു ചെയ്തതെന്ന് ഓർത്ത് ഒരു നിമിഷം അയാൾ വിറങ്ങലിച്ചിരുന്നു.ഒരു ശത്രു വിനെ നോക്കുന്നതു പോലെ ഫോണിൽ വെറുപ്പോടെ നോക്കി ആ നമ്പർ മായ്ച്ചുകളഞ്ഞു.

ആ സംഭവത്തിനു ശേഷം ആരതി അയാളുടെ മനസിലെ പിടി അയച്ചു തുടങ്ങി. വേണമെന്നു കരുതിയാലും ഓർമ്മകൾ അധികനേരം മനസിൽ തങ്ങിനിൽക്കാതെയായി. അപ്പോഴാണ് ആ ഫോൺ കോൾ വീണ്ടും വന്നത്. വിളിക്കുന്നത് ആരാണെന്ന അയാളുടെ ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു ..

“നിങ്ങളുടെ പേര് മഹേശ് കുമാർ. അടുപ്പമുള്ളവർ മഹിഎന്നു വിളിക്കും.നിങ്ങൾ ക്രിസ്റ്റൽ ക്ലിയർ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. റാംനഗറിൽ പത്താം നമ്പർ സ്ട്രീറ്റിൽ, കോവിലിനു സമീപം ലോട്ടസ് അപ്പാർട്ടുമെൻ്റിൽ താമസിക്കുന്നു. ഭാര്യ മാലതി. ഈ അടുത്ത കാലത്ത് ആരതിയെന്നൊരു സ്ത്രീയുമായി അടുപ്പത്തിലാണ്‌. അവർക്കു വേണ്ടി നിങ്ങൾ ഭാര്യയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാർജ് അഞ്ചു ലക്ഷമാണ്. മൂന്നു മാസമാണ് കൃത്യനിർവ്വഹണത്തിന് ഞങ്ങളാവശ്യപ്പെട്ടുന്ന സമയം. ഒ.കെ. ഫോൺ കട്ടായി .

തിരിച്ചുവിളിക്കാനും എനിക്കു നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും അറിയിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വെറുതെയായി. ഓരോ വിളിയും അങ്ങനെയൊരു നമ്പർ നിലവിലില്ലെന്നു അയാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യ ജീവിതത്തിനു മീതെ മനുഷ്യാതീതമായൊരു ശക്തിയുടെ ഇടപെടൽ. അങ്ങനെയാണ് അയാൾക്കു തോന്നിയത്..

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന അവസരത്തിലാണ് മഹേശിനെ അന്വേഷിച്ച് ഒരാൾ അവിടെ വന്നത്. മഹേശിനെ ഒന്നു നോക്കി ഒന്നും പറയാതെ അയാൾ പോവുകയും ചെയ്തു. അയാൾ പോയ ഉടനെ പ കുതി ദിവസത്തെ അവധിയെടുത്ത് മഹേശ് തൻ്റെ അപ്പാർട്ടുമെൻ്റിലേക്കു കുതിച്ചു. അവിടെ ബാൽക്കണിയിൽ അയാളുണ്ടായിരുന്നു. ഏതാനും യൂക്കാലിപ്റ്റ്സ് കുപ്പികൾ നിരത്തി വെച്ച് അയാൾ ഭാര്യയുമായി വിലപേശുകയാണ് ..

അന്നു രാത്രി ഭക്ഷണം കഴിഞ്ഞ് ഒരു മിച്ചൊരു ബെഡ്ഡിൽ കിടക്കുമ്പോൾ ഏറെ കാലത്തിനു ശേഷം അയാൾ ഭാര്യയ്ക്കഭിമുഖമായി കിടന്നു.മനസിനെ ഞെരിക്കുന്ന വേദനയെ അയാൾ ചുംബനങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ ഉറക്കത്തിനു തൊട്ടു മുമ്പായി അയാൾ പറഞ്ഞു.

“നാളെ രാവിലെ മാലതിനാട്ടിലേക്കു പോകുന്നു.”

“ഇത്ര പെട്ടെന്ന് ?”

“നീ ഇവിടെ സുരക്ഷിതയല്ലെന്നൊരു തോന്നൽ.”.

രാവിലെ കലാശിപ്പാളയത്തിൽ നിന്നും വടകരയ്ക്കുള്ള ബസിൽ അയാൾ അവളെ യാത്രയാക്കി. അയാൾ പറഞ്ഞു കൊണ്ടിരുന്നു…. ഭക്ഷണം കഴിക്കാൻ നിർത്തുമ്പോൾ കൂടെയിറങ്ങി ഭക്ഷണം കഴിക്കണം. അടുത്തിരിക്കുന്ന സ്ത്രീ തലശ്ശേരിക്കാണ്‌. പേടിക്കാനൊന്നുമില്ല. ആറു മണിക്കൂമുമ്പ് ബസ് ഇരിട്ടിയിലെത്തും.. അവൾ എല്ലാറ്റിനും തല കുലുക്കി സമ്മതമറിയിച്ചു. മഹേശ് ബസിൽ നിന്നിറങ്ങിയപ്പോൾ എത്ര ശ്രമിച്ചിട്ടും കണ്ണുകൾക്ക് പിന്തുടരാതിരിക്കാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ടു നീങ്ങിയപ്പോൾ തൻ്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് മാലതിക ണ്ണടച്ചു കിടന്നു.പറയാൻ ബാക്കി വെച്ച രണ്ടു മൂന്നു വാക്കുകൾ ശിരസ്സറ്റതു പോലെ മനസിൽ പിന്നെയും പിന്നെയും പിടഞ്ഞു കൊണ്ടിരുന്നു. താൻ എത്ര മാത്രം സ്നേഹിച്ചു .. എത്ര മാത്രം വിശ്വസിച്ചു. എന്നിട്ടും ..തനിക്കൊന്നുമറിയില്ലെന്നാണ് മഹേശ് കരുതിയിരിക്കുന്നത്.ആ മുഖത്ത് വിരിയുന്ന അകാരണമായ ചിരിയുടേയും സന്തോഷത്തിൻ്റെയും കാരണം പോലും ഉള്ള കൊണ്ടറിയുന്നവളാണു താൻ ..

സിനിമയുടെ ആരവങ്ങളുമായി ബസ് മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.ചുരത്തിലെവിടെയോ റോഡു ബ്ലോക്കായി. അക്ഷമയോടെ യാത്രക്കാരെല്ലാം പൂറത്തിറങ്ങിയിട്ടും മാലതി തൻ്റെ സീറ്റിൽ തന്നെയിരുന്നു. അവൾക്ക് അക്ഷമയില്ലായിരുന്നു. തിരക്കും. വനത്തിലെ ഇരുട്ട് റോഡിലേക്കു പടരുന്നത് വെറുതെ നോക്കിയിരുന്നു.

ഇരിട്ടിയിലെത്തി ഒരു മിൽമാ ബൂത്തിനരികിലായി ബസ്‌ നിർത്തി. വെളിച്ചത്തിൻ്റെ ചെറിയ തുരുത്തുകളെ ഒഴിവാക്കി അന്ധകാരം നിറഞ്ഞൊഴുകി. ഭാരമുള്ള ബാഗ് കഷ്ടപ്പെട്ടാണ് മാലതി സ്റ്റെപ്പു വരെ വലിച്ചിറക്കിയത്. സ്റ്റെപ്പിലെത്തിയപ്പോൾ പിന്നിൽ നിന്നാരോ ബാഗെടുക്കാൻ സഹായിക്കുന്നത് മാലതിയറിഞ്ഞു. തിരിഞ്ഞു നോക്കിയില്ല. യൂക്കാലിയുടെ മണം അവളെ പൊതിഞ്ഞു. വളക്കൊന്ന യു ടെ ഇരുട്ടിൽ ഒതുക്കിയിട്ട ഓട്ടോയിലേക്ക് അവളെ നയിച്ചുകൊണ്ട് അയാൾ പറഞ്ഞു: ദീദിക്കു പോകേണ്ടത് എങ്ങോട്ടെന്ന് എനിക്കറിയില്ല; എനിക്കെൻ്റെ വഴിയേ അറിയൂ..

വിലാസിനി രാജീവൻ

വസൂരി – കാക്കനാടൻ

ജീവിതദുരിതത്തേയും രതിഭാവത്തെയും ബന്ധപ്പെടുത്തി ലൈംഗികതയെ മനുഷ്യദുരന്തത്തിന്റെ ബാഹ്യമായ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നത് കാണാം. മനുഷ്യരെ തങ്ങളിൽ തങ്ങളിൽ, തങ്ങളിൽ, അപരിചിതരാക്കുന്ന വസൂരി മരണമായി മാറുന്നതും, മരണത്തിന് വിധിക്കപ്പെട്ട മനുഷ്യൻ ദുരന്തത്തിന്റെ നിഴലിൽ കിടന്ന് പാപം ചെയ്തു പോകുന്നതും ഈ നോവലിൽ നാം കാണുന്നു.      – കെ. പി. അപ്പൻ.

മനുഷ്യരെ തങ്ങളിൽ തങ്ങളിൽ അപരിചിതരാക്കുന്ന ഭീതി പരത്തുന്ന വസൂരിവിത്തുകൾ ഉഗ്രതാണ്ഡവം, തുടങ്ങുന്നതിനു മുമ്പ് ഒരു ഗ്രാമമുണ്ട്. വീടുകളിൽ ധൈര്യപൂർവ്വം കയറിച്ചെല്ലുന്ന, പരസ്പരം നേരമ്പോക്ക് പറയുന്ന, സ്നേഹമുള്ള, ഉപകാരം ചെയ്യുവാൻ മനസ്സുള്ള മനുഷ്യരുണ്ട്. വസൂരിക്ക് ശേഷമൊരു ഗ്രാമമുണ്ട്. അഥവാ ഗ്രാമത്തിന്റെ യാതൊരു സവിശേഷതകളും തീണ്ടാത്ത ഗ്രാമത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന ഒരു ജഡം. അഥവാ ഒരു നിഴൽ.

വസൂരി പടർന്നു പിടിക്കുന്നതുപോലെ സ്നേഹമില്ലായ്മയും അപരിചതത്വവും വിദ്വേഷവും തിന്മകളും പടർന്നുപിടിക്കുന്നുണ്ട്. എങ്കിലും ആ ഗ്രാമത്തിന്റെ വികൃതമായ വസൂരിക്കലകൾക്ക് മേലെ വീഴുന്ന വെളിച്ചമായി ഒരു വേശ്യയും ഒരു തെമ്മാടിയുമുണ്ട്. ജാനകിയും, കൃഷ്ണൻകുട്ടിയും. എന്തിനായിരിക്കും അവളൊരു വേശ്യയുടെ വേഷം സ്വയം സ്വീകരിച്ചതെന്ന ചോദ്യം വായനക്കാരനിൽ ഉയർന്നു വരത്തക്കവിധമുള്ള പാത്രസൃഷ്ടികൂടിയാണ് ജാനകി. ഗോപാലകൃഷ്ണപിള്ള സാറിന്റെ സുന്ദരിയായ മകൾ രാധയയെയോർക്കുമ്പോഴുണ്ടാകുന്ന വികാരത്തെ അടക്കുവാൻ ജാനകിയെത്തേടിയെത്തുന്ന രാജാഗോപാലൻനായരോട് ‘ തനിക്ക് സുഖമില്ല ‘ യെന്ന് കള്ളം പറയുകയും അയാൾ പോകുമ്പോൾ, ‘ ശവം ‘ എന്നവൾ അയാളെ നോക്കി തുപ്പുകയും ചെയ്യുന്നുണ്ട്. ഒരു വേശ്യയ്ക്ക് സമൂഹം പതിച്ചു നൽകിയിട്ടുള്ള സീമകൾ താണ്ടി നിലനിൽക്കുന്നവളാണ് ജാനകി.

കൃഷ്ണൻകുട്ടിയെ മാത്രം സ്നേഹിക്കുന്ന അയാളുടെ മാത്രം പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനെ ജാനകിയിൽ കാണാം. എന്നാൽ അതേസമയം അവൾ വീണ്ടും പണത്തിനു വേണ്ടി തന്റെ തൊഴിൽ തുടരുന്നുണ്ട്. പിന്നീട് ഒരു അവസരത്തിൽ കൃഷ്ണൻകുട്ടി മറ്റൊരു വേശ്യാസ്ത്രീയ്ക്ക് ഒപ്പം പോയത് കേൾക്കുമ്പോൾ അവൾ അയാളോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച്, കുറ്റബോധം കൊണ്ടും വ്യഥകൾ കൊണ്ടും നീറുകയും ചെയ്യുന്നതായി കാണാം.

ഒടുവിൽ വസൂരി പടർന്നുപിടിക്കുന്ന ഗ്രാമത്തിലെ ഏറ്റവും വലിയൊരു വീട്ടിൽ ( ഗോപാലപിള്ളയുടെ ) ജോലിക്കാരിയായി പോകുന്നത്പോലും കൃഷ്ണൻകുട്ടിക്ക് വേണ്ടിയാണ്. അയാൾക്ക് വേണ്ടി മരിക്കുവാൻവരെ അവൾ തയ്യാറാകുന്ന ഒരു സ്ഥിതിയെ കാണിക്കുന്നുണ്ട്. ഗോപാലപിള്ള, അവളെ എല്ലാം അറിഞ്ഞുകൊണ്ടു ഒരു മകളെപ്പോലെയും രാധ അവളെ ചേച്ചിയെപ്പോലെയും കണക്കാക്കുമ്പോൾ ആരും കയറിവരാനില്ലാതെ ഒറ്റപ്പെടുന്ന മനുഷ്യരുടെ സ്വാഭാവങ്ങളിലെ മാറ്റം തന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്നിട്ടും തന്നെ തെറ്റായി സ്പർശിച്ച ഗോപാലപിള്ളയോട് അവൾക്ക് സഹതാപം തോന്നുന്നതും അയാൾക്ക് ആവശ്യമെങ്കിൽ വീണ്ടും തിരികേ തന്റെ തൊഴിലിനെ സ്വീകരിക്കുവാനും അഥവാ തന്റെ തൊഴിലിനെക്കുറിച്ച് ബോധം ഉണ്ടാവുകയും ചെയ്യുന്ന ജാനകി ഈ നോവലിലെ ഒരു സമസ്യയാണ്‌.

കൃഷ്ണൻകുട്ടിയാണ്‌ ആ ഗ്രാമത്തിലെ വസൂരിക്കലയുടെ മേലെ വീഴുന്ന തെമ്മാടിയായ മറ്റൊരു വെളിച്ചം. അയാൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവനാണ്. തെമ്മാടിയും, മദ്യപാനിയും, വേശ്യകളുടെ അരികിൽ സുഖം തേടി പോകുന്നവനുമാണ്. വിവാഹപ്രായമെത്തിയ തന്റെ മകൾക്ക് പേരുദോഷമുണ്ടായേക്കുമെന്ന് ഭയന്ന് ഗോപാലപിള്ള അയാളെ വീട്ടിൽ നിന്നും ഇറക്കിവിടുന്നുണ്ട്. രാധ വസൂരിക്കിടക്കയിൽ കിടന്ന് മോഹിക്കുന്നത് അയാളെയാണ്. തന്നോട് സ്നേഹമാണെന്നും ജീവനാണെന്നും പറഞ്ഞിരുന്ന രാജഗോപാലൻനായർ രോഗക്കിടക്കയിൽ അവളെ ഉപേക്ഷിച്ചത്, അയാളിൽ വെറുപ്പ് ഉണ്ടാക്കുന്നുണ്ട്. രാജഗോപാലൻനായർ വിദ്യാസമ്പന്നനാണ്, അധ്യാപകനാണ്, ആ വിദ്യാസമ്പന്നതയുടെ ആധികാരികത അയാൾ പ്രദർശിപ്പിക്കുന്നുമുണ്ട്. രാധയെ കാണാൻ പോകാതിരിക്കുമ്പോഴും ഒടുവിൽ വസൂരിബാധയാൽ കൃഷ്ണൻകുട്ടി മരിക്കുമ്പോഴും അയാൾ അത് വ്യക്തമാക്കുന്നുണ്ട്.

// ഇതൊരുതരം ആത്മഹത്യയാണ്‌. വിഡ്ഢിയുടെ ആത്മഹത്യ. അവൻ വ്യാധിയെ വകവെയ്ക്കാത്തവനല്യോ? ആരേയും വകവെയ്ക്കാത്തത് പോലെ. വീരനാവാൻ നടന്നതാ. ഇതാണ് വീരന്മാരുടെ ഗതി. ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല. //

വീണ്ടും കൃഷ്ണൻകുട്ടിയിലേക്ക് വരുമ്പോൾ, അയാൾ രാജഗോപാലൻനായർ വിശേഷിപ്പിക്കുന്നതു പോലെ വിവരമുള്ളവന്റെ വിഡ്ഢിയാണ്. വസൂരിയെ തെല്ലുപോലും ഭയപ്പെടാതെ ആദ്യത്തെ വീട് മുതൽ അയാൾ കയറിയിറങ്ങി നടക്കുന്നുണ്ട്. ആവശ്യങ്ങൾ തിരക്കുന്നുണ്ട്, സമാധാനപ്പെടുത്തുന്നുണ്ട്. ഫിലോമിനയെന്ന വേശ്യയ്ക്ക് ഒപ്പം പോകുന്നത് പോലും, ജാനകിയെ മറന്നിട്ടല്ല. (ജാനകി അയാൾക്ക് വെറുമൊരു വേശ്യയല്ല.)  ‘ ഞങ്ങളെ പട്ടിണിയാക്കല്ലേ ‘ എന്ന് അവൾ പറയുന്നത് കേട്ടിട്ടാണ്. തന്നെ എപ്പോൾ വേണമെങ്കിലും രോഗം പിടിപെട്ടേക്കാമെന്ന ബോധ്യം ഉണ്ടായിട്ടും അയാൾ ആ ഗ്രാമത്തിനു ആശ്വാസമായതും ഒടുവിലൊരു ഗ്രാമത്തിന്റെ മുഴുവൻ ശാപവും ( വസൂരി ) ഏറ്റെടുത്ത് മരണപ്പെടുമ്പോഴും അയാളെ വിശേഷിപ്പിക്കാം. വിഡ്ഢി.! വിഡ്ഢിതന്നെ.

വിമർശനാമാത്മകമായി ഈ കഥയിൽ പ്രതിഫലിക്കുന്നത് രതി ഒരു പാപമാണെന്നുള്ള തലത്തിൽ കൊണ്ടെത്തിക്കുന്ന ചിന്തകളാണ്. അത് സ്ത്രീകളിലൂടെ പുറത്ത് കൊണ്ടുവരുന്നുവെന്നുള്ളതാണ്. ഒരുപക്ഷേ അന്ന് തൊട്ടിന്നോളം നിലനിനിൽക്കുന്ന സമൂഹത്തിന് നേരെയുള്ള ആക്ഷേപവുമാകാം. ദിവാകരൻ ചാന്നാറിന്റെ ഭാര്യ രുഗ്മിണിയ്ക്ക് കൃഷ്ണൻകുട്ടിയോടു തോന്നുന്നത്, ഏലിക്കുട്ടിക്ക്, മരണത്തിന് മുൻപ് തന്റെ ശരീരം ആർക്കെങ്കിലും നൽകിയിരുന്നുവെങ്കിലെന്ന് രാധയ്ക്ക് തോന്നുന്നത്, ഇവരെല്ലാവരും അതിനെ ഒരു പാപമായി കാണുന്നു. പശ്ചാത്തപിക്കുന്നു. തങ്ങളുടെ വസൂരിക്ക് പോലും കാരണം ആ പാപചിന്തയാണെന്ന് കരുതുന്നു. അതേസമയം തന്നെ അതിലെ പുരുഷന്മാർ ഇതെല്ലാം തങ്ങളുടെ അവകാശം ആണെന്നുള്ള മട്ടിൽ പെരുമാറുന്നു. പാപം ലിംഗഭേദങ്ങളിലാണോ നിലനിൽക്കുന്നതെന്ന് ഒരുവേള ചിന്തിക്കാതിരുന്നില്ല.

ഈ നോവലിൽ കടന്നുവരുന്ന മറ്റൊരു വീക്ഷണം, മരണത്തിനോട് അടുക്കുമ്പോൾ അഥവാ ഇനി മരണം മാത്രമേ മുന്നിൽ ഉണ്ടാവുകയുള്ളൂയെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യരിൽ മനുഷ്യത്വം ഇല്ലാതാവുകയും മൃഗതൃഷ്ണകൾ ഉടലെടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ്. മകന്റെ സ്ഥാനത്ത് നില്ക്കുന്ന ( മരുമകൻ )തോമാച്ചനോട് ഏലിക്കുട്ടിയ്ക്കും, മകൾ എന്ന് പോലും കരുതുന്ന ജാനകിയോട് ഗോപാലപിള്ളയ്ക്കും തോന്നുന്ന ലൈംഗികആഗ്രഹം ഇത്തരം സന്ദർഭത്തിന് ഉദാഹരണമാണ്. അവിടേയും പാപം ഒരു ഭീകരജന്തുവായി കടന്നു വരുന്നു. ഗോപാലപിള്ള പാപത്തിൽ നിന്നും സ്വമേധയാ മോചനം നേടുകയും, ഏലിക്കുട്ടി പാപത്തിനാൽ നരകപീഡ അനുഭവിച്ച് മരണപ്പെടുകയും ചെയ്യുന്നു. ലൈംഗികത മനുഷ്യദുരന്തത്തിന്റെ അടയാളമായി മാറുന്നതും അവിടെയാകാം.

കൃഷ്ണൻകുട്ടി, ജാനകി, നരകം, പാപബോധം ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ബൈബിളുമായി ഈ നോവലിനെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. കൃഷ്ണൻകുട്ടിയും ജാനകിയും മഗ്ദലനമറിയവും യേശുക്രിസ്തുവുമായി മാറുന്നുണ്ട്. ജാനകിയെ സ്നേഹം കൊണ്ടു കൃഷ്ണൻകുട്ടി തന്റെ അനുയായിയാക്കുകയും, മരണത്തിന് മുൻപ് അവളെ ഭാര്യയായി സ്വീകരിച്ച് അവളുടെ തൊഴിലിൽ നിന്നും മോചിപ്പിക്കുകയും ഗോപാലപിള്ളയുടെ സംരക്ഷണത്തിലേക്ക് അവളെ ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട്. ക്രിസ്തു ഒരു സമൂഹത്തിന്റെ പാപഭാരം ചുമന്നുകൊണ്ട് കുരിശുമരണത്തിലേക്ക് നീങ്ങിയെങ്കിൽ കൃഷ്ണൻകുട്ടി തന്റെ ഗ്രാമത്തിന്റെ മുഴുവൻ വസൂരിയും പേറി മരണത്തിലേക്ക് നീങ്ങുന്നു. അയാളുടെ നന്മകളുടെ ഉയിർത്തെഴുന്നേൽപ്പ് വസൂരി വിട്ടുമാറുന്ന ഗ്രാമമായി ബിംബവത്കരിക്കപ്പെടുന്നു.

ഈ നോവലിൽ പ്രത്യക്ഷമാകുന്ന ഭ്രാന്തന്റെ ജല്പനങ്ങളാണ് വാസ്തവത്തിൽ എഴുത്തുകാരനും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.

നൊന്തിട്ട് കരയുന്ന, കരഞ്ഞില്ലെങ്കിൽ മോശമാണെന്നു കരുതി കരയുന്ന, എല്ലാവരേയും അയാൾ പരസ്പരം അറിയാത്ത വിഡ്ഢികൾ എന്ന് വിളിക്കുന്നു..!
മനുഷ്യന്റെ മനസ്സിന്റെ വസൂരിവിത്തുകൾക്ക് നേരെ വീശുന്ന വെളിച്ചമാണ് കാക്കനാടന്റെ നോവൽ..

“വസൂരി “!!

 

ഹരിത. ആർ.

 

കൂട്ടം തെറ്റാതെ

തേനീച്ചക്കൂടു തുറക്കുംപോലെ
വലിയൊരാള്‍ക്കൂട്ടത്തില്‍‍, ഞാന്‍.
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരങ്ങളിലൊന്നു ഞാന്‍.

എന്റെ മുഖമെന്നില്ല, പേരില്ല, വാക്കില്ല.
എന്റെ മാത്രം നടപ്പില്ല, കുതിപ്പില്ല,
കളിയില്ല, ചിരിയില്ല.
സുന്ദരന്‍, മിടുക്കന്‍, നല്ലോന്‍
എന്നാലിംഗനമില്ല.
മണ്ടന്‍, ദുഷ്ടന്‍, എരണം കെട്ടോന്‍
എന്നധിക്ഷേപമില്ല.
ഇല്ലൊരിടത്തും ഞാനെന്നഞാന്‍.

ഒരുമ്മയും എന്റെ കവിളില്‍ മാത്രം പതിയില്ല.
ഒരു തെറിയും എന്റെ നേര്‍ക്കുമാത്രം തെറിക്കില്ല,
‘അതാ, ഒരു കവി’യെന്നാരും വരവേല്ക്കില്ല,
‘അതാ ഒരു ശവ’മെന്നാരും വ്യസനിക്കില്ല.

പതിനായിരങ്ങള്‍ക്കൊപ്പം
പതിനായിരക്കടലില്‍ മുങ്ങുമ്പോള്‍
ഇല്ലെനിക്കുമാത്രമായ്
കഴുകിക്കളയാനൊരു പാപവും
നേടാനൊരു പുണ്യവും.
പതിനായിരങ്ങള്‍ക്കൊപ്പമൊറ്റച്ചിതയില്‍ വേവുമ്പോള്‍
ഇല്ലെനിക്കില്ലൊരു വീരമൃത്യുവും.

പതിനായിരങ്ങള്‍ക്കൊപ്പമെന്റെ വാക്കുകള്‍
ദിഗന്തങ്ങള്‍ മുഴങ്ങുമ്പോള്‍
അറിയുന്നു ഞാനൊറ്റയല്ലൊറ്റയല്ല.

തേനീച്ചക്കൂടു തുറക്കുംപോലെ
പതിനായിരങ്ങള്‍ക്കൊപ്പം ചിറകടിക്കുമ്പോള്‍
എന്തൊരാരവം
എന്തൊരാവേശം
എന്തൊരാഹ്ലാദം.
കൂട്ടംകൂട്ടമായ് തുരുതുരാ തുരുതുരാ.

ഇ എസ് സതീശൻ

ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ

പുസ്തകം വായിച്ചു തുടങ്ങുന്നത് വരെ ഈ പുസ്തകത്തെ പറ്റിയോ ,ഇത് എഴുതിയ ആളെ കുറിച്ചോ ഞാൻ കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല .ഒരു സുഹൃത്ത് അയച്ചു തന്ന സ്നേഹോപഹാരം ,ഉപഹാരത്തെക്കാൾ സുഹൃത്തിനോടുള്ള പ്രതിബദ്ധത കാരണം വലിയ താല്പര്യമില്ലാതെ വായിച്ചു തുടങ്ങിയ ഒരു കുഞ്ഞു നോവൽ ,അതാണ് തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ

പക്ഷെ ,മുറിഞ്ഞ വായനക്കിടയിലും രണ്ടര ദിവസം കൊണ്ട് ഞാൻ ഈ നോവൽ വായിച്ചു തീർന്നു .ബെന്യാമിന്റെ ആടുജീവിതം പോലെ തന്നെ പ്രവാസത്തിന്റെ നൊമ്പരം പ്രമേയമാക്കിയ ഒരു കൃതിയാണിത്.

ഒരു ജീവിതം കെട്ടിപ്പടുക്കാനായി ഉള്ളതെല്ലാം വിറ്റ് പെറുക്കി ഗൾഫിൽ എത്തിപ്പെടുന്ന യുവാവ് .ആടുജീവിതത്തിലെ നജീബ് എത്തിപ്പെട്ട മസറ പോലെ അസീസ് എത്തിപ്പെടുന്നത് വലിയ ഒരു തക്കാളി തോട്ടത്തിൽ ആണ് .

മരുഭൂമിയിലെ ഏക്കറകണക്കിനു പ്രദേശത്തു നിലമൊരുക്കി തക്കാളി കൃഷി ചെയ്യുന്ന തൊഴിലാളികളിൽ ഒരാളായി മാറുന്ന അസീസിന്റെ മരുഭൂ അനുഭവങ്ങളാണ് ഈ നോവൽ .വിരഹം ,പ്രണയം ,സൗഹൃദം ,കലഹം തുടങ്ങി ഒരുപാട് വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ നമുക്കിതിൽ കാണാം .

വരണ്ട മണ്ണിൽ നിലമൊരുക്കി ,യഥാസമയം വെള്ളം നൽകി വളമിട്ട് പൊരിവെയിലിലും പാതിരാവിലും തോട്ടത്തിനു കാവൽ നിന്ന് മാസങ്ങളുടെ കഷ്ടപ്പാടിന് ശേഷം ചുവന്നു തുടുത്ത പാകമായ തക്കാളികൾ ദൂരെ വിൽക്കാൻ കൊണ്ട് പോകുന്ന ഒരു രംഗം നോവലിന്റെ അവസാന ഭാഗത്തു വിവരിക്കുന്നുണ്ട്.

ഒരു ഫുട്ബാൾ ഗ്രൗണ്ടിന്റെ വലിപ്പത്തിൽ മരുഭൂമിയിൽ ചുവന്ന കാർപ്പറ്റ് പോലെ തക്കാളികൾ വിതറിയിട്ടിരിക്കുന്നു .

ഒരു വലിയ റോളർ കൊണ്ട് അറബികളും തൊഴിലാളികരായ കാപ്പിരികളും വലിയ ആവേശത്തോടെ അതൊക്കെ ചതച്ചു നശിപ്പിക്കുകയാണ് നാറാണത്തു ഭ്രാന്തന്റെ പണി .

തലയിലൂടെ പച്ചചാണകവുമേന്തി നടന്നത് ,കൊടും ചൂടിൽ കമ്പിവേലികൾക്കിടയിലൂടെ മുട്ടിലിഴഞ്ഞു ചെടികൾക്ക് മരുന്ന് തെളിച്ചത് ,വളച്ചാക്കേറ്റി മുതുകു വളച്ചത് ,ഒരു കീടം പോലെ വരാതെ തക്കാളി ചെടികളെ സംരക്ഷിച്ചത് ,അങ്ങനെ ഒരു വർഷം നീണ്ട കഷ്ടപ്പാടിന്റെ ഫലമായി ഉണ്ടായ മുഴുത്ത തക്കാളികൾ ഒക്കെയും നല്ല വിലകൊടുത്തു വാങ്ങി അറബികൾ ഇതാ വലിയൊരാനന്ദത്തോടെ അതൊക്കെയും നശിപ്പിക്കുന്നു ..

എന്തിനിവർ തക്കാളി നശിപ്പിക്കുന്നു ?മരുഭൂമിയുടെ കേട്ട് പതിഞ്ഞ ഒരു കഥയിലും നമ്മൾ അങ്ങനെയൊന്നു അറിഞ്ഞതില്ലല്ലോ..

തക്കാളി കൃഷി ചെയ്തു നല്ലയിനം തക്കാളികൾ തിരഞ്ഞെടുത്തു അത്‌ കൂട്ടത്തോടെ നശിപ്പിക്കുന്നതിന് പിന്നിൽ യു എ ഇ പ്രെസിഡന്റിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള ഒരു പദ്ധതിയാണ്..

കൂടുതൽ പറഞ്ഞു നോവലിന്റെ രസം കളയുന്നില്ല ...




സുഹൈൽ സുഗു 

 

ഹിപ്നോട്ടിസം കൂടുതലറിയുക

ഹിപ്നോട്ടിസം എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ എന്താണ് ഹിപ്നോട്ടിസം എന്ന് കൂടുതൽ പേർക്കും വ്യക്തതയില്ല. മനുഷ്യന്റെ മനസ്സിനെ ചോർത്തിയെടുക്കുന്ന എന്തോ ഒന്ന് എന്നുമാത്രമാണ് കൂടുതലാളുകൾക്കും അറിയാവുന്നത്. ഹിപ്നോട്ടിസത്തിനു ഒരു മാന്ത്രികഭാവമാണ് നിലവിലുള്ളത്. ചിലരൊക്കെ അങ്ങനെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടാകാം

ഹിപ്നോട്ടിസത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല എന്നതുതന്നെയാണ് സത്യം. ഇതിന്റെ ശാസ്ത്രീയത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല എന്നർത്ഥം. ഹിപ്നോട്ടിസത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രാൻസ് മെസ്മെർ എന്ന ജർമൻ ഭിഷഗ്വരനാണ്. കുറേക്കാലം ഇത് മെസ്മെറിസം എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ജെയിംസ് ബ്രൈഡ് എന്ന സ്കോട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനാണ് ഹിപ്നോട്ടിസം എന്ന പേര് നൽകി ഉപയോഗിക്കുവാൻ തുടങ്ങിയത്. രണ്ടര നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും ഈ ചികിത്സാരീതിക്ക്.

ഹിപ്നോട്ടിസത്തിന് വിധേയനാകുന്ന വ്യക്തിയുടെ സംവേദനങ്ങളിൽ, സങ്കൽപ്പ സ്വഭാവത്തിൽ, ചിന്തയിൽ എല്ലാം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം, ചിന്ത ഒരു പ്രത്യേക വിഷയത്തിലേക്കു കേന്ദ്രീകരിക്കാനാകുന്നു എന്നതുകൊണ്ട് മറന്നിരുന്ന പല കാര്യങ്ങളും ഓർത്തെടുക്കുവാൻ കഴിയും. പ്രത്യേകിച്ചും ചുറ്റുപാടുകളുടെ അലോസരങ്ങൾ ചിന്തകളെ പോറലേൽപ്പിക്കാത്ത സാഹചര്യത്തിൽ. അതേപോലെ തന്നെ ഇതിനു വിധേയനാകുന്ന വ്യക്തികൾക്ക് നിർദ്ദേശാനുസരണം മാറ്റങ്ങൾ ഉൾക്കൊള്ളുവാനും കഴിയും. അതുകൊണ്ടു തന്നെയാണ് ചില ചികിത്സകളിൽ ഹിപ്നോട്ടിസം ഫലപ്രദമാകുന്നത്.

എല്ലാ സാഹചര്യങ്ങളിലും എല്ലാ വ്യക്തികളിലും ഹിപ്നോട്ടിസം സാധ്യമാകുകയില്ല. അതിനു ചില ഒരുക്കങ്ങൾ ആവശ്യമാണ്. ബാഹ്യ ശല്യങ്ങളൊന്നുമില്ലാത്ത സമശീതോഷ്ണമായ ഒരന്തരീക്ഷം ഇതിന് അത്യന്താപേക്ഷികമാണ്. അതുപോലെ തന്നെ മാനസികമായ ഒരുക്കങ്ങളും അത്യാവശ്യമാണ്. എന്നെയെന്തായാലും മോഹനിദ്രയിലാക്കുവാൻ പറ്റുകയില്ലെന്ന മനോഭാവത്തോടെ ഒരാൾ ഇതിനു വിധേയമാകുകയാണെങ്കിൽ ഹിപ്നോട്ടിസത്തിനു വലിയ പ്രസക്തി ഉണ്ടാകുമെന്നു തോന്നുന്നില്ല. അല്ലാത്തപക്ഷം നോർമൽ I.Q. ഉള്ള ഏതൊരാൾക്കും ഇതിനു വിധേയനാകുവാൻ കഴിയും.

പ്രധാനമായും നാല് ഭാഗങ്ങങ്ങളാണ് ഇതിനുള്ളത്. നിർദേശങ്ങൾ അനുസരിക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. തങ്ങളുടെ ചിന്തകൾ മറ്റൊരാളുടെ നിയന്ത്രണത്തിൽ ഏൽപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ നടക്കുന്നത്. മറ്റൊരാളുടെ നിർദേശങ്ങൾക്കനുസരിച്ചു മാത്രം ചിന്തിക്കുക. ചിന്തകളുടെ കേന്ദ്രീകരണമാണ് രണ്ടാമത്തേത്. ഹിപ്നോട്ടിസം നടത്തുന്നയാളുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അദ്ദേഹം നിർദ്ദേശിക്കുന്ന ചിന്തകളിലേക്ക് മാത്രം മുഴുകുകയും ചെയ്യുക എന്നതാണിത്. മാനസിക അയവ് ആണ് മൂന്നാമത്തേത്. മാനസികവും ശാരീരികവുമായ സമ്മർദ്ദമൊഴിവാകുവാൻ ചില തെളിയിക്കപ്പെട്ട വ്യായാമരീതികൾ ഈ ഘട്ടത്തിൽ നിര്ദേശിക്കപ്പെടാറുണ്ട്. മാനസിക കൽപ്പനയാണ് നാലാമത്തേത്. പടവുകൾ ഇറങ്ങുന്ന ലാഘവത്തോടെ ചിന്തകളെ പുറകിലേക്ക് കൊണ്ടുപോകുക എന്ന രീതിയാണ് അവലംബിക്കേണ്ടത്.

ഹിപ്നോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം ഉറക്കം എന്നാണ്. ഈ വാക്കിൽ നിന്നാണ് ഹിപ്നോട്ടിസം അല്ലെങ്കിൽ ഹിപ്നോസിസ് എന്ന വാക്കുകൾ ഉണ്ടായിട്ടുള്ളതെങ്കിലും ഹിപ്നോസിസ് യഥാർത്ഥത്തിൽ ഉറക്കമല്ല. ഹിപ്നോട്ടിസത്തിനു വിധേയനാകുന്ന ആൾ വ്യക്തമായ ബോധത്തോടുകൂടിയാണ് ഇതിനു വിധേയനാകുന്നത്. അയാൾക്ക് പരിസരബോധം പോലും നഷ്ടപ്പെടുന്നില്ല. നിർദ്ദേശാനുസരണം ചിന്തകളുടെ ഏകോപനം മാത്രമാണ് സംഭവിക്കുന്നത്. ഇത് ഒരു ചികിത്സാരീതിയായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു ഭാരത സർക്കാരിന്റെ അംഗീകാരവുമുണ്ട്.

വിഷാദം, ആകാംഷാരോഗങ്ങൾ, എന്നിവയുടെ ചികിത്സയിലും വേദനയും മാനസികസമ്മർദ്ദവും കുറക്കുന്നതിലും പുകവലി നിറുത്തുന്നതിനുമൊക്കെ ഹിപ്നോട്ടിസം നല്ലൊരു ഉപാധിയായി കണ്ടുവരുന്നു. മറ്റു പല രോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമായി കണ്ടുവരുന്നു. പ്രത്യേകിച്ചും ഭയം ഇല്ലാതാക്കുന്നതിലും, ശരീരഭാരം കുറക്കുന്നതിലും. ആത്മവിശ്വാസം ഉയർത്തുന്നതിനും ഈ ചികിത്സാമാർഗ്ഗത്തിനുള്ള പ്രാധാന്യം ചെറുതല്ല.

ഡോ. സുനീത് മാത്യു

കതാർസിസ്

 കത്തിയെരിയുന്ന ഒരു നഗരത്തിന്റെ അരികിലായിരുന്നു ഞാൻ. അല്ല, ഒരു കെട്ടിടത്തിനു മുകളിൽ. ആ കെട്ടിടം ആരുടേയോ വീടാണ്. ഞാൻ നിൽക്കുന്നത് ഒരു ബാൽക്കണിയിലാണ്. ഈ നഗരം എന്നന്നേക്കുമായി ഇല്ലാതാകുവാൻ പോകുകയാണ്.  ഒരു അറ്റത്തു നിന്നും കത്തിയെരിഞ്ഞു തുടങ്ങിയ നഗരത്തിന്റെ പുകപടലങ്ങൾ എന്നെ വീണ്ടും ഫെർണാണ്ടസിന്റെ സിഗരറ്റിനെ ഓർമ്മിപ്പിച്ചു. എന്നെ തഴഞ്ഞ് മറ്റൊരു സ്ത്രീയുടെ  നാവിൽ അയാളുടെ നാവ് കടത്തി അശ്ലീലമെന്ന് തോന്നിപ്പിച്ച ചേഷ്ടകളോടെ അയാൾ, അവളെ  ചുംബിക്കുമ്പോഴും അയാളുടെ കൈയിൽ നിന്നും താഴെ വീണ സിഗരറ്റ് , ഇതുപോലെയാണ് കത്തിയെരിഞ്ഞു കൊണ്ടിരുന്നത് . ഇത്ര വേഗത്തിൽ, ഇത്ര ആർത്തിയോടെ. എന്റെ പ്രണയത്തിന്റെ ശവസംസ്കാരമെന്നത് പോലെ.


ഓഹ്, അന്ന് ആദ്യമായി ഞാൻ നഗ്നയായി തെരുവിലൂടെ നടന്നു. ഒരു ലൈംഗികബന്ധത്തിന്റെ അവശേഷിക്കുന്ന അടയാളം മാത്രമാണ് ഞാനെന്ന് ആരെയൊക്കെയോ വിശ്വസിപ്പിച്ചു കൊണ്ടു തലയുയർത്തി നടന്നു. എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്, ആരും എനിക്ക് വിലപേശിയില്ല. എന്റെ നഗ്നതയെ ചൂഴ്ന്നു നോക്കിയില്ല, എന്നെ കെട്ടിപ്പിടിച്ചില്ല, ചുംബിച്ചുമില്ല.   പിന്നെ അവർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാകുക..?  എന്ത് വേണമെങ്കിലും തോന്നട്ടെ. എനിക്കെന്താണ്..? എന്തായാലും എനിക്ക് ഭ്രാന്തില്ല. അപ്പോൾ ഇതെന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്..

" ഹാ, എന്റെ സ്വാതന്ത്ര്യപ്രഖ്യാപനം.!"

ആ നഗരത്തിൽ എനിക്ക് പരിചിതർ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ എനിക്കത് നന്നായെന്ന് തോന്നി. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അവരോട് എന്റെ നഗ്നതയുടെ കാരണം വെളിപ്പെടുത്തേണ്ടി വരുമായിരുന്നു. തിരികേ എന്റെ ഫ്ലാറ്റിൽ കടന്നതിനു ശേഷവും ഞാൻ നഗ്നതയിൽ തന്നെ തുടർന്നു. തുടകൾക്കിടയിൽ വളർന്ന ആരണ്യകത്തിലൊരു പൂവ് ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. തേൻ ഇല്ലാത്ത വെറുമൊരു കാട്ടുപൂവ്. എനിക്ക് അതിനോട് വെറുപ്പ് തോന്നിയതിനാൽ ഞാൻ എന്റെ രോമക്കുപ്പായം എടുത്തു അണിഞ്ഞു.

ഈ വീടും ഒരു വലിയ അശ്ലീലതയാണ്‌. അയാളുടെ ചുംബനത്തിനൊപ്പം ഉണ്ടായിരുന്ന ചേഷ്ടകൾ പോലുള്ള കനത്ത അശ്ലീലത. പ്രണയം ഇല്ലാത്ത, തോന്നിപ്പിക്കാത്ത നഗരങ്ങൾ അശ്ലീലതയുടേത് മാത്രമാണ്.  ദുഃസ്വപ്‌നങ്ങൾ മാത്രം അത്തരം വീടുകൾ സമ്മാനിക്കും. അതിലൊന്നായിരുന്നു. കത്തിയമർന്നു കൊണ്ടിരുന്ന ഈ നഗരം.  എന്നിട്ടും മുറിച്ചു മാറ്റപ്പെട്ടിട്ടും പച്ചയവസാനിക്കാത്ത വൃക്ഷമായി ഞാൻ ഇവിടെ തിരികേ വരില്ലെന്ന് ഉറപ്പുള്ള ആത്മഹത്യ ചെയ്ത  പൂക്കളുടെ ആത്മാക്കളെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.

 " മാലിനീ "

അസംതൃപ്തിയോടെ ഞാൻ മുഖമുയർത്തി നോക്കി. അച്ഛനെ പരിചരിക്കുന്ന ഹോംനേഴ്സാണ്.  അവരുടെ കറുത്തു മെല്ലിച്ച കഴുത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്ലേഡിന്റെ  വരകൾ നിറഞ്ഞ ചിത്രങ്ങൾ. ഇല്ല എനിക്ക് തോന്നിയതാണ്.

" അച്ഛൻ, മാലിനിയെ അന്വേഷിക്കുന്നുണ്ട്. "

എഴുതുന്നതിനിടയിൽ ആരും കടന്നുവരുന്നത് പോലും ഇഷ്ടമില്ലാതിരുന്ന എന്നെ, എപ്പോൾ വേണമെങ്കിലും എഴുത്തുമേശ ഉപേക്ഷിച്ചു പോകുവാൻ പ്രേരിപ്പിച്ചത് അച്ഛന്റെ രോഗമാണ്.  തുടങ്ങി വെച്ച കഥയെ അവിടെ തന്നെ ഞാൻ ഉപേക്ഷിച്ചു. വര്ഷങ്ങളായി എനിക്കത് ശീലമാണ്. തുടങ്ങുക, ഉപേക്ഷിക്കുക, വീണ്ടും പൂർത്തിയാക്കാതെ മറ്റൊന്ന് തുടങ്ങുക. അച്ഛൻ, അന്വേഷിച്ചത് ഒരു ചായയിട്ട് കൊടുക്കുവാനായിരുന്നു.  അച്ഛന്റെ ചുണ്ടിന്റെ വശങ്ങളിലായി ഒരു ചെറിയ വിള്ളൽ ഉണ്ടായിരുന്നു. അതിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ പൊട്ടിയർന്ന ഏതോ കനാലിന്റെ വഴികളെ ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, അച്ഛന്റെ ആവശ്യങ്ങളുടെ ശബ്ദത്തിന് വേണ്ടുവോളം ഘനം ഉണ്ടായിരുന്നു.

ചായ  തിളപ്പിക്കുവാനുള്ള പാത്രം കഴുകി എടുക്കുമ്പോൾ അപ്രതീക്ഷിതമായി സിങ്കിൽ വന്നു വീണൊരു പല്ലിയെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വഴുവഴുപ്പിലൂടെ രക്ഷപ്പെടലിന്റെ ഒരറ്റം കിട്ടുവാൻ അത് ഉഴറുന്നത് കണ്ടു. ഞാൻ ആ പല്ലിയെ രക്ഷപ്പെടുത്തിയില്ല. രക്ഷപ്പെടുന്നത് കാണുവാൻ നിന്നതുമില്ല. എന്റെയുള്ളിൽ എഴുതിക്കൊണ്ടിരുന്ന കഥയുടെ വൈറസ് പെരുകിക്കൊണ്ടിരുന്നു.  എനിക്ക് വായനക്കാർ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ ഈ കഥകൾ അവർക്ക് വേണ്ടി പൂർത്തിയാക്കുമായിരുന്നു. നിർഭാഗ്യവശാലോ, ഭാഗ്യവശാലോ, എനിക്ക് വായനക്കാർ ഉണ്ടായിരുന്നില്ല. " സിമോണ " അതായിരുന്നു എന്റെ കഥയിലെ ആ സ്ത്രീയുടെ പേര്.  സിമോണയുടെ ആത്മഹത്യാ തയ്യാറെടുപ്പുകൾ എന്റെ മനസ്സിൽ ഈ ചായ പോലെ തിളച്ചു പൊന്തുന്നുണ്ടായിരുന്നു.  ചായ തിളച്ചു പൊന്തുന്നത് തിരമാലകൾ കടലിലേക്ക് പിൻവാങ്ങുന്നത് പോലെയാണ്. അടുത്ത നിമിഷം അത് തണുപ്പിക്കണം. സ്വപ്നം കണ്ടു നിന്ന്, എത്രയോ ചായസുനാമികൾ എന്റെ അടുക്കള നേരിട്ടിരിക്കുന്നു.

അതുവരേയും , സ്വന്തമാണെന്ന് കരുതിയ വിത്തുകൾ പൊട്ടിച്ചിതറി, തന്നെ വിട്ടു പറന്നു പോകുന്നത് നോക്കി നിൽക്കേണ്ടി വന്ന അപ്പൂപ്പൻതാടി മരത്തെപ്പോലെ ഞാൻ ഈ നഗരത്തിന്റെ ഏകാന്തമായ രാത്രികളേയും പകലുകളേയും നേരിടുന്നു. ഫെർണാണ്ടസിന്റെ സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.

എന്റെ കഥകൾ എനിക്ക് പരിചയം ഇല്ലാത്ത നഗരത്തിന്റേയും ഞാൻ സൃഷ്ടിക്കുന്ന മനുഷ്യരുടേതുമാണെന്ന് എപ്പോഴും അടിയുറച്ചു വിശ്വസിച്ചു. ആയതിനാൽ കാണുന്ന സ്വപ്‌നങ്ങൾ മറക്കാത്തത് പോലെ, എഴുതിവെയ്ക്കാറുള്ളത് പോലെ ചായ കുടിക്കുമ്പോഴും തുണികൾ നനച്ചിടുമ്പോഴും, മീൻ മുറിക്കുമ്പോഴും അവരെനിക്ക് ഒപ്പം തന്നെ നിന്നു. ഇത് എന്റെ നാലാമത്തെ ചായയാണ്‌. ഇന്നത്തെ എന്റെ മധ്യാഹ്നവെയിലിന് ഉഷ്ണം കുറവായിരുന്നു.

അപരാഹ്നത്തിൽ, മൂന്ന് മണികൾക്കും നാലു മണികൾക്കും ഇടയിൽ ഒരു സമയമുണ്ട്. അതേ  സമയത്തിലാണ് പൂവുകൾ ആത്മഹത്യ ചെയ്യുന്നതെന്ന് ഞാൻ കണ്ടുപിടിച്ചിരുന്നു.  ജീവിതം മടുത്തുവെന്ന് പ്രഖ്യാപിക്കുന്ന, ചില മനുഷ്യരുടെ സ്വാതന്ത്ര്യമാണ് ആത്മഹത്യ. അങ്ങനെ തന്നെ ആത്മഹത്യ ചെയ്യുന്ന പൂവുകളും ഉണ്ട്. എന്നിരുന്നാലും സമാധാനത്തിന്റെ വേരുകൾ, ആത്മഹത്യ ചെയ്യുവാൻ വിതുമ്പുന്ന പൂക്കളുടെ മഞ്ഞകളിലാണ്. അവിടെ നിന്നുമൊരു വിത്ത് ശേഖരിക്കുക, നാളെയുടെ സമാധാനത്തെ പുനഃസ്ഥാപിക്കുക.

ഫെർണാണ്ടസിന്റെ കൈയ്യിൽ നിന്നും വീണ് എരിഞ്ഞടങ്ങിയ സിഗരറ്റ്.

സിങ്കിൽ വീണുപോയ പല്ലി.

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട സിമോണ.

മൂന്നുമണികൾക്കും നാലു മണികൾക്കും ഇടയിൽ വീഴുന്ന പൂവുകൾ.

ഹാ, വൈവിധ്യമാർന്ന ആത്മഹത്യയുടെ തലങ്ങൾ.!  ഓറഞ്ച് നിറമുള്ള ഒരു ദലത്തിന്റെ ആത്മഹത്യാശ്രമം കൂടി ഇന്നേ ദിവസം തീരുന്നതിനു മുൻപ് ഞാൻ കണ്ടു.

എന്റെ പച്ചക്കറിത്തോട്ടം തഴച്ചു വളരുന്നുണ്ടായിരുന്നു. ഞാൻ തന്നെ അവയെ പരിചരിച്ചു.   അവയ്ക്ക് വെള്ളം ഒഴിക്കുമ്പോൾ മുലയൂട്ടുന്ന അമ്മയുടെ ചാരിതാർഥ്യം ഞാൻ അനുഭവിച്ചു പോന്നിരുന്നു. കിണറിൽ നിന്നും വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നതിനിടയിൽ വെണ്ടകൾക്കിടയിൽ ഒരു ചേരയെ കണ്ടു.  വിഷമുള്ള പാമ്പുകളേക്കാൾ അസാധാരണമായ ചേരയുടെ നീളം എപ്പോഴുമെന്നെ ഭയപ്പെടുത്തി. ഒരു നിമിഷം കൊണ്ടു അതെന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കി എന്നെ കൊലപ്പെടുത്തുന്നതായി നിന്ന നിൽപ്പിൽ ഞാൻ സ്വപ്നം കണ്ടു.  എന്നിട്ടും അത് ഇഴഞ്ഞു നീങ്ങിപ്പോകുന്നത് നോക്കി ഞാൻ അവിടെ നിന്നു. അതിന്റെ ശരീരത്തിലെ മഞ്ഞവഴുവഴുപ്പൻ ചാന്ത്  എനിക്ക് ഇഷ്ടമായിരുന്നു.

രണ്ടാമത്തെ കുടം വെള്ളമെടുക്കുവാൻ പോകുമ്പോഴാണ്, ഓറഞ്ച് നിറമുള്ള ഇലയുടെ ആത്മഹത്യാശ്രമം ഞാൻ കണ്ടത്.  കിണറിനു ചുറ്റും വലമൂടിയിരുന്നതിനാൽ, അത് മാറ്റുവാൻ ഒരാൾ വരുന്നത് വരെ ഇല കാത്തുകിടന്നു. എത്ര വിദഗ്ധമായിട്ടാണ് അതെന്റെ നീളൻ വിരലുകളിലൂടെ തൊട്ടിക്കുള്ളിൽ കയറിപ്പറ്റിയത്.  കണ്ണുകാണാത്ത അഥവാ കണ്ണുപോലും കാണാത്ത ഏതോ കുഞ്ഞൻഉറുമ്പിനെപ്പോലെ എന്റെ കണ്ണുവെട്ടിച്ചുകൊണ്ട് അത് തൊട്ടിയിൽത്തട്ടി കിണറ്റിലേക്ക് ചാടി. മൂന്നുതവണയും ഞാൻ അതിനെ കരയിലേക്ക് വലിച്ചുകയറ്റുവാൻ ശ്രമങ്ങൾ നടത്തി. മൂന്നാമത്തെ പ്രാവശ്യം എന്നെ പച്ചയ്ക്ക് പ്രാകിക്കൊണ്ട് അത് തൊട്ടിയിൽ കയറി. മണ്ണിലേക്ക് എടുത്തിട്ട് ഞാൻ അതിനെ പരിശോധിച്ചു. എവിടെയാണ് കൃത്രിമശ്വാസം നൽകുക,? എവിടെ അമർത്തിയാലാണ് കുടിച്ച വെള്ളം പുറത്തേക്ക് ചാടുക, കൈയ്യിൽ എടുത്ത് വീണ്ടും പരിശോധിച്ചു. അതിന്റെ ഞരമ്പുകൾ നനഞ്ഞിരുന്നു എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും പ്രത്യക്ഷത്തിലില്ല. ആത്മഹത്യ ചെയ്യുവാൻ തക്കവണ്ണം നിനക്ക് എന്തുണ്ടായിയെന്ന് ഞാൻ ചോദിച്ചു. രക്ഷിച്ചതിനു നന്ദി പറയാതെ അതെന്നെ വീണ്ടും തെറി വിളിച്ചു.

" മനുഷ്യരുടെ ആത്മഹത്യാ സിദ്ധാന്തം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂവെന്ന് കരുതി, ഞങ്ങൾക്കും അതിന് അവകാശമുണ്ട്. ഞങ്ങൾക്കും നിരാശകളും, ആശയറ്റുപോയ പ്രതീക്ഷകളും ഉണ്ട്. ഇനി എല്ലാവരും എന്റെ ആത്മഹത്യാ ശ്രമം അറിയും. കാരണം തിരക്കും. ഉപദ്രവിക്കും. കഥകൾ മെനയും. നീ എന്തിനാണ് എന്നെ രക്ഷിച്ചത്? നിന്നോടാരാണ് സഹായം അഭ്യർത്ഥിച്ചത്.. ഇനി ഉണങ്ങി ഉണങ്ങി പൊടിഞ്ഞു തീരണം. "

നെടുവീർപ്പുകൾക്ക് ഒടുവിൽ ഇല പറഞ്ഞു നിർത്തി. ഞാൻ ഒരിക്കൽ കൂടി ആലോചിച്ചു. ആത്മഹത്യാസിദ്ധാന്തം എഴുതാം. ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്ന, വൈവിധ്യ   ദ( ത) ലങ്ങൾ എന്നുള്ള തലക്കെട്ട് കൊടുക്കാം. ഞാൻ ഇലയുടെ ആത്മഹത്യാശ്രമത്തിനോട് നന്ദി പറഞ്ഞു. വീണ്ടും എഴുതാൻ ഇരുന്നു.

" പത്മാ "

ഞാൻ സിമോണയേയും മാലിനിയേയും കുറിച്ച് എഴുതിക്കൊണ്ടിരുന്നതിൽ നിന്നും  മുഖമുയർത്തി നോക്കി. ഓഹ്, ഡേവിഡാണ്. അയാളുടെ കൈ ഞരമ്പു കളിൽ നിന്നും അപ്പോഴും രക്തം കിനിയുന്നുണ്ടായിരുന്നു. അയാൾ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. ഞാൻ അയാളെ നോക്കിയിരിക്കേ അപ്പുറത്തെ മതിൽക്കെട്ടിനുള്ളിൽ ഒരു ആംബുലൻസ് വന്നു നിന്നിരുന്നു. കൂടിയിരുന്നവർ ആത്മഹത്യ ചെയ്തവന്റെ കാരണത്തിന്റെ കഥകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

സിമോണ, അന്ന് പുലർച്ചെ താൻ കണ്ട സ്വപ്നത്തെ ഇങ്ങനെ കുറിച്ചു വെച്ചു..



"കത്തിയെരിയുന്ന സിഗരറ്റ് ഒരു ഇലക്ട്രിക് കമ്പിയായി പരിണമിച്ചു. അത് പൊട്ടി വീണ് കിടന്നിരുന്നു. തൊട്ടരികിൽ എന്റെ ജഡവും. ഇതാ ഇപ്പോഴും എന്റെ കൈവെള്ളയിൽ ആത്മഹത്യയുടെ തണുപ്പാണ്. ശവത്തിന്റെ തണുപ്പ്."




ഹരിത. ആർ.

ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്

കർമ്മനിരതമായ ചിന്തകൾ നിറഞ്ഞ ഒരു മനസ്സാണ് എല്ലാവരും കാംക്ഷിക്കുന്നത്. ആശയങ്ങളുടെ ക്രമപ്പെടുത്തലുകളും തുടർഫലമായി ഉണ്ടാകുന്ന പ്രവർത്തനങ്ങളുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അടിസ്ഥാനം അവന്റെ ചിന്തകൾ തന്നെയാണ്. ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ചിന്തകൾ തന്നെ. അടുക്കും ചിട്ടയുമുള്ള ചിന്തകൾ വ്യക്തിപരമായും സാമൂഹ്യപരമായും മനുഷ്യരാശിയെ ഔന്ന്യത്യത്തിലെത്തിക്കും എന്നതിൽ സംശയമില്ല.
എന്നാൽ ഈ ചിന്തകൾ തന്നെ നമുക്കൊരു തലവേദനയായാലോ? അടുക്കും ചിട്ടയുമില്ലാതെ അനവസരത്തിൽ, നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ കടന്നുവരുന്ന ചിന്തകൾ തികച്ചും അരോചകമാണെന്നു മാത്രമല്ല, ചിലരിലെങ്കിലും കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ചിന്തകളും അതിനെത്തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളും ഒരു രോഗമായാണ് മനഃശാസ്ത്രം കാണുന്നത്. പീഢിത ചിന്തകളും അനുബന്ധ നിർബന്ധിത പ്രവർത്തനങ്ങളും അടങ്ങുന്ന ഈ രോഗത്തിന് ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ആകാംഷയും ഭയവും അങ്കുരിപ്പിക്കുന്ന ചിന്ത, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ, ബോധമനസ്സിനുൾക്കൊള്ളാൻ കഴയാത്ത ചിന്തകൾ എന്നിങ്ങനെ പല രീതിയിലും നമുക്കിവരുടെ ചിന്തകളെ വിശേഷിപ്പിക്കാം. ചിന്തകൾ അവരുടെ അനുവാദമില്ലാത്ത നുഴഞ്ഞുകയറ്റക്കാരാണ് എന്നർത്ഥം. അതിനെ ഒഴിവാക്കാൻ ഇത്തരക്കാർക്കാകില്ല എന്നത് യഥാർത്ഥ പ്രശ്നം. ഇത്തരക്കാരുടെ പ്രവൃത്തികളുടെ അപാകത കൊണ്ടാണ് പലരും ചികിത്സക്കായി എത്തപ്പെടുന്നത്. അടുത്ത ബന്ധുക്കളായിരിക്കും മിക്കവാറും ഇത്തരം രോഗികളെ കൂട്ടികൊണ്ടു വരിക.

എല്ലാ രോഗികൾക്കും ഒരേ ലക്ഷണങ്ങൾ ആയിരിക്കണമെന്നില്ല. അവരുടെ പ്രവൃത്തിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുകതന്നെ. കുളിക്കാൻ എടുക്കുന്ന സമയം പതിൻ മടങ്ങു വർദ്ധിക്കുക, വീണ്ടും വീണ്ടും കൈകാലുകൾ കഴുകുക, അടുക്കിവച്ചതു തന്നെ വീണ്ടും വീണ്ടും അടുക്കുക, രാത്രിയിലും പകലും പലപ്രാവശ്യം ഗ്യാസ് ഓഫാക്കിയിട്ടുണ്ടോ, വാതിൽ അടച്ചിട്ടുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തുക, വെറുതെ ആവർത്തിച്ചു എണ്ണിക്കൊണ്ടിരിക്കുക, ഞരമ്പുവലി എന്ന് പറയുന്ന ചില പ്രത്യേക അവയവങ്ങളുടെ ചലനങ്ങൾ തുടങ്ങി പലതുമാകാം ഇത്തരം രോഗികകളുടെ ലക്ഷണങ്ങൾ. നിരന്തരം ഇവരുടെ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടിരിക്കും. ഇതിനെ നിയന്ത്രിക്കാൻ ഇക്കൂട്ടർക്കാകില്ല എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. അവരുടെ ചിന്തകൾ അവരെകൊണ്ടിതു ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കും.

അണുക്കളേയും അണുബാധകളേയും ഭയക്കുന്നവരാണിതിൽ ഭൂരിപക്ഷവും. അവരുടെ മനസ്സും അതിനെ നേരിടാൻ ഉതകുന്ന ചിന്തകൾ നിറഞ്ഞതു മാത്രമായിരിക്കും. തിളച്ച വെള്ളത്തിൽ അണുക്കളുണ്ടാകില്ല എന്ന വിശ്വാസത്തിൽ വെള്ളം മക്കൂറുകളോളം തിളപ്പിക്കുന്നവരും, തിളച്ച വെള്ളം കുടിച്ചു പൊള്ളൽ ഉണിണ്ടാക്കുന്നവരും ഇത്തരക്കാരിൽ കണ്ടേക്കും. ചിലരാകട്ടെ പ്രാർത്ഥനകളോ മന്ത്രങ്ങളോ ആയി സമയം കളയും. അനാവശ്യ വസ്തുക്കൾ ചേർത്തുവയ്ക്കുന്നവരും അത്തരം വസ്തുക്കൾകൊണ്ട് വീട് വൃത്തിഹീനമാക്കുന്നവരും ഒ സി ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയിൽ ഉണ്ടാകാറുണ്ട്. രോഗിയുടെ സ്വഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റം ശ്രദ്ധയിൽ പെട്ടാൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഒരു ഡോക്റ്റർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ് ഒ.സി.ഡി.

ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. മറ്റെല്ലാ മാനസിക രോഗങ്ങളിലുമെന്നപോലെ പാരമ്പര്യത്തിനും ഇതിൽ പ്രസക്തിയുണ്ട്. അതുപോലെതന്നെ തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തന വൈകല്യങ്ങളും ഇതിനു കാരണമായേക്കാം. ഇത്തരം രോഗികളുടെ കാന്ത തരംഗ ചിത്രങ്ങളിൽ തലച്ചോറിലെ ഫ്രോണ്ടൽകോർട്ടെക്സിലും അതിനടിയിലെ ചില ഭാഗങ്ങളിലും ചില വ്യത്യാസങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഗവേഷണം ഊർജ്ജിതമായി നടന്നു വരുന്നു. ഇത് പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും ഇരുപതു വയസ്സിനുള്ളിൽ കൂടുതലാളുകളും ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മുപ്പത്തഞ്ചിനു ശേഷം അപൂർവമാണെങ്കിലും ആദ്യലക്ഷണം കാണിക്കില്ല എന്ന് പറയാൻ കഴിയില്ല.

കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടുതന്നെ വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾ തന്നെയാണ് അലോപ്പതിയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരം നൽകുന്നതിനുതകുന്ന മരുന്നുകൾ ഉണ്ട്. രോഗിയുടെ മറ്റു ലക്ഷണങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിക്കുന്നത്. സൈക്കോതെറാപ്പിക്ക് വളരെ പ്രാധാന്യമുള്ള ഒരു രോഗമാണിത്. കൗൺസിലിങ്, ഹാബിറ്റ് റിവേഴ്സൽ തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രത്യേകിച്ചും എക്സ്പോഷർ ആൻഡ് റെസ്പൊൺസ് പ്രീവെൻഷൻ തെറാപ്പി എന്നിവ ഇത്തരം രോഗികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ പോലുള്ള ബ്രെയിൻ സ്റ്റിമുലേഷൻ തെറാപ്പികളും ആവശ്യമായി വന്നേക്കാം.

 

ഡോ. സുനീത് മാത്യു

ആന ഡോക്ടർ : ജയമോഹൻ

”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”

കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.

നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.

എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്.  കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.

കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”

*ജയമോഹൻ*

ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്

പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,

ആന ഡോക്ടർ!

ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.

കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ

2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..

സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു

ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.

ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.

 

സുഹൈൽ സുഗു

ആകാംക്ഷാ രോഗം

ഏതു പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ആകാംക്ഷാ രോഗം (Anxiety disorders). എന്തെങ്കിലും കാര്യങ്ങളിൽ ആകാംക്ഷയില്ലാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടുതന്നെ ഇതിനെ രോഗമായി കാണുവാൻ അധികമാർക്കും കഴിയാറുമില്ല. എന്നാൽ ഈ ആകാംക്ഷ നമ്മുടെ ജീവിതത്തിൽ വില്ലൻ ആയാലോ? നമ്മുടെ ജോലി, പഠനം, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിച്ചാലോ? തീർച്ചയായും അപ്പോൾ ഇതൊരു ഗുരുതര പ്രശ്‌നമായി മാറും എന്നതിൽ സംശയമുണ്ടാകാനിടയില്ല.

ഭയം തന്നെയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം. അപ്രതീക്ഷിതമായോ, തുടർച്ചയായോ, ഉണ്ടാകുന്ന ഭയം, അതിനനുബന്ധമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ. കൈകാലുകൾ വിറയ്‌ക്കുക, നെഞ്ചിടിപ്പ് കൂടുക, മയക്കമുണ്ടാകുക, ശ്വാസതടസമുണ്ടാകുക, ടോയ്‌ലെറ്റിൽ പോകാൻ തോന്നുക തുടങ്ങി പലതരം അസ്വസ്ഥതകൾ ഉണ്ടാകാം. സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത ഒരവസ്ഥ എന്ന് വേണമെങ്കിൽ പറയാം. ചിലരിലാകട്ടെ ചുണ്ടും വായും വരളുക, ഛർദിക്കാൻ വരിക, മാംസപേശികൾ വലിഞ്ഞുമുറുകുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ.

ആകാംക്ഷാ രോഗങ്ങളും പാരമ്പര്യമായിട്ടാണ് കണ്ടുവരുന്നത്. ജീവിത സാഹചര്യങ്ങളും സമ്മർദ്ദങ്ങളും ഇതിന്റെ പ്രശ്‌നങ്ങൾക്ക് തീവ്രത കൂട്ടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, ഗുരുതരമായ ശാരീരിക രോഗങ്ങൾ തുടങ്ങിയവ ഈ രോഗാവസ്ഥയെ ഗുരുതരമാക്കിയേക്കാം. കൗമാരക്കാരുടെ ഇടയിലും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ചില രോഗങ്ങളും ഇതിന്റെ പുറകിൽ ഉണ്ടാകാം. ബെൻസോ ഡിയസിപാം പോലുള്ള ചില മരുന്നുകൾ, കഫീൻ, മദ്യം തുടങ്ങിയവയും ആകാംക്ഷാ രോഗങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഗാബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തലച്ചോറിലെ ഒരു രാസവസ്‌തുവിന്റെ അളവ് കുറയുമ്പോഴാണ് നമുക്ക് ഈ അസ്വസ്ഥകൾ ഉണ്ടാകുന്നത്. തലച്ചോറിലെ അമൈഗ്‌ദാല എന്നറിയപ്പെടുന്ന ഭാഗമാണ് ഭയവും ആകാംക്ഷയും ഉണ്ടാക്കുന്നത്. ഇതിന്റെ പ്രവർത്തന വൈകല്യവും ഈ രോഗത്തിന്റെ കാരണമാണ്. തലച്ചോറിന്റെ മറ്റുചില ഭാഗങ്ങൾക്കും ഇതിൽ പങ്കില്ലാതില്ല.

ആകാംക്ഷാ രോഗങ്ങൾ പലവിധത്തിൽ തരം തിരിക്കപ്പെട്ടിട്ടുണ്ട്. താഴെ പറയുന്നവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.

ജെനറലൈസ്ഡ്ആങ്സൈറ്റി ഡിസോർഡർ (Generalized Anxiety Disorder)

മാസങ്ങളോളം തുടർച്ചയായ ഭയവും ആകാംക്ഷയുമാണ് മുഖ്യ ലക്ഷണങ്ങൾ. ശരീരത്തളർച്ച, ഒന്നിലും ശ്രദ്ധിക്കാനാകാത്ത അവസ്ഥ, വിഷമം നിയന്ത്രിക്കാൻ കഴിയാതാകുക, ഉറക്കം കിട്ടാതിരിക്കുക, അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

പാനിക് ഡിസോർഡർ (Panic Disorder)

പൊടുന്നനെ ഉണ്ടാകുന്ന ഭയം ആണ് ഇതിന്റെ മുഖ്യ ലക്ഷണം. സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന തോന്നൽ, അടുത്തുവരാൻ പോകുന്ന അവസ്ഥയെക്കുറിച്ചുള്ള ശക്‌തമായ ഭയം. മുൻ അനുഭവങ്ങളിൽ നിന്നും ഇത്തരം അവസ്ഥയുണ്ടാക്കിയ സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ ഭയമുണ്ടാകുക തുടങ്ങിയവയാണിതിന്റെ ലക്ഷണങ്ങൾ.

സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ (Social Anxiety Disorder)

ആൾക്കൂട്ടത്തെ ഭയപ്പെടുക, ആളുകളെ അഭിമുഖീകരിക്കുവാൻ ഭയം, ആളുകൾ തന്നെയാണ് നോക്കുന്നതെന്നും, തന്നെക്കുറിച്ചാണ് പറയുന്നതെന്നും തോന്നുക, സുഹൃത്തുക്കളുമായി ഇടപഴകാനാകാതെ വരിക, ജോലിക്കോ പഠനത്തിനോ പോകാൻ കഴിയാതെ വരിക, ആളുകളുടെ സാന്നിധ്യത്തിൽ മറ്റു ചില രോഗങ്ങൾ ഉള്ളതായി തോന്നുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷണം.

സ്പെസിഫിക് ഫോബിയ (Specific Phobia)

ചില പ്രത്യേക സാഹചര്യങ്ങളോടും സാധനങ്ങളോടും ഉള്ള ഭയമാണിത്. ഉയരത്തിൽ കയറാനോ ഉയരത്തിൽ നിന്ന് നോക്കാനോ ഭയം, വിമാനയാത്ര ചെയ്യാൻ ഭയം, ലിഫ്റ്റിൽ കയറാൻ ഭയം, അടച്ച മുറിയിൽ ഭയം, തുറസ്സായ സ്ഥലം ഭയം തുടങ്ങി ഒട്ടേറെയുണ്ട് പട്ടികയിൽ.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder)

ഒരിക്കൽ അനുഭവിച്ച ഒരു സമ്മർദ്ദം വീണ്ടും വീണ്ടും സങ്കൽപ്പത്തിൽ സൃഷ്‌ടിച്ചെടുക്കുന്നു എന്നതാണ് ഈ രോഗാവസ്ഥ. ഒരിക്കൽ ഉണ്ടായ ഒരു അപകടം, അതിന്റെ നടുക്കം വിട്ടുമാറാതിരിക്കുക, ഇടയ്ക്കിടയ്ക്ക് അത് അനുഭവഭേദ്യമാകുക എന്നതാണീ രോഗത്തിന്റെ പ്രത്യേകത. കുട്ടിക്കാലത്തു ശാരീരികമായോ മാനസികമായോ ദുര്യുപയോഗം ചെയ്യപ്പെട്ടത് , ബലാത്‌സംഗം ചെയ്യപ്പെട്ടത്, ഗുരുതരമായ ഒരപകടം, ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എന്തുമാകാം ഇതിന്റെ പിന്നിൽ.

സെപ്പറേഷൻ ആങ്സൈറ്റി ഡിസോർഡർ (Separation Anxiety Disorder)

കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അടുത്ത ബന്ധങ്ങളിൽ നിന്നും വേർപിരിയുന്നതിന്റെ പ്രശ്‌നങ്ങൾ തന്നെ. ഏഴു ശതമാനം മുതിർന്നവരേയും നാല് ശതമാനം കുട്ടികവിളേയും ഇത് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത്തരം വേർപിരിയലുകളെ ഉൾക്കൊള്ളാൻ കഴിയുന്നതെന്നും ഓർക്കണം.

സിറ്റുവേഷണൽ ആങ്സൈറ്റി (Situational Anxiety)

പുതിയ സാഹചര്യങ്ങളുമായോ മാറ്റങ്ങളുമായോ ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്ക് ചില സാഹചര്യങ്ങളിൽ പാനിക് അറ്റാക്കിനു തുല്യമായ അവസ്ഥയാണുണ്ടാകുക.

ഒബ്സസ്സീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder)

ഈ അടുത്തകാലങ്ങളിൽ കൂടുതലായി കേൾക്കുന്ന ഒരു രോഗമാണിത്. എന്താണെന്നറിയില്ലെങ്കിലും മിക്കവർക്കും സുപരിചിതമായ ഒരു രോഗമാണിത്. ചില ചിന്തകൾ രോഗിയുടെ അനുവാദമില്ലാതെ കടന്നു വരികയും അതിനോടനുബന്ധമായ ചില പ്രവർത്തനങ്ങൾക്ക് നിർബന്ധിതരാക്കുകയും ചെയുന്ന അവസ്ഥ. മിക്കവർക്കും ഇത് വൃത്തിയുടേയും സംശയത്തിന്റെയും ഭാവത്തിലാണ് കടന്നു വരുന്നത്. എത്ര കഴുകിയാലും വൃത്തിയാകുന്നില്ല എന്ന തോന്നൽ വീണ്ടും വീണ്ടും കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കും. വീട് പൂട്ടിയോ, ഗ്യാസ് ഓഫ് ചെയ്‌തോ തുടങ്ങിയ സംശയങ്ങളും രോഗിയെകൊണ്ട്  വീണ്ടും വീണ്ടും പരിശോധിപ്പിച്ചുകൊണ്ടിരിക്കും.

സെലക്റ്റീവ് മ്യൂട്ടിസം (Selective Mutism)

നന്നായി സംസാരിക്കുന്ന ഒരാൾ ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ആവശ്യമുള്ളപ്പോൾ വാക്കുകൾ കിട്ടാതെ, സംസാരിക്കാനാകാതെ കഷ്‌ടപ്പെടുന്ന ഒരവസ്ഥയാണിത്.

ഇത്രയും ആകാംക്ഷ രോഗങ്ങൾ വിവരിച്ചതിൽ നിന്നും അത് അനുഭവിക്കുന്ന വ്യക്‌തിക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിക്കാണുമല്ലോ. മറ്റേതു മാനസിക രോഗങ്ങളുമെന്നപോലെ ചികിൽസിക്കപ്പെടേണ്ട ഒരു രോഗം തന്നെയാണിതും. മരുന്നുകൾക്ക് ഇതിൽ ഗുണപ്രദമായ പങ്കുണ്ട്. തലച്ചോറിലെ രാസവസ്‌തുക്കളുടേയും ചില ഭാഗങ്ങളുടേയും പ്രവർത്തന നിയന്ത്രണം മരുന്നുകൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ ഹോമിയോപ്പതി മുരുന്നുകൾക്കുള്ള പ്രസക്‌തി ഞാൻ മൂന്നധ്യായങ്ങളിൽ വിവരിച്ചിരുന്നു. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട് സൈക്കോതെറാപ്പിയും. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും മൈൻഡ് ഫുൾനെസ് തെറാപ്പിയുമാണ് ഇതിൽ പ്രാധാന്യമർഹിക്കുന്നത്. മദ്യം, കഫീൻ, പുകവലി തുടങ്ങിയവയുടെ നിയന്ത്രണവും ചികിത്‌സക്ക് അനിവാര്യമാണ്.

 

ഡോ സുനീത് മാത്യു

എതിര് : ആത്മകഥ… എം. കുഞ്ഞാമൻ.

ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം 

ജീവിതത്തോടു പൊരുതി ജയിച്ച ആൾ എന്നു സമൂഹം വിലയിരുത്തിയപ്പോൾ ,പൊരുതി തോറ്റു പോയ ആളാണ് ഞാനെന്ന് അദ്ദേഹം സ്വയം വിധിയെഴുതി 3.12.2023 ന് ആത്മഹത്യ ചെയ്തു. ജീവിതം നൽകിയ ദു:ഖാനുഭവങ്ങളെ അദ്ദേഹം കുടഞ്ഞു കളഞ്ഞില്ല. അവസാന നിമിഷം വരെ കൂടെ നിർത്തി. മറന്നു പോയെങ്കിലോ എന്നു കരുതി അരുമയോടെ താലോലിച്ചു .അത്തരമൊരു താലോലിക്ക ലാ ണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ .അനീതിയ്ക്കു മുമ്പിൽ അനുസരണയോടെ തല കുനിച്ചു നിൽക്കുകയല്ല വേണ്ടത്, എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം വരും തലമുറയെ ഓർമപ്പെടുത്തുന്നു.

ഇരുട്ടും പേടിയും വിശപ്പും നിറഞ്ഞൊരു ഭൂതകാലമുണ്ട് കുഞ്ഞാമൻ്റെ മനസിൽ.പട്ടാമ്പിക്കടുത്ത് വാടാനം കുറിശ്ശിയിലാണ് കുഞ്ഞാമൻ്റെ വീട്. വീടെന്നു പറയരുത്, അതൊരു ചാളയെന്ന് കുഞ്ഞാമൻ. അച്ഛൻ കന്നുപൂട്ടാൻ പോകും.സമുദായത്തിൻ്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിൽ സദ്യയും അടിയന്തരവുമുണ്ടാകുമ്പോൾ ഇലമുറിച്ചു കൊടുക്കും.സദ്യ കഴിഞ്ഞാൽ എച്ചിൽ എടുക്കും.സഹപാഠികൾ കാൺകെ എച്ചിലെടുക്കുന്നതും കഴിക്കുന്നതും അപകർഷതയുണ്ടാക്കി.വിശപ്പിനു മുമ്പിൽ അഭിമാനം കീഴടങ്ങും. പതിനാലു വയസ്സുള്ളപ്പോഴാണ് ഒരു ജന്മി കുടുംബത്തിൻ്റെ അരികുപറ്റി നിന്നു.കഞ്ഞിക്കാണ്‌. അവർ മുറ്റത്തിനു വെളിയിൽ കുഴി കുത്തി ഇലയിട്ട് കഞ്ഞി അതിൽ ഒഴിച്ചു കൊടുത്തു.മറ്റൊരാൾകൂടി കഞ്ഞിക്കായി കാത്തിരുപ്പുണ്ടായിരുന്നു. ഒരു തടിയൻ പട്ടി.പട്ടി കുഞ്ഞാമനെ കടിച്ചു മാറ്റി കഞ്ഞി കുടിച്ചു.വിശപ്പ്‌ രണ്ടുപേർക്കും ഒരു പോലെയാണ്.കുഞ്ഞാമൻ സ്വയം ആശ്വസിച്ചു.

പുസ്തകവും സ്ളേറ്റുമില്ലാതെ.ഒരുഷർട്ടുപോലുമില്ലാതെയാണ് സ്ക്കൂളിൽ പോയിരുന്നത്‌. സ്ക്കൂളിൽ ചില ദിവസങ്ങളിൽ കഞ്ഞിയുണ്ടാകും. ആ കഞ്ഞിയാണ് സ്കൂളിലേക്കാകർഷിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. അധ്യാപകൻ പാണൻ എന്ന ജാതിപ്പേരാണ് വിളിക്കുക.. സാർ എന്നെ ജാതിപ്പേർ വിളിക്കരുത്. കുഞ്ഞാമൻ എന്നു വിളിക്കണം .. മൂന്നാം ക്ലാസുകാരൻ പ്രതിഷേധിച്ചു. അധ്യാപകൻ മുഖത്തടിച്ചു.കഞ്ഞി’ കുടിക്കാൻ മാത്രമാണ് വരുന്ന തെന്ന് അധിക്ഷേപിച്ചു.കുഞ്ഞാമൻ പിന്നീട് ആ സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചില്ല. ഉച്ച സമയത്ത് മറ്റു കുട്ടികൾകഞ്ഞി കുടിക്കുമ്പോൾ പ്ലാവിൻ്റെ തണലിൽ പോയി ഇരുന്നു. അടിച്ച അധ്യാപകൻ തന്നെ നിർബ്ബന്ധിച്ചു.. കുഞ്ഞാമാ കഞ്ഞി കുടിക്ക് ..
“വേണ്ട സാർ.ഇനിയെനിക്ക് കഞ്ഞി വേണ്ട.” കുഞ്ഞാമൻ്റെ തീരുമാനം ഉറച്ച തായിരുന്നു.

സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന ലഷ്മിയേടത്തി കുറച്ച് ഉപ്പുമാവ് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ കുഞ്ഞാമനു കൊടുക്കും. കുഞ്ഞാമൻ മൂത്രപ്പുരയിൽ പോയിരുന്ന് അത് കഴിക്കും.ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞാമന് ഉപ്പുമാവിന് അർഹതയില്ലായിരുന്നു.
കഞ്ഞി കുടിക്കാനാണോ സ്കൂളിൽ വരുന്ന തെന്ന ചോദ്യം ഒരു മുറി വായി കുഞ്ഞാമൻ്റെ മനസിൽ കിടന്നു.കഞ്ഞി കുടിക്കാനല്ല’: പഠിക്കാനാണ് വരുന്ന തെന്ന് കുഞ്ഞാമന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു .വാടാനം കുറിശ്ശിയിലെ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി.ഒരു കഴുതയെപ്പോലെ ഞാൻ അധ്വാനിക്കുകയായിരുന്നു എന്ന് കുഞ്ഞാമൻ ഓർത്തെടുക്കുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ തുടർ പഠനം. അക്കാലത്ത് സഹായിച്ചവരും ആക്ഷേപിച്ചവരുമുണ്ട്. ഹോസ്റ്റലിൽ മുറിയിൽ കൂടെ താമസിക്കുന്ന കുട്ടിയോട് കാസർഗോഡു നിന്നു വന്ന പെൺകുട്ടി ചോദിക്കുന്നു .. ആ ബെഗ്ഗറുടെ കൂടെയോ? കുഞ്ഞാമൻ ആ പെൺകുട്ടിയെ കണ്ടു പറഞ്ഞു “കുട്ടി പറഞ്ഞതു ശരിയാണ്. ഞാൻ മാത്രമല്ല എൻ്റെ സമുദായം മുഴുവൻ ബെഗ്ഗേഴ്സ് ആണ്. പ്രീഡിഗ്രിയ്ക്ക് ക്ലാസുണ്ടായിരുന്നു.ബി എ കഴിഞ്ഞ് എം.എയ്ക്കു അവിടെത്തന്നെ പഠിച്ചു.ഒന്നാംറാങ്കോടെ പാസായി. അന്നു കിട്ടിയ സ്വർണ മെഡൽ പിറ്റേ ദിവസം തന്നെ പണയം വെച്ചു. അധികം വൈകാതെ വിൽക്കേണ്ടിയും വന്നു. കുഞ്ഞാമൻ പറയുന്നു .. എൻ്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളാണ്.. ദാരിദ്ര്യം. ഭയം.. അപകർഷത .. ആത്മവിശ്വാസമില്ലായ്മ .. ധൈര്യമില്ലായ്മ ..

അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ

1. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിൻ്റെയും അപകർഷതയുടെയും .
2. ആനുകൂല്യം ശക്തൻ അശക്തനു കൊടുക്കുന്ന ദാക്ഷിണ്യമാണ്‌
3. നീതിന്യായ വ്യവസ്ഥ എന്നാൽ നീതിക്കുള്ള വ്യവസ്ഥയല്ല, ന്യായത്തിനുള്ള വ്യവസ്ഥയാണ്.
4. ഞങ്ങൾക്കു ലഭിച്ചത് ചില ആനുകൂല്യങ്ങളാണ്.മറ്റുള്ളവർക്കു ലഭിച്ചത് അവകാശങ്ങളാണ്.
5. ചിലർ നിയമ വ്യവസ്ഥയ്ക്കു വിധേയരാണ്.മറ്റു ചിലർ അതീതരാണ്. വേറെ ചിലർ നിയമ രഹിതമായി നിയന്ത്രിക്കപ്പെടുന്നു.

കുഞ്ഞാമൻ തിരുവനന്തപുരത്ത് സി ഡി എസ്സിൽ എം.ഫിലിനു ചേരുമ്പോൾ സി ഡി എസ് മേധാവിയായിരുന്ന ഡോ.കെ.എൻ.രാജിനോടു പറയുന്നുണ്ട്… താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് യി രുന്നെങ്കിൽ നോബൽ സമ്മാന ജേതാവാകുമായിരുന്നു ..

അഞ്ചിലധികം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായിരുന്നു കുഞ്ഞാമൻ.27 വർഷം കാര്യവട്ടം കാമ്പസിൽ അധ്യാപകൻ .. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ .. എല്ലാ നേട്ടങ്ങൾക്കുമിടയിലും നൈരാശ്യവും ആത്മഹത്യാ പ്രേരണയും ഇടയ്ക്കു തല നീട്ടി.ആരോടും പരിഭവമില്ലാതെ.. ആർക്കുമിതിൽ പങ്കില്ലെന്നു പറഞ്ഞ് ജീവിതത്തോടു വിടപറഞ്ഞു..

 

വിലാസിനി രാജീവൻ