വരും, വരാതിരിക്കില്ല.

വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്നമട്ടിൽ എന്തെങ്കിലും എഴുതിയവരൊക്കെ എഴുത്തുകാരെന്നു നടിക്കുന്ന നാടാണ് കേരളം. ഇടക്ക് വന്നുപോയ മഹാമാരി മലയാളികളെയൊക്കെയും എഴുത്തുകാരാക്കി. നല്ലത്!

ഇതിനൊരപവാദം ചില സാധാരണ മനുഷ്യരാണ്. വെറും നാട്ടിൽപുറത്തുകാർ.

അതിൽ ഒരാളുടെ കാര്യം പറയാം.

ധാരാളം എഴുതി. എഴുത്തുകാരായ മലയാളികളുടെ ഇടയിൽ ഒരിക്കൽപ്പോലും ഒരെഴുത്തുകാരനെന്ന് അവകാശപ്പെട്ടില്ല. ഒരു സാധാരണക്കാരനായി ജീവിച്ചു. നാട്ടുമ്പുറത്തുകാരനായി മാത്രം സംവേദിച്ചു. പേരുകേട്ട മലയാളം മാസികയുടെ എഡിറ്റർ ആയിരുന്നിട്ടും, താനാരെയും എഴുത്തുകാരനാക്കിയെന്ന് ഒരിക്കൽപ്പോലും അവകാശപ്പെട്ടില്ല. മലയാളഭാഷക്കെന്തെങ്കിലും സംഭാവന നൽകിയെന്ന് നടിച്ചില്ല. ഈയിടക്ക് മരിച്ചുപോയി. കടന്നുപോയത്, ഭാഷതന്നെയായിരുന്നില്ലേ? അറിയില്ല. എം. ടിയെന്ന വിളിപ്പേരിലായിരുന്നു ടിയാനെ അറിഞ്ഞത്.

എം. ടി. എന്ന മനുഷ്യനെക്കുറിച്ചു കൂടുതൽ ഒന്നും പറയാനില്ല. എഴുത്തുകാരനെയും, ചലച്ചിത്രകാരനെയും, സാഹിത്യമാസിക എഡിറ്ററേയും കുറിച്ച് അത്രപോലും. കൈവച്ച മേഖലകളിലൊക്കെ നന്നായി, നന്നാക്കി. മറ്റാരേക്കാളും കൂടുതലായിത്തന്നെ. വേണമെങ്കിൽ എന്തും അവകാശപ്പെടാമായിരുന്നു. ഒന്നും ചെയ്തില്ല. രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ചു. എന്നിട്ടും എന്തെങ്കിലും നേടിയതായി അഹങ്കരിച്ചില്ല.

ഇദ്ദേഹത്തോളം മലയാളത്തെ സേവിച്ച മറ്റൊരാൾ ഒരുപക്ഷെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനായിരിക്കും. നമുക്ക് ധാരാളം നല്ല കവികളും, കഥാകാരും, നാടകകൃത്തുക്കളും, നിരൂപകരും, ഭാഷാപണ്ഡിതരും ഉണ്ടായിരുന്നു. എല്ലാവരും അവരുടേതായ രീതിയിൽ ഭാഷയെ സമ്പന്നമാക്കി. ഒരു താരതമ്യം അസാധ്യവും അനാവശ്യവും ആയിരിക്കെത്തന്നെ ഇതുകൂടി പറയണം. മറ്റാരെങ്കിലും ഇത്രയധികം കഥകൾ നിർമ്മിക്കുകയും, മറ്റു കഥാകാരെ വാർത്തെടുക്കുകയും ചെയ്തതായറിവില്ല. ഇതിലും നന്നായി സിനിമപിടിച്ചവർ ഉണ്ടാകും. തിരക്കഥ രചനയിൽ ഒരുപടികൂടി മുന്നിൽനിന്നവർ വേറെയുണ്ടാകാം. പക്ഷെ സാഹിത്യ പ്രവർത്തനത്തിൽ ഇതിൽകൂടുതലായി ചെയ്തവരുടെ പേരുകൾ പറയാൻ കുറച്ചധികം ചിന്തിക്കേണ്ടിവരും.

പറയാൻ കുറവെന്തെങ്കിലും ചിലർ കണ്ടുപിടിച്ചത്, പേരിലെ ആ വാലും, ശിഥിലമായ തറവാടുകളുടെ കഥകളും മാത്രമാണ്. അതെങ്ങനെ അയാളുടെ കുറ്റമാകും? സ്വന്തം ജനനവും ജീവിത സാഹചര്യങ്ങളും, മാതാപിതാക്കളും അയാൾ തിരഞ്ഞെടുത്തതായിരുന്നില്ലല്ലോ. അറിയുന്ന കാര്യങ്ങൾ എഴുതി, ചെയ്തു, വെടിപ്പായി. അത്രയൊക്കെയേ ഏതു വലിയ എഴുത്തുകാരും ചെയ്തുള്ളൂ.

ഒരോ മനുഷ്യർക്കും അവരവരുടെ ജീവിത പരിസരങ്ങളിലൂന്നി നിന്നേ കഥപറയാനാകൂ. അതിനിയവർ എന്തുപറഞ്ഞാലും എഴുതിയാലും ആ സ്വാധീനമുണ്ടാകും. ഉണ്ടാകണം. അതല്ലാത്ത നല്ല എഴുത്തുകാർ ഉണ്ടാകില്ല. ഗബ്രിയേൽ ഗാർസിയ മാർകേസ് കൊളംബിയയെക്കുറിച്ചു എഴുതിയതൊക്കെ ആഘോഷിച്ചവർ, എം. ടി. യുടെ ഭീമനെ, ഭീമൻ നായർ എന്നു വിവക്ഷിച്ചത്‌ ആക്ഷേപമാണോ, നിരൂപണമാണോ, വ്യാഖ്യാനമാണോയെന്നു മനസ്സിലായിട്ടില്ല.

എന്തുപറഞ്ഞാലും എം. ടി. എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സാഹിത്യപ്രവർത്തകനും, ഭാഷാ എഡിറ്ററും, തിരക്കഥാകൃത്തുമാണ് കടന്നുപോയത്. ഇനിയിതുപോലൊരാളാൾ ഉണ്ടാകുമോയെന്നറിയില്ല.

അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് എന്തോ വലിയ സംഭവമാക്കി വിലപിച്ചവർ എന്തറിഞ്ഞിയിട്ടായിരുന്നു? അവരുടെ ജീവിതത്തിൽ എന്തുണ്ടായെന്ന് നാട്ടുകാരെയെല്ലാം അറിയിച്ചിട്ടുവേണമായിരുന്നോ? സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. തൊണ്ണൂറ്റൊന്നാമത്തെവയസ്സിൽ ജീവൻ വെടിയുമ്പോൾ അമ്പതുവർഷം മുൻപ് സ്വകാര്യ ജീവിതത്തിൽ നടന്നതിനെ കുത്തിപ്പൊക്കി അവഹേളിക്കാൻ മലയാളഭാഷതന്നെ ഉപയോഗിക്കുന്നതിലെ പെരുത്തമില്ലായ്മ!

ആ രണ്ടക്ഷരത്തിൻ്റെ ദേഹം മാത്രമേ പോയിട്ടുള്ളൂ. എഴുതിയതെല്ലാം ക്ഷയിക്കാതെ മലയാളത്തോടൊപ്പമുണ്ടാകും, ഭാഷ മരിക്കുന്നതുവരെ. മലയാള സാഹിത്യം എംടിക്ക് മുൻപും ശേഷവും എന്നു ഉറപ്പിച്ചു പറയാം. കാരണം അയാൾ കഥയെഴുതുക മാത്രമല്ല, ഭാഷാചരിത്രംതന്നെയുണ്ടാക്കുകയായിരുന്നല്ലോ. മറ്റാർക്കെങ്കിലും അവകാശപ്പെടാനാകാത്തത്. ഈവഴിക്കിനിയാരെങ്കിലും ഇതുപോലെ വന്നുപോകുമോ?

വരും. വരാതിരിക്കില്ല.

സുമേഷ് രാമചന്ദ്രൻ

 

 

നാൽപ്പത്തഞ്ചു മീറ്ററിൽ ഒടുങ്ങുന്നത്!

 

നാൽപ്പത്തഞ്ചു മീറ്റർ പരമാവധി വീതി. അത്രമാത്രം. നാലുവരികൾ. ഉപയോഗത്തിൽ രണ്ടുവരികൾ മാത്രം എന്നേ തോന്നൂ. ഒട്ടും നേരെയല്ല പോക്ക്! വളഞ്ഞും, തിരിഞ്ഞും, ചരിഞ്ഞും, കേറിയും, ഇറങ്ങിയും… ഇതിനിടയിൽ, നിരത്തിൽ ഇറങ്ങുമ്പോൾ മാത്രം ഒരുകാര്യവുമില്ലാത്ത തിരക്കും ഈഗോയും കാണിക്കുന്ന മനുഷ്യർ ഓടിക്കുന്ന വാഹനങ്ങൾ. നികുതി നൽകുന്ന മനുഷ്യരുടെ ജീവന് പുല്ലുവിലകൊടുക്കുന്ന നിർമ്മിതി. തോരാത്ത മഴപെയ്യുന്ന നാട്!

മനസ്സിലായിക്കാണും. കേരളത്തിലെ ഹൈവേകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇത്രയും ഇടുങ്ങിയ ഹൈവേകളുള്ള നാട് വേറെയുണ്ടോയെന്നറിയില്ല. മറ്റുറോഡുകളുടെ കാര്യം പറയാനുമില്ല. നല്ലവയുണ്ടാകും, നിരത്തിലിറങ്ങുന്ന വണ്ടികളുടെ ബാഹുല്യവും വലിപ്പവും കൂടി നോക്കിയാൽ ആവശ്യത്തിന്റെ ഏഴയലത്തുപോലും എത്താത്തവയാണ് കേരളത്തിലെ റോഡുകൾ.

ഇവിടെ നടക്കുന്ന വാഹനാപകടങ്ങളിൽ പലതും സ്വാഭാവികമായി ഉണ്ടാകുന്നതല്ല, മറിച്ചു ഉണ്ടാക്കുന്നതാണ്.

2023 ലെ കണക്കുകൾ പ്രകാരം കേരത്തിൽ 48,141 റോഡ് അപകടങ്ങളാണുണ്ടായത്. നാലായിരത്തോളം മനുഷ്യർ മരിച്ചു. ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 2024-ൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകും എന്നതാണ്. റോഡപടകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾത്തന്നെ കേരളത്തിനു മൂന്നാം സ്ഥാനമാണുള്ളത്. നമുക്കറിയുന്നതുപോലെ അപകടങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളായ ഇടുങ്ങിയ വഴികൾ, ഗുണനിലവാരമില്ലാതെ നിർമ്മിച്ച പാതകൾ, തിമിർത്തു പെയ്യുന്ന മഴ, അങ്ങനെ പലതും. ഇതുകൂടാതെയാണ്‌ വണ്ടി ഓടിക്കുന്നവരുടെ രീതികൾ. ട്രാഫിക് നിയമങ്ങളെ തൃണവൽക്കരിക്കുന്ന മനുഷ്യർ; എല്ലാവരെയും ഓവർടേക്ക് ചെയ്തു മുന്നിലെത്താൻ വെമ്പുന്ന മനുഷ്യർ. കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ; ആരെങ്കിലും ഒന്ന് ഓവർടേക്ക് ചെയ്താൽ പിന്നെ ആ വണ്ടിയോടു മത്സരിക്കുന്ന മനുഷ്യരെ വേറെ എവിടെയും കാണാൻ കിട്ടില്ല.

വാഹനം ഓടിക്കുമ്പോൾ പരിപാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ അറിയാത്തവരോ, അവഗണിക്കുന്നവരോ ആണ് കൂടുതൽ മലയാളികളും. വിദേശികളും പ്രവാസികളും കേരളത്തിലേക്ക് വരുമ്പോൾ (ഇന്ത്യയിലെ മറ്റു ഭാഗങ്ങളും മോശമല്ല) അവരുടെ ഏറ്റവും വലിയ ഭയമാണ് റോഡുകളിലൂടെയുള്ള യാത്ര എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതും, സ്വയം മനസ്സിലാക്കിയിട്ടുള്ളതും. അവരെ കുറ്റംപറയാനാകില്ല. അത്രയ്ക്ക് ഭീകരമാണ് അനുഭവം. നഗര വീഥികളിലൂടെയും, ഹൈവേകളിലൂടെയും മറ്റുംപോകുന്നത് അക്ഷരാർത്ഥത്തിൽ ജീവൻ കയ്യിലെടുത്താണ്. ഹോൺ അടികളുടെ തൃശ്ശിവപേരൂർ പൂരത്തിനിടയിലൂടെ മറ്റ് വണ്ടികളെ തട്ടാതെ തൊട്ടു, തൊട്ടില്ല എന്ന രീതിയിൽ ഓവർ സ്പീഡ് ചെയ്യുന്നവരെകണ്ടാൽ പിന്നെന്തു തോന്നാനാണ്. പക്ഷെ സന്ദർശകർക്ക് കുറച്ചുനാൾ വന്നു, ഭയന്ന് തിരിച്ചുപോയാൽ മതിയല്ലോ? ഇവിടെ ജീവിക്കുന്നവർക്ക് വേറെയെന്താണ് മാർഗ്ഗം?

മാർഗ്ഗങ്ങളുണ്ട്. നിങ്ങൾ വണ്ടിയോടിക്കുന്നയാളാണെങ്കിൽ നിങ്ങൾക്കുതന്നെ സ്വയം പലമാറ്റങ്ങളും വരുത്താം. ഏറ്റവും കുറഞ്ഞത് റോഡ് നിയമങ്ങൾ ശരിയായി മനസ്സിലാക്കുക, അതനുസരിച്ചു വാഹനങ്ങൾ ഓടിക്കുക. റോഡിൽ അനാവശ്യ ധൃതികാണിക്കരുത്. നിങ്ങളുടെയും കൂടെ യാത്രചെയ്യുന്നവരുടെയും സുരക്ഷ, ഉറപ്പാക്കുക, എതിരേ വണ്ടിയോടിച്ചു വരുന്ന സാധുക്കളുടെയും. പൂർണ്ണമായും ബോധ്യമായ തീരുമാനങ്ങളെടുക്കുക. ഒരാവശ്യവുമില്ലാതെ ഒന്നിനെയും ഓവർടേക്ക് ചെയ്യാൻ പോകരുത്. മറ്റുള്ളവരെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുക. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡുകളിൽ ഓവർടേക്ക് ചെയ്തു ചെന്നുകേറുന്നതു എന്തിൻ്റെ മുന്നിലാണെന്ന് ആർക്കറിയാം. വേഗം നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണം. യാത്രക്കാർ എല്ലാവരും സീറ്റുബെൽറ്റുകൾ ധരിക്കുക. കാറുകൾ വാങ്ങുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകുക. മഴയത്തും രാത്രിയിലും അതിരാവിലെയും കഴിവതും യാത്രകൾ ഒഴിവാക്കുക. സ്റ്റിയറിങ് വീലിൽ കയ്യിരിക്കുമ്പോൾ മൊബൈൽ ഫോണിനെക്കുറിച്ചു ചിന്തിക്കുകപോലും അരുത്. ഒരു കാര്യം കൂടി, ട്രാഫിക് നിയമങ്ങൾ പോലീസുകാർക്കു കൈക്കൂലി വാങ്ങാൻ മാത്രം ഉണ്ടാക്കി വച്ചിരിക്കുന്നതല്ല. അവയൊക്കെ പൂർണ്ണമായും പാലിക്കുക.

വേഗത ആവേശം നൽകുന്നതാണ്. അതും പുത്തൻ പുതിയ വണ്ടികളിലാകുമ്പോൾ. വേഗത ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടെന്നു തോന്നുന്നില്ല. അതിവേഗത്തിൽ ഓടുന്ന വണ്ടികൾ എന്തിലെങ്കിലും ഇടിച്ചു പൊടുന്നനവേ നിൽക്കുമ്പോളുങ്ങാകുന്ന ആഘാതമാണ് പ്രശ്നം. വേഗത കുറയുമ്പോൾ ആഘാതവും കുറയണമല്ലോ.

നിങ്ങൾക്ക് ഇതുവായിക്കുമ്പോൾ ഒരുവന്റെ സാരോപദേശമായി തോന്നാം. തോന്നിക്കോളൂ. ഒരാളെങ്കിലും മാറിചിന്തിച്ചാൽ കുറച്ചു ജീവനുകളെങ്കിലും രക്ഷിക്കാനാകുമല്ലോ, അത്രമാത്രം. സൂക്ഷിച്ചു വണ്ടിയോടിക്കുക. നമ്മുടെ റോഡുകളും കാലാവസ്ഥയും നിങ്ങളുടെ യാത്രക്ക് അനുകൂലമാകണമെന്നില്ല. അപ്പോൾപ്പിന്നെ ചെയ്യാൻ കഴിയുന്നത് നമുക്ക് മാറ്റം വരുത്താൻ കഴിയുന്ന ചുരുക്കം ചില കാര്യങ്ങളാണ്.

നല്ലറോഡുകൾ പണിയേണ്ടത് സർക്കാരുകളുടെ ചുമതലയാണ്. അതുപോലെതന്നെ നന്നായി വണ്ടിയോടിക്കേണ്ടത് നമ്മുടെയും. സർക്കാരുകൾ അവരുടെ ജോലി നന്നായി ചെയ്യാത്തിടങ്ങളിൽ നമ്മുടെ ജോലി നന്നായി ചെയ്‌താൽ മാത്രം അപകടങ്ങൾ കുറക്കാം. സർക്കാരുകളോട് കലഹിച്ചിട്ടെന്തിനാണ്?

നിങ്ങൾ അതികഠിനമായി അധ്വാനിച്ചുണ്ടാക്കി നികുതിയച്ച കാശുകൊണ്ട് എന്തോ വലിയ സംഭവങ്ങൾ ചെയ്തുമറിക്കുന്നു എന്നവകാശപ്പെടുന്നവരെ, അവരുടെ വഴിക്കു വിടുക. കാലാകാലങ്ങളായി കാണുന്നതല്ലേ? ഇതൊന്നും മാറില്ല. നിങ്ങൾ കൊടുക്കുന്ന കാശിൻ്റെ ഒരു ശതമാനമെങ്കിലും തിരികെ സേവനങ്ങളായി കിട്ടിയാൽ സന്തോഷിക്കണം. 99 ശതമാനം എവിടെപ്പോയി എന്നാലോചിച്ചു സമയം കളയരുത്. ടെലിവിഷൻ ചർച്ചകൾ മാനസികോല്ലാസത്തിനുമാത്രം കേൾക്കണം. ഒരു സിനിമ കാണുന്നതുപോലെ. ബാക്കിയൊക്കെ മറക്കണം. നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന ഒരേയൊരുകാര്യം നിങ്ങളുടെ ചിന്തകൾ മാത്രമാണ് എന്ന് മനസ്സിലാക്കണം. യുക്തിപരമായി ചിന്തിച്ചു കഴിവതും അപകടങ്ങൾ വരുത്തി വയ്ക്കാതിരിക്കാൻ നോക്കണം.

പുലർച്ചെ വാർത്തകളുമായെത്തുന്ന പത്രങ്ങളെപ്പോലെ, ചിലപ്പോൾ വാർത്തകൾ തന്നെ വഴിതെറ്റി നമ്മെത്തേടി
യെത്തിയാലായി, നമ്മളായി! അതിൽ ഏറെയും ഒഴിവാക്കാനാകുന്നതാണ്. സുരക്ഷിതരായിരിക്കുക.

സുമേഷ് രാമചന്ദ്രൻ

പച്ചവിറക്

കത്താൻ മടിച്ച പച്ച വിറക് അടുപ്പിനുള്ളിലേക്ക് ഒന്നൂടെ തള്ളി വെച്ച്, നിർത്താതെ ആഞ്ഞാഞ്ഞു ഊതിയെങ്കിലും വിറകും തീയും അവളെയും അവളുടെ ഭർത്താവിനെയും പോലെ പരസ്പരം പോരടിച്ചു നിന്നതേ ഉള്ളൂ. ഒടുവിൽ, എന്നത്തേയും പോലെ അവളുടെ കണ്ണുനീരിനാൽ തന്നെ അടുപ്പിലെ തീ കെട്ടു.

“എടിയേ… ജോലിക്ക് പോകാൻ സമയമായി. ചോറ് എന്തിയേ?”

“അമ്മേ… ഞങ്ങൾക്കും സ്കൂളിൽ പോകാൻ സമയമായി. എവിടെ ചോറും പാത്രം?”

ഒരു നെടുവീർപ്പിനാൽ അവൾ ഉത്തരം പറഞ്ഞത് അവരാരും കേട്ടില്ല. അല്ലെങ്കിൽ, കേട്ടതായി ഭാവിച്ചില്ല. പണ്ടേ, അവളുടെ ഒച്ച അടുക്കളയുടെ വെളിയിലേക്ക് ആർക്കും കേൾക്കാറില്ലായിരുന്നല്ലോ.

ഇനിയും വൈകിയാൽ ശരിയാവില്ല എന്ന് തോന്നിയ അവൾ ഒരു കറി കത്തി എടുത്തു തന്റെ ശരീരത്തിൽ നിന്നു ഓരോ കഷ്ണം മാംസം അരിഞ്ഞെടുത്ത് പാത്രത്തിലാക്കി മക്കൾക്കും ഭർത്താവിനും കൊടുത്തു വിട്ടു…

 

സെബിൻഈരേശ്ശേരീൽ

 

കേരളപ്പിറവി

നിത്യഹരിതയായ് നിൽക്കുന്നിതെന്നുടെ
ഹൃത്തടത്തിൻ്റെ സ്പന്ദനം കൈരളീ
എത്ര വർണ്ണനയേറ്റുവാങ്ങി നീയെന്നും
തൃപ്തിയായില്ലതിലൊന്നും ഞാനുമേ.
എത്ര വശ്യമീ സൗന്ദര്യലഹരിയിലത്ര
ഞാനും മയങ്ങിവീണീടവേ
ഏതപൂർവ്വ സുകൃതമോയീവിധം
നിന്നിലായങ്ങു ജന്മമെടുക്കുവാൻ
നിൻ മനോജ്ഞതയിലൊഴിഞ്ഞിടും
വന്നു ചേരുമഴലുകളേതുമേ
വാക്കുകൾക്കതീതമീ സൗന്ദര്യം
വാഴ്ത്തിടട്ടേ ഞാൻ നിന്നപദാനങ്ങൾ.
പച്ചപ്പട്ടാട ചാർത്തി നീയിപ്പൊഴും
പിച്ചവയ്ക്കുന്നു പൈതലെപ്പോലവേ
മങ്ങുകില്ല നിൻ വർണ്ണമൊരിക്കലും
മന്നിലീ മർത്ത്യനങ്ങുള്ള കാലം വരെ
എന്തു ഞാനേകേണ്ടൂ ജന്മദിനമിതിൽ
എന്നാത്മ മിത്രമീക്കവിതയതല്ലാതെ.

ജയേഷ് പണിക്കർ

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു…

ഇതിങ്ങനെയൊക്കെ തന്നെയാണ് ഭായ്, നമ്മുടെ നാട്ടിൽ. ഉറക്കം കളഞ്ഞു പഠിച്ചും, വർഷങ്ങളോളം അധ്വാനിച്ചും മിടുക്കുകൊണ്ടുമാത്രം സർക്കാർ സർവീസിൽ എത്തുന്നവരെ ഇതുതന്നെയാണ് കാത്തിരിക്കുന്നത്. അതിനി ഐ.എ.എസ്‌. ആയാലും ഐ.പി.സ്‌ ആയാലും, മറ്റേതു തസ്തികകളിലെ അധികാരശ്രേണിയുടെ ഏതു നിലയിലായാലും, കേന്ദ്രത്തിലും കേരളത്തിലും ഇതുതന്നെ. ആത്മാർഥതയുടെയും സത്യസന്ധതയുടെയുംകൂടി അസ്കിതയുള്ളവർക്കു ഇതുമാത്രമാണ് വിധി. അപമാനം, അഭിമാനക്ഷതം, ചതി, വഞ്ചന, അങ്ങനെപോകും. നന്മയുള്ള ശ്രീനിവാസൻമ്മാർക്ക് പറഞ്ഞിട്ടുള്ള പണിയല്ല സർക്കാർ സേവനം. എന്ത് സഹിച്ചാലും അവസാനം പെൻഷനും വാങ്ങി ശിഷ്ടകാലം ജീവിക്കാമല്ലോയെന്നോർത്തു പലരും മൗനം പാലിക്കും. പെൻഷനൊക്കെ ഇനിയിപ്പോ ഭരിച്ചു മുടിക്കുന്നവർ ബാക്കിയെന്തെങ്കിലും വച്ചിട്ടുപോയാൽ ചിലപ്പോൾ കിട്ടിയേക്കും എന്നായി സ്ഥിതിയൊക്കെ.
സ്വാഭിമാനം ചിലപ്പോൾ അഗാധമൗനത്തിൻ്റെ തമോഗർത്തങ്ങളിലെത്തിക്കും ഇവരിൽ ചിലരെ. തിരിച്ചുവരാനാകാത്ത ഉറഞ്ഞമൗനത്തിലേക്കാണ്ടുപോകുന്നവരെ ഓർത്തുകൊണ്ടുതുടങ്ങാം.

പറഞ്ഞുവന്നതിനെക്കുറിച്ചു മനസ്സിലായല്ലോ. അതുകൊണ്ടു ചിത്രം കൂടുതൽ വ്യക്തമാക്കുന്നില്ല. പക്ഷെ ഒരു സത്യം വ്യക്തമാക്കാം. ഇതെഴുതുന്ന ഞാനും വായിക്കുന്നനിങ്ങളും ഇതിനൊക്കെയും കൂട്ടുത്തരവാദികളാണ്. എങ്ങനെയാണെന്നല്ലേ?

ആരാണ് ഇന്നത്തെ രാഷ്ട്രീയ അധികാര വർഗ്ഗത്തെ, എല്ലാ നിറത്തിലും കൊടിയിലുമുള്ളവരെ, വളർത്തിയത്? അവരെക്കൊണ്ട് പലതും ചെയ്യിച്ചത്? അവരുടെ കൊള്ളരുതായ്മകൾക്കു കുടപിടിച്ചതു? നമ്മളൊക്കെത്തന്നെയല്ലേ? നമ്മളുടെ സ്ഥലംമാറ്റത്തിനും, ജോലിക്കും, കുട്ടികളുടെ സ്കൂൾഅഡ്മിഷനും, എന്നുവേണ്ട എന്തുകാര്യം നേടുന്നതിനും നമ്മൾ അവരെ ഉപയോഗിക്കുന്നു, കൈമടക്കുകൾ നൽകുന്നു. പാർട്ടികളുടെ പേരിൽ എന്തുപറഞ്ഞാലും പിൻന്താങ്ങുന്നു. അറിഞ്ഞോ അറിയാതെയോ ഇവരെ വളർത്തി ഇവിടെവരെയാക്കിയത് നമ്മൾ മാത്രമാണ്. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങൾ നേടാൻ. നേരായവഴിക്കും, അല്ലാതെയും.

പെട്രോൾ സ്റ്റേഷനും, സ്കൂളുകളും കോളേജുകളും നേടിയെടുക്കാൻ കൈമടക്കുനൽകാനും മറ്റും ശുപാർശകൾ ചെയ്യാനും ഒരു രാഷ്ട്രീയക്കാരനെ തേടിപ്പോയിട്ടില്ലാത്ത മലയാളികൾ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ? അത് ലോക്കൽ നേതാവായാലും, MLA ആയാലും, MPയായാലും, മന്ത്രിയായാലും, പഞ്ചായത്തു പ്രസിഡന്റ് അയാലും പോകും. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ! കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളും നാട്ടിൽ വരുമ്പോൾ ഇങ്ങനെ തന്നെ. നമ്മുടെ കാര്യം നടക്കണം. അതിനു രാഷ്ട്രീയക്കാരെയും ഉദ്യോഗസ്‌ഥരെയും മറ്റും സ്വാധീനിക്കാനും, കൈമടക്കുകൾ നൽകാനും നമുക്ക് ലവലേശം മടിയില്ല. പിന്നെ ഈ വ്യവസ്ഥിതി ആര് നന്നാക്കുമെന്നാണ്. ഇങ്ങനെ വളർന്നു വരുന്നവരാണ് എല്ലാ അഴിമതിക്കാരും. നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാവണമെന്നില്ല. അവർക്കു ആർത്തിയാകുമ്പോൾ പിടിക്കപ്പെടും, അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും കുരുക്കുകൾ. അപ്പോൾ നമ്മളൊക്കെ എല്ലാം മറന്നു ചാനൽ ചർച്ചകൾ കാണുന്ന തിരക്കിലാകും.

ഈയടുത്തു സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. അവിടെയും, അവസരങ്ങൾ നേടാൻ അനവസരങ്ങളിൽ സംവിധായകരെയും, നിർമ്മാതാക്കളെയും, താരങ്ങളെയും തേടിചെന്നവർ ഉണ്ടാക്കിയ കീഴ്വഴക്കങ്ങൾ നിലനിന്നു പോയതാണ്. അന്നൊരാൾ മാറിചിന്തിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വെത്യസ്തമായേനെ. ഹേമാകമ്മിറ്റി വരെ എത്തിയ സംഭവവികാസങ്ങൾ ഒരാൾ മാറിചിന്തിച്ചതുകൊണ്ടാണെന്നു ഇതോടുകൂടി ചേർത്തുവായിക്കണം. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞത് തന്നെയാകും, നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാകണമെന്നില്ല. കാര്യങ്ങളെ ലഘൂകരിക്കുന്നതല്ല. നാം കാണുന്ന മിക്കപ്രശ്നങ്ങൾക്കും നമ്മൾ കൂടി കരണഭൂതരാകുന്നു എന്നൊരു കാര്യം പറഞ്ഞു വെക്കാനാണ് ഇത്രയും പറഞ്ഞത്.

നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിനു നമ്മളൊന്നും വലിയ തെറ്റുകൾ ചെയ്യുന്നില്ലല്ലോ! ചിലപ്പോൾ നമ്മളുടെ ഇടപെടൽ വളരെ ചെറിയ രീതിയിൽ മാത്രമായിരിക്കാം. പക്ഷെ പലപ്പോഴും അതുമതി എന്നതാണ് സത്യം. കയോസ് സിദ്ധാന്തം (Chaos Theory) കേട്ടിട്ടില്ലേ? Butterfly Effect എന്നും പറയും. ഒരു ചിത്രശലഭത്തിൻ്റെ ചെറു ചിറകടിപോലും വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കാരണമായേക്കാം. തുടക്കത്തിലേ ചെറിയ പാളിച്ചകൾ/ചലനങ്ങൾ/വ്യതിയാനങ്ങൾ വലിയ ദുരന്തങ്ങളിലേക്കു (നേരേ മറിച്ചും) വഴിതെളിയിച്ചേക്കാം. ലളിതമായി പറഞ്ഞുവെന്നേയുളൂ. കയോസ് സിദ്ധാന്തം ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും മാത്രമല്ല ശരിയാകുന്നത്. ജീവശാസ്ത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലുമൊക്കെ ഇതു സത്യമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നു. സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രതന്ത്രത്തിലും, പൊതു ജീവിതത്തിലും ഇതു ശെരിയാകാതെ തരമില്ല.

നാളെ നിങ്ങളും ശുപാർശ്ശക്കായി മടിയിൽ കനവുമായി ഒരു രാഷ്ട്രീയക്കാരന്റെ മുന്നിൽ ഇരിക്കുമ്പോൾ മരിക്കുവാൻപോകുന്ന നവീൻബാബുമാരെക്കുറിച്ചു ഓർക്കണമെന്നില്ല. കയോസ് സിദ്ധാന്തം പറ്റിയാൽ ഓർക്കുക. നിങ്ങളുടെ കാര്യം നേടാൻ നേരായ ഒരു ചേറുവഴിയെങ്കിലും ഉണ്ടോയെന്നോർക്കുക. തുടക്കത്തിലേ നന്മനിറഞ്ഞ ഒരു നീക്കം നിങ്ങളുടെ നാടിനെ സ്വർഗ്ഗരാജ്യമാക്കിയാലോ? സ്വപ്നം. അതെ ഈ പുലർകാല സുന്ദരസ്വപ്നം സത്യമാകട്ടെ. നന്മയുടെ ആ മൃദുചിറകടികൾക്കു കാതോർത്തുകൊണ്ട്…

സുമേഷ് രാമചന്ദ്രൻ

പീലാത്തോസിന്റെ പലായനം

 

നരച്ച ആകാശത്തിന് കീഴെ ദിശാബോധം തെറ്റിയ കുറെ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടാൻ ഒരു ശ്രമം നടത്തുന്നുണ്ട്. എവിടെയോ തിമിർത്തുപെയ്ത് ഭൂമിയെ തണുപ്പിച്ച ശേഷം ഉള്ള യാത്രയിൽ ആവാം അവർ. നേരം സന്ധ്യയോട് അടുക്കുന്നേ ഉള്ളൂ. എങ്കിലും, കാർമേഘങ്ങൾ ആകാശമുറ്റമാകെ ഇരുട്ടിൻ്റെ കമ്പളം പുതപ്പിച്ച് തുടങ്ങി. ഇന്നലെ പെയ്ത തുലാവർഷം കാഴ്ചകൾക്ക് ചെറിയതോതിൽ മങ്ങൽ ഏല്പിച്ചിട്ടുണ്ട്. എങ്കിലും ചിരപരിചിതമായ പല ചിത്രങ്ങൾക്കും കാഴ്ചയുടെ ആവശ്യമില്ലല്ലോ.

മുളവൻകാട് ഭാഗത്തുനിന്നും പീലാത്തോസും മൂന്ന് അനുയായികളും വരുന്നുണ്ട്. പാടവരമ്പിന് അപ്പുറത്തുള്ള ജംഗ്ഷനിൽ ഇരുന്നൂറോളം പദയാത്രികരുമായുള്ള മുദ്രാവാക്യം വിളികളും പ്രസംഗവും കഴിഞ്ഞ് പാടവരമ്പിലൂടെ കവല ലക്ഷ്യമാക്കിയാണ് നടത്തം.

1980കളിൽ കലശലായ കലാലയ പ്രണയത്തിൽ വീടുവിട്ട് ഇറങ്ങിവന്ന നമ്പ്യാർ പെണ്ണിനെ അപ്പനും പട്ടക്കാരും സമുദായവും സമ്മതിക്കുകേല എന്നുപറഞ്ഞ് ഒഴിവാക്കിയ തോമസിന് അന്ന് കിട്ടിയ പേരാണ് പിലാത്തോസ്.

“എന്നാലും എൻ്റെ തോമസേ.. നീയാ നങ്യാർ പെണ്ണിന്റെ കാര്യത്തിൽ പിലാത്തോസിനെ പോലെ കൈ കഴുകിയല്ലോ…”
“ആ പീലാത്തോസിന് പ്രേമിക്കുമ്പോൾ അറിയില്ലായിരുന്നോ പട്ടവും അച്ഛനും ഒന്നും സമ്മതിക്കുകേലെന്ന്…”

അന്നത്തെ ജനരോഷം ഉച്ചകോടിയിൽ എത്തിയത് ആ നങ്ങ്യാർ പെണ്ണ് മുളവൻ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്തയിൽ ആയിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങിയ തോമസിനെ ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാർ പിലാത്തോസ് എന്ന് തന്നെ വിളിച്ചു.
“തോമസേ ഇന്നലെ എന്താണ് പള്ളി പെരുന്നാൾ മുറ്റത്ത് നടന്നത്..?”
രണ്ടാമൻ ചോദിച്ചു.

പാടവരമ്പിലൂടെ നാലുപേർ ഒന്നിനുപിറകെ ഒന്നായി നടന്ന യാത്രയിൽനിന്നും അവർ ഒരു റോഡിലേക്ക് കയറി. മുന്നേ നടന്ന തോമസ് തല പുറകിലേക്ക് തിരിച്ച് പറഞ്ഞു: “മന:പ്പൂർവ്വം പ്രശ്നം ഉണ്ടാക്കല് തന്നെയായിരുന്നു അവന്റെ ഉദ്ദേശം. അല്ലെങ്കിൽ പുലയന് എന്താ പള്ളിപ്പറമ്പിൽ കാര്യം..?”
“ഈ ജാതിപ്പേര് പറഞ്ഞതിനല്ലേ തോമസേ, അവനുമായി നിൻ്റെ വഴക്ക്…”
മൂന്നാമൻ ചോദിച്ചു.
“പുലയനെ പുലയൻ എന്നല്ലാതെ തമ്പ്രാൻ ന്ന് വിളിക്കാൻ പറ്റ്വോ..? ഇത് നല്ല കാര്യം…” പരിഹാസച്ചിരിയോടെ പിലാത്തോസ് പറഞ്ഞുനിർത്തിയത്.

പിന്താങ്ങിക്കൊണ്ട് മൂവർ സംഘത്തിന്റെ പൊട്ടിച്ചിരി ഉയർന്നു. ഉയർന്ന ചിരി താഴുന്നതിനുമുന്നേ കല്ലേറ് തട്ടിയ കടന്നൽ കൂട്ടം കണക്ക് ആവേശത്താൽ ഒരുപറ്റം ജനത, അവന്റെ കറുത്ത വർഗം ചാടിവീണു.
“ജാതി പറഞ്ഞ് കളിക്കുന്നോടാ കള്ള പിലാത്തോസേ..?”

അവരിൽ ചുണക്കുട്ടി ആയ ഒരുത്തന്റെ മുഷ്ടി കൃത്യം പിലാത്തോസിന്റെ മൂക്കിൻ ഭിത്തിയെ ഒടിച്ചുകളഞ്ഞു. അടിച്ചമർത്തപ്പെട്ട ആത്മബോധം തിളച്ചുപൊങ്ങി. “പള്ളിപ്പറമ്പിലും ഉത്സവ മുറ്റത്തും ജാതിപ്പേര് പറയാൻ നിനക്ക് ആരെടാ അധികാരം തന്നത്..?”

പിതൃക്കൾ ഉള്ള കാലം മുതൽക്കേ ഒതുക്കി വെക്കപ്പെട്ട അവരുടെ പൗരബോധം ഉണർന്നു. സാധാരണ ഉന്തലിലും തള്ളലിലും തുടക്കം കുറിച്ച പോരിന് അവസാനം തീർത്തത് കോരന്റെ മകൻ കണ്ണപ്പനായിരുന്നു.

തുറന്നുപിടിച്ച കണ്ണപ്പന്റെ കഠാരയിൽ ചോര പുരണ്ടിട്ടുണ്ട്. പിലാത്തോസിന്റെ കാലുകളിൽ പിടിമുറുക്കിയ കണ്ണപ്പന്റെ കയ്യുകൾ അയാളെ വലിച്ചിഴച്ച് ദൃഷ്ടിയിൽനിന്നും മാറ്റി.

മകന്റെ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള തടിച്ച ഗൈഡ്, മൂത്തമകൾക്കുള്ള സാനിറ്ററി പാഡ്, രക്തക്കുറവുള്ള അവൾക്ക് കഴിഞ്ഞദിവസം ഡോക്ടർ നിർദ്ദേശിച്ച മാതളങ്ങ, പപ്പായ, ഉറങ്ങാതെ അമ്മൂമ്മയോടൊപ്പം അച്ഛനും അമ്മയ്ക്കുമായി കാത്തിരിക്കുന്ന ഉണ്ണിക്കുട്ടനുള്ള കളിപ്പാട്ടങ്ങൾ എല്ലാം ചുരുക്കി മടിയിൽ വെച്ച് പാറുന്ന സാരി തുമ്പിനെ മറുകയ്യിൽ പിടിച്ച്, തലയിലെ ഹെൽമറ്റിന്റെ ഭാരവും, എതിരെ വീശുന്ന പടിഞ്ഞാറൻ കാറ്റും, കണ്ണിനുമുന്നിൽ ചിലന്തിവല തീർക്കുന്ന ഈയാംപാറ്റയും…

നന്ദൻ മാഷുടെ കൂടെ ബൈക്കിൽ ഉള്ള യാത്ര ബീന ടീച്ചർക്ക് യുദ്ധഭൂമിക്ക് സമാനമാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങണമല്ലോ, അതാണല്ലോ ജീവിതം.

യുദ്ധഭൂമിയിലൂടെ അല്ല ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ പടിഞ്ഞാറൻ കാറ്റിന് അഭിമുഖമായി നന്ദൻ മാഷുടെ ബൈക്ക് മുന്നോട്ടുവന്നു.

പുറകിലുള്ള ബസ് ഹോൺ അടിക്കുന്നുണ്ട്. മത്സര വേഗത്തിൽ അവന് മുന്നേ എത്തണം. തൊട്ടുമുന്നിലെ ഗട്ടർ മറികടന്നാൽ സൈഡ് നൽകാനുള്ള ഉദ്ദേശത്തിൽ നന്ദൻ മാഷും. അനുവാദമില്ലാതെ എതിരെ വന്ന ലോറി മുന്നോട്ട് പാഞ്ഞതും നന്ദൻ മാഷും ബീന ടീച്ചറും ഗട്ടറിൽ വീണതും കണ്ടു.

കണ്ണടച്ച് തുറക്കുന്ന നേരത്തിനിടയിൽ ഇടിച്ച് നിൽക്കുന്ന ബസ്സിനും ലോറിക്കും ഇടയിലായി രക്തംപുരണ്ട മാതളങ്ങയും കളിപ്പാട്ടങ്ങളും ഉരുണ്ടുകിടക്കുന്നു. നിമിഷാർദ്ധത്തിൽ ശരവേഗം ദേഹിയെ ഉപേക്ഷിക്കുന്ന മനുഷ്യദേഹങ്ങൾ… ദുരിതക്കാഴ്ച്ചക്ക് കണ്ണടക്കാൻ ആവാതെ ഞാനും.

കവലയിലേക്ക് രണ്ടുപേർ നടന്നടുക്കുന്നു. വളരെ മാന്യമായ വസ്ത്ര ധാരണം. മുണ്ടും കരയുടെ നിറത്തിലുള്ള അലക്കിത്തേച്ച ഷർട്ടും, ഷർട്ടിന്റെ പോക്കറ്റിൽ പ്രതാപത്തിന്റെ പ്രതീകമായ പാർക്കർ പെന്നും.

മീഡിയകളിൽ എന്നും കാണുന്ന സാമൂഹിക പ്രവർത്തകൻ. കൂടെയുള്ളത് കാഴ്ചകൾ മുറിച്ചും തിരുകി കയറ്റിയും കാണുന്നവന്റെ ഹൃദയങ്ങളിൽ കാരുണ്യത്തിന്റെ ആർദ്രത നിറക്കാൻ സാധിക്കുന്ന മന്ത്രിക വിദ്യ പഠിച്ച മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്ന അദ്ദേഹത്തിൻറെ ക്യാമറാമാൻ. മെഡിക്കൽ കോളേജിൽനിന്നും ഇറങ്ങിവരുന്ന വരവാണ്.

“എടോ, ആ ഉമ്മ കുഞ്ഞിന്റെ വൃക്ക മാറ്റിവയ്ക്കണം, ഭർത്താവ് ഈ ഭാരങ്ങളിൽനിന്നും ഒഴിഞ്ഞുമാറി എവിടെയോ പോയി, സഹായിക്കാൻ ആരുമില്ല, എന്ന് പറയുന്ന ഭാഗത്തൊക്കെ കരയുന്ന അമ്മ മുഖം ഇടയ്ക്കിടയ്ക്ക് ക്ലോസപ് കാണിക്കണം… ആ കൊച്ചിന്റെ കരച്ചിലും പൂട്ടിനിടക്ക് തേങ്ങാപ്പീര പോലെ ഇടയ്ക്കിടയ്ക്ക് ചേർത്തോ. സങ്കടം തോന്നിക്കുന്ന മ്യൂസിക് പുറകിൽ ചേർക്കാൻ മറക്കരുത്. പിന്നെ പ്രധാന കാര്യം എൻ്റെ അക്കൗണ്ട് നമ്പർ പ്രധാന വാർത്തകൾ എന്നതുപോലെ താഴെ കാണിച്ച് കൊണ്ടിരിക്കണം…”

“ആ ഉമ്മയും കൊച്ചും തികച്ചും ഒറ്റപ്പെട്ടവരാണ്. സഹായിക്കാൻ പോയിട്ട് ഒന്ന് കണ്ട് നിൽക്കാൻ പോലും ആരുമില്ല. അവരുടെ തേങ്ങൽ ഉള്ളിൽ എവിടെയൊക്കെയോ മുറിവേൽപ്പിക്കുന്നു ടോ… അവരുടെ കണ്ണീര് വിറ്റ കാശ്, അവരുടെ ചികിത്സാ സഹായ ഫണ്ടിൽനിന്നും ഒരു രൂപ പോലും എടുത്താൽ പാപമാകും…”

ക്യാമറാമാൻ്റെ വികാരവിക്ഷോഭങ്ങൾക്ക് തെല്ലും ഭാവവ്യത്യാസമില്ലാതെ അയാൾ പറഞ്ഞു:

“ഇവറ്റകളെ ഒക്കെ ആര് അറിയാൻ, ആര് സഹായിക്കാൻ… സഹായം അഭ്യർത്ഥിക്കുന്നത് എൻ്റെ പേരിൽ ആവുമ്പോൾ അവരുടെ ചികിത്സയും നടക്കും എന്റെയും നിന്റെയും കുടുംബവും കഴിയും. കൂടുതലൊന്നും ചിന്തിക്കേണ്ട കേട്ടോ…”

കവലയുടെ നാലാമത്തെ ഭാഗത്തെ ക്ഷേത്രത്തിൽ നിന്നാവണം രണ്ട് സ്ത്രീകൾ വരുന്നുണ്ട്. അന്നത്തെ കാഴ്ചകളുടെ വർണ്ണനകളുമായി പാലത്തിനരിക് ചേർന്ന് നടപ്പാതയിലൂടെ നടന്നു. വഴിചോദിക്കാൻ എന്ന ഭാവേന എത്തിയ ബൈക്കുകാരൻ ഒരാളുടെ മാല പരുന്തിന്റെ കൗശലത്തോടെ റാഞ്ചി എടുത്ത് പറന്നു.

“കള്ളൻ… കള്ളൻ…” എന്ന വിളിയിൽ നാട്ടുകാരും പോലീസുകാരും കൂടി. കള്ളനെകണ്ടെത്താനുള്ള തിരച്ചിലിനായി അവർ ഞാൻ കണ്ട കാഴ്ചകളെ ചില ബട്ടണുകൾ അമർത്തി വേഗത്തിലും, പതുക്കെയും, നിർത്തിയും ഒക്കെ കണ്ടു.

വവ്വാലിനെപ്പോലെ തൂങ്ങിക്കിടന്ന് തലതിരിഞ്ഞ് ഞാൻ കണ്ട കാഴ്ചകൾ മതിയാകാതെ അവർ പല വഴിക്ക് പറഞ്ഞു.

മൂന്ന് ദിവസങ്ങൾക്കുശേഷം ദൂരെ ആരോ പറയുന്നത് കേട്ടു.
“പിലാത്തോസിന്റെ ശവം മുളവൻ കുളത്തിൽ പൊങ്ങിയേ…”

പരിധിക്കുള്ളിലെ കാഴ്ചകളിൽ കണ്ണപ്പന്റെ ചോര പുരണ്ട കൈകൾ മാത്രം ചലിച്ചുകൊണ്ടിരുന്നു.

ലതിക അങ്ങേപ്പാട്ട്

മീമുകളുടെ പരമാർത്ഥം, ജീനുകളുടെയും.

കാലാകാലങ്ങളായി കാണുന്നതാണ്. വാക്കും, നാക്കും, നിറവും, നയവും മാറുന്ന മനുഷ്യരും, പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, രാജ്യങ്ങളും എന്നുവേണ്ട…മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം മാറുന്നു. മാറ്റവുമില്ലാത്തതായി മാറ്റം എന്നൊക്കെ പറഞ്ഞു തടിതപ്പാമെന്നല്ലാതെ മാറ്റത്തിൻ്റെ കാതൽ പലപ്പോഴും സ്വാർത്ഥലാഭങ്ങളാകുന്നു. അതിനുവേണ്ടിയുള്ള തഞ്ചവും, സൂത്രവും, കൗശലവും മാത്രമാണ് പലപ്പോഴും മാറ്റങ്ങളുടെ കാതൽ. അതിനെ കുറ്റം പറയാനാകില്ല. സ്വയതാല്പര്യങ്ങളാൽ പെരുമാറിയ ജീവികളുടെ പിന്തലമുറക്കാരാണ് നാം. സ്വാർത്ഥജീനുകളെ വഹിക്കുവർ.

കോടാനുകോടി വർഷങ്ങളായി ഈ ലോകത്തു ജീവിക്കാനും നിലനിൽക്കാനും ഈ ജീനുകളാണ് സഹായിച്ചത്. എന്നുവച്ചു എല്ലാവരും ഹിറ്റ്ലറും, സ്റ്റാലിനും, കിം ജോങ് ഉന്നും ആകണമെന്നോ ആകേണ്ടതായോ ഇല്ല. സെൽഫിഷ് ജീനുകളെ (Selfish Gene) ഇതേ പേരിലുള്ള റിച്ചാർഡ് ഡോക്കിൻസിൻ്റെ (Richard Dawkins) പുസ്തകം വായിച്ചിട്ടുളവവർക്കു പരിചയമുണ്ടാകും. ജീനുകൾക്കു പുറമേ മീമുകളെക്കൂടി പരിചയപ്പെടുത്തി ടിയാൻ.

ജീനുകളുടെ ലക്ഷ്യം അതിജീവനവും പരിണാമവുമാണെങ്കിൽ മീമുകൾക്കും (Meme) ഒരു ഉദ്ദേശമുണ്ടെന്ന് ഡോക്കിൻസ് പറഞ്ഞു വെക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിൽ (1976) ആണ് ആദ്യമായി സെൽഫിഷ് ജീനുകളെക്കുറിച്ചും മീമുകളെക്കുറിച്ചും പറയുന്നതെങ്കിലും ഇന്റർനെറ്റ് യുഗം മീമുകളെ പ്രശസ്തമാക്കി. അതെ നിങ്ങൾ ഇന്നറിയുന്ന വൈറൽ മീമുകൾ തന്നെ. പക്ഷെ അതിൻ്റെ ഉപജ്ഞാതാവ് ഡോക്കിൻസ് ആണെന്നത് പലർക്കുമറിയില്ല.

സെൽഫിഷ് ജീൻ എന്ന ആശയം നോക്കിയാൽ ജീനുകളാണ് സൃഷ്ടിയുടെയും സ്ഥിതിയുടെയും അടിസ്ഥാന ഘടകം. ജീനുകൾ സ്വയം പ്രചരിക്കാൻ വേണ്ടി സ്വാർത്ഥമായി പ്രവർത്തിക്കുമെന്നും, ജീവികളെ അതിന്റെ നിലനിൽപ്പിനായി ഉപയോഗിക്കുമെന്നും ഡോക്കിൻസ് ചൂണ്ടിക്കാട്ടുന്നു. ജീവികളുടെ പെരുമാറ്റം, അവയുടെ ജീവിതശൈലി എന്നിവയെ ഈ സ്വാർത്ഥജീനുകൾ നയിക്കുന്നു. അതായത്, ജീവികളിലെ ഓരോ സ്വഭാവവും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്നത് ജീനുകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതായി രൂപംകൊള്ളുന്നതാണ് എന്ന് സാരം. പരസ്പരം സഹായിച്ചും, ബന്ധുജനങ്ങളെ പരിരക്ഷിച്ചും സ്വാർത്ഥ ജീനുകൾ നിലനിക്കുന്നു എന്ന് ഡോക്കിൻസ് പറഞ്ഞുവക്കുന്നുണ്ട്. ബന്ധുജനസ്നേഹവും, ജാതിമതവർണ്ണ സ്നേഹവും സഹവർത്തിത്തവും, സഖാത്വവുമൊക്കെ എന്തിനെന്നു മനസ്സിലാക്കാൻ കൂടുതൽ തലപുകക്കണ്ട. നിലപാടുകളും, അവയുടെ മാറ്റവും, മേല്പറഞ്ഞവയും, അവയുടെ അഭാവവും എല്ലാം ലവൻ്റെ കളിയാണ്. സെൽഫിഷ് ജീനിൻ്റെ.

മീം എന്ന ആശയം സാംസ്കാരിക പാരമ്പര്യത്തിൻ്റെ പ്രചരണമാർഗ്ഗം എന്നാണ് ഡോക്കിൻസ് പറയുന്നത്. ഒരു ചിന്ത, ആശയം, പ്രവർത്തനശൈലി, അല്ലെങ്കിൽ സാമൂഹിക വ്യവഹാര രീതികൾ മറ്റുള്ളവർക്ക് പകർന്നു നൽകപ്പെടുമ്പോൾ അത് മീം ആയി മാറുന്നു. ഡിജിറ്റൽ ലോകത്തിൽ, മീമുകൾ തൽക്ഷണം വ്യാപിച്ച് സാംസ്കാരിക വികാസത്തിന് അമിതമായ വേഗത നൽകുന്നു. ജീനുകൾ ജീവികളുടെ പ്രജനനത്തിലൂടെ പ്രചരിക്കുന്നുവെങ്കിൽ, മീമുകൾ ആശയവിനിമയത്തിലൂടെയും പൊതുസംസ്കാരത്തിലൂടെയും വളരുന്നു. മനുഷ്യരുടെ കലാ-സാംസ്കാരിക ലോകം രൂപീകരിക്കുന്നതിൽ മീമുകൾ നിർണ്ണായക പങ്കു വഹിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഈ രീതിയിൽ നോക്കിയാൽ ഒരു പരിധിവരെ മീമുകൾ പുതുസംസ്കാരങ്ങളുണ്ടാക്കി ജീനുകളുടെ സ്വാർത്ഥതതയിൽ നിന്നും നമ്മെ രക്ഷിച്ചെടുക്കുന്നുണ്ട് എന്നാണ് ഡോക്കിൻസിൻ്റെ അഭിപ്രായം. മീമുകളുടെ സംഭവനകളായ സംഗീതവും, സാഹിത്യവും, മതവും, മൈത്രിയും, കലയും, പിന്നെ നമ്മൾ എന്നറിയുന്ന വൈറൽ തമാശകളുമൊക്കെ ഒരു പുതു സംസ്കാരമുണ്ടാക്കി നമ്മെ സ്വാർത്ഥമതികളല്ലതെ ജീവിക്കാനും സഹായിക്കുന്നു എന്ന് വേണം കരുതാൻ. അതുകൊണ്ടുതന്നെ അവ പ്രധാനമാണ്. സാഹിത്യം വായിച്ചും, സംഗീതം ആസ്വദിച്ചും, റീലുകൾ കണ്ടും സ്വയം മറന്നാൽ വലിയ കുഴപ്പമൊന്നും വരാനില്ലെന്നു സാരം. മറക്കുന്നത്ത് സ്വാർത്ഥതയാണെന്നു വരുമ്പോൾ, പ്രത്യേകിച്ചും. കല കലക്കുവേണ്ടി മാത്രമല്ലയെന്നു ഞാൻ പറയുന്നു. അതിനു മനുഷ്യരെ നന്നാക്കാനും കഴിയും. അപ്പോൾ സാഹിത്യകാരർക്കും, കലാകാർക്കും ഒരു ചെറിയ ബാധ്യതയൊക്കെയാകാം, സമൂഹത്തോട്. സാഹിത്യത്തിലേയും കലയിലെയും മൂല്യച്യുതി എങ്ങനെയാണ് സമൂഹത്തിനെ ബാധിക്കുന്നതെന്നു മനസ്സിലായിക്കാണുമല്ലോ. നമ്മുടെ സ്വാർത്ഥതയെ മറക്കാൻ പഠിപ്പിച്ച യേശുദാസും മോഹൻലാലുമൊക്കെ സ്വാർത്ഥരാകുന്നത് കാണുമ്പോൾ നാം വിഷമിക്കുന്നത് ഇതുകൊണ്ടാണ്. അവർക്കു അവരുടെ സ്വകാര്യ ജീവിതം എന്നൊക്കെ പറയാമെങ്കിലും നാം വിഷമിച്ചുപോകും. അത് നമ്മുടെ സ്വാർത്ഥത. അതുമറക്കാൻ അവരിലേക്കുതന്നെ പോകണമല്ലോയെന്നോർക്കുമ്പോളുള്ളൊരു ചമ്മൽ!

പക്ഷെ ജീനിൻ്റെ കളിയാണോ മീമിൻ്റെ കളിയാണോന്നറിയാനാകാത്ത ചില പുതുകാല ചിന്തകളാണ് നമ്മെ കുഴക്കുന്നത്. ഇവയെ കൂടുതലും കാണുന്നത് രാഷ്ട്രീയ മേഖലകളിലാകുന്നു. ഏതാണ് സ്വാർത്ഥലാഭത്തിൽ ചെയ്‌യുന്നതെന്നോ ഏതാണ് തമാശ്ശയെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസ്സിലായി വരുമ്പോഴേക്കും, ചിലപ്പോൾ വളരെ വൈകിയെന്നുവരാം. പിന്നെ ഇതെല്ലാം മീമായി മാത്രം കണ്ടു ചിരിച്ചു മരിക്കുകയെ നിവൃത്തിയുള്ളൂ.

കൂടുതൽ ശുഭപ്രതീക്ഷയോടെ പറഞ്ഞാൽ. മീമുകൾക്കു മാത്രമേ ജീനുകളുടെ സ്വാർത്ഥതയെ മറികടക്കാനാകൂ. പുതുചിന്തകളുടെ, കൂട്ടായ്മയുടെ, മാനവികതയുടെ, നന്മയുടെ, ആശയുടെ, തമാശ്ശയുടെ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ മീമുകൾക്കാകും. ഇപ്പോഴും എപ്പോഴും സ്വാർത്ഥജനിതകത്തിൻ്റെ മാത്രം വക്താക്കളെ ഒറ്റപ്പെടുത്താനാകും.

പുതു ചിന്തകൾവരട്ടെ, മീമുകളും. സ്വാർത്ഥജീനുകൾ ഉറഞ്ഞിരിക്കട്ടെ. മീമുകൾ നീണാൾ വാഴട്ടെ.

സുമേഷ് രാമചന്ദ്രൻ

വൈകുന്നേരത്തെ ആകാശവും നിലാവും…

ഇളം നീല നിറമുള്ള ആകാശത്തിൻ്റെ
പടിഞ്ഞാറേ ചരുവിൽ കുങ്കുമ നിറം
പടരുന്നതും നോക്കി നിൽക്കേ
ഇപ്പുറമുള്ളൊരു വയൽപ്പച്ചയിൽ
ചോപ്പടർന്നു വീണുകൊണ്ടേയിരുന്നു…

ജലരാശിയിലാവട്ടെ ഓളങ്ങൾ
കുനുകുനെ പയ്യാരം പറയുന്നത് കേൾക്കാൻ
കാറ്റ് മെല്ലെ വീശിക്കൊണ്ടേയിരുന്നു …

നേർത്തൊരിരുളിനെ വകഞ്ഞു മാറ്റി
പൊൻതേരിലെത്തിയ അമ്പിളിക്കല
നക്ഷത്രങ്ങളാൽ കൊരുത്തെടുത്ത
മാലയൊന്നണിയിച്ചപ്പോൾ
ഭൂമിയും വ്രീളാവതിയായി.

കൈയിലൊരു പുൽത്തണ്ടുമായി
വൈകുന്നേരത്തെ ആകാശത്തെ
നോക്കിയിരിക്കെ കൃഷ്ണമണികൾ
വജ്രം പോൽ തിളങ്ങുന്നതു കണ്ടു.

പിന്നെയവിടമാകെ
നിറഞ്ഞൊഴുകിയ നിലാവിൽ
രണ്ടു നിഴലുകൾ
അലിഞ്ഞു ചേർന്നു ….

അജിത.വി. അമ്പലപ്പുഴ

വെറുതെ ഒരു കൊങ്കൺ റെയിൽ യാത്ര

പെട്ടെന്ന് ഇറങ്ങി തിരിച്ച, യാതൊരു ആസൂത്രണവും ചെയ്യാത്ത ഒരു യാത്രയെക്കുറിച്ചാണ് എഴുതി വയ്ക്കുന്നത്.

ട്രെയിനിൻ്റെ ഫൈനൽ ചാർട്ട് വരുന്ന ഏകദേശ സമയം കണക്കാക്കി ഒന്നു തിരഞ്ഞപ്പോൾ ഉഡുപ്പിയിലേക്ക് 14 ടിക്കറ്റ് പച്ചകത്തി കിടക്കുന്നു.

ഉഡുപ്പിയെങ്കിൽ ഉഡുപ്പി. വെറുതെയൊന്ന് അവിടം കറങ്ങി, പ്രസിദ്ധമായ മസാലദോശ കഴിച്ച് മടങ്ങാം.

കൊണ്ടുവരുമ്പോൾ ഗംഭീര ഭംഗിയും, മണവുമൊക്കെയുള്ള, തിന്നുതുടങ്ങി പകുതിയെത്തുമ്പോഴേക്കും വേണോ വേണ്ടേ എന്ന മട്ടിപ്പുണ്ടാക്കി, അവസാനം വരെ ആസ്വാദിച്ച് തിന്നാൻ പറ്റാത്ത ഒന്നാണ് എനിക്ക് ഇന്നത്തെ കാലത്തെ മസാലദോശ. അല്പം സങ്കടത്തോടെയാണെങ്കിലും പണ്ടത്തെ രുചിയോർത്ത് ഇന്നും ഇടയ്ക്ക് വാങ്ങിക്കും. പരാജയപ്പെടും. ഇത്തവണ ഉഡുപ്പിയിൽ നിന്നാകട്ടെ.

തൃശൂരിൽ നിന്ന് വെളുപ്പിന് 6.20ന് ഉഡുപ്പിക്ക് കയറി. ഷൊർണ്ണൂരെത്തിയപ്പോൾ അങ്കോള എന്ന സ്ഥലത്തെക്കുറിച്ച് ഒരു ചിന്ത കയറി കൊളുത്തി. അന്നാ അവിടെ വരെ ഒന്നു പോയാലോ?

കണക്ഷൺ ട്രെയിൻ ചുറ്റിക്കാനിടയുണ്ട്. ലേറ്റായാൽ മാറി കയറാനുള്ളത് കറക്റ്റ് സമയത്തെത്തും എന്ന പതിവും നിലനില്ക്കുന്നുണ്ട്.

ഒരു മണിക്കൂർ വ്യത്യാസത്തിൽ അങ്കോളയ്ക്ക് ഉഡുപ്പിയിൽ നിന്ന് സെക്കൻ്റ് ക്ലാസ് ടിക്കറ്റ് കിട്ടി.

ഇത് ലേറ്റായിരുന്നു. പക്ഷെ മംഗാലാപുരം കഴിഞ്ഞുള്ള ലൈനിൽ മൂപ്പിലാൻ കയറിയപ്പോൾ സമാധാനമായി. മറ്റവൻ ഈ ലൈനിൽ പിന്നിലേ വരൂ.

അങ്കോളയിലെത്തി. അവിടെയങ്ങനെ സ്ഥലം കാണാനുള്ള യാതൊരു ഉദ്ദേശ്യവുമില്ല. ഈ യാത്ര കൂടുതൽ സമയം ഇന്ത്യൻ റെയിവേക്കായി നീക്കിവച്ചിട്ടുള്ളതാണ്.. അവരോടൊപ്പമായിരിക്കും കൂടുതൽ നേരം.

വ്യത്യസ്തത എന്നെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവത്തതാണ്.

അങ്കോളയ്ക്കുള്ള യാത്രക്കിടയിൽ വരാൻ പോകുന്ന രണ്ടാമത്തെ അർദ്ധരാത്രിക്ക് ഉഡുപ്പിയിൽ നിന്ന് തൃശൂർക്ക് റിട്ടേൺ ടിക്കറ്റ് എടുത്തിട്ടു. വെയ്റ്റിംഗ് ലിസ്റ്റാണ്. കൺഫോം ആയികൊള്ളും.

അങ്കോളയിൽനിന്ന് കാരി ഇഷാദ് മാങ്ങ തേടി പിടിച്ചു. ഗംഭീരം. അത് തന്നെ ആണോന്ന് ഉറപ്പില്ല. അവിടെ അങ്ങനെയൊരു പ്രസിദ്ധ മാങ്ങയുണ്ടെന്നറിയാം.എന്തായാലും ടേസ്റ്റിയാണ്.

യാന ഗുഹലോകത്തേക്ക് ഒന്നു പോയാലോ എന്ന ഇടയ്ക്കു കയറി വന്ന ചിന്തയെ സൗത്ത് ഗോവയിലെ പാലോലം ബീച്ചും, ഗോകർണ്ണചിന്തയും ഒരുമിച്ച് വന്ന് തകർത്തു കളഞ്ഞു.

ഒന്ന് ഒഴിവാക്കിയാൽ രണ്ടു സ്ഥലത്തെത്താം. അങ്കോള, കുമ്ത, ഗോകർണ്ണം എന്ന സ്ഥലത്തു നിന്ന് ഏകദേശം തുല്ല്യ ദൂരമാണ് യാനഗുഹലോകത്തേക്ക്.

വായ്ത്താളം കൊണ്ട് കുറച്ച് അകലെയായി അങ്കോളയിൽ ഒരു മുറി തരപ്പെടുത്തി. അന്തിയുറങ്ങാൻ. ഇവിടെ നിന്നും വെളുപ്പിന് 4.20ന് ഗോകർണ്ണത്തേക്ക് ഒരു ട്രെയിനുണ്ട്. മാത്രമല്ല അങ്കോളയിൽ വേറെ സ്ഥലമെങ്ങാനും കണ്ടാൽ മാങ്ങ തിന്നാൻ വേണ്ടി മാത്രം തൃശൂരിൽ നിന്നെത്തിയ ആളെന്ന പേര് പോയ്കിട്ടും. അതേതായാലും വേണ്ട.

ഇടയിൽ വിട്ടുപോയ ഒന്നുണ്ട്. മംഗലാപുരത്തു നിന്ന് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒപ്പം സീറ്റിലുണ്ടായിരുന്നു. കന്നട ഭാഷക്കാർ. അവർ പാലിച്ച പൊതുമര്യാദ വളരെ ഇഷ്പ്പെട്ടു.
അവരുമായി ഒന്നു സംസാരിച്ചിരുന്നു. ഉഡുപ്പി എത്തിയപ്പോൾ ഒരു ചെറുപുഞ്ചിരി അവർക്കായി കൊടുത്ത് ഞാനിറങ്ങി. എന്നും തോന്നുന്ന മാനസികാവസ്ഥ. ഈ ജന്മത്തിലിനി അവരെ കാണാനിടയില്ല. കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ച് പൂർത്തിയാക്കാതെ വിട്ടുപോയ ചിലരായിരിക്കും അടുത്ത് വന്ന് കുറേ നേരം ഇരുന്ന് ഇങ്ങനെ മാഞ്ഞു പോകുന്നത്.

ചിന്തകൾ എങ്ങോട്ടെക്കെയാണ് പാറി പറക്കുന്നത്. ഗോകർണ്ണത്ത് അതിരാവിലെ എത്തി. ഗോകർണ്ണത്തു നിന്ന് ബസ്സ് കിട്ടുന്നിടത്തേക്ക് 75 രൂപയെന്ന് ഓട്ടോക്കാർ പറഞ്ഞു. അവിടെ വിലപേശൽ ഏൽക്കില്ല എന്നു മനസ്സിലായി. പറ്റിക്കുന്നതിൽ അവർ ഒറ്റക്കെട്ടായിരിക്കും. അതിനെ മറികടക്കാൻ അവിടെ വിട്ട് കുറച്ചു ദൂരത്തേക്ക് നടക്കണം. വിജനമായിടത്തു നിന്ന് അവിടേക്ക് എത്ര ദൂരമെന്നറിയില്ലല്ലോ. അറിഞ്ഞു കൊണ്ട് വിട്ടുകൊടുക്കുന്നവൻ വിജയിക്കുന്നുവെന്നല്ലേ? ഒരുവട്ടം ഏതായാലും കയറാം. ഒരു റോഡിൽ എത്തിച്ച് അയാൾ മടങ്ങി. നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.

അവിടെ കുറച്ചധികം നേരം നില്ക്കേണ്ടി വന്നു.ബസ്സ് കിട്ടി ഗോകർണ്ണ സ്റ്റാൻ്റിലേക്ക്. അടച്ചിട്ട കടകൾക്കിടയിലൂടെ വലിയ ആൾബഹളമില്ലാത്ത ഗോകർണ്ണ തെരുവിലൂടെ വെറുതെ കുറെനേരം നടന്നു.
നിറയെ കടകളുള്ള സ്ഥലമാണ്. ആ നടത്തം പതിവുള്ളതാണ്. ഇടവഴികളുടെ അറ്റങ്ങൾ കണ്ടെത്തി മനസിലാക്കി വയ്ക്കും. ഓടി രക്ഷപ്പെടാനെങ്കിലും ഉപകരിയ്ക്കുമല്ലോ?

ഇടക്കിടെ മഴയുണ്ട്.ശക്തമായതും…നൂൽമഴയും.

100 മീറ്റർ അകലെയായി കടലാണ്. അവിടന്ന് ഇടത്തോട്ട് കുറച്ചധികം നടന്നാൽ ഒരു ക്ഷേത്രവുമുണ്ട്.

ഇനി ഗോകർണ്ണത്തു നിന്ന് കാനകൊണയിൽ എത്തണം. പാലോലം ബീച്ചിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അവിടെ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് ഗണപതിയുടെ വരവ്. ആളുകൾ ഒഴിഞ്ഞിടത്ത് ഇരിക്കുന്ന ശീലമുള്ള എൻ്റടുത്തേക്ക് ക്ഷണിക്കാതെ കയറിവന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ.

50 മിനിറ്റ് ലൈറ്റായെത്തുന്ന ട്രെയിൻ വരുന്നതുവരെ ഇയാളെ സഹിക്കേണ്ടതില്ല എന്നാണ് ചിന്തിച്ചത്.
എഴുന്നേല്ക്കാൻ ഒരുമ്പെടുമ്പോൾ അയാളുടെ ചോദ്യം. ‘തും… കേരള ആദ്മിയേ..”.

“ആ..”

ഗണപതിയുടെ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ട്.. വീർത്തിട്ടുണ്ട്.കണ്ടാൽ തന്നെയറിയാം ആൾ വെടിപ്പല്ല എന്ന്.
സാധാരണ ഇത്തരം ആളുകളെ ഒഴിവാക്കുകയാണല്ലോ ചെയ്യാറ്. എന്തോ ആ പാത പിൻതുടരാൻ തോന്നിയില്ല.
ഗണപതി തുടർന്നു. “ആ കാണുന്ന വീടിൻ്റെ പുറകിലുള്ളതാണ് എൻ്റെ വീട്.”
ഞാൻ നോക്കിയപ്പോൾ ആ റെയിൽവേ സ്റ്റേഷൻ്റെ മുന്നിലുള്ളത് ഒരു അർദ്ധവട്ടമെന്ന പോലെ മലയാണ്.
അതായത് ട്രാക്കിനും മലയ്ക്കും ഇടയിലായി കുറച്ചു വീടുകൾ. അതെനിക്ക് ഗണപതിയിൽ ഒരു വിശ്വാസമുണ്ടാക്കി. വേറൊന്നും കൊണ്ടുമല്ല. ഒരു വീടൊക്കെ ഉള്ളവനല്ലേ?

ഉരുൾപൊട്ടലിൻ്റെ സംഹാര താണ്ഡവം ദൃശ്യമാധ്യമങ്ങളിൽ കണ്ട ഭയപ്പാടുള്ളതുകൊണ്ട് ഇവിടെ എങ്ങനെ എന്ന് പെട്ടെന്ന് ചോദിച്ചു. “ഗംഗാവലി നദി. ഇതർ സേ കിത്തനാ ദൂർ ഹേ??” എൻ്റെ അന്നേരത്തെ ഭാഷയാണ്.
ലോറിപ്പെട്ട കാര്യം മേൽപറഞ്ഞ ഹിന്ദിയിൽ ഞാൻ ചോദിക്കുകയുണ്ടായി.

അവന് കന്നഡയേ അറിയൂ. ഹിന്ദി മുറിഹിന്ദിയാണ്. രണ്ടു പേർക്കും ഭാഷ പൊട്ടലും ചീറ്റലുമായി മാത്രം അറിയുന്നതുകൊണ്ട് ഇവിടെ വലിപ്പചെറുപ്പ പ്രശ്നമില്ല.

നെറ്റിയിലെ മുറിവ് അടിച്ചു വീലായി കാൽ തെറ്റി വീണ് ഉണ്ടായതാണെന്ന് പറഞ്ഞു. എങ്ങനെയാണ് വീണത് എന്ന് എനിക്കായി വീണ്ടും ആവിഷ്കരിക്കാനും ഗണപതി ശ്രദ്ധിച്ചു. വിശ്വസനീയം. അത് വിശ്വസിച്ചില്ലെങ്കിൽ ഞാൻ ജീവിച്ചിരിന്നിട്ട് കാര്യമില്ല.

മണ്ണിടിച്ചിലും, ലോറി അകപ്പെട്ടതും അവനറിയാം. ഇവിടെയല്ല ബൈന്ദൂരിനടുത്താണ് സംഭവം എന്നു പറയുകയുണ്ടായി. അത്യാവശ്യം വിവരമുള്ളവനാണ്. ജോലിയെന്താണെന്ന് ചോദിച്ചപ്പോൾ ഇവിടത്തെ റെയിൽവേയിലെ കാൻ്റീനിൽ ആണെന്ന്.

ഇടയ്ക്ക് കടന്നുപോയ അവിടത്തെ ജോലിക്കാരിലൊരാൾ സ്നേഹത്തോടെ അയാളെ ശാസിക്കുന്നുണ്ട് വീണതറിഞ്ഞ്. അയാൾ വളരെ കാര്യമായിതന്നെ ഗണപതിയെ പരിഗണിക്കുന്നതു കണ്ടപ്പോൾ, അതുവരെ ചെറിയ കൊമ്പത്തായിരുന്ന ഞാൻ താഴെയിറങ്ങി.

നല്ല വസ്ത്രധാരണത്തിനുള്ളിൽ,, മുഖങ്ങൾക്കിടയിൽ മൃഗീയ ചിന്തയുള്ളവരുണ്ടെങ്കിൽ,,
ഭംഗിയില്ലാത്ത വസ്ത്രധാരണത്തിനുള്ളിൽ,,മുഖങ്ങൾക്കിടയിൽ സത്യസന്ധരായ മനുഷ്യസ്നേഹികളും ഉണ്ടാകും. ജീവിതപശ്ചാത്തലം കണ്ട് അളന്നങ്ങനെ ചിട്ടപ്പെടുത്താൻ വരട്ടെ.

ഒരു മനുഷ്യായുസ്സിലെ ഏറ്റവും ചെറിയ മണിക്കൂർ ഞാൻ ചിലവഴിച്ച.. അല്ല ബോറടിപ്പിക്കാതെ കടത്തിവിട്ട ഗണപതിക്ക് നന്ദി. വീണുവീർത്ത മുഖം പഴയപോലെയായി, നല്ല വസ്ത്രമണിഞ്ഞ് ചിരിച്ചങ്ങനെ നില്ക്കുന്ന ഗണപതിയെ ഗോകർണ്ണത്തെ കാൻറീനിൽ വച്ച് എന്നെങ്കിലും കാണുമാറാകട്ടെ. അനുമതിയോടെ ഒരു ഫോട്ടോയുമെടുത്ത് കാനകൊണയിലേക്ക് ഞാൻ ട്രെയിൻ കയറി.

കൊറോണക്ക് ശേഷം ആളുകൾ തുമ്മുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന മനോരോഗം കൂടെയുള്ളതുകൊണ്ട് കൂടെയിരിക്കുന്ന ഒരുവൻ്റെ രണ്ടു തുമ്മൽ എന്നെ പതുക്കെ അവിടന്ന് എഴുന്നേല്പിച്ചു. പിന്നെയാണ് UKക്കാരൻ ചുളളൻ മുന്നിൽ വരുന്നത്. തുമ്മൽ ഇല്ല. കയറിയങ്ങ് പരിചയപ്പെട്ടു. യാത്രയിൽ എനിക്ക് കിട്ടാറുള്ള ആതിഥ്യമര്യാദ കുറച്ച് അദ്ദേഹത്തിനും വിളമ്പാം.
മുറിഇംഗ്ലീഷ് കൈവശമുണ്ടുതാനും.

ചുള്ളന് ഞാനൊരു ഉപദേശം കൊടുത്തു. യാതൊരു കാരണവശാലും ട്രെയിനിലെ ടോയ്‌ലെറ്റിലേയ്ക്ക് ഓടി കയറരുത്. ഒരു തഞ്ചത്തിലും താളത്തിലും അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോന്ന് തിരഞ്ഞു വേണം കയറാൻ. ചുള്ളൻ ചിരിച്ചു. അനുമതിയോടെ ഒരു ഫോട്ടോ എടുത്തു.

പാലോലം ബീച്ച്. നല്ല വെയിലാണ്. നോർത്തിലെ കല്ലൻകുത്ത് ബീച്ചിനോളം മനോഹരമായി തോന്നിയില്ല.
തിരക്കിടം ഇഷ്ടപ്പെടാത്തവർക്ക് ചേരും. വിദേശികൾ ധാരാളമുണ്ട്. രണ്ടു കഷ്ണം ദേഹത്തുചുറ്റി കിടക്കുന്നവർക്കരികിലൂടെ 3 സെക്കൻ്റിനപ്പുറം അവരെ നോക്കാതെ കടന്നുപോകാൻ ഞാൻ ശ്രദ്ധിച്ചു.

അപ്പോഴാണ് വലയിൽ നിന്ന് മീനിനെ വേർപ്പെടുത്തുന്ന ചിലരെ കണ്ടത്. അസാധാരണ കാഴ്ചയൊന്നുമല്ല.
കിണറും, മീനും എവിടെ കണ്ടാലും ഒന്നു എത്തിനോക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അങ്ങ് ഗോവയിലെ പാലോലം ബീച്ചിൽ നിന്ന് ഒരു ചിത്രം ഞാൻ പകർത്തി.. അയിലപിടുത്തം

വ്യത്യസ്തയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അങ്കോളയിലെ കാരി ഇഷാദ് മാങ്ങയ്ക്ക് സൗത്ത് ഗോവയിലെ പലോലം ബീച്ചിലെ മീൻപിടുത്തം ചെക്ക്.

ചാൾസ് കെ എസ്.

നമുക്ക് മരുഭൂമികളിൽ ചെന്ന് രാപ്പാർക്കാം…

 

രാജസ്ഥാനിലെ ജൈസാൽമീരിൽ നിന്നും ഖുറി ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. നേർരേഖ പോലെ തോന്നിക്കുന്ന നീണ്ട പാത, ജൈസൽമീർ നഗരത്തിൽ നിന്ന് അകന്നകന്നു പോകുന്തോറും വഴി കൂടുതൽ വിജനമായി മാറുന്നു. അസ്സഹനീയമായ ചൂടാണ്, ഉഷ്ണകാറ്റും പൊടിയും മുഖത്തേക്ക് അടിച്ചു വീശുന്നു.

റോഡിനിരുവശവും അധികം ഉയരം വെക്കാത്ത മുൾചെടികൾ അങ്ങിങ്ങായി കാണാം, ഒരൊറ്റ മനുഷ്യ ജീവിയെയും കാണാനില്ല.

വരണ്ട ഉഷ്ണകാറ്റ്‌ കൊണ്ടുള്ള ബൈക്ക് യാത്ര ഒരേ സമയം ആസ്വാദ്യവും അത് പോലെ ബുദ്ധിമുട്ടേറിയതുമാണ്. വഴിയരികിൽ വണ്ടി നിർത്തി വെള്ളം കുടിക്കാൻ പോലും ഒരു തണൽ മരം കാണാത്ത അവസ്ഥ.

മണിക്കൂറുകൾ നീണ്ട യാത്രകൊടുവിൽ ഒരു ഗ്രാമം എന്ന് തോന്നിക്കുന്ന ഒരിടത്തെത്തി. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ കാണാം. ഇവിടുത്തെ കെട്ടിടങ്ങൾക്കൊക്കെ ഒരേ ആകൃതിയും നിറവുമാണ്. സ്വർണ നിറമുള്ള കല്ലുകൾ ചെത്തിയെടുത്തു നിർമിച്ച മനോഹരമായ കൊച്ചു വീടുകൾ. ദൂരെ നിന്ന് നോക്കുമ്പോൾ തവിട്ട് കലർന്ന മഞ്ഞ നിറമുള്ള ഈ കെട്ടിടങ്ങൾ കാണാൻ നല്ല ഭംഗിയാണ്.

ഗ്രാമത്തിന് നടുവിൽ കണ്ട ഒരു കുഞ്ഞു മരത്തിനടിയിൽ ബൈക്ക് നിർത്തി കുറച്ചു സമയം വിശ്രമിച്ചു യാത്ര തുടരാൻ തീരുമാനിച്ചു. മരം എന്നൊന്നും പറയാൻ പറ്റില്ല, ഒരാൾ പൊക്കം മാത്രമുള്ള ഒരു മുൾ ചെടി..

ഖുലിയ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.ഇസ്ലാം മത വിശ്വാസികൾ കൂടുതലായി താമസിക്കുന്ന ഗ്രാമമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.ഗ്രാമത്തിലെ വീടുകളുടെ മുകളിൽ മീലാദ് നബി എന്ന് അറബിയിൽ എഴുതിയ കൊടികൾ കാണാം. മൗലിദ് മാസം ആയതിനാലാവും.

മരത്തിനിടയിലെ ഞങ്ങളുടെ ഇരുപ്പ് കണ്ടു കുറച്ചു കുട്ടികൾ ചുറ്റും കൂടി. ബാഗിൽ ഉണ്ടായിരുന്ന മുട്ടായികൾ അവർക്ക് കൊടുത്തപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷം. കുട്ടികളെല്ലാവരും മിടുക്കരാണ്, ചിലർ യൂണിഫോം ഇട്ടിരിക്കുന്നു, സ്കൂളിൽ എന്തോ പരിപാടി ആയതിനാൽ ഇപ്പൊ ക്ലാസ്സ്‌ ഇല്ല എന്നാണവർ പറഞ്ഞത്.ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കേരളത്തെ പറ്റിയായി മക്കളുടെ ചോദ്യങ്ങൾ. ഇവിടുത്തെ കാലാവസ്ഥ, മഴ, കടൽ, മരങ്ങൽ, കാട് തുടങ്ങിയ കാര്യങ്ങളെല്ലാം മക്കൾ വലിയ അത്ഭുതത്തോടെ കേട്ടിരുന്നു.
ഭൂരിപക്ഷം കുട്ടികൾക്കും പഠിച്ചു അധ്യാപകർ ആവാനാണ് താല്പര്യം, ഡോക്ടർ ഒക്കെ ആവാൻ ഒരുപാട് പഠിക്കണം, അദ്ധ്യാപകൻ ആവാൻ കുറച്ചു പഠിച്ചാൽ മതി എന്നാണ് അവരുടെ വാദം.

ഖുലിയ ഗ്രാമവാസികൾ അധികവും കൽ പണിക്കാരും ഒട്ടക സഫാരിക്കാരുമാണ്. ഇവിടുത്തെ മിനുസമുള്ള കല്ലുകളിൽ അവർ മനോഹരമായ കൊത്തുപണികൾ നടത്തുന്നു. കുറച്ചു പേര് കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന സാം മണൽ പരപ്പിൽ സഞ്ചാരികൾക്കായി ഒട്ടക സഫാരിയും നിശാ ക്യാമ്പും സംഘടിപ്പിച്ചു ജീവിതമാർഗം കണ്ടെത്തുന്നു

ഖുലിയയിലെ മക്കളോട് സംസാരിച്ചിരുന്നു സമയം ഒരുപാടു വൈകി. എത്ര പെട്ടെന്നാണ് ഒരാത്മബന്ധം അവരുമായി ഉണ്ടായത്. വീണ്ടും വരാംഎന്ന ഭംഗി വാക്കും പറഞ്ഞു ഞങ്ങൾ ഖുറി ലക്ഷ്യമാക്കി നീങ്ങി.

ഖുറിയുടെ പേര് എഴുതിയ മൈൽ കുറ്റികളിൽ കിലോമീറ്ററുകൾ കുറഞ്ഞു കുറഞ്ഞു വന്നു . ഒടുവിൽ മൂന്നോ നാലോ കടകൾ മാത്രമുള്ള ഒരു ചെറിയ അങ്ങാടിയിൽ എത്തിച്ചേർന്നു.

ഇന്നത്തെ രാത്രി താമസിക്കാനുള്ള ബാധൽജിയുടെ വീട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ബാധൽജി ഖുറി ഗ്രാമത്തിലെ ഒരു കർഷകനാണ്. വീടിനോട് ചേർന്ന് ചെറിയ ഹോംസ്റ്റെ നടത്തുന്നു. ബാധൾജിയുടെ വീട് തന്നെയാണ് ഹോം സ്റ്റെ ആയി മാറിയിരിക്കുന്നത്. വീടിനോട് ചേർന്നു തനത് രാജസ്ഥാൻ ശൈലിയിൽ മൺകുടിലുകൾ പണിതിട്ടുണ്ട്.

ബാധൽജി ഒരടിപൊളി മനുഷ്യനാണ്.ഒത്തിരി ആർഭാടങ്ങളൊക്കെയുള്ള മരുഭൂമിയിലെ ക്യാമ്പിങ് ടൂറിസത്തോടെ അദ്ദേഹത്തിന് വലിയ താല്പര്യം ഇല്ല. രാജസ്ഥാനിലേക്ക് വരുന്നവർ ഗ്രാമീണർക്കിടയിൽ താമസിച്ചു ഇവിടുത്തെ ജീവിതവും സംസ്കാരവുമെല്ലാം മനസ്സിലാക്കണമെന്നാണ് മൂപ്പരുടെ വാദം.

പ്രധാനമായും രണ്ട് തരത്തിലുള്ള താമസ സൗകര്യങ്ങയാണ് ബാദൽ ഹോമിൽ ഉല്ലത്. ഒന്നാമത്തേത് ബാധൽ ജിയുടെ വീട്ടിൽ, അതായത് മൺ കുടിലിൽ താമസിക്കാം, താല്പര്യമുണ്ടെങ്കിൽ കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന മരുഭൂമിയിലേക്ക് ഒട്ടക സഫാരി നടത്തി സൂര്യസ്ത്മയം കണ്ടു തിരികെയെത്താം. അവരുടെ വീട്ടിൽ വെച്ചുണ്ടാക്കിയ ഭക്ഷണമെല്ലാം കഴിച്ചു അന്ന് രാത്രിയവിടെ താമസിക്കാം.

രണ്ടാമത്തെ ഓപ്ഷൻ കുറച്ചു സഹസികമായതാണ്, ബാധൽ ഹോമിൽ നമ്മുടെ ബാഗുകൾ എല്ലാം വെച്ച് ഒരു രാത്രി മരുഭൂമിയിൽ തങ്ങാനാവശ്യമായ വസ്ത്രങ്ങളും പുതപ്പും പാചകത്തിനുള്ള പാത്രങ്ങളുമെല്ലാം എടുത്ത് ഒട്ടകപ്പുറത്തേറി മരുഭൂമിയിലേക്ക് പോകാം. സൂര്യസ്തമായതിനു മുന്നേ അവിടെയെത്തി, ഭക്ഷണം ഉണ്ടാക്കി അന്ന് രാത്രി മരുഭൂമിയിൽ കിടന്നുറങ്ങാം

വിജനമായ മരുഭൂമിയിൽ ഒരു രാത്രി, കൂട്ടിനു മറ്റാരുമില്ല. ഒരു സഹായത്തിനായി ഒട്ടക സഫാരിക്കാരൻ ആ പരിസരത്തു ഉണ്ടാകുമെന്ന് മാത്രം. അല്പം പേടി തോന്നിയെങ്കിലും ഞങ്ങൾ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു.

വിജനമായ മരുഭൂമിയിൽ , ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി മണൽ പരപ്പിൽ കിടന്നുറങ്ങുക. പരിമിതമായ സൌകര്യങ്ങൾ ഉപയോഗിച്ച് അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കുക,മരുഭൂമിയിലെ സൂര്യോദയം കണികണ്ടുണരുക.. എന്ത് സുന്ദരമായ അനുഭവം ആയിരിക്കുമല്ലേ!?

ആവശ്യ സാധനങ്ങളും പാത്രങ്ങളുമൊക്കെയെടുത്തു രണ്ട് ഒട്ടകപ്പുറത്തേറി ഞങ്ങൾ മരുഭൂമിയിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു പൊതു കിണറിനടുത്തു ഒട്ടകങ്ങളെ നിർത്തി നിർത്തി കന്നാസുകളിൽ വെള്ളം നിറച്ചു. തനി രാജസ്ഥാൻ ഗ്രാമീണ ജീവിതങ്ങളുടെ നേർ കാഴ്ച തന്നെയായിരുന്നു ആ പൊതു കിണർ.

കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും തലയിൽ കുടവുമെന്തി നടന്നു വരുന്ന സാരിത്തുമ്പ് കൊണ്ട് മുഖം മറച്ച രാജസ്ഥാനി സ്ത്രീകൾ. കുടങ്ങളിൽ വെള്ളം നിറച്ചു ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ കുടങ്ങൾ ഒന്നിന് മുഖളിൽ ഓരോന്നായി വെച്ച് അവരുടെ ദൂരെയുള്ള വീട്ടിലേക്ക് നടന്നു പോകുന്നു. കുടിവെള്ള ക്ഷാമത്തിന്റെ എറ്റവും മാരകമായ കാഴ്ച ഈ പൊതുകിണറിനടുത്തു നിന്നാണ് കണ്ടത്. ഇവരുടെ വീടിനടുത്തു ഇത്തരത്തിൽ പൊതു കിണറുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉണ്ടാക്കാൻ ശ്രമിക്കാമല്ലോ എന്നൊരാശയം ഗ്രീമീണനോട് പങ്കു വെച്ചപ്പോൾ ശുദ്ധജലം ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങൾ വളരെ കുറവാണെന്നും വെള്ളം പെട്ടെന്ന് വറ്റിപോവാൻ സാധ്യതയുള്ളതിനാലാണ് പൊതുകിണറുകളിൽ മോട്ടോർ ഉപയോഗിച്ച് ജലവിതരണം നടത്താതെന്നും അദ്ദേഹം പറഞ്ഞു. റേഷൻ പോലെ കുടങ്ങളിൽ കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകളുടെ ദയനീയ മുഖങ്ങൾ നേർത്ത സാരിത്തുമ്പിനുള്ളിലൂടെ വ്യക്തമായി കാണാം.

ഞങ്ങളുടെ ഒട്ടകസഫാരിക്കാരൻ ഒരു ചെറിയ പയ്യനാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. പൊതുകിണറിനു അടുത്ത് ഒട്ടകങ്ങൾ നിർത്തി അവിടെയുള്ള സ്ത്രീകൾക്ക് വെള്ളം കോരി കൊടുത്താണ് അവൻ യാത്ര പുനരാരംഭിച്ചത് . ആ ഗ്രാമീണ സ്ത്രീകളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയോട് അവനു ചെറിയൊരിഷ്ടം ഉള്ളത് പോലെ അവന്റെ നോട്ടത്തിലും ഭാവത്തിലും തോന്നിയിട്ടുണ്ട്. ഒന്നും സംസാരിക്കാതെ ആ മേലുഞ്ഞുങ്ങിയ പെൺകുട്ടിക്ക്‌ നേരെ കണ്ണെറിഞ്ഞു അവൻ തന്റെ ഇഷ്ടം അറിയിക്കുന്നു.സഞ്ചാരികളോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന ആ യുവാവിനെ വലിയ ആരാധനയോടെ ആ പെൺകുട്ടി നോക്കി നിൽക്കുന്നു. പരസ്പരം സംസാരിക്കാതെ, ആ രണ്ട് ഗ്രാമീണ ജീവിതങ്ങൾ ഒരുപാടു കാലമായി ഇങ്ങനെ കണ്ണ് കൊണ്ട് പ്രണയിക്കുന്നുണ്ടാവാം.. ഒരുപക്ഷെ ഇതെല്ലാം എന്റെ തോന്നലുമാവാം.

സൂര്യസ്തമായതിനു തൊട്ട് മുന്നേ മരുഭൂമിയിൽ എത്തി.ഖുറിയിലെ മണൽപരപ്പുകൾ പൊതുവെ ശാന്തമാണ്. മണൽപരപ്പിലൂടെ ചീറിപായുന്ന വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളൊന്നുമില്ലാതെ തനിച്ചിരുന്നു മരുഭൂമി ആസ്വദിക്കാം..

ഞങ്ങൾ മാത്രം..

മരുഭൂമിയിലെ സൂര്യസ്തമയം ഒരടിപൊളി കാഴ്ച തന്നെയാണ്. ഒട്ടകങ്ങളുടെ പാശ്ചാത്തലത്തിൽ ചുവന്നു തുടുത്ത സൂര്യൻ മരുഭൂമിയിൽ നിന്നകന്നു മറയുന്നു

രാത്രി വെളിച്ചത്തിന് മൊബൈൽ ഫ്ലാഷ് ആയിരുന്നു ഉപയോഗിച്ചത്. പക്ഷെ സമയം പോവുന്തോറും മരുഭൂമി കൂടുതൽ തെളിഞ്ഞു വന്നു.പൂർണ ചന്ദ്രൻ ശോഭയിൽ രാത്രി കാഴ്ച വ്യകതമായി കാണാൻ സാധിക്കുന്നുണ്ട്.

അവിടെയിരുന്നു ഭക്ഷണം ഉണ്ടാക്കി ഒട്ടകക്കാരനോടൊപ്പം ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു.

പകൽ പോലെയല്ല, രാത്രിയിൽ ചെറിയ തണുപ്പൊക്കെയുണ്ട് . കൊണ്ട് വന്ന പുതപ്പ് നിലത്തു വിരിച്ചാണ് കിടപ്പ്. ആകാശത്തു നിറയെ നക്ഷത്രങ്ങൾ, പൂർണ ചന്ദ്രൻ, പാശ്ചാത്തലത്തിൽ ഒട്ടകങ്ങൾ തീറ്റ തേടി നടക്കുമ്പോൾ അവയുടെ കഴുത്തിൽ അണിഞ്ഞ മരകഷ്ണങ്ങൾ കൂട്ടിയിടുക്കുന്ന ശബ്ദവും. എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്രയും മനോഹരമായ ഒരു രാത്രി

ഉറക്കം വരാതെ, ആകാശവും നോക്കി ഞങ്ങൾ അവിടെ കിടന്നു.. ഇടക്കെപ്പോഴോ ഉറങ്ങി വീണു. പലപ്പോഴും ഞെട്ടി എണീറ്റു, വീണ്ടും ഉറങ്ങാതെ മാനം നോക്കി കിടന്നു.

ഉദയ സൂര്യകിരണങ്ങൾ കണ്ണിൽ തട്ടിയപ്പോൾ പല്ല് തേപ്പും ചായ കുടിയും കഴിഞ്ഞു ഞങ്ങൾ തിരികെ പുറപ്പെട്ടു.
പ്രഭാതം കർമങ്ങൾ നിർവഹിക്കാൻ ബാധൽ ഹോമിൽ എത്തണം.തലേ ദിവസം പോയ വഴിയിലൂടെയല്ല രാവിലത്തെ പോക്ക്.പോകുന്ന വഴിയിൽ അവന്റെ പ്രേമഭാജനം ഒരു ഇഷ്ടിക കളത്തിലിരുന്നു തന്റെ സഹപ്രവർത്തകരോടൊപ്പം ട്രാക്റ്ററിലേക്ക് ഇഷ്ടിക പെറുക്കിയിടുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഒരിക്കൽ കൂടി ദയനീയ നോട്ടതിനാൽ തങ്ങളുടെ പ്രണയ സന്ദേശങ്ങൾ കൈമാറി.

മറ്റൊരു മരുഭൂദിനത്തെ വരവേൽക്കാൻ ഖുറി ഗ്രാമം തയ്യാറാവുകയാണ്..

 

സുഹൈൽ സുഗു

ഹേമജ്വാലം

തീപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രവ്യവസായത്തെകുറിച്ച്‌ കൂടുതൽ എന്തുപറയാനാണ്? അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നു കാലാകാലമായി കേട്ടുകൊണ്ടിരുന്നതെല്ലാം ഒരു റിപ്പോർട്ടായി എഴുതിവയ്ക്കപ്പെട്ടു എന്നത് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പിന്നെ അതിനുശേഷമുള്ള വെളിപ്പെടുത്തലുകളും. മുൻപും വെളിപ്പെടുത്തലുകളും, കേസുകളും, അപവാദങ്ങളും, കുറ്റാരോപണങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടെന്തായി? ആരെയെങ്കിലും ശിക്ഷിച്ചോ? പണവും, പവറും, പിടിയും ആവോളം കൂടെയുള്ളവർ എന്ത് പേടിക്കാനാണ്? കുറെ രാമൻപിള്ളമാരും, നരിമാൻമാരും, മുകുൾ റോഹ്‌തഗിമാരും കുറച്ചുകൂടി ധനികരാകും എന്നൊഴിച്ചാൽ, അധികമൊന്നും സംഭവിക്കാനിടയില്ല. ചിലതുകൂടി സംഭവിച്ചേക്കാം. ടി.വി. ചാനലുകൾ TRP റേറ്റിംഗ്‌കൂട്ടി പരസ്യവരുമാനം കൂട്ടും. ചില യൂട്യൂബ് ചാനലുകളും, യൂട്യൂബർമാരും കാശുണ്ടാക്കും. ശേഷം ചിന്ത്യം!

ചില ചോദ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്? മേൽപ്പറഞ്ഞ കോലാഹലങ്ങളൊക്കെക്കൊണ്ട് സ്ത്രീസുരക്ഷ ഉറപ്പിക്കാമോ? സ്ത്രീകൾക്കു പേടികൂടാതെ തൊഴിലെടുക്കാൻ കഴിയുമോ? സിനിമാ വ്യവസായം നന്നാകുമോ?

‘ഇല്ല’ എന്നാണെനിക്കു തോന്നുന്നത്. കാരണം നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്. ദോഷം പറയുന്നതല്ല. നമ്മുടെ സാമൂഹിക, സാംസ്കാരിക, നിയമ, ഭരണരീതികളും, ഘടനയും ഒക്കെ അങ്ങനെയാണ്. ഒരുദാഹരണം പറയാം. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്‌ൻസ്‌റ്റെയ്‌നെതിരെ രണ്ടായിരത്തിപതിനേഴു ഒക്ടോബറിൽ പീഡന ആരോപണങ്ങളുണ്ടാകുന്നു. എൺപതോളം നടികൾ പരാതിയുമായെത്തി. കേസ് ആയി. മാർച്ച്‌ രണ്ടായിരത്തിൽ അയാളെ 23 വർഷം തടവിനായി ശിക്ഷിച്ചു. ഇപ്പോൾ ജയിലിൽ. മൂന്നുവർഷം കൊണ്ട് തീരുമാനമായി. മാതൃകാപരം. ഈ മാതൃക ഇവിടെ സ്വീകരിക്കപ്പെടുമോ? ഇല്ല എന്നാണുത്തരമെങ്കിൽ വീണ്ടും മേൽപ്പറഞ്ഞപോലെ ക്രിമിനൽ വക്കീലൻമ്മാരുടെടെയും, ടി.വി. ചാനലുകളുടെയും, യൂട്യൂബ് ചാനലുകളുടെയും ഉന്നമനം ഉണ്ടാകും. ഇതിനിടയിൽ നിയമത്തിനുമുന്നിൽ എത്തിപ്പെടേണ്ട തെളിവുകളൊക്കെ എങ്ങോട്ടോ അലിഞ്ഞുപോകും. മൊഴികൾ മാറിമറിയും. പത്തിരുപതു വർഷങ്ങൾകഴിഞ്ഞു തെളിവുകളില്ലാതെ ആരെ ശിക്ഷിക്കാനാണ്?

ചലച്ചിത്ര വ്യവസായം പണത്തിന്റെയും പവറിൻ്റെയും ഗ്ലാമറിൻ്റെയും ലോകമാണ്. അത് സമൂഹത്തിന്റെ നേർപരിഛേദമല്ല. പണത്തിനും പവറിനും ഗ്ലാമറിനും വേണ്ടി ഏങ്ങനെ മനുഷ്യൻ്റെ ചിന്തകളും ബുദ്ധിയും പ്രവർത്തിക്കുന്നോ, അതൊക്കെ അവിടെയുണ്ട്. പണവും, പവറും, ഗ്ലാമറും കൂടുമ്പോൾ ജീവിതത്തിൻ്റെ ലഹരിയും ആസ്വാദ്യതയും കൂടും. ലഹരികൂടുമ്പോൾ ചിന്തയും, വിവേകവും കുറയും. നാലുചുമരുകളുടെ സ്വകാര്യതയിൽ ആരും എന്തും ചെയ്യും. ആണും, പെണ്ണും. ചിലതു പുറത്തുവരും. ഇതു കേൾക്കാൻ ആളുകൾ മാധ്യമങ്ങളുടെ മുന്നിൽ അടയിരിക്കും. കുറച്ചു നാൾ. പുതിയൊരു വെളിപ്പെടുത്തൽ വരുന്നതുവരെ എല്ലാവരും എല്ലാം മറക്കും. ഇതിനുവേണ്ടി പോരാടുന്നവരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, അവസരങ്ങൾ ഇല്ലാതെയാകും. എല്ലാം വിസ്‌മൃതിയിലേക്കു മറയും. പിന്നെ പുതിയ തലമുറകളും, പുതിയ വിവാദങ്ങളും. ലോകാവസാനംവരെ ഇതുതന്നെയായിരിക്കാം.

അതിനു കാരണമെന്തായിരിക്കും?

നമ്മൾതന്നെയാണതിനു കാരണക്കാർ! നമ്മൾ ജീവിക്കുന്ന സമൂഹം തന്നെയാണ് ഇതിനൊക്കെ കുടപിടിക്കുന്നതും, തൃണവൽക്കരിക്കുന്നതും, മറന്നുകളയുന്നതും, പൂഴ്ത്തിവെക്കുന്നതും, ചിലപ്പോഴൊക്കെ ആഘോഷിക്കുന്നതും. സ്വന്തമായൊരു അനുഭവം വരുന്നതുവരെ ടിവിയിലും യൂട്യൂബിലുമൊക്കെ നിറംപിടിപ്പിച്ച കഥകൾ കണ്ടാസ്വദിക്കുന്നവരുമാണ് നാമെല്ലാം. അതുവരെ ഇതൊക്കെ മറ്റുള്ളവരുടെ കഥകളും, ദുർവിധിയുമായും മാത്രം നമ്മൾ കാണും. ചിലപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടും. വേറൊന്നും ചെയ്യാൻ വഴിയില്ല.

സ്ത്രീസുരക്ഷ ലോകത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അത് ഹനിക്കപ്പെടുന്നത് ഗ്ലാമർകൂടിയ സിനിമാ രംഗത്തായതുകൊണ്ട്, അതിനെ വലുതാക്കിക്കാണാനോ ചെറുതാക്കിക്കാണാനോ പാടില്ല. എവിടെ നടക്കുന്നു എന്നതിലല്ല, എന്ത് നടക്കുന്നു എന്നതാണ് പ്രധാനം. വെളിപ്പെടുത്തലുകൾ നടത്തുന്ന സിനിമാ പ്രവർത്തകർക്കുണ്ടാകുന്നതുപോലെയോ, അതിൽ കൂടുതലോ അനുഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതൊക്കെ നാം സൗകര്യപൂർവ്വം മറന്നുപോകുന്നതെന്താണ്? അത് മറ്റുള്ളവരുടെ മാത്രം പ്രശ്നങ്ങളാകുന്നിടത്താണ്, ഇവയൊക്കെ വീണ്ടും ഉണ്ടാകുന്നതും നമ്മളിലേക്ക് എത്തുന്നതും. ഒരു സമൂഹമായി, ഒറ്റക്കെട്ടായി നാമെന്താണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാത്തത്‌?

പിഞ്ചുകുഞ്ഞുങ്ങളെ ബലാൽക്കാരം ചെയ്തു കെട്ടിത്തൂക്കുന്നവരുടെ ജാതിയും, മതവും, പാർട്ടിയും നോക്കി മാത്രം പ്രതികരിക്കുന്നവരാണ് നമ്മൾ. ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരായ യുവതികളെപ്പോലും പിച്ചിച്ചീന്തുന്നവരുടെ സ്റ്റേറ്റ് ഓഫ് മൈൻഡ് (State of Mind) അല്ല, സ്റ്റേറ്റ് (സംസ്ഥാനം) ആണ് നമ്മുടെ പ്രതികരണങ്ങളുടെ മാനദണ്ഡം. ഒരേ രീതിയിയിൽ നടക്കുന്നു സ്ത്രീചൂഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ മാത്രം അന്ധരാകുകയും അത് ഉത്തരേന്ത്യയിൽ നടക്കുമ്പോൾ കവിത ചമക്കുകയും, പാടുകയും ചെയ്യുന്നവരാകുന്നു നമ്മൾ. നമ്മളെങ്ങനെ നമ്മളായെന്ന് വല്ലപ്പോഴുമെങ്കിലുമോർത്തു നോക്കാം.

ഗ്ലാമർ കൂടുന്നിടത്തെ മാത്രം സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലരാകുന്നവരാകരുതു നമ്മൾ. അത് കുറഞ്ഞയിടങ്ങൾ മറന്നുപോകുകയുമരുത്. ടിവിയിലും യൂട്യുബിലും ചാനൽ ചർച്ചകൾ കണ്ടു പ്രബുദ്ധരാകുമ്പോൾ സ്വന്തം വീട്ടിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നുകൂടി അന്വേക്ഷിക്കുന്നവരാകണം നമ്മൾ. നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീകൾക്കും സുരക്ഷയുണ്ടോയെന്നു കൂടി ഉറപ്പുവരുത്തണം. നാട്ടിൽ സ്ത്രീസുരക്ഷയില്ലെങ്കിൽ അതിനു കാരണക്കാർ ഞാനും നിങ്ങളും കൂടിയാണെന്ന് മനസ്സിലാക്കണം.

നാട് നന്നാകണമെങ്കിൽ നാട്ടാരും നന്നാകണം. നിയമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കപ്പെടണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സുരക്ഷിതം അല്ലെന്നു അറിയാവുന്ന തൊഴിലിടങ്ങളിൽ ജാഗ്രത പാലിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റുസുരക്ഷിതമായ തൊഴിലുകൾ നേടാനുള്ള അറിവും കഴിവും സമ്പാദിച്ചു മുന്നേറണം.

“I am no longer accepting the things I cannot change. I am changing the things I cannot accept.” — Angela Davis

സുമേഷ് രാമചന്ദ്രൻ

ദുരന്ത താഴ്വരകളിൽ ജീവി(മരി)ക്കുന്നവർ…

നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷപ്പെട്ടവരെയോർത്തുകൊണ്ട് തുടങ്ങട്ടെ. ഇപ്പോഴും ആരാലും കണ്ടെത്തപ്പെടാനാകാതെ ഭൂമിയുടെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഹതഭാഗ്യർ. അവർക്കുവേണ്ടിയാണീ എഴുത്ത്. മഴപെയ്യുമ്പോൾ പരവേശപ്പെട്ട പാവങ്ങൾ. ജീവിക്കാൻ വേണ്ടി മലകളിലും താഴ്വരകളിലും കൃഷിചെയ്തു മണ്ണിനോട് പടവെട്ടി ഒരുരാത്രി ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിനടിലായിപ്പോയ പച്ചമനുഷ്യർ. ഒരിക്കലും കണ്ടെത്തപ്പെടാനാകാതെ, സ്വന്തം വീടുതന്നെ കല്ലറയാക്കേണ്ടിവന്നവർ.

അവർ മാധവ ഗാഡ്‌ഗിലിൻ്റെ റിപ്പോർട്ട് വായിച്ചിട്ടുണ്ടാവില്ല. ഗാഡ്‌ഗിലിനെയും കസ്തൂരിരംഗനെയും മാറിമാറി തെറിവിളിക്കുന്ന രാഷ്ട്രീയക്കാരുടെ കാര്യപരിപാടികളെക്കുറിച്ചു ചിന്തിക്കാനും സമയം കിട്ടിയിട്ടുണ്ടാവില്ല. പള്ളിയുടെയും പട്ടക്കാരുടെയും കൂടെനിന്നിട്ടുമുണ്ടാകാം. ക്വാറികളിലേക്കു പോയിവരുന്ന ട്രക്കുകൾ കൂടിവരുന്നത് കാണുമ്പോൾ, കൗതുകത്തിൽ കൂടുതൽ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. അവരുടെ നാട്ടിൽ ഓരോവർഷവും പുതുതായി പൊങ്ങിവരുന്ന വമ്പൻ റിസോർട്ട് ഹോട്ടലുകളും, അവിടുത്തെ കൃത്രിമ തടാകങ്ങളും കണ്ട് നാടിൻ്റെ വികസനത്തെയോർത്ത് അഭിമാനം കൊണ്ടിരിക്കാം. പത്തുമിരുപതും മണിക്കൂറുകൾ കൊണ്ട് പെയ്തിതിറങ്ങിയിരുന്ന മഴമേഘങ്ങൾ, ഇപ്പോൾ തിടുക്കത്തിൽ അരമണിക്കൂറുകൊണ്ട് പെയ്തുപോകുന്നതെന്ത് എന്നറിയാത്തവരായിരുന്നിരിക്കാം.

മാധവ ഗാഡ്‌ഗിലും കൂട്ടരും പറഞ്ഞ പരിസ്ഥിതി അതിലോല മേഖലകളിലേതിലാണ് തൻ്റെയും കുടുംബത്തിൻ്റെയും വാസം എന്നും തിട്ടമില്ലാതെ, ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയിരുന്ന സാധുക്കൾ. ദുരന്തങ്ങളെ അവസരങ്ങളാക്കുന്നവരെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരിക്കാം, നേരിട്ടറിയാൻ വഴിയില്ല. കാരണം അവരിപ്പോൾ മണ്ണിനടിയിലായ വീടുകൾക്ക് കൂട്ടുകിടക്കുകയാണല്ലോ. ജീവൻ രക്ഷപെട്ടു മുകളിൽ നിന്ന് എല്ലാ ആശയുംനശിച്ചു വാവിട്ടുകരയുന്നവർക്കും അതുകാണാൻ മനസ്സുണ്ടാവില്ല, സമയവും.

തങ്ങൾ മരിച്ചു മരവിച്ചു കിടക്കുന്ന വീടുകൾക്കും, മണ്ണിനും, കല്ലിനും, കോൺക്രീറ്റ് കൂനകൾക്കും, ഉടഞ്ഞ വാഹങ്ങൾക്കും മുകളിൽ വിവാദങ്ങളൊഴിയാത്തത് അവർ അറിയുന്നുണ്ടാവില്ല. കുറച്ചുനാളുകൾക്കുശേഷം എല്ലാം മറന്നു, വീണ്ടും ജീവിക്കാനുള്ള പെടാപ്പാടിൽ, കൊണ്ടും, വാങ്ങിയും, കരഞ്ഞും, മഴവന്നാൽ ഉള്ളുരുകി പ്രാർത്ഥിച്ചും, ജീവിക്കാൻ പോകുന്ന, ദുരന്തംകണ്ടു മരവിച്ചുനിൽക്കുന്ന വെറും മനുഷ്യരെക്കുറിച്ചും അവരെന്തു ചിന്തിക്കാൻ? തനിക്കു താഴെ ഇതുപോലെ പല നിലകളിൽ മണ്ണിൽ  വീടോടെയലിഞ്ഞുപോയവരെക്കുറിച്ചും അറിയുന്നുണ്ടാവില്ല. അവരിപ്പോഴും ഉറക്കത്തിലാണെന്നു വിചാരിച്ചുകൊള്ളും. ഒരിക്കലും ഉണർന്നു കാണാൻ കൊള്ളില്ലാത്ത വിവാദങ്ങൾക്കു നേരെ അവരെന്തിന് കണ്ണുതുറക്കണം.

സുരക്ഷിതമായ നഗരങ്ങളിലും, ഭരണസിരാകേന്ദ്രങ്ങളിലെ കുളിരുകോരുന്ന ഓഫീസ് മുറികളിലുമിരുന്നു ദുരന്തനിവാരണം നടത്തുന്നവരെ ക്കുറിച്ചു അവർക്കിനി ഓർക്കേണ്ട കാര്യമില്ല. നിങ്ങൾ പലതലമുറകളായി അടിയിലേക്ക് മൂടപ്പെടുമ്പോൾ അവർക്കു അവരുടെ വരും തലമുറകെളെക്കുറിച്ചു കൂടി ചിന്തിക്കണ്ടേ? “വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന” എന്നതത്വം അവരെക്കാളും നന്നായറിയുന്ന ആരുണ്ട്? അവർ ഒരു ചെറിയമാറ്റം മാത്രമേ ഈ നിർവചനത്തിൽ വരുത്തിയിട്ടുള്ളൂ. ‘നിയന്ത്രിക്കുന്ന’ എന്ന ഒറ്റവാക്ക് അങ്ങ് എടുത്തുമാറ്റി.

അവർക്കിനിയിതൊന്നും ഓർത്തു കരയേണ്ട കാര്യമില്ല. അവർ ഉറങ്ങിക്കോട്ടെ.

***************************

എല്ലാ രാഷ്ട്രീയ കക്ഷികളും (പി. റ്റി. യെ ഓർത്തുകൊണ്ടു തന്നെ) ഒരുപോലെ എതിർക്കണമെങ്കിൽ മാധവ ഗാഡ്‌ഗിലും കൂട്ടരും ഉണ്ടാക്കിയ 500 പുറങ്ങളിലെ ആ റിപ്പോർട്ട് സത്യങ്ങളുടെ ഒരു കൂമ്പാരമാകണം. ആ കൂമ്പാരത്തെ എതിർത്ത്, മണ്ണിന്റെയും കല്ലിന്റെയും പ്രളയക്കൂമ്പാരമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് നേരെ കണ്ണടച്ചുകൊണ്ടു, ഇരുട്ടുമാത്രം കണ്ടുകൊണ്ടു സംസാരിക്കുന്ന, ആ വയോവൃദ്ധൻ പ്രൊഫസർ, ഗാഡ്‌ഗിലിനെ ഈയടുത്തകാലത്തു ടിവിയിൽ കണ്ടു. എന്തൊക്കയോ സത്യങ്ങൾ വീണ്ടും വിളിച്ചുപറയുന്നു. കണ്ണടച്ച് സംസാരിക്കുന്ന അയാൾ പറയുന്നത് കേൾക്കുന്ന ഏതു കുഞ്ഞിനും മനസ്സിലാകും ആരാണ് ശരിക്കും കണ്ണടച്ചു ഇരുട്ടാക്കുന്നതെന്ന്.

ഇനിയെന്ത്? ഇനിയെന്താകാൻ? സാധാരണ മനുഷ്യർ വീണ്ടും മരിക്കും. വിവാദങ്ങൾ വീണ്ടും വരും, പോകും. രണ്ടുമൂന്നാഴ്ചകൾ മാധ്യമങ്ങൾ ദുരന്തകഥകൾ പറഞ്ഞു പൊലിപ്പിക്കും. കീർത്തിമാന്മ്മാരും കീർത്തിമതികളും മതിയാവോളം അവിടെ വരും, കോടികൾ കൊടുക്കും. ദുരന്തത്തിൽപ്പെട്ട, ഉറ്റവരെ നഷ്ടപ്പെട്ട, ഭൂമിയും സ്വത്തും സത്വവും നഷ്ടപ്പെട്ടവരെ തോളോടു ചേർക്കും, മാറോടു ചേർക്കും. ബാക്കിയുള്ളവരൊക്കെ പുതിയ വാർത്തകൾക്കും ദുരന്തങ്ങൾക്കും പുറകേ പോകും. ദുരന്തനായകർ വീണ്ടും തിരഞ്ഞെടുക്കപ്പെടും.

നാട്ടിലെ സാധാരണ മനുഷ്യർ മാത്രം തങ്ങളുടെ സഹജീവികളെ അകമഴിഞ്ഞ് സഹായിക്കും. അവർ സർക്കാർ കണക്കുകൾ ചിലപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കില്ല. കണക്കുവായിക്കുന്ന സമയമുണ്ടെങ്കിൽ ഒരു ജീവൻ രക്ഷിക്കാം. അവർക്കു ഗാഡ്‌ഗിലിന്റെയും കസ്തൂരിരംഗൻറെയും റിപ്പോർട്ടുകൾ വായിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല, ആ സമയമുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കാണണം എന്നുപറഞ്ഞു അലറിക്കരയുന്ന രണ്ടുകുട്ടികൾക്കു കൂട്ടിരിക്കാം, എന്തെങ്ങിലും പറഞ്ഞവരെ സമാധാനിപ്പിക്കാം.

പക്ഷെ അവർക്കൊന്നറിയാം. ഇനിയും ഉരുൾപൊട്ടും. മഴവന്നാൽ അവരുടെ നെഞ്ചുകൾ കൂടുതൽമിടിക്കും. അടുത്ത മഴ വരുന്നതും കാത്തു നെടുവീർപ്പിടുന്ന സാധാരണക്കാരാണവർ. മരിക്കുന്നതുവരെ അവർക്കും ജീവിക്കണ്ടേ?

സുമേഷ് രാമചന്ദ്രൻ

സമാന്തരങ്ങൾ

പാർക്ക് വിജനമായിരുന്നു. സായാഹ്നത്തിൻ്റെ വിഷാദം കലർന്ന നീണ്ട നിഴലുകൾ ഇരുട്ടിലേക്ക് ഒഴുകിയെത്തിത്തുടങ്ങി..ബോഗൻ വില്ലയുടെ അരികുപറ്റി സിമൻ്റ് ബെഞ്ചിലിരുന്ന് അയാൾ ഫോണെടുത്ത് കുറച്ചു സമയം ആലോചനയിലാണ്ടു.

‘തൻ്റെ സന്ദേശങ്ങൾക്ക് മറുപടിയില്ലാതായിട്ട് ഒരു മാസമായിരിക്കുന്നു. അവസാനമായി കണ്ടു മുട്ടിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ അയാൾ ഒരു ശ്രമം നടത്തി.

‘അതും ഈ പാർക്കിൽ വെച്ചായിരുന്നു. അന്നു പാർക്ക് ഇതുപോലെ നിശബ്ദമായിരുന്നില്ല. പാർക്കിനെ ചുറ്റിയുള്ള പാതയിലൂടെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെയുള്ള ഒരു വൃക്ഷം ചൂണ്ടി ആതിരപറഞ്ഞു: നിറയെ പൂക്കൾ മാത്രം .ഇലകളുണ്ടെന്നു തോന്നുകയേയില്ല. ആകെ പിങ്കു വർണ്ണം. അതിൻ്റെ ചുവട്ടിലും കുങ്കുമം വിതറിയതു പോലെ പൂക്കൾ വീണിട്ടുണ്ട്. പക്ഷേ ദൂരക്കാഴ്ചയിലെ ഭംഗി അടുത്തു ചെന്നാൽ കാണില്ല. ചില ജീവിതങ്ങൾ പോലെ…

“എന്തു പറ്റി?” ഒന്നുമില്ലെന്ന വൾ തലയിളക്കി.

“സുരക്ഷിതമായൊരു ജീവിതം ആരു തന്നാലും അയാളൊടൊപ്പം പോകാൻ ഞാൻ ഒരുക്കമാണ്. പ്രായം.. സൗന്ദര്യം .. മതം ..ഒന്നും എനിക്കു പ്രശ്നമല്ല.സാമ്പത്തികം പോലും പക്ഷേ എന്നെ ആശ്രയിച്ചു ജീവിക്കുന്ന ആളാകരുത്.”

“ആരതി എന്നെ വിട്ടു പോകുന്നത് എനിക്കു ചിന്തിക്കാൻ പോലും കഴിയുന്നില്ല.” അയാൾ അവളെ നോക്കി മന്ദഹസിച്ചു.

തോളറ്റം മുറിച്ചിട്ട മുടി. ഇരുനിറം സൗമ്യമായ വാക്കും ചിരിയും. കൂടാതെ ..എന്താണു പറയേണ്ടതെന്ന് അയാൾക്കറിയില്ല.. ഒരു വിജ്ഞാനിയുടെ പ്രകാശം നിറഞ്ഞ മുഖവും.. അങ്ങനെയാണ് അപ്പോൾ തോന്നിയത്.

“നമുക്ക് ലിവിംഗ് ടുഗതറിനെക്കുറിച്ച് ആലോചിച്ചു കൂടെ?” നിയമാനുസൃതമായൊരു വിവാഹം എളുപ്പമല്ലെന്ന് അയാൾക്കറിയാമായിരുന്നു.

“നോ.. നെവർ. ഉത്തരവാദിത്വ മൊന്നുമില്ലാതെ പെണ്ണുടലിനെ ഉപയോഗപ്പെടുത്താൻ ആണുങ്ങൾ കണ്ടു പിടിച്ചതാണ് അത്. ” ആരതി ദൃഢമായ സ്വരത്തിൽ പറഞ്ഞു.

”ലിവിംഗ് ടുഗതർ ഇഷ്ടപ്പെടുന്ന പെണ്ണുങ്ങളുമുണ്ടല്ലോ ”
“അതൊരു പക്ഷേ ആണധികാരത്തിൽ നിന്നു മാറി നിൽക്കാനാകും. ആണധികാരം അതിരുലംഘിക്കാതെ നോക്കാൻ എനിക്കറിയാം.”

“രണ്ടു പേരും ഏറെ നേരം നിശബ്ദരായിരുന്നു. അയാൾക്കൊരു ഭാര്യയുണ്ടെന്നും വലിയ കുഴപ്പമില്ലാത്ത ഒരു വിവാഹ ജീവിതമാണ് അയാളുടേതെന്നും ആരതിയ്ക്കറിയാം .ജീവിതത്തിൻ്റെ ഏതു വളവിൽ വെച്ചാണ് അവർ ഒരു പ്രണയച്ചുഴിയിൽ പെട്ടതെന്ന് അറിയില്ല. കാലുകൾ നിലത്തുറപ്പിക്കാൻ രണ്ടു പേരും ശ്രമിച്ചതാണ്. പക്ഷേ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഹൃദയതാളം പോലെ പ്രണയം പിടഞ്ഞു കൊണ്ടിരുന്നു.

ഫോണെടുത്ത് ആതിരയെ ഒരിക്കൽക്കൂടി വിളിച്ചു നോക്കിയാലോ എന്നാലോചിക്കുമ്പോഴാണ് മറ്റൊരു നമ്പർ കണ്ണിൽ പെട്ടത്.പണം കൊടുത്താൽ ആരെ വേണമെങ്കിലും കൊന്നു തരുന്നൊരു ക്വട്ടേഷൻ സംഘത്തിൻ്റേതായിരുന്നു ആ നമ്പർ.

മന്ത്‌ലി കോൺഫറൻസുകഴിഞ്ഞ് ഈർഷ്യയും നൈരാശ്യവും ഉള്ളിലൊതുക്കി ഉച്ചവെയിലിൽ നടക്കുമ്പോൾ സഹപ്രവർത്തകൻ പറയുകയായിരുന്നു .. അവർക്കു വേണ്ടത് ബിസിനസ്സിൽ മുന്നേറ്റവും ലാഭവും. നമ്മുടെ ജീവിതം അവർ വിലക്കെടുക്കുകയാണ്. ഇങ്ങനെയുള്ളവരെ ചിലപ്പോൾ കൊന്നു കളയാൻ പോലും തോന്നിയിട്ടുണ്ട്. എൻ്റെ കൈയിൽ അങ്ങനെയൊരു നമ്പറുണ്ട്.

പറഞ്ഞത് തമാശയായിട്ടാണെങ്കിലും ആവശ്യം വരുമെന്നു പറഞ്ഞ് മഹേശ് ആ നമ്പർ തൻ്റെ ഫോണിൽ സേവു ചെയ്തു വെക്കുകയായിരുന്നു. ആ വ ശ്യം വന്നിട്ടില്ല: വരികയുമില്ലെന്ന് അയാൾക്ക് ഉറപ്പാണ്. എന്നിട്ടും അറിയാതെ ആ നമ്പറിൽ വിരലമർത്തി.

മറുഭാഗത്തു നിന്നൊരു കിളിനാദമുയർന്നു. “കോൻ ഹേ ?”

“ഞാൻ….” മഹേശൊന്നു പതറി.

“രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ.” ഫോൺ കട്ടായി .

എന്താണു ചെയ്തതെന്ന് ഓർത്ത് ഒരു നിമിഷം അയാൾ വിറങ്ങലിച്ചിരുന്നു.ഒരു ശത്രു വിനെ നോക്കുന്നതു പോലെ ഫോണിൽ വെറുപ്പോടെ നോക്കി ആ നമ്പർ മായ്ച്ചുകളഞ്ഞു.

ആ സംഭവത്തിനു ശേഷം ആരതി അയാളുടെ മനസിലെ പിടി അയച്ചു തുടങ്ങി. വേണമെന്നു കരുതിയാലും ഓർമ്മകൾ അധികനേരം മനസിൽ തങ്ങിനിൽക്കാതെയായി. അപ്പോഴാണ് ആ ഫോൺ കോൾ വീണ്ടും വന്നത്. വിളിക്കുന്നത് ആരാണെന്ന അയാളുടെ ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു ..

“നിങ്ങളുടെ പേര് മഹേശ് കുമാർ. അടുപ്പമുള്ളവർ മഹിഎന്നു വിളിക്കും.നിങ്ങൾ ക്രിസ്റ്റൽ ക്ലിയർ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. റാംനഗറിൽ പത്താം നമ്പർ സ്ട്രീറ്റിൽ, കോവിലിനു സമീപം ലോട്ടസ് അപ്പാർട്ടുമെൻ്റിൽ താമസിക്കുന്നു. ഭാര്യ മാലതി. ഈ അടുത്ത കാലത്ത് ആരതിയെന്നൊരു സ്ത്രീയുമായി അടുപ്പത്തിലാണ്‌. അവർക്കു വേണ്ടി നിങ്ങൾ ഭാര്യയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാർജ് അഞ്ചു ലക്ഷമാണ്. മൂന്നു മാസമാണ് കൃത്യനിർവ്വഹണത്തിന് ഞങ്ങളാവശ്യപ്പെട്ടുന്ന സമയം. ഒ.കെ. ഫോൺ കട്ടായി .

തിരിച്ചുവിളിക്കാനും എനിക്കു നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും അറിയിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വെറുതെയായി. ഓരോ വിളിയും അങ്ങനെയൊരു നമ്പർ നിലവിലില്ലെന്നു അയാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യ ജീവിതത്തിനു മീതെ മനുഷ്യാതീതമായൊരു ശക്തിയുടെ ഇടപെടൽ. അങ്ങനെയാണ് അയാൾക്കു തോന്നിയത്..

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന അവസരത്തിലാണ് മഹേശിനെ അന്വേഷിച്ച് ഒരാൾ അവിടെ വന്നത്. മഹേശിനെ ഒന്നു നോക്കി ഒന്നും പറയാതെ അയാൾ പോവുകയും ചെയ്തു. അയാൾ പോയ ഉടനെ പ കുതി ദിവസത്തെ അവധിയെടുത്ത് മഹേശ് തൻ്റെ അപ്പാർട്ടുമെൻ്റിലേക്കു കുതിച്ചു. അവിടെ ബാൽക്കണിയിൽ അയാളുണ്ടായിരുന്നു. ഏതാനും യൂക്കാലിപ്റ്റ്സ് കുപ്പികൾ നിരത്തി വെച്ച് അയാൾ ഭാര്യയുമായി വിലപേശുകയാണ് ..

അന്നു രാത്രി ഭക്ഷണം കഴിഞ്ഞ് ഒരു മിച്ചൊരു ബെഡ്ഡിൽ കിടക്കുമ്പോൾ ഏറെ കാലത്തിനു ശേഷം അയാൾ ഭാര്യയ്ക്കഭിമുഖമായി കിടന്നു.മനസിനെ ഞെരിക്കുന്ന വേദനയെ അയാൾ ചുംബനങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ ഉറക്കത്തിനു തൊട്ടു മുമ്പായി അയാൾ പറഞ്ഞു.

“നാളെ രാവിലെ മാലതിനാട്ടിലേക്കു പോകുന്നു.”

“ഇത്ര പെട്ടെന്ന് ?”

“നീ ഇവിടെ സുരക്ഷിതയല്ലെന്നൊരു തോന്നൽ.”.

രാവിലെ കലാശിപ്പാളയത്തിൽ നിന്നും വടകരയ്ക്കുള്ള ബസിൽ അയാൾ അവളെ യാത്രയാക്കി. അയാൾ പറഞ്ഞു കൊണ്ടിരുന്നു…. ഭക്ഷണം കഴിക്കാൻ നിർത്തുമ്പോൾ കൂടെയിറങ്ങി ഭക്ഷണം കഴിക്കണം. അടുത്തിരിക്കുന്ന സ്ത്രീ തലശ്ശേരിക്കാണ്‌. പേടിക്കാനൊന്നുമില്ല. ആറു മണിക്കൂമുമ്പ് ബസ് ഇരിട്ടിയിലെത്തും.. അവൾ എല്ലാറ്റിനും തല കുലുക്കി സമ്മതമറിയിച്ചു. മഹേശ് ബസിൽ നിന്നിറങ്ങിയപ്പോൾ എത്ര ശ്രമിച്ചിട്ടും കണ്ണുകൾക്ക് പിന്തുടരാതിരിക്കാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ടു നീങ്ങിയപ്പോൾ തൻ്റെ കൈത്തണ്ടയിൽ മുഖം ചേർത്ത് മാലതിക ണ്ണടച്ചു കിടന്നു.പറയാൻ ബാക്കി വെച്ച രണ്ടു മൂന്നു വാക്കുകൾ ശിരസ്സറ്റതു പോലെ മനസിൽ പിന്നെയും പിന്നെയും പിടഞ്ഞു കൊണ്ടിരുന്നു. താൻ എത്ര മാത്രം സ്നേഹിച്ചു .. എത്ര മാത്രം വിശ്വസിച്ചു. എന്നിട്ടും ..തനിക്കൊന്നുമറിയില്ലെന്നാണ് മഹേശ് കരുതിയിരിക്കുന്നത്.ആ മുഖത്ത് വിരിയുന്ന അകാരണമായ ചിരിയുടേയും സന്തോഷത്തിൻ്റെയും കാരണം പോലും ഉള്ള കൊണ്ടറിയുന്നവളാണു താൻ ..

സിനിമയുടെ ആരവങ്ങളുമായി ബസ് മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.ചുരത്തിലെവിടെയോ റോഡു ബ്ലോക്കായി. അക്ഷമയോടെ യാത്രക്കാരെല്ലാം പൂറത്തിറങ്ങിയിട്ടും മാലതി തൻ്റെ സീറ്റിൽ തന്നെയിരുന്നു. അവൾക്ക് അക്ഷമയില്ലായിരുന്നു. തിരക്കും. വനത്തിലെ ഇരുട്ട് റോഡിലേക്കു പടരുന്നത് വെറുതെ നോക്കിയിരുന്നു.

ഇരിട്ടിയിലെത്തി ഒരു മിൽമാ ബൂത്തിനരികിലായി ബസ്‌ നിർത്തി. വെളിച്ചത്തിൻ്റെ ചെറിയ തുരുത്തുകളെ ഒഴിവാക്കി അന്ധകാരം നിറഞ്ഞൊഴുകി. ഭാരമുള്ള ബാഗ് കഷ്ടപ്പെട്ടാണ് മാലതി സ്റ്റെപ്പു വരെ വലിച്ചിറക്കിയത്. സ്റ്റെപ്പിലെത്തിയപ്പോൾ പിന്നിൽ നിന്നാരോ ബാഗെടുക്കാൻ സഹായിക്കുന്നത് മാലതിയറിഞ്ഞു. തിരിഞ്ഞു നോക്കിയില്ല. യൂക്കാലിയുടെ മണം അവളെ പൊതിഞ്ഞു. വളക്കൊന്ന യു ടെ ഇരുട്ടിൽ ഒതുക്കിയിട്ട ഓട്ടോയിലേക്ക് അവളെ നയിച്ചുകൊണ്ട് അയാൾ പറഞ്ഞു: ദീദിക്കു പോകേണ്ടത് എങ്ങോട്ടെന്ന് എനിക്കറിയില്ല; എനിക്കെൻ്റെ വഴിയേ അറിയൂ..

വിലാസിനി രാജീവൻ

വസൂരി – കാക്കനാടൻ

ജീവിതദുരിതത്തേയും രതിഭാവത്തെയും ബന്ധപ്പെടുത്തി ലൈംഗികതയെ മനുഷ്യദുരന്തത്തിന്റെ ബാഹ്യമായ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നത് കാണാം. മനുഷ്യരെ തങ്ങളിൽ തങ്ങളിൽ, തങ്ങളിൽ, അപരിചിതരാക്കുന്ന വസൂരി മരണമായി മാറുന്നതും, മരണത്തിന് വിധിക്കപ്പെട്ട മനുഷ്യൻ ദുരന്തത്തിന്റെ നിഴലിൽ കിടന്ന് പാപം ചെയ്തു പോകുന്നതും ഈ നോവലിൽ നാം കാണുന്നു.      – കെ. പി. അപ്പൻ.

മനുഷ്യരെ തങ്ങളിൽ തങ്ങളിൽ അപരിചിതരാക്കുന്ന ഭീതി പരത്തുന്ന വസൂരിവിത്തുകൾ ഉഗ്രതാണ്ഡവം, തുടങ്ങുന്നതിനു മുമ്പ് ഒരു ഗ്രാമമുണ്ട്. വീടുകളിൽ ധൈര്യപൂർവ്വം കയറിച്ചെല്ലുന്ന, പരസ്പരം നേരമ്പോക്ക് പറയുന്ന, സ്നേഹമുള്ള, ഉപകാരം ചെയ്യുവാൻ മനസ്സുള്ള മനുഷ്യരുണ്ട്. വസൂരിക്ക് ശേഷമൊരു ഗ്രാമമുണ്ട്. അഥവാ ഗ്രാമത്തിന്റെ യാതൊരു സവിശേഷതകളും തീണ്ടാത്ത ഗ്രാമത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന ഒരു ജഡം. അഥവാ ഒരു നിഴൽ.

വസൂരി പടർന്നു പിടിക്കുന്നതുപോലെ സ്നേഹമില്ലായ്മയും അപരിചതത്വവും വിദ്വേഷവും തിന്മകളും പടർന്നുപിടിക്കുന്നുണ്ട്. എങ്കിലും ആ ഗ്രാമത്തിന്റെ വികൃതമായ വസൂരിക്കലകൾക്ക് മേലെ വീഴുന്ന വെളിച്ചമായി ഒരു വേശ്യയും ഒരു തെമ്മാടിയുമുണ്ട്. ജാനകിയും, കൃഷ്ണൻകുട്ടിയും. എന്തിനായിരിക്കും അവളൊരു വേശ്യയുടെ വേഷം സ്വയം സ്വീകരിച്ചതെന്ന ചോദ്യം വായനക്കാരനിൽ ഉയർന്നു വരത്തക്കവിധമുള്ള പാത്രസൃഷ്ടികൂടിയാണ് ജാനകി. ഗോപാലകൃഷ്ണപിള്ള സാറിന്റെ സുന്ദരിയായ മകൾ രാധയയെയോർക്കുമ്പോഴുണ്ടാകുന്ന വികാരത്തെ അടക്കുവാൻ ജാനകിയെത്തേടിയെത്തുന്ന രാജാഗോപാലൻനായരോട് ‘ തനിക്ക് സുഖമില്ല ‘ യെന്ന് കള്ളം പറയുകയും അയാൾ പോകുമ്പോൾ, ‘ ശവം ‘ എന്നവൾ അയാളെ നോക്കി തുപ്പുകയും ചെയ്യുന്നുണ്ട്. ഒരു വേശ്യയ്ക്ക് സമൂഹം പതിച്ചു നൽകിയിട്ടുള്ള സീമകൾ താണ്ടി നിലനിൽക്കുന്നവളാണ് ജാനകി.

കൃഷ്ണൻകുട്ടിയെ മാത്രം സ്നേഹിക്കുന്ന അയാളുടെ മാത്രം പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനെ ജാനകിയിൽ കാണാം. എന്നാൽ അതേസമയം അവൾ വീണ്ടും പണത്തിനു വേണ്ടി തന്റെ തൊഴിൽ തുടരുന്നുണ്ട്. പിന്നീട് ഒരു അവസരത്തിൽ കൃഷ്ണൻകുട്ടി മറ്റൊരു വേശ്യാസ്ത്രീയ്ക്ക് ഒപ്പം പോയത് കേൾക്കുമ്പോൾ അവൾ അയാളോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച്, കുറ്റബോധം കൊണ്ടും വ്യഥകൾ കൊണ്ടും നീറുകയും ചെയ്യുന്നതായി കാണാം.

ഒടുവിൽ വസൂരി പടർന്നുപിടിക്കുന്ന ഗ്രാമത്തിലെ ഏറ്റവും വലിയൊരു വീട്ടിൽ ( ഗോപാലപിള്ളയുടെ ) ജോലിക്കാരിയായി പോകുന്നത്പോലും കൃഷ്ണൻകുട്ടിക്ക് വേണ്ടിയാണ്. അയാൾക്ക് വേണ്ടി മരിക്കുവാൻവരെ അവൾ തയ്യാറാകുന്ന ഒരു സ്ഥിതിയെ കാണിക്കുന്നുണ്ട്. ഗോപാലപിള്ള, അവളെ എല്ലാം അറിഞ്ഞുകൊണ്ടു ഒരു മകളെപ്പോലെയും രാധ അവളെ ചേച്ചിയെപ്പോലെയും കണക്കാക്കുമ്പോൾ ആരും കയറിവരാനില്ലാതെ ഒറ്റപ്പെടുന്ന മനുഷ്യരുടെ സ്വാഭാവങ്ങളിലെ മാറ്റം തന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്നിട്ടും തന്നെ തെറ്റായി സ്പർശിച്ച ഗോപാലപിള്ളയോട് അവൾക്ക് സഹതാപം തോന്നുന്നതും അയാൾക്ക് ആവശ്യമെങ്കിൽ വീണ്ടും തിരികേ തന്റെ തൊഴിലിനെ സ്വീകരിക്കുവാനും അഥവാ തന്റെ തൊഴിലിനെക്കുറിച്ച് ബോധം ഉണ്ടാവുകയും ചെയ്യുന്ന ജാനകി ഈ നോവലിലെ ഒരു സമസ്യയാണ്‌.

കൃഷ്ണൻകുട്ടിയാണ്‌ ആ ഗ്രാമത്തിലെ വസൂരിക്കലയുടെ മേലെ വീഴുന്ന തെമ്മാടിയായ മറ്റൊരു വെളിച്ചം. അയാൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവനാണ്. തെമ്മാടിയും, മദ്യപാനിയും, വേശ്യകളുടെ അരികിൽ സുഖം തേടി പോകുന്നവനുമാണ്. വിവാഹപ്രായമെത്തിയ തന്റെ മകൾക്ക് പേരുദോഷമുണ്ടായേക്കുമെന്ന് ഭയന്ന് ഗോപാലപിള്ള അയാളെ വീട്ടിൽ നിന്നും ഇറക്കിവിടുന്നുണ്ട്. രാധ വസൂരിക്കിടക്കയിൽ കിടന്ന് മോഹിക്കുന്നത് അയാളെയാണ്. തന്നോട് സ്നേഹമാണെന്നും ജീവനാണെന്നും പറഞ്ഞിരുന്ന രാജഗോപാലൻനായർ രോഗക്കിടക്കയിൽ അവളെ ഉപേക്ഷിച്ചത്, അയാളിൽ വെറുപ്പ് ഉണ്ടാക്കുന്നുണ്ട്. രാജഗോപാലൻനായർ വിദ്യാസമ്പന്നനാണ്, അധ്യാപകനാണ്, ആ വിദ്യാസമ്പന്നതയുടെ ആധികാരികത അയാൾ പ്രദർശിപ്പിക്കുന്നുമുണ്ട്. രാധയെ കാണാൻ പോകാതിരിക്കുമ്പോഴും ഒടുവിൽ വസൂരിബാധയാൽ കൃഷ്ണൻകുട്ടി മരിക്കുമ്പോഴും അയാൾ അത് വ്യക്തമാക്കുന്നുണ്ട്.

// ഇതൊരുതരം ആത്മഹത്യയാണ്‌. വിഡ്ഢിയുടെ ആത്മഹത്യ. അവൻ വ്യാധിയെ വകവെയ്ക്കാത്തവനല്യോ? ആരേയും വകവെയ്ക്കാത്തത് പോലെ. വീരനാവാൻ നടന്നതാ. ഇതാണ് വീരന്മാരുടെ ഗതി. ഉപ്പു തിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല. //

വീണ്ടും കൃഷ്ണൻകുട്ടിയിലേക്ക് വരുമ്പോൾ, അയാൾ രാജഗോപാലൻനായർ വിശേഷിപ്പിക്കുന്നതു പോലെ വിവരമുള്ളവന്റെ വിഡ്ഢിയാണ്. വസൂരിയെ തെല്ലുപോലും ഭയപ്പെടാതെ ആദ്യത്തെ വീട് മുതൽ അയാൾ കയറിയിറങ്ങി നടക്കുന്നുണ്ട്. ആവശ്യങ്ങൾ തിരക്കുന്നുണ്ട്, സമാധാനപ്പെടുത്തുന്നുണ്ട്. ഫിലോമിനയെന്ന വേശ്യയ്ക്ക് ഒപ്പം പോകുന്നത് പോലും, ജാനകിയെ മറന്നിട്ടല്ല. (ജാനകി അയാൾക്ക് വെറുമൊരു വേശ്യയല്ല.)  ‘ ഞങ്ങളെ പട്ടിണിയാക്കല്ലേ ‘ എന്ന് അവൾ പറയുന്നത് കേട്ടിട്ടാണ്. തന്നെ എപ്പോൾ വേണമെങ്കിലും രോഗം പിടിപെട്ടേക്കാമെന്ന ബോധ്യം ഉണ്ടായിട്ടും അയാൾ ആ ഗ്രാമത്തിനു ആശ്വാസമായതും ഒടുവിലൊരു ഗ്രാമത്തിന്റെ മുഴുവൻ ശാപവും ( വസൂരി ) ഏറ്റെടുത്ത് മരണപ്പെടുമ്പോഴും അയാളെ വിശേഷിപ്പിക്കാം. വിഡ്ഢി.! വിഡ്ഢിതന്നെ.

വിമർശനാമാത്മകമായി ഈ കഥയിൽ പ്രതിഫലിക്കുന്നത് രതി ഒരു പാപമാണെന്നുള്ള തലത്തിൽ കൊണ്ടെത്തിക്കുന്ന ചിന്തകളാണ്. അത് സ്ത്രീകളിലൂടെ പുറത്ത് കൊണ്ടുവരുന്നുവെന്നുള്ളതാണ്. ഒരുപക്ഷേ അന്ന് തൊട്ടിന്നോളം നിലനിനിൽക്കുന്ന സമൂഹത്തിന് നേരെയുള്ള ആക്ഷേപവുമാകാം. ദിവാകരൻ ചാന്നാറിന്റെ ഭാര്യ രുഗ്മിണിയ്ക്ക് കൃഷ്ണൻകുട്ടിയോടു തോന്നുന്നത്, ഏലിക്കുട്ടിക്ക്, മരണത്തിന് മുൻപ് തന്റെ ശരീരം ആർക്കെങ്കിലും നൽകിയിരുന്നുവെങ്കിലെന്ന് രാധയ്ക്ക് തോന്നുന്നത്, ഇവരെല്ലാവരും അതിനെ ഒരു പാപമായി കാണുന്നു. പശ്ചാത്തപിക്കുന്നു. തങ്ങളുടെ വസൂരിക്ക് പോലും കാരണം ആ പാപചിന്തയാണെന്ന് കരുതുന്നു. അതേസമയം തന്നെ അതിലെ പുരുഷന്മാർ ഇതെല്ലാം തങ്ങളുടെ അവകാശം ആണെന്നുള്ള മട്ടിൽ പെരുമാറുന്നു. പാപം ലിംഗഭേദങ്ങളിലാണോ നിലനിൽക്കുന്നതെന്ന് ഒരുവേള ചിന്തിക്കാതിരുന്നില്ല.

ഈ നോവലിൽ കടന്നുവരുന്ന മറ്റൊരു വീക്ഷണം, മരണത്തിനോട് അടുക്കുമ്പോൾ അഥവാ ഇനി മരണം മാത്രമേ മുന്നിൽ ഉണ്ടാവുകയുള്ളൂയെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യരിൽ മനുഷ്യത്വം ഇല്ലാതാവുകയും മൃഗതൃഷ്ണകൾ ഉടലെടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ്. മകന്റെ സ്ഥാനത്ത് നില്ക്കുന്ന ( മരുമകൻ )തോമാച്ചനോട് ഏലിക്കുട്ടിയ്ക്കും, മകൾ എന്ന് പോലും കരുതുന്ന ജാനകിയോട് ഗോപാലപിള്ളയ്ക്കും തോന്നുന്ന ലൈംഗികആഗ്രഹം ഇത്തരം സന്ദർഭത്തിന് ഉദാഹരണമാണ്. അവിടേയും പാപം ഒരു ഭീകരജന്തുവായി കടന്നു വരുന്നു. ഗോപാലപിള്ള പാപത്തിൽ നിന്നും സ്വമേധയാ മോചനം നേടുകയും, ഏലിക്കുട്ടി പാപത്തിനാൽ നരകപീഡ അനുഭവിച്ച് മരണപ്പെടുകയും ചെയ്യുന്നു. ലൈംഗികത മനുഷ്യദുരന്തത്തിന്റെ അടയാളമായി മാറുന്നതും അവിടെയാകാം.

കൃഷ്ണൻകുട്ടി, ജാനകി, നരകം, പാപബോധം ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ബൈബിളുമായി ഈ നോവലിനെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. കൃഷ്ണൻകുട്ടിയും ജാനകിയും മഗ്ദലനമറിയവും യേശുക്രിസ്തുവുമായി മാറുന്നുണ്ട്. ജാനകിയെ സ്നേഹം കൊണ്ടു കൃഷ്ണൻകുട്ടി തന്റെ അനുയായിയാക്കുകയും, മരണത്തിന് മുൻപ് അവളെ ഭാര്യയായി സ്വീകരിച്ച് അവളുടെ തൊഴിലിൽ നിന്നും മോചിപ്പിക്കുകയും ഗോപാലപിള്ളയുടെ സംരക്ഷണത്തിലേക്ക് അവളെ ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട്. ക്രിസ്തു ഒരു സമൂഹത്തിന്റെ പാപഭാരം ചുമന്നുകൊണ്ട് കുരിശുമരണത്തിലേക്ക് നീങ്ങിയെങ്കിൽ കൃഷ്ണൻകുട്ടി തന്റെ ഗ്രാമത്തിന്റെ മുഴുവൻ വസൂരിയും പേറി മരണത്തിലേക്ക് നീങ്ങുന്നു. അയാളുടെ നന്മകളുടെ ഉയിർത്തെഴുന്നേൽപ്പ് വസൂരി വിട്ടുമാറുന്ന ഗ്രാമമായി ബിംബവത്കരിക്കപ്പെടുന്നു.

ഈ നോവലിൽ പ്രത്യക്ഷമാകുന്ന ഭ്രാന്തന്റെ ജല്പനങ്ങളാണ് വാസ്തവത്തിൽ എഴുത്തുകാരനും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്.

നൊന്തിട്ട് കരയുന്ന, കരഞ്ഞില്ലെങ്കിൽ മോശമാണെന്നു കരുതി കരയുന്ന, എല്ലാവരേയും അയാൾ പരസ്പരം അറിയാത്ത വിഡ്ഢികൾ എന്ന് വിളിക്കുന്നു..!
മനുഷ്യന്റെ മനസ്സിന്റെ വസൂരിവിത്തുകൾക്ക് നേരെ വീശുന്ന വെളിച്ചമാണ് കാക്കനാടന്റെ നോവൽ..

“വസൂരി “!!

 

ഹരിത. ആർ.