എഴുത്തുകാരോട് ഖേദപൂർവ്വം…

ഓടുപാകിയ സ്കൂൾ കെട്ടിടത്തിന്റെ ഒരു വലിയ മുറി നിറയേ പുസ്തകങ്ങൾ ആയിരുന്നു. ഒരു വെള്ളിയാഴ്ച ഉച്ചനേരം അവിടുത്തെ അധ്യാപിക ആ അത്ഭുതലോകത്തിലേക്ക് ഞങ്ങൾ കുറച്ചു കുട്ടികളെ കൈപിടിച്ചിരുത്തി. ആദ്യം കണ്ണുകൾ ബാലരമയിലേക്കും പിന്നീട് കുഞ്ഞുകുഞ്ഞു ബാലസാഹിത്യ പുസ്തകങ്ങളിലേക്കും ചിതറിത്തെറിച്ചു വീണു. ബാലരമ മാറ്റിവെച്ച്, ആദ്യം കൈയ്യിൽ എടുത്ത പുസ്തകം.
” നാഗമാണിക്യത്തിന്റെ കഥ ” യാണ്‌. ശേഷം അത് ” ദീപു ” വിലേക്ക്..! അങ്ങനെ ഒരു ദിവസം അതേ അധ്യാപിക എടുത്തു തന്ന പുസ്തകമാണ് ,
” ഒരു കുടയും കുഞ്ഞുപെങ്ങളും ” പെരുമഴയത്ത് കൂട്ടുകാരിയുടെ കുടയിലേക്ക് ഓടിക്കയറുകയും, ” നിന്നെ കേറ്റുകേല ” എന്ന് കേട്ടു കരഞ്ഞു നിന്നതും, നനഞ്ഞൊലിച്ച് ലില്ലി ക്ലാസ്സിൽ എത്തുന്നതും ഒരു എട്ടു വയസ്സുകാരിക്ക് വായിച്ച് മനസ്സിലാക്കുവാനും, പിന്നീട് ഒരുപാട് മഴയിൽ അവളെ ഓർത്തിരിക്കാനും അതൊരു തുടക്കമായി.

അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മാവൻ ലൈബ്രറി യിൽ നിന്ന് കൊണ്ടുവെച്ചിരുന്ന പുസ്തകങ്ങൾ വീണ്ടും വായനയിലേക്കു തന്നെ കൈപിടിച്ച് കൊണ്ടുപോയിരുന്നു. നാലുകെട്ട് വായിക്കുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഇതുവരേം പുനർവായന നടത്തിയിട്ടില്ലെങ്കിൽ പോലും അപ്പുണ്ണി പെറുക്കിവെച്ച് എണ്ണിക്കൊണ്ട് ഇരുന്ന കല്ലുകളും ഉള്ളി മൂപ്പിച്ച ചോറും എന്റെ ഓർമ്മകളിൽ അങ്ങനെ തന്നെയുണ്ട്.

വായന ഒരു വിനോദം മാത്രമാണെന്ന് കരുതിയിരുന്ന കുട്ടി എന്റെയുള്ളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരുപക്ഷേ അതെന്റെ ജീവിതത്തിന്റെ ഏറ്റവും വലിയൊരു ഭാഗമായി മാറിയത് കൊണ്ടാവും. മാധവിക്കുട്ടി യിലേക്ക് ചേക്കേറിയ കാലം വർഷങ്ങൾ എന്നെ അവരിൽ തളച്ചിട്ടു. സ്കൂൾ – കോളേജ് ലൈബ്രറി കളിൽ കയറിയിറങ്ങി ഞാൻ അവരെ വായിച്ച് രസിച്ചു കൊണ്ടിരുന്നു.
അങ്ങനെ വായന, ഇഷ്ടപ്പെട്ട വളരെ കുറച്ചു എഴുത്തുകാരിൽ ഒതുങ്ങി… എളുപ്പം വായിച്ച് തീർക്കാവുന്ന പുസ്തകങ്ങളേ തേടി ഒരുകാലത്തും അലഞ്ഞിട്ടില്ല എന്നതാണ് ഓർമ്മ.

ആവർത്തിച്ചാവർത്തിച്ച് പറയാറുള്ളത് പോലെ പുസ്തകങ്ങൾ വായിച്ചു വായിച്ചാണ് ഞാൻ വായനക്കാരന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.

” മഹത്തായ ഗ്രന്ഥങ്ങൾ വായിക്കുവാൻ ആരംഭിക്കുന്ന വായനക്കാരനിൽ വിമർശനാത്മകമായ ഒരു ബോധം പതിയേ തെളിഞ്ഞു വരും ”

എന്നോട് ഒരു സുഹൃത്ത് പറഞ്ഞതിന്റെ ആഴം പതിയെ മനസ്സിലാക്കുവാൻ തുടങ്ങിയപ്പോൾ, അതല്ലെങ്കിൽ ഗൗരവപൂർണ്ണമായ വലിയൊരു നിരൂപകനെ ( കെ. പി. അപ്പൻ ) വായിച്ച് പൂർത്തിയാക്കിയപ്പോൾ, ( എന്നും വായിക്കും. ) സാഹിത്യമേഖല യിൽ പ്രചരിക്കുന്ന ഒരുപാട് കാര്യങ്ങളിൽ വിയോജിപ്പ് തോന്നിത്തുടങ്ങി.

നിരന്തരമായ വായനകൾക്ക് നമ്മുടെ ബൗദ്ധികതലത്തിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിക്കുവാൻ കഴിയുന്നില്ല എങ്കിൽ വായനകൾ പ്രയോജനപ്പെടുന്നില്ല എന്നും അർത്ഥമാക്കാമല്ലോ.

ഏത് ഴോണറിലുള്ള പുസ്തകങ്ങൾക്കും ഇവിടെ വായനക്കാർ ഉണ്ടായിരിക്കും. ഒരുപക്ഷേ ആരാധകരും. എന്നിരുന്നാൽ പോലും വായിച്ച് മറക്കാവുന്ന പുസ്തകങ്ങളെ ആവശ്യമേ ഇല്ലാത്ത ഹൈപ് കലർത്തി, വിപണിയിൽ വിറ്റഴിക്കുമ്പോൾ ഇതാണ് വായനക്കാർക്ക് ആവശ്യം എന്ന് മികച്ചതായി എഴുതുന്ന എഴുത്തുകാർ പോലും കരുതുകയോ, അതല്ലെങ്കിൽ അവർ അതിലേക്ക് ചുരുങ്ങുവാൻ നിർബന്ധിതർ ആകുകയും ചെയ്യുന്നുണ്ടോ എന്നുള്ളത് ഒരു സംശയമാണ്.

നിങ്ങളുടെ എഴുത്തും സാഹിത്യവും തമ്മിൽ ബന്ധമില്ല, എന്റെ പുസ്തകത്തിൽ മലയാള സാഹിത്യത്തിനു വേണ്ടി ഒന്നുമില്ലെന്നുമൊക്കെ പരസ്യമായി പ്രഖ്യാപിക്കുന്നതിലെ വിഡ്ഢിത്തം എന്തുകൊണ്ടാണ് എഴുത്തുകാർ തിരിച്ചറിയാത്തത്.? എഴുതുക എന്നൊരു ഉദ്യമത്തിൽ നിങ്ങൾ ഏർപ്പെടുന്നുവെന്നാൽ നിങ്ങൾ സാഹിത്യത്തെ തിരഞ്ഞെടുക്കുന്നുവെന്ന് തന്നെയല്ലേ അർത്ഥം. നിങ്ങൾക്ക് സാഹിത്യത്തോടും നിങ്ങളുടെ വായനക്കാരോടും ഉത്തരവാദിത്വം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം.

ക്ലാസ്സിക്‌ പുസ്തകങ്ങൾ എന്നൊരു ഗണത്തിൽ നിലനിൽക്കുന്ന പുസ്തകങ്ങൾ എഴുതപ്പെടുമ്പോൾ..

” ഞാൻ ഇതാ ക്ലാസ്സിക്‌ എഴുതാൻ പുറപ്പെടുന്നു ”

എന്നൊരു പ്രഖ്യാപനമൊന്നും ആരും നടത്തിയിട്ടുണ്ടാവില്ല. പുസ്തകങ്ങൾക്ക് ലഭിക്കുന്ന ക്ലാസ്സിക്‌ പദവി എന്നത് അവരുടെ പ്രതിഭ യാണ്‌. അതിനുമപ്പുറം അവരുടെ രചനയിലെ ഉത്കൃഷ്ഠതയാണ്‌. അതിലെ വിഷയത്തിന്റെ വർഷങ്ങൾക്ക് അപ്പുറവും നിലനിൽക്കുന്ന കാലിക പ്രസക്തിയാണ്‌. അതിനെല്ലാം പുറമെ അവരുടെ രചനകൾക്ക് മനുഷ്യരുടെ ആത്മാവിനെ സ്പർശിക്കുവാൻ കഴിവുണ്ട് എന്നതാണ്.

“കാരമസോവ് സഹോദരന്മാർ ” എഴുതപ്പെട്ടിട്ട് നൂറു വർഷങ്ങൾക്കു ശേഷം അത് വായിക്കുമ്പോൾ അത്ഭുതപ്പെടുത്തിയത് ഏതോ രാജ്യത്തെ ഏതോ ഗ്രാമത്തിലെ ഏതോ ഒരു കഥ എങ്ങനെ ഒരു മാനവസമൂഹത്തെ ഇത്രയും കൃത്യമായി പ്രതിനിധാനം ചെയ്യുന്നുവെന്നുള്ളതാണ്.
മനുഷ്യനാണ് മനുഷ്യന്റെ ശുഷ്രൂഷകൻ എന്നുള്ള തത്വത്തെ നൂറു വർഷങ്ങൾ മുന്പേ എഴുതപ്പെട്ടിരിക്കുന്നു. ഇന്നും അതിന് പ്രാധാന്യം ഉണ്ടാകുന്നു.

സാഹിത്യമൊരു തൊഴിലായി മാറിയ കാലത്തിന്റെ പ്രശ്നവും ഇതിലുണ്ടെന്നാണ് തോന്നുന്നത്. സാഹിത്യകാരൻ ആണെന്ന് പറയാതെ, പത്രത്തിൽ ജോലി ചെയ്യുന്നുവെന്ന് പറയുവാൻ ആയിരുന്നു തനിക്ക് താല്പര്യം എന്ന് എം. ടി പറഞ്ഞിട്ടുള്ളത് വായിച്ചിട്ടുണ്ട്. ഇപ്പോൾ സാഹിത്യം തൊഴിൽ ആകുമ്പോൾ അങ്ങനെ പരിഗണിക്കുമ്പോൾ വിപണിക്ക് വേണ്ടി എഴുതുന്ന എഴുത്തുകാരെ കുറ്റം പറയുവാനേ കഴിയില്ല. അവർക്ക് അവരുടെ തൊഴിൽ ചെയ്യണമല്ലോ. ( അതിൽ നിന്നും ലഭിക്കുന്ന വരുമാനം / തുക കൈപ്പറ്റേണ്ടതില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥം ഇല്ല. )

നേരെ മറിച്ച് ഒരു വായനക്കാരി എന്നുള്ള തലത്തിൽ, എനിക്ക് സാഹിത്യമൊരു സംസ്കാരം ആണെന്നാണ് തോന്നിയിട്ടുള്ളത്. ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് അത് പകർത്തപ്പെടണം. ബൗദ്ധികമായി പ്രചോദനം നൽകണം. വായിക്കുന്ന പുസ്തകം ചിന്തിപ്പിക്കുകയും, വേണം.

സേതു എന്നുള്ള എഴുത്തുകാരന്റെ കൃതികളുടെ ഏറ്റവും മഹത്തരമായ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, അദ്ദേഹം പൂർത്തിയാക്കുവാൻ വായനക്കാരന് അവസരം നൽകുന്നു എന്നുള്ളതാണ്. വായിച്ചു മറക്കുവാൻ വേണ്ടി ആവരുത് വായന എന്നുള്ള നിർബന്ധം എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതുണ്ട്.

എല്ലാവർക്കും എം ടി യോ, സേതുവോ, ഡോസ്റ്റോയെവ്സ്കിയോ, ഒ. വി യോ ആകുവാൻ കഴിയുകയില്ലായിരിക്കാം. നിങ്ങളും അവരും തമ്മിലുള്ള പ്രധാന സാമ്യം മനസ്സിലാക്കിയിട്ടുണ്ടോ? അവിടെയാണ് അതിൽ കാര്യം.

ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ച എട്ടു വയസ്സുകാരിയുടെ അതേ ഹൃദയനൊമ്പരത്തോടെ എനിക്കിപ്പോഴും ആ പുസ്തകം വായിക്കുവാൻ സാധിക്കുമെന്നതാണ് . അങ്ങനെ പുസ്തകം നിലനിൽക്കപ്പെടണം എന്നതാണ് പറയുന്നത്.

സത്യത്തിൽ എത്രയോ അനവധി വർഷങ്ങൾ ഇവിടെ ആരും എഴുതാതിരുന്നാൽ പോലും വായിച്ച് തീർക്കുവാൻ പുനർവായന നടത്തുവാൻ പാകത്തിന് പുസ്തകങ്ങൾ നമുക്ക് ഇപ്പോഴേ ഉണ്ട്‌.

ജെ. ദേവിക മാഡത്തിന്റെ ഒരു ഇന്റർവ്യൂ വിൽ അവർ പറഞ്ഞത്, ഒരുകാലത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ ഒന്നും തന്നെ ഇപ്പോൾ ഇല്ലെന്നും എല്ലാവരും ഏറ്റവും സേഫ് സോണിൽ ഇരുന്നാണ് കഥകൾ സൃഷ്ടിക്കുന്നത് എന്നുമാണ്. അതിൽ വാസ്തവം ഇല്ലാതില്ല. എന്നാൽ, പ്രതിസന്ധികളും, ആത്മസംഘർഷങ്ങളും പിടിമുറുക്കുന്ന മനുഷ്യരുടെ സങ്കീർണ്ണതകൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ജീവിതത്തിന്റെ നേർക്ക് ചോദ്യങ്ങൾ ചോദിച്ച്, പരിഹാരങ്ങൾക്ക് കൈനീട്ടി, ഒടുവിൽ ആത്മഹത്യാ മുനമ്പ് തേടുന്ന മനുഷ്യർ ഇന്നും ഉണ്ട്‌.

കഥകൾ സൃഷ്ടിക്കുന്നവനല്ല , ചുറ്റുമുള്ള മനുഷ്യരുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് അത് കണ്ടെത്തി അവതരിപ്പിക്കുന്നവനാണ് എഴുത്തുകാരൻ. കള്ളനും, കൊലപാതകിയും, വേശ്യയും, കുട്ടികളും, വൃദ്ധനും, പ്രേമവും, കൊലയും, കൊള്ളയും, രോഗവും, ദാരിദ്രവും നിരക്ഷരതയും, മലിനീകരണവുമെല്ലാം ഇന്നും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്.
അതിന്റെ ശരിതെറ്റുകളെ, അവസ്ഥകളെ, പരിഹാരങ്ങളെ അക്ഷരങ്ങളിൽ പകർത്തുവാൻ എഴുത്തുകാർ നിങ്ങൾ ഉണ്ടായല്ലേ മതിയാവൂ. അത് ഒരു സമൂഹത്തിന്റെ ഭാഗമായ സാഹിത്യത്തിന്റെ കടമകൂടിയാണ്.

വായിക്കപ്പെടുന്ന പുസ്തകവും വിൽക്കുന്ന പുസ്തകവും രണ്ടും രണ്ടു തലങ്ങളിൽ നിലനിൽക്കുന്നതാണ്. ഒരുപാട് വിൽക്കുന്ന പുസ്തകം നല്ല പുസ്തകം ആവണമെന്നില്ല. നല്ലത് എന്നുള്ളതിന്റെ അർത്ഥം വന്നു നിൽക്കുന്നത്, വായിക്കുന്ന മനുഷ്യന് പുതിയത് എന്തെങ്കിലും നൽകുക, ചിന്തിപ്പിക്കുക എന്നുള്ള അർത്ഥത്തിൽ തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് പുസ്തകം വെറും നേരംകൊല്ലി ഉപാധി മാത്രമല്ലാതിരിക്കുക എന്നതും.

ലിറ്ററേച്ചർ ഫെസ്റ്റുകൾ കാലാഹരണപ്പെട്ട ചർച്ചകൾ ഒഴിവാക്കി,[ ( like സ്ത്രീകളെ എഴുത്തിൽ വിലക്കുന്നത് ആര് എന്നൊക്കെ ഉള്ളത്. ( വെറുതേ ഒരു ഉദാഹരണം ) ]

ലേഖനങ്ങളെ കുറിച്ചും, കവിതകളെ കുറിച്ചും നിരൂപണങ്ങളെ കുറിച്ചും ലോകസാഹിത്യങ്ങളെ കുറിച്ചും, വിവർത്തനങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ സമയം കൊടുത്ത് ചർച്ചകൾ സംഘടിപ്പിക്കേണ്ടതുണ്ട്. നിരൂപണം പാടെ ഇല്ലാതാകുകയും നിരൂപകൻ എഴുത്തുകാരന്റെ ശത്രു ആകുകയും ചെയ്യുന്ന കാലമല്ല പകരം നിരൂപണത്തിലൂടെ മികച്ച സൃഷ്ടികൾക്ക് പ്രചോദനം ആകുക എന്നുള്ള ഉദ്യമത്തെ കുറിച്ചാണ്‌ പറയുന്നത്.

ആരെങ്കിലും ഒരു പുസ്തകം നന്നായിട്ടില്ല എന്ന് പറഞ്ഞാൽ അതേ കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെങ്കിലും ചിന്തിക്കാവുന്ന തലത്തിലേക്ക് വായനയും എഴുത്തും മാറേണ്ടതുണ്ട്.

മറ്റൊരു കാര്യം സിലബസ് മെറ്റീരിയൽ ആകുമ്പോൾ….

ഏറ്റവും കൂടുതൽ പ്രചാരത്തിൽ വന്നുവെന്നുള്ള മാനദണ്ഡത്തിൽ അല്ല, ഒരു പുസ്തകവും സിലബസ് ൽ ഉൾപ്പെടുത്തേണ്ടത്. വെറുതേ വായിച്ച് വിടാൻ തന്നെ ഇല്ലാത്ത ഒരു പുസ്തകം എടുത്തു പഠിക്കാൻ പറഞ്ഞു കൊടുക്കുന്നതിലെ വസ്തുത തീരേയും മനസ്സിലായിട്ടില്ല. എളുപ്പം പഠിക്കാം എന്നത് അല്ല യൂണിവേഴ്സിറ്റി തലത്തിൽ വിഷയത്തിന്റെ സ്ഥാനം. എങ്ങനെയൊക്കെ റഫർ ചെയ്ത്, ഗവേഷണം ചെയ്തു പഠിക്കാം എന്നതിലേക്കാണ് പഠനം നീങ്ങേണ്ടത്. അധ്യാപകർ അതിന് പ്രാപ്തർ ആകേണ്ടതുമുണ്ട്.

എളുപ്പം വായിക്കാം, എളുപ്പം പഠിക്കാം, പരീക്ഷ എഴുതാം. എന്നത് ആയിരിക്കരുത് ഒരിക്കലും ഉന്നതപഠനങ്ങളുടെ ലക്ഷ്യം.

ഒ. വി യുടെ ഖസാക്കിന്റെ ഇതിഹാസത്തെ ഇന്നും വിശകലനം ചെയ്തു പഠിക്കുന്നു. പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്നു. തരിശുഭൂമി പോലെ പഠനസാധ്യതയുള്ള കവിതകൾ, അതിന്റെ ചർച്ചകൾ ഇതൊക്കെയും സംഘടിപ്പിക്കേണ്ടത് ഉണ്ട്‌.

ഇന്നത്തെ പുസ്തകങ്ങൾ അങ്ങനെ അല്ല എന്നുള്ളതിലേക്ക് അല്ല പറഞ്ഞുവരുന്നത്, ഇനി വരുന്ന പുസ്തകങ്ങൾ അങ്ങനെ കൂടി ആവണം എന്നതാണ്.

എഴുത്തുകാർ വായനക്കാർ കൂടി ആയിരിക്കേണ്ടത് ( അങ്ങനെ അല്ലെന്നല്ല ) വളരെ വളരെ അത്യാവശ്യം ആണ്.

വിപണി സാധ്യത മാത്രം നോക്കിയാൽ നിങ്ങളുടെ പുസ്തകം വിറ്റു പോകും. നിങ്ങൾക്ക് പണം ലഭിക്കും. വായനയ്ക്ക് ആളുണ്ടാവും. ഒരു പുനർവായന ഇല്ലാതെ നിങ്ങളുടെ പുസ്തകം മറവിയിൽ ആണ്ട് പോകും.

നിലവിലെ വിപണിയുടെ പുറകേ ഓടാതെ വിപണിയെ ഒന്ന് മാറ്റിമറിക്കുന്ന പുസ്തകം എഴുതാൻ ശ്രമിക്കൂ. അത് നിങ്ങളെ ചരിത്രത്തിൽ അടയാളപ്പെടുത്തും.

നൂറു വർഷങ്ങൾക്ക് അപ്പുറം ഭൂമി ഒരുപക്ഷേ ഇല്ലാതാവട്ടെ, കത്തി നശിക്കട്ടെ, അതിനപ്പുറം വീണ്ടും പുതുതായി രൂപം കൊള്ളട്ടെ.. മനുഷ്യർ ഉണ്ടെങ്കിൽ അവിടെ സങ്കീർണ്ണതകൾ ഉണ്ടായിരിക്കും. അവിടെ വിഷയങ്ങളും പ്രശ്നങ്ങളും പ്രശ്നപരിഹാരങ്ങളും ഉണ്ടായിരിക്കും.

മരുഭൂമികൾ ഉണ്ടായത് എന്നുള്ള നോവലിൽ ആനന്ദ് കൊണ്ടുവന്നിരിക്കുന്ന ഒരു concept , ഇന്ന് ഇലുമിനാന്റി യെന്ന പേരിൽ വ്യാപകമാണ്. അത് എന്ന് എഴുതി എന്ന് നിലനിൽക്കുന്നു. ആ ഒരു ദീർഘവീക്ഷണം എഴുത്തുകാരന് ഉണ്ടായിരിക്കണം. നാളെ മരിക്കും എന്ന് കരുതി, ഇന്നിനെ ആസ്വദിക്കാതെ വിടേണ്ടത് ഇല്ല. നാളെ എന്നെ ആരും വായിക്കില്ല എന്ന് കരുതി ഇന്ന് എഴുതാതെ ഇരിക്കുകയും വേണ്ട. നിങ്ങളുടെ എഴുത്ത്, നാളെയെ കൂടി വായിപ്പിക്കുന്നത് ആയിരിക്കട്ടെ…

എഴുത്തുകാരൻ ഒരു കഥ പറയുമ്പോൾ, കേൾക്കുന്ന വായനക്കാരൻ അതുപോലെ പത്ത് കഥകൾ വായിച്ചിട്ടാണ് ഇരിക്കുന്നത്.

പുതിയ പുസ്തകങ്ങൾ ഉണ്ടാകുമ്പോൾ, ഞാൻ ഇപ്പോഴും ആ എട്ടുവയസ്സുകാരിയുടെ കണ്ണിലൂടെ അവളുടെ അത്ഭുതത്തോടെയാണ്‌ അതിനെ നിരീക്ഷിക്കുന്നത്… നിരാശ ഉണ്ടാവാതിരിക്കാൻ എനിക്ക് ഇനിയും ഒരുപക്ഷേ നിങ്ങളോട് തർക്കിക്കേണ്ടി വന്നേക്കാം..

പ്രിയപ്പെട്ട എഴുത്തുകാരേ ക്ഷമിക്കുക….!

ഹരിത. ആർ.

എന്റെ കാമുകനായിരിക്കയാൽ….

ഒരുപക്ഷേ.. അതെന്റെ സ്വാർത്ഥവാക്യം ആയിരിക്കാം..
എന്നിരിക്കിലും ആവർത്തിക്കട്ടെ…
എന്റെ കാമുകനായിരിക്കയാൽ..
പ്രണയിതാവിലുണ്ടായ പ്രധാനമാറ്റമെന്തെന്നാൽ..
ഹൈക്കുകവിയായിരുന്നയാൾ
പരന്നകടൽത്തിരമാല കണക്കേ…
കഥകളിൽ നുരഞ്ഞുപൊന്തുവാൻ
തയ്യാറെടുത്തുവെന്നതാണ്..
എന്റെ കാമുകന്റെ കഥയെഴുത്തുകളിൽ
എന്റെ പ്രേമത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു..
അത് ഉണങ്ങിയ റോസാദളങ്ങളുടെ ഗന്ധമാണ്..
വെറുതേ നാസിക വിടർത്തി ഗന്ധം തിരയുന്ന മനുഷ്യർ
അതിന്റെ ഗന്ധത്തിൽ അജ്ഞരായിരിക്കും..
 പൂവിതളുകളിൽ രഹസ്യമായി പ്രണയിതാവിന്റെ പേര് പകർത്തിയെഴുതുന്നവർക്കേ ആ ഗന്ധത്തെക്കുറിച്ച് അറിവുണ്ടാകൂ..
എന്റെ നാസികയ്ക്കത് പരിചിതമാണ്..
ഓഹ്..
എന്റെ പ്രേമം ഒരുവന്റെ കഥയെഴുത്തിന്റെ
മഷിയാകുകയോ..?
അതായത്.. എന്റെ പ്രണയിതാവ് തന്റെ സൃഷ്ടിയുടെ മാതൃത്വം നുകരുമ്പോൾ..
എന്റെ മുലക്കണ്ണുകളും
ആഹ്‌ളാദം ചുരത്തുകയോ..?
നോക്കൂ..
പ്രപഞ്ചമാകെയൊരു പ്രേമച്ചുവപ്പ് പടർന്നിരിക്കുന്നു..
പടയാളികൾ തങ്ങളുടെ ആയുധം ഉപേക്ഷിക്കുന്നു..
പ്രേമം ദൈവികമായി ഒഴിഞ്ഞ
പാനപാത്രങ്ങൾ നിറയ്ക്കുന്നു..
യുദ്ധങ്ങൾ ഇല്ലാതാകുന്നു..
മനുഷ്യർ അന്യോന്യം ചുംബിക്കുന്നു..
നഗരം കത്തിയെരിയുന്നതിനു പകരം
ഷേക്സ്പിയർഗീതകങ്ങൾ ആലപിക്കുന്നു..!
വിശന്നുവലഞ്ഞ കുഞ്ഞിന്റെ കണ്ണുകൾക്ക്
റൊട്ടി നൽകിയ ആനന്ദവും ഏതാണ്ട് ഇതുപോലെയായിരുന്നു..
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ…?
ഞാൻ അവന്റെ കഥകൾക്കുള്ളിൽ
ഉറങ്ങുകയാണ്.. !
അത് ഞാൻ തന്നെയാണ്..
വിശപ്പുമാറിയ ആ കുഞ്ഞ്
ഞാൻ തന്നെയാണ്…!
ഹരിത. ആർ.

അനുരാഗഗാനം പോലെ…

മലയാളികളുടെ മനസ്സിന്റെ അറിയാത്തൊരിടം കവർന്ന ഭാവഗായകന് വിട. അനുരാഗഗാനം പോലെ പറഞ്ഞറിയിക്കാനാകാത്ത ഏതോ സുരലോകാനുഭൂതി നൽകിയ ഗാനങ്ങൾ പാടി ആ ഗന്ധർവ്വൻ ദേഹം വെടിഞ്ഞു. സ്വർഗ്ഗീയഗാനങ്ങൾ മാത്രം ബാക്കിയായി.

ജയചന്ദ്രനെ കേൾക്കുമ്പോൾ കേൾവിക്കാരുടെ മനസ്സ് അലിഞ്ഞില്ലാതാകുന്നു, കാവ്യഭാവനയിലെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തംപോലെ. ഭാവഗായകനെയോർക്കാൻ ശ്രീ യേശുദാസിൻ്റെ പാട്ടിലെ വരികളിൽ തന്നെ തുടങ്ങണം. അതങ്ങനെയാണ്. കത്തിജ്ജ്വലിക്കുന്ന സൂര്യൻ്റെമുന്നിൽ മനസ്സലിയിക്കുന്ന ചന്ദ്രപ്രഭയാൽ മയക്കിയ ജയചന്ദ്രനെയോർക്കാൻ ഈ താരതമ്യം വേണം. സൂര്യനില്ലായിരുന്നെങ്കിൽ ചന്ദ്രനെ ആരോർക്കാൻ? സൂര്യനെക്കാൾ ചന്ദ്രനെക്കുറിച്ചു കവികൾ പാടിപ്പുകഴ്ത്തിയതെന്തിനാകും? ആ ഭാവം, സൗന്ദര്യം, ലയം, സ്വർഗ്ഗീയാനുഭൂതി, അനുരാഗം.

ആ വെള്ളിനിലാവിൻ്റെ സൗന്ദര്യത്തിൽ അലഞ്ഞുപോയ ചന്ദ്രകാന്തം ഞാനും നിങ്ങളുമായിരുന്നു. നമ്മുടെ മനസ്സിൻ്റെ അറിയാത്തൊരിടം. അത് മാത്രമാണയാൾ ആ ശബ്ദമാധുരിയിൽ കവർന്നെടുത്ത്….ജയചന്ദ്രനെക്കുറിച്ചു ഓർമ്മക്കുറിപ്പെഴുതാനാകില്ല. മരിക്കുന്നവർക്കാണല്ലോ ഓർമ്മക്കുറിപ്പുകൾ. മരണമില്ലാത്തവർക്ക് എന്താണ് വേണ്ടത്? ആസ്വാദനം. അതെ, അതുതന്നെയാണ് ഇവിടെ ഞാൻ കുറിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ചില നന്മകൾക്കും, സ്വാതന്ത്യത്തിനും, സന്തോഷത്തിനും ഇടനൽകിയ കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. നമ്മുടെ ജീവിതത്തിൽ യേശുദാസിന്റെയും ജയചന്ദ്രന്റെയുംമൊക്കെ പാട്ടുകൾ കൂടിയില്ലായിരുന്നെങ്കിൽ!

ജയചന്ദ്രന്റെ പാട്ടുകൾ രണ്ട് കാലഘട്ടത്തിലാണ് മനസിലാക്കേണ്ടത് എന്ന് തോന്നുന്നു. രണ്ടായിരത്തിനു മുൻപും, ശേഷവും. രണ്ടായിരത്തിനു മുൻപിലെ ജയചന്ദ്രൻ യേശുദാസിന് കുറച്ചു പുറകിൽ ആയിരുന്നെന്ന് എന്റെ മാത്രം തോന്നലാണ്. പക്ഷെ രണ്ടായിരത്തിനു ശേഷമുള്ള ജയേട്ടൻ യേശുദാസിനും റാഫിസാഹെബിനും മുന്നിലായിരുന്നെന്നു ഞാൻ പറയും. എന്റെ തോന്നലാകും. തെറ്റായിരിക്കും. പക്ഷെ അവയൊക്കെ 55 കഴിഞ്ഞ ജയചന്ദ്രൻ പാടിയാതെയാണെന്നോരോർക്കുമ്പോൾ സ്നേഹം കൂടും.

ആ ശബ്ദത്തിന്റെയും ലയത്തിന്റെയും ശരിക്കും ആഴത്തിലെത്തിയത് രണ്ടായിരത്തിനുശേഷമുള്ള ഒരിരുപതു വർഷമായിരുന്നു. മുൻപുപാടിയതൊന്നും മോശമെന്നല്ല. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരാഴവും പരപ്പുമുണ്ടായി. പിന്നെ പാടിയതൊക്കെ മറ്റാർക്കും കഴിയാത്ത മനോഹരമാം രത്നങ്ങളായിരുന്നു എന്നതാണ് സത്യം. യുഗ്മഗാനങ്ങൾ പ്രത്യേകിച്ചും!

കഴിവുകൾ പലതുമേ ജന്മനായുണ്ടായിട്ടും അതിനെയൊക്കെ രാവിയുരച്ചു സ്ഫുടംചെയ്തെടുത്തില്ല ടിയാൻ. ഒന്നിനും വേണ്ടി മിനക്കെട്ടില്ല. കിട്ടിയസമയം മുഴുവൻ മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാനും അവരെ പാടിപ്പുകഴ്ത്താനും ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ സ്വയം എന്തൊക്കയോ പാടിയെന്നു വരുത്തി. സ്വന്തം പാട്ടുകൾ നന്നായെന്ന് എവിടെയും അവകാശപ്പെട്ടില്ല. സുശീലാമ്മയെയും, യേശുദാസിനെയും, റാഫിസാഹബിനെയും, എം. എസ്. വിശ്വനാഥനെയും, ദേവരാജൻമാസ്റ്ററെയും കുറിച്ച് മതിവരാതെ സംസാരിച്ചു.
തനിക്കു വട്ടാണെന്ന് സ്വയം പറഞ്ഞികഴ്ത്തി. മറ്റുള്ളവരെ മതിയാകാതെ പുകഴ്ത്തി. സ്വന്തം പ്രതിഭയോട് നീതികാണിച്ചില്ല. എന്നിട്ടും വിടവാങ്ങിയപ്പോൾ മലയാളി വിങ്ങിപ്പൊട്ടിയതു ഇനിയിതുപോലൊരാൾ ഈ വഴി വന്നേക്കില്ലറിഞ്ഞുകൊണ്ടുതന്നെയാണ്.

ഇടക്ക് അഭിനയത്തിലും ഒരു കൈനോക്കി. മൃദംഗവാദനവും, ചെണ്ടകൊട്ടും പോലെ അതും തുടർന്നുപോയില്ല. ‘നഖക്ഷതങ്ങളിലെ’ എല്ലാത്തിലും കൈവച്ചു ഒന്നും മുഴുമിപ്പിക്കാത്ത നമ്പൂതിരി കഥാപാത്രം ജയചന്ദ്രന്റെ തനിപ്പകർപ്പാണെന്നു അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

ഒരാസ്വാദകനായിരുന്നു ജയചന്ദ്രൻ, പാട്ടുക്കാരനേക്കാൾ. ഇത്രയധികം സംഗീതം ശ്രവിച്ചയാളുണ്ടാകുമോ? വാക്കുകളുടെ ഉള്ളറിഞ്ഞയാളുണ്ടോ? വാക്കുകൾക്കകത്തെ സംഗീതത്തെ പുറത്തുകൊണ്ടുവരുന്ന വല്ലഭനായിരുന്നു അദ്ദേഹം. പാടുമ്പോൾ വാക്കുകളെ ഇത്രമേൽ സ്നേഹിക്കുന്ന, ലാളിക്കുന്ന, അർത്ഥവത്താക്കുന്ന, വികാര തരളിതമാക്കുന്ന, ഭാവതരളമാക്കുന്ന മറ്റൊരുഗായകനുണ്ടോ? ജന്മവാസനയുള്ള ആർക്കും നല്ലപാട്ടുകൾ കേട്ടുവളർന്നാൽ ഭാവഗായകനാകാമെന്നു കൂടി പഠിപ്പിച്ചു നമ്മെ.

ഈ എഴുത്തിൽ ജയചന്ദ്രന്റെ ഒരു പാട്ടിനെക്കുറിച്ചും പറഞ്ഞില്ല. പക്ഷെ നിങ്ങൾ പലതും കേട്ടുവെങ്കിൽ അതാണ് ജയചന്ദ്രൻ ഉപേക്ഷിച്ച ദേഹം ബാക്കിയാക്കിയത്. മലയാളവും തമിഴും പറയുന്നവരും, സംഗീതം കേൾക്കുന്നവരും ഇതോർത്തുകൊണ്ടേയിരിക്കും. ഓർമ്മ നിലക്കുന്നതുവരെ. അറിയാതെ…അറിയാതെ…അനുരാഗ ഗാനം പോലെ….

സുമേഷ് രാമചന്ദ്രൻ

പിൻവിളി

സായന്തനത്തിൻ മടിത്തട്ടിലിന്നു നാം
പോയ കാലങ്ങളയവിറക്കീടക്കവേ,
കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരു
യാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.
അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചു
ചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.
നന്മതൻ തോളിൽ കുരിശു കയറ്റിയ
ഉന്മാദമാർന്ന ലോകത്തു ജീവിച്ച നാം
കണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങു
കൊണ്ടാടിടുന്നു കപടദൈവങ്ങളെ.
ഏതൊരളവിലും ക്രൂരത പേറിടും
ഭീതിദമാം പ്രതിഭാസമല്ലോ നരൻ!
ബുദ്ധി വളർന്നു വികസിച്ച മർത്ത്യത
യുദ്ധക്കളത്തിൽ മരിക്കുന്നു നിത്യവും.
സത്യധർമ്മാദി വളരാൻ മടിക്കുന്ന
മൃത്യുകുടീരമായ് മാറുന്ന ഭൂമിയിൽ
കാത്തിരിക്കുന്നു ഞാനന്തിമമാം വിധി
പേർത്തുമോർമ്മിച്ചുകൊണ്ടീ ദശാസന്ധിയിൽ.
വിട്ടു പിരിയണമെന്താകിലും നമ്മൾ,
ഒട്ടുമിറങ്ങാൻ മടിയില്ലെനിയ്ക്കിനി.
അൻപോടെ നീയെൻ കരം ഗ്രഹിച്ചീടിലും
മുമ്പേ പടിയിറങ്ങുന്നു ഞാനോമലേ!
പിൻവിളി വേണ്ട,യെൻ ദേഹം തണുക്കവേ,
പിൻവലിച്ചേക്കുക നിൻ കരപല്ലവം!

മംഗളാനന്ദൻ ടി.കെ.

ഞാൻ മരിച്ചു എന്ന് ഞാനെങ്ങനെ നിന്നോടു പറയും …

സമയമപ്പോൾ രാവിലെ എട്ടു മണിയായിരുന്നു.മുറ്റത്തിന്റെ അരികു പറ്റി വളരുന്ന മാവിൻ കൊമ്പിലിരുന്ന് കാക്കകൾ പലവട്ടം വിളിച്ചിട്ടും രജീഷ് കണ്ണു തുറന്നില്ല.അടുത്ത മുറിയിൽ പക്ഷാഘാതം വന്ന് തളർന്നു കിടക്കുന്ന അമ്മയും പല ശബ്ദത്താൽ രജീഷിനെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.പത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് പത്രക്കാരൻ പോയി. സൊസൈറ്റി പാലുമായി പോകുന്ന വണ്ടി ഹോണടിച്ചെങ്കിലും കതകു തുറക്കപ്പെട്ടില്ല. ഫോൺ മാത്രം മായ്ച്ചു കളയാൻ കഴിയാതെ പോയ സന്ദേശങ്ങളുടെ ഭാരമേറ്റു തളർന്നു..

………………………………………………………………………………………………………………………………………………

രജീഷേട്ടാ,ഏട്ടൻ പറയുന്നതെല്ലാം എനിക്കു മനസ്സിലാകും. വീട്ടിൽ ഏട്ടനും തളർന്നു കിടക്കുന്ന അമ്മയും മാത്രമേ ഉള്ളു , ഓട്ടോ റിക്ഷ ഓടിക്കുന്ന ഒരാളുടെ വരുമാനമേയുള്ളു, ഡി പ്രഷനു മരുന്നു കഴിക്കുന്ന ആളാണ് ഏട്ടൻ, പ്രായവും നാല്പതിനു മേലായി ഇതൊക്കെയല്ലേ..എനിക്കും ഞാനും അമ്മയും മാത്രമല്ലേയുള്ളു.അമ്മയെ തനിച്ചാക്കാനുള്ള മടി കൊണ്ടാണ് ഞാനും ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നത്. ഈയിടെ അമ്മയ്ക്കെന്തോ ഭയം.അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ തനിച്ചാ വില്ലേയെന്ന് . വിവാഹത്തേക്കുറിച്ചാലോചിച്ചാൽ എനിക്ക് രജീഷേട്ടനെയല്ലാതെ മറ്റാരേയും ഓർക്കാൻ കഴിയില്ല.

രജീഷ് ആ സന്ദേശത്തിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു. സായാഹ്നമായിരുന്നു.പട്ടണത്തിൽ തിരക്കേറിയ സമയം. പാർക്കിലേക്കും പാർക്കിൽ നിന്നു തിരിച്ചും ജനം സഞ്ചരിക്കുന്ന സമയം.

രജീഷിന്റെ ഓട്ടോയിലും ഒരാൾ വന്നു മുട്ടി വിളിച്ചു.
“പാർക്ക് ”
ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് തിരക്കിനിടയിലൂടെ രജീഷ് സാവകാശം ഒട്ടോ ഓടിച്ചു.
“അസ്തമയം കാണാൻ കഴിയില്ല അല്ലേ.കുറച്ചു നേരത്തേ ഇറങ്ങേണ്ടതായിരുന്നു.” രജീഷ് അതിനു മറുപടി പറഞ്ഞില്ല.
” വീട്ടിൽ കാറുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.. ടൗണിലെത്തിയാൽ എവിടെയും പാർക്കു ചെയ്യാനാവില്ല.അവസാനം ബസിനു വരേണ്ടി വന്നു.”
അതിനും രജീഷ് മറുപടി പറഞ്ഞില്ല.

പോക്കറ്റിലെ ഫോൺ അപ്പോഴും രജീഷിനുള്ള സന്ദേശത്തെക്കുറിച്ച് അറിയിപ്പു കൊടുത്തു കൊണ്ടിരുന്നു.കടൽത്തീരത്തിനടുത്തുള്ള മരച്ചുവട്ടിൽ ഓട്ടോ നിർത്തി രജീഷ് തിരിഞ്ഞു നോക്കി. മൗനമായി ഒന്നു തലയിളക്കി രണ്ടു പേരും യാത്ര പറഞ്ഞു.

രജീഷ് ഫോണെടുത്തു നോക്കി.
“എന്തെങ്കിലുമൊന്ന് പറയൂ.” പ്രമീള.
എന്തു പറയണമെന്നറിയില്ല.എങ്കിലും അവളുടെ സന്ദേശം ഒരു സന്തോഷമാണ്. നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നാലെ നടക്കുകയാണെന്നറിയാമെങ്കിലും ആ നടത്തത്തിന്റെ ക്ഷീണമയാളെ ഉറക്കുന്നുണ്ട്.

“പ്രമീളേ ..എനിക്കാഗ്രഹമുണ്ട്. സാഹചര്യം നിനക്കറിയാമല്ലോ. ”
” ഞാനൊരു ഭാരമാവില്ല രജീഷേട്ടാ.അത്യാവശ്യം തുന്നലൊക്കെ എനിക്കുണ്ട്. ഞാനതു കൊണ്ട് ജീവിച്ചു കൊള്ളാം.:
“അതു മാത്രമല്ലല്ലോ.”
” പ്രായം? നാല്പതു കഴിഞ്ഞതല്ലേയുള്ളു.”
“അതും മാത്രമല്ല.”
“ഡി പ്രഷൻ?മരുന്ന്?”
“മനോരോഗിയെന്ന് മുദ്ര ചാർത്തപ്പെട്ട വനാണു ഞാൻ. ഡോക്ടർ പറയും എനിക്കു തുറന്നു സംസാരിക്കാൻ ഒരാളെയാണു വേണ്ടതെന്ന്.പക്ഷേ അതിനു നിന്റെ ജീവിതം ചോദിക്കാൻ പാടില്ലല്ലോ.ഇതിങ്ങനെ പോകട്ടെ.”

രജീഷന്റെ കണ്ണിലെ വിളക്കണഞ്ഞതു പോലെ ഒരു നിമിഷം തോന്നി.കൈകൾ വിറയ്ക്കുന്നു.ആരോ വന്ന് തട്ടി വിളിച്ചിട്ടു. ഓട്ടം പോകുന്നില്ലെന്നു പറഞ്ഞ് രജീഷ് തല കുമ്പിട്ടിരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോഴാണ് രജീഷ് അമ്മയെക്കുറിച്ചോർത്തത്.പകൽ അമ്മയെ നോക്കാമെന്ന് ഏറ്റ സ്ത്രീ ഇപ്പോൾ പോയിട്ടുണ്ടാകും.അയാൾ ഓട്ടോ സ്റ്റാർട്ടു ചെയ്തു.പട്ടണമപ്പോഴും തിരക്കിൽ തിളച്ചു കൊണ്ടിരുന്നു.
വൈകിയതിന് അമ്മയ്ക്കു നീരസം തോന്നുമെന്നാണ് രജീഷ് കരുതിയത്.അമ്മയുടെ കണ്ണിൽ പരിഭവമില്ലായിരുന്നു.പതിവില്ലാത്ത വിധം രജീഷിന്റെകൈ പിടിച്ച് അമ്മ രജീഷിനെത്തന്നെ നോക്കിയിരുന്നു.എന്താണെന്ന ചോദ്യത്തിന് ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു മറുപടി.

കുളിച്ച് വസ്ത്രം മാറി രജീഷ് വീണ്ടും ഫോൺകൈയിലെടുത്തു.പ്രമീള അയച്ച ചില സന്ദേശങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചു.
…… ജീവിതത്തിന്റെ നിറമില്ലാത്ത ഏടുകൾ മറച്ചു മറച്ചു പോകുമ്പോൾ ചിലപ്പോഴെങ്കിലും അതിൽ നിറം കലർത്താൻ നമ്മൾ ആഗ്രഹിക്കാറുണ്ട്.ആദ്യത്തെ പരിചയപ്പെടൽ തൊട്ട് എല്ലാം മറക്കാതെ മനസ്സിൽ കിടക്കുന്നു.ഇതു പോലെ രജീഷേട്ടൻ ജീവിതത്തോട് ഒട്ടി നിൽക്കും എന്നു ഞാൻ അന്നു കരുതിയതേയില്ല. സ്നേഹ വാക്കുകൾ അധികം പറഞ്ഞിട്ടില്ല.എന്നിട്ടും മനസ്സിനെ പൂർണമാക്കാൻ കഴിയുന്ന എന്തൊക്കയോ രജീഷേട്ടനിൽ ഉണ്ടെന്നു എനിക്കു തോനി.രജീഷേട്ടനുമാത്രം നൽകാൻ കഴിയുന്ന സ്നേഹം. സ്നേഹിക്കപ്പെടുന്നത് എങ്ങനെയെന്ന് ഞാനറിഞ്ഞു….

ഹൃദയത്തിൽ തൊട്ടു വിളിക്കും പോലെ രജീഷ് പ്രമീളയ്ക്കു മെസേജയച്ചു
…പ്രമീ…  ആ വിളിക്ക് പ്രമീളയും കാത്തിരിക്കുകയായിരുന്നു.
“ദുരിത ജീവിതത്തിലേക്കാണ് വിളിക്കുന്നതെന്ന് എനിക്കറിയാം. വേദനിക്കുന്ന രണ്ടു മനസുകൾകൈകോർത്ത് ഒരു യാത്ര ജീവിതത്തിന്റെ അവസാനമെന്തെന്ന് അറിഞ്ഞ് ജീവിച്ചവരാരുമില്ലല്ലോ..”
രജീഷ് അയച്ച അവസാന സന്ദേശം അതായിരുന്നു.

വിലാസിനി രാജീവൻ

 

“ബൊഗയ്ൻവില്ല “

തീയേറ്ററിൽ തന്നെ കാണുവാൻ മോഹിച്ചിരുന്നുവെങ്കിലും നടക്കാതിരുന്നത് കൊണ്ട് OTT റിലീസ് നു കാത്തിരിക്കുകയായിരുന്നു. കാരണങ്ങൾ ധാരാളം ഉണ്ട്.

* ക്രൈം ത്രില്ലർ വായിക്കുവാൻ തുടങ്ങിയ കാലത്ത് പിടിച്ചിരുത്തിയ ബോറടിപ്പിക്കാതിരുന്ന എഴുത്തുകാരൻ ലാജോ ജോസ് ന്റെ പുസ്തകത്തിന്റെ മൂലകഥ ആയത് കൊണ്ട്.
* അമൽ നീരദ് സിനിമ ആയത് കൊണ്ട്
* വളരെയേറെ ആരാധന തോന്നിയ അഭിനേത്രിയായ, ജ്യോതിർമയിയുടെ തിരിച്ചുവരവ്..

കഥ ഏതാണ്ട് ഒക്കെ കുറേ അറിയാമായിരുന്നു. എന്നിട്ടും, ഇടയ്ക്ക് ഒരു ബ്രേക്ക് എടുക്കാതെ മുഴുവനും കണ്ടുതീർക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ സിനിമ കാത്തിരുന്ന ആളെന്നുള്ള നിലയിൽ സന്തോഷം ഉണ്ട്..
എന്റെ wow factor ഉറപ്പായും ജ്യോതിർമയ് തന്നെ ആയിരുന്നു. ”

റൂത്തിന്റെ ലോകം ” വായിക്കുമ്പോൾ ആശ്ചര്യപ്പെട്ട കാര്യം റൂത്തിനുള്ളിലേക്ക് വായനക്കാരെ ആകർഷിക്കുവാൻ എഴുത്തുകാരന് കഴിയുന്നുണ്ടല്ലോ എന്ന് തന്നെ ആയിരുന്നു. അതേ എഫക്ട് നൽകുവാനും റീത്തു ( സിനിമയിലെ പേര് ) വിന് ഇനി വേറെ ഒരു മുഖവും ചേരുകയില്ല എന്ന് തോന്നിപ്പിക്കുംവിധം ജ്യോതിർമയ് അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്.

മിക്കവാറും തോന്നാറുള്ളതും അങ്ങനെ തന്നെയാണ്. ഒരാൾ ചെയ്തു വെച്ച കഥാപാത്രത്തിന് പകരം ഇനി ആരും ഇല്ലെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുംവിധം ആയിരിക്കണം, cast selection ഉം, അഭിനയവും.
എന്ന് പറയുമ്പോൾ, തന്നെ പറയേണ്ട മറ്റൊരു കാര്യം, ഫഹദ് ഫാസിൽ അവതരിപ്പിച്ച പോലീസുകാരന്റെ റോൾ. അത് അദ്ദേഹം തന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നി. അതേ തോന്നൽ കുഞ്ചാക്കോബോബൻ അവതരിപ്പിച്ച കഥാപാത്രത്തിനും തോന്നി.

വില്ലനിലെ വില്ലനിസം അവതരിപ്പിക്കുന്നതിൽ അത്ര നന്നായില്ലയെന്നും തോന്നി. അതുപോലെ തന്നെ Background score. “സ്തുതി” എന്നുള്ള പാട്ടിനു ഉണ്ടായിരുന്ന ഒരു ഫീൽ സിനിമയിൽ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നത് ഒരു സംശയം ആയിരുന്നു.

സിനിമ കണ്ടു കഴിഞ്ഞ ഉടനെ, ഒരിക്കൽ കൂടി ” റൂത്തിന്റെ ലോകം ” വായിക്കാൻ ആണ് തോന്നിയത്. വീണ്ടും അത് വായിക്കുകയും ചെയ്തു. സിനിമ കണ്ടിട്ട് പുസ്തകം വായിച്ചപ്പോൾ എന്തെല്ലാം മാറ്റങ്ങൾ ആണ് തിരക്കഥയിൽ ഉണ്ടായതെന്ന് ശ്രദ്ധിച്ചു വായിക്കുന്നതിൽ ഒരു പുതിയ വായനാനുഭവം ഉണ്ടായിരുന്നു..!

ചെകുത്താൻ സൃഷ്ടിക്കുന്ന ഇല്ലായ്മ യുടെ വിശ്വാസ്യത ഉണ്ടാക്കുന്ന നിശബ്ദതയുണ്ടല്ലോ അത് സൃഷ്ടിക്കാൻ റീത്തു ( റൂത്ത് )ന് കഴിഞ്ഞിട്ടുണ്ട്….!
ഹൈഡ്രേഞ്ചിയയും കോഫീഹൗസ് ഉം ഒക്കെ സിനിമ ആയേക്കുമെന്നുള്ള പ്രതീക്ഷയോടെ….

ഹരിത. ആർ.

വരും, വരാതിരിക്കില്ല.

വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്നമട്ടിൽ എന്തെങ്കിലും എഴുതിയവരൊക്കെ എഴുത്തുകാരെന്നു നടിക്കുന്ന നാടാണ് കേരളം. ഇടക്ക് വന്നുപോയ മഹാമാരി മലയാളികളെയൊക്കെയും എഴുത്തുകാരാക്കി. നല്ലത്!

ഇതിനൊരപവാദം ചില സാധാരണ മനുഷ്യരാണ്. വെറും നാട്ടിൽപുറത്തുകാർ.

അതിൽ ഒരാളുടെ കാര്യം പറയാം.

ധാരാളം എഴുതി. എഴുത്തുകാരായ മലയാളികളുടെ ഇടയിൽ ഒരിക്കൽപ്പോലും ഒരെഴുത്തുകാരനെന്ന് അവകാശപ്പെട്ടില്ല. ഒരു സാധാരണക്കാരനായി ജീവിച്ചു. നാട്ടുമ്പുറത്തുകാരനായി മാത്രം സംവേദിച്ചു. പേരുകേട്ട മലയാളം മാസികയുടെ എഡിറ്റർ ആയിരുന്നിട്ടും, താനാരെയും എഴുത്തുകാരനാക്കിയെന്ന് ഒരിക്കൽപ്പോലും അവകാശപ്പെട്ടില്ല. മലയാളഭാഷക്കെന്തെങ്കിലും സംഭാവന നൽകിയെന്ന് നടിച്ചില്ല. ഈയിടക്ക് മരിച്ചുപോയി. കടന്നുപോയത്, ഭാഷതന്നെയായിരുന്നില്ലേ? അറിയില്ല. എം. ടിയെന്ന വിളിപ്പേരിലായിരുന്നു ടിയാനെ അറിഞ്ഞത്.

എം. ടി. എന്ന മനുഷ്യനെക്കുറിച്ചു കൂടുതൽ ഒന്നും പറയാനില്ല. എഴുത്തുകാരനെയും, ചലച്ചിത്രകാരനെയും, സാഹിത്യമാസിക എഡിറ്ററേയും കുറിച്ച് അത്രപോലും. കൈവച്ച മേഖലകളിലൊക്കെ നന്നായി, നന്നാക്കി. മറ്റാരേക്കാളും കൂടുതലായിത്തന്നെ. വേണമെങ്കിൽ എന്തും അവകാശപ്പെടാമായിരുന്നു. ഒന്നും ചെയ്തില്ല. രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ചു. എന്നിട്ടും എന്തെങ്കിലും നേടിയതായി അഹങ്കരിച്ചില്ല.

ഇദ്ദേഹത്തോളം മലയാളത്തെ സേവിച്ച മറ്റൊരാൾ ഒരുപക്ഷെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനായിരിക്കും. നമുക്ക് ധാരാളം നല്ല കവികളും, കഥാകാരും, നാടകകൃത്തുക്കളും, നിരൂപകരും, ഭാഷാപണ്ഡിതരും ഉണ്ടായിരുന്നു. എല്ലാവരും അവരുടേതായ രീതിയിൽ ഭാഷയെ സമ്പന്നമാക്കി. ഒരു താരതമ്യം അസാധ്യവും അനാവശ്യവും ആയിരിക്കെത്തന്നെ ഇതുകൂടി പറയണം. മറ്റാരെങ്കിലും ഇത്രയധികം കഥകൾ നിർമ്മിക്കുകയും, മറ്റു കഥാകാരെ വാർത്തെടുക്കുകയും ചെയ്തതായറിവില്ല. ഇതിലും നന്നായി സിനിമപിടിച്ചവർ ഉണ്ടാകും. തിരക്കഥ രചനയിൽ ഒരുപടികൂടി മുന്നിൽനിന്നവർ വേറെയുണ്ടാകാം. പക്ഷെ സാഹിത്യ പ്രവർത്തനത്തിൽ ഇതിൽകൂടുതലായി ചെയ്തവരുടെ പേരുകൾ പറയാൻ കുറച്ചധികം ചിന്തിക്കേണ്ടിവരും.

പറയാൻ കുറവെന്തെങ്കിലും ചിലർ കണ്ടുപിടിച്ചത്, പേരിലെ ആ വാലും, ശിഥിലമായ തറവാടുകളുടെ കഥകളും മാത്രമാണ്. അതെങ്ങനെ അയാളുടെ കുറ്റമാകും? സ്വന്തം ജനനവും ജീവിത സാഹചര്യങ്ങളും, മാതാപിതാക്കളും അയാൾ തിരഞ്ഞെടുത്തതായിരുന്നില്ലല്ലോ. അറിയുന്ന കാര്യങ്ങൾ എഴുതി, ചെയ്തു, വെടിപ്പായി. അത്രയൊക്കെയേ ഏതു വലിയ എഴുത്തുകാരും ചെയ്തുള്ളൂ.

ഒരോ മനുഷ്യർക്കും അവരവരുടെ ജീവിത പരിസരങ്ങളിലൂന്നി നിന്നേ കഥപറയാനാകൂ. അതിനിയവർ എന്തുപറഞ്ഞാലും എഴുതിയാലും ആ സ്വാധീനമുണ്ടാകും. ഉണ്ടാകണം. അതല്ലാത്ത നല്ല എഴുത്തുകാർ ഉണ്ടാകില്ല. ഗബ്രിയേൽ ഗാർസിയ മാർകേസ് കൊളംബിയയെക്കുറിച്ചു എഴുതിയതൊക്കെ ആഘോഷിച്ചവർ, എം. ടി. യുടെ ഭീമനെ, ഭീമൻ നായർ എന്നു വിവക്ഷിച്ചത്‌ ആക്ഷേപമാണോ, നിരൂപണമാണോ, വ്യാഖ്യാനമാണോയെന്നു മനസ്സിലായിട്ടില്ല.

എന്തുപറഞ്ഞാലും എം. ടി. എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സാഹിത്യപ്രവർത്തകനും, ഭാഷാ എഡിറ്ററും, തിരക്കഥാകൃത്തുമാണ് കടന്നുപോയത്. ഇനിയിതുപോലൊരാളാൾ ഉണ്ടാകുമോയെന്നറിയില്ല.

അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് എന്തോ വലിയ സംഭവമാക്കി വിലപിച്ചവർ എന്തറിഞ്ഞിയിട്ടായിരുന്നു? അവരുടെ ജീവിതത്തിൽ എന്തുണ്ടായെന്ന് നാട്ടുകാരെയെല്ലാം അറിയിച്ചിട്ടുവേണമായിരുന്നോ? സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. തൊണ്ണൂറ്റൊന്നാമത്തെവയസ്സിൽ ജീവൻ വെടിയുമ്പോൾ അമ്പതുവർഷം മുൻപ് സ്വകാര്യ ജീവിതത്തിൽ നടന്നതിനെ കുത്തിപ്പൊക്കി അവഹേളിക്കാൻ മലയാളഭാഷതന്നെ ഉപയോഗിക്കുന്നതിലെ പെരുത്തമില്ലായ്മ!

ആ രണ്ടക്ഷരത്തിൻ്റെ ദേഹം മാത്രമേ പോയിട്ടുള്ളൂ. എഴുതിയതെല്ലാം ക്ഷയിക്കാതെ മലയാളത്തോടൊപ്പമുണ്ടാകും, ഭാഷ മരിക്കുന്നതുവരെ. മലയാള സാഹിത്യം എംടിക്ക് മുൻപും ശേഷവും എന്നു ഉറപ്പിച്ചു പറയാം. കാരണം അയാൾ കഥയെഴുതുക മാത്രമല്ല, ഭാഷാചരിത്രംതന്നെയുണ്ടാക്കുകയായിരുന്നല്ലോ. മറ്റാർക്കെങ്കിലും അവകാശപ്പെടാനാകാത്തത്. ഈവഴിക്കിനിയാരെങ്കിലും ഇതുപോലെ വന്നുപോകുമോ?

വരും. വരാതിരിക്കില്ല.

സുമേഷ് രാമചന്ദ്രൻ

 

 

നാൽപ്പത്തഞ്ചു മീറ്ററിൽ ഒടുങ്ങുന്നത്!

 

നാൽപ്പത്തഞ്ചു മീറ്റർ പരമാവധി വീതി. അത്രമാത്രം. നാലുവരികൾ. ഉപയോഗത്തിൽ രണ്ടുവരികൾ മാത്രം എന്നേ തോന്നൂ. ഒട്ടും നേരെയല്ല പോക്ക്! വളഞ്ഞും, തിരിഞ്ഞും, ചരിഞ്ഞും, കേറിയും, ഇറങ്ങിയും… ഇതിനിടയിൽ, നിരത്തിൽ ഇറങ്ങുമ്പോൾ മാത്രം ഒരുകാര്യവുമില്ലാത്ത തിരക്കും ഈഗോയും കാണിക്കുന്ന മനുഷ്യർ ഓടിക്കുന്ന വാഹനങ്ങൾ. നികുതി നൽകുന്ന മനുഷ്യരുടെ ജീവന് പുല്ലുവിലകൊടുക്കുന്ന നിർമ്മിതി. തോരാത്ത മഴപെയ്യുന്ന നാട്!

മനസ്സിലായിക്കാണും. കേരളത്തിലെ ഹൈവേകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇത്രയും ഇടുങ്ങിയ ഹൈവേകളുള്ള നാട് വേറെയുണ്ടോയെന്നറിയില്ല. മറ്റുറോഡുകളുടെ കാര്യം പറയാനുമില്ല. നല്ലവയുണ്ടാകും, നിരത്തിലിറങ്ങുന്ന വണ്ടികളുടെ ബാഹുല്യവും വലിപ്പവും കൂടി നോക്കിയാൽ ആവശ്യത്തിന്റെ ഏഴയലത്തുപോലും എത്താത്തവയാണ് കേരളത്തിലെ റോഡുകൾ.

ഇവിടെ നടക്കുന്ന വാഹനാപകടങ്ങളിൽ പലതും സ്വാഭാവികമായി ഉണ്ടാകുന്നതല്ല, മറിച്ചു ഉണ്ടാക്കുന്നതാണ്.

2023 ലെ കണക്കുകൾ പ്രകാരം കേരത്തിൽ 48,141 റോഡ് അപകടങ്ങളാണുണ്ടായത്. നാലായിരത്തോളം മനുഷ്യർ മരിച്ചു. ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 2024-ൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകും എന്നതാണ്. റോഡപടകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾത്തന്നെ കേരളത്തിനു മൂന്നാം സ്ഥാനമാണുള്ളത്. നമുക്കറിയുന്നതുപോലെ അപകടങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളായ ഇടുങ്ങിയ വഴികൾ, ഗുണനിലവാരമില്ലാതെ നിർമ്മിച്ച പാതകൾ, തിമിർത്തു പെയ്യുന്ന മഴ, അങ്ങനെ പലതും. ഇതുകൂടാതെയാണ്‌ വണ്ടി ഓടിക്കുന്നവരുടെ രീതികൾ. ട്രാഫിക് നിയമങ്ങളെ തൃണവൽക്കരിക്കുന്ന മനുഷ്യർ; എല്ലാവരെയും ഓവർടേക്ക് ചെയ്തു മുന്നിലെത്താൻ വെമ്പുന്ന മനുഷ്യർ. കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ; ആരെങ്കിലും ഒന്ന് ഓവർടേക്ക് ചെയ്താൽ പിന്നെ ആ വണ്ടിയോടു മത്സരിക്കുന്ന മനുഷ്യരെ വേറെ എവിടെയും കാണാൻ കിട്ടില്ല.

വാഹനം ഓടിക്കുമ്പോൾ പരിപാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ അറിയാത്തവരോ, അവഗണിക്കുന്നവരോ ആണ് കൂടുതൽ മലയാളികളും. വിദേശികളും പ്രവാസികളും കേരളത്തിലേക്ക് വരുമ്പോൾ (ഇന്ത്യയിലെ മറ്റു ഭാഗങ്ങളും മോശമല്ല) അവരുടെ ഏറ്റവും വലിയ ഭയമാണ് റോഡുകളിലൂടെയുള്ള യാത്ര എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതും, സ്വയം മനസ്സിലാക്കിയിട്ടുള്ളതും. അവരെ കുറ്റംപറയാനാകില്ല. അത്രയ്ക്ക് ഭീകരമാണ് അനുഭവം. നഗര വീഥികളിലൂടെയും, ഹൈവേകളിലൂടെയും മറ്റുംപോകുന്നത് അക്ഷരാർത്ഥത്തിൽ ജീവൻ കയ്യിലെടുത്താണ്. ഹോൺ അടികളുടെ തൃശ്ശിവപേരൂർ പൂരത്തിനിടയിലൂടെ മറ്റ് വണ്ടികളെ തട്ടാതെ തൊട്ടു, തൊട്ടില്ല എന്ന രീതിയിൽ ഓവർ സ്പീഡ് ചെയ്യുന്നവരെകണ്ടാൽ പിന്നെന്തു തോന്നാനാണ്. പക്ഷെ സന്ദർശകർക്ക് കുറച്ചുനാൾ വന്നു, ഭയന്ന് തിരിച്ചുപോയാൽ മതിയല്ലോ? ഇവിടെ ജീവിക്കുന്നവർക്ക് വേറെയെന്താണ് മാർഗ്ഗം?

മാർഗ്ഗങ്ങളുണ്ട്. നിങ്ങൾ വണ്ടിയോടിക്കുന്നയാളാണെങ്കിൽ നിങ്ങൾക്കുതന്നെ സ്വയം പലമാറ്റങ്ങളും വരുത്താം. ഏറ്റവും കുറഞ്ഞത് റോഡ് നിയമങ്ങൾ ശരിയായി മനസ്സിലാക്കുക, അതനുസരിച്ചു വാഹനങ്ങൾ ഓടിക്കുക. റോഡിൽ അനാവശ്യ ധൃതികാണിക്കരുത്. നിങ്ങളുടെയും കൂടെ യാത്രചെയ്യുന്നവരുടെയും സുരക്ഷ, ഉറപ്പാക്കുക, എതിരേ വണ്ടിയോടിച്ചു വരുന്ന സാധുക്കളുടെയും. പൂർണ്ണമായും ബോധ്യമായ തീരുമാനങ്ങളെടുക്കുക. ഒരാവശ്യവുമില്ലാതെ ഒന്നിനെയും ഓവർടേക്ക് ചെയ്യാൻ പോകരുത്. മറ്റുള്ളവരെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുക. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡുകളിൽ ഓവർടേക്ക് ചെയ്തു ചെന്നുകേറുന്നതു എന്തിൻ്റെ മുന്നിലാണെന്ന് ആർക്കറിയാം. വേഗം നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണം. യാത്രക്കാർ എല്ലാവരും സീറ്റുബെൽറ്റുകൾ ധരിക്കുക. കാറുകൾ വാങ്ങുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകുക. മഴയത്തും രാത്രിയിലും അതിരാവിലെയും കഴിവതും യാത്രകൾ ഒഴിവാക്കുക. സ്റ്റിയറിങ് വീലിൽ കയ്യിരിക്കുമ്പോൾ മൊബൈൽ ഫോണിനെക്കുറിച്ചു ചിന്തിക്കുകപോലും അരുത്. ഒരു കാര്യം കൂടി, ട്രാഫിക് നിയമങ്ങൾ പോലീസുകാർക്കു കൈക്കൂലി വാങ്ങാൻ മാത്രം ഉണ്ടാക്കി വച്ചിരിക്കുന്നതല്ല. അവയൊക്കെ പൂർണ്ണമായും പാലിക്കുക.

വേഗത ആവേശം നൽകുന്നതാണ്. അതും പുത്തൻ പുതിയ വണ്ടികളിലാകുമ്പോൾ. വേഗത ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടെന്നു തോന്നുന്നില്ല. അതിവേഗത്തിൽ ഓടുന്ന വണ്ടികൾ എന്തിലെങ്കിലും ഇടിച്ചു പൊടുന്നനവേ നിൽക്കുമ്പോളുങ്ങാകുന്ന ആഘാതമാണ് പ്രശ്നം. വേഗത കുറയുമ്പോൾ ആഘാതവും കുറയണമല്ലോ.

നിങ്ങൾക്ക് ഇതുവായിക്കുമ്പോൾ ഒരുവന്റെ സാരോപദേശമായി തോന്നാം. തോന്നിക്കോളൂ. ഒരാളെങ്കിലും മാറിചിന്തിച്ചാൽ കുറച്ചു ജീവനുകളെങ്കിലും രക്ഷിക്കാനാകുമല്ലോ, അത്രമാത്രം. സൂക്ഷിച്ചു വണ്ടിയോടിക്കുക. നമ്മുടെ റോഡുകളും കാലാവസ്ഥയും നിങ്ങളുടെ യാത്രക്ക് അനുകൂലമാകണമെന്നില്ല. അപ്പോൾപ്പിന്നെ ചെയ്യാൻ കഴിയുന്നത് നമുക്ക് മാറ്റം വരുത്താൻ കഴിയുന്ന ചുരുക്കം ചില കാര്യങ്ങളാണ്.

നല്ലറോഡുകൾ പണിയേണ്ടത് സർക്കാരുകളുടെ ചുമതലയാണ്. അതുപോലെതന്നെ നന്നായി വണ്ടിയോടിക്കേണ്ടത് നമ്മുടെയും. സർക്കാരുകൾ അവരുടെ ജോലി നന്നായി ചെയ്യാത്തിടങ്ങളിൽ നമ്മുടെ ജോലി നന്നായി ചെയ്‌താൽ മാത്രം അപകടങ്ങൾ കുറക്കാം. സർക്കാരുകളോട് കലഹിച്ചിട്ടെന്തിനാണ്?

നിങ്ങൾ അതികഠിനമായി അധ്വാനിച്ചുണ്ടാക്കി നികുതിയച്ച കാശുകൊണ്ട് എന്തോ വലിയ സംഭവങ്ങൾ ചെയ്തുമറിക്കുന്നു എന്നവകാശപ്പെടുന്നവരെ, അവരുടെ വഴിക്കു വിടുക. കാലാകാലങ്ങളായി കാണുന്നതല്ലേ? ഇതൊന്നും മാറില്ല. നിങ്ങൾ കൊടുക്കുന്ന കാശിൻ്റെ ഒരു ശതമാനമെങ്കിലും തിരികെ സേവനങ്ങളായി കിട്ടിയാൽ സന്തോഷിക്കണം. 99 ശതമാനം എവിടെപ്പോയി എന്നാലോചിച്ചു സമയം കളയരുത്. ടെലിവിഷൻ ചർച്ചകൾ മാനസികോല്ലാസത്തിനുമാത്രം കേൾക്കണം. ഒരു സിനിമ കാണുന്നതുപോലെ. ബാക്കിയൊക്കെ മറക്കണം. നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന ഒരേയൊരുകാര്യം നിങ്ങളുടെ ചിന്തകൾ മാത്രമാണ് എന്ന് മനസ്സിലാക്കണം. യുക്തിപരമായി ചിന്തിച്ചു കഴിവതും അപകടങ്ങൾ വരുത്തി വയ്ക്കാതിരിക്കാൻ നോക്കണം.

പുലർച്ചെ വാർത്തകളുമായെത്തുന്ന പത്രങ്ങളെപ്പോലെ, ചിലപ്പോൾ വാർത്തകൾ തന്നെ വഴിതെറ്റി നമ്മെത്തേടി
യെത്തിയാലായി, നമ്മളായി! അതിൽ ഏറെയും ഒഴിവാക്കാനാകുന്നതാണ്. സുരക്ഷിതരായിരിക്കുക.

സുമേഷ് രാമചന്ദ്രൻ

പച്ചവിറക്

കത്താൻ മടിച്ച പച്ച വിറക് അടുപ്പിനുള്ളിലേക്ക് ഒന്നൂടെ തള്ളി വെച്ച്, നിർത്താതെ ആഞ്ഞാഞ്ഞു ഊതിയെങ്കിലും വിറകും തീയും അവളെയും അവളുടെ ഭർത്താവിനെയും പോലെ പരസ്പരം പോരടിച്ചു നിന്നതേ ഉള്ളൂ. ഒടുവിൽ, എന്നത്തേയും പോലെ അവളുടെ കണ്ണുനീരിനാൽ തന്നെ അടുപ്പിലെ തീ കെട്ടു.

“എടിയേ… ജോലിക്ക് പോകാൻ സമയമായി. ചോറ് എന്തിയേ?”

“അമ്മേ… ഞങ്ങൾക്കും സ്കൂളിൽ പോകാൻ സമയമായി. എവിടെ ചോറും പാത്രം?”

ഒരു നെടുവീർപ്പിനാൽ അവൾ ഉത്തരം പറഞ്ഞത് അവരാരും കേട്ടില്ല. അല്ലെങ്കിൽ, കേട്ടതായി ഭാവിച്ചില്ല. പണ്ടേ, അവളുടെ ഒച്ച അടുക്കളയുടെ വെളിയിലേക്ക് ആർക്കും കേൾക്കാറില്ലായിരുന്നല്ലോ.

ഇനിയും വൈകിയാൽ ശരിയാവില്ല എന്ന് തോന്നിയ അവൾ ഒരു കറി കത്തി എടുത്തു തന്റെ ശരീരത്തിൽ നിന്നു ഓരോ കഷ്ണം മാംസം അരിഞ്ഞെടുത്ത് പാത്രത്തിലാക്കി മക്കൾക്കും ഭർത്താവിനും കൊടുത്തു വിട്ടു…

 

സെബിൻഈരേശ്ശേരീൽ

 

കേരളപ്പിറവി

നിത്യഹരിതയായ് നിൽക്കുന്നിതെന്നുടെ
ഹൃത്തടത്തിൻ്റെ സ്പന്ദനം കൈരളീ
എത്ര വർണ്ണനയേറ്റുവാങ്ങി നീയെന്നും
തൃപ്തിയായില്ലതിലൊന്നും ഞാനുമേ.
എത്ര വശ്യമീ സൗന്ദര്യലഹരിയിലത്ര
ഞാനും മയങ്ങിവീണീടവേ
ഏതപൂർവ്വ സുകൃതമോയീവിധം
നിന്നിലായങ്ങു ജന്മമെടുക്കുവാൻ
നിൻ മനോജ്ഞതയിലൊഴിഞ്ഞിടും
വന്നു ചേരുമഴലുകളേതുമേ
വാക്കുകൾക്കതീതമീ സൗന്ദര്യം
വാഴ്ത്തിടട്ടേ ഞാൻ നിന്നപദാനങ്ങൾ.
പച്ചപ്പട്ടാട ചാർത്തി നീയിപ്പൊഴും
പിച്ചവയ്ക്കുന്നു പൈതലെപ്പോലവേ
മങ്ങുകില്ല നിൻ വർണ്ണമൊരിക്കലും
മന്നിലീ മർത്ത്യനങ്ങുള്ള കാലം വരെ
എന്തു ഞാനേകേണ്ടൂ ജന്മദിനമിതിൽ
എന്നാത്മ മിത്രമീക്കവിതയതല്ലാതെ.

ജയേഷ് പണിക്കർ

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു…

ഇതിങ്ങനെയൊക്കെ തന്നെയാണ് ഭായ്, നമ്മുടെ നാട്ടിൽ. ഉറക്കം കളഞ്ഞു പഠിച്ചും, വർഷങ്ങളോളം അധ്വാനിച്ചും മിടുക്കുകൊണ്ടുമാത്രം സർക്കാർ സർവീസിൽ എത്തുന്നവരെ ഇതുതന്നെയാണ് കാത്തിരിക്കുന്നത്. അതിനി ഐ.എ.എസ്‌. ആയാലും ഐ.പി.സ്‌ ആയാലും, മറ്റേതു തസ്തികകളിലെ അധികാരശ്രേണിയുടെ ഏതു നിലയിലായാലും, കേന്ദ്രത്തിലും കേരളത്തിലും ഇതുതന്നെ. ആത്മാർഥതയുടെയും സത്യസന്ധതയുടെയുംകൂടി അസ്കിതയുള്ളവർക്കു ഇതുമാത്രമാണ് വിധി. അപമാനം, അഭിമാനക്ഷതം, ചതി, വഞ്ചന, അങ്ങനെപോകും. നന്മയുള്ള ശ്രീനിവാസൻമ്മാർക്ക് പറഞ്ഞിട്ടുള്ള പണിയല്ല സർക്കാർ സേവനം. എന്ത് സഹിച്ചാലും അവസാനം പെൻഷനും വാങ്ങി ശിഷ്ടകാലം ജീവിക്കാമല്ലോയെന്നോർത്തു പലരും മൗനം പാലിക്കും. പെൻഷനൊക്കെ ഇനിയിപ്പോ ഭരിച്ചു മുടിക്കുന്നവർ ബാക്കിയെന്തെങ്കിലും വച്ചിട്ടുപോയാൽ ചിലപ്പോൾ കിട്ടിയേക്കും എന്നായി സ്ഥിതിയൊക്കെ.
സ്വാഭിമാനം ചിലപ്പോൾ അഗാധമൗനത്തിൻ്റെ തമോഗർത്തങ്ങളിലെത്തിക്കും ഇവരിൽ ചിലരെ. തിരിച്ചുവരാനാകാത്ത ഉറഞ്ഞമൗനത്തിലേക്കാണ്ടുപോകുന്നവരെ ഓർത്തുകൊണ്ടുതുടങ്ങാം.

പറഞ്ഞുവന്നതിനെക്കുറിച്ചു മനസ്സിലായല്ലോ. അതുകൊണ്ടു ചിത്രം കൂടുതൽ വ്യക്തമാക്കുന്നില്ല. പക്ഷെ ഒരു സത്യം വ്യക്തമാക്കാം. ഇതെഴുതുന്ന ഞാനും വായിക്കുന്നനിങ്ങളും ഇതിനൊക്കെയും കൂട്ടുത്തരവാദികളാണ്. എങ്ങനെയാണെന്നല്ലേ?

ആരാണ് ഇന്നത്തെ രാഷ്ട്രീയ അധികാര വർഗ്ഗത്തെ, എല്ലാ നിറത്തിലും കൊടിയിലുമുള്ളവരെ, വളർത്തിയത്? അവരെക്കൊണ്ട് പലതും ചെയ്യിച്ചത്? അവരുടെ കൊള്ളരുതായ്മകൾക്കു കുടപിടിച്ചതു? നമ്മളൊക്കെത്തന്നെയല്ലേ? നമ്മളുടെ സ്ഥലംമാറ്റത്തിനും, ജോലിക്കും, കുട്ടികളുടെ സ്കൂൾഅഡ്മിഷനും, എന്നുവേണ്ട എന്തുകാര്യം നേടുന്നതിനും നമ്മൾ അവരെ ഉപയോഗിക്കുന്നു, കൈമടക്കുകൾ നൽകുന്നു. പാർട്ടികളുടെ പേരിൽ എന്തുപറഞ്ഞാലും പിൻന്താങ്ങുന്നു. അറിഞ്ഞോ അറിയാതെയോ ഇവരെ വളർത്തി ഇവിടെവരെയാക്കിയത് നമ്മൾ മാത്രമാണ്. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങൾ നേടാൻ. നേരായവഴിക്കും, അല്ലാതെയും.

പെട്രോൾ സ്റ്റേഷനും, സ്കൂളുകളും കോളേജുകളും നേടിയെടുക്കാൻ കൈമടക്കുനൽകാനും മറ്റും ശുപാർശകൾ ചെയ്യാനും ഒരു രാഷ്ട്രീയക്കാരനെ തേടിപ്പോയിട്ടില്ലാത്ത മലയാളികൾ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ? അത് ലോക്കൽ നേതാവായാലും, MLA ആയാലും, MPയായാലും, മന്ത്രിയായാലും, പഞ്ചായത്തു പ്രസിഡന്റ് അയാലും പോകും. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ! കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളും നാട്ടിൽ വരുമ്പോൾ ഇങ്ങനെ തന്നെ. നമ്മുടെ കാര്യം നടക്കണം. അതിനു രാഷ്ട്രീയക്കാരെയും ഉദ്യോഗസ്‌ഥരെയും മറ്റും സ്വാധീനിക്കാനും, കൈമടക്കുകൾ നൽകാനും നമുക്ക് ലവലേശം മടിയില്ല. പിന്നെ ഈ വ്യവസ്ഥിതി ആര് നന്നാക്കുമെന്നാണ്. ഇങ്ങനെ വളർന്നു വരുന്നവരാണ് എല്ലാ അഴിമതിക്കാരും. നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാവണമെന്നില്ല. അവർക്കു ആർത്തിയാകുമ്പോൾ പിടിക്കപ്പെടും, അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും കുരുക്കുകൾ. അപ്പോൾ നമ്മളൊക്കെ എല്ലാം മറന്നു ചാനൽ ചർച്ചകൾ കാണുന്ന തിരക്കിലാകും.

ഈയടുത്തു സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. അവിടെയും, അവസരങ്ങൾ നേടാൻ അനവസരങ്ങളിൽ സംവിധായകരെയും, നിർമ്മാതാക്കളെയും, താരങ്ങളെയും തേടിചെന്നവർ ഉണ്ടാക്കിയ കീഴ്വഴക്കങ്ങൾ നിലനിന്നു പോയതാണ്. അന്നൊരാൾ മാറിചിന്തിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വെത്യസ്തമായേനെ. ഹേമാകമ്മിറ്റി വരെ എത്തിയ സംഭവവികാസങ്ങൾ ഒരാൾ മാറിചിന്തിച്ചതുകൊണ്ടാണെന്നു ഇതോടുകൂടി ചേർത്തുവായിക്കണം. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞത് തന്നെയാകും, നമുക്ക് മതിയാകുമ്പോൾ അവർക്കു മതിയാകണമെന്നില്ല. കാര്യങ്ങളെ ലഘൂകരിക്കുന്നതല്ല. നാം കാണുന്ന മിക്കപ്രശ്നങ്ങൾക്കും നമ്മൾ കൂടി കരണഭൂതരാകുന്നു എന്നൊരു കാര്യം പറഞ്ഞു വെക്കാനാണ് ഇത്രയും പറഞ്ഞത്.

നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിനു നമ്മളൊന്നും വലിയ തെറ്റുകൾ ചെയ്യുന്നില്ലല്ലോ! ചിലപ്പോൾ നമ്മളുടെ ഇടപെടൽ വളരെ ചെറിയ രീതിയിൽ മാത്രമായിരിക്കാം. പക്ഷെ പലപ്പോഴും അതുമതി എന്നതാണ് സത്യം. കയോസ് സിദ്ധാന്തം (Chaos Theory) കേട്ടിട്ടില്ലേ? Butterfly Effect എന്നും പറയും. ഒരു ചിത്രശലഭത്തിൻ്റെ ചെറു ചിറകടിപോലും വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കാരണമായേക്കാം. തുടക്കത്തിലേ ചെറിയ പാളിച്ചകൾ/ചലനങ്ങൾ/വ്യതിയാനങ്ങൾ വലിയ ദുരന്തങ്ങളിലേക്കു (നേരേ മറിച്ചും) വഴിതെളിയിച്ചേക്കാം. ലളിതമായി പറഞ്ഞുവെന്നേയുളൂ. കയോസ് സിദ്ധാന്തം ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും മാത്രമല്ല ശരിയാകുന്നത്. ജീവശാസ്ത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലുമൊക്കെ ഇതു സത്യമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നു. സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രതന്ത്രത്തിലും, പൊതു ജീവിതത്തിലും ഇതു ശെരിയാകാതെ തരമില്ല.

നാളെ നിങ്ങളും ശുപാർശ്ശക്കായി മടിയിൽ കനവുമായി ഒരു രാഷ്ട്രീയക്കാരന്റെ മുന്നിൽ ഇരിക്കുമ്പോൾ മരിക്കുവാൻപോകുന്ന നവീൻബാബുമാരെക്കുറിച്ചു ഓർക്കണമെന്നില്ല. കയോസ് സിദ്ധാന്തം പറ്റിയാൽ ഓർക്കുക. നിങ്ങളുടെ കാര്യം നേടാൻ നേരായ ഒരു ചേറുവഴിയെങ്കിലും ഉണ്ടോയെന്നോർക്കുക. തുടക്കത്തിലേ നന്മനിറഞ്ഞ ഒരു നീക്കം നിങ്ങളുടെ നാടിനെ സ്വർഗ്ഗരാജ്യമാക്കിയാലോ? സ്വപ്നം. അതെ ഈ പുലർകാല സുന്ദരസ്വപ്നം സത്യമാകട്ടെ. നന്മയുടെ ആ മൃദുചിറകടികൾക്കു കാതോർത്തുകൊണ്ട്…

സുമേഷ് രാമചന്ദ്രൻ

പീലാത്തോസിന്റെ പലായനം

 

നരച്ച ആകാശത്തിന് കീഴെ ദിശാബോധം തെറ്റിയ കുറെ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടാൻ ഒരു ശ്രമം നടത്തുന്നുണ്ട്. എവിടെയോ തിമിർത്തുപെയ്ത് ഭൂമിയെ തണുപ്പിച്ച ശേഷം ഉള്ള യാത്രയിൽ ആവാം അവർ. നേരം സന്ധ്യയോട് അടുക്കുന്നേ ഉള്ളൂ. എങ്കിലും, കാർമേഘങ്ങൾ ആകാശമുറ്റമാകെ ഇരുട്ടിൻ്റെ കമ്പളം പുതപ്പിച്ച് തുടങ്ങി. ഇന്നലെ പെയ്ത തുലാവർഷം കാഴ്ചകൾക്ക് ചെറിയതോതിൽ മങ്ങൽ ഏല്പിച്ചിട്ടുണ്ട്. എങ്കിലും ചിരപരിചിതമായ പല ചിത്രങ്ങൾക്കും കാഴ്ചയുടെ ആവശ്യമില്ലല്ലോ.

മുളവൻകാട് ഭാഗത്തുനിന്നും പീലാത്തോസും മൂന്ന് അനുയായികളും വരുന്നുണ്ട്. പാടവരമ്പിന് അപ്പുറത്തുള്ള ജംഗ്ഷനിൽ ഇരുന്നൂറോളം പദയാത്രികരുമായുള്ള മുദ്രാവാക്യം വിളികളും പ്രസംഗവും കഴിഞ്ഞ് പാടവരമ്പിലൂടെ കവല ലക്ഷ്യമാക്കിയാണ് നടത്തം.

1980കളിൽ കലശലായ കലാലയ പ്രണയത്തിൽ വീടുവിട്ട് ഇറങ്ങിവന്ന നമ്പ്യാർ പെണ്ണിനെ അപ്പനും പട്ടക്കാരും സമുദായവും സമ്മതിക്കുകേല എന്നുപറഞ്ഞ് ഒഴിവാക്കിയ തോമസിന് അന്ന് കിട്ടിയ പേരാണ് പിലാത്തോസ്.

“എന്നാലും എൻ്റെ തോമസേ.. നീയാ നങ്യാർ പെണ്ണിന്റെ കാര്യത്തിൽ പിലാത്തോസിനെ പോലെ കൈ കഴുകിയല്ലോ…”
“ആ പീലാത്തോസിന് പ്രേമിക്കുമ്പോൾ അറിയില്ലായിരുന്നോ പട്ടവും അച്ഛനും ഒന്നും സമ്മതിക്കുകേലെന്ന്…”

അന്നത്തെ ജനരോഷം ഉച്ചകോടിയിൽ എത്തിയത് ആ നങ്ങ്യാർ പെണ്ണ് മുളവൻ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്തയിൽ ആയിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങിയ തോമസിനെ ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാർ പിലാത്തോസ് എന്ന് തന്നെ വിളിച്ചു.
“തോമസേ ഇന്നലെ എന്താണ് പള്ളി പെരുന്നാൾ മുറ്റത്ത് നടന്നത്..?”
രണ്ടാമൻ ചോദിച്ചു.

പാടവരമ്പിലൂടെ നാലുപേർ ഒന്നിനുപിറകെ ഒന്നായി നടന്ന യാത്രയിൽനിന്നും അവർ ഒരു റോഡിലേക്ക് കയറി. മുന്നേ നടന്ന തോമസ് തല പുറകിലേക്ക് തിരിച്ച് പറഞ്ഞു: “മന:പ്പൂർവ്വം പ്രശ്നം ഉണ്ടാക്കല് തന്നെയായിരുന്നു അവന്റെ ഉദ്ദേശം. അല്ലെങ്കിൽ പുലയന് എന്താ പള്ളിപ്പറമ്പിൽ കാര്യം..?”
“ഈ ജാതിപ്പേര് പറഞ്ഞതിനല്ലേ തോമസേ, അവനുമായി നിൻ്റെ വഴക്ക്…”
മൂന്നാമൻ ചോദിച്ചു.
“പുലയനെ പുലയൻ എന്നല്ലാതെ തമ്പ്രാൻ ന്ന് വിളിക്കാൻ പറ്റ്വോ..? ഇത് നല്ല കാര്യം…” പരിഹാസച്ചിരിയോടെ പിലാത്തോസ് പറഞ്ഞുനിർത്തിയത്.

പിന്താങ്ങിക്കൊണ്ട് മൂവർ സംഘത്തിന്റെ പൊട്ടിച്ചിരി ഉയർന്നു. ഉയർന്ന ചിരി താഴുന്നതിനുമുന്നേ കല്ലേറ് തട്ടിയ കടന്നൽ കൂട്ടം കണക്ക് ആവേശത്താൽ ഒരുപറ്റം ജനത, അവന്റെ കറുത്ത വർഗം ചാടിവീണു.
“ജാതി പറഞ്ഞ് കളിക്കുന്നോടാ കള്ള പിലാത്തോസേ..?”

അവരിൽ ചുണക്കുട്ടി ആയ ഒരുത്തന്റെ മുഷ്ടി കൃത്യം പിലാത്തോസിന്റെ മൂക്കിൻ ഭിത്തിയെ ഒടിച്ചുകളഞ്ഞു. അടിച്ചമർത്തപ്പെട്ട ആത്മബോധം തിളച്ചുപൊങ്ങി. “പള്ളിപ്പറമ്പിലും ഉത്സവ മുറ്റത്തും ജാതിപ്പേര് പറയാൻ നിനക്ക് ആരെടാ അധികാരം തന്നത്..?”

പിതൃക്കൾ ഉള്ള കാലം മുതൽക്കേ ഒതുക്കി വെക്കപ്പെട്ട അവരുടെ പൗരബോധം ഉണർന്നു. സാധാരണ ഉന്തലിലും തള്ളലിലും തുടക്കം കുറിച്ച പോരിന് അവസാനം തീർത്തത് കോരന്റെ മകൻ കണ്ണപ്പനായിരുന്നു.

തുറന്നുപിടിച്ച കണ്ണപ്പന്റെ കഠാരയിൽ ചോര പുരണ്ടിട്ടുണ്ട്. പിലാത്തോസിന്റെ കാലുകളിൽ പിടിമുറുക്കിയ കണ്ണപ്പന്റെ കയ്യുകൾ അയാളെ വലിച്ചിഴച്ച് ദൃഷ്ടിയിൽനിന്നും മാറ്റി.

മകന്റെ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള തടിച്ച ഗൈഡ്, മൂത്തമകൾക്കുള്ള സാനിറ്ററി പാഡ്, രക്തക്കുറവുള്ള അവൾക്ക് കഴിഞ്ഞദിവസം ഡോക്ടർ നിർദ്ദേശിച്ച മാതളങ്ങ, പപ്പായ, ഉറങ്ങാതെ അമ്മൂമ്മയോടൊപ്പം അച്ഛനും അമ്മയ്ക്കുമായി കാത്തിരിക്കുന്ന ഉണ്ണിക്കുട്ടനുള്ള കളിപ്പാട്ടങ്ങൾ എല്ലാം ചുരുക്കി മടിയിൽ വെച്ച് പാറുന്ന സാരി തുമ്പിനെ മറുകയ്യിൽ പിടിച്ച്, തലയിലെ ഹെൽമറ്റിന്റെ ഭാരവും, എതിരെ വീശുന്ന പടിഞ്ഞാറൻ കാറ്റും, കണ്ണിനുമുന്നിൽ ചിലന്തിവല തീർക്കുന്ന ഈയാംപാറ്റയും…

നന്ദൻ മാഷുടെ കൂടെ ബൈക്കിൽ ഉള്ള യാത്ര ബീന ടീച്ചർക്ക് യുദ്ധഭൂമിക്ക് സമാനമാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടു നീങ്ങണമല്ലോ, അതാണല്ലോ ജീവിതം.

യുദ്ധഭൂമിയിലൂടെ അല്ല ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ പടിഞ്ഞാറൻ കാറ്റിന് അഭിമുഖമായി നന്ദൻ മാഷുടെ ബൈക്ക് മുന്നോട്ടുവന്നു.

പുറകിലുള്ള ബസ് ഹോൺ അടിക്കുന്നുണ്ട്. മത്സര വേഗത്തിൽ അവന് മുന്നേ എത്തണം. തൊട്ടുമുന്നിലെ ഗട്ടർ മറികടന്നാൽ സൈഡ് നൽകാനുള്ള ഉദ്ദേശത്തിൽ നന്ദൻ മാഷും. അനുവാദമില്ലാതെ എതിരെ വന്ന ലോറി മുന്നോട്ട് പാഞ്ഞതും നന്ദൻ മാഷും ബീന ടീച്ചറും ഗട്ടറിൽ വീണതും കണ്ടു.

കണ്ണടച്ച് തുറക്കുന്ന നേരത്തിനിടയിൽ ഇടിച്ച് നിൽക്കുന്ന ബസ്സിനും ലോറിക്കും ഇടയിലായി രക്തംപുരണ്ട മാതളങ്ങയും കളിപ്പാട്ടങ്ങളും ഉരുണ്ടുകിടക്കുന്നു. നിമിഷാർദ്ധത്തിൽ ശരവേഗം ദേഹിയെ ഉപേക്ഷിക്കുന്ന മനുഷ്യദേഹങ്ങൾ… ദുരിതക്കാഴ്ച്ചക്ക് കണ്ണടക്കാൻ ആവാതെ ഞാനും.

കവലയിലേക്ക് രണ്ടുപേർ നടന്നടുക്കുന്നു. വളരെ മാന്യമായ വസ്ത്ര ധാരണം. മുണ്ടും കരയുടെ നിറത്തിലുള്ള അലക്കിത്തേച്ച ഷർട്ടും, ഷർട്ടിന്റെ പോക്കറ്റിൽ പ്രതാപത്തിന്റെ പ്രതീകമായ പാർക്കർ പെന്നും.

മീഡിയകളിൽ എന്നും കാണുന്ന സാമൂഹിക പ്രവർത്തകൻ. കൂടെയുള്ളത് കാഴ്ചകൾ മുറിച്ചും തിരുകി കയറ്റിയും കാണുന്നവന്റെ ഹൃദയങ്ങളിൽ കാരുണ്യത്തിന്റെ ആർദ്രത നിറക്കാൻ സാധിക്കുന്ന മന്ത്രിക വിദ്യ പഠിച്ച മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്ന അദ്ദേഹത്തിൻറെ ക്യാമറാമാൻ. മെഡിക്കൽ കോളേജിൽനിന്നും ഇറങ്ങിവരുന്ന വരവാണ്.

“എടോ, ആ ഉമ്മ കുഞ്ഞിന്റെ വൃക്ക മാറ്റിവയ്ക്കണം, ഭർത്താവ് ഈ ഭാരങ്ങളിൽനിന്നും ഒഴിഞ്ഞുമാറി എവിടെയോ പോയി, സഹായിക്കാൻ ആരുമില്ല, എന്ന് പറയുന്ന ഭാഗത്തൊക്കെ കരയുന്ന അമ്മ മുഖം ഇടയ്ക്കിടയ്ക്ക് ക്ലോസപ് കാണിക്കണം… ആ കൊച്ചിന്റെ കരച്ചിലും പൂട്ടിനിടക്ക് തേങ്ങാപ്പീര പോലെ ഇടയ്ക്കിടയ്ക്ക് ചേർത്തോ. സങ്കടം തോന്നിക്കുന്ന മ്യൂസിക് പുറകിൽ ചേർക്കാൻ മറക്കരുത്. പിന്നെ പ്രധാന കാര്യം എൻ്റെ അക്കൗണ്ട് നമ്പർ പ്രധാന വാർത്തകൾ എന്നതുപോലെ താഴെ കാണിച്ച് കൊണ്ടിരിക്കണം…”

“ആ ഉമ്മയും കൊച്ചും തികച്ചും ഒറ്റപ്പെട്ടവരാണ്. സഹായിക്കാൻ പോയിട്ട് ഒന്ന് കണ്ട് നിൽക്കാൻ പോലും ആരുമില്ല. അവരുടെ തേങ്ങൽ ഉള്ളിൽ എവിടെയൊക്കെയോ മുറിവേൽപ്പിക്കുന്നു ടോ… അവരുടെ കണ്ണീര് വിറ്റ കാശ്, അവരുടെ ചികിത്സാ സഹായ ഫണ്ടിൽനിന്നും ഒരു രൂപ പോലും എടുത്താൽ പാപമാകും…”

ക്യാമറാമാൻ്റെ വികാരവിക്ഷോഭങ്ങൾക്ക് തെല്ലും ഭാവവ്യത്യാസമില്ലാതെ അയാൾ പറഞ്ഞു:

“ഇവറ്റകളെ ഒക്കെ ആര് അറിയാൻ, ആര് സഹായിക്കാൻ… സഹായം അഭ്യർത്ഥിക്കുന്നത് എൻ്റെ പേരിൽ ആവുമ്പോൾ അവരുടെ ചികിത്സയും നടക്കും എന്റെയും നിന്റെയും കുടുംബവും കഴിയും. കൂടുതലൊന്നും ചിന്തിക്കേണ്ട കേട്ടോ…”

കവലയുടെ നാലാമത്തെ ഭാഗത്തെ ക്ഷേത്രത്തിൽ നിന്നാവണം രണ്ട് സ്ത്രീകൾ വരുന്നുണ്ട്. അന്നത്തെ കാഴ്ചകളുടെ വർണ്ണനകളുമായി പാലത്തിനരിക് ചേർന്ന് നടപ്പാതയിലൂടെ നടന്നു. വഴിചോദിക്കാൻ എന്ന ഭാവേന എത്തിയ ബൈക്കുകാരൻ ഒരാളുടെ മാല പരുന്തിന്റെ കൗശലത്തോടെ റാഞ്ചി എടുത്ത് പറന്നു.

“കള്ളൻ… കള്ളൻ…” എന്ന വിളിയിൽ നാട്ടുകാരും പോലീസുകാരും കൂടി. കള്ളനെകണ്ടെത്താനുള്ള തിരച്ചിലിനായി അവർ ഞാൻ കണ്ട കാഴ്ചകളെ ചില ബട്ടണുകൾ അമർത്തി വേഗത്തിലും, പതുക്കെയും, നിർത്തിയും ഒക്കെ കണ്ടു.

വവ്വാലിനെപ്പോലെ തൂങ്ങിക്കിടന്ന് തലതിരിഞ്ഞ് ഞാൻ കണ്ട കാഴ്ചകൾ മതിയാകാതെ അവർ പല വഴിക്ക് പറഞ്ഞു.

മൂന്ന് ദിവസങ്ങൾക്കുശേഷം ദൂരെ ആരോ പറയുന്നത് കേട്ടു.
“പിലാത്തോസിന്റെ ശവം മുളവൻ കുളത്തിൽ പൊങ്ങിയേ…”

പരിധിക്കുള്ളിലെ കാഴ്ചകളിൽ കണ്ണപ്പന്റെ ചോര പുരണ്ട കൈകൾ മാത്രം ചലിച്ചുകൊണ്ടിരുന്നു.

ലതിക അങ്ങേപ്പാട്ട്

മീമുകളുടെ പരമാർത്ഥം, ജീനുകളുടെയും.

കാലാകാലങ്ങളായി കാണുന്നതാണ്. വാക്കും, നാക്കും, നിറവും, നയവും മാറുന്ന മനുഷ്യരും, പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, രാജ്യങ്ങളും എന്നുവേണ്ട…മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം മാറുന്നു. മാറ്റവുമില്ലാത്തതായി മാറ്റം എന്നൊക്കെ പറഞ്ഞു തടിതപ്പാമെന്നല്ലാതെ മാറ്റത്തിൻ്റെ കാതൽ പലപ്പോഴും സ്വാർത്ഥലാഭങ്ങളാകുന്നു. അതിനുവേണ്ടിയുള്ള തഞ്ചവും, സൂത്രവും, കൗശലവും മാത്രമാണ് പലപ്പോഴും മാറ്റങ്ങളുടെ കാതൽ. അതിനെ കുറ്റം പറയാനാകില്ല. സ്വയതാല്പര്യങ്ങളാൽ പെരുമാറിയ ജീവികളുടെ പിന്തലമുറക്കാരാണ് നാം. സ്വാർത്ഥജീനുകളെ വഹിക്കുവർ.

കോടാനുകോടി വർഷങ്ങളായി ഈ ലോകത്തു ജീവിക്കാനും നിലനിൽക്കാനും ഈ ജീനുകളാണ് സഹായിച്ചത്. എന്നുവച്ചു എല്ലാവരും ഹിറ്റ്ലറും, സ്റ്റാലിനും, കിം ജോങ് ഉന്നും ആകണമെന്നോ ആകേണ്ടതായോ ഇല്ല. സെൽഫിഷ് ജീനുകളെ (Selfish Gene) ഇതേ പേരിലുള്ള റിച്ചാർഡ് ഡോക്കിൻസിൻ്റെ (Richard Dawkins) പുസ്തകം വായിച്ചിട്ടുളവവർക്കു പരിചയമുണ്ടാകും. ജീനുകൾക്കു പുറമേ മീമുകളെക്കൂടി പരിചയപ്പെടുത്തി ടിയാൻ.

ജീനുകളുടെ ലക്ഷ്യം അതിജീവനവും പരിണാമവുമാണെങ്കിൽ മീമുകൾക്കും (Meme) ഒരു ഉദ്ദേശമുണ്ടെന്ന് ഡോക്കിൻസ് പറഞ്ഞു വെക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിൽ (1976) ആണ് ആദ്യമായി സെൽഫിഷ് ജീനുകളെക്കുറിച്ചും മീമുകളെക്കുറിച്ചും പറയുന്നതെങ്കിലും ഇന്റർനെറ്റ് യുഗം മീമുകളെ പ്രശസ്തമാക്കി. അതെ നിങ്ങൾ ഇന്നറിയുന്ന വൈറൽ മീമുകൾ തന്നെ. പക്ഷെ അതിൻ്റെ ഉപജ്ഞാതാവ് ഡോക്കിൻസ് ആണെന്നത് പലർക്കുമറിയില്ല.

സെൽഫിഷ് ജീൻ എന്ന ആശയം നോക്കിയാൽ ജീനുകളാണ് സൃഷ്ടിയുടെയും സ്ഥിതിയുടെയും അടിസ്ഥാന ഘടകം. ജീനുകൾ സ്വയം പ്രചരിക്കാൻ വേണ്ടി സ്വാർത്ഥമായി പ്രവർത്തിക്കുമെന്നും, ജീവികളെ അതിന്റെ നിലനിൽപ്പിനായി ഉപയോഗിക്കുമെന്നും ഡോക്കിൻസ് ചൂണ്ടിക്കാട്ടുന്നു. ജീവികളുടെ പെരുമാറ്റം, അവയുടെ ജീവിതശൈലി എന്നിവയെ ഈ സ്വാർത്ഥജീനുകൾ നയിക്കുന്നു. അതായത്, ജീവികളിലെ ഓരോ സ്വഭാവവും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്നത് ജീനുകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതായി രൂപംകൊള്ളുന്നതാണ് എന്ന് സാരം. പരസ്പരം സഹായിച്ചും, ബന്ധുജനങ്ങളെ പരിരക്ഷിച്ചും സ്വാർത്ഥ ജീനുകൾ നിലനിക്കുന്നു എന്ന് ഡോക്കിൻസ് പറഞ്ഞുവക്കുന്നുണ്ട്. ബന്ധുജനസ്നേഹവും, ജാതിമതവർണ്ണ സ്നേഹവും സഹവർത്തിത്തവും, സഖാത്വവുമൊക്കെ എന്തിനെന്നു മനസ്സിലാക്കാൻ കൂടുതൽ തലപുകക്കണ്ട. നിലപാടുകളും, അവയുടെ മാറ്റവും, മേല്പറഞ്ഞവയും, അവയുടെ അഭാവവും എല്ലാം ലവൻ്റെ കളിയാണ്. സെൽഫിഷ് ജീനിൻ്റെ.

മീം എന്ന ആശയം സാംസ്കാരിക പാരമ്പര്യത്തിൻ്റെ പ്രചരണമാർഗ്ഗം എന്നാണ് ഡോക്കിൻസ് പറയുന്നത്. ഒരു ചിന്ത, ആശയം, പ്രവർത്തനശൈലി, അല്ലെങ്കിൽ സാമൂഹിക വ്യവഹാര രീതികൾ മറ്റുള്ളവർക്ക് പകർന്നു നൽകപ്പെടുമ്പോൾ അത് മീം ആയി മാറുന്നു. ഡിജിറ്റൽ ലോകത്തിൽ, മീമുകൾ തൽക്ഷണം വ്യാപിച്ച് സാംസ്കാരിക വികാസത്തിന് അമിതമായ വേഗത നൽകുന്നു. ജീനുകൾ ജീവികളുടെ പ്രജനനത്തിലൂടെ പ്രചരിക്കുന്നുവെങ്കിൽ, മീമുകൾ ആശയവിനിമയത്തിലൂടെയും പൊതുസംസ്കാരത്തിലൂടെയും വളരുന്നു. മനുഷ്യരുടെ കലാ-സാംസ്കാരിക ലോകം രൂപീകരിക്കുന്നതിൽ മീമുകൾ നിർണ്ണായക പങ്കു വഹിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഈ രീതിയിൽ നോക്കിയാൽ ഒരു പരിധിവരെ മീമുകൾ പുതുസംസ്കാരങ്ങളുണ്ടാക്കി ജീനുകളുടെ സ്വാർത്ഥതതയിൽ നിന്നും നമ്മെ രക്ഷിച്ചെടുക്കുന്നുണ്ട് എന്നാണ് ഡോക്കിൻസിൻ്റെ അഭിപ്രായം. മീമുകളുടെ സംഭവനകളായ സംഗീതവും, സാഹിത്യവും, മതവും, മൈത്രിയും, കലയും, പിന്നെ നമ്മൾ എന്നറിയുന്ന വൈറൽ തമാശകളുമൊക്കെ ഒരു പുതു സംസ്കാരമുണ്ടാക്കി നമ്മെ സ്വാർത്ഥമതികളല്ലതെ ജീവിക്കാനും സഹായിക്കുന്നു എന്ന് വേണം കരുതാൻ. അതുകൊണ്ടുതന്നെ അവ പ്രധാനമാണ്. സാഹിത്യം വായിച്ചും, സംഗീതം ആസ്വദിച്ചും, റീലുകൾ കണ്ടും സ്വയം മറന്നാൽ വലിയ കുഴപ്പമൊന്നും വരാനില്ലെന്നു സാരം. മറക്കുന്നത്ത് സ്വാർത്ഥതയാണെന്നു വരുമ്പോൾ, പ്രത്യേകിച്ചും. കല കലക്കുവേണ്ടി മാത്രമല്ലയെന്നു ഞാൻ പറയുന്നു. അതിനു മനുഷ്യരെ നന്നാക്കാനും കഴിയും. അപ്പോൾ സാഹിത്യകാരർക്കും, കലാകാർക്കും ഒരു ചെറിയ ബാധ്യതയൊക്കെയാകാം, സമൂഹത്തോട്. സാഹിത്യത്തിലേയും കലയിലെയും മൂല്യച്യുതി എങ്ങനെയാണ് സമൂഹത്തിനെ ബാധിക്കുന്നതെന്നു മനസ്സിലായിക്കാണുമല്ലോ. നമ്മുടെ സ്വാർത്ഥതയെ മറക്കാൻ പഠിപ്പിച്ച യേശുദാസും മോഹൻലാലുമൊക്കെ സ്വാർത്ഥരാകുന്നത് കാണുമ്പോൾ നാം വിഷമിക്കുന്നത് ഇതുകൊണ്ടാണ്. അവർക്കു അവരുടെ സ്വകാര്യ ജീവിതം എന്നൊക്കെ പറയാമെങ്കിലും നാം വിഷമിച്ചുപോകും. അത് നമ്മുടെ സ്വാർത്ഥത. അതുമറക്കാൻ അവരിലേക്കുതന്നെ പോകണമല്ലോയെന്നോർക്കുമ്പോളുള്ളൊരു ചമ്മൽ!

പക്ഷെ ജീനിൻ്റെ കളിയാണോ മീമിൻ്റെ കളിയാണോന്നറിയാനാകാത്ത ചില പുതുകാല ചിന്തകളാണ് നമ്മെ കുഴക്കുന്നത്. ഇവയെ കൂടുതലും കാണുന്നത് രാഷ്ട്രീയ മേഖലകളിലാകുന്നു. ഏതാണ് സ്വാർത്ഥലാഭത്തിൽ ചെയ്‌യുന്നതെന്നോ ഏതാണ് തമാശ്ശയെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസ്സിലായി വരുമ്പോഴേക്കും, ചിലപ്പോൾ വളരെ വൈകിയെന്നുവരാം. പിന്നെ ഇതെല്ലാം മീമായി മാത്രം കണ്ടു ചിരിച്ചു മരിക്കുകയെ നിവൃത്തിയുള്ളൂ.

കൂടുതൽ ശുഭപ്രതീക്ഷയോടെ പറഞ്ഞാൽ. മീമുകൾക്കു മാത്രമേ ജീനുകളുടെ സ്വാർത്ഥതയെ മറികടക്കാനാകൂ. പുതുചിന്തകളുടെ, കൂട്ടായ്മയുടെ, മാനവികതയുടെ, നന്മയുടെ, ആശയുടെ, തമാശ്ശയുടെ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ മീമുകൾക്കാകും. ഇപ്പോഴും എപ്പോഴും സ്വാർത്ഥജനിതകത്തിൻ്റെ മാത്രം വക്താക്കളെ ഒറ്റപ്പെടുത്താനാകും.

പുതു ചിന്തകൾവരട്ടെ, മീമുകളും. സ്വാർത്ഥജീനുകൾ ഉറഞ്ഞിരിക്കട്ടെ. മീമുകൾ നീണാൾ വാഴട്ടെ.

സുമേഷ് രാമചന്ദ്രൻ

വൈകുന്നേരത്തെ ആകാശവും നിലാവും…

ഇളം നീല നിറമുള്ള ആകാശത്തിൻ്റെ
പടിഞ്ഞാറേ ചരുവിൽ കുങ്കുമ നിറം
പടരുന്നതും നോക്കി നിൽക്കേ
ഇപ്പുറമുള്ളൊരു വയൽപ്പച്ചയിൽ
ചോപ്പടർന്നു വീണുകൊണ്ടേയിരുന്നു…

ജലരാശിയിലാവട്ടെ ഓളങ്ങൾ
കുനുകുനെ പയ്യാരം പറയുന്നത് കേൾക്കാൻ
കാറ്റ് മെല്ലെ വീശിക്കൊണ്ടേയിരുന്നു …

നേർത്തൊരിരുളിനെ വകഞ്ഞു മാറ്റി
പൊൻതേരിലെത്തിയ അമ്പിളിക്കല
നക്ഷത്രങ്ങളാൽ കൊരുത്തെടുത്ത
മാലയൊന്നണിയിച്ചപ്പോൾ
ഭൂമിയും വ്രീളാവതിയായി.

കൈയിലൊരു പുൽത്തണ്ടുമായി
വൈകുന്നേരത്തെ ആകാശത്തെ
നോക്കിയിരിക്കെ കൃഷ്ണമണികൾ
വജ്രം പോൽ തിളങ്ങുന്നതു കണ്ടു.

പിന്നെയവിടമാകെ
നിറഞ്ഞൊഴുകിയ നിലാവിൽ
രണ്ടു നിഴലുകൾ
അലിഞ്ഞു ചേർന്നു ….

അജിത.വി. അമ്പലപ്പുഴ