ഗർഭശ്രീമാൻ!

പ്രബുദ്ധ കേരള രാഷ്ട്രീയത്തിൽ ഗർഭകഥകൾ സുലഭമാണ്. സ്ത്രീ വിഷയങ്ങൾ പൊളിറ്റിക്കൽ ക്യാമ്പയിനുകളിൽ മുഖ്യ യുദ്ധകൗശലവും തന്ത്രങ്ങളുമാകാറുണ്ട്. ഏത്ര സ്ത്രീ വിരുദ്ധത പറഞ്ഞാലും അതാണ് കേരള രാഷ്ട്രീയ ചരിത്രം. പേരുകളും, നേരുകളുമൊന്നും പറയുന്നില്ല. എല്ലാവർക്കും അറിയുന്നതുകൊണ്ട്.

പക്ഷെ ശൂന്യതയിൽ നിന്നും വരുന്ന ഗർഭങ്ങൾ കൗതുകതരമാണ്‌! ഒരുകാര്യത്തിൽ മാത്രമാണ് എല്ലാവർക്കും ഉറപ്പുള്ളത്. ഗർഭകാരകനെ എല്ലാവരും അറിയും. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. ഗർഭിണികളെയാണ് കാണാൻ കിട്ടാത്തത്. അപ്പോൾപ്പിന്നെ ‘അർദ്ധ’ ഗർഭമാകാതെ തരമില്ല.

18 മുതൽ 60 വയസ്സുവരെയുള്ള ഗർഭിണികൾ ഉണ്ടെന്ന് കേൾക്കുന്നു. വെറുതെകേൾക്കുന്നതല്ല. പുകൾപെറ്റ പോലീസ് സേനയും, ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഈവക കാര്യങ്ങൾ ശ്രദ്ധിക്കുന്ന പത്രങ്ങളും ചാനലുകളും പറയുന്നതാണ്. ‘ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ’ എന്നാണ് തലക്കെട്ടുപോലും. അപ്പോൾ സത്യമാകാതെ തരമില്ല. അതോ അർദ്ധസത്യങ്ങളോ? അറിയില്ല. ഗർഭകാലം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നു. അപ്പോഴേക്കും ഇലക്ഷനും വരുമല്ലോ!

ഈ പറയുന്നതിൽ സത്യം ഉണ്ടാകാം, ഇല്ലാതെയും ഇരിക്കാം. കാണാമറയത്തുനിന്നെത്തുന്ന ഈ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നിറം പിടിപ്പിക്കുന്ന മാധ്യമ സിംഹങ്ങളെ കാണുമ്പോഴാണ് കഷ്ടം. എന്ത് നിറത്തിലാണ് വരക്കുന്നതെങ്കിലും മഞ്ഞ നിറം മാത്രമാണ് തെളിഞ്ഞു കാണുന്നത്. ഇവരൊക്കെയാണ് നാട്ടിലുള്ള ഓൺലൈൻ, യൂട്യൂബ്, മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്.

കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ ഈ പറയുന്ന കഥകളൊക്കെ ശരിയാണെങ്കിൽപ്പോലും ഈ ‘ഭീകരൻ’ രക്ഷപെട്ടുപോകാനാണ് സാധ്യത. കാരണം ആ രീതിയിലാണ് പോലീസും പത്രങ്ങളും മറ്റു മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത്. ഇതു കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ തലച്ചോർ മുഴുവനും കളിമണ്ണാകാൻ തരമില്ലല്ലോ.

തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന് വാദിക്കുമ്പോഴും, പുകയെക്കുറിച്ചു കഥയുണ്ടാക്കിയാൽ തീയണയില്ലല്ലോ! ഇരകളാക്കപ്പെട്ടവർ മാനസ്സികമായി കടുത്ത വ്യഥയിലാണെന്നാണ് അവരുടെ സുഹൃത്തുക്കളും അടുത്തറിയുന്നവരും പറയുന്നത്. അങ്ങനെയൊരു വസ്തുതയുണ്ടെങ്കിൽ കേസുകൾ രഹസ്യമായി കൈകാര്യം ചെയ്യാൻ ഇവിടെ നിയമസംവിധാനവും മറ്റും ഉണ്ട്. പരാതിപ്പെടാൻ എന്തിനാണ് മടിക്കുന്നത്? ഇങ്ങനെയുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടേ? അല്ലെങ്കിൽ, അവരും ഇതുപോലുള്ളവരും വീണ്ടും ഇതുതന്നെചെയ്യില്ലേ? എല്ലാകാര്യത്തിലും പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നവർ ഈ കാര്യത്തിൽ മാത്രം എന്തിനാണ് പുറകിലോട്ടുപോകുന്നത്? ഇതിനെയൊക്കെ ധീരമായും ശക്തമായും നേരിടണ്ടേ? വേണം എന്നാണ് എനിക്ക് തോന്നുന്നത്. ഇരയാക്കപ്പെട്ട ഒരാളെങ്കിലും അതിനുള്ള ധൈര്യം കാണിക്കണം.

സമൂഹ മാധ്യമ വിചാരണയാണ് ഭയമെങ്കിൽ പോട്ട് പുല്ല് എന്ന് വിചാരിക്കണം. നാമോരോരുത്തരുമാണ് സമൂഹം. നമ്മളെല്ലാം കൂടിയാണ് ഈ മാധ്യമങ്ങളെ വളർത്തുന്നത്. ഇത്രയധികം വാർത്താ ചാനലുകളുടെ ആവശ്യമുണ്ടോ കേരളത്തിൽ? ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ കൊണ്ട് ചാനൽ റേറ്റിംഗ് ഉയർത്താൻ നോക്കുന്നവർ പൂട്ടികെട്ടി പോട്ടേ. അത്രയും കുറച്ചു അശ്ലീലം കേട്ടാൽ മതിയല്ലോ!

ചാനലുകൾ എണ്ണമില്ലാത്ത അന്തി ചർച്ചകൾ നടത്തിയ ഈ വിഷയത്തിൽ ഇതുവരെ വന്നതെളിവുകൾ കുറെ ഓൺലൈൻ ചാറ്റ് ഹിസ്‌റ്ററികളും പിന്നെ എന്തിനോ വേണ്ടി തിളച്ച ചില നാരീമണികളുടെ മറ്റാർക്കോ വേണ്ടിയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലവുമാണ്. ഇന്നേവരെ ഒരു ഇരയോ, കേസോ, ഇല്ലാത്ത സംഭവമാണ് ‘ഗർഭശ്രീമാൻ്റെതു’. എന്നിട്ടും ടിയാനെതിരെ പല നടപടികളും ഉണ്ടായി. ഇപ്പോൾ വീട്ടിൽ കുത്തിയിരിപ്പാണ്. അതവിടെ നിൽക്കട്ടെ. ഉപ്പു തിന്നവൻ വെള്ളം കുടിച്ചു തന്നെയാകണം.

നാടുനീളെനടന്നു സർവത്ര ‘ശ്രീമാൻ’ മാരായിരുന്ന പലരും മാന്യരായി നടക്കുന്ന നാട്ടിലെ കാഴ്ചയാണിത്. ഇരക്കു ഇരയും, കേസിനു കേസും തെളിവിനു തെളിവും ഒക്കെയുണ്ടായിട്ടും, ഇതാണാവസ്ഥ. ഈ അവസ്ഥയിൽ ഇതൊന്നുമില്ലാത്ത ‘ഭീകരനെ’ ഇങ്ങനെ ദയാരഹിതമായി കൈകാര്യം ചെയ്യുന്നതിൽ മറ്റു പല ഉദ്ദേശങ്ങളും ഉണ്ടാകാം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെച്ചേർന്നു ഒരുത്തനെ തകർക്കാൻ വിചാരിച്ചിറങ്ങിയാൽ ചിലപ്പോൾ തകർന്നു പോകും. അതിനിയെത്ര നല്ലവനായാലും, മോശപ്പെട്ടവനായാലും, തകരും. മോശപെട്ടവർ (ആർക്ക്?) തുലഞ്ഞു പോട്ടെ. നല്ലവർ രാഷ്ട്രീയം തുലഞ്ഞു പോട്ടെയെന്നു വിചാരിച്ചു മറ്റുജോലികൾ നോക്കിപ്പോണം.

ഏറ്റവും വലിയ കൗതുകം, ഇവർക്കൊന്നുമില്ലാത്ത വിഷമം നാട്ടുക്കാർക്കാണെന്നതാണ്. അതെന്തിനാണെന്നു ഇനിയും പിടികിട്ടിയിട്ടില്ല. പെണ്ണുകേസുമായി വന്നാൽ, സത്യം എന്തായാലും, അത് വിശ്വസിച്ചു അതിനുപുറകേ പായുന്ന നാട്ടുകാർ ആയിപ്പോയതെന്തുകൊണ്ടാണ് നാം? അതിനു കാരണം എന്തായാലും ആ കാരണം കൊണ്ടുതന്നെയാണ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഇതിനെ ചിലർ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഇതു ഇനിയും തുടരും.

ഇലക്ഷൻ കാലം വരുന്നതിനാൽ ഇപ്രാവശ്യവും ഇതൊക്കെത്തന്നെ ഉണ്ടാകും. കൂടുതലായി.
പീഡനവീരരുടെയും, ഗർഭശ്രീമാന്മാരുടെ പുതിയകഥകൾക്കായി നമുക്ക് ഇനിയും കാത്തിരിക്കാം.

“The public have an insatiable curiosity to know everything, except what is worth knowing.” – Oscar Wilde

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് : 3

 

 

അദ്ധ്യായം 3: ആഭ്യന്തരയുദ്ധം

1983 ൽ തുടങ്ങിയ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിക്കുന്നത് 2009 ൽ ആണ്. സിംഹള ഭൂരിപക്ഷം ആധിപത്യം പുലർത്തുന്ന ശ്രീലങ്കൻ സർക്കാരും, ദ്വീപിന്റെ വടക്കും കിഴക്കും ഭാഗത്ത് തമിഴ് ഈലം എന്ന സ്വതന്ത്ര തമിഴ് രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) യും, തമ്മിലാണ് ഈ സംഘർഷം നടന്നത്.

സിംഹള ആധിപത്യമുള്ള സർക്കാർ, ശ്രീലങ്കൻ തമിഴർക്കെതിരെ പതിറ്റാണ്ടുകളായി നടത്തിയ വിവേചനത്തിലും, അക്രമാസക്തമായ പീഡനത്തിലുമാണ് ഈ യുദ്ധം വേരൂന്നിയിരുന്നത്, സിംഹളയെ ഏക ഔദ്യോഗിക ഭാഷയാക്കുക, തമിഴ് വിരുദ്ധ വംശഹത്യകളിൽ തമിഴ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുക തുടങ്ങിയ നയങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

പ്രത്യേകിച്ച് 1983 ലെ “കറുത്ത ജൂലൈ” കലാപം. 1983 ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന തമിഴ് വിരുദ്ധ വംശഹത്യയെയാണ് ബ്ലാക്ക് ജൂലൈ എന്ന് പറയുന്നത്. 1983 ജൂലൈ 23 ന് ശ്രീലങ്കൻ സൈന്യത്തിന്റെ പട്രോളിംഗിന് നേരെ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) നടത്തിയ പട്രോളിംഗിൽ 13 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) യിലെയും സർക്കാരിലെയും ഘടകങ്ങളുടെ ഗണ്യമായ പങ്കാളിത്തത്തോടെ, മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ ഒരു കൂട്ടക്കൊലയാണിതെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു, തുടർന്ന് ബഹുജന പങ്കാളിത്തത്തിലേക്ക് ഇത് വ്യാപിച്ചു.

ഈ കലാപത്തിലെ മരണസംഖ്യയുടെ കണക്കുകളിൽ ഒരു കൃത്യതയുമില്ല. 400 മുതൽ ആയിരക്കണക്കിന് വരെ, ചില സ്രോതസ്സുകൾ 5,638 പേർ വരെ കൊല്ലപ്പെട്ടതായി പറയുന്നു. 90,000 മുതൽ 150,000 വരെ തമിഴർ കുടിയിറക്കപ്പെട്ടു, 18,000 വീടുകളും 5,000 കടകളും നശിപ്പിക്കപ്പെട്ടു. സാമ്പത്തിക നഷ്ടം 300 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ആളുകളെ ജീവനോടെ ചുട്ടുകൊല്ലൽ, ബലാത്സംഗം, മുഴുവൻ അയൽപക്കപരിസരങ്ങളുടെയും നാശം തുടങ്ങിയ ക്രൂരമായ പ്രവൃത്തികൾ അക്രമത്തിൽ ഉൾപ്പെടുന്നു.

ശ്രീലങ്കൻ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ബ്ലാക്ക് ജൂലൈ കണക്കാക്കപ്പെടുന്നു, ഇത് തമിഴ് തീവ്രവാദ ഗ്രൂപ്പുകളുടെ നാടകീയമായ വളർച്ചയ്ക്കും തമിഴ് തീവ്രവാദികളും ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള 26 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തിനും കാരണമായി. ശ്രീലങ്കയിൽ നിന്നുള്ള തമിഴരുടെ ആദ്യത്തെ വലിയ പലായനത്തിനും ഈ വംശഹത്യ കാരണമായി, ഇത് ആഗോളതലത്തിൽ തമിഴ് കുടിയേറ്റത്തിന് കാരണമായി. എൽടിടിഇ പ്രധാന തമിഴ് തീവ്രവാദ ഗ്രൂപ്പായി ഉയർന്നുവന്നു, എതിരാളികളായ തമിഴ് സംഘടനകളെ ആസൂത്രിതമായി ഇല്ലാതാക്കി “തമിഴരുടെ ഏക പ്രതിനിധി” ആയി.

തീവ്രമായ സൈനിക ഏറ്റുമുട്ടലുകൾ, ഗറില്ലാ യുദ്ധം, ചാവേർ ബോംബാക്രമണങ്ങൾ, ഇരുവിഭാഗങ്ങളും നടത്തിയ ക്രൂരതകൾ എന്നിവയാൽ ഈ സംഘർഷം ശ്രീലങ്കയുടെ കറുത്ത ദിനങ്ങളായി. നാവികസേനയും വ്യോമസേനയും ഉൾപ്പെടെ ഒരു സങ്കീർണ്ണമായ സൈനിക ഘടന എൽടിടിഇ വികസിപ്പിച്ചെടുത്തു, ചാവേർ ബോംബിംഗിലും ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്നതിലും അവർ കുപ്രസിദ്ധരായി.

ഇന്ത്യ തുടക്കത്തിൽ തമിഴ് തീവ്രവാദികളെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് 1987 ൽ സമാധാന സേനയെ (ഐപികെഎഫ്) ശ്രീലങ്കയിലേയ്ക്ക് അയച്ചു, അത് 1990 ഓടെ പരാജയത്തിലും പിൻവാങ്ങലിലും കലാശിച്ചു. 1991 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും 1993 ൽ ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയെയും എൽടിടിഇ വധിച്ചു.

2009 മെയ് മാസത്തിൽ ശ്രീലങ്കൻ സൈന്യം എൽടിടിഇയെ പരാജയപ്പെടുത്തി, അതിന്റെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ കുറഞ്ഞത് ഒരുലക്ഷം പേരുടെയെങ്കിലും മരണമുണ്ടായി, അതിലും കൂടുതൽ പേർ നാടുകടത്തപ്പെടുകയോ രാജ്യം വിട്ടുപോകേണ്ടി വരികയോ ചെയ്തു. എൽടിടിഇയും ശ്രീലങ്കൻ സൈന്യവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായി കണ്ടെത്തുകയുണ്ടായി.

ആഭ്യന്തരയുദ്ധം ശ്രീലങ്കൻ സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിച്ചു. നീതി, ഉത്തരവാദിത്തം, അനുരഞ്ജനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു, യുദ്ധകാലത്തെ അതിക്രമങ്ങൾക്ക് ഇരകളും അവരുടെ കുടുംബങ്ങളും നീതി തേടുന്നത് തുടരുന്നു. ശ്രീലങ്കയുടെ രാഷ്ട്രീയ വികസനത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും സംഘർഷം സാരമായി ബാധിച്ചു.

ഒരു കാര്യം പറയാതിരിക്കുവാൻ കഴിയില്ല. ഈ ആഭ്യന്തര യുദ്ധകാലത്ത് ഏറ്റവും അധികം കഷ്ടതകൾ അനുഭവിച്ചത് ശ്രീലങ്കയിലെ തമിഴ് വംശജരാണ്. അവർക്ക് രണ്ടു വശങ്ങളിൽ നിന്നുമുള്ള പീഡനങ്ങൾ സഹിക്കേണ്ടതായി വന്നു. ഇക്കാര്യത്തിൽ എൽടിടിഇയും ഒട്ടും മോശമായിരുന്നില്ല. ആഭ്യന്തരയുദ്ധകാലത്തും അതിന്റെ അനന്തരഫലങ്ങളിലും ശ്രീലങ്കൻ തമിഴർ, എൽടിടിഇ യിൽ നിന്നും സിംഹള ആധിപത്യമുള്ള സർക്കാരിൽ നിന്നും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചു.

സിംഹള സർക്കാർ തമിഴരെ പാർശവൽക്കരിക്കുന്ന നയങ്ങൾ നടപ്പിലാക്കി, സിംഹള ഒൺലി ആക്ട്, സിലോൺ സിറ്റിസൺഷിപ്പ് ആക്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇത് നിരവധി തമിഴർക്ക് പൗരത്വം നിഷേധിക്കുകയും അവരുടെ ഭാഷാ അവകാശങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. 1956, 1958, 1977, 1981 വർഷങ്ങളിൽ തമിഴർ ആവർത്തിച്ചുള്ള തമിഴ് വിരുദ്ധ വംശഹത്യകളെ നേരിട്ടു, ഏറ്റവും പ്രധാനമായി, 1983 ലെ ബ്ലാക്ക് ജൂലൈ കലാപത്തിൽ ആയിരക്കണക്കിന് തമിഴർ കൊല്ലപ്പെടുകയും, നാടുകടത്തപ്പെടുകയും, അവരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. സർക്കാർ സേന പലപ്പോഴും തമിഴരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ അക്രമത്തിൽ പങ്കാളികളായി.

ആഭ്യന്തരയുദ്ധത്തിലുടനീളം, സർക്കാർ സേന വിവേചനരഹിതമായ ബോംബാക്രമണം, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനം, നിർബന്ധിത തിരോധാനങ്ങൾ, തമിഴ് സിവിലിയന്മാർക്കെതിരായ ലൈംഗിക അതിക്രമങ്ങൾ എന്നിവ അഴിച്ചുവിട്ടു. യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ, മുള്ളിവൈക്കൽ കൂട്ടക്കൊലയിൽ 40,000 മുതൽ 70,000 വരെ തമിഴ് സിവിലിയന്മാർ കൊല്ലപ്പെട്ടു, അവിടെ സർക്കാർ സൈന്യം പ്രഖ്യാപിത സുരക്ഷിത മേഖല ബോംബെറിഞ്ഞു തകർത്തു. ലക്ഷക്കണക്കിന് തമിഴർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു അല്ലെങ്കിൽ വിദേശത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി, പലർക്കും വീടുകൾ, ഉപജീവനമാർഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവ നഷ്ടപ്പെട്ടു.

എൽടിടിഇ ആകട്ടെ, കുട്ടികളെയും മുതിർന്നവരെയും നിർബന്ധിതമായി സൈന്യത്തിൽ ചേർത്തും, അവരെ പോരാളികളായും ചാവേർ ബോംബർമാരായും ഉപയോഗിച്ചും ആയിരുന്നു മിക്ക അക്രമങ്ങളും നടത്തിയിരുന്നത്. പല കുടുംബങ്ങളെയും, കുട്ടികളെ ഉപേക്ഷിക്കാൻ നിർബന്ധിക്കുകയോ, അക്രമാസക്തമായ പ്രതികാര നടപടികൾക്ക് വിധേയരാക്കുകയോ ചെയ്തു. തങ്ങളുടെ രീതികളെയോ പ്രത്യയശാസ്ത്രത്തെയോ എതിർത്ത, എതിരാളികളായ തമിഴ് ഗ്രൂപ്പുകളെയും വ്യക്തികളെയും എൽടിടിഇ ഇല്ലാതാക്കി, ബലപ്രയോഗത്തിലൂടെ അധികാരം ഉറപ്പിച്ചു.

 

എൽടിടിഇ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് സിംഹള, മുസ്ലീം സമുദായങ്ങളെ ബലമായി പുറത്താക്കി, ഇത് കൂടുതൽ കുടിയിറക്കത്തിനും വർഗീയ സംഘർഷങ്ങൾക്കും കാരണമായി.ചാവേർ ബോംബാക്രമണങ്ങളും കുഴിബോംബുകളും ഉപയോഗിച്ചു, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി സിവിലിയന്മാരെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്തു. എൽ.ടി.ടി.ഇ നിയന്ത്രണത്തിൽ ജീവിച്ചിരുന്ന തമിഴർക്ക് സഞ്ചാരം, ആവിഷ്കാരം, കൂട്ടായ്മ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു, വിയോജിപ്പുള്ളവർക്ക് കഠിനമായ ശിക്ഷകളും ലഭിച്ചു.

സംഘർഷകാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ബഹുഭൂരിപക്ഷത്തിനും ശ്രീലങ്കൻ സർക്കാരിനെയോ എൽടിടിഇയെയോ ഉത്തരവാദികളാക്കിയിട്ടില്ല എന്നത് വിരോധാഭാസം. ചുരുക്കത്തിൽ, ശ്രീലങ്കൻ തമിഴർ, ഭരണകൂടം സ്പോൺസർ ചെയ്ത അക്രമം, സിംഹള സർക്കാരിന്റെ വിവേചനം, എൽടിടിഇയുടെ സ്വേച്ഛാധിപത്യ ഭരണം, നിർബന്ധിത റിക്രൂട്ട്മെന്റ്, ക്രൂരമായ തന്ത്രങ്ങൾ എന്നിവയാൽ കഷ്ടപ്പെട്ടു. അതിന്റെ ഫലമായി അഗാധമായ നഷ്ടം, സ്ഥാനഭ്രംശം, ജീവനഷ്ടം എന്നിവ ഉണ്ടായി എന്നത് മാത്രം മിച്ചം.

ഡോ. സുനീത് മാത്യു

 

രോഹിണി

കണ്ണൂർ  സെൻട്രൽ ജയിലിൽ  പുലർച്ചെ അഞ്ചുമണിയുടെ സൈറൺ മുഴങ്ങി. വാർഡന്റെ  പതിവ് സന്ദർശനം  ഓരോ റൂമിനു  മുന്നിലും  തുടങ്ങി.

തടവുകാർ  പ്രഭാതകൃത്യങ്ങളിലെക്കു തിരഞ്ഞു. നൂറ്റിപ്പത്താം റൂമിൽ മാത്രം അനക്കമില്ല.  അതു രോഹിണിയുടെ  റൂമാണ്.  വാർഡൻ വന്നു അഴിയിൽ രണ്ടു തവണ തട്ടി.

“സൈറൺ മുഴങ്ങിയത് കേട്ടില്ലേ രോഹിണി..എന്തെടുക്കുവാ പള്ളിയുറക്കം കഴിഞ്ഞില്ലേ? ”

അവളോർത്തു പള്ളിയുറക്കം  ഉറങ്ങാൻ  മാത്രം രാത്രി  താൻ  ഉറങ്ങാറുണ്ടോ. ഉറക്കം നഷ്ടമായി വർഷങ്ങൾ  കഴിഞ്ഞു.

രോഹിണി മുകളിലെ ഭിത്തിയിൽ  കണ്ണുറപ്പിച്ചു   കിടക്കുകയാണ്.

പന്ത്രണ്ട് വർഷം  ആയി തന്റെ സ്വപ്നങ്ങൾ  നഷ്ടമായിട്ട്.  പന്ത്രണ്ടു വർഷം എത്ര വേഗം  പോയി.  കോടതി  വിധിച്ച  ജീവപരന്ത്യകാലയളവ്.

അവളുടെ  ആ  ഓർമ്മകൾ  പിന്നിലേക്ക്  പോയി.  അന്നത്തെ ആ  ദിവസം..

വലിയൊരു  സ്കൂൾ.  അതിലെ  ക്ലാസ്സ്‌ റൂമിൽ  രോഹിണി  ക്ലാസ്സ്‌ എടുക്കുകയാണ്. കുട്ടികൾ  എല്ലാം അവളെ  നോക്കി  ഇരിക്കുന്നു..

“എടി  രോഹിണി എണീക്ക്  നേരം  പരപരാ വെളുത്തത്  കണ്ടില്ലേ ?”

അവൾ  ഞെട്ടി  ഉണർന്നു.  അപ്പോൾ സ്കൂൾ  എവിടെ?  ഹോ…സ്വപ്നം ആയിരുന്നോ?

തന്റെ  ജീവിതം  ജയിലിൽ  ആണെന്ന  കാര്യം  അവൾ  മറന്നു.  ജീവിതം ഇവിടെ  എത്തിയ  നാൾവഴികൾകളാണ്  അവളുടെ ഓർമ്മയിൽ.

“അമ്മേ  രാത്രി മൊത്തം  പഠിക്കുകയായിരുന്നു.  ലാസ്റ്റ് എക്സാം  ആണമ്മേ അടുത്ത ആഴ്ച .  വെളുപ്പിനാ ഉറങ്ങീത്.  ”

“എടി കിണ്ണാണ്ണം  പറയാതെ.  എണിറ്റു  മുറ്റമടിക്ക്.  നീയൊക്കെ  പഠിച്ചു  എന്ത് ആവാനാ?  ”

“അമ്മേ എനിക്കു പഠിച്ചു  ടീച്ചർ ആവണം.. ”

രോഹിണി  ടി ടി സി  പഠിക്കുകയാണ്..

“മിണ്ടാതെ  ഇരിക്ക്  പെണ്ണേ അവളുടെ  ഒരു  ടീച്ചർ. നാളെ  മുതൽ എന്റെ കൂടെ പണിക്കു  പോരണം ”

അവളുടെ  അമ്മക്ക്  അവൾ പഠിക്കുന്നതു  തീരെ   ഇഷ്ടമല്ല.

“എടി എനിക്കിന്ന്  ദൂരെയാണ് പണി.  നേരത്തെ പോകണം.  വേഗം മുറ്റമടിച്ചു   കഞ്ഞി വച്ചു മുത്തശ്ശിക്കു കൊടുക്ക്. ”  അതു പറഞ്ഞു അവർ പണിക്കു ഇറങ്ങി.

രോഹിണിക്ക്  അമ്മയും  മുത്തശ്ശിയും  മാത്രമേയുള്ളൂ.  അച്ഛൻ  ആരാന്നു കൂടി  അറിയില്ല.  അമ്മ പണിക്കു പോയിടത്തെ  കൂടെ പണി ചെയുന്ന ആളുമായ്  ലോഹ്യത്തിലായി.  അങ്ങനെ ജനിച്ചത്  എന്നാണ് കേട്ടറിവ്.  അമ്മയുടെ  സ്വഭാവം  കാരണം  വിട്ട്  പോയി എന്നും.  അച്ഛനെ പറ്റി അവൾ ചോദിക്കാറുമില്ല.

അമ്മ പോയതിനുശേഷം  അവള്‍  മറ്റു  ജോലികളിലേക്കു  കടന്നു. പണിയൊക്കെ  ഒതുക്കി  കിടപ്പിലായ   മുത്തശ്ശിയുടെ ദേഹം തുടച്ചു.  നല്ല മുണ്ട്  ഉടുപ്പിച്ചു.  കഞ്ഞിയും കൊടുത്തു കിടത്തി.

ക്ലാസ്സ് കഴിഞ്ഞാൽ  അമ്മയുടെ കൂടെ പണിക്കു ചെല്ലാ‍നാണ് അമ്മ പറഞ്ഞിട്ടുള്ളത്.  എങ്ങനെയും എക്സാം കഴിഞ്ഞു  റിസൾട്ട്  വന്നാൽ മതിയായിരുന്നു.

ലക്ഷ്മിമിസ്സ്‌  തന്റെ  അവസ്ഥ  കണ്ടിട്ട്  നഗരത്തിലെ  പ്രൈവറ്റ്   സ്കൂളിൽ കേറാൻ  സഹായിക്കാം  എന്ന്  ഉറപ്പ് പറഞ്ഞിട്ടുണ്ട്.  അവിടെ തന്നെ ഹോസ്റ്റലിൽ  നിൽക്കുകയും  ചെയ്യാം.

അമ്മ വാർക്കപ്പണിക്കാണ്  പോകുന്നത്.  ജോലിക്കു  പോകാൻ  തനിക്കു മടിയില്ല.  പക്ഷെ, അമ്മയുടെ കൂടെ എങ്ങിനെയാ?  അമ്മ ചീത്തയാണെന്നാണ്   എല്ലാവരും   പറയുന്നത്.  അമ്മയുടെ  കയ്യിൽ എപ്പോഴും നിറയെ കാശുണ്ടാവും,  കൂലിപ്പണിക്കു  പോയാൽ  ഇത്രയും  പൈസ  കിട്ടോ?

അറിയില്ല. തനിക്ക്  വിലകൂടിയ  ഡ്രസ്സുകൾ  നല്ല ഭക്ഷണം,  എല്ലാം അമ്മ തരും. അടുത്ത വീട്ടിലെ ചേച്ചിമാരോട്  ഒന്നും  അമ്മ കൂടൂല്ല,  പക്ഷെ, മിക്ക ചേട്ടന്മാരുമായും അമ്മ കൂട്ടാണ്.

രാത്രി, ഭക്ഷണം  കഴിഞ്ഞാൽ  മുത്തശ്ശിയുടെ  മുറിയിൽ  പോയി  കിടക്കും, അമ്മ  ആ  മുറി  പുറത്തുനിന്നു  പൂട്ടുകയും  ചെയ്യും.  പിന്നെ  ഇപ്പുറത്ത് ആരുടെയൊക്കെയോ  അടക്കി  പിടിച്ച  സംസാരം കേൾക്കാം, പക്ഷെ  നേരം വെളുത്ത് കഴിഞ്ഞാൽ ആരെയും കാണുകയുമില്ല.

ആരൊക്കെയാണാവോ?  ഒരാളെ  തനിക്ക്  അറിയാം.  രാഘവൻ ചേട്ടൻ, അമ്മയുടെ  ഏറ്റവും  അടുത്ത  കൂട്ടുകാരൻ.   ഇവിടെ  അടുത്ത്  തന്നെയാണ് താമസം.  നാട്  വേറെങ്ങോ  ആണ്.

വാർക്ക പ്പണിയുടെ  കോൺടാക്ർ  ആണ്.  പക്ഷെ, രാഘവൻ  ചേട്ടനെ തനിക്കിഷ്ടമല്ല.  കട്ടി മീശയും,  ചോരച്ച  കണ്ണുകളും,  മദ്യത്തിന്റെ നാറ്റവും. അമ്മയെ  കാണാനാണ്  എന്നും  പറഞ്ഞ് എപ്പോഴും  വരും,  കൂടുതലും അമ്മയില്ലാത്ത  സമയം  നോക്കിയെ  വരൂ.  വന്നാൽ  പിന്നെ  പോവേമില്ല. വീട്ടിൽ  അധികാരത്തോടെ  കയിറി  ഇരിക്കും.

അമ്മയുണ്ടെങ്കിൽ തന്നെ,  തന്നെയായാണ്  നോട്ടമിടുന്നത്, അറിയാതെയെങ്ങാനും  അടുത്ത്  ചെന്നുപെട്ടാൽ  തീർന്നു,  പിന്നെ  നല്ല ‘വാത്സല്യം’ ആയിരിക്കും,  ഇതൊക്കെ  കണ്ടാലും  അമ്മ  അയാളെ  ഒന്നും പറയില്ല, നിന്നു ചിരിക്കെയുള്ളു.  പിന്നെ  തനിക്ക്  ആകെ  ഒരു  ആ‍ശ്രയം, കണ്ണുകാണാത്ത  കിടപ്പിലായ മുത്തശ്ശി  മാത്രമാണ്. അയാൾ വന്നാൽ താൻ മുത്തശ്ശിയുടെ  അടുത്ത്  തന്നെയായിരിക്കും.

അങ്ങനെ  ഓരോന്ന്  ചിന്തിച്ചു  ഇരിക്കുമ്പോൾ  ആണ്  അന്ന്

” രോഹിണിക്കുട്ടി ഉറങ്ങുകയാണോ”

ഒരു ചോദ്യവും,  ഇരുതോളിലും  പിടിച്ച്  ഒരു  കുലുക്കലും.

രോഹിണി ഞെട്ടിയുണർന്നു.  രാഘവൻ  ചേട്ടനാണ്, ഇയാളെപ്പോൾ എത്തി?  അവൾ ചാടിയെണീറ്റു, അവളെ  ചെറുതായി  വിറക്കാൻ തുടങ്ങി, അമ്മയില്ലാത്ത  സമയം  നോക്കിയാണ്  വന്നിരിക്കുന്നത്,  അമ്മക്കിന്ന് ദൂരെയാണ് ജോലി.  അറിഞ്ഞു കൊണ്ടു തന്നെ ആണ് വരവ്.

“അമ്മ  ഇവിടെയില്ല.  പണിക്ക് പോയി ”

“അയ്യോ, അമ്മയില്ലേ?  ഞാൻ അമ്മയോടൊരു  കാര്യം  പറയാൻ  വന്നതാണ്.. ഇനിയെന്തുചെയ്യും?”

അയാൾ വല്ലാത്തൊരു നഷ്ടബോധത്തോടെ  അടുത്തു കണ്ട  കസേരയിലേക്ക് ഇരുന്നു,  രോഹിണിയെ  ആകെയൊന്നു  നോക്കി,  പാവാടയും  ബ്ലൗസുമാണ് അവളുടെ വേഷം.  അതിലവൾ വളെരെ സുന്ദരി ആയിരിക്കുന്നു.  അയാളുടെ മുഖത്ത്  വല്ലാത്തൊരു  തിളക്കം.

കെണിയിൽ പെട്ട ഇരയെ കണ്ട  വേട്ടക്കാരന്റെ  കണ്ണിലെ  തിളക്കം.

“രോഹിണിക്കുട്ടി പോയിട്ട്  ഇത്തിരി  സംഭാരം  എടുത്തോണ്ട്  വാ വല്ലാത്ത ദാഹം  എന്തൊരു  ചൂടാണ്  പുറത്ത് ”

അവൾ അടുക്കളയിലേക്കു നടന്നു,  അടുക്കളയിൽ  കടന്ന്  വാതിൽ  അടച്ചു സാക്ഷയിട്ടു.  അവളെ  വല്ലാതെ  വിറയ്ക്കുന്നുണ്ടായിരുന്നു,  ദൈവമേ,  എന്തു ചെയ്യും, അയാളുടെ  ഈ  വരവ്  വെറുതെയല്ല,  കരുതിക്കൂട്ടി  തന്നെയുള്ള വരവാണ്,  മുത്തശ്ശിയാണെങ്കിൽ,  മരുന്ന് കഴിച്ചതുകൊണ്ടുള്ള മയക്കത്തിലും,  പെട്ടന്നൊന്നും  ഉണരേമില്ല,  ഉണർന്നാൽതന്നെ  കണ്ണ് കാണാതെ  കിടപ്പിലായ മുത്തശ്ശി  എന്തുചെയ്യാനാണ്?

ആരേലും വന്നെങ്കിൽ,  അവൾ അടുക്കളവാതിൽ തുറന്നു പിന്നിലൂടെ പുറത്തു ഇറങ്ങി.  അപ്പുറത്തെ വീട്ടിൽ പോകാം അവിടെ രാധേച്ചി ഉണ്ടാകും. അവിടെ പോയിരിക്കാം.

അടുക്കള വാതിൽ തുറന്നു പുറത്തു നോക്കിയ അവളൊന്നു ഞെട്ടി പുറത്തു മുന്നിൽ രാഘവൻ ചേട്ടൻ  നിന്നു  ചിരിക്കുന്നു..

“അല്ല രോഹിണിക്കുട്ടി  ഇതെന്താ സംഭാരം  ചോദിച്ചാൽ ൽ വാതിൽ അടച്ചേ?”

അവൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ആഞ്ഞു.  പെട്ടന്നയാളുടെ ബലിഷ്ഠമായ കൈകൾ  അവളെകോരി എടുത്തു അകത്തെക്ക്  നടന്നു.

“അയ്യോ അമ്മേ ഓടി വരൂ ”

അവൾ വിളിച്ചു കൂവി

“ഒരാളും  വരില്ല രോഹിണിക്കുട്ട്യേ  കിടന്നു  കൂവണ്ട  വാ രാഘവേട്ടൻ  ഒരൂട്ടം പറയട്ടെ ”

“അയ്യോ എന്നെ  വിടൂ ”  അവൾ  കൈലാലിട്ടടിച്ചു

“നിന്റെമ്മ   സമ്മതിച്ചു  തന്നെയാണ്  വന്നത് ”  അയാളൊരു  വഷളൻ ചിരി ചിരിച്ചു .

അമ്മ  തന്നെ  ഇയാളെ  പറഞ്ഞയച്ചത്  എന്നോ ദൈവമേ തന്റെ  അമ്മ  ഇത്ര വൃത്തികെട്ടവളാണോ? അവളുടെ മനസ്സിൽ  അമ്മയോട്  വെറുപ്പ് കുമിഞ്ഞു കൂടി

അയാളവളെ  എടുത്തു  ബെഡിലേക്കിട്ടു.

പേടിച്ച മാൻപേടയെപോലെ  അവൾ  മൂലയിൽ  ചുരുണ്ടു  കൂടി.

അയാൾ  അവളുടെ  മേലേക്ക്  ചാഞ്ഞു.

പെട്ടന്ന്  ആണ്  അവൾക്ക്  ഓർമ്മ  വന്നത്  തലയണക്കടിയിൽ  ഇയാളെ പേടിച്ചു  വച്ചിരുന്ന  വാക്കത്തിയെ പ്പറ്റി.  അവളത് എടുത്തു ആഞ്ഞൊരു വെട്ട്. അയാളുടെ തോളിൽ തന്നെ. പിന്നെ  അവിടെ  നടന്നത്  ദാരികനെ  കൊന്ന ഒരു  ഭദ്രകാളി താണ്ഡവമായിരുന്നു.  അവളാകെ ചോരയിൽ കുളിച്ചു.

അവസാനം  അവൾ  തളർന്നു  നിലത്തിരുന്നു.  കൂടെ  അവളുടെ  മോഹങ്ങളും സ്വപ്നങ്ങളും.  ശൂന്യമായ മനസ്സോടെ.

“അല്ല ഇതു വരെ എണീറ്റില്ലേ ”

വാർഡന്റെ  ശബ്ദം  വീണ്ടും  ചിന്തകളെ മുറിച്ചു  കൊണ്ടു മുഴങ്ങി.

അവൾ  വേഗം  തന്നെ എഴുന്നേറ്റു പുറത്തേക്ക്  നടന്നു.

“രോഹിണി ഒന്ന്  നിന്നെ ഒരു കാര്യം  പറയാൻ  ഉണ്ട് ”

ജയിൽ വാർഡൻ പിന്നാലെ എത്തി.

“രോഹിണി ഇന്ന്  പത്തു മണിക്ക്  നിന്നെ  വിട്ടയ്ക്കുകയാണ് . മറന്നു പോയോ? സന്തോഷം ആയില്ലേ? ”

വാർഡൻ  രമണി  ഓർഡർ നീട്ടി കാണിച്ചു.

“അനാഥ ആയ ഞാൻ  എങ്ങോട്ട്  പോകാൻ  ആണ്  രമണി സാറെ ?  ”

“എങ്ങനെ ആയാലും ഇവിടെ നിന്ന് പോയല്ലെ പറ്റു ?”

പത്തു മണിക്ക്  അവളുടെ  സാധങ്ങൾ,  ജയിലിൽ ഇതുവരെ  ജോലി  ചെയ്ത പൈസ എല്ലാം തിരിച്ചു  കൊടുക്കുമ്പോൾ  രമണി പറഞ്ഞു.

“നിന്നെ കാത്തൊരു ആൾ പുറത്ത് നിൽക്കുന്നുണ്ട് ”

“ആരാണ് സാറേ?”

“രാജശേഖരൻ  എന്നാണ്  പേര് . ആരാ  ഒന്നും  പറഞ്ഞില്ല. ”

ആരാണ്  രാജശേഖരൻ?  അങ്ങനെ  പേര്  കേട്ടിട്ടില്ലല്ലോ  അവളാ  പേര് എവിടെയെങ്കിലും  കേട്ടിട്ടുണ്ടോയെന്ന്   ഓർത്തെടുക്കാൻ  ശ്രമിച്ചു. ഇനിയിപ്പോ അമ്മ  എന്ന സ്ത്രീ  പുതിയ  ആളെ പറഞ്ഞയച്ചോ?.

വരട്ടെ  എന്നാപ്പിന്നെ  ഇവിടെ  തന്നെ  ജീവിതകാലം  കഴിയാലോ..

പുറത്തു  കടന്നപ്പോൾ  അവളെയും  കാത്ത് നിൽക്കുന്ന  മധ്യവയസ്സുള്ള അയാളെ  അവൾ  കണ്ടു….

“മോളെ”  അയാൾ വിളിച്ചു.

അവളെ  കൊണ്ടു  പോകാൻ വന്ന  രാജശേഖരനെന്ന  ആ  മനുഷ്യൻ  അവളുടെ  അച്ഛനായിരുന്നു. അവളെ  അറിഞ്ഞു വന്ന  അവളൊരിക്കലും കാണാത്ത  അവളുടെ  അച്ഛൻ .

“മോളെ  അച്ഛൻ  എല്ലാം  അറിയാൻ  വൈകിപ്പോയി. അമ്മയുയുടെ  ദുർനടപ്പ് കാരണം  ആയിരുന്നു  അച്ഛൻ  അമ്മയെ വിട്ടു  പോയത്.   ഇപ്പോൾ  വീണ്ടും ഈ നാട്ടിൽ എത്തി അമ്മയെ അന്വേഷിച്ചു വന്നപ്പോൾ  ആണ്  എല്ലാം അറിഞ്ഞത്. മോൾ അച്ഛന്റെ കൂടെ വരണം.  അച്ഛന്റെ മോളായി  വരൂ  പോകാം”.

അവൾ  പതുക്കെ  തലയാട്ടി.  അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.

 

ഉമാ എസ് നാരായണൻ

താരിഫ് യുദ്ധത്തിന്റെ അമേരിക്കൻ അന്തരഫലങ്ങൾ

യുഎസ്എയിൽ താരിഫ് വർദ്ധനവ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലും ആഗോള വ്യാപാര ചലനാത്മകതയിലും ശ്രദ്ധേയവും വ്യാപകവുമായ അനന്തരഫലങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ എന്ന് നോക്കാം.

ഉപഭോക്തൃ വില വർദ്ധനവ്:

താരിഫ് വർദ്ധനവ് ഉപഭോക്താക്കൾക്ക് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണമെന്ന അവസ്ഥയ്ക്ക് കാരണമായി. സമീപകാല വിശകലനങ്ങൾ കണക്കാക്കുന്നത് ഉപഭോക്തൃ വിലകൾ ഹ്രസ്വകാലത്തേക്ക് 1.5-2.3% വർദ്ധിച്ചു എന്നാണ്, താരിഫുകളുടെ വ്യാപ്തിയെ ആശ്രയിച്ച്, ഗാർഹിക വാങ്ങൽ ശേഷിയിൽ പ്രതിവർഷം ഒരാൾക്ക് $2,100 നും $3,800 നും ഇടയിലുള്ള നഷ്ടത്തിന് തുല്യമാണിത്. വസ്ത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ചില മേഖലകളിൽ 17% വരെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്.

ഉയർന്ന ഉൽപ്പാദക ചെലവുകൾ:

യുഎസ് ഉൽപ്പാദകർ അവരുടെ ഇൻപുട്ട് ചെലവുകളിൽ ഗണ്യമായ വർദ്ധനവ് അനുഭവിക്കുന്നു, ഇത് വർഷങ്ങളായി ഏറ്റവും വേഗതയേറിയ മൊത്തവില വർദ്ധനവിന് കാരണമാകുന്നു. ഈ ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, ഇത് വിശാലമായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു.

കുറഞ്ഞ സാമ്പത്തിക വളർച്ച:

താരിഫുകളിലെ വർദ്ധനവ് യു.എസിന്റെ യഥാർത്ഥ ജിഡിപി വളർച്ചയുടെ ഏകദേശം 0.5 ശതമാനം പോയിന്റുകൾ കുറച്ചിട്ടുണ്ട്, കൂടാതെ താരിഫ് ഇല്ലാത്ത സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ദീർഘകാലാടിസ്ഥാനത്തിൽ 0.4–0.6% കുറവായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് $100–$180 ബില്യൺ പരിധിയിലുള്ള വാർഷിക ഉൽ‌പാദന നഷ്ടത്തിലേക്ക് നയിക്കും.

വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ:

2025 അവസാനത്തോടെ തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം പോയിന്റ് വർദ്ധിക്കും. 2026 ൽ ഇത് ഇനിയും കൂടും. 2025 വർഷാവസാനത്തോടെ 500,000-ത്തിലധികം പേയ്‌റോൾ തസ്തികകളിൽ കുറവുണ്ടാകും.

മേഖല അടിസ്ഥാന പ്രത്യാഘാതങ്ങൾ:

യു.എസിലെ ചില നിർമ്മാണ മേഖലകൾ (സ്റ്റീൽ, ഓട്ടോ പോലുള്ളവ) ഹ്രസ്വകാലത്തേക്ക് നേട്ടമുണ്ടാക്കുമ്പോൾ, മറ്റ് മേഖലകൾ, പ്രത്യേകിച്ച് നിർമ്മാണം, കൃഷി എന്നിവയെ പ്രതികൂലമായി ബാധിക്കും. നിർമ്മാണ ഉൽ‌പാദനം 3%-ത്തിലധികം ചുരുങ്ങി, കാർഷിക മേഖലയും മാന്ദ്യം നേരിടും.

ഉയർന്ന സർക്കാർ വരുമാനം:

താരിഫുകൾ സർക്കാർ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കും. അടുത്ത ദശകത്തിൽ ഇത് ട്രില്യൺ കണക്കിന് സമാഹരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മന്ദഗതിയിലുള്ള വളർച്ചയും ഉയർന്ന വിലയും മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ധനകാര്യ വരുമാനത്തിലെ നേട്ടത്തേക്കാൾ കൂടുതലാണെന്ന് കണക്കുകളും സർക്കാർ പ്രവചനങ്ങളും എടുത്തുകാണിക്കുന്നു. ചുരുക്കത്തിൽ സാമ്പത്തിക നഷ്ടം നേട്ടത്തേക്കാൾ കൂടുതലാണ്.

കയറ്റുമതി ഇടിവ്:

വ്യാപാര പങ്കാളികൾ പ്രതികാരം ചെയ്യുകയോ അവരുടെ വ്യാപാരം മറ്റെവിടെയെങ്കിലും തിരിച്ചുവിടുകയോ ചെയ്യുന്നതിനാൽ, ദീർഘകാല കയറ്റുമതി നിലവാരം 10–18% വരെ കുറഞ്ഞേക്കും എന്ന് പറയപ്പെടുന്നു. വിലക്കയറ്റം, പ്രതികാരം, അനിശ്ചിതത്വം: മറ്റ് രാജ്യങ്ങൾ യുഎസ് സാധനങ്ങൾക്ക് തീരുവ ചുമത്തി തിരിച്ചടിച്ചു, ആഗോള വ്യാപാര രീതികൾ യുഎസ് വിതരണക്കാരിൽ നിന്ന് അകന്നുപോകുന്നു. തത്ഫലമായുണ്ടാകുന്ന അനിശ്ചിതത്വം ബിസിനസ്സ് നിക്ഷേപത്തെയും ആത്മവിശ്വാസത്തെയും ബാധിക്കും എന്നത് തീർച്ചയാണ്.

പണപ്പെരുപ്പവും പലിശ നിരക്കിലെ വെല്ലുവിളികളും:

താരിഫുകളിൽ നിന്നുള്ള പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ഫെഡറൽ റിസർവിന്റെ പണനയം കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു. ഇത് കൂടുതൽ പണപ്പെരുപ്പ വർദ്ധനവിന് സാധ്യതയില്ലാതെ പലിശ നിരക്കുകൾ കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.

ചുരുക്കത്തിൽ, താരിഫുകൾ സർക്കാർ വരുമാനം വർദ്ധിപ്പിക്കുകയും തിരഞ്ഞെടുത്ത വ്യവസായങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, അവയുടെ മൊത്തത്തിലുള്ള അനന്തരഫലങ്ങളിൽ ഉയർന്ന വിലകൾ, മന്ദഗതിയിലുള്ള വളർച്ച, തൊഴിൽ നഷ്ടം, ദുർബലമായ കയറ്റുമതി, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മർദ്ദം എന്നിവ ഉൾപ്പെടുന്നു – ഇത് അമേരിക്കൻ ഉപഭോക്താക്കൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ വിശാലമായ വെല്ലുവിളികൾ ഉയർത്തും.

ടീം ഇതിവൃത്തം, സ്പെഷ്യൽ റിപ്പോർട്ട്

വിപ്ലവാനന്തരം….

അവസാനത്തെ കമ്മ്യൂണിസ്റ്റ്കാരനും വിടവാങ്ങി എന്നാണ്‌ ശ്രീ വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയപ്പോൾ പലരും പറഞ്ഞു കേട്ടത്. പക്ഷെ നേരും നെറിയുമുണ്ടായിരുന്ന അവസാനത്തെ രാഷ്ട്രീയക്കാരനും നമ്മെവിട്ട് യാത്രയായി എന്നാണ് എനിക്ക് തോന്നിയത്. അതൊരു കാലഘട്ടത്തിൻറെ അവസാനമായിരുന്നു. എങ്ങനെയായിരിക്കണം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതമെന്നു നമുക്ക് കാണിച്ചു തന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ.

ധാരാളം അപൂർവ്വതകളുള്ള ഒരു ജീവിതമായിരുന്നു സഖാവ് അച്യുതാനന്ദൻ്റെത്‌. ഞാൻ നേരിൽ, ശരിക്കും നേർക്കുനേരെ കണ്ട മഹാൻമാരായ നേതാക്കളിലൊരാൾ. സംസാരിക്കാൻ കഴിഞ്ഞില്ല. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ്. ഞാൻ എയർപോർട്ട് ടെർമിനലിലേക്കു കേറുമ്പോൾ എതിരെ ചില ആൾക്കാരുടെ അകമ്പടിയോടുകൂടി വന്ന കുറിയ മനുഷ്യനെ ആദ്യം മനസ്സിലായില്ല. മനസ്സിലുണ്ടായിരുന്നത് വലിയൊരു രൂപമായിരുന്നു. അകമ്പടിക്കാരാരും വളരെ അരികിലല്ല. ഞാനും സഖാവും ഏകദേശം നേർക്കുനേർ. ഞാൻ പുഞ്ചിരിച്ചു. സഖാവ് ഗൗരവത്തിൽ ഒന്ന് നോക്കുക മാത്രം ചെയ്തു. അന്നദ്ദേഹം മുഖ്യമന്ത്രിയായിരുന്നോ, പ്രതിപക്ഷ നേതാവായിരുന്നോയെന്നു ഓർക്കുന്നില്ല. രണ്ടായാലും വളരെ നിർഭയനായി ജനങ്ങളുടെ മുഖത്തുനോക്കി നടക്കാൻ കഴിഞ്ഞ അവസ്സാനത്തെ നേതാവായിരുന്നല്ലോ അദ്ദേഹം!

ഒരുകാലത്തു സ്വന്തം പാർട്ടിക്കാരാണല്ലോ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്, ആക്ഷേപിച്ചത്. എന്നിട്ടും എം വി രാഘവനും കെ ആർ ഗൗരിയമ്മക്കും പറ്റിയതുപോലെ അപകടമൊന്നും പറ്റാതെ പാർട്ടിയിൽ പിടിച്ചു നിൽക്കാൻ ചെറിയ ശ്രമം പോരായിരുന്നു. അതൊരു വല്ലാത്ത നയതത്രജ്ഞത തന്നെയായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തെളിവോടെ മനസ്സിലാകും.

സഖാവിൻറെ നാക്കിന്റെ ചൂടറിയാത്ത രാഷ്ട്രീയക്കാർ സ്വന്തം പാർട്ടിയിലും മറ്റുപാർട്ടികളിലും ഉണ്ടെന്നുതോന്നുന്നില്ല. ‘കടലിലെത്തിര’ എന്ന ‘പ്രസിദ്ധ’ ഉദാഹരണത്തിന് അദ്ദേഹം നൽകിയ മറുപടിയുടെ അർത്ഥം മലയാളികൾക്ക് മനസ്സിലാകുന്നത് ഇപ്പോഴാണെന്നു മാത്രം. അതുപോലെ തന്നെ ‘അമൂൽ ബേബി’ പരാമർശം. പിന്നെ ഓ രാജഗോപാലിനെക്കുറിച്ചുള്ള പരാമർശം. ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞതിൽ, ചിലതുമാത്രം, പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ചു പറഞ്ഞത്, വേണ്ടായിരുന്നു എന്ന് പറയുന്നവരുണ്ടാകാം. പക്ഷെ അതാ ഓളത്തിൽ അങ്ങനെ പറഞ്ഞു പോയി എന്നല്ലാതെ എത്രസീരിസ് ആയി പറഞ്ഞതാണോയെന്നു സംശയം തോന്നും. അത് പറഞ്ഞയിടമായിരുന്നു അപകടം പിടിച്ചത്. പിന്നെ കെഎം മാണിയെക്കുറിച്ചു അവിടെവച്ചു തന്നെ പറഞ്ഞത്.

എന്തുപറഞ്ഞാലും വ്യത്യസ്‌തമായി പറയുന്ന ഒരു അപൂർവ നേതാവായിരുന്നു വിഎസ്. താളത്തിലും ഈണത്തിലും എന്തും പറഞ്ഞു ഫലിപ്പിച്ചുകളയും. അസബ്ലിമന്ദിരത്തിനകത്തു കയറിയാൽ അതിൻ്റെ മൂർച്ചകൂടും, ശബ്ദം ഉച്ചസ്ഥായിയിലാകും, നീട്ടിയ ഈണത്തിൽ മനോധർമ്മസ്വരങ്ങൾ പാടുന്ന ഒരു ഭാഗവതരായി മാറും. പിന്നെ ഒന്നും നോട്ടമില്ല, ആരെയും.

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമത്രിയായിരുമെന്നു അദ്ദേഹമെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആരായിരുന്നു എന്നതിന് എനിക്ക് ഒരുത്തരമേയുള്ളൂ. അത് സഖാവ് അച്യുതാനന്ദൻ തന്നെയാണ്. ഇത്രയും കൂടുതൽ സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെട്ട മറ്റൊരു പ്രതിപക്ഷനേതാവുയിരുന്നോയെന്നു സംശയം. ഉമ്മൻ ചാണ്ടിയെമറക്കുന്നില്ല. പക്ഷെ അതിലും കൂടുതൽ സിസ്റ്റമാറ്റിക് ആയിരുന്നു, അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവ്. അക്കാലത്തു മികച്ച പ്രൊഫഷണലുകളുടെ ഒരു കൂട്ടമാണ് അന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. പ്രത്യേകിച്ചും അവസാനത്തെ രണ്ടു ടേമുകളിൽ. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിനും തൊണ്ണൂറിനും ഇടയിൽ പ്രായമുണ്ടായിരുന്നു എന്നോർക്കണം. മൂന്നു ടെമുകളിലായി പതിനഞ്ചു വർഷം. മറ്റുള്ളവരൊക്കെ വിരമിക്കുന്ന പ്രായത്തിലാണ് അച്യുതാനന്ദൻ ശരിക്കും തുടങ്ങുന്നത്. അതൊരു വല്ലാത്ത തുടക്കമായിരുന്നു! ഇത്രയും പ്രൊഫെഷനലായി ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷം പോലും എന്നെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നു സംശയം. പ്രതിപക്ഷങ്ങളെയൊക്കെ ഇല്ലാതാക്കണമെന്നു ചിലർ ധൈര്യപൂർവ്വം വീമ്പുപറയുന്നതു ഈ ധൈര്യത്തിലാകും. ഒരു പ്രതിപക്ഷം എന്തായിരിക്കണമെന്നതിനുള്ള ഒരു റഫറൻസ് ബുക്ക് ആയിരുന്നു വിഎസ് നേതൃത്വം നൽകിയ ആ പ്രതിപക്ഷം.

പ്രതിപക്ഷ നേതാവായി (1992–1996, 2001–2006, 2011–2016) മൂന്ന് കാലാവധികളിലായി പ്രവർത്തിച്ച വി. എസ്. അച്യുതാനന്ദൻ, അഴിമതി, ഭൂമി കയ്യേറ്റം, സാമൂഹ്യ അനീതി എന്നിവയ്‌ക്കെതിരെ നിരന്തരം പോരാടി. 1990-കളിലെ തുടക്കത്തിൽ പാമോയിൻ ഇറക്കുമതി വിവാദം പുറത്ത് കൊണ്ടുവന്നതിൽ നിന്നും ആരംഭിച്ച്, മണ്ണ് മാഫിയ, അനധികൃത മണൽ ഖനനം, മുന്നാറിലെ ഭൂമി കയ്യേറ്റം തിടങ്ങിയവക്കെതിരെയുള്ള സമരങ്ങൾ നയിക്കുകയും, ആദിവാസി ഭൂമി അവകാശങ്ങൾക്കും എൻഡോസൾഫാൻ ബാധിതർക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ജനങ്ങളുടെ പക്ഷത്ത് ഉറച്ചു നിന്ന അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലെത്തിച്ചത്. അതുവരെയുണ്ടായിരുന്ന അച്യുതാനന്ദൻ എന്ന രാഷ്ട്രീയക്കാരനായിരുന്നില്ല, അച്യുതാനന്ദൻ എന്ന പ്രതിപക്ഷനേതാവ്.

കേരള ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായിരുന്നപ്പോൾ 2019-ൽ ചെറിയൊരു സ്‌ട്രോക്ക് വന്നതിനെ തുടർന്ന്, അദ്ദേഹം ക്രമേണ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. 2025 ജൂലൈ 21-ന് 101-ആം വയസ്സിൽ അദ്ദേഹം വിടവാങ്ങിയത് കേരള ചരിത്രത്തെ തന്നെ മാറ്റിയെഴുതിയിട്ടാണ്. ഒരൊറ്റ കാര്യം ഉറപ്പിച്ചു പറയാം. ഇനി ഇതുപോലുള്ളൊരു രാഷ്ട്രീയക്കാരൻ കേരളത്തിൽ ജനിക്കില്ല.

കെ കെ രമയെ ആശ്വസിപ്പിക്കുന്ന വിഎസ്‌ൻ്റെ ചിത്രം മനസ്സിൽകണ്ട് ഇതുകൂടി പറഞ്ഞു നിർത്താം.

“The highest measure of a leader is not where he stands in moments of comfort, but where he stands at times of challenge and controversy.” — Martin Luther King Jr.

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് : 2

അധ്യായം 2: രാഷ്ട്രീയം

പുരാതന രാജ്യങ്ങളുടെ ഭരണത്തിൽ നിന്ന് കൊളോണിയൽ ഭരണത്തിലൂടെ സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനം ഭരണ വെല്ലുവിളികൾ, വംശീയ സംഘർഷം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയിലൂടെയാണ് ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രം അടയാളപ്പെടുത്തുന്നത്.

ശ്രീലങ്കയുടെ ആദ്യകാല ചരിത്രം രൂപപ്പെടുത്തിയത് അനുരാധപുര, പൊളോണറുവ തുടങ്ങിയ ശക്തമായ രാജ്യങ്ങളാണ്. ഭരണത്തിലും സംസ്കാരത്തിലും ബുദ്ധമതം കേന്ദ്ര പങ്ക് വഹിച്ചു. ബിസി നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ അനുരാധപുര രാജ്യം ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന രാജ്യവും തലസ്ഥാനവുമായിരുന്നു. ഇത്  എഡി പതിനൊന്നാം നൂറ്റാണ്ട് വരെ ആയിരത്തിലധികം വർഷങ്ങൾ നീണ്ടുനിന്നു. അനുരാധപുരയുടെ നാശത്തിനുശേഷം പൊളോണറുവ ശ്രീലങ്കയുടെ രണ്ടാമത്തെ തലസ്ഥാനമായി.

പൊളോണറുവ കാലഘട്ടം (CE 11ആം  നൂറ്റാണ്ട് മുതൽ 13 ആം  നൂറ്റാണ്ട്) ഒരു സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് പരാക്രമബാഹു ഒന്നാമൻ രാജാവിന്റെ (CE 1153-1186) കാലത്ത്. അദ്ദേഹം ജലസേചനം വിപുലീകരിക്കുകയും, സ്മാരക ഘടനകൾ നിർമ്മിക്കുകയും, സാമ്പത്തിക അഭിവൃദ്ധി വളർത്തുകയും ചെയ്തു. നന്നായി ആസൂത്രണം ചെയ്ത നഗര വിന്യാസം, മനോഹരമായ ജലസേചന പ്രവർത്തനങ്ങൾ, സിംഹള, ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ മിശ്രിതം എന്നിവയാൽ പൊളോണറുവ പ്രശസ്തമാണ്. ചോള ഭരണത്തിന്റെയും പിൽക്കാല സിംഹള പുനരുജ്ജീവനത്തിന്റെയും സ്വാധീനം പ്രതിഫലിപ്പിക്കുന്ന ബുദ്ധ, ബ്രാഹ്മണ സ്മാരകങ്ങൾ നഗരത്തിലുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ ആഭ്യന്തര കലഹങ്ങളും അധിനിവേശങ്ങളും കാരണം രാജ്യം ക്ഷയിച്ചു, ഇത് പൊളോണറുവ ഉപേക്ഷിക്കപ്പെടുന്നതിനും ദംബദേനിയ, കുറുനെഗൽ, ഗാംപോള എന്നിവിടങ്ങളിൽ പുതിയ തലസ്ഥാനങ്ങൾ ഉയർന്നുവരുന്നതിനും കാരണമായി. ചോളർ ശൈവമതത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്തെങ്കിലും, തെക്കൻ ശ്രീലങ്കയിലെ അവരുടെ ഭരണം പൂർണ്ണമായും ഏകീകരിക്കാൻ അവർക്കായില്ല.

ശ്രീലങ്കയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊളോണറുവ. മധ്യകാലഘട്ടത്തിലെ നിർമ്മാണ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിനായി യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടം. സമ്പന്നമായ ചരിത്രം, വാസ്തുവിദ്യാ അത്ഭുതങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള സന്ദർശകരെ ഈ പുരാതന നഗരം ആകർഷിക്കുന്നു.

1215-ൽ കലിംഗ മാഘയുടെ വിനാശകരമായ ആക്രമണത്തിനുശേഷം, സിംഹളരുടെ രാഷ്ട്രീയ കേന്ദ്രം പൊളോണറുവയിൽ നിന്ന് തെക്കുപടിഞ്ഞാറൻ, പ്രദേശങ്ങളിലേക്ക് മാറ്റി. ദംബദേനിയ, യാപഹുവ, കുറുനെഗൽ, ഗാംപോള, ഒടുവിൽ കോട്ടെ എന്നിവ തുടർന്നുള്ള തലസ്ഥാനങ്ങളായി.

വടക്ക് ഭാഗത്ത്, ആര്യ രാജവംശം പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നല്ലൂർ തലസ്ഥാനമാക്കി ജാഫ്ന എന്ന തമിഴ് രാജ്യം സ്ഥാപിച്ചു. ഈ രാജ്യം പലപ്പോഴും തെക്കുള്ള സിംഹള രാജ്യങ്ങളുമായി ഏറ്റുമുട്ടിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പരാക്രമബാഹു ആറാമന്റെ (1412–1467) കീഴിൽ കോട്ടെ രാജ്യം (ഇന്നത്തെ കൊളംബോയ്ക്ക് സമീപം) പ്രമുഖമായി. ജാഫ്ന ഉൾപ്പെടെയുള്ള ദ്വീപിന്റെ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്ക് ഏകീകരിച്ചത് പരക്രമബാഹു ആറാമനാണ്.

പതിനാറാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കോളനിക്കാർ ദ്വീപ് ഭരിച്ചു, പുതിയ ഭരണ, നിയമ, സാമ്പത്തിക സംവിധാനങ്ങൾ അവതരിപ്പിച്ചു.

1505-ൽ ലോറെൻസോ ഡി അൽമേഡയുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർ എത്തി, ശ്രീലങ്ക പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടതായി കണ്ടെത്തി. 1517-ൽ അവർ കൊളംബോയിൽ ഒരു കോട്ട സ്ഥാപിക്കുകയും ക്രമേണ തീരപ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പോർച്ചുഗീസ് ഭരണകാലത്ത് ആക്രമണാത്മകമായ മിഷനറി പ്രവർത്തനങ്ങൾ നടന്നു, ഇത് താഴ്ന്ന പ്രദേശങ്ങളിലെ നിരവധി സിംഹളർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ കാരണമായി. തീരദേശ മുസ്ലീം സമൂഹങ്ങളെ പീഡിപ്പിക്കുകയും ഉൾനാടുകളിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു.

1638-ൽ, കാൻഡിയിലെ രാജാവ് പോർച്ചുഗീസുകാരെ പുറത്താക്കാൻ ഡച്ചുകാരുമായി സഖ്യം സ്ഥാപിച്ചു. 1656-ൽ ഡച്ചുകാർ കൊളംബോ പിടിച്ചടക്കി, താമസിയാതെ കാൻഡി ഒഴികെയുള്ള മിക്ക തീരപ്രദേശങ്ങളും അവർ നിയന്ത്രിച്ചു. അവർ കനത്ത നികുതി ചുമത്തുകയും കത്തോലിക്കരെ പീഡിപ്പിക്കുകയും ചെയ്തു, പക്ഷേ പൊതുവെ ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കാര്യമായി പീഢിപ്പിപ്പുകയുണ്ടായില്ല എന്നും ചരിത്രം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷുകാർ ഡച്ച് നിയന്ത്രണത്തെ വെല്ലുവിളിക്കാൻ തുടങ്ങി. നെപ്പോളിയൻ യുദ്ധങ്ങൾക്ക് ശേഷം, 1796-ൽ ബ്രിട്ടീഷുകാർ ഡച്ച് സ്വത്തുക്കൾ കൈവശപ്പെടുത്തി, ഒടുവിൽ 1815-ൽ കാൻഡിയൻ രാജ്യം പിടിച്ചെടുത്തു, ദ്വീപിനെ കൊളോണിയൽ ഭരണത്തിൻ കീഴിൽ ഒന്നിപ്പിച്ചു.

1948-ൽ ശ്രീലങ്ക (അന്ന് സിലോൺ) ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി, വെസ്റ്റ്മിൻസ്റ്റർ ശൈലിയിലുള്ള പാർലമെന്ററി സംവിധാനം സ്വീകരിച്ചു.

1972-ൽ ശ്രീലങ്ക ഒരു റിപ്പബ്ലിക്കായി മാറി, ബ്രിട്ടനുമായുള്ള ശേഷിച്ച ബന്ധങ്ങൾ വിച്ഛേദിച്ചു. സിംഹളയെ ഔദ്യോഗിക ഭാഷയാക്കി, ബുദ്ധ മതം രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കി. സോഷ്യലിസ്റ്റ് നയങ്ങൾ അവതരിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ പാർശവൽക്കരിക്കുകയും തന്മൂലം വംശീയ സംഘർഷങ്ങൾക്ക് അവസരം കുറിക്കുകയും ചെയ്തു.  1978-ൽ, ഫ്രഞ്ച് സമ്പ്രദായത്തെ മാതൃകയാക്കി ശക്തമായ ഒരു എക്സിക്യൂട്ടീവ് പ്രസിഡൻസി സ്ഥാപിച്ച ഒരു പുതിയ ഭരണഘടന നിലവിൽ വന്നു.

സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള വംശീയ സംഘർഷങ്ങൾ ഒരു ആഭ്യന്തര യുദ്ധമായി വളർന്നു, ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായി ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) പോരാടി. 2009-ൽ സർക്കാർ വിജയത്തോടെ യുദ്ധം അവസാനിച്ചു, പക്ഷേ ആഴത്തിലുള്ള മുറിവുകളും പരിഹരിക്കപ്പെടാത്ത അനുരഞ്ജന പ്രശ്നങ്ങളും അവശേഷിപ്പിച്ചു.

യുദ്ധാനന്തരം, സ്വേച്ഛാധിപത്യ പ്രവണതകൾക്കും അനുരഞ്ജന ശ്രമങ്ങളുടെ അഭാവത്തിനും രാജപക്സെ സർക്കാർ വിമർശനങ്ങൾ നേരിട്ടു. 2015-ൽ, മൈത്രിപാല സിരിസേന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സെയെ പരാജയപ്പെടുത്തി, പരിഷ്കാരങ്ങളും അഴിമതി വിരുദ്ധ നടപടികളും വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, രാഷ്ട്രീയ അസ്ഥിരത, സഖ്യ പോരാട്ടങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ തുടർന്നു.

2022-ൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിട്ടത്, കടുത്ത ക്ഷാമം, അമിത പണപ്പെരുപ്പം, വിദേശ കടത്തിന്റെ തിരിച്ചടവ് വീഴ്ച എന്നിവയായിരുന്നു അത്. ഇത് ബഹുജന പ്രതിഷേധങ്ങൾക്കും, പ്രസിഡന്റ് ഗോതബയ രാജപക്സെയെ പുറത്താക്കുന്നതിനും, വ്യവസ്ഥാപരമായ മാറ്റത്തിനുള്ള ആവശ്യങ്ങൾക്കും കാരണമായി.

ശ്രീലങ്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നത് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്‌വുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന്റെ ഉയർച്ചയിലൂടെയാണ്. 2022-ൽ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കാൻ നിർബന്ധിതനായ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും ബഹുജന പ്രതിഷേധങ്ങളുടെയും ഒരു കാലഘട്ടത്തെത്തുടർന്ന്, 2024 സെപ്റ്റംബറിൽ ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജപക്സെയുടെ രാജിക്ക് ശേഷം അധികാരമേറ്റ റനിൽ വിക്രമസിംഗെയെ 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിസനായകെയെ മാറ്റി.

കൂടുതൽ നീതിയുക്തമായ സാമ്പത്തിക നയങ്ങൾ, അഴിമതി വിരുദ്ധ നടപടികൾ, തീവ്രവാദ നിരോധന നിയമം നിർത്തലാക്കൽ എന്നിവ എൻപിപി സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും ആഭ്യന്തരയുദ്ധകാലത്തെ മുൻകാല മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ പരിഗണിച്ചിട്ടില്ല. ഉയർന്ന ദാരിദ്ര്യ നിരക്കുകളും അവശ്യ സേവനങ്ങളുടെ പരിമിതികളും മൂലം നിരവധി ശ്രീലങ്കക്കാർ ഇപ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്.

പത്രസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, യുദ്ധത്തിൽ ഇരകളായവർക്ക് അനുരഞ്ജനത്തിന്റെയും പരിവർത്തന നീതിയുടെയും ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ രാജ്യം തുടർന്നും പോരാടുന്നു. വംശീയ ഐക്യം, ജനാധിപത്യ ഭരണം, സാമ്പത്തിക വീണ്ടെടുക്കൽ എന്നിവ സന്തുലിതമാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കൊപ്പം ശ്രീലങ്കയുടെ രാഷ്ട്രീയ ഭൂപ്രകൃതി ഇപ്പോഴും സങ്കീർണ്ണമായി തുടരുന്നു.

ഡോ. സുനീത് മാത്യു

ഇരുവർ

ആനക്ക് ഭ്രാന്ത് വന്നാൽ…ചങ്ങലക്കിടാം…
ചങ്ങലക്കു ഭ്രാന്ത് വന്നാലോ? എന്ന ചോദ്യത്തിന്, ആനക്കിടാമെന്നു ഏതോ രസികൻ എവിടെയോ പറഞ്ഞുകേട്ടതായി ഓർക്കുന്നു.
ഇതിപ്പോൾ പറയാൻ കാരണം, തലക്കും ചങ്ങലക്കും നട്ടപ്പിരാന്തു പിടിച്ച രണ്ടു വേദനിക്കുന്ന കോടീശ്വരൻമ്മാരെ ഓർത്തപ്പോളാണ്.

ഇരുവർ. സുഹൃത്തുക്കകളായിരുന്നവർ. ഇപ്പോൾ ശത്രുക്കൾ. അല്ലെങ്കിൽ തന്നെ ബന്ധുവാര്….ശത്രുവാര്…!
ഇതിൽ ആദ്യത്തയാളെ നമുക്ക് ‘ടുട്ടു’ വെന്നും രണ്ടാമത്തയാളെ ‘കുട്ടു’ വെന്നും വിളക്കാം.

ടുട്ടുവിനു ഭരിക്കാനൊരു നാട്ടുരാജ്യമുണ്ടെങ്കിൽ കുട്ടുവിനു വലിയ കുറേ ബിസിനസുകളായിരുന്നു ഭരണം. ടുട്ടുവിനും ബിസിനസുകളുണ്ടെങ്കിലും അത് കുട്ടുവിന്റെ ബിസിനസുമായി തട്ടിച്ചാൽ അത്ര നന്നായി പോകുന്നവയല്ല!

രണ്ടുപേർക്കും സ്വന്തമായി സൗണ്ടസ് സിസ്റ്റത്തിന്റെ കടയുണ്ട്. അതുകൊണ്ടു എന്തുവേണെമെങ്കിലും കോളാമ്പി മൈക്കിലൂടെ ആരോടും വിളിച്ചു പറയാം. അങ്ങനെ വിളിച്ചു പരസ്പരം തെറിപറഞ്ഞപ്പോൾ മാത്രമാണ് ഇവർ അടിച്ചു പിരിഞ്ഞ കാര്യം മാളോകർ അറിയുന്നതു. ഇതു കേട്ടപ്പോൾ എല്ലാവരുടെയും വായ മൂന്നുനാലിഞ്ചു തുറന്നുവരിക്കുകയും, വിരൽ മൂക്കത്തേക്കു പോകുകയും ചെയ്തു. ഇത്രപെട്ടെന്ന് പിണങ്ങിയോ? എന്നായി നാട്ടുകാർ.

നമുക്കെന്താണ് ഇവന്മാർ തമ്മിൽ അടിച്ചാൽ എന്ന് പറയാൻ വരട്ടെ. രണ്ടാമത് രാജ്യഭരണം കിട്ടിയശേഷം രണ്ടു മൂന്നു കലാപരിപാടികളിലാണ് ടുട്ടുവിന്റെ ശ്രദ്ധ. ഒന്ന്, മറ്റു നാട്ടുരാജ്യങ്ങളെ നിർത്തിയങ്ങപമാനിക്കുക, അവൻമ്മാരുടെ അഹങ്കാരം തീർക്കാൻ ഇറക്കുമതി കരം താങ്ങാനാവാത്ത നിലവാരത്തെയിലേക്കുയർത്തുക.
നീയൊന്നും അങ്ങനെ നന്നാവണ്ട എന്ന ലൈൻ. രണ്ട്, രാജ്യങ്ങളെ തമ്മിലടിപ്പിക്കുക, യുദ്ധമുണ്ടാക്കുക, പിന്നെ കരിമരുന്നും, വെടിമരുന്നും, കളിത്തോക്കുകളും, കൈബോബുകളും ഇവർക്ക് വിൽക്കുക, ലാഭമുണ്ടാക്കുക. പിന്നെ ആ യുദ്ധം നിർത്തിക്കാൻ കോളാമ്പിയിലൂടെ ഗീർവാണം. എങ്ങാനും നിന്നാൽ അതിന്റെ ക്രെഡിറ്റ് ടുട്ടു എടുത്തുകൊണ്ട് ഓടിക്കളയും, ഒറ്റയ്ക്ക് തിന്നും. വേറെയാർക്കും കൊടുക്കില്ല. എന്നിട്ടു എല്ലാവരോടും വീമ്പുപറയും. ഇതൊക്കൊ നിർത്തിയാൽ ചില സമ്മാനങ്ങളൊക്കെ വന്നുചേരുമെന്നു ഏതോ ജ്യോൽസ്യൻ പറഞ്ഞത് കേട്ടിട്ടാണ് ഈ സാഹസം. പട്ടാളക്കാർ നടത്തുന്ന ഏതോ നാട്ടുരാജ്യത്തെ വിരട്ടി ശുപാർശക്കും വിട്ടിരുന്നു. മൂന്നാമതായി, രാജ്യത്തെ കുടിയേറ്റക്കാരെ തുരത്തി ഓടിക്കുക. അവനൊക്കെ വന്നടത്തു തന്നെ തിരിച്ചുപോയി തൊലയട്ടെയെന്നു!

കുട്ടുവിലേക്കുവന്നാൽ ഒരു ചെറിയ-വലിയ പ്രശ്‌നമുണ്ട്. കുട്ടുവിന്റെ ബിസിനസ്സുകൾ എല്ലാം കേന്ദ്രീകൃതമായിരിക്കുന്നതു ടുട്ടുവിന്റെ രാജ്യത്താണ്. കുട്ടു വേറെ നാട്ടുരാജ്യത്തിൽ നിന്നും ടുട്ടുവിന്റെ നാട്ടിൽ കുടിയേറിയതാണ്. അതുകൊണ്ട് ടുട്ടു വിചാരിച്ചാൽ കുട്ടുവും കൂട്ടരും പപ്പടം പൊടിയുന്നപോലെ പൊടിയും. പെട്ടീം കിടക്കേം കെട്ടി രായ്ക്കു രാമാനം സ്ഥലം കാലിയാക്കേണ്ടി വരും. അല്ലെങ്കിൽ നാടുകടത്തപ്പെടും.

ടുട്ടുവിന്റെത് വലിയൊരു നാട്ടുരാജ്യമാണ്. നാട്ടുരാജ്യങ്ങളായ നാട്ടുരാജ്യങ്ങൾ ഒക്കെ പേടിക്കുന്നത്. നാട്ടുരാജ്യങ്ങളുടെ ഇടയിലെ കാരണവരും പോലീസും എന്നെയൊക്കയാണ് വെയ്പ്പ്. പണ്ട് യുദ്ധമൊക്കെയുണ്ടാക്കി ബോബുപൊട്ടിച്ചിട്ടുളള പാരമ്പര്യം വേറെ. ഇവിടുത്തെ രാജാധിരാജന് കുറച്ചു കൈക്കരുത്തും കൂടും. ടുട്ടുവെന്ന പേരുകേട്ടാലെ പള്ളിമുണ്ടിൽ മുള്ളുന്ന നാട്ടുരാജാക്കൻമ്മാരുള്ള ലോകത്തു കുട്ടു എന്ത് ചെയ്യാനാണ്.

പക്ഷെ ബുദ്ധി’മുട്ടി’ലായ കുട്ടുവിനു മാത്രം ഇതൊന്നും മനസ്സിലായില്ല. കുട്ടു തൻ്റെ ഇലക്ട്രിക്ക് മോട്ടോറിൽ ഓടുന്ന കാളവണ്ടി ബിസിനസ്സും. ഓണത്തിനും, വിഷുവിനും, ദീപാവലിക്കും ആകാശത്തേക്കു വിടാവുന്ന വാണ ബിസിനസ്സും അതിൽനിന്നു ഉണ്ടാക്കിയ കുതിരപ്പവനും കൈയിലുള്ളപ്പോൾ എന്തിനാണു പേടിയെന്നു വിചാരിച്ചു.

ഒരുകാര്യം പറയാൻ മറന്നു. ഈ ബദ്ധവൈരികളായുന്ന ടുട്ടുവും കുട്ടുവും വലിയ ചങ്ങാതിമാർ ആയിരുന്നു എന്നുപറഞ്ഞുവല്ലോ! പണ്ടൊരുവട്ടം രാജാവായിരുന്നപ്പോൾ തോന്നിയ കന്നംതിരിവുകളൊക്കെ ചെയ്യ്തുവച്ചു കൊട്ടരവിപ്ലവം വരെ നടത്തിയതിന്റെ പേരിൽ ഇറക്കിവിട്ട ടുട്ടുവിനെ വീണ്ടും രാജാവാക്കിയത് താനും തൻ്റെ കുതിരപ്പൊന്നുമാണെന്നു കുട്ടു പറഞ്ഞു നടന്നു. അതിൽ ചില സത്യങ്ങൽ ഉണ്ടുതാനും. എന്നാലും മന്ദബുദ്ധികളായ, ഒന്നും ഒരുവർഷത്തിൽ കൂടുതൽ ഓർമ്മവയ്ക്കാത്ത നാട്ടുകാര് തെണ്ടികളാണ് തന്നെ രണ്ടാമതും രാജാവാക്കിയതെന്നു ടുട്ടുവും വാദിച്ചു. രണ്ടാമതും രാജാവായ ടുട്ടു, കുട്ടുവിനെ ചില വലിയ കാര്യങ്ങളൊക്കെ നോക്കാൻ പിടിച്ചേൽപ്പിച്ചതുമാണ്. ഇതിനിടയിലാണ് ആ ‘ബില്ല്’ വില്ലനായെത്തിയത്. നാട്ടുകാര് തെണ്ടികൾക്കു ഉപകാരമായിക്കോട്ടെയെന്നു കരുതി കുറച്ചു കരവും നികുതിയുമൊക്കെ കുറച്ചു കയ്യടിവാങ്ങാം എന്ന് കരുതി ഇറക്കിയതാണ്‌. നിയമമാക്കിയെടുത്തു. അത് നാട്ടുരാജ്യത്തിൻ്റെ പൊതുകടം പത്തു വർഷത്തിനകത്തു കാക്കതൊള്ളായിരമാക്കിക്കളയും എന്നാണ് കുട്ടുവിന്റെ പരാതി. അതൊക്കെ നാട്ടുകാരു തെണ്ടികളിൽനിന്നും വേറേ വഴിയിൽ പിരിഞ്ഞു കിട്ടുമെന്നും ഈ തെണ്ടിയെന്തിനാണ് ഈ കാര്യത്തിൽ തലയിടുന്നു എന്നുമാണ് ടുട്ടുവിന്റെ ചോദ്യം. കാളവണ്ടി ബിസിനസ്സിനും, വാണ ബിസിനസ്സിനും കൊടുത്തുകൊണ്ടിരിക്കുന്ന സഹായങ്ങളൊക്കെ നിർത്തിക്കളയും എന്നും ഭീഷണി വേറെ. തൻ്റെ സഹായം എൻ്റെ പട്ടിക്കുവേണം എന്ന സ്ഥിരം ക്ളീഷേ ശൈലിയിൽ പോയി പണി വല്ലോമുണ്ടെങ്കിൽ നോക്കാൻ കുട്ടുവും കോളാമ്പിയിലൂടെ തട്ടിമൂളിച്ചു.

പിന്നെ അടിയായി, വഴക്കായി, പൊതു കടവുകളിലെ വിഴുപ്പലക്കലായി. കോളാമ്പികൾക്ക് വിശ്രമമില്ലാതായി. നാട്ടിലെ ജോലിയില്ലാതിരുന്ന കുറേ കവലവായിനോക്കിത്തൊഴിലാളികൾക്കു പറഞ്ഞു നടക്കാൻ ഒരു കഥയായതു മിച്ചം. കഥ തുടരുന്നു എന്നാണ് പുതിയ കോളാമ്പി വർത്തമാനം. കളിച്ചാൽ പുതിയ പാർട്ടിയുണ്ടാക്കി ഞൊട്ടിക്കളയും എന്ന ഭീഷണിയാണ് കുട്ടുവിന്റെ വക പുതിയത്. ഏതായലും ബില്ല് നിയമമായി. നിയമത്തിന്റെ ബലത്തിൽ അധികാരം ജയിക്കുമോ അതോ കുതിരപ്പണത്തിന്റെ തിമിര് ജയിക്കുമോയെന്നു കാത്തിരുന്നു കാണാം.

ഇതിനിടയിൽ സമാധാനത്തിനുള്ള ലോകസമ്മാനവും കാത്തിരിക്കുന്ന ടുട്ടുവിന്റെ സമാധാനം പോയിക്കിട്ടി എന്ന് മാത്രം പറയാം.

അടി കണ്ടു രസിക്കുന്ന നാട്ടുകാര് തെണ്ടികളുടെ അന്നം മുടക്കുന്ന അടിയാണീ അടിയെന്നു മനസ്സിലാകാതെ കഥയുയറിയാതെ ആട്ടം കണ്ടു രസിക്കുന്നവരോട് എന്ത് പറയാൻ!

സുമേഷ് രാമചന്ദ്രൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്

ശ്രീലങ്കയുടെ മിക്ക ഭാഗങ്ങളിലും പലപ്രാവശ്യം നടത്തിയിട്ടുള്ള യാത്രാ അനുഭവങ്ങളിലൂടെയും, തദ്ദേശവാസികളുമായുള്ള സംഭാഷണങ്ങളിലൂടെയും, ചില പഠനങ്ങളിലൂടെയും ഞാൻ അറിഞ്ഞ ശ്രീലങ്കയെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന ലക്ഷ്യത്തിൽ പല അദ്ധ്യായങ്ങളായി ശ്രീലങ്കൻ യാത്രകൾ എഴുതിത്തുടങ്ങുകയാണ്. ഓരോ മാസവും ഓരോ അദ്ധ്യായം ഇവിടെ ചേർക്കപ്പെടുന്നതായിരിക്കും.

അദ്ധ്യായം 1:ചരിത്രം

നമ്മുടെ രാജ്യത്തുനിന്നും വെറും അൻപതു കിലോമീറ്റർ മാത്രം ദൂരത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു കൊച്ചു രാജ്യമുണ്ട്. 500 കിലോമീറ്ററിൽ താഴെ നീളവും 250 കിലോമീറ്ററിൽ താഴെ വീതിയും മാത്രമുള്ള ഒരു മനോഹര രാജ്യം. വേണമെങ്കിൽ ഒന്നര കേരളത്തിന്റെ വലുപ്പം എന്ന് വെറുതെ പറയാം. ഒരിക്കൽ സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്ക. ഔദ്യോഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക എന്ന് അറിയപ്പെടുന്നു.

പാക്ക് കടലിടുക്കും മാന്നാർ ഉൾക്കടലും ഇതിനെ ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്ന് വേർതിരിക്കുന്നു. ഒരു കണ്ണുനീർ തുള്ളിയുടെ ആകൃതിയിലുള്ള ഈ രാജ്യം പ്രകൃതി സൗന്ദര്യത്തിനും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്. “ഇന്ത്യൻ  മഹാസമുദ്രത്തിന്റെ മുത്ത്” എന്ന പേരിലും അറിയപ്പെടുന്നു.

ശ്രീലങ്കയിൽ ജനസംഖ്യ ഏകദേശം 2.3 കോടി മാത്രം. ശ്രീലങ്കയുടെ മുക്കാലിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള കേരളത്തിൽ 3.5 കോടി ജനങ്ങൾ വസിക്കുന്നുണ്ട്. എണ്ണം കുറവാണെങ്കിലും വൈവിധ്യമാർന്ന വംശീയ വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു. സിംഹളരാണ് ഭൂരിപക്ഷവും. ശ്രീലങ്കൻ തമിഴരാണ് ഏറ്റവും വലിയ ന്യൂനപക്ഷം. ഔദ്യോഗിക ഭാഷകൾ സിംഹളയും തമിഴുമാണ്, ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്നു.

കൊളംബോ എക്സിക്യൂട്ടീവ്, ജുഡീഷ്യൽ തലസ്ഥാനമാണ്, അതേസമയം ശ്രീ ജയവർധനപുര കോട്ടെ നിയമനിർമ്മാണ തലസ്ഥാനമായി പ്രവർത്തിക്കുന്നു. ബുദ്ധമതം, ഹിന്ദുമതം, ഇസ്ലാം എന്നിവയാൽ സ്വാധീനിക്കപ്പെട്ട ഈ രാജ്യത്തിന് ദീർഘവും സങ്കീർണ്ണവുമായ ഒരു ചരിത്രമുണ്ട്, 1948 ൽ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിവരുടെ കോളനിവൽക്കരണത്തിലായിരുന്നു ഇത്.

ശ്രീലങ്കയുടെ സമ്പത്ത് വ്യവസ്ഥ വൈവിധ്യപൂർണ്ണമാണ്. കൃഷി, ഖനനം, മത്സ്യബന്ധനം, തുറമുഖം, ടൂറിസം എന്നിവ ഈ രാജ്യത്തിൻറെ സമ്പത്ത് ഘടനയിൽ പ്രധാന പങ്കുവഹിക്കുന്നു. 26 വർഷത്തെ ആഭ്യന്തരയുദ്ധം (1983–2009), 2022 ലെ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ രാജ്യം നേരിട്ടിട്ടുണ്ട്, എന്നാൽ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാൽ ഇപ്പോഴും ശ്രദ്ധേയമാണ്.

ആയിരക്കണക്കിന് വർഷത്തെ ചരിത്രം നിലനിൽക്കുന്ന തദ്ദേശീയ പാരമ്പര്യങ്ങളുടെയും, ബാഹ്യ സ്വാധീനങ്ങളുടെയും, ചലനാത്മകമായ മിശ്രിതമാണ് ഇന്ന് ശ്രീലങ്കയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നത്. പ്രധാന സാംസ്കാരിക സ്വാധീനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബിസി മൂന്നാം നൂറ്റാണ്ടിൽ എത്തിച്ചേർന്ന തേരവാദ ബുദ്ധമതം, പ്രത്യേകിച്ച് തെക്കൻ, മധ്യ പ്രദേശങ്ങളിൽ, ശ്രീലങ്കൻ സ്വത്വത്തിന്റെ ഒരു മൂലക്കല്ലായി തുടരുന്നു. ബുദ്ധമത ആചാരങ്ങൾ, ഉത്സവങ്ങൾ, പ്രതിരൂപങ്ങൾ എന്നിവ ദൈനംദിന ജീവിതത്തിലും വാസ്തുവിദ്യയിലും കലകളിലും ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു.

ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെ മകനും ഇന്ത്യൻ സന്യാസിയുമായ മഹിന്ദയാണ് തേരവാദ ബുദ്ധമതം ദ്വീപിലേക്ക് കൊണ്ടുവന്നത്, അനുരാധപുരയിലെ രാജാവായ ദേവനമ്പിയ ടിസ്സയുടെ ഭരണകാലത്താണ് മഹിന്ദ ഇവിടെയെത്തുന്നതും ബുദ്ധമതം പ്രചരിപ്പിക്കുന്നതും.

രാജാവ് സംഘ സന്യാസ സമൂഹത്തിന് ഭൂമി ദാനം ചെയ്യുകയും സ്തൂപങ്ങളും മറ്റ് മത സ്ഥാപനങ്ങളും നിർമ്മിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്തു. ഇത് ശ്രീലങ്കയിൽ ബുദ്ധമതത്തിന്റെ ഔദ്യോഗിക തുടക്കമായി കണക്കാക്കപ്പെടുന്നു, ഇത് രാജ്യത്തെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള തുടർച്ചയായ ബുദ്ധമത രാഷ്ട്രമാക്കി മാറ്റുന്നു.

മഹീന്ദന്റെ സഹോദരിയായ സംഘമിത്രയുടെ വരവ് ഇന്ത്യയിൽ ഉണ്ടായിരുന്ന യഥാർത്ഥ ബോധിവൃക്ഷത്തിന്റെ ഒരു ശാഖയുമായാണ്. അത് അനുരാധപുരയിൽ നട്ടുപിടിപ്പിച്ചു. ഈ പുണ്യവൃക്ഷം ജയ ശ്രീ മഹാബോധി എന്ന പേരിൽ ഇന്നും ബുദ്ധമത ആരാധനയുടെ കേന്ദ്രബിന്ദുവായി തുടരുന്നു. ഇതിന്റെ ഒരു ശാഖയിൽ നിന്നും ഉണ്ടായിട്ടുള്ളതാണ് ബോധ്ഗയയിൽ ഇന്ന് കാണുന്ന ബോധിവൃക്ഷം.

പാലി, സംസ്കൃതം, തമിഴ് എന്നിവയുടെ സ്വാധീനത്തിലാണ് സിംഹള ഭാഷ വികസിച്ചത്, ഇത് പ്രാദേശിക സംസ്കാരവുമായുള്ള ബുദ്ധമതത്തിന്റെ ആഴത്തിലുള്ള ഇഴചേർക്കലായിരുന്നു. ബുദ്ധമത ഉത്സവങ്ങൾ, ആചാരങ്ങൾ, സന്യാസ പാരമ്പര്യങ്ങൾ എന്നിവ ശ്രീലങ്കൻ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

ബുദ്ധമതത്തിന്റെ അതേ കാലഘട്ടത്തിൽ തന്നെയോ അതിനു മുൻപോ ദ്വീപിൽ വന്ന ഹിന്ദുമതത്തിന് ഇന്നും ശക്തമായ സാന്നിധ്യമുണ്ട്, പ്രത്യേകിച്ച് വടക്കു കിഴക്കൻ പ്രദേശങ്ങളിൽ. ഹിന്ദു ക്ഷേത്രങ്ങൾ, ആചാരങ്ങൾ വടക്കു കിഴക്കൻ മേഖലകളിൽ ഇന്നും ശക്തമാണ്. തൈ പൊങ്കൽ, വേൽ തുടങ്ങിയ ഉത്സവങ്ങൾ വ്യാപകമായി ആഘോഷിക്കപ്പെടുന്നു.

നാഗന്മാർ പോലുള്ള ആദ്യകാല നിവാസികൾ ശിവനെയും സർപ്പങ്ങളെയും ആരാധിച്ചിരുന്നു, തമിഴ്നാട്ടിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്ന ആനിമിസ്റ്റിക് ശൈവമതവുമായി ബന്ധപ്പെട്ട ഒരു പാരമ്പര്യമാണിത്. പുരാവസ്തു കണ്ടെത്തലുകൾ ചരിത്രാതീത കാലം മുതൽ ശ്രീലങ്കയിൽ ശിവാരാധനയെ പിന്തുണയ്ക്കുന്നു, കൂടാതെ നിരവധി പുരാതന ശിവക്ഷേത്രങ്ങൾ ബി സി. ആറാം നൂറ്റാണ്ടിന് മുമ്പ് നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇന്ന് ശ്രീലങ്കയിലെ ഭൂരിഭാഗം ഹിന്ദുക്കളും ശൈവ മതവിശ്വാസികളാണ്.

മധ്യകാലഘട്ടത്തിൽ ശ്രീലങ്ക കീഴടക്കിയ ചോളർ ശൈവ പാരമ്പര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി, ഇത് പ്രധാന ശിവക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും ദ്രാവിഡ സംസ്കാരം, ഭാഷ, കലകൾ എന്നിവയുടെ വ്യാപനത്തിനും കാരണമായി. ശ്രീലങ്കയിലെ ഹിന്ദു ആചാരങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്ര വാസ്തുവിദ്യ എന്നിവ ദക്ഷിണേന്ത്യയെ പ്രതിഫലിപ്പിക്കുന്നു.

ജനസംഖ്യയുടെ ഏകദേശം 12.6% ന്യൂനപക്ഷമാണെങ്കിലും, ഹിന്ദുമതം ഇപ്പോഴും പ്രാധാന്യമർഹിക്കുന്നു, പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിലെ തമിഴ് സമൂഹത്തിൽ. കൊളോണിയൽ ഭരണകാലത്തെ പീഡനങ്ങളും ബുദ്ധമത ഭൂരിപക്ഷവുമായുള്ള സംഘർഷങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾ ശ്രീലങ്കയിലെ ഹിന്ദു മതപരമായ ആചാരങ്ങൾ നേരിട്ടിട്ടുണ്ട്.

എന്നാൽ ദ്വീപിന്റെ സാംസ്കാരികവും മതപരവുമായ ഉന്നമനത്തിന്റെ ഒരു പ്രധാന ഭാഗമായി ഈ പാരമ്പര്യം നിലനിൽക്കുന്നു. പ്രധാന ഹിന്ദു ഉത്സവങ്ങൾ, ക്ഷേത്ര തീർത്ഥാടനങ്ങൾ, ഭരതനാട്യം പോലുള്ള ക്ലാസിക്കൽ കലകൾ എന്നിവ ശ്രീലങ്കൻ ഹിന്ദു സമൂഹത്തിൽ ആഘോഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു.

ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതം എത്തിച്ചേർന്നത്, ശ്രീലങ്കയിൽ ഇസ്ലാം എത്തിയത് അറബി വ്യാപാരികൾ വഴിയാണ്. അവർ തീരത്ത് സ്ഥിരതാമസമാക്കുകയും തദ്ദേശീയ ജനവിഭാഗങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇന്ന് ശ്രീലങ്കൻ മൂറുകൾ എന്നറിയപ്പെടുന്ന ഈ ആദ്യകാല മുസ്ലീം സമൂഹങ്ങൾ, വ്യാപാരത്തിൽ സ്വാധീനം ചെലുത്തുകയും, സിംഹള രാജാക്കന്മാർ മന്ത്രിമാരായും, നയതന്ത്രജ്ഞരായും അവരെ നിയമിക്കുകയും ചെയ്തു.

കാലക്രമേണ, ഡച്ച്, ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ജാവനീസ്, മലേഷ്യൻ മുസ്ലീങ്ങളുടെ വരവോടെ മുസ്ലീം ജനസംഖ്യ വൈവിധ്യവൽക്കരിക്കപ്പെട്ടു, ഇത് ശ്രീലങ്കൻ മലായ് സമൂഹത്തിന് രൂപം നൽകി. പിന്നീട്, ദക്ഷിണേന്ത്യൻ, പാകിസ്ഥാൻ മുസ്ലീങ്ങൾ, ഷാഫി, ഹനഫി, മദ്ഹബുകൾ പോലുള്ള കൂടുതൽ ഇസ്ലാമിക പാരമ്പര്യങ്ങളും ചിന്താധാരകളും അവതരിപ്പിച്ചു. കിഴക്കും വടക്കും പ്രദേശങ്ങളിൽ ഒരു പ്രധാന ന്യൂനപക്ഷം ഈ വിഭാഗത്തിൽ പെട്ടവരാണ്.

ശ്രീലങ്കയിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും സുന്നികളാണ്, സൂഫി പാരമ്പര്യങ്ങൾ, പ്രത്യേകിച്ച് ഫാസിയ ആഷ് ഷാസുലിയ താരിഖ പിന്തുടരുന്നു. പോർച്ചുഗീസ് കൊളോണിയൽ ഭരണകാലത്ത് പീഡനങ്ങളും ആഭ്യന്തരയുദ്ധകാലത്ത് നാടുകടത്തലുകളും നേരിട്ടിട്ടും, മുസ്ലീം സമൂഹം ശ്രീലങ്കൻ സമൂഹത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തുടരുന്നു. ഇന്ന്, ജനസംഖ്യയുടെ ഏകദേശം 10% മുസ്ലീങ്ങളാണ്, ശ്രീലങ്കൻ മൂറുകളും മലായ്കളും അവരെ പ്രതിനിധീകരിക്കുന്നു, മറ്റ് വംശങ്ങളിൽ നിന്നുള്ള ചെറിയ എണ്ണം മതം മാറിയവരുമുണ്ട്.

പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കോളനിക്കാർ കൊണ്ടുവന്ന ക്രിസ്തുമതം, രാജ്യത്തുടനീളം ശ്രദ്ധേയമായ പള്ളികളും ആരാധനാലയങ്ങളുമുള്ള ഒരു സമൂഹമായി മാറിക്കഴിഞ്ഞു. പ്രധാനമായും യൂറോപ്യൻ കോളനിവൽക്കരണത്തിലൂടെയാണ് ശ്രീലങ്കയിൽ ക്രിസ്തുമതം അവതരിപ്പിക്കപ്പെട്ടത്. പോർച്ചുഗീസുകാരാണ് (16-ാം നൂറ്റാണ്ട്) ഈ പ്രക്രിയ ആരംഭിച്ചത്, തുടർന്ന് ഡച്ചുകാരും (17-ാം നൂറ്റാണ്ട്), ബ്രിട്ടീഷുകാരും (19-20 നൂറ്റാണ്ടുകൾ). ഓരോ കൊളോണിയൽ ശക്തിയും അവരുടേതായ ക്രിസ്ത്യൻ വിഭാഗങ്ങൾ കൊണ്ടുവന്നു: കത്തോലിക്കാ മതം (പോർച്ചുഗീസ്), ഡച്ച് റിഫോംഡ് ചർച്ച് (ഡച്ച്), ആംഗ്ലിക്കനിസം, മറ്റ് പ്രൊട്ടസ്റ്റന്റ് പള്ളികൾ (ബ്രിട്ടീഷ്) ഇന്ന് ശ്രീലങ്കയിൽ ഉടനീളം കാണാം.

മിഷനറി പ്രവർത്തനങ്ങൾ, മതപരിവർത്തന പ്രവർത്തനങ്ങൾ, മിശ്രവിവാഹങ്ങൾ എന്നിവയിലൂടെയാണ് ക്രിസ്തുമതം പ്രചരിച്ചത്, ഇന്ന് ശ്രീലങ്കയിലെ ഏകദേശം 7% പേർ ക്രിസ്ത്യാനികളായി തിരിച്ചറിയപ്പെടുന്നു. സിംഹളർ, തമിഴർ, ബർഗറുകൾ (യൂറോപ്യൻ കുടിയേറ്റക്കാരുടെ പിൻഗാമികൾ) എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹം വംശീയമായി വൈവിധ്യപൂർണ്ണമാണ്. പള്ളികൾ, കത്തീഡ്രലുകൾ, ക്രിസ്ത്യൻ സ്കൂളുകൾ എന്നിവ വിദ്യാഭ്യാസത്തിലും സാമൂഹിക ക്ഷേമത്തിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇവർ ശ്രീലങ്കൻ സംസ്കാരത്തിൽ ഭാഷ (ഇംഗ്ലീഷ്), പാചകരീതി, നിയമവ്യവസ്ഥകൾ, വിദ്യാഭ്യാസം, വാസ്തുവിദ്യ എന്നിവയുൾപ്പെടെ ശാശ്വതമായ അടയാളങ്ങൾ അവശേഷിപ്പിച്ചു. നഗര കേന്ദ്രങ്ങളിലും പോർച്ചുഗീസ്, ആഫ്രിക്കൻ ഘടകങ്ങൾ ഇടകലർന്ന ബൈല സംഗീതം പോലുള്ള സാംസ്കാരിക രീതികളിലും കൊളോണിയൽ സ്വാധീനം ദൃശ്യമാണ്.

ശ്രീലങ്കയ്ക്ക് ഇന്ത്യയുമായും തെക്കുകിഴക്കൻ ഏഷ്യയുമായും ദീർഘകാല സാംസ്കാരിക, ഭാഷാ, മതപരമായ ബന്ധങ്ങളുണ്ട്. ദക്ഷിണേന്ത്യൻ സ്വാധീനം, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ പ്രകടമാണ്, അതേസമയം ദ്വീപിന് ദക്ഷിണേന്ത്യയുമായുള്ള ബന്ധം ഭാഷ, കല, പാചകരീതി എന്നിവയിൽ പ്രകടമാണ്.

ആധുനിക കല, ഡിജിറ്റൽ മീഡിയ, അന്താരാഷ്ട്ര സംഗീതം എന്നിവയുൾപ്പെടെയുള്ള ആഗോള പ്രവണതകളാണ് സമകാലിക ശ്രീലങ്കൻ സംസ്കാരത്തെ ഇന്ന് അധികമായും രൂപപ്പെടുത്തുന്നത്. പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങളുടെ സംയോജനം കലകളിലും സംഗീതത്തിലും ഫാഷനിലും പോലും പ്രകടമാണ്, പൈതൃകം സംരക്ഷിക്കുന്നതിലും നവീകരണം സ്വീകരിക്കുന്നതിലും വർദ്ധിച്ചുവരുന്ന ഊന്നൽ ഇപ്പോൾ നമുക്ക് കാണുവാൻ കഴിയും.

ഈ സ്വാധീനങ്ങൾ സംയോജിപ്പിച്ച്, പുരാതന പാരമ്പര്യങ്ങൾ ആധുനിക വികസനങ്ങളോടും ആഗോള പ്രവണതകളോടും സഹവർത്തിക്കുന്ന, സവിശേഷവും വൈവിധ്യപൂർണ്ണവുമായ ഒരു സാംസ്കാരിക ഭൂപ്രകൃതി സൃഷ്ടിക്കുന്നു.

ഡോ. സുനീത് മാത്യു.

താരം, തരൂരിസം…

യുദ്ധം ഒഴിവായി. നല്ലകാര്യം. ഒന്നും നഷ്ടപ്പെടാനില്ലാത്തവർ ഇനിയും ശ്രമിക്കും. ‘കൊല്ലാൻ ഇനിയും നോക്കും അവൻ.. ചാവാതിരിക്കാൻ ഞാനും’ എന്ന ക്ലാസിക് എംടി വാചകമാണ് ഓർമ്മവരുന്നത്. താഴ്വാരത്തിലേത്.

ഇന്ത്യ ഒരു രാജ്യം എന്നരീതിയിൽ കൈവരിച്ച വികസനത്തിനോടൊപ്പം വികസിച്ചു, അതിൻ്റെ പക്വതയും നയതന്ത്രതയും എന്ന് പറയേണ്ടിവരും. യുദ്ധാനന്തരം രാജ്യം നടത്തിയ ഓരോ നീക്കവും അത് നൽകുന്ന സൂചനയാണ്. പാർട്ടികളുടെ പ്രത്യയശാസ്ത്രവും മതവും ജാതിയും വർണ്ണവും രാഷ്രീയവുമൊന്നുമല്ല രാജ്യം, യുദ്ധം പോലൊരു പ്രതിസന്ധി നേരിടുമ്പോൾ നോക്കേണ്ടെതെന്ന് എല്ലാപാർട്ടികളും കാട്ടിത്തന്നു, മിക്കവാറും എല്ലാം!

നയതന്ത്ര സംഘങ്ങളെ മറ്റു രാജ്യങ്ങളിലേക്കയക്കാനും അതുനയിക്കാൻ എല്ലാ പാർട്ടികളിലെയും മിടുക്കരെ തിരഞ്ഞെടുത്തത് വളരെ നല്ല നീക്കമായിരുന്നു. തരൂരിനെയും ബ്രിട്ടാസിനെയും മുഹമ്മദ് ബഷീറിനെയും പോലുള്ള മികച്ച രാഷ്ട്രീയക്കാരെ അതിൻ്റെ ഭാഗമാക്കിയതും നന്നായി.

ഇതിൽ എടുത്തു പറയേണ്ടത് തരൂരിൻ്റെ സംഭാവനകളെക്കുറിച്ചാണ്. അയാളെക്കുറിച്ചു മാത്രമാണ് ഇനിയങ്ങോട്ടുള്ള എഴുത്ത്.

ഈ കഴിഞ്ഞ ഹ്രസ്വമായ യുദ്ധസമാന അന്തരീക്ഷത്തിൽ രാജ്യത്തിന് വേണ്ടി കാര്യങ്ങൾ കാര്യഗൗരവമായി ഒരിറ്റു പിഴവില്ലാതെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്, ഞാൻ കേൾക്കാനിടയായത്, ഒരാൾ മാത്രമാണ്. തരൂർ. അയാൾക്ക് ഈ കാര്യങ്ങളിലുള്ള അറിവും, തെളിച്ചവും, പക്വതയും വേറൊരാളിലും കണ്ടില്ല. രാജ്യം പ്രതിസന്ധിയിലായി നിൽക്കുമ്പോൾ മറ്റൊന്നും നോക്കാതെ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നവരെ അക്ഷരം തെറ്റാതെ വിളിക്കാം – തികഞ്ഞ രാജ്യസ്‌നേഹി. രാഷ്ട്രീയ ലക്ഷ്യങ്ങളും, വിശ്വാസങ്ങളും, പിന്നെ മനസ്സിലാകാത്ത പല കാരണങ്ങളാലും പലരും പലതും പറയുന്നതും പറയാതിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പക്ഷെ തരൂരിൻ്റെ വിഷയത്തിലെ അറിവും യുദ്ധക്കെടുതികളെക്കുറിച്ചുള്ള ആകുലതകളും നയതന്ത്രത്തിലെ അവഗാഹവും അനന്യനായി തോന്നി.

തരൂരിനെപ്പോലുള്ള മികച്ച ഡിപ്ലോമാറ്റുകൾ (രാഷ്ട്രീയക്കാരൻ എന്ന് പറയാനാകില്ല) ഉള്ളപ്പോൾ അവരെ നന്നായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് വേണ്ടി. അയാൾ ഏതു പാർട്ടിയുടെ ലേബലിൽ ഉള്ള ആളാണെങ്കിലും തരക്കേടില്ല. എല്ലാ പാർട്ടികളിലും നല്ല നേതാക്കളുണ്ടല്ലോ! പക്ഷെ തരൂരിൻ്റെ അത്രയും കഴിവും വാക്‌ചാതുരിയും വിവരവും ഉള്ളവർ ചുരുങ്ങും.

ഏൽപ്പിച്ച ജോലി ടിയാൻ എങ്ങനെ ചെയ്യുന്നു എന്ന് കണ്ടല്ലോ. അയാളുടെ പ്രസംഗങ്ങൾ എന്നും മനോഹരങ്ങളാണെങ്കിലും കൊളംബിയ പോലുള്ള രാജ്യങ്ങളുടെ തീരുമാനങ്ങളെ മാറ്റാനുതകുന്ന വിധം അവ മികച്ചതാകുന്നിടത്താണീ ദൗത്യത്തിൻ്റെ വിജയം. ഈ തരുണത്തിൽ വിചിത്രമായ വസ്തുത എന്തെന്നാൽ, അയാളുടെ ചെയ്തികളെ ഏറ്റവും വിമർശിക്കുന്നത് അയാളുടെ തന്നെ പാർട്ടിയിൽ പെട്ടവരാണ്. ഭരിക്കുന്ന പാർട്ടിയോട് ഒട്ടും ചേർന്നുപോകാനാകാത്ത ബ്രിട്ടാസിന്റെയും കനിമൊഴിയുടെയും പാർട്ടികൾ പോലും അങ്ങനെ ചെയ്യാൻ മടിക്കുന്നിടത്താണീ സാഹസം എന്നോർക്കണം. അതിനു കാരണം തരൂരിൻ്റെ പ്രതിഭ തന്നെയാകണം. കടുത്ത മനോവിഷമത്തിനു പറ്റിയപേര് സ്പര്‍ധയെന്നോ, അസൂയയെന്നോ, മത്സരമെന്നോ, അതിലും കടുത്ത മറ്റെന്തെങ്കിലുമെന്നോ?

തരൂരിൻറെ ബയോഡേറ്റ അറിയാത്തവർ കേരളത്തിൽ ഉണ്ടാകില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ടഫ്റ്സ് യൂണിവേഴ്സിറ്റിയിൽ (Tufts University) നിന്നും ഡോക്ടറൽ ബിരുദം (PhD). UN-ൽ ദശകങ്ങൾ നീണ്ട വിശിഷ്ട സേവനം. ലണ്ടനിൽ ജനിച്ചു, മുംബയിലും കൊൽക്കത്തയിലും വളർന്നു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം നേടാമായിരുന്നു. വേണ്ടെന്നു വച്ചു. മുപ്പതോളം പുസ്തകങ്ങൾ എഴുതി, അതിലൊരു നോവലുമുണ്ട്, കഥകളും. ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനും അയാൾ കഴിഞ്ഞിട്ടേയുള്ളൂ, ആരും. കാഴ്ച്ചയിൽ സിനിമാതാരം. വിവാദങ്ങളുടെ തോഴൻ. സ്വകാര്യ ജീവിതത്തെക്കുറിച്ചു ചില അറിവുകളുണ്ട് പൊതുജനത്തിന്. പക്ഷെ മേല്പടി ബയോഡേറ്റയുടെ പാർശ്വഫലങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. കൂടുതൽ പറയുന്നില്ല. അയാൾ ഒരു മനുഷ്യനും ആയിരുന്നു എന്ന് പരദൂഷണം ചുരുക്കാം.

സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ തോറ്റ്, യുഎന്നിലെ ജോലി രാജിവച്ചു പടിയിറങ്ങുമ്പോൾ തരൂരിന് മുന്നിൽ ആയിരം വഴികൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഐവി ലീഗ് (Ivy League) യൂണിവേഴ്സിറ്റികളിലെ പ്രൊഫസർ, അല്ലെങ്കിൽ ഏതെങ്കിലും ഇടത്തരം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, അതുമല്ലെങ്കിൽ ഏതെങ്കിലും അറിയപ്പെടുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയോ, കമ്പനികളുടെയോ തലവൻ. ഇതൊന്നും അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും മൂലയിൽ ഇരുന്നു വായനയിലും എഴുത്തിലും മാത്രം ഏർപ്പെട്ടിരുന്നെങ്കിൽ മാസം കോടികൾ കയ്യിൽ വന്നേനെ, പ്രശസ്തി വേറെയും. ഇനി ലൗകികമായതൊന്നും വേണ്ടെങ്കിൽ (!) ഹിമാലയത്തിൽ പോയി തപസ്സിരിക്കാമായിരുന്നു. പക്ഷെ ഇതൊന്നുമല്ലാതെ ഒരു ഹിലമായൻ മണ്ടത്തരമാണ് അയാൾ കാണിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്കിറങ്ങി. നമ്മുടെ ദേശത്തു വന്നു തിരഞ്ഞെടുപ്പിൽ നിന്നു. ബുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരെമാത്രം കണ്ടുപരിചയമുള്ളവർ ജീവിതത്തിൽ കിട്ടുന്ന ദുർലഭമായയൊരവസരം മനസ്സിലാക്കി അയാളെ തിരഞ്ഞെടുത്തു വിട്ടു. മൂന്നു വട്ടം.

രാഷ്ട്രീയ കുശലതയും, കുടിലതയും, കൂസലില്ലായ്മയും കൂടെയില്ലാതിരുന്ന തരൂർ എന്തൊക്കയോ കാണിച്ചു കൂട്ടി എന്നേ പറയാനാകൂ. പത്തിരുപതു വർഷങ്ങളാകുന്നു സാർ. ഇനിയെങ്കിലും നിർത്തൂ. ‘തരത്തിൽ പോയി കളിക്കൂ.’

മറ്റു പലരും വിചാരിക്കുന്നതുപോലെ യുഎന്നിലും (UN) മറ്റും തിരികെപ്പോകാൻ പറ്റിയെന്നിരിക്കില്ല. കാരണം അവിടെ UN ബാക്കി കാണണ്ടേ? നിലനിൽക്കാൻ പാടുപെടുന്ന, പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആരുടെയൊക്കെയോ കളിപ്പാവയാകുന്ന UN-ന്നിൽ തരൂരിന് ബാക്കിയെന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല.

തരൂർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് അയാൾ മാത്രമാണ്. എന്ത് ചെയ്താലും സ്വന്തം പ്രതിഭയുടെ ഒരംശമെങ്കിലും ഉപയോഗിക്കാവുന്ന ഒരു മേഖലയായാൽ നന്നായിരിക്കും. നമുക്ക് കൂടി അഭിമാനിക്കാമല്ലോ, താങ്കളെയോർത്ത്!

അതിനിപ്പോൾ ടിയാൻ കുറച്ചു കാലമായി കക്ഷിരാഷ്‌ടീയ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്നാണെങ്കിൽ, ഒരാവശ്യവും ഇല്ലാത്ത കാര്യങ്ങൾ നന്നായിട്ടു ചെയ്തിട്ടെന്തിനാണ്?

“There is nothing so useless as doing efficiently that which should not be done at all.”
– Peter Drucker

സുമേഷ് രാമചന്ദ്രൻ

ഒന്നുമല്ലാതായവരുടെ യുദ്ധം!

“War does not determine who is right – only who is left.” – Bertrand Russell

യുദ്ധം ചെയ്താൽ നശിക്കാത്തതായി ഒരു രാജ്യവും അവശേഷിക്കില്ല. യുദ്ധം എന്തായി അവസാനിച്ചാലും, എങ്ങനെയവസാനിച്ചാലും, ആരുടെ ശരിയിൽ തുടങ്ങിയതായാലും, ആരുടെ തെറ്റിന് പകവീട്ടിയതായാലും, ജയിക്കുന്നവരെയും തോൽക്കുന്നവരെയും കാത്തിരിക്കുന്നത് ഒന്ന് മാത്രം. സർവ്വനാശം! അത് ഭൗതികസ്വത്തുക്കളിലായാലും, മനുഷ്യരുടെ ജീവനായാലും, തീരാദുഃഖവും വേദനകളും മാത്രമായിരിക്കും യുദ്ധത്തിൻ്റെ ശേഷിപ്പ്. യുദ്ധത്തിൻ്റെയന്ത്യം തോൽവി മാത്രമാണ്!

അതുതന്നെയാകണം രാജ്യങ്ങളെ യുദ്ധത്തിലെത്തിക്കാൻ ബദ്ധപ്പെടുന്ന തീവ്രവാദികളുടെ ആവശ്യവും. തകർക്കേണ്ടത് അവരെയാണ്, രാജ്യങ്ങളെയല്ല. ജീവിക്കാൻ പണിപ്പെടുന്ന സാധാരണ മനുഷ്യരെയും, ജീവിച്ചു തുടങ്ങാത്ത കുഞ്ഞുങ്ങളെയുമല്ല. പക്ഷെ യുദ്ധം തുടങ്ങിയാൽപ്പിന്നെ ഒന്നും നോട്ടമില്ലല്ലോ! പലസ്തീൻ-ഇസ്രായേൽ യുദ്ധം തന്നെ വലിയ ഉദാഹരണം. തുടങ്ങാതിരിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്.

തീവ്രവാദികൾ രാജ്യങ്ങളെ പ്രകോപിച്ചുകൊണ്ടേയിരിക്കും. അവർക്കുവേണ്ടത് യുദ്ധമാണ്. സർവ്വനാശമാണ്. നാശത്തിലാണവരുടെ നിലനിൽപ്പ്. ശവം തീനിപ്പുഴുക്കളെപ്പോലെ.

പലരും പലവട്ടം മുന്നറിയിപ്പുതന്നെങ്കിലും മൂന്നാം ലോകമഹായുദ്ധം ഇനിയുമുണ്ടാക്കാത്തത് ഭാഗ്യം. കാരണം ഇനിയൊരു ലോകയുദ്ധത്തിൽ ഒന്നുമവശേഷിക്കില്ല, ഒന്നും.

തീവ്രവാദികളും, മതവാദികളും, ചിന്താഹീനരും, തലയില്ലാത്ത രാജ്യത്തലവരും, ഏകാധിപതികളും, ജനനന്മആഗ്രഹിക്കാത്ത പട്ടാള മേധാവികളും ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും, യുദ്ധത്തിനായി. കാശ്മീരിൽ ഒഴിവുകാലം ആഘോഷിക്കാനെത്തുന്ന ഹതഭാഗ്യരായ സഞ്ചാരികളും, ട്രേഡ് സെന്ററുകളും, ട്രെയിനുകളും, വിമാനങ്ങളും, പള്ളികളും, മോസ്‌കുകളും, സിനഗോഗുകളും, ഗുരുദ്വാരകളും, ഇനിയും ആക്രമിക്കപ്പെട്ടേക്കാം.

ചിന്തയും ബുദ്ധിയും മരവിച്ച തീവ്രരുടെ രാജ്യമോ, മതമോ ഏതായാലെന്ത്? ഏതു ജാതിയും വർഗ്ഗവുമായിരുന്നാലെന്ത്? തകർത്തെറിയണം ഇത്തരക്കാരുടെ കൂട്ടായ്മകളെ. എന്തിൻ്റെപേരിലായാലും ഇവറ്റകളെ സംരക്ഷിക്കുന്നവരെയും ഇതുപോലെ തുരത്തണം. അതാണ് വേണ്ടത്. രാജ്യങ്ങളാണ് പിന്നിലെങ്കിൽ, നയതത്ര തലത്തിലും, സാമ്പത്തിക, വാണീജ്യതലത്തിലും ശക്തമായി നേരിടണം. കഴിവില്ലാത്ത ഭരണകൂടത്തെയും, പട്ടാളത്തെയും ആ രാജ്യക്കാർ നേരിട്ടുകൊള്ളും. വൈകിയായാലും അത് സംഭവിച്ചുകൊള്ളും. തീവ്രവാദത്തിലൂടെ മറ്റുരാജ്യങ്ങളിലെ സാധാരണ മനുഷ്യരെയും, സ്വന്തം നാട്ടുകാരെയും ദയയില്ലാതെ വധിക്കുന്നർ സ്വന്തം ജനതയുടെ വിപ്ലവങ്ങളുടെ തീച്ചൂളയിൽ ഇല്ലാതായിക്കോളും. അതാണ് ചരിത്രം.

ഇത്രയും പറഞ്ഞയത് ഒരുരാജ്യവും തങ്ങളുടെ ജനങ്ങളെ അന്യായമായി കൊന്നൊടുക്കുന്നതുകണ്ട്‌ ഡിപ്ലോമസി കളിച്ചു കയ്യും കെട്ടി നോക്കിനിൽക്കണമെന്നല്ല. രാജ്യം പിടിച്ചടക്കാൻ വരുന്നവരോട് സന്ധിസംഭാഷണത്തിനിരിക്കണമെന്നുമല്ല. വേറെ വഴിയില്ലാത്തിടത്തു തിരിച്ചടിക്കുകതന്നെവേണം. പക്ഷെ അത് പലവട്ടം ചിന്തിച്ചും, അനന്തരഫലങ്ങൾ നന്നായി മനസ്സിലാക്കിയുമുള്ള അവസാനത്തെ തീരുമാനമാകണം. കാരണം ആ തീരുമാനങ്ങൾക്കു തലമുറകൾ കരഞ്ഞാലും തീരാത്ത കണ്ണീരിൻ്റെ വിലയുണ്ടാകും. ഇതുവരെയുണ്ടാക്കിയതൊക്കെയും കളഞ്ഞുള്ള ഭീകരമായ ചിലവിൻ്റെ കനമുണ്ടാകും. രാജ്യത്തെ പുറകിലേക്ക് നയിക്കേണ്ടിവരും. ഒരുവർഷത്തെ യുദ്ധം പത്തുവർഷമെങ്കിലും പുറകിലെത്തിക്കും രാജ്യങ്ങളെ. സംശയമുള്ളവർ റഷ്യയുടെയും, യുക്രൻ്റെയും, ഇസ്രായേലിൻ്റെയും, പലസ്തീനിൻ്റെയും ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ മതി. തുടങ്ങിയ യുദ്ധങ്ങൾ തീർക്കാനാകാതെ വഴിമുട്ടി നിൽക്കുന്നവർ. അവിടുത്തെ ജനതയോ? പട്ടിണിയും പരിവട്ടവും രോഗവും കൊണ്ടുഴലുന്നവർ. ഏതുവഴിയാണ് മരണം വരുന്നതെന്ന് അറിയാത്തവർ. ഒരുനേരത്തെ വിശപ്പടക്കാൻ കഴിയാത്തവർ. ഇന്നുകൂടി ജീവിതം നീട്ടിക്കിട്ടിയതിൽ സന്തോഷിക്കുന്നവർ. മരിച്ചുവീണ ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കല്ലറകൾക്കു കാവലിരിക്കുന്നവർ. ഇനിയൊരു തുള്ളികുടിക്കുവാനില്ലാതെ കണ്ണീരറ്റവർ, തണ്ണീരറ്റവർ . എന്തിൻ്റെ പേരിലായാലും തുടങ്ങിയ യുദ്ധം ഒടുങ്ങുവാനായി നിമിഷങ്ങളെ വർഷങ്ങളാക്കി കാത്തിരിക്കുന്നവർ!

ഇവരെ നിങ്ങക്കറിയില്ലായിരിക്കും. വർത്തകളല്ലാതായിത്തീരുന്ന ഇവരുടെ ജീവിതങ്ങൾ പറഞ്ഞു സമയവും താളുകളും തുലച്ചു വരുമാനം കുറക്കാൻ മാധ്യമങ്ങൾക്കു മനസ്സില്ലാത്തതെന്നുകൊണ്ടു മാത്രം നിങ്ങളറിയാത്തവരാണവർ. ഇവരുടെ ജാതിയും വർഗ്ഗവും രാജ്യവും പറഞ്ഞു മുതലും, ധനവും, രാഷ്‌ടീയലാഭവും ഉണ്ടാക്കിയവരെ നിങ്ങളറിയും, പക്ഷെ ഇവർ കേട്ടിരിക്കാൻ വഴിയില്ല. ഒന്നുമല്ലാതായവരുടെ യുദ്ധം. അതവരോട് തന്നെയായി ഇപ്പോൾ. മരിക്കാതിരിക്കാനുള്ള യുദ്ധം.

‘യുദ്ധം തീർക്കാനുള്ള എളുപ്പ വഴി തോൽക്കുക എന്നതാണെന്ന്’ ആരോ പറഞ്ഞിട്ടുണ്ട്. തോൽക്കാൻ ആർക്കാനിഷ്ടം! ജീവിക്കാൻവേണ്ടി മരിക്കാനും തയാറാണെന്നു പറയുന്നതുപോലെ, ജയിക്കുവാൻ വേണ്ടി മരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്!

മരിച്ചവരാണ് യുദ്ധത്തിൻ്റെ അന്ത്യം കാണുന്നത്. മരിച്ചവർക്കെന്തു യുദ്ധം, എന്ത് ജയം?

“Only the dead have seen the end of war.” – Benjamin Franklin.

സുമേഷ് രാമചന്ദ്രൻ

മൂളായ്ക സമ്മതം, രാജൻ.

പണം, രാഷ്ട്രീയം, മതം. ഇവമൂന്നും സമാസമം ചാലിച്ച് സ്വയം നേട്ടങ്ങളുണ്ടാക്കാൻ ചിലർ നടത്തുന്ന പൊറാട്ടുനാടകങ്ങൾ. അത് കാണാനും കൈതട്ടാനും നമ്മൾ. മാത്രവുമല്ല അവയെ ചെല്ലും ചെലവും സമയവും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ. ആരൊക്കയോ എന്തൊക്കയോ നേടുന്ന കളിയിൽ ആർക്കോവേണ്ടി അലറിവിളിച്ചു തൊണ്ടപൊട്ടുന്ന, ആർത്തലച്ചു കണ്ണുപൊട്ടുന്ന, അലന്ന ആവലാതിയുള്ളവർ. നമ്മളെയെന്തുവിളിക്കണം? പൊതുജനമെന്നോ? അതോ? അതെ ഞാനും നിങ്ങളും ഉൾപ്പെട്ട ആ ആൾക്കൂട്ടത്തെക്കുറിച്ചാണിന്ന്. മുഖമില്ലാത്ത, തലയില്ലാത്ത, മൂളയില്ലാത്ത, വെറും ആൾക്കൂട്ടം. തമ്പുരാൻ പൊറുക്കട്ടെ!

ഒരു ചെറിയ ചോദ്യത്തിൽ തുടങ്ങാം! നിങ്ങൾ ഒരു സിനിമ കാണുന്നതെന്തിനാണ്? കുറച്ചു നേരം എല്ലാം മറന്ന് ഉല്ലസ്സിക്കാൻ. സമയം കളയാൻ. കല ആസ്വദിക്കാൻ. അതല്ലാതെ അതുനിർമ്മിച്ചവരെയും, അഭിനയിച്ചവരെയും നന്നാക്കാനോ, രാജ്യം നന്നാക്കാനോ, ചരിത്രം പഠിക്കാനോ, പാർട്ടി വളർത്താനോ, സ്വയം നന്നാവാനോ, ജാതിമതവർണ്ണങ്ങളെ ഉദ്ധരിക്കാനോ, വെട്ടാനോ, കൊല്ലാനോ അല്ല. ആണെങ്കിൽ ഇനിയങ്ങോട്ട് വായിക്കരുത്.

നിങ്ങളും ഞാനും സാധാരണഗതിൽ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നോക്കാം. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ ഒരുദാഹരണത്തിൽനിന്നും തുടങ്ങാം.

നിങ്ങൾ അടുത്തയിടക്ക് കണ്ട ഒരു ഹോളിവുഡ് ആംഗലേയ ചിത്രത്തെക്കുറിച്ചു ആലോചിച്ചു നോക്കൂ. മൂന്നുതരം അഭിപ്രായമേയുണ്ടാക്കാൻ തരമുള്ളൂ. നിങ്ങൾക്ക് ഒന്നുകിൽ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, അല്ലെങ്കിൽ എല്ലാ മലയാളിയെയും പോലെ ‘കുഴപ്പമില്ലായിരുന്നു.’ നിങ്ങളിൽ ആരെങ്കിലും ആ ചിത്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജാതിയും മതവും രാഷ്ട്രീയ നിലപാടും ചോദ്യം ചെയ്യുമോ? അതുമല്ലെങ്കിൽ അതിലെ കിടപ്പറ രംഗം നിങ്ങളുടെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് പരിതപിച്ചു സമൂഹമാധ്യമങ്ങളിൽ കഥയിലെ നായകൻ്റെയും നായികയുടെയും സംവിധായകൻ്റെയും അതെഴുതിയവൻ്റെയും തന്തക്കു വിളിക്കുമോ? അങ്ങനെയാരെങ്കിലും ചെയ്‌താൽ അയാൾക്കുവട്ടാണെന്നു നിങ്ങൾ പറഞ്ഞേക്കും. അങ്ങനയൊക്കെ റിവ്യൂ ചെയ്യുന്നവനെ അവഗണിക്കും. പിന്നെ എന്നത്തേയും പോലെ തിരക്കിൽപെട്ട് കഷ്ടപ്പെട്ടു ജീവിക്കും.

അതിനൊരുകാരണമുണ്ടായിയുന്നു. എനിക്കറിയാമായിരുന്ന മലയാളികളുടെ സിനിമാസ്വാദനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

എല്ലാ കലാസൃഷ്ടികളും സ്വതന്ത്ര സർഗ്ഗസൃഷ്ടികളാണ് എന്നാണ് വയ്പ്പ്. അത് അതുനിർമ്മിക്കുന്നവൻ്റെ മാത്രം ചിന്തകളും വാക്കുകളുമാണ്. കഥയും കവിതയും ഈ എഴുതി വിടുന്നതുമൊക്കെ അങ്ങനെയാണ്. സിനിമയ്ക്കു പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. പണം മുടക്കുന്നവൻ്റെ താല്പര്യം കൂടിനോക്കുന്ന വാണീജ്യസൃഷ്ടിയാകുമ്പോൾ അതിനെ പൂർണ്ണമായും കലയെന്നുവിളിക്കാനാകില്ല. അതൊരു ഉൽപ്പന്നമാണ്. അവിടെ സൃഷ്ടാവിനു പറയാനുള്ളത് മാത്രം പറയാനുള്ള വേദിയാക്കരുത്. വല്ലവൻ്റെയും കാശുപോയാലും എനിക്ക് എൻ്റെ രാഷ്ട്രീയം പറയണമെന്ന് ശഠിക്കരുത്. സ്വന്തം രാഷ്‌ടീയം, മതം ഇവയൊക്കെ സ്വതന്ത്രമായി കൊണ്ടുനടക്കാം വളർത്താം പ്രത്യേകിച്ചും അത് പരിരക്ഷിക്കുന്ന ഭരണഘടനയുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത്. മറ്റുള്ളവനും ഇതേ സ്വാതന്ത്ര്യം ഉണ്ടെന്നുകൂടി മറക്കാതിരിക്കണം.

ഈ അറിവും മര്യാദയുമൊക്കെ അറിയുന്നവരായിരുന്നു മലയാളികൾ. പക്ഷെ ഇപ്പോൾ സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ, അതെന്തായാലും ചിലർ കാണിക്കുന്ന നെറികേടിനെ മനസ്സിലാക്കാത്ത ആൾക്കൂട്ടമായിപ്പോകുന്നു നമ്മൾ എന്ന് തോന്നുന്നു. ഈ നെറികേടുകൾക്കു രണ്ടു ലക്ഷ്യങ്ങൾ മാത്രമാണെന്നാണ് തോന്നുന്നത്. ഒന്ന് നിങ്ങളുടെ വോട്ട്, രണ്ട് നിങ്ങളുടെ പണം. ഇതിനു രണ്ടിനും വേണ്ടിയല്ലാതെ നിങ്ങളുടെ ജീവിതം നന്നാക്കാനല്ല ഈ വിവാദങ്ങൾ. ഇതു രണ്ടും അല്ല ലക്ഷ്യം എന്ന് നിങ്ങൾക്ക് തോന്നിയാൽ വീണ്ടും പേടിക്കണം, കാരണം അവിടെ നിങ്ങളാണ് ഇര അല്ലെങ്കിൽ ഉൽപ്പന്നം. നിങ്ങളിലൂടെയാണ് വോട്ടും അധികാരവും പണവും മറ്റുള്ളവർ ഉണ്ടാക്കാൻ പോകുന്നത്.

ഇനി എൻ്റെ വിശ്വാസങ്ങളും ചിന്തകളും പോതുജനങ്ങളിലേക്ക് എത്തിക്കാൻ എന്തിനാണ് മറ്റുള്ളവൻ്റെ കഞ്ഞിക്കലത്തിൽ കയ്യിടുന്നത്‌. സ്വതന്ത്രമായി പറയാൻ എത്രയോ വഴികളുണ്ട്.

ഉദാഹരണത്തിന് എനിക്ക് മാസം പത്തുലക്ഷം രൂപതന്നു ഒരു വ്യവസായ സ്ഥാപനം ഭരിക്കാൻ പറഞ്ഞാൽ ഓരോ തീരുമാനങ്ങളിലും എന്നെ നിയോഗിച്ച കമ്പനിയുടെ ബോർഡിൻ്റെയും ഓഹരിഉടമസ്ഥരുടെയും താൽപര്യങ്ങൾക്കു അനുസരിച്ചാകണം എൻ്റെ ഭരണം. എൻ്റെയും എൻ്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പാർട്ടിക്കാരുടേതുമാകരുത്. അങ്ങനെയാകുമ്പോഴാണ് ജോലിപോകുകയും ചിലപ്പോൾ അഴിയെണ്ണേണ്ടിവരുകയും ചെയ്യുന്നത്. കോർപ്പറേറ്റ് ഫ്രോഡ് എന്നും ചീറ്റിംഗ് എന്നുമൊക്കെയുള്ള വകുപ്പിലായിരിക്കും ശിക്ഷകൾ. ഇതെല്ലായിടത്തും ബാധകമാണ്.

പറഞ്ഞുവന്നത് വല്ലവരും ലാഭമുണ്ടാക്കാൻ വേണ്ടിമാത്രം സിനിമയെടുത്തു, തള്ളിമറിച്ചു, വിവാദമുണ്ടാക്കി, ചർച്ചകൾ നടത്തി വള്ളിക്കെട്ടുകൾ പിടിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാനില്ല. സിനിമ കണ്ട് ഇഷ്ടമായെങ്കിൽ സന്തോഷിക്കുക. ഇഷ്ടമായില്ലെങ്കിൽ മറക്കുക. വിവാദങ്ങൾക്കുപുറകേപോയാൽ നിങ്ങളുടെ സമയം നാശമാകും എന്നല്ലാതെ യാതൊരു ഗുണവുമില്ല. വിവാദമുണ്ടാക്കുന്നവരൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി സ്ഥലം കാലിയാക്കും. സിനിമാക്കാരായാലും, രാഷ്ട്രീയക്കാരായാലും, ധർമ്മക്കാരായാലും, പുരാതന-നവ മാധ്യമക്കാരായാലും. എനിക്കും നിങ്ങൾക്കും ബുദ്ധിമുട്ടിത്തന്നെ വീണ്ടും ജീവിക്കേണ്ടിവരും.

വെറുതെ ഇവയുടെ പുറകിൽ പോകുന്നതിലും ഭേദം ഇവയൊക്കെ മറന്നുകളയുകയാണ്.

“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,

നാളത്തെ ശാസ്ത്രമതാകാം,

അതിൽ മൂളായ്ക സമ്മതം രാജൻ.” ആശാൻ.

സുമേഷ് രാമചന്ദ്രൻ

പ്രകൃതിയൊരുക്കുന്ന ധ്യാനം

വൃത്തിയുള്ള പരിസരങ്ങളും, ശുദ്ധമായ വെള്ളവും തെളിഞ്ഞ ആകാശവും ആരാണാഗ്രഹിക്കാത്തത്? നമുക്കിന്നന്യമായിക്കൊണ്ടിരിക്കുകയാണ് ഇവയെല്ലാം. എന്റെ ഫു ക്വോക്ക് യാത്രയിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഇത് തന്നെ. അഴുക്കു ലവലേശമില്ലാത്ത കടൽത്തീരങ്ങൾ ഇന്ന് വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഫു ക്വോക്കിലെ കടൽത്തീരങ്ങളെല്ലാം അതീവ വൃത്തിയിലാണ് നിലനിർത്തിയിരുന്നത്. ഫു ക്വോക്കിൻ്റെ തിളങ്ങുന്ന വെളുത്ത മണൽ ബീച്ചുകൾ ആണ് ഇതിന് “പേൾ ഐലൻഡ്” എന്ന വിളിപ്പേര് നേടിക്കൊടുത്തത്.

കമ്പോഡിയക്കടുത്ത് വിയറ്റ്‌നാമിനു സ്വന്തമായ ഒരു മനോഹര ദ്വീപ്. അതാണ് ഫു ക്വോക്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ ദ്വീപ് എന്ന പദവി കഴിഞ്ഞ വർഷം ലഭിച്ചിട്ടുമുണ്ട്. ഒരു പക്ഷേ ഇന്ത്യൻ യാത്രികർക്ക് അത്ര പരിചിതമാകില്ല ഈ മനോഹര ദ്വീപ്. കഴിഞ്ഞ പത്തുവർഷങ്ങളായി പടിഞ്ഞാറൻ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമി. പത്തുവർഷങ്ങള്ക്കുള്ളിൽ ടൂറിസം വഴി സമ്പന്നമായ ഒരു ദ്വീപ്. വിനോദ സഞ്ചാരം ഒരു പ്രദേശത്തിന് എത്ര വരുമാനം നേടിക്കൊടുക്കും എന്നറിയണമെങ്കിൽ ഇവിടെ പോയാൽ മതി.

സഞ്ചാരികളെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. സഞ്ചാരികൾക്കായി സൗജന്യ ആഡംബര ബസ് യാത്രകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികൾക്ക് ആഴ്ചകളോ മാസങ്ങളോ ഇവിടെ താമസിച്ച് പ്രകൃതിയുമായി സഹവസിക്കുന്നതിനും, ഇവിടത്തെ ആഡംബരം അനുഭവിക്കുന്നതിനും ഒരുപോലെ അവസരം ഒരുക്കുന്നുണ്ട് ഈ ദ്വീപ്.

ലോകത്തെ മിക്ക കടൽത്തീരങ്ങളേയും നിഷ്പ്രഭമാക്കുന്ന തീരങ്ങൾ മാത്രമല്ല ഇവിടുള്ളത്. വെള്ള മണൽത്തീരങ്ങളാൽ ചുറ്റപ്പെട്ട, ഇടതൂർന്ന ഉഷ്ണമേഖലാ കാടുകളും ഇവിടെ ധാരാളമുണ്ട്. 2006 മുതൽ പകുതിയിലധികം ദ്വീപ് യുനെസ്കോ ബയോസ്ഫിയർ റിസർവ് സംരക്ഷിച്ചു വരുന്നു. ദ്വീപിൻ്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാംസ്കാരിക പൈതൃകവും കൃത്യമായിത്തന്നെ ഇവിടെ കണ്ടറിയാൻ കഴിയും.

പ്രാദേശിക സംസ്കാരത്തിലും ചരിത്രത്തിലും താൽപ്പര്യമുള്ള സഞ്ചാരികൾക്ക് ഫു ക്വോക്ക് ജയിൽ സന്ദർശിക്കാം. 1949-1950 കാലഘട്ടങ്ങളിൽ ഫ്രഞ്ച് കൊളോണിയലിസ്റ്റുകൾ രാഷ്ട്രീയ വിമതരെ തടങ്കലിൽ വയ്ക്കാനുള്ള സ്ഥലമായി നിർമ്മിച്ചതാണ് ജയിൽ. വിയറ്റ്നാം യുദ്ധസമയത്ത്, പിടിച്ചെടുത്ത വിയറ്റ് കോംഗുകളെയും വടക്കൻ വിയറ്റ്നാമീസ് സൈനികരെയും തടങ്കലിൽ വയ്ക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഈ ജയിൽ. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിയുണ്ട് ഇതിന്. അന്ന് തടവുകാർക്കു നേരെ ഉണ്ടായിരുന്ന, മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ പ്രതിമാരൂപത്തിൽ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ വേദനയോടല്ലാതെ നമുക്കിത് സന്ദർശിക്കാൻ കഴിയില്ല.

അത് പോലെ ചരിത്ര കാംഷികൾ സന്ദർശിക്കേണ്ട ഇടങ്ങളാണ് കാവോ ദായ് പോലുള്ള ക്ഷേത്രങ്ങൾ.  ഇവിടെ വിശ്വാസികൾ ക്രിസ്തുമതം, ബുദ്ധമതം, ഇസ്ലാം, കൺഫ്യൂഷ്യനിസം, ഹിന്ദുമതം, ജൈനമതം, താവോയിസം എന്നിവയുടെ ഘടകങ്ങളെ സമന്വയിപ്പിക്കുന്ന ഒരു അതുല്യ മതം പിന്തുടരുന്നു.

ഫിഷ് സോസ്, കുരുമുളക്, മുത്തുകൾ എന്നിവയുടെ തറവാട് ആണ് ഈ ദ്വീപ്. ചൈനക്കാരുടേയും തെക്കു കിഴക്കൻ രാജ്യക്കാരുടേയും ഭക്ഷണത്തിൽ ഒരു അവിഭാജ്യ ഘടകമാണ് ഫിഷ് സോസ്. ഫു ക്വോക്ക് അതിൻ്റെ ഫിഷ് സോസിന് പേരുകേട്ടതാണ്, ഇത് നിർമ്മിക്കുന്നത് കാണാൻ ഒരു ഫിഷ് സോസ് ഫാക്ടറി സന്ദർശിക്കുന്നത് നല്ലതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിഷ് സോസ് നിർമ്മാണ ഫാക്ടറിയും ഇവിടെയാണുള്ളത്.

പൈനാപ്പിൾ ദ്വീപ് എന്ന് വിളിപ്പേരുള്ള ഹോൺ തോം ദ്വീപ് എട്ട് കിലോമീറ്റർ ദൂരമുള്ള ഒരു കേബിൾ കാർ വഴി പ്രധാന ദ്വീപുമായി  ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ കാറാണ്. . ഒരു വശത്തേക്ക് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന അതിശയകരമായ സവാരി നൽകുന്ന സൺ വേൾഡ് കേബിൾ കാറിന് വലിയ ഗ്ലാസ് ജനാലകൾ ഉള്ളതിനാൽ, മത്സ്യബന്ധന ബോട്ടുകൾ, ദ്വീപിലെ വനമേഖലകൾ, താഴെയുള്ള കടൽ എന്നിവ നന്നായി ആസ്വദിക്കാം.

ഏകദേശം 50 ഹെക്ടർ വിസ്തീർണ്ണത്തിൽ ഇവിടെ ഒരു മായാലോകമുണ്ട്. വിൻ വണ്ടേഴ്സ് എന്ന ഒരു ആധുനിക ലോകം. ലോകത്തെ പ്രസിദ്ധമായ യക്ഷിക്കഥകളും ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട 12 തീമുകളായും  യൂറോപ്പ്, ചൈന തുടങ്ങിയ നാഗരികതകളുമായി 6 വലിയ പ്രദേശങ്ങളായും തിരിച്ചിരിക്കുന്നു. പുരാതന, വൈൽഡ് വെസ്റ്റ്, യോദ്ധാവ് ഗ്രാമങ്ങൾ, അക്വേറിയം, കോട്ടകൾ എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ഇത് ദ്വീപിലെ മാത്രമല്ല, വിയറ്റ്നാമിലെ തന്നെ വലിയ ഒരു വിനോദകർഷണമാണ്.

ഓങ് ലാങ് ബീച്ച്, റാക് ട്രാം  ബീച്ച്, ഡ്രാഗൺ ബീച്ച്, സ്റ്റാർഫിഷ് ബീച്ച്, സാവോ ബീച്ച്, ലോങ്ങ് ബീച്ച്, തുടങ്ങിയ കടൽത്തീരങ്ങൾ അല്ലാതെ മുപ്പതോളം ബീച്ചുകൾ ഇവിടെ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നു. സായാഹ്നങ്ങളിൽ ഫു ക്വോക്കിന്റെ കടൽത്തീരങ്ങളിൽ  സൂര്യനെയും നമ്മുടെ അശാന്തിയേയും മുക്കിവയ്ക്കുക. അടുത്ത ദിവസം മനോഹരമായ സൂര്യനെയും ശാന്തിയെയും വീണ്ടെടുക്കുക. അശാന്തിയെ നീക്കി ശാന്തിയെ വീണ്ടെടുക്കുന്ന ഒരപൂർവ ധ്യാനമാണ് ഇവിടെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്.

ഡോ. സുനീത് മാത്യു

വല്ലാത്ത ട്രമ്പിയ കാലം!

അതെ ഡോണൾഡ് ട്രംപിനെക്കുറിച്ചു തന്നെ. ട്രംപിൻ്റെ വമ്പുകണ്ടു വിരൽ മൂക്കത്തുവെക്കണോ? അതോ, വിരലൊന്നു ചൂണ്ടി അമേരിക്കക്കാരോട് ഇതു വേണ്ടിയുരുന്നോ എന്ന് ചോദിക്കണോ? ഇനി അതുമല്ലെങ്കിൽ മധ്യസ്ഥായിയിൽ വിരലിലൊന്നുയർത്തി മുദ്ര കാണിക്കണോയെന്നുപോലും അറിയാതെ ആട്ടം കാണുന്നവർ നമ്മൾ. കഥയിതെന്തെന്നറിയാതെ തന്നെ.

എല്ലാകളിയും തിരിയുന്ന കറകളഞ്ഞ കച്ചവടക്കാരനെപിടിച്ചു രാജ്യം ഭരിക്കാൻ ഏൽപ്പിച്ചാൽ, അതും രണ്ടാം വട്ടം, പിന്നെന്തു വേണം? ടിയാനെ തിരഞ്ഞെടുത്തവരുടെ കാര്യം ഇലോൺ മസ്കിൻ്റെ ചെറിയമകൻ മൂക്കള തുടച്ച ഓവൽ ഓഫീസിലെ മേശപോലായി. ഇപ്പോൾ അറ്റകുറ്റപ്പണികൾക്കെന്ന വ്യാജേന ഷെഡ്‌ഡിൽകേറ്റിയിരിക്കുന്നു. ഇനി ഏതു രൂപത്തിൽ തിരികെയിറങ്ങും എന്നൊരു രൂപവുമില്ല. കാത്തിരുന്നു കാണുക!

വൊളൊഡിമിർ സെലെൻസ്കി എന്ന യുക്രൈൻ ഭരണാധികാരിയെ തൻ്റെ പഴയ തട്ടകത്തിലേക് തിരികെ കൊണ്ടുവന്നു, ട്രംപ്. ഓവൽ ഓഫീസിൽ വച്ച്. കോമാളി (Comedian)! ആരെയും കോമാളിയാക്കാനും, സ്വയം അങ്ങനെയാകാനുമുള്ള സിദ്ധിയുള്ള ട്രംപിന് കൂട്ടിനു രണ്ടാമൻ ജെ.ഡി.വാന്‍സും ഉണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് നയതന്ത്രത്തിനു പുതിയ ചരിത്രം ഉണ്ടാക്കികൊടുത്തു, സെലെൻസ്കിയെ പ്രതി. നാട്ടുകാരുടെ മുന്നിൽ തട്ടിക്കേറുന്ന, ഭീഷണി മുഴക്കുന്ന, കൊച്ചാക്കുന്ന, അപമാനിക്കുന്ന, ശുദ്ധസുന്ദര ട്രംപിയൻ നയതന്ത്രം. നയമില്ലെങ്കിലും തന്ത്രമുണ്ടെന്നു തോന്നുന്നു. നയതന്ത്രത്തിനുപകരം ‘നയമില്ലാ ട്രന്ത്രം’ എന്നോമറ്റോ വിളിക്കാമെന്ന് തോന്നുന്നു.

അങ്ങനെ യുക്രൈനെ ഒതുക്കി. വ്ലാദിമിർ പുടിനെ സ്നേഹിച്ചാൽ പലതുണ്ട് ഗുണം എന്ന് ട്രംപിന് മനസ്സിലായി. യുക്രയ്ൻറെ കയ്യിലെ റെയർ എർത്ത് മൂലകങ്ങൾ (Rare-earth Elements) ഇനി അമേരിക്ക പറയുന്ന വിലയും ഉപയോഗവുമാണ്. റഷ്യയുടെ കയ്യിലെ എണ്ണയും അമേരിക്കയിലേക്കൊഴുക്കാം. യുദ്ധത്തിൽ തകർന്ന രാജ്യങ്ങളെ പുനർനിർമ്മിച്ചു എന്ന ഇനത്തിൽ ‘കുറച്ചു’ ഡോളേഴ്‌സ് ഉണ്ടാക്കാം. ഇതിനൊക്കെ പുറമേ യുദ്ധം നിർത്തിയവൻ എന്നാരോപിച്ചു വല്ല നോബൽ സമ്മാനവും പിടിച്ചേൽപ്പിച്ചാലും മുഷിയില്ല. മാത്രവുമല്ല പുടിൻ ഒക്കെ ഇനി എത്രനാളേക്കാണ്? ഇസ്രായേലിൻ്റെ മൊസാദും അമേരിക്കയുടെ സിഐഎയും കൂടി പിടിച്ചാൽ പുടിൻ പുട്ടുപോലെ പൊടിയും. അതവിടെ നിൽക്കട്ടെ. പക്ഷെ ഇപ്പോൾ പുടിനെ മുന്നിൽ നിർത്തിയാൽ യൂറോപ്പിലെ നേതാക്കൾ ട്രൗസറിൽ മുള്ളുന്ന അവസ്ഥയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, ഫ്രഞ്ച് പ്രസിഡന്റും ട്രംപിൻ്റെ രണ്ടുകാലുകളിലും മുത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.

ഇനി പാലസ്‌തീനിൻ്റെ ഊഴമാണ്. പാലസ്‌തീനിനെ കൈക്കലാക്കി, പുനർനിർമ്മാണം നടത്തിയാൽ സ്വന്തം കമ്പനിയെയും മറ്റു അമേരിക്കൻ കുത്തകകളെയും അതിസമ്പന്നമാക്കാം. കൂട്ടത്തിൽ ഇസ്രായേലിനെ എന്നെന്നും സ്നേഹിതരും, വിധേയരുമാക്കാം. നേരത്തെ പറഞ്ഞത്പോലെ മൊസാദും സിഐഎയും കൂടി കൂട്ടിയാൽ ‘കുറയാത്ത’തൊന്നുമേ ബാക്കിയുണ്ടാകില്ല.

കാനഡയെയും, മെക്സികോയെയും, ചൈനയെയും വെറുപ്പിച്ചാൽ പുല്ലാണ് എന്നാണ് ടിയാൻ കരുതുന്നത്. കാനഡയും മെക്സിക്കോയും പാവങ്ങൾ. അടിക്കാനും ഇടിക്കാനും ഒന്നും പോയേക്കില്ല. പക്ഷെ ചൈനയോടുള്ള കളി കരുതിയാകണം എന്ന് മൂപ്പരോടാരും പറഞ്ഞു കൊടുത്തിട്ടില്ലെന്നു തോന്നുന്നു. പാൻഡകളെപ്പോലെ (Panda) നിഷ്കളങ്കമായിരുന്ന് തീ തുപ്പുന്ന വ്യാളികളെപ്പോലെ (Dragon) പണികൊടുക്കാൻ ചേട്ടന്മാർക്കുള്ള മിടുക്ക് മനസ്സിലാക്കാൻ സമയമെടുക്കും. ‘ഡീപ്‌സീക്’ (Deepseek) പോലൊരു ചെറിയ ‘വലിയ’ എഐ (AI) മോഡൽ ഉണ്ടാക്കി ലോകത്തെ AI സൂപ്പർപവറുകളെ തൃണവൽക്കരിച്ചുകളഞ്ഞു ഒരു കുഞ്ഞു ചൈനീസ് കമ്പനി, ഈയിടക്ക്‌. അതാണ് അവരുടെ ലൈൻ. പണി ഏതുവഴിയും എപ്പോഴും വരാം. കോവിടൊക്കെ തനിച്ചു വന്നതാണോ ലാബിലൂടെവന്നതാണോ എന്നൊക്കെ ആർക്കറിയാം. ചൈനയിൽ നിന്നാണ് വന്നതെന്നറിഞ്ഞാൽ മതി. ഇതുപോലുള്ള പണികൾ ഓർക്കാപ്പുറത്തു വന്നാൽ വിഷമിക്കരുത്. വിധിയാണെന്ന് കരുതാനേ അമേരിക്കക്ക് കഴിയൂ.

ഇന്ത്യയുൾപ്പെടെയുള്ളവർക്ക് പണി എപ്പോൾ വരുമെന്നറിയില്ല. പക്ഷെ വരുമെന്നുറപ്പിക്കാം. മോടിയുള്ള വാക്കുകൾകൊണ്ട് ‘പ്രിയസുഹൃത്തായ’ മോദിയേ വർണ്ണിച്ച ട്രംപിന് സമയമാകുമ്പോൾ വാക്കുകൾ വക്രീകരിക്കാനും അറിയും. അമേരിക്കൻ റഷ്യൻ അച്ചുതണ്ടിലേക്കു ചൈന കൂടിവന്നാൽ (റഷ്യ വഴി) തെണ്ടുന്നത് ഇന്ത്യയായിരിക്കും. ഒന്നും അസംഭവ്യമല്ല ഈ കാലത്ത്.

ഈ ദേഹത്തിനു ഏറ്റവും ഇഷ്ടമുള്ള വാക്ക്, ചുങ്കവിഹിതം (Tariff – താരിഫ്) ആണത്രേ. ഈ താരിഫ് ചുമത്തുന്നത് മറ്റു രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കാണെങ്കിലും ഇവയൊക്കെ പണ്ടാരമടങ്ങി വന്നു വീഴുന്നത് അമേരിക്കക്കാരൻ്റെ പെടലിക്ക് തന്നെയാണ്. കൂടിയ ചുങ്കവിഹിതത്തിൻ്റെ അധികഭാരം കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചുമക്കില്ല. ട്രംപും, വാൻസും, അമേരിക്കൻ സർക്കാരും വഹിക്കില്ല. പിന്നെ വഹിക്കാൻ ഉപഭോക്താക്കൾ മാത്രമേ ബാക്കിയുണ്ടാവുള്ളൂ. ചക്കിനു വച്ചതു കൊക്കിനു കൊണ്ടാലും വേണ്ടിയിരുന്നില്ല, വച്ചവന് തന്നെ കൊണ്ടാലോ? സഹിക്കണം, അല്ലാതെന്താ! ചുരുക്കത്തിൽ തെരഞ്ഞുപിടിച്ചു പ്രസിഡന്റാക്കിയ അമേരിക്കക്കാർക്കിട്ടാണ് മൂപ്പരുടെ വലിയ പണി.

കവി എന്താണുദ്ദേശിക്കുന്നത് എന്നറിയാത്തിടത്താണ് ഈ കവിതയുടെ ഭംഗി. നാടകം തുടങ്ങിയിട്ടേയുള്ളൂ. നാടകാന്തം ട്രമ്പത്വം ആണന്നു മാത്രം പറയാം. കാത്തിരിക്കുകതന്നെ. ഇതൊരു വല്ലാത്ത ട്രമ്പിയ കാലം തന്നെ!

സുമേഷ് രാമചന്ദ്രൻ

 

പരിചിതവിസ്‌മൃതി

 

അൽഷിമേഴ്സിന്റെ തുടക്കത്തിലുള്ള അമ്മക്ക്
പഴയ കാര്യങ്ങളെകുറിച്ചോർത്തെടുക്കാനുള്ള
അവസരങ്ങളുണ്ടാക്കാൻ ഡോക്ടർ
പറഞ്ഞതിന്റെ പിറ്റേന്ന് അമ്മക്ക് ഞാൻ
അമ്മയുടെ പഴയ കല്യാണ ആൽബം കാണിച്ചു കൊടുത്തു.

അമ്മക്ക് മനസ്സിലായില്ല.
അവർ അതിൽ തുറിച്ചു നോക്കി.. ഞാനും..
അമ്മ പഠിച്ച സ്കൂളും, അമ്മയുടെ തറവാടും കാണിച്ചു…
അവരുടെ കണ്ണുകൾ അപരിചിതത്വത്തിന്റെ
പരിചിതത്വത്തെ വീണ്ടും കാണിച്ചു.
എന്റെ കണ്ണുകൾ അതും അനുകരിച്ചു..

അമ്മക്ക് ഞാൻ അമ്മയുടെ ഒറ്റമകന്റെ
ചിത്രം കാണിച്ചു കൊടുത്തു
അമ്മയുടെ മുഖം വിളറി
അമ്മ എന്റെ മുഖത്തേക്ക് നോക്കി അലറിക്കരഞ്ഞു..

ഓർമ്മകളുടെ പക്ഷികൾ അവരുടെ തലച്ചോറിൽ
ചിറകടിച്ചു പറന്നുകാണും..
അവരേതോ ദുഷിച്ചകാലത്തിന്റെ
പടുകുഴികളിൽ വന്നു വീണുകാണും…

ഞാൻ ചിരിച്ചു..
എനിക്കറിയാം.. അവരിതെല്ലാം മറക്കും..
അവർക്ക് അപരിചിതനായ എന്നെനോക്കി
അവർ പരിചിതഭാവത്തിൽ പുഞ്ചിരിക്കും…

ഉമർ അലി